Saturday, June 19, 2010

POOR ENGLAND





ഡേ-8
ഫ്രാന്‍സിന്‌ പിറകെ ഗമിക്കുകയാണ്‌ ഇംഗ്ലണ്ടും.... അള്‍ജീരിയക്കെതിരെ ഇംഗ്ലണ്ട്‌ നടത്തിയ പ്രകടനം കണ്ടപ്പോള്‍ ഫാബിയാ കാപ്പലോ എന്ന പരിശീലകനോടുള്ള മതിപ്പാണ്‌ കുറയുന്നത്‌. ഫ്രഞ്ച്‌ കോച്ച്‌ റെയ്‌മോണ്ട്‌ ഡൊമന്‍ച്ചെയെ പോലെ കാപ്പലോയും ഗോള്‍ ദാരിദ്ര്യ ലോകത്താണ്‌. പരിശീലകന്‍ ഉപദേശിക്കുന്ന തന്ത്രങ്ങളാണ്‌ താരങ്ങള്‍ മൈതാനത്ത്‌ പ്രാവര്‍ത്തികമാക്കാറുള്ളത്‌. കാപ്പലോ ഇംഗ്ലീഷ്‌ ചുമതല ഏറ്റെടുത്തത്‌ മുതല്‍ ടീമിന്റെ ഗമനം മുന്നോട്ടായിരുന്നു. ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളിലും ഈയിടെ നടന്ന ലോകകപ്പ്‌ സന്നാഹ മല്‍സരങ്ങളിലുമെല്ലാം അത്‌ കണ്ടതാണ്‌. കാപ്പലോയുടെ കാര്യങ്ങളില്‍ ഇടപ്പെടാതെ അദ്ദേഹത്തിന്‌ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയാണ്‌ ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ അസോസിയേഷന്‍ നീങ്ങുന്നതും. പക്ഷേ ഇന്നലെ ബഞ്ചിലിരുന്ന്‌ സ്വയം ശപിക്കുന്ന കതാപ്പലോയെ കണ്ടപ്പോള്‍ ആദ്യമായി അദ്ദേഹവും ആശയദാരിദ്ര്യം നേരിടുന്നത്‌ വ്യക്തമായിരുന്നു. ലോകകപ്പിന്റെ രണ്ടാം വെള്ളിയാഴ്‌ച്ച അള്‍ജീരിയ സ്വന്തമാക്കി എന്നതിന്‌ സംശയമില്ല. അവര്‍ക്ക്‌ വിജയത്തിന്‌ തുല്യമായിരുന്നു ഈ ഗോള്‍രഹിത സമനില. ആദ്യ മല്‍സരത്തില്‍ ജര്‍മനി തോറ്റത്‌ വലീയ ഷോക്കായിരുന്നു. ആദ്യ മല്‍സരത്തില്‍ ഓസ്‌ട്രേലിയക്കാരെ ഇല്ലാതാക്കിയ ടീമാണ്‌ രണ്ടാം മല്‍സരത്തില്‍ അധികം വിരഗാഥകള്‍ രചിക്കാത്ത സെര്‍ബിയയോട്‌ ഒരു ഗോളിന്‌ തോറ്റത്‌. തോല്‍വി മാത്രമല്ല മിറോസ്ലാവ്‌ ക്ലോസെ ചുവപ്പ്‌ കാര്‍ഡ്‌ കണ്ട്‌ പുറത്താവുകയും ലുക്കാസ്‌ പോദോസ്‌ക്കി പെനാല്‍ട്ടി കിക്ക്‌ പാഴാക്കുകയും ചെയ്‌തു. രണ്ടാം മല്‍സരത്തിലാണ്‌ പോരാട്ടം അതിന്റെ പ്രബലമായ അര്‍ത്ഥത്തില്‍ കാണാനായത്‌. എല്ലാവരെയും ഞെട്ടിച്ച്‌ കൊണ്ട്‌ കൊച്ചു സ്ലോവേനിയക്കാര്‍ അമേരിക്കന്‍ വലയില്‍ രണ്ട്‌ തവണ പന്ത്‌ നിക്ഷേപിക്കുന്നു. രണ്ടാം പകുതിയില്‍ ഡോണോവാന്‍ എന്ന മെഗാ താരത്തിന്റെ കരുത്തില്‍ അമേരിക്ക രണ്ട്‌ ഗോളടിച്ച്‌ തിരിച്ചുവരുന്നു. മൂന്നാമതൊരു ഗോളും അമേരിക്കകാര്‍ നേടിയിരുന്നു. പക്ഷേ ഓഫ്‌ സൈഡിന്റെ നിര്‍ഭാഗ്യം അവരെ പിടികൂടി. കേപ്‌ടൗണിലെ മൈതാനത്ത്‌ ഇന്നലെ തമ്പടിച്ചത്‌ മുപ്പതിനായിരത്തോളം ഇംഗ്ലീഷ്‌ ആരാധകരായിരുന്നു. സ്വന്തം ടീമിനെ പ്രോല്‍സാഹിപ്പിക്കാന്‍ കറന്‍സികള്‍ ചെലവഴിച്ചാണ്‌ അവരെത്തിയത്‌. വലിയ വിജയമായിരുന്നു എല്ലാവരും കൊതിച്ചത്‌. പക്ഷേ അവര്‍ കണ്ടത്‌ മൈതാനത്ത്‌ വെറുതെ ഓടിനടക്കുന്ന ഒരുപ്പറ്റം ഇംഗ്ലീഷ്‌ താരങ്ങളെ. വെയിന്‍ റൂണിയെ പോലുള്ള സൂപ്പര്‍ താരത്തില്‍ നിന്നുണ്ടായ പെരുമാറ്റവും ഇംഗ്ലീഷ്‌ ആരാധകര്‍ക്ക്‌ ക്ഷീണമാണ്‌. പണ്ട്‌ കാലമാണെങ്കില്‍ ഇംഗ്ലീഷ്‌ ആരാധകരായിരുന്നു പ്രശ്‌നക്കാര്‍. എവിടെ ഫുട്‌ബോള്‍ നടന്നാലും ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ ഭ്രാന്തന്മാര്‍ പ്രശ്‌നങ്ങളുണ്ടാക്കുമായിരുന്നു. ഇപ്പോള്‍ കാണികള്‍ മര്യാദക്കാരായപ്പോള്‍ താരങ്ങളാണ്‌ പ്രശ്‌നക്കാര്‍. ലോകകപ്പ്‌ സന്നാഹ മല്‍സരത്തിനിടെ റഫറിയെ അസഭ്യം പറഞ്ഞ വെയിന്‍ റൂണി അള്‍ജീരിയക്കെതിരെ പലവട്ടം നിയന്ത്രണം വിട്ടു.ഗോളടിക്കാന്‍ കഴിയാതെ വരുമ്പോള്‍ താരങ്ങള്‍ നിരാശരാവുമെന്നത്‌ സ്വാഭാവികമാണ്‌. ആ നിരാശ പരസ്യമായി പ്രകടിപ്പിച്ചാലാണ്‌ പ്രശ്‌നമാവുക.
അടുത്ത ബുധനാഴ്‌ച്ചയാണ്‌ ഗ്രൂപ്പില്‍ ഇംഗ്ലണ്ടിന്റെ അവസാന മല്‍സരം. പ്രതിയോഗികളായ സ്ലോവേനിയക്കാരെ വലിയ മാര്‍ജിനില്‍ തന്നെ തോല്‍പ്പിക്കേണ്ടതുണ്ട്‌. അതാണെങ്കില്‍ എളുപ്പവുമല്ല. സ്ലോവേനിയക്കാര്‍ ആദ്യ മല്‍സരത്തില്‍ ജയിച്ച്‌ രണ്ടാം മല്‍സരത്തില്‍ സമനിലയുമായി സി യില്‍ ഒന്നാം സ്ഥാനത്താണ്‌. ഇംഗ്ലണ്ട്‌ ആദ്യ റൗണ്ടില്‍ തന്നെ പുറത്താവാന്‍ വന്ന ടീമല്ല. കഴിഞ്ഞ രണ്ട്‌ ലോകകപ്പിലും അവര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ചവരാണ്‌. ഇത്തവണ വന്നതാവട്ടെ കിരീടം സ്വന്തമാക്കാന്‍ തന്നെയാണ്‌. അങ്ങനെ ഉന്നതിയില്‍ നില്‍ക്കുന്ന ഒരു ടീമിനെ ആദ്യ റൗണ്ട്‌ ദുര്‍ഗതി വന്നാല്‍ കാപ്പലോ പിന്നെ ആ സ്ഥാനത്ത്‌ തുടരില്ല എന്ന കാര്യം വ്യക്തമാണ്‌. ഇംഗ്ലണ്ടില്‍ വിംബിള്‍ഡണ്‍ സമയം സമാഗതമാവുകയാണ്‌. പക്ഷേ ലോകകപ്പ്‌ വേളയില്‍ വിംബിള്‍ഡണ്‍ കാണാന്‍ ഒരു ഇംഗ്ലീഷുകാരനും ആഗ്രഹിക്കില്ല.
റൂണിയെ പോലെ ഒരു താരം അദ്ദേഹത്തിന്റെ പതിവ്‌ കരുത്തിന്റെ അരികില്‍ പോലുമെത്തിയില്ല. ആരെയോ വെല്ലുവിളിക്കുന്നത്‌ പോലെ, അല്ലെങ്കില്‍ മദം പൊട്ടിയ ആനയെ പോലെ കുതികുതിക്കുന്ന കാഴ്‌ച്ച മാത്രം. സൂപ്പര്‍ താരങ്ങള്‍ക്ക്‌ അവരുടേതായ പ്രശ്‌നങ്ങളുണ്ടാവും. പരുക്കും ക്ഷീണവും സമ്മര്‍ദ്ദവുമെല്ലാം അവരെ തളര്‍ത്തും. പക്ഷേ ഇത്‌ ലോകകപ്പ്‌ വേദിയാണ്‌. ലോകം മുഴുവുന്‍ ഉറ്റുനോക്കുമ്പോള്‍ കളിയിലും പെരുമാറ്റത്തിലും ജാഗ്രത പാലിക്കുമ്പോഴാണ്‌ ഒരു താരത്തിന്‌ അംഗീകാരം ലഭിക്കുന്നത്‌. അള്‍ജീരിയക്കെതിരായ മല്‍സരം സമാപിച്ചപ്പോള്‍ ക്ഷുഭിതനാവുന്ന റൂണിയെയാണ്‌ കണ്ടത്‌. അദ്ദേഹത്തിന്‌ ഒരു കാര്യം ചെയ്യാമായിരുന്നു. ടീം സമനിലയില്‍ കുരുങ്ങി പ്രതിസന്ധി മുഖത്തായപ്പോള്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട്‌ ആരാധകരുടെ പിന്തുണ തേടാമായിരുന്നു. അതായിരുന്നു ചെയ്യേണ്ട കാര്യം.
അല്ലെങ്കില്‍ സ്വന്തം ടീമിനെ പ്രോല്‍സാഹിപ്പിക്കാന്‍ പണവും മുടക്കി വരുന്നവരെ കുറ്റം പറയാനാവില്ലല്ലോ. മുപ്പതിനായിരത്തോളം ഇംഗ്ലീഷ്‌്‌ കാണികളെ നോക്കി ഒന്നു ചിരിക്കാനെങ്കിലുമുളള സാമാന്യ നീതി റൂണി കാണിച്ചില്ല. കാണികള്‍ക്ക്‌ കൂറെയെല്ലാം കാര്യങ്ങള്‍ അറിയാം. ലോകകപ്പിന തൊട്ട്‌ മുമ്പാണ്‌ മൈക്കല്‍േ ഓവനും ഡേവിഡ്‌ ബെക്കാമും റിയോ ഫെര്‍ഡിനാന്‍ഡുമെല്ലാം പരുക്കില്‍ പുറത്തായത്‌. ലോകകപ്പിലേക്ക്‌ വന്നപ്പോള്‍ ആദ്യ മല്‍സരത്തില്‍ തന്നെ സമനില വഴങ്ങേണ്ടി വന്നു.
അമേരിക്കക്കെതിരെ ഗോള്‍ വാങ്ങിയ കുറ്റം ചാര്‍ത്തി ഗോള്‍ക്കീപ്പര്‍ റോബര്‍ട്ട്‌ ഗ്രീനിനെ മാറ്റിയതില്‍ തന്നെ കാപ്പലോ പരിഭ്രാന്തനാണ്‌ എന്ന വ്യക്തമായ സന്ദേശമാണ്‌ അള്‍ജീരിയക്കാര്‍ക്ക്‌ ലഭിച്ചത്‌. ഗ്രീനിന്റെ പിഴവിലായിരുന്നില്ല അമേരിക്ക ഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. ജബുലാനി പന്തായിരുന്നു വില്ലനായത്‌. രണ്ടാം മല്‍സരത്തില്‍ ഗ്രീനിന്‌ പകരം ഡേവിഡ്‌ ജെയിംസിനാണ്‌ കാപ്പലോ അവസരം നല്‍കിയത്‌. മല്‍സരം സത്യസന്ധമായി വിലയിരുത്തിയാല്‍ ഇംഗ്ലണ്ടിനേക്കാള്‍ അച്ചടക്കം പാലിച്ചതും പന്ത്‌ നന്നായി പാസ്‌ ചെയ്‌തതും അള്‍ജീരിയക്കാരായിരുന്നു. സുന്ദരമായ പാസിംഗാണ്‌ വന്‍കരയിലെ കുറുക്കന്മാര്‍ എന്ന വിളിപ്പേരുളള അള്‍ജീരിയക്കാര്‍ നടത്തിയത്‌.
ഇംഗ്ലീഷ്‌ നീക്കങ്ങള്‍ പലപ്പോഴും ഒറ്റയാന്‍ നീക്കത്തില്‍ അവസാനിച്ചു. സ്‌റ്റീവന്‍ ജെറാര്‍ഡും ഫ്രാങ്ക്‌ ലംപാര്‍ഡും ഓടിക്കയറിയ കാഴ്‌ച്ച അള്‍ജിരിയക്കാരെ വിറപ്പിച്ചിരുന്നില്ല. മുന്‍നിരയില്‍ എമില്‍ ഹെസിക്കി അദ്ധ്വാനിച്ച്‌ കളിച്ചതില്‍ കാര്യമുണ്ടായില്ല. കോച്ചിന്‌ വളരെയെറെ പ്രതീക്ഷയുണ്ടായിരുന്ന താരമായിരുന്നു ജറാത്ത്‌ ബാറ്റി. അദ്ദേഹത്തിനും വിശ്വാസം കാക്കാന്‍ കഴിഞ്ഞില്ല. ബെക്കന്‍ ബോവര്‍ പറഞ്ഞതാണ്‌ സത്യം-ഇംഗ്ലീഷ്‌ താരങ്ങളുടെ കരുത്തും ന്യൂനതയുമെല്ലാം എല്ലാവര്‍ക്കുമറിയാം. അതിനാല്‍ എതിര്‍ ടീമുകള്‍ക്ക്‌ കാര്യങ്ങള്‍ എളുപ്പമാണ്‌. റൂണി ഏത്‌ സമയത്തും നിറയൊഴിക്കുന്ന താരമായതിനാല്‍ അദ്ദേഹത്തിന്റെ കാലില്‍ പന്തെത്തിയാല്‍ ഗോള്‍ക്കീപ്പര്‍മാര്‍ ജാഗ്രത പാലിക്കും. അത്‌ മാത്രമാണ്‌ അള്‍ജിരിയിന്‍ ഗോള്‍ക്കീപ്പര്‍ ചെയ്‌തതെന്നാണ്‌ ബെക്കന്‍ ബോവര്‍ പറഞ്ഞത്‌. താരങ്ങളാവട്ടെ സ്വന്തം ശൈലി മാറ്റുന്നുമില്ല.
ജര്‍മനിക്ക്‌ സംഭവിച്ചതാണ്‌ മനസ്സിലാക്കാന്‍ കഴിയാത്ത കാര്യം. ലോകകപ്പില്‍ ആരും ആഗ്രഹിക്കുന്ന തകര്‍പ്പന്‍ തുടക്കം ലഭിച്ച ഒരു ടീം രണ്ടാം മല്‍സരത്തില്‍ തോല്‍ക്കുന്നത്‌ അപൂര്‍വ സംഭവമാണ്‌. തോല്‍വി മാത്രമായിരുന്നില്ല ദുരന്തം, എല്ലാവരും കളി മറന്നു. ക്ലോസെക്ക്‌ ചുവപ്പ്‌ കാട്ടിയതില്‍ റഫറിക്ക്‌ പിഴച്ചിട്ടുണ്ട്‌. പോദോസ്‌ക്കിയുടെ കാര്യവും ഇത്‌ തന്നെ. സെര്‍ബിയക്കാര്‍ക്ക്‌ നഷ്ടപ്പെടാന്‍ ഒന്നുമുണ്ടായിരുന്നില്ല. ആ പ്രകടനമാണ്‌ അവരെ തുണച്ചത്‌. സ്ലോവേനിയക്കെതിരെ അമേരിക്ക വിജയം അര്‍ഹിച്ചിരുന്നു. അവര്‍ക്ക്‌ അര്‍ഹമായ ഒരു ഗോളാണ്‌ അവസാനത്തില്‍ റഫറി നിഷേധിച്ചത്‌. ലോകകപ്പ്‌ മുന്നേറുമ്പോള്‍ വമ്പന്‍ ടീമുകള്‍ക്ക്‌ ഏല്‍ക്കുന്ന തിരിച്ചടികള്‍ സോക്കറിലെ വലിയ മാമാങ്കത്തിന്റെ ജനപ്രീതിയെ തന്നെ ബാധിക്കുന്നുണ്ട്‌.

ഇന്ന്‌
ബ്രസീലും ആനകളും
ജൊഹന്നാസ്‌ബര്‍ഗ്ഗ്‌: ഇന്നത്തെ രാത്രി മല്‍സരം കാണാതിരിക്കരുത്‌-ഈ ലോകകപ്പിലെ തട്ടുതകര്‍പ്പനായേക്കാവുന്ന പോരാട്ടത്തില്‍ ബ്രസീല്‍ ദീദിയര്‍ ദ്രോഗ്‌ബെയുടെ ഐവറി കോസ്‌റ്റുകാരെ എതിരിടുന്നു... പത്തൊമ്പതാമത്‌ ലോകകപ്പ്‌ ഇന്ന്‌ പത്താം ദിവസം പിന്നിടുമ്പോള്‍ ബ്രസീല്‍ ആരാധകര്‍ക്ക്‌ പ്രതീക്ഷയിലും ടെന്‍ഷനാണ്‌. വലിയ ടീമുകളെല്ലാം തോല്‍വി സ്വന്തമാക്കുന്ന കാഴ്‌ച്ചയില്‍ ഐവറിക്കാരുടെ ചെറുത്തുനില്‍പ്പില്‍ ബ്രസീലിന്‌ പിടിച്ചുനില്‍ക്കാന്‍ കഴിയുമോ എന്ന വലിയ ചോദ്യമാണ്‌ ഉയരുന്നത്‌. ഉത്തര കൊറിയക്കെതിരായ മല്‍സരത്തില്‍ 2-1 ന്‌ ജയിച്ചെങ്കിലും ബ്രസീലിന്റെ പ്രകടനം ആശാവഹമായിരുന്നില്ല. ഇന്നത്തെ ആദ്യ മല്‍സരം സ്ലോവാക്യയും പരാഗ്വേയും തമ്മിലാണ്‌. രണ്ടാം മല്‍സരത്തില്‍ ഇറ്റലി ന്യൂസിലാന്‍ഡുമായി കളിക്കും.
ഗ്രൂപ്പ്‌ ജിയില്‍ ബ്രസീല്‍ ഒന്നാമതാണിപ്പോള്‍. ഉത്തര കൊറിയക്കെതിരായ പോരാട്ടത്തിലെ മികവില്‍ മുന്നിലെത്തിയ അവര്‍ക്ക്‌ പിറകില്‍ ഒരു പോയന്റ്‌ വീതം സ്വന്തമാക്കിയ ഐവറി കോസ്‌റ്റും പോര്‍ച്ചുഗലുമുണ്ട്‌. ഇന്ന്‌ ജയിച്ചാല്‍ ബ്രസീലിന്‌ രണ്ടാം റൗണ്ട്‌ ഉറപ്പിക്കാന്‍ കഴിയും. സ്‌പെയിന്‍, ജര്‍മനി, ഇംഗ്ലണ്ട്‌ തുടങ്ങിയ വമ്പന്‍ ടീമുകള്‍ക്ക്‌ ചെറിയ പ്രതിയോഗികള്‍ക്ക്‌ മുന്നില്‍ തിളങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ ബ്രസീല്‍ കോച്ച്‌ ഡുംഗെ ഇന്ന്‌ പ്രയോഗിക്കുന്ന തന്ത്രങ്ങളാണ്‌ പ്രധാനം. ഉത്തര കൊറിയക്കെതിരെ ആശാവഹമല്ലാത്ത പ്രകടനം നടത്തിയ ടീമിനെതിരെ ചില കേന്ദ്രങ്ങളില്‍ നിന്ന്‌ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തില്‍ സേഫ്‌ ഫുട്‌ബോളായിരിക്കും ഡുംഗെ പരീക്ഷിക്കുക എന്നാണ്‌ സൂചന. മുന്‍നിരയില്‍ ഫാബിയാനോയും റോബിഞ്ഞോയും ആദ്യ മല്‍സരത്തില്‍ ഫലപ്രദമായിരുന്നില്ല. ഗ്രാഫിറ്റെ, നീല്‍മര്‍ എന്നിവര്‍ക്ക്‌ അവസരം നല്‍കുന്ന കാര്യം പരിഗണനയിലാണെന്ന്‌ കോച്ച്‌ വ്യക്തമാക്കിയിട്ടുണ്ട്‌. സെല്‍ഫ്‌ ഗെയിമാണ്‌ റോബിഞ്ഞോ പലപ്പോഴും കളിക്കുന്നത്‌. കൊറിയക്കെതിരെ ഡിഫന്‍ഡര്‍ മൈക്കോണ്‍ നേടിയ മികച്ച ഗോളാണ്‌ ടീമിന്‌ തുണയായത്‌. ഇലാനോവും അവസരം ഉപയോഗപ്പെടുത്തിയിരുന്നു. മധ്യനിരയില്‍ ഇലാനോയും കക്കയും ജൂലിയോ ബാപ്‌റ്റിസ്റ്റയും ഫലപ്രദമായി കളിച്ചാല്‍ ഭയപ്പെടാനില്ല. ഐവറി ടീമിന്റെ പരിശീലകനായ ഗോരാന്‍ എറിക്‌സണ്‍ ബ്രസീല്‍ തന്ത്രങ്ങളെക്കുറിച്ച്‌ അറിയുന്ന വ്യക്തിയാണ്‌. നാലാം നമ്പറില്‍ കളിക്കുന്ന തന്റെ ഡിഫന്‍ഡര്‍ കോലോ ടൂറെക്കാണ്‌ അദ്ദേഹം ബ്രസീല്‍ മുന്‍നിരക്കാര ഏല്‍പ്പിക്കുന്നത്‌. ദ്രോഗ്‌ബെ ഇന്ന്‌ കളിക്കുന്നുണ്ട്‌. കൈ ഒടിഞ്ഞ അവസ്ഥയില്‍ അദ്ദേഹം പോര്‍ച്ചുഗലിനെതിരെ ബാന്‍ഡേജ്‌ ധരിച്ചാണ്‌ കളിച്ചത്‌. പഴയ കരുത്തില്‍ ദ്രോഗ്‌ബെക്ക്‌ കളിക്കാനാവില്ല. ദൗംബിയ, സുലൈമാന്‍ കാലു എന്നിവരായിരിക്കും മുന്‍നിരയില്‍ വരുക.
ആദ്യ മല്‍സരത്തില്‍ പരാഗ്വേക്കെതിരെ സമനില വഴങ്ങിയ ക്ഷീണമകറ്റാനാണ്‌ ഇന്ന്‌ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി ഇറങ്ങുന്നത്‌. ഓഷ്യാനാ പ്രതിനിധികളായ ന്യുസിലാന്‍ഡില്‍ നിന്നും അവര്‍ വെല്ലുവിളി പ്രതീക്ഷിക്കുന്നുണ്ട്‌. സ്ലോവേനിയക്കെതിരെ അവസാന സെക്കന്‍ഡില്‍ സമനില പിടിച്ചുവാങ്ങിയ ആത്മവിശ്വാസത്തില്‍ ചാമ്പ്യന്മാര്‍ക്കെതിരെ മികച്ച പ്രകടനമാണ്‌ കിവി സംഘം വാഗ്‌ദാനം ചെയ്യുന്നത്‌. ഹെര്‍ണിയക്ക്‌ ചികില്‍സ തേടുന്ന ഒന്നാം നമ്പര്‍ ഗോള്‍ക്കീപ്പര്‍ ജിയാന്‍ ലുക്കാ ബഫണ്‍ ഇറ്റാലിയന്‍ സംഘത്തില്‍ കളിക്കില്ല. ഫ്രെഡറികോ മാര്‍ചെറ്റിക്കായിരിക്കും അവസരം. പരാഗ്വേ-സ്ലോവേനിയ മല്‍സരം തുല്യ ശക്തികളുടേതാണ്‌. എല്ലാ മല്‍സരങ്ങളും ഇ.എസ്‌.പി.എന്നില്‍.

മറഡോണ
നിങ്ങളാരും ആശങ്കപ്പെടരുത്‌-ഈ ലോകകപ്പില്‍ കൂടുതല്‍ ഗോളുകള്‍ വരും. ഒരു വലിയ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ കൂടുതല്‍ ഗോളുകള്‍ പ്രതീക്ഷിക്കരുത്‌. ടീമുകളെല്ലാം തുടക്കത്തില്‍ ജാഗ്രത പാലിക്കും. കാലാവസ്ഥയും വേദിയും കാണികളുമെല്ലാം പ്രശ്‌നമാണ്‌. ആദ്യ മല്‍സരത്തില്‍ തന്നെ ഒരു ടീമും കടന്നാക്രമണം നടത്തില്ല. തുടക്കത്തില്‍ ആക്രമണം മുദ്രാവാക്യമായാല്‍ ചിലപ്പോള്‍ കണക്ക്‌ക്കൂട്ടലുകള്‍ പിഴക്കും. അതാണ്‌ പലര്‍ക്കും സംഭവിച്ചത്‌. ഈ ലോകകപ്പില്‍ ഗോളുകള്‍ കുറയുമെന്ന അഭിപ്രായത്തോട്‌ എനിക്ക്‌ വിയോജിപ്പാണുള്ളത്‌. ഗോളുകള്‍ വരും. നിങ്ങള്‍ കാത്തിരിക്കുക. അര്‍ജന്റീന ആദ്യ മല്‍സരത്തില്‍ ഒരു ഗോളാണ്‌ സ്‌ക്കോര്‍ ചെയ്‌തത്‌. രണ്ടാം മല്‍സരത്തില്‍ അത്‌ നാലായി മാറി. ഇന്ന്‌ ബ്രസീല്‍ കളിക്കുന്നുണ്ട്‌. അവരും വലിയ വിജയം നേടും. നല്ല തുടക്കമായിരുന്നില്ല അവര്‍ക്ക്‌ ലഭിച്ചത്‌. ഉത്തര കൊറിയയെ പോലെ ഒരു ടീമിനെതിരെ എങ്ങനെ കളിക്കണമെന്നത്‌ പ്രശ്‌നമാണ്‌. പ്രതിയോഗികളുടെ ശൈലി നമുക്ക്‌ അറിയാവുന്നതാണെങ്കില്‍ അതിന്‌ അനയോജ്യമായി മല്‍സരത്തെ പ്ലാന്‍ ചെയ്യാനാവും. ദക്ഷിണ കൊറിയക്കെതിരെ എനിക്ക്‌ മല്‍സരത്തെ ചിട്ടപ്പെടുത്താന്‍ എളുപ്പമായത്‌ അവരുടെ ആദ്യ മല്‍സരം കണ്ടത്‌ കൊണ്ടാണ്‌. ബ്രസീല്‍ ഇന്ന്‌ കൂടുതല്‍ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യുമെന്ന കാര്യത്തില്‍ എനിക്കുറപ്പുണ്ട്‌. ബ്രസീല്‍ എന്നും ബ്രസീലാണ്‌. അവര്‍ പിറകോട്ട്‌ പോവില്ല. ഡുംഗെ ശക്തമായ ജോലിയാണ്‌ ചെയ്യുന്നത്‌. ബ്രസീലിനെയും അര്‍ജന്റീനയെയും പോലെയുള്ള രാജ്യത്ത്‌ ഫുട്‌ബോള്‍ കോച്ചിന്റെ ജോലി എളുപ്പമുള്ളതല്ല.
സ്‌പെയിന്‍, ജര്‍മനി, ഇംഗ്ലണ്ട്‌ ടീമുകള്‍ക്ക്‌ സംഭവിക്കുന്നത്‌ എന്താണെന്ന്‌ മനസ്സിലാവുന്നില്ല. ഈ ലോകകപ്പില്‍ എന്നെ ഏറെ ആകര്‍ഷിക്കുന്ന ടീം സ്‌പെയിനാണ്‌. അവരുടെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്‌ ഫൈനല്‍ പ്രകടനം കണ്ടിരുന്നു. ആ ടീമാണ്‌ സ്വിറ്റ്‌സര്‍ലാന്‍ഡിനെ പോലുളളവര്‍ക്ക്‌ മുന്നില്‍ പതറിയത്‌. ലോകകപ്പിലെ സ്‌പാനിഷ്‌ തോല്‍വി എല്ലാവര്‍ക്കുമുളള മുന്നറിയിപ്പാണ്‌. ആരെയും എഴുതിത്തള്ളാനാവില്ല. പ്രത്യേകിച്ച്‌ പ്രാഥമിക റൗണ്ടില്‍. നമുക്കറിയില്ല അവരുടെ ഹിസ്റ്ററി. ഇംഗ്ലണ്ട്‌-അള്‍ജീരിയ മല്‍സരത്തില്‍ കണ്ടതും മറിച്ചല്ല. എനിക്ക്‌ തോന്നുന്നു ഒരു പക്ഷേ അള്‍ജീരിയയാണ്‌ മികച്ച സോക്കര്‍ പുറത്തെടുത്തത്‌. ഫ്രാന്‍സിന്റെ കാര്യത്തിലാണ്‌ വലിയ ആശങ്ക. അവര്‍ രണ്ട്‌ മല്‍സരം പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. ഇനി മുന്നോട്ട്‌ പോവുക എളുപ്പവുമല്ല.
ഫ്രഞ്ച്‌ താരമായിരുന്ന മിഷേല്‍ പ്ലാറ്റിനിയെ ഞാന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. എന്റെ കോച്ചിംഗ്‌ ശൈലിക്കെതിരെ അദ്ദേഹം സംസാരിച്ചുവെന്ന്‌ കരുതിയാണ്‌ പ്ലാറ്റിനിക്കെതിരെ സംസാരിച്ചത്‌. ഇതില്‍ ഖേദമുണ്ട്‌. അദ്ദേഹം തന്നെ എനിക്ക്‌ എഴുതിയിരുന്നു താന്‍ അത്തരത്തില്‍ സംസാരിച്ചിട്ടില്ലെന്ന്‌. പ്ലാറ്റിനിയെ പോലെ ഒരാള്‍ക്കെതിരെ സംസാരിച്ചതില്‍ വിഷമമുണ്ട്‌. ഖേദം ഞാന്‍ പ്ലാറ്റിനിയെ അറിയിച്ചിട്ടുണ്ട്‌.

മൈ വ്യൂ
എം.പി സക്കീര്‍
മധ്യനിരയിലെ ഡച്ച്‌ പ്ലാനിംഗ്‌
ഈ ലോകകപ്പില്‍ അധികമാരും ചര്‍ച്ച ചെയ്യപ്പെടാത്ത ടീമാണ്‌ ഹോളണ്ട്‌. അവരുടെ മധ്യനിരയുടെ കരുത്ത്‌ ജപ്പാനെതിരായ മല്‍സരത്തില്‍ പകല്‍ പോലെ വ്യക്തമായ സാഹചര്യത്തില്‍ ഒരു കാര്യം ഉറപ്പ്‌-ഡച്ചുകാര്‍ വളരെ ദൂരം മുന്നോട്ട്‌ പോവും. മല്‍സരത്തെ പ്ലാന്‍ ചെയ്യുന്നതാണ്‌ മധ്യനിരയുടെ മുഖ്യജോലി. മൈതാനത്ത്‌ കളിയെ നിയന്ത്രിക്കാനും മധ്യനിരക്കാണ്‌ കഴിയുക.
ഡച്ച്‌ മധ്യനിരയില്‍ കളിക്കുന്നവരെല്ലാം യൂറോപ്യന്‍ ലീഗില്‍ പ്രധാനപ്പെട്ട ക്ലബുകളുടെ മധ്യനിരയില്‍ ശക്തി തെളിയിച്ചവരാണ്‌. റാഫേല്‍ വാന്‍ഡര്‍വാര്‍ട്ട്‌, മാര്‍ക്‌ വാന്‍ ബൊമ്മല്‍, വെസ്‌ലി സ്‌നൈഡര്‍ എന്നിവരെ അറിയാത്ത ഫുട്‌ബോള്‍ പ്രേമികളുണ്ടാവില്ല. ഈ മുന്ന്‌ പേരിലും കാണുന്ന സവിശേഷത അവരുടെ ആക്രമണം തന്നെ. മുന്‍നിരക്കാര്‍ക്ക്‌ പന്ത്‌ നല്‍കി ഇവര്‍ വിശ്രമിക്കുന്നില്ല. സ്വന്തം പൊസിഷന്‍ ഭദ്രമാക്കി പ്രതിയോഗികള്‍ക്ക്‌ തലവേദന നല്‍കി കളിക്കുന്നു. സ്‌നൈഡറാണ്‌ ഇന്നലെ ഗോള്‍ നേടിയത്‌. ലോകകപ്പില്‍ വന്ന ടീമുകളില്‍ മധ്യനിരയില്‍ കരുത്തര്‍ സ്‌പെയിനാണ്‌. അവരുടെ താരങ്ങളെല്ലാം അനുഭവ സമ്പന്നരാണ്‌. മുന്‍നിരക്കാരുടെ ശരീരഭാഷ മനസ്സിലാക്കിയാണ്‌ എല്ലായ്‌പ്പോഴും മധ്യനിരക്കാര്‍ പന്ത്‌ സപ്ലൈ ചെയ്യുക. അതിവേഗം കുതിക്കാന്‍ കഴിയുന്ന മുന്‍നിരക്കാരാണെങ്കില്‍ അവരുടെ വേഗത മനസ്സിലാക്കി പന്തിനെ പാസ്‌ ചെയ്യാന്‍ കഴിയും. പ്രൊഫഷണലിസത്തിന്റെ അവസാന വാക്കാണല്ലോ യൂറോപ്യന്‍ ടീമുകള്‍. അവര്‍ക്ക്‌ കാര്യങ്ങളെ പഠിക്കാനും അത്‌ പ്രാവര്‍ത്തികമാക്കാനും വളരെയെളുപ്പത്തില്‍ കഴിയും. ജപ്പാനെ പോലെ ഒരു ഏഷ്യന്‍ ടീമിന്‌ അത്‌ എളുപ്പമല്ല. യൂറോപ്പും ഏഷ്യയും തമ്മിലാണ്‌ കളിയെങ്കില്‍ അത്‌ കാണാം.

പോയന്‍ര്‌ നില
(കളി,ജയം. സമനില തോല്‍വി,പോ.യന്‍ര്‌ ക്രമത്തില്‍)
ഗ്രൂപ്പ്‌ എ
ഉറുഗ്വേ 2-1-1-0-4
മെക്‌സിക്കോ 2-1-1-0-4
ഫ്രാന്‍സ്‌ 2-0-1-1-1
ദക്ഷിണാഫ്രിക്ക 2-0-1-1-1
ഗ്രൂപ്പ്‌ ബി
അര്‍ജന്റീന 2-2-0-0-6
ഗ്രീസ്‌ 2-1-0-1-3
ദക്ഷിണ കൊറിയ 2-1-0-1-3
നൈജീരിയ 2-0-0-2-0
ഗ്രൂപ്പ്‌ സി
സ്ലോവേനിയ 2-1-1-0-4
അമേരിക്ക 2-0-2-0-2
ഇംഗ്ലണ്ട്‌ 2-0-2-0-2
അള്‍ജീരിയ 2-0-1-1-1
ഗ്രൂപ്പ്‌ ഡി
ജര്‍മനി 2-1-0-1-3
സെര്‍ബിയ 2-1-0-1-3
ഘാന 2
ഓസ്‌ട്രേലിയ 2
ഗ്രൂപ്പ്‌ ഇ
ഹോളണ്ട്‌ 2-2-0-0-6
ജപ്പാന്‍ 2-1-0-1-3
ഡെന്മാര്‍ക്ക്‌ 1-0-0-1-0
കാമറൂണ്‍ 1-0-0-1-0
ഗ്രൂപ്പ്‌ എഫ്‌
ഇറ്റലി 1-0-1-0-1
പരാഗ്വേ 1-0-1-0-1
സ്ലോവാക്യ 1-0-1-0-1
ന്യൂസിലാന്‍ഡ്‌ 1-0-1-0-1
ഗ്രൂപ്പ്‌ ജി
ബ്രസീല്‍ 1-1-0-0-3
പോര്‍ച്ചുഗല്‍ 1-0-1-0-1
ഐവറി കോസ്‌റ്റ്‌ 1-0-1-0-1
ഉത്തര കൊറിയ 1-0-1-0-0
ഗ്രൂപ്പ്‌ എച്ച്‌
ചിലി 1-1-0-1-3
സ്വിറ്റ്‌സര്‍ലാന്‍ഡ്‌ 1-1-0-0-3
സ്‌പെയിന്‍ 1-0-0-1-0
ഹോണ്ടുറാസ്‌ 1-0-0-1-0

ഹോളണ്ട്‌ പ്രീക്വാര്‍ട്ടറില്‍, ഓസീസിന്‌ സമനില
റുസ്‌തന്‍ബര്‍ഗ്ഗ്‌: വന്‍കിടക്കാര്‍ കടപുഴകുന്ന പത്തൊമ്പതാമത്‌ ലോകകപ്പില്‍ ഓറഞ്ച്‌ സൈന്യത്തിന്‌ തുടര്‍ച്ചയായ രണ്ടാം വിജയവും പ്രീക്വാര്‍ട്ടര്‍ ടിക്കറ്റും. ഗ്രൂപ്പ്‌ ഇ യില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ മധ്യനിരക്കാരന്‍ വെസ്‌ലി സ്‌നൈഡറുടെ മികച്ച ഗോളില്‍ ഡച്ചുകാര്‍ ജപ്പാനെ തോല്‍പ്പിച്ചപ്പോള്‍ രണ്ടാം മല്‍സരത്തില്‍ ഓസ്‌ട്രേലിയന്‍ സാധ്യതകള്‍ക്ക്‌ മങ്ങലേല്‍പ്പിച്ച്‌ ഘാനക്കാര്‍ 1-1 സമനില നേടി. ആദ്യ മല്‍സരത്തില്‍ ജര്‍മനിയോട്‌ നാല്‌ ഗോള്‍ വാങ്ങിയ ഓസ്‌ട്രേലിയക്കാര്‍ക്ക്‌ ഇന്നലെ വിജയം നിര്‍ബന്ധമായിരുന്നു. പക്ഷേ തുടക്കത്തില്‍ തന്നെ മുന്‍നിരക്കാരന്‍ ഹാരി കെവിലിനെ നഷ്‌ടമായ കങ്കാരുക്കള്‍ക്ക്‌ പെനാല്‍ട്ടിയും അത്‌ വഴി സമനിലയും വഴങ്ങേണ്ടി വന്നു. മികച്ച ഗോളില്‍ ലീഡ്‌ നേടിയ ഏഷ്യന്‍ പ്രതിനിധികള്‍ ഘാനയുടെ ഗോളെന്നുറച്ച ആക്രമണത്തില്‍ നിന്ന്‌ രക്ഷ നേടാനുള്ള ശ്രമത്തിനിടെയാണ്‌ ചുവപ്പ്‌ കണ്ടതും പെനാല്‍ട്ടി വഴങ്ങിയതും. ഗോള്‍ ഷോട്ട്‌ തടയാനുളള ശ്രമത്തില്‍ കെവിലിന്റെ കൈകളില്‍ പന്ത്‌ തട്ടിയപ്പോള്‍ റഫറി ചുവപ്പും പെനാല്‍ട്ടിയും വിധിച്ചു. കിക്കെടുത്ത ഘാനയുടെ സൂപ്പര്‍ താരം അസമോവ്‌ ഗ്യാനിന്‌ പിഴച്ചില്ല. ഇന്ന്‌ ശക്തരായ ബ്രസീല്‍ ഐവറി കോസ്‌റ്റുമായി രാത്രി 12-00 ന്‌ മരണ ഗ്രൂപ്പില്‍ കളിക്കുന്നുണ്ട്‌. ആദ്യ മല്‍സരത്തില്‍ സ്ലോവാക്യ പരാഗ്വേയുമായും രണ്ടാം മല്‍സരത്തില്‍ ലോക ചാമ്പ്യന്മാരായ ഇറ്റലി ന്യൂസിലാന്‍ഡുമായും കളിക്കുന്നുണ്ട്‌. (കൂടുതല്‍ ലോകകപ്പ്‌ വാര്‍ത്തകള്‍ സ്‌പോര്‍ട്‌സ്‌ ചന്ദ്രിക പേജുകളില്‍)

മല്‍സരഫലങ്ങള്‍
ഹോളണ്ട്‌ 1- ജപ്പാന്‍ -0
ഓസ്‌ട്രേലിയ 1- ഘാന-1
ഇന്നത്തെ കളികള്‍
സ്ലോവാക്യ-പരാഗ്വേ (5-00)
ഇറ്റലി-ന്യൂസിലാന്‍ഡ്‌ (7-25)
ബ്രസീല്‍-ഐവറി കോസ്‌റ്റ്‌ (12-00)

ചിത്രം
ഓറഞ്ച്‌ വെളിച്ചം.... ലോകകപ്പ്‌ ഗ്രൂപ്പ്‌ ഇ യില്‍ ഇന്നലെ ജപ്പാനെതിരെ വിജയഗോള്‍ നേടിയ ഡച്ച്‌ താരം വെസ്‌ലി സ്‌നൈഡറെ (10) സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു. മല്‍സരം ജയിച്ച ഡച്ചുകാര്‍ രണ്ടാം റൗണ്ട്‌ ഉറപ്പാക്കി.

ഹര്‍ഭജന്റെ അവസാന ഓവര്‍ സിക്‌സര്‍ ഇന്ത്യക്ക്‌ വിജയം
ധാംബൂല: ഏഷ്യാകപ്പ്‌ ക്രിക്കറ്റിലെ ആവേശ പോരാട്ടത്തില്‍ അവസാന ഓവറില അഞ്ചാം പന്തില്‍ ഹര്‍ഭജന്‍സിംഗ്‌ പായച്ച സിക്‌സറില്‍ ഇന്ത്യ പാക്കിസ്‌താനെ മൂന്ന്‌ വിക്കറ്റിന്‌ തോല്‍പ്പിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത പാക്കിസ്‌താന്‍ 267 റണ്‍സാണ്‌ നേടിയത്‌. ഇന്ത്യക്ക്‌ ജയിക്കാന്‍ അവസാന രണ്ട്‌ പന്തില്‍ മൂന്ന്‌ സിക്‌സര്‍ വേണ്ടിയിരുന്നു. മുഹമ്മദ്‌ ആമിര്‍ എറിഞ്ഞ അഞ്ചാം പന്ത്‌ ബാജി സിക്‌സറിന്‌ പറത്തിയാണ്‌ വിജയം ഉല്‍സവമാക്കിയത്‌. 83 റണ്‍സ്‌ നേടിയ ഗാംഭീറാണ്‌ ഇന്ത്യക്ക്‌ നല്ല തുടക്കം നല്‍കിയത്‌. ധോണി 56 റണ്‍സ്‌ നേടി.

No comments: