Tuesday, June 30, 2009

ENGLISH CURTAIN


വോന്‍ മതിയാക്കി
എജ്‌ബാസ്‌റ്റണ്‍: ഇംഗ്ലീഷ്‌ ക്രിക്കറ്റിന്റെ ആഢിത്വം ഉയര്‍ത്തിപ്പിടിച്ച്‌, മൈതാനങ്ങളില്‍ മാന്യതയുടെ പര്യായമായി മാറിയ മൈക്കല്‍ വോന്‍ കളി മതിയാക്കുന്നു. പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുളള തന്റെ തീരുമാനം ഇന്നലെ ചെറുപുഞ്ചിരിയോടെ വാര്‍ത്താ സമ്മേളനത്തിലാണ്‌ അദ്ദേഹം വ്യക്തമാക്കിയത്‌. ആസന്നമായ ആഷസ്‌ പരമ്പരക്കുള്ള ഇംഗ്ലീഷ്‌ സംഘത്തില്‍ അംഗത്വം ലഭിക്കാത്തതിനെ തുടര്‍ന്ന്‌ വോന്‍ വിരമിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. അതാണിപ്പോള്‍ സത്യമായത്‌.
ഇംഗ്ലീഷ്‌ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകരില്‍ ഒരാളായി വിശേഷിപ്പിക്കപ്പെടുന്ന വോനാണ്‌ രാജ്യത്തിന്‌ ഏറ്റവുമധികം ടെസ്‌റ്റ്‌ ജയങ്ങള്‍ സമ്മാനിച്ചിട്ടുള്ളത്‌. 51 ടെസ്‌റ്റ്‌ മല്‍സരങ്ങളില്‍ വോന്‍ ടീമിന്റെ അമരത്തിരുന്നപ്പോള്‍ 26 ലും ക്രിക്കറ്റിന്റെ തറവാട്ടുകാര്‍ക്കായിരുന്നു വിജയം. 2005 ലെ ആഷസ്‌ പരമ്പരയിലെ ഐതിഹാസിക നേട്ടമായിരുന്നു വോനിന്റെ നായകത്വത്തിന്‌ തൂവലേകിയത്‌. 18 വര്‍ഷത്തോളം ആഷസ്‌ കിരീടം ഓസ്‌ട്രേലിയക്കാര്‍ക്ക്‌ അടിയറവെച്ച ശേഷമായിരുന്നു വോനിലൂടെ ഇംഗ്ലണ്ട്‌ കപ്പ്‌ തിരിച്ചുപ്പിടിച്ചത്‌. ഇതേ വര്‍ഷം മറ്റൊരു ഐതിഹാസിക നേട്ടവും ഇംഗ്ലണ്ട്‌ സ്വന്തമാക്കിയിരുന്നു-നാല്‍പ്പത്‌ വര്‍ഷത്തിന്‌ ശേഷം ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റ്‌ പരമ്പര നേടാന്‍ വോനിന്റെ സംഘത്തിനായി. 2004 ല്‍ തുടര്‍ച്ചയായി എട്ട്‌ ടെസ്റ്റുകളിലാണ്‌ ഇംഗ്ലീഷ്‌ ടീം വിജയം വരിച്ചത്‌.
ബാറ്റ്‌സ്‌മാന്‍ എന്ന നിലയിലും കേമന്‍ പ്രകടനമാണ്‌ വോന്‍ നടത്തിയത്‌. 1999 ല്‍ ടെസ്‌റ്റ്‌ അരങ്ങേറ്റം നടത്തിയ വലം കൈയ്യന്‍ സ്‌റ്റൈലിഷ്‌ ബാറ്റ്‌സ്‌മാന്‍ ഇടക്കാലത്ത്‌്‌ ഐ.സി.സി ടെസ്റ്റ്‌ റാങ്കിംഗില്‍ ഒന്നാമനായ ബാറ്റ്‌സ്‌മാനായിരുന്നു. 2002-03 ലെ ആഷസ്‌ പരമ്പരയില്‍ മൂന്ന്‌ സെഞ്ച്വറികളുമായി മൊത്തം 633 റണ്‍സ്‌ വോന്‍ വാരിക്കൂട്ടിയിരുന്നു.
സ്വന്തം രാജ്യത്തെ നയിക്കാന്‍ കഴിഞ്ഞതും കൂടുതല്‍ വിജയങ്ങള്‍ നായകന്‍ എന്ന നിലയില്‍ സമ്മാനിക്കാന്‍ കഴിഞ്ഞതും ഒരിക്കലും മറക്കാനാവാത്ത നേട്ടമാണെന്നും വിരമിക്കാനുളള തീരുമാനം ദിര്‍ഘാലോചനക്ക്‌ ശേഷം വേദനയോടെയാണ്‌ കൈകൊണ്ടതെന്നും വാര്‍ത്താസമ്മേളനത്തില്‍ വോന്‍ പറഞ്ഞു. വിരമിക്കാന്‍ സമയമായിരിക്കുന്നു എന്ന തീരുമാനം രണ്ടാഴ്‌ച്ച മുമ്പ്‌ തന്നെ ഞാന്‍ എടുത്തിരുന്നു. ഇംഗ്ലീഷ്‌ കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ യോര്‍ക്ക്‌ ഷെയറിനായി കളിക്കവെ തന്റെ സാന്നിദ്ധ്യം യുവതാരങ്ങള്‍ക്കുളള അവസര നിഷേധമാണെന്ന്‌ മനസ്സിലാക്കി. യുവതാരങ്ങള്‍ക്ക്‌ ഫസ്റ്റ്‌ ക്ലാസ്‌ ക്രിക്കറ്റ്‌ കളിക്കാനുളള അവസരം നിഷേധിക്കുന്നത്‌ തെറ്റാണ്‌. പതിനാറ്‌-പതിനേഴ്‌ വര്‍ഷമായി ക്രിക്കറ്റാണ്‌ എന്റെ ജീവിതം. രാജ്യത്തിനായി ഇനി ഒരിക്കല്‍കൂടി കളിക്കാന്‍ കഴിയില്ലല്ലോ എന്ന യാഥാര്‍ത്ഥ്യം വേദനിപ്പിക്കുന്നതാണ്‌. പക്ഷേ എന്നായാലും ഈ തീരുമാനമെടുക്കണം. ഈ ആഷസ്‌ പരമ്പരയോടെ വിരമിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ശരീരം മനസ്സ്‌ പറയുന്നിടത്ത്‌ നില്‍ക്കുന്നില്ല. ഇംഗ്ലീഷ്‌ ക്രിക്കറ്റ്‌ ബോര്‍ഡിനോടും ആരാധകരോടും യോര്‍ക്ക്‌ഷെയര്‍ ക്ലബിനോടുമുളള അകൈതവമായ നന്ദി പ്രകടിപ്പിക്കുന്നു. ഭാര്യ നിക്കോളയും കുടുംബവും നല്‍കിയ പിന്തുണ മറക്കാനാവില്ല. ഇംഗ്ലീഷ്‌ ടീമിലെ എല്ലാ താരങ്ങളോടും മാനേജര്‍മാരോടും പരിശീലകരോടും മാധ്യമ പ്രവര്‍ത്തകരോടും ക്രിക്കറ്റ്‌ ഭരണാധികാരികളോടും നന്ദിയുണ്ട്‌. എന്റെ വളര്‍ച്ചയില്‍ അവര്‍ക്കുളള പങ്ക്‌ ചെറുതല്ല. ഇപ്പോഴത്തെ ഇംഗ്ലീഷ്‌ ടീമിനും നായകന്‍ ആന്‍ഡ്ര്യ സ്‌ട്രോസിനും ആഷസ്‌ പരമ്പരയില്‍ വിജയം നേരുന്നു. 2005 ല്‍ നേടിയ വിജയം ആവര്‍ത്തിക്കാന്‍ അവര്‍ക്ക്‌ കഴിയുമെന്നാണ്‌ കരുതുന്നത്‌. 2005 ലെ ആഷസ്‌ നേട്ടമാണ്‌ ഒരു നായകന്‍ എന്ന നിലയില്‍ ഒരിക്കലും ഞാന്‍ മറക്കാതിരിക്കുക. ആ കിരീടം രാജ്യത്തിന്റേതായിരുന്നു. നായകന്‍ എന്ന നിലയില്‍ ക്രിക്കറ്റിന്റെ അന്തസ്സിന്‌ നിരക്കാത്തത്‌ ഒന്നും ചെയ്‌തിട്ടില്ലെന്നും വോന്‍ പറഞ്ഞു.
ഇംഗ്ലീഷ്‌ ക്രിക്കറ്റിന്‌ വോന്‍ നല്‍കിയ സംഭാവനകള്‍ മഹത്തരമാണെന്ന്‌ ഇംഗ്ലീഷ്‌ ആന്‍ഡ്‌ വെയില്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഡേവിഡ്‌ കോളര്‍ പറഞ്ഞു. ആധുനിക ഇംഗ്ലീഷ്‌ ക്രിക്കറ്റില്‍ ടീമിന്‌ മഹത്തരമായ നേട്ടങ്ങളാണ്‌ അദ്ദേഹം സമ്മാനിച്ചിട്ടുളളതെന്നും കോളര്‍ അഭിപ്രായപ്പെട്ടു. ഏതൊരു നായകനും മാതൃകയാണ്‌ വോനെന്ന്‌ നിലവില്‍ ഇംഗ്ലീഷ്‌ ടീമിന്റെ നായകനായ ആന്‍ഡ്ര്യ സ്‌ട്രോസ്‌ പറഞ്ഞു.

ബിനിഷിന്‌ സഹായം
തിരുവന്തപുരം: എസ്‌റ്റോണിയയില്‍ നടക്കുന്ന ലോക സ്‌ക്കൂള്‍ മീറ്റില്‍ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയ മലയാളി താരം ബിനിഷീന്‌ നിയമസഭയുടെ അനുമോദനം. സാമ്പത്തികമായി പിന്നോക്കം നല്‍ക്കുന്ന കോതമംഗലം എച്ച്‌. എസ്‌.എസ്‌ വിദ്യാര്‍ത്ഥിക്ക്‌ ഭവന സഹായം സര്‍ക്കാര്‍ നല്‍കുമെന്ന്‌്‌ ധനകാര്യ മന്ത്രി ഡോ.തോമസ്‌ ഐസക്‌ വ്യക്തമാക്കി. ഐതിഹാസിക പ്രകടനം നടത്തിയാണ്‌ ബിനിഷ്‌ ലോക സ്‌ക്കൂള്‍ മീറ്റില്‍ മെഡല്‍ സ്വന്തമാക്കുന്ന ആദ്യ മലയാളി താരമായി മാറിയത്‌. കോതമംഗലത്തെ പാവപ്പെട്ട കുടുംബത്തില്‍ അംഗമായ ബിനീഷിലെ താരത്തെ കണ്ടെത്തിയത്‌ സ്‌്‌കൂളിലെ കായികാധ്യാപകനായ രാജു പോളാണ്‌. 22 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌ത ഈ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥി എല്ലാവിധ പ്രോല്‍സാഹനവും അര്‍ഹിക്കുന്നതായി മന്ത്രി സഭയില്‍ പറഞ്ഞു. സംസ്ഥാന-ദേശീയ സ്‌ക്കൂള്‍ മീറ്റുകളില്‍ തിളങ്ങിയ ബിനിഷ്‌ കൊച്ചിയില്‍ നടന്ന ദേശീയ സ്‌ക്കൂള്‍ മീറ്റിലെ വ്യക്തിഗത ചാമ്പ്യന്‍ കൂടിയായിരുന്നു. കഴിഞ്ഞ വര്‍ഷം മുംബൈയില്‍ നടന്ന ദേശീയ സ്‌ക്കൂള്‍ മീറ്റിലും വ്യക്തിഗതപ്പട്ടമുണ്ടായിരുന്നു. ഇടുക്കി കാഞ്ഞിരക്കാട്ടു വീട്ടില്‍ ടി.കെ ഷാജിയുടെയും മീനയുടെയും മകനാണ്‌ ബിനിഷ്‌.

മാറ്റമില്ല
ബാര്‍സിലോ: കാമറൂണുകാരന്‍ സാമുവല്‍ ഇറ്റോ സ്‌പാനിഷ്‌ ക്ലബായ ബാര്‍സിലോണയില്‍ തന്നെ തുടരും. രണ്ട്‌ വര്‍ഷത്തെ പുതിയ കരാര്‍ ബാര്‍സ ഇറ്റോവിന്‌ നല്‍കി. പുതിയ സീസണില്‍ കോച്ച്‌ പെപ്‌ ഗുര്‍ഡിയോളയുടെ പ്ലാനുകളില്‍ ഇറ്റോ ഇല്ലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ഇതിനെ തുടര്‍ന്ന്‌ ഗോള്‍വേട്ടക്കാരന്‌ വേണ്ടി പ്രീമിയര്‍ ലീഗ്‌ ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റി ഉള്‍പ്പെടെയുളളവര്‍ രംഗത്ത്‌ വന്നിരുന്നു. എന്നാല്‍ 28 കാരനായ മുന്‍നിരക്കാരനെ ഇപ്പോള്‍ നല്‍കുന്നത്‌ തെറ്റായിരിക്കുമെന്ന്‌ മനസ്സിലാക്കിയാണ്‌ ബാര്‍സ പുതിയ കരാര്‍ നല്‍കിയത്‌.

ബാറ്റിംഗ്‌ പ്രാക്ടീസ്‌
കൊളംബോ: 20-20 ലോകകപ്പ്‌ സ്വന്തമാക്കിയ ശേഷം ആദ്യ പര്യടനത്തിനെത്തിയ പാക്കിസ്‌താന്‌ പരിശീലന മല്‍സരത്തില്‍ നല്ല ബാറ്റിംഗ്‌ പ്രാക്ടീസ്‌. ശ്രീലങ്കന്‍ ഇലവനെതിരായ ത്രിദിന മല്‍സരത്തില്‍ പാക്കിസ്‌താന്‍ അഞ്ച്‌ വിക്കറ്റിന്‌ 301 റണ്‍സ്‌ സ്വന്തമാക്കിയിട്ടുണ്ട്‌. ആദ്യ ദിവസം ബാറ്റ്‌ ചെയ്‌ത ലങ്ക അഞ്ച്‌ വിക്കറ്റിന്‌ 354 റണ്‍സ്‌ എന്ന നിലയില്‍ ഇന്നിംഗ്‌സ്‌ ഡിക്ലയര്‍ ചെയ്‌തിരുന്നു. ഓപ്പണര്‍മാരായ ഖുറം മന്‍സൂര്‍, സല്‍മാന്‍ ഭട്ട്‌ എന്നിവരാണ്‌ ടീമിന്‌ മികച്ച തുടക്കം നല്‍കിയത്‌. ഇരുവരും അര്‍ദ്ധ സെഞ്ച്വറി സ്വന്തമാക്കി. ആദ്യ വിക്കറ്റില്‍ 153 റണ്‍സാണ്‌ പിറന്നത്‌. ഒരു വിക്കറ്റിന്‌ 207 റണ്‍സ്‌ എന്ന ശക്തമായ നിലയില്‍ നിന്ന്‌ പക്ഷേ യൂനസ്‌ഖാന്‍, മിസ്‌ബാഹുല്‍ ഹഖ്‌, മുഹമ്മദ്‌ യൂസഫ്‌ എന്നിവര്‍ക്ക്‌ അവസരം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല. നേരത്തെ ലങ്കന്‍ ടെസ്റ്റ്‌ ടീമിലേക്ക്‌ അവസരം കൊതിക്കുന്ന ചമര കപ്പുഗുഡേരയുടെ മികവാണ്‌ ലങ്കന്‍ ഇലവന്‌്‌ കരുത്തായത്‌. ആദ്യദിവസം പുറത്താവാതെ 90 റണ്‍സ്‌ നേടിയ കപ്പുഗുഡേര ഇന്നലെ 115 റണ്‍സുമായി റിട്ടയര്‍ ചെയ്‌തു.

കക്ക കരുകരുത്തന്‍
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ ബ്രസീല്‍ മുത്തമിട്ടപ്പോള്‍ രാജ്യാന്തര സോക്കര്‍ വിപണിയില്‍ കക്ക എന്ന ഓള്‍റൗണ്ടറുടെ കരുത്താണ്‌ വര്‍ദ്ധിച്ചിരിക്കുന്നത്‌. ഇറ്റാലിയന്‍ ക്ലബായ ഏ.സി മിലാനില്‍ നിന്നും സ്‌പാനിഷ്‌്‌ ക്ലബായ റയല്‍ മാഡ്രിഡിലേക്ക്‌്‌ വന്‍ കരാറില്‍ കൂടുമാറിയ ശേഷം കക്ക കളിക്കുന്ന ആദ്യ രാജ്യാന്തര ചാമ്പ്യന്‍ഷിപ്പായിരുന്നു കോണ്‍ഫെഡറേഷന്‍ കപ്പ്‌. ഡുംഗെ പരിശീലിപ്പിച്ച ബ്രസീല്‍ സംഘത്തില്‍ കക്കയോടൊപ്പം ഫാബിയാനോ, റോബിഞ്ഞോ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാമുണ്ടായിരുന്നു. ഒരു മല്‍സരത്തിലും ബ്രസീലിന്‌ തോല്‍വി പിണഞ്ഞിരുന്നില്ല. എല്ലാ മല്‍സരങ്ങളിലും ടീമിന്റെ കരുത്തായി നില കൊണ്ടത്‌ മറ്റാരുമായിരുന്നില്ല. ഈ മികവിനാണ്‌ ചാമ്പ്യന്‍ഷിപ്പിലെ താരമായി 28 കാരന്‍ തെരഞ്ഞെടുക്കപ്പെട്ടത്‌. 2007 ല്‍ ഫിഫ വേള്‍ഡ്‌ ഫുട്‌ബോളര്‍ ഓഫ്‌ ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ടതിന്‌ ശേഷം കക്കക്ക്‌ ലോക സോക്കറില്‍ നല്ല കാലമായിരുന്നു. 2002 ല്‍ ഏഷ്യ ആദ്യമായി ആതിഥേയത്വം വഹിച്ച ലോകകപ്പിലും 2006 ല്‍ ജര്‍മനിയില്‍ നടന്ന ലോകകപ്പിലും പന്ത്‌ തട്ടിയ കക്കക്ക്‌ ഇത്‌ വരെ ഫിഫയുടെ വലിയ ചാമ്പ്യന്‍ഷിപ്പുകളില്‍ പേരിനൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. 2002 ലെ ലോകകപ്പില്‍ അരങ്ങേറ്റക്കാരനായിരുന്നു കക്ക. റൊണാള്‍ഡോയും റിവാള്‍ഡോയുമെല്ലാം കത്തിനിന്ന ആ ലോകകപ്പില്‍ ബ്രസീല്‍ കിരീടം സ്വന്തമാക്കിയെങ്കിലും കക്കയുടെ പേര്‌ ഉയര്‍ന്നിരുന്നില്ല. കഴിഞ്ഞ ലോകകപ്പില്‍ ബ്രസീല്‍ നിരാശയാണ്‌ സമ്മാനിച്ചിരുന്നത്‌. അതിനാല്‍ തന്നെ കക്കയുടെ പേര്‌ ലോക വേദികളില്‍ ഉയര്‍ന്നില്ല.
കോണ്‍ഫെഡറേഷന്‍ കപ്പിലാണ്‌ തന്റെ മൂല്യം ഉയര്‍ത്താന്‍ റെക്കാര്‍ഡോ ഇസോണ്‍ ഡോസ്‌ സാന്‍ഡോസ്‌ ലീറ്റെ എന്ന കക്കക്ക്‌ കഴിഞ്ഞത്‌. അമേരികക്കെതിരായ ഫൈനലിലായിരുന്നു കക്കയുടെ ലോകോത്തര മികവ്‌ പകല്‍ പോലെ വ്യക്തമായത്‌. ആദ്യ പകുതിയില്‍ അമേരിക്ക രണ്ട്‌ ഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍ കക്കയെ പോലുളള അനുഭവസമ്പന്നരാണ്‌ പതറാതെ പിടിച്ചുനിന്നത്‌. രണ്ടാം പകുതിയില്‍ ടീമിന്‌ ഉണര്‍വ്‌ നല്‍കിയത്‌ കക്കയായിരുന്നു.
ബ്രസീലിന്റെ പത്താം നമ്പറില്‍ നിരവധി ലോകോത്തര താരങ്ങള്‍ കളിച്ചിട്ടുണ്ട്‌. പെലെയും സിക്കോയും റിവാള്‍ഡോയുമെല്ലാം നേടിയ പ്രശസ്‌തിക്കൊപ്പമുയരണമെങ്കില്‍ കക്കക്ക്‌ അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ മിന്നി തിളങ്ങാന്‍ കഴിയണം.
ബ്രസീല്‍ ടീം ഇപ്പോള്‍ ഏറ്റവും ഫോമിലാണ്‌ നില്‍ക്കുന്നതെന്നാണ്‌ കക്കയുടെ ഭാഷ്യം. അമേരിക്കക്കെതിരാ ഫൈനലില്‍ രണ്ട്‌ ഗോളിന്‌ പിറകില്‍ നിന്ന ശേഷം മൂന്ന്‌ ഗോളുകളുമായി തിരിച്ചുവരാന്‍ ബ്രസീലിനെ പോലെ ഒരു ടീമിന്‌ മാത്രമാണ്‌ കഴിയുക. വ്യക്തിഗത മികവിനൊപ്പം ടീമെന്ന നിലയില്‍ എല്ലാവരും സ്വന്തം ഉത്തരവാദിത്ത്വം ഭംഗിയാക്കുന്നു. ഫൈനലില്‍ ടീമിന്റെ വിജയ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌ നായകനായ ലൂസിയോയായിരുന്നു. ആദ്യ രണ്ട്‌ ഗോളുകള്‍ ഫാബിയാനോയും കരസ്ഥമാക്കി. എല്ലാവരും ടീമിന്റെ ആവശ്യത്തിനനുസരിച്ച്‌ കളിക്കുന്നത്‌ കൊണ്ടാണ്‌ ഈ നേട്ടം. കോണ്‍ഫെഡറേഷന്‍ കപ്പിലെ മികവ്‌ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ്‌ കക്ക കരുതുന്നത്‌. 2005 ല്‍ നടന്ന ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ്‌ സ്വന്തമാക്കിയത്‌ ബ്രസീലായിരുന്നു. എന്നാല്‍ അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ ടീം നിരാശപ്പെടുത്തിയെന്നത്‌ സത്യം. ഇത്തവണ നല്ല ഒരു കൂട്ടം താരങ്ങളാണ്‌ ടീമിലുളളത്‌. എല്ലാവര്‍ക്കും സ്വന്തമായ സംഭാവനകള്‍ ടീമിന്‌ നല്‍കാനാവും. ആന്ദ്രെ സാന്‍ഡോസ്‌, റാമിറസ്‌, ഫെലിപെ മെലോ, അലക്‌സാണ്ടറോ പാറ്റോ എന്നിവര്‍ ടീമിലെ പുതുമുഖങ്ങളാണ്‌. പക്ഷേ പുതുമുഖങ്ങളുടെ പരിഭ്രമങ്ങളൊന്നും അവര്‍ പ്രകടിപ്പിച്ചില്ല. അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ ഇതേ ടീമിനെ തന്നെ അവതരിപ്പിക്കുന്നതിനോട്‌ കക്കക്ക്‌ എതിര്‍പ്പില്ല. ലോകകപ്പ്‌ ഒരു വര്‍ഷം അകലെയാണ്‌. ആ സമയമാവുമ്പോഴേക്കും കൂടുതല്‍ യുവതാരങ്ങള്‍ രംഗത്ത്‌ വന്നാല്‍ അല്‍ഭുതപ്പെടാനില്ലെന്നും കക്ക പറഞ്ഞു.

വീനസ്‌ സെമിയില്‍
ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ്‌ കിരീടം നിലനിര്‍ത്താന്‍ വീനസ്‌ വില്ല്യംസിന്‌ ഇനി ആവശ്യം രണ്ട്‌ വിജയങ്ങള്‍ കൂടി. ആറാം വിംബിള്‍ഡണ്‍ കിരീടത്തിനായി കളിക്കുന്ന വീനസ്‌ ഇന്നലെ നടന്ന ക്വാര്‍ട്ടറില്‍ അധികമറിയിയപ്പെടാത്ത പ്രതിയോഗി ആഗനിസ്‌ക റാഡ്‌ വാന്‍സ്‌ക്കയെ പരാജയപ്പെടുത്തി. സ്‌ക്കോര്‍ 6-1, 6-2. കാല്‍മുട്ടില്‍ പരുക്കുണ്ടായിട്ടും അതിവേഗതയില്‍ കളിച്ച അമേരിക്കന്‍ താരത്തിന്‌ മുന്നില്‍ പ്രതിയോഗിക്ക്‌ കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല.

Monday, June 29, 2009

THIS IS TEAM INDIA

ഇതാണ്‌ ടീം ഇന്ത്യ
കിംഗ്‌സ്‌റ്റണ്‍: രണ്ടാം ഏകദിനത്തില്‍ ബാറ്റ്‌സ്‌മാന്മാരാണ്‌ ഇന്ത്യയെ തോല്‍പ്പിച്ചതെന്ന്‌ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണിയുടെ കുറ്റസമ്മതം. ക്യാപ്‌റ്റന്‍ പുറത്താവാതെ നേടിയ 92 റണ്‍സിന്റെ കരുത്തില്‍ ഇന്ത്യ 188 റണ്‍സ്‌ മാത്രം സമ്പാദിച്ച്‌ എട്ട്‌ വിക്കറ്റിന്റെ തോല്‍വി വിന്‍ഡീസില്‍ നിന്നും രുചിച്ചിരുന്നു. പരമ്പരയിലെ ആദ്യ രണ്ട്‌ മല്‍സരങ്ങളും നടന്ന സബിനാപാര്‍ക്കില്‍ കണ്ടത്‌ ഇന്ത്യയുടെ ബാറ്റിംഗ്‌ അസ്ഥിരതയായിരുന്നു. ആദ്യ മല്‍സരത്തില്‍ യുവരാജ്‌ സിംഗിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയില്‍ 336 റണ്‍സ്‌ നേടിയ ഇന്ത്യ 20 റണ്‍സിന്‌ ജയിച്ചിരുന്നു. അതേ മൈതാനത്താണ്‌ രണ്ടാം ഏകദിനത്തില്‍ ബാറ്റിംഗ്‌ തകര്‍ന്നത്‌. എട്ട്‌ വിക്കറ്റിന്‌ 82 റണ്‍സ്‌ എന്ന നിലയില്‍ നാണം കെട്ട ഇന്ത്യയെ ധോണിയും ആര്‍.പി സിംഗും തമ്മില്‍ ഒമ്പതാം വിക്കറ്റില്‍ നേടിയ 101 റണ്‍സാണ്‌ കരകയറ്റിയത്‌. മുന്‍നിര ബാറ്റ്‌സ്‌മാന്മാര്‍ ഒരു ലക്ഷ്യബോധവുമില്ലാതെ വിക്കറ്റ്‌ കളഞ്ഞ്‌ കുളിക്കുകയായിരുന്നു. വിന്‍ഡീസിന്റെ മീഡിയം പേസര്‍ രവി രാംപാല്‍ 37 റണ്‍സ്‌ മാത്രം നല്‍കി നാല്‌ വിക്കറ്റ്‌ നേടിയപ്പോള്‍ അനായാസമായാണ്‌ വിന്‍ഡീസ്‌ ജയിച്ചത്‌. 189 റണ്‍സ്‌ എന്ന ലക്ഷ്യത്തിലേക്ക്‌ ഓപ്പണര്‍മാരായ ക്രിസ്‌ ഗെയിലും റുനാകോ മോര്‍ട്ടനും തകര്‍പ്പന്‍ തുടക്കമാണ്‌ ടീമിന്‌ നല്‍കിയത്‌. ഒന്നാം വിക്കറ്റില്‍ ഇവര്‍ ചേര്‍ന്ന്‌ 101 റണ്‍സ്‌ നേടിയപ്പോള്‍ തന്നെ ചിത്രം വ്യക്തമായിരുന്നു. 65 പന്തില്‍ രണ്ട്‌ സിക്‌സറും എട്ട്‌ ബൗണ്ടറികളുമായി ഗെയില്‍ പതിവ്‌ കരുത്തില്‍ ആഞ്ഞടിച്ചു. മോര്‍ട്ടന്‍ ടീമിന്റെ വിജയം ഉറപ്പിച്ച്‌ പുറത്താവാതെ 85 റണ്‍സുമായി കരുത്ത്‌ കാട്ടി. ഇന്ത്യന്‍ മുന്‍നിര ബൗളര്‍മാര്‍ ഒരിക്കല്‍ക്കൂടി വന്‍ പരാജയമായി. പ്രവീണ്‍ കുമാറിനും ആശിഷ്‌ നെഹ്‌റക്കും ആര്‍.പി സിംഗിനും ഹര്‍ഭജന്‍ സിംഗിനും വിക്കറ്റൊന്നും ലഭിച്ചില്ല. പാര്‍ട്ട്‌ ടൈമറായ രോഹിത്‌ ശര്‍മ്മക്കാണ്‌ രണ്ട്‌ വിക്കറ്റ്‌ കിട്ടിയത്‌.
ആദ്യ മല്‍സരം നടന്ന അതേ മൈതാനത്ത്‌ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ടോസ്‌ ലഭിച്ചപ്പോള്‍ ധോണി ബാറ്റിംഗ്‌ തെരഞ്ഞെടുത്തത്‌ പിച്ചില്‍ വിശ്വാസമര്‍പ്പിച്ചായിരുന്നു. ബാറ്റ്‌സ്‌മാന്മാരെ ചതിക്കുന്ന തരത്തില്‍ പിച്ചില്‍ ഭൂതങ്ങളുണ്ടായിരുന്നില്ല. പുതിയ പന്തില്‍ ആക്രമണ ക്രിക്കറ്റ്‌ എളുപ്പമായിരുന്നില്ല. പന്ത്‌ ചിലപ്പോഴെല്ലാം സ്വിംഗ്‌ ചെയ്‌തിരുന്നു. ഇത്‌ മനസ്സിലാക്കാതെ ഗൗതം ഗാംഭീറും ദിനേശ്‌ കാര്‍ത്തിക്കും രോഹിത്‌ ശര്‍മ്മയുമെല്ലാം കളിച്ചു. ആദ്യ മല്‍സരത്തില്‍ മികവ്‌ പ്രകടിപ്പിച്ച കാര്‍ത്തിക്കാണ്‌ ആദ്യം പുറത്തായത്‌. ആദ്യ ഓവറില്‍ തന്നെ ജെറോം ടെയ്‌ലറുടെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ക്ക്‌ ക്യാച്ച്‌. കാര്‍ത്തിക്‌ മടങ്ങുമ്പോള്‍ സ്‌ക്കോര്‍ ബോര്‍ഡില്‍ നാല്‌ റണ്‍സ്‌ മാത്രമായിരുന്നു. എവേ സ്വിംഗറിന്‌ ബാറ്റ്‌ വെച്ച്‌ വിക്കറ്റ്‌ ബലി നല്‍കിയ കാര്‍ത്തിക്കിന്‌ പിറകെ അതേ ശൈലിയില്‍ കളിച്ച്‌ ഗാംഭീറും മടങ്ങുമ്പോള്‍ സ്‌ക്കോര്‍ബോര്‍ഡിലെ സമ്പാദ്യം ആറ്‌ റണ്‍സ്‌. രാം പാലിന്റെ ആദ്യ വിക്കറ്റായിരുന്നു ഇത്‌. പിറകെ രോഹിത്‌ ശര്‍മ്മയും നടന്ന്‌ നീങ്ങിയ കാഴ്‌ച്ച നിരാശാജനകമായിരുന്നു. രാം പാലിന്റെ ഇന്‍സ്വിംഗര്‍-മോര്‍ട്ടന്‌ ക്യാച്ച്‌.
ആദ്യ മല്‍സരത്തിലെ ഹീറോ യുവരാജും ക്യാപ്‌റ്റനും ഒരുമിച്ചപ്പോള്‍ പ്രതീക്ഷ കൈവന്നു. അഞ്ച്‌ ബൗണ്ടറികളും ഒരു സിക്‌സറുമായി യുവി 33 പന്തില്‍ 35 റണ്‍സ്‌ നേടി. ടെയ്‌ലറുടെ എവേ സ്വിംഗറില്‍ ബാറ്റ്‌ വെച്ച്‌ യുവി പുറത്തായപ്പോള്‍ കാണാനായത്‌ മറ്റൊരു തകര്‍ച്ച. യൂസഫ്‌ പത്താന്‍ പൂജ്യനായി. ബ്രാവോക്കായിരുന്നു വിക്കറ്റ്‌. രവീന്ദു ജഡേജയും പിറകെ നീങ്ങി. ഹര്‍ഭജന്‍സിംഗും പ്രവീണ്‍ കുമാറും നിസ്സഹയരായി മടങ്ങുമ്പോള്‍ മറുഭാഗത്ത്‌ ഒന്നും ചെയ്യാനാവാത്ത സ്ഥിതിയിലായിരുന്നു ധോണി.
ആര്‍.പി സിംഗ്‌ ഒമ്പതാമനായി വരുമ്പോള്‍ മല്‍സരം 22 ഓവര്‍ മാത്രമാണ്‌ പിന്നിട്ടിരുന്നത്‌. ഇന്ത്യന്‍ സ്‌ക്കോര്‍ അപ്പോള്‍ 82 റണ്‍സ്‌. മൂന്നക്കം പോലും തികക്കാന്‍ കഴിയാത്ത നാണക്കേടിന്‌ മുന്നില്‍ ടീം നില്‍ക്കവെ ധോണിയിലെ നായകന്‍ വിവേകിയായി. ആര്‍.പി യെ ബാറ്റിംഗ്‌ എന്‍ഡില്‍ നിന്നും പരമാവധി അകറ്റിനിര്‍ത്തി രാംപാലിന്റെയും ടെയ്‌ലറുടെയും ഓവര്‍ ക്വാട്ട കഴിയുന്നത്‌ വരെ ധോണി റണ്‍സിനേക്കുറിച്ച്‌ ചിന്തിച്ചില്ല. ആദ്യ സ്‌പിന്നര്‍ വന്നപ്പോള്‍ പന്തിനെ ഗ്യാലറിയിലെത്തിച്ച്‌ തന്റെ വീര്യവും നായകന്‍ കാണിച്ചു. 201 മിനുട്ട്‌ ക്രീസില്‍ നിന്ന ധോണി ആകെ ആറ്‌ ബൗണ്ടറികള്‍ മാത്രമാണ്‌ നേടിയത്‌. ആര്‍.പി ക്ഷമാശീലനായി 75 പന്തുകള്‍ കളിച്ചു. 95 മിനുട്ടില്‍ അദ്ദേഹം പക്ഷേ ഒരു സിക്‌സറും ബൗണ്ടറിയും നേടി. ഓവറില്‍ 3.88 റണ്‍സ്‌ ശരാശരിയില്‍ 48.2 ഓവര്‍ വരെ ഇന്നിംഗ്‌സ്‌ ദീര്‍ഘിപ്പിക്കാന്‍ കഴിഞ്ഞത്‌ മാത്രമായിരുന്നു ഇന്ത്യന്‍ നേട്ടം.
രാംപാല്‍ നാല്‌ വിക്കറ്റ്‌ നേടിയപ്പോള്‍ ടെയ്‌ലര്‍ 35 റണ്‍സിന്‌ മൂന്ന്‌ പേരെ തിരിച്ചയച്ചു. ഡ്വിന്‍ ബ്രാവോക്കും മൂന്ന്‌ ഇന്ത്യന്‍ ഇരകളെ ലഭിച്ചു.
തകര്‍പ്പന്‍ മറുപടിയാണ്‌ വിന്‍ഡീസ്‌ നല്‍കിയത്‌. ഗെയില്‍ അതിവേഗതയില്‍ കളിച്ചപ്പോള്‍ സെക്കന്‍ഡ്‌ ഗിയറിലായിരുന്നു മോര്‍ട്ടന്‍. ആദ്യ വിക്കറ്റില്‍ നേടിയ 101 റണ്‍സ്‌ ധാരാളമായിരുന്നു. പിറകെ വന്ന രാം നരേഷ്‌ സര്‍വനും ചന്ദര്‍പോളിനും കാര്യമായ ജോലിയുണ്ടായിരുന്നില്ല.
ബൗളര്‍മാരെ അല്‍പ്പം കൂടി ബഹുമാനിച്ചിരുന്നെങ്കില്‍ തോല്‍വി പിണയുമായിരുന്നില്ലെന്നാണ്‌ ധോണി മല്‍സരശേഷം പറഞ്ഞത്‌. പിച്ചിനെ പഠിക്കാതെ സ്വന്തം ഷോട്ടുകളുമായി ബാറ്റ്‌സ്‌മാന്മാര്‍ മുന്നേറിയതാണ്‌ വിനയായത്‌. തുടക്കത്തില്‍ തന്നെ ധാരാളം വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ പ്രതിരോധമല്ലാതെ മറ്റ്‌ മാര്‍ഗ്ഗങ്ങളുണ്ട
ായിരുന്നില്ലെന്നും ധോണി പറഞ്ഞു. ആദ്യം ബാറ്റ്‌ ചെയ്യുന്ന ടീമിന്‌ ആദ്യ അര മണിക്കൂര്‍ എളുപ്പമല്ലെന്ന സത്യം മനസ്സിലാക്കിയില്ല. വിന്‍ഡീസ്‌ ബാറ്റ്‌ ചെയ്‌തപ്പോള്‍ കാര്യങ്ങള്‍ അവര്‍ക്ക്‌ അനുകൂലമായെന്നും ധോണി പറഞ്ഞു. വിന്‍ഡീസ്‌ ക്യാപ്‌റ്റന്‍ ക്രിസ്‌ ഗെയില്‍ തന്റെ ഫാസ്റ്റ്‌ ബൗളര്‍മാരായ രാംപാലിനും ടെയ്‌ലര്‍ക്കുമാണ്‌ ഫുള്‍ ക്രെഡിറ്റ്‌ നല്‍കിയത്‌. പരമ്പരയില്‍ ഇനി നാല്‌ ദിവസം വിശ്രമമാണ്‌. മൂന്നാം മല്‍സരം വെള്ളിയാഴ്‌ച്ച ഗ്രോസ്‌ ഐലന്‍ഡില്‍ നടക്കും.

ആഫ്രിക്കന്‍ സഫാരി
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ബ്രസീലിന്റെ വിജയത്തില്‍ കലാശിച്ച ഫിഫ കോണ്‍ഫെഡറേഷന്‍സ്‌ കപ്പ്‌ നല്‍കുന്നത്‌ വ്യക്തമായ മുന്നറിയിപ്പാണ്‌-അടുത്ത വര്‍ഷം ഇതേ തട്ടകങ്ങളില്‍ നടക്കുന്ന ലോകകപ്പ്‌ ഫുട്‌ബോള്‍ മേള വമ്പന്മാര്‍ക്ക്‌ എളുപ്പമായിരിക്കില്ല. അതിവേഗ സോക്കറിന്റെ യൂറോപ്യന്‍ കരുത്തിനെ പ്രതിരോധ സോക്കറുമായി തളക്കാമെന്ന്‌ ഇറാഖും അമേരിക്കയും ദക്ഷിണാഫ്രിക്കയുമെല്ലാം തെളിയിച്ചതോടെ ലോകകപ്പിനേക്കുളള തന്ത്രങ്ങള്‍ മാറ്റാന്‍ ആലോചിക്കുകയാണ്‌ യൂറോപ്യകര്‍ക്കൊപ്പം ലാറ്റിനമേരിക്കയും. കോണ്‍ഫെഡറേഷന്‍ കപ്പ്‌ റാഞ്ചാനെത്തിയവരായിരുന്നു സ്‌പെയിന്‍. യൂറോപ്പിലെ അതിവേഗതയുള്ള താരങ്ങള്‍. എല്ലാവരും ഗോളടിക്കാര്‍. ഗ്രൂപ്പ്‌ തല മല്‍സരങ്ങളില്‍ ഗോള്‍ വേട്ട നടത്തിയ സ്‌പെയിന്‍ പക്ഷേ ഇറാഖിന്‌ മുന്നില്‍ വിയര്‍ത്തിരുന്നു. ഒരു ഗോളിനാണ്‌ ഏഷ്യന്‍ ചാമ്പ്യന്മാര്‍ക്കെതിരെ കാളപ്പോരിന്റെ നാട്ടുകാര്‍ക്ക്‌ വിജയിക്കാനായത്‌. ഇറാഖിന്റെ പോരാട്ടവീര്യമാണ്‌ അമേരിക്കയെ ഉണര്‍ത്തിയത്‌. സെമിയില്‍ സ്‌പെയിന്‍ പ്രതിയോഗികളായപ്പോള്‍ അമേരിക്ക പ്രതിരോധ സോക്കറിന്റെ സൗന്ദര്യമില്ലാത്ത തന്ത്രമാണ്‌ പുറത്തെടുത്തത്‌. സ്‌പെയിന്‍ ഇതില്‍ നിലംപതിക്കുകയും ചെയ്‌തു. ബ്രസീലിനെതിരായ സെമിയില്‍ ദക്ഷിണാഫ്രിക്ക അനുവര്‍ത്തിച്ചതും ഇതേ തന്ത്രം. ബ്രസീലുകാരെ ആദ്യാവസാനം വരച്ചവരയില്‍ നിര്‍ത്താന്‍ ഇത്‌ വഴി ആതിഥേയര്‍ക്കായി. ലൂസേഴ്‌സ്‌ ഫൈനലില്‍ സ്‌പെയിനിനെതിരെയും ഇതേ തന്ത്രമാണ്‌ ആഫ്രിക്കക്കാര്‍ നടപ്പിലാക്കിയത്‌. ഇതും വിജയിച്ചു. ഫൈനലില്‍ ബ്രസീലിന്റെ ചെറിയ പാസുകളിലൂടെയുള്ള സുന്ദരമായ ശൈലിയെ പ്രതിരോധത്തിലാണ്‌ അമേരിക്ക നേരിട്ടത്‌. ആദ്യ പകുതിയില്‍ അവര്‍ രണ്ട്‌ ഗോളിന്‌ മുന്നിലെത്തുകയും ചെയ്‌തു. രണ്ടാം പകുതിയില്‍ സൗന്ദര്യ ഫുട്‌ബോളിന്‌ പകരം ആക്രമണ സോക്കര്‍ കാഴ്‌ച്ചവെച്ചതാണ്‌ ബ്രസീലിന്‌ ഗുണമായത്‌. 2010 ലെ ലോകപ്പില്‍ സൗന്ദര്യത്തിന്‌ പകരം ആക്രമണമായിരിക്കും നല്ല ആയുധമെന്ന്‌ ബ്രസീല്‍ കോച്ച്‌ ഡുംഗെ തിരിച്ചറിഞ്ഞിട്ടുണ്ട്‌.
ആഫ്രിക്കയില്‍ ഇതാദ്യമായി നടക്കുന്ന ഫിഫ ചാമ്പ്യന്‍ഷിപ്പ്‌ കാണികള്‍ക്കും താരങ്ങള്‍ക്കുമെല്ലാം ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ നല്ല മൂഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ്‌ സമാപിച്ചിരിക്കുന്നത്‌. ആഫ്രിക്കയിലെ മൈതാനങ്ങള്‍ യൂറോപ്യന്‍, ലാറ്റിമേരിക്കന്‍ ഫുട്‌ബോളിന്‌ അനുയോജ്യമാണ്‌ എന്ന സത്യം വ്യക്തമായതിനൊപ്പം വലിയ ടീമുകളുടെ ആശങ്കകള്‍ക്ക്‌ അടിസ്ഥാനമില്ലെന്ന്‌ തെളിയിക്കപ്പെടുകയും ചെയ്‌തു. ബ്രസീല്‍ ചാമ്പ്യന്മാര്‍ക്ക്‌ യോജിച്ച പ്രകടനമാണ്‌ നടത്തിയത്‌. ഒരു കളിയില്‍ പോലും അവര്‍ പരാജയപ്പെട്ടില്ല. ഗ്രൂപ്പ്‌ തലത്തിലെ മൂന്ന്‌്‌ മല്‍സരങ്ങളില്‍ നിന്നായി പത്ത്‌ ഗോളുകളാണ്‌ സ്‌ക്കോര്‍ ചെയ്‌തത്‌. സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ വിയര്‍ത്തെങ്കിലും മല്‍സരാന്ത്യത്തില്‍ ഡാനിയല്‍ ആല്‍വസ്‌ നേടിയ ഗോള്‍ ടീമിന്റെ കരുത്തായി. ഫൈനലില്‍ അമേരിക്കക്കെതിരെ രണ്ട്‌ ഗോളിന്‌ പിറകില്‍ നിന്ന ഘട്ടത്തിലും മന:കരുത്ത്‌ കൈവിടാതെയാണ്‌ ബ്രസീല്‍ തിരിച്ചുവന്നത്‌. താരമായും പരിശീലകനായും കോണ്‍ഫെഡറേഷന്‍ കപ്പ്‌ സ്വന്തമാക്കിയ ഏക വ്യക്തിയെന്ന ബഹുമതി സ്വന്തമാക്കുന്നതില്‍ ഡുംഗെയെ സഹായിച്ചത്‌ ലൂയിസ്‌ ഫാബിയാനോ എന്ന മിടുക്കനായിരുന്നു.


ഫാബുലസ്‌ ഫാബിയാനോ
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: റൊണാള്‍ഡോ എന്ന സൂപ്പര്‍ താരം അണിഞ്ഞിരുന്ന ഒമ്പതാം നമ്പര്‍ കുപ്പായം ഗോള്‍വേട്ടക്കാരന്റേതായിരുന്നു. ഒമ്പതില്‍ കളിക്കുമ്പോള്‍ ഗോളടിക്കണം. നിരവധി ഗോളടിക്കാരുളള ബ്രസീല്‍ ടീമില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ ഗോളടിക്കുക തന്നെ വേണം. ഈ സത്യത്തിലേക്ക്‌ ലൂയിസ്‌ ഫാബിയാനോ വരുന്നത്‌ ആറ്‌ വര്‍ഷം മുമ്പ്‌. റൊണാള്‍ഡോ എന്ന സൂപ്പര്‍ താരത്തിന്റെ അസ്‌തമന സമയമായിരുന്നു അത്‌. റൊണാള്‍ഡോയെ പോലെ ഒരു താരത്തിന്‌ പകരം ഫാബിയാനോ എന്ന പയ്യന്‍സ്‌ വന്നപ്പോള്‍ പലര്‍ക്കും അത്‌ ദഹിച്ചിരുന്നില്ല. പക്ഷേ കഴിഞ്ഞ രണ്ട്‌്‌ വര്‍ഷത്തിനിടെ തന്റെ കഠിനാദ്ധ്വാനം കൊണ്ടും ഗോളടി മികവ്‌ കൊണ്ടും ഫാബിയാനോ തെളിയിച്ചിരിക്കുന്നു-ഒമ്പതാം നമ്പറിന്‌ താന്‍ യോജ്യനാണെന്ന്‌.
ദക്ഷിണാഫ്രിക്കയില്‍ ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പിനായി എത്തുമ്പോള്‍ സ്‌പാനിഷ്‌ ലീഗില്‍ സെവിലെക്കായി കളിക്കുന്ന താരത്തില്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഒരു മല്‍സരത്തില്‍ ഒരു ഗോളെങ്കിലും നേടിയില്ലെങ്കില്‍ നാട്ടുകാരുടെ വിമര്‍ശനം ഉറപ്പാണ്‌. കക്കയും റോബിഞ്ഞോയുമെല്ലാമുളള ടീമില്‍ പിടിച്ചുനില്‍ക്കാന്‍ ഗോളല്ലാതെ മറ്റ്‌ മാര്‍ഗ്ഗങ്ങളില്ല. 28 കാരനായ താരം കളിച്ച മല്‍സരങ്ങളില്ലെല്ലാം ഗോള്‍ നേടിയെന്ന്‌ മാത്രമല്ല ഫൈനലില്‍ അമേരിക്കക്കെതിരെ ടീം പിറകില്‍ നിന്ന ഘട്ടത്തില്‍ ഉജ്വലമായ രണ്ട്‌ ഗോളുകളും സ്‌ക്കോര്‍ ചെയ്‌തു.
അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പില്‍ ഇതേ ഫോം പ്രകടിപ്പിക്കാന്‍ കഴിയണമെന്നാണ്‌ യുവതാരത്തിന്റെ പ്രാര്‍ത്ഥന. ലോകകപ്പാണ്‌ പ്രധാനം. ഫിഫയുടെ വലിയ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യാന്‍ കഴിഞ്ഞത്‌ വലിയ നേട്ടമാണ്‌- കോണ്‍ഫെഡറേഷന്‍ കപ്പില്‍ ടോപ്‌ സ്‌ക്കോറര്‍ക്കുളള സ്വര്‍ണ്ണ പാദുകം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കവെ ഫാബിയാനോ പറഞ്ഞു.

Saturday, June 27, 2009




വിംസി ഒന്നും മറന്നിട്ടില്ല
കോഴിക്കോട്‌: 87 ന്റെ ആരോഗ്യ പ്രശ്‌നങ്ങളെല്ലാം വിംസിക്കുണ്ട്‌.... കേള്‍വിയെയും കാഴ്‌ച്ചയെയുമെല്ലാം പ്രായം തളര്‍ത്തിയിരിക്കുന്നു.പക്ഷേ ഓര്‍മ്മകളിലെ പഴയ മുഹൂര്‍ത്തങ്ങളിലേക്ക്‌ കണ്ണെറിയുമ്പോള്‍ വി.എം ബാലചന്ദ്രന്‍ എന്ന കളിയെഴുത്തുകാരന്‌ ഇന്നും ചെറുപ്പമാണ്‌. മാനാഞ്ചിറയിലെയും കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തിലെയും സുന്ദരമായ അനുഭവങ്ങള്‍ ഇന്നും അദ്ദേഹത്തിന്റെ മനസ്സില്‍ പച്ചയായി കിടപ്പുണ്ട്‌. ഇന്നലെ സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിന്റെ ആദരം സ്വീകരിക്കുമ്പോള്‍ കളിയെഴുത്ത്‌ രംഗത്ത്‌ യുവതലമുറയോട്‌ പറയാന്‍ വിംസിക്ക്‌ ഒരു പാട്‌ കാര്യങ്ങളുണ്ടായിരുന്നു. കളിയെഴുത്തില്‍ സത്യം പ്രതിഫലിക്കണം. മൈതാനങ്ങളിലെ സത്യം വായനക്കാരെ പേടിയില്ലാതെ അറിയിക്കണം. ഫുട്‌ബോള്‍ മൈതാനത്ത്‌ കളിക്കാര്‍ മാത്രമല്ല റഫറിയും കളിക്കും. അതെല്ലാം കാണണം. പാര്‍ശ്വവര്‍ത്തനം പാടില്ല-1950 മുതല്‍ കളിയെഴുത്ത്‌ രംഗത്തുളള ആചാര്യന്റെ ഉപദേശങ്ങള്‍.
സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സിലും കാലിക്കറ്റ്‌ പ്രസ്‌ ക്ലബും ചേര്‍ന്ന്‌ കഴിഞ്ഞ മാസം കാപ്പാട്‌ ബിച്ച്‌ റിസോര്‍ട്ടില്‍ നടത്തിയ സ്‌പോര്‍ട്‌സ്‌ ജര്‍ണലിസ്‌റ്റ്‌സ്‌ വര്‍ക്ക്‌ഷോപ്പില്‍ വെച്ച്‌ വിംസിയെ ആദരിക്കാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ അനാരോഗ്യം കാരണം അദ്ദേഹത്തിന്‌ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ബിലാത്തികുളത്തെ മകന്‍ ഉണ്ണികൃഷ്‌ണന്റെ വീട്ടില്‍ കഴിയുന്ന വിംസിയെ കാണാനും സംസാരിക്കാനും കാലിക്കറ്റ്‌ പ്രസ്സ്‌ ക്ലബ്‌ പ്രസിഡണ്ട്‌ എം. സുധീന്ദ്രകുമാര്‍, സെക്രട്ടറിയും കളിയെഴുത്തുകാരനുമായ കമാല്‍ വരദൂര്‍, ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡണ്ട്‌ കെ.ജെ മത്തായി, മലയാള മനോരമ അസിസ്‌റ്റന്‍ഡ്‌ എഡിറ്റര്‍ പി.ദാമോധരന്‍, ഫുട്‌ബോള്‍ ലേഖകന്‍ ഭാസി മലാപ്പറമ്പ്‌ തുടങ്ങിയവരെല്ലാമെത്തിയിരുന്നു.
1950 ല്‍ മാതൃഭൂമിയില്‍ സബ്‌ എഡിറ്ററായി ജോലിയില്‍ പ്രവേശിച്ച വിംസി മലയാള കായിക പ്രത്രപ്രവര്‍ത്തന രംഗത്തിന്‌ ദിശാബോധം നല്‍കിയ കളിയെഴുത്തുകാരനാണ്‌. ദിനപ്രഭയിലൂടെയാണ്‌ അദ്ദേഹം പത്രപ്രവര്‍ത്തനം ആരംഭിച്ചത്‌. 1985 ല്‍ അസിസ്‌റ്റന്‍ഡ്‌ എഡിറ്ററായി മാതൃഭൂമിയില്‍ നിന്ന്‌ വിരമിച്ചു. ഭാര്യ കുന്നത്ത്‌ അമ്മിണി ഏതാനും വര്‍ഷം മുമ്പ്‌ മരിച്ചു. കാലിക്കറ്റ്‌ യുനിവേഴ്‌സിറ്റി ക്രിക്കറ്റ്‌ താരമായിരുന്ന ഉണ്ണികൃഷ്‌ണന്‍, സിവില്‍ എഞ്ചിനിയറായ വിജയകൃഷണന്‍, മിനി എന്നിവരാണ്‌ മക്കള്‍.
യുവിജയം
കിംഗ്‌സ്‌റ്റണ്‍: സബീനാ പാര്‍ക്കില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത്‌ 339 റണ്‍സ്‌ സ്വന്തമാക്കാനായിട്ടും വിന്‍ഡീസിനെതിരായ നാല്‌ മല്‍സര ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ എളുപ്പം വിജയിക്കാന്‍ ഇന്ത്യക്കായില്ല. 319 റണ്‍സ്‌ വരെയെത്തി, അവസാനം വരെ ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്തിയാണ്‌ ആതിഥേയര്‍ 20 റണ്‍സിന്‌ പരാജയപ്പെട്ടത്‌. 102 പന്തില്‍ നിന്ന്‌ 131 റണ്‍സുമായി യുവരാജ്‌ സിംഗ്‌ കത്തിക്കയറിയ ദിനത്തില്‍ അത്തരമൊരു പ്രകടനം നടത്താന്‍ വിന്‍ഡീസ്‌ നിരയില്‍ ആര്‍ക്കുമായിരുന്നില്ല. പക്ഷേ വാലറ്റക്കാര്‍ പോലും ഇന്ത്യന്‍ ബൗളിംഗിനെ അനായാസം നേരിട്ടപ്പോള്‍ മല്‍സരം തുല്യ ശക്തികളുടേതായി. സബീനാപാര്‍ക്കില്‍ സാധാരണ ഇത്രയും റണ്‍സ്‌ പിറക്കാറില്ല. ടോസ്‌ നേടിയ ഇന്ത്യക്കായി മധ്യനിര മിന്നിയപ്പോള്‍ വലിയ ടോട്ടല്‍ തന്നെ പിറന്നു. ഈ സ്‌ക്കോറിലേക്കുള്ള യാത്രയുടെ ആദ്യ ഘട്ടങ്ങളിലൊന്നും വിന്‍ഡീസ്‌ പതറിയില്ല. ക്രിസ്‌ ഗെയില്‍, ഡ്വിന്‍ ബ്രാവോ, സര്‍വന്‍, ചന്ദര്‍പോള്‍ എന്നിവര്‍ പുറത്തായിട്ടും പൊരുതാനുറച്ചായിരുന്നു എല്ലാവരുടെയും പോരാട്ടം. ഇംഗ്ലണ്ടില്‍ നടന്ന 20-20 ലോകകപ്പില്‍ സെമി വരെയെത്താന്‍ കരിബീയന്‍ ടീമിനെ സഹായിച്ചത്‌ അവരുടെ പോരാട്ടവീര്യമായിരുന്നു. അതേ പോരാട്ടവീര്യത്തില്‍ അവര്‍ ഇന്ത്യയെ വിറപ്പിച്ചുനിര്‍ത്തിയെന്ന്‌ മാത്രമല്ല, ബൗളിംഗിനെ നാലുപാടും പായിക്കുകയും ചെയ്‌തു.
യുവരാജ്‌ സിംഗാണ്‌ കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടത്‌. ലോകകപ്പിലെ നേരത്തെയുളള പുറത്താവലിന്‌ ശേഷം വിമര്‍ശനങ്ങള്‍ക്ക്‌ നടുവിലായിരുന്ന ഇന്ത്യന്‍ ടീമിന്‌ ഈ വിജയം ആശ്വാസമാണെങ്കിലും ടീമിന്റെ ആത്മവീര്യം ഉയര്‍ത്താന്‍ സാധ്യത കുറവാണ്‌. പരമ്പരയിലെ രണ്ടാം മല്‍സരം ഇതേ വേദിയില്‍ ഇന്ന്‌ നടക്കുമ്പോള്‍ വിന്‍ഡീസ്‌ കടന്നാക്രമണത്തിന്‌ മുതിരുമെന്ന കാര്യത്തില്‍ സംശയമില്ല.
ഷോട്ട്‌ പിച്ച്‌ ഡെലിവറികള്‍ക്ക്‌ മുന്നില്‍ ബാറ്റിംഗ്‌ മറക്കുന്നവരാണ്‌ ഇന്ത്യന്‍ താരങ്ങള്‍ എന്ന സത്യത്തിലായിരുന്നു വിന്‍ഡീസ്‌ ബൗളിംഗ്‌. ഇടവേളക്ക്‌ ശേഷം ടീമില്‍ തിരിച്ചെത്തിയ ജെറോം ടെയ്‌ലര്‍ പോലും ഷോട്ട്‌ പിച്ചിനെയാണ്‌ കാര്യമായി ആശ്രയിച്ചത്‌. ഗൗതം ഗാംഭീറും രോഹിത്‌ ശര്‍മയും പാഠം പഠിക്കാത്ത മടിയന്മാരെ പോലെ ഷോട്ട്‌ പിച്ച്‌ പന്തുകളില്‍ വിന്‍ഡീസ്‌ ഫീല്‍ഡര്‍മാര്‍ക്ക്‌ ക്യാച്ചിംഗ്‌ പ്രാക്ടീസ്‌ നല്‍കി എളുപ്പം മടങ്ങിയപ്പോള്‍ മുന്നില്‍ കണ്ടത്‌ മറ്റൊരു ദുരന്തമായിരുന്നു. രണ്ട്‌ വിക്കറ്റിന്‌ 32 റണ്‍സ്‌ എന്ന നിലയിലാണ്‌ രോഹിത്‌ ശര്‍മ്മ മടങ്ങിയത്‌.
ഈ ഘട്ടത്തില്‍ ദിനേശ്‌ കാര്‍ത്തിക്കിനൊപ്പം ഇന്നിംഗ്‌സിന്‌ ദിശ പകരാനെത്തിയ യുവരാജ്‌ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുരേഷ്‌ റൈന, വിരേന്ദര്‍ സേവാഗ്‌ എന്നിവരുടെയെല്ലാം അഭാവം നികത്തുന്ന തരത്തില്‍ ബുദ്ധിപൂര്‍വ്വമാണ്‌ കളിച്ചത്‌. ഇന്ത്യന്‍ ബാറ്റിംഗിലെ ന്യൂനതകള്‍ തുറന്നു കാട്ടാന്‍ വൈസ്‌ ക്യാപ്‌റ്റന്‍ ഒരുക്കമായിരുന്നില്ല. കാര്‍ത്തികിനൊപ്പം മൂന്നാം വിക്കറ്റില്‍ 135 റണ്‍സാണ്‌ യുവി കൂട്ടിചേര്‍ത്തത്‌.
വിന്‍ഡീസ്‌ ബൗളര്‍മാരുടെ അച്ചടക്കമില്ലായ്‌മയാണ്‌ യുവരാജിനും കാര്‍ത്തിക്കിനുമെല്ലാം കരുത്തായത്‌. ടെയ്‌ലര്‍ തുടക്കത്തില്‍ നന്നായി പന്തെറിഞ്ഞെങ്കിലും ആ കരുത്ത്‌ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. 22 എക്‌സ്‌ട്രാ റണ്‍സാണ്‌ ബൗളര്‍മാര്‍ കനിഞ്ഞുനല്‍കിയത്‌. മൂന്ന്‌ തവണ വലിയ നോബോള്‍ എറിഞ്ഞ്‌ ഫ്രീഹിറ്റ്‌ സമ്മാനം ഇന്ത്യക്ക്‌ നല്‍കി. വേഗതയില്‍ മാത്രമായിരുന്നു ടെയ്‌ലറുടെ ശ്രദ്ധ. 92 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞ്‌ അദ്ദേഹം പലപ്പോഴും ഗാംഭീറിനെ ക്ഷിണിതനാക്കി. ലയല്‍ ബേക്കര്‍, ഡ്വിന്‍ ബ്രാവോ, ഡേവിഡ്‌ ബര്‍നാര്‍ഡ്‌ എന്നിവരായിരുന്നു മറ്റ്‌ പ്രധാന ബൗളര്‍മാര്‍.
കാര്‍ത്തിക്‌ പതുക്കെയാണ്‌ ആരംഭിച്ചത്‌. ഓപ്പണറുടെ സ്ഥാനത്തെ ന്യായീകരിക്കാന്‍ ബൗളര്‍മാരുടെ മികവ്‌ അദ്ദേഹം സസൂക്ഷ്‌മം നീരിക്ഷിച്ചു. അര്‍ദ്ധ സെഞ്ച്വറിയിലേക്ക്‌ തമിഴ്‌നാട്ടുകാരന്‍ പായിച്ച സ്‌കൂപ്പ്‌ ഷോട്ട്‌ മനോഹരമായിരുന്നു. 67 ല്‍ നില്‍ക്കുമ്പോള്‍ ഇതേ ഷോട്ടിന്‌ ശ്രമിച്ച്‌ പക്ഷേ പുറത്തായി. യുവരാജ്‌ സ്‌പിന്നര്‍മാര്‍ ആക്രമണത്തിന്‌ വരുന്നത്‌ വരെ കാത്തിരുന്നു. സുലൈമാന്‍ ബെന്‍, ക്രിസ്‌ ഗെയില്‍ എന്നിവരുടെ സ്‌പിന്‍ ആക്രമണത്തില്‍ 20 മുതല്‍ 27 വരെയുള്ള ഓവറുകളില്‍ 70 റണ്‍സാണ്‌ യുവരാജ്‌ ഇന്ത്യന്‍ സ്‌ക്കോര്‍ബോര്‍ഡിന്‌ സമ്മാനിച്ചത്‌.
മുപ്പത്തിനാലാം ഓവറില്‍ ഇന്ത്യ ബാറ്റിംഗ്‌ പവര്‍ പ്ലേ എടുത്തപ്പോഴും യുവരാജ്‌ അതിവേഗതയില്‍ ബാറ്റ്‌ ചെയ്‌തു. ടെയ്‌ലര്‍ക്കായിരുന്നു കാര്യമായ ശിക്ഷ യുവരാജ്‌ നല്‍കിയത്‌. 62 റണ്‍സാണ്‌ ഈ പവര്‍ പ്ലേ ഓവറുകളില്‍ ഇന്ത്യ നേടിയത്‌. ആദ്യ അഞ്ച്‌ ഓവര്‍ സ്‌പെല്ലില്‍ 16 റണ്‍സ്‌ മാത്രം വഴങ്ങിയ ടെയ്‌ലര്‍ അവസാന അഞ്ച്‌ ഓവറുകളില്‍ 54 റണ്‍സാണ്‌ നല്‍കിയത്‌. അപാര ഫോമില്‍ കളിച്ച യുവരാജ്‌ കത്തിനിന്നപ്പോള്‍ ബൗളര്‍മാര്‍ക്ക്‌ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒടുവില്‍ ബ്രാവോയുടെ പന്തില്‍ വൈസ്‌ ക്യാപ്‌റ്റന്‍ പുറത്തായി. അടുത്ത പന്തില്‍ രവീന്ദു ജഡേജയും പുറത്തായപ്പോള്‍ വിന്‍ഡീസ്‌ പ്രതീക്ഷ തിരികെ കിട്ടി. പക്ഷേ ക്യാപ്‌റ്റന്‍ ധോണിയും യൂസഫ്‌ പത്താനും തമ്മിലുള്ള സഖ്യം യുവരാജ്‌ സമ്മാനിച്ച വേഗത നിലനിര്‍ത്തി.
വിജയിക്കാന്‍ 340 റണ്‍സ്‌ ആവശ്യമായിരുന്ന വിന്‍ഡീസിന്റെ പ്രതീക്ഷകള്‍ ക്രിസ്‌ ഗെയില്‍ നല്‍കുന്ന തുടക്കത്തിലായിരുന്നു. സ്വതസിദ്ധമായ ശൈലിയില്‍ അതിവേഗം 37 റണ്‍സ്‌ നേടിയ നായകന്‌ പക്ഷേ ആശിഷ്‌്‌ നെഹ്‌റയുടെ ഫുള്‍ ടോസ്‌ വിനയായി. റുനാകോ മോര്‍ട്ടന്‍ ഗെയിലിനെ പോലെ ആക്രമിച്ചു. ആദ്യ പത്ത്‌ ഓവര്‍ പിന്നിടുമ്പോള്‍ വിന്‍ഡീസ്‌ സ്‌ക്കോര്‍ ഒരു വിക്കറ്റ്‌ നഷ്‌ടത്തില്‍ 70 റണ്‍സായിരുന്നു. അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ മോര്‍ട്ടന്‍ മടങ്ങിയ ശേഷം ആക്രമണം രാം നരേഷ്‌ സര്‍വന്‍ ഏറ്റെടുത്തു. സ്‌പിന്നര്‍മാരെ അനായാസം അതിര്‍ത്തി കടത്തിയാണ്‌ സര്‍വന്‍ കളിച്ചത്‌. യുവരാജിനെതിരെ മല്‍സരത്തിലെ ഏറ്റവും വലിയ സിക്‌സര്‍ നേടിയ സര്‍വന്‍ പക്ഷേ അടുത്ത പന്തില്‍ ഇല്ലാത്ത രണ്ടാം റണ്ണിനായി ഓടി വിക്കറ്റ്‌ തുലച്ചു.
ചന്ദര്‍പോളിന്റേതായിരുന്നു അടുത്ത ഊഴം. യുവരാജിനെതിരെ തുടര്‍ച്ചയായി സിക്‌സറുകള്‍ നേടി അര്‍ദ്ധ സെഞ്ച്വറി തികച്ച ചന്ദര്‍പോള്‍ ഇഷാന്തിനെയും വെറുതെ വിട്ടില്ല. യൂസഫ്‌ പത്താന്റെ പന്തില്‍ സിക്‌സര്‍ നേടിയ ശേഷം അതേ ഷോട്ടിനുളള അടുത്ത ശ്രമത്തില്‍ ചന്ദര്‍പോള്‍ പുറത്തായി. 63 റണ്‍സാണ്‌ ചന്ദര്‍പോള്‍ നേടിയത്‌. ചന്ദര്‍പോള്‍ പുറത്തായപ്പോള്‍ എല്ലാം അവസാനിച്ചുവെന്നാണ്‌ തോന്നിയത്‌. പക്ഷേ വിക്കറ്റ്‌ കീപ്പര്‍ ധനേഷ്‌ രാംദിനും വാലറ്റക്കാരായ ജെറോം ടെയ്‌ലറും ഡേവിഡ്‌ ബര്‍നര്‍ഡും ബാറ്റ്‌ വീശിയെങ്കിലും ഒരട്ടിമറി വിജയത്തിലേക്ക്‌ ടീമിനെ നയിക്കാന്‍ അവര്‍ക്കായില്ല. ഇന്ത്യക്ക്‌ വേണ്ടി യൂസഫ്‌ പത്താന്‍ മൂന്ന്‌ വിക്കറ്റ്‌ നേടി.

സ്‌ക്കോര്‍ബോര്‍ഡ്‌
ഇന്ത്യ: ദിനേശ്‌്‌ കാര്‍ത്തിക്‌-സി-രാംദിന്‍-ബി-ബെര്‍നാര്‍ഡ്‌-67, ഗൗതം ഗാംഭീര്‍-സി-ബ്രാവോ-ബി-ടെയ്‌ലര്‍-13, രോഹിത്‌ ശര്‍മ്മ-സി-ബ്രാവോ-ബി-ബേക്കര്‍-4, യുവരാജ്‌സിംഗ്‌-സി-രാംദിന്‍-ബി-ബ്രാവോ-131, എം.എസ്‌ ധോണി-റണ്ണൗട്ട്‌-41, രവീന്ദു ജഡേജ-സി-രാംദിന്‍-ബി-ബ്രാവോ-0, യൂസഫ്‌ പത്താന്‍-നോട്ടൗട്ട്‌-40,ഹര്‍ഭജന്‍ സിംഗ്‌-നോട്ടൗട്ട്‌-21, എക്‌സ്‌ട്രാസ്‌-22, ആകെ ആറ്‌ വിക്കറ്റിന്‌ 339. വിക്കറ്റ്‌ പതനം: 1-25 (ഗാംഭീര്‍), 2-32 (രോഹിത്‌), 3-167 (കാര്‍ത്തിക്‌), 4-253 (യുവരാജ്‌ സിംഗ്‌),5-253 (ജഡേജ), 6-298 (ധോണി). ബൗളിംഗ്‌: ടെയ്‌ലര്‍ 10-1-74-1, ബേക്കര്‍ 9-0-62-1, ബ്രാവോ 10-0-66-2, ബെര്‍നാര്‍ഡ്‌ 8-0-50-1, ബെന്‍ 10-0-50-0, ഗെയില്‍ 3-0-28-0.
വിന്‍ഡീസ്‌: ഗെയില്‍-സി-ഹര്‍ഭജന്‍-ബി-നെഹ്‌റ-37, മോര്‍ട്ടന്‍-സി-ധോണി-ബി-യൂസഫ്‌-42, സര്‍വന്‍-റണ്ണൗട്ട്‌-45, ചന്ദര്‍പോള്‍ -സി-ജഡേജ-ബി-യൂസഫ്‌-63, ഡ്വിന്‍ ബ്രാവോ-സി-രോഹിത്‌-ബി-ഇഷാന്ത്‌-8, ഡി.എം ബ്രാവോ-സി-യുവരാജ്‌-ബി-ഹര്‍ഭജന്‍-19, ടെയ്‌ലര്‍-എല്‍.ബി.ഡബ്ല്യൂ-ബി-യൂസഫ്‌-21, രാംദിന്‍-സി-ഹര്‍ഭജന്‍-ബി-നെഹ്‌റ-29, ബെര്‍നാര്‍ഡ്‌-സി-രോഹിത്‌-ബി-നെഹ്‌റ-19, ബെന്‍-ബി-യുവരാജ്‌-7, ബേക്കര്‍-നോട്ടൗട്ട്‌-0, എക്‌സ്‌ട്രാസ്‌-29, ആകെ 48.1 ഓവറില്‍ 319.
വിക്കറ്റ്‌ പതനം: 1-65 (ഗെയില്‍), 2-100 (മോര്‍ട്ടന്‍), 3-151 (സര്‍വന്‍), 4-188 (ഡ്വിന്‍ ബ്രാവോ), 5-224 (ചന്ദര്‍പോള്‍), 6-241 (ഡി.എം ബ്രാവോ), 7-250 (ടെയ്‌ലര്‍), 8-294 (ബെര്‍നാര്‍ഡ്‌), 9-318 (ബെന്‍), 10-319 (രാംദിന്‍).
ബൗളിംഗ്‌: ആര്‍.പി സിംഗ്‌ 7-0-44-1, നെഹ്‌റ 7.1-1-49-3, ഇഷാന്ത്‌ 5-0-38-1, ജഡേജ 7-1-34-0, യൂസഫ്‌ 8-0-56-3, ഹര്‍ഭജന്‍ 10-0-56-1, യുവരാജ്‌ 4-0-34-0

.

ഇന്ന്‌ കലാശം
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിനും ലാറ്റിമേരിക്കന്‍ ജേതാക്കളായ ബ്രസീലും തമ്മിലൊരു കോണ്‍ഫെഡറേഷന്‍ കപ്പ്‌ ഫൈനലായിരുന്നു ഫുട്‌ബോള്‍ പ്രേമികള്‍ പ്രതീക്ഷിച്ചത്‌. പക്ഷേ 15 രാജ്യാന്തര മല്‍സരങ്ങളില്‍ പരാജയമറിയാതെയെത്തിയ സ്‌പാനിഷ്‌ പടയെ രണ്ട്‌ ഗോളിന്‌ മുക്കിയെത്തിയ അമേരിക്കയാണ്‌ വന്‍കരാ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന്‌ ബ്രസീലിനെ എതിരിടുന്നത്‌. താരനിരയും മല്‍സര റെക്കോര്‍ഡും അനുഭവസമ്പത്തുമെല്ലാം പരിഗണിച്ചാല്‍ ഫൈനല്‍ ബ്രസീലിന്‌ എളുപ്പം സ്വന്തമാക്കാം. പക്ഷേ-അട്ടിമറികളുടെ കോണ്‍ഫെഡറേഷന്‍ കപ്പില്‍ ഇനിയൊരു അട്ടിമറി കൂടി നടന്നാല്‍ അല്‍ഭുതപ്പെടാനില്ലെന്നാണ്‌ അമേരിക്കന്‍ താരങ്ങള്‍ പറയുന്നത്‌.
ലെന്‍ഡല്‍ ഡോണാവാന്‍ എന്ന വെറ്ററനും ഒരു പിടി യുവതാരങ്ങളുമാണ്‌ അമേരിക്കയുടെ കരുത്ത്‌. എല്ലാവരും എഴുതിത്തള്ളിയ ടീം സെമിഫൈനലില്‍ പ്രകടിപ്പിച്ച വീര്യം ബ്രസിലിനെ പോലും അല്‍ഭുതപ്പെടുത്തിയിട്ടുണ്ട്‌. ഗ്രൂപ്പിലെ എല്ലാ മല്‍സരങ്ങളിലും വ്യക്തമായ മാര്‍ജിനില്‍ വിജയിച്ച സ്‌പെയിനിന്‌ മുന്നില്‍ ശക്തമായ പോരാട്ടവീര്യമാണ്‌ അമേരിക്ക പ്രകടിപ്പിച്ചത്‌. ഗ്രൂപ്പ്‌ ഘട്ടത്തിലെ ആദ്യ രണ്ട്‌ മല്‍സരങ്ങളിലും വലിയ മാര്‍ജിനില്‍ തോറ്റ്‌ നാട്ടിലേക്ക്‌ മടക്ക ടിക്കറ്റ്‌്‌ ബുക്‌ ചെയ്‌തവരായിരുന്നു അമേരിക്ക. അവസാന ഗ്രൂപ്പ്‌ മല്‍സരത്തില്‍ അട്ടിമറി വീരന്മാരായ ഈജിപ്‌തായിരുന്നു പ്രതിയോഗികള്‍. ഈ മല്‍സരത്തില്‍ വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമായിരുന്നു ടീമിന്‌ പ്രതീക്ഷ. ലോക ചാമ്പ്യന്മാരായ ഇറ്റലിയെ മറിച്ചിട്ട്‌ സെമിയിലേക്ക്‌ കണ്ണും നട്ട്‌ എത്തിയ ഈജിപ്‌തിനെ മൂന്ന്‌ ഗോളിന്‌ അമേരിക്ക വീഴ്‌ത്തിയപ്പോള്‍ അത്‌ വരാന്‍ പോവുന്ന കൊടുങ്കാറ്റിന്റെ സൂചനയാണെന്ന്‌ ആരും കരുതിയില്ല. സെമിയില്‍ സ്‌പെയിനിനെ വീഴ്‌ത്താന്‍ അമേരികക്ക്‌ കരുത്തായത്‌ ഈജിപ്‌തിനെതിരായ വിജയമായിരുന്നു.
അമേരിക്കയെ തങ്ങള്‍ കരുതിയിരിക്കുമെന്ന്‌ ബ്രസീല്‍ കോച്ച്‌ ഡുംഗെ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കക്കെതിരായ സെമിയില്‍ ബ്രസീല്‍ വിയര്‍ത്തിരുന്നു. പ്രതിരോധ സോക്കര്‍ അമേരിക്ക കാഴ്‌ച്ചവെച്ചാല്‍ അത്‌ തന്റെ മുന്‍നിരക്കാരായ കക്കയെയും റോബിഞ്ഞോയെയുമെല്ലാം തളര്‍ത്തുമെന്ന്‌ ഡുംഗെക്കറിയാം. ഇന്ത്യന്‍ സമയം രാത്രി 12 നാണ്‌ കലാശപ്പോരാട്ടം. ഇ.എസ്‌.പി.എന്നില്‍ തല്‍സമയം. മൂന്നാം സ്ഥാനക്കാരെ കണ്ടെത്താന്‍ സ്‌പെയിനും ദക്ഷിണാഫ്രിക്കയും ഇന്ന്‌ നേര്‍ക്കുനേര്‍ വരുന്നുണ്ട്‌. ഇന്ത്യന്‍ സമയം വൈകീട്ട്‌ 5-25 നാണ്‌ ഈ മല്‍സരം.

പേടിച്ചിരുന്നു
കിംഗ്‌സ്റ്റണ്‍: വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത്‌ വലിയ സ്‌ക്കോര്‍ നേടിയപ്പോള്‍ എളുപ്പത്തില്‍ ജയിക്കാമെന്നാണ്‌ കരുതിയതെന്നും എന്നാല്‍ വിന്‍ഡീസ്‌ വാലറ്റത്തിന്റെ ചെറുത്തുനില്‍പ്പ്‌ തന്നെ പേടിപ്പിച്ചതായും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണി. ആദ്യ മല്‍സരത്തിന്‌ ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ വിന്‍ഡീസിന്റെ ഏഴ്‌ വിക്കറ്റുകള്‍ വീണപ്പോള്‍ കളി ഇന്ത്യന്‍ പക്ഷത്തായി എന്നാണ്‌ കരുതിയതെന്ന്‌ ക്യാപ്‌റ്റന്‍ പറഞ്ഞു. മുന്‍നിരക്കാരായ ഏഴ്‌ പേരാണ്‌ പുറത്തായത്‌. നാല്‍പ്പതാം ഓവര്‍ അവസാനിക്കുമ്പോള്‍ വിജയിക്കാന്‍ 88 റണ്‍സ്‌ വിന്‍ഡീസിന്‌ വേണമായിരുന്നു. മൂന്ന്‌ വിക്കറ്റുകള്‍ മാത്രം ബാക്കി. അടുത്ത അഞ്ച്‌ ഓവറില്‍ 43 റണ്‍സാണ്‌ ടീം നേടിയത്‌. ഡേവിഡ്‌ ബര്‍നാര്‍ഡിന്റെ വിക്കറ്റും പോയി. അവസാന രണ്ട്‌ ഓവറില്‍ 20 റണ്‍സായിരുന്നു ലക്ഷ്യം. ആശിഷ്‌ നെഹ്‌റയാണ്‌ ഈ രണ്ട്‌ വിക്കറ്റും നേടിയത്‌. നെഹ്‌റക്ക്‌ പകരം അവസാന ഓവറുകള്‍ സ്‌പിന്നര്‍ക്ക്‌ നല്‍കുന്നതിനെക്കുറിച്ച്‌ ആലോചിച്ചിരുന്നു. പക്ഷേ പന്ത്‌ റിവേഴ്‌സ്‌ സ്വിംഗ്‌ ചെയ്യുന്നതിനാല്‍ പേസറായിരിക്കും നല്ലതെന്ന്‌ തോന്നി. അങ്ങനെയാണ്‌ നെഹ്‌റക്ക്‌ അവസരം നല്‍കിയത്‌. യുവരാജിന്റെ പ്രകടനമാണ്‌ ടീമിനെ വിജയിപ്പിച്ചതെന്ന്‌്‌ ധോണി സമ്മതിച്ചു. ടീമിന്റെ കാര്യമായ പ്രതീക്ഷ അദ്ദേഹമാണ്‌. യുവരാജ്‌ ഫോമിലെത്തിയാല്‍ വലിയ സ്‌ക്കോര്‍ ഉറപ്പാണ്‌. നല്ല തുടക്കമാണ്‌ യുവിക്ക്‌ വേണ്ടത്‌. നിലയുറപ്പിച്ചാല്‍ മികച്ച റണ്‍നിരക്ക്‌ നിലനിര്‍ത്തി അദ്ദേഹം കളിക്കുമെന്നും ധോണി പറഞ്ഞു. യുവരാജിന്റെ ഇന്നിംഗ്‌സാണ്‌ തോല്‍വിക്ക്‌ കാരണമായതെന്ന്‌ വിന്‍ഡീസ്‌്‌ ക്യാപ്‌റ്റന്‍ ക്രിസ്‌ ഗെയിലും പറഞ്ഞു. ടോസ്‌ നേടിയാല്‍ താനും ബാറ്റിംഗ്‌ തെരഞ്ഞെടുക്കുമായിരുന്നു. അത്രമാത്രം ഫ്‌ളാറ്റായിരുന്നു പിച്ച്‌. യുവരാജ്‌ വലിയ ഇന്നിംഗ്‌സ്‌ കളിച്ചപ്പോള്‍ അതിന്‌ മറുപടി നല്‍കാന്‍ അത്തരത്തിലൊരു ഇന്നിംഗ്‌സ്‌ വിന്‍ഡീസിന്റെ പക്കല്‍ നിന്ന്‌ വേണമായിരുന്നു. പക്ഷേ അതുണ്ടായില്ലെന്നും ഗെയില്‍ പറഞ്ഞു.

ഫെഡ്‌റര്‍
ടെസ്റ്റഡ്‌
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ്‌ ചാമ്പ്യന്‍ഷിപ്പില്‍ സ്വിറ്റ്‌്‌സര്‍ലാന്‍ഡിന്റെ സൂപ്പര്‍ താരം റോജര്‍ ഫെഡ്‌റര്‍ മുന്നോട്ട്‌. മൂന്നാം റൗണ്ടില്‍ ഇരുപത്തിയേഴാം സീഡ്‌ ജര്‍മനിയുടെ ഫിലിപ്പ്‌ കോള്‍ഷര്‍ബറില്‍ നിന്നും കാര്യമായ വെല്ലുവിളി നേരിട്ട ഫെഡ്‌റര്‍ 6-3, 6-2, 6-7 (5-7), 6-1 എന്ന സ്‌ക്കോറിനാണ്‌ ജയിച്ചത്‌. തുടക്കത്തില്‍ അപാര ഫോമിലായിരുന്ന ഫെഡ്‌റര്‍ക്ക്‌ അവസാനത്തിലാണ്‌ പിഴച്ചത്‌. എല്ലാ മല്‍സരങ്ങളും നേരിട്ടുളള സെറ്റുകളില്‍ നേടാനാണ്‌ താല്‍്‌പ്പര്യമെങ്കിലും ശക്തരായ പ്രതിയോഗികളുടെ സാന്നിദ്ദ്യം മല്‍സരത്തെ ആവേശകരമാക്കുമെന്ന്‌ ഫെഡ്‌റര്‍ പറഞ്ഞു.ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സാനിയ മിര്‍സ ഇന്നലെ വനിതാ ഡബിള്‍സില്‍ നിന്നും പുറത്തായി.

Friday, June 26, 2009

UNLUCKY S.A




ബ്രസീല്‍ രക്ഷപ്പെട്ടു
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ദക്ഷിണാഫ്രിക്കക്ക്‌ ഭാഗ്യമുണ്ടായിരുന്നില്ല.... അഞ്ച്‌ തവണ ലോകപ്പട്ടം സ്വന്തമാക്കിയ ബ്രസീലുകാരെ 88 മിനുട്ട്‌ വരച്ച വരയില്‍ നിര്‍ത്തിയിട്ടും തോല്‍ക്കാന്‍ വിധിക്കപ്പെട്ടവരായി ആതിഥേയര്‍ കോണ്‍ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോളില്‍ നിന്ന്‌ പുറത്ത്‌ പോയപ്പോള്‍ നാട്ടുകാരുടെ മുഖത്ത്‌ മ്ലാനതയായിരുന്നു. ബ്രസീലിനെ തങ്ങളുടെ ടീം തോല്‍പ്പിക്കുമെന്ന്‌ അവരാരും കരുതിയിരുന്നില്ല. പക്ഷേ സെമി അങ്കത്തില്‍ ആഫ്രിക്കന്‍ താരങ്ങള്‍ പുലിക്കുട്ടികളെ പോലെ കളിച്ചപ്പോള്‍ അവര്‍ വിജയം അര്‍ഹിച്ചിരുന്നു. അത്രമാത്രം മന: സാന്നിദ്ധ്യത്തോടെയാണ്‌ എല്ലാവരും കളിച്ചത്‌. പക്ഷേ ലോംഗ്‌ വിസിലിന്‌ രണ്ട്‌ മിനുട്ട്‌ മാത്രം ബാക്കിനില്‍ക്കെ ബ്രസീലുകാരന്‍ ഡാനിയല്‍ ആല്‍വസിന്റെ ഫ്രീകിക്ക്‌ എല്ലാ പ്രതീക്ഷകളെയും കാറ്റില്‍പ്പറത്തി. ബ്ലോം ഫോണ്‍ടെയിനില്‍ നടന്ന ആദ്യ സെമിയില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിനിനെ അമേരിക്ക മുക്കിയതില്‍ നിന്നും ബ്രസീലുകാര്‍ പാഠമുള്‍കൊണ്ടിരുന്നു. സ്‌പെയിന്‍ ഏറ്റവുമെളുപ്പത്തില്‍ അമേരിക്കക്കാരെ വീഴ്‌ത്തുമെന്നായിരുന്നു എല്ലാവരും കരുതിയത്‌. മാന്‍ ടു മാന്‍ മാര്‍ക്കിംഗ്‌ എന്ന തന്ത്രത്തില്‍ അടിയുറച്ച്‌ നിന്ന്‌്‌ അമേരിക്ക കാട്ടിയ വിപ്ലവം അതേ പടി അനുകരിക്കാന്‍ ദക്ഷിണാഫ്രിക്കക്കാര്‍ ശ്രമിച്ചപ്പോള്‍ ബ്രസീലിന്റെ ലോകോത്തര മുന്‍നിരയും മധ്യനിരയും വെള്ളം കുടിച്ചു.
ഡുംഗെയുടെ സംഘത്തില്‍ നിറയെ അനുഭവസമ്പന്നരായ താരങ്ങളായിരുന്നു. ചെല്‍സിക്കാരന്‍ കക്കയായിരുന്നു മുന്നണിപ്പോരാളി. മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ റോബിഞ്ഞോ പറന്നുനടന്നു. ഇവരെ പിടിച്ചുകെട്ടുക എളുപ്പമായിരുന്നില്ല. പക്ഷേ ദക്ഷിണാഫ്രിക്കയുടെ ഓരോ ഡിഫന്‍ഡര്‍മാര്‍ക്കും വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. കക്കയെ ഒരു തരത്തിലും അവര്‍ സ്വതന്ത്രമാക്കിയില്ല. സബ്‌സ്റ്റിറ്റിയൂട്ടായി രംഗത്തിറങ്ങിയ ബാര്‍സിലോണക്കാരന്‍ ആല്‍വസിന്റെ ഫ്രി കിക്ക്‌ ഗോള്‍വലയിലേക്ക്‌ പ്രവേശിക്കും വരെ ആഫ്രിക്കന്‍ ഗോള്‍ക്കീപ്പര്‍ തുംലെംഗ്‌ ഗുനെ അസാമാന്യ ഫോമിലായിരുന്നു.
റോബര്‍ട്ടോ കാര്‍ലോസിനെ പോലുളള മുന്‍ഗാമികള്‍ പായിക്കാറുളള ബുളറ്റ്‌ ഷോട്ടാണ്‌ ആല്‍വസ്‌ പായിച്ചത്‌. ആഫ്രിക്കന്‍ പ്രതിരോധ മതിലും കടന്ന്‌ പന്ത്‌ വലയിലേക്ക്‌ തുളച്ചുകയറിയ കാഴ്‌ച്ചയില്‍ ഗോള്‍ക്കീപ്പര്‍ തീര്‍ത്തും നിസ്സഹായനായിരുന്നു. ഗോള്‍ വീഴുമ്പോള്‍ തിരിച്ചടിക്കാന്‍ പോലുമുളള സമയം ആതിഥേയര്‍ക്കുണ്ടായിരുന്നില്ല. അവരാകെ തരിച്ചുപോയിരുന്നു. പ്രതിരോധമായിരുന്നു ആഫ്രിക്കന്‍ കരുത്ത്‌. സ്‌പെയിനിനെ ഇറാഖ്‌ പിടിച്ചുനിര്‍ത്തിയതും അമേരിക്ക തോല്‍പ്പിച്ചതും പ്രതിരോധ മികവിലായിരുന്നു. പ്രതിരോധത്തില്‍ ശ്രദ്ധിച്ചാല്‍ ബ്രസീലുകാരെ വെള്ളം കുടിപ്പിക്കാമെന്ന സത്യത്തില്‍ പാറ പോലെ ഉറച്ചുനിന്ന ബൂത്ത്‌ എന്ന ഉയരക്കാരന്‍ ഡിഫന്‍ഡര്‍ കാണികളുടെ കൈയ്യടി യഥേഷ്ടം നേടി. മല്‍സരത്തിന്റെ നാലാം മിനുട്ടില്‍ ദക്ഷിണാഫ്രിക്കയുടെ തകര്‍പ്പനൊരു മുന്നേറ്റത്തില്‍ ബ്രസീല്‍ കഷ്ടിച്ചാണ്‌ രക്ഷപ്പെട്ടത്‌. ടികോ മോഡിസായിരുന്നു ചാട്ടൂളി കണക്കെ ബ്രസീല്‍ ഡിഫന്‍ഡര്‍ ലൂസിയോയെ കബളിപ്പിച്ച്‌ പാഞ്ഞുകയറിയത്‌. ഫെലിപോ മിലോ, സ്‌റ്റിവന്‍ പിയാനര്‍ എന്നിവരും അവസരങ്ങളില്‍ മിന്നി.
പതിനാലാം മിനുട്ട്‌ വരെ കാക്കേണ്ടി വന്നു ബ്രസീലിന്‌ ആദ്യ ആസുത്രിത ആക്രമണത്തിന്‌. വലത്‌ വിംഗിലൂടെ കുതിച്ചുകയറിയ മൈകോണ്‍ ലൂസിയോ ഫാബിയാനോയെ ലക്ഷ്യമിട്ട്‌ നല്‍കിയ പന്ത്‌ പെനാല്‍ട്ടി ബോക്‌സിനരികില്‍ വെച്ച്‌ റാമിറസിന്‌ ലഭിച്ചു. അദ്ദേഹത്തിന്റെ ഇടംകാലന്‍ ഷോട്ട്‌ പക്ഷേ ആഫ്രിക്കന്‍ ഗോള്‍ക്കീപ്പറുടെ കരങ്ങളിലേക്കായിരുന്നു. അടുത്ത മിനുട്ടില്‍ തന്നെ ലാറ്റിനമേരിക്കന്‍ ടീമിന്റെ ഗോള്‍ക്കീപ്പര്‍ ജൂലിയോ സീസറും പരീക്ഷിക്കപ്പെട്ടു. സിബോനിസോ ഗാക്‌സയുടെ തകര്‍പ്പന്‍ ഷോട്ട്‌ നേരിയ മാര്‍ജിനിലാണ്‌ പുറത്തായത്‌. ഒന്നാം പകുതിയില്‍ കക്കക്ക്‌ കാര്യമായ റോളുണ്ടായിരുന്നില്ല. രണ്ടാം പകുതിയാരംഭിച്ചതും അദ്ദേഹം സ്വന്തം സാന്നിദ്ധ്യം അറിയിച്ചു. ഇടത്‌ വിംഗിലുടെ ഓടിക്കയറി പെനാല്‍ട്ടി ബോക്‌സിന്‌ സമീപത്ത്‌ നിന്ന്‌ പത്താം നമ്പറുകാരന്‍ പായിച്ച ഷോട്ടിന്‌ വേഗതയുണ്ടായിരുന്നു. പക്ഷേ അല്‍പ്പം വിത്യാസത്തില്‍ അകന്നു. ആവേശകരമായി മല്‍സരം നീങ്ങവെയാണ്‌ ഭാഗ്യം ആല്‍വസിലൂടെ ബ്രസീലുകാരനായത്‌.
ഇന്ന്‌ മല്‍സരമില്ല. നാളെ നടക്കുന്ന ഫൈനലില്‍ അമേരിക്കയാണ്‌ ബ്രസീലിന്റെ പ്രതിയോഗികള്‍. രണ്ട്‌ ടീമുകളും ഗ്രൂപ്പ്‌ ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ മൂന്ന്‌ ഗോളുകള്‍ വാങ്ങിയവരാണ്‌ അമേരിക്ക.

ക്രിക്കറ്റ്‌
കിംഗ്‌സ്‌റ്റണ്‍: രണ്ട്‌ വര്‍ഷം മുമ്പ്‌ വിന്‍ഡീസ്‌ മണ്ണില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായത്‌ ഒരിക്കലും മറക്കാനാവില്ലെന്ന്‌ ഇന്നലെ മല്‍സരത്തിന്‌ മുമ്പ്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണി അഭിപ്രായപ്പെട്ടിരുന്നു. ലോകകപ്പ്‌ സ്വന്തമാക്കാന്‍ രാഹുല്‍ ദ്രാവിഡിന്റെ നേതൃത്ത്വത്തില്‍ പോയ ഇന്ത്യന്‍ ടീം കരിബീയിന്‍ ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ നാണംകെട്ട്‌ പുറത്തായിരുന്നു. ബംഗ്ലാദേശിനെതിരെ പോലും വിജയിക്കാന്‍ ഇന്ത്യക്കായിരുന്നില്ല. കരീബിയന്‍ മണ്ണ്‌ നല്‍കിയ ആ ഓര്‍മ്മകള്‍ മറക്കാന്‍ കഴിയില്ലെന്നും ആ ഓര്‍മകള്‍ മായ്‌ക്കാന്‍ കഴിയണമെങ്കില്‍ ഈ പരമ്പര ജയിക്കണമെന്നും ധോണി പറഞ്ഞിരുന്നു.
അനുഭവസമ്പന്നരായ താരങ്ങളുടെ അസാന്നിദ്ധ്യം പ്രശ്‌നമാണ്‌. പക്ഷേ പരുക്കിനെ തടയാന്‍ കഴിയില്ല. സഹീര്‍ഖാനും വീരേന്ദര്‍ സേവാഗും കരുത്തരാണ്‌. രണ്ട്‌ പേര്‍ക്കും ഇവിടെ വരാന്‍ കഴിയാതിരുന്നത്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ്‌. അവര്‍ക്ക്‌ പകരം അവസരം ലഭിക്കുന്ന യുവതാരങ്ങള്‍ക്ക്‌ മുന്നില്‍ ശക്തമായ വെല്ലുവിളിയുണ്ട്‌. നന്നായി കളിച്ചാല്‍ ടീമിലെ സ്ഥാനം നിലനിര്‍ത്താനാവും. പരുക്കുകള്‍ ചിലപ്പോള്‍ നല്ലതിനാണ്‌. റിസര്‍വ്‌ ടീമിലെ എല്ലാവരെയും ഉപയോഗപ്പെടുത്താനാവും. ഇന്ത്യ പോലെ വലിയ ഒരു രാജ്യത്ത്‌ ക്രിക്കറ്റ്‌ പ്രതിഭക്ക്‌ പഞ്ഞമില്ല. രാജ്യാന്തര ക്രിക്കറ്റില്‍ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ്‌ പ്രധാനം. വിന്‍ഡീസ്‌ പോലെ തീര്‍ത്തും വിത്യസ്‌തമായ മൈതാനങ്ങളില്‍ കളിക്കുമ്പോള്‍ സാഹചര്യങ്ങളെ പഠിക്കണം. അതിന്‌ യുവതാരങ്ങള്‍ക്ക്‌ കഴിയണമെന്നും ക്യാപ്‌റ്റന്‍ നിര്‍ദ്ദേശിച്ചു.

ഇനി അടുത്ത കളി
ലാഹോര്‍: പാക്കിസ്‌താനിലെ മുഖ്യ പത്രങ്ങളുടെ സ്‌പോര്‍ട്‌സ്‌ താളുകളില്‍ ഇപ്പോഴും ലോകകപ്പ്‌ നേട്ടത്തിന്റെ അലയൊലികളാണ്‌. പാക്കിസ്‌താന്‍ താരങ്ങള്‍ക്ക്‌ സ്വന്തം തട്ടകങ്ങളില്‍ ലഭിക്കുന്ന സ്വീകരണത്തിന്റെ വാര്‍ത്തകളും ചിത്രങ്ങളുമായി പാക്‌ ക്രിക്കറ്റ്‌ ആഘോഷം തുടരുമ്പോള്‍ ടീമിന്‌ ക്യാപ്‌റ്റന്‍ യൂനസ്‌ഖാന്റെ മുന്നറിയിപ്പ്‌. അടുത്ത മാസം ശ്രീലങ്കക്കെതിരെ ആരംഭിക്കുന്ന പരമ്പരയെക്കുറിച്ച്‌ ഗൗരവതരമായി ചിന്തിക്കേണ്ട സമയമായെന്നാണ്‌ ക്യാപ്‌റ്റന്‍ സഹതാരങ്ങളെ ഓര്‍മ്മിപ്പിക്കുന്നത്‌. ലോകകപ്പ്‌ നേടിയത്‌ ചരിത്രമായിരിക്കുന്നു. എല്ലാവരും ആ ആഘോഷത്തില്‍ തന്നെ. പക്ഷേ ആഘോഷത്തില്‍ നിന്നും കാര്യത്തിലേക്ക്‌ വരേണ്ട സമയമായിരിക്കുന്നു. ലോര്‍ഡ്‌സിലെ ലോകകപ്പ്‌ ഫൈനലില്‍ തോല്‍പ്പിച്ചത്‌ ലങ്കയെയാണ്‌. അവരെ തന്നെയാണ്‌ ടെസ്‌റ്റ്‌-ഏകദിന പരമ്പരയില്‍ നേരിടാന്‍പോവുന്നത്‌. കുമാര്‍ സങ്കക്കാര എന്ന ബുദ്ധിമാനായ നായകനാണ്‌ ലങ്കയുടെ ശക്തി. അവരുടെ ടീമാണെങ്കില്‍ വളരെ സന്തുലിതമാണ്‌. നല്ല ബൗളര്‍മാരും ബാറ്റ്‌സ്‌മാന്മാരും. അവരുടെ തട്ടകത്തില്‍ വെച്ച്‌ അവരെ നേരിടുമ്പോള്‍ പാക്കിസ്‌താന്‍ ടീം മാനസികമായി കരുതത്‌ കാട്ടണം. പാക്കിസ്‌താന്‍ ടീമിനും തനിക്കുമിപ്പോള്‍ ഇരട്ടി സമ്മര്‍ദ്ദമാണെന്നും യൂനസ്‌ പറഞ്ഞു. ലോകകപ്പ്‌ നേടിയ ടീമാണ്‌. ഇനിയുളള ഓരോ മല്‍സരങ്ങളിലും ജയിക്കണം. ടെസ്‌റ്റ്‌, ഏകദിന ക്രിക്കറ്റില്‍ നിന്നും തീര്‍ത്തും വിത്യസ്‌തമാണ്‌ 20-20. പാക്കിസ്‌താന്‍ ബാറ്റ്‌സ്‌മാന്മാരെല്ലാം ഫോമിലാണ്‌. മുഹമ്മദ്‌ യൂസഫ്‌ എന്ന അനുഭവ സമ്പന്നന്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്‌. ബൗളിംഗില്‍ ലോകകപ്പില്‍ മിന്നിയ മുഹമ്മദ്‌ ആമിറുണ്ട്‌. സ്‌പിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡാനിഷ്‌ കനേരിയയെ സഹായിക്കാന്‍ മുഹമ്മദ്‌ അജ്‌മല്‍ എന്ന ഓഫ്‌ സ്‌പിന്നറുണ്ട്‌. ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ ബൗളറാണ്‌ അജ്‌മലെന്നും യൂനസ്‌ പറഞ്ഞു.
മൂന്ന്‌ ടെസ്റ്റുകളും അഞ്ച്‌ ഏകദിനങ്ങളും ഒരു 20-20 മല്‍സരവുമാണ്‌ പാക്കിസ്‌താന്‍ ടീം ലങ്കയില്‍ കളിക്കുന്നത്‌. ജൂണ്‍ 29ന്‌ കൊളംബോയില്‍ നടക്കുന്ന ത്രിദിന വാം അപ്പ്‌ മല്‍സരത്തോടെയാണ്‌ പരമ്പര ആരംഭിക്കുന്നത്‌.

മഹറൂഫിന്‌ അവസരം
കൊളംബോ: ശ്രീലങ്കന്‍ ദേശീയ ടീമില്‍ തിരിച്ചെത്താന്‍ പര്‍വേസ്‌ മഹറൂഫിന്‌ അവസരം. പാക്കിസ്‌താനെതിരെ നടക്കുന്ന ത്രിദിന വാം അപ്പ്‌ മല്‍സരത്തിനുള്ള ലങ്കന്‍ ഏ ടീമില്‍ മഹറൂഫിനെ കൂടാതെ ചമര കപ്പുഗുഡേര, ഉപുല്‍ തരംഗ, ദില്‍ഹാര ഫെര്‍ണാണ്ടോ എന്നിവരെയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. 20-20 ലോകകപ്പ്‌ ഫൈനല്‍ വരെയെത്തിയ ലങ്കന്‍ സംഘത്തില്‍ മഹറൂഫുണ്ടായിരുന്നു. എന്നാല്‍ ഒരു മല്‍സരത്തിലും ആദ്യ ഇലവനില്‍ അദ്ദേഹത്തിന്‌ അവസരം നല്‍കിയിരുന്നില്ല. തിലിന കന്‍ഡാംബിയാണ്‌ ടീമിനെ നയിക്കുന്നത്‌. ഓപ്പണര്‍ സ്ഥാനത്തേക്ക്‌ പരിഗണിക്കപ്പെടുന്ന തരംഗ പരനവിതാനക്കും ഈ മല്‍സരം നിര്‍ണ്ണായകമാണ്‌. ലാഹോറില്‍ പാക്കിസ്‌താനെതിരെ നടന്ന വിവാദ അപൂര്‍ണ്ണ ടെസ്‌റ്റില്‍ പരനവിതാന കളിച്ചിരുന്നു. പക്ഷേ ഗദ്ദാഫി സ്റ്റേഡിയത്തിന്‌ അരികില്‍ വെച്ച്‌ ലങ്കന്‍ ടീമിനെ തീവ്രവാദികള്‍ ആക്രമിച്ച സംഭവത്തെ തുടര്‍ന്ന്‌ ഈ ടെസ്റ്റ്‌ പൂര്‍ത്തികരിച്ചിരുന്നില്ല. നാളെയാണ്‌ പാക്കിസ്‌താന്‍ ടീം ലങ്കയിലെത്തുന്നത്‌. ശ്രീലങ്കന്‍ ഇലവന്‍ ഇതാണ്‌: തിലീന കാന്‍ഡാംബി (ക്യാപ്‌റ്റന്‍), ചമര കപ്പുഗുഡേര, ഉപുല്‍ തരംഗ, തരംഗ പരനവിതാന, ലാഹിറു തിരിമാനെ, ഗിഹാന്‍ രുപ്‌സിംഗെ, കൗശല്‍ സില്‍വ, മുത്തുമുഡലിംഗെ പുഷ്‌പകുമാര, പര്‍വേസ്‌ മഹറൂഫ്‌, ദില്‍ഹാര ഫെര്‍ണാണ്ടോ,സൂരജ്‌ മുഹമ്മദ്‌, നുവാന്‍ പ്രദീപ്‌, മിലിന്‍ഡ സിരിവര്‍ദ്ധനെ.

സറീന പ്രി ക്വാര്‍ട്ടറില്‍
ലണ്ടന്‍: രണ്ടാം സീഡ്‌ അമേരിക്കയുടെ സറീന വില്ല്യംസ്‌ വിംബിള്‍ഡണ്‍ വനിതാ വിഭാഗം സിംഗിള്‍സ്‌ പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. 6-3, 6-4 എന്ന സ്‌ക്കോറിന്‌ റോബര്‍ട്ട വിന്‍സിയെയാണ്‌ സറീന പരാജയപ്പെടുത്തിയത്‌. നിലവിലെ ജേത്രി വീനസ്‌ വില്ല്യംസ്‌ നേരിട്ടുള്ള സെറ്റുകളില്‍ ഉക്രൈന്റെ കാതറിന ബൊന്‍ഡാരങ്കോയെ പരാജയപ്പെടുത്തി മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. സ്‌ക്കോര്‍ 6-3, 6-2. സ്‌പാനിഷ്‌ താരം കാര്‍ലാ സൂരസ്‌ നവാരയാണ്‌ അടുത്ത മല്‍സരത്തില്‍ വീനസിന്റെ എതിരാളി. നവാര 7-5, 4-6, 6-1 എന്ന സ്‌ക്കോറിന്‌ ഏകതറിന മകറോവയെ പരാജയപ്പെടുത്തി.പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ്‌ ഭൂപതി-ബഹമാസിന്റെ മാര്‍ക്‌ നോളസ്‌ സഖ്യം രണ്ടാം റൗണ്ട്‌ ബെര്‍ത്ത്‌ സ്വന്തമാക്കി. സോമദേവ്‌ ദേവ്‌മാന്‍-കെവിന്‍ ആന്‍ഡേഴ്‌സണ്‍ സഖ്യത്തെയാണ്‌ ഭൂപതി-നോളസ്‌ സഖ്യം പരാജയപ്പെടുത്തിയത്‌.
സൈന പുറത്ത്‌
കൊലാലംപൂര്‍: ഇന്തോനേഷ്യന്‍ ഓപ്പണിന്‌ പിറകെ മലേഷ്യന്‍ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ കിരീടവും സ്വന്തമാക്കാനുള്ള ഇന്ത്യന്‍ താരം സൈന നെഹ്‌വാളിന്റെ മോഹം പൊലിഞ്ഞു. മലേഷ്യന്‍ ഓപ്പണ്‍ ഗ്രാന്‍ഡ്‌ പ്രി ഗോള്‍ഡ്‌ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചൈനയില്‍ നിന്നുളള യുവതാരം സിന്‍ വാംഗ്‌ ഇന്ത്യന്‍ താരത്തെ പരാജയപ്പെടുത്തി. സ്‌ക്കോര്‍ 21-14, 21-10. തുടര്‍ച്ചയായ മല്‍സരങ്ങള്‍ കാരണം ക്ഷീണിതയായി കാണപ്പെട്ട സൈന 26 മിനുട്ട്‌ കൊണ്ടാണ്‌ വീണത്‌. സൈനയുടെ തോല്‍വിയോടെ ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിച്ചു. ഡബിള്‍സ്‌ ഒന്നാം സീഡുകളായിരുന്ന വി.ഡിജു-ജ്വാല ഘട്ട സഖ്യം ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.

Thursday, June 25, 2009

US BOMB


അട്ടിമറി നമ്പര്‍ വണ്‍
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ലോക ഫുട്‌ബോള്‍ ചരിതത്തില്‍ അട്ടിമറികള്‍ നിരവധിയാണ്‌. കപ്പ്‌ സ്വന്തമാക്കാനെത്തുന്ന വമ്പന്‍ സ്രാവുകളെ പരല്‍ മീനുകളായ ടീമുകള്‍ മലര്‍ത്തിയടിച്ച കാഴ്‌ച്ചകള്‍ ആസ്വാദകലോകം അല്‍ഭുതത്തോടെ കണ്ടിരുന്നിട്ടുണ്ട്‌. ഇന്നലെ ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോളിന്റെ ആദ്യ സെമിയില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിനും കോണ്‍കാകാഫ്‌ ജേതാക്കളായ അമേരിക്കയും മുഖാമുഖം വന്നപ്പോള്‍ ഒരു കുട്ടി പോലും അമേരികക്ക്‌ മാര്‍ക്ക്‌ നല്‍കിയിരുന്നില്ല. പക്ഷേ 90 മിനുട്ടിന്‌ ശേഷം റഫറി ലോംഗ്‌ വിസില്‍ മുഴക്കിയപ്പോള്‍ രണ്ട്‌ ഗോളിന്റെ വിജയവുമായി അമേരിക്കയാണ്‌ ഫൈനല്‍ യോഗ്യത നേടിയത്‌. ഇപ്പോഴും തോല്‍വിയുടെ ഞെട്ടലില്‍ തന്നെയാണ്‌ സ്‌പെയിന്‍.
ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ ഇത്‌ വരെയുളള അട്ടിമറികളില്‍ ഒന്നാം സ്ഥാനത്ത്‌ ഉത്തര കൊറിയക്കാരായിരുന്നു. 1966 ലെ ലോകകപ്പ്‌ ഫുട്‌ബോളില്‍ ഒരു സാധ്യതയും കല്‍പ്പിക്കാതെ കടന്നെത്തിയ ഉത്തര കൊറിയന്‍ ടീം കരുത്തരായ താരങ്ങളുമായെത്തിയ ഇറ്റലിയെ ഒരു ഗോളിന്‌ മറിച്ചിട്ടപ്പോള്‍ ആര്‍ക്കും അത്‌ വിശ്വസിക്കാനായിരുന്നില്ല. 1990 ലെ ലോകകപ്പിലും ഇതേ പോലെ വലിയ അട്ടിമറി നടന്നു. നിലവിലെ ജേതാക്കളായി വന്ന സാക്ഷാല്‍ ഡീയാഗോ മറഡോണയുടെ അര്‍ജന്റീനയെ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്‌ഘാടന മല്‍സരത്തില്‍ ആഫ്രിക്കന്‍ പ്രതിനിധികളായ കാമറൂണ്‍ മറിച്ചിട്ടു. അത്‌ വരെ ആര്‍ക്കുമറിയില്ലായിരുന്നു കാമറൂണ്‍ എന്ന കറുത്ത രാജ്യത്തെക്കുറിച്ച്‌. ജോര്‍ജ്ജ്‌ മില്ല എന്ന മധ്യനിരക്കാരന്റെ കരുത്തില്‍ അവര്‍ വന്‍ അട്ടിമറി നടത്തിയപ്പോള്‍ മറഡോണക്ക്‌ പോലും മറുപടിയുണ്ടായിരുന്നില്ല. 2002 ല്‍ ഏഷ്യ ആദ്യമായി ആതിഥേയത്വം വഹിച്ച ലോകകപ്പും വലിയ അട്ടിമറിക്കാണ്‌ ആദ്യ മല്‍സരത്തില്‍ തന്നെ സാക്ഷ്യം വഹിച്ചത്‌. 98 ല്‍ സ്വന്തം തട്ടകത്ത്‌ നടന്ന ലോകകപ്പ്‌ ഫൈനലില്‍ ശക്തരായ ബ്രസീലിനെ 1-3 ന്‌ തോല്‍പ്പിച്ച്‌ ലോക കിരീടം നേടിയ സൈനുദ്ദീന്‍ സിദാന്റെ ഫ്രാന്‍സ്‌ സെനഗല്‍ എന്ന കൊച്ചു ആഫ്രിക്കന്‍ രാജ്യത്തിന്‌ മുന്നില്‍ തല വെച്ച കാഴ്‌ച്ചയില്‍ ആരാധകര്‍ നിശബ്ദരായ ചിത്രം ഓര്‍മ്മയില്‍ നിന്നും മാറ്റാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കാവില്ല.
വമ്പന്‍ അട്ടിമറികളുടെ പട്ടികയില്‍ ഡെന്മാര്‍ക്ക്‌ എന്ന രാജ്യവുമുണ്ട്‌. 1992 ല്‍ നടന്ന യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വപ്‌നതുല്യമായ പ്രകടനം നടത്തിയാണ്‌ ഡാനിഷ്‌ സംഘം കപ്പ്‌ സ്വന്തമാക്കിയത്‌. യൂറോ ഫൈനല്‍ റൗണ്ട്‌ യോഗ്യത നേടിയവരുടെ പട്ടികയില്‍ ഡെന്മാര്‍ക്ക്‌ ഉണ്ടായിരുന്നില്ല. പക്ഷേ യൂഗോസ്ലാവ്യയെ രാഷ്ട്രീയ കാരണങ്ങളാല്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്‌ അകറ്റിനിര്‍ത്തിയപ്പോള്‍ ആ ബെര്‍ത്ത്‌ ഡാനിഷ്‌ സംഘത്തിന്‌ ലഭിച്ചു. പിന്നെ കണ്ടത്‌ അവിസ്‌മരണീയ യാത്രയായിരുന്നു. എല്ലാ മല്‍സരങ്ങളും ജയിച്ച്‌ ഡെന്മാര്‍ക്ക്‌ കപ്പുമായാണ്‌ മടങ്ങിയത്‌. 2004 ലെ യൂറോയില്‍ ഗ്രീസ്‌ നടത്തിയ ജൈത്രയാത്രയും സോക്കര്‍ ലോകം മറക്കില്ല.
1950 ലെ ലോകകപ്പില്‍ ബ്രസീല്‍ കപ്പില്‍ മുത്തമിടുമെന്ന്‌ പറഞ്ഞവര്‍ക്ക്‌ മുന്നിലാണ്‌ അയല്‍ക്കാരായ ഉറുഗ്വേക്കാര്‍ ഒന്നാമന്മാരായത്‌. 54 ലെ ലോകകപ്പിലെ ഫേവറിറ്റ്‌ ടീം ഹംഗറിയായിരുന്നു. തുടര്‍ച്ചയായി നാല്‌ വര്‍ഷങ്ങളില്‍ ഒരു മല്‍സരവും തോല്‍ക്കാത്തവര്‍. ലോകകപ്പ്‌്‌്‌ തുടങ്ങിയപ്പോള്‍ പശ്ചിമ ജര്‍മനിയെ 8-3 നാണ്‌ ഹംഗറിക്കാര്‍ തകര്‍ത്തത്‌. ഫൈനലില്‍ പശ്ചിമ ജര്‍മനിയും ഹംഗറിയും മുഖാമുഖം വന്നപ്പോള്‍ എല്ലാവരും മാര്‍ക്കിട്ടത്‌ ഹംഗറിക്ക്‌. തുടക്കത്തില്‍ രണ്ട്‌ ഗോളിന്‌ മുന്നിട്ടു നിന്ന ഹംഗറിക്കാര്‍ അവസാനത്തില്‍ മൂന്ന്‌ ഗോള്‍ വാങ്ങി തോറ്റപ്പോള്‍ മുക്കത്ത്‌ വിരല്‍ വെക്കാത്തവരായി ആരുമുണ്ടായിരുന്നില്ല.
ഇതാദ്യമായല്ല സ്‌പെയിന്‍ വന്‍ അട്ടിമറിക്ക്‌ മുന്നില്‍ തലകുത്തി വീഴുന്നത്‌. 98 ലെ ലോകകപ്പില്‍ നൈജീരിയക്ക്‌ മുന്നില്‍ തകര്‍ന്നവരാണ്‌ കാളപ്പോരിന്റെ നാട്ടുകാര്‍. ഇപ്പോള്‍ ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാര്‍ സ്‌പെയിനാണ്‌. കഴിഞ്ഞ 35 മല്‍സരങ്ങളില്‍ തോവല്‍വിയറിയാതെ മുന്നേറിയവരാണ്‌ ഇന്നലെ അമേരിക്കക്ക്‌ മുന്നില്‍ തോറ്റത്‌....!

ഹിമാലയത്തില്‍
ബ്ലോംഫോണ്‍ടെയിന്‍: അമേരിക്കന്‍ ഫുട്‌ബോള്‍ താരങ്ങള്‍ ഹിമാലയത്തിന്റെ നെറുകയിലാണിപ്പോള്‍... ടീമിനായി നാളെ നാട്ടിലേക്ക്‌ വിമാന ടിക്കറ്റ്‌ വരെ ബുക്‌ ചെയ്‌ത ഘട്ടത്തില്‍, അപ്രതീക്ഷിതമായി ലഭിച്ച കോണ്‍ഫെഡറേഷന്‍ കപ്പ്‌ ഫൈനല്‍ ബെര്‍ത്ത്‌ സത്യമാണെന്ന്‌ വിശ്വസിക്കാന്‍ ഇപ്പോഴും പലര്‍ക്കുമാവുന്നില്ല. ഒരു പ്രതീക്ഷയുമില്ലാതെയാണ്‌ അമേരിക്കന്‍ താരങ്ങള്‍ സെമിക്കെത്തിയത്‌. തോല്‍ക്കും. ഉടന്‍ തന്നെ നാട്ടിലേക്ക്‌ മടങ്ങാം. മടക്ക ടിക്കറ്റുകളെല്ലാം ബുക്‌ ചെയ്‌തിരുന്നു. പക്ഷേ താരങ്ങളെ പോലും അല്‍ഭുതപ്പെടുത്തി അമേരിക്കന്‍ സംഘം ഫൈനല്‍ ബെര്‍ത്താണ്‌ സ്വന്തമാക്കിയത്‌. യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പാനിഷ്‌്‌ സംഘത്തിലെ ഓരോ സൂപ്പര്‍ താരത്തെയും മാര്‍ക്‌ ചെയ്‌തുളള ഡിഫന്‍സീവ്‌ ഗെയിമിലാണ്‌ അമേരിക്ക വിജയം വരിച്ചത്‌.
സ്‌പെയിനിനെ പോലെ ഒരു ടീമിനെതിരെ ജീവന്‍ നല്‍കി തന്നെ കളിക്കാത്തപക്ഷം തോല്‍വി ഉറപ്പാണ്‌. അമേരിക്കന്‍ താരങ്ങള്‍ സ്വന്തം ജീവനാണ്‌ ടീമിനായി നല്‍കിയത്‌. അത്‌ കൊണ്ടാണ്‌ വിജയിച്ചത്‌-യു.എസ്‌ സംഘത്തില്‍ അംഗമായ ജെ ഡിമെറിറ്റ്‌ പറയുന്നു. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ സെക്കന്‍ഡ്‌ ഡിവിഷന്‍ ക്ലബായ വാട്ട്‌ഫോര്‍ഡിനായി കളിക്കുന്ന ഡിമെറിറ്റിന്‌ സ്‌പാനിഷ്‌ സംഘത്തിലെ പ്രീമിയര്‍ ലീഗ്‌ സൂപ്പര്‍താരങ്ങളായ ഫെര്‍ണാണ്ടോ ടോറസിനെയും ഡേവിഡ്‌ വിയയെയും സാവിയെയുമെല്ലാം നന്നായി അറിയാം. സൂപ്പറുകള്‍ക്ക്‌ സ്വാതന്ത്ര്യം നല്‍കാതിരുന്നാല്‍ മുന്നോട്ട്‌ പോവാമെന്ന ലക്ഷ്യത്തില്‍ കളിച്ചാണ്‌ അമേരിക്ക വിജയം നേടിയതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായി പതിനഞ്ച്‌ വിജയങ്ങളുമായി കരുത്തോടെ കളിക്കുന്ന സ്‌പെയിനിന്‌ മുന്നില്‍ അമേരിക്കന്‍ താരങ്ങള്‍ കടന്നാക്രമണത്തിനൊന്നും മുതിര്‍ന്നില്ല. പക്ഷേ ലഭിക്കുന്ന അവസരങ്ങളാണ്‌ ഉപയോഗപ്പെടുത്തിയത്‌. അങ്ങനെയാണ്‌ ഇരുപത്തിയേഴാം മിനുട്ടില്‍ ജോസി അള്‍ട്ടിഡോര്‍ ഗോള്‍ നേടിയത്‌.
പ്രതിരോധം സ്‌പാനിഷ്‌്‌ മുന്‍നിരക്കാര്‍ക്കെതിരെ പാറ പോലെ ഉറച്ചുനിന്നതാണ്‌ ഗുണം ചെയ്‌തതെന്ന്‌ അമേരിക്കന്‍ മധ്യനിരക്കാരന്‍ റിക്കാര്‍ഡോ ക്ലാര്‍ക്‌ പറഞ്ഞു. ഇറ്റലിക്കെതിരായ ആദ്യ മല്‍സരത്തില്‍ വെച്ച്‌ സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ട ക്ലാര്‍ക്‌ സ്‌പാനിഷ്‌ പ്രതിയോഗികള്‍ക്കെതിരെ വേഗതയുള്ള സോക്കറാണ്‌ കാഴ്‌ച്ചവെച്ചത്‌. ഫൈനല്‍ വിസില്‍ മുഴങ്ങിയ ഘട്ടത്തില്‍ പോലും തനിക്ക്‌ വിജയം വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന്‌ അമേരിക്കന്‍ ടീമിന്റെ നായകന്‍ ബോസന്‍ഡഗ്ര അഭിപ്രായപ്പെട്ടു. അമേരിക്കന്‍ ഫുട്‌ബോളിന്‌ ഒരിക്കലും മറക്കാന്‍ കഴിയാത്ത വിജയമാണിത്‌. ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ടീമിനെ രണ്ട്‌ ഗോളിന്‌ തോല്‍പ്പിക്കാന്‍ കഴിയുക എന്നത്‌ സ്വപ്‌നത്തില്‍ സംഭവിച്ചത്‌ പോലെ തോന്നുന്നതായി നായകന്‍ പറഞ്ഞു. ശക്തരായ പ്രതിയോഗികളെ നേരിടുമ്പോള്‍ സ്വാഭാവിക സമ്മര്‍ദ്ദമുണ്ടാവുമെന്നും എന്നാല്‍ മാന്‍ മാര്‍ക്കിംഗില്‍ ആരും പിറകോട്ട്‌ പോയില്ലെന്നും അമേരിക്കന്‍ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ ഒഗുച്ചി ഒനാവു പറഞ്ഞു.

സ്‌പാനിഷ്‌ ട്രാജഡി
ബ്ലോംഫോണ്‍ടെയിന്‍: എന്തൊരു ഗോള്‍ക്കീപ്പിംഗ്‌ ആയിരുന്നു അത്‌....! അലമാല കണക്കെ സ്‌പാനിഷ്‌ പോരാളികളായ ഫെര്‍ണാണ്ടോ ടോറസും ഡേവിഡ്‌്‌ വിയയും സാവിയുമെല്ലാം നിറയൊഴിച്ചപ്പോള്‍ ഒരു ഘട്ടത്തില്‍ പോലും പന്തിനെ വലയിലേക്ക്‌ വിടാതെ അമേരിക്കന്‍ താല്‍പ്പര്യം സംരക്ഷിച്ച ടീം ഹൊവാര്‍ഡ്‌ എന്ന ഗോള്‍ക്കീപ്പറുടെയും പാറ പോലെ ഉറച്ച്‌ നിന്ന പ്രതിരോധനിരക്കാരുടെയും മികവില്‍ അമേരിക്ക കോണ്‍ഫെഡറേഷന്‍സ്‌ കപ്പ്‌ ഫുട്‌ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഫിഫ റാങ്കിംഗിലെ ആദ്യ സ്ഥാനക്കാരായ സ്‌പെയിനിനെ രണ്ട്‌ ഗോളിന്‌ തോല്‍പ്പിച്ചാണ്‌ ഇതാദ്യമായി അമേരിക്ക വന്‍കരാ ചാമ്പ്യന്‍ഷിപ്പിന്റെ അവസാന മല്‍സരത്തിന്‌ യോഗ്യത നേടിയത്‌. ജോസി അള്‍ട്ടിഡോര്‍,ക്ലിന്റ്‌ ഡെംസി എന്നിവരാണ്‌ സ്‌പാനിഷ്‌ വലയിലേക്ക്‌ നിറയൊഴിച്ചത്‌. ബ്രസീല്‍-ദക്ഷിണാഫ്രിക്ക രണ്ടാം സെമിഫൈനല്‍ ജേതാക്കളെ ഞായറാഴ്‌ച്ച നടക്കുന്ന ഫൈനലില്‍ അമേരിക്ക നേരിടും.
ആക്രമണ ഫുട്‌ബോളിന്റെ സുന്ദരമുഖവുമായി സ്‌പെയിന്‍ ഒരിക്കല്‍ക്കൂടി ആരാധകരുടെ പിന്തുണ നേടിയപ്പോള്‍ പ്രതിരോധത്തിലായിരുന്നു അമേരിക്കന്‍ കരുത്ത്‌. മുന്‍നിരക്കാര്‍ തുടരെ തുടരെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ കാഴ്‌ച്ചയില്‍ സ്‌പാനിഷ്‌ ആരാധകര്‍ തളര്‍ന്നപ്പോള്‍ സ്‌റ്റേഡിയത്തില്‍ ആകെയുണ്ടായിരുന്ന നൂറോളം അമേരിക്കന്‍ ആരാധകര്‍ക്ക്‌ ഞെട്ടിപ്പിക്കുന്ന സമ്മാനമായി അള്‍ട്ടിഡോറും ഡെംസിയും കളം നിറഞ്ഞു. തുടര്‍ച്ചയായി പതിനഞ്ച്‌ രാജ്യാന്തര വിജയങ്ങളുമായി കളിക്കാനെത്തിയ സ്‌പെയിനാണ്‌ പ്രതീക്ഷിക്കപ്പെട്ട പോലെ ആദ്യാവസാനം മുന്നേറി കളിച്ചത്‌. പക്ഷേ ഗോള്‍ മാത്രമടിക്കാന്‍ അവര്‍ മറന്നു. അമേരിക്കയാവട്ടെ ലഭിച്ച അവസരങ്ങളെ ഉപയോഗപ്പെടുത്തി.
സ്‌പാനിഷ്‌ മുന്‍നിരക്കാരായ ഡേവിഡ്‌ വിയയും ഫെര്‍ണാണ്ടോ ടോറസും അപാര ഫോമിലാണ്‌ തുടക്കം മുതല്‍ കളിച്ചത്‌. ഇവരെ നേരിടാന്‍ അമേരിക്കന്‍ കോച്ച്‌ നിയോഗിച്ചത്‌ ജേ ഡിമെറിറ്റിനെയും ഒഗുച്ചി ഒനാവോയെയുമാണ്‌. ഇവര്‍ രണ്ട്‌ പേരും തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസം കാത്തു. അമേരിക്കന്‍ സംഘത്തിലെ സീനിയര്‍ താരമായ ലെന്‍ഡണ്‍ ഡോണോവാന്‍ ഒരേ സമയം പ്രതിരോധത്തിലും മധ്യനിരയിലും ആക്രമണത്തിലും മിന്നിയിരുന്നു. സ്‌പാനിഷ്‌ വലയില്‍ പന്ത്‌്‌ എത്തിക്കുകയായിരുന്നില്ല അമേരിക്കന്‍ പ്ലാന്‍. സ്‌പാനിഷ്‌ മുന്‍നിരക്കാരെ പിടിച്ചുകെട്ടുക. വീണുകിട്ടുന്ന അവസരങ്ങളെ ഉപയോഗപ്പെടുത്തുക. ഈ തന്ത്രമാണ്‌ വിജയിച്ചത്‌.
ഒരാളും തന്റെ ടീമിന്‌ സാധ്യത കല്‍പ്പിക്കാതിരുന്നതാണ്‌ ഗുണമായതെന്ന്‌ അമേരിക്കന്‍ കോച്ച്‌ ബോബ്‌ ബ്രാഡ്‌ലി പറഞ്ഞു. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ രണ്ട്‌ മല്‍സരങ്ങളില്‍ പരാജയപ്പെട്ടവരാണ്‌ അമേരിക്ക. ബ്രസീലിനും ഇറ്റലിക്കും മുന്നില്‍ വിയര്‍ത്ത അവര്‍ ഭാഗ്യത്തിന്റെ അകമ്പടിയിലാണ്‌ സെമി ടിക്കറ്റ്‌്‌ നേടിയത്‌. അവസാന ഗ്രൂപ്പ്‌ മല്‍സരത്തില്‍ ഈജിപ്‌തിനെതിരെ മൂന്ന്‌ ഗോളിന്‌ ജയിക്കാനായതാണ്‌ അവര്‍ക്ക്‌ തുണയായത്‌.
സ്‌പെയിനിനെ തോല്‍പ്പിക്കാനല്ല തന്റെ ടീം കളിച്ചതെന്ന്‌ കോച്ച്‌ ബ്രാഡ്‌ലി മല്‍സരശേഷം പറഞ്ഞു. അവരുടെ അപകടകാരികളായ മുന്‍നിരക്കാരെ തളര്‍ത്തുകയായിരുന്നു ലക്ഷ്യം. അതില്‍ ടീം വിജയിച്ചു. ശരിക്കുമൊരും ടീം വിജയമാണിത്‌. എല്ലാവരും സ്വന്തം സംഭാവനകള്‍ മഹത്തരമാക്കിയെന്നും കോച്ച്‌ പറഞ്ഞു. സ്‌പെയിനും ഇറാഖും തമ്മില്‍ നടന്ന മല്‍സരമാണ്‌ അമേരിക്കന്‍ കോച്ച്‌ ഉപയോഗപ്പെടുത്തിയത്‌. ഇറാഖിനെതിരായ മല്‍സരത്തില്‍ സ്‌പാനിഷ്‌ ടീം വെള്ളം കുടിച്ചിരുന്നു. ഒരു ഗോളിന്‌ വിജയിക്കാന്‍ കഴിഞ്ഞെങ്കിലും ഇറാഖിന്റെ പ്രതിരോധനിരക്കാര്‍ക്ക്‌ മുന്നില്‍ ടോറസും വിയയുമെല്ലാം തളര്‍ന്നിരുന്നു. ഡിഫന്‍സ്‌ ഭദ്രമാക്കിയാല്‍ സ്‌പാനിഷ്‌ പോരാളികളെ പിടിച്ചുകെട്ടാമെന്ന തന്ത്രം ബ്രാഡ്‌ലി മനസ്സിലാക്കിയത്‌ ഇറാഖിന്റെ ഡിഫന്‍സ്‌ പ്രകടിപ്പിച്ച വീര്യം കണ്ടാണ്‌.
ഇരുപത്തിയേഴാം മിനുട്ടിലായിരുന്നു അമേരിക്കയുടെ ആദ്യ ഗോള്‍. സ്‌പാനിഷ്‌ പ്രതിരോധനിര അമേരിക്കന്‍ മുന്‍നിരക്കാരന്‍ അള്‍ട്ടിഡോറിനെ കാര്യമായെടുത്തില്ല. സ്‌പാനിഷ്‌ ഫുള്‍ബാക്‌ ജോവാന്‍ കാപ്‌ഡെവില്ല അള്‍ട്ടിഡോറിനെ പിടിച്ചുകെട്ടാന്‍ മുന്നോട്ടാഞ്ഞത്‌ ശ്രദ്ധയില്ലാതെയാണ്‌. ഇയാളെ വേഗതയില്‍ മറികടന്ന അള്‍ട്ടിഡോര്‍ വെറ്ററന്‍ ഗോള്‍ക്കീപ്പര്‍ കാസിയാസിനെയും പരാജിതനാക്കി. ലീഡ്‌ വഴങ്ങേണ്ടി വന്നപ്പോള്‍ സ്‌പെയിനുകാര്‍ നിരന്തരം ആക്രമിക്കാന്‍ തുടങ്ങി. പക്ഷേ ഒരു ഘട്ടത്തില്‍ പോലും യു.എസ്‌ ഗോള്‍ക്കീപ്പര്‍ ഹൊവാര്‍ഡ്‌ വഴങ്ങിയില്ല.

സബിനാപാര്‍ക്കില്‍ ഇന്ന്‌ ആദ്യ ഏകദിനം
കിംഗ്‌സ്റ്റണ്‍: ടി-20 ലോകകപ്പിലെ പരാജയം മറന്ന്‌ മഹേന്ദ്രസിംഗ്‌ ധോണിയും സംഘവും ഇന്ന്‌ വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തിനിറങ്ങുന്നു. സബീനാ പാര്‍ക്കില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ്‌ മല്‍സരം ആരംഭിക്കുന്നത്‌. സീനിയര്‍ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സഹീര്‍ഖാന്‍ തുടങ്ങിയവരില്ലാതെയാണ്‌ ഇന്ത്യ ഇറങ്ങുന്നത്‌. ടി-20 ലോകകപ്പില്‍ ബംഗ്ലാദേശ്‌, അയര്‍ലാന്‍ഡ്‌ എന്നീ ദുര്‍ബലര്‍ക്കെതിരെ മാത്രം ജയിച്ച ഇന്ത്യ വിന്‍ഡീസ്‌, ഇംഗ്ലണ്ട്‌, ദക്ഷിണാഫ്രിക്ക എന്നിവരോട്‌ പരാജയപ്പെട്ടിരുന്നു. ലോകകപ്പിലെ ദയനീയത മറന്ന്‌ പൂര്‍ണ്ണ കരുത്തില്‍ ഇന്ത്യ കളിക്കുമെന്ന്‌ ധോണി പറഞ്ഞു. രോഹിത്‌ ശര്‍മയും ഗൗതം ഗാംഭീറുമായിരിക്കും ഇന്നിംഗ്‌സിന്‌ തുടക്കമിടുക.
വിന്‍ഡീസില്‍ ഇന്ത്യക്ക്‌ മികച്ച റെക്കോര്‍ഡില്ല. അവസാനം നടത്തിയ പര്യടനത്തില്‍ നാല്‌ മല്‍സരങ്ങള്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ലോകകപ്പില്‍ സെമി വരെയെത്തിയവരാണ്‌്‌ വിന്‍ഡീസുകാര്‍. ക്യാപ്‌റ്റന്‍ ക്രിസ്‌ ഗെയില്‍, ഓള്‍റൗണ്ടര്‍ ഡ്വിന്‍ ബ്രാവോ എന്നിവരെല്ലാം ഫോമിലാണ്‌.

സൈന ക്വാര്‍ട്ടറില്‍
കൊലാലംപൂര്‍: ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്‌മിന്റണില്‍ കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ തകര്‍പ്പന്‍ ഫോം തുടരുന്നു. ഇന്നലെ നടന്ന മൂന്ന്‌ സെറ്റ്‌ പോരാട്ടത്തില്‍ രണ്ടാം സീഡായ സൈന തായ്‌ലാന്‍ഡില്‍ നിന്നുളള പ്രതിയോഗി ഇനതനോണ്‍ റാന്‍ചോക്കിനെ പരാജയപ്പെടുത്തി മലേഷ്യന്‍ ഓപ്പണ്‍ ബാഡ്‌മിന്റണില്‍ ക്വാര്‍ട്ടറില്‍ കടന്നു. സ്‌ക്കോര്‍ 18-21, 21-12, 21-18. ചൈനയില്‍ നിന്നുളള യുവതാരം സിന്‍ വാംഗാണ്‌ ക്വാര്‍ട്ടറില്‍ സൈനയുടെ പ്രതിയോഗി. ജപ്പാന്റെ ഐ ഗോതോയെയാണ്‌ സിന്‍ വാംഗ്‌ പ്രി ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്‌. സ്‌ക്കോര്‍ 21-14, 21-14.
കുസന്‍സോവ ജയിച്ചു
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ്‌ വനിതാ വിഭാഗം സിംഗിള്‍സില്‍ അഞ്ചാം സീഡ്‌ സ്വത്‌ലാന കുസനസോവ മൂന്നാം റൗണ്ടിലെത്തി. ഇന്നലെ നടന്ന മല്‍സരത്തില്‍ മുന്‍ സൂപ്പര്‍ താരം ഫ്രാന്‍സില്‍ നിന്നുള്ള പരോലിന്‍ പാര്‍മാറ്ററിനെ അനായാസം വീഴ്‌ത്തി. സ്‌ക്കോര്‍ 6-1, 6-3. സ്വിസ്‌ സൂപ്പര്‍ താരം റോജര്‍ ഫെഡ്‌റര്‍ സ്‌പെയിനില്‍ നിന്നുള്ള ഗാര്‍സിയ ലോപസിനെ കീഴടക്കി മൂന്നാം റൗണ്ടിലെത്തി. സ്‌ക്കോര്‍ 6-2, 6-2, 6-4.

ടി.വി അമ്പയര്‍ക്ക്‌ അംഗീകാരം
ദുബായ്‌: ടെസ്റ്റ്‌ ക്രിക്കറ്റില്‍ വീഡിയോ റഫറല്‍ സമ്പ്രദായത്തിന്‌ ഐ.സി.സി അംഗീകാരം നല്‍കി. ഫീല്‍ഡ്‌ അമ്പയറുടെ തീരുമാനങ്ങളില്‍ സംശയമുണ്ടെങ്കില്‍ ടെലിവിഷന്‍ അമ്പയറുടെ അംഗീകാരം തേടാം. ഒക്ടോബര്‍ മുതല്‍ ഈ സിസ്റ്റം നടപ്പാക്കും. ടെസ്റ്റ്‌ മല്‍സരങ്ങള്‍ പകലും രാത്രിയുമായി നടത്തുന്ന കാര്യവും ഐ.സി.സി ആലോചിക്കുന്നുണ്ട്‌.

Wednesday, June 24, 2009

VETTORIS GUL GOOGLY


നമ്പര്‍ വണ്‍ അഷറഫുല്‍
ധാക്ക: വിന്‍ഡീസ്‌ പര്യടനത്തില്‍ ബംഗ്ലാദേശ്‌ ടീമിന്റെ പ്രധാന പ്രതീക്ഷ മുഹമ്മദ്‌ അഷറഫുലാണെന്ന്‌ പുതിയ നായകന്‍ മഷ്‌റഫെ മൊര്‍ത്തസ. ലോകോത്തര ബാറ്റ്‌സ്‌മാനായ അഷറഫുലില്‍ നിന്നും ഏറ്റവും മികച്ച ഇന്നിംഗ്‌സുകള്‍ ലഭിച്ചാല്‍ വിന്‍ഡീസ്‌, സിംബാബ്‌വെ പര്യടനങ്ങളില്‍ ടീമിന്‌ കരുത്ത്‌ കാട്ടാന്‍ കഴിയുമെന്ന്‌ നായകനായ ശേഷം നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ മൊര്‍ത്തസ പറഞ്ഞു. കഴിഞ്ഞ ദിവസമാണ്‌ അഷറഫുലിന്‌ പകരം ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ സെലക്ഷന്‍ കമ്മിറ്റി മൊര്‍ത്തസയെ നായകനാക്കിയത്‌. മുന്‍ ക്യാപ്‌റ്റന്‍ എന്ന നിലയില്‍ അഷറഫുലിന്റെ സാന്നിദ്ധ്യം തനിക്ക്‌ അലസോരം സൃഷ്ടിക്കുമെന്ന വാദത്തില്‍ കഴമ്പില്ലെന്ന്‌്‌ മൊര്‍ത്തസ പറഞ്ഞു. ടീമിലെ സീനിയര്‍ താരമാണ്‌ അഷറഫുല്‍. ദീര്‍ഘകാലമായി അദ്ദേഹം രാജ്യാന്തര ക്രിക്കറ്റ്‌ കളിക്കുന്നു. അദ്ദേഹത്തെ എനിക്ക്‌ വളരെ അടുത്തറിയാം. ഏത്‌ ക്യാപ്‌റ്റന്‌ കീഴിലായാലും രാജ്യത്തിനായി അവസാന നിമിഷം വരെ പോരാടുന്ന ബാറ്റ്‌സ്‌മാനാണ്‌ അഷറഫുല്‍. ആ കാര്യത്തില്‍ സംശയമില്ല. ബംഗ്ലാദേശ്‌ സംഘത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാനില്‍ നിന്നും ഏറ്റവും വലിയ ഇന്നിംഗ്‌സുകളാണ്‌ ടീം പ്രതീക്ഷിക്കുക. അഷറഫുലിന്‌ സമീപകാലത്തായി വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ അദ്ദേഹത്തില്‍ നിന്നും നായകന്റെ സമ്മര്‍ദ്ദം അകന്നിരിക്കുന്നു. സമ്മര്‍ദ്ദമില്ലാതെ കളിക്കുമ്പോള്‍ അദ്ദേഹത്തിന്‌ കരുത്ത്‌ കാട്ടാനാവുമെന്ന കാര്യത്തില്‍ സംശയമില്ല. ഇംഗ്ലണ്ടില്‍ സമാപിച്ച 20-20 ലോകകപ്പില്‍ ബംഗ്ലാദേശ്‌ ഏറ്റവും മോശം പ്രകടനമാണ്‌ നടത്തിയതെന്ന ആരോപണത്തോട്‌ മൊര്‍ത്തസക്ക്‌ യോജിപ്പില്ല. കളിച്ച രണ്ട്‌ മല്‍സരങ്ങളിലും ടീം തോറ്റു എന്നത്‌ സത്യമാണ്‌. പക്ഷേ ഇന്ത്യക്കെതിരായ മല്‍സരത്തില്‍ വീറോടെ പൊരുതിയിരുന്നു. അവസാനത്തിലാണ്‌ പിഴച്ചത്‌. അയര്‍ലാന്‍ഡിനെതിരെ അനായാസം ജയിക്കാമെന്ന്‌ കരുതിയാണ്‌ കളിച്ചത്‌. അവിടെയും തെറ്റുപ്പറ്റി. സ്ഥിരതയാണ്‌ ടീമിന്റെ പ്രശ്‌നം. ബാറ്റിംഗില്‍ സ്ഥിരത പുലര്‍ത്തി കളിക്കാനായാല്‍ മാത്രമാണ്‌ വിജയിക്കാനാവുക. ടെസ്റ്റ്‌ ക്രിക്കറ്റില്‍ ക്ഷമയോടെ പൊരുതി നില്‍ക്കാന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്കായാല്‍ അവര്‍ നല്‍കുന്ന സ്‌ക്കോറിനെ പ്രതിരോധിക്കാന്‍ ബൗളര്‍മാര്‍ക്കാവും. സമീപകാലത്ത്‌ നല്ല ക്രിക്കറ്റാണ്‌ ബംഗ്ലാദേശ്‌ കാഴ്‌ച്ചവെക്കുന്നത്‌. പക്ഷേ വിമര്‍ശനങ്ങള്‍ അതിരുകടക്കുന്നു. ലോക ക്രിക്കറ്റില്‍ എല്ലാവരും പ്രബലരാണ്‌. അവര്‍ക്കെതിരെ കളിക്കുമ്പോള്‍ എല്ലാ തലത്തിലും മെച്ചപ്പെട്ടാല്‍ മാത്രമാണ്‌ രക്ഷ. ടീമിനെ നയിക്കുമ്പോള്‍ അതിന്റേതായ സമര്‍ദ്ദമുണ്ടാവും. എന്ന്‌ കരുതി ക്യാപ്‌റ്റന്‍സി തന്റെ പ്രകടനത്തെ ബാധിക്കുമെന്ന്‌ കരുതുന്നില്ലെന്നും നായകന്‍ പറഞ്ഞു. ബംഗ്ലാദേശ്‌്‌ സംഘത്തില്‍ നല്ല താരങ്ങളുണ്ട്‌. അവരുടെ കരുത്തിനെ ചൂഷണം ചെയ്യുകയാണ്‌ പ്രധാനം. അതിനായിരിക്കും നായകന്‍ എന്ന നിലയില്‍ തന്റെ ശ്രമം. ഇന്ത്യയിലെ വിമത ലീഗിനൊപ്പം ചേര്‍ന്നതിന്റെ പേരില്‍ സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ട 13 താരങ്ങളില്‍ ഭൂരിപക്ഷവും അംഗീകാരവുമായി തിരിച്ചുവന്നതും മൊര്‍ത്തസക്ക്‌ ഗുണമാവും. ഈ പതിമൂന്ന്‌ താരങ്ങളുടെ സേവനം അഷറഫുലിന്‌ ലഭിച്ചിരുന്നില്ല. വിമതരായി അകറ്റിനിര്‍ത്തപ്പെട്ട താരങ്ങള്‍ സമീപഭാവിയില്‍ തന്നെ ദേശിയ രംഗത്തേക്ക്‌ തിരിച്ചുവരുമെന്നും ഇവര്‍ വരുമ്പോള്‍ വര്‍ദ്ധിത വീര്യത്തോടെ ബംഗ്ലാദേശിന്‌ കളിക്കാന്‍ കഴിയുമെന്നും മൊര്‍ത്തസ പറഞ്ഞു.

ജുവാന്‍ പുറത്ത്‌
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ്‌ സെമി ഫൈനലില്‍ ഇന്ന്‌ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ നേരിടുന്ന ബ്രസീല്‍ സംഘത്തില്‍ ഡിഫന്‍ഡര്‍ ജുവാന്‍ കളിക്കില്ല. ഇന്ന്‌ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ബ്രസീല്‍ ഫൈനല്‍ പ്രവേശം നേടിയാലും ജുവാന്‌ അവസരമില്ല. മസില്‍ പരുക്ക്‌ കാരണം അദ്ദേഹത്തോടെ ഒരാഴ്‌ച്ചത്തെ വിശ്രമമാണ്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തില്‍ ബ്രസീല്‍ 4-3ന്‌ ഈജിപ്‌തിനെ തോല്‍പ്പിച്ചപ്പോള്‍ അതില്‍ ഒരു ഗോള്‍ ജുവാന്റെ ബൂട്ടില്‍ നിന്നായിരുന്നു. അമേരിക്കക്കെതിരായ മല്‍സരത്തില്‍ കളിക്കാതിരുന്ന ജുവാന്‍ ഇറ്റലിക്കെതിരെ റിസര്‍വ്‌ ബെഞ്ചിലായിരുന്നു.

ഗുലിനെതിരെ ആരോപണം
വെല്ലിംഗ്‌ടണ്‍: ഇംഗ്ലണ്ടില്‍ പാക്കിസ്‌താന്‍ വിജയത്തില്‍ കലാളിച്ച രണ്ടാമത്‌ ഐ.സി.സി 20-20 ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റ്‌ സ്വന്തമാക്കിയ ഉമര്‍ ഗുലിനെതിരെ പന്തില്‍ കൃത്രിമത്വം കാണിച്ചതായി ആരോപണം. ന്യൂസിലാന്‍ഡ്‌ ടീമിന്റെ നായകന്‍ ഡാനിയല്‍ വെട്ടോരിയാണ്‌ ഗുലിനെതിരെ സംശയത്തിന്റെ വിരല്‍ ചൂണ്ടിയിരിക്കുന്നത്‌. എന്നാല്‍ അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്‌ വെട്ടോരി പറയുന്നതെന്ന്‌ ഗുല്‍ തിരിച്ചടിച്ചു. ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ ഗുല്‍ ലോക റെക്കോര്‍ഡ്‌ പ്രകടനം നടത്തിയിരുന്നു. കേവലം ആറ്‌്‌ റണ്‍സിന്‌ അഞ്ച്‌ വിക്കറ്റാണ്‌ അദ്ദേഹം വീഴ്‌ത്തിയത്‌. 20-20 ക്രിക്കറ്റില്‍ ആദ്യമായി അഞ്ച്‌ വിക്കറ്റ്‌ നേട്ടം കൈവരിക്കുന്ന ബൗളറെന്ന ബഹുമതിയും ഗുല്‍ സ്വന്തമാക്കിയിരുന്നു.
മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ ഒരു ബൗളര്‍ക്ക്‌ റിവേഴ്‌സ്‌ സ്വിംഗുകള്‍ പായിക്കാന്‍ കഴിയുന്നുവെങ്കില്‍ തീര്‍ച്ചയായും അത്‌ പന്തില്‍ കൃത്രിമത്വം നടത്തുന്നത്‌ കൊണ്ടാണെന്നായിരുന്നു വെട്ടോരിയുടെ ആരോപണം. ലോകകപ്പിനിടെ തന്നെ ആ ആരോപണം വെട്ടോരി ഉയര്‍ത്തിയിരുന്നു.
ഇന്നലെ സ്വന്തം തട്ടകത്ത്‌ തിരിച്ചെത്തിയ ഗുലിന്‌ നാട്ടുകാര്‍ വീരോചിത സ്വീകരണമാണ്‌ നല്‍കിയത്‌. പെഷവാറിന്‌ സമീപമുള്ള നവാ കില്ലി സ്വദേശിയാണ്‌ ഗുല്‍. ആയിരകണക്കിന്‌ നാട്ടുകാരാണ്‌ സ്വന്തം താരത്തെ ഒരു നോക്ക്‌ കാണാനും അഭിവാദ്യം അര്‍പ്പിക്കാനുമെത്തിയത്‌. നാട്ടുകാര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെ റിവേഴ്‌സ്‌ സ്വിംഗ്‌ എന്ന ആയുധം താന്‍ പഠിച്ചത്‌ വസീം അക്രം, വഖാര്‍ യൂനസ്‌ എന്നിവരില്‍ നിന്നാണെന്ന്‌്‌ ഗുല്‍ പറഞ്ഞു. അക്രമിന്റെയും വഖാറിന്റെയും ബൗളിംഗ്‌ വീഡിയോകള്‍ നിരന്തരം കാണാറുണ്ടായിരുന്നു. അങ്ങനെയാണ്‌ റിവേഴ്‌സ്‌ സ്വിംഗിനെ കുറിച്ച്‌ പഠിച്ചത്‌. ഒരു ഏഷ്യന്‍ ബൗളര്‍ ലോക തലത്തില്‍ ശോഭിക്കുമ്പോള്‍ പാശ്ചാത്യര്‍ സ്ഥിരമായി പന്തില്‍ കൃത്രിമത്വം ആരോപിക്കും. അതില്‍ അതിശയപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.
പടച്ചവന്റെ അനുഗ്രഹമാണ്‌ പാക്കിസ്‌താന്‍ ടീമിനുണ്ടായിരുന്നത്‌. 20-20 ക്രിക്കറ്റ്‌ പോലെ അതിവേഗ മല്‍സരങ്ങളില്‍ ഗെയിം പ്ലാന്‍ വിജയകരമായി നടപ്പാക്കാന്‍ കഴിയണമെന്നില്ല. ഭാഗ്യമാണ്‌ പ്രധാനം. പാക്കിസ്‌താന്‍ ടീമിനൊപ്പമായിരുന്നു ദൈവം. ടീമിന്റെ അസിസ്‌റ്റന്‍ഡ്‌ കോച്ചായ ആക്വിബ്‌ ജാവേദിന്റെ സഹായങ്ങളും സേവനങ്ങളും മറക്കാന്‍ കഴിയില്ല. 1992 ലെ ലോകകപ്പ്‌ പോലെ അന്തിമ നിമിഷം വരെ പതറാതെ പൊരുതാന്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും ജയിക്കാനാവുമെന്ന്‌ ആക്വിബാണ്‌ പറഞ്ഞുതന്നത്‌. ലോകകപ്പില്‍ എല്ലാവരും ആത്മാര്‍ത്ഥമായാണ്‌ കളിച്ചത്‌. ടീമിന്റെ തുടക്കം തോല്‍വിയിലായിരുന്നു. ആ തോല്‍വിയാണ്‌ ടീമിനെ ഉണര്‍ത്തിയതെന്നും 13 വിക്കറ്റുകള്‍ സ്വന്തമാക്കിയ സീമര്‍ പറഞ്ഞു. രണ്ട്‌ വര്‍ഷം മുമ്പ്‌ ഇന്ത്യന്‍ വിജയത്തില്‍ കലാശിച്ച ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയ ബൗളര്‍ ഗുല്‍ ആയിരുന്നു.
ഈ ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരായ മല്‍സരത്തില്‍ ഏറ്റവും മികച്ച ഫോമിലാണ്‌ പന്തെറിഞ്ഞത്‌്‌. അഞ്ച്‌ വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോഴും അത്‌ ലോക റെക്കോര്‍ഡാണെന്ന്‌ മനസ്സിലായിരുന്നില്ല. മല്‍സരത്തിന്‌ ശേഷം പവിലിയനില്‍ തിരിച്ചെത്തിയപ്പോഴാണ്‌ തന്റെ പേരില്‍ പുതിയ ലോക റെക്കോര്‍ഡാണ്‌ പിറന്നിരിക്കുന്നത്‌ എന്ന്‌ മനസ്സിലായതെന്ന്‌ ഗുല്‍ പറഞ്ഞു.
വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ മികവ്‌ പ്രകടിപ്പിക്കാന്‍ കഴിയുമെന്നാണ്‌ ഗുല്‍ കരുതുന്നത്‌. മൂന്ന്‌ ടെസ്റ്റുകളും അഞ്ച്‌ ഏകദിനങ്ങളും ഒരു 20-20 മല്‍സരവുമാണ്‌ ലങ്കയില്‍ പാക്കിസ്‌താന്‍ കളിക്കുന്നത്‌.
ലോകകപ്പ്‌ പോലെ വലിയ വേദിയില്‍ അരങ്ങേറാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന്‌ പാക്കിസ്‌താന്റെ പത്തൊമ്പതുകാരനായ ഓപ്പണര്‍ ഷഹസിബ്‌ ഹസന്‍ പറഞ്ഞു.

ലോകകപ്പിന്‌ ആയുസ്സില്ല
കറാച്ചി: ഇന്നലെ കറാച്ചി നഗരത്തില്‍ നിറഞ്ഞത്‌ ഷാഹിദ്‌ അഫ്രീദിയെന്ന പത്താനി...... നഗരത്തിലൂടെ തുറന്ന വാഹനത്തില്‍ വീരോചിതം വീട്ടിലെത്തിയ അഫ്രീദിയെ കാത്തുനിന്നത്‌ വെടിക്കെട്ടുകളും കരിമരുന്ന്‌ പ്രയോഗങ്ങളും ഹാരാര്‍പ്പണങ്ങളുമെല്ലാം.... ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ കഴിഞ്ഞ ഞായറാഴ്‌ച്ച നടന്ന ലോകകപ്പ്‌ ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച്‌ കപ്പ്‌ സ്വന്തമാക്കി നാട്ടില്‍ തിരിച്ചെത്തിയ ടീമിലെ നോട്ടപ്പുളളി തട്ടുപൊളിപ്പന്‍ ബാറ്റ്‌സ്‌മാനായ അഫ്രീദിയായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ സെമിയിലും ലങ്കക്കെതിരായ ഫൈനലിലും പാക്കിസ്‌താന്‍ ടീമിനെ വിജയിപ്പിച്ചത്‌ അഫ്രീദിയിലെ ഓള്‍റൗണ്ടറായിരുന്നു.
ഒരു കാര്യത്തില്‍ മാത്രം പക്ഷേ അഫ്രീദിക്ക്‌ നിരാശയുണ്ട്‌. അടുത്ത 20-20 ലോകകപ്പ്‌ വിന്‍ഡീസില്‍ നടക്കുന്നത്‌ ഒമ്പത്‌ മാസത്തെ ഇടവേളയിലാണ്‌. ഈ ഒമ്പത്‌ മാസം മാത്രമാണ്‌ പാക്കിസ്‌താന്‌ ലോക ചാമ്പ്യന്മാരായി ഇരിക്കാന്‍ കഴിയുക. അടുത്ത ഒമ്പത്‌ മാസത്തെ സമയത്തിനകം എന്തിനാണ്‌ മറ്റൊരു ലോകകപ്പ്‌ നടത്തുന്നത്‌ എന്ന കാര്യത്തില്‍ തനിക്ക്‌ ഇപ്പോഴും ഉത്തരം ആരും നല്‍കിയിട്ടില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. രണ്ട്‌ വര്‍ഷത്തിന്‌ ശേഷമാണ്‌ ലോകകപ്പ്‌ എങ്കില്‍ അത്രയും കാലം ഈ കിരീടത്തില്‍ മുത്തമിടാനും ഈ നേട്ടത്തെക്കുറിച്ച്‌ ഓര്‍ത്ത്‌ അഭിമാനിക്കാനും എല്ലാവര്‍ക്കും കഴിയുമായിരുന്നു-അഫ്രീദി പറഞ്ഞു.
2007 ലാണ്‌ ആദ്യ 20-20 ലോകകപ്പ്‌ ദക്ഷിണാഫ്രിക്കയില്‍ നടന്നത്‌. ആ ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യക്ക്‌ രണ്ട്‌ വര്‍ഷം ലോക ജേതാക്കളായി ഇരിക്കാനായി. എന്നാല്‍ പാക്കിസ്‌താന്‌ കേവലം ഒമ്പത്‌ മാസമാണ്‌ ലോക ചാമ്പ്യന്മാരുടെ പട്ടം. 2011 ല്‍ ഏകദിന ലോകകപ്പ്‌ നടക്കുന്നതിനാലാണ്‌ അടുത്ത 20-20 ലോകകപ്പ്‌ നേരത്തെയാക്കിയത്‌.
കലാപത്തിലും അശാന്തിയിലും തകരുന്ന പാക്കിസ്‌താന്‌ ലോകകപ്പ്‌ നേട്ടം വലിയ ആശ്വാസമാണെന്ന്‌ അഫ്രീദി പറഞ്ഞു. ലോകകപ്പിനായി പോവുമ്പോള്‍ എല്ലാവരും പ്രാര്‍ത്ഥിച്ചത്‌ നാട്ടിലെ സമാധാനത്തിനാണ്‌. നാട്ടുകാരുടെ പിന്തുണയുണ്ടെങ്കില്‍ തീര്‍ച്ചയായും മെച്ചപ്പെട്ട പ്രകടനം നടത്താനാവുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയങ്ങളുണ്ടായിരുന്നില്ല. ടീമിന്റെ കോച്ച്‌ ഇന്‍ത്തികാബ്‌ ആലം, അസിസ്‌റ്റന്‍ഡ്‌ കോച്ച്‌ ആക്വിബ്‌ ജാവേദ്‌ എന്നിവരുടെ സേവനം ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന്‌ ബ്രസീല്‍
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: കോണ്‍ഫെഡറഷന്‍ കപ്പ്‌ ഫുട്‌ബോളിന്റെ രണ്ടാം സെമിയില്‍ ഇന്ന്‌ ബ്രസീലുമായി കളിക്കുന്ന ആതിഥേയരായ ദക്ഷിണാഫ്രിക്കക്ക്‌ പ്രതീക്ഷകള്‍ ഒന്നുമില്ല. അഞ്ച്‌ തവണ ലോകകപ്പ്‌ സ്വന്തമാക്കിയ ബ്രസീലിനെതിരെ ഒരു ഫിഫ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ കളിക്കാനാവുക എന്നത്‌ വലിയ നേട്ടമായി കരുതുന്ന ആഫ്രിക്കന്‍ ടീമിനും താരങ്ങള്‍ക്കും ആരാധകര്‍ക്കും അഹങ്കാരമില്ല. തോല്‍ക്കാനാണ്‌ കളിക്കുന്നത്‌. തോല്‍വിയും വലിയ അനുഭവമായിരിക്കും തന്റെ ടീമിനെന്നാണ്‌ കോച്ച്‌ പോലും പറയുന്നത്‌. മാരകമാ ഫോമിലാണ്‌ ഡുംഗെയും മഞ്ഞപ്പടയും. മൂന്ന്‌ മല്‍സരത്തിനിടെ പത്ത്‌ ഗോളുകളാണ്‌ റോബിഞ്ഞോയും സംഘവും നേടിയത്‌. ആദ്യ മല്‍സരത്തില്‍ ഈജ്‌പ്‌തിന്‌ മുന്നില്‍ പതറിയെന്നത്‌ സത്യം. പക്ഷേ 4-3 ല്‍ വിജയം വരിച്ചു. അമേരിക്കയുടെ വലയില്‍ മൂന്ന്‌ തവണയാണ്‌ നിറയൊഴിച്ചത്‌. ലോക ചാമ്പ്യന്മാരായ ഇറ്റലിയുടെ വലയിലും മൂന്ന്‌ തവണ പന്തെത്തിച്ചു. നാട്ടില്‍ നടക്കുന്ന ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളില്‍ കരുത്തോടെ ഒന്നാം സ്ഥാനത്തേക്ക്‌ കുതിക്കുകയാണ്‌ ബ്രസീല്‍. അടുത്ത വര്‍ഷം ലോകകപ്പ്‌ ആഫ്രിക്കയിലെ ഇതേ വേദികളില്‍ നടക്കുമ്പോള്‍ ഇവിടെ നേടാനാവുന്ന വിജയങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ലെന്ന്‌ കോച്ച്‌ ഡുംഗെ പറഞ്ഞു.
ഇന്നത്തെ സെമി ബ്രസീലിന്‌ വാം അപ്പാണ്‌. സ്‌പെയിന്‍ ഫൈനലില്‍ വരുമെന്ന്‌ കരുതി ആ മല്‍സരത്തിലേക്കുള്ള വാം അപ്പ്‌. ചാമ്പ്യന്‍ഷിപ്പില്‍ എല്ലാ മല്‍സരങ്ങളും ജയിച്ചവരാണ്‌ ബ്രസീലും സ്‌പെയിനും. ദക്ഷിണാഫ്രിക്ക ഭാഗ്യത്തിന്റെ അകമ്പടിയിലാണ്‌ സെമിയിലെത്തിയത്‌. ആദ്യ മല്‍സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഇറാഖിന്‌ മുന്നില്‍ തളര്‍ന്ന്‌ നെഗറ്റീവ്‌ ഫുട്‌ബോള്‍ കാഴ്‌ച്ചവെച്ചതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടവരായിരുന്നു ആതിഥേയര്‍. പക്ഷേ അവസാന ഗ്രൂപ്പ്‌ മല്‍സരത്തില്‍ അവര്‍ കരുത്ത്‌ കാട്ടി. ഇന്നത്തെ മല്‍സരം രാത്രി 11-55 മുതല്‍ ഇ.എസ്‌.പി.എന്നില്‍ തല്‍സമയം.

Monday, June 22, 2009

PAK GLORY




അഭിമാനത്തോടെ യൂനസ്‌ വിരമിച്ചു
ലോര്‍ഡ്‌സ്‌: ലോകകപ്പ്‌ സ്വന്തമാക്കി മണിക്കൂറുകള്‍ കഴിയും മുമ്പ്‌ പാക്കിസ്‌താന്‍ നായകന്‍ യൂനസ്‌ഖാന്‍ 20-20 ക്രിക്കറ്റിനോട്‌ വിടപറഞ്ഞു. 34 വയസ്സായ തനിക്ക്‌ യോജിച്ചതല്ല 20-20 ഫോര്‍മാറ്റെന്നും അത്‌ കൊണ്ടാണ്‌ കുഞ്ഞന്‍ ക്രിക്കറ്റിനോട്‌ വിട ചോദിക്കുന്നതെന്നും ലോകകപ്പ്‌ സ്വന്തമാക്കിയതിന്‌ ശേഷം നടത്തിയ മാധ്യമ സമ്മേളനത്തില്‍ യൂനസ്‌ പറഞ്ഞു. ഇനി പാക്കിസ്‌താന്‌ വേണ്ടി 20-20 ക്രിക്കറ്റ്‌ കളിക്കാന്‍ യൂനസുണ്ടാവില്ല. കൂടുതല്‍ യുവതാരങ്ങള്‍ രംഗത്ത്‌ വരുന്ന സാഹചര്യത്തില്‍ സീനിയര്‍ താരങ്ങള്‍ വഴി മാറേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഇഷ്ടതാരമായ ഇമ്രാന്‍ഖാന്റെ വഴിയാണ്‌ യൂനസ്‌ തെരഞ്ഞെടുത്തത്‌. 1992 ലെ ലോകകപ്പ്‌ നേട്ടത്തിന്‌ ശേഷം അന്നത്തെ പാക്കിസ്‌താന്‍ ടീമിന്റെ നായകനായ ഇമ്രാന്‍ ഏകദിന ക്രിക്കറ്റിനോട്‌ വിടപറഞ്ഞിരുന്നു. അത്‌ പോലെയാണ്‌ ലോകകപ്പ്‌ നേട്ടത്തിന്‌ ശേഷം യൂനസ്‌ 20-20 യോട്‌ വിടപറഞ്ഞിരിക്കുന്നത്‌.
മറ്റൊരു ഖാനിലൂടെ പാക്കിസ്‌താന്‌ മറ്റൊരു ലോകകപ്പ്‌ സമ്മാനിക്കാന്‍ കഴിഞ്ഞതിലെ ചാരിതാര്‍ത്ഥ്യം യൂനസ്‌ മറച്ചുവെച്ചില്ല. എന്റെ സ്വപ്‌നമാണ്‌ സഫലമായത്‌. ഒരു ലോകകപ്പ്‌ ഉയര്‍ത്താന്‍ ഏറെ മോഹിച്ചിരുന്നു. 1992 ല്‍ ലോകകപ്പ്‌ സ്വന്തമാക്കിയ ടീമിനെ പോലെ ഒരു ലോകോത്തര ടീമില്‍ അംഗമായി ക്രിക്കറ്റ്‌ ലോകം എന്നെ ഓര്‍മ്മിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അത്‌ സത്യമായി.

കപ്പ്‌ വൂള്‍മര്‍ക്ക്‌
ലോര്‍ഡ്‌സ്‌: പാക്കിസ്‌താനും ക്യാപ്‌റ്റന്‍ യൂനസ്‌ഖാനും കൊല്ലപ്പെട്ട കോച്ച്‌ ബോബ്‌ വൂള്‍മറെ മറന്നില്ല. 2007 ല്‍ വിന്‍ഡീസില്‍ നടന്ന ലോകകപ്പിനിടെ ദൂരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട അന്നത്തെ പാക്കിസ്‌താന്‍ കോച്ചായിരുന്ന വൂള്‍മര്‍ക്കാണ്‌ പാക്കിസ്‌താന്‍ 20-20 ലോകകപ്പ്‌ സമര്‍പ്പിച്ചിരിക്കുന്നത്‌. തനിക്കും പാക്കിസ്‌താന്‍ ടീമിനും വൂള്‍മറെ ഒരിക്കലും മറക്കാനാവില്ലെന്ന്‌ യൂനസ്‌ഖാന്‍ പറഞ്ഞു. പാക്കിസ്‌താന്‍ ക്രിക്കറ്റിന്‌ പിതൃതുല്യനായിരുന്നു വൂള്‍മര്‍. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ടീമിന്‌ നല്‍കിയ കരുത്ത്‌ ചെറുതായിരുന്നില്ല. പാക്കിസ്‌താന്‍ ടീമിന്റെ അടുത്ത നായകന്‍ യൂനസ്‌ഖാനായിരിക്കണമെന്ന്‌ സെലക്ടര്‍മാരോടും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനോടും അന്നേ വൂള്‍മര്‍ പറഞ്ഞതായും ക്യാപ്‌റ്റന്‍ പറഞ്ഞു.

പ്ലീസ്‌....
ലോകത്തോട്‌ പാക്കിസ്‌താന്‍
ലോര്‍ഡ്‌സ്‌: ലോകകപ്പ്‌ ഞങ്ങള്‍ സ്വന്തമാക്കിയില്ലേ.., ഇനിയെങ്കിലും നിങ്ങളെല്ലാം ഞങ്ങളുടെ നാട്ടിലേക്ക്‌ വരുക-പാക്കിസ്‌താന്‍ നായകന്‍ യൂനസ്‌ഖാന്റെ അഭ്യര്‍ത്ഥന ക്രിക്കറ്റ്‌ രാജ്യങ്ങളോടാണ്‌. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ്‌ ലോക ക്രിക്കറ്റില്‍ നിന്നും പാക്കിസ്‌താനെ ഒറ്റപ്പെടുത്തുന്ന ക്രിക്കറ്റ്‌ രാജ്യങ്ങളോട്‌ വളരെ ദയനീയമായാണ്‌ യൂനസിന്റെ ക്ഷണം. പാക്കിസ്‌താനിപ്പോള്‍ 20-20 ക്രിക്കറ്റിലെ ലോക ചാമ്പ്യന്മാരാണ്‌. ഞങ്ങള്‍ക്ക്‌ ഞങ്ങളുടെ നാട്ടില്‍ ക്രിക്കറ്റ്‌ വളര്‍ത്തണമെങ്കില്‍ എല്ലാവരും അങ്ങോട്ട്‌ വരണം. എന്റെ നാട്ടില്‍ എല്ലാ ഭദ്രമാണെന്ന്‌ ഞാന്‍ പറയില്ല. പക്ഷേ അത്‌ ഞങ്ങളുടെ കുഴപ്പം കൊണ്ടല്ല എന്ന്‌ മാത്രം മനസ്സിലാക്കുക-നായകന്റെ വാക്കുകള്‍.
കഴിഞ്ഞ വര്‍ഷത്തെ മുംബൈ സംഭവത്തിന്‌ ശേഷം ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ പാക്കിസ്‌താനിലേക്കുളള യാത്ര റദ്ദാക്കിയിരുന്നു. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിന്‌ അരികില്‍ വെച്ച്‌ ശ്രീലങ്കന്‍ ടീം സഞ്ചരിച്ച ബസ്സ്‌ തീവ്രവാദികള്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളില്‍ എല്ലാവരും പാക്കിസ്‌താനെ വെറുത്തിരുന്നു. 2011 ല്‍ ഏഷ്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ നിന്നും പാക്കിസ്‌താനെ അകറ്റി. ക്രിക്കറ്റ്‌ ലോകത്ത്‌ നിന്ന്‌ ഒറ്റപ്പെട്ട ഘട്ടത്തില്‍ അയല്‍രാജ്യമായ യു.എ.ഇയിലെത്തി കളിക്കേണ്ട അവസ്ഥയിലായിരുന്നു രാജ്യം.
ലോകകപ്പ്‌ സ്വന്തമാക്കിയ രാജ്യമെന്ന നിലയില്‍ പാക്കിസ്‌താനെ ഇനിയെങ്കിലും വിശ്വസിക്കാനാണ്‌ ലോകത്തോട്‌ യൂനസ്‌ പറയുന്നത്‌. ശക്തമായ ക്രിക്കറ്റാണ്‌ പാക്കിസ്‌താന്‍ കാഴ്‌ച്ചവെച്ചത്‌. ലോകകപ്പില്‍ തോല്‍വിയോടെയായിരുന്നു തുടക്കം. പക്ഷേ രണ്ടാം മല്‍സരത്തില്‍ ദുര്‍ബലരാണെങ്കിലും ഹോളണ്ടിനെ ആധികാരികമായി തോല്‍പ്പിച്ചു. സൂപ്പര്‍ എട്ടില്‍ ആദ്യ മല്‍സരത്തില്‍ മികവ്‌ പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ന്യൂസിലാന്‍ഡിനെതിരായ മല്‍സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി. ഈ മല്‍സരമാണ്‌ ശരിക്കും ടീമിന്‌ ഊര്‍ജ്ജമായത്‌. പാക്കിസ്‌താന്‍ ശരിക്കും കറുത്ത കുതിരകളായിരുന്നു. ആരും ഞങ്ങളെ അത്രയങ്ങ്‌ ഭയപ്പെട്ടില്ല. നിര്‍ണ്ണായകമായ രണ്ട്‌ മല്‍സരങ്ങളില്‍ ഷാഹിദ്‌ അഫ്രീദി പ്രകടിപ്പിച്ച കരുത്താണ്‌ ടീമിന്‌ കപ്പ്‌ സമ്മാനിച്ചതെന്നും യൂനസ്‌ പറഞ്ഞു. സെമിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെയും ഫൈനലില്‍ ശ്രീലങ്കക്കെതിരെയും ഓള്‍റൗണ്ടറായ അഫ്രീദിയാണ്‌ പാക്കിസ്‌താനെ മുന്നോട്ട്‌ നയിച്ചത്‌. രണ്ട്‌ ലോകകപ്പ്‌ ഫൈനലുകളില്‍ ഇതിന്‌ മുമ്പ്‌ താന്‍ കളിച്ചിരുന്നതായി അഫ്രീദി പറഞ്ഞു. 1999 ലെ ഫൈനലിലും 2007 ലെ 20-20 ലോകകപ്പ്‌ ഫൈനലിലും. ഈ രണ്ട്‌ പരാജയങ്ങള്‍ക്ക്‌ ശേഷം വീണ്ടുമൊരു ഫൈനലില്‍ കളിക്കാന്‍ അവസരം കിട്ടിയപ്പോള്‍ അത്‌ ഉപയോഗപ്പെടുത്താനായില്ലെങ്കില്‍ ഇനിയൊരവസരം ഉണ്ടാവില്ലെന്ന്‌ കരുതി. ക്യാപ്‌റ്റന്‍ യൂനസ്‌ നല്‍കിയ പിന്തുണയും സഹായിച്ചു. മൂന്നാം നമ്പറില്‍ ബാറ്റ്‌ ചെയ്യാന്‍ അവസരം നല്‍കണമെന്നുള്ള തന്റെ ആവശ്യം ക്യാപ്‌റ്റന്‍ അനുഭാവപൂര്‍ണമാണ്‌ പരിഗണിച്ചതെന്നും അഫ്രീദി വ്യക്തമാക്കി. കഴിഞ്ഞ രണ്ടര വര്‍ഷമായി ഒരു ബൗളര്‍ എന്ന നിലയില്‍ കരുത്ത്‌ പ്രകടിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ബാറ്റ്‌സ്‌മാന്‍ എന്ന നിലയില്‍ മികച്ച ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ കഴിഞ്ഞില്ല. മൂന്നാ നമ്പറില്‍ കളിക്കാന്‍ യൂനസ്‌ അവസരം നല്‍കിയപ്പോള്‍ എന്നില്‍ ക്യാപ്‌റ്റന്‍ പ്രകടിപ്പിച്ച വിശ്വാസം നിലനിര്‍ത്താന്‍ ക്ഷമയോടെ കളിച്ചു. 20-20 ക്രിക്കറ്റെന്നാല്‍ അത്‌ ആസ്വദിക്കാനുളളതാണെന്നും സ്വന്തം ഇഷ്ടപ്രകാരം കളിക്കാമെന്നും ക്യാപ്‌റ്റന്‍ പറഞ്ഞതും ഗുണമായെന്ന്‌ അഫ്രീദി പറഞ്ഞു.

മികച്ച ബൗളിംഗ്‌
ലോര്‍ഡ്‌സ്‌: ലോക ക്രിക്കറ്റില്‍ ഇന്നുള്ളതില്‍ വെച്ചേറ്റവും മികച്ച ബൗളിംഗ്‌ ലൈനപ്പാണ്‌ ശ്രീലങ്കന്‍ ടീമിന്റേതെന്ന്‌ ക്യാപ്‌റ്റന്‍ കുമാര്‍ സങ്കക്കാര. ലോകകപ്പിലെ ഫൈനല്‍ തോല്‍വിക്ക്‌ ശേഷം സംസാരിക്കവെ തന്റെ ബൗളര്‍മാര്‍ നടത്തിയ പ്രകടനവും അവര്‍ പ്രകടിപ്പിച്ച കരുത്തും അപാരമായിരുന്നെന്ന്‌ സങ്ക അഭിപ്രായപ്പെട്ടു. ആദ്യം ബാറ്റ്‌ ചെയ്‌തപ്പോള്‍ ചെറിയ സ്‌ക്കോറിനാണ്‌ പുറത്തായത്‌. അതാണ്‌ പ്രശ്‌നമായത്‌. 20 റണ്‍സെങ്കിലും കൂടുതല്‍ നേടണമായിരുന്നെന്നും നായകന്‍ പറഞ്ഞു.

ഓര്‍മ്മകളില്‍ 1992, 1999
ലാഹോര്‍: പാക്കിസ്‌താനില്‍ ആഘോഷം അവസാനിക്കുന്നില്ല. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ യൂനസ്‌ഖാന്റെ സംഘം ശ്രീലങ്കയെ എട്ട്‌ വിക്കറ്റിന്‌ തോല്‍പ്പിച്ച്‌ സമ്മാനിച്ച ലോകകപ്പ്‌ നേട്ടം ആഘോഷമാക്കുന്ന തിരക്കില്‍ ഇസ്ലാമബാദിലും ലാഹോറിലും കറാച്ചിയിലും റാവല്‍പിണ്ടിയിലും പെഷവാറിലും ജനം എല്ലാം മറക്കുന്നു. ഭീകരതയും പട്ടിണിയും പ്രശ്‌നങ്ങളുമെല്ലാം മറന്ന്‌ തെരുവുകളില്‍ ക്രിക്കറ്റിന്റെ ആഘോഷപരതയാണ്‌. സ്‌ഫോടനങ്ങളുടെ നഗരമായ പെഷവാറില്‍ അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. പാക്കിസ്‌താന്‍ നായകന്‍ യൂനസ്‌ഖാന്റെ തട്ടകമാണ്‌ പെഷവാര്‍. മാന്‍ ഓഫ്‌ ദ മാച്ച്‌ അഫ്രീദിയുടെ നാടായ കൈബര്‍ ഏജന്‍സിയിലും പ്രശ്‌നങ്ങളില്ല.
1992 ലായിരുന്നു ഇതേ പോലെ ഒരവസരം പാക്കിസ്‌താനികള്‍ക്ക്‌ ലഭിച്ചത്‌. ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലുമായി നടന്ന 92 ലെ ലോകകപ്പില്‍ ഇമ്രാന്‍ഖാന്‍ നയിച്ച പാക്കിസ്‌താന്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച്‌ കപ്പില്‍ മുത്തമിട്ടപ്പോള്‍ പാക്‌ നഗരവീഥികളില്‍ കണ്ട അതേ ആഘോഷമാണ്‌ ഇപ്പോള്‍ കാണുന്നത്‌. വസീം അക്രവും വഖാര്‍ യൂനസും ഇന്‍സമാമുല്‍ ഹഖുമെല്ലാം കളിച്ച പാക്കിസ്‌താന്‍ കപ്പ്‌ നേടുമെന്ന്‌ ആരും കരുതിയിരുന്നില്ല. മുഹമ്മദ്‌ അസ്‌ഹറുദ്ദീന്‍ നയിച്ച ഇന്ത്യയോട്‌ ആദ്യ മല്‍സരത്തില്‍ തന്നെ തോറ്റാണ്‌ പാക്കിസ്‌താന്‍ തുടങ്ങിയിരുന്നത്‌. പക്ഷേ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ കരുത്ത്‌ പ്രകടിപ്പിച്ച ഇമ്രാനും സംഘവും രാജകീയമായി കപ്പ്‌ സ്വന്തമാക്കുകയായിരുന്നു.
ഈ നേട്ടത്തിന്‌ ശേഷം 1999 ല്‍ പാക്കിസ്‌താന്‍ വീണ്ടും ലോകകപ്പിന്റെ ഫൈനലിലെത്തി. നായകന്‍ വസീം അക്രം. എല്ലാ കരുത്തരും ടീമില്‍. പക്ഷേ സ്റ്റീവ്‌ വോ നയിച്ച ഓസ്‌ട്രേലിയക്ക്‌ മുന്നില്‍ ടീം തകര്‍ന്നു. അന്ന്‌ ആഘോഷത്തിനായി തയ്യാറെടുത്തിരുന്നു പാക്‌ ജനത. അക്രമിന്റെ സംഘം ഓസ്‌ട്രേലിയക്കാരെ കശക്കുന്നത്‌ കാണാന്‍ ടെലിവിഷന്‌ മുന്നില്‍ തടിച്ചുകൂടിയവര്‍ക്ക്‌ മുന്നില്‍ പാക്‌ ബാറ്റിംഗിന്റെ ദുരന്തമാണ്‌ കണ്ടത്‌. അബ്ദുള്‍ റസാക്കും ഷാഹിദ്‌ അഫ്രീദിയും അന്നത്തെ ടീമിലുണ്ടായിരുന്നു. റസാക്ക്‌ രണ്ട്‌ ഓവര്‍ മാത്രമാണ്‌ അന്നെറിഞ്ഞത്‌. മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങി 51 പന്തില്‍ നിന്ന്‌ 17 റണ്‍സുമായി മുടന്തി മടങ്ങി. 16 പന്തില്‍ അഫ്രീദി രണ്ട്‌ ബൗണ്ടറികള്‍ പായിച്ചു. അദ്ദേഹത്തിന്റെ ലെഗ്‌ സ്‌പിന്‍ പരീക്ഷിക്കപ്പെട്ടില്ല. ഈ രണ്ട്‌ പേര്‍ തന്നെ കഴിഞ്ഞ ദിവസം ലോര്‍ഡ്‌സില്‍ ടീമിന്‌ വിജയപാത ഒരുക്കിയത്‌ വിരോധാഭാസമായിരിക്കാം. ലങ്ക ആദ്യം ബാറ്റ്‌ ചെയ്‌തപ്പോള്‍ തന്റെ ജെന്റില്‍ മീഡിയം പേസിലൂടെ മൂന്ന്‌ വിക്കറ്റുകളാണ്‌ റസാക്ക്‌ നേടിയത്‌. അഫ്രീദിയാവട്ടെ നാല്‌ ഓവറില്‍ 20 റണ്‍സ്‌ മാത്രം വഴങ്ങി ഒരു വിക്കറ്റ്‌ നേടിയതിനൊപ്പം പുറത്താവാതെ അര്‍ദ്ധ സെഞ്ച്വറിയുമായി ടീമിനെ വിജയത്തിലേക്ക്‌ നയിച്ച്‌ കളിയിലെ കേമന്‍ പട്ടം സ്വന്തമാക്കുകയും ചെയ്‌തു.
2007 ലെ പ്രഥമ 20-20 ലോകകപ്പ്‌ ദക്ഷിണാഫ്രിക്കയില്‍ നടന്നപ്പോള്‍ പാക്കിസ്‌താന്‍ ടീം ഫൈനല്‍ വരെയെത്തിയിരുന്നു. ഇന്ത്യന്‍ ആധിപത്യം പ്രകടമായ കലാശപ്പോരാട്ടത്തില്‍ മിസ്‌ബാഹുല്‍ഹഖിലുടെ പാക്കിസ്‌താന്‍ നടത്തിയ വീരോചിത തിരിച്ചുവരവില്‍ മിസ്‌ബാഹുല്‍ ഹഖിന്റെ അവസാന ഷോട്ട്‌ പിഴച്ചത്‌ വഴി പാക്കിസതാന്‌ മറ്റൊരു ലോകകപ്പ്‌ നഷ്ടമായിരുന്നു. ആ ടീമില്‍ റസാക്ക്‌ ഉണ്ടായിരുന്നില്ല. തന്നെ തഴഞ്ഞ പാക്കിസ്‌താന്‍ അധികാരികളുടെ നിലപാടില്‍ പ്രതിഷേധിച്ച്‌ അപ്പോള്‍ തന്നെ വിമതര്‍ക്കൊപ്പം ചേര്‍ന്ന റസാക്ക്‌ രണ്ടര വര്‍ഷത്തോളം വനവാസത്തിലായിരുന്നു. അദ്ദേഹത്തിന്റെ തിരിച്ചുവരവിലൂടെ ടീമിന്‌ ലോകകപ്പ്‌ ലഭിച്ചത്‌ മറ്റൊരു നേട്ടമാണ്‌.
എല്ലാവരും ഒറ്റപ്പെടുത്തിയിട്ടും തങ്ങള്‍ ജയിച്ചുവെന്ന്‌ അഹങ്കാരത്തോടെയാണ്‌ പാക്കിസ്‌താനികള്‍ പറയുന്നത്‌. ലോകകപ്പ്‌ വേദി നല്‍കില്ലെന്ന്‌ ഐ.സി.സി പറഞ്ഞു, ഇങ്ങോട്ട്‌ വരില്ലെന്ന്‌ ടീമുകള്‍ പറഞ്ഞു-എന്നിട്ടും പാക്കിസ്‌താന്‍ കപ്പ്‌ നേടിയതില്‍ അഹങ്കരിക്കുന്നതില്‍ തെറ്റില്ലെന്നാണ്‌ ജനം പറയുന്നത്‌.

യൂസഫ്‌ ടീമില്‍
ലാഹോര്‍: ശ്രീലങ്കയില്‍ പര്യടനം നടത്തുന്ന പാക്കിസ്‌താന്‍ ടെസ്റ്റ്‌ ടീമില്‍ മുഹമ്മദ്‌ യൂസഫും. ഈ മാസാവസാനമാണ്‌ പാക്കിസ്‌താന്‍ ടീം ലങ്കയിലെത്തുന്നത്‌. പതിനഞ്ചാംഗ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാക്കുമുണ്ട്‌. യൂസഫും റസാക്കും ഇന്ത്യന്‍ വിമത ക്രിക്കറ്റ്‌ ലീഗുമായി സഹകരിച്ചതിന്റെ പേരില്‍ ഒരു വര്‍ഷത്തോളം രാജ്യാന്തര ക്രിക്കറ്റിന്‌ പുറത്തായിരുന്നു. ഐ.സി.എല്ലുമായുള്ള എല്ലാ ഇടപാടുകളും ഇവര്‍ അവസാനിപ്പിച്ചതോടെയാണ്‌ വീണ്ടും ദേശീയ ടീമില്‍ എത്തിയിരിക്കുന്നത്‌. റസാക്ക്‌ 20-20 ലോകകപ്പ്‌ സ്വന്തമാക്കിയ പാക്‌ സംഘത്തില്‍ അംഗമായിരുന്നു. രാജ്യത്തിന്‌ വേണ്ടി വീണ്ടും കളിക്കാന്‍ അവസരം ലഭിക്കുന്നത്‌ വലിയ ഭാഗ്യമാണെന്ന്‌ യൂസഫ്‌ പറഞ്ഞു. 2007 ലാണ്‌ യൂസഫ്‌ ഐ.സി.എല്ലുമായി കരാര്‍ ഒപ്പിട്ടത്‌. പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡിലെ ചില അധികാരികളുമായി ഇടഞ്ഞതിനെ തുടര്‍ന്നായിരുന്നു ഈ നീക്കം. പി.സി.ബി പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും നിയമപരമായ തടസ്സങ്ങളാല്‍ വൈകി. 2008 നവംബറില്‍ യൂസഫ്‌ വീണ്ടും ഐ.സി. എല്ലില്‍ കളിച്ചു. അതോടെ ദേശീയ രംഗത്ത്‌ നിന്ന്‌ പൂര്‍ണ്ണമായും യൂസഫ്‌ അപ്രത്യക്ഷനായിരുന്നു. ഈ കഴിഞ്ഞ മെയിലാണ്‌ ഐ.സി.എല്‍ വിടാന്‍ യൂസഫ്‌ തീരുമാനിച്ചതും പി.സി.ബി അദ്ദേഹത്തെ സ്വീകരിച്ചതും. 2007 ഡിസംബറിലാണ്‌ യൂസഫ്‌ അവസാനമായി പാക്കിസ്‌താന്‌ വേണ്ടി ഒരു ടെസ്റ്റ്‌ കളിച്ചത്‌. ലോകകപ്പ്‌ സ്വന്തമാക്കിയ സംഘത്തില്‍ അംഗമായ മുഹമ്മദ്‌ ആമിറും സയദ്‌ അജ്‌മലും ടീമിലുണ്ട്‌. ഷാഹിദ്‌ അഫ്രീദി 15 ദിവസത്തെ വിശ്രമം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം ഏകദിന ടീമില്‍ അംഗമായിരിക്കുമെന്നും പി.സി.ബി വ്യക്തമാക്കി. ടീം ഇതാണ്‌: യൂനസ്‌ഖാന്‍ (ക്യാപ്‌റ്റന്‍), സല്‍മാന്‍ ഭട്ട്‌, ഖുറം മന്‍സൂര്‍, മുഹമ്മദ്‌ യൂസഫ്‌, മിസ്‌ബാഹുല്‍ ഹഖ്‌, ഷുഹൈബ്‌ മാലിക്‌, കമറാന്‍ അക്‌മല്‍, ഉമര്‍ ഗുല്‍, സയദ്‌ അജ്‌മല്‍, മുഹമ്മദ്‌ ആമിര്‍, ഡാനിഷ്‌ കനേരിയ, അബ്ദുള്‍ റസാക്ക്‌, അബ്ദുള്‍റൗഫ്‌, ഫവാദ്‌ ആലം, ഫൈസല്‍ ഇഖ്‌ബാല്‍.

യു.എസ്‌ ഗാഥ
റൂസ്‌റ്റന്‍ബര്‍ഗ്ഗ്‌: ആദ്യ മല്‍സരത്തില്‍ ഇറ്റലിയോടും (1-3), രണ്ടാം മല്‍സരത്തില്‍ ബ്രസീലിനോടും (0-3) തോറ്റ അമേരിക്ക നേരത്തെ തന്നെ നാട്ടിലേക്ക്‌ മടങ്ങാമെന്ന വിശ്വാസത്തിലാണ്‌ കോണ്‍ഫെഡറേഷന്‍ കപ്പിലെ അവസാന ഗ്രൂപ്പ്‌ മല്‍സരത്തില്‍ ഫോമിലുള്ള ഈജിപ്‌തുമായി കളിക്കാനിറങ്ങിയത്‌. ഇറ്റലിയെ തോല്‍പ്പിച്ചവരാണ്‌ ഈജിപ്‌ത്‌. അവര്‍ ഫോമില്‍ നില്‍ക്കുമ്പോള്‍ അമേരിക്കയുടെ ലക്ഷ്യം മല്‍സരം പൂര്‍ത്തിയാക്കുക എന്നത്‌ മാത്രമായിരുന്നു. പക്ഷേ ഈജിപ്‌ത്‌ നിറം മങ്ങിയപ്പോള്‍ അമേരിക്കന്‍ സംഘത്തിന്‌ ആവേശമേറി. ആദ്യ പകുതിയില്‍ ഒരു ഗോളിന്‌ മുന്നിട്ടു നിന്ന അവര്‍ ഇടവേളക്ക്‌ പിരിഞ്ഞപ്പോള്‍ കേള്‍ക്കുന്നത്‌ ഇറ്റലിക്കെതിരെ ബ്രസീല്‍ മൂന്ന്‌ ഗോളിന്‌ മുന്നിട്ട്‌ നില്‍ക്കുന്നതാണ്‌. ബ്രസീല്‍ ഇറ്റലിയെ വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ തങ്ങള്‍ക്ക്‌ സാധ്യതയുണ്ടെന്ന്‌ തിരിച്ചറിഞ്ഞ്‌ രണ്ടാം പകുതിയില്‍ അമേരിക്കന്‍ താരങ്ങള്‍ ആക്രമണം ശക്തമാക്കി. രണ്ടാം പകുതിയില്‍ രണ്ട്‌്‌ ഗോളുകളുമായി അവര്‍ മൂന്ന്‌ ഗോളിന്റെ ഏകപക്ഷീയ വിജയവുമായി സെമി ടിക്കറ്റ്‌ നേടി. ഇന്ന്‌ കളിയില്ല. നാളെ നടക്കുന്ന ആദ്യ സെമിയില്‍ സ്‌പെയിന്‍ അമേരിക്കയുമായും 25ന്‌ ബ്രസീല്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയുമായും കളിക്കും.

ലോക ടീമില്‍ നോ ഇന്ത്യ
ലോര്‍ഡ്‌സ്‌: ലോകകപ്പിന്‌ ശേഷം ഇന്നലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ (ഐ.സി.സി) പ്രഖ്യാപിച്ച 20-20 ലോക ഇലവനില്‍ ഇന്ത്യന്‍ താരങ്ങള്‍ ആരുമില്ല. പാക്കിസ്‌താന്‌ ലോകകപ്പ്‌ സമ്മാനിച്ച യൂനസ്‌ഖാനാണ്‌ ലോക ഇലവന്റെ നായകന്‍. യൂനസിനെ കൂടാതെ പാക്കിസ്‌താനില്‍ നിന്ന്‌ ഷാഹിദ്‌ അഫ്രീദി, ഉമര്‍ ഗുല്‍, കമറാന്‍ അക്‌മല്‍ എന്നിവര്‍ ലോക സംഘത്തിലുണ്ട്‌. ശ്രീലങ്കയടെ തിലകരത്‌നെ ദില്‍ഷാനും വിന്‍ഡീസ്‌ നായകന്‍ ക്രിസ്‌ ഗെയിലുമാണ്‌ ഓപ്പണര്‍മാര്‍. മധ്യനിരക്ക്‌ കരുത്ത്‌ പകരാന്‍ ദക്ഷിണാഫ്രിക്കയുടെ ജാക്‌ കാലിസും എബി ഡി വില്ലിയേഴ്‌സും. ലങ്കന്‍ സ്‌പിന്നര്‍ അജാന്ത മെന്‍ഡിസ്‌, സീമര്‍ ലാസിത്‌ മാലിങ്ക, വിന്‍ഡീസിന്റെ ഡ്വിന്‍ ബ്രാവോ, ദക്ഷിണാഫ്രിക്കയുടെ യുവസീമര്‍ വെയിന്‍ പാര്‍നല്‍ എന്നിവരും ടീമിലുണ്ട്‌. ഐ.സി.സി ലോക വനിതാ സംഘത്തില്‍ ഇന്ത്യന്‍ താരം റുമേലി ഥറുണ്ട്‌.
പുരുഷ ടീം ഇതാണ്‌: ജാക്‌ കാലിസ്‌, എബി ഡി വില്ലിയേഴ്‌സ്‌, ഷാഹിദ്‌ അഫ്രീദി, കമറാന്‍ അക്‌മല്‍, ക്രിസ്‌ ഗെയില്‍, തിലകരത്‌നെ ദില്‍ഷാന്‍, മുഹമ്മദ്‌ യൂനസ്‌ഖാന്‍, ഡ്വിന്‍ ബ്രാവോ, വെയിന്‍ പാര്‍നല്‍, ഉമര്‍ ഗുല്‍, അജാന്ത മെന്‍ഡിസ്‌, ലാസിത്‌ മാലിങ്ക

Tuesday, June 16, 2009

SAUDIS WAR AGAINIST KOREA

സൗദി അല്ലെങ്കില്‍ കൊറിയ
റിയാദ്‌: ദക്ഷിണാഫ്രിക്കയില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌്‌ ഫൈനല്‍ റൗണ്ടില്‍ ഏഷ്യയില്‍ നിന്നും ബെര്‍ത്ത്‌്‌ സ്വന്തമാക്കുന്ന നാലാമത്തെ ടീം ആരാണെന്ന്‌ ഇന്നറിയാം. ഓസ്‌ട്രേലിയയും ജപ്പാനും ദക്ഷിണ കൊറിയയും സീറ്റ്‌ സ്വന്തമാക്കിയിരിക്കെ ഗ്രൂപ്പ്‌്‌ ബിയില്‍ നിന്നും മൂന്ന്‌്‌ ടീമുകളാണ്‌ ടിക്കറ്റിനായി ഇന്ന്‌ മരണപ്പോരാട്ടത്തിനിറങ്ങുന്നത്‌.
റിയാദില്‍ കളിക്കുന്ന സൗദി അറേബ്യക്കും ഉത്തര കൊറിയക്കുമാണ്‌ ഓപ്പണ്‍ സാധ്യതയുള്ളത്‌. ഈ മല്‍സരത്തില്‍ വിജയിക്കുന്നവര്‍ക്ക്‌ ബി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനവുമായി ഫൈനല്‍ റൗണ്ട്‌ കളിക്കാം. ഈ മല്‍സരം സമനിലയില്‍ പിരിഞ്ഞാല്‍ ഇറാന്‌ നേരിയ സാധ്യതയുണ്ട്‌. സോളില്‍ നടക്കുന്ന മല്‍സരത്തില്‍ ദക്ഷിണ കൊറിയയെ തോല്‍പ്പിക്കാനായാല്‍ ഇറാന്‌ ടിക്കറ്റ്‌ നേടാം. മറ്റൊരു സാധ്യത നിലനില്‍ക്കുന്നത്‌ ബഹറൈനാണ്‌. ഗ്രൂപ്പ്‌ എയില്‍ നിലവില്‍ അവര്‍ മൂന്നാമതാണ്‌. ഇന്ന്‌ ഉസ്‌ബെക്കിസ്ഥാനാണ്‌ അവരുടെ എതിരാളികള്‍. ഈ മല്‍സരത്തില്‍ സമനില സ്വന്തമാക്കാനായല്‍ ബഹറൈന്‌ മൂന്നാം സ്ഥാനം നിലനിര്‍ത്തി പ്ലേ ഓഫ്‌ യോഗ്യത നേടാം.
റിയാദില്‍ സൗദിക്ക്‌ ജയത്തില്‍ കുറഞ്ഞതൊന്നും തുണയാവില്ല. ഉത്തര കൊറിയക്കെതിരായ ആദ്യപാദ മല്‍സരത്തില്‍ ഒരു ഗോളിന്റെ തോല്‍വി പിണഞ്ഞ സൗദി ഗോള്‍ ശാശരിയിലും പിറകിലാണ്‌. ജയിച്ചാല്‍ സൗദിക്ക്‌ പ്രശ്‌നങ്ങളൊന്നുമില്ല. നേരിട്ട്‌ ലോകകപ്പ്‌്‌ കളിക്കാം. സ്വന്തം മൈതാനത്ത്‌ കളിക്കുമ്പോഴും ടീമിനെ അലട്ടുന്ന പ്രശ്‌നം ഫോമിലുള്ള അബ്ദു അത്തീഫ്‌, അഹമ്മദ്‌ അത്തീഫ്‌ എന്നീ സഹോദരന്മാരുടെ അസാന്നിദ്ധ്യമാണ്‌. അബ്ദു അത്തീഫിന്‌ പരുക്ക്‌ കാരണം കളിക്കാന്‍ കഴിയില്ല. അഹമ്മദ്‌ അത്തീഫാകട്ടെ സസ്‌പെന്‍ഷനിലും. കഴിഞ്ഞ മല്‍സരങ്ങളില്‍ പ്രതീക്ഷിച്ച നിലവാരത്തില്‍ കളിക്കാന്‍ സൗദിക്ക്‌ കഴിഞ്ഞിട്ടില്ല. പക്ഷേ സ്വന്തം മൈതാനത്ത്‌ നടക്കുന്ന മല്‍സരങ്ങളാവുമ്പോള്‍ അവര്‍ നിലവാരം കാക്കാറുണ്ട്‌. ആക്രമിച്ച്‌ കളിക്കുന്നവരാണ്‌ കൊറിയക്കാര്‍. സ്വന്തം മൈതാനത്ത്‌ കളിക്കുന്ന സൗദിക്ക്‌ സമ്മര്‍ദ്ദമുണ്ടെന്ന സത്യത്തില്‍ കൊറിയക്കാര്‍ കടന്നാക്രമണത്തിന്‌ മുതിര്‍ന്നാല്‍ അത്‌ സൗദി ഗെയിം പ്ലാനിനെ ബാധിക്കും.
സോളിലെ ലോകകപ്പ്‌ സ്‌റ്റേഡിയത്തിലാണ്‌ ഇന്ന്‌ ഇറാന്‍ കളിക്കുന്നത്‌. ഈ മല്‍സരത്തില്‍ ജയിച്ചാല്‍ ഇറാന്‌ രണ്ട്‌ സാധ്യതകളുണ്ട്‌. സൗദി- ഉ.കൊറിയ മല്‍സരം സമനിലയിലായാല്‍ ഓട്ടോമാറ്റിക്‌ ഫൈനല്‍ റൗണ്ട്‌ ബെര്‍ത്ത്‌ സ്വന്തമാക്കാം. അല്ലെങ്കില്‍ മികച്ച മൂന്നാം സ്ഥാനക്കാര്‍ എന്ന ടിക്കറ്റില്‍ പ്ലേ ഓഫ്‌ സാധ്യതയുമുണ്ട്‌. ദ.കൊറിയക്കാരെ ഇത്‌ വരെ ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളില്‍ തോല്‍പ്പിക്കാന്‍ ആര്‍ക്കുമായിട്ടില്ല. അപരാജിതരായി മുന്നേറുന്ന അവര്‍ ഇന്ന്‌ സ്വന്തം മൈതാനത്താണ്‌ കളിക്കുന്നത്‌. അതിനാല്‍ തന്നെ കാര്യങ്ങള്‍ എളുപ്പമല്ലെന്ന സത്യം ഇറാന്‍ കോച്ച്‌ അഫ്‌ഷിന്‍ ഗോതാബി തിരിച്ചറിയുന്നു. ഇറാന്‍ ടീമിന്‌ സമീപകാല മല്‍സരങ്ങള്‍ ദുരന്തങ്ങളായിരുന്നു. ടീമിലെ പ്രശ്‌നങ്ങളില്‍ അലി ദായി്‌ക്‌ പരിശീലക സ്ഥാനം നഷ്‌ടമായി. ഗോതാബി കഴിഞ്ഞ എട്ട്‌ വര്‍ഷമായി കൊറിയന്‍ ഫുട്‌ബോളിലുളള പരിശീലകനാണ്‌. അദ്ദേഹത്തിന്‌ കൊറിയന്‍ തന്ത്രങ്ങളെക്കുറിച്ചറിയാം. ഇത്‌ നേട്ടമാക്കാനാണ്‌ ഇറാന്‍ ആഗ്രഹിക്കുന്നത്‌. ഫൈനല്‍ ബെര്‍ത്ത്‌ ഇതിനകം സ്വന്തമാക്കിയെങ്കിലും ഇന്ന്‌ നടക്കുന്ന യോഗ്യതാ മല്‍സരത്തില്‍ ഒരു കാരുണ്യവും തന്റെ ടീമില്‍ നിന്ന്‌ പ്രതീക്ഷിക്കരുതെന്ന ശക്തമായ മുന്നറിയിപ്പാണ്‌ കൊറിയന്‍ കോച്ച്‌ ഹുംഗ്‌ ജുംഗ്‌ മൂ എതിരാളികള്‍ക്ക്‌ നല്‍കിയിരിക്കുന്നത്‌.
മനാമയിലാണ്‌ ബഹറൈന്‍ ഉസ്‌ബെക്കുകാരുമായി കളിക്കുന്നത്‌. 2006 ല്‍ ജര്‍മനിയില്‍ നടന്ന ലോകകപ്പിലേക്കുളള യോഗ്യതാ മല്‍സരങ്ങളില്‍ ഉസ്‌ബെക്കുകാരെ തോല്‍പ്പിച്ച റെക്കോര്‍ഡ്‌ ബഹറൈനുണ്ട്‌. പക്ഷേ സമ്മര്‍ദ്ദ സാഹചര്യങ്ങളെ അതിജയിക്കാന്‍ സ്വന്തം മൈതാനത്ത്‌ ഏറ്റവും മികച്ച പ്രകടനം തന്നെ ടീം നടത്തേണ്ടി വരും. സിഡ്‌നിയില്‍ തുല്യ ശക്തികളുടെ തകര്‍പ്പന്‍ പോരാട്ടമുണ്ട്‌. ഇതിനകം ഫൈനല്‍ ടിക്കറ്റ്‌ സ്വന്തമാക്കിയവരായ ഓസ്‌ട്രേലിയയും ജപ്പാനും നേര്‍ക്കുനേര്‍. രണ്ട്‌ ടീമുകള്‍ക്കും സമ്മര്‍ദ്ദമില്ല. പക്ഷേ തോല്‍വി ഇരുവര്‍ക്കും സഹിക്കാനുമാവില്ല. 17 തവണ ഇരുവരും മുഖാമുഖം വന്നിട്ടുണ്ട്‌. ഇതില്‍ ആറ്‌്‌ മല്‍സരങ്ങളില്‍ ഓസ്‌ട്രേലിയയാണ്‌ ജയിച്ചത്‌.

ടോറസും സംഘവും ലോക റെക്കോര്‍ഡിന്‌
ബ്ലോംഫോണ്‍ടെയിന്‍: ന്യൂസിലാന്‍ഡിനെ മറുപടിയില്ലാത്ത അഞ്ച്‌ ഗോളുകള്‍ക്ക്‌ തകര്‍ത്ത്‌ കോണ്‍ഫെഡറേഷന്‍സ്‌ കപ്പില്‍ രാജകീയ അരങ്ങേറ്റം നടത്തിയ സ്‌പെയിന്‍ ഇന്ന്‌ ഗ്രൂപ്പിലെ രണ്ടാം മല്‍സരത്തില്‍ ഏഷ്യന്‍ പ്രതിനിധികളായ ഇറാഖുമായി കളിക്കുന്നത്‌്‌ മൂന്ന്‌ ലക്ഷ്യത്തില്‍. ജയിച്ചാല്‍ സെമിഫൈനല്‍ ബെര്‍ത്ത്‌ മാത്രമല്ല ടീമിന്‌ സ്വന്തമാക്കാനാവുക, തുടര്‍ച്ചയായ രാജ്യാന്തര വിജയങ്ങളുടെ കാര്യത്തില്‍ ഓസ്‌ട്രേലിയ, ബ്രസീല്‍, ഫ്രാന്‍സ്‌ എന്നിവര്‍ക്കൊപ്പമെത്താം, അപരാജിത മല്‍സര റെക്കോര്‍ഡിന്റെ കാര്യത്തില്‍ ബ്രസീലിനൊപ്പം റെക്കോര്‍ഡ്‌ പങ്കിടാം. ഫെര്‍ണാണ്ടോ ടോറസിന്റെ അതിവേഗ ഹാട്രിക്കില്‍ തകര്‍പ്പന്‍ ഫോമിലാണ്‌ സ്‌പെയിന്‍. ലോകോത്തര താരങ്ങളാണ്‌ അവരുടെ നിരയിലുളളത്‌. അതിനാല്‍ ഇറാഖിനെ തോല്‍പ്പിക്കാന്‍ പ്രയാസമുണ്ടാവില്ല. ആദ്യ മല്‍സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്‌ വഴി ഇറാഖിന്‌ ഒരു പോയന്റുണ്ട്‌. തുടര്‍ച്ചയായി പതിനാല്‌ വിജയങ്ങളുമായി 1996-97 സീസണില്‍ ഓസ്‌ട്രേലിയയും 2003-04 സീസണില്‍ ഫ്രാന്‍സും 1997 ല്‍ ബ്രസീലും സ്വന്തമാക്കിയ റെക്കോര്‍ഡിന്‌ ഒപ്പമെത്താന്‍ ഇന്ന്‌ ജയിച്ചാല്‍ സ്‌പെയിനിന്‌ കഴിയും. ന്യൂസിലാന്‍ഡിനെതിരെ കോണ്‍ഫെഡറേഷന്‍ കപ്പില്‍ അവര്‍ നേടിയത്‌ തുടര്‍ച്ചയായ പതിമൂന്നാമത്‌ രാജ്യാന്തര വിജയമാണ്‌. കഴിഞ്ഞ 34 മല്‍സരങ്ങളില്‍ സ്‌പെയിന്‍ പരാജയമറിഞ്ഞിട്ടില്ല. ഇന്നത്തെ മല്‍സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ ഈ കാര്യത്തിലും സ്‌പെയിനിന്‌ റെക്കോര്‍ഡ്‌ സ്വന്തമാക്കാം. തുടര്‍ച്ചയായി 35 മല്‍സരങ്ങളില്‍ പരാജയം അറിയാത്തവരായി ബ്രസീല്‍ കാത്ത റെക്കോര്‍ഡ്‌ 1993-1996 കാലത്തുണ്ട്‌. യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പാനിഷ്‌ സംഘത്തില്‍ യൂറോപ്പിലെ വിവിധ ക്ലബുകളില്‍ കളിക്കുന്ന സൂപ്പര്‍ താരങ്ങളാണുളളത്‌. അവരെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന സത്യം വ്യക്തമാക്കുന്ന ഇറാഖിന്റെ മധ്യനിരക്കാരന്‍ നഷാത്‌ അക്രം തന്റെ ടീമിന്‌ സ്‌പെയിനുമായി കളിക്കാന്‍ ലഭിക്കുന്ന അവസരം തന്നെ വലിയ ഭാഗ്യമായാണ്‌ കരുതുന്നത്‌.
റൂസ്‌റ്റന്‍ബര്‍്‌്‌ഗ്ഗില്‍ വെച്ച്‌ ന്യൂസിലാന്‍ഡുമായി കളിക്കുന്ന ദക്ഷിണാഫ്രിക്കക്കാര്‍ സമ്മര്‍ദ്ദത്തിലാണ്‌. ഇറാഖിനെതിരായ ആദ്യ മല്‍സരത്തില്‍ നെഗറ്റീവ്‌ സമീപനം സ്വീകരിച്ചതിന്റെ പേരില്‍ ടീം വിമര്‍ശന കയത്തിലാണ്‌. ബ്രസീലുകാരനായ ടീം കോച്ച്‌ ജോയല്‍ സന്‍ഡാനക്കെതിരെയാണ്‌ മാധ്യമങ്ങള്‍. ഇന്ന്‌ മൂന്ന്‌ പോയന്റാണ്‌ അദ്ദേഹം ലക്ഷ്യമിടുന്നത്‌. ന്യൂസിലാന്‍ഡിനെ തോല്‍പ്പിക്കുക എളുപ്പമല്ലെങ്കിലും ഏറ്റവും മികച്ച പ്രകടനമാണ്‌ കോച്ച്‌്‌ വാഗ്‌ദാനം ചെയ്യുന്നത്‌.


ക്യാപ്‌റ്റന്‌ പിറകെ കോച്ചും
ലോര്‍ഡ്‌സ്‌: ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണി ആരാധകരോട്‌ മാപ്പ്‌ പറഞ്ഞതിന്‌ പിറകെ കോച്ച്‌ ഗാരി കിര്‍സ്‌റ്റണും കുറ്റസമ്മതം നടത്തുന്നു. ലോകകപ്പില്‍ നിന്ന്‌ സെമിഫൈനല്‍ കാണാതെ ഇന്ത്യ പുറത്താവാന്‍ കാരമം തിരക്കിട്ട മല്‍സര ഷെഡ്യൂളുകളും താരങ്ങളുടെ ക്ഷീണവുമാണെന്നാണ്‌ കോച്ചിന്റെ പക്ഷം. ഐ.പി.എല്‍ മല്‍സരങ്ങള്‍ക്ക്‌ ശേഷം വിശ്രമം ലഭിക്കാതെയാണ്‌ താരങ്ങള്‍ ലോകകപ്പിന്‌ എത്തിയത്‌. പലര്‍ക്കും പരുക്കുണ്ടായിരുന്നു. പരുക്കില്‍ നിന്ന്‌ മുക്തരാവാന്‍ ആര്‍ക്കും സമയം ലഭിച്ചില്ല. രാജ്യാന്തര മല്‍സരങ്ങള്‍ക്ക്‌ ഒരുങ്ങുമ്പോള്‍ താരങ്ങളുടെ ആരോഗ്യവും ശാരീരിക ക്ഷമതയും ഉയര്‍ന്ന തരത്തിലായിരിക്കണം. എന്നാല്‍ ഐ.പി.എല്‍ മല്‍സരങ്ങള്‍ ഇന്ത്യന്‍ താരങ്ങളെ തളര്‍ത്തിയിരുന്നു. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ അത്യാവേശത്തോടെയാണ്‌ ഇന്ത്യ കളിച്ചത്‌. ലോകകപ്പില്‍ ആ ആവേശമുണ്ടായിരുന്നില്ല.ശാരീരിക ക്ഷീണം മാത്രമല്ല മാനസികമായും വലിയ മല്‍സരങ്ങള്‍ക്കായുളള അഭിനിവേശം പലരിലുമുണ്ടായിരുന്നില്ല. ഐ.പി.എല്‍ മല്‍സരങ്ങള്‍ക്ക്‌ ശേഷം ഇംഗ്ലണ്ടില്‍ ലോകകപ്പിനെത്തിയപ്പോള്‍ തുടര്‍ച്ചയായി രണ്ട്‌ സന്നാഹ മല്‍സരങ്ങള്‍ കളിച്ചു. ജനുവരി മുതല്‍ ടീം നോണ്‍ സ്‌റ്റോപ്പ്‌്‌ കളി തുടരുകയായിരുന്നു. പാക്കിസ്‌താന്‍ പര്യടനം റദ്ദാക്കിയതിനെ തുടര്‍ന്ന്‌ ശ്രീലങ്കക്കെതിരെ അഞ്ച്‌ മല്‍സര ഏകദിന പരമ്പരയിലും ഒരു 20-20 മല്‍സരത്തിലും കളിച്ചു. ന്യൂസിലാന്‍ഡ്‌ പര്യടനത്തില്‍ രണ്ട്‌ 20-20 മല്‍സരങ്ങളും അഞ്ച്‌ ഏകദിനങ്ങളും മൂന്ന്‌്‌ ടെസ്റ്റുകളും കളിച്ചു. ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്‌റ്റിന്‌ ശേഷം പതിനൊന്ന്‌ ദിവസങ്ങള്‍ക്കിടെയാണ്‌ ഐ.പി.എല്‍ തുടങ്ങിയത്‌. ഐ.പി.എല്ലില്‍ തുടര്‍ച്ചയായ മല്‍സരങ്ങളായിരുന്നു. ഇന്ത്യന്‍ സംഘത്തിലെ എല്ലാവരും വിവിധ ടീമുകള്‍ക്കായി മല്‍സര രംഗത്തുണ്ടായിരുന്നു. ഐ.പി.എല്ലില്‍ നിന്നും നേരിട്ട്‌ ഇംഗ്ലണ്ടില്‍ വന്നപ്പോള്‍ താരങ്ങള്‍ക്ക്‌ നെറ്റ്‌ പ്രാക്ടീസ്‌ നിര്‍ബന്ധമാക്കിയിരുന്നില്ല.
തിരക്കേറിയ ഷെഡ്യൂള്‍ പരാജയത്തിനുള്ള മറുപടിയല്ല. പക്ഷേ താരങ്ങളുടെ ശാരീരിക-മാനസിക ആരോഗ്യം വളരെ പ്രധാന ഘടകമാണെന്ന്‌ കിര്‍സ്റ്റണ്‍ പറഞ്ഞു. 2010 ല്‍ വിന്‍ഡീസില്‍ നക്കുന്ന ലോകകപ്പിന്‌ മുന്നോടിയായി വിശ്രമം ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ ഗൗരവതര ചിന്ത വേണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇന്ത്യന്‍ ടീമിന്റെ അടുത്ത ഷെഡ്യൂള്‍ വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയാണ്‌. ഈ പരമ്പരയില്‍ പുതിയ കരുത്തോടെയായിരിക്കും ഇന്ത്യ കളിക്കുകയെന്നും കിര്‍സ്‌റ്റണ്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെ മഴ ചതിച്ചു
ഓവല്‍: ഇന്ത്യയെ തോല്‍പ്പിച്ച്‌ സെമി ഫൈനല്‍ ടിക്കറ്റിനായി വിന്‍ഡീസിനെ എതിരിട്ട ഇംഗ്ലണ്ടിനെ മഴയാണ്‌ ചതിച്ചതെന്ന്‌ ക്യാപ്‌റ്റന്‍ പോള്‍ കോളിംഗ്‌വുഡ്‌. മഴ മൂലം ഓവറുകള്‍ വെട്ടിചുരുക്കപ്പെട്ട നിര്‍ണ്ണായക മല്‍സരത്തില്‍ വിന്‍ഡീസിന്‌ മുന്നില്‍ അഞ്ച്‌ വിക്കറ്റിന്‌ തോറ്റാണ്‌ ഇംഗ്ലണ്ട്‌ പുറത്തായത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ 20 ഓവറില്‍ 163 റണ്‍സാണ്‌ നേടിയത്‌. ഇംഗ്ലീഷ്‌ ഇന്നിംഗ്‌സ്‌ മഴ കാരണം അരമണിക്കൂറോളം മുടങ്ങിയിരുന്നു. വിന്‍ഡീസ്‌ ബാറ്റ്‌ ചെയ്യാനെത്തിയപ്പോള്‍ വീണ്ടും മഴ വന്നു. ഇതോടെ വിജയലക്ഷ്യം ഒന്‍പത്‌ ഓവറില്‍ 80 റണ്‍സാക്കി മാറ്റി. ഈ ലക്ഷ്യത്തിലേക്കുളള യാത്രയില്‍ ക്രിസ്‌ ഗെയില്‍, ഡ്വിന്‍ ബ്രാവോ തുടങ്ങിയവരുള്‍പ്പെടെയുളള മുന്‍നിരക്കാരായ അഞ്ച്‌ പേരെ കേവലം 45 റണ്‍സിനിടെ വിന്‍ഡീസിന്‌ നഷ്‌ടമായിരുന്നു. പക്ഷേ മാന്‍ ഓഫ്‌ ദ മാച്ച്‌ രാം നരേഷ്‌ സര്‍വനും, അനുഭവ സമ്പന്നനായ ശിവനാരായണ്‍ ചന്ദര്‍പോളും തമ്മില്‍ 18 പന്തില്‍ നേടിയ 37 റണ്‍സ്‌ ടീമിനെ തുണച്ചു.
20 ഓവറും മല്‍സരം നടന്നിരുന്നെങ്കില്‍ തീര്‍ച്ചയായും ഇംഗ്ലണ്ടിന്‌ മല്‍സരം ജയിക്കാന്‍ കഴിയുമായിരുന്നെന്ന്‌ കോളിംഗ്‌വുഡ്‌ പറഞ്ഞു. മഴ നിയമം കാരണം പെട്ടെന്ന്‌ ഓവറുകള്‍ വെട്ടിചൂരുക്കി വിജയലക്ഷ്യം പുതുതായി നിശ്ചയിക്കുമ്പോള്‍ അതിനൊപ്പം എളുപ്പത്തില്‍ മുന്നേറാന്‍ കഴിയില്ലെന്ന്‌ ക്യാപ്‌റ്റന്‍ പറഞ്ഞു. മഴ നിയമത്തെ കുറ്റം പറാന്‍ കഴിയില്ലെങ്കിലും മല്‍സരം മുഴുവന്‍ ഓവറും കളിച്ചിരുന്നെങ്കില്‍ തന്റെ ടീമിനായിരുന്നു വ്യക്തമായ സാധ്യതയെന്ന്‌ ഇംഗ്ലീഷ്‌ കോച്ച്‌ ആന്‍ഡി ഫ്‌ളവര്‍ പറഞ്ഞു. പാക്കിസ്‌താന്‍, ഇന്ത്യ എന്നിവര്‍ക്കെതിരായ മല്‍സരവിജയങ്ങള്‍ ടീമിന്‌ കരുത്തായിട്ടുണ്ടെന്ന്‌ ചാമ്പ്യന്‍ഷിപ്പിലെ നേട്ടങ്ങളെക്കുറിച്ചുളള ചോദ്യത്തിന്‌ മറുപടിയായി അദ്ദേഹം പറഞ്ഞു. അനുഭവസമ്പത്താണ്‌ അന്തിമ ഘട്ടത്തില്‍ വിന്‍ഡീസിന്‌ വിജയം നല്‍കിയതെന്ന്‌ രാം നരേഷ്‌ സര്‍വന്‍ പറഞ്ഞു.

ക്രിക്കറ്റ്‌
ട്രെന്‍ഡ്‌ബ്രിഡ്‌ജ്‌: ആദ്യം ബാറ്റ്‌ ചെയ്‌ത ശ്രീലങ്കയെ 158 ല്‍ എത്തിച്ചത്‌ ഓപ്പണറായ തിലകരത്‌നെ ദില്‍ഷാന്റെ തകര്‍പ്പന്‍ പ്രകടനമായിരുന്നു. 36 പന്തില്‍ നിന്നം 48 റണ്‍സ്‌ സ്വന്തമാക്കിയ ദില്‍ഷാന്‌ പുറത്താവാതെ 41 റണ്‍സ്‌ നേടിയ മഹേല ജയവര്‍ദ്ധനെ ഉറച്ച പിന്തുണ നല്‍കി. സെമിയില്‍ കളിക്കാന്‍ വലിയ വിജയം ആവശ്യമായ ന്യൂസിലാന്‍ഡിന്‌ മുന്നില്‍ ബ്രെന്‍ഡന്‍ മക്കലം, റോസ്‌ ടെയ്‌ലര്‍ എന്നിവരുടെ പരുക്ക്‌ പ്രശ്‌നമായി ഉണ്ടായിരുന്നു. എന്നാല്‍ നിര്‍ണ്ണായക മല്‍സരമായതിനാല്‍ ഇരുവരെയും ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരി ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി. ലങ്കയുടെ അപകടകാരികളായ ഓപ്പണിംഗ്‌ ജോഡിയെ അതിവേഗം തകര്‍ക്കുക എന്നതായിരുന്നു വെട്ടോരിയുടെ പ്ലാന്‍. ഇതിനായി അദ്ദേഹം പുതിയ പന്ത്‌ സ്‌പിന്നര്‍ നതാന്‍ മക്കലത്തിനാണ്‌ കൊടുത്തത്‌. ഈ നീക്കം ഫലം ചെയ്‌തു. സനത്‌ ജയസൂര്യ ആദ്യ ഓവറില്‍ തന്നെ കൂടാരം കയറി. സ്വീപ്പ്‌ ഷോട്ടിന്‌ ശ്രമിച്ച വെറ്ററന്‍ താരത്തിന്‌ ആകെ പിഴച്ചു. ആദ്യ വിക്കറ്റ്‌ വീഴുമ്പോള്‍ സ്‌ക്കോര്‍ബോര്‍ഡില്‍ കേവലം മൂന്ന്‌ റണ്‍ മാത്രം. ബാറ്റിംഗ്‌ ഓര്‍ഡറില്‍ പ്രൊമോഷന്‍ ലഭിച്ച ചമര സില്‍വയാണ്‌ മൂന്നാം നമ്പറില്‍ വന്നത്‌. പക്ഷേ കൈല്‍ മില്‍സിന്റെ പന്തില്‍ സില്‍വയും വേഗം മടങ്ങി.
ഇവിടെ നിന്നുമാണ്‌ ദില്‍ഷാനൊപ്പം നായകന്‍ സങ്കകാര ചേര്‍ന്നത്‌. മൂന്നാം വിക്കറ്റില്‍ ഈ സഖ്യം വിലപ്പെട്ട 62 റണ്‍സ്‌ സ്വന്തമാക്കി. ഇയാന്‍ ബട്‌ലര്‍ക്കെതിരെ തുടര്‍ച്ചയായ ഫോറുകളില്‍ ആരംഭിച്ച സങ്ക നല്ല ഫോമിലായിരുന്നു. പവര്‍ പ്ലേ ഓവറുകള്‍ സമാപിക്കുമ്പോള്‍ രണ്ട്‌ വിക്കറ്റിന്‌ 51 റണ്‍സായിരുന്നു ലങ്കന്‍ സ്‌ക്കോര്‍. ആക്രമണത്തിന്‌ വെട്ടോരി വന്നപ്പോഴാണ്‌ ദില്‍ഷാന്‍ പുറത്തായത്‌.
പകരമെത്തിയ മഹേല കഴിഞ്ഞ മല്‍സരത്തില്‍ നിര്‍ത്തിയിടത്ത്‌്‌ നിന്നാണ്‌ ആരംഭിച്ചത്‌. 29 പന്തില്‍ നിന്ന്‌ 41 വിലപ്പെട്ട റണ്‍സ്‌ അദ്ദേഹം നേടി.

Monday, June 15, 2009

DHONI HONEYMOON IS OVER

ഒന്നാം പ്രതി ധോണി
ലോര്‍ഡ്‌സ്‌: മഹേന്ദ്രസിംഗ്‌ ധോണിയാണ്‌ ഒന്നാം പ്രതി-ഒരേ ശബ്ദത്തില്‍ ഇന്ത്യന്‍ ആരാധകരും ക്രിക്കറ്റ്‌ നിരൂപകരും നായകന്‌ നേരെ വിരല്‍ ചൂണ്ടുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണിയുടെ ഹണിമുണ്‍ കാലം അവസാനിക്കുകയാണ്‌. സൂപ്പര്‍ എട്ടില്‍ തുടര്‍ച്ചയായ രണ്ട്‌ തോല്‍വികളുമായി ഇന്ത്യ പുറത്തായതിന്‌ പിന്നില്‍ ക്യാപ്‌റ്റന്‍ കൂള്‍ എന്ന്‌ ഒരു കാലത്ത്‌ വിശേഷിപ്പിക്കപ്പെട്ട ധോണിയുടെ വിഡ്ഡി തീരുമാനങ്ങളാണെന്നാണ്‌ വിലയിരുത്തല്‍. വിന്‍ഡീസിനെതിരായ മല്‍സരത്തില്‍ ഇന്ത്യ തോറ്റതിന്‌ കാരണം ധോണിയുടെ തീരുമാനങ്ങളായിരുന്നു. ആ തെറ്റുകളില്‍ നിന്ന്‌ അദ്ദേഹം പാഠം പഠിച്ചിട്ടുണ്ടാവുമെന്നാണ്‌ കരുതിയത്‌. പക്ഷേ ഇംഗ്ലണ്ടിനെതിരെ നായകനെന്ന നിലയില്‍ മാത്രമല്ല വിക്കറ്റ്‌ കീപ്പര്‍ എന്ന നിലയിലും താര്‍ഖണഡുകാരന്‍ വട്ടപൂജ്യമായതാണ്‌ ഇന്ത്യയെ ബാധിച്ചത്‌.
ടോസ്‌ നേടിയപ്പോള്‍ ഫീല്‍ഡിംഗ്‌ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്‌ വിന്‍ഡീസിനെതിരായ മല്‍സരത്തിലെ അനുഭവം വെച്ചാണ്‌. ആ മല്‍സരത്തില്‍ ടോസ്‌ നേടിയിട്ടും ആദ്യം ബാറ്റ്‌ ചെയ്യാനായിരുന്നു ഇന്ത്യ തീരുമാനിച്ചത്‌. ടീമിന്റെ തോല്‍വിക്ക്‌ കാരണം ആ തീരുമാനമായിരുന്നു. ഫീല്‍ഡിംഗിലെ നിസ്സഹായതയും ടീമിനെ ബാധിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെ ടോസ്‌ നേടിയപ്പോള്‍ ധോണി ഫീല്‍ഡിംഗാണ്‌ തീരുമാനിച്ചത്‌. ഇര്‍ഫാന്‍ പത്താന്‌ പകരം ആര്‍.പി.സിംഗിനെയും പ്രഗ്യാന്‍ ഒജക്ക്‌ പകരം രവീന്ദു ജഡേജയെയും കളിപ്പിച്ചു. ഈ തീരുമാനങ്ങള്‍ പക്ഷേ ഉദ്ദേശിച്ച ഗുണം ചെയ്‌തില്ല. ഇന്ത്യന്‍ തോല്‍വിക്ക്‌ പ്രധാന കാരണമായത്‌ രവി ബോപ്പാരയുടെയും കെവിന്‍ പീറ്റേഴ്‌സന്റെയും തന്റെ ലെഫ്‌റ്റ്‌ ആം സ്‌പിന്നില്‍ പുറത്താക്കി മികവു കാട്ടിയ ജഡേജയുടെ ദയനീയ ബാറ്റിംഗായിരുന്നു. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത്‌ ശര്‍മ്മയും വണ്‍ ഡൗണില്‍ വന്ന സുരേഷ്‌ റൈനയും പുറത്തായപ്പോള്‍ പകരം ക്രീസിലെത്തിയത്‌ ജഡേജയായിരുന്നു. കാണികളും ക്രിക്കറ്റ്‌ ലോകവും നാലാം നമ്പറില്‍ കാത്തിരുന്നത്‌ ഫോമിലുളള യുവരാജ്‌ സിംഗിനൊയിരുന്നു. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരം കളിക്കുന്ന ജഡേജയുടെ തപ്പിതടയല്‍ ഇംഗ്ലീഷ്‌ ബൗളര്‍മാര്‍ക്ക്‌ മല്‍സരത്തില്‍ പിടിമുറുക്കാന്‍ അവസരമേകി.
നാലാം നമ്പറില്‍ ധോണി എന്തിനു ജഡേജയെ ഇറക്കി...? ഈ ചോദ്യത്തിന്‌ ധോണി ഉത്തരം നല്‍കിയിട്ടില്ല. ഒരു തരത്തിലും പിഞ്ച്‌ ഹിറ്ററായിരുന്നില്ല ജഡേജ. വലിയ ഷോട്ടുകള്‍ കളിക്കാറുമില്ല. പ്രതിരോധക്കാരനുമായിരുന്നില്ല.പിന്നെ എന്തായിരുന്നു നിര്‍ണ്ണായകമായ ആ സമയത്ത്‌ യുവതാരത്തെ കളിപ്പിക്കാനുളള ചേതോ വികാരം..? 35 പന്തുകളാണ്‌ ജഡേജ നേരിട്ടത്‌. ഇതില്‍ ആകെ നേടിയത്‌ ഒരു ബൗണ്ടറി. ബാറ്റിംഗ്‌ അറിയാത്ത കുട്ടിയെ പോലെ ജഡേജ പതറി നിന്നപ്പോള്‍ ബൗളര്‍മാര്‍ക്ക്‌ പിടിമുറുക്കാന്‍ എളുപ്പമായി. ഗൗതം ഗാംഭീറായിരുന്നു ജഡേജക്ക്‌ കൂട്ട്‌. ഡല്‍ഹിക്കാരനും ആക്രമിക്കാനുളള താല്‍പ്പര്യമെടുത്തില്ല. ഈ ഘട്ടമാണ്‌ ഇന്ത്യയെ ചതിച്ചത്‌. 35 പന്തില്‍ 25 റണ്‍സ്‌ നേടിയ ജഡേജ സ്വാനിന്റെ പന്തിലാണ്‌ പുറത്തായത്‌.
നാലാം നമ്പറില്‍ ആ സമയത്ത്‌ അനുയോജ്യരായി മൂന്ന്‌ പേരുണ്ടായിരുന്നു-യുവരാജും യൂസഫ്‌ പത്താനും പിന്നെ ധോണിയും. പക്ഷേ ജഡേജക്ക്‌ അവസരം നല്‍കിയപ്പോള്‍ ഇന്ത്യന്‍ ലക്ഷ്യം അകന്നു.
ജഡേജ നല്‍കിയ ഭആരം യുവരാജിലൂടെ ഇന്ത്യ കുറക്കവെയാണ്‌ ഫോസ്‌റ്റ്‌റുടെ തകര്‍പ്പന്‍ സ്റ്റംമ്പിംഗ്‌ വന്നത്‌. രണ്ട്‌ തകര്‍പ്പന്‍ സിക്‌സറുകള്‍ നേടി സ്‌ക്കോറിംഗ്‌ നിരക്കിന്‌ വേഗത വര്‍ദ്ധിപ്പിച്ച യുവരാജ്‌ സ്വാനിനെ ക്രിസ്‌ വിട്ട്‌ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ്‌ ഫോസ്‌റ്റര്‍ അവസരത്തിനൊത്തുയര്‍ന്നത്‌. യുവരാജും പോയപ്പോള്‍ ക്രീസിലെത്തിയ യൂസഫ്‌ സ്വതസിദ്ധമായ ശൈലിയില്‍ കളിച്ചു. പക്ഷേ ആ സമയടുത്തും തട്ടിമുട്ടാനായിരുന്നു ധോണി ശ്രമിച്ചത്‌. റ്യാന്‍ സൈഡ്‌ബോട്ടം എറിഞ്ഞ അവസാന ഓവറിലെ അവസാന പന്ത്‌ അതിര്‍ത്തി കടത്തിയത്‌ മാത്രമായിരുന്നു ബാറ്റിംഗില്‍ ധോണിയുടെ സാന്നിദ്ധ്യം തെളിയിച്ചത്‌.
വിക്കറ്റ്‌ കീപ്പര്‍ എന്ന നിലയിലും ധോണി പരാജയമായിരുന്നു. ഇംഗ്ലണ്ട്‌ ബാറ്റ്‌ ചെയ്യുമ്പോള്‍ ഹര്‍ഭജന്‍ സിംഗാണ്‌ 18, 20 ഓവറുകല്‍ ബൗള്‍ ചെയ്‌തത്‌. പതിനെട്ടാം ഓവറില്‍ ധോണിയുടെ കീപ്പിംഗ്‌ പിഴവില്‍ ഒരു വൈഡ്‌ ബോള്‍ അതിര്‍ത്തി കടന്ന്‌ അഞ്ച്‌ റണ്‍സായി മാറി. ഇരുപതാം ഓവറിലും ഇത്‌ തന്നെ സംഭവിച്ചു. വൈഡുകളും നോബോളുകളുമായി മൊത്തം 16 റണ്‍സാണ്‌ ഇന്ത്യന്‍ ബൗളര്‍മാരും ഫീല്‍ഡര്‍മാരും ചേര്‍ന്ന്‌ ഇംഗ്ലീഷ്‌ ഇന്നിംഗ്‌സിന്‌ സംഭാവന ചെയ്‌തത്‌. ഇന്ത്യ പരാജയപ്പെട്ടത്‌ കേവലം മൂന്ന്‌ റണ്‍സിനാണെന്നിരിക്കെ ഈ അധിക സംഭാവനയുടെ വില ഇപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ മനസ്സിലാക്കുന്നുണ്ടാവും. ഇംഗ്ലണ്ട്‌ എട്ട്‌ റണ്‍സാണ്‌ എക്‌സ്‌ട്രായായി ഇന്ത്യക്ക്‌ നല്‍കിയത്‌.
ഇംഗ്ലീഷ്‌ ബൗളര്‍മാരെല്ലാം അച്ചടക്കത്തോടെയാണ്‌ പന്തെറിഞ്ഞത്‌. ഷോട്ട്‌ പിച്ച്‌ പന്തുകള്‍ ഇന്ത്യയുടെ ബലഹീനതയാണെന്ന്‌്‌ മനസ്സിലാക്കി തന്നെ എല്ലാവരും ബാറ്റ്‌സ്‌മാന്മാരുടെ ദേഹം ലക്ഷ്യമാക്കി. ഈ വെല്ലുവിളിയില്‍ കാര്യമില്ല എന്ന്‌ തെളിയിക്കാന്‍ ഇന്നിംഗ്‌സിലെ ആദ്യ പന്ത്‌ തന്നെ ഗാംഭീര്‍ ഉയര്‍ത്തിയടിച്ചിരുന്നു. ഭാഗ്യത്തിന്‌ പന്ത്‌ ഫീല്‍ഡറുടെ കരങ്ങളിലെത്തിയില്ല. ഷോട്ട്‌ പിച്ച്‌ പന്തിനെ പ്രഹരിക്കാന്‍ ശ്രമിച്ചാണ്‌ രോഹിത്‌ ശര്‍മ പുറത്തായത്‌. സുരേഷ്‌ റൈനക്കും ഇത്‌ തന്നെ സംഭവിച്ചു. ഷോട്ട്‌ പിച്ച്‌ പന്തില്‍ ഹുക്ക്‌ ഷോട്ടിന്‌ ശ്രമിച്ചാണ്‌ റൈന മടങ്ങിയത്‌. ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരുടെ ബലഹീനതകളിലേക്കാണ്‌ ജെയിംസ്‌ ആന്‍ഡേഴ്‌സണും റ്യാന്‍ സൈഡ്‌ബോട്ടവും സ്‌റ്റിയൂവര്‍ട്ട്‌ ബ്രോഡുമെല്ലാം പന്തെറിഞ്ഞത്‌. ദേഹത്തേക്ക്‌ വരുന്ന പന്തുകളെ എങ്ങനെ അതിര്‍ത്തി കടത്താമെന്ന്‌ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ ചിന്തിച്ചില്ല. ആകെ പത്ത്‌ ബൗണ്ടറികള്‍ മാത്രമാണ്‌്‌ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ നേടാനായത്‌.-നാല്‌ സിക്‌സറുകളും.
മല്‍സരം നിര്‍ണ്ണായക ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ ക്രീസില്‍ ഉണ്ടായിരുന്നത്‌ യൂസഫ്‌ പത്താനും ധോണിയുമായിരുന്നു. സാധാരണ ഗതിയില്‍ കൂറ്റന്‍ ഷോട്ടുകള്‍ പായിക്കാറുള്ള ധോണിക്ക്‌ അവസാന ഓവറുകളില്‍ പന്തിനെ പ്രഹരിക്കാനായില്ല.
രവി ബോപ്പാര (37),കെവിന്‍ പീറ്റേഴ്‌സണ്‍ (46), മക്‌സരാനസ്‌ (പുറത്താവാതെ 25)എന്നിവരുടെ മികവിലായിരുന്നു ഇംഗ്ലണ്ട്‌ 153 ല്‍ എത്തിയത്‌. ഇന്ത്യക്ക്‌ നല്ല തുടക്കം ലഭിച്ചില്ല. ഫോമിലുളള ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ അവസരം നേരത്തെ നല്‍കിയതുമില്ല. ജഡേജ ക്രീസില്‍ നിന്ന 40 മിനുട്ട്‌ ഇന്ത്യക്ക്‌ ഭാരമായിരുന്നു. ആ ഭാരമാണ്‌ അവസാന കണക്ക്‌ക്കൂട്ടലില്‍ വില്ലനായത്‌.
ടീം തോല്‍ക്കുമ്പോഴാണ്‌ നായകന്‍ ക്രൂശിക്കപ്പെടാറ്‌ എന്നത്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ സത്യമാണ്‌. പക്ഷേ ധോണിയിലെ നായകന്‍ രണ്ട്‌ വര്‍ഷം മുമ്പ്‌ കപ്പ്‌ നേടിയത്‌ സമ്മര്‍ദ്ദമില്ലാതെ കളിച്ചായിരുന്നു. ഇന്നത്തെ ധോണി സമ്മര്‍ദ്ദത്തിനടിപ്പെട്ടിരിക്കുന്നു. എല്ലാ തീരുമാനങ്ങളും പിഴക്കുന്നു. ഫീല്‍ഡിംഗിലെ പുലികുട്ടികളായിരുന്നു അന്നത്തെ ഇന്ത്യ. ഇന്നത്തേ ഇന്ത്യ മന്ദഗതിക്കാരാണ്‌. ഹര്‍ഭജന്റെ അവസാന ഓവറില്‍ യുവരാജിന്റെ ഗേറ്റും കടന്നാണ്‌ ഒരു പന്ത്‌ തേര്‍ഡ്‌മാന്‍ ബൗണ്ടറി കടന്നത്‌. ഇന്ന്‌ ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി അവസാന മല്‍സരം കളിക്കുന്നു. മാനക്കേട്‌ ഒഴിവാക്കാന്‍ സൂപ്പര്‍ എട്ടില്‍ ഒരു വിജയമെങ്കിലും ടീം മോഹിക്കുമ്പോള്‍ മല്‍സരഫലത്തിന്‌ പ്രസക്തിയില്ല.

പേസ്‌-ഇംഗ്ലീഷ്‌ തന്ത്രം
ലോര്‍ഡ്‌സ്‌: കൂറ്റനടിക്കാരായ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരെ നിലക്ക്‌ നിര്‍ത്താനുളള പ്രധാന ആയുധം അതിവേഗമാണെന്ന സത്യമായിരുന്നു ഇംഗ്ലീഷ്‌ ടീം ക്രിക്കറ്റിന്റെ മക്കയില്‍ പ്രാവര്‍ത്തികമാക്കിയത്‌. വിന്‍ഡീസ്‌ സീമര്‍മാരായ ജെറോം ടെയ്‌ലര്‍ക്കും ഫിഡല്‍ എഡ്വാര്‍ഡ്‌സിനും മുന്നില്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ പതറുന്നത്‌ ഇംഗ്ലീഷ്‌ നായകന്‍ പോള്‍ കോളിംഗ്‌വുഡ്‌ ശ്രദ്ധിച്ചിരുന്നു. ശക്തമായ പേസ്‌ ആക്രമണം നടത്തുക-ഓവറില്‍ മൂന്നോ നാലോ പന്തുകള്‍ ഷോട്ട്‌ പിച്ചായി നല്‍കുക-തന്റെ മൂന്ന്‌ സീമര്‍മാര്‍ക്കും നായകന്‍ നല്‍കിയ നിര്‍ദ്ദേശം ഇതായിരുന്നു. ജെയിംസ്‌ ആന്‍ഡേഴ്‌സണും റ്യാന്‍ സൈഡ്‌ബോട്ടവും സ്‌റ്റിയൂവര്‍ട്ട്‌ ബ്രോഡും നായകന്റെ തന്ത്രങ്ങള്‍ നടപ്പിലാക്കി. കൈകള്‍ സ്വതന്ത്രമാക്കാന്‍ ഈ മൂന്ന്‌്‌ പേരും ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌്‌ അവസരം നല്‍കിയില്ല. ആന്‍ഡേഴ്‌സണ്‍ നാല്‌ ഓവറില്‍ 32 റണ്‍സാണ്‌ നല്‍കിയത്‌. സൈഡ്‌ ബോട്ടം 31 ണ്‍സ്‌ നല്‍
കിയപ്പോള്‍ ബ്രോഡ്‌ 21 റണ്‍സാണ്‌ വിട്ടുകൊടുത്തത്‌.
ആദ്യ മല്‍സരത്തില്‍ തന്നെ ഡച്ചുകാര്‍ക്ക്‌ മുന്നില്‍ നാണം കെട്ടവരാണ്‌ ഇംഗ്ലണ്ട്‌. സ്വന്തം മൈതാനത്ത്‌, സ്വന്തം കാണികള്‍ക്ക്‌ മുന്നില്‍ ദയനീയമായ തോല്‍വി രുചിച്ചവര്‍ സൂപ്പര്‍ എട്ടിലെത്തുമെന്ന്‌ തന്നെ കരുതപ്പെട്ടിരുന്നില്ല. പ്രാഥമിക റൗണ്ടിലെ രണ്ടാം മല്‍സരത്തില്‍ പാക്കിസ്‌താനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കാനായതാണ്‌ ഗുണം ചെയ്‌തത്‌. പക്ഷേ സൂപ്പര്‍ എട്ടിലെ ആദ്യ മല്‍സരത്തില്‍ തന്നെ ദക്ഷിണാഫ്രിക്ക മറ്റൊരു കനത്ത ആഘാതം ഇംഗ്ലണ്ടിന്‌ നല്‍കി. അവിടെ നിന്നുമാണ്‌ ഇന്ത്യക്കെതിരായ മല്‍സരത്തിലൂടെ അവര്‍ മുഖം രക്ഷിച്ചത്‌.
ഇന്ത്യക്കെതിരെ ഡിഫന്‍സീവ്‌ ഫീല്‍ഡിംഗ്‌ ഒരുക്കി കളിക്കാനായിരുന്നു ആദ്യത്തെ പ്ലാന്‍. എന്നാല്‍ കൂറ്റനടിക്കാരായ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ മുന്നില്‍ ആ പദ്ധതി ഗുണം ചെയ്യില്ലെന്ന്‌ മനസ്സിലാക്കിയാണ്‌ ആക്രമണം നേരിട്ട്‌ നടത്താന്‍ തീരുമാനിച്ചത്‌. മണിക്കൂറില്‍ 90 കീലോമീറ്റര്‍ വേഗതയില്‍ ബൗള്‍ ചെയ്യുന്ന മൂന്ന്‌ സീമര്‍മാര്‍ ടീമിലുള്ളതാണ്‌ കാര്യമായതെന്ന്‌ കോളിംഗ്‌വുഡ്‌ പറഞ്ഞു.
ലോര്‍ഡ്‌സില്‍ തിങ്ങിനിറഞ്ഞ ഇന്ത്യന്‍ ആരാധകര്‍ ഇംഗ്ലണ്ടിനെതിരെ മുദ്രാവാക്യം മുഴക്കിയതും തന്റെ ടീമിനെ തുണച്ചതായി ഇംഗ്ലീഷ്‌ നായകന്‍ പറഞ്ഞു. ഇന്ത്യക്ക്‌ വേണ്ടി ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ എന്റെ ടീമിനെ പ്രചോദിപ്പിച്ചു. ജയത്തിനായി എല്ലാവരും കഠിനാദ്ധ്വാനം ചെയ്‌തതായും കോളിംഗ്‌വുഡ്‌ പറഞ്ഞു.

ന്യൂസിലാന്‍ഡ്‌ നിലനില്‍പ്പിന്‌
നോട്ടിംഗ്‌ഹാം: ലോകകപ്പ്‌ സെമി ഫൈനലില്‍ ഇടം തേടി ഡാനിയല്‍ വെട്ടോരിയുടെ കിവി സംഘം ഇന്ന്‌ കുമാര്‍ സങ്കക്കാരുയുടെ ശ്രീലങ്കയെ നേരിടുന്നു. ആദ്യ രണ്ട്‌ മല്‍സരങ്ങളും വിജയിച്ച ലങ്കക്ക്‌ ഇന്ന്‌ സമ്മര്‍ദ്ദമില്ല. സൂപ്പര്‍ എട്ടിലെ ആദ്യ മല്‍സരത്തില്‍ അയര്‍ലാന്‍ഡിനെ കശക്കിയ ന്യൂസിലാന്‍ഡ്‌ രണ്ടാം മല്‍സരത്തില്‍ പാക്കിസ്‌താനോട്‌ തകര്‍ന്നിരുന്നു. ഈ തകര്‍ച്ചയാണ്‌ ടീമിന്‌ തലവേദനയായിരിക്കുന്നത്‌. തോല്‍വിയിലൂടെ നെറ്റ്‌ റണ്‍റേറ്റിലും ടീം പിറകിലാണ്‌. ഇന്ന്‌ ന്യൂസിലാന്‍ഡ്‌ വിജയിക്കുന്നപക്ഷം ഗ്രൂപ്പില്‍ മൂന്ന്‌ ടീമുകള്‍ക്ക്‌ തൂല്യ പോയന്റാവും. ഈ ഘട്ടത്തില്‍ റണ്‍റേറ്റ്‌ നിര്‍ണ്ണായകമാവും. ഏറ്റവും മികച്ച പ്രകടനമാണ്‌ കിവി നായകന്‍ വെട്ടോരി ഉറപ്പ്‌ നല്‍കുന്നത്‌. പാക്കിസ്‌താനെതിരായ മല്‍സരത്തില്‍ ബാറ്റ്‌സ്‌മാന്മാര്‍ കളി മറന്നിരുന്നു. അതാണ്‌ വിനയായത്‌. ജെസി റൈഡര്‍, റോസ്‌ ടെയ്‌ലര്‍ എന്നീ പ്രമുഖരുടെ പരുക്കും ബാറ്റിംഗിനെ ബാധിച്ചു. പാക്കിസ്‌താന്‍ സീമര്‍ ഉമര്‍ ഗുലിന്‌ മുന്നില്‍ എല്ലാവരും വിയര്‍ത്തു. ലങ്കന്‍ നിരയില്‍ അതിവേഗക്കാരനായ ലാസിത്‌ മാലിങ്കയും മികച്ച സ്‌പിന്നര്‍മാരായ മുത്തയ്യ മുരളീധരനും അജാന്ത മെന്‍ഡീസും കളിക്കുന്നുണ്ട്‌. ലങ്കന്‍ ബൗളിംഗിനുമേല്‍ ആധിപത്യം സ്ഥാപിക്കാനായാല്‍ മല്‍സരം വിജയിക്കാമെന്നാണ്‌ വെട്ടോരി പറയുന്നത്‌.
ഇന്നത്തെ രണ്ടാം മല്‍സരം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലാണ്‌. സൂപ്പര്‍ എട്ടിലെ ആദ്യ രണ്ട്‌ മല്‍സരങ്ങളിലും ദയനീയമായി തോറ്റ ഇന്ത്യ പുറത്തായതിനാല്‍ ഈ മല്‍സരത്തിന്‌ പ്രസക്തിയില്ല.

സ്വന്തം നാട്ടില്‍ ധോണിയുടെ കോലം കത്തിച്ചു
റാഞ്ചി: ലോകകപ്പ്‌ സെമിഫൈനല്‍ കാണാതെ ഇന്ത്യ പുറത്തായതിനെ തുടര്‍ന്ന്‌ ടീമിന്റെ നായകനായ മഹേന്ദ്രസിംഗ്‌ ധോണിയുടെ സ്വന്തം നാട്ടില്‍ അദ്ദേഹത്തിന്റെ കോലം കത്തിച്ചു. അമ്പതോളം വരുന്ന ആരാധകരാണ്‌ റാഞ്ചിയില്‍ നായകന്റെ കോലം കത്തിച്ചത്‌. ധോണി ലോകകപ്പിനെ കാര്യമായി കണ്ടില്ലെന്നും ഗ്ലാമറിന്റെ ലോകത്താണ്‌്‌ ഇപ്പോള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയെന്നും ആരാധകര്‍ ആരോപിച്ചു.

ഉഷാ സ്‌ക്കൂളിന്‌ പിന്തുണയുമായി പ്രകാശ്‌ പദുകോണ്‍
കോഴിക്കോട്‌: 2012 ല്‍ ലണ്ടനില്‍ നടക്കുന്ന ഒളിംപിക്‌സില്‍ ട്രാക്കില്‍ ഇന്ത്യക്കായി ഒരു മെഡല്‍ സ്വന്തമാക്കുയെന്ന ലക്ഷ്യത്തില്‍ മുന്നേറുന്ന പി.ടി.ഉഷക്കും, ഉഷാ സ്‌ക്കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സിനും പിന്തുണയുമായി മുന്‍ ബാഡ്‌മിന്റണ്‍ താരം പ്രകാശ്‌ പദുകോണും സംഘവും. പദുകോണ്‍ സ്ഥാപിച്ച ഒളിംപിക്‌ ഗോള്‍ഡ്‌ ക്വസ്‌റ്റ്‌ എന്ന സംഘടനയാണ്‌ ഉഷക്കും ഉഷയുടെ ശിഷ്യര്‍ക്കും പിന്തുണയുമായി രംഗത്ത്‌ വന്നിരിക്കുന്നത്‌. ഒളിംപിക്‌സ്‌ മെഡല്‍ ലക്ഷ്യമിട്ട്‌ പ്രവര്‍ത്തിക്കുന്നവരെ സാമ്പത്തികമായി സഹായിക്കുന്നതിനൊപ്പം പരിശീലന കാര്യത്തിലും പിന്തുണ നല്‍കുമെന്ന്‌്‌ ഇന്നലെ കിനാലൂരിലെ ഉഷാ സ്‌ക്കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സ്‌ അങ്കണത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യ ദര്‍ശിച്ച എക്കാലത്തെയും ഏറ്റവും മികച്ച ബാഡ്‌മിന്റണ്‍ താരമായ പദുകോണ്‍ പറഞ്ഞു. ഉഷാ സ്‌ക്കൂളിലെ കുട്ടികളില്‍ ഇതിനകം രാജ്യാന്തര രംഗത്ത്‌ വ്യകതിമുദ്ര പതിപ്പിച്ച ടിന്റു ലൂക്കക്ക്‌്‌ വിദേശത്ത്‌ പരിശീലന സൗകര്യങ്ങള്‍ നല്‍കും. ഉഷാ സ്‌ക്കൂളുമായി ഇത്‌ സംബന്ധിച്ച്‌ വിശദമായി ചര്‍ച്ചകള്‍ നടത്തും. അത്‌ലറ്റിക്‌സ,്‌ ബോക്‌സിംഗ്‌, ഷൂട്ടിംഗ്‌, ബാഡ്‌മിന്റണ്‍, ആര്‍ച്ചറി എന്നീ ഇനങ്ങളില്‍ മികവ്‌ പ്രകടപ്പിക്കുന്നവര്‍ക്കാണ്‌ ഉന്നത പരിശീലന സൗകര്യങ്ങളും സാമ്പത്തിക സഹായവും നല്‍കുന്നത്‌. വിവിധ ഇനങ്ങളില്‍ മികവ്‌ പ്രകടിപ്പിച്ച ആറ്‌ താരങ്ങളെ ഇതിനകം കണ്ടെത്തിയിട്ടുണ്ട്‌. ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ ദാരിദ്ര്യം അകറ്റുക എന്നതാണ്‌ സംഘടനയുടെ പ്രധാന ലക്ഷ്യമെന്ന്‌ ഒളിംപിക്‌ ഗോള്‍ഡ്‌ ക്വസ്‌റ്റ്‌ സി.ഇ.ഒ യായ മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്‌റ്റന്‍ വീരാന്‍ റോസ്‌കിന പറഞ്ഞു. ജൂണ്‍ ഒന്ന്‌്‌ മുതലാണ്‌ റോസ്‌കിന പുതിയ പദവിയില്‍ നിയമിതനായത്‌. ഹൈദരാബാദില്‍ നിന്നും എം.ബി.എ എടുത്ത ശേഷമെത്തിയ ആദ്യ ഓഫര്‍ തന്നെ സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നുവെന്ന്‌ മുന്‍ ഇന്ത്യന്‍ നായകന്‍ പറഞ്ഞു. പ്രകാശ്‌ പദുകോണിനെ പോലുളള പ്രമുഖരുടെ പിന്തുണയില്‍ ഇന്ത്യന്‍ കായിക രംഗത്തിന്റെ വളര്‍ച്ചക്ക്‌ തന്നാലാവുന്ന സഹായം നല്‍കുകയാണ്‌ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
ഉഷാ സ്‌ക്കൂള്‍ ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ഭാവിയാണെന്ന്‌ പിന്നീട്‌ സ്‌പോര്‍ട്‌സ്‌ ചന്ദ്രികയുമായി സംസാരിക്കവെ പദുകോണ്‍ പറഞ്ഞു. രാജ്യത്തിന്റെ കായിക വളര്‍ച്ചക്ക്‌ ഉഷ നല്‍കുന്ന സംഭാവനകള്‍ ചെറുതല്ല. ഉന്നത തലത്തില്‍ തന്നെ ഉഷയുടെ സ്‌ക്കൂള്‍ അംഗീകരിക്കപ്പെടും. ആസുത്രണത്തോടെയുളള കായിക പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കായിക മന്ത്രാലയം ജാഗ്രത പാലിച്ചാല്‍ അതിന്റെ ഗുണഫലങ്ങള്‍ രാജ്യാന്തര മല്‍സരങ്ങളില്‍ പ്രകടമാവുമെന്നും അദ്ദേഹം പറഞ്ഞു.
പ്രകാശിനെ കൂടാതെ ഗീത്‌ സേഥി, നീരജ്‌ ബജാജ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ ഒളിംപിക്‌ ഗോള്‍ഡ്‌ ക്വസ്‌റ്റിന്‌ രൂപം നല്‍കിയത്‌. പദുകോണിനെ പോലുള്ളവരുടെ സഹായവും പിന്തുണയും തന്റെ സ്‌ക്കൂളിന്‌ വലിയ കരുത്താവുമെന്ന്‌ ഉഷ പറഞ്ഞു.19 കുട്ടികളാണ്‌ ഇപ്പോള്‍ സ്‌ക്കൂളില്‍ ഉന്നത പരിശീലനം നേടുന്നത്‌. സിന്തറ്റിക്‌ ട്രാക്കിന്റെ ജോലി പുരോഗമിക്കുകയാണ്‌. 2012 ലെ ലണ്ടന്‍ ഒളിംപിക്‌സ്‌ ലക്ഷ്യമിട്ടാണ്‌ ടിന്റുവിനെ പോലുളളവര്‍ വളരുന്നതെന്നും ട്രാക്‌ റാണി പറഞ്ഞു.
പി.വിശ്വന്‍ എം.എല്‍.എ, ഉഷയുടെ ഭര്‍ത്താവ്‌ ശ്രീനിവാസന്‍, ഉഷാ സ്‌ക്കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സ്‌്‌ സെക്രട്ടറി അജനചന്ദ്രന്‍, ഡയരക്ടര്‍ ഫൈസല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.