Thursday, June 24, 2010

ENGLISH LUCK

ഡേ-13
ഫുട്‌ബോളില്‍ ഒരിക്കലും ഭാഗ്യത്തിന്റെ വക്താക്കളല്ല ഇംഗ്ലണ്ട്‌. കാല്‍പ്പന്തിന്റെ തറവാട്ടുകാര്‍ മല്‍സര മൈതാനങ്ങളില്‍ ശരിയായ തറവാടിത്തം കാണിക്കാറുണ്ട്‌. ഒരു തവണ മാത്രമാണ്‌ അവര്‍ കപ്പ്‌ ഉയര്‍ത്തിയിട്ടുള്ളതെങ്കിലും ലോകകപ്പിന്റെ ചരിത്രത്തില്‍ മാന്യമായ സ്ഥാനമാണ്‌ എന്നും ഇംഗ്ലണ്ടിന്‌. പത്തൊമ്പതാമത്‌ ലോകകപ്പിന്റെ പതിമൂന്നാം ദിവസം ഇംഗ്ലീഷുകാരെ രക്ഷിച്ചത്‌ പക്ഷേ ഒരിക്കലും തറവാടിത്തമായിരുന്നില്ല-ഭാഗ്യമായിരുന്നു. ഒരു ഗോളിന്‌ സ്ലോവേനിയയെ പരാജയപ്പെടുത്തി മുഖം രക്ഷിക്കുന്നതിനിടിയില്‍ എത്രയോ തവണ ടീം മരണമുഖം മുന്നില്‍ കണ്ടിരുന്നു. കഷ്ടിച്ച്‌ രക്ഷപ്പെട്ടപ്പോഴാവട്ടെ സ്വന്തം ഗ്രൂപ്പില്‍ അമേരികക്ക്‌ പിറകിലായി. ഇനി പ്രീ ക്വാര്‍ട്ടറില്‍ നേരിടാനുള്ളത്‌ ജര്‍മനിയെ. ഇംഗ്ലണ്ടുകാരെക്കാള്‍ ഭാഗ്യവാന്മാരായിരുന്നു അമേരിക്ക. ആഫ്രിക്കന്‍ ചെറുത്തുനില്‍പ്പിന്റെ ശക്തരായ പ്രതിനിധികളായ അള്‍ജീരിയ അമേരിക്കന്‍ സംഘത്തെ വരച്ച വരയില്‍ നിര്‍ത്തിയിരുന്നു. ഒടുവില്‍ ഇഞ്ച്വറി സമയത്തിലാണ്‌ ക്യാപ്‌റ്റന്‍ ഡോണോവാന്റെ മികവില്‍ അമേരിക്ക രക്ഷപ്പെട്ടത്‌. ഗ്രൂപ്പ്‌ ഡിയിലും കാര്യങ്ങള്‍ വിത്യസ്‌തമായിരുന്നില്ല. ജര്‍മനി നിരാശ തുടര്‍ക്കഥയാക്കുമ്പോള്‍ തോറ്റിട്ടും ഘാനക്കാര്‍ കടന്നുകയറി. ഓസ്‌ട്രേലിയക്കാര്‍ക്ക്‌ ലോകകപ്പിലെ ആദ്യ മല്‍സരം ജയിക്കാനായി. പക്ഷേ ഗോള്‍ ശരാശരി പട്ടികയിലെ കണക്കുകള്‍ അവര്‍ക്ക്‌ അനുകൂലമായിരുന്നില്ല.
ഇംഗ്ലണ്ടും ജര്‍മനിയും തമ്മിലുള്ള പ്രീ ക്വാര്‍ട്ടര്‍ അങ്കമാണ്‌ ഇപ്പോഴത്തെ സംസാരവിഷയം. പത്തൊമ്പതാമത്‌ ലോകകപ്പിലെ ആദ്യ സൂപ്പര്‍ അങ്കമാണിത്‌. ഓസ്‌ട്രേലിയക്കെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തി അരങ്ങേറിയ ജര്‍മനിയോ, അല്ലെങ്കില്‍ ലോകകപ്പില്‍ സാധ്യത കല്‍പ്പിക്കപ്പെട്ട ഇംഗ്ലണ്ടോ- ആരെങ്കിലുമൊരാള്‍ പുറത്താവും. രണ്ട്‌ പേരും ദയനീയ സോക്കര്‍ കാഴ്‌ച്ചവെക്കുന്ന സാഹചര്യത്തില്‍ ആര്‌ ജയിക്കുമെന്നത്‌ ആ ദിവസത്തെ പ്രകടനത്തെ ആശ്രയിച്ചിരിക്കും.
ഇംഗ്ലീഷ്‌ കാര്യങ്ങളാണ്‌ കൂടുതല്‍ ദയനീയം. ഫാബിയോ കാപ്പലോ എന്ന വിഖ്യാതനായ പരിശീലകനും ഒരു പറ്റം നല്ല താരങ്ങളും ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ പോലെ വലിയ ഒരു ചാമ്പ്യന്‍ഷിപ്പിന്റെ പിന്തുണയുമുണ്ടായിട്ടും ആ കരുത്ത്‌ ലോകകപ്പില്‍ പ്രകടിപ്പിക്കാന്‍ കഴിഞ്ഞ മൂന്ന്‌ മല്‍സരത്തിലും ഇംഗ്ലീഷ്‌ സംഘത്തിന്‌ കഴിഞ്ഞിരുന്നില്ല. സ്ലോവേനിയക്കെതിരായ മല്‍സരം ടീമിന്‌ അതിനിര്‍ണ്ണായകമായിരുന്നു. എന്നിട്ടും അതിന്റെ ഒരു ഗൗരവബോധത്തില്‍ താരങ്ങള്‍ കളിച്ചില്ല. റൂണിയെന്ന മുന്‍നിര താരം ശരാശരിയില്‍ പോലുമെത്തിയില്ല. അവസരങ്ങള്‍ തുലക്കുന്നതിലാണ്‌ അദ്ദേഹം ജാഗ്രത പാലിച്ചത്‌. മധ്യനിരയില്‍ സ്റ്റീവന്‍ ജെറാര്‍ഡും ഫ്രാങ്ക്‌ ലംപാര്‍ഡും ജറാത്ത്‌ ബാരി എന്നിവരൊന്നും ഫലവത്താവുന്നില്ല. മല്‍സരത്തില്‍ പിറന്ന ഏക ഗോള്‍ ഇംഗ്ലീഷ്‌ മികവില്‍ പിറന്നതല്ല. സ്ലോവേനിയന്‍ ഗോള്‍ക്കീപ്പറുടെ പിഴവായിരുന്നു. ജെറമൈന്‍ ഡെഫോ എന്ന മുന്‍നിരക്കാരനെ മാര്‍ക്ക്‌ ചെയ്യുന്നതില്‍ ഡിഫന്‍സും അദ്ദേഹത്തിന്റെ കാലുകളിലുടെ വന്ന ബോളിനെ തടയുന്നതില്‍ ഗോള്‍ക്കീപ്പറും പരാജയപ്പെടുകയായിരുന്നു.
ഒരു കാര്യത്തില്‍ മാത്രം കാപ്പലോക്ക്‌ ആശ്വസിക്കാം-അദ്ദേഹത്തിന്റെ രണ്ട്‌ മാറ്റങ്ങള്‍, അത്‌ ഭാഗ്യത്തിന്റെ പിന്‍ബലത്തിലാണെങ്കിലും ഫലം ചെയ്‌തു. നിര്‍ണ്ണായക മല്‍സരത്തിന്‌ മുമ്പ്‌ രണ്ട്‌ മാറ്റങ്ങളാണ്‌ കോച്ച്‌ വരുത്തിയത്‌. എമില്‍ ഹെസികിക്ക്‌ പകരം ജെറമൈന്‍ ഡെഫോയും ആരോണ്‍ ലിനന്‌ പകരം ജെയിംസ്‌ മില്‍നറും കളിച്ചു. ജോണ്‍ ടെറിയെ പോലുളള സീനിയര്‍ താരം ജോ കോളിന്‌ വേണ്ടി ടീമില്‍ കലാപം നടത്തിയതിന്‌ ശേഷമാണ്‌ അത്‌ വകവെക്കാതെ കോച്ച്‌ ടീമില്‍ മാറ്റം വരുത്തിയത്‌. സ്ലോവേനിയക്കെതിരായ മല്‍സരത്തില്‍ ഇംഗ്ലണ്ട്‌ തോറ്റിരുന്നെങ്കില്‍, കാപ്പലോ ഈ മാറ്റങ്ങളുടെ പേരില്‍ ക്രൂശിക്കപ്പെടുമായിരുന്നു. അതാണ്‌ പറഞ്ഞത്‌ ഭാഗ്യമാണ്‌ ഇംഗ്ലണ്ടിന്‌ വേണ്ടി കളിച്ചതെന്ന്‌. പലപ്പോഴും പരിശീലകര്‍ ടീമില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരാവുന്നത്‌ ടീം തോല്‍ക്കുമ്പോഴാണ്‌. വിജയിക്കുന്ന ടീമില്‍ ആരും മാറ്റം വരുത്തില്ല.
മൂന്ന്‌ മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടും ലോകകപ്പിന്റെ പേസിലേക്ക്‌ ഇംഗ്ലണ്ട്‌ വന്നിട്ടില്ല എന്നതാണ്‌ വസ്‌തുത. ബ്രസീലും അര്‍ജന്റീനയും ഹോളണ്ടുമെല്ലാം ശരിക്കും വേഗത നേടിക്കഴിഞ്ഞു. അവര്‍ക്ക്‌ ഇനി പ്രയാസങ്ങളില്ലാതെ കളിക്കാനാവും. ഇംഗ്ലണ്ടും ജര്‍മനിയുമെല്ലാം തപ്പിതടയുമ്പോള്‍ അത്‌ അവരുടെ അടുത്ത മല്‍സരത്തെയും ബാധിക്കും. പരുക്കില്‍ തളര്‍ന്നാണ്‌ റൂണി ലോകകപ്പിന്‌ വന്നത്‌. ആരോഗ്യപരമായി യോഗ്യത തെളിയിക്കാത്ത ഒരു താരത്തെ കളിപ്പിക്കുമ്പോള്‍ അത്‌ കാപ്പലോ ഉള്‍പ്പെടുന്ന പരിശീലകര്‍ രാജ്യത്തോടും ഫുട്‌ബോളിനോടും ചെയ്യുന്ന പാതകമാണ്‌. റൂണി ആരോഗ്യവാനായി കളിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കരുത്ത്‌ പ്രകടമാവും. പരുക്കിലെ വേദനയും, കളിയിലെ വേദനുമെല്ലാമായി ആകെ നിരാശനായി കളിക്കുന്ന റൂണിയെയാണ്‌ കഴിഞ്ഞ മൂന്ന്‌ മല്‍സരത്തിലും കണ്ടത്‌. കഴിഞ്ഞ ലോകകപ്പിലെ ഒരു മല്‍സരമാണ്‌ പെട്ടെന്ന്‌ ഓര്‍മ്മ വരുന്നത്‌. ഇറ്റലി ഓസ്‌ട്രേലിയക്കാരുമായി കളിച്ചപ്പോള്‍ തട്ടിമുട്ടിയാണ്‌ അസൂരികള്‍ കടന്നു കയറിയത്‌. പക്ഷേ ആ മല്‍സരത്തിന്‌ ശേഷം ഇറ്റലിക്കാര്‍ തിരിഞ്ഞു നോക്കിയില്ല. അവര്‍ കപ്പുമായാണ്‌ മടങ്ങിയത്‌. അത്‌ പോലെ സ്ലോവേനിയയുമായി ഇംഗ്ലണ്ട്‌ വിയര്‍ത്തു നേടിയ വിജയം ചിലപ്പോള്‍ ആ ടീമിന്റെ ശനിയകറ്റുന്ന മല്‍സരമായിരിക്കാം. കുറഞ്ഞപക്ഷം ഇംഗ്ലീഷ്‌ ആരാധകരെങ്കിലും അങ്ങനെ കരുതുന്നുണ്ടാവാം.
മൈതാനത്ത്‌ ശരിക്കുമൊരു സ്‌പാര്‍ക്ക്‌ മതി ടീമിന്റെ ആത്മവിശ്വാസം ഉയരാന്‍... നല്ല ഒരു ഗോള്‍ പിറന്നാല്‍ അത്‌ വലിയ ഊര്‍ജ്ജമാവും. ഇംഗ്ലണ്ടിന്റെ കാര്യത്തില്‍ ഇത്‌ വരെ അങ്ങനെയൊന്ന്‌ സംഭവിച്ചിട്ടില്ല. ഡേവിഡ്‌ ബെക്കാമിനെ പോലുള്ളവര്‍ പുറത്ത്‌ നിന്ന്‌ ടീമിനെ തുണക്കുന്നുണ്ട്‌. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തണം.
ജര്‍മനി ശരിക്കും ഘാനക്കെതിരെ രക്ഷപ്പെടുകയായിരുന്നു. ജോകിം ലോ എന്ന പരിശീലകന്‍ നേരിടുന്നത്‌ തികച്ചും വിത്യസ്‌തമായ പ്രശ്‌നമാണ്‌. ആദ്യ മല്‍സരത്തില്‍ ടീം നേടിയ തകര്‍പ്പന്‍ വിജയമാണ്‌ അദ്ദേഹത്തിന്റെ പ്രശ്‌നം. ആ വിജയത്തിന്‌ ശേഷം പ്രതീക്ഷകള്‍ വാനോളമുയര്‍ന്നു. ആരെയും തോല്‍പ്പിക്കാമെന്ന ആവേശം താരങ്ങളിലുമുണ്ടായി. ജര്‍മന്‍ സംഘത്തില്‍ കളിക്കുന്നവരില്‍ അറുപത്‌ ശതമാനവും യുവതാരങ്ങളാണ്‌. അണ്ടര്‍ 20 ലോകകപ്പില്‍ കളിച്ച ജര്‍മന്‍ സംഘത്തിലെ പത്തോളം പേരാണ്‌ ഘാനക്കെതിരെ ഇറങ്ങിയത്‌. കക്കാവോയും മുള്ളറുമെല്ലാം ആവേശത്തിലാണ്‌ കളിക്കുന്നത്‌. ഈ ആവേശം പക്ഷേ സ്വന്തം ടീമിന്റെ വലയില്‍ ഗോള്‍ വീഴുമ്പോള്‍ ഇല്ലാതാവുന്നു. ഇംഗ്ലണ്ടും ജര്‍മനിയും ലോകകപ്പിന്റെ പല വേദികളില്‍ കണ്ട്‌മുട്ടിയവരാണ്‌. രണ്ട്‌ ടീമുകളും തമ്മിലുള്ള പോരാട്ടവീര്യങ്ങളുടെ കഥകള്‍ പലതുണ്ട്‌. പക്ഷേ അനുഭവസമ്പന്നരായ ഇംഗ്ലണ്ടും യുവതാരങ്ങളുടെ ജര്‍മനിയും കളിക്കുമ്പോള്‍ വ്യക്തിഗത മികവുകളേക്കാള്‍ അത്‌ സമ്മര്‍ദ്ദ പോരാട്ടമായി മാറും.
ആഫ്രിക്കന്‍ ടീമുകള്‍ ലോകകപ്പിന്റെ രണ്ടാം റൗണ്ട്‌ കാണാതെ മടങ്ങുമ്പോള്‍ ഘാന ആശ്വാസമാണ്‌. അസമോവ്‌ ഗ്യാനിന്റെ മികവില്‍ കളിക്കുന്ന ടീമിന്‌ വേഗതയും കരുത്തുമുണ്ട്‌. ആത്മവിശ്വാസമാണ്‌ പ്രശ്‌നം. ജര്‍മന്‍ വലയിലേക്ക്‌ അവര്‍ പലവട്ടം വന്നു. പന്തിനെ പക്ഷേ അവസാന ഘട്ടത്തില്‍ വലയിലേക്ക്‌ ആനയിക്കാനുള്ള ശേഷിയില്ലാതാവുന്നു. ഗ്യാനിനെ മാത്രം മുന്‍നിര്‍ത്തിയുള്ള ഗെയിമില്‍ ഇത്‌ വരെ രണ്ട്‌ പെനാല്‍ട്ടി ഗോളുകള്‍ മാത്രമാണ്‌ ടീമിന്‌ നേടാനായത്‌. ഓസ്‌ട്രേലിയയാണ്‌ വലിയ നിര്‍ഭാഗ്യവാന്മാര്‍. ആദ്യ മല്‍സരത്തിലെ തോല്‍വി അവരെ തളര്‍ത്തിയിരുന്നില്ല എന്നതിന്‌ തെളിവായിരുന്നു സെര്‍ബിയക്കെതിരായ വിജയം.

ഇന്ന്‌
ജൊഹന്നാസ്‌ബര്‍ഗ്ഗ്‌: ആദ്യ റൗണ്ട്‌ അവസാനിക്കുന്ന ഇന്ന്‌ തകര്‍പ്പന്‍, ഒപ്പം തീവ്ര അങ്കങ്ങള്‍. ഗ്രൂപ്പ്‌ ജിയും എച്ചിലുമായി നടക്കുന്ന നാല്‌ മല്‍സരങ്ങളും ജീവന്മരണ പോരാട്ടങ്ങളാണ്‌. ഇന്ന്‌ രാത്രി 7-30 ന്‌ നടക്കുന്ന ബ്രസീല്‍-പോര്‍ച്ചുഗല്‍ അങ്കത്തില്‍ തീപ്പറാും. ഇതേ സമയം തന്നെ ഐവറികോസ്റ്റുകാര്‍ നിലനില്‍പ്പിന്റെ അങ്കത്തില്‍ ഉത്തര കൊറിയയുമായി കളിക്കുന്നു. രാത്രി പന്ത്രണ്ടിലെ മല്‍സരത്തില്‍ സ്‌പെയിന്‍-ചിലി തകര്‍പ്പന്‍ പോരാട്ടമുണ്ട്‌. സ്വറ്റ്‌സര്‍ലാന്‍ഡും ഹോണ്ടുറാസും തമ്മിലാണ്‌ അവസാന മല്‍സരം.
ഗ്രൂപ്പ്‌ ജിയില്‍ ആദ്യ രണ്ട്‌ മല്‍സരങ്ങളിലെ വിജയവുമായി ബ്രസീല്‍ രണ്ടാം റൗണ്ട്‌ ഉറപ്പാക്കിയിട്ടുണ്ട്‌. പക്ഷേ അവര്‍ക്ക്‌ മുന്നില്‍ വരുന്ന പോര്‍ച്ചുഗലിന്‌ ഇത്‌ വരെ ടിക്കറ്റ്‌ ഉറപ്പായിട്ടില്ല. ആദ്യ മല്‍സരത്തില്‍ ഐവറിക്കാരുമായി സമനിലയും രണ്ടാം മല്‍സരത്തില്‍ ഉത്തര കൊറിയക്കെതിരെ നേടിയ ഏഴ്‌ ഗോള്‍ പിന്‍ബലത്തിലും നാല്‌ പോയന്റാണ്‌ പറങ്കികള്‍ നേടിയിരിക്കുന്നത്‌. ഇന്നവര്‍ക്ക്‌ തോല്‍ക്കാതിരിക്കണം. സമനില നേടിയാലും നിലവിലെ ഗോള്‍ ശരാശരിയുടെ പിന്‍ബലത്തില്‍ കടന്നു കയറാനാവും. പോര്‍ച്ചുഗലിന്‌ നാല്‌ പോയന്റാണുള്ളത്‌. ഐവറി കോസ്‌റ്റുകാര്‍ക്ക്‌ രണ്ട്‌ പോയന്റുണ്ട്‌. ഇന്ന്‌ പോര്‍ച്ചുഗല്‍ തോല്‍ക്കുകയും ഐവറിക്കാര്‍ ജയിക്കുകയും ചെയ്‌താല്‍ ദിദിയര്‍ ദ്രോഗ്‌ബെയുടെ സംഘം മുന്നേറും. സമനിലയാണ്‌ പോര്‍ച്ചുഗല്‍ സമ്പാദിക്കുന്നതെങ്കില്‍ ഐവറിക്കാരുടെ വിജയം പ്രശ്‌നമാവില്ല.
വിട്ടുകൊടുക്കില്ല എന്ന്‌ ബ്രസീല്‍ നയം വ്യക്തമാക്കിയിട്ടുണ്ട്‌. ഉത്തര കൊറിയയെ തോല്‍പ്പിതച്ചതില്‍ നിന്നും ഐവറി മല്‍സരത്തിലേക്ക്‌ വന്നപ്പോള്‍ ആധികാരികതയാണ്‌ മഞ്ഞപ്പട പ്രകടിപ്പിച്ചത്‌. ഇന്ന്‌ പോര്‍ച്ചുഗലിനെതിരെ വിജയിക്കുക മാത്രമാണ്‌ ലക്ഷ്യമെന്ന്‌ കോച്ച്‌ ഡുംഗെ വ്യക്തമാക്കി. സ്വന്തം ഗ്രൂപ്പില്‍ അവര്‍ ഒന്നാം സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്‌. എച്ചിലെ രണ്ടാം സ്ഥാനക്കാരാണ്‌ രണ്ടാം റൗണ്ടിലെ പ്രതിയോഗികള്‍. ചിലി, സ്‌പെയിന്‍ എന്നിവരില്‍ ഒരാളായിരിക്കാം ബ്രസീലിന്റെ പ്രതിയോഗികള്‍.
അവസാന ഗ്രൂപ്പ്‌ മല്‍സരത്തില്‍ അര്‍ജന്റീനിയന്‍ കോച്ച്‌ ഡിയാഗോ മറഡോണ സ്വന്തം സീനിയര്‍ താരങ്ങള്‍ക്ക്‌ വിശ്രമം നല്‍കിയത്‌ പോലെ ചില സീനിയര്‍ താരങ്ങള്‍ ഇന്ന്‌ ആദ്യ ഇലവനില്‍ കളിക്കില്ലെന്ന്‌ കോച്ച്‌ സൂചിപ്പിച്ചിട്ടുണ്ട്‌. കഴിഞ്ഞ മല്‍സരത്തില്‍ ചുവപ്പ്‌ കാര്‍ഡ്‌ കണ്ട കക്ക ഇന്ന്‌ പുറത്താണ്‌. ലൂയീസ്‌ ഫാബിയാനോ, റോബിഞ്ഞോ എന്നിവര്‍ക്ക്‌ പകരം ഗ്രാഫറ്റെ, നില്‍മര്‍ എന്നിവര്‍ വരും. പോര്‍ച്ചുഗല്‍ കോച്ച്‌ കാര്‍ലോസ്‌ ക്വിറസ്‌ പക്ഷേ വിട്ടുവീഴ്‌ചകള്‍ക്ക്‌ ഒരുക്കമല്ല. ഉത്തര കൊറിയക്കെതിരെ നേടാനായ വലിയ വിജയത്തില്‍ മതിമറക്കാതെ ശക്തരായ ബ്രസീലിനെതിരെ സമനില ലക്ഷ്യമാക്കിയാണ്‌ അദ്ദേഹം നീങ്ങുന്നത്‌. കൃസ്റ്റിയാനോ റൊണാള്‍ഡോ, സിമാവോ, അല്‍മേഡ എന്നിവരെല്ലാം ഫോമിലേക്ക്‌ വന്നിട്ടുണ്ട്‌. യൂറോപ്പിലും ലാറ്റിനമേരിക്കയും തമ്മിലുള്ള അങ്കമാണിത്‌. ഇവിടെ പ്രസ്റ്റീജാണ്‌ പ്രധാനം.
ഐവറി കോസ്‌റ്റുകാര്‍ക്ക്‌ ഉത്തര കൊറിയക്കെതിരെ വലിയ മാര്‍ജിനില്‍ തന്നെ വിജയിക്കേണ്ടതുണ്ട്‌. ബ്രസീല്‍ പോര്‍ച്ചുഗലിനെ തോല്‍പ്പിക്കുമെന്നാണ്‌ ദ്രോഗ്‌ബയും സംഘവും കരുതുന്നത്‌. അത്തരം സാഹചര്യത്തില്‍ സാധാരണ വിജയം നേടിയാല്‍ ഗ്രൂപ്പിലെ രണ്ടാം സ്‌ഥാനക്കാരായി മുന്നോട്ട്‌ പോവാന്‍ കഴിയും. പോര്‍ച്ചുഗല്‍ ബ്രസീലിനെ തളച്ചാലാണ്‌ പ്രശ്‌നം, അവിടയാണ്‌ ഗോള്‍ മാര്‍ജിന്‍ പ്രശ്‌നമാവുത. കൊറിയക്കാര്‍ ഒരു വിജയം കൊതിക്കുന്നുണ്ട്‌. നാട്ടിലേക്ക്‌ അഭിമാനത്തോടെ തല ഉയര്‍ത്തി മടങ്ങാന്‍.
ഗ്രൂപ്പ്‌ എച്ചില്‍ ചിലിയും സ്‌പെയിനും തമ്മിലുള്ള അങ്കം തുല്യശക്തികളുടേതാണ്‌. കളിച്ച രണ്ട്‌ മല്‍സരങ്ങളിലും ജയിച്ചവരാണ്‌ ചിലി. ആറ്‌ പോയന്റാണ്‌ അവരുടെ സമ്പാദ്യം. ഈ ഗ്രൂപ്പില്‍ രണ്ടാം സ്‌ഥാനത്ത്‌ വരാന്‍ പക്ഷേ ആര്‍ക്കും താല്‍പ്പര്യമില്ല. രണ്ടാം സ്‌ഥാനക്കാര്‍ പ്രി ക്വാര്‍ട്ടര്‍ കളിക്കേണ്ടത്‌ ബ്രസീലുമായിട്ടാണ്‌. ഒരു സമനില നേടിയാല്‍ ചിലിക്ക്‌ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താം. സ്‌പെയിനിന്‌ പക്ഷേ വിജയം തന്നെ വേണം. ലോകകപ്പിന്‌ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന കാളപ്പോരിന്റെ നാട്ടുകാര്‍ക്ക്‌ ആദ്യമല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനോടേറ്റ തോല്‍വിയാണ്‌ ആഘാതമായിരിക്കുന്നത്‌. സ്‌പെയിനിനും സ്വിറ്റ്‌സര്‍ലാന്‍ഡിനും മൂന്ന്‌ പോയന്റ്‌ വീതമാണുള്ളത്‌. സ്വിസുകാര്‍ ഇന്ന്‌ ദുര്‍ബലരായ ഹോണ്ടുറാസുമായി കളിക്കുന്നതില്‍ അവര്‍ക്കാണ്‌ സാധ്യത. അങ്ങനെ വന്നാല്‍ സ്‌പാനിഷ്‌ കാര്യം അപകടത്തിലാവും. ചിലിയെ വ്യക്തമായ മാര്‍ജിനില്‍ തോല്‍പ്പിക്കുക മാത്രമാണ്‌ സ്‌പെയിനിന്‌ മുന്നിലുളള സേഫ്‌ വഴി. സ്‌പാനിഷ്‌ മധ്യനിര ലോകോത്തരമാണ്‌. ഇനിയസ്‌റ്റ പരുക്കില്‍ നിന്ന്‌ മുക്തനായി കളിക്കും. സാവിയും ഫാബ്രിഗസും സില്‍വയും ഫോമിലാണ്‌. മുന്‍നിരയില്‍ കളിക്കുന്ന വിയ ഹോണ്ടുറാസിനെതിരെ രണ്ട്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തിരുന്നു. ടോറസിന്റെ ഫോമില്ലായ്‌മാണ്‌ ടീമിന്‌ പ്രശ്‌നം. ചിലിക്കാണെങ്കില്‍ മാര്‍സിലോ ബിയല്‍സ എന്ന മികച്ച പരിശീലകന്റെ തന്ത്രങ്ങളുണ്ട്‌. അലക്‌സിസ്‌ സാഞ്ചസ്‌ എന്ന പോരാളിയെയും കാണാതിരിക്കരുത്‌.
ഹക്കാന്‍ യാകിന്റെ സ്വിസുകാര്‍ അട്ടിമറികളുടെ വക്താക്കളാണ്‌. ഹോണ്ടുറാസിനെ തോല്‍പ്പിക്കാനാവുമെന്ന്‌ തന്നെയാണ്‌ അവര്‍ പറയുന്നത്‌. മല്‍സരങ്ങള്‍ ഇ.എസ്‌.പി.എന്നിലും സ്റ്റാര്‍ സ്‌പോര്‍ട്‌സിലും.

സ്‌പെയിന്‍ കപ്പടിക്കും
ലോകകപ്പിന്റെ ആദ്യ റൗണ്ട്‌ അവസാനിക്കുകയാണ്‌. സ്വാഭാവികമായും ചിത്രം ഒന്ന്‌ കൂടി വ്യക്തമാവുന്നു. ഇംഗ്ലണ്ടും ജര്‍മനിയും തമ്മിലൊരു പ്രി ക്വാര്‍ട്ടര്‍ ഉറപ്പായിരിക്കുന്നു. അതൊരു മല്‍സരമായിരിക്കും. പരമ്പരാഗത കരുത്തര്‍ തമ്മില്‍ കളിക്കുമ്പോഴാണ്‌ ഫുട്‌ബോളിന്‌ സൗന്ദര്യം വര്‍ദ്ധിക്കുക. ചെറിയ ടീമുകളെ വിലയിരുത്തുമ്പോള്‍ പലപ്പോഴും പിഴക്കാറുണ്ട്‌. ആരും കരുതിയിരുന്നില്ലല്ലോ ഫ്രാന്‍സ്‌ ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുമെന്ന്‌. ഫുട്‌ബോളിനെ ചര്‍ച്ച ചെയ്യുമ്പോള്‍ താരങ്ങളുടെ മികവും മൈതാനത്തിന്റെ പാരമ്പര്യവും മല്‍സരം നിയന്ത്രിക്കുന്ന റഫറിയുടെ അനുഭവവുമെല്ലം പ്രധാനമാണ്‌. പക്ഷേ വലിയ ഒരു ടീം ചെറിയ ടീമുമായി കളിക്കുമ്പോള്‍ മാനസികമായുള്ള വലിയ ഒരു തടസ്സമുണ്ട്‌. വലിയ ടീമിന്‌ ആത്മവിശ്വാസമുണ്ടാവും. ആ ആത്മവിശ്വാസത്തില്‍ അല്‍പ്പം സമ്മര്‍ദ്ദത്തിന്റെ ചേരുവ ഉറപ്പാണ്‌. ചെറിയ ടീമാവുമ്പോള്‍ അതില്ല. നഷ്ടപ്പെടാന്‍ ഒന്നുമില്ല എന്ന വിശ്വാസം. അള്‍ജീരിയയെ പോലുള ടീമുകളുടെ കളി നോക്കുക-മനോഹരമായാണ്‌ അവര്‍ കളിക്കുന്നത്‌. അവര്‍ക്ക്‌ ഓരോ മല്‍സരവും വലിയ ആവേശമാണ്‌. പ്രി ക്വാര്‍ട്ടര്‍ കളിക്കണമോ അല്ലെങ്കില്‍ സെമിയില്‍ കളിക്കണമോ എന്ന ചിന്ത വേണ്ട. കളിക്കുന്നത്‌ ജയിക്കാനാണ്‌. ജയിച്ചില്ലെങ്കിലും നഷ്‌ടമില്ല. സ്‌പെയിന്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനോട്‌ തോറ്റത്‌ ഈ പ്രശ്‌നത്തിലാണ്‌. ലോകകപ്പിലെ ആദ്യ മല്‍സരം കളിക്കുമ്പോള്‍ സ്‌പാനിഷ്‌ ടീമിന്‌ പലതും മുന്‍കരുതലായി സ്വീകരിക്കേണ്ടതുണ്ടായിരുന്നു. താരങ്ങളുടെ പരുക്കും ഒരു മാസത്തോളം ദീര്‍ഘിക്കുന്ന ലോകകപ്പിലേക്കുളള ഊര്‍ജ്ജ സംഭരണവുമെല്ലാം പ്രധാനമായിരുന്നു. പക്ഷേ സ്വിസുകാര്‍ കളി ജയിച്ചു. പക്ഷേ ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നത്‌ സ്‌പെയിന്‍ ജൂലൈ 11 ലെ ഫൈനല്‍ കളിക്കുമെന്നാണ്‌. കപ്പ്‌ സ്വന്തമാക്കാന്‍ ഞാന്‍ കാണുന്നത്‌ സ്‌പെയിനിനെയാണ്‌. ഇന്നവര്‍ കളിക്കുന്നുണ്ട്‌. ചിലിക്കെതിരായ അങ്കത്തില്‍ ജയിച്ചാല്‍ ചിലപ്പോള്‍ പ്രി ക്വാര്‍ട്ടര്‍ ഘട്ടത്തില്‍ ബ്രസീല്‍ മുന്നില്‍ വരും. ലോകകപ്പിലെ മല്‍സരങ്ങളെ ഇനി ഗൗരവത്തില്‍ കാണണം. നോക്കൗട്ട്‌ ഘട്ടമാണ്‌.

മെസി പുരാണം
പറഞ്ഞിട്ടും പറഞ്ഞിട്ടും ഡിയാഗോ മറഡോണക്ക്‌ മെസി പുരാണം മതിയാവുന്നില്ല.... അവന്‍ എന്നെ പോലെയാണെന്ന്‌ അദ്ദേഹം പറഞ്ഞിട്ട്‌ രണ്ട്‌ നാളുകളേ ആയിട്ടുള്ളു. 1982 ലെ എന്നെയാണ്‌ അവനെ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത്‌ എന്നദ്ദേഹം പറഞ്ഞത്‌ ഒരു ദിവസം മുമ്പ്‌. ഇന്നലെ മറഡോണ വാക്കുമാറ്റി-അവന്‍ 1986 ലെ എന്നെ പോലെയാണ്‌. 86 ലാണ്‌ മറഡോണ മാജിക്കില്‍ അര്‍ജന്റീന ലോകകപ്പ്‌ സ്വന്തമാക്കിയത്‌. മറഡോണ സംസാരിക്കാന്‍ തുടങ്ങിയാല്‍ അതെല്ലാം ഇപ്പോള്‍ മെസിയെക്കുറിച്ചാണ്‌. അവന്‍ ഗോളടിച്ചില്ലെങ്കിലെന്താ കളിക്കുന്നില്ലേ.. അവന്‍ കപ്പ്‌ തന്നെ ഉയര്‍ത്തും... ഇതെല്ലാം കോച്ചിന്റെ വാക്കുകളാണ്‌. തന്നെ പ്രകീര്‍ത്തിക്കുന്ന മറഡോണയെ നോക്കി ചിരിക്കുക മാത്രമാണ്‌ മെസി ചെയ്യുന്നത്‌.... ഈ വാഴ്‌ത്തുമൊഴികള്‍ എവിടെയവസാനിക്കുമെന്നാണ്‌ ബ്രസീല്‍ ആരാധകര്‍ ചോദിക്കുന്നത്‌... ആയിരം കക്കക്ക്‌ അര മെസിയെന്ന്‌ പറയുന്ന അര്‍ജന്റീനക്കാരും ചോദിക്കുന്നു-ഇതല്‍പ്പം കടക്കുന്നില്ലേ...

No comments: