Thursday, December 30, 2010

QATAR CALLING

ഖത്തര്‍ വിളിക്കുന്നു
ഫുട്‌ബോള്‍ ലോകത്തെ മനസ്സ്‌ തുറന്നിതാ ഖത്തര്‍ വിളിക്കുന്നു.... അടുത്ത വെള്ളിയാഴ്‌ച്ച ദോഹയില്‍ ആരംഭിക്കുന്ന ഏഷ്യാകപ്പ്‌ ഫുട്‌ബോളിലേക്ക്‌ എല്ലാവരെയും സ്വാഗതം ചെയ്യാന്‍ ഖത്തര്‍ വാതില്‍ തുറന്നിരിക്കുന്നു. വിസയില്‍ ഇളവ്‌, താമസത്തില്‍ ഇളവ്‌, മല്‍സരമാസ്വദിക്കുന്നതിലും നിന്ത്രണത്തിന്റെ വലിയ തോക്കില്ല. എല്ലാവര്‍ക്കും എപ്പോഴും കടന്നുവരാനായി സ്‌പോട്ട്‌ വിസ സംവിധാനവും ഒരു മാസത്തെ സമയത്തില്‍ ഭീകരമായ നിയന്ത്രണവും ഉപേക്ഷിച്ചിരിക്കുന്നു കൊച്ചു രാജ്യം. 2022 ല്‍ നടക്കാനിരിക്കുന്ന ലോകകപ്പ്‌ മുന്‍നിര്‍ത്തി സോക്കര്‍ ലോകത്തിന്റെ അഭിപ്രായങ്ങളറിയാനുള്ള വേദിയാണ്‌ ഖത്തറിന്‌ ഏഷ്യാകപ്പ്‌. കാല്‍പ്പന്ത്‌ മൈതാനങ്ങളെ സ്വന്തം കാല്‍ക്കീഴില്‍ നിര്‍ത്തുന്ന സൂപ്പര്‍ താരങ്ങളുടെ സാന്നിദ്ധ്യം ഏഷ്യാകപ്പില്ലില്ല. പക്ഷേ വലിയ വന്‍കരയിലെ സോക്കര്‍ പ്രേമികളുടെ കൈയ്യടി നേടാന്‍ പ്രാപ്‌തരായ തദ്ദേശിയ താരങ്ങളുടെ മികവില്‍ ഏഷ്യാകപ്പിന്‌ കൂടുതല്‍ കാണികളെത്തുമെന്ന വിശ്വാസത്തിലാണ്‌ സംഘാടകര്‍. ഏഷ്യയെ കീഴടക്കാനെത്തുന്ന സൂപ്പര്‍ താരങ്ങള ഇന്ന്‌ മുതല്‍ പരിചയപ്പെടുക

യൂനസ്‌ മഹമൂദ്‌
നാല്‌ വര്‍ഷം മുമ്പ്‌ എല്ലാവരും അല്‍ഭുതപ്പെട്ടിരുന്നു ഇറാഖ്‌ കപ്പടിച്ചപ്പോള്‍... എത്രയോ കൊമ്പന്മാര്‍ വന്ന ചാമ്പ്യന്‍ഷിപ്പില്‍ ഒരു സാധ്യതയും കല്‍പ്പിക്കാത്ത ഇറാഖ്‌ ചാമ്പ്യന്മാരായപ്പോള്‍ അത്‌ കാല്‍പ്പന്ത്‌ ചരിത്രത്തിലെ വലിയ അധ്യായമായിരുന്നു. യുദ്ധത്തില്‍ വിറങ്ങലിച്ച രാജ്യം. പരിശീലനത്തിന്‌ മൈതാനമില്ലാത്ത ടീം. ടീമിലെ എല്ലാവര്‍ക്കും ഒത്തുചേരാന്‍ പോലും ഒരിടമില്ലാതെ തട്ടിക്കൂട്ടിയ സംഘത്തിന്റെ കരുത്തിന്‌ മുന്നില്‍ എല്ലാവരും വിറച്ചു. ഇറാഖികളുടെ മുദ്രാവാക്യം ഒന്ന്‌ മാത്രമായിരുന്നു-സദ്ദാം ഹുസൈന്‍ പറഞ്ഞത്‌ പോലെ അതീജീവനം. ആര്‍ക്ക്‌ മുന്നിലും തല കുനിക്കാതെ, ആത്മവിശ്വാസം മാത്രം ആയുധമാക്കി കുതിച്ചവര്‍ക്ക്‌ നേതൃത്ത്വം നല്‍കിയത്‌ യൂനസ്‌ മഹമൂദ്‌ എന്ന താരം. ഇതാ ഇത്തവണ ഏഷ്യാകപ്പ്‌ ഖത്തറില്‍ നടക്കുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരെ നയിക്കുന്നതും പ്രതീക്ഷയില്‍ രാജ്യത്തെ നിലനിര്‍ത്തുന്നതും ഈ 27 കാരന്‍. നേതൃഗുണത്തില്‍ മുമ്പനായ യൂനസിന്‌ ഇത്തവണ ഖത്തറികളുടെ പിന്തുണയും ഉറപ്പാണ്‌. കാരണം കക്ഷി കളിക്കുന്നത്‌ ഖത്തര്‍ ലീഗില്‍ അല്‍ ഖറാഫക്ക്‌ വേണ്ടിയാണ്‌. 2007 ലെ ജൂലൈ 29 ന്റെ രാ്ര്രതിയില്‍ ഏഷ്യാകപ്പിനായുളള അന്തിമ അങ്കത്തില്‍ സൗദി അറേബ്യയുടെ വലയില്‍ തല കൊണ്ട്‌ പന്ത്‌ അടിച്ചിറക്കിയ യൂനസ്‌ ആ നേട്ടത്തിന്‌ ശേഷം വന്‍കരയുടെ പ്രിയതാരമായിരുന്നു. അല്‍ ഖറാഫയിലേക്ക്‌ വരുന്നതിന്‌ മുമ്പ്‌ അല്‍ ഖോര്‍, അല്‍ വാഹ്‌ദ ക്ലബുകള്‍ക്കായി കളിച്ച്‌ കാണികളുടെ കൈയ്യടി നേടിയ താരത്തിനെ വിംഗില്‍ തോല്‍പ്പിക്കാന്‍ ആരുമില്ല. അസാമാന്യ വേഗതയും പന്തടക്കവും പിന്നെ ലക്ഷ്യബോധവും ചേരുമ്പോള്‍ പ്രതിയോഗികള്‍ക്ക്‌ പിടികിട്ടാപ്പുള്ളിയായി മാറുന്നു യൂനസ്‌. ശക്തരുടെ ഗ്രൂപ്പിലാണ്‌ ഖത്തറില്‍ ഇറാഖ്‌ കളിക്കുന്നത്‌. ലോകകപ്പില്‍ മിന്നിയ ഉത്തര കൊറിയക്കാര്‍ക്കൊപ്പം യു.എ.ഇയും പിന്നെ ബദ്ധവൈരികളായ അയല്‍ക്കാര്‍ ഇറാനും. കാര്യങ്ങള്‍ ഇത്തവണയും എളുപ്പമല്ലെന്ന്‌ യൂനസ്‌ വ്യക്തമാക്കുന്നു. ജപ്പാനും ദക്ഷിണ കൊറിയയും ഓസ്‌ട്രേലിയയുമെല്ലാം കളിക്കുന്നു. എല്ലാവരും രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന താരങ്ങളുമായാണ്‌ വരുന്നത്‌. ഇറാനെ ഗ്രൂപ്പ്‌ ഘട്ടത്തില്‍ നേരിടുന്നതിനെക്കുറിച്ചോ, അടുത്ത റൗണ്ടിനെക്കുറിച്ചോ സംസാരിക്കാതെ ആദ്യ മല്‍സരത്തിലെ കുതിപ്പിനാണ്‌ ക്യാപ്‌റ്റന്‍ ഊന്നല്‍ നല്‍കുന്നത്‌.
2004 ലെ ഏഷ്യാ കപ്പ്‌ യോഗ്യതാ ഘട്ടത്തില്‍ ബഹറൈനെ 5-1 ന്‌ ഇറാഖ്‌ തകര്‍ത്തപ്പോള്‍ നാല്‌ ഗോളുകളും സ്വന്തമാക്കിയത്‌ യൂനസായിരുന്നു. അന്ന്‌ കിട്ടിയ ആ തുടക്കമാണ്‌ ചാമ്പ്യന്‍ഷിപ്പിലുടനീളം പ്രയോജനപ്പെടുത്തിയത്‌. ഇത്തവണ അത്തരത്തിലൊരു തുടക്കം ലഭിച്ചാല്‍ തന്റെ ടീമിനെ തോല്‍പ്പിക്കുക പ്രതിയോഗികള്‍ക്ക്‌ എളുപ്പമായിരിക്കില്ലെന്നാണ്‌ യൂനസ്‌ വ്യക്തമാക്കുന്നത്‌.
മധ്യനിരയില്‍ കളിക്കുന്ന നഷാത്‌ അക്രമാണ്‌ ക്യാപ്‌റ്റന്‌ പിന്തുണ. കഴിഞ്ഞ ഏഷ്യാ കപ്പിലെ വിജയഘടകം ഇവരായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ രണ്ട്‌ പേര്‍ക്കുമില്ല എന്നത്‌ ടീമിനെ സംബന്ധിച്ച്‌ നല്ല വാര്‍ത്തയാണ്‌.

Wednesday, December 15, 2010

kamal in china


kamal in china

പേസും ബൗണ്‍സും-ബൗളര്‍മാര്‍ അന്തിമ വാക്കാവും
ഗാരി കിര്‍സ്‌റ്റണ്‍, എറിക്‌ സൈമണ്‍സ്‌, പാഡി ഉപ്‌ടണ്‍-ദക്ഷിണാഫ്രിക്കക്കാരായ ഇന്ത്യയുടെ സപ്പോര്‍ട്ടിംഗ്‌ സ്‌റ്റാഫ്‌ അംഗങ്ങള്‍. കിര്‍സ്റ്റണ്‍ ഹെഡ്‌ കോച്ചാണെങ്കില്‍ സൈമണ്‍സ്‌ ബൗളിംഗ്‌ കോച്ചും ഉപ്‌ടണ്‍ മെന്റല്‍ ട്രെയിനറും. ഇന്ത്യന്‍ ടീമിനെ ഒരുക്കുന്ന ഈ മൂന്ന്‌ തദ്ദേശികളുടെ തന്ത്രങ്ങള്‍ ഇന്ന്‌ മുതല്‍ പരീക്ഷിക്കപ്പെടുകയാണ്‌. സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ട്‌ പാര്‍ക്കില്‍ ആദ്യ പോരാട്ടത്തിന്‌ ഇന്ന്‌ തിരശ്ശീല ഉയരുമ്പോള്‍ ക്രിക്കറ്റിലെ ആവേശകരമായ കാഴ്‌ച്ചകള്‍ക്ക്‌ തുടക്കമാവും. ദക്ഷിണാഫ്രിക്കക്കാര്‍ അണിയിച്ചൊരുക്കുന്ന ഇന്ത്യന്‍ ടീമും ദക്ഷിണാഫ്രിക്കന്‍ ടീമും തമ്മിലുളള പരമ്പര എന്നതിനേക്കാളുപരി ലോക ക്രിക്കറ്റിലെ രണ്ട്‌ പ്രബലര്‍ തമ്മിലുള്ള മല്‍സരങ്ങളെന്ന പ്രാധാന്യം പരമ്പരക്കുണ്ട്‌. ആഷസിന്റെ നിറം മങ്ങിയ സാഹചര്യത്തില്‍ ക്രിക്കറ്റ്‌ ലോകത്തിന്‌ ടെസ്‌റ്റ്‌ മല്‍സരങ്ങളുടെ അത്യാവേശം പകര്‍ന്നു നല്‍കാന്‍ പരമ്പരക്ക്‌ കഴിയുമെന്നാണ്‌ വിശ്വാസം. ജീവനുള്ള പിച്ചുകളില്‍ നടക്കുന്ന മല്‍സരങ്ങളെന്ന നിലയിലും പോരാട്ടവീര്യമുളളവരുടെ അങ്കമെന്ന നിലയിലും മൂന്ന്‌ ടെസ്‌റ്റുകളും ഒരു ടി-20 മല്‍സരവും അഞ്ച്‌ ഏകദിനങ്ങളും ആവേശകരമായിരിക്കും. ന്യൂസിലാന്‍ഡിനെതിരായ പരമ്പര നല്‍കിയത്‌ വിരസതയായിരുന്നുവെങ്കില്‍ ദക്ഷിണാഫ്രിക്കയിലെ അതിവേഗ പിച്ചുകളില്‍ ബാറ്റ്‌സ്‌മാന്മാര്‍ക്കൊപ്പം ബൗളര്‍മാര്‍ക്കും വ്യക്തമായ സാധ്യത നിലനില്‍ക്കുന്നുണ്ട്‌. ഡിസംബറിലെ തണുപ്പിനൊപ്പം പച്ചപ്പുള്ള പിച്ചിലെ ഈര്‍പ്പം വലിച്ചെടുക്കാന്‍ കഴിയുന്ന വേഗതും സ്വിംഗും കൂടി ചേരുമ്പോള്‍ പന്തിന്റെ ഗതിവേഗങ്ങളെ അതിവേഗം മനസ്സിലാക്കാന്‍ ബാറ്റ്‌സ്‌മാന്മാര്‍ പ്രസായപ്പെടുമെന്നതിനാല്‍ ബൗളര്‍മാര്‍ക്കാണ്‌ അല്‍പ്പം മുന്‍ത്തൂക്കം. ഡാലെ സ്റ്റെന്‍, വെയിന്‍ പാര്‍നല്‍, മോര്‍ണി മോര്‍ക്കല്‍ തുടങ്ങിയ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരും സഹീര്‍ഖാന്‍, ഇഷാന്ത്‌ ശര്‍മ്മ, ശ്രീശാന്ത്‌ എന്നീ ഇന്ത്യന്‍ വേഗക്കാരും തമ്മില്‍ വലിയ അന്തരമില്ല. സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തുന്നവര്‍. അനുഭവസമ്പത്തും മല്‍സരഗതിയെ സ്വാധീനിക്കാനുളള കരുത്തുമുള്ളവര്‍. ഈ ബൗളിംഗ്‌ പടക്കായിരിക്കും സെഞ്ചൂറിയന്‌ പുറമെ ഡര്‍ബനിലും കേപ്‌ ടൗണിലുമെല്ലാം സാധ്യത. പേസ്‌ ബൗളര്‍മാര്‍ ആഗ്രഹിക്കുന്ന ജീവനുള്ള പിച്ചുകള്‍ രാജ്യാന്തര തലത്തില്‍ ദക്ഷിണാഫ്രിക്കയില്‍ മാത്രമാണ്‌ ലഭിക്കുന്നത്‌. ഷോട്ട്‌ പിച്ച്‌ പന്തുകളെ നേരിടുന്നതില്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്കുള്ള പോരായ്‌മകള്‍ മനസ്സിലാക്കി ആഫ്രിക്കന്‍ ബൗളര്‍മാര്‍ പന്തിനെ കുത്തി ഉയര്‍ത്തുമ്പോള്‍ ഗാരി കിര്‍സ്‌റ്റണ്‍ പഠിപ്പിച്ച മറുതന്ത്രം സച്ചിനും സംഘവും പ്രയോഗിക്കും. അവിടെയാണ്‌ പരമ്പരയുടെ ജീവന്‍ ഉയരുക. സമ്മര്‍ദ്ദമെന്ന ക്രിക്കറ്റിലെ പതിവ്‌ പദത്തിന്‌ ഇത്തവണ ഇരയാവുക രാഹുല്‍ ദ്രാവിഡ്‌, വി.വി.എസ്‌ ലക്ഷ്‌മണ്‍ തുടങ്ങിയ വെറ്ററന്‍ ബാറ്റ്‌സ്‌മാന്മാരാണ്‌. കിവീസിനെതിരായ പരമ്പരയില്‍ യുവതാരങ്ങള്‍ മികവ്‌ പ്രകടിപ്പിച്ച സാഹചര്യത്തില്‍ സീനിയര്‍ താരങ്ങളുടെ പരാജയങ്ങള്‍ സെലക്ടര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കും.
നായകന്‍ എന്ന നിലയില്‍ ധോണിയില്‍ സമ്മര്‍ദ്ദക്കുറവുണ്ട്‌. ടെസ്‌റ്റ്‌ റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരെന്ന നിലയില്‍ വലിയ കസേരയില്‍ ഇരിക്കുന്ന ടീമിന്‌ ഈ പരമ്പര നഷ്ടമായാലും ഒന്നാം സ്ഥാനത്തിന്റെ കാര്യത്തില്‍ ഭയപ്പെടാനില്ല. ലോകകപ്പ്‌ സീസണില്‍ പരുക്കിനെയാണ്‌ എല്ലാവരും പേടിക്കുന്നത്‌. പരുക്ക്‌ ഭയന്ന്‌ കളിച്ചാല്‍ പ്രശ്‌നമാവുമെന്ന സത്യം ലോകകപ്പ്‌ മുന്നില്‍ നില്‍ക്കവെ താരങ്ങളുടെ ഹൃദയമിടിപ്പ്‌ വര്‍ദ്ധിപ്പിക്കുമെന്നതും പരമ്പരക്ക്‌ കരുത്ത്‌ പകരും.


ഇന്ത്യ ഹോളണ്ടിനെ മാതൃകയാക്കണമെന്ന്‌ വാന്‍ ഡായിക്‌
കോഴിക്കോട്‌: ഇന്ത്യയില്‍ ഫുട്‌ബോള്‍ വളരണമെങ്കില്‍ പ്രതിഭകളെ ചെറിയ പ്രായത്തില്‍ കണ്ടെത്തി ശാസ്‌ത്രീയ പരിശീലനം നല്‍കി വളര്‍ത്തണമെന്ന്‌ പ്രമുഖ ഡച്ച്‌ പരിശീലകന്‍ മാര്‍സല്‍ വാന്‍ ഡായിക്‌ അഭിപ്രായപ്പെട്ടു. ഇന്ന്‌ മലപ്പുറം ജില്ലയിലെ തെരട്ടമ്മലില്‍ ആരംഭിക്കുന്ന സെപ്‌റ്റ്‌ പരിശീലകര്‍ക്കുളള പരിശീലനത്തിനെത്തിയ ഡായിക്‌ ഫുട്‌ബോള്‍ പഠനത്തില്‍ ഡച്ചുകാരെ ഇന്ത്യ മാതൃകയാക്കണമെന്ന അഭിപ്രായക്കാരനാണ്‌. അഞ്ച്‌ വയസ്സ്‌ മുതലാണ്‌ ഹോളണ്ടില്‍ ഫുട്‌ബോള്‍ പരിശീലനം ആരംഭിക്കുന്നത്‌. ഏഴ്‌ വയസ്സിനിടെ പ്രതിഭകളെ തിരിച്ചറിയുന്നു. പിന്നെ കഠിനമായ പരിശീലനവും പഠനവും. ഡച്ച്‌ ലീഗ്‌ വളരെ പ്രബലമായ സാഹചര്യത്തില്‍ രാജ്യത്തെ 250 ലധികം വരുന്ന സോക്കര്‍ അക്കാദമികളില്‍ കരുത്ത്‌ തെളിയിക്കുന്നവര്‍ക്ക്‌ കൗമാരത്തില്‍ തന്നെ പ്രൊഫഷണല്‍ സോക്കറിലേക്ക്‌ കടന്നുവരാന്‍ കഴിയുന്നു. വെസ്‌ലി സ്‌നൈഡറെ പോലുള്ള പ്രതിഭകള്‍ ഡച്ചുകാരുടെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. കോച്ചിംഗില്‍ യുവേഫയുടെ എ ഡിപ്ലോമ നേടിയ ഡായിക്‌ അയാക്‌സ്‌ ആംസ്‌റ്റര്‍ഡാമിന്റെ ഡയരക്ടറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. തെരട്ടമ്മലിലെ ക്യാമ്പില്‍ അദ്ദേഹം നാല്‌ ദിവസമുണ്ടാവുമെന്ന്‌ സെപ്‌റ്റ്‌ ചെയര്‍മാന്‍ അരുണ്‍ കെ നാണു പറഞ്ഞു.

Tuesday, October 19, 2010

At Last Roony

5മില്യണ്‍ പൗണ്ട്‌്‌ ഓഫര്‍
റൂണി സിറ്റിയിലേക്ക്‌
ലണ്ടന്‍: ടീം വിടുകയാണെന്ന ശക്തമായ അഭ്യൂഹം നിലനില്‍ക്കേ മാഞ്ചസ്‌റ്റര്‍ സിറ്റിയില്‍ കളിക്കാനാണ്‌ തനിക്ക്‌ താല്‍പര്യമെന്ന്‌ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌ സ്റ്റാര്‍ സ്‌ട്രൈക്കര്‍ വെയ്‌ന്‍ റൂണി. അഞ്ചു മില്യണ്‍ പൗണ്ടിന്‌ (ഏകദേശം 35 കോടി രൂപ) അടുത്ത വേനല്‍ ട്രാന്‍സ്‌ഫര്‍ ജാലകത്തില്‍ റൂണി സിറ്റിയിലേക്ക്‌ മാറുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഇംഗ്ലീഷ്‌ ക്ലബ്‌ ചെല്‍സി, സ്‌പാനിഷ്‌ സൂപ്പര്‍ടീം റയല്‍ മാഡ്രിഡ്‌ എന്നിവര്‍ക്കു മീതെയാണ്‌ റൂണി സിറ്റിക്ക്‌ മുന്‍തൂക്കം നല്‍കിയത്‌. എന്നാല്‍ താരത്തിന്റെ കൂടുമാറ്റത്തെക്കുറിച്ച്‌ മാഞ്ചസ്‌റ്റര്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. ചാമ്പ്യന്‍സ്‌ ലീഗില്‍ ടീം ഇന്നിറങ്ങും മുമ്പ്‌ റൂണിയുടെ കാര്യത്തില്‍ വ്യക്തമായ തീരുമാനമുണ്ടാകുമെന്ന്‌ കോച്ച്‌ അലക്‌സ്‌ ഫെര്‍ഗൂസണ്‍ അറിയിച്ചു. ടീമംഗങ്ങളോടൊപ്പം റൂണി ഇന്നലെ പരിശീലനത്തിനിറങ്ങിയിരുന്നു.
റൂണിയുടെ ഫോം ഔട്ട്‌ പരിഗണിച്ച്‌ ഇംഗ്ലണ്ടുകാരനെ കൈവിടാനാണ്‌ ബോസ്‌ ഫെര്‍ഗൂസണ്‌ താല്‍പര്യമെന്നാണ്‌ അദ്ദേഹത്തിന്റെ ആദ്യ പ്രതികരണത്തിലെ സൂചന. 'റൂണി ഒരു മികച്ച കളിക്കാരനാണ്‌. അദ്ദേഹത്തിന്റെ ട്രാന്‍സ്‌ഫറിനായി വാതില്‍ തുറന്നിടുന്നതാണ്‌ നല്ലതെന്ന്‌ എനിക്ക്‌ തോന്നുന്നു. സ്വകാര്യ ജീവിതത്തില്‍ ഒരു സഹായമാകുമത്‌' കോച്ച്‌ പറഞ്ഞു. ലോകകപ്പിനു ശേഷം ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന ഇംഗ്ലീഷ്‌ താരം ടീം വിടാനുള്ള താല്‍പ്പര്യം പ്രകടിപ്പിക്കുകയായിരുന്നു. ഇക്കാര്യം റൂണി അറിയിച്ചതായി കോച്ച്‌ തന്നെയാണ്‌ വെളിപ്പെടുത്തിയത്‌.


ചാമ്പ്യന്‍സ്‌ ലീഗ്‌ ഗ്രൂപ്പ്‌ ഘട്ടം
മാഞ്ചസ്റ്ററും ബാര്‍സയും ഇന്നിറങ്ങുന്നു
ലണ്ടന്‍/മാഡ്രിഡ്‌: യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ഗ്രൂപ്പ്‌ ഘട്ടപോരാട്ടത്തിന്റെ മൂന്നാം റൗണ്ടില്‍ ആദ്യ ഗ്രൂപ്പുകള്‍ക്ക്‌ ഇന്ന്‌ മത്സരം. എ, ബി, സി, ഡി ഗ്രൂപ്പുകളിലെ ടീമുകള്‍ തമ്മിലാണ്‌ അങ്കങ്ങള്‍. നിലവിലെ ചാമ്പ്യന്മാരായ ഇന്റര്‍മിലാന്‍, മുന്‍ചാമ്പ്യന്മാരായ ബാര്‍സലോണ, മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌ എന്നീ പ്രമുഖരെല്ലാം ഇന്നിറങ്ങും. ഗ്രൂപ്പ്‌ എയില്‍ ഇന്റര്‍മിലാന്‌ ഇംഗ്ലീഷ്‌ ക്ലബ്‌ ടോട്ടന്‍ഹാമുമായുള്ള മത്സരം കടുത്തതായിരിക്കുമെന്നാണ്‌ വിലയിരുത്തലുകള്‍. ഗ്രൂപ്പ്‌ ചാമ്പ്യന്‍മാരെ തീരുമാനിക്കുന്നതില്‍ ഈ പോരാട്ടം നിര്‍ണായകമായേക്കും. ഇരുടീമുകള്‍ക്കും രണ്ടു മത്സരങ്ങളില്‍ ഓരോ ജയവും സമനിലയുമായി നാലുവീതം പോയിന്റുണ്ട്‌. ഇറ്റാലിയന്‍ ലീഗില്‍ എ.സി മിലാനൊപ്പം ഒന്നാം സ്ഥാനത്താണ്‌ ഇന്റര്‍. സാമുവല്‍ എറ്റൂ, ഡീഗോ മിലിറ്റോ, ഹാവിയര്‍ സനേട്ടി തുടങ്ങി ഇറ്റാലിയന്‍ ചാമ്പ്യന്മാരുടെ പ്രമുഖ താരങ്ങളെല്ലാം ഇന്നു കളിക്കുന്നുണ്ട്‌. 18കാരനായ ബ്രസീലിയന്‍ മിഡ്‌ഫീല്‍ഡര്‍ കൗടീഞ്ഞോക്ക്‌ ഫുട്‌സാലിലെ മേല്‍വിലാസം ഗ്രൗണ്ട്‌ മാച്ചുകളിലും തുടരാനാകുമോ എന്ന്‌ ഇന്നറിയാം. ഇന്ററിന്റെ ഭാവി വാഗ്‌ദാനമായി കൗടീഞ്ഞോ നിരീക്ഷിക്കപ്പെടുന്നുണ്ട്‌. മറുഭാഗത്ത്‌ ടോട്ടനവും നല്ലഫോമിലാണ്‌. പ്രീമിയര്‍ ലീഗില്‍ ഉശിരന്‍ പോരാട്ടം കാഴ്‌ചവെക്കുന്ന അവര്‍ 14 പോയിന്റുമായി ആര്‍സനല്‍, മാഞ്ചസ്‌റ്റര്‍ എന്നിവര്‍ക്കൊപ്പം മൂന്നാം സ്ഥാനത്താണ്‌. റോമന്‍ പാവ്‌ല്യു ചെങ്കോ, ജര്‍മന്‍ ഡിഫോ, പീറ്റര്‍ ക്രൗച്ച്‌, ലൂക്കാ മോഡ്രിച്ച്‌ തുടങ്ങി സൂപ്പര്‍സ്റ്റാറുകളെല്ലാം ഇന്ന്‌ കളിക്കുന്നുണ്ട്‌. സാന്‍സീറോയില്‍ വെച്ചാണ്‌ കളി. ഒരു പോയിന്റ്‌ മാത്രമുള്ള എഫ്‌.സി ട്വന്റെയും ജര്‍മന്‍ ക്ലബ്‌ വെര്‍ഡര്‍ ബ്രമനും തമ്മിലാണ്‌ രണ്ടാമത്തെ കളി.
ഗ്രൂപ്പ്‌ ബിയില്‍ എഫ്‌.സി ഷാല്‍ക്കെയും ഇസ്രായേല്‍ ക്ലബ്‌ ഹപോയല്‍ ടെല്‍ അവീവും തമ്മിലും ഒളിംപിക്‌ ലിയോണും ബെനഫിക്കയും തമ്മിലും ഏറ്റുമുട്ടും. ആറു പോയിന്റുമായി ലിയോണ്‍ ഒന്നാം സ്ഥാനത്ത്‌ തുടരുമ്പോള്‍ ഷാല്‍ക്കെക്കും ബെനഫിക്കക്കും മൂന്ന്‌ പോയിന്റാണുള്ളത്‌. ഗ്രൂപ്പ്‌ സിയില്‍ കളിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‌ ദുര്‍ബലരായ ബുര്‍സാസ്‌പോറാണ്‌ എതിരാളികള്‍. ഓള്‍ഡ്‌ ട്രാഫോര്‍ഡില്‍ നടക്കുന്ന ഇന്നത്തെ മത്സരത്തെ ഭയത്തോടെയായിരിക്കും ബുര്‍സാസ്‌പോര്‍ പരിശീലകന്‍ എര്‍തൂറുല്‍ സൗലാം സമീപിക്കുന്നത്‌. മൂന്നു വര്‍ഷം മുമ്പ്‌ ബെസിക്താസുമായി ഇംഗ്ലണ്ടില്‍ കളിക്കാനെത്തിയ സൗലാമിനെ 8-0ന്‌ ഇംഗ്ലീഷ്‌ ടീം ലിവര്‍പുള്‍ മുക്കിക്കളഞ്ഞിരുന്നു. പോയിന്റൊന്നുമില്ലാതെ ഗ്രൂപ്പില്‍ ഏറ്റവും അവസാനത്തില്‍ നില്‍ക്കുന്ന ബുര്‍സാസ്‌പോറിന്‌ ചാമ്പ്യന്‍ഷിപ്പിലെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഗോളടിക്കാനുമായിട്ടില്ല. മുന്‍നിരതാരം വെയ്‌്‌ന്‍ റൂണി ടീം വിടുന്നതിനെച്ചൊല്ലിയുളള അവ്യക്തതകളിലും മാഞ്ചസ്‌റ്ററിന്‌ ഇന്ന്‌ മികച്ച കളികെട്ടഴിക്കാനായേക്കും. മറ്റൊരു മത്സരത്തില്‍ സ്‌കോട്ടിഷ്‌ ടീം റേഞ്ചേഴ്‌സ്‌ സ്‌പാനിഷ്‌ ടീം വലന്‍സിയയുമായി ശക്തി പരീക്ഷിക്കും. ഇന്നത്തെ അങ്കം യുറോപ്യന്‍ ചാമ്പ്യന്‍ പോരാട്ടത്തില്‍ ക്രിസ്‌മസിനു ശേഷം തങ്ങളുടെ ഗതി നിര്‍ണയിക്കുമെന്ന്‌ റേഞ്ചേഴ്‌സ്‌ മാനേജര്‍ വാള്‍ട്ടര്‍ സ്‌മിത്ത്‌ പറഞ്ഞു. ഗ്രൂപ്പില്‍ മാഞ്ചസ്റ്ററിനും റേഞ്ചേഴ്‌സിനും 4 പോയിന്റുണ്ട്‌. വലന്‍സിയക്ക്‌ മൂന്നു പോയിന്റാണുള്ളത്‌.
ഡി ഗ്രൂപ്പില്‍ സ്‌പാനിഷ്‌ ചാമ്പ്യന്മാരായ ബാര്‍സലോണക്ക്‌ ഡന്‍മാര്‍ക്കില്‍ നിന്നുള്ള കോബന്‍ഹാവനുമായി അഭിമാനപ്പോരാട്ടമാണ്‌. ഗ്രൂപ്പില്‍ ആറുപോയിന്റുള്ള കോബന്‍ഹാവനു പിന്നില്‍ നാലു പോയന്റുമായി ബാര്‍സ രണ്ടാമതാണ്‌. പ്രധാന കളിക്കാരെല്ലാം കളിക്കുന്നുണ്ട്‌. മുന്‍നിരയില്‍ രണ്ടു കളിയില്‍ രണ്ടു ഗോളുകളുമായി ഉശിരന്‍ പ്രകടനം കാഴ്‌ച വെക്കുന്ന ലയണല്‍ മെസ്സിയിലും ഡേവിഡ്‌ വിയ്യയിലുമാണ്‌ ബാര്‍സയുടെ പ്രതീക്ഷകള്‍. എന്നാല്‍ പിന്‍നിരക്കാരന്‍ ഗബ്രിയേല്‍ മിലിറ്റോയുടെ സേവനം ടീമിനുണ്ടാവില്ല. പരിശീലനത്തിനിടെ പരിക്കേറ്റതാണ്‌ അര്‍ജന്റീനക്കാരന്‌ വിനയായത്‌. രണ്ടാം മത്സരത്തില്‍ ഗ്രീക്ക്‌ ക്ലബ്‌ പനാന്തിനായിക്കോസിന്‌ റൂബിന്‍ കസാനെയാണ്‌ നേരിടേണ്ടത്‌. റൂബിന്‌ ഒരു പോയിന്റുണ്ട്‌. പനാന്തിനായിക്കോസിന്‌ ഇതുവരെ പോയിന്റൊന്നും നേടാനായിട്ടില്ല.

Saturday, October 9, 2010

Tuesday, September 21, 2010

WHAT A GAMES

തേര്‍ഡ്‌ ഐ
പരാതികള്‍ ഇങ്ങനെ മലവെളളം പോലെ പ്രവഹിക്കുന്ന ഒരു ഗെയിംസ്‌ നടന്നിട്ടുണ്ടോ...? സംശയമാണ്‌. 1982 ലെ ഏഷ്യന്‍ ഗെയിംസിന്‌ ശേഷം രാജ്യം വലിയ ഒരു കായിക മാമാങ്കം ഏറ്റെടുത്തപ്പോള്‍ അത്‌ ഇപ്രകാരം പുലിവാലായി മാറുമെന്ന്‌ നമ്മുടെ ഭരണക്കൂടമോ, ജനങ്ങളോ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പന്ത്രണ്ട്‌ ദിവസം മാത്രം അവശേഷിക്കുന്ന ഗെയിംസില്‍ ഇന്നലെ ഉയര്‍ന്നത്‌ നാണിപ്പിക്കുന്ന പ്രശ്‌നങ്ങളാണ്‌. യമുനാ തീരത്ത്‌ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഗെയിംസ്‌ വില്ലേജിലെ സൗകര്യങ്ങള്‍ നിലവാരമില്ലെന്ന പരാതി ഉന്നയിച്ചിരിക്കുന്നത്‌ ചിലരല്ല-അഞ്ച്‌ ടീമുകളാണ്‌. നാളെ മുതല്‍ വില്ലേജിലേക്ക്‌ താരങ്ങള്‍ എത്താനിരിക്കെ പ്രാഥമികമായി പോലും താമസം അസാധ്യമാണെന്നാണ്‌ വില്ലേജ്‌ സന്ദര്‍സിച്ച്‌ വിദേശ പ്രതിനിധികള്‍ വ്യക്തമാക്കിയിരിക്കുന്നത്‌.
അപ്പാര്‍ട്ട്‌മെന്റുകളില്‍ പലതും താമസ യോഗ്യമല്ല. വയറിംഗും പ്ലബിംഗും ഫര്‍ണിഷിംഗും ഇത്‌ വരെ പൂര്‍ത്തിയായിട്ടില്ലത്രെ... ടീമുകള്‍ക്കും താരങ്ങള്‍ക്കും ഒരുമിച്ച്‌ താമസിക്കാനും ഭക്ഷണം പാചകം ചെയ്യുന്നത്‌ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളുമാണ്‌ ഒരുക്കിയത്‌. പക്ഷേ വെള്ളം പോലുമില്ലാത്ത അവസ്ഥയിലാണത്രെ മുറികള്‍. പ്ലബിംഗ്‌ ജോലികള്‍ പല അപ്പാര്‍ട്ട്‌മെന്റുകളിലും പൂര്‍ത്തിയായിട്ടില്ല. ഏഴായിരം പേര്‍ക്കാണ്‌ താമസസൗകര്യം വാഗ്‌ദാനം ചെയ്‌തിരുന്നത്‌. ന്യൂസിലാന്‍ഡ്‌, കാനഡ, അയര്‍ലാന്‍ഡ്‌ എന്നീ രാജ്യങ്ങളില്‍ നിന്നെത്തിയ സംഘങ്ങള്‍ ഇന്നലെ വില്ലേജില്‍ പ്രവേശിച്ചപ്പോഴാണ്‌ ശോചനീയാവസ്ഥ മനസ്സിലായത്‌. മാസങ്ങളായി വില്ലേജിലെ മുറികള്‍ അടച്ചിട്ടതിനാല്‍ അതിന്റെ പ്രശ്‌നങ്ങളുണ്ട്‌. ചില അപ്പാര്‍ട്ട്‌മെന്റുകള്‍ തുറന്നിട്ടതിനാല്‍ ജോലിക്കാര്‍ ബാത്ത്‌ റൂമുകള്‍ ഉപയോഗിച്ച്‌ മലീമസമാക്കിയിരിക്കയാണ്‌. നമ്മുടെ ബി ക്ലാസ്‌ സിനിമാ തിയേറ്ററുകളിലെ ബാത്ത്‌ റൂമുകള്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ടതാണെന്ന്‌ ചിലര്‍ പറയുമ്പോള്‍ അതില്‍ നിന്ന്‌ കാര്യം വ്യക്തമാവും.
വില്ലേജ്‌ യമുനാ തീരത്താണ്‌. യമുന കരകവിഞ്ഞൊഴുകുന്ന സമയത്താണ്‌ വില്ലേജിലെ പൈപ്പുകള്‍ തുറന്നാല്‍ ജലം ലഭിക്കാത്ത അവസ്ഥ. വില്ലേജിനെക്കുറിച്ച്‌ സുരേഷ്‌ കല്‍മാഡി പറഞ്ഞത്‌ രാജ്യാന്തര നിലവാരത്തിലുളളവയാണെന്നാണ്‌. എന്നാല്‍ കാര്യങ്ങള്‍ ഈ വിധം പരിതാപകരമായി നില്‍ക്കുമ്പോള്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ നിര്‍ബന്ധിരായിരിക്കുന്നു ഗെയിംസിന്റെ മേല്‍നോട്ടക്കാരായ ഗെയിംസ്‌ ഫെഡറേഷന്‍.
പ്രശ്‌നങ്ങളുടെ നിലയില്ലാകയത്തില്‍, പലരും ശങ്കിച്ച്‌ നില്‍ക്കവെ ഇത്തരം നാണിപ്പിക്കുന്ന വാര്‍ത്തകള്‍ കൂടിയാവുമ്പോള്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ രാജ്യത്തിന്റെ യശസ്സിന്‌ പോറലേല്‍പ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പലവിധ വാഗ്‌ദാനങ്ങള്‍ നല്‍കിയാണ്‌ ഗെയിംസ്‌ ഇന്ത്യ സ്വന്തമാക്കിയത്‌. ആ വാഗ്‌ദാനങ്ങള്‍ പാലിക്കപ്പെടാന്‍ സംഘാടകര്‍ പ്രയാസപ്പെടുമ്പോഴാണ്‌, തികച്ചും നിരുത്തരവാദിത്ത്വ സമീപനത്തില്‍ ഗെയിംസ്‌ വില്ലേജിന്റെ ശോചനീയത വ്യക്തമാക്കപ്പെട്ടത്‌. അല്‍പ്പം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇതെല്ലാം ഒഴിവാക്കാമായിരുന്നില്ലേ....? വിദേശ പ്രതിനിധി സംഘം വരുമെന്ന്‌ ഉറപ്പുണ്ടായിരിക്കെ ബാത്ത്‌ റൂമുകളിലെ ക്ലോസറ്റുകള്‍ പോലും ശൂചികരിക്കാതിരുന്നത്‌ ആരുടെ പിഴവാണ്‌...? ലോകോത്തരം എന്ന്‌ വിശേഷിപ്പിക്കുമ്പോള്‍ തന്നെ പരാതികള്‍ വരാതിരിക്കാനുള്ള പഴുതെങ്കിലും അടച്ചിരുന്നെങ്കില്‍ ഇന്നലെ ഗെയിംസ്‌ ഫെഡറേഷന്‍ ചെയര്‍മാന്‍ രംഗത്ത്‌ വരുമായിരുന്നോ...? ന്യൂസിലാന്‍ഡ്‌ സംഘത്തലവന്‍ സംഘാടകരെ പരിഹസിക്കുമായിരുന്നോ...? ഡെങ്കിപ്പനിയുടെ കാര്യത്തില്‍ നില മാറ്റമില്ല. കൂടുതല്‍ കേസുകളാണ്‌ ഓരോ ദിവവും വരുന്നത്‌. യമുനയുടെ തീരമിപ്പോള്‍ കൊതുകുകളുടെ ആവാസ കേന്ദ്രമാണ്‌. പരിസര ശൂചീകരണ കാര്യത്തില്‍ തമ്മിലടി തുടരുന്നതല്ലാതെ മറ്റൊന്നും നടക്കുന്നില്ല. സുരക്ഷയുടെ കാര്യത്തില്‍ ഇന്നലെ വലിയ യോഗം നടന്നെങ്കിലും ആശങ്ക അകന്നിട്ടില്ല. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഫെഡറേഷന്‍ സി.ഇ.ഒ മൈക്‌ ഹൂപ്പറോട്‌ പണ്ടേ താല്‍പ്പര്യമില്ല സുരേഷ്‌ കല്‍മാഡിക്ക്‌. ഇപ്പോള്‍ പറയുന്ന കാര്യങ്ങളെല്ലാം ഹൂപ്പറുടെ ആരോപണങ്ങള്‍ മാത്രമാണെന്ന്‌ അദ്ദേഹത്തിന്‌ പറയാം. മാധ്യമങ്ങള്‍ നെഗറ്റീവിസത്തിന്റെ പിറകെയാണെന്നും കുറ്റപ്പെടുത്താം. അത്‌ കൊണ്ട്‌ പക്ഷേ പ്രശ്‌നം അവസാനിക്കുന്നില്ല. ഇന്നലെ വൈകീട്ട്‌ പാലം തകര്‍ന്നു, ബ്രിട്ടനും സ്‌ക്കോട്ട്‌ലാന്‍ഡുമെല്ലാം ബഹിഷ്‌ക്കരണഭീഷണി മുഴക്കുന്നു. പ്രമുഖ താരങ്ങള്‍ പിന്മാറുന്നു.... പലതും പിഴച്ചിരിക്കുന്നു എന്ന സത്യം അംഗീകരിച്ച്‌ ഇനിയെങ്കിലും ജാഗരൂകരാവുക.

മൈക്‌ ഹൂപ്പര്‍ക്കും പറയാനുണ്ട്‌.
കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഫെഡറേഷന്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറായ മൈക്‌ ഹൂപ്പര്‍ ഡല്‍ഹിയില്‍ ക്യാമ്പ്‌ ചെയ്യാന്‍ തുടങ്ങിയിട്ട്‌ ഒരു വര്‍ഷം പിന്നിടുന്നു. കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ സംഘാടനത്തിന്‌ മേല്‍നോട്ടം വഹിക്കുക എന്ന ജോലിയുമായി രംഗത്തുള്ള ഹൂപ്പര്‍ വിവാദ നായകനായാണ്‌ വാര്‍ത്തകളില്‍ സ്ഥാനം നേടിയത്‌. ഗെയിംസ്‌ സംഘാടക സമിതിക്കെതിരെ ശക്തമായി രംഗത്തിറങ്ങി, സുരേഷ്‌ കല്‍മാഡിയെ പോലുളള വന്‍തോക്കുകളെ അവരുടെ തട്ടകത്തില്‍ നേരിടാന്‍ ധൈര്യം കാട്ടിയ ഹൂപ്പര്‍ ഗെയിംസിന്റെ അവസാന ഒരുക്കങ്ങളെക്കുറിച്ച്‌ സംസാരിക്കുന്നു.
? തുടക്കം മുതല്‍ വിവാദങ്ങളുടെ ലോകത്താണ്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌. ഇത്രമാത്രം പ്രശ്‌നമയമായിരിക്കും കാര്യങ്ങളെന്ന്‌ മനസ്സിലായിരുന്നോ...?
+ കഴിഞ്ഞ പതിനെട്ട്‌ മാസമായി കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഫെഡറേഷന്‍ സംഘാടക സമിതിക്ക്‌ വ്യക്തമായ മുന്നറിയിപ്പ്‌ നല്‍കുന്നു. മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നില്ല ഫെഡറേഷന്റെ മുന്നറിയിപ്പുകള്‍. ഞങ്ങളെല്ലാം നഗ്നനേത്രങ്ങള്‍ കൊണ്ട്‌ കാണുന്നുണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബരില്‍ സംഘാടക സമിതിക്ക്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ ആശങ്ക വളരെ വ്യക്തമായി പ്രകടിപ്പിച്ചിരുന്നു. ഗെയിംസ്‌ ഒരുക്കങ്ങളുടെ കാര്യത്തില്‍ വളരെ പിറകിലായിരുന്നു എന്നും സംഘാടക സമിതി. മല്‍സരവേദികളുടെ കാര്യത്തിലും നവീകരണ കാര്യത്തിലുമെല്ലാം നിശ്ചിത മാസത്തിനുള്ളില്‍ ജോലി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങള്‍ക്കുള്ളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുമെന്നാണ്‌ ആദ്യം പറഞ്ഞിരുന്നത്‌. ഇത്‌ പിന്നെ ജൂണിലേക്കും, ഓഗസ്‌റ്റിലേക്കും പോയി. ഇപ്പോള്‍ സെപ്‌തംബറിലും ഒരുക്കങ്ങള്‍ എവിടെയുമെത്തിയിട്ടില്ല.
? താങ്കള്‍ നിരവധി ഗെയിംസുകള്‍ക്ക്‌ മേല്‍നോട്ടം വഹിച്ചിട്ടുണ്ട്‌. എവിടെയാണ്‌ ഇന്ത്യക്ക്‌ പിഴച്ചത്‌.
+ ഈ ചോദ്യത്തിന്‌ വ്യക്തമായ ഉത്തരം നല്‍കാന്‍ എനിക്കാവില്ല. കാരണം വിവിധ രാജ്യങ്ങളില്‍ കാര്യങ്ങള്‍ വിത്യസ്‌തമാണ്‌. ഇവിടെ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ പ്രവര്‍ത്തനം വിത്യസ്‌തമാണ്‌. ഇവിടെ പ്രത്യേക സാഹചര്യവും സംസ്‌ക്കാരവുമാണ്‌. ഇന്ത്യയിലെ സജ്ജീകരണങ്ങളുമായി മെല്‍ബണെയോ, ന്യൂസിലാന്‍ഡിനെയോ കാനഡയെയോ താരതമ്യം ചെയ്യാനാവില്ല. ഗെയിംസിന്റെ അവസാനത്തില്‍ ഞങ്ങള്‍ സംഘാടക സമിതിയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌ത്‌ പിഴവുകള്‍ ചൂണ്ടിക്കാട്ടും.
? ഗെയിംസിന്റെ ബഡ്‌ജറ്റ്‌ മുന്‍ നിശ്ചയിച്ചതില്‍ നിന്നും എത്രയോ ഇരട്ടി വര്‍ദ്ദിച്ചുവെന്നാണല്ലോ കായികമന്ത്രി എം.എസ്‌ ഗില്‍ തന്നെ വ്യക്തമാക്കിയത്‌.
+ ബഡ്‌ജറ്റ്‌ ഉയര്‍ന്നതായുള്ള അഭിപ്രായത്തോട്‌ എനിക്ക്‌ യോജിപ്പില്ല. ഗെയിംസ്‌ നടത്താന്‍ വേണ്ടത്‌ 2,400 കോടിയാണ്‌. ബാക്കിയെല്ലാം അടിസ്ഥാന സൗകര്യങ്ങള്‍ക്കായാണ്‌. അത്‌ ആതിഥേയ രാജ്യത്തിന്‌ തന്നെയാണ്‌ ഗുണം ചെയ്യുക. നാല്‌ വര്‍ഷം മുമ്പ്‌ മെല്‍ബണില്‍ ഗെയിംസ്‌ നടന്നപ്പോള്‍ 540 ദശലക്ഷം ഡോളറായിരുന്നു ഗെയിംസ്‌ നടത്തിപ്പിന്‌ ആവശ്യമായത്‌.
? നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വൈകല്‍ മാത്രമല്ല, പൊതുവെ ധാരാളം പ്രശ്‌നങ്ങള്‍ ഡല്‍ഹിയില്‍ ഉയര്‍ന്നിട്ടുണ്ട്‌. ഇത്‌ എങ്ങനെയാണ്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഫെഡറേഷന്‍ കാണുന്നത്‌.
+ പലവിധ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ പ്രശ്‌നങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞതോടെ ഗെയിംസിന്റെ ചിത്രം മാറി. നേരത്തെ ഞങ്ങള്‍ക്കുണ്ടായിരുന്ന ആശങ്ക സുരക്ഷയായിരുന്നു. ഗെയിംസിനെത്തുന്ന താരങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ ഇപ്പോഴും ആ ആശങ്കയുണ്ട്‌. വെറുതെ പരസ്‌പരം കുറ്റം പറയാതെ എത്രയും പെട്ടെന്ന്‌ എല്ലാം ശരിയാക്കേണ്ടതുണ്ട്‌. സംഘാടക സമിതി ആത്മാര്‍ത്ഥമായി കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്‌. വേദികളുടെ കാര്യത്തില്‍ നൂറ്‌ ശതമാനം സംതൃപ്‌തി രേഖപ്പെടുത്താന്‍ ഇത്‌ വരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല എന്ന സത്യത്തെ ഇപ്പോഴും ആശങ്കയോടെയാണ്‌ ഫെഡറേഷന്‍ കാണുന്നത്‌.


നടപ്പാലം തകര്‍ന്നു, ഗെയിംസ്‌ വില്ലേജിനെതിരെ വ്യാപക പരാതി
ഗെയിംസ്‌ അവതാളത്തില്‍
ന്യൂഡല്‍ഹി: പന്ത്രണ്ട്‌ ദിവസം മാത്രം ബാക്കിനില്‍ക്കെ, ഡല്‍ഹി ആതിഥേയത്വം വഹിക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ നടത്തിപ്പ്‌ അവതാളത്തില്‍. ഗെയിംസിന്റെ മുഖ്യവേദിയായ നെഹ്‌റു സ്‌റ്റേഡിയത്തിലെ നടപ്പാലം ഇന്നലെ തകര്‍ന്നു വീണ്‌ 23 പേര്‍ക്ക്‌ പരുക്കേറ്റു. സംഭവത്തോടെ ബ്രിട്ടനടക്കമുള്ള രാജ്യങ്ങള്‍ ഗെയിംസില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്‌. ഗെയിംസ്‌ വില്ലേജിന്റെ കാര്യത്തില്‍ ന്യൂസിലാന്‍ഡ്‌, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചതിന്‌ പിറകയാണ്‌ പാലം തകര്‍ന്നത്‌.
പരുക്കേറ്റവരില്‍ അഞ്ച്‌ പേരുടെ നില ഗുരുതരമാണ്‌. ഇവരെ ഓള്‍ ഇന്ത്യാ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിരിക്കയാണ്‌. ബാക്കിയുള്ളവര്‍ സഫ്‌ദര്‍ജംഗ്‌ ആസ്‌പത്രിയിലാണ്‌. പത്ത്‌ കോടിയോളം രൂപ ചെലവിട്ടാണ്‌ സ്‌റ്റേഡിയത്തിലേക്ക്‌ രണ്ട്‌ വലിയ നടപ്പാതകള്‍ നിര്‍മ്മിച്ചത്‌. ഇവയില്‍ ഒന്നാണ്‌ അവസാന മിനുക്ക്‌ പണികള്‍ക്കിടെ തകര്‍ന്നത്‌. സ്‌റ്റേഡിയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിലും, നവീകരണ പ്രവര്‍ത്തനങ്ങളിലും വ്യാപകമായ അഴിമതി നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്‌ പാലം തകര്‍ന്നിരിക്കുന്നത്‌.
കഴിഞ്ഞ ദിവസം തുറന്ന ഗെയിംസ്‌ വില്ലേജിലെ സൗകര്യങ്ങളില്‍ ശക്തമായ അസംതൃപ്‌തി പ്രകടിപ്പിച്ച്‌ ന്യൂസിലാന്‍ഡ്‌ ഉള്‍പ്പെടെയുളളവര്‍ ഗെയിംസ്‌ ഫെഡറേഷന്‌ പരാതി നല്‍കുകയും, ഫെഡറേഷന്‍ കേന്ദ്ര ക്യാബിനറ്റ്‌ സെക്ര്‌ട്ടറിയോട്‌ വിശദീകരണം തേടുകയും ചെയ്‌തിരുന്നു. 24 മണിക്കൂറിനുള്ളില്‍ പരാതികള്‍ പരിഹരിക്കാത്തപക്ഷം ഗെയിംസ്‌ ബഹിഷ്‌ക്കരിക്കുമെന്ന ഭീഷണിക്ക്‌ മുന്നില്‍ വിറങ്ങലിച്ച സംഘാടകര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വില്ലേജ്‌ വൃത്തിയാക്കുന്നതിനിടെയാണ്‌ പാലം തകര്‍ന്ന വാര്‍ത്ത വന്നത്‌. ഒരു തരത്തിലും വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടിലേക്കാണ്‌ ന്യൂസിലാന്‍ഡ്‌ പോവുന്നത്‌. താരങ്ങളുടെ സുരക്ഷയായിരുന്നു ഇത്‌ വരെ വലിയ വിഷയമെങ്കില്‍ ഇപ്പോള്‍ താമസസൗകര്യമാണ്‌ എല്ലാവര്‍ക്കും പ്രശ്‌നം. യമുനാ നദീ കരകവിയുന്നതും മഴ തുടരുന്നതും ഡെങ്കിപ്പനി പടരുന്നതുമെല്ലാം പ്രശ്‌നങ്ങളായി നില്‍ക്കുമ്പോഴാണ്‌ പാലവും തകര്‍ന്നിരിക്കുന്നത്‌.

ദുരന്തമാവുമോ ഗെയിംസ്‌
കൂടുതല്‍ ലോക താരങ്ങള്‍ പിന്മാറുന്നു
വിട്ടുവീഴ്‌ച്ചയില്ലെന്ന്‌ ന്യൂസിലാന്‍ഡ്‌
മുന്നറിയിപ്പുകള്‍ അവഗണിച്ചതായി ഹൂപ്പര്‍

ലയണ്‍സ്‌ 159
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ചാമ്പ്യന്‍സ്‌ ലീഗ്‌ ക്രിക്കറ്റില്‍ ബാറ്റിംഗ്‌ മികവില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ ലയണ്‍സ്‌ 159 റണ്‍സ്‌ നേടി. 45 റണ്‍സ്‌ നേടിയ ഓപ്പണര്‍ പീറ്റേഴ്‌സണ്‍ ടീമിനെ മുന്നില്‍ നിന്ന്‌ നയിച്ചപ്പോള്‍ നീല്‍ മക്കന്‍സി 39 റണ്‍സ്‌ നേടി. ഒമ്പത്‌ പന്തില്‍ 22 റണ്‍സ്‌ നേടിയ ഫ്രൈലിങ്കും കരുത്ത്‌ കാട്ടി. ബൗളര്‍മാരില്‍ വിനയ്‌ കുമാര്‍ രണ്ട്‌ വിക്കറ്റ്‌ നേടിയപ്പോള്‍ കുംബ്ലെ ഒരു വിക്കറ്റ്‌ നേടി.

Tuesday, August 24, 2010

SUPER CITY

73വര്‍ഷങ്ങള്‍ക്കു ശേഷം ലിവര്‍പൂളിനെതിരെ മാഞ്ചസ്‌ററര്‍ സിറ്റി അവരുടെ ഏറ്റവും വലിയ വിജയം കുറിച്ചു. സിറ്റിയുടെ തട്ടകമായ സിറ്റി ഓഫ്‌ മാഞ്ചസ്റ്ററില്‍ മടക്കമില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ്‌ ചെമ്പടയെ സിറ്റിസണ്‍സ്‌ തകര്‍ത്തുവിട്ടത്‌. അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ കാര്‍ലോസ്‌ ടെവസ്‌ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഗരേത്‌ ബാരിയുടെ വകയായിരുന്നു സിറ്റിയുടെ മൂന്നാം ഗോള്‍. പ്രീമിയര്‍ ലീഗിലെ മുന്‍നിര ടീമുകളിലേക്കുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ അവകാശവാദമായിരുന്നു മത്സരം. 14ാം മിനിറ്റില്‍ ഇംഗ്ലീഷ്‌ താരം ഗരേത്‌ ബാരി സിറ്റിയെ മുന്നിലെത്തിച്ചു. ടെവസിന്റെ രണ്ടു ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. 52ാം മിനുറ്റില്‍ മിക്ക റിച്ചാര്‍ഡ്‌സിന്റെ ഹെഡര്‍ കൗശലപൂര്‍വം ഗോളിലേക്ക്‌ തിരിച്ചുവിട്ട്‌ ടെവസ്‌ തന്റെ ആദ്യഗോള്‍ നേടി. പതിനഞ്ചു മിനിറ്റുകള്‍ക്കു ശേഷം പെനാല്‍ട്ടിയില്‍ നിന്ന്‌ ടെവസ്‌ തന്റെ രണ്ടാം ഗോളും കണ്ടെത്തി. വലത്തോട്ടുചാടിയ പെപ്പെ റൈനയെ കബളിപ്പിച്ച്‌ പോസ്‌റ്റിന്റെ ഇടതുമൂലയില്‍ ടെവസ്‌ പന്തെത്തിച്ചു.
ഗോള്‍ കീപ്പര്‍ ജോ ഹാര്‍ട്ടിന്റെ മികച്ച ഫോമും മത്സരം തൂത്തുവാരാന്‍ സിറ്റിയെ സഹായിച്ചു. ഫെര്‍ണാണ്ടോ ടോറസിന്റെയും ഡേവിഡ്‌ എന്‍ഗോഗിന്റെയും ഉഗ്രന്‍ രണ്ടു ഷോട്ടുകള്‍ തകര്‍പ്പന്‍ സേവുകളിലൂടെയാണ്‌ ജോ രക്ഷപ്പെടുത്തിയത്‌. സീസണിലെ ആദ്യ മത്സരത്തില്‍ അവസാന നിമിഷം ഗോള്‍ വഴങ്ങി ആഴ്‌സനലുമായി സമനിലയില്‍ പിരിഞ്ഞ ലിവര്‍പൂളിന്‌ സിറ്റിയോടേറ്റ തോല്‍വി കനത്ത ആഘാതമായിരിക്കുകയാണ്‌. പുതിയ കോച്ച റോയ്‌ ഹോജ്‌സണിന്റെ കീഴില്‍ ടീം ഇനിയും മാനസികമായി സംഘടിപ്പിക്കപ്പെട്ടിട്ടില്ല എന്നു കാണിക്കുന്നതായിരുന്നു സിറ്റിക്കെതിരായ മത്സരം.
അര്‍ജന്റീന ക്യാപ്‌്‌റ്റന്‍ ഹാവിയര്‍ മസ്‌ക്കരാനോയെ കളത്തിനു പുറത്തിരുത്തിയാണ്‌ ലിവര്‍പൂള്‍ അവസാന സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്‌. മിഡ്‌ഫീല്‍ഡില്‍ മസ്‌ക്കരാനോയുടെ അഭാവം ടീമിനെ ഉലച്ചതുപോലെ തോന്നിക്കുകയും ചെയ്‌തു. മസ്‌ക്കരാനോ മത്സരത്തിന്‌ മാനസികമായി ഒരുങ്ങിയിട്ടില്ലെന്നും താരത്തിന്റെ മനസ്‌ മുഴുവന്‍ ബാഴ്‌സലോണയിലേക്കുള്ള ട്രാന്‍സഫറില്‍ ഉടക്കിനില്‍ക്കുകയാണെന്നുമാണ്‌ കോച്ച്‌ റോയ്‌ ഹോജ്‌സണ്‍ കാരണമായി പറഞ്ഞത്‌. ട്രാന്‍സ്‌ഫര്‍ ജാലകം അടക്കുന്നതുവരെ മസ്‌ക്കരാനോയെ കളിപ്പിക്കില്ലെന്നാണ്‌ ഹോജ്‌സണിന്റെ തീരുമാനം. 12മില്ല്യണ്‍ യൂറോയാണ്‌ താരത്തിനായി ലിവര്‍പൂള്‍ ബാഴ്‌സലോണയോടാവശ്യപ്പെട്ടിരിക്കുന്നത്‌.
അതേസമയം ലിവര്‍പൂള്‍-സിറ്റി മത്സരങ്ങള്‍ പ്രീമിയര്‍ ലീഗില്‍ പുതിയ ക്ലബ്‌ വൈരത്തിലേക്ക്‌ കളം മാറുന്നതായാണ്‌ സൂചന. ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌, ആഴ്‌സനല്‍ ടീമുകള്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ കൈയടക്കാന്‍ വലിയ സാധ്യതകള്‍ നിലനില്‍ക്കുമ്പോള്‍ നാലാം സ്ഥാനത്തിനു വേണ്ടി ലിവര്‍പൂളും സിറ്റിയുമായിരിക്കും പോരാടുന്നത്‌. ആദ്യ നാലു സ്ഥാനക്കാരാണ്‌ ചാമ്പ്യന്‍സ്‌ ലീഗിന്‌ യോഗ്യത നേടുക. 20 ടീമുകളുള്ള ലീഗില്‍ 17ാം സ്ഥാനത്താണിപ്പോല്‍ ലിവര്‍പൂള്‍.

ഇന്ന്‌ ജീവന്മരണം
ധാംബൂല: ത്രിരാഷ്‌ട്ര ക്രിക്കറ്റില്‍ ഇന്ത്യക്ക്‌ ജീവന്മരണ പോരാട്ടം. ഫൈനല്‍ ബെര്‍ത്ത്‌ സ്വന്തമാക്കാന്‍ ഇന്നത്തെ അങ്കത്തില്‍ വലിയ മാര്‍ജിനില്‍ ധോണിക്കും സംഘത്തിനും ജയിക്കണം. രണ്ട്‌ തോല്‍വികളില്‍ ടീം തളര്‍ന്നു നില്‍ക്കുകയാണ്‌. ബാറ്റിംഗാണ്‌ വലിയ വെല്ലുവിളി.

MANZUR HAPPY


മന്‍സൂര്‍ ഹാപ്പി
ലണ്ടന്‍: ഷെയിക്‌ മന്‍സൂര്‍ ബിന്‍ സയ്യദ്‌ ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍-ഈ നാമം അബുദാബിയിലും യു.എ.ഇയിലും സുപരിചിതമാണ്‌. പക്ഷേ ഇതാ ഇപ്പോള്‍ അദ്ദേഹത്തിന്റെ ഖ്യാതി ലോക സോക്കറിലേക്കും കായിക ലോകത്തേക്കും വ്യാപിക്കുന്നു. കോടികള്‍ വില നല്‍കി അദ്ദേഹം മാഞ്ചസ്‌റ്റര്‍ സിറ്റി എന്ന ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബിനെ സ്വന്തമാക്കിയത്‌ രണ്ട്‌ വര്‍ഷം മുമ്പാണ്‌. കഴിഞ്ഞ ദിവസം ആദ്യമായി അദ്ദേഹം സ്വന്തം ടീമിന്റെ കള കാണാന്‍ നേരിലെത്തിയപ്പോള്‍ താരങ്ങള്‍ അവസരത്തിനൊത്തുയര്‍ന്നു-മൂന്ന്‌ തട്ടുതകര്‍പ്പന്‍ ഗോളുകള്‍. തോല്‍പ്പിച്ചതോ ശക്തരായ ലിവര്‍പൂളിനെ...!
എനിക്ക്‌ സന്തോഷമായി, പ്രീമിയര്‍ ലീഗില്‍ എന്റെ ടീം ഇത്തവണ മുന്നേറും-ഷെയ്‌ക്കിന്റെ വാക്കുകള്‍. അബുദാബിയിലെ രാജകുടുംബാംഗമാണ്‌ ഷെയിക്‌ മന്‍സൂര്‍. യു.എ. ഇ പ്രസിഡണ്ടും അബുദാബി അമീറുമായ ഖലീഫാ ബിന്‍ സയ്യദ്‌ അല്‍ നഹ്യാന്റെ അര്‍ദ്ധസഹോദരനായ ഷെയിക്‌ മന്‍സൂറിന്‌ ചെറിയ പ്രായത്തില്‍ തന്നെ കായിക താല്‍പ്പര്യമുണ്ടായിരുന്നു. കുതിര പന്തയ മല്‍സരങ്ങളില്‍ അതീവ താല്‍പ്പര്യമുള്ള ഷെയിക്‌ അബുദാബിയിലെ നിരവധി ചാമ്പ്യന്‍ഷിപ്പുകളില്‍ ഒന്നാമനായിരുന്നു. ഇപ്പോഴും എമിറേറ്റ്‌സ്‌ ഹോഴ്‌സ്‌ റേസിംഗ്‌ അതോരിറ്റിയുടെ തലവനാണ്‌. അല്‍ ജസീറ ക്ലബിന്റെ ഉടമയായ ഷെയിക്‌ ഒരു വര്‍ഷം മുമ്പാണ്‌ പ്രീമിയര്‍ ലീഗില്‍ നോട്ടമിട്ട്‌ മാഞ്ചസ്‌റ്റര്‍ സിറ്റിയെ സ്വന്തമാക്കിയത്‌. പ്രീമിയര്‍ ലീഗിലെ വലിയ ക്ലബിനെ സ്വന്തമാക്കുക എന്നത്‌ എളുപ്പമായിരുന്നില്ല. പക്ഷേ സാമ്പത്തികമായുളള കരുത്തിനൊപ്പം ഫുട്‌ബോള്‍ താല്‍പ്പര്യവുമായപ്പോള്‍ സിറ്റിയുടെ നൂറ്‌ ശതമാനം ഓഹരിയും സ്വന്തമാക്കിയാണ്‌ ഷെയിക്‌ മന്‍സൂര്‍ ഇംഗ്ലീഷുകാരെ തന്നെ ഞെട്ടിച്ചത്‌. ഉടമസ്ഥത സ്വന്തമാക്കിയ ശേഷം വലിയ താരങ്ങളെ തന്നെ അദ്ദേഹം രംഗത്തിറക്കി. റയല്‍ മാഡ്രിഡില്‍ നിന്നും ബ്രസീലുകാരന്‍ റോബിഞ്ഞോയെ ലോണിന്‌ വിളിച്ചു. അര്‍ജന്റീനയുടെ ഗോള്‍ വേട്ടക്കാരന്‍ കാര്‍ലോസ്‌ ടെവസിനെ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡില്‍ നിന്നും റഞ്ചി. റോബര്‍ട്ടോ മാന്‍സിനി എന്ന പുത്തന്‍ പരിശീലകനെയും വലിയ വിലക്ക്‌ സ്വന്തമാക്കുമ്പോള്‍ ഷെയിക്‌ മന്‍സൂര്‍ ലക്ഷ്യമിട്ടത്‌ ഒന്ന്‌ മാത്രം-പ്രീമിയര്‍ ലീഗ്‌ കിരീടം. പുതിയ സീസണിന്‌ തുടക്കമാവുമ്പോള്‍ താരങ്ങള്‍ക്ക്‌ ഊര്‍ജ്ജം പകരാന്‍ റമസാന്‍ മാസത്തിലും അദ്ദേഹം ഈസ്റ്റ്‌ലാന്‍ഡ്‌സിലെത്തി. സ്റ്റീവന്‍ ജെറാര്‍ഡ്‌ നയിക്കുന്ന ലിവര്‍പൂള്‍ നിരയില്‍ നിരയെ സൂപ്പര്‍ താരങ്ങളാണ്‌. അവര്‍ക്കെതിരെ ഒന്നിന്‌ പിറകെ ഒന്നായി സ്വന്തം ടീം മൂന്ന്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തപ്പോള്‍ പലപ്പോഴും ആഹ്ലാദചിത്തനായി ഷെയിക്‌ ഇരിപ്പിടത്തില്‍ നിന്ന്‌ എഴുന്നേറ്റു.
പുതിയ സീസണില്‍ 130 ദശലക്ഷം യൂറോയാണ്‌ ഷെയിക്‌ മന്‍സൂര്‍ ചെലവിട്ടത്‌. പുതിയ റിക്രൂട്ടായ ജെയിംസ്‌ മില്‍നറാണ്‌ ആദ്യ ഗോളിന്‌ ജെറാത്ത്‌ ബാറ്റിക്ക്‌ പന്ത്‌ നല്‍കിയത്‌. ഒന്നാം പകുതിയില്‍ ഈ ഗോളിന്‌ മുന്നില്‍ നിന്ന സിറ്റി രണ്ടാം പകുതിയുടെ തുടക്കത്തില്‍ സൂപ്പര്‍ താരം കാര്‍ലോസ്‌ ടെവസിന്റെ മികവില്‍ ലീഡുയര്‍ത്തി. ആദം ജോണ്‍സിനെ പെനാല്‍ട്ടി ബോക്‌സില്‍ വെച്ച്‌ വീഴ്‌ത്തിയതിന്‌ അനുവദിക്കപ്പെട്ട പെനാല്‍ട്ടി കിക്ക്‌ ടെവസ്‌ തന്നെ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ വിജയം എളുപ്പമായി. ടെവസിന്റെ പ്രകടനമാണ്‌ ഷെയിക്‌ മന്‍സൂറിനെ ഏറെ ആകര്‍ഷിച്ചത്‌. കഴിഞ്ഞ സീസണില്‍ ക്ലബിന്റെ പ്രതീക്ഷക്കൊത്തുയരാന്‍ അര്‍ജന്റീനക്കാരന്‌ കഴിഞ്ഞിരുന്നില്ല. ലിവര്‍പൂളിന്റെ പ്രകടനം മോശമായിരുന്നില്ല. പക്ഷ സിറ്റി ഗോള്‍ക്കീപ്പര്‍ ജോ ഹാര്‍ട്ട്‌ അപാര ഫോമിലായിരുന്നു. സ്‌റ്റീവന്‍ ജെറാര്‍ഡ്‌, ഫെര്‍ണാണ്ടോ ടോറസ്‌ എന്നിവരുടെ മുന്നേറ്റങ്ങള്‍ക്ക്‌ അന്ത്യമിട്ടത്‌ ഗോള്‍ക്കീപ്പറായിരുന്നു.
മൂന്ന്‌ ഗോളിന്റെ വിജയത്തിനൊപ്പം ഷെയിക്‌ മന്‍സൂറിന്‌ ആത്മവിശ്വാസം നല്‍കുന്നത്‌ ടീമിന്റെ മൊത്തം പ്രകടനമാണ്‌. കളിയുടെ സമത്സ മേഖലകളിലും ലിവര്‍പൂളിനെ സിറ്റിക്കാര്‍ പിറകിലാക്കിയിരുന്നു. ഡേവിഡ്‌ സില്‍വ, മരിയോ ബലേറ്റി, ഇമാനുവല്‍ അബിദേയര്‍ തുടങ്ങിയ വന്‍കിടക്കാര്‍ പരുക്കില്‍ കളിക്കാതിരുന്നിട്ടും ടീമിന്‌ ഇത്രയധികം കരുത്ത്‌ പ്രകടിപ്പിക്കാന്‍ കഴിഞ്ഞത്‌ ചെറിയ കാര്യമല്ലെന്ന്‌ കോച്ച്‌ മാന്‍സിനി പറയുന്നു. വലത്‌ വിംഗില്‍ ആദം ജോണ്‍സണ്‍ കാര്‍ലോസ്‌ ടെവസിന്‌ അനയോജ്യനായ പങ്കാളിയായിരുന്നു. ഈ രണ്ട്‌ പേരും ചേര്‍ന്നാണ്‌ നിരന്തരം ആക്രമണം നടത്തി ലിവര്‍പൂള്‍ ഡിഫന്‍സിനെ വിറപ്പിച്ചത്‌.
പരിശീലകന്‍ എന്ന നിലയില്‍ നേടാനായ ആദ്യ വിജയത്തിലെ ആഹ്ലാദം മാന്‍സിനി മറച്ചുവെക്കുന്നില്ല. ഇറ്റലിക്കാരന്‍ ഇംഗ്ലണ്ടിലെത്തിയപ്പോള്‍ ആദ്യ മല്‍സരത്തില്‍ സമനിലയായിരുന്നു. എന്നാല്‍ ലിവര്‍പൂളിനെ പോലെ പ്രബലരായ പ്രതിയോഗികളെ രണ്ടാം മല്‍സരത്തില്‍ തന്നെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കാനയത്‌ ചെറിയ നേട്ടമല്ലെന്ന്‌ അദ്ദേഹം പറയുന്നു. ചെയര്‍മാന്‍ കളി കാണാന്‍ വന്ന ആദ്യ ദിവസത്തിലെ വിജയത്തിനൊപ്പം എല്ലാ തലത്തിലും ടീം പ്രകടപ്പിച്ച കരുത്തും കോച്ചിന്‌ അമിതാഹ്ലാദം നല്‍കുന്നു. തുടക്കത്തില്‍ ടെവസിനെ മാത്രം മുന്നില്‍ നിര്‍ത്തിയാണ്‌ മാന്‍സിനി കളി നിയന്ത്രിച്ചത്‌. ഈ നീക്കം ഫലം ചെയ്‌തു. ഗോള്‍വലയത്തില്‍ ഷേ ഗിവണ്‌ പകരം ജോ ഹാര്‍ട്ടിന്‌ അവസരം നല്‍കിയതും ഭാഗ്യമായി. വലിയ താരങ്ങളുടെ പരുക്ക്‌ വലിയ വെല്ലുവിളിയാണെന്ന്‌ പറഞ്ഞ കോച്ചിന്‌ പക്ഷേ തിരക്കേറിയ സീസണില്‍ എല്ലാവര്‍ക്കും അവസരം നല്‍കാനാവുമെന്ന ധൈര്യമുണ്ട്‌.

പോയന്റ്‌്‌ നില
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ എല്ലാ ടീമുകളും രണ്ട്‌ മല്‍സരം വീതം പൂര്‍ത്തിയാക്കിയപ്പോഴുള്ള പോയന്റ്‌ നില. രണ്ട്‌ മല്‍സരങ്ങളില്‍ നിന്ന്‌ 12 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌ത ചെല്‍സി ആറ്‌ പോയന്റുമായി ഒന്നാമതാണ്‌. മറ്റുള്ളവരുടെ നില ഇപ്രകാരം. 1-ആഴ്‌സനല്‍-4, 3-മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌-4, 4-മാഞ്ചസ്റ്റര്‍ സിറ്റി-4, 5-ബോള്‍ട്ടണ്‍-4, 6-ബിര്‍മിംഗ്‌ഹാം-4, 7-വോള്‍വ്‌സ്‌-4, 8-ടോട്ടന്‍ഹാം-4, 9-ന്യൂകാസില്‍ യുനൈറ്റഡ്‌-3, 10-ബ്ലാക്‌ബേര്‍ണ്‍-3, 11-ബ്ലാക്‌പൂള്‍-3,12-ആസ്‌റ്റണ്‍വില്ല-3, 13-വെസ്റ്റ്‌ ബ്രോം-3, 14-ഫുള്‍ഹാം-2, 15-സതര്‍ലാന്‍ഡ്‌-1,16-എവര്‍ട്ടണ്‍-1, 17-ലിവര്‍പൂള്‍-1, 18-സ്റ്റോക്ക്‌ സിറ്റി-0, 19-വെസ്‌റ്റ്‌ ഹാം-0, 20-വിഗാന്‍-0.

വുഡ്‌സ്‌
വിവാഹമോചിതനായി
ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ ഗോള്‍ഫ്‌ താരം ടൈഗര്‍ വുഡ്‌സും ഭാര്യ എലിന്‍ നോര്‍ഡിഗ്രിനും വിവാഹമോചിതരായി. ഒമ്പത്‌ മാസത്തോളം ദീര്‍ഘിച്ച കോടതി വ്യവഹാരത്തിന്‌ ശേഷം ഇന്നലെയാണ്‌ രണ്ട്‌ പേരും പിരിഞ്ഞത്‌. വുഡ്‌സ്‌ തന്റെ വെബ്‌ സൈറ്റിലുടെയാണ്‌ വിവാഹമോചനം നേടിയ വാര്‍ത്ത ലോകത്തോട്‌ പരസ്യമാക്കിയത്‌. ദമ്പതികളുടെ രണ്ട്‌ കുട്ടികളുടെയും വളര്‍ത്താവകാശം ഇവരുവരും പങ്കിട്ടു. അല്‍പ്പം മുമ്പ്‌ വുഡ്‌സ്‌ ഒരു കാറപകടത്തില്‍പ്പെട്ടത്‌ മുതല്‍ പരസ്യമായ വാര്‍ത്തകളാണ്‌ ദാമ്പത്യത്തെ ബാധിച്ചത്‌. സ്വന്തം വസതിക്ക്‌ അരികില്‍ വെച്ചുണ്ടായ അപകടത്തില്‍പ്പെട്ടതിന്‌ ശേഷമാണ്‌ വുഡ്‌സ്‌ ചില കുറ്റസമ്മതങ്ങള്‍ നടത്തിയത്‌. പരസ്‌ത്രീകളുമായി തനിക്ക്‌ ബന്ധമുണ്ടെന്നും ഭാര്യയോടും കുട്ടികളോടും കുടുംബത്തോടും തനിക്ക്‌ നീതി പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും വുഡ്‌സ്‌ പറഞ്ഞിരുന്നു.

ആനന്ദ്‌ ഇന്ത്യക്കാരനല്ലേ...
ന്യൂഡല്‍ഹി: ലോക ചെസ്‌ ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ്‌്‌ ഇന്ത്യന്‍ പൗരനല്ലേ...? ആനന്ദിന്റെ പൗരത്വം സംബന്ധിച്ച്‌ സംശയം മറ്റാര്‍ക്കുമല്ല-കേന്ദ്ര മാനുഷിക വിഭവശേഷി വികസന മന്ത്രാലയത്തിനാണ്‌. സംശയത്തിന്റെ പേരില്‍ കപില്‍ സിബലിന്റെ മന്ത്രാലയം ഹൈദരാബാദ്‌ സര്‍വകലാശാല ആനന്ദിന്‌ നല്‍കിയ ഡോക്‌ടറേറ്റ്‌ തടഞ്ഞ്‌വെച്ചത്‌ വലിയ വിവാദവുമായി. പ്രശ്‌നത്തില്‍ നീരസം പ്രകടിപ്പിച്ച ആനന്ദിനോട്‌ മന്ത്രി ഖേദപ്രകടനം നടത്തിയെങ്കിലും കായിക ലോകം ബഹുമാനിക്കുന്ന ഒരു താരത്തോട്‌ സ്വന്തം രാജ്യം ചെയ്‌തത്‌ നീതികേടായാണ്‌ പറയപ്പെടുന്നത്‌. ലോക കായിക വേദികളില്‍ ഇന്ത്യയുടെ ബ്രാന്‍ഡ്‌ അംബാസിഡറാണ്‌ ആനന്ദ്‌. അദ്ദേഹത്തിന്റെ മികവിനുളള അംഗീകാരമായാണ്‌ ഹൈദരാബാദ്‌ സര്‍വകലാശാല ഡോക്ടറേറ്റ്‌ നല്‍കാന്‍ തീരുമാനിച്ചത്‌. ഇതിന്‌ അനുമതി തേടിയാണ്‌ മാനവവിഭവശേഷി വികസന മന്ത്രാലയത്തെ സമീപിച്ചത്‌. അവരാവട്ടെ തടസ്സവാദങ്ങള്‍ ഉന്നയിക്കുകയും ചെയ്‌തു.
ആനന്ദിന്‌ ഇരട്ട പൗരത്വമുണ്ട്‌. ഇന്ത്യക്കാരനായ അദ്ദേഹം ഭാര്യാസമേതം സ്ഥിര താമസമാക്കിയിട്ടുള്ളത്‌ സ്‌പെയിനിലാണ്‌. ഏത്‌ സമയത്തും ആനന്ദിന്‌ ഡോക്ടറേറ്റ്‌ നല്‍കാന്‍ ഹൈദരാബാദ്‌ സര്‍വകലാശാലാധികൃതര്‍ തയ്യാറാണ്‌. പക്ഷേ മന്ത്രാലയത്തിന്റെ അനുമതി നല്‍കിയിട്ടില്ല. കഴിഞ്ഞ ജുലൈയിലാണ്‌ സര്‍വകലാശാല ആനന്ദിന്റെ കാര്യത്തില്‍ മന്ത്രാലയത്തിന്‌ കത്ത്‌ അയച്ചത്‌. പ്രശ്‌നത്തില്‍ തന്റെ മന്ത്രാലയത്തിന്‌ തെറ്റ്‌ പറ്റിയതായി കപില്‍ സിബല്‍ സമ്മതിച്ചു. ആനന്ദിന്റെ ഇരട്ട പൗരത്വമാണ്‌ സാങ്കേതിക തടസ്സമാത്‌. ഇത്‌ കാര്യമാക്കേണ്ടതില്ലെന്നും പുരസ്‌ക്കാരം സ്വീകരിക്കാന്‍ ആനന്ദിനോട്‌ അഭ്യര്‍ത്ഥിച്ചതായും മന്ത്രി പറഞ്ഞു. ആനന്ദ്‌ പക്ഷേ മറുപടി നല്‍കിയിട്ടില്ല. തന്റെ പേരില്‍ വെറുതെ ഉണ്ടായ വിവാദത്തില്‍ ദു:ഖിതനാണ്‌ അദ്ദേഹം.

Saturday, August 21, 2010

TENNIS SHOCK

കളിക്കാം, പക്ഷേ നല്‍കാനുള്ള പണം വേണം
മുംബൈ: വിവാദങ്ങളില്‍ വിറങ്ങലിച്ച്‌ നില്‍ക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിനെ ഇന്ത്യന്‍ ടെന്നിസ്‌ താരങ്ങള്‍ കൈവിടില്ല. ലിയാന്‍ഡര്‍ പെയ്‌സും മഹേഷ്‌ ഭൂപതിയും രോഹന്‍ ബോപ്പണയും സോമദേവ്‌ ദേവര്‍മാനുമെല്ലാം ഒക്ടോബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഗെയിംസില്‍ ഇന്ത്യക്കായി കളിക്കും. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ തങ്ങള്‍ക്കായി പ്രഖ്യാപിച്ച പല വാഗ്‌ദാനങ്ങളും മറന്ന അഖിലേന്ത്യാ ടെന്നിസ്‌ അസോസിയേഷന്റെ നിലപാടില്‍ പ്രതിഷേധിച്ച്‌ താരങ്ങള്‍ കഴിഞ്ഞ ദിവസം അധികാരികള്‍ക്ക്‌ കത്തെഴുതിയിരുന്നു. വാഗ്‌ദാനങ്ങള്‍ പാലിച്ചില്ല എന്ന്‌ മാത്രമല്ല, വലിയ തുക കുടിശ്ശികയുമുണ്ട്‌. ഇതും നല്‍കിയിട്ടില്ല. ഇങ്ങനെ പോയാല്‍ ശരിയാവില്ല എന്ന്‌ വ്യക്തമാക്കിയാണ്‌ കത്ത്‌ എഴുതിയത്‌. കത്തിന്‌ ഉടന്‍ തന്നെ പ്രതികരണവുമുണ്ടായി കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ മുമ്പ്‌ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്നാണ്‌ ഫെഡറേഷന്‍ ഭാരവാഹികള്‍ ഉറപ്പ്‌ നല്‍കിയിരിക്കുന്നത്‌. കത്ത്‌ നല്‍കിയ കാര്യം വ്യക്തമാക്കിയ സീനിയര്‍ താരങ്ങള്‍ ബഹിഷ്‌ക്കരണ ഭീഷണിക്ക്‌ നിര്‍ബന്ധിതരായതായും പറഞ്ഞു.
ഫെഡറേഷന്‍ പല വാഗ്‌ദാനങ്ങളും നല്‍കിയിരുന്നു. രാജ്യത്തിനായി കളിക്കുന്ന താരങ്ങള്‍ക്ക്‌ അവര്‍ക്ക്‌ ലഭിക്കാനുളള മാച്ച്‌ ഫീയും ആനുകൂല്യങ്ങളും നല്‍കണം. എന്നാല്‍ ഇത്‌ വരെ അത്തരം കാര്യങ്ങളെക്കുറിച്ച്‌ പറയുകയല്ലാതെ ഒന്നും പ്രവൃത്തിപഥത്തില്‍ വന്നിട്ടില്ല. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ നല്‍കാനുള്ള എല്ലാ ബില്ലുകളും എല്ലാ താരങ്ങളും ഫെഡറേഷന്റെ ഭാരവാഹികള്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌. ഇതിന്‌ പരിഹാരം കാണാതെയാണ്‌ ഇപ്പോള്‍ രാജ്യത്തിനായി കളിക്കണമെന്ന്‌ വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്‌. ഇന്ത്യക്കായി കളിക്കുന്നില്‍ എന്നും അഭിമാനമുണ്ട്‌. രാജ്യത്തെ ഒരിക്കലും മറക്കില്ല. പക്ഷേ ഫെഡറേഷന്‍ ഭാരവാഹികളും കായിക മന്ത്രാലയവും നിരന്തരം തുടരുന്ന ഈ അവഗണിക്കല്‍ അവസാനിപ്പിക്കണം. കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ കാര്യത്തില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്ന്‌ ഗെയിംസ്‌ അധികൃതര്‍ തന്നെ വ്യക്തമാക്കിയതായും താരങ്ങള്‍ പറഞ്ഞു.
ഉദ്ദേശം രണ്ട്‌ കോടിയോളം രൂപ താരങ്ങള്‍ക്ക്‌ നല്‍കാനുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. രാജ്യത്തെ പ്രതിനിധീകരിച്ച വകയിലാണിത്‌. കായിക മന്ത്രാലയത്തില്‍ നിന്നാണ്‌ പണം ലഭിക്കേണ്ടത്‌. ഡേവിഡ്‌ കപ്പ്‌ ഉള്‍പ്പെടെ വലിയ ചാമ്പ്യന്‍ഷിപ്പുകളില്ലെല്ലാം എല്ലാവരും ഉപേക്ഷ കൂടാതെയാണ്‌ കളിക്കുന്നത്‌. ഇത്‌ കാണാതിരിക്കരുത്‌. പലവട്ടം കായിക മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഈ വിഷം താരങ്ങള്‍ സംസാരിച്ചിരുന്നു. എന്നാല്‍ പരിഹാരമുണ്ടില്ല. അത്‌ കൊണ്ട്‌ തന്നെയാണ്‌ കത്ത്‌ എഴുതാന്‍ നിര്‍ബന്ധിതരായതെന്നും താരങ്ങള്‍ പറയുന്നു.
ബഹിഷ്‌ക്കരണത്തിന്റെ വലിയ ഭീഷണി മുഖത്താണ്‌ ഇപ്പോള്‍ തന്നെ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌. പല താരങ്ങളും പരുക്കില്‍ പിന്മാറി കഴിഞ്ഞു. ഉസൈന്‍ ബോള്‍ട്ടിനെ പോലുളള സൂപ്പര്‍ താരങ്ങള്‍ വരുന്നില്ല. ഓസ്‌ട്രേലിയന്‍ താരങ്ങളില്‍ പലരും ഇന്ത്യയില്‍ മല്‍സരിക്കാന്‍ വരുന്നത്‌ തന്നെ ഭീതിയോടെയാണ്‌. അതിനിടെയാണ്‌ അഴിമതി വിവാദങ്ങളില്‍ ഗെയിംസ്‌ മുങ്ങിനില്‍ക്കുന്നത്‌. സുരേഷ്‌ കല്‍മാഡി നയിക്കുന്ന സംഘാടക സമിതിയാണ്‌ ഇത്‌ വരെ ഗെയിംസിന്റെ കാര്യങ്ങള്‍ നോക്കിയത്‌. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ ഉദ്യോഗസ്ഥ സംഘത്തിന്‌ ഗെയിംസിന്റെ നടത്തിപ്പ്‌ ചുമതല നല്‍കിയിരിക്കയാണ്‌. സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണവും നവീകരണവുമെല്ലാം ഇഴഞ്ഞ്‌ നീങ്ങുകയാണ്‌. നഗര സൗന്ദര്യവല്‍ക്കരണവും പാതിവഴിയില്‍ നില്‍ക്കുന്നു. കഴിഞ്ഞ ദിവസം പെയ്‌ത മഴയില്‍ ഡല്‍ഹി നഗരം ചളികുളമായി നില്‍ക്കുമ്പോള്‍ ഒക്ടോബര്‍ അഞ്ചിന്‌ ആരംഭിക്കുന്ന ഗെയിംസിന്റെ ഭാവിയില്‍ ആശങ്ക മാത്രമാണ്‌ നിലനില്‍ക്കുന്നത്‌.

അന്ന്‌ ഞങ്ങളെല്ലാം ഒന്നായിരുന്നു.... ഒരാള്‍ പറയുന്നത്‌ എല്ലാവരും അനുസരിക്കുമായിരുന്നു. പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. ക്യാപ്‌റ്റന്‍ പറയുന്നത്‌ അനുസരിക്കാനൊന്നും ആരെയും കിട്ടുന്നില്ല-പരിതാപ പ്രകടനം ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗിന്റേത്‌. തന്റെ ക്യാപ്‌റ്റന്‍സ്‌ ഡയറിയില്‍ പോണ്ടിംഗ്‌ കുറിച്ച വരികള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിനെ പരാമര്‍ശിച്ചാണ്‌. കഴിഞ്ഞ തവണ ഐ.പി.എല്ലില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ കളിക്കുന്ന കാര്യത്തില്‍ സുരക്ഷാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിഷയമുണ്ടായിരുന്നു. ഈ കാര്യം ചര്‍ച്ച ചെയ്യാനായി താരങ്ങളുടെ യോഗം ചേര്‍ന്നു. ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ നിയോഗിച്ച സുരക്ഷാ ഉപദേഷ്‌ടാവ്‌ റെഗ്‌ ഡിക്‌സണിന്റെ നിര്‍ദ്ദേശ പ്രകാരം നീങ്ങാമെന്നാണ്‌ യോഗത്തില്‍ പോണ്ടിംഗ്‌ പറഞ്ഞത്‌. സുരക്ഷാ ഉപദേഷ്ടാവ്‌ പറയുന്നത്‌ അനുസരിക്കണം. ഈ കാര്യത്തില്‍ എല്ലാവരും ഒരുമിക്കണമെന്നും വ്യക്തമാക്കി. എന്നാല്‍ ഇത്‌ അംഗീകരിക്കാന്‍ റിട്ടയര്‍ ചെയ്‌ത താരങ്ങളായ ആദം ഗില്‍ക്രൈസ്‌റ്റും ഷെയിന്‍ വോണുമൊന്നും തയ്യാറായില്ല. പോണ്ടിംഗും സീനിയര്‍ താരങ്ങളും തമ്മില്‍ ശക്തമായ വാഗ്വാദം നടന്നു. ഒടുവില്‍ സീനിയര്‍ താരങ്ങളുടെ ഇംഗീതമാണ്‌ വിജയിച്ചതെന്നും പോണ്ടിംഗ്‌ കുറിപ്പില്‍ പറയുന്നു. ഐ.പി.എല്‍ വന്നതോടെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ മാത്രമല്ല ലോക ക്രിക്കറ്റില്‍ തന്നെ മാറ്റങ്ങള്‍ വന്നതായും പോണ്ടിംഗ്‌ സമ്മതിക്കുന്നു.
കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ ഓസീസ്‌ താരങ്ങള്‍ സുരക്ഷാ പ്രശ്‌നങ്ങളിലായിരുന്നു. കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌്‌സ്‌ താരമായിരുന്നിട്ടും ദേശീയ ടീമിന്റെ മല്‍സരങ്ങള്‍ കാരണം പോണ്ടിംഗിന്‌ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.

യുഖി ബാംബ്രിക്കും വെള്ളി
സിംഗപ്പൂര്‍: പ്രഥമ യൂത്ത്‌ ഒളിംപിക്‌സില്‍ ഇന്ത്യക്ക്‌ സ്വര്‍ണ്ണ മെഡല്‍ അന്യം നില്‍ക്കുന്നു. സ്വര്‍ണ്ണ പ്രതീക്ഷയായിരുന്ന ടെന്നിസ്‌ താരം യുഖി ബാംബ്രിക്ക്‌ പരുക്ക്‌ മൂലം ഫൈനല്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ്‌ ഉറപ്പായിരുന്ന സ്വര്‍ണ്ണം ഇന്ത്യക്ക്‌ നഷ്ടമായത്‌. കൊളംബിയന്‍ താരം യുവാന്‍ സെബാസ്റ്റ്യന്‍ ഗോമസിനെതിരെ ആദ്യ സെറ്റ്‌ സ്വന്തമാക്കി കരുത്ത്‌ പ്രകടിപ്പിച്ച യുഖി രണ്ടാം സെറ്റിന്റെ അവസാനത്തിലാണ്‌ വേദനയില്‍ അസ്വസ്ഥത പ്രകടിപ്പിച്ചത്‌. ആദ്യ സെറ്റ്‌ നേടുകയും രണ്ടാം സെറ്റില്‍ ലീഡ്‌ നേടുകയും ചെയ്‌ത യുഖി മൂന്നാം സെറ്റിലും മികവ്‌ കാട്ടിയിരുന്നു. പക്ഷേ പരുക്കില്‍ നിര്‍ഭാഗ്യമെത്തിയപ്പോള്‍ വെള്ളി കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടി വന്നു. (സ്‌പോര്‍ട്‌സ്‌ ചന്ദ്രിക കാണുക)

Friday, August 20, 2010

PAK COMEBACK

ഓവലില്‍ പാക്കിസ്‌താന്‍ പിടിമുറുക്കി
ഓവല്‍: ആദ്യ രണ്ട്‌്‌ ടെസ്‌റ്റിലും ഇംഗ്ലണ്ടിന്‌ മുന്നില്‍ തകര്‍ന്ന പാക്കിസ്‌താന്‍ മൂന്നാം ടെസ്റ്റില്‍ പിടിമുറുക്കി. മൂന്നാം ദിവസമായ ഇന്നലെ വെളിച്ചക്കുറവ്‌ കാരണം കളി നേരത്തെ നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഒമ്പത്‌ വിക്കറ്റിന്‌ 221 റണ്‍സ്‌ എന്ന നിലയില്‍ തകര്‍ച്ചയിലാണ്‌ ആതിഥേയര്‍. 146 റണ്‍സിന്റെ ലീഡ്‌ മാത്രമാണ്‌ ടീമിനുള്ളത്‌. 110 റണ്‍സുമായി ഓപ്പണര്‍ അലിസ്റ്റര്‍ കുക്ക്‌ സെഞ്ച്വറി സ്വന്തമാക്കിയിട്ടും മധ്യനിരക്ക്‌ പൊരുതാനായില്ല. നാല്‌ വീതം വിക്കറ്റ്‌ സ്വന്തമാക്കിയ സീമര്‍ മുഹമ്മദ്‌ ആമിറും സ്‌പിന്നര്‍ സയദ്‌ അജ്‌മലുമാണ്‌ പാക്കിസ്‌താനെ ശക്തമായ നിലയിലെത്തിച്ചത്‌. ആദ്യ ഇന്നിംഗ്‌സില്‍ നാല്‌ വിക്കറ്റ്‌ നേടിയ റിയാസിന്‌ ഒരു വിക്കറ്റാണ്‌ ലഭിച്ചത്‌. 173 പന്തില്‍ നിന്ന്‌ 110 റണ്‍സ്‌ നേടിയ കുക്കിന്‌ ചെറിയ പിന്തുണ നല്‍കിയത്‌ 36 റണ്‍സ്‌ നേടിയ ട്രോട്ട്‌ മാത്രമാണ്‌. കെവിന്‍ പീറ്റേഴ്‌സണ്‍ 23 റണ്‍സ്‌ നേടിയപ്പോള്‍ കോളിംഗ്‌വുഡ്‌ (3), മോര്‍ഗന്‍ (5), പ്രയര്‍ (5), സ്വാന്‍ (6), ബ്രോഡ്‌ (6) എന്നിവരെല്ലാം വേഗം പുറത്തായി. രണ്ട്‌ പൂര്‍ണ്ണ ദിവസങ്ങള്‍ ഇനിയും ശേഷിക്കവെ വ്യക്തമായ വിജയ പ്രതീക്ഷയിലാണ്‌ പാക്കിസ്‌താന്‍.

ആഘാതം
മെല്‍ബണ്‍: ഡല്‍ഹി ആതിഥേയത്വം വഹിക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ പങ്കടുക്കുന്ന കാര്യത്തില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ സംശയിച്ച്‌ നില്‍ക്കവെ അവരുടെ ഒളിംപിക്‌ ജേതാവ്‌ സ്റ്റെഫാനി റൈസ്‌ ആരോഗ്യ കാരണങ്ങളാല്‍ ഗെയിംസില്‍ നിന്ന്‌ പിന്മാറി. ഓസ്‌ട്രേലിയയുടെ വിഖ്യാത നീന്തല്‍ താരം ഡോണ്‍ ഫ്രേസര്‍ കഴിഞ്ഞ ദിവസമാണ്‌ ഇന്ത്യക്കെതിരെ പരാമര്‍ശം നടത്തിയത്‌. തീവ്രവാദികള്‍ ലക്ഷ്യമിട്ടിരിക്കുന്ന ഇന്ത്യയിലേക്ക്‌ ഗെയിംസിനായി പോവരുതെന്നായിരുന്നു വെറ്ററന്‍ താരത്തിന്റെ നിലപാട്‌. ഇതിനെതിരെ സ്വന്തം നാട്ടില്‍ നിന്ന്‌ തന്നെ എതിര്‍പ്പുകള്‍ വരവെയാണ്‌ റൈസ്‌ പിന്മാറിയിരിക്കുന്നത്‌. 2008 ല്‍ ബെയ്‌ജിംഗില്‍ നടന്ന ഒളിംപിക്‌സില്‍ 200, 400 മീറ്റര്‍ റിലേകളില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ ഓസീസ്‌ നിരയില്‍ അംഗമാണ്‌ റൈസ്‌. ചുമലിനേറ്റ പരുക്ക്‌ കാരണമാണ്‌ അവര്‍ പിന്മാറുന്നത്‌.
ട്രാക്കിലെ ലോക ജേതാവ്‌ ഉസൈന്‍ ബോള്‍ട്ട്‌ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഗെയിംസിനുണ്ടാവില്ലെന്ന്‌ നേരത്തെ വ്യക്തമാക്കിയിരുന്നു. സൂപ്പര്‍ താരങ്ങള്‍ പിന്മാറുന്നത്‌ ഗെയിംസിന്റെ താരശോഭയെ ബാധിക്കുമെന്ന സംശയം പ്രകടിപ്പിച്ച കായിക മന്ത്രി എം.എസ്‌ ഗില്‍ ഈ കാര്യത്തില്‍ അടിയന്തിര ശ്രദ്ധ പുലര്‍ത്താന്‍ സംഘാടകര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. കോമണ്‍വെല്‍ത്തില്‍ അംഗ രാജ്യമായ ജമൈക്കയുടെ പ്രതിനിധിയാണ്‌ ബോള്‍ട്ട്‌. പക്ഷേ നേരത്തെ തന്നെ അദ്ദേഹമുണ്ടാവില്ലെന്ന്‌ ഏജന്റ്‌ വ്യക്തമാക്കിയിരുന്നു.

മ്യൂണിച്ച്‌: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിന്‌ പിറകെ ജര്‍മനിയില്‍ ഫുട്‌ബോള്‍ ആവേശം പടര്‍ത്തി ജര്‍മന്‍ ബുണ്ടേല്‍സ്‌ ലീഗിന്‌ ഇന്ന്‌ തുടക്കം. ആദ്യ മല്‍സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ സൂപ്പര്‍ താരങ്ങളുടെ ബയേണ്‍ മ്യൂണിച്ച്‌ സ്റ്റീവ്‌ മക്‌ലാറന്‍ പരിശീലിപ്പിക്കുന്ന വെര്‍ഡര്‍ ബ്രെഹ്മനെ നേരിടും. അലീയന്‍സ്‌ അറീനയിലാണ്‌ പോരാട്ടം. പോയ വര്‍ഷം ബയേണിന്‌ കിരീടങ്ങളെല്ലാം സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നു. ലീഗ്‌ കിരീടത്തിനൊപ്പം ജര്‍മന്‍ കപ്പും സ്വന്തമാക്കിയ ടീം യുവേഫ ചാമ്പ്യന്‍സ്‌ ലീഗിന്റെ ഫൈനല്‍ ബെര്‍ത്തും സ്വന്തമാക്കിയിരുന്നു. പുതിയ സീസണില്‍ വലിയ ട്രാന്‍സ്‌ഫറുകള്‍ക്ക്‌ മുതിര്‍ന്നിട്ടില്ല ബയേണ്‍. പഴയ കരുത്തരുമായി തന്നെയായിരിക്കും ടീം കളിക്കുക. പക്ഷേ ഇന്നത്തെ ആദ്യ അങ്കത്തില്‍ ടീമിലെ മൂന്ന്‌ സൂപ്പറുകള്‍ പുറത്താണ്‌. പരുക്ക്‌ കാരണം അര്‍ജന്‍ റൂബന്‍, ഇവികാ ഒലിച്ച്‌ എന്നിവര്‍ കളിക്കുന്നില്ല. ഫ്രഞ്ച്‌ താരം ഫ്രാങ്ക്‌ റിബറി വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്ന്‌ ആദ്യ ഇലവനില്‍ വരാന്‍ സാധ്യതയില്ല. ലോകകപ്പ്‌ സൂപ്പര്‍ താരമായ തോമസ്‌ മുള്ളറായിരിക്കും മുന്‍നിരയില്‍ കളിക്കുക. അദ്ദേഹത്തിനൊപ്പം വെറ്ററന്‍ ജര്‍മന്‍ സ്‌ട്രൈക്കര്‍ മിറോസ്ലാവ്‌ ക്ലോസും കളിക്കും. കഴിഞ്ഞ സീസണില്‍ എട്ടാം സ്ഥാനത്ത്‌ ഫിനിഷ്‌ ചെയ്‌തവരാണ്‌ വെര്‍ഡര്‍. ഇത്തവണ കാര്യമായ മാറ്റങ്ങള്‍ അവര്‍ വരുത്തിയിട്ടുണ്ട്‌. ഇംഗ്ലണ്ടിനെ പരിശീലിപ്പിച്ചിട്ടുള്ള സ്റ്റീവ്‌ മക്‌ലാറനാണ്‌ കോച്ച്‌. ഡിഫന്‍സിന്‌ കരുത്ത്‌ പകരാന്‍ ഡെന്മാര്‍ക്കിന്റെ ഡാനെ സൈമണ്‍, ജര്‍മനിയുടെ ലോകകപ്പ്‌ താരം ആര്‍െ ഫ്രെഡറിച്ച്‌ എന്നിവരുണ്ട്‌. മുന്‍നിരയില്‍ ക്രൊയേഷ്യക്കാരനായ മുന്‍നിരക്കാരന്‍ മരിയോ മാന്‍സുകിച്ച്‌ , എഡിന്‍ ഡികെ എന്നിവര്‍ കളിക്കും. മല്‍സരങ്ങളുടെ തല്‍സമയ സംപ്രേഷണം ഇന്ത്യയില്‍ നല്‍കുന്നത്‌ നിയോ സ്‌പോര്‍ട്‌സാണ്‌.

പ്രീമീയര്‍ ലീഗില്‍ ഇന്ന്‌ ഗണ്ണേഴ്‌സ്‌
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിന്റെ രണ്ടാം വാരത്തില്‍ ഇന്ന്‌ ഏഴ്‌ മല്‍സരങ്ങള്‍. നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയും, മുന്‍ ചാമ്പ്യന്മാരായ ആഴ്‌സനലും ഇന്ന്‌ കളിക്കുന്നുണ്ട്‌. ആദ്യ മല്‍സരത്തില്‍ തന്നെ തകര്‍പ്പന്‍ വിജയം നേടിയ പുതിയ ടീം ബ്ലാക്‌ പൂളുമായാണ്‌ ആഴ്‌സനല്‍ കളിക്കുന്നത്‌. ചെല്‍സി വിഗാനെയാണ്‌ എതിരിടുന്നത്‌. മറ്റ്‌ മല്‍സരങ്ങള്‍: ബിര്‍മിംഗ്‌ഹാം-ബ്ലാക്‌ബര്‍ണ്‍, എവര്‍ട്ടണ്‍-വോള്‍വര്‍ഹാംടണ്‍, സ്‌റ്റോക്ക്‌ സ്‌റ്റി-ടോട്ടന്‍ഹാം, വെസ്‌റ്റ്‌ ബ്രോം-സതര്‍ലാന്‍ഡ്‌, വെസ്‌റ്റ്‌ ഹാം-ബോള്‍ട്ടണ്‍

ഇന്ത്യന്‍ ടീമിന്‌ എയര്‍ടെല്‍ പുതിയ സ്‌പോണ്‍സര്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ ഇന്ത്യയില്‍ നടക്കുന്ന രാജ്യാന്തര മല്‍സരങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പ്‌ അവകാശം എയര്‍ ടെല്‍ അടുത്ത മൂന്ന്‌ വര്‍ഷത്തേക്ക്‌ സ്വന്തമാക്കി. ഉദ്ദേശം 165 കോടിക്കാണ്‌ കരാര്‍. മൂന്ന്‌ വര്‍ഷ കാലയളവില്‍ അമ്പതോളം മല്‍സരങ്ങള്‍ ഇന്ത്യ കളിക്കും. ഐഡിയ, കാര്‍ബോണ്‍, മൈക്രോമാക്‌സ്‌ തുടങ്ങിയ പത്ത്‌്‌ കമ്പനികളാണ്‌ സ്‌പോണ്‍സര്‍ഷിപ്പിന്‌ ശ്രമിച്ചത്‌.




വീണ്ടും മഴ വില്ലന്‍
ധാംബൂല്ല: ശ്രീലങ്കയും ന്യൂസിലാന്‍ഡും തമ്മില്‍ മൈക്രോമാക്‌സ്‌ ത്രിരാഷ്‌ട്ര പരമ്പരയില്‍ നടന്ന മല്‍സരം തുടര്‍ച്ചയായ രണ്ടാം ദിവസത്തിലും മഴയില്‍ അപൂര്‍ണ്ണമായി. രണ്ട്‌ ടീമുകളും പോയന്റ്‌്‌ പങ്കിട്ടു. ചാമ്പ്യന്‍ഷിപ്പിലെ അടുത്ത മല്‍സരത്തില്‍ നാളെ ഇന്ത്യ ലങ്കയെ നേരിടും.

Thursday, August 19, 2010

THIRD EYE -KAMAL VARADOOR

ഇവനെ വളര്‍ത്തണം, പൊന്നു പോലെ
ഇത്‌ നമ്മള്‍ കാത്തിരുന്ന നിമിഷമായിരുന്നു.....വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പി.ടി ഉഷ എന്ന ട്രാക്ക്‌റാണി ലോസാഞ്ചലസ്സിലെ ട്രാക്കില്‍ തലനാരിഴ വിത്യാസത്തിന്‌ നാലാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ട വേദനിക്കുന്ന മുഹൂര്‍ത്തം മലയാളികള്‍ മറക്കില്ല. ഒളിംപിക്‌സ്‌ ഇനത്തില്‍ ഒരു വ്യക്തിഗത മെഡല്‍-കേരളത്തിന്റെ കായികഖനിക്ക്‌ ഇത്‌ വരെ അന്യം നിന്ന സമ്പത്താണ്‌ ഇപ്പോള്‍ എച്ച്‌.എസ്‌്‌ പ്രണോയ്‌ എന്ന കൊച്ചു ബാഡ്‌മിന്റണ്‍ താരം സ്വന്തമാക്കിയിരിക്കുന്നത്‌. സിംഗപ്പൂരില്‍ നടക്കുന്നത്‌ യഥാര്‍ത്ഥ ഒളിംപിക്‌സല്ല. സമ്മതിക്കാം. പക്ഷേ രാജ്യാന്തര ഒളിംപിക്‌ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന യൂത്ത്‌ ഒളിംപിക്‌സിന്‌ എല്ലാ പ്രാധാന്യവുമുണ്ട്‌. ലോകോത്തര താരങ്ങളല്ലെങ്കിലും നാളെയുടെ താരങ്ങളാണ്‌ ഇവിടെ മല്‍സരിക്കുന്നത്‌. പ്രണോയ്‌ സെമിയില്‍ തോല്‍പ്പിച്ചത്‌ കൊറിയന്‍ യൂത്ത്‌ ചാമ്പ്യനെയാണ്‌. ലോക ചാമ്പ്യന്‍ഷിപ്പില്‍ തന്നെ തോല്‍പ്പിച്ച താരത്തോട്‌ ആദ്യ സെറ്റ്‌ നഷ്‌ടമായിട്ടും പ്രണോയ്‌ മധുരമായി പ്രതികാരം വീട്ടി. അത്യാധുനിക ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങളിലെ എയര്‍ കണ്ടീഷന്‍ഡ്‌ വേദികളില്‍ കളിച്ച്‌ പരിയചയമുള്ള കൊറിയക്കാരനെ ഒരു നാട്ടുമ്പുറത്ത്‌കാരന്‍ തോല്‍പ്പിക്കുമ്പോള്‍ ആ വിജയത്തിന്‌ മഹത്വം അധികമുണ്ട്‌. മിക്ക ലോക രാജ്യങ്ങളിലെയും പ്രമുഖരെല്ലാം സിംഗപ്പൂരില്‍ മാറ്റുരക്കുന്നുണ്ട്‌. അവര്‍ക്കിടയില്‍ നിന്നാണ്‌ തിരുവനന്തപുരത്തുകാരനായ പ്രണോയ്‌ കരുത്ത്‌ കാട്ടിയിരിക്കുന്നത്‌.
ഒളിംപിക്‌സ്‌ പ്രസ്ഥാനത്തിന്റെ അന്തസ്സും അഭിമാനവും അറിയാത്തവരില്ല. കൂടുതല്‍ ഉയരത്തിലും വേഗത്തിലും കരുത്തിലും കായിക ലോകത്തോട്‌ മുന്നേറാന്‍ ഉപദേശിക്കുന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ഭാഗമായി ഒരു മലയാളി മാറുമ്പോള്‍ അത്‌ നമ്മുടെ നഷ്ടമായി കൊണ്ടിരിക്കുന്ന കായിക കരുത്തിന്‌ പുത്തന്‍ ഊര്‍ജ്ജം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. ഡല്‍ഹിയില്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസും അത്‌ കഴിഞ്ഞ്‌ ചൈനയില്‍ ഏഷ്യന്‍ ഗെയിംസും അതിന്‌ ശേഷം ലണ്ടനില്‍ ഒളിംപിക്‌സുമെല്ലാം വരുമ്പോള്‍ പ്രണോയ്‌ തുടക്കമിട്ടിരിക്കുന്ന ഈ ദിപശീഖക്ക്‌ ഇനിയും നാളങ്ങളുണ്ടാവണം.
മലയാളികള്‍ക്ക്‌ പോലും അത്ര പരിചിതനല്ല പ്രണോയ്‌. ക്രിക്കറ്റിന്‌ മാത്രം വിപണിയുള്ള നമ്മുടെ മാര്‍ക്കറ്റില്‍ ടെന്നിസിലും ബാഡ്‌മിന്റണിലും വോളിബോളിലുമെല്ലാം പുത്തന്‍ പ്രതിഭകള്‍ വളര്‍ന്നുവന്നാല്‍ തന്നെ അവര്‍ക്ക്‌ പ്രോല്‍സാഹനം നല്‍കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്‌. യൂത്ത്‌ ഒളിംപിക്‌സിലേക്ക്‌ പോവും മുമ്പ്‌ ദേശീയ തലത്തില്‍ ധാരാളം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള പ്രണോയ്‌ ഹൈദരാബാദിലെ വിഖ്യാതമായ പുലേലു ഗോപീചന്ദിന്റെ ബാഡ്‌മിന്റണ്‍ അക്കാദമിയിലെ അംഗമാണ്‌. സൈന നെഹ്‌വാളിനെ പോലുളള ലോകോത്തര താരങ്ങള്‍ വളര്‍ത്തിയെടുത്ത ഗോപീചന്ദിന്റെ ശീക്ഷണത്തിലാണ്‌ ചെറിയ പ്രായത്തില്‍ തന്നെ പ്രണോയിക്ക്‌ നേട്ടങ്ങള്‍ സമ്പാദിക്കാന്‍ കഴിഞ്ഞത്‌. ഇന്ത്യയില്‍ ബാഡ്‌മിന്റണിന്റെ ആസ്ഥാനം ഹൈദരാബാദാണ്‌. അവിടെ നിന്നാണ്‌ പ്രതിഭകള്‍ വരുന്നത്‌. കേരളത്തില്‍ നിന്നും രാജ്യത്തിന്റെ മറ്റ്‌ ഭാഗങ്ങളില്‍ നിന്നും ഹൈദരാബാദ്‌ കേന്ദ്രമായി ബാഡ്‌മിന്റണ്‍ പഠിക്കാനെത്തുന്നവര്‍ക്ക്‌ മുന്നില്‍ ഉപദേശങ്ങളുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്ന ഗോപീചന്ദ്‌ യഥാര്‍ത്ഥ കായിക സപര്യയുടെ വക്താവാണ്‌. പ്രകാശ്‌ പദുകോണ്‍ എന്ന വിഖ്യാത താരത്തിന്റെ പിന്‍ഗാമിയായാണ്‌ ഗോപീചന്ദ്‌ ഇന്ത്യന്‍ ബാഡ്‌മിന്റണിലെ സൂപ്പര്‍ താരമായത്‌. കേരളത്തില്‍ പി.ടി ഉഷ ചെയ്യുന്നത്‌ പോലെ മല്‍സര രംഗത്ത്‌ നിന്ന്‌ വിരമിച്ച ശേഷം മല്‍സരക്കളത്തെ മറക്കാതെ, അക്കാദമി സ്ഥാപിച്ച്‌ നാളെയുടെ പ്രതിഭകളെ വാര്‍ത്തെടുക്കാനായി കഠിന പ്രയത്‌നം ചെയ്യുന്ന ഗോപീയുടെ പ്രതിബദ്ധതയാണ്‌ പ്രണോയിക്കും യുകി ബാംബ്രിക്കുമെല്ലാം കരുത്താവുന്നത്‌. ഉഷ സ്‌ക്കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സ്‌ കേരളത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ അത്‌ലറ്റിക്‌ ആശാ കേന്ദ്രമാണ്‌. ഒരു ഒളിംപിക്‌ മെഡല്‍ എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഉഷയെ സഹായിക്കാന്‍ ഔദ്യോഗിക കരങ്ങള്‍ കുറവാണ്‌. പക്ഷേ നിശ്ചയദാര്‍ഡ്യത്തോടെയാണ്‌ ഉഷ മുന്നേറുന്നത്‌. ടിന്റു ലൂക്കയെ പോലുളളവര്‍ ദേശീയ തലത്തില്‍ പ്രകടിക്കുന്ന മികവിന്റെ പ്രഭവകേന്ദ്രമായി ഉഷ മാറുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കാനുളളത്‌ കായിക പ്രേമികള്‍ മാത്രമാണ്‌.
കേരളത്തില്‍ ബാഡ്‌മിന്റണിന്‌ വിലാസമുണ്ടായ ശക്തമായ കാലഘട്ടമുണ്ടായിരുന്നു. വിമല്‍കുമാറും ജസീല്‍ പി ഇസ്‌മായിലും ഡിജുവുമെല്ലാം നമ്മുടെ ശക്തിയായിരുന്നു. പക്ഷേ ഇത്തരം താരങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലോ, ബന്ധപ്പെട്ട അസോസിേയഷനുകളോ കാര്യമായി തയ്യാറാവുന്നില്ല. അപര്‍ണാ ബാലനെ പോലുളള താരങ്ങള്‍ ദേശീയ തലത്തില്‍ മികവ്‌ പ്രകടിപ്പിച്ചിട്ടും സ്‌പോണ്‍സര്‍മാരെ തേടി പോവേണ്ട അവസ്ഥയിലായിരുന്നു. വലിയ നേട്ടങ്ങള്‍ സമ്പാദിക്കുമ്പോള്‍ മാത്രമാണ്‌ താരങ്ങളെ തിരിച്ചറിയാന്‍ ഭരണക്കൂടത്തിനും കായിക സംഘാടകര്‍ക്കും കഴിയുന്നത്‌.
പ്രണോയ്‌ പുതിയ സീസണ്‍ മുതല്‍ കേരളത്തിന്‌ കളിക്കാന്‍ തയ്യാറായിട്ടുണ്ട്‌. ഇത്‌ വരെ പുറത്തായിരുന്നതിനാലാണ്‌ അദ്ദേഹത്തെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ കഴിയാതിരുന്നത്‌. രാജ്യാന്തര തലത്തില്‍ മെഡല്‍ സ്വന്തമാക്കിയ ഒരു താരത്തിന്‌ ഇവിടെയുള്ള സൗകര്യങ്ങളും സജ്ജീകരണങ്ങളും അപര്യാപ്‌തമാവും. തുടക്കത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ആനയും അമ്പായിരുമായി ഒരു സ്വീകരണം ഒരുക്കി തങ്ങളുടെ റോള്‍ ഭംഗിയാക്കുന്ന തരത്തിലുള്ള ഔദ്യോഗിക സമീപനം പാടില്ല. നമ്മുടെ ഭരണക്കൂടം കായികനേട്ടങ്ങള്‍ വരുമ്പോള്‍ ആകെ സമ്മാനിക്കാറുള്ളത്‌ പ്രൈസ്‌ മണി പ്രഖ്യാപനമാണ്‌. പണത്തില്‍ കാര്യമുണ്ട്‌. പക്ഷേ രാജ്യാന്തര തലത്തില്‍ വലിയ കോര്‍പ്പറേറ്റുകളുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍മാരായി കളിക്കുന്ന താരങ്ങള്‍ക്ക്‌ നമ്മള്‍ നല്‍കുന്ന ചെറിയ തുക വലിയ സഹായമല്ല. അവരാഗ്രഹിക്കുന്നത്‌ പരിശീലനത്തിനും കളിക്കാനുമുളള സൗകര്യമാണ്‌. ഒളിംപിക്‌ സ്വര്‍ണ്ണ മെഡല്‍ ജേതാവായ അഭിനവ്‌ ബിന്ദ്ര സ്വന്തം ചെലവിലാണ്‌ വിദേശത്ത്‌ പരിശീലനം നടത്തുന്നത്‌. അത്‌ തടഞ്ഞ്‌ അദ്ദേഹത്തെ വഴിയാധാരമാക്കാന്‍ ശ്രമിച്ചവരാണ്‌ നമ്മുടെ റൈഫിള്‍ അസോസിയേഷനുകാര്‍. ഒരു താരം വളര്‍ന്നു വരുമ്പോള്‍ അവന്‌ ശ്‌ക്തമായ പിന്തുണയും സഹകരണവും നല്‍കാന്‍ കഴയിണം. നമ്മുടെ ഫുട്‌ബോള്‍ ഖനികളെ ആര്‍ക്കുമറിയില്ല. വോളിബോളിലും ബാസ്‌ക്കറ്റ്‌ബോളിലുമെല്ലാം പ്രതിഭാധനരായ മലയാളി കുട്ടികള്‍ അന്യനാടുകളില്‍ മികവ്‌ പ്രകടിപ്പിക്കുന്നു. സ്വന്തം നാട്ടില്‍ കരുത്ത്‌ പ്രകടിപ്പിക്കാന്‍ താല്‍പ്പര്യമുള്ളവരാണിവര്‍. പ്രണോയിയെ പോലുള്ളവരെ സഹായിക്കാനും വളര്‍ത്താനും കേരളത്തിന്‌ കഴിയണമെങ്കില്‍ ഭരണക്കൂടം ഇഛാശക്തി പ്രകടിപ്പിക്കണം. സിംഗപ്പൂരിലെ വലിയ വേദിയില്‍, കൊച്ചു കേരളത്തിന്റെ അഭിമാനമുയര്‍ത്തിയ നാലു വര്‍ഷം സംസ്ഥാന ചാമ്പ്യന്മായ, ലോക വേദികളില്‍ ചെറിയ പ്രായത്തില്‍ തന്നെ പ്രത്യക്ഷപ്പെട്ട
കൊച്ചു താരത്തിന്‌ ഭാവുകങ്ങള്‍.

മാഡ്രിഡ്‌: പുതിയ സീസണിലേക്കുള്ള കരാറുകള്‍ ഞങ്ങള്‍ അവസാനിപ്പിച്ചിരിക്കുന്നു. ടീമിന്‌ എല്ലാ കരുത്തും ഉണര്‍വും നല്‍കാനാണ്‌ ഇത്‌ വരെ ശ്രമിച്ചത്‌. വലിയ കിരീടങ്ങള്‍ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര ഇനി എളുപ്പമാണെന്ന്‌ തോന്നുന്നു-വാക്കുകള്‍ റയല്‍ മാഡ്രിഡ്‌ ഡയരക്ടര്‍ ജനറല്‍ ജോര്‍ജ്‌ വല്‍ഡാനോയുടേത്‌. ജര്‍മ്മനിയുടെ ലോകകപ്പ്‌ സൂപ്പര്‍ താരം മെസുദ്‌ ഓസിലിനെ സ്വന്തം നിരയിലെത്തിച്ചതിന്‌ ശേഷമാണ്‌ റയല്‍ തലവന്‍ ഇങ്ങനെ സംസാരിച്ചത്‌. അദ്ദേഹത്തിനും ക്ലബിനും വ്യക്തമായ ലക്ഷ്യങ്ങളുണ്ട്‌. സ്‌പാനിഷ്‌ ലീഗ്‌, സൂപ്പര്‍ കപ്പ്‌, പിന്നെ യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌. പുത്തന്‍ കോച്ച്‌ ജോസ്‌ മോറീനോക്ക്‌ കീഴില്‍, പുത്തന്‍പ്പടയുടെ മികവില്‍ ഇതെല്ലാം നേടാമെന്ന്‌ റയല്‍ കരുതുമ്പോള്‍ അതേ കരുത്തില്‍ അണിയറനീക്കങ്ങള്‍ നടത്തി സുസജ്ജരായി മാറിയിരിക്കുന്നു നിലവിലെ സ്‌പാനിഷ്‌ ജേതാക്കളായ ബാര്‍സിലോണ.
പെപ്‌ ഗുര്‍ഡിയോള എന്ന പരിശീലകന്‍, ലയണല്‍ മെസിയെ പോലുള്ള സൂപ്പര്‍ താരങ്ങള്‍, വര്‍ദ്ധീച്ച ആത്മവിശ്വാസം-ഇതാണ്‌ ബാര്‍സയുടെ കൈമുതല്‍. സ്‌പാനിഷ്‌ ലീഗിലെ രണ്ട്‌ പ്രബലര്‍ നടത്തുന്ന പടയൊരുക്കത്തില്‍ ഇത്തവണ സ്‌പാനിഷ്‌ ലീഗില്‍ കേമന്‍ പോരാട്ടം തന്നെ കാണാമെന്നാണ്‌ സ്‌പാനിഷ്‌ മാധ്യമങ്ങള്‍ പറയുന്നത്‌.
മോറീനോ തന്നെയാണ്‌ റയലിന്റെ കരുത്ത്‌. ഒരൊറ്റ വര്‍ഷം കൊണ്ട്‌ ഇന്റര്‍ മിലാന്‌ യൂറോപ്യന്‍ കിരീടം സമ്മാനിച്ച പരിശീലകനെ വലിയ വിലക്കാണ്‌ അവര്‍ സമ്പാദിച്ചിരിക്കുന്നത്‌. പക്ഷേ പ്രശ്‌നങ്ങളുണ്ട്‌. പോയ സീസണില്‍ കൃസ്‌റ്റിയാനോ റൊണാള്‍ഡോയും കരീം ബെന്‍സാമയും കക്കയുമെല്ലാം വലിയ വിലക്ക്‌ വന്നിട്ടും ഒരു കിരീടം പോലും സ്വന്തമാക്കാന്‍ ടീമിന്‌ കഴിഞ്ഞിരുന്നില്ല. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മുന്‍നിരക്കാരനാണ്‌ പോര്‍ച്ചുഗലുകാരനായ റൊണാള്‍ഡോ. അദ്ദേഹത്തെ വന്‍വിലക്ക്‌ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡില്‍ നിന്ന്‌ സ്വന്തമാക്കിയിട്ടും കാര്യമുണ്ടായില്ല. മധ്യനിരയിലെ ശക്തിദുര്‍ഗ്ഗമായാണ്‌ ബ്രസീലുകാരനായ കക്കയെ വിശേഷിപ്പിച്ചത്‌. അദ്ദേഹം പരാജയമായി. ഫ്രാന്‍സുകാരനായ കരീമാവട്ടെ പരുക്കില്‍ തളര്‍ന്നു. ലോകോത്തര താരങ്ങളെയെല്ലാം ഒരു കുടക്ക്‌ കീഴില്‍ ശക്തരായി ഒരുമിപ്പിക്കാന്‍ അനുഭവസമ്പന്നനായ ഒരു പരിശീലകനുണ്ടായിരുന്നില്ല. ആ കുറവാണ്‌ മോറീനോയിലുടെ നികത്തിയിരിക്കുന്നത്‌. കോച്ചിന്‌ വേണ്ടി വലിയ തുക മുടക്കിയ റയലിന്‌ താരങ്ങള്‍ക്ക്‌ വേണ്ടി ഇത്തവണ വലിയ ചെലവ്‌ വന്നിട്ടില്ല. ആഞ്ചലോ ഡി മേരിയ എന്ന താരത്തെ ബെനഫിക്കയില്‍ നിന്ന്‌ വാങ്ങിയതാണ്‌ വലിയ ചെലവായി വന്നിരിക്കുന്നത്‌. സ്‌പെയിനിന്റെ ഭാവിതാരമായി വിലയിരുത്തപ്പെടുന്ന പെഡ്രോക്കായി ലിയോണിന്‌ കൂടുതല്‍ തുക നല്‍കേണ്ടി വന്നിട്ടില്ല. ഡിഫന്‍സിലേക്ക്‌ രണ്ട്‌ കരുത്തര്‍ വന്നിട്ടുണ്ട്‌. റെക്കാര്‍ഡോ കര്‍വാലോയും സാമി ഖെദീറയും. ബ്രസീലുകാരായ മൈക്കോണ്‍, ഡിയാഗോ എന്നിവര്‍ക്കെതിരായ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്‌ മോറീനോ ഇറ്റലിയില്‍ നിന്നും കര്‍വാലോ, ജര്‍മനിില്‍ നിന്നും ഖെദിറ എന്നിവരിലെത്തിയത്‌. മധ്യനിരയിലേക്ക്‌ ഓസില്‍ വന്നിട്ടുണ്ട്‌. ഇവര്‍ക്കൊപ്പം കൃസ്റ്റിയാനോ റൊണാള്‍ഡോയുമുണ്ട്‌. മുന്‍നിരയില്‍ ഹ്വിഗിനും കരീമും.
പോയ സീസണില്‍ ബാര്‍സ കോച്ച്‌ ഗുര്‍്‌ഡിയോളയുടെ തന്ത്രം ചെറിയ ടീമുകള്‍ക്കെതിരായ വലിയ വിജയവും വന്‍കിടക്കാര്‍ക്കെതിരെ സമനിലയുമായിരുന്നു. തോല്‍വികള്‍ ഒഴിവാക്കിയുള്ള അദ്ദേഹത്തിന്റെ സ്‌ട്രാറ്റജിയില്‍ പോയന്റുകള്‍ നഷ്ടമായിരുന്നില്ല. പക്ഷേ ചാമ്പ്യന്‍സ്‌ ലീഗ്‌ സെമിഫൈനലില്‍ ഇന്റര്‍ മിലാനുമായി കളിച്ചപ്പോല്‍ ഗുര്‍ഡിയോളയുടെ പോരായ്‌മകള്‍ പ്രകടമായി. അന്ന്‌ ഇന്ററിന്റെ കോച്ച്‌ മോറീനോയായിരുന്നു. ഗുര്‍ഡിയോളയെ പഠിച്ചായിരുന്നു മോറീനോ നീങ്ങിയത്‌. അതേ മോറീനോ റയലിന്റെ തലവനായി വരുമ്പോള്‍ ഗുര്‍ഡിയോളയില്‍ സമ്മര്‍ദ്ദം അധികമാവും. കൂടുതല്‍ സൂപ്പറുകളെ ബാര്‍സ എടുത്തിട്ടില്ല. പരിചയ സമ്പന്നരായ റഫേല്‍ മാര്‍ക്കസ്‌, സുല്‍ത്താന്‍ ഇബ്രാഹീമോവിച്ച്‌, തിയറി ഹെന്‍ട്രി, ഡിമിത്രോ ടിമിന്‍സ്‌കി, ടായാ ടൂറെ എന്നിവരെ നഷ്‌ടമായ ടീമിനൊപ്പം പുതിയ താരങ്ങളായി ഡേവിഡ്‌ വിയ, അഡ്രിയാനോ എന്നിവര്‍ മാത്രമാണുള്ളത്‌. സെവിയക്കെതിരെ ഈയിടെ നടന്ന മല്‍സരത്തില്‍ വന്‍ തോല്‍വി രുചിച്ച ബാര്‍സയുടെ കരുത്ത്‌ സ്‌പാനിഷ്‌ ലോകകപ്പ്‌ താരങ്ങള്‍ തന്നെയാണ്‌. സാവിയും ഇനിയസ്‌റ്റയും വിയയും പിന്നെ മെസിയും ചേരുമ്പോള്‍ ജയിക്കാനുള്ള കരുത്തുണ്ടെന്നാണ്‌ ഗുര്‍ഡിയോള പറയുന്നത്‌. റയലാവട്ടെ ഇത്തവണ വിടില്ലെന്നും. പണം വിതറിയുള്ള സൂപ്പര്‍ ക്ലബ്‌ പോരാട്ടത്തില്‍ അവസാനം ചിരിക്കുക ആരായിരിക്കുമെന്ന ചോദ്യത്തിനുത്തരം ലഭിക്കാന്‍ ഒരു സീസണ്‍ കാത്തിരിക്കേണ്ടി വരും.

പ്രണോയിക്ക്‌ വെള്ളി
സിംഗപ്പൂര്‍: യൂത്ത്‌ ഒളിംപിക്‌സില്‍ മലയാളി താരമായ എച്ച്‌.എസ്‌ പ്രണോയിലുടെ ഇന്ത്യക്ക്‌ വെള്ളി. ബാഡ്‌മിന്റണ്‍ സിംഗിള്‍സിലാണ്‌ തിരുവനന്തപുരത്തുകാരനായ പ്രണോയ്‌ രണ്ടാം സ്ഥാനം നേടിയത്‌. ദക്ഷിണ കൊറിയന്‍ യൂത്ത്‌ ചാമ്പ്യന്‍ ജീ വുക്‌ കാംഗിനെ തകര്‍ത്ത്‌ ഫൈനല്‍ ബെര്‍ത്ത്‌ സ്വന്തമാക്കിയ പ്രണോയ്‌ സ്വര്‍ണ്ണ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ കലാശപ്പോരാട്ടത്തില്‍ തായ്‌ലാന്‍ഡുകാരനായ പിസിത്‌ പുഡ്‌ചലാറ്റിന്‌ മുന്നില്‍ യുവതാരം പൊരുതി തോല്‍ക്കുകയായിരുന്നു. സ്‌ക്കോര്‍ 15-21,16-21. സംസ്ഥാനത്തിന്‌ വ്യക്തിഗ ഇനത്തില്‍ ലഭിക്കുന്ന ആദ്യ ഒളിംപിക്‌ മെഡലാണിത്‌. പ്രണോയിക്ക്‌ സംസ്ഥാന സര്‍ക്കാര്‍ പത്ത്‌ ലക്ഷത്തിന്റെ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്‌. (സ്‌പോര്‍ട്‌സ്‌ ചന്ദ്രിക കാണുക)

പൊന്‍വെള്ളി
സിംഗപ്പൂര്‍: നിരാശനല്ല പ്രണോയ്‌....വലിയ വേദിയില്‍ സ്വര്‍ണ്ണതിളക്കമുള്ള വെള്ളി. അതും ഓണ സമ്മാനം...! അതില്‍ സംതൃപ്‌തനാണെന്ന്‌ ഇന്നലെ മല്‍സരശേഷം സ്‌പോര്‍ട്‌സ്‌ ചന്ദ്രികയുമായി ടെലഫോണില്‍ സംസാരിക്കവെ യുവതാരം വ്യക്തമാക്കി. ആദ്യ സെറ്റില്‍ നന്നായി കളിച്ചു. കാര്യമായ പിഴവുകള്‍ സംഭവിച്ചിരുന്നില്ല. പക്ഷേ നിര്‍ണ്ണായക ഘട്ടത്തില്‍ കരുത്തോടെ കളിക്കാന്‍ കഴിഞ്ഞില്ല-മല്‍സരത്തെ പ്രണോയ്‌ വിലയിരുത്തി. കേരളത്തിനായി ആദ്യ ഒളിംപിക്‌ സ്വര്‍ണ്ണമെന്ന വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഫൈനല്‍ വരെ പിഴച്ചിരുന്നില്ല പ്രണോയിക്ക്‌. സമ്മര്‍ദ്ദത്തിന്റെ കളത്തില്‍ ആദ്യ സെറ്റില്‍ നല്ല തുടക്കത്തില്‍ പിസിത്‌ പുട്‌ചലാറ്റിയെ വിറപ്പിക്കാന്‍ കഴിഞ്ഞു. പക്ഷേ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ എയര്‍ കണ്ടീഷന്‌ കോര്‍ട്ടില്‍ ആ തുടക്കം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. തിരുവനന്തപുരം ആനയറ സ്വദേശിയാണ്‌ പ്രണോയ്‌. യൂത്ത്‌ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ ലഭിച്ചത്‌ രാജ്യത്തിന്‌ ലഭിച്ച വലിയ സമ്പാദ്യമാണെന്ന്‌ പിതാവ്‌ ഐ.എസ്‌.ആര്‍.ഒയില്‍ ഉദ്യോഗസ്‌തനായ സുനില്‍ കുമാര്‍ പറഞ്ഞു. ബി.എസ്‌ ഹസീനയാണ്‌ മാതാവ്‌. മകന്റെ നേട്ടത്തില്‍ അതിയായ സന്തോഷമുണ്ടെന്ന്‌ ഹസീന പറഞ്ഞു.
രാജ്യാന്തര തലത്തില്‍ ഇതിന്‌ മുമ്പ്‌ തന്റെ ഖ്യാതി തെളിയിച്ച പ്രണോയിക്ക്‌ ഇതാദ്യമായാണ്‌ വലിയ മെഡല്‍ ലഭിക്കുന്നത്‌. ഇന്റര്‍നാഷണല്‍ ഒളിംപിക്‌ കമ്മിറ്റി നടത്തുന്ന പ്രഥമ യൂത്ത്‌ ഒളിംപിക്‌സില്‍ ലോകോത്തര പ്രതിയോഗികളെ തോല്‍പ്പിച്ച ഈ നേട്ടം കരിയറിലെ ഇത്‌ വരെയുള്ള വലിയ സമ്പാദ്യമാണെന്നും പ്രണോയ്‌ പറഞ്ഞു. സെമി ഫൈനലില്‍ കൊറിയന്‍ താരം ജീവൂക്‌ കാംഗിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞപ്പോള്‍ ആത്മവിശ്വാസം ഉയര്‍ന്നിരുന്നു. തുടര്‍ച്ചയായ രണ്ട്‌ ദിവസങ്ങളില്‍ വലിയ പ്രതിയോഗികളെ നേരിടേണ്ടി വന്നപ്പോള്‍ സമ്മര്‍ദ്ദത്തിന്റെ പിടിയില്‍ സ്വതസിദ്ധമായി കളിക്കാനും കഴിഞ്ഞില്ല. പ്രണോയ്‌ സ്വര്‍ണ്ണം അര്‍ഹിക്കുന്ന പ്രകടനമാണ്‌ നടത്തിയതെന്ന്‌ കോച്ച്‌ പുലേലു ഗോപീചന്ദ്‌ അഭിപ്രായപ്പെട്ടു. തായ്‌ലാന്‍ഡുകാര്‍ ബാഡ്‌മിന്റണിലെ വലിയ വെല്ലുവിളിയാണ്‌. അവര്‍ക്കെതിരെ പൊരുതിയാണ്‌ പ്രണോയ്‌ തോറ്റതെന്നും കോച്ച്‌്‌ പറഞ്ഞു.
ടെന്നിസിലും ഇന്നലെ ഇന്ത്യ മെഡല്‍ ഉറപ്പാക്കിയിട്ടുണ്ട്‌. രണ്ടാം സീഡ്‌ താരം ബോസ്‌നിയയുടെ ദാമിര്‍ സുമറിനെ സെമിയില്‍ തോല്‍പ്പിച്ച്‌ യുഖി ബാംബ്രി ഫൈനല്‍ ബെര്‍ത്ത്‌ നേടി. സ്‌ക്കോര്‍ 6-3, 4-6, 6-2. ചാമ്പ്യന്‍ഷിപ്പിന്റെ അഞ്ചാം ദിവസമായ ഇന്നലെ കലാംഗ്‌ ടെന്നിസ്‌ സെന്ററില്‍ നടന്ന മല്‍സരത്തിന്റെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയാണ്‌ യുഖി വിജയം സ്വന്തമാക്കിയത്‌. റഷ്യയില്‍ നിന്നുള്ള വിക്ടര്‍ ബലുഡയെ കീഴടക്കിയ കൊളംബിയന്‍ താരം ജുവാന്‍ സെബാസ്റ്റ്യന്‍ ഗോസമാണ്‌ കലാശപ്പോരാട്ടത്തില്‍ യുഖിയുടെ എതിരാളി. ഇന്ത്യയിപ്പോഴും രണ്ട്‌ മെഡലുമായി വളരെ പിറകിലാണ്‌. വനിതകളുടെ 60 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഇനത്തില്‍ പൂജ ദണ്ഡയും പുരുഷന്മാരുടെ 100 കിലോഗ്രാം ഇനത്തില്‍ കാദിയാന്‍ സത്യവാര്‍തുമാണ്‌ വെങ്കലങ്ങള്‍ നേടിയത്‌. ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ ദുര്‍ഗേഷ്‌ കുമാര്‍ ഫൈനല്‍ ബെര്‍ത്ത്‌ നേടിയിട്ടുണ്ട്‌. ബാസ്‌ക്കറ്റ്‌ ബോളില്‍ ഇന്ത്യക്ക്‌ ഒന്നും ലഭിക്കില്ലെന്ന്‌ ഉറപ്പായി. ഇന്നലെ ന്യൂസിലാന്‍ഡിനോടും ടീം തോറ്റു. നീന്തലിലും ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തി. ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ആരോണ്‍ ആഞ്ചല്‍ ഡീസൂസ അഞ്ചാമതായാണ്‌ ഫിന്‌ഷ്‌ ചെയ്‌തത്‌. വനിതാ വിഭാഗത്തില്‍ ആര്‍ഹതാ മാഘവിയും നിരാശപ്പെടുത്തി.

കല്‍മാഡിക്ക്‌ നിയന്ത്രണം
ന്യൂഡല്‍ഹി: ഇന്നലെ രാവിലെ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കോമണ്‍വെല്‍ത്ത്‌ അഴിമതിക്കാര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുമെന്ന്‌ മുന്നറിപ്പ്‌ നല്‍കിയപ്പോള്‍ വിരല്‍ സുരേഷ്‌ കല്‍മാഡിക്കെതിരെയാണെന്ന്‌ വ്യക്തമായിരുന്നു. വൈകീട്ട്‌ ഔദ്യോഗികമായി സര്‍ക്കാര്‍ തീരുമാനവും വന്നു-ഗെയിംസിന്റെ സമ്പൂര്‍ണ്ണ മേല്‍നോട്ട ചുമതലക്കായി സീനിയര്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന കമ്മിറ്റി നിലവില്‍ വന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി. (കല്‍മാഡിയെ നിയന്ത്രിക്കാന്‍ ഉന്നതതല കമ്മിറ്റി വരുമെന്ന്‌ ഒരാഴ്‌ച്ച മുമ്പ്‌ സ്‌പോര്‍ട്‌സ്‌ ചന്ദ്രിക റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു) ഗെയിംസിനോടനുബന്ധിച്ച്‌ നവീകരിക്കുന്ന സ്‌റ്റേഡിയങ്ങളുടെ മേല്‍നോട്ട ചുമതല ഈ കമ്മിറ്റിക്കാണ്‌. ജോയിന്റ്‌, അഡീഷണല്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക്‌ ഓരോ സ്‌റ്റേഡിയത്തിന്റെയും ചുമതല നല്‍കിയിട്ടുണ്ട്‌. ഇവര്‍ ക്യാബിനറ്റ്‌ സെക്രട്ടറിക്കാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടത്‌. ഗെയിംസ്‌ വില്ലേജിന്റെ ചുമതല ജോ.സെക്രട്ടറി (വാണിജ്യം) ജെ.എസ്‌ ദീപക്കിനും കണക്‌റ്റിവിറ്റി പ്രശ്‌നങ്ങളുടെ മേല്‍നോട്ട ചുമതല അഡിഷണല്‍ സെക്രട്ടറി സുബോധ്‌ കുമാറിനും ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തിന്റെ ചുമതല ആര്‍.സി മിശ്രക്കുമാണ്‌ നല്‍കിയിരിക്കുന്നത്‌.

കല്‍മാഡിക്ക്‌ തിരിച്ചടി
ന്യൂഡല്‍ഹി: വന്‍ അഴിമതി വിവാദത്തില്‍ ആടിയുലയുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ സമ്പൂര്‍ണ്ണ മേല്‍നോട്ട ചുമതലക്ക്‌ കേന്ദ്ര സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥതല സംഘത്തെ നിയോഗിച്ചു. സ്‌റ്റേഡിയങ്ങളുടെ നിര്‍മ്മാണ-നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഗെയിംസിന്റെ ദൈനംദിന കാര്യങ്ങള്‍ക്കെല്ലാം ഇനി ചുക്കാന്‍ പിടിക്കുക ഈ സംഘമായിരിക്കും. ഗെയിംസ്‌ സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ്‌ കല്‍മാഡിക്ക്‌ കനത്ത ആഘാതമാണ്‌ ഈ നീക്കം. അഴിമതി വിവാദത്തിലെ മുഖ്യനായകനായ കല്‍മാഡിയുടെ താല്‍പ്പര്യത്തിന്‌ അനുകൂലമായി ഇനി കാര്യങ്ങള്‍ നീങ്ങില്ല. കോമണ്‍വെല്‍ത്ത്‌ അഴിമതികാര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുമെന്ന്‌ പാര്‍ട്ടി അദ്ധ്യക്ഷ സോണിയാഗാന്ധി ഇന്നലെ രാവിലെ കോണ്‍ഗ്രസ്സ്‌ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞിരുന്നു.

സംസ്ഥാനങ്ങള്‍ക്ക്‌ ജാഗ്രതാ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഉല്‍സവകാലം മുന്‍നിര്‍ത്തി പ്രധാന നഗരങ്ങളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും കനത്ത സുരക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്ര ആഭ്യന്തരകാര്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും മുന്നറിയിപ്പ്‌ നല്‍കി. ആഘോഷകാലത്ത്‌ തീവ്രവാദികള്‍ ആക്രമണം നടത്താനുള്ള പദ്ധതികള്‍ക്ക്‌ രൂപം നല്‍കുന്നതായി ഇന്റലിജന്‍സ്‌ കേന്ദ്രങ്ങള്‍ സൂചന നല്‍കിയതിനെ തുടര്‍ന്നാണ്‌ മുന്നറിയിപ്പ്‌.

പാക്കിസ്‌താന്‌ ലീഡ്‌
ഓവല്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്‌റ്റില്‍ പാക്കിസ്‌താന്‌ ഒന്നാം ഇന്നിംഗ്‌സ്‌ ലീഡ്‌. ആദ്യ രണ്ട്‌ ടെസ്റ്റിലും വന്‍ തോല്‍വി സ്വന്തമാക്കിയ സല്‍മാന്‍ ഭട്ടിന്റെ സംഘം ആതിഥേയരെ 233 ല്‍ പുറത്താക്കിയാണ്‌ മല്‍സരത്തില്‍ മേല്‍കൈ നേടിയത്‌. അവസാന റിപ്പോര്‍ട്ട്‌ ലഭിക്കുമ്പോള്‍ പാക്കിസ്‌താന്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഏഴ്‌ വിക്കറ്റിന്‌ 269 റണ്‍സാണ്‌ സ്വന്തമാക്കിയത്‌. ദീര്‍ഘകാലത്തിന്‌ ശേഷം ടീമിലേക്ക്‌ തിരിച്ചുവന്ന സീനിയര്‍ ബാറ്റ്‌സ്‌മാന്‍ മുഹമ്മദ്‌ യൂസഫിന്റെ അര്‍ദ്ധ സെഞ്ച്വറിയാണ്‌ പാക്കിസ്‌താന്‌ തുണയായത്‌. 108 പന്തില്‍ നിന്ന്‌ എട്ട്‌ ബൗണ്ടറികളുമായി 56 റണ്‍സാണ്‌ യൂസഫ്‌ നേടിയത്‌. യുവ ബാറ്റ്‌സ്‌മാന്മാരായ അസ്‌ഹര്‍ (61) ആമിര്‍ എന്നിവരാണ്‌ ക്രീസില്‍. 50 പന്തില്‍ നിന്ന്‌ 38 റണ്‍സ്‌ നേടിയ ഉമര്‍ അക്‌മല്‍ റണ്ണൗട്ടയാതാണ്‌ പാക്കിസ്‌താന്‌ അവസാനത്തില്‍ തിരിച്ചടിയായത്‌. ഇംഗ്ലണ്ടിന്‌ വേണ്ടി സ്വാന്‍ മൂന്ന്‌ വിക്കറ്റ്‌ നേടി. നേരത്തെ ഇംഗ്ലീഷ്‌ ഇന്നിംഗ്‌സില്‍ പൊരുതിയത്‌ 84 റണ്‍സ്‌ നേടിയ മാറ്റ്‌ പ്രയര്‍ മാത്രമാണ്‌. അഞ്ച്‌ വിക്കറ്റുമായി യുവസീമര്‍ റിയാസ്‌ അരങ്ങ്‌ തകര്‍ത്തപ്പോള്‍ കൂട്ടതകര്‍ച്ച ഒഴിവാക്കിയത്‌ പ്രയറായിരുന്നു. സ്റ്റ്യൂവര്‍ട്ട്‌ ബ്രോഡ്‌ 48 റണ്‍സ്‌ നേടി. മുഹമ്മദ്‌ ആസിഫ്‌ റിയാസിന്‌ പിന്തുണ നല്‍കി 68 റണ്‍സിന്‌ മൂന്ന്‌ പേരെ പുറത്താക്കി.

Tuesday, June 29, 2010

HERE COMES THE ORANGE

ഡേ-20
മാര്‍ക്ക്‌ മാര്‍വിക്കിന്‌
മറ്റൊരു ക്ലാസിക്‌ പോരാട്ടത്തിന്‌ വഴിതെളിഞ്ഞിരിക്കുന്നു. മഞ്ഞപ്പടയും ഓറഞ്ച്‌ സൈന്യവും നേര്‍ക്കുനേര്‍. ലോകകപ്പ്‌ സമാപനഘട്ടത്തിലേക്ക്‌ നീങ്ങുമ്പോള്‍ ഇനി കാണാനുള്ളതെല്ലാം കനത്ത മല്‍സരങ്ങളാണ്‌. ഇഷ്‌ടടീമുകള്‍ പലതും പുറത്താവും. അര്‍ജന്റീനയും ജര്‍മ്മനിയും തമ്മിലുള്ള സൂപ്പര്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തിന്‌ പിറകെയാണ്‌ ലാറ്റിനമേരിക്കയും യൂറോപ്പും തമ്മിലുള്ള വലിയ ബലാബലവേദിയായി ബ്രസീല്‍-ഹോളണ്ട്‌ മല്‍സരം മാറുന്നത്‌. അതിനിടില്‍ നടക്കുന്ന ഉറുഗ്വേ-ഘാന ക്വാര്‍ട്ടറിലും ചിലപ്പോള്‍ തീ പാറിയേക്കും. ലോകകപ്പിന്റെ പതിനെട്ടാം ദിവസത്തില്‍ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചിരുന്നില്ല. ഹോളണ്ടുകാര്‍ വ്യക്തമായ മാര്‍ജിനില്‍ സ്ലോവാക്യയെയും ബ്രസീല്‍ മികച്ച വിജയവുമായി ചിലിയെയും തോല്‍പ്പിച്ചു. അട്ടിമറികള്‍ക്ക്‌ ആരും കാതോര്‍ത്തിരുന്നില്ല. ഡച്ചുകാരുടെ ഗെയിമായിരുന്നു സവിശേഷം. ലോകകപ്പിന്റെ പ്രി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സമ്മര്‍ദ്ദത്തിന്റെ ബൂട്ടണിയാന്‍ അവര്‍ തയ്യാറായിരുന്നില്ല. നോര്‍മല്‍ ഗെയിം. മല്‍സരത്തിന്റെ കിക്കോഫ്‌ മുതല്‍ ശ്രദ്ധിച്ചാല്‍ അത്‌ വ്യക്തമാവും. റൂബന്റെ ഗോളില്‍ പോലും ഡച്ചുകാരുടെ ശാന്തതയാണ്‌ പ്രകടമായത്‌. പരുക്ക്‌ കാരണം ലോകകപ്പിലെ ആദ്യ മൂന്ന്‌ മല്‍സരങ്ങളില്‍ നിന്ന്‌ റൂബനെ മാറ്റിനിര്‍ത്തിയത്‌ തന്നെ പരിശീലകനായ ബെര്‍ട്ട്‌ വാന്‍ മര്‍വിക്കിന്റെ ദീര്‍ഘവീക്ഷണമാണ്‌. ആരോഗ്യപരമായി പിറകില്‍ നില്‍ക്കുന്ന സൂപ്പര്‍ താരങ്ങളെ വെറുതെ മൈതാനത്ത്‌ ഇറക്കി തിരിച്ചടി വാങ്ങിയ ഫാബിയോ കാപ്പലോക്ക്‌ പിറകെ പോവാതെ റൂബനെ പോലെ ശക്തനായ താരത്തിന്റെ പൊട്ടന്‍ഷ്യല്‍ മനസ്സിലാക്കി ടീമിനെ തീരുമാനിച്ച മാര്‍വികിന്‌ മാര്‍ക്ക്‌ നല്‍കണം. ലോകകപ്പ്‌ മൈതാനം പബ്ലിസിറ്റി വിപണിയില്ല. സൂപ്പര്‍ താരത്തിന്റെ ഇമേജല്ല മൈതാനത്ത്‌ കാണികളെ ആകര്‍ഷിക്കുന്നത്‌. സുന്ദരമായ മല്‍സരത്തിനാണ്‌ എന്നും പിന്തുണ ലഭിച്ചിട്ടുള്ളത്‌. ഇംഗ്ലീഷ്‌ ടീമില്‍ വെയിന്‍ റൂണിയെ പോലെ പരുക്കേറ്റ ഒരു താരത്തെ എല്ലാ മല്‍സരത്തിലും കളിപ്പിച്ചത്‌ വഴി കാപ്പലോ കാട്ടിയ വിഡ്ഡിത്തമാണ്‌ ഇംഗ്ലണ്ടിന്റെ മടക്കയാത്ര എളുപ്പമാക്കിയത്‌. കളിച്ച നാല്‌ മല്‍സരങ്ങളിലും ശാരീരിക കരുത്തില്‍ കളിക്കാന്‍ റൂണിക്ക്‌ കഴിഞ്ഞിരുന്നില്ല. ഡേവിഡ്‌ ബെക്കാം, മൈക്കല്‍ ഓവന്‍, റിയോ ഫെര്‍ഡിനാന്‍ഡ്‌ തുടങ്ങിയ പ്രബലരെ പരുക്കില്‍ നഷ്ടമായതിന്റെ ക്ഷീണമകറ്റാനെന്നോണമാണ്‌ കാപ്പലോ റൂണിക്ക്‌ അവസരങ്ങള്‍ തുടര്‍ച്ചയായി നല്‍കിയത്‌. പീറ്റര്‍ ക്രൗച്ച്‌ എപ്പോഴും റിസര്‍വ്‌ ബഞ്ചിലെ കാവല്‍ക്കാരനായിരുന്നു. തിയോ വാല്‍ക്കോട്ടിനെ പോലുളള യുവപ്രതിഭകളില്‍ കോച്ചിന്‌ വിശ്വാസവുമുണ്ടായിരുന്നില്ല. ബ്രസീല്‍ കോച്ച്‌ ഡുംഗെ, അര്‍ജന്റീനയുടെ മറഡോണ എന്നിവരും ഇത്തരം സൂപ്പര്‍ ബാഹുല്യത്തിന്‌ പിറകെ സഞ്ചരിക്കുന്നുണ്ട്‌. കക്കയും മെസിയും ഫോമില്‍ കളിക്കുന്നില്ലെങ്കില്‍ ഒരു മല്‍സരത്തില്‍ നിന്ന്‌ അവര്‍ക്ക്‌ ബ്രേക്ക്‌ നല്‍കിയാല്‍ മതി. അവര്‍ ശക്തരായി തിരിച്ചുവരും. രണ്ട്‌ പേരും പ്രതിഭാശാലികളാണ്‌. റൂബന്‌ ലോകകപ്പിന്‌ തൊട്ട്‌ മുമ്പാണ്‌ പരുക്കേറ്റത്‌. അപ്പോള്‍ തന്നെ കോച്ച്‌ അദ്ദേഹത്തിന്‌ സ്വന്തം വീട്ടില്‍ ഒരാഴ്‌ച്ചത്തെ സമയം നല്‍കി. വിശ്രമത്തിനും ചികില്‍സക്കും. ലോകകപ്പ്‌ സംഘത്തിനൊപ്പം ചേര്‍ന്നപ്പോള്‍ പിന്നെും ഒരാഴ്‌ച്ച സമയം. രണ്ടാഴ്‌ച്ചയിലെ വിശ്രമവും ചികില്‍സയുമായപ്പോള്‍ റൂബന്‌ പ്രശ്‌നങ്ങളില്ല. മനോഹരമായിരുന്നു അദ്ദേഹത്തിന്റെ ഗോള്‍. വലത്‌ വിംഗില്‍ നിന്നും പന്ത്‌ സ്വീകരിച്ച്‌ പതുക്കെ രണ്ട്‌ പേരെ മറികടന്ന്‌ ഇടത്‌ കാലില്‍ പായിച്ച ഷോട്ടിന്‌ കരുത്ത്‌ കുറവായിരുന്നു. പക്ഷേ അവിടെ തന്ത്രവും മന: സാന്നിദ്ധ്യവും പ്രകടമായി. 25 വാര അകലെ നിന്നുമുള്ള ശക്തികുറഞ്ഞ ഷോട്ട്‌ ഗോള്‍ക്കീപ്പറുടെ കരങ്ങളെ ഭേദിച്ചുവെങ്കില്‍ അതാണ്‌ പ്രതിഭ. വാന്‍ഡര്‍വാര്‍ട്ടും സ്‌നൈഡറും വാന്‍ പര്‍സിയുമെല്ലാം നിറഞ്ഞിട്ടും റൂബനായിരുന്നു ഓറഞ്ച്‌ സൈന്യത്തിലെ സൈന്യാധിപന്‍. അദ്ദേഹത്തെ രണ്ടാം പകുതിയില്‍ പിന്‍വലിക്കുന്നതില്‍ പോലും മാര്‍വിക്‌ കാട്ടിയ ജാഗ്രതയില്‍ നിന്ന്‌ ഡച്ചുകാരുടെ ലക്ഷ്യം വ്യക്തമാണ്‌. സ്‌നൈഡര്‍ ശരിയായ ഗോള്‍വേട്ടക്കാരനാണ്‌. എല്ലാ മല്‍സരങ്ങളിലും അദ്ദേഹം ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യുന്നു എന്ന സത്യം ബ്രസീല്‍ ക്യാമ്പിന്‌ ചെറുതല്ലാത്ത ആശങ്ക നല്‍കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. സ്ലോവാക്യക്കാര്‍ പുറത്തായെങ്കിലും റോബര്‍ട്ട്‌ വിറ്റെക്‌ എന്ന അവരുടെ മുന്‍നിരക്കാരനെ സോക്കര്‍ ലോകം മറക്കില്ല. നാല്‌ കളികളില്‍ നിന്ന്‌ നാല്‌ ഗോളുകളുമായി അദ്ദേഹമിപ്പോള്‍ അര്‍ജന്റീനക്കാരന്‍ ഗോണ്‍സാലോ ഹ്വിഗിനൊപ്പം ടോപ്‌ സ്‌ക്കോറര്‍ പട്ടികയിലുണ്ട്‌.
ബ്രസീലിനെ വിറപ്പിക്കാന്‍ മാത്രമുള്ള അംഗബലം മാര്‍സിലോ ബിയല്‍സയുടെ ചിലിക്കുണ്ടായിരുന്നില്ല. മൂന്ന്‌ ഗോളുകള്‍ അവര്‍ വാങ്ങി. മല്‍സരത്തിന്റെ തുടക്കത്തില്‍ ചില വിരട്ടലുകള്‍ നടത്താനായെങ്കിലും അതിനപ്പുറമുള്ള ചലനശേഷി ടീമിനുണ്ടായിരുന്നില്ല. ഏകപക്ഷീയ വിജയം സ്വന്തമായെങ്കിലും ബ്രസീല്‍ പ്രകടനം സമ്പൂര്‍ണ്ണത നല്‍കുന്നില്ല. പോര്‍ച്ചുഗലിനെതിരായ മല്‍സരത്തില്‍ പ്രകടിപ്പിച്ച പതര്‍ച്ച പലപ്പോഴും അവര്‍ ആവര്‍ത്തിച്ചു. പ്രത്യാക്രമണങ്ങളെ ചെറുക്കാനുള്ള ഊര്‍ജ്ജമില്ലാതെ രണ്ടാം പകുതിയില്‍ അവര്‍ നീങ്ങിയത്‌ ആശാവഹമല്ല. പ്രത്യേകിച്ച്‌ അടുത്ത മല്‍സരം നോര്‍മല്‍ സോക്കറിന്റെ വക്താക്കളായ ഡച്ചുകാരുമായിട്ടാവുമ്പോള്‍. മധ്യനിരയിലും മുന്‍നിരയിലും പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നു. കക്ക ഫോമിലേക്ക്‌ വന്നിട്ടില്ല. ഫാബിയാനോ നേടിയ രണ്ടാം ഗോളിന്‌ പന്ത്‌ നല്‍കിയത്‌ മാറ്റിനിര്‍ത്തിയാല്‍ കക്ക ശരാശരി മാത്രമായിരുന്നു. ചുവപ്പ്‌ കാര്‍ഡ്‌ വന്നതിന്‌ ശേഷം അനാവശ്യമായി ഒരു മഞ്ഞയും സമ്പാദിച്ചു. ചിലി സ്‌ട്രൈക്കര്‍ ഹുബെര്‍ട്ടോ സോസോവിനെ അനാവശ്യമായാണ്‌ കക്ക ഫൗള്‍ ചെയ്‌തത്‌. ലൂസിയോ നയിക്കുന്ന പിന്‍നിരയുടെ ജാഗ്രതയാണ്‌ കൂടുതല്‍ ഗോളുകളില്‍ നിന്ന്‌ ടീമിനെ രക്ഷിക്കുന്നത്‌. ലാറ്റിനമേരിക്കന്‍ അഭിമാനങ്ങളായ അര്‍ജന്റീനയും ബ്രസീലും-യൂറോപ്പിന്റെ ശക്തികളായ ജര്‍മനിയും ഹോളണ്ടും. ക്വാര്‍ട്ടര്‍ ഫൈനലുകളുടെ ആവേശത്തിന്‌ ഇപ്പോള്‍ തന്നെ ചൂടുപിടിച്ചിരിക്കുന്നു.

ഇനി ഇങ്ങനെ
ക്വാര്‍ട്ടര്‍
ഉറുഗ്വേ-ഘാന
2-7-2010. രാത്രി 12-00
ബ്രസീല്‍-ഹോളണ്ട്‌
2-7-2010. രാത്രി 7-30
അര്‍ജന്റീന-ജര്‍മനി
3-7-2010 രാത്രി 7-30
പരാഗ്വേ അല്ലെങ്കില്‍ ജപ്പാന്‍
സ്‌പെയിന്‍ അല്ലെങ്കില്‍ പോര്‍ച്ചുഗല്‍
3-7-2010 രാത്രി 12-00

മറഡോണ എന്ത്‌ ചെയ്യും
ജൊഹന്നാസ്‌ബര്‍ഗ്ഗ്‌: ജൂലൈ മൂന്നിന്റെ രാത്രിയില്‍ ജര്‍മനിക്കെതിരെ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ യുദ്ധത്തില്‍ എന്തായിരിക്കും അര്‍ജന്റീനിയന്‍ കോച്ച്‌ ഡിയാഗോ മറഡോണയുടെ തന്ത്രം...? ലോകകപ്പില്‍ ഇത്‌ വരെ കളിച്ച ആക്രമണ സോക്കര്‍ പുറത്തെടുക്കുമോ അതോ ജര്‍മനിയെ പോലെ ശക്തര്‍ക്കെതിരെ പ്രതിരോധത്തിലേക്ക്‌ മാറുമോ...? ലോകകപ്പ്‌ ചര്‍ച്ചകളില്‍ ഉയരുന്ന പ്രധാന വിഷയമിപ്പോള്‍ ഇതാണ്‌. ലോകകപ്പിന്‌ തൊട്ട്‌ മുമ്പാണ്‌ സന്നാഹ മല്‍സരത്തില്‍ അര്‍ജന്റീന ജര്‍മനിയെ നേരിട്ടത്‌. അന്ന്‌ ഒരു ഗോളിന്‌ മ്യൂണിച്ചില്‍ വിജയിച്ച മറഡോണ പക്ഷേ ആ തന്ത്രം ലോകകപ്പില്‍ പ്രയോഗിച്ചിട്ടില്ല. ലോകകപ്പില്‍ 4-3-1-2 എന്ന ശൈലിയാണ്‌ കോച്ച്‌ അവലംബിക്കുന്നത്‌. അതായത്‌ മുന്‍നിരയില്‍ കാര്‍ലോസ്‌ ടെവസ്‌, ഗോണ്‍സാലോ ഹ്വിഗിന്‍ എന്നിവരെ വിട്ട്‌ അവര്‍ക്ക്‌ പിറകില്‍ ലയണല്‍ മെസിയെ കളിപ്പിക്കുന്നു. ആക്രമണ മുദ്രാവാക്യമുയര്‍ത്തിയാണ്‌ ഈ ശൈലി. ലോകകപ്പില്‍ ഇത്‌ വിജയിച്ചിട്ടുമുണ്ട്‌. കൂടുതല്‍ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യുന്നതിലും ഈ ശൈലിയില്‍ ടീം വിജയിച്ചിരുന്നു. എന്നാല്‍ മ്യൂണിച്ച്‌ മല്‍സരത്തില്‍ ജമനിക്കെതിരെ 4-4-2 ശൈലിയിലാണ്‌ അദ്ദേഹം കളിച്ചത്‌. മുന്‍നിരയില്‍ ടെവസിനപ്പം മെസി. അല്‍പ്പം പ്രതിരോധാത്മകമായിരുന്നു ഈ ശൈലി. പ്രതിരോധത്തിലും മധ്യനിരയിലും നാല്‌ പേരെ കളിപ്പിക്കുമ്പോള്‍ പ്രത്യാക്രമണങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയും.
ഇംഗ്ലണ്ടിനെതിരായ പ്രി ക്വാര്‍ട്ടറില്‍ ജര്‍മന്‍കാര്‍ നടത്തിയ പ്രത്യാക്രമണങ്ങളെ വിജയകരമായ സാഹചര്യത്തില്‍ 4-4-2 ശൈലിയിലേക്ക്‌ മറഡോണ പോവാനാണ്‌ സാധ്യതകള്‍. പക്ഷേ അങ്ങനെ മാറ്റം വരുത്തിയാല്‍ അത്‌ നിലവിലെ ടീമിന്റെ താളത്തിന്‌ കോട്ടമാവുമോ എന്ന ചോദ്യവും ഉയരുന്നു.
പരിശീലകന്‍ എന്ന നിലയില്‍ ഇപ്പോള്‍ നൂറ്‌ ശതമാനം വിശ്വാസ്യത നേടാന്‍ മറഡോണക്ക്‌ കഴിഞ്ഞിട്ടില്ല. പ്രി ക്വാര്‍ട്ടറില്‍ മെക്‌സിക്കോയെ മൂന്ന്‌ ഗോളിന്‌ തോല്‍പ്പിച്ചിട്ടും നാട്ടിലെ ആരാധകര്‍ പറയുന്നത്‌ ശരിയായിട്ടില്ല എന്നാണ്‌. മൈതാനത്തിന്‌ പുറത്ത്‌ ടീമിലെ താരങ്ങള്‍ക്ക്‌ എല്ലാ പ്രചോദനവും നല്‍കി അദ്ദേഹം സജീവമാണ്‌. വാര്‍ത്തകളില്‍ നിറയുന്നതും മറ്റാരുമല്ല. പക്ഷേ ഇത്രയൊക്കെയായിട്ടും മെസി എന്തേ തളരുന്നു എന്ന ചോദ്യത്തിന്‌ കോച്ചിന്‌ വ്യക്തമായ ഉത്തരം നല്‍കാനായിട്ടില്ല. എല്ലാവരും മെസിയെ വളഞ്ഞാല്‍ അദ്ദേഹം എന്ത്‌ ചെയ്യുമെന്ന സ്വാഭാവിക ചോദ്യം മാത്രമാണ്‌ മറഡോണ ഉന്നയിച്ചിരിക്കുന്നത്‌. മെസി ഫോമിലെത്താന്‍ കഴിയാതെ ഉഴറുമ്പോഴും ചാമ്പ്യന്‍സ്‌ ലീഗ്‌ ഹീറോയായ ഡിയാഗോ മിലീഷ്യയും അത്‌ലറ്റികോ മാഡ്രിഡിന്റെ സെര്‍ജി അഗ്വിറോയും ബെഞ്ചില്‍ തന്നെ ഇരിപ്പാണ്‌. 4-3-1-2 ശൈലി അവലംബിക്കുമ്പോള്‍ പ്രശ്‌നം ഡിഫന്‍സിനാണ്‌. മൂന്‍നിരയിലെ രണ്ട്‌ പേരും അറ്റാക്കിംഗ്‌ സ്‌ട്രൈക്കറായ മെസിയും പിറകോട്ട്‌ വരില്ല. അപ്പോള്‍ എതിരാളികളെ നോക്കേണ്ടത്‌ നാലംഗ പ്രതിരോധവും മൂന്നംഗ മിഡ്‌ഫീല്‍ഡുമാണ്‌.
ജര്‍മന്‍ മുന്‍നിരയില്‍ കളിക്കുന്നവരെല്ലാം യുവാക്കളാണ്‌. പോദോസ്‌ക്കിയും മുള്ളറും കക്കാവോയുമെല്ലാം അതിവേഗക്കാര്‍. അവരെ പിടിച്ചുകെട്ടുക എളുപ്പമല്ല. ഗബ്രിയേല്‍ ഹൈന്‍സ്‌, ഡിമിഷിലസ്‌, ബുര്‍ദിസോ, നിക്കോളാസ്‌ ഒട്ടമന്‍ഡി എന്നിവരെയാണ്‌ മെക്‌സിക്കോക്കെതിരെ മറഡോണ പിന്‍നിരയില്‍ കളിപ്പിച്ചത്‌. ഇവരെല്ലാം അനുഭവസമ്പന്നരാണ.്‌ പക്ഷേ ഇത്‌ വരെ അവരുടെ അനുഭവ സമ്പത്ത്‌ കാര്യമായി പരീക്ഷിക്കപ്പെട്ടിട്ടില്ല. അവിടെയാണ്‌ മറഡോണ കാണാത്ത പ്രശ്‌നമുള്ളത്‌. ഫാബിയോ കാപ്പലോ എന്ന ഇംഗ്ലീഷ്‌ പരിശീലകന്റെ തന്ത്രങ്ങളെ പിറകിലാക്കാന്‍ കഴിഞ്ഞവരാണ്‌ ജര്‍മന്‍കാര്‍. അനുഭവസമ്പത്തോ, ലോകകപ്പിലെ സമ്മര്‍ദ്ദമോ ഒന്നും അവര്‍ പ്രകടമാക്കുന്നില്ല. ആക്രമിച്ചു കയറുന്നു. അത്‌ തന്നെയായിരിക്കും ക്വാര്‍ട്ടറില്‍ കോച്ച്‌ ജോകിം ലോയുടെ തന്ത്രം.

കളി കാണുന്നതിനിടെ കരഞ്ഞ കുഞ്ഞിനെ പിതാവ്‌ കൊന്നു
വാഷിംഗ്‌ടണ്‍: ലോകകപ്പ്‌ ലഹരിക്കിടെ ഇതാ ഒരു ദുരന്ത വാര്‍ത്ത. അമേരിക്കയില്‍ ലോകകപ്പ്‌ മല്‍സരം ആസ്വദിക്കുന്നതിനിടെ പിതാവ്‌ കുട്ടിയെ മൃഗീയമായി കൊലപ്പെടുത്തി. ലോകകപ്പില്‍ അമേരിക്കയും ഘാനയും തമ്മിലുളള മല്‍സരം ആസ്വദിക്കുന്നതിനിടെ സ്വന്തം കുഞ്ഞ്‌ കരഞ്ഞ്‌ ബഹളം വെച്ചതാണ്‌ കൊലപാതകത്തിന്‌ പിതാവിനെ പ്രേരിപ്പിച്ചത്‌. ഹെക്ടര്‍ കാസ്‌ട്രോ എന്ന 28 കാരനാണ്‌ ടെക്‌സാസിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച്‌ കൊടും ക്രൂരത കാട്ടിയത്‌. കരയുന്ന കുട്ടിയുടെ തൊണ്ടയില്‍ സ്‌ക്രൂ കൊണ്ട്‌ അമര്‍ത്തി പിടിക്കുകയായിരുന്നു കാസ്‌ട്രോ. സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ക്രൂരതയാണ്‌ കാസ്‌ട്രോ കാട്ടിയതെന്ന്‌ പോലീസ്‌ കേന്ദ്രങ്ങള്‍ പറഞ്ഞു. ഇയാളെ അറസ്‌റ്റ്‌ ചെയ്‌തു. അമേരിക്കക്കെതിരായ മല്‍സരത്തില്‍ ഘാന 1-2 ന്‌ വിജയിച്ചിരുന്നു.

രണ്ട്‌ നാള്‍ വിശ്രമം
ജൊഹന്നാസ്‌ബര്‍ഗ്ഗ്‌: ലോകകപ്പ്‌ ബഹളത്തിനും ആവേശത്തിനും ഇനി രണ്ട്‌ നാള്‍ വിശ്രമം. ഇന്നും നാളെയും കളിയില്ല. രണ്ടാം തിയ്യതി ക്വാര്‍ട്ടര്‍ പോരാട്ടങ്ങളോടെയാണ്‌ ഇനി തുടക്കം. ജൂണ്‍ പതിനൊന്നിന്‌ സോക്കര്‍ സിറ്റി സ്‌റ്റേഡിയത്തില്‍ പത്തൊമ്പതാമത്‌ ലോകകപ്പ്‌ ആരംഭിച്ചത്‌ മുതല്‍ തുടര്‍ച്ചയായ മല്‍സരങ്ങളായിരുന്നു. എട്ട്‌ ഗ്രൂപ്പുകളിലായി കളിച്ച 32 ടീമുകള്‍ പ്രാഥമിക റൗണ്ട്‌ പൂര്‍ത്തിയാക്കിയതിന്‌ പിറകെ യോഗ്യത നേടിയ 18 ടീമുകള്‍ പ്രി ക്വാര്‍ട്ടറും കളിച്ചു. ഇനി അവശേഷിക്കുന്നത്‌ എട്ട്‌ പ്രബലരാണ്‌. ലാറ്റിനമേരിക്കയാണ്‌ ക്വാര്‍ട്ടര്‍ ടീമുകളില്‍ മുന്നില്‍ നില്‍ക്കുന്നത്‌. ബ്രസീലും അര്‍ജന്റീനയും ഉറുഗ്വേയും ടിക്കറ്റ്‌ സ്വന്തമാക്കിയിട്ടുണ്ട്‌. യൂറോപ്പില്‍ നിന്ന്‌ ജര്‍മനിയും ഹോളണ്ടുമാണ്‌ ഇതിനകം സീറ്റ്‌ ഉറപ്പിച്ചവര്‍. ആഫ്രിക്കയുടെ പ്രതിനിധിയായി ഘാന മല്‍സരിക്കുന്നു. അവസാന പ്രി ക്വാര്‍ട്ടര്‍ ഫലങ്ങളെ ആശ്രയിച്ചിരിക്കും പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ജപ്പാന്‍ തുടങ്ങിയ ടീമുകളുടെ വിധി.
ചാമ്പ്യന്മാരായ ഇറ്റലി, റണ്ണേഴ്‌സ്‌ അപ്പായ ഫ്രാന്‍സ്‌, മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്‌ എന്നിവരുടെ പുറത്താവലാണ്‌ യൂറോപ്പിന്‌ കനത്ത ആഘാതമായത്‌. ഇറ്റലിയും ഫ്രാന്‍സും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. ഇംഗ്ലണ്ട്‌ നോക്കൗട്ട്‌ ഘട്ടത്തില്‍ ദയനീയ തോല്‍വി രുചിച്ചാണ്‌ മടങ്ങിയത്‌. ജര്‍മനി അവരുടെ വലയില്‍ നാല്‌ ഗോളുകളാണ്‌ അടിച്ചു കയറ്റിയത്‌. ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കം മുതല്‍ നിരാശപ്പെടുത്തിയവരാണ്‌ ഫാബിയോ കാപ്പലോയുടെ സംഘം. ഒരു തലത്തിലും അവര്‍ നിലവാരം പുലര്‍ത്തിയില്ല. മുന്‍നിരയില്‍ കളിച്ച വെയിന്‍ റൂണി നല്‍കിയ നിരാശക്കൊപ്പം പ്രതിരോധത്തിലെ വിളളലുകളുമായപ്പോള്‍ ടീമിന്റെ ദയനീയത പൂര്‍ണ്ണമായി. യൂറോപ്പിനേറ്റ കനത്ത ആഘാതമായിരുന്നു ഇംഗ്ലണ്ടിന്റെ പുറത്താവല്‍. ലോക റാങ്കിംഗില്‍ എട്ടില്‍ നില്‍ക്കുന്ന ടീം ലോകകപ്പ്‌ സ്വന്തമാക്കുമെന്നായിരുന്നു യൂറോപ്പിലെ പ്രബലമായ പ്രവചനം.
ലാറ്റിനമേരിക്കയില്‍ നിന്ന്‌ വന്നവരില്‍ ചിലി മാത്രമാണ്‌ ഇതിനോടകം പുറത്തായത്‌. അഞ്ച്‌ ടീമുകളാണ്‌ വന്‍കരയെ പ്രതിനിധീകരിച്ചത്‌. ഇവരില്‍ ബ്രസീലും അര്‍ജന്റീനയുമാണ്‌ തകര്‍പ്പന്‍ പ്രകടനങ്ങളുമായി ആധികാരികത പുലര്‍ത്തുന്നത്‌. ബ്രസീല്‍ പ്രതീക്ഷ നിലനിര്‍ത്തി മുന്നേറുകയാണ്‌. കളിച്ച നാല്‌ മല്‍സരങ്ങളില്‍ മൂന്നിലും വിജയം വരിച്ച അവര്‍ പോര്‍ച്ചുഗലിനെതിരായ മല്‍സരത്തില്‍ സമനില വഴങ്ങിയിരുന്നു. കോച്ച്‌ ഡുംഗെയുടെ തന്ത്രങ്ങളില്‍ മുന്നേറുന്ന ടീമിന്‌ കാര്യമായ വെല്ലുവിളിയുമായി ഹോളണ്ട്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ കാത്തുനില്‍പ്പുണ്ട്‌. അര്‍ജന്റീന കളിച്ച മല്‍സരങ്ങളിലെല്ലാം വിജയം സ്വന്തമാക്കിക്കഴിഞ്ഞു. ആധികാരികതയില്‍ ബ്രസീലിനേക്കാള്‍ ഒരു പടി മുന്നില്‍ മറഡോണയുടെ സംഘമാണ്‌. മെക്‌സിക്കോക്കെതിരായ പ്രി ക്വാര്‍ട്ടറില്‍ നേടിയ വലിയ വിജയം തന്നെ അതിനുദാഹരണം. ഈ രണ്ട്‌ ലാറ്റിനമേരിക്കന്‍ കരുത്തരും തമ്മിലൊരു സ്വപ്‌ന ഫൈനല്‍ പോലും ഇപ്പോള്‍ പ്രവചിക്കപ്പെടുന്നുണ്ട്‌. ലോകകപ്പ്‌ ചിത്രം പരിശോധിച്ചാല്‍ ഇതിനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ഉറുഗ്വേയാണ്‌ കണക്ക്‌ക്കൂട്ടലുകള്‍ തെറ്റിച്ച്‌ അവസാന എട്ടിലേക്ക്‌ വന്ന ടീം. ഗ്രൂപ്പ്‌ എയില്‍ നിന്ന്‌ അവര്‍ രണ്ടാം റൗണ്ട്‌ കാണുമെന്ന്‌ കരുതിയവര്‍ കുറവായിരുന്നു. ഫ്രാന്‍സും ആതിഥേയരായ ദക്ഷിണാഫ്രിക്കയും കളിച്ച ഗ്രൂപ്പില്‍ നിന്ന്‌ യോഗ്യത നേടിയ അവര്‍ പ്രി ക്വാര്‍ട്ടറില്‍ ഏഷ്യന്‍ കരുത്തരായ ദക്ഷിണ കൊറിയയെയും തോല്‍പ്പിച്ചിരുന്നു. ക്വാര്‍ട്ടറിലും ഉറുഗ്വേക്കാര്‍ക്ക്‌ ഘാനക്കെതിരെ മുന്‍ത്തൂക്കമുണ്ട്‌.
ആഫ്രിക്കന്‍ വന്‍കരയുടെ പ്രതീക്ഷകള്‍ അസമോവാ ഗ്യാന്‍ നയിക്കുന്ന ഘാനയില്‍ മാത്രമാണ്‌. ജര്‍മനി ഉള്‍പ്പെട്ട ഗ്രൂപ്പ്‌ ഡിയില്‍ നിന്ന്‌ രണ്ടാം സ്ഥാനക്കാരായി കയറിയ ടീം അമേരിക്കയെയാണ്‌ പ്രിക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്‌. ഇത്‌ വരെ അധികസമയത്തേക്ക്‌ ദീര്‍ഘിച്ച ഏക മല്‍സരവും ഇതായിരുന്നു. ക്യാപ്‌റ്റന്‍ ഗ്യാന്‍ തന്നെയാണ്‌ ടീമിന്റെ കരുത്തും ആവേശവും. ഏഷ്യയില്‍ നിന്ന്‌ പ്രി ക്വാര്‍ട്ടര്‍ ടിക്കറ്റ്‌ സ്വന്തമാക്കിയവരില്‍ കൊറിയക്കാര്‍ പുറത്തായിട്ടുണ്ട്‌. ആദ്യ റൗണ്ടില്‍ മികവ്‌ പ്രകടിപ്പിച്ച ടീമിന്‌ ഉറുഗ്വേയാണ്‌ വിലങ്ങായത്‌. കോണ്‍കാകാഫിന്‌ ആഘാതമായി അമേരിക്ക പുറത്തായി. പ്രി ക്വാര്‍ട്ടര്‍ ടിക്കറ്റ്‌ നേടിയ ഉത്തര അമേരിക്കന്‍ നിരയിലെ ഏക പ്രതിനിധി അമേരിക്കയായിരുന്നു. ഓഷ്യാനയുടെ പ്രതിനിധിയായി ന്യൂസിലാന്‍ഡ്‌ തുടക്കത്തില്‍ തന്നെ പുറത്തായിരുന്നു.
ഇനി രണ്ട്‌ നാള്‍ താരങ്ങളും പരിശീലകരും തന്ത്രങ്ങളുടെ പണിപുരയിലായിരിക്കും. പ്രശ്‌നങ്ങളുണ്ടെന്ന്‌ സമ്മതിച്ച ബ്രസീല്‍ കോച്ച്‌ ഡുംഗെ നിര്‍ണ്ണായക ക്വാര്‍ട്ടറിന്‌ മുമ്പ്‌ പെലെ ഉള്‍പ്പെടെയുളളവരുടെ സഹായം തേടിയിട്ടുണ്ട്‌. മധ്യനിരയിലെ സൂപ്പര്‍ താരം കക്കയുടെ മോശം ഫോമാണ്‌ ഡുംഗെയുടെ വലിയ പ്രശ്‌നം. ചുവപ്പ്‌ കാര്‍ഡ്‌ കണ്ട്‌്‌ ഒരു മല്‍സരം നഷ്‌ടമായ കക്ക പ്രി ക്വാര്‍ട്ടറിലും ബുക്ക്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ചിലിക്കെതിരായ മല്‍സരത്തില്‍ ഫാബിയാനോക്ക്‌ ഗോളവസരം ഒരുക്കിയ കക്ക ക്ലബ്‌ തലത്തില്‍ പ്രകടിപ്പിക്കുന്ന ഫോമിന്റെ നാലയലത്ത്‌ വരുന്നില്ല. മുന്‍നിരക്കാരായ ഫാബിയാനോ, റോബിഞ്ഞോ എന്നിവര്‍ നിലവാരം കാക്കുന്നുണ്ട്‌. ഫാബിയാനോ ഇതിനകം മൂന്ന്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തെങ്കില്‍ റോബിഞ്ഞോ ചിലിക്കെതിരെ അവസാന ഗോളുമായി മികവ്‌ പുലര്‍ത്തി. മുന്‍നിരക്കാര്‍ക്ക്‌ പന്ത്‌ സപ്ലൈ ചെയ്യുന്നതില്‍ കക്കയെ പോലെ ഗില്‍ബെര്‍ട്ടോ സില്‍വയും ബാപ്‌റ്റിസ്‌റ്റയും ക്ലബേഴ്‌സണുമെല്ലാം തിളങ്ങണം. പിന്‍നിരയില്‍ വലിയ പ്രശ്‌നങ്ങളില്ല. ലൂസിയോ, മൈക്കോണ്‍, ഡാനിയല്‍ ആല്‍വസ്‌, തിയാഗോ സില്‍വ എന്നിവര്‍ ഉന്നത മികവാണ്‌ പുലര്‍ത്തുന്നത്‌. ഗോള്‍ വലയത്തില്‍ ജൂലിയസ്‌ സീസര്‍ കാര്യമായി പരീക്ഷിക്കപ്പെട്ടിട്ടില്ല. കക്ക ഫോമിലേക്ക്‌ വന്നാല്‍ മൈതാനത്ത്‌ മല്‍സരത്തെ പ്ലാന്‍ ചെയ്യാനാവും.,
അര്‍ജന്റീനയിലും പ്രശ്‌നങ്ങളുണ്ട്‌. പ്രതിരോധത്തിലാണ്‌ തലവേദന വരുന്നത്‌. ഇത്‌ വരെ കാര്യമായ വെല്ലുവിളി പ്രതിരോധക്കാര്‍ നേരിട്ടിട്ടില്ല. ദക്ഷിണ കൊറിയക്കാരും മെക്‌സിക്കോയും അര്‍ജന്റീനയുടെ വലയില്‍ എത്തിച്ച ഗോളുകള്‍ മറഡോണയുടെ ഉറക്കം കെടുത്തും. അതിവേഗ നീക്കത്തില്‍ ഗബ്രിയേല്‍ ഹൈന്‍സ്‌ നയിക്കുന്ന പ്രതിരോധത്തെ ഉലക്കാന്‍ കഴിയുമെന്ന വിശ്വാസം ജര്‍മനിക്കുണ്ട്‌. യൂറോപ്പില്‍ നിന്നും ഹോളണ്ടാണ്‌ വിശ്വാസ്യത കാക്കുന്നത്‌. കളിച്ച മല്‍സരങ്ങളില്ലെല്ലാം ജയിച്ചവര്‍. എല്ലാ താരങ്ങളും ഫോമിലേക്ക്‌ വന്നതാണ്‌ ഡച്ചുകാര്‍ക്ക്‌ ആവേശമാവുന്നത്‌. പരുക്കില്‍ പുറത്തായ അര്‍ജന്‍ റൂബന്‍ പോലും കളിച്ച ഏക മല്‍സരത്തിലൂടെ കരുത്ത്‌ തെളിയിച്ചിട്ടുണ്ട്‌. സ്‌നൈഡര്‍, വാന്‍ പര്‍സി, വാന്‍ഡര്‍വാര്‍ട്ട്‌ എന്നിവരെല്ലാം തകര്‍ത്തു കളിക്കുമ്പോള്‍ ഡച്ചുകാര്‍ വലിയ പ്രതീക്ഷയിലാണ്‌. ഈ ലോകകപ്പില്‍ തകര്‍പ്പന്‍ തുടക്കം ലഭിച്ച ജര്‍മനി ഒരു മല്‍സരത്തിലെ വീഴ്‌ച്ചക്ക്‌ ശേഷം കാര്യമായി തിരിച്ചെത്തിയിരിക്കുന്നു.

Thursday, June 24, 2010

ENGLISH LUCK

ഡേ-13
ഫുട്‌ബോളില്‍ ഒരിക്കലും ഭാഗ്യത്തിന്റെ വക്താക്കളല്ല ഇംഗ്ലണ്ട്‌. കാല്‍പ്പന്തിന്റെ തറവാട്ടുകാര്‍ മല്‍സര മൈതാനങ്ങളില്‍ ശരിയായ തറവാടിത്തം കാണിക്കാറുണ്ട്‌. ഒരു തവണ മാത്രമാണ്‌ അവര്‍ കപ്പ്‌ ഉയര്‍ത്തിയിട്ടുള്ളതെങ്കിലും ലോകകപ്പിന്റെ ചരിത്രത്തില്‍ മാന്യമായ സ്ഥാനമാണ്‌ എന്നും ഇംഗ്ലണ്ടിന്‌. പത്തൊമ്പതാമത്‌ ലോകകപ്പിന്റെ പതിമൂന്നാം ദിവസം ഇംഗ്ലീഷുകാരെ രക്ഷിച്ചത്‌ പക്ഷേ ഒരിക്കലും തറവാടിത്തമായിരുന്നില്ല-ഭാഗ്യമായിരുന്നു. ഒരു ഗോളിന്‌ സ്ലോവേനിയയെ പരാജയപ്പെടുത്തി മുഖം രക്ഷിക്കുന്നതിനിടിയില്‍ എത്രയോ തവണ ടീം മരണമുഖം മുന്നില്‍ കണ്ടിരുന്നു. കഷ്ടിച്ച്‌ രക്ഷപ്പെട്ടപ്പോഴാവട്ടെ സ്വന്തം ഗ്രൂപ്പില്‍ അമേരികക്ക്‌ പിറകിലായി. ഇനി പ്രീ ക്വാര്‍ട്ടറില്‍ നേരിടാനുള്ളത്‌ ജര്‍മനിയെ. ഇംഗ്ലണ്ടുകാരെക്കാള്‍ ഭാഗ്യവാന്മാരായിരുന്നു അമേരിക്ക. ആഫ്രിക്കന്‍ ചെറുത്തുനില്‍പ്പിന്റെ ശക്തരായ പ്രതിനിധികളായ അള്‍ജീരിയ അമേരിക്കന്‍ സംഘത്തെ വരച്ച വരയില്‍ നിര്‍ത്തിയിരുന്നു. ഒടുവില്‍ ഇഞ്ച്വറി സമയത്തിലാണ്‌ ക്യാപ്‌റ്റന്‍ ഡോണോവാന്റെ മികവില്‍ അമേരിക്ക രക്ഷപ്പെട്ടത്‌. ഗ്രൂപ്പ്‌ ഡിയിലും കാര്യങ്ങള്‍ വിത്യസ്‌തമായിരുന്നില്ല. ജര്‍മനി നിരാശ തുടര്‍ക്കഥയാക്കുമ്പോള്‍ തോറ്റിട്ടും ഘാനക്കാര്‍ കടന്നുകയറി. ഓസ്‌ട്രേലിയക്കാര്‍ക്ക്‌ ലോകകപ്പിലെ ആദ്യ മല്‍സരം ജയിക്കാനായി. പക്ഷേ ഗോള്‍ ശരാശരി പട്ടികയിലെ കണക്കുകള്‍ അവര്‍ക്ക്‌ അനുകൂലമായിരുന്നില്ല.
ഇംഗ്ലണ്ടും ജര്‍മനിയും തമ്മിലുള്ള പ്രീ ക്വാര്‍ട്ടര്‍ അങ്കമാണ്‌ ഇപ്പോഴത്തെ സംസാരവിഷയം. പത്തൊമ്പതാമത്‌ ലോകകപ്പിലെ ആദ്യ സൂപ്പര്‍ അങ്കമാണിത്‌. ഓസ്‌ട്രേലിയക്കെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തി അരങ്ങേറിയ ജര്‍മനിയോ, അല്ലെങ്കില്‍ ലോകകപ്പില്‍ സാധ്യത കല്‍പ്പിക്കപ്പെട്ട ഇംഗ്ലണ്ടോ- ആരെങ്കിലുമൊരാള്‍ പുറത്താവും. രണ്ട്‌ പേരും ദയനീയ സോക്കര്‍ കാഴ്‌ച്ചവെക്കുന്ന സാഹചര്യത്തില്‍ ആര്‌ ജയിക്കുമെന്നത്‌ ആ ദിവസത്തെ പ്രകടനത്തെ ആശ്രയിച്ചിരിക്കും.
ഇംഗ്ലീഷ്‌ കാര്യങ്ങളാണ്‌ കൂടുതല്‍ ദയനീയം. ഫാബിയോ കാപ്പലോ എന്ന വിഖ്യാതനായ പരിശീലകനും ഒരു പറ്റം നല്ല താരങ്ങളും ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ പോലെ വലിയ ഒരു ചാമ്പ്യന്‍ഷിപ്പിന്റെ പിന്തുണയുമുണ്ടായിട്ടും ആ കരുത്ത്‌ ലോകകപ്പില്‍ പ്രകടിപ്പിക്കാന്‍ കഴിഞ്ഞ മൂന്ന്‌ മല്‍സരത്തിലും ഇംഗ്ലീഷ്‌ സംഘത്തിന്‌ കഴിഞ്ഞിരുന്നില്ല. സ്ലോവേനിയക്കെതിരായ മല്‍സരം ടീമിന്‌ അതിനിര്‍ണ്ണായകമായിരുന്നു. എന്നിട്ടും അതിന്റെ ഒരു ഗൗരവബോധത്തില്‍ താരങ്ങള്‍ കളിച്ചില്ല. റൂണിയെന്ന മുന്‍നിര താരം ശരാശരിയില്‍ പോലുമെത്തിയില്ല. അവസരങ്ങള്‍ തുലക്കുന്നതിലാണ്‌ അദ്ദേഹം ജാഗ്രത പാലിച്ചത്‌. മധ്യനിരയില്‍ സ്റ്റീവന്‍ ജെറാര്‍ഡും ഫ്രാങ്ക്‌ ലംപാര്‍ഡും ജറാത്ത്‌ ബാരി എന്നിവരൊന്നും ഫലവത്താവുന്നില്ല. മല്‍സരത്തില്‍ പിറന്ന ഏക ഗോള്‍ ഇംഗ്ലീഷ്‌ മികവില്‍ പിറന്നതല്ല. സ്ലോവേനിയന്‍ ഗോള്‍ക്കീപ്പറുടെ പിഴവായിരുന്നു. ജെറമൈന്‍ ഡെഫോ എന്ന മുന്‍നിരക്കാരനെ മാര്‍ക്ക്‌ ചെയ്യുന്നതില്‍ ഡിഫന്‍സും അദ്ദേഹത്തിന്റെ കാലുകളിലുടെ വന്ന ബോളിനെ തടയുന്നതില്‍ ഗോള്‍ക്കീപ്പറും പരാജയപ്പെടുകയായിരുന്നു.
ഒരു കാര്യത്തില്‍ മാത്രം കാപ്പലോക്ക്‌ ആശ്വസിക്കാം-അദ്ദേഹത്തിന്റെ രണ്ട്‌ മാറ്റങ്ങള്‍, അത്‌ ഭാഗ്യത്തിന്റെ പിന്‍ബലത്തിലാണെങ്കിലും ഫലം ചെയ്‌തു. നിര്‍ണ്ണായക മല്‍സരത്തിന്‌ മുമ്പ്‌ രണ്ട്‌ മാറ്റങ്ങളാണ്‌ കോച്ച്‌ വരുത്തിയത്‌. എമില്‍ ഹെസികിക്ക്‌ പകരം ജെറമൈന്‍ ഡെഫോയും ആരോണ്‍ ലിനന്‌ പകരം ജെയിംസ്‌ മില്‍നറും കളിച്ചു. ജോണ്‍ ടെറിയെ പോലുളള സീനിയര്‍ താരം ജോ കോളിന്‌ വേണ്ടി ടീമില്‍ കലാപം നടത്തിയതിന്‌ ശേഷമാണ്‌ അത്‌ വകവെക്കാതെ കോച്ച്‌ ടീമില്‍ മാറ്റം വരുത്തിയത്‌. സ്ലോവേനിയക്കെതിരായ മല്‍സരത്തില്‍ ഇംഗ്ലണ്ട്‌ തോറ്റിരുന്നെങ്കില്‍, കാപ്പലോ ഈ മാറ്റങ്ങളുടെ പേരില്‍ ക്രൂശിക്കപ്പെടുമായിരുന്നു. അതാണ്‌ പറഞ്ഞത്‌ ഭാഗ്യമാണ്‌ ഇംഗ്ലണ്ടിന്‌ വേണ്ടി കളിച്ചതെന്ന്‌. പലപ്പോഴും പരിശീലകര്‍ ടീമില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരാവുന്നത്‌ ടീം തോല്‍ക്കുമ്പോഴാണ്‌. വിജയിക്കുന്ന ടീമില്‍ ആരും മാറ്റം വരുത്തില്ല.
മൂന്ന്‌ മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടും ലോകകപ്പിന്റെ പേസിലേക്ക്‌ ഇംഗ്ലണ്ട്‌ വന്നിട്ടില്ല എന്നതാണ്‌ വസ്‌തുത. ബ്രസീലും അര്‍ജന്റീനയും ഹോളണ്ടുമെല്ലാം ശരിക്കും വേഗത നേടിക്കഴിഞ്ഞു. അവര്‍ക്ക്‌ ഇനി പ്രയാസങ്ങളില്ലാതെ കളിക്കാനാവും. ഇംഗ്ലണ്ടും ജര്‍മനിയുമെല്ലാം തപ്പിതടയുമ്പോള്‍ അത്‌ അവരുടെ അടുത്ത മല്‍സരത്തെയും ബാധിക്കും. പരുക്കില്‍ തളര്‍ന്നാണ്‌ റൂണി ലോകകപ്പിന്‌ വന്നത്‌. ആരോഗ്യപരമായി യോഗ്യത തെളിയിക്കാത്ത ഒരു താരത്തെ കളിപ്പിക്കുമ്പോള്‍ അത്‌ കാപ്പലോ ഉള്‍പ്പെടുന്ന പരിശീലകര്‍ രാജ്യത്തോടും ഫുട്‌ബോളിനോടും ചെയ്യുന്ന പാതകമാണ്‌. റൂണി ആരോഗ്യവാനായി കളിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കരുത്ത്‌ പ്രകടമാവും. പരുക്കിലെ വേദനയും, കളിയിലെ വേദനുമെല്ലാമായി ആകെ നിരാശനായി കളിക്കുന്ന റൂണിയെയാണ്‌ കഴിഞ്ഞ മൂന്ന്‌ മല്‍സരത്തിലും കണ്ടത്‌. കഴിഞ്ഞ ലോകകപ്പിലെ ഒരു മല്‍സരമാണ്‌ പെട്ടെന്ന്‌ ഓര്‍മ്മ വരുന്നത്‌. ഇറ്റലി ഓസ്‌ട്രേലിയക്കാരുമായി കളിച്ചപ്പോള്‍ തട്ടിമുട്ടിയാണ്‌ അസൂരികള്‍ കടന്നു കയറിയത്‌. പക്ഷേ ആ മല്‍സരത്തിന്‌ ശേഷം ഇറ്റലിക്കാര്‍ തിരിഞ്ഞു നോക്കിയില്ല. അവര്‍ കപ്പുമായാണ്‌ മടങ്ങിയത്‌. അത്‌ പോലെ സ്ലോവേനിയയുമായി ഇംഗ്ലണ്ട്‌ വിയര്‍ത്തു നേടിയ വിജയം ചിലപ്പോള്‍ ആ ടീമിന്റെ ശനിയകറ്റുന്ന മല്‍സരമായിരിക്കാം. കുറഞ്ഞപക്ഷം ഇംഗ്ലീഷ്‌ ആരാധകരെങ്കിലും അങ്ങനെ കരുതുന്നുണ്ടാവാം.
മൈതാനത്ത്‌ ശരിക്കുമൊരു സ്‌പാര്‍ക്ക്‌ മതി ടീമിന്റെ ആത്മവിശ്വാസം ഉയരാന്‍... നല്ല ഒരു ഗോള്‍ പിറന്നാല്‍ അത്‌ വലിയ ഊര്‍ജ്ജമാവും. ഇംഗ്ലണ്ടിന്റെ കാര്യത്തില്‍ ഇത്‌ വരെ അങ്ങനെയൊന്ന്‌ സംഭവിച്ചിട്ടില്ല. ഡേവിഡ്‌ ബെക്കാമിനെ പോലുള്ളവര്‍ പുറത്ത്‌ നിന്ന്‌ ടീമിനെ തുണക്കുന്നുണ്ട്‌. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തണം.
ജര്‍മനി ശരിക്കും ഘാനക്കെതിരെ രക്ഷപ്പെടുകയായിരുന്നു. ജോകിം ലോ എന്ന പരിശീലകന്‍ നേരിടുന്നത്‌ തികച്ചും വിത്യസ്‌തമായ പ്രശ്‌നമാണ്‌. ആദ്യ മല്‍സരത്തില്‍ ടീം നേടിയ തകര്‍പ്പന്‍ വിജയമാണ്‌ അദ്ദേഹത്തിന്റെ പ്രശ്‌നം. ആ വിജയത്തിന്‌ ശേഷം പ്രതീക്ഷകള്‍ വാനോളമുയര്‍ന്നു. ആരെയും തോല്‍പ്പിക്കാമെന്ന ആവേശം താരങ്ങളിലുമുണ്ടായി. ജര്‍മന്‍ സംഘത്തില്‍ കളിക്കുന്നവരില്‍ അറുപത്‌ ശതമാനവും യുവതാരങ്ങളാണ്‌. അണ്ടര്‍ 20 ലോകകപ്പില്‍ കളിച്ച ജര്‍മന്‍ സംഘത്തിലെ പത്തോളം പേരാണ്‌ ഘാനക്കെതിരെ ഇറങ്ങിയത്‌. കക്കാവോയും മുള്ളറുമെല്ലാം ആവേശത്തിലാണ്‌ കളിക്കുന്നത്‌. ഈ ആവേശം പക്ഷേ സ്വന്തം ടീമിന്റെ വലയില്‍ ഗോള്‍ വീഴുമ്പോള്‍ ഇല്ലാതാവുന്നു. ഇംഗ്ലണ്ടും ജര്‍മനിയും ലോകകപ്പിന്റെ പല വേദികളില്‍ കണ്ട്‌മുട്ടിയവരാണ്‌. രണ്ട്‌ ടീമുകളും തമ്മിലുള്ള പോരാട്ടവീര്യങ്ങളുടെ കഥകള്‍ പലതുണ്ട്‌. പക്ഷേ അനുഭവസമ്പന്നരായ ഇംഗ്ലണ്ടും യുവതാരങ്ങളുടെ ജര്‍മനിയും കളിക്കുമ്പോള്‍ വ്യക്തിഗത മികവുകളേക്കാള്‍ അത്‌ സമ്മര്‍ദ്ദ പോരാട്ടമായി മാറും.
ആഫ്രിക്കന്‍ ടീമുകള്‍ ലോകകപ്പിന്റെ രണ്ടാം റൗണ്ട്‌ കാണാതെ മടങ്ങുമ്പോള്‍ ഘാന ആശ്വാസമാണ്‌. അസമോവ്‌ ഗ്യാനിന്റെ മികവില്‍ കളിക്കുന്ന ടീമിന്‌ വേഗതയും കരുത്തുമുണ്ട്‌. ആത്മവിശ്വാസമാണ്‌ പ്രശ്‌നം. ജര്‍മന്‍ വലയിലേക്ക്‌ അവര്‍ പലവട്ടം വന്നു. പന്തിനെ പക്ഷേ അവസാന ഘട്ടത്തില്‍ വലയിലേക്ക്‌ ആനയിക്കാനുള്ള ശേഷിയില്ലാതാവുന്നു. ഗ്യാനിനെ മാത്രം മുന്‍നിര്‍ത്തിയുള്ള ഗെയിമില്‍ ഇത്‌ വരെ രണ്ട്‌ പെനാല്‍ട്ടി ഗോളുകള്‍ മാത്രമാണ്‌ ടീമിന്‌ നേടാനായത്‌. ഓസ്‌ട്രേലിയയാണ്‌ വലിയ നിര്‍ഭാഗ്യവാന്മാര്‍. ആദ്യ മല്‍സരത്തിലെ തോല്‍വി അവരെ തളര്‍ത്തിയിരുന്നില്ല എന്നതിന്‌ തെളിവായിരുന്നു സെര്‍ബിയക്കെതിരായ വിജയം.

ഇന്ന്‌
ജൊഹന്നാസ്‌ബര്‍ഗ്ഗ്‌: ആദ്യ റൗണ്ട്‌ അവസാനിക്കുന്ന ഇന്ന്‌ തകര്‍പ്പന്‍, ഒപ്പം തീവ്ര അങ്കങ്ങള്‍. ഗ്രൂപ്പ്‌ ജിയും എച്ചിലുമായി നടക്കുന്ന നാല്‌ മല്‍സരങ്ങളും ജീവന്മരണ പോരാട്ടങ്ങളാണ്‌. ഇന്ന്‌ രാത്രി 7-30 ന്‌ നടക്കുന്ന ബ്രസീല്‍-പോര്‍ച്ചുഗല്‍ അങ്കത്തില്‍ തീപ്പറാും. ഇതേ സമയം തന്നെ ഐവറികോസ്റ്റുകാര്‍ നിലനില്‍പ്പിന്റെ അങ്കത്തില്‍ ഉത്തര കൊറിയയുമായി കളിക്കുന്നു. രാത്രി പന്ത്രണ്ടിലെ മല്‍സരത്തില്‍ സ്‌പെയിന്‍-ചിലി തകര്‍പ്പന്‍ പോരാട്ടമുണ്ട്‌. സ്വറ്റ്‌സര്‍ലാന്‍ഡും ഹോണ്ടുറാസും തമ്മിലാണ്‌ അവസാന മല്‍സരം.
ഗ്രൂപ്പ്‌ ജിയില്‍ ആദ്യ രണ്ട്‌ മല്‍സരങ്ങളിലെ വിജയവുമായി ബ്രസീല്‍ രണ്ടാം റൗണ്ട്‌ ഉറപ്പാക്കിയിട്ടുണ്ട്‌. പക്ഷേ അവര്‍ക്ക്‌ മുന്നില്‍ വരുന്ന പോര്‍ച്ചുഗലിന്‌ ഇത്‌ വരെ ടിക്കറ്റ്‌ ഉറപ്പായിട്ടില്ല. ആദ്യ മല്‍സരത്തില്‍ ഐവറിക്കാരുമായി സമനിലയും രണ്ടാം മല്‍സരത്തില്‍ ഉത്തര കൊറിയക്കെതിരെ നേടിയ ഏഴ്‌ ഗോള്‍ പിന്‍ബലത്തിലും നാല്‌ പോയന്റാണ്‌ പറങ്കികള്‍ നേടിയിരിക്കുന്നത്‌. ഇന്നവര്‍ക്ക്‌ തോല്‍ക്കാതിരിക്കണം. സമനില നേടിയാലും നിലവിലെ ഗോള്‍ ശരാശരിയുടെ പിന്‍ബലത്തില്‍ കടന്നു കയറാനാവും. പോര്‍ച്ചുഗലിന്‌ നാല്‌ പോയന്റാണുള്ളത്‌. ഐവറി കോസ്‌റ്റുകാര്‍ക്ക്‌ രണ്ട്‌ പോയന്റുണ്ട്‌. ഇന്ന്‌ പോര്‍ച്ചുഗല്‍ തോല്‍ക്കുകയും ഐവറിക്കാര്‍ ജയിക്കുകയും ചെയ്‌താല്‍ ദിദിയര്‍ ദ്രോഗ്‌ബെയുടെ സംഘം മുന്നേറും. സമനിലയാണ്‌ പോര്‍ച്ചുഗല്‍ സമ്പാദിക്കുന്നതെങ്കില്‍ ഐവറിക്കാരുടെ വിജയം പ്രശ്‌നമാവില്ല.
വിട്ടുകൊടുക്കില്ല എന്ന്‌ ബ്രസീല്‍ നയം വ്യക്തമാക്കിയിട്ടുണ്ട്‌. ഉത്തര കൊറിയയെ തോല്‍പ്പിതച്ചതില്‍ നിന്നും ഐവറി മല്‍സരത്തിലേക്ക്‌ വന്നപ്പോള്‍ ആധികാരികതയാണ്‌ മഞ്ഞപ്പട പ്രകടിപ്പിച്ചത്‌. ഇന്ന്‌ പോര്‍ച്ചുഗലിനെതിരെ വിജയിക്കുക മാത്രമാണ്‌ ലക്ഷ്യമെന്ന്‌ കോച്ച്‌ ഡുംഗെ വ്യക്തമാക്കി. സ്വന്തം ഗ്രൂപ്പില്‍ അവര്‍ ഒന്നാം സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്‌. എച്ചിലെ രണ്ടാം സ്ഥാനക്കാരാണ്‌ രണ്ടാം റൗണ്ടിലെ പ്രതിയോഗികള്‍. ചിലി, സ്‌പെയിന്‍ എന്നിവരില്‍ ഒരാളായിരിക്കാം ബ്രസീലിന്റെ പ്രതിയോഗികള്‍.
അവസാന ഗ്രൂപ്പ്‌ മല്‍സരത്തില്‍ അര്‍ജന്റീനിയന്‍ കോച്ച്‌ ഡിയാഗോ മറഡോണ സ്വന്തം സീനിയര്‍ താരങ്ങള്‍ക്ക്‌ വിശ്രമം നല്‍കിയത്‌ പോലെ ചില സീനിയര്‍ താരങ്ങള്‍ ഇന്ന്‌ ആദ്യ ഇലവനില്‍ കളിക്കില്ലെന്ന്‌ കോച്ച്‌ സൂചിപ്പിച്ചിട്ടുണ്ട്‌. കഴിഞ്ഞ മല്‍സരത്തില്‍ ചുവപ്പ്‌ കാര്‍ഡ്‌ കണ്ട കക്ക ഇന്ന്‌ പുറത്താണ്‌. ലൂയീസ്‌ ഫാബിയാനോ, റോബിഞ്ഞോ എന്നിവര്‍ക്ക്‌ പകരം ഗ്രാഫറ്റെ, നില്‍മര്‍ എന്നിവര്‍ വരും. പോര്‍ച്ചുഗല്‍ കോച്ച്‌ കാര്‍ലോസ്‌ ക്വിറസ്‌ പക്ഷേ വിട്ടുവീഴ്‌ചകള്‍ക്ക്‌ ഒരുക്കമല്ല. ഉത്തര കൊറിയക്കെതിരെ നേടാനായ വലിയ വിജയത്തില്‍ മതിമറക്കാതെ ശക്തരായ ബ്രസീലിനെതിരെ സമനില ലക്ഷ്യമാക്കിയാണ്‌ അദ്ദേഹം നീങ്ങുന്നത്‌. കൃസ്റ്റിയാനോ റൊണാള്‍ഡോ, സിമാവോ, അല്‍മേഡ എന്നിവരെല്ലാം ഫോമിലേക്ക്‌ വന്നിട്ടുണ്ട്‌. യൂറോപ്പിലും ലാറ്റിനമേരിക്കയും തമ്മിലുള്ള അങ്കമാണിത്‌. ഇവിടെ പ്രസ്റ്റീജാണ്‌ പ്രധാനം.
ഐവറി കോസ്‌റ്റുകാര്‍ക്ക്‌ ഉത്തര കൊറിയക്കെതിരെ വലിയ മാര്‍ജിനില്‍ തന്നെ വിജയിക്കേണ്ടതുണ്ട്‌. ബ്രസീല്‍ പോര്‍ച്ചുഗലിനെ തോല്‍പ്പിക്കുമെന്നാണ്‌ ദ്രോഗ്‌ബയും സംഘവും കരുതുന്നത്‌. അത്തരം സാഹചര്യത്തില്‍ സാധാരണ വിജയം നേടിയാല്‍ ഗ്രൂപ്പിലെ രണ്ടാം സ്‌ഥാനക്കാരായി മുന്നോട്ട്‌ പോവാന്‍ കഴിയും. പോര്‍ച്ചുഗല്‍ ബ്രസീലിനെ തളച്ചാലാണ്‌ പ്രശ്‌നം, അവിടയാണ്‌ ഗോള്‍ മാര്‍ജിന്‍ പ്രശ്‌നമാവുത. കൊറിയക്കാര്‍ ഒരു വിജയം കൊതിക്കുന്നുണ്ട്‌. നാട്ടിലേക്ക്‌ അഭിമാനത്തോടെ തല ഉയര്‍ത്തി മടങ്ങാന്‍.
ഗ്രൂപ്പ്‌ എച്ചില്‍ ചിലിയും സ്‌പെയിനും തമ്മിലുള്ള അങ്കം തുല്യശക്തികളുടേതാണ്‌. കളിച്ച രണ്ട്‌ മല്‍സരങ്ങളിലും ജയിച്ചവരാണ്‌ ചിലി. ആറ്‌ പോയന്റാണ്‌ അവരുടെ സമ്പാദ്യം. ഈ ഗ്രൂപ്പില്‍ രണ്ടാം സ്‌ഥാനത്ത്‌ വരാന്‍ പക്ഷേ ആര്‍ക്കും താല്‍പ്പര്യമില്ല. രണ്ടാം സ്‌ഥാനക്കാര്‍ പ്രി ക്വാര്‍ട്ടര്‍ കളിക്കേണ്ടത്‌ ബ്രസീലുമായിട്ടാണ്‌. ഒരു സമനില നേടിയാല്‍ ചിലിക്ക്‌ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താം. സ്‌പെയിനിന്‌ പക്ഷേ വിജയം തന്നെ വേണം. ലോകകപ്പിന്‌ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന കാളപ്പോരിന്റെ നാട്ടുകാര്‍ക്ക്‌ ആദ്യമല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനോടേറ്റ തോല്‍വിയാണ്‌ ആഘാതമായിരിക്കുന്നത്‌. സ്‌പെയിനിനും സ്വിറ്റ്‌സര്‍ലാന്‍ഡിനും മൂന്ന്‌ പോയന്റ്‌ വീതമാണുള്ളത്‌. സ്വിസുകാര്‍ ഇന്ന്‌ ദുര്‍ബലരായ ഹോണ്ടുറാസുമായി കളിക്കുന്നതില്‍ അവര്‍ക്കാണ്‌ സാധ്യത. അങ്ങനെ വന്നാല്‍ സ്‌പാനിഷ്‌ കാര്യം അപകടത്തിലാവും. ചിലിയെ വ്യക്തമായ മാര്‍ജിനില്‍ തോല്‍പ്പിക്കുക മാത്രമാണ്‌ സ്‌പെയിനിന്‌ മുന്നിലുളള സേഫ്‌ വഴി. സ്‌പാനിഷ്‌ മധ്യനിര ലോകോത്തരമാണ്‌. ഇനിയസ്‌റ്റ പരുക്കില്‍ നിന്ന്‌ മുക്തനായി കളിക്കും. സാവിയും ഫാബ്രിഗസും സില്‍വയും ഫോമിലാണ്‌. മുന്‍നിരയില്‍ കളിക്കുന്ന വിയ ഹോണ്ടുറാസിനെതിരെ രണ്ട്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തിരുന്നു. ടോറസിന്റെ ഫോമില്ലായ്‌മാണ്‌ ടീമിന്‌ പ്രശ്‌നം. ചിലിക്കാണെങ്കില്‍ മാര്‍സിലോ ബിയല്‍സ എന്ന മികച്ച പരിശീലകന്റെ തന്ത്രങ്ങളുണ്ട്‌. അലക്‌സിസ്‌ സാഞ്ചസ്‌ എന്ന പോരാളിയെയും കാണാതിരിക്കരുത്‌.
ഹക്കാന്‍ യാകിന്റെ സ്വിസുകാര്‍ അട്ടിമറികളുടെ വക്താക്കളാണ്‌. ഹോണ്ടുറാസിനെ തോല്‍പ്പിക്കാനാവുമെന്ന്‌ തന്നെയാണ്‌ അവര്‍ പറയുന്നത്‌. മല്‍സരങ്ങള്‍ ഇ.എസ്‌.പി.എന്നിലും സ്റ്റാര്‍ സ്‌പോര്‍ട്‌സിലും.

സ്‌പെയിന്‍ കപ്പടിക്കും
ലോകകപ്പിന്റെ ആദ്യ റൗണ്ട്‌ അവസാനിക്കുകയാണ്‌. സ്വാഭാവികമായും ചിത്രം ഒന്ന്‌ കൂടി വ്യക്തമാവുന്നു. ഇംഗ്ലണ്ടും ജര്‍മനിയും തമ്മിലൊരു പ്രി ക്വാര്‍ട്ടര്‍ ഉറപ്പായിരിക്കുന്നു. അതൊരു മല്‍സരമായിരിക്കും. പരമ്പരാഗത കരുത്തര്‍ തമ്മില്‍ കളിക്കുമ്പോഴാണ്‌ ഫുട്‌ബോളിന്‌ സൗന്ദര്യം വര്‍ദ്ധിക്കുക. ചെറിയ ടീമുകളെ വിലയിരുത്തുമ്പോള്‍ പലപ്പോഴും പിഴക്കാറുണ്ട്‌. ആരും കരുതിയിരുന്നില്ലല്ലോ ഫ്രാന്‍സ്‌ ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുമെന്ന്‌. ഫുട്‌ബോളിനെ ചര്‍ച്ച ചെയ്യുമ്പോള്‍ താരങ്ങളുടെ മികവും മൈതാനത്തിന്റെ പാരമ്പര്യവും മല്‍സരം നിയന്ത്രിക്കുന്ന റഫറിയുടെ അനുഭവവുമെല്ലം പ്രധാനമാണ്‌. പക്ഷേ വലിയ ഒരു ടീം ചെറിയ ടീമുമായി കളിക്കുമ്പോള്‍ മാനസികമായുള്ള വലിയ ഒരു തടസ്സമുണ്ട്‌. വലിയ ടീമിന്‌ ആത്മവിശ്വാസമുണ്ടാവും. ആ ആത്മവിശ്വാസത്തില്‍ അല്‍പ്പം സമ്മര്‍ദ്ദത്തിന്റെ ചേരുവ ഉറപ്പാണ്‌. ചെറിയ ടീമാവുമ്പോള്‍ അതില്ല. നഷ്ടപ്പെടാന്‍ ഒന്നുമില്ല എന്ന വിശ്വാസം. അള്‍ജീരിയയെ പോലുള ടീമുകളുടെ കളി നോക്കുക-മനോഹരമായാണ്‌ അവര്‍ കളിക്കുന്നത്‌. അവര്‍ക്ക്‌ ഓരോ മല്‍സരവും വലിയ ആവേശമാണ്‌. പ്രി ക്വാര്‍ട്ടര്‍ കളിക്കണമോ അല്ലെങ്കില്‍ സെമിയില്‍ കളിക്കണമോ എന്ന ചിന്ത വേണ്ട. കളിക്കുന്നത്‌ ജയിക്കാനാണ്‌. ജയിച്ചില്ലെങ്കിലും നഷ്‌ടമില്ല. സ്‌പെയിന്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനോട്‌ തോറ്റത്‌ ഈ പ്രശ്‌നത്തിലാണ്‌. ലോകകപ്പിലെ ആദ്യ മല്‍സരം കളിക്കുമ്പോള്‍ സ്‌പാനിഷ്‌ ടീമിന്‌ പലതും മുന്‍കരുതലായി സ്വീകരിക്കേണ്ടതുണ്ടായിരുന്നു. താരങ്ങളുടെ പരുക്കും ഒരു മാസത്തോളം ദീര്‍ഘിക്കുന്ന ലോകകപ്പിലേക്കുളള ഊര്‍ജ്ജ സംഭരണവുമെല്ലാം പ്രധാനമായിരുന്നു. പക്ഷേ സ്വിസുകാര്‍ കളി ജയിച്ചു. പക്ഷേ ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നത്‌ സ്‌പെയിന്‍ ജൂലൈ 11 ലെ ഫൈനല്‍ കളിക്കുമെന്നാണ്‌. കപ്പ്‌ സ്വന്തമാക്കാന്‍ ഞാന്‍ കാണുന്നത്‌ സ്‌പെയിനിനെയാണ്‌. ഇന്നവര്‍ കളിക്കുന്നുണ്ട്‌. ചിലിക്കെതിരായ അങ്കത്തില്‍ ജയിച്ചാല്‍ ചിലപ്പോള്‍ പ്രി ക്വാര്‍ട്ടര്‍ ഘട്ടത്തില്‍ ബ്രസീല്‍ മുന്നില്‍ വരും. ലോകകപ്പിലെ മല്‍സരങ്ങളെ ഇനി ഗൗരവത്തില്‍ കാണണം. നോക്കൗട്ട്‌ ഘട്ടമാണ്‌.

മെസി പുരാണം
പറഞ്ഞിട്ടും പറഞ്ഞിട്ടും ഡിയാഗോ മറഡോണക്ക്‌ മെസി പുരാണം മതിയാവുന്നില്ല.... അവന്‍ എന്നെ പോലെയാണെന്ന്‌ അദ്ദേഹം പറഞ്ഞിട്ട്‌ രണ്ട്‌ നാളുകളേ ആയിട്ടുള്ളു. 1982 ലെ എന്നെയാണ്‌ അവനെ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത്‌ എന്നദ്ദേഹം പറഞ്ഞത്‌ ഒരു ദിവസം മുമ്പ്‌. ഇന്നലെ മറഡോണ വാക്കുമാറ്റി-അവന്‍ 1986 ലെ എന്നെ പോലെയാണ്‌. 86 ലാണ്‌ മറഡോണ മാജിക്കില്‍ അര്‍ജന്റീന ലോകകപ്പ്‌ സ്വന്തമാക്കിയത്‌. മറഡോണ സംസാരിക്കാന്‍ തുടങ്ങിയാല്‍ അതെല്ലാം ഇപ്പോള്‍ മെസിയെക്കുറിച്ചാണ്‌. അവന്‍ ഗോളടിച്ചില്ലെങ്കിലെന്താ കളിക്കുന്നില്ലേ.. അവന്‍ കപ്പ്‌ തന്നെ ഉയര്‍ത്തും... ഇതെല്ലാം കോച്ചിന്റെ വാക്കുകളാണ്‌. തന്നെ പ്രകീര്‍ത്തിക്കുന്ന മറഡോണയെ നോക്കി ചിരിക്കുക മാത്രമാണ്‌ മെസി ചെയ്യുന്നത്‌.... ഈ വാഴ്‌ത്തുമൊഴികള്‍ എവിടെയവസാനിക്കുമെന്നാണ്‌ ബ്രസീല്‍ ആരാധകര്‍ ചോദിക്കുന്നത്‌... ആയിരം കക്കക്ക്‌ അര മെസിയെന്ന്‌ പറയുന്ന അര്‍ജന്റീനക്കാരും ചോദിക്കുന്നു-ഇതല്‍പ്പം കടക്കുന്നില്ലേ...

Wednesday, June 23, 2010

SORRY FRANCE

ഇന്ന്‌ ഫൈനല്‍
ധാംബൂല: ലോകകപ്പ്‌ ഫുട്‌ബോളില്‍ നിറം മങ്ങിയ ഏഷ്യാ കപ്പ്‌ ക്രിക്കറ്റിന്റെ ഫൈനല്‍ മല്‍സരത്തില്‍ ഇന്ത്യ ഇന്ന്‌ ആതിഥേയരായ ശ്രീലങ്കയുമായി കളിക്കും. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ പര്‍വേസ്‌്‌ മഹറൂഫിന്റെ ഹാട്രിക്കില്‍ ഇന്ത്യയെ ഏഴ്‌ വിക്കറ്റിന്‌ തോല്‍പ്പിച്ച ലങ്കക്കാണ്‌ കലാശപ്പോരാട്ടത്തില്‍ നേരിയ മുന്‍ത്തൂക്കം. ഒരു വര്‍ഷം മുമ്പ്‌ കറാച്ചിയില്‍ അജാന്ത മെന്‍ഡിസിന്റെ മിന്നല്‍ പ്രകടനത്തില്‍ തളര്‍ന്ന ഇന്ത്യക്ക്‌ ആ തിരിച്ചടിക്ക്‌ പ്രഹരമേല്‍പ്പിക്കാനുള്ള അവസരവുമാണിത്‌. മല്‍സരം ഇന്ത്യന്‍ സമയം ഉച്ചിതിരിഞ്ഞ്‌ രണ്ട്‌ മുതല്‍ നിയോ ക്രിക്കറ്റിലുണ്ട്‌.

ഡേ-12
ഈ ലോകകപ്പില്‍ ഇത്രമാത്രമാണ്‌ ഫ്രാന്‍സ്‌ അര്‍ഹിച്ചത്‌. അവരുടെ ദുരന്തത്തില്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ക്ക്‌ നിരാശയുണ്ടാവില്ല. തപ്പിതടയുന്ന, ഗെയിം പ്ലാനില്ലാത്ത, തമ്മിലടിക്കുന്ന ഒരു ടീമിന്‌ ലോകകപ്പ്‌ പോലെ വലിയ വേദിയില്‍ സ്ഥാനമില്ല. പത്തൊമ്പതാമത്‌ ലോകകപ്പിന്റെ പന്ത്രണ്ടാം ദിവസം പിന്നിട്ടപ്പോള്‍ ഫ്രഞ്ച്‌ ദുരന്തമല്ല സോക്കര്‍ പ്രേമികളെ വേദനിപ്പിക്കുന്നത്‌-ആതിഥേയരായ ദക്ഷിണാഫ്രിക്കയുടെ നിര്‍ഭാഗ്യമാണ്‌. ഗ്രൂപ്പ്‌ എ യില്‍ നിന്ന്‌ ഉറുഗ്വേ, മെക്‌സിക്കോ എന്നിവര്‍ പ്രി ക്വാര്‍ട്ടര്‍ ടിക്കറ്റ്‌ കരസ്ഥമാക്കിയപ്പോള്‍ ദക്ഷിണാഫ്രിക്കയും ഫ്രാന്‍സുമാണ്‌ പുറത്തായത്‌. ബി യില്‍ അര്‍ജന്റീന, ദക്ഷിണ കൊറിയ എന്നിവര്‍ കയറിയപ്പോള്‍ ഗ്രീസും നൈജീരിയയും പുറത്തായി. പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉറുഗ്വേ ദ. കൊറിയയുമായും അര്‍ജന്റീന മെക്‌സിക്കോയുമായും കളിക്കുന്നു.
ലോക റാങ്കിംഗില്‍ എണ്‍പത്തിമൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക രാജകീയമായി വിടവാങ്ങിയത്‌ ശക്തമായ സോക്കര്‍ കാഴ്‌ച്ചവെച്ചും, ആത്മവിശ്വാസം പ്രകടിപ്പിച്ചുമാണ്‌. മുന്‍ ചാമ്പ്യന്മാര്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ അവര്‍ക്ക്‌ മൂന്നാം സ്ഥാനം നേടാനായി. ഒരു ഗോള്‍ വിത്യാസത്തിലാണ്‌ അവര്‍ പുറത്തായതും. ആദ്യ മല്‍സരത്തില്‍ ഷബലാല എന്ന പുത്തന്‍ താരത്തിന്റെ മനോഹരമായ ഗോളില്‍ മെക്‌സിക്കോയെ തളച്ച ആതിഥേയര്‍ അവസാന മല്‍സരത്തില്‍ 2-1 നാണ്‌ ഫ്രാന്‍സിനെ തോല്‍പ്പിച്ചത്‌. തുടക്കത്തില്‍ തന്നെ രണ്ട്‌ ഗോള്‍ നേടിയ ശേഷം ഒരു ഗോള്‍ വഴങ്ങിയതാണ്‌ അന്തിമ വിശകലനത്തില്‍ അവര്‍ക്ക്‌ ആഘാതമായത്‌. വുവുസേല മുഴക്കിവന്ന ആഫ്രിക്കന്‍ ആരാധകര്‍ പോലും ഇത്രയൊന്നും കരുതിയിട്ടുണ്ടാവില്ല. ആതിഥേയര്‍ എന്ന ടിക്കറ്റില്‍ ലോകകപ്പില്‍ കളിച്ച ദക്ഷിണാഫ്രിക്ക ആദ്യ മല്‍സരത്തില്‍ നടത്തിയ പ്രകടനം വെറും ഫ്‌ളൂക്കല്ല എന്ന്‌ തെളിയിച്ചാണ്‌ അവര്‍ അവസാന മല്‍സരത്തില്‍ വിജയിച്ചത്‌. ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോളിനെ വാഴ്‌ത്താന്‍ സോക്കര്‍ ഭാഷയിലെ വിശേഷണങ്ങള്‍ കടമെടുക്കേണ്ടതില്ല. ഉല്‍സാഹമായിരുന്നു അവരുടെ കൈമുതല്‍. ടീമില്‍ സൂപ്പര്‍ താരങ്ങളാരുമുണ്ടായിരുന്നില്ല. വലിയ ടീമുകളുമായി കളിച്ചിട്ടുളള പരിചയമില്ല. വലിയ വേദികളില്‍ ആദ്യമായി വരുന്നവര്‍. പക്ഷേ മൈതാനത്ത ഉല്‍സാഹത്തിലാണ്‌ അവര്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവരായത്‌. ഫ്രാന്‍സുമായി അവര്‍ കളിക്കുമ്പോള്‍ അവരായിരുന്നു ആദ്യാവസാനം ജേതാക്കളെ പോലെ കളിച്ചത്‌. കാര്‍്‌ലോസ്‌ ആല്‍ബെര്‍ട്ടോ പെരേര എന്ന അനുഭവ സമ്പന്നനായ പരിശീലകന്റെ സാന്നിദ്ധ്യത്തില്‍ ടീം നടത്തിയ പ്രകടനം ഒരു സൂചികയാണെങ്കില്‍ ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോളിന്‌ ശക്തമായ ഭാവിയുണ്ട്‌ എന്ന കാര്യത്തില്‍ സംശയമില്ല. ആഫ്രിക്കയുടെ ആയുധമായ ഭയമില്ലായ്‌മയില്‍ ലോകകപ്പില്‍ കളിച്ച എല്ലാവരെയും അല്‍ഭുതപ്പെടുത്തിയിട്ടുണ്ട്‌ അവര്‍. ഒന്നാം നമ്പര്‍ ഗോള്‍ക്കീപ്പര്‍ ഖുനെയും സിഫിവെ ഷബലാലയെയുമെല്ലാം ചെറിയ ദിവസങ്ങളിലാണ്‌ സോക്കര്‍ ലോകത്തിന്റെ പ്രിയപ്പെട്ടവരായി മാറിയത്‌. മെക്‌സിക്കോയാണ്‌ ആഫ്രിക്കന്‍ നിര്‍ഭാഗ്യത്തെ ഉപയോഗപ്പെടുത്തിയത്‌. റഫേല്‍ മാര്‍ക്കസിന്റെ സംഘം തോറ്റിട്ടും പുറത്തായില്ല.
ഫ്രാന്‍സ്‌ എന്നും അസ്ഥിര സോക്കറിന്റെ ശക്തരായ വക്താക്കളാണ്‌. 98 ല്‍ സ്വന്തം നാട്ടില്‍ ലോകകപ്പ്‌ നടന്നപ്പോള്‍ ആരും അവര്‍ക്ക്‌ സാധ്യത കല്‍പ്പിച്ചിരുന്നില്ല. പക്ഷേ അവര്‍ കപ്പ്‌ സ്വന്തമാക്കി. 2002 ല്‍ ഏഷ്യയിലേക്ക്‌ വന്നപ്പോള്‍ എല്ലാവരും സാധ്യത കല്‍പ്പിച്ചിരുന്നവര്‍ ഫ്രഞ്ചുകാരായിരുന്നു. ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. 2006 ല്‍ ജര്‍മനിയില്‍ ലോകകപ്പ്‌ നടന്നപ്പോള്‍ സിദാന്‍ എന്ന ആയുധവുമായി വന്ന ഫ്രഞ്ചുകാര്‍ ഫൈനല്‍ വരെയെത്തി. ഇതാ ഇപ്പോള്‍ ഇവിടെ ഒരു ജയം പോലുമില്ലാതെ പുറത്തായിരിക്കുന്നു. പിഴവുകള്‍ ധാരാളം സംഭവിച്ചിട്ടുണ്ട്‌ ടീമിന്‌. കോച്ച്‌ റെയ്‌മോണ്ട്‌ ഡൊമന്‍ച്ചെയില്‍ ആരംഭിക്കുന്നു പ്രശ്‌നങ്ങള്‍. ചീത്തപ്പേരുമായാണ്‌ അവര്‍ ദക്ഷിണാഫ്രിക്കന്‍ ടിക്കറ്റ്‌ നേടിയത്‌ തന്നെ. അയര്‍ലാന്‍ഡുകാരെ കൈ ഗോളില്‍ പുറത്താക്കി വന്നവര്‍ ഒരു മല്‍സരത്തിലും ഒന്നും ചെയ്‌തില്ല എന്നതാണ്‌ ദയനീയമായ കാര്യം. മധ്യനിരയിലെ പ്ലാനും മുന്‍നിരയിലെ ഫിനീഷിംഗുമായി 98 ല്‍ ലോകകപ്പും 2000 ത്തില്‍ യൂറോപ്യന്‍ പട്ടവുമെല്ലാം നേടിയ ടീം ദക്ഷിണാഫ്രിക്കയില്‍ പഴയ പ്രഭാവം തെളിയിച്ചത്‌ ഒരേ ഒരു നിമിഷത്തിലായിരുന്നു-ദക്ഷിണാഫ്രിക്കക്കെതിരായ മല്‍സരത്തിന്റെ രണ്ടാം പകുതിയില്‍ റിബറിയുടെ ക്രോസില്‍ മലൂഡ ഗോള്‍ നേടിയപ്പോള്‍.
ബി ഗ്രൂപ്പില്‍ നിന്ന്‌ അര്‍ജന്റീനയുടെ കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല. അവസാന മല്‍സരത്തില്‍ മറഡോണ റിസര്‍വ്‌ താരങ്ങള്‍ക്കാണ്‌ അവസരം നല്‍കിയത്‌. ആ ടീം രണ്ട്‌ ഗോളുകള്‍ നേടി. മെസിയായിരുന്നു നായകന്‍. അദ്ദേഹത്തെ നിര്‍ഭാഗ്യം വിടാതെ പിന്തുടരുന്നുണ്ട്‌. ഗ്രീസിനെതിരെ രണ്ട്‌ തവണ ക്രോസ്‌ ബാര്‍ മെസിക്ക്‌ വിലങ്ങായി. അദ്ദേഹം നല്‍കിയ ക്രോസാണ്‌ പലെര്‍മോ ഉപയോഗപ്പെടുത്തിയത്‌. ഫ്രാന്‍സിനെ പോലെ ഗ്രീസും ലോകകപ്പിന്റെ രണ്ടാം റൗണ്ട്‌ അര്‍ഹിച്ചിട്ടില്ല. പ്രതിരോധ മികവുളള ആ ടീം മൂന്ന്‌ കളിയിലും ശരാശരി നിലവാരം പോലും കാത്തിരുന്നില്ല. അര്‍ഹമായ പ്രി ക്വാര്‍ട്ടര്‍ ടിക്കറ്റ്‌ വഴി ദക്ഷിണ കൊറിയ ഏഷ്യയുടെ അഭിമാനമാണ്‌ ഉയര്‍ത്തിയത്‌. ഗ്രീസിനെ രണ്ട്‌ ഗോളിന്‌ തോല്‍പ്പിച്ചതിലുടെ ലഭിച്ച ആത്മവിശ്വാസത്തിന്റെ വഴിയിലാണ്‌ പാര്‍ക്‌ ജി സംഗും കുട്ടികളും സഞ്ചരിച്ചത്‌. റാങ്കിംഗില്‍ 47-ാം സ്ഥാനത്താണവര്‍. ഗ്രൂപ്പില്‍ വലിയ സാധ്യതകളും ടീമിനുണ്ടായിരുന്നില്ല. അവസാന മല്‍സരത്തിന്റെ തുടക്കത്തില്‍ നൈജീരിയക്ക്‌ മുന്നില്‍ അവര്‍ പതറിയിരുന്നു. എങ്കിലും അവസരങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള സോക്കറിലുടെയാണ്‌ സമനിലയും അത്‌ വഴി പ്രി ക്വാര്‍ട്ടര്‍ ടിക്കറ്റും സ്വന്തമാക്കിയത്‌. ഇനി പ്രി ക്വാര്‍ട്ടര്‍ ചിത്രമാണ്‌. അര്‍ജന്റീനയും മെക്‌സിക്കോയും കളിക്കുമ്പോള്‍ സാധ്യതകള്‍ മറ്റാര്‍ക്കുമല്ല. ഉറുഗ്വേ കൊറിയയെ നേരിടുമ്പോള്‍ അത്‌ തുല്യശക്തികളുടെ അങ്കമാവും.

ഇറ്റലി
ജൊഹന്നാസ്‌ബര്‍ഗ്ഗ്‌: നിലവിലെ രണ്ടാം സ്ഥാനക്കാര്‍ പുറത്തായിരിക്കുന്നു. ഇന്ന്‌ ചാമ്പ്യന്മാരുടെ ഊഴമാണ്‌. ഗ്രൂപ്പ്‌ എഫില്‍ വിജയം അനിവാര്യമായ ഘട്ടത്തില്‍ അതീവ സമ്മര്‍ദ്ദപ്പാതയില്‍ ഇറ്റലി കളിക്കുന്നത്‌ സ്ലോവാക്യയുമായി. നാല്‌ പോയന്റുമായി പരാഗ്വേ മുന്നിട്ട്‌ നില്‍ക്കുന്ന ഗ്രൂപ്പില്‍ ജയമല്ലാതെ മറ്റൊരു വഴി അസൂരികള്‍ക്കില്ല. ഗ്രൂപ്പിലെ രണ്ടാം മല്‍സരത്തില്‍ പരാഗ്വേ ന്യൂസിലാന്‍ഡുമായി കളിക്കുന്നുണ്ട്‌. പരാഗ്വേക്കാര്‍ക്ക്‌ സമനില മതി മുന്നേറാന്‍. കിവികള്‍ക്ക്‌ വിജയം നിര്‍ബന്ധം. ഈ രണ്ട്‌ മല്‍സരങ്ങളും 7-30 നാണ്‌. ഇന്ന്‌ ഗ്രൂപ്പ്‌ ഇയില്‍ ഹോളണ്ട്‌ കാമറൂണുമായും ജപ്പാന്‍ ഡെന്മാര്‍ക്കുമായും കളിക്കുന്നുണ്ട്‌. ഈ ഗ്രൂപ്പിലും ജീവന്മരണ യുദ്ധങ്ങളാണ്‌. ഡച്ചുകാര്‍ക്ക്‌ ഭയപ്പെടാനില്ല. അവര്‍ക്ക്‌ ആറ്‌ പോയന്റുണ്ട്‌. പക്ഷേ കാമറൂണുകാര്‍ക്ക്‌ രക്ഷയില്ല. സാമുവല്‍ ഇറ്റോയുടെ ടീം കളിച്ച രണ്ട്‌ കളികളിലും തല താഴ്‌ത്തിയവരാണ്‌. ജപ്പാനും ഡെന്മാര്‍ക്കും മൂന്ന്‌ പോയന്റ്‌ വീതം സ്വന്തമാക്കി രണ്ടാം സ്ഥാനത്തുണ്ട്‌. ഈ മല്‍സര ഫലമാണ്‌ നിര്‍ണ്ണായകം.
ഫ്രാന്‍സിന്‌ സംഭവിച്ചത്‌ ഇറ്റലിക്ക്‌ സംഭവിക്കില്ലെന്നില്ല. അവരും വിരസതയാണ്‌ ഇത്‌ വരെ സമ്മാനിച്ചത്‌. മധ്യനിരയില്‍ കളി നിയന്ത്രിക്കാന്‍ അനുഭവസമ്പന്നര്‍ ഇല്ലാത്തത്‌ ടീമിനെ സാരമായി തന്നെ ബാധിക്കുന്നുണ്ട്‌. ഗോളടിക്കാന്‍ കഴിയുന്നവര്‍ മുന്‍നിരയിലുമില്ല. പ്രതിരോധ മികവിലാണ്‌ ഇത്‌ വരെ പിടിച്ചുനിന്നത്‌. ഒന്നാം നമ്പര്‍ ഗോള്‍ക്കീപ്പര്‍ ബഫണിന്‌ പരുക്കുമുണ്ട്‌. സ്ലോവാക്യക്ക്‌്‌ നഷ്ടപ്പടാന്‍ ഒന്നുമില്ല. നാട്ടിലേക്ക്‌ മടങ്ങും മുമ്പ്‌ ഒരു വിജയം അവര്‍ കൊതിക്കുന്നുണ്ട്‌. പരാഗ്വേയാണ്‌ ഗ്രൂപ്പില്‍ സ്ഥിരത പ്രകടിപ്പിച്ചവര്‍.അവര്‍ക്ക്‌ മുന്നില്‍ വരുന്ന കിവികള്‍ രണ്ട്‌ തകര്‍പ്പന്‍ സമനിലകള്‍ സ്വന്തമാക്കിയവരാണ്‌. സ്ലോവാക്യയുമായുളള കളിയില്‍ അവസാന സെക്കന്‍ഡില്‍ സമനില നേടിയ കിവികള്‍ ഇറ്റലിക്കാര്‍ക്കെതിരെ തുടക്കത്തില്‍ തന്നെ ഗോളടിക്കുകയും ചെയ്‌തിരുന്നു. അപ്രതീക്ഷിതമായാണ്‌ തന്റെ ടീം നീങ്ങുന്നതെന്നും അതിനാല്‍ ഇന്നും ചിലതെല്ലാം സംഭവിക്കുമെന്നുമാണ്‌ കിവി കോച്ച്‌ റിക്കി ഹെര്‍ബര്‍ട്ട്‌ പറയുന്നത്‌.
ഗ്രൂപ്പ്‌ ഇ യില്‍ ജപ്പാനാണ്‌ നോട്ടപ്പുള്ളികള്‍. കാമറൂണിനെ തോല്‍പ്പിച്ച്‌ തുടങ്ങിയ ജപ്പാന്‍ രണ്ടാം മല്‍സരത്തില്‍ ഡച്ചുകാര്‍ക്ക്‌ മുന്നില്‍ പതറിയിരുന്നു. ഇന്ന്‌ ഡെന്മാര്‍ക്കിനെ വീഴ്‌ത്തിയാല്‍ അവര്‍ക്ക്‌ മുന്നേറാനാവും. രണ്ട്‌ ടീമുകളും പോയന്റ്‌്‌ നിലയില്‍ തുല്യരാണ്‌. ഗോള്‍ നേട്ടത്തിലും ഒപ്പം. കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയക്കാര്‍ പ്രകടിപ്പിച്ച വീര്യമാണ്‌ ജപ്പാനികളുടെ ആയുധം. മല്‍സരങ്ങള്‍ ഇ,എസ്‌.പി.എന്നിലും സ്റ്റാര്‍ സ്‌പോര്‍ട്‌സിലും.

സമര്‍പ്പണം
അതറിയില്ല യൂറോപ്യന്മാര്‍ക്ക്‌
സംഭവ ബഹുലമായിരുന്നു ആ തുടക്കം.... ഓസ്‌ട്രേലിയക്കെതിരെ അതിമനോഹരമായ നാല്‌ ഗോളുകള്‍.. പക്ഷേ അതേ ജര്‍മനി സെര്‍ബിയക്ക്‌ മുന്നില്‍ ഒരു ഗോളിന്‌ തോറ്റു. ഇതെങ്ങനെ സംഭവിച്ചു എന്നത്‌ എല്ലാവരുടെയും ചോദ്യമാണ്‌. ഇനി മറ്റൊരു കഥ: മധ്യനിരയിലെ രാജാക്കന്മാരായ ഫ്രാങ്ക്‌ ലംപാര്‍ഡും സ്‌റ്റീവന്‍ ജെറാര്‍ഡും ജോകോളും. പിന്‍നിരയില്‍ പാറ പോലെ ഉറച്ചുനില്‍ക്കുന്ന ആഷ്‌ലി കോളും ജോണ്‍ ടെറിയുമെല്ലാം. മുന്‍നിരയില്‍ വെടിയുണ്ട കണക്കെ പന്തിനെ പായിക്കുന്ന വെയിന്‍ റൂണിയും ഹൈ ബോളിനെ പ്രയോജനപ്പെടുത്താന്‍ മാത്രം ഉയരമുളള പീറ്റര്‍ ക്രൗച്ചുമെല്ലാം. പറഞ്ഞുവന്നത്‌ ഇംഗ്ലണ്ടനെക്കുറിച്ചാണ്‌. കൊമ്പും കൂഴലുമായി വന്ന ഫാബിയോ കാപ്പലോയുടെ സംഘം ലോകകപ്പില്‍ ഒരു വിജയത്തിനായി തപ്പിതടഞ്ഞ കാഴ്‌ച്ച വേദനാജനകമായിരുന്നു. എന്തെല്ലാമായിരുന്നു ഫ്രാന്‍സിനെക്കുറിച്ച്‌ എല്ലാവരും പറഞ്ഞത്‌. സൈനുദ്ദിന്‍ സിദാന്റെ പിന്‍ഗാമിയായി ഫ്രാങ്ക്‌ റിബറി, ഗോളുകളെ മാത്രം താലോലിക്കുന്ന തിയറി ഹെന്‍ട്രി, പ്രതിരോധ കോട്ട തീര്‍ക്കുന്ന വില്ല്യം ഗല്ലാസും ഫ്‌ളോറന്‍ഡ്‌ മലൂഡയുമെല്ലാം. ആ ഫ്രാന്‍സാണ്‌ ഒരു വിജയം പോലുമില്ലാതെ രണ്ട്‌ വന്‍ തോല്‍വികളുമായി നാട്ടിലേക്ക്‌ വന്ന അതേ വേഗതയില്‍ മടങ്ങിയത്‌. കഥ ഇവിടെയും അവസാനിക്കുന്നില്ല-നോക്കുക ചാമ്പ്യന്മാരായ ഇറ്റലിയെ. ജര്‍മനിയില്‍ നാല്‌ വര്‍ഷം മമ്പ്‌ കപ്പുയര്‍ത്തിയ അസൂരികള്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഈ നാല്‌ പ്രമുഖരും യൂറോപ്പിന്റെ പ്രതിനിധികളാണ്‌. എന്ത്‌ പറ്റി യൂറോപ്പിന്‌...?
ഏഷ്യ, ഉത്തര അമേരിക്ക, ആഫ്രിക്ക, ഓഷ്യാന എന്നിവരെയെല്ലാം വിടാം നമുക്ക്‌. അവിടെയൊന്നും ഫുട്‌ബോളിന്‌ വലിയ വിലാസമില്ലെന്നാണല്ലോ യൂറോപ്യര്‍ വീമ്പടിക്കാറുള്ളത്‌. ഫുട്‌ബോളെന്നാല്‍ അത്‌ യൂറോപ്പാണ്‌. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗും സ്‌പാനിഷ്‌ ലീഗും ഇറ്റാലിയന്‍ ലീഗുമാണ്‌ ഫുട്‌ബോളിന്റെ കളരി. അവിടെ കളിക്കുന്നവരാണ്‌ യഥാര്‍ത്ഥ ഫുട്‌ബോളര്‍മാര്‍. അവിടെ മല്‍സരം നിയന്ത്രിക്കുന്നവരാണ്‌ ശരിയായ റഫറിമാര്‍-അങ്ങനെ എന്തെല്ലാം വീരവാദങ്ങള്‍. പക്ഷേ ലോകകപ്പില്‍ എല്ലാം വെറുതെ.... വെള്ളത്തില്‍ രചിച്ച കവിത പോലെ..
യൂറോപ്പിന്റെ പ്രതിനിധികളില്‍ ശരാശരി കാത്തവര്‍ ഹോളണ്ട്‌ മാത്രമാണ്‌. ഇതിനകം ലോകകപ്പില്‍ നിന്ന്‌ പുറത്തായവരെ നോക്കുക. എ ഗ്രൂപ്പില്‍ നിന്ന്‌ ഫ്രാന്‍സും ബി യില്‍ നിന്ന്‌ ഗ്രീസും പുറത്തായിട്ടുണ്ട്‌. സിയില്‍ കളിക്കുന്ന ഇംഗ്ലണ്ടും സ്ലോവേനിയയും ഡിയിലെ ജര്‍മനിയും ഘാനയും ഇ യിലെ ഡെന്മാര്‍ക്കും എഫിലെ ഇറ്റലിയും സ്ലോവാക്യയും ജിയിലെ പോര്‍ച്ചുഗലും എച്ചിലെ സ്‌പെയിനും സ്വിറ്റ്‌സര്‍ലാന്‍ഡുമെല്ലാം വിശ്വാസ്യതയുടെ അരികില്‍ എത്തിയിട്ടില്ല.
യൂറോപ്യര്‍ക്ക്‌ കുറ്റം പറയാന്‍ ധാരാളം കാര്യങ്ങളുണ്ട്‌. ജബുലാനി പന്ത്‌ ചതിക്കുന്നു, കാലാവസ്ഥ പ്രശ്‌നമുണ്ടാക്കുന്നു, വുവുസേലയുടെ ബഹളം താരങ്ങളെ ബാധിക്കുന്നു, റഫറിമാരുടെ വിളികള്‍ തലവേദനയാവുന്നു-ഇതെല്ലാം ഇതിനകം പറഞ്ഞ കുറ്റകാര്യങ്ങളാണ്‌. ഇതേ ജബുലാനി ഉപയോഗിച്ചാണ്‌ പോര്‍ച്ചുഗീസുകാര്‍ ഉത്തര കൊറിയന്‍ വലയില്‍ ഏഴ്‌ ഗോളുകള്‍ നിക്ഷേപിച്ചത്‌. ഇതേ പന്ത്‌ കൊണ്ടാണ്‌ ജര്‍മനി ഓസ്‌ട്രേലിയക്കാരെ തോല്‍പ്പിച്ചത്‌. അര്‍ജന്റീനയും ബ്രസീലും ഗോളുകള്‍ അടിച്ചുകൂട്ടുന്നത്‌ ഇതേ ജബുലാനിയിലാണ്‌. ജയിക്കുമ്പോള്‍ ജബുലാനി വില്ലനാവുന്നില്ല. തോല്‍ക്കുമ്പോഴാണ്‌ പ്രശ്‌നം. വുവുസേല എന്ന കുഴല്‍വാദ്യം ഒരു തെറ്റും ചെയ്‌തിട്ടില്ല. യൂറോപ്യന്‍ കാണികളെല്ലാം വുവുസേലയുമായാണ്‌ ഗ്യാലറിയിലേക്ക്‌ വരുന്നത്‌ തന്നെ. താരങ്ങളും അത്‌ ആസ്വദിക്കുന്നു. കാലാവസ്ഥയുമായി പരിചയപ്പെടുന്നതില്‍ ചില യൂറോപ്യന്‍ ടീമുകള്‍ പരാജയമാണ്‌ എന്നത്‌ സത്യം. പക്ഷേ ഇത്‌ ടീമുകളുടെ മാത്രം കുറ്റമാണ്‌. ആദ്യ മല്‍സരത്തില്‍ പതറിയതില്‍ കാലാവസ്ഥയെ കുറ്റം പറായം. എന്നാല്‍ രണ്ടും മൂന്നും മല്‍സരങ്ങളില്‍ തോറ്റതില്‍ എന്ത്‌ ന്യായീകരണം. റഫറിമാരുടെ നിറം പോലും ചില യൂറോപ്യന്‍ താരങ്ങള്‍ക്ക്‌ ഇഷ്ടമല്ല. കറുത്തവരായ റഫറിമാര്‍ക്ക്‌ തങ്ങളെ നിയന്ത്രിക്കാന്‍ മാത്രം കരുത്തുണ്ടോ എന്ന്‌ ചോദിക്കുന്ന വെയിന്‍ റൂണിയെ പോലുള്ളവരാണ്‌ യൂറോപ്പിലെ ഉന്നതര്‍...
പിന്നെ എന്താണ്‌ യൂറോപ്പിനെ ബാധിച്ചത്‌. താരങ്ങളുടെ പരുക്കും ക്ഷീണവും തന്നെ മുഖ്യകാരണം. ലോകകപ്പിലെ ആഫ്രിക്കന്‍ ടീമുകളെ നോക്കുക. വലിയ താരങ്ങള്‍ ഒരു നിരയിലുമില്ല. പക്ഷേ മൈതാനത്ത്‌ ഇറങ്ങിയാല്‍ അവര്‍ പുലികളാണ്‌. എല്ലാവരും മൈതാനം നിറയുന്നു. ഷബലാല എന്ന ദക്ഷിണാഫ്രിക്കന്‍ താരത്തെ മാത്രം ഉദാഹരിച്ചാല്‍ വ്യക്തമാവും. ഫ്രാന്‍സിനെ പോലെ ഒരു ടീമിനെ തോല്‍പ്പിക്കാനാവുമെന്ന്‌ ദക്ഷിണാഫ്രിക്ക സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല. പക്ഷേ അത്‌ സംഭവിച്ചു. ആഫ്രിക്കന്‍ താരങ്ങള്‍ ഒന്നും കാര്യമായി ചെയ്‌തില്ല-അവര്‍ ഉല്‍സാഹിച്ച്‌ കളിച്ചു. ഫ്രഞ്ച്‌ ടീമിലാണെങ്കില്‍ കലാപങ്ങളും കുഴപ്പവും. നിക്കോളാസ്‌ അനേല്‍ക്കയെന്ന താരത്തെ കോച്ച്‌ പുറത്താക്കുന്നു, മറ്റ്‌ താരങ്ങള്‍ പരിശീലനം ബഹിഷ്‌ക്കരിക്കുന്നു, ആര്‍ക്കോ വേണ്ടി കളിക്കുന്നു-ഇതാണോ യൂറോപ്പിന്റെ പ്രൊഫഷണലിസം. എല്ലാ യൂറോപ്യന്‍ താരങ്ങളും സ്വന്തം ലീഗുകളിലെ ക്ഷീണത്തിലാണ്‌. റൂണിയെല്ലാം ആര്‍ക്കോ വേണ്ടിയാണ്‌ കളിക്കുന്നത്‌. കൃസ്‌റ്റിയാനൊ റൊണാള്‍ഡോ സ്വന്തം മികവിന്റെ നാലയലത്ത്‌ വരുന്നില്ല. സിദാന്റെ പിന്‍ഗാമിയായി വിശേഷിപ്പിക്കപ്പെട്ട ഫ്രാങ്ക്‌ റിബറിയും തിയറി ഹെന്‍ട്രിയും വന്‍ ദുരന്തങ്ങളായി മാറി.
താരങ്ങളുടെ പരുക്കും ക്ഷീണത്തിനുമൊപ്പം അവരുടെ ശരീരഭാഷയും ഒരിക്കലും ഒരു ഫുട്‌ബോളര്‍ക്ക്‌ യോജിച്ചതായിരുന്നില്ല. ഇംഗ്ലീഷ്‌ ടീമാണ്‌ ഇതിന്‌ നല്ല ഉദാഹരണം. ജോണ്‍ ടെറിയെ പോലെ ഒരാള്‍ മൈതാനത്ത്‌ വെറുതെ ഉഴപ്പി നടക്കുന്നു. ഹെന്‍ട്രി കളിക്കാന്‍ ലഭിച്ച അല്‍പ്പസമയം ചിരിച്ച്‌ നില്‍ക്കുകയായിരുന്നു. വെറുതെ പരിശീലകരെ കുറ്റം പറയാനാണ്‌ എല്ലാവരും ശ്രമിക്കുന്നത്‌. ലോകകപ്പ്‌ നടക്കുന്ന സമയത്താണ്‌ ടെറി സ്വന്തം കോച്ച്‌ ഫാബിയോ കാപ്പലോക്കെതിരെ തുറന്നടിച്ചത്‌. ലീഗ്‌ ഫുട്‌ബോളില്‍ പ്രകടിപ്പിക്കുന്ന ആവേശവും വേഗതയുമൊന്നും ആരിലും കാണുന്നില്ല. യൂറോപ്പിലെ ട്രാന്‍സ്‌ഫര്‍ മാര്‍ക്കറ്റ്‌ ലക്ഷ്യമിട്ട്‌, ശരീരത്തെ സംരക്ഷിക്കുന്ന പ്രകടനം. ഗോളുകള്‍ അടിക്കാന്‍ മാത്രമറിയുന്ന സ്‌പാനിഷ്‌ ടീം തപ്പിതടയുമ്പോള്‍ ജര്‍മന്‍കാരും ഇറ്റലിക്കാരും പ്രതിരോധപ്പേരില്‍ സ്വയം ഇല്ലാതാവുന്നു.
ഇവിടെയാണ്‌ ലാറ്റിനമേരിക്കയെ കാണേണ്ടതും കണ്ട്‌ പഠിക്കേണ്ടതും. ബ്രസീലിനും അര്‍ജന്റീനക്കും ചിലിക്കും പരാഗ്വേക്കുമെല്ലാം ഫുട്‌ബോള്‍ എന്നാല്‍ അത്‌ ജീവിതമാണ്‌. അവര്‍ മൈതാനത്ത്‌ സ്വയമങ്ങ്‌ മറക്കും. കണ്ടില്ലേ മെസിയും ഫാബിയാനോയുമെല്ലാം കുതികുതിക്കുന്നത്‌. ആരോഗ്യത്തെയല്ല, രാജ്യത്തെയാണ്‌ അവര്‍ മുന്നില്‍ കാണുന്നത്‌. സ്വന്തം രാജ്യത്തിന്റെ ദേശീയ ഗാനം ആലപിക്കുമ്പോള്‍ അത്‌ നെഞ്ചിലേറ്റി കളിക്കുന്നവര്‍. പെലെയും മറഡോണയും ലോകത്തോളം ഉയരുന്നത്‌ അവരുടെ സിരകളില്‍ നിറയെ ഫുട്‌ബോളായത്‌ കൊണ്ടാണ്‌. ഇവിടെ കേരളത്തില്‍ പോലും ലാറ്റിനമേരിക്കക്കാര്‍ക്ക്‌ ആരാധകര്‍ കൂടുന്നത്‌ ആ സമര്‍പ്പണത്തിലാണ്‌. കാല്‍പ്പന്തിലെന്നല്ല, ഏത്‌ കളിയിലും സമര്‍പ്പണമാണ്‌ വലിയ ശക്തി. യൂറോപ്പ്‌ ഇനിയും അത്‌ പഠിച്ചിട്ടില്ല....