Sunday, February 13, 2011

UMER AKMAL-PAK BATTING BATTERY

ഉയരാന്‍ ഉമര്‍
ഷാഹിദ്‌ അഫ്രീദി, മിസ്‌ബാഹുല്‍ ഹഖ്‌, അബ്ദുള്‍ റസാക്ക്‌, അബ്ദുള്‍ റഹ്‌മാന്‍, അഹമ്മദ്‌ ഷെഹസാദ്‌, കമറാന്‍ അക്‌മല്‍, മുഹമ്മദ്‌ ഹാഫിസ്‌,യൂനസ്‌ഖാന്‍-മേല്‍പ്പറഞ്ഞവരെല്ലാം പാക്കിസ്‌താന്‍ ബാറ്റിംഗ്‌ നിരയിലെ വിഖ്യാതര്‍. പക്ഷേ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ പ്രേമികള്‍ക്ക്‌ ഇവരെയാരെയും അത്രയങ്ങ്‌ വിശ്വാസമില്ല. വലിയ പേരുകാരാണ്‌ എന്ന സത്യം. പക്ഷേ വലിയ മല്‍സരങ്ങളില്‍ കവാത്ത്‌ മറക്കുന്നവര്‍. വലിയ പ്രതീക്ഷ നല്‍കും. പക്ഷേ സോപ്പ്‌ കുമിളകളുടെ ആയുസ്സ്‌ മാത്രം. നാല്‌ വര്‍ഷം മുമ്പ്‌ പാക്കിസ്‌താന്‍ ലോകകപ്പിലേക്ക്‌ തിരിച്ചത്‌ വലിയ പേരുകളുമായാണ്‌. പക്ഷേ അയര്‍ലാന്‍ഡിനോട്‌ പോലും പരാജയപ്പെട്ട്‌ പുറത്തായവര്‍. അതിനാല്‍ തന്നെ കാണികള്‍ വലിയ പേരുകളെ വിശ്വാസത്തിലെടുക്കുന്നില്ല. അവര്‍ നോട്ടമിടുന്നത്‌ അഞ്ചാം നമ്പറില്‍ ബാറ്റ്‌ ചെയ്യാന്‍ വരുന്നത്‌ ഒരു കൊച്ചു താരത്തെയാണ്‌-ഉമര്‍ അക്‌മല്‍.
ഇരുപത്‌ വയസ്സ്‌ മാത്രമാണ്‌ ഉമറിന്‌. പാക്കിസ്‌താന്‍ ദേശീയ സംഘത്തിലെ സീനിയര്‍ വിക്കറ്റ്‌ കീപ്പര്‍ കമറാന്‍ അക്‌മലിന്റെ അനുജന്‍ എന്ന നിലയില്‍ ടീമിലെത്തി ചെറിയ കാലയളവില്‍ സ്വന്തമായി വിലാസം നേടിയ ഉമര്‍ ഇതിനകം 30 രാജ്യാന്തര ഏകദിനങ്ങള്‍ കളിച്ചു. 878 റണ്‍സാണ്‌ സമ്പാദ്യം. പുറത്താവാതെ 102 റണ്‍സാണ്‌ ഉയര്‍ന്ന സ്‌ക്കോര്‍. പാക്കിസ്‌താന്‍ സംഘത്തില്‍ ഉമറിന്റെ പ്രസക്തി അദ്ദേഹത്തിന്റെ പക്വത തന്നെ. ക്യാപ്‌റ്റന്‍ അഫ്രീദി മുതല്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാക്ക്‌ വരെയെടുത്താല്‍ ടീമിലെ എല്ലാവരും പക്വതയില്ലാത്ത ആക്രമണകാരികളാണ്‌. ഉമര്‍ പക്ഷേ ആക്രമണത്തിലും പക്വമതിയാണ്‌. വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാനും സ്വന്തം സ്ഥാനം സുരക്ഷിതമാക്കാനും നിര്‍ണ്ണായക ഘട്ടത്തില്‍ ടീമിനെ രക്ഷിക്കാനുമെല്ലാം കഴിയുന്നുവെന്നത്‌ ഉമര്‍ ചെറിയ കാലയളവില്‍ തെളിയിച്ച സത്യമാണ്‌. അഫ്രീദി ഇമ്രാന്‍ഖാനെ പോലുള്ള ഇതിഹാസ താരങ്ങള്‍ക്കൊപ്പം കളിച്ച താരമാണ്‌. പക്ഷേ ഇപ്പോഴും ആ ബാറ്റ്‌സ്‌മാനെ വിശ്വസിക്കാന്‍ ആര്‍ക്കുമാവുന്നില്ല. കൂറ്റന്‍ ഷോട്ടുകള്‍ പായിക്കാനുള്ള ശ്രമത്തില്‍ ഏത്‌ ബൗളര്‍ക്കും ചിരിക്കാന്‍ അവസരം നല്‍കും പത്താനി. 312 ഏകദിനങ്ങള്‍ കളിച്ചിരിക്കുന്നു അദ്ദേഹം. അതിന്റെ ഗുണം ഒരിക്കല്‍ പോലും കണ്ടിട്ടില്ല. ലോകകപ്പില്‍ മാത്രം 12 മല്‍സരങ്ങള്‍ കളിച്ചു. സ്വന്തം നാമം ലോകകപ്പ്‌ ചരിത്രത്തില്‍ രേഖപ്പെടുത്തുന്നതില്‍ പക്ഷേ പരാജയപ്പെട്ടു.
ഉമറിനിത്‌ കന്നി ലോകകപ്പാണ്‌. മികച്ച ഇന്നിംഗ്‌സുകള്‍ കെട്ടിപടുക്കുന്നത്‌ വഴി ടീമിന്റെ സ്‌ക്കോര്‍ ഭദ്രമാക്കാന്‍ കഴിയുമെന്ന വിശ്വാസക്കാരന്‍. മുഹമ്മദ്‌ യൂസഫ്‌ എന്ന സ്റ്റൈലിഷ്‌ ബാറ്റ്‌സ്‌മാന്റെ സ്ഥാനമാണ്‌ ബാറ്റിംഗ്‌ നിരയില്‍ ഉമറിന്‌. ആ വിശ്വാസം കാക്കാന്‍ കഴിയുന്ന തരത്തിലുള്ള ഷോട്ടുകള്‍ അദ്ദേഹത്തിന്റെ ആവനാഴിയിലുണ്ട്‌. ലേറ്റ്‌ കട്ട്‌ ഷോട്ടും പുള്‍ ഷോട്ടും മിഡോണിലേക്കും ഫൈന്‍ ലെഗ്ഗിലേക്കും നടത്തുന്ന കട്ടുകളും ഉമറിലെ ബാറ്റ്‌സ്‌മാനെ വ്യത്യസ്‌തനാക്കുന്നു.
വിവാദങ്ങളില്‍ പ്രതികളായി മുഖ്യ ബൗളര്‍മാരെയെല്ലാം നഷ്ടമായ പാക്കിസ്‌താന്റെ ലോകകപ്പ്‌ സാധ്യതകളെല്ലാം ബാറ്റ്‌സ്‌മാന്മാരെ ആശ്രയിച്ചാണ്‌. മുഹമ്മദ്‌ ആമിര്‍, മുഹമ്മദ്‌ ആസിഫ്‌ എന്നീ രണ്ട്‌ അനുഭവസമ്പന്നരും സല്‍മാന്‍ ഭട്ട്‌ എന്ന മുന്‍ നായകനുമാണ്‌ പന്ത വിവാദത്തില്‍ പിടിക്കപ്പെട്ട്‌ പുറത്തായവര്‍. പഴയ പടക്കുതിര ഷുഹൈബ്‌ അക്തര്‍, ഉമര്‍ ഗുല്‍ തുടങ്ങിയവര്‍ക്കാണ്‌ ബൗളിംഗ്‌ ഭാരം. ഇവര്‍ക്ക്‌ ആത്മവിശ്വാസം നല്‍കാന്‍ ബാറ്റിംഗ്‌ നിരക്ക്‌ കഴിയണമെങ്കില്‍ ഉമറിനെ പോലുള്ളവര്‍ ക്രീസിലുറച്ച്‌ കളിക്കണം.

Monday, February 7, 2011

LANKA THE GREAT


ഇന്ത്യയില്‍ നടന്ന ലോകകപ്പ്‌.... 523 റണ്‍സുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഏറ്റവുമധികം റണ്‍സ്‌ സ്‌കോര്‍ ചെയ്‌തു. 15 വിക്കറ്റുകളുമായി അനില്‍ കുംബ്ലെ വിക്കറ്റ്‌ വേട്ടക്കാരില്‍ ഒന്നാമനുമായി. പക്ഷേ കപ്പില്‍ മുത്തമിട്ടത്‌ അര്‍ജുന രണതുംഗെയുടെ ശ്രീലങ്കയായിരുന്നു. ആറാമത്‌ ലോകകപ്പിലെ വിശേഷങ്ങളിലേക്ക്‌ വരുമ്പോള്‍ വിസ്‌മയമായി നിലകൊള്ളുന്നത്‌ ലങ്ക തന്നെ. ഇന്ത്യക്കും പാക്കിസ്‌താനും ശ്രീലങ്കക്കുമായി ഐ.സി.സി ലോകകപ്പ്‌ അനുവദിച്ചപ്പോള്‍ മരതക ദ്വീപിലേക്ക്‌ സുരക്ഷാ കാരണങ്ങളാല്‍ കളിക്കാനില്ലെന്ന്‌ പ്രഖ്യാപിച്ച്‌ ഓസ്‌ട്രേലിയയും വിന്‍ഡീസും രംഗത്ത്‌ വന്നിരുന്നു. ലങ്കയിലെ വഷളായ ക്രമസമാധാന നില ചൂണ്ടിക്കാട്ടിയാണ്‌ ഓസീസും വിന്‍ഡീസും പിന്മാറിയത്‌. ഭരണകൂടം പൂര്‍ണ സുരക്ഷ ഉറപ്പ്‌ നല്‍കിയിട്ടും ലങ്കയിലെ ചില മല്‍സരങ്ങള്‍ ഇത്‌ കാരണം ഉപേക്ഷിക്കപ്പെട്ടു. അതേ ലങ്ക തന്നെ ലാഹോറിലെ ഗദ്ദാഫി സ്‌റ്റേഡിയത്തില്‍ നചന്ന ഫൈനലില്‍ ഓസ്‌ട്രേലിയയെ തോ|ിച്ച്‌ കപ്പ്‌ സ്വന്തമാക്കിയെന്നത്‌ ചരിത്രം.
ഏകദിന ക്രിക്കറ്റിലെ ബാറ്റിംഗ്‌ സമവാക്യങ്ങളില്‍ പില്‍ക്കാലത്ത്‌ നിര്‍ണായകമായിത്തീര്‍ന്ന ബാറ്റിംഗ്‌ പരീക്ഷണം കൊണ്ടായിരുന്നു ലങ്കയുടെ വരവ്‌ തന്നെ. ഡേവ്‌ വാട്ട്‌മോര്‍ എന്ന പരിശീലകനും രണതുംഗെ എന്ന നായകനും ചേര്‍ന്ന്‌ സൃഷ്ടിച്ച "ഓപണിംഗ്‌ വെടിക്കെട്ട്‌' സിദ്ധാന്തം ലളിതമായിരുന്നു: ഫീല്‍ഡിംഗ്‌ നിയന്ത്രണമുള്ള ആദ്യ പതിനഞ്ച്‌ ഓവറുകളില്‍ കൂറ്റനടികളോടെ പരമാവധി റണ്‍സ്‌ നേടുക; അതിന്റെ പിന്‍ബലത്തില്‍ ഇന്നിംഗ്‌സിന്റെ വേഗവും ഗതിയും നിര്‍ണയിച്ച്‌ ബുദ്ധിയോടെ മുന്നേറുക... സനത്‌ ജയസൂര്യയും രുമേഷ്‌ കലുവിതരണയും ചേര്‍ന്ന്‌ ക്രീസില്‍ അത്‌ പ്രാവര്‍ത്തികമാക്കിയപ്പോള്‍ ബാറ്റിംഗിലെ പരമ്പരാഗത വഴക്കങ്ങള്‍ വിട്ട്‌ ചിന്തിച്ചിട്ടില്ലാത്ത മറ്റു ടീമുകള്‍ കുഴങ്ങി. ആദ്യറൗണ്ടില്‍ ഇന്ത്യക്കെതിരായ മത്സരത്തിലെ ആദ്യ 15 ഓവറില്‍ 117 റണ്‍സാണ്‌ ഈ സഖ്യം നേടിയത്‌. കെനിയക്കെതിരെ 123, ഇംഗ്ലണ്ടിനെതിരെ 121, സെമിഫൈനലില്‍ വീണ്ടും ഇന്ത്യക്കെതിരെ 86 എന്നിങ്ങനെ ഈ സഖ്യം തല്ലിത്തകര്‍ത്തപ്പോള്‍ ഏകദിന ഓപണിംഗിന്റെ പുതിയ പ്രവണത രൂപംകൊള്ളുകയായിരുന്നു.
യു.എ.ഇ, ഹോളണ്ട്‌, കെനിയ എന്നീ ടീമുകള്‍ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച "96 ലോകകപ്പില്‍ ആകെ 12 ടീമുകളാണുണ്ടായിരുന്നത്‌. എ, ബി ഗ്രൂപ്പുകളില്‍ റൗണ്ട്‌ റോബിന്‍ രീതിയിലായിരുന്നു പ്രാഥമിക റൗണ്ട്‌ മത്സരം. ഓരോ ഗ്രൂപ്പില്‍ നിന്നും മുന്നിലെത്തുന്ന നാലു ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിന്‌ യോഗ്യത നേടി. എ. ഗ്രൂപ്പില്‍ അഞ്ച്‌ മത്സരവും ജയിച്ച്‌ ശ്രീലങ്കയും ബി ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്കയും അനായാസം മുന്നേറി. ആറു പോയിന്റ്‌ വീതമുള്ള ഓസ്‌ട്രേലിയ, ഇന്ത്യ, നാലു പോയിന്റുമായി വെസ്‌റ്റ്‌ഇന്‍ഡീസ്‌ എന്നിവരും എ ഗ്രൂപ്പില്‍ നിന്ന്‌ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ പാകിസ്‌താന്‍ (8), ന്യൂസിലാന്റ്‌ (6), ഇംഗ്ലണ്ട്‌ (4) എന്നിവരായിരുന്നു ബി ഗ്രൂപ്പിലെ യോഗ്യതക്കാര്‍. ആദ്യ രണ്ട്‌ മത്സരവും ജയിച്ച്‌ ആത്മവിശ്വാസത്തിലായിരുന്ന ഇന്ത്യ ഓസ്‌ട്രേലിയയോടും ശ്രീലങ്കയോടുമാണ്‌ തോറ്റത്‌. കെനിയക്കെതിരെ അഞ്ചു വിക്കറ്റിന്‌ 398 റണ്‍സ്‌ അടിച്ചുകൂട്ടിയ ശ്രീലങ്ക അതുവരെയുണ്ടായിരുന്ന ഉയര്‍ന്ന സ്‌കോറിന്റെ റെക്കോര്‍ഡ്‌ മറികടന്നു.
ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ മറികടന്ന്‌ ശ്രീലങ്കയും ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തി വെസ്റ്റ്‌ ഇന്‍ഡീസും ന്യൂസിലാന്റിനെ വീഴ്‌ത്തി ഓസ്‌ട്രേലിയയും സെമിഫൈനലില്‍ ഇടം നേടി. പരമ്പരാഗത വൈരികളായ പാകിസ്‌താനായിരുന്നു ഇന്ത്യക്ക്‌ എതിരാളികള്‍. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ നവ്‌ജ്യോത്‌ സിംഗ്‌ സിദ്ദു (93), അജയ്‌ ജഡേജ (45), സചിന്‍ (31) എന്നിവരുടെ മികവില്‍ 287 റണ്‍സ്‌ നേടി. വെങ്കിടേഷ്‌ പ്രസാദും അനില്‍ കുംബ്ലെയും മൂന്ന്‌ വിക്കറ്റുമായി തിളങ്ങിയപ്പോള്‍ പാകിസ്‌താന്‌ ഒമ്പത്‌ വിക്കറ്റിന്‌ 248 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സിദ്ദു കളിയിലെ കേമനായി.
കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടന്ന ഒന്നാം സെമിഫൈനല്‍ കാണാന്‍ ഒരു ലക്ഷത്തിലധികമാളുകള്‍ എത്തിയിരുന്നു. ടോസ്‌ നേടി ഫീല്‍ഡിംഗ്‌ തെരഞ്ഞെടുത്ത ക്യാപ്‌ടന്‍ അസ്‌ഹറുദ്ദീന്റെ തീരുമാനം ശരിവെക്കുംവിധത്തില്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ ലങ്കയുടെ തുടക്കം തകര്‍ന്നു. കൂറ്റനടിക്കാരായ സനത്‌ ജയസൂര്യ (1), കലുവിതരണ (0), അസങ്ക ഗുരുസിംഹ (1) എന്നിവരെ ശ്രീനാഥ്‌ പറഞ്ഞുവിട്ടപ്പോള്‍ ഇന്ത്യ അനായാസ ജയം നേടുമെന്ന്‌ തോന്നിച്ചു. പക്ഷേ അരവിന്ദ ഡിസില്‍വയും (66) റോഷന്‍ മഹാനാമയും (58) അര്‍ജുന രണതുംഗയും ഹഷന്‍ തിലകരത്‌നെയും (32) മികച്ച ബാറ്റിംഗ്‌ പുറത്തെടുത്തപ്പോള്‍ ലങ്ക 251 എന്ന മാന്യമായ ടോട്ടലിലെത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ തകര്‍ന്നുവീഴുന്നതാണ്‌ കണ്ടത്‌. സചിനും (65) സഞ്‌ജയ്‌ മഞ്‌ജരേക്കറും (25) ഒഴികെയുള്ള ബാറ്റ്‌സ്‌്‌മാന്മാര്‍ പരാജയപ്പെട്ടപ്പോള്‍ ഇന്ത്യ 35-ാം ഓവറില്‍ 120-ന്‌ എട്ട്‌ എന്ന നിലയില്‍ തകര്‍ന്നു. ഇന്ത്യയുടെ ദയനീയ പ്രകടനത്തില്‍ രോഷാകുലരായ കാണികള്‍ ഗ്രൗണ്ടിലേക്ക്‌ പ്ലാസ്റ്റിക്‌ കുപ്പികളും പഴങ്ങളും മറ്റും വലിച്ചെറിഞ്ഞപ്പോള്‍ കളി 20 മിനുട്ട്‌ നേരത്തേക്ക്‌ നിര്‍ത്തിവച്ചു. കളി പുനരാരംഭിക്കാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരായ വിനോദ്‌ കാംബ്ലിയും (10) അനില്‍ കുംബ്ലെയും (0) ക്രീസിലെത്തിയെങ്കിലും കാണികള്‍ അടങ്ങിയിരുന്നില്ല. ഗാലറിയില്‍ നിന്ന്‌ പാഴ്‌ വസ്‌തുക്കള്‍ ഗാലറിയിലേക്ക്‌ പറന്നെത്തിത്തുടങ്ങിയതോടെ മാച്ച്‌ റഫറി ക്ലൈവ്‌ ലോയ്‌ഡ്‌ ശ്രീലങ്കയെ ജേതാക്കളായി പ്രഖ്യാപിച്ചു. തടസ്സപ്പെട്ട മത്സരത്തില്‍ ഒരു ടീമിനെ ജേതാക്കളായി പ്രഖ്യാപിക്കുന്നത്‌ അന്നാദ്യമായിട്ടായിരുന്നു.
രണ്ടാം സെമിഫൈനല്‍ ഓസ്‌ട്രേലിയയും വെസ്‌റ്റ്‌ ഇന്‍ഡീസും തമ്മിലായിരുന്നു. ആദ്യം ബാറ്റ്‌ ചെയ്‌ത ഓസ്‌ട്രേലിയ 50 ഓവറില്‍ 207 റണ്‍സെടുത്തപ്പോള്‍ ശിവ്‌നരേന്‍ ചന്ദര്‍പോളിന്റെ (80) മികവില്‍ വെസ്‌റ്റ്‌ ഇന്‍ഡീസ്‌ പൊരുതി. പക്ഷെ, ഷെയ്‌ന്‍ വോണിന്റെ മാന്ത്രിക സ്‌പിന്നിനു മുന്നില്‍ (36 റണ്‍സിന്‌ നാല്‌ വിക്കറ്റ്‌) കരീബിയക്കാരുടെ മുട്ടിടിച്ചു. മൂന്നു പന്ത്‌ മാത്രം ശേഷിക്കെ 202-ല്‍ വെസ്റ്റ്‌ഇന്‍ഡീസിന്റെ എല്ലാ ബാറ്റ്‌സ്‌മാന്മാരും കൂടാരം കയറി. ഓസീസിന്‌ അഞ്ചു റണ്‍സ്‌ ജയം.
ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌തത്‌ ഓസ്‌ട്രേലിയയാണ്‌. ഏഴു വിക്കറ്റ്‌ നഷ്ടത്തില്‍ അവര്‍ 241 റണ്‍സ്‌ നേടി. ക്യാപ്‌ടന്‍ മാര്‍ക്ക്‌ ടെയ്‌ലര്‍ (74), റിക്കി പോണ്ടിംഗ്‌ (47), മൈക്കല്‍ ബെവന്‍ (36) എന്നിവരാണ്‌ തിളങ്ങിയത്‌. അരവിന്ദ ഡിസില്‍വ മൂന്നു വിക്കറ്റ്‌ വീഴ്‌ത്തി. മറുപടി ബാറ്റിംഗില്‍ ഓപണര്‍മാരെ വേഗത്തില്‍ നഷ്ടമായെങ്കിലും അരവിന്ദ ഡിസില്‍വയുടെ (107) അപരാജിത സെഞ്ച്വറിയും അസങ്ക ഗുരുസിംഹ (65), അര്‍ജുന രണതുംഗ (47 നോ്‌ട്ടൗട്ട്‌) എന്നിവരുടെ മികവും ലങ്കക്ക്‌ കന്നി ലോകകപ്പ്‌ നേടിക്കൊടുത്തു. ഇതിനു മുമ്പത്തെ നാലു ലോകകപ്പുകളില്‍ നിന്നായി വെറും അഞ്ച്‌ വിജയങ്ങള്‍ മാത്രം അക്കൗണ്ടിലുണ്ടായിരുന്ന ലങ്ക അങ്ങനെ ഒറ്റ മത്സരവും തോല്‍ക്കാതെ വീരോചിതം കപ്പ്‌ സ്വന്തമാക്കി. സനത്‌ ജയസൂര്യ ടൂര്‍ണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.
17 വേദികളുമായി ഇന്ത്യ മികച്ച വരവേ|ാണ്‌ ഇന്ത്യ ലോകകപ്പിന്‌ നല്‍കിയിരുന്നത്‌. "വില്‍സ്‌' സ്‌പോണ്‍സര്‍ ചെയ്‌ത ടൂര്‍ണമെന്റ്‌ ഉപഭൂഖണ്ഡത്തില്‍ നടന്ന രണ്ടാം ലോകകപ്പായിരുന്നു. ഇന്ത്യയില്‍ നിശ്ചയിച്ച 17 മത്സരങ്ങള്‍ 17 വേദികളിലായി നടന്നപ്പോള്‍ പാകിസ്‌താനിലെ 17 മത്സരങ്ങള്‍ ആറും ശ്രീലങ്കയിലെ നാലു മത്സരങ്ങള്‍ മൂന്നും വേദികളില്‍ നടന്നു.

Friday, February 4, 2011

KAPIL AND THE DEVILS


ആ നിമിഷം

1983 ലെ ചരിത്രത്താളുകള്‍ ഒന്ന്‌ മറിക്കുക. 12 മാസങ്ങളും സംഭവബഹുലമായിരുന്നു. ജനുവരി 22 ന്‌ ടെന്നിസ്‌ ചരിത്രത്തിലെ ഇതിഹാസം ബ്യോണ്‍ ബോര്‍ഗ്ഗ്‌ റാക്കറ്റ്‌ താഴെ വെച്ചു. തുടര്‍ച്ചയായി അഞ്ച്‌ തവണ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയതിന്‌ ശേഷമായിരുന്നു സ്വീഡിഷ്‌ ഇതിഹാസം കളി അവസാനിപ്പിച്ചത്‌. ഫെബ്രുവരി 13 ന്‌ ഇറ്റലിയിലെ സിനിമാ ദുരന്തം ലോകത്തെ പേടിപ്പിച്ചു. ടൂറിനില്‍ സിനിമാ തിയേറ്റര്‍ കത്തിനശിപ്പോള്‍ മരിച്ചത്‌ 64 പേര്‍. മാര്‍ച്ചില്‍ ശീതസമരത്തിന്റെ ഭാഗമായുള്ള യുദ്ധകാര്‍മേഘമായിരുന്നു. അമേരിക്കയും സോവിയറ്റ്‌ യൂണിയനും ആണവായുധങ്ങള്‍ പരിക്ഷിക്കാനുള്ള ഒരുക്കങ്ങള്‍ തകൃതിയാക്കിയപ്പോള്‍ ലോകം ഭയന്നു. സ്‌റ്റാര്‍ വാര്‍ പ്രഖ്യാപനം അമേരിക്കന്‍ പ്രസിഡണ്ട്‌ റൊണാള്‍ഡ്‌ റെയ്‌ഗന്‍ നടത്തിയത്‌ മാര്‍ച്ച്‌ 23ന്‌. ഏപ്രില്‍ 18ന്‌ ലോകം ഒരിക്കല്‍ കൂടി വിറച്ചു. ലിബിയന്‍ ആസ്ഥാനമായ ബെയ്‌റൂത്തിലെ അമേരിക്കന്‍ എംബസിക്ക്‌ നേരെയുണ്ടായ ബോംബാക്രമണത്തില്‍ 63 പേര്‍ മരിച്ചു. പശ്ചിമേഷ്യയിലെ അസമാധാനം ലോകത്തിന്‌ മുന്നില്‍ ചോദ്യചിഹ്നമായി മാറവെ മെയ്‌ 17ന്‌ ലെബനോണില്‍ നിന്ന്‌ ഇസ്രാഈല്‍ സേനയെ പിന്‍വലിക്കാന്‍ അമേരിക്കമന്‍ മാധ്യസ്ഥതയില്‍ ധാരണയായത്‌ ആശ്വാസമായി. മെയ്‌ 26 ല്‍ ജപ്പാനിലെ ഹൊന്‍സു ദ്വീപിലുണ്ടായ സുനാമിയിലും ഭൂകമ്പത്തിലും 104 പേര്‍ മരിച്ചു. ജൂണിലായിരുന്നു ബഹിരാകാശ നേട്ടവുമായി സാലി റൈഡ്‌ എന്ന അമേരിക്കന്‍ വനിത ശൂന്യാകാശത്തെത്തിയത്‌. ജൂണ്‍ പതിനെട്ടിലെ രാത്രിയില്‍ സാലി ബഹിരാകാശത്തെത്തുന്ന ആദ്യ വനിതാ യാത്രികയായി. ജൂലൈയിലെ വിറങ്ങലിച്ച രാത്രിയില്‍ ലങ്കയില്‍ സൈന്യവും തമിഴരും തമ്മിലുളള ഏറ്റുമുട്ടല്‍ അതിശക്തമായി. 23 ന്റെ പകലില്‍ മാത്രം 600 പേര്‍ മരിച്ചു. ഓഗസ്‌റ്റ്‌ 26 ന്‌ സ്‌പാനിഷ്‌ നഗരമായ ബില്‍ബാവോയില്‍ കനത്ത മഴ. അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തില്‍ മരിച്ചത്‌ 45 പേര്‍. സെപ്‌തംബറില്‍ പേടിച്ച ശീതസമരത്തിന്‌ തുടക്കം. മോറീം ദ്വീപിന്‌ സമീപം സോവിയറ്റ്‌ യൂണിയന്റെ ആക്രമണത്തില്‍ ദക്ഷിണ കൊറിയന്‍ വിമാനം തകര്‍ന്നു. 269 യാത്രക്കാരും കൊല്ലപ്പെട്ടു. ഇതില്‍ അമേരിക്കന്‍ പാര്‍ലമെന്റംഗം ലാറി മക്‌ഡൊണാള്‍ഡുമുണ്ടായിരുന്നു. ഇതേ മാസം 23 ന്‌ ഗള്‍ഫ്‌ എയറിന്റെ 771 വിമാനത്തിലെ ലഗേജ്ജ്‌ ബോക്‌സിലുണ്ടായിരുന്നു ബാഗില്‍ നിന്ന്‌ ബോംബ്‌ പൊട്ടി 117 പേര്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ 23 ന്‌ ബെയ്‌റൂട്ടിലെ അമേരിക്കന്‍,ഫ്രഞ്ച്‌ ബാരക്കുകള്‍ക്കു നേരെ ബോംബാക്രമണമുണ്ടായി. മരിച്ചത്‌ 241 അമേരിക്കന്‍ സൈനീകരും 58 ഫ്രഞ്ച്‌ സൈനീകരും. നവംബറിലെ ഒരു രാത്രിയില്‍ ഹീത്ര്യൂ എയര്‍പോര്‍ട്ടിലെ ഒരു സ്വര്‍ണ്ണക്കടയില്‍ നിന്ന്‌ 6800 സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ മോഷ്‌ടിക്കപ്പെട്ടത്‌ മോഷണ ചരിത്രത്തിലെ വലിയ സംഭവമായിരുന്നു. ഡിസംബര്‍ 17 ന്‌ സ്‌പാനിഷ്‌ ആസ്ഥാനമായ മാഡ്രിഡിലുണ്ടായ ഭൂകമ്പത്തില്‍ 83 പേര്‍ മരിച്ചു....
ലോകം ഇത്തരത്തില്‍ വേദനിച്ചെങ്കിലും പക്ഷേ ഇന്ത്യക്ക്‌ 1983 എന്നാല്‍ അത്‌ മഹത്വ വര്‍ഷമാണ്‌. ജൂണ്‍ ഒമ്പത്‌ മുതല്‍ 25 വരെ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ കപില്‍ദേവിന്റെ ഇന്ത്യ വിസ്‌മയമാവുകായിരുന്നു. ആദ്യ രണ്ട്‌ ലോകകപ്പുകളില്‍ വട്ടപ്പൂജ്യമായ ഇന്ത്യക്ക്‌ ആരും സാധ്യത കല്‍പ്പിച്ചിരുന്നില്ല. പ്രഥമ ലോകകപ്പില്‍ ആരുമറിയാത്ത ഈസ്‌റ്റ്‌്‌്‌ ആഫ്രിക്കക്കെതിരെ നടന്ന ഏക വിജയം സമ്പാദ്യമാക്കി ലോകകപ്പിനെത്തിയ സംഘം മാനത്ത്‌ നിന്ന്‌ പൊട്ടീവീണവരെ പോലെ അടിച്ചു തകര്‍ക്കുകയായിരുന്നു. ഒടുവില്‍ പ്രുഡന്‍ഷ്യല്‍ കപ്പുമായി അവര്‍ മടങ്ങിവന്ന കാഴ്‌ച്ച ഇന്ത്യന്‍ കായിക ചരിത്രത്തില്‍ സമാനതകളില്ലാത്ത സംഭവമാണ്‌. മൂന്നാമത്‌ ലോകകപ്പിലെ ആ നേട്ടത്തിന്‌ ശേഷം ഇന്ത്യന്‍ ക്രിക്കറ്റ്‌ എത്രോ ഉയരങ്ങളിലെത്തി. പക്ഷേ ഒരിക്കല്‍പ്പോലും ലോകകപ്പ്‌ എന്ന നേട്ടത്തിലേക്ക്‌ ഇന്ത്യ വന്നില്ല.
17 ദിവസം ദീര്‍ഘിച്ച ചാമ്പ്യന്‍ഷിപ്പില്‍ എല്ലാവരും സാധ്യത കല്‍പ്പിച്ചിരുന്നത്‌ വിന്‍ഡീസിന്‌ തന്നെയാണ്‌. എട്ട്‌ ടീമുകള്‍ രണ്ട്‌ ഗ്രൂപ്പുകളിലായി മല്‍സരിച്ച ലോകകപ്പ്‌. പക്ഷേ ഒരു മാറ്റമുണ്ടായിരുന്നു. ഗ്രൂപ്പില്‍ എല്ലാ ടീമുകള്‍ക്കും രണ്ട്‌ വട്ടം മല്‍സരിക്കാന്‍ അവസരം നല്‍കി. ലോകകപ്പ്‌ ആരംഭിച്ചത്‌ തന്നെ അട്ടിമറികളിലൂടെയാണ്‌. ഓള്‍ഡ്‌ ട്രാഫോഡില്‍ നടന്ന ആദ്യ മല്‍സരത്തില്‍ കപിലിന്റെ ചെകുത്താന്മാര്‍ ക്ലൈവ്‌ ലോയിഡിന്റെ ചാമ്പ്യന്‍ സംഘത്തെ അട്ടിമറിച്ചു. ലോകകപ്പിനുളള സന്നാഹ മല്‍സരത്തിലും ഇന്ത്യ കരിബീയക്കാരെ വിറപ്പിച്ചിരുന്നു. അതൊരു തുടക്കമായിരുന്നു. ഇന്ത്യയുടെ വിജയത്തിന്‌ പിറകെ ഡങ്കണ്‍ ഫ്‌ളെച്ചര്‍ നയിച്ച സിംബാബ്‌വെ വമ്പന്മാരായ ഓസ്‌ട്രേലിയയെ മറിച്ചിട്ടത്‌ വലിയ സംഭവമായിരുന്നു.
ഇന്ത്യക്ക്‌ മുന്നില്‍ പരാജയപ്പെട്ടത്‌ വിന്‍ഡീസിന്‌ വലിയ ആഘാതമായിരുന്നു. അടുത്ത മല്‍സരത്തിലവര്‍ ഓസ്‌ട്രേലിയക്കാരെ ചാമ്പലാക്കി. വിന്‍ഡീസുകാര്‍ നേടിയ 253 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന കങ്കാരുകള്‍ 151 റണ്‍സില്‍ ഇല്ലാതായി. 51 റണ്‍സ്‌ മാത്രം നല്‍കി ഏഴ്‌ വിക്കറ്റ്‌ നേടിയ വിന്‍സ്‌റ്റണ്‍ ഡേവിസാണ്‌ ഓസീസിനെ ചാമ്പലാക്കിയത്‌. ഗ്രൂപ്പിലെ എല്ലാ മല്‍സരങ്ങളും പിന്നെ വിന്‍ഡീസ്‌ ജയിച്ചു. ഇന്ത്യയാവട്ടെ ആദ്യ മല്‍സരത്തിന്‌ ശേഷം വിറക്കുന്നതാണ്‌ കണ്ടത്‌. വിന്‍ഡീസിനോട്‌ രണ്ടാം മല്‍സരത്തില്‍ തോറ്റു. ഓസ്‌ട്രേലിയക്ക്‌ മുന്നിലും തല താഴ്‌ത്തി. ദുര്‍ബലരെന്ന്‌ കരുതിയ സിംബാബ്‌വെക്ക്‌ മുന്നിലും ടീം പതറി. ടണ്‍ബ്രിഡ്‌ജ്‌ വെല്‍സിലെ മല്‍സരത്തിന്റെ ഒരു ഘട്ടത്തില്‍ ഇന്ത്യ അഞ്ച്‌ വിക്കറ്റിന്‌ 17 റണ്‍സ്‌ എന്ന നിലയിലായിരുന്നു. കപില്‍ദേവ്‌ ക്രീസിലെത്തി നടത്തിയ കൊടുങ്കാറ്റില്‍ ഇന്ത്യ നടത്തിയ തീരിച്ചുവരവ്‌ അപാരമായിരുന്നു. 138 പന്തില്‍ പുറത്താവാതെ 175 റണ്‍സ്‌. ആറ്‌ തകര്‍പ്പന്‍ സിക്‌സറുകളും പതിനാറ്‌ ബൗണ്ടറികളും. എട്ട്‌ വിക്കറ്റിന്‌ 266 റണ്‍സാണ്‌ ഇന്ത്യ നേടിയത്‌. മറുപടി ബാറ്റിംഗില്‍ തകര്‍പ്പന്‍ ബാറ്റിംഗിലൂടെ ഇന്ത്യക്ക്‌ അരികിലെത്തി സിംബാബ്‌ വെ. പക്ഷേ അവസാനം 31 റണ്‍സ്‌ അകലെ അവര്‍ വീണു. ഈ വിജയം നല്‍കിയ ആവേശത്തില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത്‌ ഇന്ത്യ ഇംഗ്ലണ്ടിനെതിരായ സെമിക്ക്‌ യോഗ്യത നേടി. ഓള്‍റൗണ്ട്‌ മികവില്‍ ഇംഗ്ലണ്ടിനെയും കശക്കി ഇന്ത്യ വിന്‍ഡീസിനെ ഫൈനലില്‍ നേരിടാന്‍ യോഗ്യത നേടി. കപില്‍ദേവ്‌ 35 റണ്‍സിന്‌ മൂന്ന്‌ പേരെ പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ട്‌്‌ 213 ല്‍ പുറത്ത്‌. മൊഹീന്ദറും റോജര്‍ ബിന്നിയും രണ്ട്‌ വീതം വിക്കറ്റ്‌ നേടി. മറുപടിയില്‍ യുവതാരങ്ങളായ യശ്‌പാല്‍ ശര്‍മ്മയും (61), സന്ദീപ്‌ പാട്ടിലും (51) അര്‍ദ്ധസെഞ്ച്വറികള്‍ സ്വന്തമാക്കിയപ്പോള്‍ ഇന്ത്യക്ക്‌ വിജയം എളുപ്പമായിരുന്നു. ജൂണ്‍ 25ന്‌ കലാശക്കളി. നിറഞ്ഞ്‌ കവിഞ്ഞ ലോര്‍ഡ്‌സ്‌. ടോസ്‌ വിന്‍ഡീസിന്‌. ബാറ്റിംഗ്‌ ഇന്ത്യക്ക്‌. ആന്‍ഡി റോബര്‍ട്‌സും മാല്‍ക്കം മാര്‍ഷലും ജോയല്‍ ഗാര്‍നറും മൈക്കല്‍ ഹോള്‍ഡിംഗും ഉള്‍പ്പെടുന്ന അതിശക്തമായ വിന്‍ഡീസ്‌ പേസ്‌ നിര. പുതിയ പന്തില്‍ ഇവര്‍ അരങ്ങ്‌ തകര്‍ത്തപ്പോള്‍ ഇന്ത്യ വിറച്ചു. കൂറ്റനടിക്കാരനായ കൃഷ്‌ണമാചാരി ശ്രീകാന്ത്‌ 57 പന്തില്‍ നേടിയ 38 റണ്‍സും 29 പന്തില്‍ 27 റണ്‍സ്‌ നേടിയ സന്ദീപ്‌ പാട്ടിലും 27 പന്തില്‍ 17 റണ്‍സ്‌ നേടിയ മദന്‍ലാലും സഹായിച്ചപ്പോള്‍ 54.4 ഓവറില്‍ 183 റണ്‍സിന്‌ ഇന്ത്യ പുറത്ത്‌. എല്ലാവരും കരുതിയത്‌ വിന്‍ഡീസ്‌ തുടര്‍ച്ചയായി മൂന്നാം തവണയും കപ്പ്‌ നേടുമെന്നാണ്‌. പക്ഷേ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍മാര്‍ കസറിയ ദിനത്തില്‍ വിന്‍ഡീസ്‌ ബാറ്റിംഗും പാളി. അപകടകാരിയായ വിവിയന്‍ റിച്ചാര്‍ഡ്‌സിനെ പുറത്താക്കാന്‍ കപില്‍ദേവ്‌ എടുത്ത ക്യാച്ചും മൂന്ന്‌ വീതം വിക്കറ്റുകള്‍ നേടിയ മദന്‍ലാലിന്റെയും അമര്‍നാഥിന്റെയും പ്രകടനവുമായപ്പോള്‍ വിന്‍ഡീസ്‌ 52 ഓവറില്‍ 140 റണ്‍സിന്‌ പുറത്തായി. 28 പന്തില്‍ 33 റണ്‍സുമായി റിച്ചാര്‍ഡ്‌സ്‌ വെല്ലുവിളി ഉയര്‍ത്തിയ ഘട്ടത്തിലാണ്‌ 20 വാര ഓടി കപില്‍ മിന്നുന്ന ക്യാച്ച്‌ സ്വന്തമാക്കിയത്‌. ഏഴ്‌ ാേവര്‍ പന്തെറിഞ്ഞ അമര്‍നാഥ്‌ 12 റണ്‍സ്‌ മാത്രമാണ്‌ നല്‍കിയത്‌. 43 റണ്‍സ്‌ വിജയത്തില്‍ അദ്ദേഹമായിരുന്നു മാന്‍ ഓഫ്‌ ദ മാച്ച്‌. മാന്‍ ഓഫ്‌ ദ സീരിസ്‌ പട്ടം ആര്‍ക്കും നല്‍കിയിരുന്നില്ല.
ഇന്നും ഓര്‍മ്മകളില്‍്‌ വീര സ്‌മരണയാണ്‌ ആ ലോര്‍ഡ്‌സ്‌ വിജയം... ആ ഫൈനല്‍... കപിലിന്റെ ക്യാച്ച്‌, ലോകകപ്പിലെ മുത്തം...