Wednesday, September 30, 2009

POOR LIVER

ലിവര്‍ പാളി
ലണ്ടന്‍: ഇല്ല, ഇനി ഇങ്ങനെ ഞങ്ങള്‍ കളിക്കില്ല-ആരാധകരേ മാപ്പ്‌....! ലിവര്‍പൂളിന്റെ കോച്ച്‌ റാഫേല്‍ ബെനിറ്റസ്‌ നടത്തിയ ഈ ഖേദ പ്രകടനത്തില്‍ എല്ലാമുണ്ട്‌. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ ഈ ആഘാതം ലിവര്‍പൂള്‍. അവര്‍ രണ്ട്‌ ഗോളിന്‌ ഇറ്റലിക്കാരായ ഫിയോറന്റീനയോട്‌ പരാജയപ്പെട്ടതാണ്‌ ചാമ്പ്യന്‍സ്‌ ലീഗിലെ രണ്ടാം റൗണ്ട്‌ മല്‍സരങ്ങളിലെ പ്രധാന വാര്‍ത്ത. ഇറ്റാലിയന്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാനെ റൂബിന്‍ കസാന്‍ 1-1 ല്‍ പിടിച്ചതും അല്‍ഭുതമായത്‌ മാറ്റിനിര്‍ത്തിയാല്‍ വന്‍കരാ ചാമ്പ്യന്‍
ഷിപ്പില്‍ കാര്യമായ കുഴപ്പങ്ങളുണ്ടായില്ല. ആഴ്‌സനല്‍ രണ്ട്‌ ഗോളിന്‌ ഒളിംപിയാക്കസിനെയും ബാര്‍സിലോണ ഇതേ മാര്‍ജനില്‍ ഡൈനാമോ കീവിനെയും സെവിയെ 4-1ന്‌ റേഞ്ചേഴ്‌സിനെയും ലിയോണ്‍ മറുപടിയില്ലാത്ത നാല്‌ ഗോളിന്‌ ഡെബ്രിസിനെയും പരാജയപ്പെടുത്തി.
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ നല്ല ഫോമില്‍ തുടരുന്ന ലിവര്‍പൂള്‍ വലിയ വിജയം തേടിയാണ്‌ വന്നത്‌. സൂപ്പര്‍ താരങ്ങളെല്ലാം ടീമിലുണ്ടായിരുന്നു. പക്ഷേ സ്വന്തം മൈതാനത്ത്‌ കാണികളുടെ പിന്തുണയില്‍ അവസരോചിതമായാണ്‌ ഫിയോറന്റീന കളിച്ചത്‌. പ്രത്യാക്രമണങ്ങളിലാണ്‌ അവര്‍ ഗോളുകള്‍ കണ്ടെത്തിയത്‌. രണ്ട്‌്‌ ഗോളുകളും സ്‌ക്കോര്‍ ചെയ്‌തത്‌ സ്‌റ്റീവന്‍ ജോവാന്റിക്‌. 28, 37 മിനുട്ടുകളിലായിരുന്നു യുവതാരത്തിന്റെ മിന്നല്‍ ഗോളുകള്‍. ഇറ്റാലിയന്‍ നഗരമായ ഫ്‌ളോറന്‍സ്‌ ലിവര്‍പൂളുകാര്‍ക്ക്‌ പരിചയമുണ്ടായിരുന്നില്ല. ജാവിയര്‍ മസ്‌കരാനോ എന്ന മധ്യനിരക്കാരന്‍ ലിവര്‍ സംഘത്തിലുണ്ടായിരുന്നില്ല. മധ്യഭാഗത്ത്‌ കളിയെ നിയന്ത്രിക്കാന്‍ ഇതോടെ കഴിയാതെ പോയതായിരുന്നു ലിവറിന്‌ വിനയായത്‌. ആദ്യ ഗോള്‍ ലിവര്‍ ഡിഫന്‍സിന്റെ ആലസ്യത്തില്‍ നിന്നായിരുന്നു. ജോവന്റിക്കിനെ ഓഫ്‌ സൈഡ്‌ കെണിയില്‍ കുരുക്കാമെന്ന്‌ കരുതിയാണ്‌ ഡിഫന്‍സ്‌ നീങ്ങിയത്‌. പക്ഷേ കാര്യമുണ്ടായില്ല. അതിവേഗം സ്ഥാനം മാറിയ താരം ഗോള്‍ക്കീപ്പര്‍ പെപ്പെ റൈനയെ നിസ്സഹായനാക്കി. രണ്ടാം ഗോള്‍ ഗോണ്‍സാലോ വാര്‍ഗസിന്റെ ക്രോസില്‍ നിന്നായിരുന്നു. ഇത്തവണയും ഫിയോ മുന്‍നിരക്കാരന്‍ സ്വതന്ത്രനായിരുന്നു. ഗോള്‍ക്കീപ്പറെയും പ്രതിരോധത്തെയും വേഗതയില്‍ പിറകിലാക്കാന്‍ അദ്ദേഹത്തിനായി. മല്‍സരത്തിന്‌ ശേഷം ക്ഷുഭിതനായി കണ്ട ലിവര്‍ കോച്ച്‌ റാഫേല്‍ ബെനിറ്റസ്‌ സ്വന്തം താരങ്ങളെ കുറ്റം പറഞ്ഞില്ല. പക്ഷേ ഇങ്ങനെയൊരു ഗതിക്കേട്‌ ഇനി ഒരിക്കലുണ്ടാവരുതെന്ന്‌ അദ്ദഹം മുന്നറിയിപ്പ്‌ നല്‍കി. ആരാധകരോട്‌ മാപ്പ്‌ ചോദിക്കുകയും ചെയ്‌തു.
റഷ്യയിലെ ചാമ്പ്യന്‍ ക്ലബായ റൂബിന്‍സാന്‍ സ്വന്തം കരുത്താണ്‌ ഇന്റര്‍ മിലാനെതിരെ തെളിയിച്ചത്‌. പതിനൊന്നാം മിനുട്ടില്‍ അലക്‌സാണ്ടറോ ഡൊമിനിഗസ്‌ വഴി അതിമനോഹരമായ ഗോളും ലീഡുമായി അവര്‍ ഇന്ററിനെ വിറപ്പിച്ചിരുന്നു. നാല്‍പ്പത്‌ മീറ്ററോളം പന്തുമായി ഒറ്റക്ക്‌ കുതിച്ചാണ്‌ ഈ അര്‍ജന്റീനക്കാരന്‍ ചാമ്പ്യന്‍ഷിപ്പിലെ തന്നെ ഏറ്റവും മികച്ച സോളോ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. ഇറ്റാലിയന്‍ ഡിഫന്‍സില്‍ കളിച്ചിരുന്ന ബ്രസീലുകാരന്‍ ലൂസിയോയെയും വാള്‍ട്ടര്‍ സാമുവലിനെയും മോഹിപ്പിച്ചായിരുന്നു ഗോള്‍. ഇറ്റാലിയന്‍ ലീഗില്‍ തപ്പിതടയുകയായിരുന്ന ഇന്ററിന്‌ മുന്‍നിര തന്നെയാണ്‌ ഇത്തവണയും വിനയായത്‌. ഗോളടിക്കാന്‍ മറന്നുപോയ അവസ്ഥയിലായിരുന്നു അവരുടെ സൂപ്പര്‍ താരങ്ങള്‍.
ഗ്രൂപ്പ്‌ ഇയില്‍ നിന്ന്‌ ഫ്രഞ്ചുകാരായ ഒളിംപിക്‌ ലിയോണ്‍ ഹംഗറിയില്‍ നിന്നുള്ള ഡെബ്രിസിനെ കശാപ്പ്‌ ചെയ്‌തു. നാല്‌ ഗോളിനായിരുന്നു ലിയോണിന്റെ വിജയം. ഗ്രൂപ്പ്‌ എഫില്‍ ബാര്‍സിലോണക്ക്‌ മുന്നില്‍ വെല്ലുവിളി ഉയര്‍ത്താന്‍ മാത്രമുളള കരുത്ത്‌ ഉക്രൈനുകാരായ ഡൈനാമോ കീവിനുണ്ടായിരുന്നില്ല. പ്ലേ മേക്കര്‍ ലയണല്‍ മെസിയുടെ മികവില്‍ ബാര്‍സ പ്രതീക്ഷിച്ച വിജയം നേടി. മെസിയും പെഡ്രോ റോഡ്രിഗസും ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തു. ഗ്രൂപ്പ്‌ ജിയില്‍ സ്‌പാനിഷുകാരായ സെവിയെ 4-1നാണ്‌ സ്‌ക്കോട്ട്‌്‌ലാന്‍ഡില്‍ നിന്നുമെത്തിയ ഗ്ലാസ്‌കോ റേഞ്ചേഴ്‌സിനെ തകര്‍ത്തത്‌. ആദ്യ പകുതിയില്‍ സെവിയെ ഗോളടിക്കാന്‍ മറന്നിരുന്നു. രണ്ടാം പകുതിയിലെ 24 മിനുട്ടിനിടെയാണ്‌ നാല്‌ ഗോളുകലും അവര്‍ സ്‌ക്കോര്‍ ചെയ്‌തത്‌.

മല്‍സരഫലങ്ങള്‍
ആഴ്‌സനല്‍ 2- ഒളിംപിയാക്കസ്‌ 0, എ.സെഡ്‌ 1- സ്റ്റാന്‍ഡേര്‍ഡ്‌ ലീഗ്‌ 1, ബാര്‍സിലോണ 2- ഡൈനാമോ കീവ്‌ 0, ഡെബ്രിസിന്‍ 0-ലിയോണ്‍ 4, ഫിയോറന്റീന 2- ലിവര്‍പൂള്‍ 0, റേഞ്ചേഴ്‌സ്‌ 1- സെവിയെ 4, റൂബിന്‍ കസാന്‍ 1- ഇന്റര്‍ മിലാന്‍ 1, ഉനിറിയ ഉര്‍സിസനി 1- വി.എഫ്‌.ബി സ്റ്റ്‌ട്ട്‌ഗര്‍ട്ട്‌ 1.

ക്രിക്കറ്റ്‌
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ജയിക്കാന്‍ പാക്കിസ്‌താന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌്‌ മോഹമുണ്ടായിരുന്നില്ല. പക്ഷേ അവരുടെ ബൗളര്‍മാര്‍ വിയര്‍ത്തുപൊരുതി. അവസാന പന്ത്‌ വരെ ആവേശം സമ്മാനിച്ച പോരാട്ടത്തില്‍ രണ്ട്‌്‌ വിക്കറ്റിന്റെ വിജയവുമായി ഓസ്‌ട്രേലിയ ഇന്ത്യയെ പിന്തള്ളി ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി സെമിയിലെത്തി. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി പാക്കിസ്‌താനും സെമിയിലെത്തി. ഇന്ന്‌ മല്‍സരങ്ങളില്ല. നാളെ ആദ്യ സെമിയില്‍ ഓസ്‌ട്രേലിയ ഗ്രൂപ്പ്‌ ബി രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടുമായി കളിക്കും. പാക്കിസ്‌താന്‍-ന്യൂസിലാന്‍ഡ്‌ രണ്ടാം സെമി ഒക്ടോബര്‍ മൂന്നിന്‌ നടക്കും.
സെഞ്ചൂറിയന്‍ പാര്‍ക്കിലെ പിച്ച്‌ അസ്വാഭാവികമായിരുന്നു പ്രതികരിച്ചത്‌്‌ എന്നത്‌ സത്യം. ചിലപ്പോള്‍ പന്ത്‌ വളരെ താഴ്‌ന്ന്‌ വന്നു. മറ്റ്‌ ചിലപ്പോള്‍ വെട്ടിതിരിഞ്ഞു. ബാറ്റ്‌സ്‌മാന്‌ പന്തിനെ മുന്‍ധാരണയോടെ നേരിടുക പ്രയാസമായിരുന്നു. എങ്കിലും ആദ്യം ബാറ്റ്‌ ചെയ്‌ത പാക്കിസ്‌താന്‌ താരതമ്യേന ഭേദപ്പെട്ട സ്‌ക്കോര്‍ സ്വന്തമാക്കാമായിരുന്നു. അവരതിന്‌ തുനിഞ്ഞില്ല എന്നതാണ്‌ സത്യം. ആറ്‌ വിക്കറ്റിന്‌ 205 റണ്‍സാണ്‌ അവര്‍ നിശ്ചിത അമ്പത്‌ ഓവറില്‍ സ്‌ക്കോര്‍ ചെയ്‌തത്‌. ഈ സ്‌ക്കോര്‍ എളുപ്പത്തില്‍ പിന്തുടരാന്‍ പക്ഷേ ഓസ്‌ട്രേലിയക്കായില്ല. നല്ല തുടക്കത്തിന്‌ ശേഷം അവര്‍ തപ്പിതടഞ്ഞു. വാലറ്റം തളര്‍ന്നപ്പോള്‍ ഇന്ത്യന്‍ മോഹങ്ങള്‍ പൂവണിയുമെന്ന്‌ തോന്നി. പക്ഷേ ബ്രെട്ട്‌ ലീയും നതാന്‍ ഹൗറിറ്റ്‌സും ചേര്‍ന്ന്‌ ഓസീസ്‌ കപ്പല്‍ പ്രയാസപ്പെട്ടാണെങ്കിലും കരക്കടുപ്പിച്ചു.
പാക്കിസ്‌താനെക്കാള്‍ താല്‍പ്പര്യത്തില്‍ ഈ മല്‍സരത്തെ വീക്ഷിച്ചത്‌ ഇന്ത്യയായിരുന്നു. സെമി സാധ്യത നിലനിര്‍ത്താന്‍ പാക്കിസ്‌താന്റെ വിജയമാണ്‌ ഇന്ത്യ ആഗ്രഹിച്ചത്‌. എം.എസ്‌ ധോണി പാക്കിസ്‌താന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കാന്‍ ഇന്ത്യന്‍ ആരാധകരോട്‌ പറയുകയും ചെയ്‌തിരുന്നു. ഇന്ത്യന്‍ ആരാധകര്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടാവാം. കൂടുതല്‍ റിസര്‍വ്‌ താരങ്ങള്‍ക്ക്‌ യൂനസ്‌ഖാന്‍ അവസരം നല്‍കിയിരുന്നില്ല. ഓപ്പണര്‍ ഇംറാന്‍ നസീറിന്‌ പകരം മിസ്‌ബാഹുല്‍ ഹഖും സീമര്‍ മുഹമ്മദ്‌ ആമിറിന്‌ പകരം വിവാദ സീമര്‍ മുഹമ്മദ്‌ ആസിഫുമിറങ്ങി. കമറാന്‍ അക്‌മലിനൊപ്പം ഷാഹിദ്‌ അഫ്രീദി ഓപ്പണറായി വന്നപ്പോള്‍ പാക്കിസ്‌താന്റെ ലക്ഷ്യം വലിയ സ്‌ക്കോറാണെന്ന്‌ തോന്നി. പക്ഷേ അഫ്രീദി നല്ല തുടക്കം പാഴാക്കി അച്ചടക്കത്തോടെ പന്തെറിഞ്ഞ മിച്ചല്‍ ജോണ്‍സണ്‌ വിക്കറ്റ്‌ നല്‍കി. പേസും ബൗണ്‍സുമുണ്ടായിരുന്ന പന്തിനെ പ്രഹരിക്കാനുളള അഫ്രീദിയുടെ ശ്രമം പാളി. ജെയിംസ്‌ ഹോപ്‌സ്‌ മികച്ച ക്യാച്ചില്‍ പാക്‌ ഓപ്പണറെ പുറത്താക്കി. വിക്കറ്റ്‌ നേടുന്നതിനേക്കാള്‍ റണ്‍സ്‌ വഴങ്ങാതിരിക്കുന്നതിലായിരുന്നു ജോണ്‍സണെ കൂടാതെ ബ്രെട്ട്‌ ലീയും (1ന്‌ 30), ഷെയിന്‍ വാട്ട്‌സണും (2ന്‌ 32) ശ്രദ്ധിച്ചത്‌. ആകെ ആറ്‌ എക്‌സ്‌ട്രാ റണ്‍സ്‌ മാത്രമാണ്‌ ഓസ്‌ട്രേലിയക്കാര്‍ നല്‍കിയത്‌. സാധാരണ ഗതിയില്‍ കൂറ്റന്‍ ഷോട്ടുകള്‍ പായിക്കാറുണ്ട്‌ കമറാന്‍ അക്‌മല്‍. വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ പക്ഷേ തളര്‍ന്ന മട്ടായിരുന്നു. പന്തിനെ പ്രവചിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയ അദ്ദേഹം 63 പന്തില്‍ നിന്ന്‌ 44 റണ്‍സോടെ മടങ്ങിയത്‌ സ്‌ക്കോര്‍ ബോര്‍ഡിനെ ശരിക്കും ബാധിച്ചു. നായകന്‍ യൂനസ്‌ഖാന്‍ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ശൈലിയിലായിരുന്നു. 49 പന്തില്‍ നിന്ന്‌ 18 റണ്‍സാണ്‌ അദ്ദേഹം സ്‌ക്കോര്‍ ചെയ്‌തത്‌. ഇന്ത്യക്കെതിരെ മിന്നുന്ന സെഞ്ച്വറി സ്വന്തമാക്കിയ ഷുഹൈബ്‌ മാലികും മന്ദഗതിയിലായിരുന്നു. മുഹമ്മദ്‌ യൂസഫിനെയും വേഗത ബാധിച്ചിരുന്നു. താല്‍പ്പര്യമില്ലാത്ത ബാറ്റിംഗ്‌ പോലെയായിരുന്നു കാര്യങ്ങള്‍. ഓസീസ്‌ ബൗളര്‍മാരാവട്ടെ ഒരു തരത്തിലും വിട്ടുകൊടുത്തതുമില്ല. ഹോപ്‌സിന്റെ പന്തില്‍ മാലിക്‌ നേടിയ സിക്‌സറാണ്‌ ഇടക്ക്‌ ഗ്യാലറികളെ ഉണര്‍ത്തിയത്‌.
വിക്കറ്റുകള്‍ കൈവശമിരിക്കെ അവസാനത്തില്‍ പാക്കിസ്‌താന്‍ തകര്‍ക്കുമെന്നാണ്‌ പ്രതീക്ഷിച്ചത്‌. അതുമുണ്ടായില്ല. അവസാന അഞ്ച്‌ ഓവറുകളില്‍ അവര്‍ ബാറ്റിംഗ്‌ പവര്‍ പ്ലേ തെരഞ്ഞെടുത്തു. ഈ ഘട്ടത്തിലും സ്‌ക്കോര്‍ബോര്‍ഡ്‌ കാര്യമായി ചലിച്ചില്ല.
207 റണ്‍സിലേക്ക്‌ വളരെ തിടുക്കമില്ലാതെയാണ്‌ ഓസ്‌ട്രേലിയ അടുത്തത്‌. ആദ്യ വിക്കറ്റില്‍ ഷെയിന്‍ വാട്ട്‌സണും ടീം പെയിനെയും ചേര്‍ന്ന്‌ 44 റണ്‍സ്‌ നേടി. ഇന്ത്യക്കെതിരായ മല്‍സരത്തില്‍ അക്കൗണ്ട്‌ തുറക്കാന്‍ കഴിയാതിരുന്ന വാട്ട്‌സണ്‍ അഞ്ച്‌ ബൗണ്ടറികള്‍ സ്വന്തമാക്കി. 22 പന്തില്‍ നിന്ന്‌ 24 റണ്‍സ്‌ നേടിയാണ്‌ അദ്ദേഹം പുറത്തായത്‌. ഉമര്‍ ഗുലിനായിരുന്നു വുക്കറ്റ്‌. പിറകെ പെയിനെയും മടങ്ങി. ഷാഹിദ്‌ അഫ്രീദിയുടെ ലെഗ്‌ സ്‌പിന്നില്‍ വിക്കറ്റ്‌ കീപ്പര്‍ വിക്കറ്റിന്‌ മുന്നില്‍ കുടുങ്ങുകയായിരുന്നു. രണ്ടാം വിക്കറ്റ്‌ വിഴുമ്പോള്‍ സ്‌ക്കോര്‍ബോര്‍ഡില്‍ 59 റണ്‍സായിരുന്നു. ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗും മൈക്‌ ഹസിയും ക്രീസില്‍ ഒരുമിച്ചത്‌ വ്യക്തമായ ലക്ഷ്യത്തിലായിരുന്നു. അമിതാക്രമണത്തിന്‌ മുതിരാതെയാണ്‌ പോണ്ടിംഗ്‌ കളിച്ചത്‌. 64 പന്തുകളില്‍ ഒരു ബൗണ്ടറി മാത്രം. പക്ഷേ ഹസി ഫോമിലായിരുന്നു. നേരിട്ട ആദ്യ പന്ത്‌ തന്നെ അതിര്‍ത്തി കടത്തി ഇടം കൈയ്യനാണ്‌ ഓസീസ്‌ ഇന്നിംഗ്‌സിന്‌ ദിശ നല്‍കിയത്‌. പോണ്ടിംഗ്‌്‌ നിര്‍ണ്ണായക ഘട്ടത്തില്‍ പുറത്തായത്‌ സ്‌ക്കോറിംഗിനെ ബാധിച്ചു.
പോണ്ടിംഗ്‌ പുറത്തായതിന്‌ പിറകെ 64 റണ്‍സുമായി ഹസി മടങ്ങിയത്‌ ചെറിയ തകര്‍ച്ചക്ക്‌ കാരണമായി. ഫെര്‍ഗൂസണ്‍ (7), ക്രെയിഗ്‌ വൈറ്റ്‌ (5), ജെയിംസ്‌ ഹോപ്‌സ്‌ (1) എന്നിവരാണ്‌ വേഗം പുറത്തായത്‌. പിന്നെ ജോണ്‍സണിലും ബ്രെട്ട്‌ ലീയിലും സമ്മര്‍ദ്ദമായി. ഈ ഘട്ടത്തില്‍ മല്‍സരം ഇന്ത്യന്‍ ആരാധകരിലും താല്‍പ്പര്യമുണര്‍ത്തി. മുഹമ്മദ്‌ ആസിഫും റാണ നവിദും ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ അവസരങ്ങള്‍ നല്‍കിയില്ല. പക്ഷേ അവസാനം വരെ പൊരുതിയ ബ്രെട്ട്‌ ലീ അവസാന പന്തില്‍ ടീമിന്‌ രണ്ട്‌ വിക്കറ്റിന്റെ വിജയമൊരുക്കി.
സ്‌ക്കോര്‍ബോര്‍ഡ്‌
പാക്കിസ്‌താന്‍: കമറാന്‍ അക്‌മല്‍-ബി-വാട്ട്‌സണ്‍-44, ഷാഹിദ്‌ അഫ്രീദി-സി-ഹോപ്‌സ്‌-ബി-ജോണ്‍സണ്‍-15, യൂനസ്‌ഖാന്‍-സി-ജോണ്‍സണ്‍-ബി-ഹോപ്‌സ്‌-18, ഷുഹൈബ്‌ മാലിക്‌-സി-പോണ്ടിംഗ്‌-ബി-ജോണ്‍സണ്‍-27, മുഹമ്മദ്‌ യൂസഫ്‌-സി-വൈറ്റ്‌-ബി-ലീ-45, മിസ്‌ബാഹ്‌-ഹിറ്റ്‌ വിക്കറ്റ്‌-ബി-വാട്ട്‌സണ്‍-41, ഉമര്‍ അക്‌മല്‍-നോട്ടൗട്ട്‌-2, റാണ നവീദ്‌-നോട്ടൗട്ട്‌-7, എക്‌സ്‌ട്രാസ്‌ 6, ആകെ ആറ്‌ വിക്കറ്റിന്‌ 205. വിക്കറ്റ്‌ പതനം: 1-30 (അഫ്രീദി), 2-75 (അക്‌മല്‍), 3-89 (യൂനസ്‌), 4-123 (മാലിക്‌), 5-186 (യൂസഫ്‌), 6-198 (മിസ്‌ബാഹ്‌). ബൗളിംഗ്‌: ലീ 10-0-30-1, സിഡില്‍ 5-0-24-0, ജോണ്‍സണ്‍ 10-0-45-2, വാട്ട്‌സണ്‍ 8-0-32-2, ഹോപ്‌സ്‌ 10-0-50-1, ഹൗറിറ്റ്‌സ്‌ 7-1-24-0.
ഓസ്‌ട്രേലിയ: വാട്ട്‌സണ്‍-സി-അക്‌മല്‍-ബി-ഗുല്‍-24, പെയിനെ -എല്‍.ബി.ഡബ്ല്യൂ-ബി-അഫ്രീദി-29, പോണ്ടിംഗ്‌-സി-ഗുല്‍-ബി-മാലിക്‌-32, മൈക്‌്‌ ഹസി-ബി-റാണ നവീദ്‌-64, ഫെര്‍ഗൂസണ്‍-ബി-അജ്‌മല്‍-7, വൈറ്റ്‌-ബി-ആസിഫ്‌-5, ഹോപ്‌സ്‌-സി-യൂനസ്‌-ബി-ആസിഫ്‌-1, ജോണ്‍സണ്‍-ബി-അജ്‌മല്‍-9, ബ്രെട്ട്‌ ലീ-നോട്ടൗട്ട്‌-12, ഹൗറിറ്റ്‌സ്‌-നോട്ടൗട്ട്‌-9, എക്‌സ്‌ട്രാസ്‌-9, ആകെ എട്ട്‌ വിക്കറ്റിന്‌ 206. വിക്കറ്റ്‌ പതനം: 1-44 (വാട്ട്‌സണ്‍), 2-59 (പെയിനെ), 3-140 (പോണ്ടിംഗ്‌), 4-157 (ഫെര്‍ഗൂസണ്‍), 5-174 (ഹസി), 6-175 (ഹോപ്‌സ്‌), 7-176 (വൈറ്റ്‌), 8-187 (മിച്ചല്‍). ബൗളിംഗ്‌: ഗുല്‍ 9-1-38-1, ആസിഫ്‌ 8-0-34-2, അഫ്രീദി 10-0-47-1, റാാണ നവീദ്‌ 9-2-39-1, അജ്‌മല്‍ 10-1-31-2,മാലിക്‌ 4-0-16-1.

ഇന്ത്യന്‍ മോഹം വിഫലം
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: രാവിലെ മുതല്‍ ടെലിവിഷന്‌ മുന്നിലായിരുന്നു ഇന്ത്യന്‍ താരങ്ങള്‍. സ്‌റ്റാര്‍ ക്രിക്കറ്റില്‍ പാക്കിസ്‌താന്‍-ഓസ്‌ട്രേലിയ മല്‍സരം നടക്കുന്നതിനിടെയാണ്‌ ഉച്ചതിരിഞ്ഞ്‌ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ്‌ ധോണി വിന്‍ഡീസിനെതിരെ ടോസിനിറങ്ങിയത്‌. പാക്കിസ്‌താനെ ഓസ്‌ട്രേലിയ ചെറിയ സ്‌ക്കോറില്‍ നിയന്ത്രിച്ചപ്പോള്‍ ധോണിയുടെ മുഖം വാടിയിരുന്നു. ഭക്ഷ്യവിഷ ബാധ കാരണം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക്‌ കളിക്കാന്‍ കഴിയില്ല എന്ന റിപ്പോര്‍ട്ടും വന്നപ്പോള്‍ ഇന്ത്യക്ക്‌ വിന്‍ഡീസ്‌ മല്‍സരം ചടങ്ങ്‌ മാത്രമാവുമെന്ന്‌ തോന്നി. പക്ഷേ പാക്കിസ്‌താന്‍ ബൗളര്‍മാര്‍ ഓസീസ്‌ ബാറ്റിംഗ്‌ നിരയിലുടെ കയറിയിറങ്ങിയപ്പോള്‍ പ്രതീക്ഷകള്‍ തിരികെ വന്നു. വിന്‍ഡീസിനെതിരെ ബൗള്‍ ചെയ്യുമ്പോള്‍ ഓരോ ഓവറിലും സെഞ്ചൂിയനിലെ റിപ്പോര്‍ട്ടുകള്‍ ധോണിക്ക്‌ ലഭിക്കുന്നുണ്ടായിരുന്നു. വിന്‍ഡീസ്‌ ഇന്നിംഗ്‌സ്‌ 129 ല്‍ ഇന്ത്യ ചുരുട്ടികെട്ടിയപ്പോള്‍ സെഞ്ചൂറിയനില്‍ എട്ട്‌്‌ ഓസീസ്‌ വിക്കറ്റുകള്‍ നിലംപൊത്തിയിരുന്നു. ഭക്ഷണത്തിന്‌ പോലും നില്‍ക്കാതെ ധോണിയും സംഘവും ടെലിവിഷന്‌ മുന്നില്‍ നിലയുറപ്പിച്ചു. സെഞ്ചൂറിയനില്‍ ഉമര്‍ ഗുല്‍ അവസാന ഓവര്‍ എറിയുന്നു. ഓസീസിന്‌ ജയിക്കാന്‍ അഞ്ച്‌ റണ്‍.... ലീയും നതാന്‍ ഹൗറിറ്റ്‌സും ചേര്‍ന്ന്‌ ഓസീസിന അവസാന പന്തില്‍ കരകയറ്റിയ നിമിഷത്തില്‍ ഇന്ത്യന്‍ മുഖങ്ങള്‍ കറുത്തു.... ഓസ്‌ട്രേലിയയും പാക്കിസ്‌താനും സെമിയിലെത്തിയ സത്യത്തോട്‌ ധോണി താദാത്മ്യം പ്രാപിക്കുന്നതിനിടെ ക്രിസില്‍ ഇന്ത്യയുടെ രണ്ട്‌്‌ വിക്കറ്റുകള്‍ നിലം പൊത്തിയിരുന്നു. ഗൗതം ഗാംഭീറും രാഹുല്‍ ദ്രാവിഡും പുറത്ത്‌......
മെച്ചപ്പെട്ട പ്രകടനമാണ്‌ ഇന്ത്യന്‍ ബൗളര്‍മാര്‍ നടത്തിയത്‌. നെഹ്‌റയും പ്രവീണ്‍ കുമാറും പിച്ചില്‍ നിന്നുളള പിന്തുണ ഉപയോഗപ്പെടുത്തിയപ്പോള്‍ ധോണിയും ബൗളറായി. ഒരു വിക്കറ്റ്‌ നേടുകയും ചെയ്‌തു.
പരിചയമില്ലാത്ത വിന്‍ഡീസ്‌ ബാറ്റ്‌സ്‌മാന്മാര്‍ ഒന്നിന്‌ പിറകെ ഒന്നായി കൂടാരം കയറിയപ്പോള്‍ ഇന്ത്യക്ക്‌ കാര്യങ്ങള്‍ എളുപ്പമായിരുന്നു. സച്ചിനും ഇഷാന്തും പുറത്തിരുന്നപ്പോള്‍ ഇന്ത്യന്‍ സംഘത്തില്‍ അഭിഷേക്‌ നായര്‍ക്ക്‌ അവസരം കിട്ടി. പ്രവീണ്‍ എറിഞ്ഞ ആദ്യ ഓവര്‍ മനോഹരമായിരുന്നു. മൂന്ന്‌ ഔട്ട്‌്‌ സ്വിംഗറുകള്‍, രണ്ട്‌ ഇന്‍സ്വിംഗറുകള്‍, അവസാന പന്തില്‍ വിക്കറ്റും. നാലം ഓവറിലാണ വിന്‍ഡീസിന്‌ ബൗണ്ടറി നേടാനായത്‌. ആദ്യ എട്ട്‌ ഓവറുകള്‍ പിന്നിടുമ്പോള്‍ സ്‌ക്കോര്‍ മൂന്ന്‌ വിക്കറ്റിന്‌ 27 റണ്‍സായിരുന്നു. പതിനേഴാം ഓവറിലാണ്‌ ധോണി തന്റെ കീപ്പിംഗ്‌ ഗ്ലൗസുകള്‍ ദിനേശ്‌ കാര്‍ത്തിക്കിന്‌ നല്‍കി ബൗളറായി മാറിയത്‌. നെറ്റ്‌സില്‍ ധാരാളം പന്തെറിയാറുള്ള ധോണിയുടെ ആദ്യ രണ്ട്‌ പന്തുകള്‍ അതിര്‍ത്തി കടന്നു. എന്നാല്‍ നാലാം പന്തില്‍ വിക്കറ്റ്‌....
ആറാം വിക്കറ്റില്‍ ഡേവിഡ്‌ ബെര്‍നാര്‍ഡും ഡാരന്‍ സാമിയും ചേര്‍ന്ന്‌ നേടിയ 32 റണ്‍സ്‌ മാറ്റിനിര്‍ത്തിയാല്‍ വിന്‍ഡീസ്‌ ഇന്നിംഗ്‌സില്‍ കൂട്ടുകെട്ടുകളുണ്ടായിരുന്നില്ല.

ഭക്ഷ്യവിഷബാധ
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: പരുക്കില്‍ തളര്‍ന്ന ഇന്ത്യക്ക്‌ ഇന്നലെ അവസാന മല്‍സരത്തിലും ദുരന്തം... ഭക്ഷ്യ വിഷബാധ കാരണം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക്‌ കളിക്കാന്‍ കഴിഞ്ഞില്ല. വിരേന്ദര്‍ സേവാഗ്‌, സഹീര്‍ഖാന്‍, യുവരാജ്‌ സിംഗ്‌ എന്നിവര്‍ പരുക്ക്‌ കാരണം നേരത്തെ തന്നെ പുറത്തായിരുന്നു. ഇന്നലെ സച്ചിന്‌ പകരം ദിനേശ്‌ കാര്‍ത്തിക്കിനാണ്‌ ഇന്ത്യ അവസരം നല്‍കിയത്‌.
ഇംഗ്ലീഷ്‌ നിരാശ
അലക്‌സാണ്ടറിയ: ഫിഫ അണ്ടര്‍ 20 ഫുട്‌ബോളില്‍ ഇംഗ്ലണ്ട്‌ നിരാശപ്പെടുത്തി. ഗ്രൂപ്പ്‌ ഡിയിലെ ആദ്യ മല്‍സരത്തില്‍ ഉറുഗ്വേയോട്‌ പരാജയപ്പെട്ട ഇംഗ്ലണ്ട്‌ ഇന്നലെ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും തോല്‍വിയോടെ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്‌ പുറത്തായി. ഘാനയാണ്‌ ഇംഗ്ലണ്ടിനെ നാല്‌ ഗോളിന്‌ മുക്കിയത്‌. ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ഉറുഗ്വേ മൂന്ന്‌ ഗോളിന്‌ ഉസ്‌ബെക്കിസ്ഥാനെ തോല്‍പ്പിച്ചു. ഗ്രൂപ്പ്‌ സിയിലെ മല്‍സരങ്ങളില്‍ അമേരിക്ക 4-1 ന്‌ കാമറൂണിനെ തോല്‍പ്പിച്ചപ്പോള്‍ കൊറിയയും ജര്‍മനിയും തമ്മിലുളള മല്‍സരം 1-1 ല്‍ അവസാനിച്ചു. ഇന്ന്‌ ഗ്രൂപ്പ്‌ എ യില്‍ ട്രിനിഡാഡ്‌ ടുബാഗോ പരാഗ്വേയുമായും ഇറ്റലി ആതിഥേയരായ ഈജിപ്‌തുമായും കളിക്കും. ഗ്രൂപ്പ്‌ ബിയിലും ഇന്ന്‌ രണ്ട്‌്‌ മല്‍സരങ്ങളുണ്ട്‌. വെനിസ്വേല സ്‌പെയിനുമായി കളിക്കുമ്പോള്‍ താഹിതിക്ക്‌ മുന്നില്‍ നൈജീരിയ വരും.

സക്കോര്‍ബോര്‍ഡ്‌
വിന്‍ഡീസ്‌: ഫ്‌ളെച്ചര്‍-സി-ദ്രാവിഡ്‌-ബി-പ്രവീണ്‍-0, പവല്‍-സി-ധോണി-ബി-നെഹ്‌റ-5, സ്‌മിത്ത്‌-സി-ധോണി-ബി-നെഹ്‌റ-21, ഡൗണ്‍ലിന്‍-ബി-ധോണി-14, റൈഫര്‍-സി-കാര്‍ത്തിക്‌-ബി-പ്രവീണ്‍-1, ബെര്‍നാര്‍ഡ്‌-സി-ദ്രാവിഡ്‌-ബി-മിശ്ര-22, സാമി-സി-മിശ്ര-ബി-നെഹ്‌റ-23, കാര്‍ഡന്‍-ബി-ഹര്‍ഭജന്‍--5, മില്ലര്‍-നോട്ടൗട്ട്‌-17, റോച്ചെ-സി-ഗാംഭിര്‍-ബി-ഹര്‍ഭജന്‍-4, ടോംഗെ- സി ആന്‍ഡ്‌ ബി-പ്രവീണ്‍-5, എക്‌സ്‌ട്രാസ്‌ 12, ആകെ 36 ഓവറില്‍ 129. വിക്കറ്റ്‌ പതനം: 1-0 (ഫ്‌ളെച്ചര്‍), 2-26 (പവല്‍ ), 3-27 (സ്‌മിത്ത്‌), 4-31 (റൈഫര്‍), 5-57 (ഡൗണ്‍ലിന്‍), 6-89 (ബെര്‍നാര്‍ഡ്‌), 7-99 (സാമി), 8-102 (കാര്‍ഡന്‍), 9-122 (റോച്ചെ), 10-129 (ടോംഗെ). ബൗളിംഗ്‌: പ്രവീണ്‍ 9-3-22-3, നെഹ്‌റ 8-1-31-3, അഭിഷേക്‌ 3-0-17-0, ധോണി 2-0-14-1, ഹര്‍ഭജന്‍ 8-2-14-2, അമിത്‌ മിശ്ര 6-0-27-1.

ഇന്ത്യ:

ഇന്ന്‌ തുടക്കം
മുംബൈ: കൂപ്പറേജ്‌ സ്റ്റേഡിയത്തിലെ മഹീന്ദ്ര യുനൈറ്റഡ്‌- ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ മല്‍സരത്തിലൂടെ ഐ ലീഗ്‌ ഫുട്‌ബോളിന്‌ ഇന്ന്‌ തുടക്കം. സീസണില്‍ രണ്ട്‌ കിരീടം സ്വന്തമാക്കിയവരായ ചര്‍ച്ചിലിനാണ്‌ മല്‍സരത്തില്‍ മുന്‍ത്തൂക്കം കല്‍പ്പിക്കപ്പെടുന്നത്‌. പക്ഷേ ആദ്യ ഹോം മല്‍സരത്തില്‍ നിരാശപ്പെടുത്തില്ലെന്ന്‌ മഹീന്ദ്ര ഉറപ്പ്‌ നല്‍കുന്നുണ്ട്‌. സീ സ്‌പോര്‍ട്‌സില്‍ മല്‍സരം വൈകീട്ട്‌ നാല്‌ മുതല്‍ തല്‍സമയം.

Tuesday, September 29, 2009

INDIA IN DIALAMA

തേര്‍ഡ്‌ ഐ
മഹേന്ദ്രസിംഗ്‌ ധോണി പറയുന്നത്‌ പാക്കിസതാന്‌ വേണ്ടി പ്രാര്‍ത്ഥിക്കാനാണ്‌. പാക്കിസ്‌താന്‍ നായകന്‍ യൂനസ്‌ഖാന്‍ സ്വപ്‌നം കാണുന്നതാവട്ടെ ഒരു ഇന്ത്യ -പാക്കിസ്‌താന്‍ ചാമ്പ്യന്‍സ്‌ ട്രോഫി ഫൈനലും...! ഈ അയല്‍പക്ക സ്‌നേഹത്തെ വാഴ്‌ത്തണം.
ലോക ക്രിക്കറ്റിലെ ഇന്ത്യ-പാക്കിസ്‌താന്‍ ഫൈനല്‍ സ്വപ്‌നതുല്യമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ സ്വപ്‌നം സത്യമാവാന്‍ ഇന്ന്‌ കളിക്കളത്തിലും കളത്തിന്‌ പുറത്തുമെല്ലാം അല്‍ഭുതങ്ങള്‍ തന്നെ സംഭവിക്കേണ്ടി വരും. അത്രമാത്രം കുഴഞ്ഞ്‌ കിടക്കുകയാണ്‌ കാര്യങ്ങള്‍. പാക്കിസ്‌താന്‌ നഷ്ടപ്പെടാന്‍ ഒന്നുമില്ല. രണ്ട്‌ വിജയങ്ങളുമായി അവര്‍ സെമി ഉറപ്പാക്കിയിരിക്കുന്നു. ഇന്ത്യയാണ്‌ ത്രിശങ്കുവില്‍.
ധോണിയും സംഘവും സ്വയം കുഴിച്ച കുഴിയിലാണ്‌ അകപ്പെട്ടിരിക്കുന്നത്‌. പാക്കിസ്‌താനെതിരായ മല്‍സരം അല്‍പ്പം ഗൗരവത്തോടെ എടുത്തിരുന്നെങ്കില്‍ ഇങ്ങനെ അന്യന്റെ കാരുണ്യത്തിന്‌ വേണ്ടി കാത്തിരിക്കേണ്ടി വരുമായിരുന്നില്ല. ഓര്‍ത്തുനോക്കുക ആ രണ്ട്‌ റണ്ണൗട്ടുകള്‍-ഗൗതം ഗാംഭീറും രാഹുല്‍ ദ്രാവിഡും ആലസ്യത്തിന്റെ ദുരന്ത ചിത്രങ്ങളായതാണ്‌ സെഞ്ചൂറിയനില്‍ ഇന്ത്യക്ക്‌ തിരിച്ചടിയാത്‌. നല്ല ഫോമില്‍ നില്‍ക്കുമ്പോഴാണ്‌ ഗാംഭീര്‍ വെറുതെ പുറത്തായത്‌. ദ്രാവിഡും അങ്ങനെ തന്നെ.... ഓസ്‌ട്രേലിയക്കെതിരായ മല്‍സരം മഴയില്‍ മുങ്ങിയത്‌ കാരണമാണ്‌ ചെറിയ സാധ്യതയെങ്കിലും ഇന്ത്യക്ക്‌ കൈവന്നത്‌ എന്നതും മറക്കാനാവില്ല. ഓസ്‌ട്രേലിയ ആദ്യം ബാറ്റ്‌ ചെയ്‌ത്‌ പാതി വഴി പിന്നിട്ടപ്പോള്‍ നേടിയ സ്‌ക്കോര്‍ പരിഗണിച്ചാല്‍ ഇന്ത്യ രണ്ടാ ം മല്‍സരത്തിലും തോല്‍ക്കുമെന്നുറപ്പായിരുന്നു. അങ്ങനെ തോറ്റിരുന്നെങ്കില്‍ ഇത്തരം സാധ്യതകളും ഇലല്ലാതാവുമായിരുന്നു.
ഇന്ന്‌ ധോണി മാത്രമല്ല കോച്ച്‌ ഗാരി കിര്‍സ്‌റ്റണും സപ്പോര്‍ട്ടിംഗ്‌ സ്‌റ്റാഫുമെല്ലാം കടലാസ്‌ തുണ്ടുമായി ഇറങ്ങേണ്ടി വരും. സെഞ്ചൂറിയനിലെ പകല്‍ മല്‍സരത്തിലാണ്‌ പാക്കിസ്‌താനും ഓസ്‌ട്രേലിയയും കളിക്കുന്നത്‌ എന്നത്‌ ഇന്ത്യക്ക്‌ ഉപകാരമാവും. കാരണം രാത്രിയിലാണ്‌ ഇന്ത്യ വിന്‍ഡീസുമായി കളിക്കുന്നത്‌. പാക്കിസ്‌താന്‍-ഓസ്‌ട്രേലിയ മല്‍സരത്തിന്റെ ദിശയറിഞ്ഞ്‌ ഇന്ത്യക്ക്‌ ആദ്യ ഇലവന്‍ ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ ബുദ്ധിപൂര്‍വ്വം നീങ്ങാം. ആദ്യ മല്‍സരത്തില്‍ പാക്കിസ്‌താന്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു എന്ന്‌ കരുതുക. അപ്പോള്‍ പിന്നെ ഇന്ത്യയുടെ ആദ്യ ലക്ഷ്യം വിന്‍ഡീസിനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ച്‌ റണ്‍ റേറ്റ്‌ ഉയര്‍ത്തുക എന്നതാണ്‌. നിലവില്‍ ഇന്ത്യന്‍ റണ്‍ റേറ്റ്‌ -1.08 ആണ്‌. ആദ്യ മല്‍സരത്തില്‍ പാക്കിസ്‌താനോട്‌ 54 ണ്‍സിന്‌ തോറ്റതാണ്‌ വിനയായത്‌. അതേ സമയം വിന്‍ഡീസിനെ 50 റണ്‍സിന്‌ തോല്‍പ്പിച്ചത്‌ വഴി ഓസ്‌ട്രേലിയക്ക്‌ +1.00 റണ്‍ റേറ്റുണ്ട്‌. പാക്കിസ്‌താന്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുകയും ഇന്ത്യ വിന്‍ഡീസിനെ തോല്‍പ്പിക്കുകയും ചെയ്‌താല്‍ രണ്ട്‌ ടീമുകളും മൂന്ന്‌ പോയന്റില്‍ തുല്യത വരും. റണ്‍ റേറ്റായിരിക്കും അപ്പോള്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ നിര്‍ണ്ണയിക്കുക. റണ്‍ റേറ്റില്‍ ഓസ്‌ട്രേലിയയെ പിറകിലാക്കണമെങ്കില്‍ ഇന്ത്യ വിന്‍ഡീസിനെതിരെ വലിയ വിജയം നേടണം. ഉദാഹരണത്തിന്‌ ഓസ്‌ട്രേലിയ പാക്കിസ്‌താനോട്‌ 25 റണ്‍സിനാണ്‌ തോല്‍ക്കുന്നതെങ്കില്‍ ഇന്ത്യ വിന്‍ഡീസിനെ 80 റണ്‍സിനെങ്കിലും തോല്‍പ്പിക്കണം. അല്ലെങ്കില്‍ പാക്കിസ്‌താനെതിരെ ആദ്യം ബാറ്റ്‌ ചെയ്‌ത്‌ ഓസ്‌ട്രേലിയ 250 റണ്‍സാണ്‌ നേടിയതെങ്കില്‍ ഇന്ത്യ വിന്‍ഡീസിനെതിരെ 40 ഓവറിനുളളില്‍ വിജയിക്കണം.
ഇനി ഇന്നും മഴയാണെന്ന്‌ കരുതുക. മല്‍സരം ഉപേക്ഷിച്ചാല്‍ ഇന്ത്യക്ക്‌ കാലാവസ്ഥയെ കുറ്റം പറഞ്ഞ്‌ മടങ്ങാം. പാക്കിസ്‌താന്‍ നല്ല ഫോമില്‍ കളിക്കുന്ന ടീമാണ്‌. കളിച്ച രണ്ട്‌ മല്‍സരങ്ങളിലും അവര്‍ ആധികാരികത പുലര്‍ത്തിയിട്ടുണ്ട്‌. പക്ഷേ ഓസ്‌ട്രേലിയക്കെതിരെ കളിക്കുമ്പോള്‍ അവര്‍ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന പ്രശ്‌നമുണ്ട്‌. നല്ല ഫോമില്‍ കളിച്ചാല്‍ പാക്കിസ്‌താനെ പിടിച്ചുകെട്ടാന്‍ ആര്‍ക്കുമാവില്ല. അതേ പാക്കിസ്‌താന്‍ വിന്‍ഡീസിനെതിരെ ഒരു ഘട്ടത്തില്‍ തകര്‍ന്ന കാഴ്‌ച്ചയും കണ്ടതാണ്‌. റിക്കി പോണ്ടിംഗിന്റെ സംഘത്തിന്‌ പഴയ കരുത്തില്ല എന്നത്‌ മാത്രമാണ്‌ ഇവിടെ ഇന്ത്യക്ക്‌ പ്രതീക്ഷ നല്‍കുന്നത്‌. വിന്‍ഡീസിനെ എളുപ്പത്തിലങ്ങ്‌ തോല്‍പ്പിക്കാമെന്ന വ്യാമോഹം ഇന്ത്യക്കുണ്ടാവില്ല. അവരുടെ സംഘത്തില്‍ ക്രിസ്‌ ഗെയിലും രാം നരേഷ്‌ സര്‍വനും ശിവനാരായണ്‍ ചന്ദര്‍പോളുമൊന്നുമില്ല. പക്ഷേ ഫ്‌ളെച്ചറും ടോംഗയും ടിനോ ബെസ്‌റ്റുമെല്ലാ അപകടകാരികളാണ്‌.
എന്തായാലും പ്രതീക്ഷയോടെ കണക്കക്കൂട്ടലുകളുമായി കാത്തിരിക്കാം.


തിരിച്ചടി
കൊച്ചി: ഐ ലീഗ്‌ ഫുട്‌ബോള്‍ ഒരു ദിവസം മാത്രം അടുത്തിരിക്കെ വിവ കേരളക്ക്‌ കനത്ത തിരിച്ചടി. ടീമിന്റെ മുന്‍നിരക്കാരന്‍ സി.എസ്‌ സാബിത്തിന്‌ പരുക്ക്‌ മൂലം ഐ ലീഗിന്റെ ആദ്യ ഘട്ടം നഷ്ടമാവും. പരിശീലനത്തിനിടെ കാല്‍മുട്ടിനേറ്റ പരുക്കാണ്‌ സാബിത്തിന്‌ വിനയായിരിക്കുന്നത്‌. ഇത്‌ രണ്ടാം തവണയാണ്‌ ഒരു മേജര്‍ ചാമ്പ്യന്‍ഷിപ്പിന്‌ തൊട്ട്‌ മുമ്പ്‌ സാബിത്തിന്‌ പരുക്കേല്‍ക്കുന്നതും അവസരങ്ങള്‍ നഷ്‌ടമാവുന്നതും. ഇന്ത്യന്‍ അണ്ടര്‍-19 ടീം അംഗമായിരുന്ന സാബിത്തിന്‌ ദേശീയ ലീഗ്‌ രണ്ടാം ഡിവിഷനിലും പരുക്ക്‌ കാരണം കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഐ ലീഗില്‍ സാല്‍ഗോക്കര്‍ ഗോവക്കെതിരെ ഫത്തോര്‍ഡയിലെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഒക്ടോബര്‍ മൂന്നിനാണ്‌ വിവയുടെ ആദ്യ മല്‍സരം.
വീണ്ടും സ്‌പെയിന്‍
അലക്‌സാണ്ടറിയ: ഫിഫ അണ്ടര്‍ 20 ലോകകപ്പ്‌ ഫുട്‌ബോളില്‍ സ്‌പെയിനിന്‌ തുടര്‍ച്ചയായ രണ്ടാം വിജയം. ഗ്രൂപ്പ്‌ ബിയിലെ ആദ്യ മല്‍സരത്തില്‍ താഹിതിയെ എട്ട്‌ ഗോളിന്‌ തരിപ്പണമാക്കിയ കാളപ്പോരിന്റെ നാട്ടുകാര്‍ രണ്ടാം മല്‍സരത്തില്‍ നൈജീരിയയെ രണ്ട്‌ ഗോളിന്‌ തകര്‍ത്തു. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും താഹിതി എട്ട്‌ ഗോളുകള്‍ വാങ്ങുന്നതും ഇന്നലെ കണ്ടു. വെനിസ്വേലക്കാരാണ്‌ ഇന്നലെ എട്ട്‌ ഗോളുകള്‍ താഹിതികാര്‍ക്ക്‌ സമ്മാനിച്ചത്‌. ഗ്രൂപ്പ്‌ എ യിലെ മല്‍സരത്തില്‍ ഇറ്റലി 2-1ന്‌ ട്രിനിഡാഡ്‌ ആന്‍ഡ്‌ ടൂബാഗോയെ പരാജയപ്പെടുത്തി. ആദ്യ മല്‍സരത്തില്‍ പരാഗ്വേക്കെതിരെ ഗോളടിക്കാന്‍ മറന്ന ഇറ്റലിക്ക്‌ ചാമ്പ്യന്‍ഷിപ്പില്‍ ഇത്‌ ആദ്യ വിജയമാണ്‌. അതേ സമയം വലിയ പ്രതീക്ഷകളുമായി രണ്ടാം മല്‍സരം കളിച്ച ആതിഥേയരായ ഈജിപ്‌തിന്‌ കാലിടറി. പരാഗ്വേക്കെതിരായ മല്‍സരത്തില്‍ അവര്‍ 1-2ന്‌ തോറ്റു. ഇന്നത്തെ മല്‍സരങ്ങളില്‍ ബ്രസീല്‍ ചെക്‌ റിപ്പബ്ലിക്കുമായും ഓസ്‌ട്രേലിയ കോസ്‌റ്റാറിക്കയുമായി ഗ്രൂപ്പ്‌ ഇ യില്‍ കളിക്കുമ്പോള്‍ എഫ്‌ ഗ്രൂപ്പിലെ പോരാട്ടങ്ങളില്‍ ഹംഗറി ദക്ഷിണാഫ്രിക്കയെയും യു.എ.ഇ ഹോണ്ടുറാസിനെയും നേരിടും.

ആന്‍ഡ്ര്യൂ റെഡിയാണ്‌...
ലണ്ടന്‍: ഇംഗ്ലണ്ടിന്‌ വേണ്ടി കളിക്കാന്‍ ലഭിക്കുന്ന എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തുമെന്ന്‌ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌. പക്ഷേ ഇംഗ്ലീഷ്‌ ആന്‍ഡ്‌ വെയില്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡുമായി കരാറിനില്ല. ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ നിന്നാണ്‌ വിരമിച്ചിരിക്കുന്നത്‌. ഏകദിനങ്ങളിലും 20-20 യിലും രാജ്യത്തിനായി എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തും. കരാറില്‍ ഒപ്പിടാതിരിക്കുന്നത്‌ വലിയ ബാധ്യതകള്‍ വേണ്ട എന്ന്‌ കരുതിയാണ്‌. രാജ്യം എപ്പോള്‍ വിളിച്ചാലും കളിക്കാന്‍ റെഡിയാണെന്ന്‌ കാല്‍മുട്ടിലെ ശസ്‌ത്രക്രിയക്ക്‌ ശേഷം വിശ്രമിക്കുന്ന താരം പറഞ്ഞു. ക്രച്ചസിലാണിപ്പോള്‍ ഫ്‌ളിന്റോഫിന്റെ നടത്തം. ആറ്‌ മാസത്തോളം അദ്ദേഹത്തിന്‌ മൈതാനത്തിറങ്ങാന്‍ കഴിയില്ല.
കൈയ്യടിക്കുക, പാക്കിസ്‌താന്‌ വേണ്ടി....
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: പാക്കിസ്‌താന്‍ ടീമിന്‌ വേണ്ടി കൈയ്യടിക്കാന്‍ ഇത്‌ വരെ ഒരു ഇന്ത്യന്‍ നായകനും പരസ്യമായി പറഞ്ഞിട്ടില്ല. പക്ഷേ മഹേന്ദ്രസിംഗ്‌ ധോണി പാക്കിസ്‌താന്‌ വേണ്ടി കൈയ്യടിക്കാന്‍ ഇന്ത്യന്‍ ആരാധകരോട്‌ അഭ്യര്‍ത്ഥിക്കുന്നു. ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ നിലനില്‍പ്പിന്റെ യുദ്ധത്തില്‍ ഇന്ന്‌ വിന്‍ഡീസുമായി കളിക്കുന്ന ഇന്ത്യക്ക്‌ പാക്കിസ്‌താന്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാല്‍ മാത്രമാണ്‌ രക്ഷ. ഇന്ന്‌ ആദ്യ മല്‍സരം പാക്കിസ്‌താനും ഓസ്‌ട്രേലിയയും തമ്മിലാണ്‌. ഈ പകല്‍ മല്‍സരത്തില്‍ പാക്കിസ്‌താന്‍ ജയിച്ചാല്‍, രാത്രിയില്‍ വിന്‍ഡീസുമായി കളിക്കുന്ന ഇന്ത്യക്ക്‌ രക്ഷയുണ്ട്‌. ഓസ്‌ട്രേലിയ പാക്കിസ്‌താനെ തോല്‍പ്പിച്ചാല്‍ ഇന്ത്യയുടെ കഥ അതോടെ കഴിയും. ഗ്രപ്പ്‌ ബി യില്‍ നിന്ന്‌ നിലവില്‍ സെമി ഉറപ്പിച്ചവര്‍ പാക്കിസ്‌താന്‍ മാത്രമാണ്‌. കളിച്ച രണ്ട്‌ മല്‍സരങ്ങളും ആധികാരികമായി ജയിച്ച യൂനസ്‌ഖാന്റെ സംഘത്തിന്‌ നാല്‌ പോയന്റുണ്ട്‌. രണ്ടാം സ്ഥാനത്ത്‌ മൂന്ന്‌ പോയന്റുളള ഓസ്‌ട്രേലിയയാണ്‌. ഓസ്‌ട്രേലിയ ഇന്ന്‌ വിജയിക്കുന്നപക്ഷം അവര്‍ക്ക്‌ അഞ്ച്‌ പോയന്റാവും. നാല്‌ പോയന്റുളള പാക്കിസ്‌താനും ഒപ്പം സെമിയിലെത്തും. ഇന്ത്യയും വിന്‍ഡീസും പുറത്താവുകയും ചെയ്യും.
ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ മുന്നേറാന്‍ ഇന്ത്യ പാക്കിസ്‌താന്‌ വേണ്ടി പ്രാത്ഥിക്കേണ്ടി വരുമെന്നാണ്‌ ധോണി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്‌. ഇന്ത്യന്‍ ടീമിന്റെ മെച്ചപ്പെട്ട പ്രകടനം എല്ലാവരും ആഗ്രഹിക്കുന്നുണ്ട്‌. അതിനൊപ്പം ഓസ്‌ട്രേലിയയെ പാക്കിസ്‌തന്‍ തോല്‍പ്പിക്കുമെന്ന പ്രതീക്ഷയും എല്ലാവര്‍ക്കുമുണ്ടാവുമെന്ന്‌ ക്യാപ്‌റ്റന്‍ പറഞ്ഞു. ഇന്ന്‌ ആദ്യം നടക്കുന്ന പാക്കിസ്‌താന്‍-ഓസ്‌ട്രേലിയ മല്‍സരം സസൂക്ഷ്‌മം നിരീക്ഷിച്ചായിരിക്കും തന്റെ ടീമിനെ പ്രഖ്യപിക്കുകയെന്ന്‌ അദ്ദേഹം വ്യക്തമാക്കി. ടീം പ്രഖ്യാപനം എന്തായാലും അവസാന നിമിഷത്തിലായിരിക്കും. പാക്കിസ്‌താന്‍ -ഓസ്‌ട്രേലിയ മല്‍സരം പുരോഗമിക്കുന്നതിനനുസരിച്ചായിരിക്കും സെലക്ഷന്‍. ബാറ്റിംഗാണ്‌ മെച്ചപ്പെടുത്തേണ്ടതെങ്കില്‍ ആ ദിശയില്‍ ടീമിനെ പ്രഖ്യാപിക്കും. ബൗളിംഗിലാണ്‌ മുന്‍ത്തൂക്കം വേണ്ടതെങ്കില്‍ ആ ദിശയില്‍ ടീമിനെ തെരഞ്ഞെടുക്കും. ഇന്ന്‌ നടക്കുന്ന മല്‍സരം സാധാരണ മല്‍സരമല്ല. പലവിധ കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടി വരും-പ്രത്യേകിച്ച റണ്‍ റേറ്റില്‍. എല്ലാ കാര്യത്തിലും സപ്പോര്‍ട്ടിംഗ്‌ സ്‌റ്റാഫിനെ കൂടാതെ സീനിയര്‍ താരങ്ങളുടെ ഉപദേശവും വേണം. ബൗളിംഗാണ്‌ പ്രശ്‌നമാവുന്നതെന്ന്‌ ധോണി പറഞ്ഞു. പാക്കിസ്‌താനെതിരായ മല്‍സരത്തില്‍ ബൗളര്‍മാര്‍ പ്രതീക്ഷ കാത്തില്ല. ഓസ്‌ട്രേലിയക്കെതിരായ മല്‍സരത്തിലും ശരാശരിക്കപ്പുറം ബൗളര്‍മാര്‍ പോയില്ല. ഇശാന്ത്‌ ശര്‍മ്മയെ കുറ്റം പറയാന്‍ പക്ഷേ നായകന്‍ തയ്യാറല്ല. അദ്ദേഹത്തിന്‌ താളം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നത്‌ സത്യമാണ്‌. ഓസ്‌ട്രേലിയക്കെതിരായ മല്‍സരത്തിലെ തന്റെ രണ്ടാം സ്‌പെല്ലില്‍ ഇശാന്ത്‌ മനോഹരമായി പന്തെറിഞ്ഞിരുന്നു. ബൗളര്‍മാര്‍ ക്യത്യത പാലിക്കാത്തപക്ഷം പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും നായകന്‍ പറയുമ്പോള്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ വിജയത്തിനായി രണ്ടും കല്‍പ്പിച്ച്‌ പൊരുതുമെന്ന്‌ വിന്‍ഡീസ്‌ മുന്നറിയിപ്പ്‌ നല്‍കുന്നു. പാക്കിസ്‌താന്‍, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരെ പരാജയപ്പെട്ടുവെങ്കിലും വിന്‍ഡീസിന്റെ യുവനിര പോരാട്ടവീര്യം പ്രകടിപ്പിക്കുന്നുണ്ട്‌.
ഓസ്‌ട്രേലിയക്കെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തി വിജയിക്കുമെന്ന്‌ പാക്കിസ്‌താന്‍ നായകന്‍ യൂനസ്‌ഖാന്‍ പറഞ്ഞു. രണ്ട്‌ മല്‍സരങ്ങളില്‍ വിജയിക്കാന്‍ കഴിഞ്ഞത്‌ ടീമിന്‌ പ്രതീക്ഷ നല്‍കുന്നുണ്ട്‌. ബൗളിംഗില്‍ അല്‍പ്പം കൂടി സ്ഥിരത പ്രകടിപ്പിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്‌താന്‍ ടീമില്‍ ഇന്ന്‌ മാറ്റമുണ്ടാവില്ല. ഓസ്‌ട്രേലിയക്ക്‌ പക്ഷേ ആഘാതമുണ്ട്‌. വൈസ്‌ ക്യാപ്‌റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്‌ പരുക്ക്‌ കാരണം ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്‌ തന്നെ പുറത്തായിട്ടുണ്ട്‌. പാക്കിസ്‌താന്‍-ഓസ്‌ട്രേലിയ മല്‍സരം ഉച്ചതിരിഞ്ഞ്‌ 12-45 നും ഇന്ത്യ-വിന്‍ഡീസ്‌ മല്‍സരം വൈകീട്ട്‌ 5-45 നുമാണ്‌ ആരംഭിക്കുന്നത്‌.

വിജേന്ദര്‍ നമ്പര്‍ വണ്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബോക്‌സര്‍ വിജേന്ദര്‍ കുമാറിന്‌ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനം. 75 കിലോഗ്രാം മിഡില്‍ വെയ്‌റ്റ്‌ ഇനത്തിലാണ്‌ ലോകത്തെ ഒന്നടങ്കം ഭീവാനിക്കാരനായ വിജേന്ദര്‍ പിറകിലാക്കിയത്‌. ഇന്നലെ ഇന്റര്‍നാഷണല്‍ ബോക്‌സിംഗ്‌ അസോസിയേഷന്‍ (എ.ഐ.ബി.എ) പുറത്തിറക്കിയ റാങ്കിംഗിലാണ്‌ വിജേന്ദര്‍ വ്യക്തമായ മാര്‍ജിനില്‍ ഒന്നാം സ്ഥാനത്ത്‌ വന്നിരിക്കുന്നത്‌. ബെയ്‌ജിംഗ്‌ ഒളിംപിക്‌്‌സില്‍ 75 കിലോ ഗ്രാം ഇനത്തില്‍ ഇന്ത്യക്ക്‌ വെങ്കലം സമ്മാനിച്ച വിജേന്ദര്‍ ഈയിടെ ഇറ്റലിയിലെ മിലാനില്‍ നടന്ന ലോക ബോക്‌സിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം സ്വന്തമാക്കിയിരുന്നു. രാജ്യത്തിന്‌ വേണ്ടി ലോക ബോക്‌സിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതി സ്വന്തമാക്കിയതിന്‌ പിറകെയാണ്‌ ഇപ്പോള്‍ ഏറ്റവും വലിയ സ്ഥാനം 23 കാരന്‌ ലഭിച്ചിരിക്കുന്നത്‌. തൊട്ടടുത്ത പ്രതിയോഗിയെക്കാള്‍ 200 പോയന്റിന്റെ വ്യക്തമായ മാര്‍ജിനിലാണ്‌ വിജേന്ദര്‍ ഒന്നാമത്‌ വന്നിരിക്കുന്നത്‌. ഇത്‌ വരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്‌ ഉസ്‌ബെക്കിസ്ഥാന്റെ അബാസ്‌ അതോവാണ്‌. അബാസാണ്‌ ലോക ചാമ്പ്യന്‍ഷിപ്പ്‌ സെമിയില്‍ വിജേന്ദറിനെ തോല്‍പ്പിച്ചത്‌. പക്ഷേ റാങ്കിംഗില്‍ അബാസ്‌ മൂന്നാമതാണ്‌. ക്യൂബയുടെ എമിലിയോ കോറിയ ബയാക്‌സാണ്‌ രണ്ടാം സ്ഥാനത്ത്‌. 48 കിലോഗ്രാം ലോക റാങ്കിംഗില്‍ ഇന്ത്യയുടെ മുന്‍ ലോക യൂത്ത്‌ ചാമ്പ്യനായ നനാവോ സിംഗ്‌ എട്ടാം സ്ഥാനത്തേക്ക്‌ പിന്തളളപ്പെട്ടു. നേരത്തെ അഞ്ചാം സ്ഥാനത്തായിരുന്നു നനാവോ. ചൈനയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെളളി മെഡല്‍ നേടിയിരുന്ന നനാവോ ലോക ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. 57 കിലോഗ്രാം ഫെതര്‍വെയിറ്റ്‌ ഇനത്തില്‍ ഒളിംപ്യന്‍ അഖില്‍ കുമാര്‍ പത്താം സ്ഥാനത്താണ്‌. 54 കിലോഗ്രം വിഭാഗത്തില്‍ ഒളിംപ്യന്‍ ജിതേന്ദര്‍ കുമാര്‍ പതിനാലാം സ്ഥാനത്താണ്‌. 81 കിലോഗ്രാം വിഭാഗത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ദിനേശ്‌ കുമാര്‍ ആറാം സ്ഥാനത്താണ്‌.
ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കാന്‍ കഴിഞ്ഞത്‌ വലിയ നേട്ടമാണെന്ന്‌ വിജേന്ദര്‍ കുമാര്‍ പറഞ്ഞു. സമീപകാലത്ത്‌ മികച്ച പ്രകടനം നടത്താന്‍ കഴിയുന്നുണ്ട്‌. ഒളിംപിക്‌സ്‌ മെഡലും ലോക ചാമ്പ്യന്‍ഷിപ്പ്‌ മെഡലും നല്‍കിയ ആഹ്ലാദം ഇപ്പോള്‍ അതിന്റെ ഉന്നതിയിലാണെന്നും വിജേന്ദര്‍ പറഞ്ഞു.
ഇന്ന്‌ ബയേണ്‍-യുവന്തസ്‌
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ ഇന്ന്‌ ജര്‍മനി-ഇറ്റലി യുദ്ധം. ജര്‍മനിയിലെ ചാമ്പ്യന്‍ ക്ലബായ ബയേണ്‍ മ്യൂണിച്ച്‌ ഇറ്റലിയിലെ ശക്തരായ യുവന്തസുമായി കളിക്കുന്നത്‌ മ്യൂണിച്ചില്‍ വെച്ച്‌. ഇന്നത്തെ മറ്റ്‌ മല്‍സരങ്ങള്‍ ഇവയാണ്‌: ഏ.സി മിലാന്‍-എഫ്‌.സി സൂറിച്ച്‌, അപോല്‍ നികോസ്യ-ചെല്‍സി, ബോറോഡോക്‌സ്‌-മക്കാബി ഹൈഫ, സി.എസ്‌.കെ.ഇ മോസ്‌ക്കോ-ബെസികിറ്റാസ്‌, എഫ്‌.സി പോര്‍ട്ടോ-അത്‌ലറ്റികോ മാഡ്രിഡ്‌, മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌-വോള്‍ഫ്‌സ്‌ബര്‍ഗ്ഗ്‌, റയല്‍ മാഡ്രിഡ്‌-മാര്‍സലി.

സിറ്റി തകര്‍ത്തു
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ കാര്‍ലോസ്‌ ടെവസിന്റെ മികവില്‍ മാഞ്ചസ്‌റ്റര്‍ സിറ്റിക്ക്‌ തകര്‍പ്പന്‍ വിജയം. ഇന്നലെ നടന്ന മല്‍സരത്തിലവര്‍ വെസ്റ്റ്‌ഹാമിനെ 3-1ന്‌ തോല്‍പ്പിച്ചു. വെസ്റ്റ്‌ഹാമിന്റെ മുന്‍ താരമായിരുന്ന കാര്‍ലോസ്‌ ടെവസാണ്‌ രണ്ട്‌ ഗോളുകള്‍ സിറ്റിക്കായി നേടിയത്‌. ഈ വിജയത്തോടെ പോയന്റ്‌ ടേബിളില്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ (18), ചെല്‍സി (18), ലിവര്‍പൂള്‍ (15), ടോട്ടന്‍ഹാം (15) എന്നിവര്‍ക്ക്‌ പിറകില്‍ സിറ്റി അഞ്ചാമതായി. അതിനിടെ ക്ലബിന്റെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായ റോബിഞ്ഞോക്ക്‌ പരുക്ക്‌ കാരണം മൂന്നാഴ്‌ച്ച കൂടി നഷ്ടമാവുമെന്നുറപ്പായി. ബ്രസിലിന്‌ വേണ്ടി കളിക്കവെ പരുക്കേറ്റ റോബിഞ്ഞോ ഇനിയും ഫിറ്റ്‌നസ്‌ നേടിയിട്ടില്ല. സസ്‌പെന്‍ഷന്‍ കാരണം മറ്റൊരു സൂപ്പര്‍ താരം മാനുവല്‍ അബിദേയര്‍ ടീമിന്‌ പുറത്താണ്‌.

Monday, September 28, 2009

POOR S.A


തേര്‍ഡ്‌ ഐ
നിര്‍ഭാഗ്യമേ നീയോ ദക്ഷിണാഫ്രിക്ക
ഇതിനെ നിര്‍ഭാഗ്യമെന്നല്ലാതെ എന്ത്‌ വിളിക്കാന്‍.... ഒരിക്കല്‍ക്കൂടി ദക്ഷിണാഫ്രിക്ക ഐ.സി.സി ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ആദ്യ ഘട്ടത്തില്‍ തന്നെ പുറത്തായിരിക്കുന്നു....! 1992 ലെ ലോകകപ്പ്‌ ഓര്‍മ്മയില്ലേ.... കെപ്ലര്‍ വെസല്‍സ്‌്‌ എന്ന നായകന്റെ പിറകില്‍ അണിനിരന്ന ദക്ഷിണാഫ്രിക്കന്‍ സംഘം മഴ നിയമത്തില്‍ ബലിയാടായി കണ്ണനീര്‍ വാര്‍ത്ത രംഗം..... പീറ്റര്‍ കിര്‍സ്റ്റണ്‍ എന്ന മികച്ച താരത്തിന്റെ കരുത്തുറ്റ ഇന്നിംഗ്‌സുകളില്‍ ആധികാരിക വിജയങ്ങളുമായി മുന്നേറിയ ദക്ഷിണാഫ്രിക്ക സെമിയില്‍ ഇംഗ്ലണ്ടിനെ നേരിട്ടപ്പോഴുണ്ടായ ദുരനുഭവത്തില്‍ ഡെക്‌വര്‍ത്ത്‌ -ലൂയിസ്‌ എന്ന മഴ നിയമത്തെ പഴിക്കാത്തവരായി ഇംഗ്ലണ്ടുകാരല്ലാത്തവര്‍ ആരുമുണ്ടായിരുന്നില്ല. 1992 മാര്‍ച്ച്‌ 22ന്‌ സിഡ്‌നി ക്രിക്കറ്റ്‌ ഗൗണ്ടില്‍ നടന്ന ആ മല്‍സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ ഗ്രയീം ഹിക്കിന്റെ (83) മികവില്‍ 252 റണ്‍സ്‌ നേടിയിരുന്നു. മറുപടിയില്‍ ആന്‍ഡ്ര്യൂ ഹഡ്‌സന്റെ കരുത്തില്‍ ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചപ്പോഴാണ്‌ മഴയെത്തിയത്‌. ദക്ഷിണാഫ്രിക്കക്ക്‌ വിജയിക്കാന്‍ 13 പന്തില്‍ 22 റണ്‍സ്‌ എന്ന ഘട്ടത്തിലാണ്‌ മഴ തകര്‍ത്തു പെയ്‌തത്‌. പക്ഷേ രണ്ട്‌ ഓവറുകള്‍ മാത്രമായിരുന്നു മഴയില്‍ നഷ്ടപ്പെട്ടത്‌. മഴ നിയമം നടപ്പിലാക്കിയപ്പോള്‍ വിജയിക്കാന്‍ ഒരു പന്തില്‍ 21 റണ്‍സ്‌ എന്ന അപ്രാപ്യ ലക്ഷ്യത്തിലേക്കായിരുന്നു അവര്‍ ബാറ്റ്‌ ചെയ്യേണ്ടി വന്നത്‌..... ക്രിക്കറ്റ്‌ ലോകം ഒരിക്കലും മറക്കാത്ത കാഴ്‌ച്ചയായിരുന്നു അന്ന്‌ സിഡ്‌്‌നിയിലെ സ്‌്‌ക്കോര്‍ബോര്‍ഡില്‍ കണ്ടത്‌.....
1999 ലെ ലോകകപ്പിലും ദക്ഷിണാഫ്രിക്കക്കാരെ ദുരന്തം വേട്ടയാടി. സ്റ്റീവ്‌ വോ നയിച്ച ഓസ്‌ട്രേലിയയെക്കാള്‍ സാധ്യത അന്ന്‌ കല്‍പ്പിച്ചിരുന്നത്‌ ദക്ഷിണാഫ്രിക്കക്കായിരുന്നു. സൂപ്പര്‍ സിക്‌സിലെ പോരാട്ടത്തില്‍ ഓസ്‌ട്രേലിയ തളര്‍ന്നു നില്‍ക്കുമ്പോള്‍ സ്‌റ്റീവ്‌ വോ നല്‍കിയ എളുപ്പമുളള ക്യാച്ച്‌ ദക്ഷിണഫ്രിക്കയുടെ ഏറ്റവും മികച്ച ഫീല്‍ഡറായ ഹര്‍ഷല്‍ ഗിബ്‌സ്‌ വിട്ടു. ആ ലൈഫില്‍ വോ പുറത്താവാതെ 120 റണ്‍സും ടീം 272 റണ്‍സും നേടി അഞ്ച്‌ വിക്കറ്റിന്‌ വിജയിച്ചു. ഈ മല്‍സരത്തിന്‌ ശേഷം സെമി ഫൈനലില്‍ എജ്‌ബാസ്റ്റണില്‍ ഇതേ ടീമുകള്‍ പരസ്‌പരം വന്നു. മല്‍സരം അതിനാടകയീമായി ടൈയില്‍ അവസാനിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത ഓസ്‌ട്രേലിയക്കാര്‍ 213 റണ്‍സ്‌്‌ മാത്രമായിരുന്നു സ്‌ക്കോര്‍ ചെയ്‌തത്‌. ജാക്‌ കാലിസ്‌ 53 റണ്‍സുമായി മറുപടിയില്‍ കളം വാണപ്പോള്‍ ദക്ഷിണാഫ്രിക്ക എളുപ്പം ജയിക്കുമെന്നാണ്‌ തോന്നിയത്‌. പക്ഷേ അവസാന ഓവറില്‍ ദുരന്തം അലന്‍ ഡൊണാള്‍ഡിന്റെ രൂപത്തില്‍ ദക്ഷിണാഫ്രിക്കയെ ഇല്ലാതാക്കി. അവസാന ബാറ്റ്‌സ്‌മാനായി ക്രീസില്‍ വന്ന ഡൊണാള്‍ഡ്‌ രണ്ട്‌ പന്തുകളും വിജയിക്കാന്‍ ഒരു റണ്ണും മാത്രം ആവശ്യമായ ഘട്ടത്തില്‍ ഇല്ലാത്ത റണ്‍സിനായി ഓടി വിക്കറ്റ്‌ തുലച്ചപ്പോള്‍ മല്‍സരം തുല്യതയില്‍. റണ്‍ റേറ്റും തുല്യതയിലായപ്പോള്‍ സൂപ്പര്‍ സിക്‌സില്‍ പരസ്‌പരം കളിച്ചപ്പോഴുള്ള മല്‍സരഫലത്തെ മാനദണ്‌ഠമാക്കി ഓസ്‌ട്രേലിയയെ ഫൈനലിസ്‌റ്റുകളായി പ്രഖ്യാപിച്ചു.
2003 ല്‍ ലോകകപ്പ്‌ ദക്ഷിണാഫ്രിക്കയില്‍ വിരുന്നെത്തിയപ്പോള്‍ ഷോണ്‍ പൊള്ളോക്കിന്റെ സംഘത്തിന്‌ എല്ലാവരും മാര്‍ക്കിട്ടിരുന്നു. ദക്ഷിണാഫ്രിക്കയിലെ കളി മൈതാനങ്ങളായ വാണ്ടറേഴ്‌സ്‌ സ്‌റ്റേഡിയവും ന്യൂലാന്‍ഡ്‌സ്‌്‌ ക്രിക്കറ്റ്‌ ഗ്രൗണ്ടും സെഞ്ചൂറിയന്‍ പാര്‍ക്കും ബുഫലോ പാര്‍ക്കുമെല്ലാം ആതിഥേയരുടെ വിജയത്തിനായി തിങ്ങിനിറഞ്ഞ മല്‍സരങ്ങള്‍. മാര്‍ച്ച്‌ മൂന്നിന്‌ ഡര്‍ബനിലെ കിംഗ്‌സ്‌ മീഡില്‍ ശ്രീലങ്കക്കെതിരായ മല്‍സരം ദുരന്തമായി മാറുമെന്ന്‌ ഒരു ദക്ഷിണാഫ്രിക്കക്കാരന്‍ പോലും കരുതിയിരുന്നില്ല. ആദ്യം ബാറ്റ്‌ ചെയ്‌ത ലങ്ക മര്‍വന്‍ അട്ടപ്പട്ടുവിന്റെ സെഞ്ച്വറിയില്‍ (124) 268 റണ്‍സാണ്‌ നേടിയത്‌. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിനിടെ മഴ പെയ്‌തു. ആതിഥേയരുടെ വിജയലക്ഷ്യം 45 ഓവറില്‍ 230 റണ്‍സാക്കി മാറ്റി. മഴ തകര്‍ത്തുപെയ്യാനും കളി ഉപേക്ഷിക്കാനും സാധ്യതയുള്ളതിനാല്‍ നെറ്റ്‌ റണ്‍റേറ്റ്‌ നിലനിര്‍ത്താന്‍ ഓരോ ബാറ്റ്‌സ്‌മാന്മാര്‍ക്കും തങ്ങള്‍ സ്‌ക്കോര്‍ ചെയ്യേണ്ട റണ്‍സ്‌ കടലാസില്‍ എഴുതി നല്‍കിയിരുന്നു. 229 റണ്‍സ്‌ നേടിയാല്‍ വിജയിക്കുമെന്നാണ്‌ ആഫ്രിക്കക്കാര്‍ കരുതിയത്‌. അവര്‍ കൃത്യമായി 229 ല്‍ എത്തി. അവസാന പന്തില്‍ സിംഗിള്‍ സുഖമായി നേടാമായിരുന്നു. പക്ഷേ ബാറ്റ്‌സ്‌മാന്മാര്‍ സാഹസത്തിന്‌ മുതിര്‍ന്നില്ല. കളി അവസാനിച്ചപ്പോഴാണ്‌ തങ്ങള്‍ക്ക്‌്‌ സംഭവിച്ച പിഴവ്‌ അവര്‍ അറിയുന്നത്‌. റണ്‍ റേറ്റില്‍ മുന്നിലെത്താന്‍ കൃത്യമായി ആ ഘട്ടത്തില്‍ വേണ്ടിയിരുന്നത്‌ 230 റണ്‍സായിരുന്നു. ഒരൊറ്റ റണ്ണിന്‌ സൂപ്പര്‍ സിക്‌സ്‌ കാണാതെ ആതിഥേയര്‍ പുറത്ത്‌....! പവിലിയനിലെ ഗ്ലാസ്‌ ചേമ്പറിലിരുന്ന്‌ അന്ന്‌ കരഞ്ഞ പൊള്ളോക്കിന്റെ മുഖവും മറക്കാനാവില്ല...

207 ല്‍ വിന്‍ഡീസില്‍ നടന്ന ലോകകപ്പില്‍ ഐ.സി.സി റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരായിരുന്നു ദക്ഷിണാഫ്രിക്ക. സെമി ഫൈനല്‍ വരെയെത്തിയ അവര്‍ സെന്റ്‌ ലൂസിയയില്‍ നടന്ന മല്‍സരത്തില്‍ നാടകീയമായി തകര്‍ന്ന കാഴ്‌ച്ചയും മറക്കാനായിട്ടില്ല. ഇതേ ദുരന്തം സ്വന്തം നാട്ടില്‍ നടന്ന പ്രഥമ 20-20 ലോകകപ്പിലും കണ്ടു. ഇപ്പോഴിതാ സ്വന്തം മൈതാനങ്ങളില്‍ നടക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിയിലും അവര്‍ പുറത്തായിരിക്കുന്നു. ആദ്യ മല്‍സരത്തില്‍ ശ്രീലങ്കക്ക്‌ മുന്നില്‍ തളര്‍ന്നുപോയ ടീം കഴിഞ്ഞ ദിവസം ആരും സാധ്യത കല്‍പ്പിക്കാതിരുന്ന ഇംഗ്ലണ്ടിന്‌ മുന്നിലും അടിയറവ്‌ പറഞ്ഞുവെന്ന്‌ മാത്രമല്ല നെറ്റ്‌ റണ്‍റേറ്റിലും പിറകിലായി. ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ 323 റണ്‍സ്‌ നേടിയപ്പോള്‍ ഗ്രയീം സ്‌മിത്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയില്‍ (141) ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചിരുന്നു. പക്ഷേ 22 റണ്‍സ്‌ അരികെ വീണു. സെഞ്ചൂറിയനില്‍ ഒമ്പത്‌ വിക്കറ്റിന്‌ 310 റണ്‍സ്‌ നേടാനാണ്‌ ടീമിന്‌ കഴിഞ്ഞത്‌. ഈ സ്‌ക്കോര്‍ 313 വരെ എത്തിയിരുന്നെങ്കില്‍ റണ്‍ റേറ്റില്ലെങ്കിലും ചെറിയ സാധ്യത ടീമിനുണ്ടാവുമായിരുന്നു. ഇപ്പോള്‍ റണ്‍റേറ്റില്‍ ലങ്കക്ക്‌ പിറകിലായതടെ ഒരു സാധ്യതയുമില്ലാതെ ടീം പുറത്തായിരിക്കുന്നു. ആതിഥേയര്‍ അതിവേഗം പുറത്താവുമ്പോള്‍ അത്‌ ചാമ്പ്യന്‍ഷിപ്പിനെ തന്നെ ബാധിക്കും. ഏകദിന ക്രിക്കറ്റിന്റെ സുന്ദരമായ അനിശ്ചിതത്ത്വത്തെ തന്നെ ഒരിക്കല്‍ക്കൂടി വാഴ്‌ത്താം. ഒരാഴ്‌ച്ച മുമ്പ്‌ ഓസ്‌ട്രേലിയക്കെതിരെ തുടര്‍ച്ചയായി ആറ്‌ ഏകദിനങ്ങള്‍ സ്വന്തം നാട്ടില്‍ തോറ്റവരാണ്‌ ഇംഗ്ലണ്ടുകാര്‍. അവര്‍ ഇവിടെയെത്തിയപ്പോള്‍ ആകെ മാറി. തുടര്‍ച്ചായ രണ്ട്‌ വിജയങ്ങളും സെമിയും. ആദ്യ മല്‍സരത്തില്‍ ശക്തമായ പ്രകടനം നടത്തിയ ലങ്കയും ദക്ഷിണാഫ്രിക്കയെ പോലെ തല താഴ്‌ത്താന്‍ വിധിക്കപ്പെട്ടിരിക്കുന്നു......

ഇംഗ്ലണ്ട്‌ സെമിയില്‍
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ആതിഥേയരും ഐ.സി.സി ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരുമായ ദക്ഷിണാഫ്രിക്കയെ 22 റണ്‍സിന്‌ പരാജയപ്പെടുത്തി ഇംഗ്ലണ്ട്‌ ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ സെമി ഫൈനല്‍ ഉറപ്പാക്കുന്ന ആദ്യ ടീമായി മാറി. ഒവൈസ്‌ ഷാ (98), പോള്‍ കോളിംഗ്‌വുഡ്‌ (82), ഇയാന്‍ മോര്‍ഗന്‍ (34 പന്തില്‍ 67) എന്നിവരുടെ കരുത്തില്‍ ഇംഗ്ലണ്ട്‌ എട്ട്‌ വിക്കറ്റിന്‌ 323 റണ്‍സ്‌ നേടിയപ്പോള്‍ ക്യാപ്‌റ്റന്‍ ഗ്രയീം സ്‌മിത്തിന്റെ മനോഹരമായ ഇന്നിംഗ്‌സില്‍ (141) ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചെങ്കിലും 42 റണ്‍സിന്‌ മൂന്ന്‌ വിക്കറ്റുകളുമായി ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍ ഇംഗ്ലീഷ്‌ കോട്ട കാത്തു. ആദ്യ മല്‍സരത്തില്‍ ലങ്കയെ തോല്‍പ്പിച്ചിരുന്ന ഇംഗ്ലണ്ട്‌ രണ്ട്‌ വിജയങ്ങളുമായി സെമി ഉറപ്പാക്കിയപ്പോള്‍ ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പുറത്തായി. സെഞ്ചൂറിയനില്‍ ഒമ്പത്‌ വിക്കറ്റിന്‌ 301 റണ്‍സാണ്‌ അവര്‍ നേടിയത്‌.
വട്ടപൂജ്യമായി ഇവിടെയെത്തിയവരാണ്‌ ഇംഗ്ലണ്ട്‌. ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും ന്യൂസിലാന്‍ഡും ഉള്‍പ്പെട്ട ഗ്രൂപ്പ്‌ ബി യില്‍ ഒരു സാധ്യതയും അവര്‍ക്ക്‌ കല്‍പ്പിക്കപ്പെട്ടിരുന്നില്ല. പക്ഷേ രണ്ട്‌ മല്‍സരങ്ങളില്‍ ടീം കരുത്ത്‌ കാട്ടി. ഓസ്‌ട്രേലിയക്കെതിരെ നടന്ന നാറ്റ്‌വെസ്റ്റ്‌ ഏകദിന പരമ്പരയിലെ ഏഴ്‌ മല്‍സരങ്ങളില്‍ ആറിലും തോറ്റ്‌ തൊപ്പിയിട്ടെത്തിയ ഇംഗ്ലീഷ്‌ നിരയിലെ ബാറ്‌്‌സ്‌മാന്മാരാണ്‌ സെഞ്ചൂറിയനില്‍ മിന്നിയത്‌. നായകന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസും ജോ ഡെന്‍ലിയും നല്‍കിയ നല്ല തുടക്കത്തില്‍ അനുഭവസമ്പന്നരായ ഒവൈസ്‌ ഷായും പോള്‍ കോളിംഗ്‌വുഡും ഏകദിന ക്രിക്കറ്റിന്റെ അടിസ്ഥാന തത്വങ്ങള്‍ മറക്കാതെ കളിച്ചു. ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നര്‍മാരായ വാന്‍ഡര്‍ മെര്‍വിനെയും ജഹാന്‍ ബോത്തയെയും ശിക്ഷിച്ചുളള ഇന്നിംഗ്‌സില്‍ ഷായും കോളിംഗ്‌വുഡും മൂന്നക്കം തികക്കുമെന്നാണ്‌ തോന്നിയത്‌. പക്ഷേ ശതകത്തിലേക്കുള്ള സമ്മര്‍ദ്ദത്തില്‍ രണ്ട്‌ പേരും വിക്കറ്റ്‌ കളഞ്ഞതിന്‌ ശേഷമെത്തിയ മോര്‍ഗന്‍ പൊട്ടിത്തെറിച്ചതാണ്‌ സ്‌ക്കോര്‍ബോര്‍ഡിനെ ഉണര്‍ത്തിയത്‌.
ചാമ്പ്യന്‍ഷിപ്പില്‍ നിലനില്‍ക്കാന്‍ വിജയം നിര്‍ബന്ധമായിരുന്ന ദക്ഷിണാഫ്രിക്കക്കായി സ്‌മിത്തും ഗിബ്‌സും നല്ല തുടക്കമേകി. പരുക്കില്‍ നിന്നും മുക്തനായി വന്ന ഗിബ്‌സ്‌ പക്ഷേ അലസമായ ഷോട്ടില്‍ പുറത്തായി. ബൗളിംഗിനിടെ പരുക്കേറ്റ ജാക്‌ കാലിസിനും ആയുസ്സ്‌ കുറവായിരുന്നു. ഡി വില്ലിയേഴ്‌സ്‌-സ്‌മിത്ത്‌ സഖ്യം 78 റണ്‍സുമായി പൊരുതി. രണ്ട്‌ തവണ ഭാഗ്യത്തിന്‌ രക്ഷപ്പെട്ട ഡി വില്ലിയേഴസ്‌ 36 ല്‍ പുറത്തായി. ജെ.പി ഡുമിനിക്കും വലിയ ഇന്നിംഗ്‌സിനായില്ല. ഈ ഘട്ടത്തില്ലെല്ലാം സ്വന്തം ഭാഗം സംരക്ഷിച്ച സ്‌മിത്തിന്‌ പക്ഷേ വാലറ്റക്കാരുടെ പിന്തുണ ലഭിച്ചില്ല. മാര്‍ക്‌ ബൗച്ചര്‍ എട്ടിനും അബി മോര്‍ക്കല്‍ 17 നും പുറത്തായി. ജഹാന്‍ ബോത്തക്കും വാന്‍ഡര്‍ മെര്‍വിനും അക്കൗണ്ട്‌ തുറക്കാനായില്ല. 134 പന്തില്‍ 16 ബൗണ്ടറികളുമായി കളം വാണ സ്‌മിത്തും തളര്‍ന്നപ്പോഴാണ്‌ ഇംഗ്ലണ്ട്‌ വിജയം ഉറപ്പിച്ചത്‌.

റെഡ്‌സ്‌ മുന്നില്‍
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ ഒന്നാം സ്ഥാനത്ത്‌. ലീഗില്‍ ഏഴ്‌ മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മാഞ്ചസ്‌റ്ററിനും ചെല്‍സിക്കും 18 പോയന്റ്‌ വീതമുണ്ട്‌. ഗോള്‍ ശരാശരി മാഞ്ചസ്‌റ്ററിന്‌ അനുകൂലമാണ്‌. ചെല്‍സി നാടകീയമായി വിഗാനോട്‌ പരാജയപ്പെട്ടതാണ്‌ മാഞ്ചസ്റ്ററിന്‌ കരുത്തായത്‌. ഹള്‍ സിറ്റിയെ രണ്ട്‌ ഗോളിന്‌ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ വിജയ റെക്കോര്‍ഡ്‌ നിലനിര്‍ത്തിയപ്പോള്‍ ടേബിളിലെ മൂന്നാം സ്ഥാനക്കാരായി 15 പോയന്റുമായി ലിവര്‍പൂളുണ്ട്‌. സ്‌പെയിനില്‍ അഞ്ച്‌ മല്‍സരങ്ങള്‍ വീതം എല്ലാവരും പൂര്‍ത്തിയാക്കിയപ്പോള്‍ റയല്‍ മാഡ്രിഡും ബാര്‍സിലോണയും ഒപ്പത്തിനൊപ്പമാണ്‌. രണ്ട്‌ ടീമുകള്‍ക്കും 15 പോയന്റ്‌ വീതമുണ്ട്‌. കൃസ്‌റ്റിയാനോ റൊണാള്‍ഡോ ഗോളടിക്കാന്‍ മറന്ന മല്‍സരത്തില്‍ റയല്‍ മാഡ്രിഡ്‌ മൂന്ന്‌ ഗോളിന്‌ ടെനറീഫിനെ പരാജയപ്പെടുത്തി. കരീം ബന്‍സാമ രണ്ട്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തപ്പോള്‍ മൂന്നാം ഗോള്‍ കക്കയുടെ ബൂട്ടില്‍ നിന്നായിരുന്നു. ബാര്‍സിലോണ സുല്‍ത്താന്‍ ഇബ്രാഹീമോവിച്ച്‌, പിക്യൂ എന്നിവരുടെ ഗോളുകളില്‍ മലാഗയെ പരാജയപ്പെടുത്തി. ഇറ്റലിയില്‍ സാംപദോറിയോ തന്നെയാണ്‌ മുന്നില്‍. ആറ്‌ മല്‍സരങ്ങളില്‍ നിന്ന്‌ അവര്‍ക്ക്‌ 15 പോയന്റുണ്ട്‌. യുവന്തസ്‌ പതിനാലിലും ഇന്റര്‍ മിലാന്‍ 13 ലും നില്‍ക്കുന്നു. ചാമ്പ്യന്മാരായ ഇന്റര്‍ മിലാനെ ഒരു ഗോളിന്‌ പരാജയപ്പെടുത്തിയാണ്‌ സാംപദോറിയോ കരുത്ത്‌ കാട്ടിയത്‌.
ഈസ്റ്റ്‌ ബംഗാളില്‍
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ബൈജൂംഗ്‌ ബൂട്ടിയക്ക്‌ താല്‍കാലിക ആശ്വാസം. ഐ ലീഗ്‌ ഫുട്‌ബോളില്‍ അദ്ദേഹത്തിന്‌ ഈസ്‌റ്റ്‌ ബംഗാളിനായി കളിക്കാം. മോഹന്‍ ബഗാനുമായുളള പ്രശ്‌നത്തില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ നിയോഗിച്ച മധ്യസ്ഥനാണ്‌ താല്‍കാലികമായി ബൂട്ടിയക്ക്‌ കളിക്കാന്‍ അനുമതി നല്‍കിയത്‌. പ്രശ്‌നത്തിന്‌ പക്ഷേ അന്തിമ പരിഹാരമായിട്ടില്ല. ബഗാനുമായുളള പ്രശ്‌നം കാരണം ഡ്യൂറാന്‍ഡ്‌ കപ്പില്‍ ബൂട്ടിയക്ക്‌ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ബ്രസീല്‍ മിന്നി
അലക്‌സാണ്ടറിയ: ഫിഫ അണ്ടര്‍ 20 ഫുട്‌ബോളില്‍ ശക്തരായ ബ്രസീലിന്‌ തകര്‍പ്പന്‍ തുടക്കം. ഗ്രൂപ്പ്‌ ഇ യിലെ പോരാട്ടത്തിലവര്‍ അഞ്ച്‌ ഗോളിന്‌ കോസ്‌റ്റാറിക്കയെ കശക്കി. ആദ്യ പകുതിയില്‍ മൂന്ന്‌ ഗോളിന്‌ അവര്‍ മുന്നിട്ട്‌ നിന്നിരുന്നു. ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ചെക്‌ റിപ്പബ്ലിക്‌ 2-1 ന്‌ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി. ഗ്രൂപ്പ്‌ എഫില്‍ ഹോണ്ടുറാസ്‌ മൂന്ന്‌ ഗോളിന്‌ ഹംഗറിയെ വീഴ്‌ത്തിയപ്പോള്‍ യ.എ.ഇ-ദക്ഷിണാഫ്രിക്ക മല്‍സരം 2-2 ല്‍ അവസാനിച്ചു. ഇന്ന്‌ ഗ്രൂപ്പ്‌ സിയില്‍ കൊറിയ ജര്‍മനിയെയും അമേരിക്ക കാമറൂണിനെയും നേരിടും. ഗ്രൂപ്പ്‌ ഡിയില്‍ ഉറുഗ്വേ -ഉസ്‌ബെക്കിസ്ഥാന്‍ മല്‍സരവും ഘാന-ഇംഗ്ലണ്ട്‌ മല്‍സരവും ഇന്ന്‌ നടക്കും.

റണ്ണര്‍ വിവാദം
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി സെമി ഫൈനലിലേക്കുളള ഇംഗ്ലണ്ടിന്റെ യാത്ര സുഗമമായെങ്കിലും ദക്ഷിണാഫ്രിക്കക്കെതിരായ മല്‍സരത്തിന്റെ അവസാനത്തില്‍ ഇംഗ്ലീഷ്‌ ക്യാപ്‌റ്റന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസ്‌ എടുത്ത തീരുമാനം വിവാദമായി. സെഞ്ച്വറിയുമായി ക്രീസില്‍ നിന്ന ദക്ഷിണാഫ്രിക്കന്‍ ക്യാപ്‌റ്റന്‍ ഗ്രയീം സ്‌മിത്ത്‌ തളര്‍ച്ച കാരണം റണ്ണറെ തേടിയപ്പോള്‍ ഇംഗ്ലീഷ്‌്‌ ക്യാപ്‌റ്റന്‍ അതനുവദിക്കാതിരുന്നത്‌ വലിയ ചര്‍ച്ചയായി. ഇംഗ്ലണ്ട്‌ ആദ്യം ബാറ്റ്‌ ചെയ്‌തപ്പോള്‍ ഫീല്‍ഡില്‍ സ്‌മിത്തുണ്ടായിരുന്നു. തുടര്‍ന്നാണ്‌ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്‌സ്‌ ആരംഭിക്കാനായി അദ്ദേഹമെത്തിയത്‌. 50 ഓവര്‍ ഫീല്‍ഡ്‌ ചെയ്‌ത്‌ സ്‌മിത്ത്‌്‌ 45 ഓവറുകളോളം ബാറ്റും ചെയ്‌തു. തളര്‍ന്നപ്പോഴാണ്‌ റണ്ണറെ തേടിയത്‌. സ്‌ട്രോസാവട്ടെ അത്‌ നിരസിക്കുകയും ചെയ്‌തു. റണ്ണറായി ക്രീസിലേക്ക്‌ വന്ന എബി ഡി വില്ലിയേഴ്‌സിനെ അമ്പയര്‍മാര്‍ പറഞ്ഞയക്കുകയായിരുന്നു. താന്‍ തളര്‍ന്നത്‌ കൊണ്ടാണ്‌ റണ്ണറെ വിളിച്ചതെന്ന്‌ സ്‌മിത്ത്‌ പറയുന്നു. ആ ഘട്ടത്തില്‍ അതിന്റെ ആവശ്യമുണ്ടെന്ന്‌ തനിക്ക്‌ തോന്നിയില്ലെന്ന്‌ സ്‌ട്രോസും പറയുന്നു. ശ്രീലങ്കക്കെതിരായ മല്‍സരത്തിനിടെ ആഞ്ചലോ മാത്യൂസിനെ തിരിച്ചുവിളിച്ച്‌ മാന്യത കാട്ടിയ സ്‌ട്രോസാണ്‌ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ അവരുടെ നായകനോട്‌ അനുകമ്പ കാട്ടാതിരുന്നത്‌.

ക്രിക്കറ്റ്‌
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഇന്ത്യ പാഠം പഠിക്കുന്നില്ല.... കോംപാക്ട്‌ കപ്പ്‌ ക്രിക്കറ്റിലെ ഫീല്‍ഡിംഗ്‌ ദുരന്തങ്ങള്‍ ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിയിലും ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഇന്ത്യ പുറത്തേക്കുള്ള വഴിയിലാണ്‌. പാക്കിസ്‌താനെതിരെ നടന്ന ആദ്യ മല്‍സരത്തില്‍ രണ്ട്‌ പ്രമുഖരുടെ നിര്‍ണ്ണായക ഘട്ടത്തിലെ റണ്ണൗട്ടുകള്‍ വഴി തളര്‍ന്ന എം.എസ്‌ ധോണിയുടെ സംഘം ഓസ്‌ട്രേലിയക്കെതിരായ ജീവന്മരണ പോരാട്ടത്തില്‍ ഫീല്‍ഡിംഗില്‍ തളര്‍ന്നു. മഴ കാരണം പകുതി വഴി നിര്‍ത്തിവെക്കപ്പെട്ട മല്‍സരത്തില്‍ ഇന്ത്യന്‍ സാധ്യതകള്‍ വിരളമാണ്‌.
ടോസ്‌ ഇത്തവണയും ധോണിയുടെ വഴിയില്‍ വന്നില്ല. സെഞ്ചൂറിയനിലെ ട്രാക്കില്‍ യൂസഫ്‌ പത്താന്‍,ആര്‍.പി സിംഗ്‌ എന്നിവരെ പുറത്തിരുത്തി അമിത്‌ മിശ്ര, പ്രവീണ്‍ കുമാര്‍ എന്നിവര്‍ക്ക്‌ അവസരം നല്‍കിയ ഇന്ത്യക്കായി ആശിഷ്‌ നെഹ്‌റ നല്ല തുടക്കം നല്‍കി. ഷെയിന്‍ വാട്ട്‌സണ്‍ എന്ന അപകടകാരിയെ അക്കൗണ്ട്‌ തുറക്കും മുമ്പ്‌ നെഹ്‌റ പവിലിയനിലേക്ക്‌ മടക്കിയെങ്കിലും ആ തുടക്കം ഉപയോഗപ്പെടുത്താന്‍ ടീമിനായില്ല. യുവതാരം ടീം പെയിനെയും നായകന്‍ റിക്കി പോണ്ടിംഗും ഇന്ത്യന്‍ ആലസ്യം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തി. പെയിനെ 13 ല്‍ നില്‍ക്കുമ്പോള്‍ അദ്ദേഹത്തെ റണ്ണൗട്ടാക്കാന്‍ ലഭിച്ച അവസരം പ്രവീണ്‍ പ്രയോജനപ്പെടുത്തിയില്ല. പോണ്ടിംഗിനാവട്ടെ രാഹുല്‍ ദ്രാവിഡും ലൈഫ്‌ നല്‍കി. അമിത്‌ മിശ്രയുടെ പന്ത്‌ സ്ലിപ്പില്‍ ദ്രാവിഡിന്റെ കരങ്ങള്‍ തകര്‍ത്തു പാഞ്ഞു. ആക്രമണകാരിയായ പെയിനെ തകര്‍പ്പന്‍ ഷോട്ടുകളാണ്‌ പായിച്ചത്‌. ഇഷാന്ത്‌ ശര്‍മ്മയുടെ ആദ്യ മൂന്ന്‌ ഓവറുകളില്‍ മാത്രം മുപ്പതിലധികം റണ്‍സ്‌ പിറന്നു. രണ്ട്‌ സ്‌പിന്നര്‍മാരെ കളിപ്പിക്കാനുളള ഇന്ത്യന്‍ തീരുമാനം ഗുണകരമാവുമെന്നാണ്‌ തുടക്കില്‍ പിച്ച്‌ നല്‍കിയ സൂചന. മിശ്രക്കും ഹര്‍ഭജനും നല്ല ടേണ്‍ ലഭിച്ചു. പക്ഷേ ഫീല്‍ഡിംഗിലെ ദുരന്തങ്ങള്‍ വിനയായി. ഹര്‍ഭജനെ തുടക്കത്തില്‍ തന്നെ പ്രഹരിക്കുക എന്ന പെയിനെയുടെ തന്ത്രം വിജയിക്കാന്‍ ധോണിയുടെ ഫീല്‍ഡിംഗ്‌ ക്രമീകരണങ്ങള്‍ എളുപ്പമായി. കാര്‍മേഘങ്ങള്‍ ആകാശത്ത്‌ ഉരുണ്ടുകൂടിയപ്പോള്‍ ബാറ്റിംഗ്‌ പവര്‍ പ്ലേ പ്രയോഗിച്ചും ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്‌മാന്മാര്‍ ഇന്ത്യയെ പ്രഹരിച്ചു. ഓസീസ്‌ ഇന്നിംഗ്‌സ്‌ 42.4 ഓവര്‍ പിന്നിട്ടപ്പോഴാണ്‌ മഴയില്‍ മല്‍സരം തടസ്സപ്പെട്ടത്‌. അപ്പോള്‍ ഓസീ സ്‌ക്കോര്‍ നാല്‌ വിക്കറ്റിന്‌ 234 റണ്‍സായിരുന്നു.
സ്‌ക്കോര്‍ബോര്‍ഡ്‌
ഓസ്‌ട്രേലിയ. വാട്ട്‌സണ്‍-സി-ഹര്‍ഭജന്‍-ബി-നെഹ്‌റ-0, ടീം പെയിനെ-സി-ഹര്‍ഭജന്‍-ബി-മിശ്ര-56, പോണ്ടിംഗ്‌-റണ്ണൗട്ട്‌-65, മൈക്‌ ഹസി-സി-സച്ചിന്‍-ബി-ഇഷാന്ത്‌-67, ക്രെയിഗ്‌ വൈറ്റ്‌-നോട്ടൗട്ട്‌-35, ഫെര്‍ഗൂസണ്‍-നോട്ടൗട്ട്‌-2, എക്‌സ്‌ട്രാസ്‌ 9, ആകെ 42.4 ഓവറില്‍ നാല്‌ വിക്കറ്റിന്‌ 234. വിക്കറ്റ്‌ പതനം: 1-3 (വാട്ട്‌സണ്‍), 2-87 (പെയിനെ), 3-175 (പോണ്ടിംഗ്‌), 4-227 (ഹസി). ബൗളിംഗ്‌: നെഹ്‌റ 8-1-38-1, പ്രവീണ്‍ 8-0-34-0, ഇഷാന്ത്‌ 7.2-0-53-1, അമിത്‌ മിശ്ര 9-0-45-1, ഹര്‍ഭജന്‍ 9-0-54-0, റൈന 1-0-8-0

Saturday, September 26, 2009

MALIK AND YUSUF CRUSH INDIA

മാലിക്‌ സിന്ദാബാദ്‌
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഷുഹൈബ്‌ മാലിക്‌ എന്ന ഇന്ത്യയുടെ മരുമകന്‍ ഏകദിന ക്രിക്കറ്റില്‍ ആകെ നേടിയിരിക്കുന്നത്‌ ഏഴ്‌ സെഞ്ച്വറികളാണ്‌. അതില്‍ നാലും ഇന്ത്യക്കെതിരെ...! ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിയിലെ അയല്‍ക്കാരുടെ പോരാട്ടത്തിലും അതിന്‌ മാറ്റമുണ്ടായില്ല. മാലിക്‌ കത്തിക്കയറിയപ്പോള്‍ പാക്കിസ്‌താന്‍ 302 റണ്‍സാണ്‌ വാരിക്കൂട്ടിയത്‌. പലരും പറഞ്ഞിരുന്നു ഏകദിന ക്രിക്കറ്റിലെ മധ്യ ഓവറുകള്‍ ബോറിംഗാണെന്ന്‌. പക്ഷേ മാലിക്കും മുഹമ്മദ്‌ യൂസഫും ചേര്‍ന്ന്‌ മധ്യ ഓവറുകളില്‍ നേടിയ വിലപ്പെട്ട റണ്‍സാണ്‌ പാക്‌ ഇന്നിംഗ്‌സിന്‌ കരുത്തായത്‌. മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 139 റണ്‍സ്‌ എന്ന നിലയില്‍ ടീം തകര്‍ച്ചയെ നേരിടുമ്പോള്‍ ക്രിസില്‍ ഒത്തുചേര്‍ന്ന ഈ അനുഭവസമ്പന്നരുടെ ചേതോഹരമായ ഇന്നിംഗ്‌സിന്‌ അന്ത്യമിടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല. സ്‌പിന്നര്‍മാരെ സിംഗിളുകള്‍ക്കും ഡബിളുകള്‍ക്കും പ്രഹരിച്ച്‌ ഇടക്കിടെ ലഭിക്കുന്ന മോശം പന്തുകളെ അതിര്‍ത്തി കടത്തി, കോപ്പി ബുക്‌ ഷോട്ടുകളുമായി ഇരുവരും കളം നിറഞ്ഞ കാഴ്‌ച്ചയില്‍ എം.എസ്‌ ധോണിയുടെ തന്ത്രങ്ങളും ഇന്ത്യന്‍ ബൗളര്‍മാരുടെ വിയര്‍പ്പും ഫലിച്ചില്ല. മനോഹരമായ സെഞ്ച്വറിക്കൊപ്പം ഏകദിന ക്രിക്കറ്റില്‍ 5,000 റണ്‍സും മാലിക്‌ മറികടന്ന ദിനത്തല്‍ സഹീര്‍ഖാന്റെ അഭാവവും യുവരാജ്‌ സിംഗ്‌ ഫീല്‍ഡില്‍ ഇല്ലാത്തതും ഇന്ത്യ ശരിക്കുമറിഞ്ഞു.
നല്ല തുടക്കം പാക്കിസ്‌താന്‌ ലഭിച്ചിരുന്നില്ല. ഇന്ത്യന്‍ ബൗളര്‍മാര്‍ ആദ്യ ഓവറില്‍ വീറു കാട്ടി. മൂന്നാം ഓവര്‍ മുതല്‍ പിടി വിട്ടെങ്കിലും ഇംറാന്‍ നസീര്‍ എന്ന അപകടകാരിയെ പെട്ടെന്ന്‌ പുറത്താക്കിയത്‌ നന്നായി. കൂറ്റനടികള്‍ക്ക്‌ മിടുക്കനായ നസീര്‍ കൂറ്റന്‍ ഷോട്ടിന്‌ ശ്രമിച്ചാണ്‌ പുറത്തായത്‌. ഏഴ്‌ ഓവര്‍ പിന്നിടുമ്പോള്‍ സ്‌ക്കോര്‍ ഒരു വിക്കറ്റിന്‌ 512 റണ്‍സായിരുന്നു. ഒമ്പത്‌ തവണയാണ്‌ ഈ ഏഴ്‌ ഓവറിനിടെ പന്ത്‌ അതിര്‍ത്തി കടന്നത്‌. എന്നാല്‍ അടുത്ത എട്ട്‌ ഓവറുകളില്‍ ബൗണ്ടറികള്‍ പിറന്നില്ലെന്ന്‌ മാത്രമല്ല ഇന്ത്യ വിലപ്പെട്ട രണ്ട്‌ വിക്കറ്റും സ്വന്തമാക്കി. ഈ ഘട്ടത്തില്‍ എം.എസ്‌ ധോണി തന്റെ പാര്‍ട്ട്‌ ടൈമര്‍മാരെ ഇറക്കി തന്ത്രപൂര്‍വം നീങ്ങുകയും ചെയ്‌തു. പക്ഷേ ആര്‍.പി സിംഗ്‌ എന്ന പ്രധാനിയായ ബൗളര്‍ നിരാശപ്പെടുത്തിയത്‌ ധോണിക്ക്‌ തിരിച്ചടിയായി. ഹര്‍ഭജനും വന്‍ പരാജയമായി.
മാലിക്‌ തുടക്കത്തില്‍ തട്ടിമുട്ടിയാണ്‌ നിന്നത്‌. 16 പന്തില്‍ 3 റണ്‍സ്‌ എന്ന സ്‌ക്കോറിലും 31 പന്തില്‍ 10 റണ്‍സ്‌ എന്ന സ്‌ക്കോറിലും 69 പന്തില്‍ 34 റണ്‍സ്‌ എന്ന സ്‌ക്കോറിലും അദ്ദേഹം പാക്കിസ്‌താന്‍ ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. മറുഭാഗത്താവട്ടെ മുഹമ്മദ്‌ യൂസഫ്‌ തന്റെ സില്‍ക്കി ടച്ചുമായി 45 പന്തില്‍ 35 റണ്‍സ്‌ നേടിയിരുന്നു. മുപ്പത്തിരണ്ടാം ഓവറില്‍ യൂസഫ്‌ പത്താന്റെ പന്തിനെ ബൗണ്ടറി കടത്തി ആക്രമണത്തിന്‌ തുടക്കമിട്ടതും യൂസഫായിരുന്നു.
ഇഷാന്ത്‌ ശര്‍മ്മ രണ്ടാം സ്‌പെല്ലിന്‌ വന്നപ്പോള്‍ മൂന്ന്‌ ബൗണ്ടറികളാണ്‌ മാലിക്‌ സ്വന്തമാക്കിയത്‌. താനും ഗിയര്‍ മാറ്റുകയെന്ന വ്യക്തമായ സൂചന മാലിക്‌ നല്‍കിയപ്പോള്‍ കാര്യങ്ങള്‍ ഇന്ത്യന്‍ നിയന്ത്രണത്തില്‍ നിന്നുമകന്നു. മല്‍സരം നാല്‍പ്പതാം ഓവറില്‍ എത്തിയപ്പോള്‍ മാലിക്‌ 84 ല്‍ എത്തിയിരുന്നു.
യൂസഫായിരിക്കും ആദ്യ സെഞ്ച്വറി നേടുക എന്ന്‌ തോന്നിയിരുന്നു. പക്ഷേ 100ന്‌ 13 റണ്‍സ്‌ അരികെ അദ്ദേഹം വീണു. ആശിഷ്‌ നെഹ്‌റ എറിഞ്ഞ നാല്‍പ്പത്തിയാറാം ഓവറിലാണ്‌ യൂസഫ്‌ പുറത്തായത്‌. 188 പന്തുകളില്‍ നിന്നായി 206 റണ്‍സിന്റെ തകര്‍പ്പന്‍ പാര്‍ട്ട്‌ണര്‍ഷിപ്പിനാണ്‌ ഇതോടെ അന്ത്യമായത്‌. അവസാന അഞ്ച്‌ ഓവറില്‍ 41 റണ്‍സാണ്‌ മാലികിന്റെ നേതൃത്ത്വത്തില്‍ പാക്കിസ്‌താന്‍ നേടിയത്‌. പ്രതീക്ഷിക്കപ്പെട്ടത്‌ പോലെയാണ്‌ രണ്ട്‌ ടീമുകളും ആദ്യ ഇലവനെ പ്രഖ്യാപിച്ചത്‌. ഇന്ത്യന്‍ ടീമില്‍ യുവരാജ്‌ സിംഗിന്റെ സ്ഥാനത്ത്‌ വീരാത്‌ കോഹ്‌ലി വന്നു. ഹര്‍ഭജന്‍ സിംഗിനൊപ്പം രണ്ടാം സ്‌പിന്നറായി അമിത്‌ മിശ്ര വരുമെന്ന്‌ കരുതിയെങ്കിലും അതുണ്ടായില്ല. നിലവിലുള്ള ടീം ഘടന മാറ്റുമ്പോള്‍ അത്‌ സന്തുലിതാവസ്ഥയെ ബാധിക്കുമെന്ന ധോണിയുടെ അഭിപ്രായത്തില്‍ ഏഴ്‌ ബാറ്റ്‌സ്‌മാന്മാരും നാല്‌ ബൗളര്‍മാരും എന്ന ഘടനയാണ്‌ അംഗീകരിക്കപ്പെട്ടത്‌. പാക്കിസ്‌താന്‍ സംഘത്തില്‍ മിസ്‌ബാഹുല്‍ ഹഖിന്റെ സ്ഥാനത്ത്‌ യൂനസ്‌ഖാനെത്തി. ടീമില്‍ മറ്റ്‌ മാറ്റങ്ങളുണ്ടായിരുന്നില്ല. ടോസ്‌ ഭാഗ്യം യൂനസിനായിരുന്നു. പരീക്ഷണങ്ങള്‍ക്കൊന്നും നില്‍ക്കാതെ അദ്ദേഹം ബാറ്റിംഗ്‌ തെരഞ്ഞെടുക്കുകയായിരുന്നു.
2003 ന്‌ ശേഷം സെഞ്ചൂറിയനില്‍ വീണ്ടുമൊരു ഇന്ത്യ-പാക്കിസ്‌താന്‍ അങ്കം ആസ്വദിക്കാന്‍ നിറയെ ജനക്കൂട്ടമായിരുന്നു. ഇരു രാജ്യങ്ങളുടെയും വലിയ പതാകകള്‍ വഹിച്ചുള്ള കൊച്ചുകുട്ടികള്‍ക്കൊപ്പമാണ്‌ താരങ്ങള്‍ മൈതാനത്ത്‌ എത്തിയത്‌. ദേശീയ ഗാനാലാപനത്തിന്‌ ശേഷം പതാകകള്‍ ആചാരപരമെന്നോണം തിരികെ കൊണ്ടുപോയി.

സ്‌ക്കോര്‍ബോര്‍ഡ്‌
പാക്കിസ്‌താന്‍: ഇംറാന്‍ നസീര്‍-സി-ഹര്‍ഭജന്‍-ബി-നെഹ്‌റ-20, കമറാന്‍ അക്‌മല്‍-ബി-നെഹ്‌റ-19, യുനസ്‌ഖാന്‍-സി-ധോണി-ബി-ആര്‍.പി സിംഗ്‌-20, ഷുഹൈബ്‌ മാലിക്‌-സി-യൂസഫ്‌-ബി-ഹര്‍ജന്‍സിംഗ്‌-128, മുഹമ്മദ്‌ യൂസഫ്‌-ബി-നെഹ്‌റ-87, അഫ്രീദി-സി-ധോണി-ബി-യൂസഫ്‌-4, ഉമര്‍ അക്‌മല്‍-സി-ധോണി-ബി-നെഹ്‌റ-0, റാണ നവീദ്‌-നോട്ടൗട്ട്‌-11, ഉമര്‍ ഗുല്‍-സി-റൈന-ബി-ഇശാന്ത്‌-0, മുഹമ്മദ്‌ ആമിര്‍-സി-കോഹ്‌ലി-ബി-ശര്‍മ്മ-0, സയദ്‌ അജ്‌മല്‍-നോട്ടൗട്ട്‌-0, എക്‌സ്‌ട്രാസ്‌ 13, ആകെ ഒമ്പത്‌ വിക്കറ്റിന്‌ 302. വിക്കറ്റ്‌ പതനം: 1-29 (നസീര്‍), 2-53 (കമറാന്‍), 3-65 (യൂനസ്‌), 4-271 (യൂസഫ്‌), 5-278 (അഫ്രീദി), 6-289 (ഉമര്‍), 7-300 (മാലിക്‌), 8-301 (ഗുല്‍), 9-302 (ആമിര്‍). ബൗളിംഗ്‌: നെഹ്‌റ 10-0-55-4, ആര്‍.പി സിംഗ്‌ 9-1-59-1, ഇഷാന്ത്‌ ശര്‍മ്മ 8-2-39-2, വിരാത്‌ കോഹ്‌ലി 3-0-21-0, യൂസഫ്‌ 10-0-56-1, ഹര്‍ഭജന്‍ 10-0-71-1.
സ്‌പാനിഷ്‌ മഹാവിജയം
അലക്‌സാണ്ടറിയ: ഫിഫ അണ്ടര്‍ 20-20 ഫുട്‌ബോളില്‍ സ്‌പെയിനിന്‌ തകര്‍പ്പന്‍ വിജയം. 90 മിനുട്ടും ഏകപക്ഷീയമായി നടന്ന മല്‍സരത്തിലവര്‍ താഹിതിയെ എട്ട്‌ ഗോളിന്‌ തരിപ്പണമാക്കി. ഒന്നാം പകുതിയില്‍ നാല്‌ ഗോളിന്‌ മുന്നിട്ട്‌ കാളപ്പോരിന്റെ നാട്ടുകാര്‍ ഒരു ഘട്ടത്തിലും മല്‍സരത്തിലെ പിടി വിട്ടില്ല. അതേ സമയം യൂറോപ്യന്‍ കരുത്തരായ ഇറ്റലിയെ ഗോള്‍രഹിത സമനിലയില്‍ തളച്ച്‌ ലാറ്റിനമേരിക്കന്‍ പ്രതിനിധികളായ പരാഗ്വേ കരുത്ത്‌ കാട്ടി. ഗോളുകള്‍ പിറക്കാതിരുന്ന മല്‍സരത്തില്‍ ഇറ്റലി ഭാഗ്യത്തിന്‌ രക്ഷപ്പെടുകയായിരുന്നു. ഇന്നലെ നടന്ന മൂന്നാം മല്‍സരത്തില്‍ നൈജീരിയയുടെ പോരാട്ടവീര്യത്തെ ഒരു ഗോളിന്‌ മറികടന്ന്‌ വെനിസ്വേല മൂന്ന്‌ പോയന്റ്‌ നേടി. ഒരു ഗോളിനായിരുന്നു വെനിസ്വേലയുടെ ജയം. ഇന്ന്‌ നാല്‌ മല്‍സരങ്ങളുണ്ട്‌. ഗ്രൂപ്പ്‌ ഇ യില്‍ കരുത്തരായ ബ്രസീലിന്‌ മുന്നില്‍ കോണ്‍കാകാഫിന്റെ പ്രതിനിധികളായ കോസ്‌റ്റാറിക്ക വരുമ്പോള്‍ ചെക്ക്‌ റിപ്പബ്ലിക്കും ഓസ്‌ട്രേലിയയും തമ്മിലുളള അങ്കവുമുണ്ട്‌. എഫ്‌ ഗ്രൂപ്പിലെ മല്‍സരങ്ങളില്‍ യു.എ.ഇ ദക്ഷിണാഫ്രിക്കയെയും ഹോണ്ടുറാസ്‌ ഹംഗറിയെയും എതിരിടും.

മിച്ചല്‍ റെസ്‌ക്യൂ
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: വിന്‍ഡീസ്‌ അത്ര മോശക്കാരല്ല...! ഇന്നലെ ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റിലെ ആദ്യ മല്‍സരത്തില്‍ ഓസ്‌ട്രേലിയക്കാര്‍ പോലും വിന്‍ഡീസ്‌ രണ്ടാം നിരക്കാരുടെ മുന്നില്‍ ഒരു വേള വിറച്ചിരുന്നു. പക്ഷേ വാലറ്റക്കാരന്‍ മിച്ചല്‍ ജോണ്‍സണ്‍ നടത്തിയ മിന്നല്‍ ഇന്നിംഗ്‌സിലാണ്‌ ഓസീസുകാര്‍ മുഖം രക്ഷിച്ചത്‌. 50 റണ്‍സിന്റെ വിജയത്തിന്‌ ഓസ്‌ട്രേലിയക്കാര്‍ മിച്ചലിനോട്‌ നന്ദി പറയണം. ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗ്‌ 79 റണ്‍സ്‌ സ്വന്തമാക്കിയിട്ടും ഓസ്‌ട്രേലിയ ഏഴ്‌ വിക്കറ്റിന്‌ 171 റണ്‍സ്‌ എന്ന നിലയില്‍ തളര്‍ന്നിരുന്നു. അവിടെ നിന്നുമാണ്‌ മൂന്ന്‌ സിക്‌സറും എട്ട്‌ ബൗണ്ടറികളുമായി മിച്ചല്‍ കത്തിയത്‌. ഈ ഇന്നിംഗ്‌സില്‍ പിറന്ന 73 റണ്‍സിന്റെ മികവില്‍ എട്ട്‌ വിക്കറ്റിന്‌ 275 റണ്‍സാണ്‌ അവര്‍ സ്വന്തമാക്കിയത്‌ . മറുപടിയില്‍ വിന്‍ഡീസ്‌ ആന്‍ഡ്ര്യൂ ഫ്‌ളെച്ചര്‍ (54), ട്രാവിസ്‌ ഡൗണ്‍ലിന്‍ എന്നിവരുടെ മികവില്‍ പൊരുതിയെങ്കിലും രക്ഷപ്പെടാനായില്ല. തട്ടുതകര്‍പ്പന്‍ ഇന്നിംഗ്‌സ്‌ വഴി മിച്ചല്‍ കളിയിലെ മാന്‍ ഓഫ്‌ ദ മാച്ചുമായി. കളിച്ച രണ്ട്‌ മല്‍സരങ്ങളിലും പരാജയപ്പെട്ട വിന്‍ഡീസ്‌ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്‌ പുറത്തായി. ഇന്ത്യയുമായി ഒരു മല്‍സരം മാത്രമാണ്‌ അവര്‍ക്ക്‌ ബാക്കി.

Friday, September 25, 2009

THE WAR

ഇന്ത്യ-പാക്‌ യുദ്ധം
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: സെഞ്ചൂറിയന്‍ ക്രിക്കറ്റ്‌ മൈതാനത്ത്‌ 2003ലെ ലോകകപ്പില്‍, കൃത്യമായി പറഞ്ഞാല്‍ മാര്‍ച്ച്‌ ഒന്നിന്‌ ഇന്ത്യയും പാക്കിസ്‌താനും ഏറ്റുമുട്ടിയിരുന്നു.... ലോകം ആകാംക്ഷയോടെ കാത്തിരുന്ന ആ മല്‍സരത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മികവില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം ആഘോഷിച്ചു. തനിക്ക്‌ ഒരിക്കലും മറക്കാന്‍ കഴിയാത്ത മല്‍സരമായിരുന്നു ഇതെന്ന്‌ പലവട്ടം പറഞ്ഞിട്ടുളള സച്ചിന്‍ ഇന്ന്‌ വീണ്ടും-അതായത്‌ ആറ്‌ വര്‍ഷത്തിന്‌ ശേഷം ഇതേ മൈതാനത്ത്‌ അയല്‍ക്കാരെ നേരിടാനിറങ്ങുന്നു. 2003 മാര്‍ച്ച്‌ ഒന്നിന്റെ മല്‍സരത്തിന്‌ വലിയ മറ്റൊരു പ്രത്യേകതയുണ്ടായിരുന്നു. മൂന്ന്‌ വര്‍ഷത്തോളം പരസ്‌പരം ക്രിക്കറ്റ്‌ കളിക്കാത്തവരായിരുന്നു അന്ന്‌ അയല്‍ക്കാര്‍. അതിര്‍ത്തിയിലെ പ്രശ്‌നങ്ങളില്‍ ഇന്ത്യയും പാക്കിസ്‌താനും രാഷ്‌ട്രീയമായി അകന്നപ്പോള്‍ ആ അകല്‍ച്ച കളിക്കളത്തെയും ബാധിച്ചിരുന്നു. മൂന്ന്‌ വര്‍ഷത്തിന്‌ ശേഷം ബദ്ധവൈരികള്‍ പോരടിക്കുന്ന മല്‍സരമെന്ന ഖ്യാതിയില്‍ ലോകം ആവേശത്തോടെ കാതോര്‍ത്ത ആ പോരാട്ടത്തിന്‌ ലഭിച്ച പ്രസക്തി ഇന്നത്തെ അങ്കത്തിനില്ല. പക്ഷേ ഇന്ത്യയും പാക്കിസ്‌താനും തമ്മിലുളള അങ്കത്തിന്‌ ലഭിക്കുന്ന പ്രാധാന്യവും ആവേശവും ഇന്ന്‌ സെഞ്ചൂറിയനില്‍ കുറയില്ല. 2003 ലെ ആ തകര്‍പ്പന്‍ അങ്കത്തിന്‌ ശേഷം ഇന്ത്യയും പാക്കിസ്‌താനും പതിനേഴ്‌ ഏകദിനങ്ങളും ആറ്‌ ടെസ്‌റ്റുകളും രണ്ട്‌ 20-20 മല്‍സരങ്ങളും കളിച്ചു. 20-20 ലോകകപ്പ്‌ ഫൈനലില്‍ ഇന്ത്യ പാക്കിസ്‌താനെ തോല്‍പ്പിക്കുകയും ചെയ്‌തു.
2003 ല്‍ ഇന്ത്യയുടെ കരുത്തായി സഹീര്‍ഖാനും വിരേന്ദര്‍ സേവാഗും യുവരാജ്‌ സിംഗുമെല്ലാമുണ്ടായിരുന്നു. ഇന്നത്തെ അങ്കത്തില്‍ ഈ മൂന്ന്‌ പേരുമില്ല. സച്ചിന്‍ ടെണ്ടുല്‍ക്കറില്‍ മാത്രമാണ്‌ വലിയ പ്രതീക്ഷ. പരുക്കില്‍ തളര്‍ന്ന ഇന്ത്യയെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ്‌ പാക്കിസ്‌താന്‍. ഇന്ത്യക്ക്‌ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരമാണിത്‌. പാക്കിസ്‌താനാവട്ടെ വിന്‍ഡീസുമായി കളിച്ച്‌ ജയിച്ചിട്ടുണ്ട്‌. ഇന്ന്‌ ജയിച്ചാല്‍ അവര്‍ക്ക്‌ സെമി ഉറപ്പിക്കാം. ഇന്ത്യക്ക്‌ തോല്‍ക്കുന്നപക്ഷം സെമി അകലെയാവും. ഓസ്‌ട്രേലിയയുമായി കളിക്കാനുളളതിനാല്‍ കാര്യങ്ങള്‍ എളുപ്പമാവില്ല.
ശ്രീലങ്കയില്‍ നടന്ന കോംപാക്ട്‌ കപ്പ്‌ ക്രിക്കറ്റില്‍ കിരീടം സ്വന്തമാക്കിയാണ്‌ ഇന്ത്യ ഇവിടെ എത്തിയിരിക്കുന്നത്‌. ന്യൂസിലാന്‍ഡിനെയും ലങ്കയെയും തോല്‍പ്പിച്ച്‌ കരുത്ത്‌ പ്രകടിപ്പിച്ച എം.എസ്‌ ധോണിക്കും സംഘത്തിനും പക്ഷേ ഇവിടെ സന്നാഹ മല്‍സരത്തില്‍ കിവീസില്‍ നിന്നും കനത്ത തിരിച്ചടിയേറ്റിരുന്നു. പക്ഷേ ഇത്‌ കാര്യമാക്കുന്നില്ലെന്നാണ്‌ ക്യാപ്‌റ്റന്‍ ധോണി പറയുന്നത്‌. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ എന്നും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്‌. 2003 ലെ ലോകകപ്പില്‍ ഫൈനല്‍ ബെര്‍ത്ത്‌. 2007 ല്‍ പ്രഥമ 20-20 ലോകകപ്പ്‌ ഇവിടെ നടന്നപ്പോള്‍ കിരീടം. സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടവരാണ്‌ ഇന്ത്യന്‍ താരങ്ങള്‍. കാരണം ഐ.പി.എല്‍ ക്രിക്കറ്റ്‌ ഇവിടെ വെച്ചാണ്‌ നടന്നത്‌. ഇങ്ങനെ അനുകൂല ഘടകങ്ങളിലും ധോണിക്ക്‌ മൂന്ന്‌ വമ്പന്മാരുട അഭാവം പ്രശ്‌നമായേക്കാം.
ആഫ്രിക്കന്‍ പിച്ചുകളില്‍ തന്റെ ലെഫ്‌റ്റ്‌്‌ ആം മികവ്‌ സഹീര്‍ഖാന്‍ പലവട്ടം തെളിയിച്ചിട്ടുണ്ട്‌. സേവാഗാവാവട്ടെ ആരും പേടിക്കുന്ന ഓപ്പണറാണ്‌. യുവരാജ്‌ സിംഗിനെ നഷ്ടമാവുമ്പോള്‍ ബാറ്റിംഗില്‍ മാത്രമല്ല ഫീല്‍ഡിംഗിലും ബൗളിംഗിലും ഇന്ത്യക്ക്‌ ആഘാതമാണ്‌. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം ഗൗതം ഗാംഭീര്‍ ഇന്നിംഗ്‌സിന്‌ തുടക്കമിടുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഗാംഭീറിന്‌ ന്യൂസിലാന്‍ഡിനെതിരായ സന്നാഹ മല്‍സരത്തിനിടെ ചെറിയ പരുക്ക്‌ സംഭവിച്ചിരുന്നു. മൂന്നാം നമ്പറില്‍ ദ്രാവിഡും തുടര്‍ന്ന്‌ സുരേഷ്‌ റൈന, എം.എസ്‌ ധോണി,യൂസഫ്‌ പത്താന്‍ എന്നിവര്‍ ബാറ്റ്‌ ചെയ്യും. സച്ചിന്‍ നല്ല തുടക്കം നല്‍കുന്നപക്ഷം അത്‌ ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ ടീമിനാവും. സച്ചിന്‍ പതറിയാല്‍ സമര്‍ദ്ദം ഇന്നിംഗ്‌സിനെ ബാധിക്കുകയും ചെയ്യും. ദ്രാവിഡ്‌ മൂന്നാം നമ്പറില്‍ പ്രതിരോധകാരനായാല്‍ ഇന്നിംഗ്‌സിന്‌ പൊരുതി നില്‍ക്കാനാവുമെന്നാണ്‌ കോച്ച്‌ ഗാരി കിര്‍സ്‌റ്റന്റെ കണക്ക്‌ക്കൂട്ടല്‍. പിച്ച്‌ സ്‌പിന്നര്‍മാരെ തുണക്കുന്നതിനാല്‍ ഇന്ത്യ രണ്ട്‌ സ്‌പെഷ്യലിസ്‌റ്റ്‌്‌ സ്‌പിന്നര്‍മാരെയും മൂന്ന്‌ സീമര്‍മാരെയും കളിപ്പിക്കും. ഹര്‍ഭജന്‍സിംഗിനൊപ്പം അമിത്‌ മിശ്രക്ക്‌ അവസരം നല്‍കുന്ന കാര്യം ടീം മാനേജ്‌മെന്റ്‌്‌ ആലോചിക്കുന്നുണ്ട്‌. സീമര്‍മാരായി ആശിഷ്‌ നെഹ്‌റ, ആര്‍.പി സിംഗ്‌, ഇഷാന്ത്‌ ശര്‍മ്മ എന്നിവര്‍ കളിക്കും. സമീപകാലത്ത്‌ ഫീല്‍ഡിംഗില്‍ സംഭവിച്ച പരാജയങ്ങള്‍ മറക്കാന്‍ ടീമിന്‌ കഴിയുന്ന പക്ഷം പിടി്‌ചുനില്‍ക്കാനാവും.
പാക്കിസ്‌താന്‍ നിരയില്‍ പരുക്കേറ്റ യുനസ്‌ഖാന്‍ ഇന്ന്‌ കളിക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്‌. അദ്ദേഹമായിരിക്കും ടീമിനെ നയിക്കുക. വിന്‍ഡീസിനെതിരായ മല്‍സരത്തില്‍ യൂനസിന്‌ പകരം ഷാഹിദ്‌ അഫ്രീദിയായിരുന്നു കപ്പിത്താന്‍. പാക്‌ ബാറ്റിംഗില്‍ സീനിയര്‍ താരങ്ങളെല്ലാം സമ്മര്‍ദ്ദത്തിലാണ്‌. ആര്‍ക്കും സ്ഥിരത പ്രകടിപ്പിക്കാനായി കഴിയുന്നില്ല. പക്ഷേ ഉമര്‍ അക്‌മല്‍ എന്ന യുവതാരം വിശ്വസ്‌തനാണ്‌. ടീമിലെത്തിയ ശേഷം കളിച്ച എല്ലാ മല്‍സരങ്ങളിലും ഉമര്‍ മികവ്‌ പ്രകടിപ്പിച്ചിട്ടുണ്ട്‌. ഇംറാന്‍ നസീര്‍, കമറാന്‍ അക്‌മല്‍ എന്നിവരാണ്‌ ഓപ്പണര്‍മാര്‍. രണ്ട്‌ പേരും കൂറ്റനടിക്കാര്‍. നെഹ്‌റയും ആര്‍.പിയും ശ്രദ്ധിച്ചില്ലെങ്കില്‍ ഓപ്പണര്‍മാര്‍ അടിച്ചുതകര്‍ക്കും. യൂനസ്‌, ഷുഹൈബ്‌ മാലിക്‌, മിസ്‌ബാഹുല്‍ഹഖ്‌, ഉമര്‍ അക്‌മല്‍, ഷാഹിദ്‌ അഫ്രീദി എന്നിവരാണ്‌ അടുത്ത നമ്പറില്‍ വരുന്നവര്‍. ബൗളിംഗില്‍ രണ്ട്‌ പേര്‍ നല്ല ഫോമിലാണ്‌-സീമറായ മുഹമ്മദ്‌ ആമിറും സ്‌പിന്നര്‍ സയ്യദ്‌ അജ്‌മലും. മല്‍സരം വൈകീട്ട്‌ 5-45 മുതല്‍ സ്റ്റാര്‍ ക്രിക്കറ്റില്‍.
കണക്കുകള്‍ ഇന്ത്യക്കൊപ്പം
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ ഇന്ന്‌ ഇന്ത്യയും പാക്കിസ്‌താനും മുഖാമുഖം വരുമ്പോള്‍ കണക്കുകള്‍ ഇന്ത്യക്കൊപ്പമാണ്‌. ഐ.സി.സി യുടെ ചാമ്പ്യന്‍ഷിപ്പുകളില്‍ ഇരുവരും പലവട്ടം ഏറ്റുമുട്ടിയപ്പോള്‍ ഒരു തവണയാണ്‌ പാക്കിസ്‌താന്‌ ജയിക്കാനായത്‌. 2004 ല്‍ നടന്ന ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ മാത്രമായിരുന്നു പാക്‌ വിജയം. 1992, 1996, 1999, 2003 ലോകകപ്പുകളില്‍ ഇന്ത്യയാണ്‌ ജയിച്ചത്‌. 2007 ലെ പ്രഥമ 20-20 ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്‌താനും രണ്ട്‌ തവണ കളിച്ചു. ഉദ്‌ഘാടന മല്‍സരത്തിലും ഫൈനലിലും. രണ്ടിലും ഇന്ത്യ ജയിച്ചു. ഉദ്‌ഘാടന മല്‍സരം ആവേശകരമായ ബൗള്‍ ഔട്ടിലാണ്‌ സമാപിച്ചത്‌. ഫൈനല്‍ മല്‍സരമാവട്ടെ അവസാന പന്തിലും. ജോഗീന്ദര്‍ ശര്‍മ്മ എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തിനെ സിക്‌സറിന്‌ പറത്താന്‍ ശ്രമിച്ച്‌ ശ്രീശാന്തിന്റെ കൈകളിലകപ്പെട്ട മിസ്‌ബാഹുല്‍ ഹഖിന്റെ മുഖം ഇന്ത്യന്‍ ക്രിക്കറ്റ്‌ പ്രേമികള്‍ മറക്കില്ല. രണ്ട്‌ ടീമിലും ഇത്തവണ പുതുമുഖങ്ങളുമുണ്ട്‌. പാക്‌ നിരയിലെ പുതിയ സൂപ്പര്‍താരമായ ഉമര്‍ അക്‌മല്‍ ആദ്യമായാണ്‌ ഇന്ത്യയുമായി കളിക്കുന്നത്‌. അതോ പോലെ മുഹമ്മദ്‌ ആമിറും ഫവാദ്‌ ആലവും. ഇന്ത്യന്‍ നിരയില്‍ വിരാത്‌ കോഹ്‌ലി, അമിത്‌ മിശ്ര, അഭിഷേക്‌ നായര്‍ എന്നിവര്‍ പാക്കിസ്‌താനെതിരെ കളിച്ചിട്ടില്ല. ഇവരില്‍ മിശ്രക്ക്‌ മാത്രമാണ്‌ ഇന്ന്‌ സാധ്യത. രണ്ട്‌ ടീമിലെയും അനുഭ സമ്പന്നരില്‍ ഒന്നാമന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്‌. 2381 റണ്‍സാണ്‌ പാക്കിസ്‌താനെതിരെ അദ്ദേഹത്തിന്റെ സമ്പാദ്യം. പക്ഷേ ഇന്ത്യ-പാക്‌ മല്‍സരങ്ങളില്‍ ഏറ്റവുമധികം റണ്‍ നേടിയ താരത്തിന്റെ റെക്കോര്‍ഡ്‌ ഇപ്പോഴും ഇന്‍സമാമുഹഖിന്റെ പേരിലാണ്‌. ഇന്നത്തെ മല്‍സരത്തില്‍ 22 റണ്‍സ്‌ നേടിയാല്‍ സച്ചിന്‌ ഇന്‍സിയെ മറികടക്കാം. രാഹുല്‍ ദ്രാവിഡ്‌ (1823), ഷാഹിദ്‌ അഫ്രീദി (1404) എന്നിവരും റണ്‍സില്‍ പിറകില്ലല്ല.
സമര്‍ദ്ദമില്ലെന്ന്‌ ധോണിയും യൂനസും
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിയിലെ ആവേശപ്പോരാട്ടത്തിനിറങ്ങുന്നത്‌ സമ്മര്‍ദ്ദമില്ലാതെയാണെന്ന്‌ നായകരായ എം.എസ്‌ ധോണിയും യൂനസ്‌ഖാനും. സമ്മര്‍ദ്ദം നമ്മള്‍ തന്നെയുണ്ടാക്കുന്നതാണെന്ന്‌ ധോണി പറയുമ്പോള്‍ ഇന്ന്‌ മൈതാനത്ത്‌ താന്‍ സ്വതന്ത്രനായിരിക്കുമെന്ന്‌ യൂനസ്‌ പറയുന്നു. യുവരാജ്‌സിംഗ്‌ ഇല്ലാത്തത്‌ ചെറിയ പ്രശ്‌നമാണ്‌. പക്ഷേ പുതിയ താരങ്ങള്‍ അവസരം ഉപയോഗപ്പെടുത്തുമെന്ന്‌ ധോണി വിശ്വസിക്കുന്നു. യൂനസാവട്ടെ പരുക്കില്‍ നിന്ന്‌ പൂര്‍ണ്ണമായും മുക്തനായിട്ടില്ല. നാലാഴ്‌ച്ചത്തെ വിശ്രമമാണ്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. പക്ഷേ കളി ഇന്ത്യക്കെതിരെയായതിനാല്‍ പരുക്ക്‌ മറന്ന്‌ താന്‍ കളിക്കുന്നതെന്ന്‌ യൂനസ്‌ പറഞ്ഞു.
ഈദ്‌ സമ്മാനം
ന്യൂഡല്‍ഹി: ഇന്ന്‌ ഇന്ത്യക്കാര്‍ക്ക്‌ സെഞ്ചൂറിയനില്‍ വെച്ച്‌ ഈദ്‌ സമ്മാനം നല്‍കാന്‍ യൂസഫ്‌ പത്താന്‌ കഴിയുമെന്ന്‌ അനുജന്‍ ഇര്‍ഫാന്‍ പത്താന്‍. എന്‍.ഡി.ടി.വിയുമായി സംസാരിക്കവെ ഇന്ത്യ ഇന്ന്‌ ജയിക്കുമെന്നാണ്‌ ഇര്‍ഫാന്‍ പറയുന്നത്‌. പാക്കിസ്‌താനെതിരെയുളള മികച്ച റെക്കോര്‍ഡല്ല പ്രധാനം-ഇന്ത്യ വലിയ ചാമ്പ്യന്‍ഷിപ്പുകളില്‍ നന്നായി കളിക്കുന്നുണ്ട്‌. സമ്മര്‍ദ്ദം സ്വാഭാവികമാണ്‌. സേവാഗും യുവരാജും സഹീറും ഇല്ലാത്തത്‌ പ്രശ്‌നമാണ്‌. പക്ഷേ ഇവര്‍ക്ക്‌ പകരം അവസരം ലഭിക്കുന്നവര്‍ അത്‌ ഉപയോഗപ്പെടുത്തണം. പാക്കിസ്‌താനെതിരായ മല്‍സരത്തിനിറങ്ങും മുമ്പ്‌ യൂസഫിന്‌ പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും അനുജന്‌ നല്‍കാനില്ല. എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്‌. വലിയ മല്‍സരങ്ങളെ എങ്ങനെ നേരിടണമെന്ന്‌ ഇപ്പോള്‍ യൂസഫിന്‌ നന്നായി അറിയാമെന്നും ഇര്‍ഫാന്‍ പറഞ്ഞു.

ക്ഷീണം
ലണ്ടന്‍: അടുത്തമാസം നടക്കുന്ന ജപ്പാന്‍ ഓപ്പണിലും ഷാന്‍ഗാംയി മാസ്റ്റേഴ്‌സിലും ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡ്‌റര്‍ പങ്കെടുക്കില്ല. ശരീരത്തിന്‌ വിശ്രമം നല്‍കാനായി ഈ രണ്ട്‌ ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്നും പിന്മാറുന്നതായി അദ്ദേഹം അറിയിച്ചു. തുടര്‍ച്ചയായ മല്‍സരങ്ങള്‍ കാരണം ക്ഷീണമുണ്ട്‌. ശരീരത്തിന്‌ അല്‍പ്പം വിശ്രമം നിര്‍ബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനം റാഫേല്‍ നദാലില്‍ നിന്നും തിരിച്ചുപിടിച്ച ഫെഡ്‌റര്‍ക്ക്‌ യു.എസ്‌ ഓപ്പണ്‍ മാത്രമാണ്‌ തിരിച്ചടിയായത്‌. ഫെഡ്‌റര്‍ പിന്മാറിയതോടെ ഒക്ടോബര്‍ അഞ്ചിന്‌ ആരംഭിക്കുന്ന ജപ്പാന്‍ ഓപ്പണിനും അതിന്റെ അടുത്തയാഴ്‌്‌ച ആരംഭിക്കുന്ന ഷാന്‍ഗാംയി ഓപ്പണിനും ശോഭ മങ്ങിയിട്ടുണ്ട്‌.

ഓസീസ്‌ ഫുട്‌ബോളര്‍ ഇന്ത്യന്‍ ഡ്രൈവറെ ആക്രമിച്ചു
മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജര്‍ക്കെതിരായ അതിക്രമങ്ങള്‍ ആവര്‍ത്തിക്കുന്നു. ഇത്തവണ പ്രതിക്കൂട്ടില്‍ ഓസ്‌ട്രേലിയന്‍ ഫുട്‌ബോളറായ മൈക്കല്‍ ഹര്‍ലിയാണ്‌. കഴിഞ്ഞ ദിവസം രാവിലെ മെല്‍ബണിലെ ഒരു നൈറ്റ്‌ ക്ലബിന്‌ പുറത്ത്‌ വെച്ച്‌ ഹര്‍ലി ഇന്ത്യക്കാരനായ ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു. മദ്യപിച്ച താരം ടാക്‌സി വിളിച്ചാണ്‌ നൈറ്റ്‌ ക്ലബിലെത്തിയത്‌. തുടര്‍ന്ന്‌ ഡ്രൈവര്‍ ടാക്‌്‌സി ചാര്‍ജ്‌ ചോദിച്ചപ്പോള്‍ വാക്കേറ്റമുണ്ടാവുകയും ഡ്രൈവറെ മര്‍ദ്ദിക്കുകയുമായിരുന്നു. താരത്തെ ഓസീസ്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തുവിട്ടയച്ചു.
ഖേദം
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഇന്ത്യന്‍ കോച്ച്‌ ഗാരി കിര്‍സ്‌റ്റണ്‍ തന്റെ സെക്‌സ്‌ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചു. താന്‍ മോശമായി പറഞ്ഞതല്ലെന്നും എന്നാല്‍ അത്‌ നിരാശാകരമായാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടതെന്നും ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനുളള സൂത്ര വാക്യങ്ങളില്‍ സെക്‌സ്‌ നല്ലതാണെന്ന്‌ കിര്‍സ്റ്റണ്‍ പറഞ്ഞിരുന്നു. നല്ല ഭക്ഷണവും നല്ല സ്‌നേഹവും നല്ല സെക്‌സും പ്രകടന നിലവാരത്തെ ഉയര്‍ത്തുമെന്ന കോച്ചിന്റെ പരാമര്‍ശം വിവാദമായിരുന്നു.

ഈജിപ്‌തിന്‌ തകര്‍പ്പന്‍ വിജയം
അലക്‌സാണ്ടറിയ: ഫിഫ തലവന്‍ സെപ്‌ ബ്ലാറ്ററെയും ഈജിപ്‌ഷ്യന്‍ പ്രസിഡണ്ട്‌ ഹുസ്‌നി മുബാറക്കിനെയും 74,000 ത്തിലധികം കാണികളെയും സാക്ഷികളാക്കി ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ ആദ്യ മല്‍സരം ആതിഥേയരായ ഈജിപ്‌ത്‌ അവിസ്‌മരണീയമാക്കി. ട്രിനിഡാഡ്‌ ആന്‍ഡ്‌ ടുബാഗോ 4-1ന്‌ തകര്‍ത്ത്‌ ആതിഥേയര്‍ അരങ്ങേറ്റം ഗംഭീരമാക്കിയപ്പോള്‍ ഉദ്‌ഘാടന ചടങ്ങുകളും കേമമായി. ഈജിപ്‌ത്‌ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കത്തില്‍ അല്‍പ്പം സമ്മര്‍ദ്ദത്തോടെയാണ്‌ ആതിഥേയര്‍ കളിച്ചത്‌. ട്രിനിഡാഡിന്‌ കുതിക്കാന്‍ അവസരം നല്‍കിയുള്ള പ്രകടനത്തില്‍ കാണികള്‍ നിരാശരായപ്പോള്‍ ഷെഹാബ്‌ അഹമ്മദിന്റെ പാസില്‍ അഫ്രോതോ നേടിയ ഗോള്‍ കളിയുടെ ഗതി മാറ്റി. അമ്പത്തിയൊന്നാം മിനുട്ടില്‍ ഹുസാം അറഫാത്ത്‌ ലീഡുയര്‍ത്തി. മുഹമ്മദ്‌ തലാത്തിന്റെ തകര്‍പ്പന്‍ ഗോള്‍ അമ്പത്തിയൊമ്പതാം മിനുട്ടില്‍ പിറന്നപ്പോള്‍ കാണികള്‍ ആഘോഷത്തിലായി.
ഇന്ന്‌ നാല്‌ മല്‍സരങ്ങളുണ്ട്‌. ഗ്രൂപ്പ്‌ സിയില്‍ അമേരിക്ക ജര്‍മനിയെയും കാമറൂണ്‍ കൊറിയ റിപ്പബ്ലിക്കിനെയും ഗ്രൂപ്പ്‌ ഡിയില്‍ ഘാന ഉസ്‌ബെക്കിസ്ഥാനെയും ഇംഗ്ലണ്ട്‌ ഉറുഗ്വേയെയും നേരിടും.

ഇന്നത്തെ യൂറോപ്യന്‍ മല്‍സരങ്ങള്‍
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌: ബിര്‍മിംഗ്‌ഹാം-ബോള്‍ട്ടണ്‍, ബ്ലാക്‌ബര്‍ണ്‍-ആസ്‌റ്റണ്‍വില്ല, ഫുള്‍ഹാം-ആഴ്‌സനല്‍, ലിവര്‍പൂള്‍-ഹള്‍, പോര്‍ട്‌സ്‌മൗത്ത്‌-എവര്‍ട്ടണ്‍, സ്‌റ്റോക്‌ സിറ്റി-മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌, ടോട്ടന്‍ഹാം-ബേര്‍ണ്‍ലി, വിഗാന്‍-ചെല്‍സി.
സ്‌പാനിഷ്‌ ലീഗ്‌: അത്‌ലറ്റികോ ബില്‍ബാവോ-സെവിയെ, മലാഗ-ബാര്‍സിലോണ, റയല്‍ മാഡ്രിഡ്‌-ടെനറിഫെ, വലന്‍സിയ-അത്‌ലറ്റികോ മാഡ്രിഡ്‌.
ഇറ്റാലിയന്‍ ലീഗ്‌: ലിവോര്‍ണോ-ഫിയോറന്റീന, സാംപദോറിയോ-ഇന്റര്‍മിലാന്‍.

സമ്മര്‍ദ്ദം
ന്യൂഡല്‍ഹി: ലോക ഗുസ്‌തിയില്‍ ഇന്ത്യക്ക്‌ വെങ്കലം സമ്മാനിച്ച രമേഷ്‌ കുമാറിന്‌ നാട്ടില്‍ ഉജ്ജ്വല സീകരണം. ഡെന്മാര്‍ക്കില്‍ നിന്നും ഇന്നലെ രാവിലെ ഇവിടെയെത്തിയ താരത്തെ സ്വീകരിക്കാന്‍ നൂറ്‌ കണക്കിന്‌ ആരാധകര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. സുശീല്‍ കുമാറിന്‌ മെഡല്‍ നേടാന്‍ കഴിയാതെ വന്നപ്പോള്‍ തന്നില്‍ കാര്യമായ സമ്മര്‍ദ്ദമുണ്ടായിരുന്നതായി രമേഷ്‌ കുമാര്‍ പറഞ്ഞു. എങ്കിലും നിര്‍ണ്ണായക മല്‍സരത്തില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന്‌ രമേഷ്‌ പറഞ്ഞു.

ക്രിക്കറ്റ്‌
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ ശ്രീലങ്കയെ തോല്‍പ്പിക്കാന്‍ ഇംഗ്ലണ്ടിന്‌ റണ്‍സ്‌ വേണം. ആദ്യം ബാറ്റ്‌ ചെയ്‌ത ലങ്ക 200 റണ്‍സാണ്‌ നേടിയത്‌. ശ്രീലങ്കയെ ഞെട്ടിക്കുന്ന പ്രകടനമാണ്‌ തുടക്കത്തില്‍ ഇംഗ്ലണ്ട്‌ നടത്തിയത്‌. ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 319 റണ്‍സ്‌ നേടിയ ലങ്കന്‍ ബാറ്റിംഗ്‌ നിരയിലെ ആദ്യ നാല്‌ പേരെ ചെറിയ സ്‌ക്കോറിന്‌ പറഞ്ഞുവിട്ട ഇംഗ്ലീഷ്‌ സീമര്‍മാര്‍ എല്ലാവരെയും അമ്പരിപ്പിച്ചിരുന്നു. പക്ഷേ തീലിന കാന്‍ഡാംബിയും തിലാന്‍ സമരവീരയും ആഞ്ചലോ മാത്യൂസും അവസാനത്തില്‍ പൊരുതി നിന്നത്‌ ലങ്കക്ക്‌ തുണയായി.
ലങ്കന്‍ ഇന്നിംഗ്‌സ്‌ 20 ഓവര്‍ പിന്നിടുമ്പോള്‍ സ്‌ക്കോര്‍ അഞ്ച്‌ വിക്കറ്റിന്‌ 81 റണ്‍സായിരുന്നു. പുറത്തായവരില്‍ തിലകരത്‌നെ ദില്‍ഷാനും സനത്‌ ജയസൂര്യയും ക്യാപ്‌റ്റന്‍ കുമാര്‍ സങ്കക്കാരയും മഹേല ജയവര്‍ദ്ധനെയുമെല്ലാമുണ്ടായിരുന്നു. ടോസ്‌ നേടിയ ഇംഗ്ലീഷ്‌ ക്യാപ്‌റ്റന്‍ ആന്‍ഡ്ര്യൂ സ്‌ട്രേസിന്‌ അനുകൂലമായത്‌ മൂടികെട്ടിയ അന്തരീക്ഷമായിരുന്നു. പുതിയ പന്ത്‌ നായകന്‍ നല്‍കിയതാവട്ടെ വേഗക്കാരായ ജെയിംസ്‌ ആന്‍ഡേഴ്‌സണും ഗ്രഹാം ഒനിയനും. കരിയറിലെ രണ്ടാമത്തെ ഏകദിനം മാത്രം കളിക്കുന്ന ഒനിയന്‍സ്‌ തന്റെ അഞ്ചാം പന്തില്‍ തന്നെ സനത്‌ ജയസൂര്യയെ മടക്കി. രണ്ട്‌ പന്തുകള്‍ മാത്രം നേരിട്ട സനത്‌ പൂജ്യനാവുകയായിരുന്നു. നാല്‌ പന്തുകള്‍ക്ക്‌ ശേഷം ഇംഗ്ലണ്ടിന്‌ അവര്‍ ആഗ്രഹിച്ച വിക്കറ്റ്‌ ലഭിച്ചു. ഫോമില്‍ കളിക്കുന്ന ദില്‍ഷാനെ ആന്‍ഡേഴ്‌സണ്‍ പുറത്താക്കി. തൊട്ട്‌ പിറകെ മഹേല ജയവര്‍ദ്ദനെ വിക്കറ്റിന്‌ മുന്നില്‍ കുരുങ്ങി. ഒനിയന്റെ അടുത്ത പന്തില്‍ സങ്കക്കാരയും തിരിഞ്ഞ്‌ നടന്നപ്പോള്‍ ലങ്ക പതറി. നാല്‌ വിക്കറ്റുകള്‍ നിലം പതിക്കുമ്പോല്‍ സ്‌ക്കോര്‍ബോര്‍ഡില്‍ വെറും 17 റണ്‍സ്‌ മാത്രമാണുണ്ടായിരുന്നത്‌. ഇവിടെ നിന്നും സമരവീരയും കാന്‍ഡാംബിയും ചേര്‍ന്ന്‌ പൊരുതി. ഒനിയനെയും ആന്‍ഡേഴ്‌സണെയും ആക്രമണത്തില്‍ നിന്ന്‌ സ്‌ട്രോസ്‌ പിന്‍വലിച്ചത്‌ ഇവര്‍ക്ക്‌ ഗുണകരമായി. പകരം വന്ന സ്റ്റ്യൂവര്‍ട്ട്‌ ബ്രോഡിനെ ബാറ്റ്‌സ്‌മാന്മാര്‍ എളുപ്പം നേരിട്ടു. സമരവീര 30 റണ്‍സില്‍ പുറത്തായ ശേഷം ക്രീസിലെത്തിയ ആഞ്ചലോ മാത്യൂസ്‌ കാന്‍ഡാംബിക്ക്‌ ഉറച്ച പിന്തുണ നല്‍കി. 82 പന്തില്‍ 53 റണ്‍സ്‌ നേടിയാണ്‌ കാന്‍ഡാംബി പുറത്തായത്‌. മാത്യൂസും പൊരുതി നിന്നു. 73 പന്തില്‍ 52 റണ്‍സ്‌. വാലറ്റത്തില്‍ മുരളി ചില മിന്നല്‍ ഷോട്ടുകള്‍ പായിച്ചു. പക്ഷേ ക്രിസ്‌ ബ്രോഡിനായിരുന്നു ചിരിക്കാന്‍ അവസരം.

Thursday, September 24, 2009

PARNEL VICTORY


ദക്ഷിണാഫ്രിക്കക്ക്‌ ലൈഫ്‌
ജോഹന്നാസ്‌ബര്‍ഗ്ഗ്‌:ദക്ഷിണാഫ്രിക്കക്ക്‌ ഓക്‌സിജന്‍...! ന്യസിലാന്‍ഡിനെതിരെ അഞ്ച്‌ വിക്കറ്റ്‌ വിജയവുമായി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ ആതിഥേയര്‍ ആദ്യ വിജയം കരസ്ഥമാക്കി. ആദ്യം ബൗളിംഗിലും പിന്നെ ബാറ്റിംഗിലും ആധികാരികത പുലര്‍ത്തിയായിരുന്നു ഗ്രയീം സ്‌മിത്തും സംഘവും വിജയിച്ചത്‌. പാര്‍നല്‍ എന്ന യുവസീമര്‍ ഏകദിന ക്രിക്കറ്റിലെ തന്റെ ആദ്യ അഞ്ച്‌ വിക്കറ്റ്‌ നേട്ടം സ്വന്തമാക്കിയപ്പോള്‍ കിവീസ്‌ 214 ല്‍ പുറത്തായി. സെഞ്ചൂറിയനിലെ ഉറച്ച ബാറ്റിംഗ്‌ ട്രാക്കില്‍ ഈ ടോട്ടല്‍ ഭദ്രമായിരുന്നില്ല. സ്‌മിത്ത്‌ നേരത്തെ പുറത്തായെങ്കിലും ജാക്‌ കാലിസും ഹാഷിം അംലയും എബി ഡി വില്ലിയേഴ്‌സുമെല്ലാം(70 നോട്ടൗട്ട്‌) ചേര്‍ന്ന്‌ കാര്യങ്ങള്‍ എളുപ്പമാക്കി. ഇന്ന്‌ ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലാണ്‌ മല്‍സരം. ജയിച്ചാല്‍ ലങ്കക്ക്‌ സെമി ഉറപ്പിക്കാനാവും.
ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തില്‍ ലങ്കയില്‍ നിന്നേറ്റ ആഘാതത്തില്‍ നിന്നും ദക്ഷിണാഫ്രിക്ക പാഠം പഠിച്ചിരുന്നു. രണ്ടാം മല്‍സരത്തിലും ആലസ്യം പ്രകടിപ്പിച്ചാല്‍ വീട്ടിലിരിക്കേണ്ടി വരുമെന്ന സത്യം മനസ്സിലാക്കിയാണ്‌ ഫീല്‍ഡില്‍ അവര്‍ പുലികളായത്‌. ബൗളര്‍മാര്‍ ഒരു തരത്തിലും വിട്ടുകൊടുത്തില്ല. ഫീല്‍ഡര്‍മാരാവട്ടെ പന്തിനെ പിടിക്കാനുളള മല്‍സരത്തിലായിരുന്നു. അതിനിടെ റോസ്‌ ടെയ്‌ലര്‍ മാത്രം ചില മികച്ച ഷോട്ടുകള്‍ പായിച്ചു. 106 പന്തില്‍ നിന്നും ടെയ്‌ലര്‍ 72 റണ്‍സ്‌ നേടിയെങ്കിലും കാര്യമായ കൂട്ടുകെട്ടുകള്‍ പിറന്നില്ല. ടെയ്‌ലറും-ഗ്രാന്‍ഡ്‌ ഇലിയട്ടും നാലാം വിക്കറ്റില്‍ പൊരുതി നിന്നത്‌ മാത്രമാണ്‌ ഇന്നിംഗ്‌സിന്‌ അല്‍പ്പമെങ്കിലും ദിശ നല്‍കിയത്‌. ടോസ്‌ ലഭിച്ചപ്പോള്‍ സ്‌മിത്തിന്‌ സംശയമുണ്ടായിരുന്നു. ലങ്കയെ ബാറ്റിംഗിന്‌ അയച്ചത്‌ പോലെ ദുരന്തമാവുമോയെന്ന ആശങ്കയിലും മാനത്ത്‌ കണ്ട്‌ കാര്‍മേഘങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ അദ്ദേഹം കിവിക്കാരെ ബാറ്റിംഗിന്‌ ക്ഷണിച്ചു. പാര്‍നല്‍ തുടക്കത്തില്‍ രണ്ട്‌ വിക്കറ്റ്‌ നേടി ക്യാപ്‌റ്റന്‌ ആശ്വാസമേകി. മക്കലം തകര്‍പ്പനടികള്‍ പായിക്കുന്നതിനിടെയും വിക്കറ്റുകള്‍ വീണു. വാന്‍ഡര്‍ മെര്‍വ്‌ എന്ന സ്‌പിന്നറുടെ പന്തുകള്‍ അപകടകരമായി മാറിയപ്പോള്‍ റണ്‍ നിയന്ത്രിക്കപ്പെട്ടു. ഇലിയട്ടിനെയും നീല്‍ ബ്രൂമിനെയും വാന്‍ഡര്‍ മെര്‍വ്‌ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ വാലറ്റത്തിന്റെ കഥ കഴിക്കാന്‍ പാര്‍നലിന്റെ പേസിനായി. പാര്‍നലാണ്‌ കളിയിലെ കേമന്‍.
സ്‌ക്കോര്‍ബോര്‍ഡ്‌
കിവീസ്‌: മക്കലം-സി-ഡുമിനി-ബി-ബോത്ത-44, റൈഡര്‍-സി-വാന്‍ഡര്‍ മെര്‍വ്‌-ബി-പാര്‍നല്‍-8, ഗുപ്‌ടില്‍-സി-അംല-ബി-പാര്‍നല്‍-21, ടെയ്‌ലര്‍-എല്‍.ബി.ഡബ്ല്യൂ-ബി-പാര്‍നല്‍-72, ഇലിയട്ട്‌-ബി-വാന്‍ഡര്‍ മെര്‍വ്‌-30, ബ്രൂം-എല്‍.ബി.ഡബ്ല്യൂ-ബി-വാന്‍ഡര്‍ മെര്‍വ്‌-1, ഹോപ്‌കിന്‍സ്‌-സി-ഡുമിനി-ബി-പാര്‍നല്‍-13, മില്‍സ്‌-സി-ഡി വില്ലിയേഴ്‌സ്‌-ബി-സ്റ്റെന്‍-0, വെട്ടോരി-നോട്ടൗട്ട്‌-1, ടഫി-സി-ഡുമിനി-ബി-പാര്‍നല്‍-4, ബോണ്ട്‌-സി-ഡി വില്ലിയേഴ്‌സ്‌-ബി-സ്‌റ്റെന്‍-0, എക്‌സ്‌ട്രാസ്‌ 11, ആകെ 47.5 ഓവറില്‍ 214. വിക്കറ്റ്‌ പതനം: 1-12 (റൈഡര്‍), 2-58 (ഗുപ്‌ടില്‍), 3-92 (മക്കലം), 4-163 (ഇലിയട്ട്‌), 5-171 (ബ്രൂം), 6-203 (ഹോപ്‌കിന്‍സ്‌), 7-204 (മില്‍സ്‌), 8-209 (ടെയ്‌ലര്‍), 9-213 (ടഫി), 10-214 (ബോണ്ട്‌). ബൗളിംഗ്‌: സ്‌റ്റെന്‍ 9.5-1-32-2, പാര്‍നല്‍ 8-0-57-5, കാലിസ്‌ 8-0-24-0, മോര്‍ക്കല്‍ 3-0-13-0, ബോത്ത 9-1-44-1, വാന്‍ഡര്‍ മെര്‍വ്‌ 10-1-35-2. ദക്ഷിണാഫ്രിക്ക: സ്‌മിത്ത്‌-സി-വെട്ടോരി-ബി-ടഫി-7, അംല-എല്‍.ബി.ഡബ്ല്യൂ-ബി-വെട്ടോരി-38, കാലിസ്‌-സി-മക്കലം-ബി-ബോണ്ട്‌-36, ഡി വില്ലിയേഴ്‌സ്‌-നോട്ടൗട്ട്‌-70, ഡുമിനി-സി-മക്കലം-ബി-മില്‍സ്‌-11, ബൗച്ചര്‍-സി-മക്കലം-ബി-ടഫി-28, മോര്‍ക്കല്‍-നോട്ടൗട്ട്‌-19, എക്‌സ്‌ട്രാസ്‌ 8, ആകെ 41.1 ഓവറില്‍ അഞ്ച്‌ വിക്കറ്റിന്‌ 217. വിക്കറ്റ്‌ പതനം: 1-22 (സ്‌മിത്ത്‌), 2-74 (കാലിസ്‌), 3-108 (അംല), 4-138 (ഡുമിനി), 5-180 (ബൗച്ചര്‍). ബൗളിംഗ്‌: മില്‍സ്‌ 8.1-0-45-1, ബോണ്ട്‌ 10-0-51-1, ടഫി 9-1-52-2, വെട്ടോരി 10-1-34-1, റൈഡര്‍ 2-0-15-0, ഗുപ്‌ടില്‍ 1-0-13-0, ഇലിയട്ട്‌ 1-0-5-0.
പി.എ ഹംസ സെക്രട്ടറി
കോഴിക്കോട്‌: 2010 ല്‍ കേരളം ആതിഥേയത്വം വഹിക്കുന്ന മുപ്പത്തിയഞ്ചാമത്‌ ദേശീയ ഗെയിംസിന്റെ പ്രവര്‍ത്തന പുരോഗതിയില്‍ കേരളാ ഒളിംപിക്‌ അസോസിയേഷന്‍ ആശങ്ക പ്രകടിപ്പിച്ചു. ഗെയിംസ്‌ അരികിലെത്തി നില്‍ക്കവെ ഒരുക്കങ്ങള്‍ക്ക്‌ ഗതിവേഗമില്ലെന്ന്‌ അസോസിയേഷന്‍ യോഗം കുറ്റപ്പെടുത്തി. ഗെയിംസ്‌ വിജയകരമായി നടത്താനുള്ള നടപടി ക്രമങ്ങള്‍ക്കായി പ്രസിഡണ്ട്‌ എം.എം അബ്ദുള്‍റഹ്‌മാന്‍, സെക്രട്ടറി പി.എ ഹംസ എന്നിവരെ യോഗം ചുമതലപ്പെടുത്തി. അടുത്ത ദേശീയ ഗെയിംസ്‌ നടക്കേണ്ടത്‌ താര്‍ഖണ്ഡിലാണ്‌. ഈ ഗെയിംസില്‍ പങ്കെടുക്കുന്ന കേരളാ സംഘത്തിന്റെ തയ്യാറെടുപ്പിലും യോഗത്തിന്‌ ആശങ്കയുണ്ട്‌. കോഴിക്കോട്‌ കേന്ദ്രമായി ഒളിംപിക്‌ ജേര്‍ണല്‍ പ്രസിദ്ധീകരിക്കാനും യോഗത്തില്‍ തീരുമാനമായതായി സെക്രട്ടറി അറിയിച്ചു. പി.എ ഹംസക്ക്‌ തന്നെയാണ്‌ ജേര്‍ണലിന്റെ ചുമതല. കേരളത്തിന്റെ കായിക കരുത്തിന്‌ സഹായകമാവുന്ന തരത്തില്‍ കേരളാ ഗെയിംസും ജില്ലാ ഗെയിംസും നടത്തുന്ന കാര്യം ആലോചിക്കും. ട്രാവന്‍കൂര്‍ മാരത്തോണിന്റെ മാതൃകയില്‍ കോഴിക്കോട്‌ കേന്ദ്രമാക്കി മലബാര്‍ മാരത്തോണ്‍ നടത്താനും തീരുമാനിച്ചു. അസോസിയേഷന്റെ പ്രസിഡണ്ടായി അബ്ദുള്‍റഹ്‌മാനും സെക്രട്ടറിയായി പി.എ ഹംസയും തുടരും. റീജിയണല്‍ സ്‌പോര്‍ട്‌ സെന്ററില്‍ നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിന്‌ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ നിരീക്ഷകന്‍ ആനന്ദ്‌ രാജു മേല്‍നോട്ടം വഹിച്ചു. ജി.ശ്രീകുമാരകുറുപ്പാണ്‌ പുതിയ ട്രഷറര്‍.
ഷഹീം പ്രതീക്ഷയേകുന്നു
വടകര: ഇന്ത്യന്‍ വോളിബോളിന്റെ പുതിയ പ്രതീക്ഷയാവുകയാണ്‌ വടകരക്കാരനായ കെ.പി ഷഹീം. ലോക തലത്തില്‍ ഇന്ത്യന്‍ വോളിബോള്‍ ടീം ശ്രദ്ധിക്കപ്പെടുമ്പോള്‍ യുവതാരത്തിന്റെ മികവിനെ പരിശീലകര്‍ വാഴ്‌ത്തുന്നു. ഫിലിപ്പൈന്‍സിന്റെ ആസ്ഥാനമായ മനിലയില്‍ നടക്കുന്ന പതിനഞ്ചാമത്‌ ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ അംഗമായ ഷഹീം രാജ്യത്തിനായി ഏറ്റവും മികച്ച പ്രകടനമാണ്‌ വാഗ്‌ദാനം ചെയ്യുന്നത്‌. ലോക വോളിബോള്‍ ലീഗില്‍ ഇന്ത്യക്കായി കളിച്ച ഷഹീം തകര്‍പ്പന്‍ പ്രകട
നം നടത്തിയിരുന്നു. ഈ മികവിന്റെ അടിസ്ഥാനത്തിലാണ്‌ അദ്ദേഹത്തെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുളള ടീമില്‍ അംഗമാക്കിയത്‌. ഒരു കാലത്ത്‌ ഇന്ത്യന്‍ വോളിബോള്‍ ടീമെന്നാല്‍ കേരളമായിരുന്നെങ്കില്‍ ഇന്ന്‌ മലയാള പ്രാതിനിധ്യം ഹാഷിമില്‍ ഒതുങ്ങി നില്‍ക്കുകയാണ്‌. രാജ്യത്തിന്റെ പ്രതീക്ഷ നിലനിര്‍ത്തുന്ന പ്രകടനം ഉറപ്പ്‌ നല്‍കിയാണ്‌ ഷഹീം മനിലയിലേക്ക്‌ പുറപ്പെട്ടത്‌. കടമേരിയിലെ സി.സി പീടികയില്‍ കല്ലുള്ളപറമ്പത്ത്‌ അമ്മദ്‌ ഹാജിയുടെയും കുഞ്ഞാമിയുടേയും മകനാണ്‌ ഷഹീം. സഹോദരങ്ങളായ ഹാഷിം, റഫീഖ്‌, ഫൈസല്‍ എന്നിവരും വോളിബോള്‍ താരങ്ങളാണ്‌.

റൊ കസറുന്നു
മാഡ്രിഡ്‌: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി ഗോള്‍ വേട്ട നടത്തിയ കൃസ്‌റ്റിയാനോ റൊണാള്‍ഡോ എന്ന പോര്‍ച്ചുഗീസുകാരന്‍ റയല്‍ മാഡ്രിഡിലും പ്രതിയോഗികളുടെ വല മാത്രം ലക്ഷ്യമാക്കി കുതിക്കന്നു. സുന്ദരമായ ഗോളുകള്‍ സ്വന്തമാക്കുന്ന യുവപ്രതിഭ ഇന്നലെ സ്‌പാനിഷ്‌ ലീഗില്‍ വില്ലാ റയലിനെതിരെ നേടിയ ഗോള്‍ മനോഹരമായിരുന്നു. റൊണാള്‍ഡോയും ടീമിലെ മറ്റൊരു സൂപ്പര്‍താരം കക്കയും സ്വന്തമാക്കിയ ഗോളുകളില്‍ റയല്‍ വില്ലാ റയലിനെ രണ്ട്‌ ഗോളിന്‌ തോല്‍പ്പിച്ച്‌ സ്‌പാനിഷ്‌ ലീഗില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. റയലിന്‌ വേണ്ടി ലീഗില്‍ കളിച്ച എല്ലാ മല്‍സരങ്ങളിലും റൊണാള്‍ഡോ ഗോള്‍ സ്വന്തമാക്കിയിട്ടുണ്ട്‌. അഞ്ച്‌ ഗോളുകളാണ്‌ ഇതിനകം സൂപ്പര്‍ താരത്തിന്റെ സമ്പാദ്യം. എല്ലാ ഗോളുകളും ഒന്നിനൊന്ന്‌ വിത്യസ്‌തവുമായിരുന്നു. ബാര്‍സിലോണയുടെ സൂപ്പര്‍ മുന്‍നിരക്കാരന്‍ ലയണല്‍ മെസിയും വലന്‍സിയയുടെ മുന്‍നിരക്കാരന്‍ ഡേവിഡ്‌ വിയയും അഞ്ച്‌ വീതം ഗോളുകള്‍ ഇത്‌ വരെ സ്‌ക്കോര്‍ ചെയ്‌തിട്ടുണ്ട്‌. നിലവിലുള്ള സാഹചര്യത്തില്‍ ഇത്തവണ സ്‌പാനിഷ്‌ ലീഗില്‍ റെക്കോര്‍ഡ്‌ ഗോള്‍വേട്ട നടക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. ലോക സോക്കറില്‍ ഇന്നുള്ളവരില്‍ ഏറ്റവും മികച്ച മുന്‍നിരക്കാരാണ്‌ മെസിയും റൊണാള്‍ഡോയും. രണ്ട്‌ പേരും സ്‌പാനിഷ്‌ ലീഗിലാണ്‌ കളിക്കുന്നതും. ഇന്നലെ മല്‍സരത്തിന്റെ ആദ്യ മിനുട്ടിലായിരുന്നു സൂപ്പര്‍ താരത്തിന്റെ സോളോ ഗോള്‍. പന്തുമായുളള കുതിപ്പില്‍ ഒറ്റയടിക്ക്‌ പിറകിലാക്കിയത്‌ രണ്ട്‌ പേരെ. പിന്നെ ഗോള്‍ക്കീപ്പറെ മാത്രം മുന്നില്‍ നിര്‍ത്തി ത്രസിപ്പിക്കുന്ന ഷോട്ട്‌. പന്ത്‌ വലയുടെ ഇടത്‌ കോര്‍ണറില്‍...!
ഈ ഗോളിന്റെ മറ്റൊരു മഹത്വം വില്ലാ റയലിന്റെ മൈതാനത്താണ്‌ കളി നടന്നത്‌ എന്നതാണ്‌. എല്‍ മാഡ്രിഗലാണ്‌ വില്ലാ റയലിന്റെ ഹോം മൈതാനം. ഇവിടെ പ്രതിയോഗികള്‍ക്ക്‌ എളുപ്പം സ്‌ക്കോര്‍ ചെയ്യാനും ജയിക്കാനും കഴിയാറില്ല. ഈ പാരമ്പര്യമാണ്‌ കിക്കോഫില്‍ തന്നെ റൊണാള്‍ഡാ തകര്‍ത്തത്‌. കക്ക റയലിന്‌ വേണ്ടി സ്വന്തമാക്കിയ ആദ്യ ഗോളിന്‌ പക്ഷേ വിവാദത്തിന്റെ ടച്ചുണ്ട്‌. പെനാല്‍ട്ടി കിക്കില്‍ നിന്നാണ്‌ ബ്രസീലുകാരന്‍ വല ചലിപ്പിച്ചത്‌. പെനാല്‍ട്ടി അനുവദിച്ച റഫറിയുടെ നിലപാടിനെ വില്ലാ റയല്‍ ചോദ്യം ചെയ്‌തിരുന്നു. തന്റെ പുതിയ ടീമിന്‌ കളിച്ച എല്ലാ മല്‍സരങ്ങളിലും വിജയം സമ്മാനിക്കാന്‍ കഴിഞ്ഞതിലും എല്ലാ മല്‍സരങ്ങളിലും ഗോള്‍ സ്‌ക്കോര്‍ ചെയ്യാന്‍ കഴിഞ്ഞതിലും റൊണാള്‍ഡോ സന്തോഷം പ്രകടിപ്പിച്ചു. പുതിയ ടീമുമായി വേഗത്തില്‍ താദാത്മ്യം പ്രാപിക്കാന്‍ കഴിഞ്ഞതാണ്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യാന്‍ സഹായകമായിരിക്കുന്നതെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.
റയലിന്റെ പുതിയ കോച്ച്‌ മാനുവല്‍ പെലിഗ്രിനിക്കും വിജയത്തില്‍ പ്രത്യേക സന്തോഷമുണ്ട്‌. കാരണം വില്ലാ റയലിനെ തുടര്‍ച്ചയായി അഞ്ച്‌ വര്‍ഷം പരിശീലിപ്പിച്ചയാളാണ്‌ അദ്ദേഹം. റയലിന്റെ ക്യാപ്‌റ്റനായ റൗള്‍ ഗോണ്‍സാലസും ഈ മല്‍സരം മറക്കില്ല. അദ്ദേഹത്തിന്റെ ലീഗിലെ 504-ാമത്‌ മല്‍സരമായിരുന്നു ഇത്‌. റയലിനായി കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച മനാലോ സാഞ്ചസിന്റെ റെക്കോര്‍ഡിനൊപ്പമാണ്‌ ഇപ്പോള്‍ റൗള്‍ എത്തിയിരിക്കുന്നത്‌.
തുടര്‍ച്ചയായി ഇത്‌ രണ്ടാം മല്‍സരത്തിലാണ്‌ ആദ്യ മിനുട്ടില്‍ തന്നെ റൊണാള്‍ഡോ സ്‌ക്കോര്‍ ചെയ്യുന്നത്‌. സിറോക്‌സിനെതിരെ നേടിയ അഞ്ച്‌ ഗോള്‍ വിജയത്തിലെ ആദ്യ ഗോള്‍ ആദ്യ മിനുട്ടിലായിരുന്നു. ഇന്നലെ നടന്ന മറ്റൊരു മല്‍സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനെ അല്‍ മേരിയ 2-2 ല്‍ തളച്ചപ്പോള്‍ ഗറ്റാഫെ 3-1ന്‌ ശക്തരായ വലന്‍സിയയെ ഞെട്ടിച്ചു. ഡേവിഡ്‌ വിയയുടെ ഗോളില്‍ തുടക്കത്തില്‍ വലന്‍സിയ ലീഡ്‌ നേടിയിരുന്നു. എന്നാല്‍ തുടര്‍ന്ന്‌ അവര്‍ മൂന്ന്‌ ഗോളുകള്‍ വഴങ്ങി. ടെനറിഫിനെ ഒരു ഗോളിന്‌ തോല്‍പ്പിച്ച്‌ അത്‌ലറ്റികോ ബീല്‍ബാവോ ക്ലീന്‍ റെക്കോര്‍ഡ്‌ നിലനിര്‍ത്തിയപ്പോള്‍ ഡിപ്പോര്‍ട്ടീവോ മൂന്ന്‌ ഗോളിന്‌ സിറെക്‌സിനെ തകര്‍ത്തു.

ഗുസ്‌തിയിലും വെങ്കലം
ന്യൂഡല്‍ഹി: ലോക ബോക്‌സിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ വിജേന്ദര്‍ കുമാര്‍ ഇന്ത്യക്ക്‌ വെങ്കലം സമ്മാനിച്ചതിന്‌ പിറകെ ലോക ഗുസ്‌തിയിലും ഇന്ത്യക്ക്‌ മെഡല്‍നേട്ടം. 74 കിലോഗ്രം വിഭാഗത്തില്‍ രമേഷ്‌ കുമാറാണ്‌ ഇന്ത്യക്കായി വെങ്കലം സ്വന്തമാക്കിയത്‌. ഡെന്മാര്‍ക്കിലെ ഹെര്‍ണിംഗില്‍ നടക്കുന്ന ലോക ചാമ്പ്യന്‍്യഷിപ്പിലാണ്‌ രമേഷ്‌ തകര്‍പ്പന്‍ പ്രകടനം നടത്തിയത്‌. അമേരിക്കന്‍ പ്രതിയോഗി ഡസ്‌റ്റിന്‍ ഷാറ്റ്‌ലറെയും, ബ്രിട്ടന്റെ മൈക്കല്‍ ഗ്രുന്‍ഡിയെയും പരാജയപ്പെടുത്തിയാണ്‌ 27 കാരനായ രമേഷ്‌ കരുത്ത്‌ പ്രകടിപ്പിച്ചത്‌. 32 വര്‍ഷത്തിന്‌ ശേഷം ലോക ഗുസ്‌തിയില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്‌. അതേ സമയം ഇന്ത്യയുടെ ഒളിംപിക്‌ മെഡല്‍ ജേതാവ്‌ സുശീല്‍ കുമാറിന്‌ 66 കിലോഗ്രാം ഫ്രീ സ്റ്റൈല്‍ ഇനത്തില്‍ പിഴച്ചു. ജപ്പാനിസ്‌ പ്രതിയോഗിക്ക്‌ മുന്നില്‍ തളര്‍ന്ന സുശീലിന്‌ മെഡലില്ല.
അടി
മുംബൈ: രാജസ്ഥാന്‍ ക്രിക്കറ്റിലെ അടി പരസ്യമാവുന്നു. മുന്‍ പ്രസിഡണ്ട്‌ ലളിത്‌ മോഡിയും പുതിയ പ്രസിഡണ്ട്‌ സഞ്‌ജയ്‌ ദീക്ഷിതുമാണ്‌ അങ്കക്കളത്തില്‍. രണ്ട്‌ പേരും തമ്മിലുള്ള പോരാട്ടത്തില്‍ ജയ്‌പ്പൂര്‍ നഗരത്തിന്‌ അടുത്ത മാസം നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ മല്‍സരം നഷ്ടമായി. ജയ്‌പ്പൂരില്‍ നിശ്ചയിച്ചിരുന്ന മല്‍സരം ബറോഡയില്‍ നടത്താന്‍ ഇന്നലെ ചേര്‍ന്ന ക്രിക്കറ്റ്‌ ബോര്‍ഡ്‌ യോഗം തീരുമാനിച്ചു. ഐ.പി.എല്‍ ചെയര്‍മാനായ മോഡി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാടകീയമായി തോറ്റിരുന്നു. ഈ നിരാശയില്‍ പുതിയ പ്രസിഡണ്ടിനെ ഇല്ലാതാക്കാനാണ്‌ അദ്ദേഹത്തിന്റെ ശ്രമം.
കാര്‍ലിംഗ്‌ കപ്പ്‌
ലണ്ടന്‍: കാര്‍ലിംഗ്‌ കപ്പ്‌ ഫുട്‌ബോളില്‍ പ്രീമിയര്‍ ലീഗിലെ കരുത്തര്‍ മുന്നേറുന്നു. ഇന്നലെ വിജയം വരിച്ചവരുടെ പട്ടികയില്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌, എവര്‍ട്ടണ്‍, ആസ്റ്റണ്‍ വില്ല, ചെല്‍സി, ടോട്ടന്‍ഹാം, മാഞ്ചസ്‌റ്റര്‍ സിറ്റി എന്നിവരെല്ലാമുണ്ട്‌. ബ്രസീലിയന്‍ ഫുള്‍ബാക്ക്‌ ഫാബിയോയുടെ ഗോളില്‍ യുനൈറ്റഡ്‌ വോള്‍വ്‌സിനെ തോല്‍പ്പിച്ചപ്പോള്‍ ആസ്‌റ്റണ്‍വില്ല ഒരു ഗോളിന്‌ കാര്‍ഡിഫിനെയും ചെല്‍സി ഇതേ മാര്‍ജിനില്‍ ക്യൂ.പി.ആറിനെയും എവര്‍ട്ടണ്‍ നാല്‌ ഗോളിന്‌ ഹള്‍ സിറ്റിയെയും ടോട്ടന്‍ഹാം 5-1ന്‌ പ്രിസ്റ്റണെയും മാഞ്ചസ്റ്റര്‍ സിറ്റി 2-1ന്‌ ഫുള്‍ഹാമിനെയും തോല്‍പ്പിച്ചു.

തേര്‍ഡ്‌ ഐ
ടിനോ ബെസ്‌റ്റ്‌ എന്ന വിന്‍ഡീസ്‌ സീമര്‍ എറിഞ്ഞ ബീമറിന്റെ വേദനയില്‍ ഉമര്‍ അക്‌മല്‍ എന്ന പത്തൊമ്പതുകാരന്‍ ഒരു വേള ആശങ്ക നല്‍കിയിരുന്നു. പക്ഷേ വളരെ പെട്ടെന്ന്‌ തന്റെ ദൗത്യം പൂര്‍ണ്ണമായിട്ടില്ലെന്ന്‌ തിരിച്ചറിഞ്ഞ യുവതാരത്തിന്റെ പക്വത എല്ലാവരെയും അല്‍ഭുതപ്പെടുത്തുന്നതായിരുന്നു- നിശ്ചയം ഉമര്‍ നാളെയുടെ താരമാണ്‌. പാക്കിസ്‌താനും വിന്‍ഡീസും തമ്മിലുളള ചാമ്പ്യന്‍സ്‌ ട്രോഫി മല്‍സരത്തിന്‌ ആരും പ്രാധാന്യം കല്‍പ്പിച്ചിരുന്നില്ല. വിന്‍ഡീസിന്റെ രണ്ടാം നിരയെ പാക്കിസ്‌താന്‍ എളുപ്പം തകര്‍ക്കുമെന്നാണ്‌ കരുതപ്പെട്ടത്‌. വിന്‍ഡീസ്‌ ആദ്യം ബാറ്റ്‌ ചെയ്‌ത്‌ 133 ല്‍ പുറത്തായപ്പോള്‍ മൈതാനത്ത്‌ ഫ്‌ളഡ്‌ലൈറ്റുകള്‍ പോലും തെളിഞ്ഞിരുന്നില്ല. പക്ഷേ ഗവിന്‍ ടോംഗെ എന്ന സീമറുടെ കരുത്തില്‍ വിന്‍ഡീസ്‌ തിരിച്ചടിച്ചപ്പോള്‍ പാക്കിസ്‌താന്‍ സമ്മര്‍ദ്ദത്തിലായി. ഈ ഘട്ടത്തിലാണ്‌ ഉമര്‍ എന്ന കേവലം അഞ്ച്‌ രാജ്യാന്തര മല്‍സരങ്ങള്‍ മാത്രം പരിചയമുള്ള കളിക്കാരന്‍ മൈതാനത്തെത്തിയതും ടീമിനെ കരകയറ്റിയതും. ഇംറാന്‍ നസീര്‍, കമറാന്‍ അക്‌മല്‍, മുഹമ്മദ്‌ യൂസഫ,്‌ഷുഹൈബ്‌ മാലിക്‌, മിസ്‌ബാഹുല്‍ ഹഖ്‌ എന്നീ അനുഭവസമ്പന്നര്‍ വലിയ സംഭാവനകള്‍ നല്‍കാതെ മടങ്ങിയ വേളയില്‍ ഉമര്‍ അഞ്ചലനായി കളിച്ചു. കമറാന്റെ സഹോദരനെന്ന പേരിലായിരുന്നു തുടക്കത്തില്‍ ഉമര്‍ അറിയപ്പെട്ടത്‌. പക്ഷേ ആദ്യ രാജ്യാന്തര പര്യടനത്തില്‍ തന്നെ-ശ്രീലങ്കക്കെതിരെ അദ്ദേഹം സ്വന്തമായി മേല്‍വിലാസമുണ്ടാക്കി. ആ പരമ്പരയില്‍ നേടിയ സെഞ്ച്വറിയും ചേതോഹരമായ ഇന്നിംഗ്‌സുകളും വഴി ടീമിലെ സ്ഥാനം ഉറപ്പിച്ച ഉമറാണിപ്പോള്‍ പാക്കിസ്‌താന്റെ നട്ടെല്ല്‌. ബാറ്റിംഗില്‍ വിശ്വസ്‌തനായി അറിയപ്പെട്ടിരുന്ന മുഹമ്മദ്‌ യൂസഫിന്‌ പോലും പിഴക്കുമ്പോള്‍ സ്ഥിരതയുടെ പര്യായമാവുകയാണ്‌ ഉമര്‍. നാളെ ഇന്ത്യ ഭയപ്പെടേണ്ടതും ഈ കൊച്ചു താരത്തെയാണ്‌. എല്ലാ ഷോട്ടുകളും ഉമറിന്റെ കൈവശമുണ്ട്‌. സച്ചിന്‍ ശൈലിയിലുളള ഫ്‌ളിക്കുകള്‍, ഓഫ്‌ സ്‌റ്റംമ്പിന്‌ പുറത്ത്‌്‌ വരുന്ന പന്തുകളെ തകര്‍പ്പന്‍ ഡ്രൈവുകളിലുടെ പറത്തുന്ന സേവാഗിയന്‍ ശൈലിയും ഉമറിനറിയാം. രാഹല്‍ ദ്രാവിഡിന്റെ പ്രതിരോധ മികവും ഉമറിനുണ്ട്‌-പാദങ്ങള്‍ മുന്നോട്ട്‌ ചലിപ്പിച്ചുളള ഡിഫന്‍സീവ്‌ തന്ത്രത്തിനൊപ്പം ഉമറിനുളള മറ്റൊരു സവിശേഷത സാധാരണ പാക്കിസ്‌താനികളെ പോലെ ക്രോസ്‌ ബാറ്റ്‌ ഷോട്ടിന്‌ ശ്രമിക്കുന്നില്ല. പാക്കിസ്‌താന്‍ ടീം ഇന്ന്‌ നന്നായി കളിച്ചാല്‍ നാളെ അതേപടി തകരാറുണ്ട്‌. ഇന്ന്‌ സെഞ്ച്വറിയടിച്ചാല്‍ മിസ്‌ബാഹുല്‍ ഹഖും യൂസഫുമെല്ലാം അടുത്ത ഇന്നിംഗ്‌സില്‍ നിരാശപ്പെടുത്തുക പതിവാണ്‌. പക്ഷേ ഉമര്‍ വിത്യസ്‌തനാണ്‌. ചെറിയ പ്രായത്തില്‍ അദ്ദേഹം പക്വമതിയാണ്‌. ശരിക്കും പാക്കിസ്‌താന്റെ സച്ചിന്‍. ടിനോ ബെസ്‌റ്റ്‌ വെറുതെയല്ല ബീമര്‍ പായിച്ചത്‌. സച്ചിന്‍ ചെറിയ പ്രായത്തില്‍ കളിക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ കറാച്ചിയില്‍ വെച്ച്‌ വഖാര്‍ യൂനസ്‌ ബീമര്‍ പായിച്ചതാണ്‌ പെട്ടെന്ന്‌ ഓര്‍മ്മയില്‍ വന്നത്‌. ബീമറുകളിലും വിരട്ടലുകളിലും പതറാത്ത ഇവനെ സൂക്ഷിക്കുക....

Wednesday, September 23, 2009

BEWARE THE LIONS

തേര്‍ഡ്‌ ഐ
അട്ടിമറിയോടെയാണ്‌ ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റ്‌ മാമാങ്കം ആരംഭിച്ചിരിക്കുന്നത്‌. ആദ്യ മല്‍സരത്തില്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ടീമിനെയാണ്‌ അഞ്ചാം സ്ഥാനക്കാര്‍ തോല്‍പ്പിച്ചിരിക്കുന്നത്‌. അതും രാജകീയമായി തന്നെ. ടോസ്‌ നഷ്ടപ്പെട്ടിട്ടും ആദ്യം ബാറ്റ്‌ ചെയ്യാന്‍ നിയോഗിക്കപ്പെടുന്നു. 319 റണ്‍സെന്ന കൂറ്റന്‍ സ്‌ക്കോര്‍ സമ്പാദിച്ച്‌ ആതിഥേയരെ സമ്മര്‍ദ്ദത്തിലാക്കുന്നു. സമ്മര്‍ദ്ദം നിലനിര്‍ത്തി വിജയിക്കുന്നു. ഈ ശ്രീലങ്കന്‍ ടീമിനെ കരുതിയിരിക്കുക. 2007 ല്‍ വിന്‍ഡീസില്‍ നടന്ന ലോകകപ്പിലും ഈയിടെ ഇംഗ്ലണ്ടില്‍ നടന്ന 20-20 ലോകകപ്പിലും ഇതേ പ്രകടനം നടത്തിയവരാണവര്‍. പക്ഷേ ആ രണ്ട്‌ തവണയും ഫൈനല്‍ വരെയെത്തി അവിടെ കലമുടച്ച ദ്വീപുകാരുടെ സംഘം എല്ലാ തികഞ്ഞവരാണ്‌ എന്ന്‌ പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ആദ്യ മല്‍സരത്തില്‍ ജാക്‌ കാലിസിനെ പുറത്താക്കാന്‍ ആഞ്ചലോ മാത്യൂസ്‌ എടുത്ത ക്യാച്ച്‌ മാത്രം ഉദാഹരിച്ചാല്‍ ലങ്കന്‍ ടീമിന്റെ അര്‍പ്പണം പ്രകടമാവും. ബൗളിംഗില്‍ ഇത്രമാത്രം ഡെപ്‌ത്‌ ആര്‍ക്കുമില്ല. ദക്ഷിണാഫ്രിക്കന്‍ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ആറ്‌ കരുത്തരായ ബൗളര്‍മാര്‍. ആറ്‌ പേരും തികച്ചും വിത്യസ്‌തരാണ്‌ എന്നതാണ്‌ പ്രത്യേകത. നുവാന്‍ കുലശേഖരയെ നോക്കുക. ഒറ്റനോട്ടത്തില്‍ അപകടകാരിയല്ല. അതിവേഗതയില്ല. പന്തിനെ സ്വിംഗ്‌ ചെയ്യിക്കാനും അത്ര കരുത്തില്ല. പക്ഷേ പന്തുകളെല്ലാം വിക്കറ്റിലേക്കാണ്‌. ബാറ്റ്‌സ്‌മാന്‌ ഒരു തരത്തിലുമുള്ള സ്വാതന്ത്ര്യമില്ല. ഇന്നലെ അദ്ദേഹം ഏഴ്‌ ഓവറില്‍ 44 റണ്‍സ്‌ വഴങ്ങിയെങ്കിലും കഠിനാദ്ധ്വാനിയാണ്‌ കുലശേഖര. ലാസിത്‌ മാലിങ്കയുടെ ബൗളിംഗ്‌ ആക്ഷന്‍ തന്നെ ബാറ്റ്‌സ്‌മാന്മാരെ ഭയപ്പെടുത്തും. ഒരു തരത്തിലും ബാറ്റ്‌സ്‌മാന്‍ കൈകള്‍ക്കുള്ളില്‍ ഒളിപ്പിച്ച പന്തിനെ കാണില്ല. മികച്ച സ്ലോ ബോളുകള്‍ പായിക്കാനും മാലിങ്കക്ക്‌ കഴിയും. ആഞ്ചലോ മാത്യൂസ്‌ റെഗുലര്‍ ബൗളറല്ല. പക്ഷേ മോഹിപ്പിക്കുന്ന പന്തുകള്‍ നല്‍കി ബാറ്റ്‌സ്‌മാന്മാരെ കബളിപ്പിക്കാന്‍ അദ്ദേഹത്തിനാവും. അജാന്ത മെന്‍ഡിസ്‌ എന്ന സ്‌പിന്നറുടെ മികവ്‌ ലോക ക്രിക്കറ്റ്‌ കുറച്ച്‌ കാലമായി കാണുന്നു. തികച്ചും രഹസ്യമൊളിപ്പിക്കുന്ന ഫിംഗര്‍ ബൗളറാണ്‌ അദ്ദേഹം. ഇന്നലെ മൂന്ന്‌ വിലപ്പെട്ട്‌ വിക്കറ്റുകള്‍ വിലയേറിയ സമയത്ത്‌ മെന്‍ഡിസ്‌ വീഴ്‌്‌ത്തിയിരുന്നു. സ്‌പിന്നിനെ നന്നായി കളിക്കുന്ന ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ പോലും മെന്‍ഡിസിന്‌ മുന്നില്‍ തളര്‍ന്ന കാഴ്‌ച്ച കറാച്ചിയിലെ ഏഷ്യാ കപ്പ്‌ ഫൈനലില്‍ കണ്ടതാണ്‌. മുത്തയ്യ മുരളീധരന്‍ എന്ന മാജിക്‌ സ്‌പിന്നര്‍ ഇപ്പോഴും തികഞ്ഞ അപകടകാരിയാണ്‌. ഇടം കൈയ്യന്‍ സ്‌പിന്നറായി സനത്‌ ജയസൂര്യയുമുണ്ട്‌. ഏത്‌ കാലാവസ്ഥയിലും. പിച്ചിലും പന്തെറിയാന്‍ മിടുക്കനാണ്‌ സനത്‌. ഈ ആറ്‌ പേരുടെ ആക്രമണത്തെ അതിജയിക്കുക എളുപ്പമല്ല എന്ന സത്യത്തിലാണ്‌ ലങ്കയുടെ കരുത്ത്‌ കുടികൊള്ളുന്നത്‌. ബാറ്റിംഗില്‍ തിലകരത്‌നെ ദില്‍ഷാന്‍, ജയസൂര്യ, ക്യാപ്‌റ്റന്‍ കുമാര്‍ സങ്കക്കാര, മഹേല ജയവര്‍ദ്ധനെ, തിലാന്‍ സമരവീര, ആഞ്ചലോ മാത്യൂസ്‌ , കാന്‍ഡാംബി, കപ്പുഗുഡേര തുടങ്ങിയവര്‍. ഫീല്‍ഡിംഗിലും മെച്ചപ്പെട്ട നിലവാരം. എല്ലാത്തിനുമുപരി താരങ്ങള്‍ പ്രകടിപ്പിക്കുന്ന അര്‍പ്പണം.
ഈ അര്‍പ്പണത്തിന്‌ മുന്നിലാണ്‌ ദക്ഷിണാഫ്രിക്കയെ പോലെ തികച്ചും പ്രൊഫഷണലുകളുടെ സംഘം മുട്ടുമടക്കിയത്‌. ആരെയും കൂസാത്ത പ്രകടനമാണ്‌ എല്ലാവരും നടത്തുന്നത്‌. ദില്‍ഷാനെ കാണുമ്പോള്‍ ഒറ്റനോട്ടത്തില്‍ ഒരു പാവത്താനാണ്‌. ജയസൂര്യയെയാണ്‌ എല്ലാ ബൗളര്‍മാരും പേടിക്കുക. ഇവിടെയാണ്‌ ദില്‍ഷാനിലെ ബാറ്റ്‌സ്‌മാന്‍ വിജയിക്കുന്നത്‌. തനിക്കെതിരെ അനായാസം ബൗള്‍ ചെയ്യുന്നവരെ അതേ അനായാസതയില്‍ നേരിടാന്‍ അദ്ദേഹത്തിനാവുന്നു. ഒരു നായകന്റെ ഗുണഗണങ്ങള്‍ സങ്കക്കാരയില്‍ പൂര്‍ണ്ണമാണ്‌. ടീമില്‍ അടിപൊളി ബാറ്റ്‌സ്‌മാന്മാര്‍ ധാരാളമുള്ളതിനാല്‍ മധ്യനിരയുടെ നട്ടെല്ലായി വര്‍ത്തിക്കുക എന്ന പക്വമതിയുടെ ജോലിയാണ്‌ അദ്ദേഹം നിര്‍വഹിക്കുന്നത്‌.
ഈ ടീമിനെ സൂക്ഷിക്കണം. അതിനിടെ ഇന്ത്യക്ക്‌ കനത്ത ആഘാതമായി യുവരാജ്‌ സിംഗ്‌ പുറത്തായിട്ടുണ്ട്‌. പരിശീലനത്തിനിടെ സംഭവിച്ച പരുക്കില്‍ ചാമ്പ്യന്‍സ്‌ ട്രോഫി യുവിക്ക്‌ നഷ്‌ടമാവുമ്പോള്‍ അത്‌ നമ്മുടെ ടീമിനുണ്ടാക്കുന്ന നഷ്ടം ചെറുതല്ല. യുവരാജ്‌ നല്ല ബാറ്റ്‌സ്‌മാന്മാണ്‌, പാര്‍ട്ട്‌ ടൈം ലെഫ്‌റ്റ്‌ ആം സ്‌പിന്നറാണ്‌, ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡറാണ്‌-വൈസ്‌ ക്യാപ്‌റ്റനുമാണ്‌. വിരേന്ദര്‍ സേവാഗ്‌, സഹീര്‍ഖാന്‍ എന്നീ കരുത്തര്‍ നിലവില്‍ പുറത്താണ്‌. ആ നഷ്ടത്തിനൊപ്പമാണ്‌ ഇപ്പോള്‍ യുവിയും പുറത്തായിരിക്കുന്നത്‌. പകരം ടീമിലെത്തിയിരിക്കുന്നത്‌ വിരാത്‌ കോഹ്‌ലിയാണ്‌. കോഹ്‌ലിക്ക്‌ ഇത്‌ അവസരമാണ്‌. പക്ഷേ വലിയ ഒരു ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാന്‍ മാത്രമുള്ള പക്വത കോഹ്‌ലിക്കുണ്ടോ എന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്‌.

യുവി പുറത്ത്‌
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്‌ കനത്ത ആഘാതം...! യുവരാജ്‌ സിംഗ്‌ ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റിനില്ല....! ഇന്നലെ പരിശീലനത്തിനിടെ വലത്‌ കൈയിലെ മധ്യവിരലിന്‌ പരുക്കേറ്റ ഇന്ത്യന്‍ വൈസ്‌ ക്യാപ്‌റ്റന്‍ രണ്ട്‌ മാസത്തോളം പുറത്തിരിക്കണം. ഇന്നലെയാണ്‌ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തായത്‌. ഫീല്‍ഡിംഗ്‌ പരിശീലനത്തിനിടെ പന്ത്‌ തടയുമ്പോള്‍ കൈകള്‍ പന്തിലും നിലത്തും തട്ടിയാണ്‌ പരുക്കേറ്റിരിക്കുന്നത്‌. വിരലിന്‌ പൊട്ടലുണ്ടെന്ന്‌ സ്‌കാനിംഗില്‍ വ്യക്തമായിട്ടുണ്ട്‌. പകരം വിരാത്‌ കോഹ്‌ലിയിലെ ടീമിലെടുത്തു. കോഹ്‌ലി ഇന്ന്‌ പുറപ്പെടും. ശനിയാഴ്‌്‌ച പാക്കിസ്‌താനെതിരെയാണ്‌്‌ ഇന്ത്യയുടെ ആദ്യ മല്‍സരം.
യുവി പുറത്താവുമ്പോള്‍ ഇന്ത്യക്ക്‌ നഷ്‌ടമാവുന്നത്‌ ശക്തനായ ഓള്‍റൗണ്ടറെയാണ്‌. സ്വന്തം കരുത്തില്‍ മല്‍സരം ജയിപ്പിക്കാന്‍ കരുത്തുള്ള താരങ്ങളില്‍ ഒരാളാണ്‌ അദ്ദേഹം. പരുക്ക്‌ കാരണം സീനിയര്‍ താരങ്ങളായ വിരേന്ദര്‍ സേവാഗ്‌, സഹീര്‍ഖാന്‍ എന്നിവര്‍ ഇപ്പോള്‍ തന്നെ ടീമില്ലില്ല. യുവിയും പുറത്താവുമ്പോള്‍ മിനിലോകകപ്പ്‌ എന്ന്‌ വിശേഷിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിന്റെ സാധ്യകള്‍ മങ്ങുകയാണ്‌. നിലവില്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ്‌ ഇന്ത്യ. കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ്‌ ട്രോഫിയിലെ ആദ്യ മല്‍സരത്തില്‍ ശ്രീലങ്കയോട്‌ വലിയ മാര്‍ജിനില്‍ ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടതോടെയാണ്‌ ഇന്ത്യ ഒന്നാം സ്ഥാനത്ത്‌്‌ വന്നിരിക്കുന്നത്‌. ഈ സന്തോഷ ദിവസത്തില്‍ തന്നെയാണ്‌ വലിയ നഷ്ടവും ടീമിന്‌ സംഭവിച്ചിരിക്കുന്നത്‌. നിലവില്‍ നല്ല ഫോമിലാണ്‌ യുവരാജ്‌ സിംഗ്‌. ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ 20-20 ലോകകപ്പില്‍ ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനം നടത്തിയത്‌ അദ്ദേഹമായിരുന്നു. ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ ക്രിസ്‌ ബ്രോഡിന്റെ ഓരോവറിലെ ആറ്‌ പന്തുകളും അദ്ദേഹം സിക്‌സറിന്‌ പറത്തിയിരുന്നു. ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡറായ യുവിയുടെ ലെഫ്‌റ്റ്‌ ആം സ്‌പിന്നും ടീമിന്‌ ഉപകാരപ്രദമായിരുന്നു.
വലിയ ആഘാതമാണ്‌ ടീമിന്‌ സംഭവിച്ചിരിക്കുന്നതെന്ന്‌ നായകന്‍ എം.എസ്‌ ധോണി പറഞ്ഞു. പരുക്കുകളെ തടയാന്‍ മാര്‍ഗ്ഗമില്ല. യുവിയുടെ അഭാവത്തിലും ടീമിന്‌ മികച്ച പ്രകടനം നടത്താനാവും. മധ്യനിരയില്‍ ശക്തരുണ്ട്‌. അവര്‍ക്ക്‌ മികച്ച പ്രകടനം നടത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കയില്‍ നടന്ന കോപാംക്ട്‌ കപ്പ്‌ ക്രിക്കറ്റിലും പകരക്കാരന്റെ റോളില്‍ കളിച്ചയാളാണ്‌ കോഹ്‌ലി. ഗൗതം ഗാംഭീറിന്‌ പരുക്കേറ്റപ്പോഴായിരുന്നു കോഹ്‌ലി പകരക്കാനായത്‌. ഒരു മല്‍സരത്തില്‍ കളിക്കുകയും ചെയ്‌തു.
യുവരാജ്‌ പുറത്തായതോടെ ഇന്ത്യന്‍ മധ്യനിരയില്‍ സുരേഷ്‌ റൈന, യൂസഫ്‌ പത്താന്‍ എന്നിവര്‍ക്ക്‌ ഭാരമേറും. സച്ചിനും ഗാംഭീറും ഇന്നിംഗ്‌സിന്‌ തുടക്കമിടും. മൂന്നാം നമ്പറില്‍ രാഹുല്‍ ദ്രാവിഡും അടുത്ത നമ്പറില്‍ ധോണിയും കളിക്കും. അഞ്ചാം നമ്പറില്‍ റൈനയും ആറാം നമ്പറില്‍ യൂസഫും വരുമ്പോള്‍ ഏഴില്‍ ആരെ കളിപ്പിക്കണമെന്ന പ്രശ്‌നമുണ്ട്‌. അഭിഷേക്‌ നായര്‍, ദിനേശ്‌ കാര്‍ത്തിക്‌, പ്രവീണ്‍ കുമാര്‍, കോഹ്‌ലി എന്നിവരില്‍ ഒരാള്‍ക്കായിരിക്കും അവസരം.

ലങ്ക തകര്‍ത്തു
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റിലെ ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്ക 55 റണ്‍സിന്‌ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി സെമി ഫൈനല്‍ സാധ്യത സജീവമാക്കി. ഗ്രൂപ്പ്‌ ബി യിലെ മല്‍സരത്തിലെ വിധി നിശ്ചയിക്കപ്പെട്ടത്‌ ഡെക്‌വര്‍ത്ത്‌ ലൂയിസ്‌ നിയമ പ്രകാരമാണെങ്കിലും ലങ്ക വിജയം അര്‍ഹിച്ചിരുന്നു. തിലകരത്‌നെ ദില്‍ഷാന്റെ സെഞ്ച്വറിയില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ദ്വീപുകാര്‍ എട്ട്‌ വിക്കറ്റിന്‌ 319 റണ്‍സ്‌ നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്‌സ്‌ മുപ്പത്തിയെട്ടാം ഓവറില്‍ മഴ കാരണം തടസ്സപ്പെട്ടു. തുടര്‍ന്നാണ്‌ ഡെക്‌വര്‍ത്ത്‌ ലൂയിസ്‌ നിയമം നടപ്പാക്കിയത്‌. മഴ കളി തടസ്സപ്പെടുത്തുമ്പോള്‍ ഏഴ്‌ വിക്കറ്റിന്‌ 206 റണ്‍സ്‌ എന്ന നിലയില്‍ പരാജയമുഖത്തായിരുന്നു ആതിഥേയര്‍. ദില്‍ഷാനാണ്‌ മാന്‍ ഓഫ്‌ ദ മാച്ച്‌. 58 റണ്‍സ്‌ നേടിയ നായകന്‍ ഗ്രയീം സ്‌മിത്തും 41 റണ്‍സ്‌ നേടിയ ജാക്‌ കാലിസും മാത്രമാണ്‌ ആഫ്രിക്കന്‍ ഇന്നിംഗ്‌സില്‍ പൊരുതി നിന്നത്‌. ഈ സഖ്യം നേടിയ 79 റണ്‍സ്‌ മാറ്റിനിര്‍ത്തിയാല്‍ ആര്‍ക്കും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞില്ല. ലങ്കക്ക്‌ വേണ്ടി അജാന്ത മെന്‍ഡിസ്‌ 30 റണ്‍സിന്‌ മൂന്ന്‌ വിക്കറ്റ്‌ നേടി.
സ്‌ക്കോര്‍ബോര്‍ഡ്‌
ദക്ഷിണാഫ്രിക്ക: സ്‌മിത്ത്‌-ബി-മെന്‍ഡിസ്‌-58, ഹാഷിം അംല-ബി-മാത്യൂസ്‌-2, കാലിസ്‌-സി-മാത്യൂസ്‌-ബി-മെന്‍ഡിസ്‌-41, ഡി വില്ലിയേഴ്‌സ്‌-സി-മഹേല-ബി-മാലിങ്ക-24, ഡുമിനി-ബി-മെന്‍ഡിസ്‌-0, ബൗച്ചര്‍ -എല്‍.ബി.ഡബ്ല്യൂ-ബി-മാത്യൂസ്‌-26, മോര്‍ക്കല്‍-നോട്ടൗട്ട്‌-29, ജഹാന്‍ ബോത്ത-സി-മാത്യൂസ്‌-ബി-മാലിങ്ക-21, വാന്‍ഡര്‍ മര്‍-നോട്ടൗട്ട്‌്‌-3, എക്‌സ്‌ട്രാസ്‌-2, ആകെ 37.4 ഓവറില്‍ ഏഴ്‌ വിക്കറ്റിന്‌ 206. വിക്കറ്റ്‌ പതനം: 1-9 (അംല), 2-90 (സ്‌മിത്ത്‌), 3-113 (കാലിസ്‌), 4-113 (ഡുമിനി), 5-142 ( ഡി വില്ലിയേഴ്‌സ്‌), 6-163 (ബൗച്ചര്‍), 7-198 (ബോത്ത). ബൗളിംഗ്‌: മാലിങ്ക 7.4-0-43-2, നുവാന്‍ കുലശേഖര 7-0-44-0, മാത്യൂസ്‌ 8-1-43-2, മുരളി 8-0-46-0, മെന്‍ഡിസ്‌ 7-0-30-3.

ഗാരിയുടെ പുതിയ മന്ത്രം
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ക്രിക്കറ്റ്‌ വാര്‍ത്തകളില്‍ ഇന്നലെ സ്ഥാനം പിടിച്ചത്‌ ഇന്ത്യന്‍ കോച്ച്‌ ഗാരി കിര്‍സ്‌റ്റന്റെ പുതിയ തിയറി....നല്ല സെക്‌സ്‌ നല്ല പ്രകടനത്തിന്‌ കാരണമാവുമെന്നാണ്‌ ഇന്ത്യന്‍ കോച്ചിന്റെ പുതിയ സിദ്ധാന്തം. ഇത്‌ വരെ സെക്‌സിനെക്കുറിച്ച്‌ പരസ്യമായ വാദപ്രതിവാദം നടന്നിട്ടില്ല. കിര്‍സ്‌റ്റണ്‍ പറയുന്നത്‌ മാസങ്ങളോളം താരങ്ങള്‍ സെക്‌സില്‍ നിന്നും വിട്ടുനിന്നാല്‍ അതവരുടെ പ്രകടനത്തെ ബാധിക്കുമെന്നാണ്‌. നല്ല ഭക്ഷണം, നല്ല വിശ്വാസം, നല്ല സ്‌നേഹം-ഇതെല്ലം നല്ലതാണെന്ന്‌ കോച്ച്‌ അഭിപ്രായപ്പെടുന്നു. ഇതിലൊന്നും തെറ്റില്ല. നന്നായി ഭക്ഷണം കഴിച്ചില്ലെങ്കില്‍ അത്‌ താരങ്ങളെ തളര്‍ത്തും. അത്‌ മൈതാനത്ത്‌ പ്രകടമാവുകയും ചെയ്യും. സെക്‌സില്‍ ഏര്‍പ്പെടുന്നത്‌ കുറ്റകരമല്ല. പരസ്‌പരം താരങ്ങള്‍ സ്‌നേഹിക്കുന്നതും നല്ലതാണ്‌.

എതിരാളി റഷ്യ
ന്യൂഡല്‍ഹി: പതിനൊന്‌്‌ വര്‍ഷത്തെ ഇടവേളക്ക്‌ ശേഷം ഡേവിസ്‌ കപ്പ്‌ ലോക റൗണ്ടില്‍ തിരിച്ചെത്തിയ ഇന്ത്യക്ക്‌ എതിരാളികള്‍ കരുത്തരായ റഷ്യ. ഇന്നലെ നടന്ന നറുക്കെടുപ്പിലാണ്‌ ഇന്ത്യക്ക്‌ ശക്തരായ പ്രതിയോഗികളെ ലഭിച്ചത്‌. അടുത്ത വര്‍ഷം മാര്‍ച്ച്‌ അഞ്ച്‌ മുതല്‍ ഏഴ്‌ വരെ റഷ്യയിലാണ്‌ കളി. യോഗ്യതാ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ്‌ ഇന്ത്യ ലോക ഗ്രൂപ്പിലെത്തിയത്‌. നിലവില്‍ ലോക റാങ്കിംഗില്‍ നാലാം സ്ഥാനത്താണ്‌ റഷ്യ. മറ്റ്‌ ഫിക്‌സച്ചര്‍ ഇപ്രകാരം: സ്‌പെയിന്‍-സ്വിറ്റ്‌സര്‍ലാന്‍ഡ്‌, ജര്‍മനി-ഫ്രാന്‍സ്‌, അര്‍ജന്റീന-സ്വീഡന്‍, ഇക്വഡോര്‍- ക്രൊയേഷ്യ, സെര്‍ബിയ-അമേരിക്ക, ചിലി-ഇസ്രാഈല്‍, ബെല്‍ജിയം-ചെക്‌ റിപ്പബ്ലിക്‌.
അണ്ടര്‍ 20 ലോകകപ്പ്‌
കെയ്‌റോ: നാളെയുടെ ലോക ഫുട്‌ബോളര്‍മാരെ കണ്ടെത്തുന്ന ഫിഫ അണ്ടര്‍-20 ലോകകപ്പിന്‌ ഇന്ന്‌ ഈജിപ്‌ഷ്യന്‍ നഗരമായ അലക്‌സാണ്ടറിയയില്‍ തുടക്കം. ലയണല്‍ മെസിയെയും ജാവിയര്‍ സാവിയോളയെയുമെല്ലം ലോകത്തിന്‌ സംഭാവന ചെയത്‌ ചാമ്പ്യന്‍ഷിപ്പില്‍ ഇത്തവണ അര്‍ജന്റീനയില്ല. സീനിയര്‍ ടീം ലോകകപ്പനായി തപ്പിതടയുമ്പോള്‍ അണ്ടര്‍ 20 ടീം യോഗ്യത നേടിയിട്ടില്ല. ആറ്‌ ഗ്രൂപ്പിലായി 24 ടീമുകളാണ്‌ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുന്നത്‌. ഗ്രൂപ്പ്‌ എ: ഈജിപ്‌ത്‌, ട്രിനിഡാഡ്‌ ടുബാഗോ, പരാഗ്വേ, ഇറ്റലി. ഗ്രൂപ്പ്‌ ബി: നൈജീരിയ, വെനിസ്വേല, സ്‌പെയിന്‍, താഹിതി. ഗ്രൂപ്പ്‌ സി: അമേരിക്ക, ജര്‍മനി, കാമറൂണ്‍, കൊറിയ റിപ്പബ്ലിക്‌. ഗ്രൂപ്പ്‌ ഡി: ഘാന, ഉസ്‌ബെക്കിസ്ഥാന്‍, ഇംഗ്ലണ്ട്‌, ഉറുഗ്വേ. ഗ്രൂപ്പ്‌ ഇ: ബ്രസീല്‍, കോസ്‌റ്റാറിക്ക, ചെക്ക്‌ റിപ്പബ്ലിക്‌, ഓസ്‌ട്രേലിയ. ഗ്രൂപ്പ്‌ എഫ്‌: യു.എ.ഇ, ദക്ഷിണാഫ്രിക്ക, ഹോണ്ടുറാസ്‌, ഹംഗറി. ഉദ്‌ഘാടന മല്‍സരം ഈജിപ്‌തും ട്രിനിഡാഡും തമ്മിലാണ്‌.
ട്രാഫിക്‌
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ മുന്നോടിയായി ആതിഥേയ നഗരമായ ഡല്‍ഹി ട്രാഫിക്‌ കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടി വരും. ഗതാഗതം തന്നെയായിരിക്കും ഡല്‍ഹിക്ക്‌ വലിയ വിലങ്ങെന്ന്‌ കരുതപ്പെടുന്നു. ഈ കാര്യത്തില്‍ ശക്തമായ നടപടി വേണമെന്ന്‌ കോമണ്‍വെല്‍ത്ത്‌്‌ ഫെഡറേഷന്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. തലസ്ഥാന നഗരത്തില്‍ ഗതാഗത കുരുക്ക്‌ പതിവ്‌ സംഭവമാണ. ്‌ ട്രാഫിക്‌ മരണങ്ങളും കൂടുതലാണ്‌. ഗെയിംസിന്‌ കനത്ത സുരക്ഷയും സംഘാടകര്‍ നല്‍കേണ്ടി വരും. എന്നാല്‍ ഒന്നിലും ഭയപ്പെടാനില്ലെന്നാണ്‌ സംഘാടരക സമിതി ജനറല്‍ കണ്‍വീനര്‍ സുരേഷ്‌ കല്‍മാഡി ആവര്‍ത്തിക്കുന്നത്‌.

ക്രിക്കറ്റ്‌
ജോഹന്നാസ്‌ബര്‍ഗ്ഗില്‍ മല്‍സരം കാണാന്‍ കാണികള്‍ തന്നെ കുറവായിരുന്നു. പാക്കിസ്‌താനും വിന്‍ഡിസിന്റെ രണ്ടാം നിരയും തമ്മില്‍ കളിക്കുമ്പോള്‍ വിജയം ആര്‍ക്കാണെന്ന്‌ മനസ്സിലാക്കി തന്നെ കാണികള്‍ അകന്നത്‌ പോലെ മൈതാനത്തും പോരാട്ടം ഏകപക്ഷീയമായി. ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത വിന്‍ഡീസ്‌ 34.3 ഓവറില്‍ 133 റണ്‍സിന്‌ എല്ലാവരും പുറത്തായി. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യം ബാറ്റ്‌ ചെയ്‌ത ശ്രീലങ്ക 319 റണ്‍സാണ്‌ നേടിയതെങ്കില്‍ അതിന്‌ നേര്‍ വീപരിതമായിരുന്നു വിന്‍ഡീസ്‌ പ്രകടനം. ഒമ്പതാം നമ്പറില്‍ വന്ന 51 റണ്‍സ്‌ നേടിയ മില്ലര്‍ മാത്രമാണ്‌ പൊരുതിയത്‌. ടോസ്‌ വേളയില്‍ വിന്‍ഡീസ്‌ നായകന്‍ ഫ്‌ളോയിഡ്‌ റൈഫര്‍ പറഞ്ഞിരുന്നു കരിബീയന്‍ ആരാധകര്‍ക്കായി ഏറ്റവും മികച്ച പ്രകടനം തന്റെ ടീം നടത്തുമെന്ന്‌. പക്ഷേ അ പ്രകടനം വാക്കിലൊതുങ്ങി. പാക്‌ ബൗളര്‍മാരായ മുഹമ്മദ്‌ ആമിറും റാണ നവീദും ഉമര്‍ ഗുലും തുടക്കത്തില്‍ തന്നെ കസറിയപ്പോള്‍ നായകന്‍ ഷാഹിദ്‌ അഫ്രീദിക്ക്‌ കാര്യങ്ങള്‍ എളുപ്പമായി. ആദ്യമായി പാക്കിസ്‌താന്‍ ഏകദിന ടീമിനെ നയിക്കുന്ന അഫ്രീദിക്ക്‌ വേവലാതിപ്പെടാനേ ഉണ്ടായിരുന്നില്ല. ആമിര്‍ പിച്ചിനെ ഉപയോഗപ്പെടുത്തിയപ്പോള്‍ റാണ നവീദ്‌ പന്തിനെ സ്വിംഗ്‌ ചെയ്യിച്ചു. ഗുല്‍ പതിവ്‌ പോലെ റിവേഴ്‌സ്‌ സ്വിംഗ്‌ ആയുധമാക്കി. ഫ്‌ളഡ്‌ലൈറ്റുകള്‍ കണ്ണ്‌ തുറക്കും മുമ്പ്‌ തന്നെ വിന്‍ഡീസ്‌ ഇന്നിംഗ്‌സ്‌ അവസാനിച്ചിരുന്നു. ആദ്യ ഓവറില്‍ തന്നെ ഡെയില്‍ റിച്ചാര്‍ഡ്‌സിനെ ആമിര്‍ പുറത്താക്കി. ടീമിലെ വിലാസക്കാരനായ ബാറ്റ്‌സ്‌മാന്‍ ആന്‍ഡ്ര്യ ഫളെച്ചറും എളുപ്പം നടന്നകന്നു. ടീമിലെ അനുഭവസമ്പന്നനായ ഡിവോണ്‍ സ്‌മിത്തിനെ തിരിച്ചയച്ചാണ്‌ ഗുല്‍ തുടങ്ങിയത്‌.
ദക്ഷിണാഫ്രിക്ക മരിക്കുമോ
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: അകാലത്തില്‍ മരിക്കുമോ ദക്ഷിണാഫ്രിക്ക....? 2003 ല്‍ സ്വന്തം തട്ടകത്ത്‌ ലോകകപ്പ്‌ നടന്നപ്പോള്‍ മഴ നിയമത്തെ പഴിച്ച്‌ കരയുന്ന ഷോണ്‍ പൊള്ളോക്കിന്റെ മുഖം ആരും മറന്നിട്ടില്ല. 2007 ല്‍ പ്രഥമ 20-20 ലോകകപ്പ്‌ സ്വന്തം നാട്ടില്‍ നടന്നപ്പോള്‍ കരയുന്ന ഗ്രയീം സ്‌മിത്തിനെയും ആരും മറക്കില്ല. ഇതാ ഐ.സി.സിയുടെ മറ്റൊരു ചാമ്പ്യന്‍ഷിപ്പ്‌ സ്വന്തം നാട്ടില്‍ നടക്കുമ്പോള്‍ തുടക്കത്തില്‍ തന്നെ ആതിഥേയര്‍ പുറത്തേക്കുള്ള വഴിയിലാണ്‌. ആദ്യ മല്‍സരത്തില്‍ ശ്രീലങ്കയോട്‌ പരാജയപ്പെട്ട സ്‌മിത്തിന്റെ ടീം ഇന്ന്‌ രണ്ടാം മല്‍സരത്തില്‍ ന്യൂസിലാന്‍ഡുമായി സെഞ്ചൂറിയനില്‍ കളിക്കുന്നു. തോറ്റാല്‍ ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്‌ പുറത്താവും. ലങ്കയുടെ ഓള്‍റൗണ്ട്‌ മികവിന്‌ മുന്നല്‍ നിഷ്‌പ്രഭമായിരുന്നു സ്‌മിത്തിന്റെ ടീം. ന്യൂസിലാന്‍ഡിനെയും പ്രവചിക്കാന്‍ കഴിയില്ല. ഡാനിയല്‍ വെട്ടോരി നയിക്കുന്ന ടീമില്‍ ശക്തരുണ്ട്‌. റോസ്‌ ടെയ്‌ലര്‍, ജെസി റൈഡര്‍, ജേക്കബ്‌ ഓരം, ബ്രെന്‍ഡന്‍ മക്കലം തുടങ്ങിയവരെല്ലാം വലിയ മല്‍സരര താരങ്ങളാണ്‌.

Saturday, September 19, 2009

TIME FOR ICC KNOCKOUT....


പാക്കിസ്‌താന്‌ തകര്‍പ്പന്‍ തുടക്കം
ബെനോണി (ദക്ഷിണാഫ്രിക്ക): 20-20 ലോക ചാമ്പ്യന്മാരായ പാക്കിസ്‌താന്‍ ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിക്കായി തകര്‍പ്പനൊരുക്കം തുടങ്ങി. ഇന്നലെ ശ്രീലങ്കക്കെതിരെ നടന്ന വാം അപ്പ്‌ മല്‍സരത്തില്‍ 108 റണ്‍സിനാണ്‌ പാക്കിസ്‌താന്‍ ജയിച്ചത്‌. ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ 26 ന്‌ ഇന്ത്യയുമായാണ്‌ പാക്കിസ്‌താന്റെ ആദ്യ മല്‍സരം. വില്ലിമോര്‍ പാര്‍ക്കില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത പാക്കിസ്‌താന്‍ നിശ്ചിത അമ്പത്‌ ഓവറില്‍ 306 റണ്‍സ്‌ വാരിക്കൂട്ടിയപ്പോള്‍ ലങ്കയുടെ പത്ത്‌ ബാറ്റ്‌സ്‌മാന്മാര്‍ ചേര്‍ന്ന്‌ 198 റണ്‍സാണ്‌ നേടിയത്‌. അക്‌മല്‍ സഹോദരന്മാരായിരുന്നു പാക്‌ ഇന്നിംഗ്‌സിലെ താരങ്ങള്‍. ഓപ്പണറായി പാഡണിഞ്ഞ കമറാന്‍ അക്‌മല്‍ 78 പന്തില്‍ നിന്ന്‌ 82 റണ്‍സ്‌ നേടിയപ്പോള്‍ അനുജന്‍ ഉമര്‍ 63 പന്തില്‍ 67 റണ്‍സ്‌ സ്വന്തമാക്കി. നല്ല തുടക്കമായിരുന്നില്ല പാക്കിസ്‌താന്‌ ലഭിച്ചത്‌. തട്ടുപൊളിപ്പന്‍ ഓപ്പണറായ ഇംറാന്‍ നസീര്‍ 12 ലും നായകന്‍ യൂനസ്‌ഖാന്‍ 9 ലും മുഹമ്മദ്‌ യൂസഫ്‌ റണ്‍ നേടാതെയും പുറത്തായിരുന്നു. പക്ഷേ കമറാനും മിസ്‌ബാഹുല്‍ ഹഖും ചേര്‍ന്നുളള സഖ്യം ലങ്കന്‍ കടന്നുകയറ്റം തടഞ്ഞു. രണ്ട്‌ പേരും മനോഹരമായി കളിച്ചു. മൂന്ന്‌ വിക്കറ്റിന്‌ 64 റണ്‍സ്‌ എന്ന നിലയില്‍ കമറാനൊപ്പം ചേര്‍ന്ന മിസ്‌ബ സ്‌ക്കോര്‍ 135 വരെയെത്തിച്ചു. പതിനൊന്ന്‌ മനോഹരമായ ബൗണ്ടറികളും രണ്ട്‌ കൂറ്റന്‍ സ്‌ട്രെയിറ്റ്‌ സിക്‌സറുകളുമായി കളം വാണ കമറാനെ മുത്തയ്യ മുരളീധരന്‍ പുറത്താക്കിയ ശേഷമാണ്‌ അനുജന്‍ ഉമര്‍ ക്രീസിലെത്തിയത്‌. പിന്നെ ഉമറിന്റെ ആധിപത്യമായിരുന്നു. ബൗളര്‍മാര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും പിടികൊടുക്കാതെയുളള ചേതോഹരമായ ഇന്നിംഗ്‌സ്‌ 63 മിനുട്ട്‌ ദീര്‍ഘിച്ചു. അതിനിടെ എട്ട്‌ അതിര്‍ത്തി ഷോട്ടുകളിലുടെ പാക്കിസ്‌താന്‍ സ്‌ക്കോര്‍ 200 കടന്നിരുന്നു. 20-20 ലോകകപ്പിലെ ഹീറോ ഷാഹിദ്‌ അഫ്രീദി ഏഴാം നമ്പറില്‍ വന്ന്‌ ആറ്‌ ബൗണ്ടറികള്‍ പായിച്ചപ്പോള്‍ സ്‌ക്കോര്‍ 300 കടന്നു. 24 പന്തില്‍ നിന്ന്‌ അഫ്രീദി പുറത്താവാതെ 36 റണ്‍സ്‌ സ്വന്തമാക്കി. കോംപാക്‌ട്‌ കപ്പ്‌ ത്രിരാഷ്‌ട്ര കപ്പില്‍ കളിക്കാതിരുന്ന മുത്തയ്യ മുരളീധരനും നുവാന്‍ കുലശേഖരയും മാത്രമാണ്‌ ലങ്കന്‍ ബൗളര്‍മാരില്‍ മികവു കാട്ടിയത്‌. എട്ട്‌ ഓവറില്‍ 43 റണ്‍സിന്‌ മുരളി രണ്ട്‌ വിക്കറ്റ്‌ നേടിയപ്പോള്‍ കുലശേഖര 46 റണ്‍സിന്‌ മൂന്ന്‌ പേരെ മടക്കി. ലങ്കന്‍ മറുപടിയില്‍ തുടക്കം തന്നെപാളി. നേരിട്ട രണ്ടാം പന്തില്‍ തന്നെ തിലകരത്‌നെ ദില്‍ഷാന്‍ പുറത്ത്‌. മുഹമ്മദ്‌ ആമിറിനായിരുന്നു വിക്കറ്റ്‌. അപകടകാരിയായ സനത്‌ ജയസൂര്യയെ റാണ നവീദ്‌ ഹസനും പറഞ്ഞയച്ചു. ഇന്നിംഗ്‌സ്‌്‌ കെട്ടിപടുക്കാനുളള ശ്രമത്തില്‍ കുമാര്‍ സങ്കക്കാരയും (121), മഹേല ജയവര്‍ദ്ധനെയും (18) അദ്ധ്വാനിച്ചുവെങ്കിലും പാളി. ഇന്ത്യക്കെതിരായ കോംപാക്ട്‌ കപ്പ്‌ ഫൈനലില്‍ പൊരുതി കളിച്ച കാന്‍ഡാംബി 12 റണ്‍സാണ്‌ നേടിയത്‌. തകര്‍ച്ചയുടെ നടുവില്‍ നിന്ന്‌ കപ്പുഗുഡേരയും (59), ആഞ്ചലോ മാത്യൂസും (49 ) പൊരുതിയത്‌ മാത്രമാണ്‌ ആശ്വാസമായത്‌. 41 റണ്‍സ്‌ മാത്രം നല്‍കി അഞ്ച്‌ വിക്കറ്റുകള്‍ നേടിയ റാണ നവീദിന്‌ മുന്നിലാണ്‌ ലങ്കക്കാര്‍ തകര്‍ന്നത്‌.

ദക്ഷിണാഫ്രിക്ക വിന്‍ഡീസിനെ നിലംപരിശാക്കി
പോച്ചസ്‌ട്രോം, ദക്ഷിണാഫ്രിക്ക: വിന്‍ഡീസിന്റെ രണ്ടാം നിരക്കാരെ 188 റണ്‍സിന്‌ നിലംപരിശാക്കി ആതിഥേയരായ ദക്ഷിണാഫ്രിക്ക ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ പ്രതിയോഗികള്‍ക്കെല്ലാം ശക്തമായ മുന്നറിയിപ്പ്‌ നല്‍കി. പകല്‍ രാത്രി വാം അപ്പ്‌ മല്‍സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്ക നാല്‌ വിക്കറ്റിന്‌ 388 റണ്‍സാണ്‌ വാരിക്കൂട്ടിയത്‌. മറുപടിയില്‍ വിന്‍ഡീസിന്‌ 200 റണ്‍സ്‌ മാത്രമാണ്‌ നേടാനായത്‌. ക്രിസ്‌ ഗെയില്‍ ഉള്‍പ്പെടെ സീനിയര്‍ താരങ്ങളെല്ലാം വിന്‍ഡീസ്‌ ക്രിക്കറ്റ ബോര്‍ഡുമായുളള ശീതസമരത്തില്‍ വിട്ടുനില്‍ക്കുന്നതിനാല്‍ രണ്ടാ നിരക്കാരെയാണ്‌ വിന്‍ഡീസ്‌ പറഞ്ഞയച്ചിരിക്കുന്നത്‌. ഹര്‍ഷല്‍ ഗിബ്‌സും ഗ്രയീം സ്‌മിത്തും തമ്മിലുളള ഒന്നാം വിക്കറ്റ്‌ സഖ്യം സ്‌ക്കോര്‍ 79 ല്‍ എത്തിച്ചപ്പോള്‍ നാഭിവേദന കാരണം ഗിബ്‌സ്‌ മടങ്ങി. തുടര്‍ന്ന്‌ ജാക്‌ കാലിസായിരുന്നു സ്‌മിത്തിന്‌ കൂട്ട്‌. ഇവര്‍ സ്‌ക്കോര്‍ 194 വരെയെത്തിച്ചു. 74 പന്തില്‍ 83 റണ്‍സ്‌ നേടിയ സ്‌മിത്താണ്‌ ആദ്യം പുറത്തായത്‌. കാലിസ്‌ 90 പന്തില്‍ 86 റണ്‍സ്‌ നേടി. എബി ഡി വില്ലിയേഴ്‌സ്‌ മാത്രമാണ്‌ ബാറ്റിംഗില്‍ പതറിയത്‌. ഡി വില്ലിയേഴ്‌സ്‌ 16 ല്‍ പുറത്തായി. ജെ.പി ഡുമിനിയുടേതായിരുന്നു മിന്നല്‍ ഇന്നിംഗ്‌സ്‌. 46 പന്തില്‍ നിന്ന്‌ അദ്ദേഹം പുറത്താവാതെ 80 റണ്‍സാണ്‌ നേടിയത്‌. അഞ്ച്‌ സിക്‌സറുകളും നാല്‌ ബൗണ്ടറികളും ഡുമിനിയുടെ ബാറ്റില്‍ നിന്ന്‌ പിറന്നപ്പോള്‍ മാര്‍ക്ക്‌ ബൗച്ചര്‍ ഒമ്പത്‌ ബൗണ്ടറിയോടെ 55 റണ്‍സ്‌ നേടി. പത്ത്‌ ഓവറില്‍ 88 റണ്‍സ്‌ വഴങ്ങി രണ്ട്‌ വിക്കറ്റ്‌ നേടിയ ടിനോ ബെസ്‌റ്റ്‌ മാത്രമായിരുന്നു കരീബിയന്‍ നിരയില്‍ ശരാശരി കാത്ത സീമര്‍. വിന്‍ഡീസിന്‌ ഫ്‌ളെച്ചറും (35), റിച്ചാര്‍ഡ്‌സും (41) ചേര്‍ന്ന്‌ നല്ല തുടക്കമാണ്‌ നല്‍കിയത്‌. പക്ഷേ പിന്നീട്‌ വന്നവരെല്ലാം പതറി. ഡി.ജെ സാമി 52 റണ്‍സുമായി ടോപ്‌ സ്‌ക്കോററായി.
കിവിസിനും തോല്‍വി
പ്രിട്ടോറിയ:കൊളംബോയില്‍ നടന്ന കോംപാക്ട്‌ കപ്പ്‌ ത്രിരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ മല്‍സരങ്ങളിലും പരാജയപ്പെട്ട ന്യൂസിലാന്‍ഡിന്‌ ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി സന്നാഹ മല്‍സരത്തിലും തോല്‍വി. രണ്ട്‌ വിക്കറ്റിനവര്‍ ദക്ഷിണാഫ്രിക്കന്‍ ക്ലബ്‌ സംഘമായ വാരിയേഴ്‌സിനോട്‌ പരാജയപ്പെട്ടു. 237 റണ്‍സാണ്‌ ഡാനിയല്‍ വെട്ടോരിയുടെ ടീം നേടിയത്‌. വാരിയേഴ്‌സ്‌ ഒരു ഓവര്‍ ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തി. നല്ല പാര്‍ട്ട്‌ണര്‍ഷിപ്പുകളില്ലാതിരുന്നതായിരുന്നു കോംപാക്ട്‌ കപ്പില്‍ കിവീസിനെ ചതിച്ചത്‌. ഇവിടെയും കുട്ടുകെട്ടുകള്‍ പിറന്നില്ല. രണ്ടാം വിക്കറ്റില്‍ മാര്‍ട്ടിന്‍ ഗുപ്‌ടിലും റോസ്‌ ടെയ്‌ലറും ചേര്‍ന്ന്‌ 95 റണ്‍സ്‌ നേടിയ ശേഷം ടീം തകരുകയായിരുന്നു.
മാഞ്ചസ്‌റ്റര്‍ ഡെര്‍ബി
ഓള്‍ഡ്‌ ട്രാഫോഡ്‌: ഇംഗ്ലീഷ്‌ പ്രിമിയര്‍ ലീഗ്‌ ഫുട്‌ബോളിലിന്ന്‌ മാഞ്ചസ്‌റ്റര്‍കാരുടെ അങ്കം. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ ശക്തരായ മാഞ്ചസ്റ്റര്‍ സിറ്റിയുമായി കളിക്കുന്നു. മല്‍സരത്തിന്‌ മുമ്പ്‌ തന്നെ രണ്ട്‌ പരിശീലകരും തമ്മില്‍ വാക്ക്‌്‌യുദ്ധം ആരംഭിച്ചിട്ടുണ്ട്‌. സിറ്റിയുടെ മികച്ച മുന്‍നിരക്കാരനായ ഇമാനുവല്‍ ്‌അബിദേയര്‍ സസ്‌പെന്‍ഷന്‍ കാരണം പുറത്ത്‌ നില്‍ക്കുന്നതിനാല്‍ ടീമിനെ കാര്യമാക്കുന്നില്ലെന്ന്‌ യുനൈറ്റഡിന്റെ പരിശീലകന്‍ അലക്‌സ്‌ ഫെര്‍ഗൂസണ്‍ തുറന്നടിച്ചതിന്‌ മറുപടിയായി കൃസ്റ്റിയാനോ റൊണാള്‍ഡോയും കാര്‍ലോസ്‌ ടെവസുമില്ലാതെ യുനൈറ്റഡിനെ പരാജയപ്പെടുത്താന്‍ പ്രയാസമില്ലെന്ന്‌ സിറ്റി കോച്ച്‌ മാര്‍ക്‌ ഹ്യൂഗ്‌സ്‌ പറഞ്ഞ്‌ കഴിഞ്ഞു. സിറ്റി നിരയിലെ സുപ്പര്‍ താരങ്ങളില്‍ രണ്ട്‌ പേര്‍ ഇന്ന്‌ കളിക്കില്ല. അബിദേയര്‍ മൂന്ന്‌ മല്‍സര സസ്‌പെന്‍ഷനിലാണ്‌. യുനൈറ്റഡിന്റെ താരമായിരുന്ന ടെവസാവട്ടെ പരുക്കിലുമാണ്‌്‌. ടെവസ്‌ കളിച്ചാലും ഇല്ലെങ്കിലും സിറ്റിയുടെ ഏറ്റവും മികച്ച താരം കളിക്കില്ല എന്ന കാര്യത്തില്‍ തനിക്കുറപ്പുണ്ടെന്ന്‌ ഫെര്‍ഗ്ഗി പറഞ്ഞു. അബിദേയറിനെ ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ കമന്റ്‌്‌. ആഴ്‌സനലിനെതിരായ മല്‍സരത്തിനിടെ നടത്തിയ മോശം പെരുമാറ്റത്തിനാണ്‌ അബിദേയര്‍ പിടിക്കപ്പെട്ടതും സസ്‌പെന്‍ഷന്‍ ലഭിച്ചതും. കഴിഞ്ഞ സീസണില്‍ യുനൈറ്റഡിനൊപ്പമുണ്ടായിരുന്ന അര്‍ജന്റീനക്കാരന്‍ ടെവസിനെ ഫെര്‍ഗൂസണ്‍ കാര്യമാക്കുന്നില്ല എന്നാണ്‌ അദ്ദേഹത്തിന്റെ വാക്കുകള്‍ നല്‍കുന്ന സൂചന. ടെവസിന്റെ കരുത്തും ദൗര്‍ബല്യങ്ങളും ഫെര്‍ഗ്ഗിക്ക്‌ നന്നായി അറിയാം. സിറ്റിയിലെത്തിയ ശേഷം ഇത്‌ വരെ ഒരു ഗോള്‍ സ്‌ക്കോര്‍ ചെയ്യാന്‍ ടെവസിനായിട്ടില്ല. അതേ സമയം ആഴ്‌സനലില്‍ നിന്നും സിറ്റിയിലെത്തിയ ശേഷം കളിച്ച എല്ലാ മല്‍സരങ്ങളിലും അബിദേയര്‍ സ്‌ക്കോര്‍ ചെയ്‌തിട്ടുണ്ട്‌.
കഴിഞ്ഞ സീസണിലെ കരുത്ത്‌ യുനൈറ്റഡിന്‌ ഇല്ലെന്നാണ്‌ ഹ്യൂഗ്‌സ്‌ ആവര്‍ത്തിക്കുന്നത്‌. കൃസ്‌റ്റിയാനോ റൊണാള്‍ഡോയും ടെവസും പോയ ശേഷം അവരുടെ മികവ്‌ ഇല്ലാതായിട്ടുണ്ട്‌. ടോട്ടന്‍ഹാമിനെതിരായ മല്‍സരം മാറ്റിനിര്‍ത്തിയാല്‍ പ്രിമിയര്‍ ലീഗില്‍ നിലാവരമില്ലാത്ത പ്രകടനമാണ്‌ അവര്‌ നടത്തിയതെന്നും ഹ്യഗ്‌സ്‌ ആരോപിക്കുന്നു. ഇത്തവണ പ്രീമിയര്‍ ലീഗ്‌ കിരീടം സിറ്റി സ്വന്തമാക്കുമെന്നും തങ്ങളുടെ പ്രധാന പ്രതിയോഗി ലിവര്‍പൂളായിരിക്കുമെന്നും അദ്ദേഹം പറയുന്നു.
പ്രീമിയര്‍ ലീഗില്‍ ഇന്ന്‌ നടക്കുന്ന മറ്റ്‌ മല്‍സരങ്ങള്‍: ചെല്‍സി-ടോട്ടന്‍ഹാം, എവര്‍ട്ടണ്‍-ബ്ലാക്‌ബര്‍ണ്‍, വോള്‍വര്‍ഹാംപ്‌ടണ്‍-ഫുള്‍ഹാം.
സ്‌പാനിഷ്‌ ലീഗ്‌: അല്‍മേരിയ-ഗറ്റാഫെ, അത്‌ലറ്റികോ ബില്‍ബാവോ- വില്ലാ റയല്‍, റയല്‍ മാഡ്രിഡ്‌-സിറെകസ്‌, റയല്‍ സരഗോസ-വല്ലഡോളിഡ്‌, വലന്‍സിയ-സ്‌പോര്‍ട്ടിംഗ്‌ ഗിജോണ്‍.
ഇറ്റാലിയന്‍ ലീഗ്‌: ഏ.സി മിലാന്‍-ബോളോഗ്ന, ബാരി-അറ്റ്‌ലാന്റ, കാഗിലാരി-ഇന്റര്‍ മിലാന്‍, കറ്റാനിയ-ലാസിയോ, ചീവിയോ-ജിനോവ, യുവന്തസ്‌-ലിവോര്‍ണോ, നാപ്പോളി-ഉദിനസ്‌, പാര്‍മ-പലെര്‍മോ, റോമ-ഫിയോറന്റീന, സാംപദോറിയോ-സിയന്ന.

ഇന്ത്യ ഇന്ന്‌ കിവിസുമായി
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ പങ്കെടുക്കാനായി മഹേന്ദ്രസിംഗ്‌ ധോണി നയിക്കുന്ന ഇന്ത്യന്‍ സംഘം ഇന്നലെ രാവിലെ ഇവിടെയെത്തി. വിമാനത്താവളത്തില്‍ ടീമിന്‌ വരവേല്‍പ്പ്‌ നല്‍കി. ഇന്ന്‌ സന്നാഹ മല്‍സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡുമായി കളിക്കും. ഏറ്റവും മികച്ച പ്രകടനമാണ്‌ ധോണി ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ വാഗ്‌ദാനം ചെയ്യുന്നത്‌. ലങ്കയില്‍ നടന്ന കോംപാക്ട്‌ കപ്പില്‍ വിജയിക്കാനായത്‌ വലിയ നേട്ടമാണ്‌. മൂന്ന്‌ മല്‍സരങ്ങളാണ്‌ അവിടെ കളിച്ചത്‌. മല്‍സരങ്ങളിലെ ഇന്ത്യന്‍ പ്രകട
നം ആധികാരികമാണെന്ന്‌ വിശ്വസിക്കുന്നില്ലെങ്കിലും ഫീല്‍ഡിംഗിലും ബൗളിംഗിലും നിലവാരം ഉയര്‍ത്തേണ്ടതുണ്ടെന്ന്‌ നായകന്‍ പറഞ്ഞു. കോംപാക്ട്‌ കപ്പ്‌ ഇന്ത്യക്ക്‌ സ്വന്തമാക്കാന്‍ കഴിഞ്ഞത്‌ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സെഞ്ച്വറിയും ഹര്‍ഭജന്‍സിംഗിന്റെ അഞ്ച്‌ വിക്കറ്റ്‌ നേട്ടവും വഴിയാണ്‌. ഫീല്‍ഡിംഗ്‌ പരിതാപകരമായിരുന്നു. രണ്ട്‌ അനായാസ ക്യാച്ചുകളും മൂന്ന്‌ റണ്ണൗട്ട്‌ അവസരങ്ങളും നഷ്ടമാക്കി. താന്‍ തന്നെ ഒരു സ്റ്റംമ്പിംഗ്‌ അവസരം പാഴാക്കിയതായും ധോണി പറഞ്ഞു. എതിരാളിയുടെ സ്‌ക്കോറില്‍ നിന്ന 20 റണ്‍സെങ്കിലും ഫീല്‍ഡിംഗ്‌ മികവില്‍ കുറക്കാന്‍ കഴിയുന്നുവെങ്കില്‍ അത്‌ വലിയ നേട്ടമായിരിക്കും. ഗൗതം ഗാംഭീര്‍ പരുക്കില്‍ നിന്ന്‌ മുക്തനായി ടീമിലെത്തിയതാണ്‌ വലിയ നേട്ടം. പാക്കിസ്‌താനെതിരെ നടക്കുന്ന ആദ്യ മല്‍സരത്തില്‍ സമ്മര്‍ദ്ദമുണ്ട്‌. പക്ഷേ അത്‌ കാര്യമാക്കുന്നില്ല. സമ്മര്‍ദ്ദത്തില്‍ കളിച്ച്‌ ജയിക്കന്‍ ഇന്ത്യ പഠിച്ചതായും ധോണി അവകാശപ്പെട്ടു.
ഞാന്‍ ഇനി എവിടേക്കുമില്ല
ബാര്‍സിലോണ: ഞാന്‍ ഇനി എവിടേക്കുമില്ല.. 2001 ലാണ്‌ ഇവിടെ ഞാന്‍ തുടങ്ങിയത്‌. ഇവിടെ തന്നെ എന്റെ കരിയര്‍ അവസാനിപ്പിക്കാനാണ്‌ താല്‍പ്പര്യം-പറയുന്നത്‌ ലയണല്‍ മെസി, കേള്‍ക്കുന്നത്‌ സോക്കര്‍ ലോകം....!
ലോകത്തെ സൂപ്പര്‍ ക്ലബൂകളെല്ലാം കൊതിക്കുന്ന താരമാണ്‌ മെസി. റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ യുനൈറ്റഡുമെല്ലാം നോട്ടമിട്ടിരിക്കുന്ന താരം. പക്ഷേ ബാര്‍സിലോണ കഴിഞ്ഞ ദിവസം മെസിയുമായുള്ള കരാര്‍ 2016 വരെ പുതുക്കി. ഇത്‌ വന്‍കിടക്കാരുടെ താല്‍പ്പര്യത്തിന്‌ തടസ്സമായിട്ടുണ്ട്‌ നേരത്തെയുള്ള കരാര്‍ പ്രകാരം 2014 വരെ മെസി ബാര്‍സയുടെ താരമാണ്‌. എന്നാല്‍ ഇന്നലെ ബാര്‍സയുടെ ചരിത്രത്തില ഏറ്റവും വലിയ പ്രതിഫലം ഉറപ്പിച്ചാണ്‌ പുതിയ കരാര്‍ ഒപ്പിട്ടിരിക്കുന്നത്‌. 22 കാരനായ അര്‍ജന്റീനക്കാരന്റെ മികവിലാണ്‌ ബാര്‍സ കഴിഞ്ഞ സീസണില്‍ യുവേഫ ചാമ്പ്യന്‍സ്‌്‌ ലീഗും സ്‌പാനിഷ്‌ ലീഗും കിംഗ്‌സ്‌ കപ്പും സ്വന്തമാക്കിയത്‌. എന്റെ കരിയര്‍ ഇവിടെ അവസാനിപ്പിക്കാനാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌. അത്രമാത്രം ഈ ടീമിനെയും ക്ലബിനെയും ഞാന്‍ സ്‌നേഹിക്കുന്നു. ബാര്‍സയില്‍ എത്തിയതിന്‌ ശേഷം ക്ലബിന്‌ പല നേട്ടങ്ങളും സമ്മാനിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. അതില്‍ ഏറ്റവും പ്രധാനമായിരുന്നു പോയ സീസണില്‍ നേടിയ മൂന്ന്‌ കരീടങ്ങള്‍. ഏറ്റവും മികച്ച താരങ്ങളുടെ നിരയാണ്‌ ബാര്‍സയിലുളളത്‌. അവരില്‍ ഒരാളാവാന്‍ കഴിയുന്നത്‌ വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. മെസിയുടെ തീരുമാനത്തില്‍ ബാര്‍സ പ്രസിഡണ്ട്‌ ജുവാന്‍ ലാപോര്‍ട്ട അതിയായ ആഹ്ലാദം പ്രകടിപ്പിച്ചു. മെസിയെ പോലെ ഒരു ലോകോത്തര താരത്തെ ലഭിക്കുന്നത്‌ വലിയ നേട്ടമാണ്‌. മെസി നല്ല ഒരു വ്യക്തിയും ഫുട്‌ബോളറുമാണ്‌. രണ്ട്‌ ഗുണങ്ങളും ഒത്ത്‌ ഒരാളെ ലഭിക്കാന്‍ പ്രയാസമാണ്‌. മെസിയെ പോലെ ഒരു താരമില്ലാത്ത ബാര്‍സ ടീമിനെ എനിക്ക്‌ സങ്കല്‍പ്പിക്കാന്‍ കഴിയില്ല. അദ്ദേഹം റിട്ടയര്‍ ചെയ്യുന്നത്‌ വരെ ഇവിട തന്നെയുണ്ടാവും-ലാപോര്‍ട്ട പറഞ്ഞു. 2001 ലാണ്‌ യുവതാരമായി മെസി ബാര്‍സയിലെത്തുന്നത്‌. ജൂനിയര്‍-സീനിയര്‍ തലങ്ങളിലായി നിരവധി കിരീടങ്ങള്‍ അദ്ദേഹം ഇതിനകം ടീമിന്‌ സമ്മാനിച്ചിട്ടുണ്ട്‌. ഇന്നലെ അദ്ദേഹം പുതിയ കരാറില്‍ ഒപ്പ്‌്‌ വെക്കുമ്പോള്‍ സാക്ഷികളായി ലാപോര്‍ട്ടയെ കൂടാതെ മെസിയുടെ സഹോദരന്‍ റോഡ്രിഗോ, ക്ലബ്‌ വൈസ്‌ പ്രസിഡണ്ടുമാരായ റാഫേല്‍ യുസ്റ്റെ, ജുവാന്‍ ബോയിക്‌സ്‌, ടെക്‌നിക്കല്‍ സെക്രട്ടറി ടികി ബെഗിര്‍സ്‌റ്റിന്‍ , ഫുട്‌ബോള്‍ ഡയരക്ടര്‍ റൗള്‍ സാന്‍ലി എന്നിവരെല്ലാമുണ്ടായിരുന്നു. മെസിയുടെ തീരുമാനത്തില്‍ ബാര്‍സ കോച്ച്‌ പെപ്‌ ഗുര്‍ഡിയോളയും അതിയായ ആഹ്ലാദം പ്രകടിപ്പിച്ചു.

ഇന്ത്യ വാഡക്കൊപ്പം
ന്യൂഡല്‍ഹി: ലോക ഉത്തേജക വിരുദ്ധ ഏജന്‍സി- വാഡയുടെ കരാറില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുന്നതായി കായിക മന്ത്രാലയം വ്യക്തമാക്കി. വാഡ ഉടമ്പടി സംബന്ധിച്ച്‌ ഇന്ത്യയുടെ ഔദ്യോഗിക തീരുമാനമറിയാന്‍ വാഡ തലവന്‍ സര്‍ക്കാരിന്‌ കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ്‌ സര്‍ക്കാര്‍ നിലപാട്‌ വ്യക്തമാക്കിയത്‌. വാഡയുടെ എല്ലാ നീക്കങ്ങള്‍ക്കും ഇന്ത്യ നിരുപാധിക പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്‌. സര്‍ക്കാരിന്റെ ഈ നീക്കം പക്ഷേ ക്രിക്കറ്റ്‌ ബോര്‍ഡിനെ വലക്കും. വാഡയിലെ വിവാദ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ്‌ ബോര്‍ഡിന്റെ നിലപാട്‌. ഇന്ത്യന്‍ താരങ്ങളും വിവാദ വ്യവസ്ഥയോട്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചിട്ടുണ്ട്‌. പക്ഷേ വാഡ കരാര്‍ അംഗീകരിക്കാതെ ഇന്ത്യക്ക്‌ ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാന്‍ കഴിയില്ല.
മറഡോണയെ നികുതി വകുപ്പ്‌ പിടികൂടി
റോം: സുഖ ചികില്‍സക്കായി ഇവിടയെത്തിയ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡിയാഗോ മറഡോണയുടെ പഴ്‌സ്‌ നോക്കി ഇറ്റാലിയന്‍ നികുതി വകുപ്പ്‌ നീക്കം തുടങ്ങി. ഇറ്റലിയില്‍ തങ്ങിയിരുന്ന കാലത്ത്‌ (1984-1991) നികുതിവെട്ടിപ്പിന്റെ ആശാനായിരുന്ന മറഡോണയെ ഇപ്പോള്‍ കിട്ടിയ സ്ഥിതിക്കാണ്‌ പിടിച്ചിരിക്കുന്നത്‌. ഇറ്റാലിയന്‍ നികുതി വകുപ്പിന്‌ 36 ദശലക്ഷം ഡോളര്‍ നികുതിയായി മറഡോണ നല്‍കാനുണ്ട്‌. ഇതില്‍ ഒരു വിഹിതമാണ്‌ ഇപ്പോള്‍ പിടിച്ചിരിക്കുന്നത്‌. 2006 ല്‍ ഇറ്റലിയില്‍ എത്തിയപ്പോഴും നികുതി വകുപ്പ്‌ അദ്ദേഹം വെറുതെ വിട്ടിരുന്നില്ല. അന്ന്‌ ചാരിറ്റി മല്‍സരത്തിനായി എത്തിയപ്പോള്‍ രണ്ട്‌ വില കൂടിയ സ്വിസ്‌ വാച്ചുകളാണ്‌ പിടിച്ചെടുത്തത്‌. ഇനിയും 22.4 ദശലക്ഷം യൂറോ മറഡോണ നികുതി വകുപ്പിന്‌്‌ നല്‍കാനുണ്ട്‌.
മാനം കാക്കാന്‍
ചെസ്റ്റര്‍ ലി സ്‌ട്രീറ്റ്‌: ഇംഗ്ലണ്ടിനും ആന്‍ഡ്ര്യൂ സ്‌ട്രോസിനും ഇന്ന്‌ മാനം കാക്കാനുളള പോരാട്ടമാണ്‌. ഓസ്‌ട്രേലിയക്കെതിരായ സപ്‌തമല്‍സര ഏകദിന പരമ്പരയിലെ അവസാന മല്‍സരം ഇന്ന്‌ നടക്കുമ്പോള്‍ വിജയിക്കാത്തപക്ഷം ഇംഗ്ലണ്ടിന്‌ ഇതിലും വലിയ നാണക്കേടുണ്ടാവില്ല. പരമ്പരയിലെ ആദ്യ ആറ്‌ മല്‍സരങ്ങളിലും ഇംഗ്ലണ്ട്‌ തോല്‍ക്കുകയായിരുന്നു. ഈ പരമ്പരയിലെ മികവിന്റെ അടിസ്ഥാനത്തിലാണ്‌ ഐ.സി.സി ലോക റാങ്കിംഗില്‍ ഓസീസ്‌ ഒന്നാം സ്ഥാനത്ത്‌ തിരിച്ചെത്തിയത്‌. ഇന്നും ജയിച്ചാല്‍ ഒന്നാം സ്ഥാനം ഓസീസിന്‌ നിലനിര്‍ത്താം. തോറ്റാല്‍ ഒന്നാം സ്ഥാനം ദക്ഷിണാഫ്രിക്ക നേടും.