Thursday, August 19, 2010

THIRD EYE -KAMAL VARADOOR

ഇവനെ വളര്‍ത്തണം, പൊന്നു പോലെ
ഇത്‌ നമ്മള്‍ കാത്തിരുന്ന നിമിഷമായിരുന്നു.....വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പി.ടി ഉഷ എന്ന ട്രാക്ക്‌റാണി ലോസാഞ്ചലസ്സിലെ ട്രാക്കില്‍ തലനാരിഴ വിത്യാസത്തിന്‌ നാലാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ട വേദനിക്കുന്ന മുഹൂര്‍ത്തം മലയാളികള്‍ മറക്കില്ല. ഒളിംപിക്‌സ്‌ ഇനത്തില്‍ ഒരു വ്യക്തിഗത മെഡല്‍-കേരളത്തിന്റെ കായികഖനിക്ക്‌ ഇത്‌ വരെ അന്യം നിന്ന സമ്പത്താണ്‌ ഇപ്പോള്‍ എച്ച്‌.എസ്‌്‌ പ്രണോയ്‌ എന്ന കൊച്ചു ബാഡ്‌മിന്റണ്‍ താരം സ്വന്തമാക്കിയിരിക്കുന്നത്‌. സിംഗപ്പൂരില്‍ നടക്കുന്നത്‌ യഥാര്‍ത്ഥ ഒളിംപിക്‌സല്ല. സമ്മതിക്കാം. പക്ഷേ രാജ്യാന്തര ഒളിംപിക്‌ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന യൂത്ത്‌ ഒളിംപിക്‌സിന്‌ എല്ലാ പ്രാധാന്യവുമുണ്ട്‌. ലോകോത്തര താരങ്ങളല്ലെങ്കിലും നാളെയുടെ താരങ്ങളാണ്‌ ഇവിടെ മല്‍സരിക്കുന്നത്‌. പ്രണോയ്‌ സെമിയില്‍ തോല്‍പ്പിച്ചത്‌ കൊറിയന്‍ യൂത്ത്‌ ചാമ്പ്യനെയാണ്‌. ലോക ചാമ്പ്യന്‍ഷിപ്പില്‍ തന്നെ തോല്‍പ്പിച്ച താരത്തോട്‌ ആദ്യ സെറ്റ്‌ നഷ്‌ടമായിട്ടും പ്രണോയ്‌ മധുരമായി പ്രതികാരം വീട്ടി. അത്യാധുനിക ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങളിലെ എയര്‍ കണ്ടീഷന്‍ഡ്‌ വേദികളില്‍ കളിച്ച്‌ പരിയചയമുള്ള കൊറിയക്കാരനെ ഒരു നാട്ടുമ്പുറത്ത്‌കാരന്‍ തോല്‍പ്പിക്കുമ്പോള്‍ ആ വിജയത്തിന്‌ മഹത്വം അധികമുണ്ട്‌. മിക്ക ലോക രാജ്യങ്ങളിലെയും പ്രമുഖരെല്ലാം സിംഗപ്പൂരില്‍ മാറ്റുരക്കുന്നുണ്ട്‌. അവര്‍ക്കിടയില്‍ നിന്നാണ്‌ തിരുവനന്തപുരത്തുകാരനായ പ്രണോയ്‌ കരുത്ത്‌ കാട്ടിയിരിക്കുന്നത്‌.
ഒളിംപിക്‌സ്‌ പ്രസ്ഥാനത്തിന്റെ അന്തസ്സും അഭിമാനവും അറിയാത്തവരില്ല. കൂടുതല്‍ ഉയരത്തിലും വേഗത്തിലും കരുത്തിലും കായിക ലോകത്തോട്‌ മുന്നേറാന്‍ ഉപദേശിക്കുന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ഭാഗമായി ഒരു മലയാളി മാറുമ്പോള്‍ അത്‌ നമ്മുടെ നഷ്ടമായി കൊണ്ടിരിക്കുന്ന കായിക കരുത്തിന്‌ പുത്തന്‍ ഊര്‍ജ്ജം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. ഡല്‍ഹിയില്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസും അത്‌ കഴിഞ്ഞ്‌ ചൈനയില്‍ ഏഷ്യന്‍ ഗെയിംസും അതിന്‌ ശേഷം ലണ്ടനില്‍ ഒളിംപിക്‌സുമെല്ലാം വരുമ്പോള്‍ പ്രണോയ്‌ തുടക്കമിട്ടിരിക്കുന്ന ഈ ദിപശീഖക്ക്‌ ഇനിയും നാളങ്ങളുണ്ടാവണം.
മലയാളികള്‍ക്ക്‌ പോലും അത്ര പരിചിതനല്ല പ്രണോയ്‌. ക്രിക്കറ്റിന്‌ മാത്രം വിപണിയുള്ള നമ്മുടെ മാര്‍ക്കറ്റില്‍ ടെന്നിസിലും ബാഡ്‌മിന്റണിലും വോളിബോളിലുമെല്ലാം പുത്തന്‍ പ്രതിഭകള്‍ വളര്‍ന്നുവന്നാല്‍ തന്നെ അവര്‍ക്ക്‌ പ്രോല്‍സാഹനം നല്‍കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്‌. യൂത്ത്‌ ഒളിംപിക്‌സിലേക്ക്‌ പോവും മുമ്പ്‌ ദേശീയ തലത്തില്‍ ധാരാളം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള പ്രണോയ്‌ ഹൈദരാബാദിലെ വിഖ്യാതമായ പുലേലു ഗോപീചന്ദിന്റെ ബാഡ്‌മിന്റണ്‍ അക്കാദമിയിലെ അംഗമാണ്‌. സൈന നെഹ്‌വാളിനെ പോലുളള ലോകോത്തര താരങ്ങള്‍ വളര്‍ത്തിയെടുത്ത ഗോപീചന്ദിന്റെ ശീക്ഷണത്തിലാണ്‌ ചെറിയ പ്രായത്തില്‍ തന്നെ പ്രണോയിക്ക്‌ നേട്ടങ്ങള്‍ സമ്പാദിക്കാന്‍ കഴിഞ്ഞത്‌. ഇന്ത്യയില്‍ ബാഡ്‌മിന്റണിന്റെ ആസ്ഥാനം ഹൈദരാബാദാണ്‌. അവിടെ നിന്നാണ്‌ പ്രതിഭകള്‍ വരുന്നത്‌. കേരളത്തില്‍ നിന്നും രാജ്യത്തിന്റെ മറ്റ്‌ ഭാഗങ്ങളില്‍ നിന്നും ഹൈദരാബാദ്‌ കേന്ദ്രമായി ബാഡ്‌മിന്റണ്‍ പഠിക്കാനെത്തുന്നവര്‍ക്ക്‌ മുന്നില്‍ ഉപദേശങ്ങളുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്ന ഗോപീചന്ദ്‌ യഥാര്‍ത്ഥ കായിക സപര്യയുടെ വക്താവാണ്‌. പ്രകാശ്‌ പദുകോണ്‍ എന്ന വിഖ്യാത താരത്തിന്റെ പിന്‍ഗാമിയായാണ്‌ ഗോപീചന്ദ്‌ ഇന്ത്യന്‍ ബാഡ്‌മിന്റണിലെ സൂപ്പര്‍ താരമായത്‌. കേരളത്തില്‍ പി.ടി ഉഷ ചെയ്യുന്നത്‌ പോലെ മല്‍സര രംഗത്ത്‌ നിന്ന്‌ വിരമിച്ച ശേഷം മല്‍സരക്കളത്തെ മറക്കാതെ, അക്കാദമി സ്ഥാപിച്ച്‌ നാളെയുടെ പ്രതിഭകളെ വാര്‍ത്തെടുക്കാനായി കഠിന പ്രയത്‌നം ചെയ്യുന്ന ഗോപീയുടെ പ്രതിബദ്ധതയാണ്‌ പ്രണോയിക്കും യുകി ബാംബ്രിക്കുമെല്ലാം കരുത്താവുന്നത്‌. ഉഷ സ്‌ക്കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സ്‌ കേരളത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ അത്‌ലറ്റിക്‌ ആശാ കേന്ദ്രമാണ്‌. ഒരു ഒളിംപിക്‌ മെഡല്‍ എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഉഷയെ സഹായിക്കാന്‍ ഔദ്യോഗിക കരങ്ങള്‍ കുറവാണ്‌. പക്ഷേ നിശ്ചയദാര്‍ഡ്യത്തോടെയാണ്‌ ഉഷ മുന്നേറുന്നത്‌. ടിന്റു ലൂക്കയെ പോലുളളവര്‍ ദേശീയ തലത്തില്‍ പ്രകടിക്കുന്ന മികവിന്റെ പ്രഭവകേന്ദ്രമായി ഉഷ മാറുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കാനുളളത്‌ കായിക പ്രേമികള്‍ മാത്രമാണ്‌.
കേരളത്തില്‍ ബാഡ്‌മിന്റണിന്‌ വിലാസമുണ്ടായ ശക്തമായ കാലഘട്ടമുണ്ടായിരുന്നു. വിമല്‍കുമാറും ജസീല്‍ പി ഇസ്‌മായിലും ഡിജുവുമെല്ലാം നമ്മുടെ ശക്തിയായിരുന്നു. പക്ഷേ ഇത്തരം താരങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലോ, ബന്ധപ്പെട്ട അസോസിേയഷനുകളോ കാര്യമായി തയ്യാറാവുന്നില്ല. അപര്‍ണാ ബാലനെ പോലുളള താരങ്ങള്‍ ദേശീയ തലത്തില്‍ മികവ്‌ പ്രകടിപ്പിച്ചിട്ടും സ്‌പോണ്‍സര്‍മാരെ തേടി പോവേണ്ട അവസ്ഥയിലായിരുന്നു. വലിയ നേട്ടങ്ങള്‍ സമ്പാദിക്കുമ്പോള്‍ മാത്രമാണ്‌ താരങ്ങളെ തിരിച്ചറിയാന്‍ ഭരണക്കൂടത്തിനും കായിക സംഘാടകര്‍ക്കും കഴിയുന്നത്‌.
പ്രണോയ്‌ പുതിയ സീസണ്‍ മുതല്‍ കേരളത്തിന്‌ കളിക്കാന്‍ തയ്യാറായിട്ടുണ്ട്‌. ഇത്‌ വരെ പുറത്തായിരുന്നതിനാലാണ്‌ അദ്ദേഹത്തെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ കഴിയാതിരുന്നത്‌. രാജ്യാന്തര തലത്തില്‍ മെഡല്‍ സ്വന്തമാക്കിയ ഒരു താരത്തിന്‌ ഇവിടെയുള്ള സൗകര്യങ്ങളും സജ്ജീകരണങ്ങളും അപര്യാപ്‌തമാവും. തുടക്കത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ആനയും അമ്പായിരുമായി ഒരു സ്വീകരണം ഒരുക്കി തങ്ങളുടെ റോള്‍ ഭംഗിയാക്കുന്ന തരത്തിലുള്ള ഔദ്യോഗിക സമീപനം പാടില്ല. നമ്മുടെ ഭരണക്കൂടം കായികനേട്ടങ്ങള്‍ വരുമ്പോള്‍ ആകെ സമ്മാനിക്കാറുള്ളത്‌ പ്രൈസ്‌ മണി പ്രഖ്യാപനമാണ്‌. പണത്തില്‍ കാര്യമുണ്ട്‌. പക്ഷേ രാജ്യാന്തര തലത്തില്‍ വലിയ കോര്‍പ്പറേറ്റുകളുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍മാരായി കളിക്കുന്ന താരങ്ങള്‍ക്ക്‌ നമ്മള്‍ നല്‍കുന്ന ചെറിയ തുക വലിയ സഹായമല്ല. അവരാഗ്രഹിക്കുന്നത്‌ പരിശീലനത്തിനും കളിക്കാനുമുളള സൗകര്യമാണ്‌. ഒളിംപിക്‌ സ്വര്‍ണ്ണ മെഡല്‍ ജേതാവായ അഭിനവ്‌ ബിന്ദ്ര സ്വന്തം ചെലവിലാണ്‌ വിദേശത്ത്‌ പരിശീലനം നടത്തുന്നത്‌. അത്‌ തടഞ്ഞ്‌ അദ്ദേഹത്തെ വഴിയാധാരമാക്കാന്‍ ശ്രമിച്ചവരാണ്‌ നമ്മുടെ റൈഫിള്‍ അസോസിയേഷനുകാര്‍. ഒരു താരം വളര്‍ന്നു വരുമ്പോള്‍ അവന്‌ ശ്‌ക്തമായ പിന്തുണയും സഹകരണവും നല്‍കാന്‍ കഴയിണം. നമ്മുടെ ഫുട്‌ബോള്‍ ഖനികളെ ആര്‍ക്കുമറിയില്ല. വോളിബോളിലും ബാസ്‌ക്കറ്റ്‌ബോളിലുമെല്ലാം പ്രതിഭാധനരായ മലയാളി കുട്ടികള്‍ അന്യനാടുകളില്‍ മികവ്‌ പ്രകടിപ്പിക്കുന്നു. സ്വന്തം നാട്ടില്‍ കരുത്ത്‌ പ്രകടിപ്പിക്കാന്‍ താല്‍പ്പര്യമുള്ളവരാണിവര്‍. പ്രണോയിയെ പോലുള്ളവരെ സഹായിക്കാനും വളര്‍ത്താനും കേരളത്തിന്‌ കഴിയണമെങ്കില്‍ ഭരണക്കൂടം ഇഛാശക്തി പ്രകടിപ്പിക്കണം. സിംഗപ്പൂരിലെ വലിയ വേദിയില്‍, കൊച്ചു കേരളത്തിന്റെ അഭിമാനമുയര്‍ത്തിയ നാലു വര്‍ഷം സംസ്ഥാന ചാമ്പ്യന്മായ, ലോക വേദികളില്‍ ചെറിയ പ്രായത്തില്‍ തന്നെ പ്രത്യക്ഷപ്പെട്ട
കൊച്ചു താരത്തിന്‌ ഭാവുകങ്ങള്‍.

മാഡ്രിഡ്‌: പുതിയ സീസണിലേക്കുള്ള കരാറുകള്‍ ഞങ്ങള്‍ അവസാനിപ്പിച്ചിരിക്കുന്നു. ടീമിന്‌ എല്ലാ കരുത്തും ഉണര്‍വും നല്‍കാനാണ്‌ ഇത്‌ വരെ ശ്രമിച്ചത്‌. വലിയ കിരീടങ്ങള്‍ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര ഇനി എളുപ്പമാണെന്ന്‌ തോന്നുന്നു-വാക്കുകള്‍ റയല്‍ മാഡ്രിഡ്‌ ഡയരക്ടര്‍ ജനറല്‍ ജോര്‍ജ്‌ വല്‍ഡാനോയുടേത്‌. ജര്‍മ്മനിയുടെ ലോകകപ്പ്‌ സൂപ്പര്‍ താരം മെസുദ്‌ ഓസിലിനെ സ്വന്തം നിരയിലെത്തിച്ചതിന്‌ ശേഷമാണ്‌ റയല്‍ തലവന്‍ ഇങ്ങനെ സംസാരിച്ചത്‌. അദ്ദേഹത്തിനും ക്ലബിനും വ്യക്തമായ ലക്ഷ്യങ്ങളുണ്ട്‌. സ്‌പാനിഷ്‌ ലീഗ്‌, സൂപ്പര്‍ കപ്പ്‌, പിന്നെ യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌. പുത്തന്‍ കോച്ച്‌ ജോസ്‌ മോറീനോക്ക്‌ കീഴില്‍, പുത്തന്‍പ്പടയുടെ മികവില്‍ ഇതെല്ലാം നേടാമെന്ന്‌ റയല്‍ കരുതുമ്പോള്‍ അതേ കരുത്തില്‍ അണിയറനീക്കങ്ങള്‍ നടത്തി സുസജ്ജരായി മാറിയിരിക്കുന്നു നിലവിലെ സ്‌പാനിഷ്‌ ജേതാക്കളായ ബാര്‍സിലോണ.
പെപ്‌ ഗുര്‍ഡിയോള എന്ന പരിശീലകന്‍, ലയണല്‍ മെസിയെ പോലുള്ള സൂപ്പര്‍ താരങ്ങള്‍, വര്‍ദ്ധീച്ച ആത്മവിശ്വാസം-ഇതാണ്‌ ബാര്‍സയുടെ കൈമുതല്‍. സ്‌പാനിഷ്‌ ലീഗിലെ രണ്ട്‌ പ്രബലര്‍ നടത്തുന്ന പടയൊരുക്കത്തില്‍ ഇത്തവണ സ്‌പാനിഷ്‌ ലീഗില്‍ കേമന്‍ പോരാട്ടം തന്നെ കാണാമെന്നാണ്‌ സ്‌പാനിഷ്‌ മാധ്യമങ്ങള്‍ പറയുന്നത്‌.
മോറീനോ തന്നെയാണ്‌ റയലിന്റെ കരുത്ത്‌. ഒരൊറ്റ വര്‍ഷം കൊണ്ട്‌ ഇന്റര്‍ മിലാന്‌ യൂറോപ്യന്‍ കിരീടം സമ്മാനിച്ച പരിശീലകനെ വലിയ വിലക്കാണ്‌ അവര്‍ സമ്പാദിച്ചിരിക്കുന്നത്‌. പക്ഷേ പ്രശ്‌നങ്ങളുണ്ട്‌. പോയ സീസണില്‍ കൃസ്‌റ്റിയാനോ റൊണാള്‍ഡോയും കരീം ബെന്‍സാമയും കക്കയുമെല്ലാം വലിയ വിലക്ക്‌ വന്നിട്ടും ഒരു കിരീടം പോലും സ്വന്തമാക്കാന്‍ ടീമിന്‌ കഴിഞ്ഞിരുന്നില്ല. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മുന്‍നിരക്കാരനാണ്‌ പോര്‍ച്ചുഗലുകാരനായ റൊണാള്‍ഡോ. അദ്ദേഹത്തെ വന്‍വിലക്ക്‌ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡില്‍ നിന്ന്‌ സ്വന്തമാക്കിയിട്ടും കാര്യമുണ്ടായില്ല. മധ്യനിരയിലെ ശക്തിദുര്‍ഗ്ഗമായാണ്‌ ബ്രസീലുകാരനായ കക്കയെ വിശേഷിപ്പിച്ചത്‌. അദ്ദേഹം പരാജയമായി. ഫ്രാന്‍സുകാരനായ കരീമാവട്ടെ പരുക്കില്‍ തളര്‍ന്നു. ലോകോത്തര താരങ്ങളെയെല്ലാം ഒരു കുടക്ക്‌ കീഴില്‍ ശക്തരായി ഒരുമിപ്പിക്കാന്‍ അനുഭവസമ്പന്നനായ ഒരു പരിശീലകനുണ്ടായിരുന്നില്ല. ആ കുറവാണ്‌ മോറീനോയിലുടെ നികത്തിയിരിക്കുന്നത്‌. കോച്ചിന്‌ വേണ്ടി വലിയ തുക മുടക്കിയ റയലിന്‌ താരങ്ങള്‍ക്ക്‌ വേണ്ടി ഇത്തവണ വലിയ ചെലവ്‌ വന്നിട്ടില്ല. ആഞ്ചലോ ഡി മേരിയ എന്ന താരത്തെ ബെനഫിക്കയില്‍ നിന്ന്‌ വാങ്ങിയതാണ്‌ വലിയ ചെലവായി വന്നിരിക്കുന്നത്‌. സ്‌പെയിനിന്റെ ഭാവിതാരമായി വിലയിരുത്തപ്പെടുന്ന പെഡ്രോക്കായി ലിയോണിന്‌ കൂടുതല്‍ തുക നല്‍കേണ്ടി വന്നിട്ടില്ല. ഡിഫന്‍സിലേക്ക്‌ രണ്ട്‌ കരുത്തര്‍ വന്നിട്ടുണ്ട്‌. റെക്കാര്‍ഡോ കര്‍വാലോയും സാമി ഖെദീറയും. ബ്രസീലുകാരായ മൈക്കോണ്‍, ഡിയാഗോ എന്നിവര്‍ക്കെതിരായ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്‌ മോറീനോ ഇറ്റലിയില്‍ നിന്നും കര്‍വാലോ, ജര്‍മനിില്‍ നിന്നും ഖെദിറ എന്നിവരിലെത്തിയത്‌. മധ്യനിരയിലേക്ക്‌ ഓസില്‍ വന്നിട്ടുണ്ട്‌. ഇവര്‍ക്കൊപ്പം കൃസ്റ്റിയാനോ റൊണാള്‍ഡോയുമുണ്ട്‌. മുന്‍നിരയില്‍ ഹ്വിഗിനും കരീമും.
പോയ സീസണില്‍ ബാര്‍സ കോച്ച്‌ ഗുര്‍്‌ഡിയോളയുടെ തന്ത്രം ചെറിയ ടീമുകള്‍ക്കെതിരായ വലിയ വിജയവും വന്‍കിടക്കാര്‍ക്കെതിരെ സമനിലയുമായിരുന്നു. തോല്‍വികള്‍ ഒഴിവാക്കിയുള്ള അദ്ദേഹത്തിന്റെ സ്‌ട്രാറ്റജിയില്‍ പോയന്റുകള്‍ നഷ്ടമായിരുന്നില്ല. പക്ഷേ ചാമ്പ്യന്‍സ്‌ ലീഗ്‌ സെമിഫൈനലില്‍ ഇന്റര്‍ മിലാനുമായി കളിച്ചപ്പോല്‍ ഗുര്‍ഡിയോളയുടെ പോരായ്‌മകള്‍ പ്രകടമായി. അന്ന്‌ ഇന്ററിന്റെ കോച്ച്‌ മോറീനോയായിരുന്നു. ഗുര്‍ഡിയോളയെ പഠിച്ചായിരുന്നു മോറീനോ നീങ്ങിയത്‌. അതേ മോറീനോ റയലിന്റെ തലവനായി വരുമ്പോള്‍ ഗുര്‍ഡിയോളയില്‍ സമ്മര്‍ദ്ദം അധികമാവും. കൂടുതല്‍ സൂപ്പറുകളെ ബാര്‍സ എടുത്തിട്ടില്ല. പരിചയ സമ്പന്നരായ റഫേല്‍ മാര്‍ക്കസ്‌, സുല്‍ത്താന്‍ ഇബ്രാഹീമോവിച്ച്‌, തിയറി ഹെന്‍ട്രി, ഡിമിത്രോ ടിമിന്‍സ്‌കി, ടായാ ടൂറെ എന്നിവരെ നഷ്‌ടമായ ടീമിനൊപ്പം പുതിയ താരങ്ങളായി ഡേവിഡ്‌ വിയ, അഡ്രിയാനോ എന്നിവര്‍ മാത്രമാണുള്ളത്‌. സെവിയക്കെതിരെ ഈയിടെ നടന്ന മല്‍സരത്തില്‍ വന്‍ തോല്‍വി രുചിച്ച ബാര്‍സയുടെ കരുത്ത്‌ സ്‌പാനിഷ്‌ ലോകകപ്പ്‌ താരങ്ങള്‍ തന്നെയാണ്‌. സാവിയും ഇനിയസ്‌റ്റയും വിയയും പിന്നെ മെസിയും ചേരുമ്പോള്‍ ജയിക്കാനുള്ള കരുത്തുണ്ടെന്നാണ്‌ ഗുര്‍ഡിയോള പറയുന്നത്‌. റയലാവട്ടെ ഇത്തവണ വിടില്ലെന്നും. പണം വിതറിയുള്ള സൂപ്പര്‍ ക്ലബ്‌ പോരാട്ടത്തില്‍ അവസാനം ചിരിക്കുക ആരായിരിക്കുമെന്ന ചോദ്യത്തിനുത്തരം ലഭിക്കാന്‍ ഒരു സീസണ്‍ കാത്തിരിക്കേണ്ടി വരും.

പ്രണോയിക്ക്‌ വെള്ളി
സിംഗപ്പൂര്‍: യൂത്ത്‌ ഒളിംപിക്‌സില്‍ മലയാളി താരമായ എച്ച്‌.എസ്‌ പ്രണോയിലുടെ ഇന്ത്യക്ക്‌ വെള്ളി. ബാഡ്‌മിന്റണ്‍ സിംഗിള്‍സിലാണ്‌ തിരുവനന്തപുരത്തുകാരനായ പ്രണോയ്‌ രണ്ടാം സ്ഥാനം നേടിയത്‌. ദക്ഷിണ കൊറിയന്‍ യൂത്ത്‌ ചാമ്പ്യന്‍ ജീ വുക്‌ കാംഗിനെ തകര്‍ത്ത്‌ ഫൈനല്‍ ബെര്‍ത്ത്‌ സ്വന്തമാക്കിയ പ്രണോയ്‌ സ്വര്‍ണ്ണ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ കലാശപ്പോരാട്ടത്തില്‍ തായ്‌ലാന്‍ഡുകാരനായ പിസിത്‌ പുഡ്‌ചലാറ്റിന്‌ മുന്നില്‍ യുവതാരം പൊരുതി തോല്‍ക്കുകയായിരുന്നു. സ്‌ക്കോര്‍ 15-21,16-21. സംസ്ഥാനത്തിന്‌ വ്യക്തിഗ ഇനത്തില്‍ ലഭിക്കുന്ന ആദ്യ ഒളിംപിക്‌ മെഡലാണിത്‌. പ്രണോയിക്ക്‌ സംസ്ഥാന സര്‍ക്കാര്‍ പത്ത്‌ ലക്ഷത്തിന്റെ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്‌. (സ്‌പോര്‍ട്‌സ്‌ ചന്ദ്രിക കാണുക)

പൊന്‍വെള്ളി
സിംഗപ്പൂര്‍: നിരാശനല്ല പ്രണോയ്‌....വലിയ വേദിയില്‍ സ്വര്‍ണ്ണതിളക്കമുള്ള വെള്ളി. അതും ഓണ സമ്മാനം...! അതില്‍ സംതൃപ്‌തനാണെന്ന്‌ ഇന്നലെ മല്‍സരശേഷം സ്‌പോര്‍ട്‌സ്‌ ചന്ദ്രികയുമായി ടെലഫോണില്‍ സംസാരിക്കവെ യുവതാരം വ്യക്തമാക്കി. ആദ്യ സെറ്റില്‍ നന്നായി കളിച്ചു. കാര്യമായ പിഴവുകള്‍ സംഭവിച്ചിരുന്നില്ല. പക്ഷേ നിര്‍ണ്ണായക ഘട്ടത്തില്‍ കരുത്തോടെ കളിക്കാന്‍ കഴിഞ്ഞില്ല-മല്‍സരത്തെ പ്രണോയ്‌ വിലയിരുത്തി. കേരളത്തിനായി ആദ്യ ഒളിംപിക്‌ സ്വര്‍ണ്ണമെന്ന വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഫൈനല്‍ വരെ പിഴച്ചിരുന്നില്ല പ്രണോയിക്ക്‌. സമ്മര്‍ദ്ദത്തിന്റെ കളത്തില്‍ ആദ്യ സെറ്റില്‍ നല്ല തുടക്കത്തില്‍ പിസിത്‌ പുട്‌ചലാറ്റിയെ വിറപ്പിക്കാന്‍ കഴിഞ്ഞു. പക്ഷേ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ എയര്‍ കണ്ടീഷന്‌ കോര്‍ട്ടില്‍ ആ തുടക്കം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. തിരുവനന്തപുരം ആനയറ സ്വദേശിയാണ്‌ പ്രണോയ്‌. യൂത്ത്‌ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ ലഭിച്ചത്‌ രാജ്യത്തിന്‌ ലഭിച്ച വലിയ സമ്പാദ്യമാണെന്ന്‌ പിതാവ്‌ ഐ.എസ്‌.ആര്‍.ഒയില്‍ ഉദ്യോഗസ്‌തനായ സുനില്‍ കുമാര്‍ പറഞ്ഞു. ബി.എസ്‌ ഹസീനയാണ്‌ മാതാവ്‌. മകന്റെ നേട്ടത്തില്‍ അതിയായ സന്തോഷമുണ്ടെന്ന്‌ ഹസീന പറഞ്ഞു.
രാജ്യാന്തര തലത്തില്‍ ഇതിന്‌ മുമ്പ്‌ തന്റെ ഖ്യാതി തെളിയിച്ച പ്രണോയിക്ക്‌ ഇതാദ്യമായാണ്‌ വലിയ മെഡല്‍ ലഭിക്കുന്നത്‌. ഇന്റര്‍നാഷണല്‍ ഒളിംപിക്‌ കമ്മിറ്റി നടത്തുന്ന പ്രഥമ യൂത്ത്‌ ഒളിംപിക്‌സില്‍ ലോകോത്തര പ്രതിയോഗികളെ തോല്‍പ്പിച്ച ഈ നേട്ടം കരിയറിലെ ഇത്‌ വരെയുള്ള വലിയ സമ്പാദ്യമാണെന്നും പ്രണോയ്‌ പറഞ്ഞു. സെമി ഫൈനലില്‍ കൊറിയന്‍ താരം ജീവൂക്‌ കാംഗിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞപ്പോള്‍ ആത്മവിശ്വാസം ഉയര്‍ന്നിരുന്നു. തുടര്‍ച്ചയായ രണ്ട്‌ ദിവസങ്ങളില്‍ വലിയ പ്രതിയോഗികളെ നേരിടേണ്ടി വന്നപ്പോള്‍ സമ്മര്‍ദ്ദത്തിന്റെ പിടിയില്‍ സ്വതസിദ്ധമായി കളിക്കാനും കഴിഞ്ഞില്ല. പ്രണോയ്‌ സ്വര്‍ണ്ണം അര്‍ഹിക്കുന്ന പ്രകടനമാണ്‌ നടത്തിയതെന്ന്‌ കോച്ച്‌ പുലേലു ഗോപീചന്ദ്‌ അഭിപ്രായപ്പെട്ടു. തായ്‌ലാന്‍ഡുകാര്‍ ബാഡ്‌മിന്റണിലെ വലിയ വെല്ലുവിളിയാണ്‌. അവര്‍ക്കെതിരെ പൊരുതിയാണ്‌ പ്രണോയ്‌ തോറ്റതെന്നും കോച്ച്‌്‌ പറഞ്ഞു.
ടെന്നിസിലും ഇന്നലെ ഇന്ത്യ മെഡല്‍ ഉറപ്പാക്കിയിട്ടുണ്ട്‌. രണ്ടാം സീഡ്‌ താരം ബോസ്‌നിയയുടെ ദാമിര്‍ സുമറിനെ സെമിയില്‍ തോല്‍പ്പിച്ച്‌ യുഖി ബാംബ്രി ഫൈനല്‍ ബെര്‍ത്ത്‌ നേടി. സ്‌ക്കോര്‍ 6-3, 4-6, 6-2. ചാമ്പ്യന്‍ഷിപ്പിന്റെ അഞ്ചാം ദിവസമായ ഇന്നലെ കലാംഗ്‌ ടെന്നിസ്‌ സെന്ററില്‍ നടന്ന മല്‍സരത്തിന്റെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയാണ്‌ യുഖി വിജയം സ്വന്തമാക്കിയത്‌. റഷ്യയില്‍ നിന്നുള്ള വിക്ടര്‍ ബലുഡയെ കീഴടക്കിയ കൊളംബിയന്‍ താരം ജുവാന്‍ സെബാസ്റ്റ്യന്‍ ഗോസമാണ്‌ കലാശപ്പോരാട്ടത്തില്‍ യുഖിയുടെ എതിരാളി. ഇന്ത്യയിപ്പോഴും രണ്ട്‌ മെഡലുമായി വളരെ പിറകിലാണ്‌. വനിതകളുടെ 60 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഇനത്തില്‍ പൂജ ദണ്ഡയും പുരുഷന്മാരുടെ 100 കിലോഗ്രാം ഇനത്തില്‍ കാദിയാന്‍ സത്യവാര്‍തുമാണ്‌ വെങ്കലങ്ങള്‍ നേടിയത്‌. ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ ദുര്‍ഗേഷ്‌ കുമാര്‍ ഫൈനല്‍ ബെര്‍ത്ത്‌ നേടിയിട്ടുണ്ട്‌. ബാസ്‌ക്കറ്റ്‌ ബോളില്‍ ഇന്ത്യക്ക്‌ ഒന്നും ലഭിക്കില്ലെന്ന്‌ ഉറപ്പായി. ഇന്നലെ ന്യൂസിലാന്‍ഡിനോടും ടീം തോറ്റു. നീന്തലിലും ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തി. ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ആരോണ്‍ ആഞ്ചല്‍ ഡീസൂസ അഞ്ചാമതായാണ്‌ ഫിന്‌ഷ്‌ ചെയ്‌തത്‌. വനിതാ വിഭാഗത്തില്‍ ആര്‍ഹതാ മാഘവിയും നിരാശപ്പെടുത്തി.

കല്‍മാഡിക്ക്‌ നിയന്ത്രണം
ന്യൂഡല്‍ഹി: ഇന്നലെ രാവിലെ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കോമണ്‍വെല്‍ത്ത്‌ അഴിമതിക്കാര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുമെന്ന്‌ മുന്നറിപ്പ്‌ നല്‍കിയപ്പോള്‍ വിരല്‍ സുരേഷ്‌ കല്‍മാഡിക്കെതിരെയാണെന്ന്‌ വ്യക്തമായിരുന്നു. വൈകീട്ട്‌ ഔദ്യോഗികമായി സര്‍ക്കാര്‍ തീരുമാനവും വന്നു-ഗെയിംസിന്റെ സമ്പൂര്‍ണ്ണ മേല്‍നോട്ട ചുമതലക്കായി സീനിയര്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന കമ്മിറ്റി നിലവില്‍ വന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി. (കല്‍മാഡിയെ നിയന്ത്രിക്കാന്‍ ഉന്നതതല കമ്മിറ്റി വരുമെന്ന്‌ ഒരാഴ്‌ച്ച മുമ്പ്‌ സ്‌പോര്‍ട്‌സ്‌ ചന്ദ്രിക റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു) ഗെയിംസിനോടനുബന്ധിച്ച്‌ നവീകരിക്കുന്ന സ്‌റ്റേഡിയങ്ങളുടെ മേല്‍നോട്ട ചുമതല ഈ കമ്മിറ്റിക്കാണ്‌. ജോയിന്റ്‌, അഡീഷണല്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക്‌ ഓരോ സ്‌റ്റേഡിയത്തിന്റെയും ചുമതല നല്‍കിയിട്ടുണ്ട്‌. ഇവര്‍ ക്യാബിനറ്റ്‌ സെക്രട്ടറിക്കാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടത്‌. ഗെയിംസ്‌ വില്ലേജിന്റെ ചുമതല ജോ.സെക്രട്ടറി (വാണിജ്യം) ജെ.എസ്‌ ദീപക്കിനും കണക്‌റ്റിവിറ്റി പ്രശ്‌നങ്ങളുടെ മേല്‍നോട്ട ചുമതല അഡിഷണല്‍ സെക്രട്ടറി സുബോധ്‌ കുമാറിനും ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തിന്റെ ചുമതല ആര്‍.സി മിശ്രക്കുമാണ്‌ നല്‍കിയിരിക്കുന്നത്‌.

കല്‍മാഡിക്ക്‌ തിരിച്ചടി
ന്യൂഡല്‍ഹി: വന്‍ അഴിമതി വിവാദത്തില്‍ ആടിയുലയുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ സമ്പൂര്‍ണ്ണ മേല്‍നോട്ട ചുമതലക്ക്‌ കേന്ദ്ര സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥതല സംഘത്തെ നിയോഗിച്ചു. സ്‌റ്റേഡിയങ്ങളുടെ നിര്‍മ്മാണ-നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഗെയിംസിന്റെ ദൈനംദിന കാര്യങ്ങള്‍ക്കെല്ലാം ഇനി ചുക്കാന്‍ പിടിക്കുക ഈ സംഘമായിരിക്കും. ഗെയിംസ്‌ സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ്‌ കല്‍മാഡിക്ക്‌ കനത്ത ആഘാതമാണ്‌ ഈ നീക്കം. അഴിമതി വിവാദത്തിലെ മുഖ്യനായകനായ കല്‍മാഡിയുടെ താല്‍പ്പര്യത്തിന്‌ അനുകൂലമായി ഇനി കാര്യങ്ങള്‍ നീങ്ങില്ല. കോമണ്‍വെല്‍ത്ത്‌ അഴിമതികാര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുമെന്ന്‌ പാര്‍ട്ടി അദ്ധ്യക്ഷ സോണിയാഗാന്ധി ഇന്നലെ രാവിലെ കോണ്‍ഗ്രസ്സ്‌ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞിരുന്നു.

സംസ്ഥാനങ്ങള്‍ക്ക്‌ ജാഗ്രതാ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഉല്‍സവകാലം മുന്‍നിര്‍ത്തി പ്രധാന നഗരങ്ങളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും കനത്ത സുരക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്ര ആഭ്യന്തരകാര്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും മുന്നറിയിപ്പ്‌ നല്‍കി. ആഘോഷകാലത്ത്‌ തീവ്രവാദികള്‍ ആക്രമണം നടത്താനുള്ള പദ്ധതികള്‍ക്ക്‌ രൂപം നല്‍കുന്നതായി ഇന്റലിജന്‍സ്‌ കേന്ദ്രങ്ങള്‍ സൂചന നല്‍കിയതിനെ തുടര്‍ന്നാണ്‌ മുന്നറിയിപ്പ്‌.

പാക്കിസ്‌താന്‌ ലീഡ്‌
ഓവല്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്‌റ്റില്‍ പാക്കിസ്‌താന്‌ ഒന്നാം ഇന്നിംഗ്‌സ്‌ ലീഡ്‌. ആദ്യ രണ്ട്‌ ടെസ്റ്റിലും വന്‍ തോല്‍വി സ്വന്തമാക്കിയ സല്‍മാന്‍ ഭട്ടിന്റെ സംഘം ആതിഥേയരെ 233 ല്‍ പുറത്താക്കിയാണ്‌ മല്‍സരത്തില്‍ മേല്‍കൈ നേടിയത്‌. അവസാന റിപ്പോര്‍ട്ട്‌ ലഭിക്കുമ്പോള്‍ പാക്കിസ്‌താന്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഏഴ്‌ വിക്കറ്റിന്‌ 269 റണ്‍സാണ്‌ സ്വന്തമാക്കിയത്‌. ദീര്‍ഘകാലത്തിന്‌ ശേഷം ടീമിലേക്ക്‌ തിരിച്ചുവന്ന സീനിയര്‍ ബാറ്റ്‌സ്‌മാന്‍ മുഹമ്മദ്‌ യൂസഫിന്റെ അര്‍ദ്ധ സെഞ്ച്വറിയാണ്‌ പാക്കിസ്‌താന്‌ തുണയായത്‌. 108 പന്തില്‍ നിന്ന്‌ എട്ട്‌ ബൗണ്ടറികളുമായി 56 റണ്‍സാണ്‌ യൂസഫ്‌ നേടിയത്‌. യുവ ബാറ്റ്‌സ്‌മാന്മാരായ അസ്‌ഹര്‍ (61) ആമിര്‍ എന്നിവരാണ്‌ ക്രീസില്‍. 50 പന്തില്‍ നിന്ന്‌ 38 റണ്‍സ്‌ നേടിയ ഉമര്‍ അക്‌മല്‍ റണ്ണൗട്ടയാതാണ്‌ പാക്കിസ്‌താന്‌ അവസാനത്തില്‍ തിരിച്ചടിയായത്‌. ഇംഗ്ലണ്ടിന്‌ വേണ്ടി സ്വാന്‍ മൂന്ന്‌ വിക്കറ്റ്‌ നേടി. നേരത്തെ ഇംഗ്ലീഷ്‌ ഇന്നിംഗ്‌സില്‍ പൊരുതിയത്‌ 84 റണ്‍സ്‌ നേടിയ മാറ്റ്‌ പ്രയര്‍ മാത്രമാണ്‌. അഞ്ച്‌ വിക്കറ്റുമായി യുവസീമര്‍ റിയാസ്‌ അരങ്ങ്‌ തകര്‍ത്തപ്പോള്‍ കൂട്ടതകര്‍ച്ച ഒഴിവാക്കിയത്‌ പ്രയറായിരുന്നു. സ്റ്റ്യൂവര്‍ട്ട്‌ ബ്രോഡ്‌ 48 റണ്‍സ്‌ നേടി. മുഹമ്മദ്‌ ആസിഫ്‌ റിയാസിന്‌ പിന്തുണ നല്‍കി 68 റണ്‍സിന്‌ മൂന്ന്‌ പേരെ പുറത്താക്കി.

No comments: