Tuesday, June 29, 2010

HERE COMES THE ORANGE

ഡേ-20
മാര്‍ക്ക്‌ മാര്‍വിക്കിന്‌
മറ്റൊരു ക്ലാസിക്‌ പോരാട്ടത്തിന്‌ വഴിതെളിഞ്ഞിരിക്കുന്നു. മഞ്ഞപ്പടയും ഓറഞ്ച്‌ സൈന്യവും നേര്‍ക്കുനേര്‍. ലോകകപ്പ്‌ സമാപനഘട്ടത്തിലേക്ക്‌ നീങ്ങുമ്പോള്‍ ഇനി കാണാനുള്ളതെല്ലാം കനത്ത മല്‍സരങ്ങളാണ്‌. ഇഷ്‌ടടീമുകള്‍ പലതും പുറത്താവും. അര്‍ജന്റീനയും ജര്‍മ്മനിയും തമ്മിലുള്ള സൂപ്പര്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തിന്‌ പിറകെയാണ്‌ ലാറ്റിനമേരിക്കയും യൂറോപ്പും തമ്മിലുള്ള വലിയ ബലാബലവേദിയായി ബ്രസീല്‍-ഹോളണ്ട്‌ മല്‍സരം മാറുന്നത്‌. അതിനിടില്‍ നടക്കുന്ന ഉറുഗ്വേ-ഘാന ക്വാര്‍ട്ടറിലും ചിലപ്പോള്‍ തീ പാറിയേക്കും. ലോകകപ്പിന്റെ പതിനെട്ടാം ദിവസത്തില്‍ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചിരുന്നില്ല. ഹോളണ്ടുകാര്‍ വ്യക്തമായ മാര്‍ജിനില്‍ സ്ലോവാക്യയെയും ബ്രസീല്‍ മികച്ച വിജയവുമായി ചിലിയെയും തോല്‍പ്പിച്ചു. അട്ടിമറികള്‍ക്ക്‌ ആരും കാതോര്‍ത്തിരുന്നില്ല. ഡച്ചുകാരുടെ ഗെയിമായിരുന്നു സവിശേഷം. ലോകകപ്പിന്റെ പ്രി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സമ്മര്‍ദ്ദത്തിന്റെ ബൂട്ടണിയാന്‍ അവര്‍ തയ്യാറായിരുന്നില്ല. നോര്‍മല്‍ ഗെയിം. മല്‍സരത്തിന്റെ കിക്കോഫ്‌ മുതല്‍ ശ്രദ്ധിച്ചാല്‍ അത്‌ വ്യക്തമാവും. റൂബന്റെ ഗോളില്‍ പോലും ഡച്ചുകാരുടെ ശാന്തതയാണ്‌ പ്രകടമായത്‌. പരുക്ക്‌ കാരണം ലോകകപ്പിലെ ആദ്യ മൂന്ന്‌ മല്‍സരങ്ങളില്‍ നിന്ന്‌ റൂബനെ മാറ്റിനിര്‍ത്തിയത്‌ തന്നെ പരിശീലകനായ ബെര്‍ട്ട്‌ വാന്‍ മര്‍വിക്കിന്റെ ദീര്‍ഘവീക്ഷണമാണ്‌. ആരോഗ്യപരമായി പിറകില്‍ നില്‍ക്കുന്ന സൂപ്പര്‍ താരങ്ങളെ വെറുതെ മൈതാനത്ത്‌ ഇറക്കി തിരിച്ചടി വാങ്ങിയ ഫാബിയോ കാപ്പലോക്ക്‌ പിറകെ പോവാതെ റൂബനെ പോലെ ശക്തനായ താരത്തിന്റെ പൊട്ടന്‍ഷ്യല്‍ മനസ്സിലാക്കി ടീമിനെ തീരുമാനിച്ച മാര്‍വികിന്‌ മാര്‍ക്ക്‌ നല്‍കണം. ലോകകപ്പ്‌ മൈതാനം പബ്ലിസിറ്റി വിപണിയില്ല. സൂപ്പര്‍ താരത്തിന്റെ ഇമേജല്ല മൈതാനത്ത്‌ കാണികളെ ആകര്‍ഷിക്കുന്നത്‌. സുന്ദരമായ മല്‍സരത്തിനാണ്‌ എന്നും പിന്തുണ ലഭിച്ചിട്ടുള്ളത്‌. ഇംഗ്ലീഷ്‌ ടീമില്‍ വെയിന്‍ റൂണിയെ പോലെ പരുക്കേറ്റ ഒരു താരത്തെ എല്ലാ മല്‍സരത്തിലും കളിപ്പിച്ചത്‌ വഴി കാപ്പലോ കാട്ടിയ വിഡ്ഡിത്തമാണ്‌ ഇംഗ്ലണ്ടിന്റെ മടക്കയാത്ര എളുപ്പമാക്കിയത്‌. കളിച്ച നാല്‌ മല്‍സരങ്ങളിലും ശാരീരിക കരുത്തില്‍ കളിക്കാന്‍ റൂണിക്ക്‌ കഴിഞ്ഞിരുന്നില്ല. ഡേവിഡ്‌ ബെക്കാം, മൈക്കല്‍ ഓവന്‍, റിയോ ഫെര്‍ഡിനാന്‍ഡ്‌ തുടങ്ങിയ പ്രബലരെ പരുക്കില്‍ നഷ്ടമായതിന്റെ ക്ഷീണമകറ്റാനെന്നോണമാണ്‌ കാപ്പലോ റൂണിക്ക്‌ അവസരങ്ങള്‍ തുടര്‍ച്ചയായി നല്‍കിയത്‌. പീറ്റര്‍ ക്രൗച്ച്‌ എപ്പോഴും റിസര്‍വ്‌ ബഞ്ചിലെ കാവല്‍ക്കാരനായിരുന്നു. തിയോ വാല്‍ക്കോട്ടിനെ പോലുളള യുവപ്രതിഭകളില്‍ കോച്ചിന്‌ വിശ്വാസവുമുണ്ടായിരുന്നില്ല. ബ്രസീല്‍ കോച്ച്‌ ഡുംഗെ, അര്‍ജന്റീനയുടെ മറഡോണ എന്നിവരും ഇത്തരം സൂപ്പര്‍ ബാഹുല്യത്തിന്‌ പിറകെ സഞ്ചരിക്കുന്നുണ്ട്‌. കക്കയും മെസിയും ഫോമില്‍ കളിക്കുന്നില്ലെങ്കില്‍ ഒരു മല്‍സരത്തില്‍ നിന്ന്‌ അവര്‍ക്ക്‌ ബ്രേക്ക്‌ നല്‍കിയാല്‍ മതി. അവര്‍ ശക്തരായി തിരിച്ചുവരും. രണ്ട്‌ പേരും പ്രതിഭാശാലികളാണ്‌. റൂബന്‌ ലോകകപ്പിന്‌ തൊട്ട്‌ മുമ്പാണ്‌ പരുക്കേറ്റത്‌. അപ്പോള്‍ തന്നെ കോച്ച്‌ അദ്ദേഹത്തിന്‌ സ്വന്തം വീട്ടില്‍ ഒരാഴ്‌ച്ചത്തെ സമയം നല്‍കി. വിശ്രമത്തിനും ചികില്‍സക്കും. ലോകകപ്പ്‌ സംഘത്തിനൊപ്പം ചേര്‍ന്നപ്പോള്‍ പിന്നെും ഒരാഴ്‌ച്ച സമയം. രണ്ടാഴ്‌ച്ചയിലെ വിശ്രമവും ചികില്‍സയുമായപ്പോള്‍ റൂബന്‌ പ്രശ്‌നങ്ങളില്ല. മനോഹരമായിരുന്നു അദ്ദേഹത്തിന്റെ ഗോള്‍. വലത്‌ വിംഗില്‍ നിന്നും പന്ത്‌ സ്വീകരിച്ച്‌ പതുക്കെ രണ്ട്‌ പേരെ മറികടന്ന്‌ ഇടത്‌ കാലില്‍ പായിച്ച ഷോട്ടിന്‌ കരുത്ത്‌ കുറവായിരുന്നു. പക്ഷേ അവിടെ തന്ത്രവും മന: സാന്നിദ്ധ്യവും പ്രകടമായി. 25 വാര അകലെ നിന്നുമുള്ള ശക്തികുറഞ്ഞ ഷോട്ട്‌ ഗോള്‍ക്കീപ്പറുടെ കരങ്ങളെ ഭേദിച്ചുവെങ്കില്‍ അതാണ്‌ പ്രതിഭ. വാന്‍ഡര്‍വാര്‍ട്ടും സ്‌നൈഡറും വാന്‍ പര്‍സിയുമെല്ലാം നിറഞ്ഞിട്ടും റൂബനായിരുന്നു ഓറഞ്ച്‌ സൈന്യത്തിലെ സൈന്യാധിപന്‍. അദ്ദേഹത്തെ രണ്ടാം പകുതിയില്‍ പിന്‍വലിക്കുന്നതില്‍ പോലും മാര്‍വിക്‌ കാട്ടിയ ജാഗ്രതയില്‍ നിന്ന്‌ ഡച്ചുകാരുടെ ലക്ഷ്യം വ്യക്തമാണ്‌. സ്‌നൈഡര്‍ ശരിയായ ഗോള്‍വേട്ടക്കാരനാണ്‌. എല്ലാ മല്‍സരങ്ങളിലും അദ്ദേഹം ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യുന്നു എന്ന സത്യം ബ്രസീല്‍ ക്യാമ്പിന്‌ ചെറുതല്ലാത്ത ആശങ്ക നല്‍കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. സ്ലോവാക്യക്കാര്‍ പുറത്തായെങ്കിലും റോബര്‍ട്ട്‌ വിറ്റെക്‌ എന്ന അവരുടെ മുന്‍നിരക്കാരനെ സോക്കര്‍ ലോകം മറക്കില്ല. നാല്‌ കളികളില്‍ നിന്ന്‌ നാല്‌ ഗോളുകളുമായി അദ്ദേഹമിപ്പോള്‍ അര്‍ജന്റീനക്കാരന്‍ ഗോണ്‍സാലോ ഹ്വിഗിനൊപ്പം ടോപ്‌ സ്‌ക്കോറര്‍ പട്ടികയിലുണ്ട്‌.
ബ്രസീലിനെ വിറപ്പിക്കാന്‍ മാത്രമുള്ള അംഗബലം മാര്‍സിലോ ബിയല്‍സയുടെ ചിലിക്കുണ്ടായിരുന്നില്ല. മൂന്ന്‌ ഗോളുകള്‍ അവര്‍ വാങ്ങി. മല്‍സരത്തിന്റെ തുടക്കത്തില്‍ ചില വിരട്ടലുകള്‍ നടത്താനായെങ്കിലും അതിനപ്പുറമുള്ള ചലനശേഷി ടീമിനുണ്ടായിരുന്നില്ല. ഏകപക്ഷീയ വിജയം സ്വന്തമായെങ്കിലും ബ്രസീല്‍ പ്രകടനം സമ്പൂര്‍ണ്ണത നല്‍കുന്നില്ല. പോര്‍ച്ചുഗലിനെതിരായ മല്‍സരത്തില്‍ പ്രകടിപ്പിച്ച പതര്‍ച്ച പലപ്പോഴും അവര്‍ ആവര്‍ത്തിച്ചു. പ്രത്യാക്രമണങ്ങളെ ചെറുക്കാനുള്ള ഊര്‍ജ്ജമില്ലാതെ രണ്ടാം പകുതിയില്‍ അവര്‍ നീങ്ങിയത്‌ ആശാവഹമല്ല. പ്രത്യേകിച്ച്‌ അടുത്ത മല്‍സരം നോര്‍മല്‍ സോക്കറിന്റെ വക്താക്കളായ ഡച്ചുകാരുമായിട്ടാവുമ്പോള്‍. മധ്യനിരയിലും മുന്‍നിരയിലും പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നു. കക്ക ഫോമിലേക്ക്‌ വന്നിട്ടില്ല. ഫാബിയാനോ നേടിയ രണ്ടാം ഗോളിന്‌ പന്ത്‌ നല്‍കിയത്‌ മാറ്റിനിര്‍ത്തിയാല്‍ കക്ക ശരാശരി മാത്രമായിരുന്നു. ചുവപ്പ്‌ കാര്‍ഡ്‌ വന്നതിന്‌ ശേഷം അനാവശ്യമായി ഒരു മഞ്ഞയും സമ്പാദിച്ചു. ചിലി സ്‌ട്രൈക്കര്‍ ഹുബെര്‍ട്ടോ സോസോവിനെ അനാവശ്യമായാണ്‌ കക്ക ഫൗള്‍ ചെയ്‌തത്‌. ലൂസിയോ നയിക്കുന്ന പിന്‍നിരയുടെ ജാഗ്രതയാണ്‌ കൂടുതല്‍ ഗോളുകളില്‍ നിന്ന്‌ ടീമിനെ രക്ഷിക്കുന്നത്‌. ലാറ്റിനമേരിക്കന്‍ അഭിമാനങ്ങളായ അര്‍ജന്റീനയും ബ്രസീലും-യൂറോപ്പിന്റെ ശക്തികളായ ജര്‍മനിയും ഹോളണ്ടും. ക്വാര്‍ട്ടര്‍ ഫൈനലുകളുടെ ആവേശത്തിന്‌ ഇപ്പോള്‍ തന്നെ ചൂടുപിടിച്ചിരിക്കുന്നു.

ഇനി ഇങ്ങനെ
ക്വാര്‍ട്ടര്‍
ഉറുഗ്വേ-ഘാന
2-7-2010. രാത്രി 12-00
ബ്രസീല്‍-ഹോളണ്ട്‌
2-7-2010. രാത്രി 7-30
അര്‍ജന്റീന-ജര്‍മനി
3-7-2010 രാത്രി 7-30
പരാഗ്വേ അല്ലെങ്കില്‍ ജപ്പാന്‍
സ്‌പെയിന്‍ അല്ലെങ്കില്‍ പോര്‍ച്ചുഗല്‍
3-7-2010 രാത്രി 12-00

മറഡോണ എന്ത്‌ ചെയ്യും
ജൊഹന്നാസ്‌ബര്‍ഗ്ഗ്‌: ജൂലൈ മൂന്നിന്റെ രാത്രിയില്‍ ജര്‍മനിക്കെതിരെ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ യുദ്ധത്തില്‍ എന്തായിരിക്കും അര്‍ജന്റീനിയന്‍ കോച്ച്‌ ഡിയാഗോ മറഡോണയുടെ തന്ത്രം...? ലോകകപ്പില്‍ ഇത്‌ വരെ കളിച്ച ആക്രമണ സോക്കര്‍ പുറത്തെടുക്കുമോ അതോ ജര്‍മനിയെ പോലെ ശക്തര്‍ക്കെതിരെ പ്രതിരോധത്തിലേക്ക്‌ മാറുമോ...? ലോകകപ്പ്‌ ചര്‍ച്ചകളില്‍ ഉയരുന്ന പ്രധാന വിഷയമിപ്പോള്‍ ഇതാണ്‌. ലോകകപ്പിന്‌ തൊട്ട്‌ മുമ്പാണ്‌ സന്നാഹ മല്‍സരത്തില്‍ അര്‍ജന്റീന ജര്‍മനിയെ നേരിട്ടത്‌. അന്ന്‌ ഒരു ഗോളിന്‌ മ്യൂണിച്ചില്‍ വിജയിച്ച മറഡോണ പക്ഷേ ആ തന്ത്രം ലോകകപ്പില്‍ പ്രയോഗിച്ചിട്ടില്ല. ലോകകപ്പില്‍ 4-3-1-2 എന്ന ശൈലിയാണ്‌ കോച്ച്‌ അവലംബിക്കുന്നത്‌. അതായത്‌ മുന്‍നിരയില്‍ കാര്‍ലോസ്‌ ടെവസ്‌, ഗോണ്‍സാലോ ഹ്വിഗിന്‍ എന്നിവരെ വിട്ട്‌ അവര്‍ക്ക്‌ പിറകില്‍ ലയണല്‍ മെസിയെ കളിപ്പിക്കുന്നു. ആക്രമണ മുദ്രാവാക്യമുയര്‍ത്തിയാണ്‌ ഈ ശൈലി. ലോകകപ്പില്‍ ഇത്‌ വിജയിച്ചിട്ടുമുണ്ട്‌. കൂടുതല്‍ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യുന്നതിലും ഈ ശൈലിയില്‍ ടീം വിജയിച്ചിരുന്നു. എന്നാല്‍ മ്യൂണിച്ച്‌ മല്‍സരത്തില്‍ ജമനിക്കെതിരെ 4-4-2 ശൈലിയിലാണ്‌ അദ്ദേഹം കളിച്ചത്‌. മുന്‍നിരയില്‍ ടെവസിനപ്പം മെസി. അല്‍പ്പം പ്രതിരോധാത്മകമായിരുന്നു ഈ ശൈലി. പ്രതിരോധത്തിലും മധ്യനിരയിലും നാല്‌ പേരെ കളിപ്പിക്കുമ്പോള്‍ പ്രത്യാക്രമണങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയും.
ഇംഗ്ലണ്ടിനെതിരായ പ്രി ക്വാര്‍ട്ടറില്‍ ജര്‍മന്‍കാര്‍ നടത്തിയ പ്രത്യാക്രമണങ്ങളെ വിജയകരമായ സാഹചര്യത്തില്‍ 4-4-2 ശൈലിയിലേക്ക്‌ മറഡോണ പോവാനാണ്‌ സാധ്യതകള്‍. പക്ഷേ അങ്ങനെ മാറ്റം വരുത്തിയാല്‍ അത്‌ നിലവിലെ ടീമിന്റെ താളത്തിന്‌ കോട്ടമാവുമോ എന്ന ചോദ്യവും ഉയരുന്നു.
പരിശീലകന്‍ എന്ന നിലയില്‍ ഇപ്പോള്‍ നൂറ്‌ ശതമാനം വിശ്വാസ്യത നേടാന്‍ മറഡോണക്ക്‌ കഴിഞ്ഞിട്ടില്ല. പ്രി ക്വാര്‍ട്ടറില്‍ മെക്‌സിക്കോയെ മൂന്ന്‌ ഗോളിന്‌ തോല്‍പ്പിച്ചിട്ടും നാട്ടിലെ ആരാധകര്‍ പറയുന്നത്‌ ശരിയായിട്ടില്ല എന്നാണ്‌. മൈതാനത്തിന്‌ പുറത്ത്‌ ടീമിലെ താരങ്ങള്‍ക്ക്‌ എല്ലാ പ്രചോദനവും നല്‍കി അദ്ദേഹം സജീവമാണ്‌. വാര്‍ത്തകളില്‍ നിറയുന്നതും മറ്റാരുമല്ല. പക്ഷേ ഇത്രയൊക്കെയായിട്ടും മെസി എന്തേ തളരുന്നു എന്ന ചോദ്യത്തിന്‌ കോച്ചിന്‌ വ്യക്തമായ ഉത്തരം നല്‍കാനായിട്ടില്ല. എല്ലാവരും മെസിയെ വളഞ്ഞാല്‍ അദ്ദേഹം എന്ത്‌ ചെയ്യുമെന്ന സ്വാഭാവിക ചോദ്യം മാത്രമാണ്‌ മറഡോണ ഉന്നയിച്ചിരിക്കുന്നത്‌. മെസി ഫോമിലെത്താന്‍ കഴിയാതെ ഉഴറുമ്പോഴും ചാമ്പ്യന്‍സ്‌ ലീഗ്‌ ഹീറോയായ ഡിയാഗോ മിലീഷ്യയും അത്‌ലറ്റികോ മാഡ്രിഡിന്റെ സെര്‍ജി അഗ്വിറോയും ബെഞ്ചില്‍ തന്നെ ഇരിപ്പാണ്‌. 4-3-1-2 ശൈലി അവലംബിക്കുമ്പോള്‍ പ്രശ്‌നം ഡിഫന്‍സിനാണ്‌. മൂന്‍നിരയിലെ രണ്ട്‌ പേരും അറ്റാക്കിംഗ്‌ സ്‌ട്രൈക്കറായ മെസിയും പിറകോട്ട്‌ വരില്ല. അപ്പോള്‍ എതിരാളികളെ നോക്കേണ്ടത്‌ നാലംഗ പ്രതിരോധവും മൂന്നംഗ മിഡ്‌ഫീല്‍ഡുമാണ്‌.
ജര്‍മന്‍ മുന്‍നിരയില്‍ കളിക്കുന്നവരെല്ലാം യുവാക്കളാണ്‌. പോദോസ്‌ക്കിയും മുള്ളറും കക്കാവോയുമെല്ലാം അതിവേഗക്കാര്‍. അവരെ പിടിച്ചുകെട്ടുക എളുപ്പമല്ല. ഗബ്രിയേല്‍ ഹൈന്‍സ്‌, ഡിമിഷിലസ്‌, ബുര്‍ദിസോ, നിക്കോളാസ്‌ ഒട്ടമന്‍ഡി എന്നിവരെയാണ്‌ മെക്‌സിക്കോക്കെതിരെ മറഡോണ പിന്‍നിരയില്‍ കളിപ്പിച്ചത്‌. ഇവരെല്ലാം അനുഭവസമ്പന്നരാണ.്‌ പക്ഷേ ഇത്‌ വരെ അവരുടെ അനുഭവ സമ്പത്ത്‌ കാര്യമായി പരീക്ഷിക്കപ്പെട്ടിട്ടില്ല. അവിടെയാണ്‌ മറഡോണ കാണാത്ത പ്രശ്‌നമുള്ളത്‌. ഫാബിയോ കാപ്പലോ എന്ന ഇംഗ്ലീഷ്‌ പരിശീലകന്റെ തന്ത്രങ്ങളെ പിറകിലാക്കാന്‍ കഴിഞ്ഞവരാണ്‌ ജര്‍മന്‍കാര്‍. അനുഭവസമ്പത്തോ, ലോകകപ്പിലെ സമ്മര്‍ദ്ദമോ ഒന്നും അവര്‍ പ്രകടമാക്കുന്നില്ല. ആക്രമിച്ചു കയറുന്നു. അത്‌ തന്നെയായിരിക്കും ക്വാര്‍ട്ടറില്‍ കോച്ച്‌ ജോകിം ലോയുടെ തന്ത്രം.

കളി കാണുന്നതിനിടെ കരഞ്ഞ കുഞ്ഞിനെ പിതാവ്‌ കൊന്നു
വാഷിംഗ്‌ടണ്‍: ലോകകപ്പ്‌ ലഹരിക്കിടെ ഇതാ ഒരു ദുരന്ത വാര്‍ത്ത. അമേരിക്കയില്‍ ലോകകപ്പ്‌ മല്‍സരം ആസ്വദിക്കുന്നതിനിടെ പിതാവ്‌ കുട്ടിയെ മൃഗീയമായി കൊലപ്പെടുത്തി. ലോകകപ്പില്‍ അമേരിക്കയും ഘാനയും തമ്മിലുളള മല്‍സരം ആസ്വദിക്കുന്നതിനിടെ സ്വന്തം കുഞ്ഞ്‌ കരഞ്ഞ്‌ ബഹളം വെച്ചതാണ്‌ കൊലപാതകത്തിന്‌ പിതാവിനെ പ്രേരിപ്പിച്ചത്‌. ഹെക്ടര്‍ കാസ്‌ട്രോ എന്ന 28 കാരനാണ്‌ ടെക്‌സാസിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച്‌ കൊടും ക്രൂരത കാട്ടിയത്‌. കരയുന്ന കുട്ടിയുടെ തൊണ്ടയില്‍ സ്‌ക്രൂ കൊണ്ട്‌ അമര്‍ത്തി പിടിക്കുകയായിരുന്നു കാസ്‌ട്രോ. സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ക്രൂരതയാണ്‌ കാസ്‌ട്രോ കാട്ടിയതെന്ന്‌ പോലീസ്‌ കേന്ദ്രങ്ങള്‍ പറഞ്ഞു. ഇയാളെ അറസ്‌റ്റ്‌ ചെയ്‌തു. അമേരിക്കക്കെതിരായ മല്‍സരത്തില്‍ ഘാന 1-2 ന്‌ വിജയിച്ചിരുന്നു.

രണ്ട്‌ നാള്‍ വിശ്രമം
ജൊഹന്നാസ്‌ബര്‍ഗ്ഗ്‌: ലോകകപ്പ്‌ ബഹളത്തിനും ആവേശത്തിനും ഇനി രണ്ട്‌ നാള്‍ വിശ്രമം. ഇന്നും നാളെയും കളിയില്ല. രണ്ടാം തിയ്യതി ക്വാര്‍ട്ടര്‍ പോരാട്ടങ്ങളോടെയാണ്‌ ഇനി തുടക്കം. ജൂണ്‍ പതിനൊന്നിന്‌ സോക്കര്‍ സിറ്റി സ്‌റ്റേഡിയത്തില്‍ പത്തൊമ്പതാമത്‌ ലോകകപ്പ്‌ ആരംഭിച്ചത്‌ മുതല്‍ തുടര്‍ച്ചയായ മല്‍സരങ്ങളായിരുന്നു. എട്ട്‌ ഗ്രൂപ്പുകളിലായി കളിച്ച 32 ടീമുകള്‍ പ്രാഥമിക റൗണ്ട്‌ പൂര്‍ത്തിയാക്കിയതിന്‌ പിറകെ യോഗ്യത നേടിയ 18 ടീമുകള്‍ പ്രി ക്വാര്‍ട്ടറും കളിച്ചു. ഇനി അവശേഷിക്കുന്നത്‌ എട്ട്‌ പ്രബലരാണ്‌. ലാറ്റിനമേരിക്കയാണ്‌ ക്വാര്‍ട്ടര്‍ ടീമുകളില്‍ മുന്നില്‍ നില്‍ക്കുന്നത്‌. ബ്രസീലും അര്‍ജന്റീനയും ഉറുഗ്വേയും ടിക്കറ്റ്‌ സ്വന്തമാക്കിയിട്ടുണ്ട്‌. യൂറോപ്പില്‍ നിന്ന്‌ ജര്‍മനിയും ഹോളണ്ടുമാണ്‌ ഇതിനകം സീറ്റ്‌ ഉറപ്പിച്ചവര്‍. ആഫ്രിക്കയുടെ പ്രതിനിധിയായി ഘാന മല്‍സരിക്കുന്നു. അവസാന പ്രി ക്വാര്‍ട്ടര്‍ ഫലങ്ങളെ ആശ്രയിച്ചിരിക്കും പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ജപ്പാന്‍ തുടങ്ങിയ ടീമുകളുടെ വിധി.
ചാമ്പ്യന്മാരായ ഇറ്റലി, റണ്ണേഴ്‌സ്‌ അപ്പായ ഫ്രാന്‍സ്‌, മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്‌ എന്നിവരുടെ പുറത്താവലാണ്‌ യൂറോപ്പിന്‌ കനത്ത ആഘാതമായത്‌. ഇറ്റലിയും ഫ്രാന്‍സും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. ഇംഗ്ലണ്ട്‌ നോക്കൗട്ട്‌ ഘട്ടത്തില്‍ ദയനീയ തോല്‍വി രുചിച്ചാണ്‌ മടങ്ങിയത്‌. ജര്‍മനി അവരുടെ വലയില്‍ നാല്‌ ഗോളുകളാണ്‌ അടിച്ചു കയറ്റിയത്‌. ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കം മുതല്‍ നിരാശപ്പെടുത്തിയവരാണ്‌ ഫാബിയോ കാപ്പലോയുടെ സംഘം. ഒരു തലത്തിലും അവര്‍ നിലവാരം പുലര്‍ത്തിയില്ല. മുന്‍നിരയില്‍ കളിച്ച വെയിന്‍ റൂണി നല്‍കിയ നിരാശക്കൊപ്പം പ്രതിരോധത്തിലെ വിളളലുകളുമായപ്പോള്‍ ടീമിന്റെ ദയനീയത പൂര്‍ണ്ണമായി. യൂറോപ്പിനേറ്റ കനത്ത ആഘാതമായിരുന്നു ഇംഗ്ലണ്ടിന്റെ പുറത്താവല്‍. ലോക റാങ്കിംഗില്‍ എട്ടില്‍ നില്‍ക്കുന്ന ടീം ലോകകപ്പ്‌ സ്വന്തമാക്കുമെന്നായിരുന്നു യൂറോപ്പിലെ പ്രബലമായ പ്രവചനം.
ലാറ്റിനമേരിക്കയില്‍ നിന്ന്‌ വന്നവരില്‍ ചിലി മാത്രമാണ്‌ ഇതിനോടകം പുറത്തായത്‌. അഞ്ച്‌ ടീമുകളാണ്‌ വന്‍കരയെ പ്രതിനിധീകരിച്ചത്‌. ഇവരില്‍ ബ്രസീലും അര്‍ജന്റീനയുമാണ്‌ തകര്‍പ്പന്‍ പ്രകടനങ്ങളുമായി ആധികാരികത പുലര്‍ത്തുന്നത്‌. ബ്രസീല്‍ പ്രതീക്ഷ നിലനിര്‍ത്തി മുന്നേറുകയാണ്‌. കളിച്ച നാല്‌ മല്‍സരങ്ങളില്‍ മൂന്നിലും വിജയം വരിച്ച അവര്‍ പോര്‍ച്ചുഗലിനെതിരായ മല്‍സരത്തില്‍ സമനില വഴങ്ങിയിരുന്നു. കോച്ച്‌ ഡുംഗെയുടെ തന്ത്രങ്ങളില്‍ മുന്നേറുന്ന ടീമിന്‌ കാര്യമായ വെല്ലുവിളിയുമായി ഹോളണ്ട്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ കാത്തുനില്‍പ്പുണ്ട്‌. അര്‍ജന്റീന കളിച്ച മല്‍സരങ്ങളിലെല്ലാം വിജയം സ്വന്തമാക്കിക്കഴിഞ്ഞു. ആധികാരികതയില്‍ ബ്രസീലിനേക്കാള്‍ ഒരു പടി മുന്നില്‍ മറഡോണയുടെ സംഘമാണ്‌. മെക്‌സിക്കോക്കെതിരായ പ്രി ക്വാര്‍ട്ടറില്‍ നേടിയ വലിയ വിജയം തന്നെ അതിനുദാഹരണം. ഈ രണ്ട്‌ ലാറ്റിനമേരിക്കന്‍ കരുത്തരും തമ്മിലൊരു സ്വപ്‌ന ഫൈനല്‍ പോലും ഇപ്പോള്‍ പ്രവചിക്കപ്പെടുന്നുണ്ട്‌. ലോകകപ്പ്‌ ചിത്രം പരിശോധിച്ചാല്‍ ഇതിനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ഉറുഗ്വേയാണ്‌ കണക്ക്‌ക്കൂട്ടലുകള്‍ തെറ്റിച്ച്‌ അവസാന എട്ടിലേക്ക്‌ വന്ന ടീം. ഗ്രൂപ്പ്‌ എയില്‍ നിന്ന്‌ അവര്‍ രണ്ടാം റൗണ്ട്‌ കാണുമെന്ന്‌ കരുതിയവര്‍ കുറവായിരുന്നു. ഫ്രാന്‍സും ആതിഥേയരായ ദക്ഷിണാഫ്രിക്കയും കളിച്ച ഗ്രൂപ്പില്‍ നിന്ന്‌ യോഗ്യത നേടിയ അവര്‍ പ്രി ക്വാര്‍ട്ടറില്‍ ഏഷ്യന്‍ കരുത്തരായ ദക്ഷിണ കൊറിയയെയും തോല്‍പ്പിച്ചിരുന്നു. ക്വാര്‍ട്ടറിലും ഉറുഗ്വേക്കാര്‍ക്ക്‌ ഘാനക്കെതിരെ മുന്‍ത്തൂക്കമുണ്ട്‌.
ആഫ്രിക്കന്‍ വന്‍കരയുടെ പ്രതീക്ഷകള്‍ അസമോവാ ഗ്യാന്‍ നയിക്കുന്ന ഘാനയില്‍ മാത്രമാണ്‌. ജര്‍മനി ഉള്‍പ്പെട്ട ഗ്രൂപ്പ്‌ ഡിയില്‍ നിന്ന്‌ രണ്ടാം സ്ഥാനക്കാരായി കയറിയ ടീം അമേരിക്കയെയാണ്‌ പ്രിക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്‌. ഇത്‌ വരെ അധികസമയത്തേക്ക്‌ ദീര്‍ഘിച്ച ഏക മല്‍സരവും ഇതായിരുന്നു. ക്യാപ്‌റ്റന്‍ ഗ്യാന്‍ തന്നെയാണ്‌ ടീമിന്റെ കരുത്തും ആവേശവും. ഏഷ്യയില്‍ നിന്ന്‌ പ്രി ക്വാര്‍ട്ടര്‍ ടിക്കറ്റ്‌ സ്വന്തമാക്കിയവരില്‍ കൊറിയക്കാര്‍ പുറത്തായിട്ടുണ്ട്‌. ആദ്യ റൗണ്ടില്‍ മികവ്‌ പ്രകടിപ്പിച്ച ടീമിന്‌ ഉറുഗ്വേയാണ്‌ വിലങ്ങായത്‌. കോണ്‍കാകാഫിന്‌ ആഘാതമായി അമേരിക്ക പുറത്തായി. പ്രി ക്വാര്‍ട്ടര്‍ ടിക്കറ്റ്‌ നേടിയ ഉത്തര അമേരിക്കന്‍ നിരയിലെ ഏക പ്രതിനിധി അമേരിക്കയായിരുന്നു. ഓഷ്യാനയുടെ പ്രതിനിധിയായി ന്യൂസിലാന്‍ഡ്‌ തുടക്കത്തില്‍ തന്നെ പുറത്തായിരുന്നു.
ഇനി രണ്ട്‌ നാള്‍ താരങ്ങളും പരിശീലകരും തന്ത്രങ്ങളുടെ പണിപുരയിലായിരിക്കും. പ്രശ്‌നങ്ങളുണ്ടെന്ന്‌ സമ്മതിച്ച ബ്രസീല്‍ കോച്ച്‌ ഡുംഗെ നിര്‍ണ്ണായക ക്വാര്‍ട്ടറിന്‌ മുമ്പ്‌ പെലെ ഉള്‍പ്പെടെയുളളവരുടെ സഹായം തേടിയിട്ടുണ്ട്‌. മധ്യനിരയിലെ സൂപ്പര്‍ താരം കക്കയുടെ മോശം ഫോമാണ്‌ ഡുംഗെയുടെ വലിയ പ്രശ്‌നം. ചുവപ്പ്‌ കാര്‍ഡ്‌ കണ്ട്‌്‌ ഒരു മല്‍സരം നഷ്‌ടമായ കക്ക പ്രി ക്വാര്‍ട്ടറിലും ബുക്ക്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ചിലിക്കെതിരായ മല്‍സരത്തില്‍ ഫാബിയാനോക്ക്‌ ഗോളവസരം ഒരുക്കിയ കക്ക ക്ലബ്‌ തലത്തില്‍ പ്രകടിപ്പിക്കുന്ന ഫോമിന്റെ നാലയലത്ത്‌ വരുന്നില്ല. മുന്‍നിരക്കാരായ ഫാബിയാനോ, റോബിഞ്ഞോ എന്നിവര്‍ നിലവാരം കാക്കുന്നുണ്ട്‌. ഫാബിയാനോ ഇതിനകം മൂന്ന്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തെങ്കില്‍ റോബിഞ്ഞോ ചിലിക്കെതിരെ അവസാന ഗോളുമായി മികവ്‌ പുലര്‍ത്തി. മുന്‍നിരക്കാര്‍ക്ക്‌ പന്ത്‌ സപ്ലൈ ചെയ്യുന്നതില്‍ കക്കയെ പോലെ ഗില്‍ബെര്‍ട്ടോ സില്‍വയും ബാപ്‌റ്റിസ്‌റ്റയും ക്ലബേഴ്‌സണുമെല്ലാം തിളങ്ങണം. പിന്‍നിരയില്‍ വലിയ പ്രശ്‌നങ്ങളില്ല. ലൂസിയോ, മൈക്കോണ്‍, ഡാനിയല്‍ ആല്‍വസ്‌, തിയാഗോ സില്‍വ എന്നിവര്‍ ഉന്നത മികവാണ്‌ പുലര്‍ത്തുന്നത്‌. ഗോള്‍ വലയത്തില്‍ ജൂലിയസ്‌ സീസര്‍ കാര്യമായി പരീക്ഷിക്കപ്പെട്ടിട്ടില്ല. കക്ക ഫോമിലേക്ക്‌ വന്നാല്‍ മൈതാനത്ത്‌ മല്‍സരത്തെ പ്ലാന്‍ ചെയ്യാനാവും.,
അര്‍ജന്റീനയിലും പ്രശ്‌നങ്ങളുണ്ട്‌. പ്രതിരോധത്തിലാണ്‌ തലവേദന വരുന്നത്‌. ഇത്‌ വരെ കാര്യമായ വെല്ലുവിളി പ്രതിരോധക്കാര്‍ നേരിട്ടിട്ടില്ല. ദക്ഷിണ കൊറിയക്കാരും മെക്‌സിക്കോയും അര്‍ജന്റീനയുടെ വലയില്‍ എത്തിച്ച ഗോളുകള്‍ മറഡോണയുടെ ഉറക്കം കെടുത്തും. അതിവേഗ നീക്കത്തില്‍ ഗബ്രിയേല്‍ ഹൈന്‍സ്‌ നയിക്കുന്ന പ്രതിരോധത്തെ ഉലക്കാന്‍ കഴിയുമെന്ന വിശ്വാസം ജര്‍മനിക്കുണ്ട്‌. യൂറോപ്പില്‍ നിന്നും ഹോളണ്ടാണ്‌ വിശ്വാസ്യത കാക്കുന്നത്‌. കളിച്ച മല്‍സരങ്ങളില്ലെല്ലാം ജയിച്ചവര്‍. എല്ലാ താരങ്ങളും ഫോമിലേക്ക്‌ വന്നതാണ്‌ ഡച്ചുകാര്‍ക്ക്‌ ആവേശമാവുന്നത്‌. പരുക്കില്‍ പുറത്തായ അര്‍ജന്‍ റൂബന്‍ പോലും കളിച്ച ഏക മല്‍സരത്തിലൂടെ കരുത്ത്‌ തെളിയിച്ചിട്ടുണ്ട്‌. സ്‌നൈഡര്‍, വാന്‍ പര്‍സി, വാന്‍ഡര്‍വാര്‍ട്ട്‌ എന്നിവരെല്ലാം തകര്‍ത്തു കളിക്കുമ്പോള്‍ ഡച്ചുകാര്‍ വലിയ പ്രതീക്ഷയിലാണ്‌. ഈ ലോകകപ്പില്‍ തകര്‍പ്പന്‍ തുടക്കം ലഭിച്ച ജര്‍മനി ഒരു മല്‍സരത്തിലെ വീഴ്‌ച്ചക്ക്‌ ശേഷം കാര്യമായി തിരിച്ചെത്തിയിരിക്കുന്നു.

No comments: