Saturday, June 30, 2012
THALANARIZHA... ethra manoharamaya padam
തലനാരിഴ
എത്ര മനോഹരപദം
തലനാരിഴ-ഈ മലയാളപദം ഏറ്റവുമധികം ഉപയോഗിച്ചവര്‍ കായിക പത്രപ്രവര്‍ത്തകരാണ്. 1984 ലെ ലോസാഞ്ചലസ് ഒളിംപിക്‌സ് മുതല്‍ പറയുകയും എഴുതുകയും ചെയ്യുന്ന പദത്തിന്റെ ആയുസ്സ് എന്തായാലും അതിദീര്‍ഘമാണ്. ഒളിംപിക്‌സുകള്‍ ഇനിയെത്ര വന്നാലും അപ്പോഴെല്ലാം നമ്മള്‍ തലനാരിഴയെ പ്രകീര്‍ത്തിക്കും. പി.ടി ഉഷ എന്ന നമ്മുടെ പ്രിയപ്പെട്ട പയ്യോളിക്കാരിക്ക് ലോസാഞ്ചലസിലെ ട്രാക്കില്‍ ഒരു മെഡല്‍ നഷ്‌ടമായത് മുതല്‍ എല്ലാവരുടെയും പ്രിയപ്പെട്ട പദമായ മുടിനാരിഴയുടെ ചരിത്രം പറയാം.
ലോസാഞ്ചലസ്സിലാണ് ആദ്യമായി വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സ് മല്‍സരം ഒളിംപിക് ഇനമാക്കിയത്. ഈ ഇനത്തിലേക്ക് ഇന്ത്യ ഉഷയെ രംഗത്തിറക്കുകയായിരുന്നില്ല. ഉഷ താല്‍പ്പര്യമെടുക്കുകയായിരുന്നു. കേരളത്തിലെ സ്‌ക്കൂള്‍ മീറ്റുകളിലുടെ ശ്രദ്ധിക്കപ്പെട്ട ഉഷ 1982 ല്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 100,200 മീറ്ററുകളില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. തുടര്‍ന്ന് റഷ്യന്‍ ആസ്ഥാനമായ മോസ്‌ക്കോയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തപ്പോഴാണ് സ്‌പ്രിന്റ്‌് ഇനങ്ങള്‍ തനിക്ക് കടുപ്പമേറിയതാണെന്ന സത്യം ഉഷയറിയുന്നത്. ഏഴ് പേര്‍ മല്‍സരിച്ച 100 മീറ്ററില്‍ ആറാം സ്ഥാനവും 39 പേര്‍ മല്‍സരിച്ച 200 മീറ്ററില്‍ 31-ാം സ്ഥാനവും. സ്‌പ്രിന്റില്‍ നിന്ന് 400 ലേക്ക് മാറിയ ഉഷ കുവൈറ്റില്‍ നടന്ന ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മീറ്റില്‍ സ്വര്‍ണം നേടിയതോടെയാണ് ഒളിംപിക്‌സിലെ ഹര്‍ഡില്‍സ് മല്‍സരത്തിലേക്ക് ചിന്ത ഗൗരവതരമായി വന്നത്. 55.7 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌ത് അനായാസം ഒളിംപിക് യോഗ്യതയും കരസ്ഥമാക്കി. ലോസാഞ്ചലസില്‍ 56.81 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌ത് സെമിയിലെത്തിയ ഉഷ അവിടെ കാഴ്‌ച്ചവെച്ച പ്രകടനം ഞെട്ടിക്കുന്നതായിരുന്നു. 55.54 സെക്കന്‍ഡില്‍ പുതിയ കോമണ്‍വെല്‍ത്ത് റെക്കോര്‍ഡുമായി ഫൈനല്‍ ബെര്‍ത്ത്. ആ പ്രകടനം വഴിയാണ് ഉഷ മെഡല്‍ നേടുമെന്ന പ്രതീക്ഷ കൈവന്നത്. മാതൃഭൂമിയുടെ റിപ്പോര്‍ട്ടറായിരുന്ന വി.രാജഗോപാല്‍, ഗള്‍ഫ് ടൈംസിന്റെ മലയാളി ലേഖകന്‍ ബാബു മേത്തര്‍, ദി ഹിന്ദുവിന്റെ ത്യാഗരാജന്‍, ടൈംസ് ഓഫ് ഇന്ത്യയുടെ ദത്ത, ഇന്ത്യന്‍ എക്‌സ്‌പ്രസിന്റെ അദ്വാനി, പി.ടി.ഐയുടെ ജഗന്നാഥ് റാവു, യു.എന്‍.ഐയുടെ ഗോപേഷ്‌മെഹ്‌റ, ആകാശവാണിയുടെ ജസ്‌ദേവ് സിംഗ് ഉള്‍പ്പെടെ പത്തോളം ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ റിപ്പോര്‍ട്ടുകളില്‍ ഉഷ മെഡല്‍ നേടുമെന്ന ഉറപ്പ്. ഒരു ഒളിംപിക് സെമിഫൈനലില്‍ ഇത്ര മികവില്‍ ഒരു ഇന്ത്യന്‍ താരം ഫിനിഷ് ചെയ്‌തിരുന്നില്ല.
മൊറോക്കോയുടെ നവാല്‍ അല്‍ മുത്തവക്കല്‍, അമേരിക്കയുടെ ജൂഡി ബ്രൗണ്‍, ഇന്ത്യയുടെ പി.ടി.ഉഷ, റുമേനിയയുടെ ക്രിസ്റ്റീയ കോജോറു-ഈ നാല് താരങ്ങള്‍ തമ്മിലായിരിക്കും മെഡല്‍ പോരാട്ടമെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ പോലുമെഴുതി.
ഓഗസ്‌റ്റ് എട്ടിന് ഇന്ത്യന്‍ സമയം പുലര്‍ച്ചയോടെയായിയരുന്നു മല്‍സരം. ടെലിവിഷന്‍ ചാനലുകളൊന്നും ഇന്നത്തെ പോലെയില്ലാത്ത കാലം. ആകാശവാണിയും പിന്നെ ബി.ബി.സി റേഡിയോയും മാത്രമായിരുന്നു വാര്‍ത്തകളെ തല്‍സമയം അറിയാനുള്ള ആകെ മാര്‍ഗ്ഗം. ഫൈനലില്‍ ഉഷക്ക് തകര്‍പ്പന്‍ തുടക്കം കിട്ടി-പക്ഷേ കുട്ടുകാരിയുടെ ഫൗള്‍ സ്റ്റാര്‍ട്ടില്‍ മല്‍സരം വീണ്ടും. ഇത്തവണ ഉഷക്ക് നല്ല സ്റ്റാര്‍ട്ട് കിട്ടിയില്ല. പക്ഷേ മൂന്നാം വളവില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉഷ ഫിനിഷിംഗിലേക്ക്. തൊട്ട് മുന്നില്‍ മുത്തവക്കീല്‍, അതിന് പിറകെ ബ്രൗണ്‍-പിന്നെ ഉഷ.........ഞെട്ടിക്കുന്ന ഫിനിഷിംഗ്. സ്‌പോട്ടില്‍ തന്നെ പ്രഖ്യാപനം വന്നു. ഉഷക്ക് മൂന്നാം സ്ഥാനം. പക്ഷേ അതേ നിമിഷം തന്നെ കോജോറുവും ഫിനിഷ് ചെയ്‌തതായി വാര്‍ത്ത. ഉടന്‍ തന്നെ തീരുമാനം ഫോട്ടോ ഫിനിഷ് യന്ത്രത്തിലേക്ക്. അവിടെ ഉഷയെക്കാള്‍ തലനാരിഴ മുന്നില്‍ കോജോറുവിന്റെ ചുമലുണ്ടായിരുന്നു. അങ്ങനെ നാലാം സ്ഥാനം...
അന്ന് മുതല്‍ തലനാരിഴ വിഷയം നമ്മള്‍ ചര്‍ച്ച ചെയ്യുന്നു. ഇന്നും ആ ചര്‍ച്ച തുടരുന്നു. ഫൈനലില്‍ തന്റെ ചുമല്‍ ഒന്ന് മുന്നോട്ടാഞ്ഞിരുന്നുവെങ്കില്‍ നിസ്സംശയം ഉഷക്ക് മൂന്നാം സ്ഥാനം ലഭിക്കുമായിരുന്നു. അന്ന് അങ്ങനെ പറഞ്ഞ് കൊടുക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഒ.എം നമ്പ്യന്‍ എന്ന ശരാശരി പരിശീലകന് യുദ്ധ തന്ത്രങ്ങളൊന്നും അറിയില്ലായിരുന്നു. ഇന്നത്തെ മല്‍സരങ്ങള്‍ നോക്കുക-ഫിനിഷിംഗില്‍ എല്ലാ താരങ്ങളും പ്രകടിപ്പിക്കുന്ന ജാഗ്രത അപാരമാണ്. പുത്തന്‍ പരിശീലകരും പുതിയ സാങ്കേതിക വിദ്യകളും തന്ത്രങ്ങളുമെല്ലാം എല്ലാവരും ഉപയോഗപ്പെടുത്തുന്നു. നമ്മളോ....?
ലോസാഞ്ചലസ്സിന് ശേഷം എത്രയോ ഒളിംപിക്‌സുകള്‍ കഴിഞ്ഞു.ട്രാക്കില്‍ ആര്‍ക്കും ഒന്നും ചെയ്യാനായില്ല. 84 ലെ ഉഷയുടെ അനുഭവം പാഠമാക്കി തെറ്റ് തിരുത്തല്‍ നയവുമായി മുന്നോട്ട് പോയിരുന്നെങ്കില്‍ തീര്‍ച്ചയായും മെഡലുകള്‍ നേടാമായിരുന്നു. ലോസാഞ്ചലസ് ദുരന്തത്തിന് ശേഷം ഉഷയെ ആശ്വസിപ്പിക്കാന്‍ എല്ലാവരുമുണ്ടായിരുന്നു. രാഷ്ട്രപതി ഗ്യാനി സെയില്‍ സിംഗും പ്രധാനമന്ത്രി രാജിവ് ഗാന്ധിയും ഭരണക്കൂടവുമെല്ലാം ഉഷക്ക് എല്ലാം വാഗ്‌ദാനം ചെയ്‌തു. പക്ഷേ അത് കേവല വാഗ്‌ദാനം മാത്രമായിരുന്നു. ഉഷയെ എല്ലാവരും അംഗീകരിച്ചപ്പോള്‍ പലര്‍ക്കും അതങ്ങ് ദഹിച്ചില്ല. അറിയാവുന്ന പരദൂഷണായുധവുമായി അവര്‍ സജീവമായി. അതോടെ ഉഷയും തളര്‍ന്നു.
ചൈനയെ നോക്കുക-1984 ലെ ലോസാഞ്ചലസ് ഒളിംപിക്‌സ് മെഡല്‍ ടേബിളില്‍ അവര്‍ അമേരിക്കക്കും റുമേനിയക്കും പശ്ചിമ ജര്‍മനിക്കും പിറകെ 15 സ്വര്‍ണവുമായി നാലാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ ഒളിംപിക്‌സില്‍ അവര്‍ വന്‍ കുതിപ്പ് നടത്തി. അമേരിക്കയെയും ജര്‍മനിയെയും റഷ്യയെയുമെല്ലാം പിറകിലാക്കി ഒന്നാമന്മാരായി. ലോസാഞ്ചലസ്സില്‍ ട്രാക്കില്‍ നിന്ന് ചൈനക്ക് ഒന്നും ലഭിച്ചിരുന്നില്ല. ആ കുറവെല്ലാം നികത്തി അവര്‍ കുതിക്കുമ്പോള്‍ ഇന്ത്യ എത്രയോ പിറകിലായി. ഒരു മെഡല്‍ പോലും ലഭിക്കാത്തവരായി അപമാനിതരായി നമ്മള്‍ മടങ്ങുന്ന കാഴ്‌ച്ചകള്‍ പതിവായി. ബെയ്‌ജിംഗില്‍ മാനം കാത്തത് അഭിനവ് ബിന്ദ്ര.... ലണ്ടനില്‍ ആരെങ്കിലും ഒരാളുണ്ടാവും. അയാളെ നമ്മള്‍ പ്രകീര്‍ത്തിക്കും. വാനോളം പുകഴ്‌ത്തും. അതോടെ നമ്മുടെ ദൗത്യം അവസാനിക്കും. പിന്നെ നാല് വര്‍ഷം കഴിഞ്ഞ് അടുത്ത ഒളിംപിക്‌സ് വരുമ്പോഴെല്ലേ-അപ്പോള്‍ നോക്കാം. അന്നും നമ്മള്‍ തലനാരിഴയെ ചര്‍ച്ചയില്‍ ബഹുമാനിക്കും. ഉഷയെ ഓര്‍ക്കും. ലോസാഞ്ചലസ് സ്‌മരണകള്‍ അയവിറക്കും. പാരമ്പര്യത്തില്‍,അനുഷ്‌ഠാനങ്ങളില്‍ വിശ്വസിക്കുന്നവരാണല്ലോ നമ്മള്‍ ഭാരതീയര്‍-അത് നിലനില്‍ക്കട്ടെ....!
Friday, June 29, 2012
Rehmankka Sorry
സോറീ-റഹ്‌മാന്‍ക്ക
ഒളിംപിക്‌സുകള്‍ വരുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്നവരില്‍ ഒന്നാമനാണ് റഹ്‌മാന്‍ക്ക. ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രതിരോധ വിലാസക്കാരനായിരുന്ന താഴത്തേരി അബ്ദുള്‍ റഹ്‌മാന്‍ എന്ന ഒളിംപ്യന്‍ റഹ്‌മാന്‍. എപ്പോള്‍ കാണുമ്പോഴും റഹ്‌മാന്‍ക്ക 1956 ലെ മെല്‍ബണ്‍ ഒളിംപിക്‌സിലെ അനുഭവങ്ങള്‍ പറയുമായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഞങ്ങള്‍ കേട്ടിരിക്കും. മെല്‍ബണിലേക്കുള്ള യാത്രയില്‍ വിമാനത്തിലെ ടോയ്‌ലറ്റില്‍ കയറി കുടുങ്ങിയതും സ്‌റ്റേഡിയത്തിനുള്ളിലെ ആരവങ്ങളില്‍ സ്വയം മറന്നതും ഇന്ത്യ സെമി കളിച്ചതും ഓസ്‌ട്രേലിയയെ പോലെ പ്രബലര്‍ക്കെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തിയതുമെല്ലാം അദ്ദേഹം പറയും. പരുക്ക് കാരണം 1960 ലെ റോം ഒളിംപിക്‌സില്‍ പങ്കെടുക്കാനാവാത്തതിന്റെ വേദനയും റഹ്‌മാന്‍ക്ക മറച്ച് വെച്ചിരുന്നില്ല...
ഈ ഒളിംപിക് വര്‍ഷത്തില്‍ എവിടെയാണ് നമ്മുടെ ഫുട്‌ബോള്‍...? ഇന്നലെ നമ്മുടെ അണ്ടര്‍-22 ടീം മസ്‌ക്കറ്റില്‍ നടക്കുന്ന ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ അണ്ടര്‍ -22 ചാമ്പ്യന്‍ഷിപ്പില്‍ യുനൈറ്റഡ് അറബ് എമിറേറ്റ്‌സിനെ സമനിലയില്‍ തളച്ചത് ഒരു പത്രത്തിലോ ചാനലുകളിലോ വാര്‍ത്ത പോലുമായില്ല. ഡേവിഡ് ബെക്കാം എന്ന സൂപ്പര്‍ താരത്തിന് ലണ്ടന്‍ ഒളിംപിക്‌സിനുള്ള ഇംഗ്ലണ്ട് ടീമില്‍ കളിക്കാന്‍ വലിയ മോഹമുണ്ടായിരുന്നു. പക്ഷേ ഇംഗ്ലീഷ് കോച്ച് പ്രഖ്യാപിച്ച പതിനെട്ടംഗ സംഘത്തില്‍ അദ്ദേഹത്തിന് സ്ഥാനം ലഭിക്കാത്തത് ലോക മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയത് പോലെ നമ്മുടെ പത്രങ്ങളും സ്‌പോര്‍ട്‌സ് പേജുകളില്‍ ചിത്രസഹിതം വാര്‍ത്തയാക്കി.
ഫുട്‌ബോളെന്നാല്‍ നമുക്കത് യൂറോപ്പാണ്. യൂറോ വാര്‍ത്തകളാണ് നിറയെ. ഇന്ത്യന്‍ ഫുട്‌ബോള്‍ വാര്‍ത്തകള്‍ നല്‍കിയാല്‍ തന്നെ വായനക്കാരന്‍ അതിനെ നിഷ്‌കരുണം തള്ളും.
ഒളിംപിക്‌സുകളില്‍ പ്രതിയോഗികളെ വിരട്ടിയിരുന്ന ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഗതകാല പ്രൗഡി പോലും ചര്‍ച്ച ചെയ്യാന്‍ കഴിയാത്ത തരത്തില്‍ നമ്മള്‍ അധ:പതിച്ചതിന് പിറകിലെ കാര്യകാരണങ്ങള്‍ തേടിയാല്‍ ഇതേ പംക്തിയില്‍ മുന്‍ലക്കങ്ങളില്‍ പറഞ്ഞ സംഘാടക ദുരവസ്ഥയിലേക്ക് തിരികെ പോവേണ്ടി വരും. അതാവട്ടെ ആവര്‍ത്തന വിരസവുമാണ്.
കഴിഞ്ഞ വര്‍ഷം ഖത്തറില്‍ നടന്ന ഏ.എഫ്.സിയുടെ ഏഷ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയിരുന്നു. വന്‍കരയിലെ സോക്കര്‍ അതികായരായ സഊദി അറബ്യയും ജപ്പാനും കൊറിയകളും പിന്നെ ഓഷ്യാനയില്‍ നിന്ന് ഏഷ്യ തേടിയെത്തിയ ഓസ്‌ട്രേലിയക്കാരും. എല്ലാവര്‍ക്കും അല്‍ഭുതമായിരുന്നു ഇന്ത്യ. ഖത്തറിലെ പ്രവാസി ജനസംഖ്യയില്‍ മലയാളികളും ഇന്ത്യക്കാരും ഏറെയുള്ളതിനാല്‍ ഇന്ത്യന്‍ മല്‍സരങ്ങള്‍ കാണാന്‍ വന്‍ ജനക്കൂട്ടമായിരുന്നു.
ഗ്രൂപ്പ് സിയില്‍ ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ബഹറൈന്‍ എന്നി ശക്തര്‍ക്കൊപ്പമായിരുന്നു ഇന്ത്യ. അതിനാല്‍ തന്നെ വിജയ പ്രതീക്ഷ ഒരു മല്‍സരത്തിലുമുണ്ടായിരുന്നില്ല. പക്ഷേ ഇരുപതിലധികം വര്‍ഷങ്ങള്‍ക്ക് ശേഷം വന്‍കരാ ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യ യോഗ്യത നേടിയപ്പോള്‍ അത് ആഘോഷമാക്കാന്‍ കളിപ്രേമികള്‍ തയ്യാറായി. ഹമദ് സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ മല്‍സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ നാല് ഗോളുകള്‍ വാങ്ങി, രണ്ടാ മല്‍സരത്തില്‍ ബഹറൈന്‍ ഇന്ത്യന്‍ വലയില്‍ നിക്ഷേപിച്ചത് അഞ്ച് ഗോളുകള്‍, അല്‍ഖറാഫയില്‍ നടന്ന മൂന്നാം മല്‍സരത്തില്‍ ഓസ്‌ട്രേലിയക്കാര്‍ നാല് ഗോളുകളും സമ്മാനിച്ചു. മൂന്ന് മല്‍സരങ്ങളില്‍ നിന്ന് പതിമൂന്ന് ഗോളുകള്‍ വഴങ്ങിയപ്പോള്‍ മൂന്ന് ഗോളുകള്‍ മടക്കാനായത് മാത്രം ആശ്വാസമായി. ബഹറൈനെതിരെ ഗുര്‍മാംഗി സിംഗ്, സുനില്‍ ചേത്രി, ഓസ്‌ട്രേലിയക്കെതിരെയും ചേത്രി എന്നിവരാണ് ഇന്ത്യന്‍ ഗോളുകള്‍ നേടിയത്. (ഓസ്‌ട്രേലിയക്കെതിരെ ചേത്രി ഗോള്‍ നേടിയപ്പോള്‍ മീഡിയാ ബോക്‌സില്‍ അരികിലുണ്ടായിരുന്ന ഓസ്‌ട്രേലിയന്‍ പത്രക്കാരന്‍ ലെഡാല്‍ കോഹന്റെ -സിഡ്‌നി ടൈംസ്‌് പരിഹാസ ചിരി ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നുണ്ട്) 2008 ലെ ഏ.എഫ്.സി ചാലഞ്ച് കപ്പിലെ വിജയികള്‍ എന്ന ആനുകൂല്യത്തില്‍ വന്‍കരാ ടിക്കറ്റ് നേടിയ ടീമിന്റെ ബ്രിട്ടിഷ് കോച്ച് ബോബ് ഹൂട്ടണുമായി മല്‍സരങ്ങളുടെ ഇടവേളകളില്‍ ദീര്‍ഘസമയം സംസാരിക്കാറുണ്ടായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിനെ രക്ഷിക്കാന്‍ വ്യക്തമായ ദിര്‍ഘകാല പ്ലാനിംഗുമായി സഞ്ചരിച്ച ഹൂട്ടണ്‍ പക്ഷേ ഈ ചാമ്പ്യന്‍ഷിപ്പിന് ശേഷം പുറത്തായി. ഖത്തറില്‍ നിന്നും മടങ്ങവെ വിമാനത്തില്‍ ഇന്ത്യന്‍ ടീമിലെ മലയാളികളായ മുഹമ്മദ് റാഫിയും എന്‍.പി പ്രദീപുമുണ്ടായിരുന്നു. രണ്ട് പേര്‍ക്കും പറയാനുണ്ടായിരുന്നത് കോച്ചിന്റെ പോസീറ്റിവ് സമീപനങ്ങള്‍. പക്ഷേ നമ്മുടെ ഫുട്‌ബോളിനെ ഭരിക്കുന്നവര്‍ക്ക് വിജയങ്ങളായിരുന്നു നിര്‍ബന്ധം. ഹൂട്ടണ് പകരം അര്‍മാന്‍്‌ഡോ കോളോസോ വന്നു-തോല്‍വികള്‍ തുടര്‍ക്കഥയായി. അതിന് ശേഷം സാവിയോ മെഡേരക്ക് അവസരം നല്‍കി.-രക്ഷയുണ്ടായില്ല. ഇപ്പോള്‍ ഡച്ചുകാരനായ വിം കോവര്‍മാന്‍സാണ് കോച്ച്.
ഫിഫയുടെ റാങ്കിംഗില്‍ ഇന്ത്യ ഏറെ പിറകിലാണ്. ലോക സോക്കറിന് സുപരിചിതനായി ഒരു ഇന്ത്യന്‍ താരം പോലുമില്ല. വിദേശത്ത് കളിച്ച താരമെന്ന് ചുണ്ടിക്കാട്ടാന്‍ ഇത് വരെ ഒരു ബൈജൂംഗ് ബൂട്ടിയ ഉണ്ടായിരുന്നു. അദ്ദേഹവും കളി നിര്‍ത്തിയിരിക്കുന്നു. ദേശീയ രാഷ്‌ട്രീയത്തില്‍ വലിയ തിരക്കുള്ള കേന്ദ്ര മന്ത്രി പ്രഫുല്‍ പട്ടേലാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ നയിക്കുന്നത്. അദ്ദേഹത്തിന് ഭരണചക്രം തിരിക്കാന്‍ തന്നെ സമയമില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി അംഗവും കേന്ദ്രമന്ത്രിയുമെല്ലാമായ പ്രിയരഞ്‌ജന്‍ദാസ് മുന്‍ഷിയായിരുന്നു നേരത്തെ ഫെഡറേഷന്റെ തലവന്‍. മുന്‍ഷി അസുധബാധിതനായപ്പോള്‍ ആ കസേരയാണ് പട്ടേല്‍ പിടിച്ചെടുത്തത്. മുന്‍ഷി അസുഖ കിടക്കയിലും ഒരു വര്‍ഷത്തോളം ഫെഡറേഷന്റെ തലവനായിരുന്നു. ലണ്ടനില്‍ ഒളിംപിക്‌സ് നടക്കുന്നത് ഇത്തരക്കാര്‍ അറിയുന്നുണ്ട്. പക്ഷേ പ്രതികരിക്കില്ല (പ്രതികരിക്കാതിരിക്കലാണ് കായിക ഭരണക്കാരുടെ യോഗ്യതകളില്‍ പ്രധാനം)
യൂറോപ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്‌പെയിനും ഇറ്റലിയും നാളെ ഫൈനല്‍ കളിക്കുകയാണ്. ഇന്ത്യയിലെ ഫുട്‌ബോള്‍ മനസ്സുകള്‍ മുഴുവന്‍ ആ ഫൈനല്‍ പോരാട്ടം ആസ്വദിക്കാന്‍ ടെലിവിഷന് മുന്നിലുണ്ടാവും. സ്വന്തം ടീമിന്റെ ഒരു മല്‍സരം കാണാന്‍ അവര്‍ക്ക് അവസരമില്ല. പിന്നെ അന്യരുടെ കളി കണ്ട് ആഗോള ഫുട്‌ബോളിന് സിന്ദാബാദ് വിളിക്കുന്നതാണല്ലോ ബുദ്ധി...!
ഇതെഴുതി കഴിഞ്ഞപ്പോള്‍ റഹ്‌മാന്‍ക്ക മുന്നിലെത്തി ചീത്ത പറയുന്നത് പോലെ-എടാ നീ ഇങ്ങനെ എഴുതിയത് കൊണ്ടൊന്നും നമ്മുടെ ഫുട്‌ബോള്‍ നന്നാവില്ല... അവന്മാര്‍ പോക്കറ്റടിക്കാരാണ്, ആര് വിചാരിച്ചാലും അവരെ നന്നാക്കാനാവില്ല......
Thursday, June 28, 2012
big TIGERS
നമ്മുടേത് ഫെഡറല്‍ സമ്പ്രദായമാണ്. കേന്ദ്രത്തില്‍ ഒരു പരമാധികാര ഭരണക്കൂടം. അതിന് കീഴില്‍ വിവിധ സംസ്ഥാന ഭരണക്കൂടങ്ങള്‍. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള കൊടുക്കല്‍ വാങ്ങല്‍ വ്യവസ്ഥിതികളിലാണ് ഫെഡറലിസം മുന്നോട്ട് പോവുന്നത്. ഡോ.ബി.ആര്‍ അംബേദ്‌ക്കര്‍ രൂപം നല്‍കിയ ഭരണഘടനപ്രകാരം കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും അധികാരം വ്യക്തമായി നിശ്ചയിക്കപ്പെടുകയും നിര്‍ണയിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്. കേന്ദ്രാധികാര വിസ്‌തീര്‍ണം സെന്‍ട്രല്‍ ലിസ്‌റ്റിലും സംസ്ഥാനാധികാര വിസ്‌തീര്‍ണം സ്‌റ്റേറ്റ് ലിസ്റ്റിലും രണ്ട്‌് പേര്‍ക്കും കൈകാര്യം ചെയ്യാവുന്ന വിഷയങ്ങള്‍ കണ്‍കറന്റ് ലിസ്‌റ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ കായികാധികാരം കേന്ദ്രത്തിനുമില്ല, സംസ്ഥാനത്തിനുമില്ല-കണ്‍കറന്റ് പട്ടികയിലാണ്. അതായത് രണ്ടാള്‍ക്കും അധികാരം സംബന്ധമായി സംശയങ്ങള്‍. ഇത് മുതലെടുത്ത് കായിക സംഘടനക്കാര്‍ സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കുകളായി മാറിയിരിക്കുന്നു. ചോദിക്കാനും പറയാനും ആരുമില്ലാതെ വരുമ്പോള്‍ സംഘടനക്കാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും അഖിലേന്ത്യാ ടെന്നിസ് അസോസിയേഷനുമെല്ലാം സ്വതന്ത്ര ഭൂമികകളാണ്. അവിടെ ഭരിക്കുന്നവരുടെ ഖജനാവില്‍ കോടികളുണ്ട് (ലോകത്തെ ഏറ്റവും സമ്പന്നമായ കായിക സംഘടനായാണ് ക്രിക്കറ്റ് ബോര്‍ഡ്-യൂറോപ്യന്‍ ഫുട്‌ബോള്‍ ക്ലബുകളായ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡും റയല്‍ മാഡ്രിഡും പിറകില്‍...!) പാവത്താന്മാരാണ് പലപ്പോഴും നമ്മുടെ കായിക മന്ത്രിമാര്‍. ഒരു ജോലിയുമില്ലാത്ത സഹമന്ത്രിപ്പണി. ഡല്‍ഹിയില്‍ ഒരു ഓഫീസും ഒരു കാറും ഒരു ബംഗ്ലാവും ലഭിക്കും. വെറുതെ മിണ്ടാതിരുന്ന് കാലം കഴിച്ചാല്‍ മതി. നമ്മുടെ താരങ്ങള്‍ എന്തെങ്കിലുമൊക്കെ നേടിയാല്‍ ഒന്നഭിനന്ദിക്കുക, അല്ലറ-ചില്ലറ ഉദ്‌ഘാടനങ്ങള്‍ നടത്തുക-അത്ര മതി. സ്വതന്ത്ര ഭൂമികക്കാരെ തൊടാനോ അവര്‍ക്കെതിരെ സംസാരിക്കാനോ മുതിര്‍ന്ന് വെറുതെ പുലിവാല് പിടിക്കാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല. എന്തിന് വെറുതെ പുലിവാല് പിടിക്കണം എന്ന നയക്കാരായിരുന്നു എം.എസ് ഗില്ലും ഉമാഭാരതിയും ദിവംഗതനായ സജ്ഞയ് ദത്തുമെല്ലാം. അജയ് മാക്കനാണ് നിലവില്‍ നമ്മുടെ കായിക മന്ത്രി. അദ്ദേഹത്തിന് വെറുതെയിരിക്കാന്‍ താല്‍പ്പര്യമില്ലാത്തത് കൊണ്ട് സ്വതന്ത്രവാദികളുടെ കണ്ണിലെ കരടാണ് കക്ഷി. കല്‍മാഡിയും ശരത് പവാറും പ്രഫുല്‍ പട്ടേലുമെല്ലാം മാക്കനെതിരെ നമ്പര്‍ ടെന്‍ ജന്‍പഥിലും കോണ്‍ഗ്രസ് ആസ്ഥാനത്തും പരദൂഷണം പറയുന്ന തിരക്കിലാണ്....
ഇത്രയും പറഞ്ഞത് മഹാരാഷ്‌ട്ര, ഹരിയാന സര്‍ക്കാരുകളെക്കുറിച്ച് പറയാനാണ്. സ്വന്തം സംസ്ഥാനത്ത് നിന്നുള്ള ഒളിംപിക്‌സ് യോഗ്യത നേടിയ താരങ്ങള്‍ക്ക് ഈ സംസ്ഥാന ഭരണക്കൂടങ്ങള്‍ പതിനഞ്ച് ലക്ഷം രൂപ വീതം ഇന്നലെ സഹായം പ്രഖ്യാപിച്ചു. നമ്മുടെ നാട്ടിലുമുണ്ട് ലണ്ടന്‍ ടിക്കറ്റ് നേടിയ പലരും. ഇപ്പോള്‍ കൃത്യമായി പറഞ്ഞാല്‍ ആറ് പേര്‍-അതില്‍ അഞ്ചും കോഴിക്കോട്ടുകാര്‍. ഇവരില്‍ ഒരാളുടെ കാര്യം ഈ പംക്തിയില്‍ എഴുതിയിരുന്നു. അതിന് ഗുണവുമുണ്ടായി. കെ.ടി ഇര്‍ഫാന്‍ എന്ന മലപ്പുറത്തുകാരനായ താരത്തിന്റെ സാമ്പത്തിക പ്രയാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ താല്‍പ്പര്യമെടുത്തു. ഏറനാട് നിയോജകമണ്ഡലം ജനപ്രതിനിധിയായ പി.കെ ബഷീര്‍ വിഷയം മുഖ്യമന്ത്രിയെയും കായിക മന്ത്രിയയെും ധരിപ്പിച്ചു. ചന്ദ്രികയുടെ വാര്‍ത്താക്കട്ടിംഗുകള്‍ നല്‍കി. അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടു. ബുധനാഴച്ച രാത്രിയിലെ മന്ത്രിസഭാ യോഗത്തില്‍ സഹായം തീരുമാനിക്കപ്പെട്ടു. തുക നിശ്ചയിക്കാന്‍ ഇര്‍ഫാന്റെ നിലവിലെ പരിശീലന പരിപാടികളും ലണ്ടന്‍ യാത്രയുമെല്ലാം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. അടുത്ത ക്യാബിനറ്റില്‍ തുക നിശ്ചയിക്കപ്പെടും.
ഇങ്ങനെ സഹായം തേടേണ്ടവരാണോ താരങ്ങള്‍...? ചൈനയിലെ ഒരു അനുഭവസാക്ഷ്യം പറയാം. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിന് പോയപ്പോള്‍ ഒരു സ്‌ക്കൂള്‍ സന്ദര്‍ശിച്ചു. രാവിലെ ആറ് മുതല്‍ എട്ട് വരെ എല്ലാ കുട്ടികള്‍ക്കും നീന്തല്‍ നിര്‍ബന്ധമായ പാഠ്യവ്യവസ്ഥ. കൊച്ചുകുട്ടികള്‍ (നാല് വയസ് മുതല്‍) രാവിലെ നീന്തല്‍ പഠിക്കുന്നു. രണ്ട് വര്‍ഷത്തെ ഈ പഠനത്തിന് ശേഷം കുട്ടികളുടെ അഭിരുചികള്‍ അറിയാനുളള കായിക പരീക്ഷണങ്ങള്‍. മികവ് തെളിയിക്കുന്നവരെ അതേ മേഖലയില്‍ കൂടുതല്‍ പരിശീലനത്തിന് വിടുന്നു. എല്ലാവരുടെയും എല്ലാ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കുന്നു.
നമ്മുടെ നാട്ടിലോ-അക്കാദമിക് വിഷയങ്ങളില്‍ സ്‌പോര്‍ട്‌സ് വരുന്നതേയില്ല. കായിക ബില്ല് വരുന്നു,വന്നു എന്നൊക്കെ പറയാന്‍ തുടങ്ങിയിട്ട് കാലമല്‍പ്പമായി. അക്കാദമികളില്ലെന്ന് പറയുന്നില്ല കടലാസില്‍ കൂറെയെണ്ണമുണ്ട്‌്‌്. സ്‌പോര്‍ട്‌സ് സര്‍വകലാശാലയെക്കുറിച്ച് ചില വിദഗ്‌ദ്ധര്‍ പറഞ്ഞപ്പോള്‍ അവരെ ചിലരെല്ലാം കൊഞ്ഞനം കുത്തി. നിലവിലെ സാഹചര്യത്തില്‍ കായിക സര്‍വകലാശാല എന്ന് പറഞ്ഞാല്‍ അത് പണം കൊള്ളയടിക്കാനുള്ള മറ്റൊരു കായിക വഴിയാവും. കായികമായ പുഠനങ്ങളും റിപ്പോര്‍ട്ടുകളും ചര്‍ച്ചകളും സെമിനാറുകളും ഇവിടെ നടക്കുന്നുണ്ട്. ഞങ്ങളെല്ലാം പങ്കെടുക്കാറുണ്ട്. അതെല്ലാം ചടങ്ങുകളായി അവസാനിക്കുമ്പോള്‍ സംഘടനക്കാര്‍ ക്ഷമാശീലരായി സ്വന്തം കസേരകളില്‍ അള്ളിപിടിച്ചിരിക്കുന്നു.
സാനിയ മിര്‍സ കഴിഞ്ഞ ദിവസം തുറന്നടിച്ചതില്‍ ആ താരത്തെ എങ്ങനെ കുറ്റം പറയും...? ഉള്ളിലടക്കിവെച്ച വിദേഷ്വവും വേദനയുമെല്ലാം സാനിയ പ്രകടിപ്പിച്ചപ്പോള്‍ അസോസിയേഷന്‍കാര്‍ പതിവ് പോലെ എല്ലാ പഠിക്കുമെന്ന മറുപടി നല്‍കി. ഒളിംപിക്‌സ് മുന്നില്‍ നില്‍ക്കുമ്പോള്‍ നമ്മുടെ ഒരു പ്രധാന താരം ഈ വിധം അധികാരികള്‍ക്കെതിരെയും സ്വന്തം മിത്രങ്ങള്‍ക്കെതിരെയും സംസാരിക്കുമ്പോള്‍ അത് ടീമിന്റെ സാധ്യതകളെ വളരെ ദോഷകരമായി ബാധിക്കും. ഇവിടെ മാത്രം നടക്കുന്ന സംഭവവികാസങ്ങളാണിതെല്ലാം. മറ്റൊരു രാജ്യത്തും ഈ വിധം താരങ്ങള്‍ വേട്ടയാടപ്പെടില്ല, താരങ്ങള്‍ പ്രതികരിക്കുകയുമില്ല.
ഇപ്പോള്‍ താരങ്ങള്‍ക്ക് സഹായങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു. ലക്ഷങ്ങള്‍ നല്‍കി കൊണ്ടുള്ള ഈ കണ്ണില്‍ പൊടിയിടല്‍ മാധ്യമങ്ങള്‍ക്ക് വേണ്ടിയാവരുത്. ഇര്‍ഫാനെ പോലുള്ളവരെ വളര്‍ത്താനും കായിക പ്രതിഭകളെ കണ്ടെത്താനും സംരക്ഷിക്കാനും ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കണം. സ്‌പോര്‍ട്‌സ് കൗണ്‍സിലും കേരളാ ഒളിംപിക് അസോസിയേഷനും സായിയുമെല്ലാം ഈ കാര്യത്തില്‍ അല്‍പ്പമെങ്കിലും താല്‍പ്പര്യമെടുക്കണം.
Wednesday, June 27, 2012
CHANDRIKA HELP TO IRFAN
ചന്ദ്രിക തുണച്ചു
ഇര്‍ഫാന് സഹായം
കമാല്‍ വരദൂരിന്റെ ലണ്ടന്‍ വിളിക്കുന്നു കോളത്തിലൂടെ ഇന്ത്യന്‍ താരം ഇര്‍ഫാന് സഹായം. ചന്ദ്രിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലണ്ടനില്‍ പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ മല്‍സരിക്കുന്ന മലപ്പുറത്തുകാരനെ സാമ്പത്തികമായി സഹായിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ചന്ദ്രിക വാര്‍ത്തയെ തുടര്‍ന്ന് ഏറനാട് എം.എല്‍.എ പി.കെ ബഷീര്‍ നല്‍കിയ നിവേദനത്തിലാണ് ക്യാബിനറ്റ് തീരുമാനം. സഹായ തുക സംബന്ധിച്ച് അന്തിമ തീരുമാനം അടുത്ത ക്യാബിനറ്റ് യോഗത്തിലുണ്ടാവും
ലണ്ടന്‍ വിളിക്കുന്നു
ഇന്നത്തെ എപ്പിസോഡ് വായിക്കുക:
മനസ് പറയുന്നത് പോലെ ശരീരം സഞ്ചരിക്കണം. അനുസരണാശീലം ശരീരം പ്രകടിപ്പിക്കണമെങ്കില്‍ മാനസികമായ ശക്തി വേണം. പറഞ്ഞ് വരുന്നത് മനസും ശരീരവും തമ്മിലുള്ള ഐക്യമാണ്. ഒരു കായികതാരത്തിന്റെ വിജയരഹസ്യം ഈ ഐക്യമാണ്. ശരാശരി ഇന്ത്യന്‍ കായികതാരം ഈ ഐക്യകാര്യത്തില്‍ വളരെ പിറകിലാണ്. നമ്മള്‍ പിറകിലാവുന്നതിന്റെ അടിസ്ഥാന പ്രശ്‌നം ഇതാണ്.
ശാരീരിക കരുത്ത് കൈവരിക്കാനായാല്‍ മാനസികമായ വിശ്വാസം ലഭിക്കും. ആരെയും തോല്‍പ്പിക്കാമെന്ന വിശ്വാസത്തിന് അടിത്തറയിടുന്നത് ശരീരമല്ല-മനസാണ്. നിരന്തരമായ പരിശീലനത്തിലൂടെ, മല്‍സരങ്ങളിലുടെ കൈവരിക്കാവുന്ന മാനസികോര്‍ജ്ജത്തില്‍ ആരെയും പരാജയപ്പെടുത്താനുള്ള ലക്ഷ്യബോധം കൈവരും. നമ്മുടെ താരങ്ങളെ ഉദാഹരിക്കുകയാണെങ്കില്‍ ഈ വിഷയത്തില്‍ അനുയോജ്യനായ മാതൃകാതാരം ലിയാന്‍ഡര്‍ പെയ്‌സാണ്. ലോക ടെന്നിസില്‍ പെയ്‌സ് വിലാസം നേടിയത് മാനസികോര്‍ജ്ജത്തിലെ കരുത്തിലാണ്. ഡേവിസ് കപ്പ് ടെന്നിസില്‍ പെയ്‌സ് പ്രകടിപ്പിച്ച മികവ് ആരെയും തോല്‍പ്പിക്കാമെന്ന വിശ്വാസത്തില്‍ നിന്നായിരുന്നു. മഹേഷ് ഭൂപതി, സാനിയ മിര്‍സ, സൈന നെഹ്‌വാള്‍, ദീപികാ കുമാരി, ടിന്റു ലൂക്ക, ശ്രീജേഷ്, അഭിനവ് ബിന്ദ്ര, സുശീല്‍ കുമാര്‍-എല്ലാവരും കായികമായി, ശാരീരികമായി കരുത്തരാണ് മാനസികമായി ദുര്‍ബലരും. ഇവര്‍ക്കെല്ലാം രാജ്യാന്തര മല്‍സരങ്ങളിലെ അനുഭവ സമ്പത്തുണ്ട്, വലിയ വേദികളില്‍ രാജ്യത്തിന്റെ പതാക ഉയര്‍ത്താനുള്ള മനോവീര്യമുണ്ട്. പക്ഷേ ഒരു പെര്‍ഫെക്ട് പ്ലെയര്‍ എന്ന് പറയാവുന്ന തരത്തില്‍ ഇത് വരെ വളര്‍ന്നിട്ടില്ല.
കരുത്തനായിരുന്ന ലിയാന്‍ഡര്‍ പെയ്‌സ് ഇപ്പോള്‍ മാനസികമായി ദുര്‍ബലനാണ്. ഇന്ത്യന്‍ ടെന്നിസില്‍ നിലവില്‍ സംജാതമായിരിക്കുന്ന അനിശ്ചിതത്വത്തില്‍ എല്ലാ താരങ്ങളും സ്വയം സമ്മര്‍ദ്ദം സൃഷ്‌ടിച്ചിരിക്കുന്നു. ലണ്ടന്‍ ഒളിംപിക്‌സില്‍ സാനിയ മിര്‍സ വനിതാ ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലും കളിക്കുന്നു. പക്ഷേ മാനസികമായി സാനിയക്ക് ഊര്‍ജ്ജമില്ല. ഭൂപതിക്കൊപ്പം കളിച്ചാലും പെയ്‌സിനൊപ്പം കളിച്ചാലും മാനസികമായുണ്ടാവുന്ന ടെന്‍ഷന്‍ ശരീരത്തെ ബാധിക്കും. അതിനൊപ്പം അനാവശ്യമായി അധികാരികള്‍ക്കെതിരെ സംസാരിച്ച് ടെന്‍ഷന്‍ ഇരട്ടിപ്പിക്കുകയും ചെയ്യുന്നു. (ഒളിംപിക്‌സ് അടുത്ത വേളയില്‍ വെറുതെ കാടടക്കി സംസാരിക്കാന്‍ ഇന്ത്യന്‍ താരങ്ങളല്ലാതെ ആരും മുതിരില്ല. ഈ കാര്യത്തില്‍ പെയ്‌സും ഭൂപതിയും സാനിയയുമെല്ലാ തുല്യരാണ്) ടെന്നിസ് താരങ്ങളുടെ കാര്യത്തില്‍ മാത്രമല്ല മല്‍സരിക്കുന്നവരുടെയെല്ലാം മാനസിക വിശ്വാസം തുലോം കുറവാണ്. സൈന നെഹ്‌വാള്‍ മെഡല്‍ നേടാന്‍ പ്രാപ്‌തയാണ്. പക്ഷേ ആ താരത്തിന്റെ പ്രശ്‌നം സമ്മര്‍ദ്ദമാണ്. ദിപീകാ കുമാരിയുടെ കാര്യവും ഇത്തരത്തില്‍ തന്നെ.
മനസ്സിനോട് സംവദിച്ച് മല്‍സരിക്കണമെന്നതാണ് ശാസ്‌ത്രം. നിങ്ങള്‍ ശാരീരികമായി മനസ്സിനോട് സംവദിച്ച് ചോദിക്കുന്നു ജയിക്കില്ലേയെന്ന്... മനസ്സ് പറയുന്നു പ്രയാസമാണെന്ന്. കാരണം ഒപ്പം മല്‍സരിക്കുന്നവരുടെ റെക്കോര്‍ഡും കരുത്തുമെല്ലാം മനസ്സിലാക്കുമ്പോള്‍ നമ്മള്‍ സ്വയം കിഴടങ്ങുന്നു. തോല്‍ക്കാന്‍ മനസ്സ് പറയുന്നത് പോലെ തോന്നുന്നു. ഒളിംപിക്‌സ് വേദികളില്‍ മാത്രമല്ല എല്ലാ വലിയ വേദികളിലും ഈ ഐക്യമില്ലായ്‌മയാണ് നമ്മുടെ കാതലായ പ്രശ്‌നം.
ഫ്രാന്‍സിലാണ് ഇപ്പോള്‍ നമ്മുടെ ഹോക്കി ടീമും കോച്ച് മൈക്കല്‍ നോബ്‌സും. ഓസ്‌ട്രേലിയക്കാരനായ നോബ്‌സുമായി എളുപ്പത്തില്‍ സംസാരിക്കാം. ഡല്‍ഹിയില്‍ നിന്ന് പാരീസിലേക്ക് വിമാനം കയറുന്നതിന് മുമ്പ് ഓണ്‍ലൈനില്‍ അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ ലഭിച്ച മറുപടികള്‍ യാഥാര്‍ത്ഥ്യത്തില്‍ വിശ്വാസമര്‍പ്പിച്ചിട്ടുള്ളതായിരുന്നു.
ബെയ്‌ജിംഗില്‍ ഇന്ത്യന്‍ ഹോക്കിക്ക് അവസരമുണ്ടായിരുന്നില്ല. ഒളിംപിക്‌സ് ചരിത്രത്തില്‍ എട്ട് തവണ സ്വര്‍ണം സ്വന്തമാക്കിയ ടീമിന് ആദ്യമായി ഒളിംപിക്‌സ് മല്‍സര ബെര്‍ത്ത് നഷ്ടമായപ്പോള്‍ എല്ലാവരും എഴുതി ഇന്ത്യന്‍ ഹോക്കിയുടെ കാലം കഴിഞ്ഞുവെന്ന്. തകര്‍ച്ചയുടെ കാര്യകാരണങ്ങള്‍ തേടിയപ്പോള്‍ പരമ്പരാഗത ഹോക്കി കളിക്കുന്നതാണ് അബദ്ധമെന്നായിരുന്നു കണ്ടെത്തല്‍. ഇപ്പോള്‍ നമ്മുടെ ടീം ലണ്ടന്‍ ടിക്കറ്റ് നേടിയിരിക്കുന്നു. യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ നന്നായി കളിച്ചു, ഈയിടെ മലേഷ്യയില്‍ നടന്ന സുല്‍ത്താന്‍ അസ്ലം ഷാ ഹോക്കിയില്‍ മൂന്നാം സ്ഥാനം നേടി. ഈ രണ്ട് പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ ലണ്ടനില്‍ മെഡല്‍ നേടുമെന്ന് കരുതുന്നവര്‍ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാത്തവരാണ്.
നോബ്‌സ് ഉറപ്പ് നല്‍കുന്നത് മികച്ച പ്രകടനം നടത്തുമെന്ന് മാത്രമാണ്. അങ്ങനെ ഒരു പരിശീലകന് ഉറപ്പ് നല്‍കാന്‍ കഴിയുന്നത് അദ്ദേഹത്തിന്റെ ആത്മവിശ്വാസമാണ്. മൈതാനത്ത് കോച്ച് കളിക്കുന്നില്ല. അദ്ദേഹം കരക്കിരുന്ന് കളി നിയന്ത്രിക്കുന്നയാളാണ്. ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള ടീമുകള്‍ വേഗതാ ഹോക്കിയുടെ വക്താക്കളാണെന്ന് വാദം നോബ്‌സ് തള്ളുന്നു. എല്ലാ ടീമുകളും പരമ്പരാഗത ഇന്ത്യന്‍ ശൈലിയുടെ വക്താക്കളാണ്. പക്ഷേ ഒരു മാറ്റം അവര്‍ വരുത്തുന്നു-സാഹചര്യങ്ങളില്‍ സമരസപ്പെട്ട് ശൈലിയില്‍ കാലികമായ മാറ്റം വരുത്തുന്നു. നിലവില്‍ ഇന്ത്യന്‍ ടീമില്‍ നോബ്‌സ് വരുത്തിയ മാറ്റവും അത് തന്നെ. ആദ്യം താരങ്ങളുടെ ശാരീരിക കരുത്ത്. പൂനെയിലെ ക്യാമ്പില്‍ പരിശീലനം മാത്രമായിരുന്നു. ആരോഗ്യപരമായി 70 മിനുട്ട് പൂര്‍ണ കരുത്തില്‍ കളിക്കാനുള്ള ഊര്‍ജ്ജമുണ്ടാക്കുകയെന്നതാണ് അദ്ദേഹത്തിന്റെ ജോലി. തളരാതെ കളിക്കാനുള്ള ഊര്‍ജ്ജം തെളിയിക്കപ്പെട്ടാല്‍ ശരീരം തന്നെ മനസ്സിനോട് പറയും തോല്‍ക്കില്ലെന്ന്. മനസ്സും ശരീരവും തമ്മിലുള്ള ഈ കെമിസ്‌ട്രിയില്‍ വിജയിക്കുകയാണ് പ്രധാനം. അല്ലാതെ മെഡല്‍ എന്ന ലക്ഷ്യത്തിലേക്ക് തളര്‍ന്ന ശരീരവും വിശ്വാസമില്ലാത്ത മനസുമായി പോവുകയും വെറുതെ പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്യുന്നത് രാഷ്‌ട്രീയക്കാരന്റെ നിലപാട് പോലെയാണ്. നോബ്‌സിനെ പോലുള്ളവരുടെ സമീപനമാണ് നല്ലത്. വെറുതെ പ്രതീക്ഷകളുടെ ഭാരം താരങ്ങളില്‍ അടിച്ചേല്‍പ്പിച്ച് തോല്‍ക്കാന്‍ മനസ്സിനെ പഠിപ്പിക്കാതിരിക്കുക.
Tuesday, June 26, 2012
A+star in Indian Sports
രണ്ട് വര്‍ഷം മുമ്പാണ്....ഡല്‍ഹിയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നു. പ്രഗതി മൈതാനത്തെ മെയിന്‍ മീഡിയാ സെന്ററില്‍ നിന്ന് രാവിലെ അമ്പെയ്‌ത്ത് മല്‍സരങ്ങള്‍ നടക്കുന്ന യമുനാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലേക്ക് പോവാന്‍ തീരുമാനിച്ചു. ദിപീകാ കുമാരി എന്ന കൊച്ചു താരത്തെ കാണുകയായിരുന്നു ലക്ഷ്യം. പ്രത്യേക ബസ്സില്‍ നിരയെ ദക്ഷിണ കൊറിയക്കാരായ മാധ്യമ പ്രവര്‍ത്തകരായിരുന്നു. അവര്‍ക്കും അറിയേണ്ടത് ദിപീകയെക്കുറിച്ച്. താര്‍ഖണ്ഡ് എന്ന ചെറിയ സംസ്ഥാനത്തെ റാഞ്ചി എന്ന പട്ടണത്തില്‍ നിന്ന് വരുന്ന താരമാണ് എന്ന മറുപടി മാത്രമാണ് എനിക്ക് നല്‍കാനുണ്ടായിരുന്നത്. കൂടുതലൊന്നും ദീപികയെക്കുറിച്ച് അറിയില്ല. പാവപ്പെട്ട വീട്ടിലെ, ദാരിദ്ര്യം പരിശീലിച്ച താരമാണെന്ന പ്രാഥമിക അറിവില്‍ മല്‍സരവേദിയിലെത്തിയപ്പോള്‍ തിരക്കിലായിരുന്നു ദീപിക. ഉച്ചക്കഴിഞ്ഞ് സമയം തീരുമാനിച്ച് അല്‍പ്പം സംസാരിക്കാന്‍ ഇരുന്നപ്പോള്‍ വശമുള്ള ഭാഷായുധം ഹിന്ദി മാത്രം. പരിശീലകനും ഹിന്ദിയാണ് പ്രിയപ്പെട്ട ഭാഷ. ഒരു താരത്തെ അറിയാന്‍, കടന്നുവന്ന വഴികളിലെ കല്ലും മുള്ളും മനസ്സിലാക്കാന്‍, പിന്നിടാനുള്ള ദൂരത്തെക്കുറിച്ചുള്ള ആശങ്കയറിയാന്‍ ഭാഷ തടസ്സമായിരുന്നില്ല.
ദീപികയുടെ പിതാവ് മഹാത്തോ ഓട്ടോറിക്ഷ ഡ്രൈവറാണ്. മാതാവ് ഗീത നഴ്‌സും. ചെറിയ വരുമാനത്തില്‍ നിന്ന് മകളെ സഹായിക്കാനുള്ള സാമ്പത്തികമില്ല. വിട്ടിന് മുറ്റത്തുള്ള മാവിന് കല്ലെറിഞ്ഞ് കൃത്യതയില്‍ മിടുക്ക് തെളിയിച്ച പെണ്‍കുട്ടിയുടെ കഥ കേട്ടപ്പോള്‍ റാഞ്ചി വരെ പോവാന്‍ തോന്നി. അങ്ങനെ അവിടെയെത്തി. സൈക്കിള്‍ ഓട്ടോ റിക്ഷയില്‍ ഭാരം കയറ്റി പോവുന്ന മഹാതോയെ കണ്ടു, ചറപറ സംസാരിക്കുന്ന അമ്മയെ കണ്ടു (ഈ അനുഭവകഥ കോമണ്‍വെല്‍ത്ത് ഗെയിസ് ഡയറിക്കുറിപ്പായ ദില്ലി ദര്‍ബാറില്‍ പ്രസിദ്ധീകരിച്ചിരുന്നു)....
ഇത്രയും ആമുഖം എഴുതിയത് ഇന്നത്തെ ദിപികയെക്കുറിച്ച് പറയാനാണ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് സ്വര്‍ണം നേടിയ ദീപിക ഇന്ന് ചില്ലറ താരമല്ല-ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരി. ആത്മവിശ്വാസമെന്ന ദീപികയുടെ അമ്പിനും വില്ലിനും മൂര്‍ച്ച നല്‍കിയത് താര്‍ഖണ്ഡിലെ ഭരണക്കൂടം. കോമണ്‍വെല്‍ത്ത് ഗെയിംസിലെ നേട്ടത്തിന് ശേഷം സര്‍ക്കാര്‍ ദീപികയെ ഏറ്റെടുത്തു. അവള്‍ക്ക് പരിശീലനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി. വിദേശത്തേക്കയച്ചു. അറിയപ്പെടുന്ന ചാമ്പ്യന്‍ഷിപ്പുകളില്ലെല്ലാം മല്‍സരിപ്പിച്ചു. പണം തടസമാണെന്ന് കരുതരുതെന്ന വ്യക്തമായ ഉറപ്പ് ദിപികക്ക് നല്‍കി. ലണ്ടന്‍ ഒളിംപിക്‌സ് ടിക്കറ്റ് സ്വന്തമാക്കി ഇപ്പോള്‍ കൊല്‍ക്കത്തയില്‍ കഠിന പരിശീലനത്തിലാണ് ദീപിക. ഒരു ഒളിംപിക് മെഡല്‍ സ്വന്തമാക്കണം. അതില്‍പ്പരം വലിയ മോഹമില്ല. ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനം കാര്യമാക്കാതെ ലണ്ടന്‍ മാത്രം മനസ്സില്‍ കാണുന്ന ദീപിക മെഡല്‍ നേടുകയാണെങ്കില്‍ അത് മാറ്റത്തിന്‍രെ ഉദ്‌ഘാടനമാവും.
കൂടുതല്‍ മല്‍സരങ്ങളാണ് ഒരു താരത്തെ വളര്‍ത്തുന്നത്. ഒരു വലിയ ഗെയിംസിന് ശേഷം അടുത്ത ചാമ്പ്യന്‍ഷിപ്പിന് വേണ്ടി കാത്തുനില്‍ക്കേണ്ടി വരുന്ന നമ്മുടെ കായിക പാരമ്പര്യത്തിലെ വലിയ ഗ്യാപ്പാണ് പ്രശ്‌നങ്ങളുടെ മൂല കാരണമെന്ന് മനസ്സിലാക്കി കോച്ച് പൂര്‍ണിമ തന്നെ ദിപികയുടെ മല്‍സരങ്ങളെ പ്ലാന്‍ ചെയ്യുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആര്‍ച്ചറി മല്‍സരങ്ങളെ പഠിച്ച് കഴിയാവുന്ന തരത്തില്‍ എല്ലാ മല്‍സരങ്ങളിലും പങ്കെടുത്ത് , യാത്രയും പരിശീലനവും തമ്മില്‍ അകലമില്ലാത്ത തരത്തില്‍ കാര്യങ്ങളെ പ്ലാന്‍ ചെയ്യുന്നതിലെ ഒരു കോച്ചിന്റെ വിജയത്തില്‍ ലോക റാങ്കിംഗിലെ ആദ്യ സ്ഥാനം വന്നിരിക്കുന്നു. എല്ലാവരുടെയും കൂട്ടായ ശ്രമത്തിന് ഒരു ഒളിംപിക് മെഡല്‍ പാരിതോഷികമായി വന്നാല്‍ അല്‍ഭുതപ്പെടാനുമില്ല.
ദീപികയുടെയും പൂര്‍ണിമയുടെയും ഒരു ദിവസം ആരംഭിക്കുന്നത് പുലര്‍ച്ചെ ആറ് മണി മുതലാണ്. ജോഗിംഗും പിന്നെ പരിശീലനവുമായി അഞ്ച് മണിക്കൂര്‍. അതിന് ശേഷം ജിമ്മില്‍ ഫിറ്റ്‌ന്‌സ് എക്‌സര്‍സൈസുകള്‍. ശേഷം ഇന്‍ഡോറില്‍ മാനസികാരോഗ്യ ക്യാമ്പില്‍. പിന്നെ യോഗ. ഉച്ചതിരിഞ്ഞ് വീണ്ടും മൈതാനത്തേക്ക്. സന്ധ്യയാവും വരെ പരിശീലനം. മല്‍സരങ്ങളെ മാത്രമല്ല പരിശീലനത്തെയും ഗൗരവമായി കാണാന്‍ ദീപികയെ പ്രേരിപ്പിക്കുന്നത് വളര്‍ന്നു വന്ന സാഹചര്യം തന്നെ. ഇപ്പോള്‍ പതിനെട്ടില്‍ നില്‍ക്കുന്ന താരം കോമണ്‍വെല്‍ത്ത് ഗെയിംസിലും ലോക ചാമ്പ്യന്‍ഷിപ്പിലുമെല്ലാം പങ്കെടുത്ത് പക്വത നേടിക്കഴിഞ്ഞു. ആദ്യ ഒളിംപിക്‌സിനൊരുങ്ങുമ്പോള്‍ ആശങ്കയുമില്ല.
നമ്മുടെ കായികരംഗത്ത് ഇത്തരത്തില്‍ ചെറിയ പ്രായത്തില്‍ തന്നെ ഒരു പ്രൊഫഷണല്‍ താരത്തിന്റെ പക്വതയില്‍ സംസാരിക്കാന്‍ ദീപികക്ക് കഴിയുന്നതില്‍ നിന്ന് ഒരു സത്യം പ്രകടമാണ്-താരങ്ങള്‍ പോസിറ്റിവാണ്. കാലിക ആഗോള കായിക മാറ്റങ്ങളെ അവര്‍ ഉള്‍ക്കൊള്ളുന്നു. പാരമ്പര്യത്തെ മുറുകെ പിടിച്ച്, ഈ വഴിയിലുടെ മാത്രമേ സഞ്ചരിക്കു എന്ന് വാശിപ്പിടിക്കുന്നില്ല അവര്‍. മാറിയ കാലത്തിനൊപ്പം വേഗതയില്‍ സഞ്ചരിക്കാന്‍ പോസിറ്റീവ് ചിന്തകളും ഒപ്പം ആ ചിന്തകളെ ആവാഹിക്കാനും കഴിയണമെന്ന തിരിച്ചറിവ് താരങ്ങള്‍ക്ക് കൈവരുന്നു. പണ്ട് ഉഷയെയും അശ്വനി നാച്ചപ്പയെയും വല്‍സമ്മയെയുമെല്ലാം അധികാരികള്‍ക്ക് നോക്കി പേടിപ്പിക്കാമായിരുന്നു. ഒളിംപിക്‌സ് ട്രയല്‍സിന്റെ പേരില്‍ മുന്‍പറഞ്ഞ താരങ്ങള്‍ അനുഭവിച്ച പീഡനം ചെറുതായിരുന്നില്ല. ദിപികയെ പോലുള്ളവരുടെ സമീപനം, ആത്മവിശ്വാസം, അനുഭവ സമ്പത്ത്-അതാണ് ഇന്ത്യന്‍ കായികരംഗത്തിന് വേദനകള്‍ക്കിടയില്‍ ലഭിക്കുന്ന ആശ്വാസം.
പാരമ്പര്യത്തെ തള്ളി വിവാഹത്തിന് ശേഷവും കളത്തില്‍ തുടര്‍ന്ന ഉഷ, മല്‍സരരംഗം വിട്ട ശേഷം സ്വന്തം സ്‌ക്കൂളും പരിശീലനവുമായി കായികതയെ അതിയായി സ്‌നേഹിക്കുന്ന ഉഷ- നമ്മുടെ കായികലോകത്ത് പാരമ്പര്യത്തെ വെല്ലുവിളിച്ച ഉഷയാണ് ദിപീകയുടെ മാതൃകാതാരം. ഉഷക്ക് ലോസാഞ്ചലസില്‍ നഷ്ടമായ മെഡല്‍, ദീപികക്ക് ലണ്ടനില്‍ ലഭിച്ചാല്‍ മാറ്റത്തിന് അതിവേഗത കൈവരും
Monday, June 25, 2012
WEEPING STARS
കരയാനും നമ്മള്‍ റഎഡി
കൗതുകമുള്ള ഒരു കായികവാര്‍ത്ത കഴിഞ്ഞ ദിവസം ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നിന്ന് വന്നിരുന്നു. അവിടെ നടന്ന് കൊണ്ടിരിക്കുന്ന അന്തര്‍ സംസ്ഥാന അത്‌ലറ്റിക് മീറ്റിന്റെ രണ്ടാം ദിവസം പുരുഷന്മാരുടെ 100 മീറ്ററില്‍ സ്വര്‍ണം നേടിയ ഹരിയാനക്കാരനായ ധരംവീര്‍ സംഘാടകരുടെ കാല്‍ക്കല്‍ കരഞ്ഞ് കൊണ്ട് ഇരക്കുന്നു....!
രാജ്യാന്തര മല്‍സരവേദികളില്‍ നമ്മള്‍ ഇരക്കുന്നവരെ കാണാറില്ല-ഇവിടെ പക്ഷേ അത്തരക്കാര്‍ ധാരാളമുണ്ട്. ധരംവീര്‍ തന്റെ മല്‍സരത്തിന് മുമ്പും ശേഷവും ഡോപ് ടെസ്റ്റ് എന്ന ഉത്തേജക പരിശോധനക്ക് വിധേയനായിരുന്നില്ല. നിലവാരമുള്ള ഒരു താരത്തിനറിയാം ഏത് അംഗീകൃത ചാമ്പ്യന്‍ഷിപ്പിലും ഡോപ് ടെസ്റ്റിന് വിധേയനാവണമെന്നത്. മല്‍സരത്തിന് മുമ്പും ശേഷവും നിര്‍ബന്ധമായും താരങ്ങളുടെ യൂറിന്‍ പരിശോധനക്ക് നല്‍കണം. നമ്മുടെ സ്‌ക്കൂള്‍ കായികമേളകളില്‍ പോലും ഈ സമ്പ്രദായമുള്ളപ്പോഴാണ് ധരംവീര്‍ വിവരമില്ലാത്തവനെ പോലെ പെരുമാറിയത്. സ്വര്‍ണം നേടി മണിക്കൂറുകള്‍ക്ക് ശേഷമാണ് അപകടം അദ്ദേഹം മനസ്സിലാക്കിയത്. ഉടന്‍ വേദിയിലെത്തി കരഞ്ഞ് കൊണ്ട് ഇരന്നു-മെഡല്‍ തിരിച്ചുവാങ്ങരുതെന്ന് കരഞ്ഞ് പറഞ്ഞു.
നമ്മുടെ അധികാരികളും താരങ്ങളും പരിശീലകരും മരുന്നിനെക്കുറിച്ച് അജ്ഞരാണ് എന്ന് പറയുന്നത് കല്ലുവെച്ച നുണയാവും. എല്ലാവര്‍ക്കും എല്ലാം അറിയാം. അറിഞ്ഞ് കൊണ്ട് തന്നെയാണ് നിരോധിക്കപ്പെട്ട മരുന്നുകളുടെ വഴിയില്‍ താരങ്ങള്‍ യാത്രയാവുന്നത്. ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് റിപ്പോര്‍ട്ട് ചെയ്യവെ ഒരു ഇന്ത്യന്‍ താരം ഡോപ് ടെസ്റ്റില്‍ കുടുങ്ങിയതായി വാര്‍ത്തകള്‍ വന്നപ്പോള്‍ നെഹ്‌റു സ്‌റ്റേഡിയത്തിലുണ്ടായിരുന്ന ഒരു മലയാളി അത്‌ലറ്റ് ഓടിയെത്തി ചോദിച്ചു-സാറെ ആ താരത്തിന്റെ പേരറിയുമോ.....? ചോദിച്ചവന്റെ ഉത്‌കണ്‌ഠയില്‍ തന്നെ ആവശ്യമായ തെളിവുകളുണ്ടായിരുന്നു. ഒരു മെഡല്‍ കിട്ടിയാല്‍ അത് വഴി ഭരണക്കൂടങ്ങളും സന്നദ്ധസംഘടനകളും സ്ഥാപനങ്ങളും പാരിതോഷികങ്ങള്‍ നല്‍കും. ഈ പാരിതോഷികങ്ങള്‍ക്കായി മരുന്നല്ല ലഹരി പോലും അകത്താക്കി മല്‍സരിക്കാന്‍ ധൈര്യം കാട്ടുന്നവരായി നമ്മുടെ താരങ്ങള്‍ മാറുമ്പോള്‍ പ്രതിപ്പട്ടികയില്‍ സംഘാടകരും പരിശീലകരുമാണ് ഒന്നാമന്മാര്‍.
കോമണ്‍വെല്‍ത്ത് ഗെയിംസിലും ഗോഞ്ചു ഏഷ്യന്‍ ഗെയിംസിലും വനിതകളുടെ 400 മീറ്റര്‍ റിലേ സംഘത്തിന്റെ പ്രകടനമായിരുന്നു ട്രാക്കില്‍ ഇന്ത്യക്ക് അഭിമാനമായത്. സിനി ജോസ്, മന്‍ദിപ് കൗര്‍, ടിയാന മേരി തുടങ്ങിയവരടങ്ങുന്ന ടീം പക്ഷേ ഉത്തേജക വിവാദത്തില്‍ പിടിക്കപ്പെട്ട് ഇപ്പോള്‍ ഒളിംപിക്‌സ് ട്രയല്‍സില്‍ പോലും പങ്കെടുക്കാന്‍ കഴിയാതെ പുറത്ത് നില്‍ക്കുകയാണ്. ബോക്‌സിംഗിലും ഭാരോദ്വഹനത്തിലുമെല്ലാം നേരത്തെ ഇന്ത്യന്‍ താരങ്ങള്‍ മരുന്നടിക്ക് പിടിക്കപ്പെട്ട് പുറത്തായിട്ടുണ്ടെങ്കിലും ട്രാക്കില്‍ ആദ്യമായാണ് ഒരു സംഘം താരങ്ങള്‍ പിടിക്കപ്പെട്ടത്. ബൂസാന്‍ ഏഷ്യന്‍ ഗെയിംസില്‍ (2002) പിടിക്കപ്പെട്ട് മെഡല്‍ നഷ്ടമായ സുനിതാ റാണിയെ പോലുള്ളവരുടെ അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍കൊണ്ടായിരുന്നു അത്‌ലറ്റുകള്‍ ജാഗ്രത പാലിച്ചത്. പക്ഷേ സിനിയും കൗറും പിന്നെ അശ്വനി അങ്കുജിയുമെല്ലാം പിടിക്കപ്പെട്ട വാര്‍ത്ത വന്നത് ഞെട്ടലോയൊണ് ശ്രവിച്ചത്. കാരണം ഈ താരങ്ങളെയെല്ലാം അറിയാമായിരുന്നു. വളരെ പാവപ്പെട്ടവര്‍. സ്വന്തം പ്രാദേശിക ഭാഷക്കപ്പുറം സംസാരിക്കാന്‍ കഴിയാത്തവര്‍. എന്താണ് ദോഷം ചെയ്യുന്ന മരുന്നുകള്‍ എന്ന് അറിയാത്തവര്‍, സ്‌റ്റീറോയിഡുകളുടെ അപകടമറിയാത്തവര്‍. ഒരു പനി വന്നാല്‍ അനാസിന്‍ മാത്രം കഴിക്കുന്നവര്‍..... അവരെങ്ങനെ ഇത്തരത്തില്‍ ഉത്തേജകത്തിനടിമകളായി എന്ന ചോദ്യത്തിനുത്തരം തേടാന്‍ ശ്രമിച്ചപ്പോള്‍ വിദേശ പരിശീലകര്‍ തന്നെയയിരുന്നു മനസ്സില്‍. മരിയം ജോണ്‍സും ബെന്‍ ജോണ്‍സണും കാതറിന്‍ കാപ്രിയുമെല്ലാം മരുന്നില്‍ തളര്‍ന്നവരായിട്ടും പരിശീലകര്‍ സ്വന്തം ഇമേജ് നിലനിര്‍ത്താനും ശിഷ്യര്‍ക്ക് മെഡലുകള്‍ ലഭിക്കാനായും നിരോധിക്കപ്പെട്ടതെല്ലാം താരങ്ങള്‍ക്ക് നല്‍കും. ശിഷ്യക്ക് മെഡല്‍ കിട്ടിയാല്‍ ആ വഴി സ്വന്തം പ്രതിഫലം ഉയര്‍ത്താനും പരിശീലക വ്യവസായ മേഖലയില്‍ പുതിയ വിലാസം നേടാനുമാവും. പട്യാല എന്‍.ഐ.എസിലെ വിദേശ പരിശീലക സംഘത്തിലെ പ്രമുഖനായിരുന്ന ഉക്രൈന്‍കാരന്‍ യൂറി ഒഗ്രോഡിങ്കിനെ കായിക മന്ത്രി അജിത്‌് മാകന്‍ പുറത്താക്കിയത് എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാവുമെന്ന് കരുതി. പക്ഷേ പരിശീലകര്‍ ഇപ്പോഴും താരങ്ങളെയും സ്‌പോര്‍ട്‌സിനെയും ചതിക്കുന്നു എന്നതിന് തെളിവാണ് ധരംവീര്‍ സംഭവം.
നമുക്കൊരു ഡോപ്പിംഗ് ഏജന്‍സിയുണ്ട്-നാഷണല്‍ ആന്‍ഡി ഡോപിംഗ് ഏജന്‍സി അഥവാ നാഡ. ഈ സംഘത്തിലുള്ളവര്‍ കര്‍ക്കശക്കാരാണ്. അത് കൊണ്ടാണ് താരങ്ങളെ കരുണയില്ലാതെ പിടിക്കുന്നത്. പക്ഷേ താരങ്ങള്‍ക്ക് ഭക്ഷണം നിശ്ചയിക്കുന്ന, മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്ന പരിശീലകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആരുമില്ല. കോച്ച് പറയുന്ന ഭക്ഷണവും മരുന്നും കഴിക്കുമ്പോള്‍ ആ ഉപദേശത്തെ സംശയിക്കേണ്ടതില്ല എന്ന വികാരമാണ് താരങ്ങള്‍ക്ക്. പരിശീലകര്‍ക്ക് ഇതിന് മറുപടിയുണ്ട്. ലോക ആന്‍ഡി ഡോപ്പിംഗ് ഏജന്‍സി (വാഡ) പട്ടികയിലുളള നിരോധിക്കപ്പെട്ട മരുന്നുകള്‍ ഏതെങ്കിലും പരിശീലകന്‍ നിര്‍ദ്ദേശിക്കുമോ എന്ന മറുപടി. താരങ്ങളും പരിശീലകരും താരങ്ങളുമാണ് സംഭവത്തിലെ പ്രതികളെന്ന അഴകൊഴമ്പന്‍ മറുപടിയാണ് കായികാധികാരികള്‍ സ്ഥിരമായി നല്‍കാറുള്ളത്.
ലണ്ടനിലെ ട്രാക്കില്‍ ഇന്ത്യക്ക് നേരിയ പ്രതീക്ഷകളുണ്ടായിരുന്നത് വനിതകളുടെ 4-400 മീറ്റര്‍ സംഘത്തിലായിരുന്നു. മരുന്നടി വിവാദത്തില്‍ അത് നേരത്തെ അസ്‌തമിച്ചിരിക്കുന്നു. ആ സംഭവത്തില്‍ എല്ലാവരും പാഠം പഠിക്കുമെന്ന് കരുതിയിടത്ത് നിന്നാണ് ധരംവീര്‍ സംഭവം ഉണ്ടായിരിക്കുന്നത്. ഒളിംപിക്‌സ് യോഗ്യതാ ചാമ്പ്യന്‍ഷിപ്പായി വിലയിരുത്തപ്പെട്ട വേദിയില്‍ പൊട്ടിക്കരഞ്ഞ് കാല് പിടിച്ച താരം നമ്മുടെ പഴകി ദ്രവിച്ച കായിക സമ്പ്രദായത്തിന്റെ പരിഛേദമാണ്.
ലോകം കുതികുതിക്കുകയാണ്. ഉസൈന്‍ ബോള്‍ട്ട് പറയുന്നത് 9-04 സെക്കന്‍ഡാണ്.... ചൈന ലക്ഷ്യമിടുന്നത് 100 സ്വര്‍ണമാണ്.... നമ്മള്‍ കരയുകയാണ്........കാല് പിടിക്കുകയാണ്.....കബഡിക്കാരുടെ രാജ്യത്ത് കരയുന്നവരുടെ പട...... ചിരിക്കാനല്ലാതെ നമുക്കും കരയാനാവില്ലല്ലോ....!
Sunday, June 24, 2012
Irfans destiny
ഈ കഥക്ക് പുതുമയില്ല. വിഷയം നമ്മുടെ ദാരിദ്ര്യമാണ്. പാവപ്പെട്ട താരങ്ങള്‍, പ്രതികൂല സാഹചര്യങ്ങള്‍, കണ്ണടക്കുന്ന അധികാരികള്‍. എന്നും എല്ലായ്‌പ്പോഴും ഇതെഴുതാറുണ്ട്. ഒരു മാറ്റവും ഇത് വരെ വന്നിട്ടില്ല. ഇനിയിട്ട് വരാന്‍ പോവുന്നുമില്ലെന്ന് പക്ഷേ പറയുന്നില്ല. ക്ലിന്‍ സ്‌പോര്‍ട്‌സ് ഇന്ത്യ പോലെ പോരാടാന്‍ കരുത്ത് പ്രകടിപ്പിക്കുന്ന ഒരു താര സംഘടനയും എല്ലാം കൈയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്ന തറവാടിയായ അജയ് മാക്കന്‍ എന്ന കായിക മന്ത്രിയും വിവരാവകാശ നിയമമെന്ന ഉണ്ടയുള്ള തോക്കും നമ്മുടെ കൈവശമുണ്ടല്ലോ....
ഈ കഥയിലെ നായകന്‍ കെ.ടി ഇര്‍ഫാന്‍ എന്ന മലപ്പുറം കുനിയില്‍ സ്വദേശിയാണ്. ഒരു പാവം പയ്യന്‍. കഠിനാദ്ധ്വാനത്തിന്റെ സമ്പാദ്യമായി ഒരു ഒളിംപിക് ടിക്കറ്റ് സ്വന്തമാക്കിയിരിക്കുന്നു. അസാധ്യമെന്ന് വിശേഷിപ്പിക്കാവുന്ന സ്റ്റാമിന പ്രകടിപ്പിക്കുന്ന ആഫ്രിക്കന്‍ താരങ്ങള്‍ മാത്രം ആധിപത്യം പുലര്‍ത്തിയിരുന്ന നടത്ത വേദിയിലാണ് ഇര്‍ഫാന്‍ കരുത്ത് പ്രകടിപ്പിച്ചത്. പട്യാലയിലെ നമ്മുടെ കായിക നഴ്‌സറിയില്‍ നിന്ന് ആത്മവിശ്വാസം മാത്രം ഊര്‍ജ്ജമാക്കി യോഗ്യതാ മാനദണ്‌ഠങ്ങള്‍ എന്ന ഹിമാലയവും കയറി ലണ്ടനിലേക്കുള്ള ടിക്കറ്റുമായി ഒരു മാസം മുമ്പ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇര്‍ഫാന്‍ വന്നിറങ്ങിയപ്പോള്‍ സ്വീകരണ ബഹളമുണ്ടായിരുന്നു. നാട്ടുകാര്‍ തങ്ങളാലാവും വിധം സ്വന്തം താരത്തെ ഉയര്‍ത്തിയെടുത്തു. ഫ്‌ളെക്‌സ് ബോര്‍ഡുകളില്‍ അരീക്കോട്ടിന്റെ താരമായി ഇര്‍ഫാന്‍ നിറഞ്ഞപ്പോള്‍ ക്യാമറകള്‍ മിന്നി. വാര്‍ത്തകളില്‍ ചിരിക്കുന്ന ഇര്‍ഫാന്റെ മുഖം. പതിവ് പോലെ പ്രതീക്ഷയുടെ താരകമായി അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു...
അതോടെ എല്ലാം അവസാനിച്ചു. നമ്മുടെ മന്ത്രിമാരോ, കായിക ഭരണക്കാരോ ആരും ഒന്ന് വിളിച്ചില്ല, രണ്ട് നല്ല വാക്ക് പറഞ്ഞില്ല. നീ നടന്നോ, നിനക്ക് പിറകെ ഞങ്ങളുണ്ട് എന്ന് പറഞ്ഞ നാട്ടുകാരെ അഭിനന്ദിക്കാന്‍ മറക്കുന്നില്ല. (അധികാരികള്‍ക്ക് ഇനിയും വിളിക്കാം ഇര്‍ഫാനെ-നമ്പര്‍ 9041859323, 8281281290). ഒന്ന് ഫോണില്‍ വിളിച്ചത് കൊണ്ട് നഷ്ടമൊന്നുമില്ലല്ലോ... ആ വിളിയില്‍ ഒരു ഊര്‍ജ്ജമുണ്ട്. ആ ഊര്‍ജ്ജത്തില്‍ ഒരു ആത്മവിശ്വാസമുണ്ട്. ആ ആത്മവിശ്വാസത്തില്‍ പോരാട്ട വീര്യമുണ്ട്. അത് മറക്കരുത്. ലണ്ടനില്‍ നിന്ന് ഇര്‍ഫാന്‍ പൊന്നുമായി വരുമെന്നൊന്നും പ്രതീക്ഷിക്കേണ്ട. കടുത്ത മല്‍സരമാണ് ഓഗസ്‌റ്റ് നാലിന് നടക്കാന്‍ പോവുന്നത്. ലണ്ടന്‍ നഗരത്തിലുടെ ബക്കിംഗ്‌ഹാം പാലസും വിക്ടോറിയ മെമ്മോറിയലുമെല്ലാം മറികടന്ന് 20 കീലോമീറ്റര്‍ പിന്നിടാന്‍ വരുന്നത് 41 പേരാണ്. (ഇക്വഡോറിന്റെ ജെഫേഴ്‌സണ്‍ പെരസും അക്കൂട്ടത്തിലുണ്ട്‌്) ഈ പോരാട്ടത്തില്‍ പങ്കെടുക്കാന്‍ കഴിയുന്നതിലെ വലിയ ഭാഗ്യവും അത്‌ലറ്റിക്‌സില്‍ അപൂര്‍വമായി ഇന്ത്യയെ തേടി വരുന്ന ഒളിംപിക് എന്‍ട്രിയും തന്നെ കാര്യം.
എന്‍.ഐ.എസുകാര്‍ നല്‍കിയ കഠിന പരിശീലനമോ, പരിശീലകരുടെ തന്ത്രങ്ങളോ ഒന്നുമായിരുന്നില്ല ഇര്‍ഫാന്റെ കരുത്ത്-ഏറനാട്ടുകാരുടെ തനതായ അതിജീവനോര്‍ജ്ജമാണ്. തോല്‍ക്കാന്‍ മനസ്സിലാത്ത മനസ്സ്. കഞ്ഞിയും ചോറും കപ്പയുമെല്ലം കഴിച്ചുള്ള വീറ്.... ആരും പിന്തുണക്കാന്‍ വന്നില്ലെങ്കിലും തോല്‍ക്കാന്‍ മനസ്സില്ലാതെ ബാംഗ്ലൂരിലും പട്യാലയിലും ഹൈദരാബാദിലുമെല്ലാമായി ഇര്‍ഫാന്‍ നടക്കുകയാണ്. ആവശ്യത്തിന് പണമൊന്നും കൈവശമില്ല. പണമില്ലാത്തതിന്റെ പേരില്‍ തോല്‍ക്കാനും തയ്യാറല്ല. നമ്മുടെ വ്യവസ്ഥിതികളില്‍ മനം മടുത്ത് എല്ലാം അവസാനിപ്പിക്കാനും ഇര്‍ഫാന് താല്‍പ്പര്യമില്ല.
ഇനി അല്‍പ്പം കായിക സാമ്പത്തികം പറയാം. ഉദ്ദേശം നൂറോളം കായികതാരങ്ങള്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ലണ്ടനിലേക്ക് പോവുന്നുണ്ട്. ഹോക്കിയിലും ടെന്നിസിലും ബാഡ്‌മിന്റണിലും ടേബിള്‍ ടെന്നിസിലും ബോക്‌സിംഗിലും ഗുസ്‌തിയിലും ജൂഡോയിലും റോവിംഗിലും ഭാരോദ്വഹനത്തിലുമെല്ലാം അത്‌ലറ്റിക്‌സിലുമെല്ലാമായി ഇവര്‍ മല്‍സരിക്കുന്നു. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പോവുന്ന സംഘത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നത് രാജ്യത്തെ രണ്ട് വന്‍കിട കമ്പനികളാണ്. സാംസംഗും അമൂലും. 50 ലക്ഷം രൂപയാണ് സാംസംഗ് സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ അസോസിയേഷന് നല്‍കിയിരിക്കുന്നത്. അമൂല്‍ ഒരു കോടിയും. നിലവില്‍ സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ ഒന്നര കോടി ലഭിച്ചിരിക്കുന്നു. ഒളിംപിക്‌സിന് തെരഞ്ഞെടുക്കപ്പെട്ട താരങ്ങളുടെ പരിശീലനത്തിനും മറ്റുമായി കായിക മന്ത്രാലയം നാല് കോടി വെറെ നല്‍കിയിട്ടുണ്ട്. വിവിധ അസോസിയേഷനുകള്‍ പരിശീലനത്തിനായി ചെലവഴിക്കുന്നുണ്ട്. ഇങ്ങനെ പണം പരിശീലനത്തിന് നല്‍കപ്പെടുമ്പോള്‍ ഇര്‍ഫാനെ പോലുള്ളവര്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുക്കേണ്ട ഗതിക്കേടിലാവുന്നത് നമ്മുടെ ശാപമാണ്. പണമെല്ലാം അസോസിയേഷന്‍കാര്‍ പോക്കറ്റിലാക്കുന്നു. ഒളിംപിക് സംഘത്തില്‍ ഏതെങ്കിലും കപ്പാസിറ്റിയില്‍ കയറികൂടാന്‍ കല്‍മാഡിയുടെ വാതില്‍പ്പുറങ്ങളിലുടെ സഞ്ചരിക്കുന്നവര്‍ക്ക് രാജ്യത്തിനുള്ള മെഡലല്ല പ്രധാനമെന്നതും മറക്കരുത്.
കോമണ്‍വെല്‍ത്ത് ഗെയിംസ് വഴി കോടികള്‍ പോക്കറ്റടിച്ചവര്‍ തന്നെയാണ് ഇപ്പോഴും കായികഭരണത്തില്‍ സജീവമായുള്ളത്. അവര്‍ തന്നെയാണ് ലണ്ടനിലേക്കും പോവുന്നത്. ടീമിനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കോര്‍പറേറ്റുകള്‍ നല്‍കിയ പണം ഇവരുടെ ടിക്കറ്റിനും വിസക്കും ലണ്ടനിലെ പഞ്ചനക്ഷത്ര താമസത്തിനുമെല്ലാമുള്ളതാണ്. നമുക്ക് ലഭിക്കുന്ന പണമെല്ലാം ഇങ്ങനെ പുട്ടടിക്കപ്പെടുന്നതാണ് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ശൈലി. ഇര്‍ഫാനെ പോലുള്ളവര്‍ക്ക് എന്തെങ്കിലും ലഭിക്കണമെങ്കില്‍ ഒരു മെഡലടിക്കണം. മെഡല്‍ നേടാനായാല്‍ പണം ഒഴുകിയെത്തും... ഇര്‍ഫാന്‍, താങ്കള്‍ മല്‍സരിക്കുക. കണ്ണ് തുറക്കേണ്ടവര്‍ തുറക്കുകയാണെങ്കില്‍ തുറക്കട്ടെ... അവര്‍ക്കായി കാത്തുനില്‍ക്കാതെ, ആത്മവിശ്വാസത്തെ ഊര്‍ജ്ജമായും ജനപിന്തുണയെ പണമായും സ്വീകരിക്കുക....
Saturday, June 23, 2012
CLEAN SPORTS INDIA
ക്ലീന്‍ സ്‌പോര്‍ട്‌സ് ഇന്ത്യ-ഇതൊരു സംഘടനയുടെ പേരാണ്. കായിക താരങ്ങളാണ് ഭാരവാഹികള്‍. ലക്ഷ്യം ഇന്ത്യന്‍ കായിക രംഗത്തിന്റെ ശുദ്ധീകരണമാണ്. രാഷ്‌ട്രീയക്കാരില്‍ നിന്ന് ഇന്ത്യന്‍ കായികരംഗത്തെ മോചിപ്പിക്കുക എന്ന ഹിമാലയന്‍ ദൗത്യത്തിന് നേതൃത്ത്വം നല്‍കുന്നത് ആസാം കാഡറിലുണ്ടായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ബി.വി.പി റാവുവാണ്. അദ്ദേഹത്തിനൊപ്പം പഴയകാല താരങ്ങളായ അശ്വനി നാച്ചപ്പ, വന്ദനറാവു, വന്ദന ഷാന്‍ബാഗ്, റീത്ത് എബ്രഹാം തുടങ്ങിയവരും കേരളാ ചാപ്‌റ്ററിന് കരുത്ത് പകരാന്‍ മേഴ്‌സികുട്ടനും രാധികയുമെല്ലാമുണ്ട്. ഇവരെല്ലാവരും ഇന്നലെ കോഴിക്കോട്ടുണ്ടായിരുന്നു. സംഘടനയുടെ കേരളാ ചാപ്‌റ്ററിന്റെ ഉദ്‌ഘാടനവും നടന്നു.
രാഷ്‌ട്രീയക്കാര്‍ വിഴുങ്ങിയിരിക്കുന്ന ഇന്ത്യന്‍ കായികരംഗത്തെ മോചിപ്പിക്കാന്‍ ഇവര്‍ക്കാവുമോ...? സംശയമാണ്.
ലണ്ടനില്‍ ആരവങ്ങളുയരാന്‍ ഇനി 34 ദിവസങ്ങളാണുള്ളത്. ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ കൂടെ തന്റെ കറുത്ത കോട്ടുമിട്ട് ദേശീയ പതാകയുമായി അങ്ങോട്ട് പോവാനിരിക്കയാണ് ഇന്ത്യന്‍ കായിക രംഗത്തിന്റെ അഭിനവ അധിപനായ (?) സുരേഷ് കല്‍മാഡി. കോമണ്‍വെല്‍ത്ത് ഗെയിംസ് വഴി കോടികള്‍ പോക്കറ്റടിച്ചിട്ടും, അല്‍പ്പനാള്‍ തീഹാര്‍ ജയിലില്‍ ഗോതമ്പുണ്ട (?) വിഴുങ്ങിയിട്ടും കക്ഷിക്ക് മാറ്റമൊന്നുമില്ല. ഇപ്പോഴും കടലാസില്‍ ഒളിംപിക് അസോസിയേഷന്റെ തലവന്‍ അദ്ദേഹമാണ്. ഇയാളെ ലണ്ടനിലേക്ക് അയക്കരുത് എന്ന ശക്തമായ വാദമാണ് ക്ലീന്‍ സ്‌പോര്‍ട്‌സ് ഇന്ത്യ ഉന്നയിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പ് വഴി ഇന്ത്യന്‍ സ്‌പോര്‍ട്‌സിലെ കുപ്രസിദ്ധ കഥാപാത്രമാണ് കല്‍മാഡി. അദ്ദേഹത്തെ ലണ്ടനിലേക്ക് ഔദ്യോഗിക കുപ്പായത്തില്‍ അയക്കുന്നപക്ഷം അത് രാജ്യത്തോട് ചെയ്യുന്ന പാതകമായിരിക്കുമെന്ന അശ്വനിയെ പോലുള്ളവരുടെ വാദത്തിനൊപ്പമാണ് വര്‍ഷങ്ങളായി ഇന്ത്യന്‍ സ്‌പോര്‍ട്‌സിനെ അറിയുന്ന ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെല്ലാം. പിയറി ഡി ഗോബര്‍ട്ടിന്‍ എന്ന ഫ്രഞ്ചുകാരന്‍ ആധുനിക ഒളിംപിക് പ്രസ്ഥാനത്തിന് 1894 ല്‍ രൂപം നല്‍കിയത് ഇതേ പോലെ ഒരു ജൂണ്‍ 23 നായിരുന്നു. ഇന്നലെ അതേ ദിവസത്തില്‍ ക്ലീന്‍ ഇന്ത്യ സ്‌പോര്‍ട്‌സ് തങ്ങളുടെ രൂപീകരണത്തിന്റെ രണ്ടാം വാര്‍ഷികം ആഘോഷിച്ച വേളയില്‍ സംഘടനയുടെ നേട്ടമായി വിശേഷിപ്പിക്കുന്നത് ലണ്ടന്‍ ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ നേതൃത്ത്വത്തില്‍ അജിത്‌പാല്‍ സിംഗിനെ പോലെ കായിക താരത്തെ നിയോഗിച്ചു എന്നതാണ്. നമ്മുടെ കായികലോകത്ത് ഒളിംപിക്‌സിനും മറ്റ് രാജ്യാന്തര മേളകള്‍ക്കുമുളള സംഘത്തെ നയിക്കുക രാഷ്ട്രീയക്കാരാണ്. ഏതെങ്കിലും കായിക സംഘടനയുടെ വിലാസമുള്ള ഒരാള്‍ സംഘത്തലവനാവും. ഇയാള്‍ക്ക് കീഴിലായിരിക്കും പിന്നെ താരങ്ങള്‍ അണിനിരക്കുക. ഇവിടെ മാത്രം സംഭവിക്കുന്ന അപൂര്‍വതകളില്‍ ഒന്നാണിത്. ലണ്ടന്‍ ഒളിംപിക്‌സിന്റെ സംഘാടക സമിതി തലവന്‍ സെബാസ്റ്റ്യന്‍ കോ എന്ന പഴയ ലോക 800 മീറ്റര്‍ ചാമ്പ്യനാണ്. ഒരു കായികതാരത്തിനെ തന്നെ ഒളിംപിക്‌സ് പോലെ വലിയ മേളക്ക് നേതൃത്ത്വം നല്‍കാന്‍ ഇംഗ്ലണ്ട് നിയോഗിച്ചിരിക്കുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് നോക്കുക-അതിന്റെ സംഘാടകസമിതി തലവന്‍ സാക്ഷാല്‍ കല്‍മാഡിയായിരുന്നു. പ്രധാന സ്ഥാനങ്ങളില്ലെല്ലാം അദ്ദേഹത്തത്തിന്റെ സ്വന്തം പോക്കറ്റടിക്കാര്‍. ലളിത് ഭാനോട്ടിനെ പോലുള്ളവരുടെ കറുത്ത കരങ്ങളില്‍ നമ്മുടെ ഖജനാവിന് കോടികള്‍ നഷ്‌ടമായപ്പോള്‍, രാജ്യത്തിന്റെ സല്‍പ്പേര് ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ അവരെ തടയാന്‍ ഭരണക്കൂടത്തിന് പോലും കഴിഞ്ഞില്ല.
ബ്രിട്ടന്‍ ഇന്ത്യക്ക് മാതൃകയാണ്. സെബാസ്‌റ്റിയന്‍ കോയെ പോലുള്ളവരെ നമ്മുടെ താരങ്ങള്‍ ഉയര്‍ത്തികാണിക്കുമ്പോള്‍ തന്നെ സ്വന്തം നിരയിലെ പാരയും കുതികാല്‍വെട്ടും താരങ്ങളും അവസാനിപ്പിക്കണം. കേരളത്തിലെ മുന്‍കാല താരങ്ങളോട് ഒന്ന് സംസാരിച്ചാലറിയാം പരസ്‌പരം പാരവെപ്പിലുള്ള അവരുടെ ഒളിംപിക്‌സ് യോഗ്യത..! ഈയിടെ തിരൂരില്‍ വെച്ച് ഒളിംപ്യന്മാരുടെ ഒരു കൂട്ടായ്‌മക്ക് ശ്രമം നടന്നു. പക്ഷേ ഒളിംപ്യനല്ലാത്ത ഒരു പ്രമുഖ മുന്‍താരം അതിന് സുന്ദരമായി പാര പണിതു. ചെന്നൈ ആസ്ഥാനമായി ചിലര്‍ ചേര്‍ന്ന് കായികതാര സംഘടനക്ക് രൂപം നല്‍കിയിരുന്നു. എല്ലാ വര്‍ഷവും ഈ സംഘടന വാര്‍ഷികമാഘോഷിക്കാന്‍ ഒത്തുകൂടാറുണ്ട്. അതിനപ്പുറം ഒന്നുമില്ല. ക്ലീന്‍ സ്‌പോര്‍ട്‌സ് ശക്തമായാണ് സഞ്ചരിക്കുന്നത്. നിയമപരമായും ഭരണപരമയുള്ള പിന്തുണ ഉറപ്പാക്കുന്നതില്‍ വിവരാവകാശ നിയമത്തെയും നിലവിലെ നിയമങ്ങളെയുമെല്ലാം കൂട്ടുപിടിച്ചാണ് നീക്കം. അത് നല്ലതാണ്. ഇന്ത്യന്‍ കായികരംഗത്തെ രക്ഷിക്കാന്‍ ഐ.എ.എസ് പദവി പോലും രാജിവെച്ച് താരങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയാണ് ഹൈദരാബാദുകാരനായ റാവു.
പക്ഷേ നമ്മുടെ ഈ ദുഷിച്ച രാഷ്ട്രിയബന്ധിത കായികസംസ്‌ക്കാരെ തകര്‍ക്കാന്‍ മാത്രം ഇവര്‍ക്കാവുമോ...? വലിയ സംശയമുണ്ട്. നല്ല സംഘാടക ശഏഷിയുള്ള കായിക താരങ്ങള്‍ നമ്മുക്കിടയിലുണ്ട്.യ പ്രകാശ് പദുകോണ്‍, കപില്‍ദേവ്, അനന്തപത്മനാഭന്‍,പര്‍ഗത് സിംഗ്.... അങ്ങനെ നിരവധി പേര്‍. പക്ഷേ എല്ലാവരെയും നിലവിലെ ഭരണക്കാര്‍ ഇല്ലാതാക്കുകയാണ്. ബാഡജ്‌മിന്‍രണിനെ രക്ഷിക്കാന്‍ കുരിശ്യുദ്ധം പ്രഖയാപിച്ച പദുകോണിനെക്കുറിച്ച് കേള്‍ക്കാനില്ല.... ഇന്ത്യന്‍ ക്രിക്കറ്റിനെ രക്ഷിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിന് രൂപം നല്‍കിയ കപിലിനെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിലെ താപ്പാനകള്‍ തഴഞ്ഞിരിക്കയാണ്. കേരളാ ക്രിക്കറ്റിലെ പരിചിത മുഖമായ അനന്തന്‍ ചില സത്യങ്ങള്‍ പറഞ്ഞപ്പോള്‍ ക്രിക്കറ്റ് ഭാവിയുള്ള മകനെ തഴയാന്‍ നീക്കമുണ്ടായി. ഹോക്കി അസോസിയേഷനില്‍ മല്‍സരിക്കാനെത്തിയ പര്‍ഗതിനെ ഇല്ലാതാക്കന്‍ പോലും ശ്രമമുണ്ടായി. ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ക്വട്ടേഷന്‍കാര്‍ വാഴുന്ന നമ്മുടെ കായികരംഗത്ത് ക്ലീന്‍ സ്‌പോര്‍ട്‌സിന് എന്ത് ചെയ്യാനാവും.... കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്ന വേളയില്‍ കല്‍മാഡി സ്വന്തം അനുയായിയെ അശ്വനി നാച്ചപ്പയുടെ അരികിലേക്ക് വിട്ടു. അശ്വനിക്ക് എന്ത് വേണമെങ്കിലും നല്‍കാമെന്ന വാഗ്‌ദാനമുണ്ടായി. ചോദിച്ചാല്‍ എന്തും നല്‍കുന്ന ആളായ കല്‍മാഡിയെ പോലുള്ളവര്‍ എന്തിനും മടിക്കാത്തവരാണ്....
Friday, June 22, 2012
Last BUs......
ചടപട..... ഇതാണ് ഇന്ത്യന്‍ ശൈലി.... എല്ലാ കാര്യത്തിലും അവസാന നിമിഷത്തെ ആശങ്കയും അനിശ്ചിതത്വവും. ലണ്ടന്‍ ഒളിംപിക്‌സ് ടെന്നിസില്‍ കളിക്കുന്നവരുടെ പേരു വിവരങ്ങള്‍ സംഘാടക സമിതി തയ്യാറാക്കുമ്പോള്‍ ഇന്ത്യ അല്‍പ്പസമയം കൂടി ചോദിച്ചിരിക്കുന്നു. തമ്മില്‍ തല്ല് നടക്കുന്ന ടെന്നിസ് സംഘത്തില്‍ ആരെല്ലാം കളിക്കുമെന്ന ചോദ്യത്തിന് ഉത്തരമില്ല. ലണ്ടന്‍ ഒളിംപിക് പാര്‍ക്കിലെ ട്രാക്കില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നവരെ കണ്ടെത്താനുള്ള അവസാന ആഭ്യന്തര ചാമ്പ്യന്‍ഷിപ്പ് ഇന്ന് മുതല്‍ ഹൈദരാബാദിലെ ഗച്ചിബൗള്‍ സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. 26 വരെ ദീര്‍ഘിക്കുന്ന നാല് ദിവസത്തെ അന്തര്‍ സംസ്ഥാന അത്‌ലറ്റിക് മീറ്റില്‍ മയൂഖാ ജോണി ,രണ്‍ജിത് മഹേശ്വരി എന്നിവരൊഴികെ എല്ലാവരും പങ്കെടുക്കുന്നുണ്ട്. ഒളിംപിക് ടിക്കറ്റ് ഇതിനകം നേടിയ ടിന്റു ലൂക, സുധ എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ എല്ലാവരും ടെന്‍ഷനിലാണ്. യോഗ്യതാ സമയവും ദൂരവും ഉയരവും പിന്നിട്ട് ലണ്ടന്‍ ടിക്കറ്റ് നേടണം. ഈ അവസരം കളഞ്ഞാല്‍ പിന്നെയുള്ളത് കസാക്കിസ്‌താനില്‍ നടക്കുന്ന ഏഷ്യന്‍ ഓള്‍ സ്‌റ്റാര്‍ മീറ്റ് മാത്രം. ഹൈദരാബാദില്‍ നിരാശപ്പെടുത്തിയാല്‍ ഏഷ്യന്‍ മീറ്റിനുള്ള എന്‍ട്രിയും എളുപ്പമല്ല.
ഒളിംപിക് ട്രാക്കില്‍ ഇന്ത്യക്ക് പ്രതീക്ഷകള്‍ കുറവാണെന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുന്നവരാണ് നമ്മുടെ താരങ്ങള്‍. യോഗ്യത നേടുകയെന്നതാണ് അവര്‍ക്ക് സ്വര്‍ണതുല്യം.
ഒളിംപിക്‌സില്‍ പങ്കെടുത്താല്‍ ഒളിംപ്യനാവാം. മെഡല്‍ സ്വന്തമാക്കണമെന്നില്ല. മെഡല്‍ നേടിയാലോ വലിയ താരമാവാം. കൂറെ പണം നേടാം. ഇത്തവണ ഒരു കാര്യത്തില്‍ താരങ്ങള്‍ക്ക് ആരെയും കുറ്റം പറയാനാവില്ല. ഗച്ചിബൗളിലെ ബാലയോഗി സ്‌റ്റേഡിയം രാജ്യത്തെ മികച്ച മൈതാനമാണ്. എല്ലാ സൗകര്യങ്ങളുമുള്ള സൂപ്പര്‍ സ്‌റ്റേഡിയം. സിന്തറ്റിക് ട്രാക്കില്‍ ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് തിളങ്ങാന്‍ ലഭിക്കുന്ന അപൂര്‍വ്വ അവസരം.
തിരിച്ചുവരവിന് ശ്രമിക്കുന്ന അഞ്‌ജു ബോബി ജോര്‍ജിനെ പോലുള്ളവര്‍ക്ക് ഈ കളിമുറ്റം വലിയ ആശ്വാസമേകും. 2003 ല്‍ പാരീസില്‍ നടന്ന ലോക അത്‌ലറ്റിക് മീറ്റില്‍ തകര്‍പ്പന്‍ പ്രകടനവുമായി വെങ്കലം സ്വന്തമാക്കിയ അഞ്‌ജുവിനും കോച്ചും ഭര്‍ത്താവുമായ ബോബി ജോര്‍ജ്ജിനും ഒളിംപിക് പ്രതീക്ഷകളുണ്ട്. പി.ടി ഉഷ കാണിച്ചവഴിയിലാണ് ഈ താരദമ്പതികളുടെ സഞ്ചാരം. കുടുംബവും കുട്ടികളുമായി സതീര്‍ത്ഥ്യരെല്ലാം മല്‍സരരംഗം വിട്ടപ്പോള്‍ ഉഷ കളത്തില്‍ തുടരുകയായിരുന്നു. ഇപ്പോള്‍ പരിശീലകയുടെ റോളില്‍ ടിന്റു ലൂക്കയെ ഒളിംപിക് മെഡല്‍ അണിയിക്കാനുള്ള ശ്രമത്തിലും. അജ്ഞു മാതാവായതിന് ശേഷം വിശ്രമത്തിലായിരുന്നു. ഇപ്പോള്‍ കളത്തിലേക്ക് തിരിച്ചുവന്നത് ലണ്ടന്‍ ടിക്കറ്റ് നേടാനാവുമെന്ന പ്രതീക്ഷയിലും. ടിക്കറ്റാണ് അജ്ഞുവിന് മുഖ്യം-മെഡല്ലല്ല. 6.70 മീറ്റര്‍ പിന്നിടാന്‍ നിലവിലുള്ള ഫോമില്‍ അജ്ഞുവിന് കഴിയുമെന്നാണ് ബോബി പറയുന്നത്. അന്തര്‍ സംസ്ഥാന മീറ്റില്‍ നല്ല തുടക്കമിടുക, അതിന് ശേഷം യൂറോപ്പില്‍ നടക്കുന്ന രണ്ടോ മൂന്നോ ചാമ്പ്യന്‍ഷിപ്പുകളില്‍ മികവ് തെളിയിച്ച് യോഗ്യതാ ദൂരം പിന്നിടുക എന്ന പ്ലാനില്‍ നീങ്ങുകയാണ് ഇവര്‍. വനിതകളുടെ ലോംഗ്‌ജംമ്പില്‍ ഒളിംപിക് ബി മാര്‍ക്ക് 6.65 മീറ്ററാണ്. ഏ മാര്‍ക്കാവട്ടെ 6.75 മീറ്ററും. മയൂഖാ ജോണി ഇതിനകം ബി മാര്‍ക്കിന് അരികില്‍ വന്നിട്ടുണ്ട്. ജര്‍മനിയിലെ മീറ്റില്‍ 6.60 മീറ്ററാണ് മയുഖ പിന്നിട്ടത്. ഈ ദൂരം പിന്നിടാന്‍ അജ്ഞുവിന് പ്രയാസമുണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വനിതാ ലോംഗ്‌ജംമ്പ് ലോക റാങ്കിംഗില്‍ നാലാം സ്ഥാനത്ത് വരെ വന്നിരുന്ന അജ്ഞു അവസാനമായി മല്‍സരിച്ചത് നാല് വര്‍ഷം മുമ്പ് ബെയ്‌ജിംഗ് ഒളിംപിക്‌്‌സിലായിരുന്നു. അവിടെ ഒന്നാം റൗണ്ടില്‍ തന്നെ പുറത്തായി. കോമണ്‍വെല്‍ത്ത് ഗെയിംസിലും നിരാശപ്പെടുത്തിയ ശേഷമാണ് കളം വിട്ടത്. ഏതന്‍സ് ഒളിംപിക്‌സില്‍ പിന്നിട്ട 6.83 മീറ്ററാണ് അജ്ഞുവിന്റെ മികച്ച ദൂരം.
അഭിനവ് ബിന്ദ്ര (10 മീറ്റര്‍ ഷൂട്ടിംഗ്), രജ്ഞന്‍ സോഥി (ഡബിള്‍ ട്രാപ്പ് ഷൂട്ടിംഗ്), വീര്‍ധവാല്‍ ഖാണ്ഡെ, സന്ദീപ് സെജ്‌വാള്‍ (ഇരുവരും നീന്തല്‍), ലക്ഷമിറാം ബോബയാല ദേവി, ദീപിക കുമാരി, ചികര്‍വാലു സ്വാറാ (മൂവരും ആര്‍ച്ചറി), ടിന്റു ലൂക്ക (800 മീറ്റര്‍), സൗമ്യജിത് ഘോഷ്, അങ്കിത ദാസ് (ഇരുവരും ടേബിള്‍ ടെന്നിസ്), ഇര്‍ഫാന്‍ (20 കിലോമീറ്റര്‍ നടത്തം), രണ്‍ജിത് മഹേശ്വരി (ട്രിപ്പിള്‍) എന്നിവരാണ് ഇതിനകം വ്യക്തിഗത ഇനത്തില്‍ ലണ്ടന്‍ ടിക്കറ്റ് ഉറപ്പാക്കിയ ഇന്ത്യന്‍ താരങ്ങള്‍. വനിതകളുടെഡിസ്‌ക്കസ് ത്രോ, ലോംഗ് ജംമ്പ്, റിലേ, പുരുഷന്മാരകുടെ ഡിസ്‌ക്കസ് ത്രോ, മാരത്തോണ്‍ തുടങ്ങിയ ഇനങ്ങളിലും ടിക്കറ്റിന് സാധഅയതയുണ്ട്. ബോകേസിംഗ്, ഗുസ്‌തി, ഹോക്കി, ടെന്നിസ്, ബാഡ്‌മിന്റണ്‍,ഷൂട്ടിംഗ്, ആര്‍ച്ചറി ടീം ഇനങ്ങളിലും നമ്മളഅ# പങഅകെടുക്കുന്നു.
മേല്‍പ്പറഞ്ഞ താരങ്ങള്‍ക്കെല്ലാം ഒളിംപിക്‌സ് എന്നാല്‍ ഇപ്പോള്‍ ആശങഅകയാണ്. ആത്മവിശഅവാതതോടെ മല്‍സരിക്കാനുള്ള ഉന്നത വേദിയില്‍ ആശങ്കയില്‍ മല്‍സരിച്ചാലുള്ള അവസ്ഥ എന്താവും...? ഒളിംപിക്‌സില്‍ താരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ ആരായിരിക്കും ദേശീയ പതാക യേന്തുക എന്ന കാര്യത്തില്‍ പോലും എല്ലാ രാജ്യക്കാരും തീരുമാനമെടുത്തിരിക്കുന്നു. സ്‌പെയിനിന് വേണ്ടി റഫആല്‍ നദാലും റഷഅയക്കായി രയി ഷറപ്പോവയുമെല്ലാം കൊടി പിടിക്കുമ്പോള്‍ ഈ വിഷയത്തിലും നമ്മളഅ# ഇരുച്‌ില്‍ തന്നെ. ആരെല്ലാമാണ് ലണ്ടനില്‍ രാജ്യത്തെ പ്രതിനിധീകരിക്കുക എന്നുറപ്പില്ലാത്തതിനാല്‍ ഈ കാര്യത്തിലും തീരുമാനം രാഷഅട്രീയമാവും. ആരാണോ ഒലിംപിക് അസോസിയേഷനെ സുഖിപ്പിക്കുന്നവര്‍ അവര്‍ പതാകയേന്തും.
Thursday, June 21, 2012
ITS OUR FATE
ചിരി ആയുസ് വര്‍ദ്ധിപ്പിക്കുമെന്നാണ് ആരോഗ്യവിദഗ്‌ധര്‍ സാക്ഷ്യപ്പെടുത്തുന്നത്. നാട്ടിലുടനീളം ചിരി ക്ലബുകള്‍ രൂപികരിച്ച് ജനങ്ങളെ ചിരിക്കാന്‍ പഠിപ്പിക്കുന്നവരുമുണ്ട്‌്. ചിരി ആയുസിന്റെ മരുന്നാണെങ്കില്‍ ഏറ്റവുമധികം കാലം ജിവിച്ചിരിക്കുക കായിക പ്രേമികളാവും. അത്രയധികം അവര്‍ ആസ്വദിക്കുന്നുണ്ട് നമ്മുടെ കായിക കലാലയത്തിലെ സംഭവവികാസങ്ങളെ. ഇന്ത്യന്‍ കായികദുരന്തങ്ങളില്‍ കുറെകാലം പരിതപിച്ചവരാണ് നാട്ടുകാര്‍. എപ്പോഴും കരഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കി അവരിപ്പോള്‍ സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റില്‍ ചിരിക്കാന്‍ പഠിച്ചിരിക്കുന്നു. കായിക വാര്‍ത്തകള്‍ സാധാരണഗതിയില്‍ വായനക്കാര്‍ക്ക് പ്രദാനം ചെയ്യുക ആവേശമാണ്. മല്‍സരഫലങ്ങളും കളിയുടെ ആവേശ മുഹൂര്‍ത്തങ്ങളെ പകര്‍ത്തിയുള്ള വിവരണങ്ങളുമെല്ലാമായി ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമ കാണുന്ന സസ്‌പെന്‍സും ആവേശവുമെല്ലാം വായനയില്‍ ലഭിക്കും. പക്ഷേ ഇന്ത്യന്‍ കായികാധികാരികള്‍ നായകരാവുന്ന വാര്‍ത്തകളാണെങ്കില്‍ അത് വലിയ തമാശയാണ്. അവരുടെ പ്രഖ്യാപനങ്ങള്‍, യാഥാര്‍ത്ഥ്യങ്ങളെ വിസ്‌മരിച്ചുള്ള നിലപാടുകള്‍, തമ്മിലടികള്‍, വടം വലികള്‍, കുശുമ്പ്, കുന്നായ്‌മ, കാലുവാരല്‍ അങ്ങനെ ഒരു കബഡി മല്‍സരത്തിലെന്ന പോലെ പ്രതിയോഗികളെ എങ്ങനെ കൊല്ലാമെന്ന തരത്തിലുള്ള കരുനീക്കങ്ങള്‍.
ലണ്ടന്‍ ഒളിംപിക്‌സില്‍ രണ്ട് ടെന്നിസ് ടീമുകള്‍ പുരുഷ ഡബിള്‍സില്‍ പങ്കെടുക്കുമെന്ന അസോസിയേഷന്റെ പുതിയ പ്രഖ്യാപനമാണ് ചിരിക്കാനുള്ള പുതിയ വാര്‍ത്ത. പെയ്‌സിനൊപ്പം വിഷ്‌ണുവര്‍ദ്ധന്‍, മഹേഷ് ഭൂപതിയും രോഹന്‍ ബോപ്പണ്ണയുമടങ്ങുന്ന രണ്ടാം ടീം. മിക്‌സഡ് ഡബിള്‍സില്‍ പെയ്‌സിനൊപ്പം സാനിയ മിര്‍സ.... ഇവരെയാണ് അസോസിയേഷന്‍ ഇന്നലെ രാവിലെ പ്രഖ്യാപിച്ചത്. എന്നാല്‍ വൈകീട്ട് ജൂനിയര്‍ താരത്തോടൊപ്പം കളിക്കാന്‍ തന്നെ കിട്ടില്ലെന്ന് പറഞ്ഞ് പെയ്‌സ് അസോസിയേഷന് കത്തയക്കുകയും ചെയ്‌തു.
ഒരു സ്‌ക്കൂള്‍ ടീമിനെയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ പോലും അതിന്റെ മാനദണ്ഡം മികവാണ്. മികച്ച കളിക്കാരനെയാണ് ടീമിലേക്ക് തെരഞ്ഞെടുക്കുക. നമ്മുടെ അഖിലേന്ത്യാ ടെന്നിസ് അസോസിയേഷനും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും കായിക മന്ത്രാലയവുമെല്ലാം അവസാന നിമിഷത്തില്‍ ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത് മികവിന്റെ അടിസ്ഥാനത്തില്ലല്ല-അതിവിശാല നയതന്ത്ര-കൂര്‍മ ബുദ്ദി ഉപയോഗിച്ചാണത്രെ...! ആ ബുദ്ധിയെയാണ് പെയ്‌സ് ചോദ്യം ചെയ്‌തത്.
മറ്റ് രാജ്യക്കാര്‍ ഒളിംപിക്‌സ് മുന്‍നിര്‍ത്തി ഗെയിംസ് ഇനങ്ങളില്‍ പങ്കെടുക്കേണ്ട ടീമുകളിലെ താരങ്ങളെ നേരത്തെ കണ്ടെത്തി അവര്‍ക്ക് പരിശീലനം നല്‍കി ഇപ്പോള്‍ മെഡല്‍വേട്ടക്ക് സജ്ജമായിരിക്കുകയാണ്. നമ്മള്‍ അവസാന നിമിഷം വരെ കാത്തിരുന്നു. ഇപ്പോഴാവട്ടെ അവസാനിക്കാത്ത പ്രശ്‌നങ്ങളും. കളിക്കാരെ ഏകോപിപ്പിക്കാന്‍ എന്തിനാണ് രാഷ്‌ട്രീയം..? എന്തിനാണ് നയതന്ത്രം...? എന്തിനാണ് ഭരണകര്‍ത്താക്കളുടെ ഇടപെടല്‍...? അസോസിയേഷന് ഇടപെടാന്‍ അധികാരമുണ്ട്. അവര്‍ ആവശ്യത്തിനല്ല അനാവശ്യത്തിനാണ് ഇടപെടാറുള്ളത്. ടെന്നിസ് അസോസിയേഷന്‌് പെയ്‌സിനോടോ ഭൂപതിയോടോ സംസാരിക്കാന്‍ ധൈര്യമില്ല. സംസാരിച്ചാണ് ടീമിനെ പ്രഖ്യാപിച്ചതെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. അസോസിയേഷന്‍ രാവിലെ ടീമിനെ പ്രഖ്യാപിക്കുന്നു, വൈകീട്ട് താനില്ലെന്ന് പെയ്‌സ് പറയുന്നു.
ഉന്നതങ്ങളില്‍ വസിക്കുന്നവരാണ് നമ്മുടെ താരങ്ങള്‍. സീനിയര്‍ താരങ്ങളുടെ കാരുണ്യത്തില്‍ കഴിയുന്നവരാണ് അസോസിയേഷന്‍ മേധാവികള്‍. പെയ്‌സും ഭൂപതിയും തമ്മിലുളള പിണക്കത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പിണക്കം ശത്രുതയായി മാറിയിട്ടും വര്‍ഷങ്ങളായി. ശത്രുത അക്രമാസക്തത കൈവരിച്ചിട്ട് ഒരു വര്‍ഷമായി. ഈ ഒരു ഘട്ടത്തിലും ക്രിയാത്മകമായ ഇടപെടല്‍ ഫെഡറേഷന്‍ നടത്തിയില്ല. ഇടപെട്ടാല്‍ പെയ്‌സ് തനിക്കെതിരാവുമോ, ഭൂപതി എതിരാവുമോ എന്ന പേടി. രാഷ്‌ട്രീയക്കാരന്റെ അവസരബുദ്ധി പോലെ രണ്ടാളെ കാണുമ്പോഴും ചിരിക്കുന്ന അസോസിയേഷന്‍ നയതന്ത്രമാണ് കാര്യങ്ങളെ ഈ വിധം വഷളാക്കിയത്.
താരങ്ങളെ നിലക്ക് നിര്‍ത്താന്‍ കഴിയാത്ത അസോസിയേഷന്‍കാരോട് നീ പോടാ എന്ന് പറയാനുള്ള ധൈര്യം കായിക മന്ത്രാലയത്തിനില്ല. അവിടെയും കസേരയില്‍ അള്ളിപിടിച്ചിരിക്കാന്‍ വൃത്തിക്കെട്ട നയതന്ത്രം പ്രയോഗിക്കുന്നവരാണുള്ളത്. അജയ് മാക്കന്‍ എന്ന കായികമന്ത്രി ശക്തമായ തീരുമാനങ്ങളുമായി മുന്നോട്ട് പോയപ്പോള്‍ സര്‍ക്കാരിലെ ചില ഉന്നതര്‍ ഇടപ്പെട്ടു. അസോസിയേഷനുകളുടെ തലപ്പത്ത് മുഴുവന്‍ വലിയ പുലികളായതിനാല്‍ മന്ത്രിക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ. മന്ത്രി പറഞ്ഞാല്‍ പെയ്‌സ് അനുസരിക്കുമെന്നാണ് ടെന്നിസ് അസോസിയേഷന്റെ ഒരു സീനിയര്‍ നേതാവ് പറഞ്ഞത്. അതായത് ടീമിനെ നിശ്ചയിക്കാന്‍ മന്ത്രി ഇടപെടണമെന്ന്. മന്ത്രി പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ പ്രധാനമന്ത്രിയോ അല്ലെങ്കില്‍ രാഷ്‌ട്രപതി ഇടപെടണമെന്ന ആവശ്യം ഉയരും.
പെയ്‌സ് പിന്മാറാന്‍ തീരുമാനിച്ചത് ഒരു തരത്തില്‍ നന്നായി. ഒരു ജൂനിയര്‍ താരത്തെ തന്റെ പങ്കാളിയാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് പിന്മാറ്റം എന്ന് പറയാം. കണ്ടാല്‍ മിണ്ടാത്ത താരങ്ങള്‍ ഒളിംപിക്‌സില്‍ പങ്കെടുക്കുമ്പോള്‍ ആദ്യ മല്‍സരം മുതല്‍ ടെന്‍ഷനായിരിക്കും. രണ്ട് ടീമുകളാണ് കളിക്കുന്നതെങ്കില്‍ രണ്ട് ടീമിനും ജയം അഭിമാന പ്രശ്‌നമാവും. ഈ അഭിമാന വിഷയത്തില്‍ സമ്മര്‍ദ്ദത്തിനായിരിക്കും മുഖ്യറോള്‍. തോറ്റാല്‍ പറയാന്‍ കൂറെ കാര്യങ്ങളുണ്ടാവും. ഇതൊന്നും വേണ്ടിയിരുന്നില്ല എന്ന പശ്ചാതാപത്തിനും സാധ്യതയുണ്ട്. പശ്ചാതപിച്ച ഒരാളെ ആരും വേട്ടയാടില്ല. പക്ഷേ നഷ്ടമാവുന്നത് ഒരു ഒളിംപിക്‌സും മെഡലുമെല്ലാമാണ്. പെയ്‌സ് മഹാനായ താരമാണ്. ഡേവിസ് കപ്പുകളില്‍ മാസ്‌മരിക പ്രകടനങ്ങള്‍ നടത്തിയ താരം. രാജ്യമെന്നാല്‍ അദ്ദേഹത്തിനത് വികാരമാണ്. ത്രിവര്‍ണ പതാകയേന്താന്‍ ലഭിക്കുന്ന അവസരങ്ങളെ ബഹുമാനിച്ചിട്ടുള്ള താരത്തിന് പക്ഷേ ഇപ്പോള്‍ ചിലതെല്ലാം സംഭവിച്ചിട്ടുണ്ട്. ഭൂപതിയും ഇപ്പോള്‍ ഏറെ മാറിയിരിക്കുന്നു. സത്യത്തില്‍ ഇവരെ രണ്ട് പേരെയും മാറ്റിനിര്‍ത്തി യുവതാരങ്ങളെ പരിക്ഷിക്കണമായിരുന്നു. റാങ്കിംഗിലെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജൂനിയര്‍ താരങ്ങള്‍ക്ക് ഒളിംപിക്‌സ് എന്‍ട്രി എളുപ്പമല്ല. പക്ഷേ സോമദേവാണെങ്കില്‍, വിഷ്‌ണുവര്‍ദ്ധനാണെങ്കില്‍ ബാംബ്രിയാണെങ്കില്‍ അവര്‍ക്കെല്ലാം മുമ്പേ അവസരങ്ങള്‍ നല്‍കണമായിരുന്നു.
കണ്‍മുന്നില്‍ ഇപ്പോഴും ഡല്‍ഹി ഖന്ന സ്‌റ്റേഡിയത്തിലെ സോമദേവിന്റെ കോമണ്‍വെല്‍ത്ത് പ്രകടനമുണ്ട്. ഓസ്‌ട്രേലിയന്‍ അഹങ്കാരവുമായി ഫൈനല്‍ കളിച്ച ഗ്രെഗ് ജോണ്‍സിനെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്ത കാഴ്‌ച്ച....വിജയശ്രീലാളിതനായി മൈതാനത്ത് വീണ് മണ്ണിനെ ചുംബനം ചെയ്‌ത താരം.... ഇതാ ഞാന്‍ വന്നിരിക്കുന്നു എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ ആ ദേവര്‍മനെ പക്ഷേ അധികാരികള്‍ പിന്നെ തിരിഞ്ഞുനോക്കിയില്ല. പരുക്കിന്റെ പിടിയില്‍ അകന്നു പോയ ദേവര്‍മനെ പോലുള്ള എത്രയോ കരുത്തര്‍ നമുക്കൊപ്പമുണ്ട്. അവരെ ആരും കണ്ടെത്തുന്നില്ല, വളര്‍ത്തുന്നില്ല. അടിസ്ഥാന വിഷയം ഇതാണ്....
Wednesday, June 20, 2012
Where is Mayukha Johny
മയുഖാ ജോണി എന്ന കോഴിക്കോട്ടുകാരിയായ ഇന്ത്യന്‍ വനിതാ ലോംഗ്‌ജംമ്പര്‍/ട്രിപ്പിള്‍ ജംമ്പര്‍ ഇപ്പോള്‍ എവിടെയാണ്...? ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനോടോ, ഇന്ത്യന്‍ അത്‌ലറ്റിക് അസോസിയേഷനോടോ, പോവട്ടെ നമ്മുടെ കൊച്ചു കേരളത്തിലെ അത്‌ലറ്റിക് അസോസിയേഷനോടോ സ്‌പോര്‍ട്‌സ് കൗണ്‍സിലിനോടോ ഒന്ന് ചോദിക്കുക-ഒരു പിടിയുമില്ല എന്നായിരിക്കും ഉത്തരം. പട്യാലയിലെ ഇന്ത്യന്‍ ക്യാമ്പുമായി ബന്ധപ്പെട്ടാലും ബാംഗ്ലൂര്‍ സായിയുമായി ബന്ധപ്പെട്ടാലും ഉത്തരം ലഭിക്കില്ല. വ്യക്തമായ ഉത്തരം ലഭിക്കണമെങ്കില്‍ മയൂഖയുടെ വീട്ടില്‍ വിളിക്കണം. സ്വന്തം മക്കളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ പ്രകടിപ്പിക്കുന്ന ഉത്തരവാദിത്ത്വം പോലെ കായിക താരങ്ങളായ മക്കളുടെ കാര്യത്തിലും വേവലാതിയും ആവലാതിയുമെല്ലാം രക്ഷിതാകള്‍ക്ക് സ്വന്തം. മയൂഖ ഒളിംപിക് ടിക്കറ്റ് നേടിയിട്ടുണ്ടോ, അന്തര്‍ സംസ്ഥാന മീറ്റില്‍ പങ്കെടുക്കുന്നുണ്ടോ എന്നീ വലിയ ചോദ്യങ്ങളൊന്നും അധികാരികളോട് ചോദിക്കരുത്.
മയൂഖ ജര്‍മനിയിലെ റീഡില്‍ നടന്ന രാജ്യാന്തര ചാമ്പ്യന്‍ഷിപ്പില്‍ 6.60 മീറ്റര്‍ ചാടി ഇപ്പോള്‍ നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു. ഹൈദരാബാദില്‍ ആരംഭിക്കുന്ന അന്തര്‍ സംസ്ഥാന മീറ്റിനുള്ള ഒരുക്കത്തിലാണ് ഏഷ്യന്‍ ജേത്രി. ഇത് വരെ ലോംഗ്‌ജംമ്പില്‍ ഒളിംപിക് ടിക്കറ്റ് മയൂഖ സ്വന്തമാക്കിയിട്ടില്ല. പക്ഷേ ട്രിപ്പിള്‍ ജംമ്പില്‍ കടമ്പ പിന്നിട്ടുണ്ട്. ലോംഗ് ജംമ്പാണെങ്കിലും ട്രിപ്പിളാണെങ്കിലും ലോക നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ മയൂഖക്ക് സാധ്യതകള്‍ തെല്ലുമില്ല. പക്ഷേ അജ്ഞു ബോബി ജോര്‍ജ്ജിന്റെ പാത പിന്തുടരുന്ന യുവതാരത്തിന് ആത്മവിശ്വാസമുണ്ട്.
ഗോഞ്ചു ഏഷ്യന്‍ ഗെയിംസിലും ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിലും മയൂഖയുടെ പ്രകടനം കണ്ടിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ ഏഴാം സ്ഥാനത്തായിരുന്നു. കോമണ്‍വെല്‍ത്തില്‍ പരുക്കുമായി പിന്‍വാങ്ങി. 6.64 മീറ്ററാണ് ലോംഗ് ജംമ്പില്‍ മയൂഖയുടെ മികച്ച ദൂരം. ട്രിപ്പിളില്‍ 14.11 മീറ്റര്‍ ചാടി ആദ്യമായി 14 മീറ്റര്‍ പിന്നിടുന്ന ഇന്ത്യന്‍ ജംമ്പറായെങ്കിലും രാജ്യാന്തര തലത്തില്‍ അത് വെല്ലുവിളിക്കപ്പെടുന്ന ദൂരമായിരുന്നില്ല. ലോംഗ് ജംമ്പിലെ ലോക റെക്കോര്‍ഡ് നോക്കുക-7.52 മീറ്റര്‍. റഷ്യക്കാരിയായ ജലീന ചിസ്‌തക്കോവയുടെ പേരിലുള്ള ഈ റെക്കോര്‍ഡിന്റെ അരികില്‍ ഇത് വരെ ഒരു ഏഷ്യക്കാരിയും വന്നിട്ടില്ല. ഏഴ് മീറ്റര്‍ പിന്നിട്ടവരായി ലണ്ടനില്‍ മല്‍സരിക്കാന്‍ ആറ് പേരുണ്ട്. 6.64 ല്‍ നില്‍ക്കുന്ന മയൂഖ ഒളിംപിക്‌സില്‍ അല്‍ഭുതം സൃഷ്‌ടിക്കുമെന്ന് വേണമെങ്കില്‍ പതിവ് പോലെ നമുക്കങ്ങ് പ്രതീക്ഷിക്കാം.
ദേശീയ തലത്തില്‍ നല്ല തുടക്കം ലഭിച്ചിരുന്നു മയൂഖക്ക്. എം.എ പ്രജൂഷയും ടിന്‍സി മാത്യുവുമെല്ലാം ഒപ്പമുള്ളതിനാല്‍ സംസ്ഥാനതലം മുതല്‍ നല്ല മല്‍സരങ്ങള്‍. പക്ഷേ ഇന്ത്യന്‍ താരങ്ങളുടെ പതിവ് പ്രശ്‌നത്തില്‍ മയൂഖക്കും മുന്നോട്ടുള്ള യാത്ര തടസ്സമായി. നാല് വര്‍ഷത്തില്‍ വരുന്ന ഏഷ്യന്‍ ഗെയിംസ്, ഒളിംപിക്‌സ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് വേളകളിലാണ് താരങ്ങളെ അധികാരികള്‍ ഓര്‍ക്കുക. പെട്ടെന്ന് ഒരു ടീമിനെ തട്ടിക്കൂട്ടുന്ന അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ലാഘവത്തോടെ തന്നെ വലിയ മേളകള്‍ക്ക് ടീമിനെ പ്രഖ്യാപിക്കുന്നു.
ഏഷ്യന്‍ ഗെയിംസില്‍ നിരാശപ്പെടുത്തിയ മയൂഖ അടുത്ത വര്‍ഷം നടന്ന ദേശീയ ഗെയിംസില്‍ ലോംഗ് ജംമ്പിലും ട്രിപ്പിള്‍ ജംമ്പിലുമെല്ലാം മികച്ച പ്രകടനം നടത്തി ഒന്നാമത് വന്നു. ചൈനയിലെ വുജാംഗില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ഗ്രാന്‍ഡ് പ്രിയില്‍ ട്രിപ്പിള്‍ ജംമ്പില്‍ മൂന്നാമത് വന്നു. കൊറിയന്‍ നഗരമായ ദായിഗുവില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ വരെ എത്താനും മയൂഖക്കായി. യോഗ്യതാ ഘട്ടത്തില്‍ 6.53 മീറ്റര്‍ ചാടിയ മയുഖക്ക് ഫൈനല്‍ റൗണ്ടില്‍ 6.37 മീറ്റര്‍ മാത്രമാണ് പിന്നിടാന്‍ കഴിഞ്ഞത്. അങ്ങനെ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
നമ്മുടെ ശരാശരി സാഹചര്യങ്ങളില്‍ നിന്ന് വളര്‍ന്നു വരുന്ന ഒരു താരത്തിന് അത്യാധുനിക പരിശീലനം ലഭിച്ചാല്‍ അല്‍ഭുതങ്ങള്‍ നേടാനാവുമെന്ന കാര്യത്തില്‍ സംശയമില്ല. നിക്കോളോ എന്ന വിദേശ പരിശീലകനോട് ചൈനയില്‍ വെച്ച് ദീര്‍ഘസമയം സംസാരിക്കാന്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് പ്രീജാ ശ്രീധരനെ പോലുള്ള താരങ്ങള്‍ അല്‍ഭുതങ്ങള്‍ സമ്മാനിക്കാന്‍ മിടുക്കരാണെന്നാണ്. പക്ഷേ ആലസ്യത്തില്‍ നില്‍ക്കുന്ന നമ്മുടെ അധികാരികള്‍, എന്തിനും ഏതിനും പഴി പറയുന്ന സംഘാടകര്‍, സാമ്പത്തികവും മാനസികവുമായ താരങ്ങളുടെ പ്രയാസങ്ങള്‍-അങ്ങനെ നിരവധി കാരണങ്ങളാല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല.
വിദേശങ്ങളിലെ വ്യവസ്ഥകളെക്കുറിച്ച് ധാരാളം എഴുതിയിരിക്കുന്നു. ഇപ്പോഴത്തെ പുതിയ വിദേശ കാഴ്‌ച്ച കായികതയിലെ പ്രൊഫഷണല്‍ കച്ചവടമാണ്. വിദേശ പരിശീലകര്‍ ബന്ധപ്പെട്ട ഫെഡറേഷനുകളെ സമീപിച്ച് താരത്തെ കരാറാടിസ്ഥാനത്തില്‍ ചോദിക്കുന്നു. ഒരു വര്‍ഷം കൊണ്ട് ഒളിംപിക് സ്വര്‍ണം സമ്മാനിക്കാമെന്ന വാഗ്‌ദാനം നല്‍കി കരാര്‍ ഉറപ്പിക്കുന്നു. ഒളിംപിക്‌സ് സ്വര്‍ണം താരം നേടിയാല്‍ കോച്ചിന് പറഞ്ഞ പണം നല്‍കണം. അറേബ്യന്‍ രാജ്യങ്ങളാണ് ഈ വിദേശ തന്ത്രത്തില്‍ വീഴുന്നത്. അവര്‍ പണം നല്‍കാന്‍ റെഡിയാണ്. രാജ്യത്തിന് മെഡല്‍ ലഭിക്കണം. ഇത്തരം പരിശീലകര്‍ നമ്മുടെ അധികാരികളെ സമീപിച്ചാല്‍ അവര്‍ ആദ്യം ചോദിക്കുക എനിക്കെത്ര കമ്മീഷന്‍ തരുമെന്നാണ്. അതാണ് മാറ്റം. താരങ്ങളുടെ പേരിലും മെഡലുകളുടെ പേരിലും കമ്മീഷന്‍ ചോദിക്കുന്നവരുടെ നടുവില്‍ ഒരു മെഡല്‍ ലഭിച്ചാല്‍ തന്നെ അത് പൊല്ലപ്പാണ്
Tuesday, June 19, 2012
Pls not disturb Tintu
കലണ്ടറിനെ പരിചയപ്പെടുത്തേണ്ടതില്ല. എല്ലാ വീടുകളിലെയും സ്ഥിരക്കാരന്‍. കാലസഞ്ചാരത്തിന്റെ വേഗത കലണ്ടര്‍ രൂപത്തില്‍ മാലോകരെ അറിയിക്കുന്നത് പത്രസ്ഥാപനങ്ങളുടെ ജോലിയാണ്. അവര്‍ മുടങ്ങാതെ വാര്‍ഷിക കലണ്ടര്‍ തയ്യാറാക്കാറുണ്ട്. കായിക കാര്യങ്ങള്‍ക്കും കലണ്ടറുണ്ട്. ക്രിക്കറ്റാണെങ്കിലും ഫുട്‌ബോളാണെങ്കിലും ടെന്നിസാണെങ്കിലും ബന്ധപ്പെട്ട ലോക ഫെഡറേഷന്റെ കലണ്ടര്‍ പ്രകാരമാണ് മല്‍സരങ്ങള്‍ നടക്കുക. ഇത്തരത്തില്‍ ദേശീയ മല്‍സരങ്ങള്‍ ഉള്‍പ്പെടുത്തി ആഭ്യന്തര കായിക കലണ്ടറിന് എല്ലാ രാജ്യങ്ങളും രൂപം നല്‍കാറുണ്ട്. പക്ഷേ നമ്മുടെ കായികാധികാരികള്‍ക്ക് കലണ്ടറില്‍ വിശ്വാസമില്ല.
ഇത് ഒളിംപിക് വര്‍ഷമാണ്. നമ്മുടെ താരങ്ങള്‍ക്ക് ഒളിംപിക്‌സിനൊരുങ്ങാന്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കി അവരെ മെഡല്‍ പ്രാപ്‌താരാക്കേണ്ടവര്‍ പതിവ് പോലെ മഴയും കാറ്റും കോളുമെല്ലാം പറഞ്ഞ് ഉറങ്ങുന്നു. ചൈനയിലെ കഥ ഇന്നലെ പറഞ്ഞതാണ്. നമ്മുടെ തൊട്ടരികിലുള്ള ബംഗ്ലാദേശുകാര്‍ പോലും കലണ്ടര്‍ പ്ലാനിംഗില്‍ പുലര്‍ത്തുന്ന ജാഗ്രത അധികാരികള്‍ കാണുക. ബംഗ്ലാദേശുകാര്‍ക്ക് ട്രാക്കില്‍ ഉയര്‍ത്തിക്കാട്ടാന്‍ ഒരു താരമില്ല. എന്നിട്ടും ജനുവരിക്ക് ശേഷം അവര്‍ ഏഴ് ദേശീയ മീറ്റുകള്‍ സംഘടിപ്പിച്ചു. രണ്ട് അത്‌ലറ്റുകളെ ലണ്ടനില്‍ അവതരിപ്പിക്കുന്നുമുണ്ട്.
നമ്മുടെ മുപ്പതംഗ സാധ്യതാ സംഘത്തില്‍ രണ്ട് പേരാണ് ഇതിനകം ഒളിംപിക് യോഗ്യത നേടിയത്. പി.ടി ഉഷയുടെ ശിഷ്യയായ ടിന്റു ലൂക്കയാണ് ഇന്ത്യയില്‍ നിന്ന് തുടക്കത്തില്‍ തന്നെ ടിക്കറ്റ് ഉറപ്പാക്കിയത്. ഉഷയുടെ ത്യാഗപൂര്‍ണമായ സമര്‍പ്പണത്തിലാണ് ടിന്റുവിന് യോഗ്യത ലഭിച്ചത്. വിവിധ വിദേശ മീറ്റുകളില്‍ ടിന്റുവിനെയുമായി ഉഷ സഞ്ചരിച്ചു. ശക്തരായ പ്രതിയോഗികള്‍ക്കെതിരെ മല്‍സരിപ്പിച്ചു. അനുഭവസമ്പത്തും ആത്മവിശ്വാസവുമേകി. ഓഗസ്‌റ്റ് എട്ടിന് വനിതകളുടെ 800 മീറ്ററിന്റെ ഹീറ്റ്‌സ് നടക്കുമ്പോള്‍, ഓഗസ്‌റ്റ് പതിനൊന്നിന് ഫൈനല്‍ നടക്കുമ്പോള്‍ രാജ്യത്തിന് ഒരു മെഡല്‍ ലഭിക്കുന്നത് കാണാന്‍ കായികലോകം ഇപ്പോള്‍ തന്നെ കാത്തിരിക്കുന്നത് കലണ്ടര്‍ തയ്യാറാക്കി തന്നെയാണ്. അധികാരികള്‍ക്ക് കലണ്ടര്‍ വിശ്വാസമില്ലെങ്കിലും ട്രാക്കിനെ അറിയുന്നവര്‍ക്കറിയാം ഓരോ ദിവസവും ഓരോ മല്‍സരങ്ങളും.
23ന് ഹൈദരാബാദില്‍ ആരംഭിക്കുന്ന അന്തര്‍ സംസ്ഥാന അത്‌ലറ്റിക് മീറ്റാണ് ഇവിടെ നടക്കുന്ന അവസാന ഒളിംപിക്‌സ് ഒരുക്കം. ഏപ്രിലില്‍ നടന്ന ഫെഡറേഷന്‍ കപ്പിന് ശേഷം രണ്ട് മാസത്തെ വലിയ ഇടവേളക്ക് ശേഷമാണ് അന്തര്‍ സംസ്ഥാന മീറ്റ്. ഈ മീറ്റിലാവട്ടെ ദേശീയ താരങ്ങള്‍ മാത്രമാണ് മല്‍സരിക്കുന്നത്. ഒളിംപിക് യോഗ്യതാ മാര്‍ക്ക് ലക്ഷ്യമിടുന്നവര്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ആരുമില്ലാത്ത അവസ്ഥ. മൂന്ന് ദിവസത്തെ ചാമ്പ്യന്‍ഷിപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് സംഘാടകര്‍ക്ക് പോലും വശമില്ല.
ജനുവരി മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളില്‍ വ്യക്തമായ പ്ലാനിംഗില്‍ ആഭ്യന്തര, വിദേശ മല്‍സരങ്ങള്‍ പ്ലാന്‍ ചെയ്യണമായിരുന്നു. അതുണ്ടായില്ല. ടിന്റു ഉഷക്കായി ഓടുന്നത് പോലെയാണ് കാര്യങ്ങള്‍. രാജ്യത്തിന് വേണ്ടിയാണ് ടിന്റു ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത് എന്ന് തിരിച്ചറിയാന്‍ മാത്രമുള്ള ബുദ്ധി വികസനം അത്‌ലറ്റിക് അസോസിയേഷനിലെ ആര്‍ക്കുമില്ല. കലണ്ടര്‍ കാര്യത്തിലെ അജ്ഞത പോലെ ഒളിംപിക് യോഗ്യത നേടിയ താരങ്ങളുടെ ഒരുക്കങ്ങളെക്കുറിച്ച് പോലും അധികാരികള്‍ക്ക് അറിവില്ല, അവരത് അറിയാന്‍ ആഗ്രഹിക്കുന്നമില്ല. ഇറ്റലിയില്‍ ഈയിടെ നടന്ന രാജ്യാന്തര മീറ്റില്‍ ടിന്റു പങ്കെടുത്തു. ഒരു ദേശീയ താരം രാജ്യാന്തര തലത്തില്‍ മല്‍സരിക്കുമ്പോള്‍ ആ താരത്തിന്റെ യാത്ര, ഭക്ഷണം, താമസം, മല്‍സര പ്രകടനം തുടങ്ങി എല്ലാ കാര്യങ്ങളും പ്ലാന്‍ ചെയ്യേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതും ബന്ധപ്പെട്ട അസോസിയേഷനും ഇന്ത്യന്‍ ഒളിംപിക് കമ്മിറ്റിയും കായിക മന്ത്രാലയവുമെല്ലാം ചേര്‍ന്നാണ്. ആരും പക്ഷേ തിരിഞ്ഞ് നോക്കുന്നില്ല. ടിന്റുവിനെ ഉഷ തന്നെ ഒരുക്കുന്നു. ടിന്റുവിനൊപ്പം ഉഷ തന്നെ യാത്ര ചെയ്യുന്നു. പാസ്‌പോര്‍ട്ട്, ഇമിഗ്രേഷന്‍, കസ്‌റ്റംസ്, താമസം, ഭക്ഷണം, പരിശീലനം, മല്‍സരം തുടങ്ങി എല്ലാം ഉഷ തന്നെ ചെയ്യണം.
വനിതകളുടെ 800 മീറ്ററില്‍ ലോക റെക്കോര്‍ഡ് സമയമെത്ര, ടിന്റുവിന്റെ സമയമെത്ര, ടിന്റുവിന്റെ പ്രധാന പ്രതിയോഗികള്‍ ആരെല്ലാം....? തുടങ്ങിയ ചോദ്യങ്ങള്‍ അധികാരികളോട് ചോദിക്കുക. അവരുടെ മറുപടി ചിരിയാവും. പണ്ട് ലോസാഞ്ചലസ്സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഉഷ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് എല്ലാവരുടെയും വേദനിക്കുന്ന ഓര്‍മയാണ്. അന്ന് മല്‍സരം പ്ലാന്‍ ചെയ്യാനും തന്ത്രങ്ങള്‍ പഠിപ്പിക്കാനും ഉഷക്കൊപ്പം കാര്യമായി ആരുമുണ്ടായിരുനനില്ല. ഫൈനല്‍ പോരാട്ടത്തില്‍ ഒന്ന് ചുമല്‍ മുന്നോട്ട് ആഞ്ഞിരുന്നെങ്കില്‍ മൂന്നാം സ്ഥാനം ഉറപ്പായിരുന്നു. ഫിനിഷിംഗ് പോയന്റില്‍ ചുമലിനുള്ള വില ഉഷക്ക് മനസ്സിലായത് ഫൈനലിന് ശേഷമാണ്. അന്ന് സംഭവിച്ച പിഴവുകല്‍ ടിന്റുവിനെ തേടി വരരുത് എന്ന് മനസ്സിലാക്കി തന്നെയാണ് ഉഷ നീങ്ങുന്നത്. 2002 ല്‍ ഉഷ സ്‌ക്കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് ആരംഭിക്കുമ്പോള്‍ തന്റെ വ്യക്തമായ ലക്ഷ്യമായി ഉഷ പറഞ്ഞത് ടിന്റുവിന്റെ ലണ്ടന്‍ മെഡലാണ്.
ആ ദിവസമാണ് സമാഗതമാവുന്നത്. ടിന്റുവിന് എല്ലാ സഹായവും ഉഷയും സ്‌ക്കൂളും നല്‍കുന്നു. ഇനി ടിന്റു തന്നെയാണ് കരുത്ത് തെളിയിക്കേണ്ടത്. പക്ഷേ നമ്മള്‍ മാധ്യമ പ്രവര്‍ത്തകരും, പിന്തിരിപ്പന്മാരായ അധികാരികളും ഇടപെടാതിരിക്കുക. ആ കുട്ടി ഓടട്ടെ... ജയിച്ചാലും തോറ്റാലും അത് നേട്ടമാണ്. കോഴിക്കോട്ടുകാരിയായി ഒരു കൊച്ചു താരം, കോഴിക്കോടിന്റെ സ്വന്തം സ്‌ക്കൂളില്‍ നിന്ന് ലണ്ടന്‍ വരെ എത്തിനില്‍ക്കുമ്പോള്‍ അത് തന്നെ അഭിമാനമാണ്. ഇനി ഒരു മെഡല്‍-അതിന് കരുത്ത് മാത്രം പോര, ഭാഗ്യവും വേണം.1:58.5 സെക്കന്‍ഡ് എന്ന സമയം സ്വന്തമാക്കാന്‍ ടിന്റുവിന് കഴിയുമെന്ന് ഉഷ പറയുമ്പോള്‍ ആ വിശ്വാസത്തില്‍ നമുക്കും വിശ്വാസം അര്‍പ്പിക്കാം.
Monday, June 18, 2012
TRACK HOPES
ട്രാക്കിലെ ചില ഇന്ത്യന്‍ സത്യങ്ങള്‍
മൂന്ന് രാജ്യാന്തര മീറ്റുകളുടെ അനുഭവസമ്പത്തിലൂടെ ആദ്യം:
2006 ലെ ദോഹ ഏഷ്യന്‍ ഗെയിംസ്. ഖലീഫ സ്‌റ്റേഡിയത്തില്‍ ട്രാക്കിന മല്‍സരങ്ങള്‍ തകൃതിയായി നടക്കുമ്പോള്‍ ഒരു സ്വര്‍ണത്തിനായുള്ള ഇന്ത്യന്‍ ദാഹം കലശലായിരുന്നു. ആദ്യ ആറ് ദിവസത്തിലും ട്രാക്കില്‍ ഇന്ത്യക്ക് സ്വര്‍ണമില്ല. ചൈനയും ജപ്പാനും കൊറിയയും ബഹറൈനും സഊദി അറേബ്യയുമെല്ലാം ട്രാക്കില്‍ അരങ്ങ് തകര്‍ക്കുന്നു. ട്രാക്കിലെ അവസാന ദിവസത്തിലായിരുന്നു വനിതകളുടെ 4-400 മീറ്റര്‍ റിലേ. ഞങ്ങളെല്ലാം പ്രതീക്ഷകളോടെ ഒരുങ്ങി. മന്‍ജിത് കൗറും നമ്മുടെ ചിത്ര കെ സോമനുമെല്ലാം. അവര്‍ പ്രതീക്ഷ തെറ്റിച്ചില്ല. ഖലീഫയില്‍ ദേശീയ ഗാനം...
2010 ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ്. ട്രാക്ക് മല്‍സരങ്ങള്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും മെഡലുകള്‍ വാരുകയാണ്. നമ്മുടെ പ്രീജയും ടിന്റുവും അശ്വനിയുമെല്ലാം നിരാശപ്പെടുത്തി. പക്ഷേ വനിതാ ഡിസ്‌ക്കസ് ത്രോയില്‍ മൂന്നില്‍ മൂന്ന് മെഡലുകളുമായി നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്ത്യ കസറി. കൃഷ്‌ണ പൂനിയ, ഹര്‍വന്ത് കൗര്‍, സീമാ ആന്റില്‍ എന്നിവരാണ് മൂന്ന് സ്ഥാനങ്ങള്‍ സ്വന്തമാക്കിയത്. ഒരു രാജ്യാന്തര വേദിയില്‍ മൂന്നില്‍ മൂന്ന് മെഡലുകള്‍ ഇന്ത്യ നേടിയത് അപൂര്‍വ അവസരങ്ങളില്‍ മാത്രം.
2010 ഗോഞ്ചു ഏഷ്യന്‍ ഗെയിംസ്. ആവോട്ടിയിലെ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ചൈനീസ് വെല്ലുവിളികള്‍ക്ക് നടുവില്‍ കാര്യമായ പ്രതീക്ഷകള്‍ കുറവായിരുന്നു. പക്ഷേ ട്രാക്കിന മല്‍സരങ്ങളുടെ രണ്ടാം ദിവസത്തില്‍ പ്രീജ വിസ്‌മയമായി. 10,000 മീറ്ററില്‍ പ്രീജക്ക് കാര്യമായ സാധ്യതകള്‍ ഞങ്ങളാരും കണ്ടിരുന്നില്ല. പക്ഷേ തുടക്കം മുതല്‍ അവസാനം വരെ പ്രീജ പൂലിയെ പോലെ കുതിച്ചു. സ്വര്‍ണം നേടിയ നിമിഷത്തില്‍ പ്രീജക്ക് ദേശീയ പതാക നല്‍കിയത് ഞങ്ങളായിരുന്നു. പിറ്റേ ദിവസം രാവിലെ അത്‌ലറ്റിക് വില്ലേജില്‍ വെച്ച് സന്തോഷത്തോടെ ദീര്‍ഘനേരം സംസാരിച്ച കൊച്ചു താരം. പ്രീജയുടെ നേട്ടത്തിന് പിറകെ അശ്വനിയും ജോസഫ് അബ്രഹാമുമെല്ലാം കനക നേട്ടങ്ങളുമായി കളം വാണു
ഇനി ഇതാ ലണ്ടന്‍ ഒളിംപിക്‌സ്. ട്രാക്കില്‍ ഇന്ത്യ എന്ത് നേടും...?
പ്രീജാ ശ്രീധരന്‍, ടിന്റു ലൂക്ക, വികാസ് ഗൗഡ, കൃഷ്‌ണ പൂനിയ, സീമാ ആന്റില്‍, ഓം പ്രകാശ് സിംഗ്, മയുഖാ ജോണി, സുധാ സിംഗ്, രണ്‍ജിത് മഹേശ്വരി, കവിതാ റാവത്ത് തുടങ്ങിയ ദേശീയ തലത്തിലും ഏഷ്യന്‍ തലത്തിലും കഴിവ് തെളിയിച്ച് കൂറെ താരങ്ങള്‍ ഇവരെല്ലാം സാധ്യതാസംഘത്തിലുണ്ട്. ടിന്റുവും സുധാ സിംഗ് എന്നിവരാണ് ഇതിനകം യോഗ്യത നേടിയത്. ടിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ പലരും അവസാന ഘട്ടം പരിശീലനത്തിലുമാണ്. ഒളിംപിക്‌സ് ചരിത്രം പരിശോധിച്ചാല്‍ ട്രാക്കില്‍ നമ്മുടെ നേട്ടങ്ങള്‍ പി.ടി ഉഷ, മില്‍ഖാസിംഗ് എന്നിവരുടെ നാലാം സ്ഥാനത്തില്‍ നില്‍ക്കുന്നു. യുറോപ്യരും ആഫ്രിക്കന്‍ താരങ്ങളും അമേരിക്കക്കാരും വാഴുന്ന ട്രാക്കില്‍ നമ്മുടെ താരങ്ങളുടെ സമയവും ഉയരവും വേഗതയുമെല്ലാം വെല്ലുവിളിയാണ്. ഉസൈന്‍ ബോള്‍ട്ട് എന്ന ശക്തന് 9.04 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഫിനിഷ് ചെയ്യാന്‍ നില്‍ക്കുമ്പോള്‍ ആ സമയത്തിന്റെ അരികിലെത്താന്‍ ഒരു ഇന്ത്യന്‍ താരത്തിന് സ്വപ്‌നം പോലും കാണാന്‍ കഴിയില്ല.
മുപ്പതംഗ സാധ്യതാ സംഘത്തെയാണ് നിലവില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവരില്‍ പതിമൂന്ന് പേരാണ് യോഗ്യതാ മാര്‍ക്ക് പിന്നിട്ടിരിക്കുന്നത്. ഭൂരിപക്ഷവും പട്യാല, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ സായ് കേന്ദ്രങ്ങളിലും ചിലര്‍ വിദേശത്തും പരിശീലനത്തിലാണ്. നമ്മുടെ താരങ്ങളുടെ സമീപകാല പ്രകടനത്തിലുടെ ലണ്ടന്‍ സാധ്യതകള്‍ വിലയിരുത്തുമ്പോള്‍ ആര്‍ക്കും സാധ്യതകളില്ല. എല്ലാവരും നേരിടുന്നത് സമാന പ്രശ്‌്‌നങ്ങളാണ്. ഒളിംപിക്‌സ് അടുത്തിട്ടും രാജ്യാന്തര വേദിയില്‍ മല്‍സരിക്കാനും സ്വന്തം കഴിവിനെ വിലയിരുത്താനും ഇവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നില്ല. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഗോഞ്ചു ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ താരമാണ് മലയാളിയായ ജോസഫ് എബ്രഹാം. ഒളിംപിക് യോഗ്യത സ്വന്തമാക്കാന്‍ 49.08 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്യാന്‍ ജോസഫിന് കഴിയണം. 49.98 സെക്കന്‍ഡാണ് പട്യാലയില്‍ ഏപ്രിലില്‍ നടന്ന ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക് മീറ്റില്‍ അദ്ദേഹത്തിന് നേടാനായത്. ഫെഡറേഷന്‍ കപ്പിന് ശേഷം എബ്രഹാമിനെ പോലുള്ളവര്‍ക്ക് കരുത്ത് തെളിയിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ഇനി ആകെയുള്ളത് ഹൈദരാബാദില്‍ 23 മുതല്‍ 26 വരെ നടക്കുന്ന അന്തര്‍ സംസ്ഥാന മീറ്റാണ്. അതായത് രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് ഒരു മല്‍സരം ലഭിക്കുന്നത്. ഒളിംപിക് വര്‍ഷത്തില്‍ എല്ലാ രാജ്യങ്ങളിലെയും താരങ്ങള്‍ വലിയ മേളകളില്‍ മല്‍സരിച്ച് പ്രതിയോഗികളെ പഠിക്കാനും സ്വന്തം സമയം മെച്ചപ്പെടുത്താനും ശ്രമിക്കുമ്പോള്‍ ഇവിടെ നടക്കുന്ന ശരാശരി നിലവാരമില്ലാത്ത മേളകളാണ് നമ്മുടെ താരങ്ങളുടെ ആശ്രയം.
ഒന്ന് ചൈനയിലേക്ക് നോക്കുക: ഒളിംപിക് വര്‍ഷമായതിനാല്‍ അവരുടെ ആഭ്യന്തര കലണ്ടര്‍ തന്നെ ശക്തമാണ്. നാല് ദേശീയ ഗ്രാന്‍ഡ് പ്രികളാണ് ഈ വര്‍ഷം ഒളിംപിക്‌സിന് മുമ്പ് ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്. ഒരു ദേശീയ ത്രോ മീറ്റ്, ഒരു ഏഷ്യന്‍ ഇന്‍ഡോര്‍ മീറ്റ്, രണ്ട് റിലേ ചാമ്പ്യന്‍ഷിപ്പ്, നാല് ഔട്ട് ഡോര്‍ ഗ്രാന്‍ഡ് പ്രി, മൂന്ന് മാരത്തോണ്‍ ചാമ്പ്യന്‍ഷിപ്പുകള്‍ അങ്ങനെ മേളകള്‍ മാത്രം. നമ്മള്‍ അത്തരത്തിലൊന്നും പ്ലാന്‍ ചെയ്‌തില്ല. പതിവ് പോലെ ഫെഡറേഷന്‍ കപ്പ് മീറ്റും അന്തര്‍ സംസ്ഥാന മീറ്റും മാത്രം. വിദേശത്ത് നടക്കുന്ന ചില മീറ്റുകളില്‍ മല്‍സരിക്കാന്‍ പക്ഷേ നമ്മുടെ താരങ്ങള്‍ക്ക് അവസരം കിട്ടിയിരുന്നു. ആ അവസരങ്ങളുടെ കഥ രസകരമാണ്. അത് നാളെ.....
ടെന്നിസിലെ തമ്മിലടി
ലണ്ടന്‍ ഒളിംപിക്‌സിന് ഇനി അധിക ദിവസങ്ങളില്ല. ജൂലൈ പതിനേഴിന് ബ്രിട്ടീഷ് ആസ്ഥാന നഗരിയില്‍ നടക്കുന്ന ലോക കായിക മാമാങ്കത്തിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ് എല്ലാ രാജ്യങ്ങളും. ഇന്ത്യയും ഒരുക്കങ്ങള്‍ ഗംഭീരമായി നടത്തുന്നു. നമ്മുടെ ബാഡ്‌മിന്റണ്‍ താരം സൈന നെഹ്‌വാള്‍ കഴിഞ്ഞ ദിവസമാണ് ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്‌മിന്റണില്‍ കിരീടം നേടിയത്. പാരീസില്‍ സമാപിച്ച ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി-സാനിയ മിര്‍സ സഖ്യമാണ് മിക്‌സഡ് ഡബിള്‍സില്‍ കിരീടം സ്വന്തമാക്കിയത്. ബോക്‌സിംഗ്, ഗുസ്‌തി, ഷൂട്ടിംഗ്, ഹോക്കി താരങ്ങള്‍ ആത്മവിശ്വാസത്തോടെ ഒരുങ്ങുമ്പോഴും ഒരു മെഡല്‍ എന്നത് ഇപ്പോഴും അകലെയുള്ള കനിയാണ്. നാല് വര്‍ഷം ചൈനീസ് ആസ്ഥാന നഗരമായ ബെയ്‌ജിംഗില്‍ നടന്ന ഒളിംപിക്‌സില്‍ ഷൂട്ടര്‍ അഭിനവ് ബിന്ദ്ര പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ സമ്മാനിച്ച സ്വര്‍ണത്തിന്റെ ശോഭ ഇപ്പോഴും മാഞ്ഞിട്ടില്ല. ഒളിംപിക്‌സ് ചരിത്രത്തില്‍ വ്യക്തിഗത സ്വര്‍ണം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയുമായി ബിന്ദ്ര സുവര്‍ണ നിമിഷത്തില്‍ ദേശീയ പതാകക്ക് സല്യൂട്ട് ചെയ്‌ത നിമിഷം ഓരോ ഇന്ത്യക്കാരന്റെയും മനസ്സിലുണ്ടെങ്കില്‍ ലണ്ടനിലേക്ക് ഒരുങ്ങുന്ന ഈ വേളയില്‍ നമ്മുടെ പ്രിയപ്പെട്ട ടെന്നിസ് താരങ്ങളായ ലിയാന്‍ഡര്‍ പെയ്‌സും മഹേഷ് ഭൂപതിയും തമ്മില്‍ പരസ്യമായി നടത്തുന്ന വിഴുപ്പലക്കല്‍ കായിക പ്രേമികളെ മാത്രമല്ല ഓരോ ഇന്ത്യക്കാരനെയും വേദനിപ്പിക്കുന്നു. രാജ്യത്തിന് എത്രയോ വലിയ കിരീടങ്ങള്‍ സമ്മാനിച്ചിട്ടുണ്ട് പെയ്‌സും ഭൂപതിയും. ഡേവിസ് കപ്പ് ടെന്നിസില്‍ അഭിമാനകരങ്ങളായ വിജയങ്ങളാണ് പെയ്‌സിന്റെ സംഭാവനയെങ്കില്‍ പെയ്‌സും ഭൂപതിയും തമ്മിലുള്ള സഖ്യം ഒരു കാലത്ത് ലോക റാങ്കിംഗില്‍ ഒന്നാമന്മാരായിരുന്നു. ഇരുവരും ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നിരവധി തവണ സ്വന്തമാക്കിയിട്ടുണ്ട്. പെയ്‌സ് അറ്റ്‌ലാന്റ ഒളിംപിക്‌സില്‍ ഇന്ത്യക്ക് വെങ്കല മെഡലും സമ്മാനിച്ചിട്ടുണ്ട്. പക്ഷേ രണ്ട് പേരും തമ്മിലുള്ള മാനസികാവസ്ഥ ഇപ്പോള്‍ പുറത്ത് പറയാന്‍ കഴിയാത്ത തരത്തില്‍ വഷളായിരിക്കുന്നു. വര്‍ഷങ്ങളായി രണ്ട് പേരും രണ്ട് വഴിക്കാണ്. രാജ്യത്തിനായി മാത്രം പക്ഷേ താല്‍കാലികമായി ഒരുമിക്കുന്നു.
ലണ്ടന്‍ ഒളിംപിക്‌സില്‍ പുരുഷന്മാരുടെ ഡബിള്‍സില്‍ ഈ രണ്ട് പേരും രാജ്യത്തെ പ്രതിനിധീകരിക്കുമെന്നാണ് അഖിലേന്ത്യാ ടെന്നിസ് ഫെഡറേഷന്‍ വ്യക്തമാക്കിയത്. എന്നാല്‍ പെയ്‌സിനൊപ്പം കളിക്കാന്‍ താനില്ലെന്നും രോഹന്‍ ബോപ്പണക്കൊപ്പം കളിക്കാനാണ് താല്‍പ്പര്യമെന്നും ഭൂപതി വ്യക്തമാക്കിയിരിക്കുന്നു. പെയ്‌സാവട്ടെ വെല്ലുവിളിക്ക് മുതിരാതെ ഫെഡറേഷന്‍ നിശ്ചയിക്കുന്ന പാര്‍ട്ട്‌ണര്‍ക്കൊപ്പം കളിക്കാമെന്നും വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ ഉറപ്പിക്കാവുന്ന ഒരു ഒളിംപിക് മെഡലാണ് തമ്മിലടിയില്‍ നഷ്ടമാവുന്നത്.
ഒളിംപിക്‌സ് പോലെ വലിയ വേദിയില്‍ രാജ്യത്തിന് ഒരു സ്വര്‍ണം സമ്മാനിക്കുക എന്നതാണ് ഏതൊരു താരത്തിന്റെയും മോഹം. രാജ്യമാണ് ഏത് കായിക താരത്തിനും വലുത്. അല്ലാതെ വ്യക്തിഗത താല്‍പ്പര്യങ്ങളല്ല. പെയ്‌സിനൊപ്പം കളിക്കാന്‍ താനില്ലെന്ന് ഭൂപതി പറയുന്നത് അദ്ദേഹത്തിന്റേതായ താല്‍പ്പര്യങ്ങളിലാണ്. രോഹന്‍ ബോപ്പണയുമായി ദീര്‍ഘനാളായ.ി ഒളിംപിക്‌സ് മുന്‍നിര്‍ത്തി പരിശീലനം നടത്തുകയാണ് താനെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഇതില്‍ പക്ഷേ കഴമ്പില്ല. രാജ്യത്തിന് വേണ്ടി ആര് കളിക്കണമെന്ന് തീരുമാനിക്കുന്നത് ബന്ധപ്പെട്ട ഫെഡറേഷനാണ്. പെയ്‌സും ഭൂപതിയും ഒരുമിച്ചാല്‍ അവര്‍ക്ക് വ്യക്തമായ മെഡല്‍ സാധ്യതകളുണ്ടെന്നാണ് ഫെഡറേഷന്‍ പറയുന്നത്. രണ്ട് പേരും ഒരുമിച്ചാല്‍ അത് നേട്ടമാവുമെന്ന് ടെന്നിസ് പ്രേമികള്‍ക്കുമറിയാം. ഇനി ഒരു ഒളിംപിക്‌സ് രണ്ട് പേര്‍ക്കും മുന്നില്ലില്ല. പ്രായം അധികരിക്കുന്ന സത്യം മനസ്സിലാക്കി സ്വര്‍ണം സമ്മാനിച്ച് വിടപറയാനുള്ള അവസരം കളഞ്ഞ് കുളിക്കരുത്.
കുത്തഴിഞ്ഞ് കിടക്കുന്ന നമ്മുടെ കായികരംഗത്തിന്റെ വേദനിക്കുന്ന തെളിവാണ് ഇപ്പോഴത്തെ വാക്‌പോര്. പെയ്‌സിനും ഭൂപതിക്കുമിടയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ശത്രുതയുടെ അടിസ്ഥാനം എന്താണെന്ന് ടെന്നിസ് ഫെഡറേഷനറിയാം. പക്ഷേ അവര്‍ ശക്തമായി ഇടപെട്ടില്ല. ഗ്രാന്‍ഡ് സ്ലാം നേട്ടങ്ങള്‍ സമ്മാനിച്ച താരങ്ങള്‍ തമ്മിലുള്ള സൗഹൃദം നിലനിര്‍ത്താന്‍ ഫെഡറേഷന്‍ മാത്രമല്ല ഇന്ത്യന്‍ കായിക, സാംസ്‌കാരിക ലോകത്തെ ആരും കാര്യമായ ശ്രമം നടത്തിയില്ല. ഇതിന്റെ ഫലമായി അകല്‍ച്ച വര്‍ദ്ധിച്ചു.ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലും പെയ്‌സും ഭൂപതിയും വിദേശികളായ. പാര്‍ട്ടണര്‍മാര്‍ക്കൊപ്പം കിരീടങ്ങള്‍ നേടി. ഡേവിസ് കപ്പില്‍ രാജ്യം പിന്നോക്കാം പോയി. സാനിയ മിര്‍സയെ പോലുള്ള യുവതാരങ്ങള്‍ കടന്ന് വന്നിട്ടും നമ്മുടെ ടെന്നിസിലെ തമ്മിലടി അവസാനിച്ചില്ല. സാനിയക്ക് വേണ്ടി പോലും പെയ്‌സും ഭൂപതിയും തമ്മിലടിക്കുന്ന ദയനീയ രംഗങ്ങളില്‍ കാഴ്‌ച്ചക്കാരുടെ റോള്‍ അവസാനിപ്പിച്ച കായിക മന്ത്രാലയം ശക്തമായി ഇടപെടണം. ലണ്ടനില്‍ പെയ്‌സും ഭൂപതിയും കളിച്ച് മെഡല്‍ നേടണം. ഇരുവരും തമ്മിലുള്ള അകല്‍ച്ച അവസാനിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയെ പോലുള്ളവര്‍ക്ക് കഴിയും. ഒളിംപിക്‌സ് മുന്‍നിര്‍ത്തി ഒരു സന്ധിസംഭാഷണത്തിനും അത് വഴി നമ്മുടെ ഒളിംപിക്‌സ് മെഡല്‍ മോഹത്തിനും കരുത്ത് പകരാന്‍ അജയ് മാക്കനെ പോലുള്ള ശക്തനായ കായിക മന്ത്രിക്കാവും.
Sunday, June 17, 2012
AGAIN SAINA
സൈന നെഹ്‌വാള്‍ ലണ്ടനില്‍ ഇന്ത്യക്കായി ബാഡ്‌മിന്റണ്‍ സ്വര്‍ണം നേടുമോ...? ഇന്നലെ ജക്കാര്‍ത്തയില്‍ ഇന്തോനേഷ്യന്‍ ഓപ്പണില്‍ ചൈനക്കാരി ലിഷപറുവിനെ തോല്‍പ്പിച്ച് ഹൈദരാബാദുകാരി കിരീടം നേടിയതോടെ പ്രതീക്ഷകളുടെ ഭാരം വര്‍ദ്ധിക്കുകയാണ്. അല്‍പ്പദിവസം മുമ്പാണ് തായ്‌ലാന്‍ഡ് ഓപ്പണില്‍ സൈന കിരീടം സ്വന്തമാക്കിയത്. ലണ്ടന്‍ ഒളിംപിക്‌സ് ആരംഭിക്കാന്‍ ഇനി കൃത്യമായി 39 ദിവസങ്ങളുണ്ട്. അതിനിടെ തന്നെ രണ്ട് ചാമ്പ്യന്‍ഷിപ്പുകളില്‍ സൈന കളിക്കുന്നുണ്ട്. വലിയ മേളക്ക് മുമ്പ് ഫോമിലേക്ക് വരുന്നത് നല്ല ലക്ഷണമാണ്. ശക്തരായ പ്രതിയോഗികളെ തോല്‍പ്പിച്ച് നേടുന്ന ആത്മവിശ്വാസവും പ്രധാനമാണ്. ലോക ബാഡ്‌മിന്റണില്‍ ഇന്തോനേഷ്യ, ചൈന, മലേഷ്യ തുടങ്ങിയവരാണ് കരുത്തര്‍. അവരുടെ താരങ്ങളെ പരാജയപ്പെടുത്തുമ്പോള്‍ മെഡലിനോട് സൈന അടുക്കുകയാണ്.
പക്ഷേ ഒളിംപിക്‌സിന്റെ പ്രാധാന്യം അറിയാത്തവരല്ല താരങ്ങള്‍. ഒളിംപിക് സ്വര്‍ണത്തിന്റെ വിലയറിയുന്നവരാണ് എല്ലാവരും. ലണ്ടനിലേക്ക് എല്ലാ താരങ്ങളും വരുന്നത് സ്വര്‍ണം സ്വന്തമാക്കാനാണ്. വലിയ ചാമ്പ്യന്‍ഷിപ്പിന്റെ വലിയ വേദിയില്‍ എളുപ്പം സ്വന്തമാക്കാവുന്നതല്ല സ്വര്‍ണമെന്ന സത്യത്തില്‍ ഒരു വിശദവാദം നടത്തിയാല്‍ സൈനക്ക് എളുപ്പമല്ല കാര്യം.
സൈനയുടെ പോസിറ്റീവുകള്‍ ഇവയാണ്: പതറാത്ത പ്രകടനം. വലിയ മല്‍സരങ്ങളില്‍ കളിച്ചുള്ള പരിചയം. ഗോപീചന്ദിനെ പോലുള്ള ഒരു രാജ്യന്തര താരത്തിന്റെ ശിക്ഷണം. പിന്നെ പ്രായത്തിന്റെ ആനുകൂല്യവും.
ഈ അനുകൂല ഘടകങ്ങളെ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍ ലണ്ടനില്‍ ഒരു മെഡല്‍ സാനിയക്ക് നേടാം. തായ്‌ലാന്‍ഡ് ഓപ്പണിലും ഇന്തോനേഷ്യന്‍ ഓപ്പണിലും ശക്തരായ പ്രതിയോഗികള്‍ക്കെതിരെയാണ് ക്വാര്‍ട്ടറിലും സെമിയിലും ഫൈനലിലും കളിച്ചത്. ഫൈനല്‍ പോലെ നിര്‍ണായക മല്‍സരത്തില്‍ ആദ്യ സെറ്റ് നഷ്ടമായാല്‍ താരങ്ങള്‍ വിയര്‍ക്കും. നല്ല തുടക്കമാണ് എല്ലാവരും ആഗ്രഹിക്കുക. ഇന്നലെയും സൈനക്ക് തുടക്കം പിഴച്ചിരുന്നു. പക്ഷേ പതറാതെ തിരിച്ചുവന്നു. സമചിത്തത കൈവിടാതെ ഓരോ പോയന്റും നേടി. അവസാന നിമിഷങ്ങളില്‍ സാധാരണ ഇന്ത്യന്‍ താരങ്ങള്‍ പരിഭ്രാന്തി പ്രകടിപ്പിക്കാറുണ്ട്. അതുമുണ്ടായില്ല. ഒരു താരത്തെ നമ്മള്‍ പ്രൊഫഷണല്‍ എന്ന് പറയുന്നത് അവരുടെ സമീപനത്തില്‍ നിന്നാണ്. അടിമുടി പ്രൊഫഷണലാവാന്‍ ഒരു ഇന്ത്യന്‍ താരത്തിന് കഴിയില്ല. അവര്‍ വളര്‍ന്ന സാഹചര്യങ്ങള്‍ അത്തരത്തിലാണ്.
എത്രയോ ഗ്രാന്‍ഡ്‌സ്ലാമുകളില്‍ കിരീടം സ്വന്തമാക്കിയവരാണ് ലിയാന്‍ഡര്‍ പെയ്‌സും മഹേഷ് ഭൂപതിയും. പ്രൊഫഷണലുകള്‍ മാത്രം വാഴുന്ന യൂറോപ്യന്‍ സര്‍ക്ക്യൂട്ടില്‍ നിരന്തരം കളിക്കുന്നവര്‍. പടിഞ്ഞാറന്‍ താരങ്ങളുമായി നല്ല സഹവാസമുള്ളവര്‍. പക്ഷേ പെയ്‌സും ഭൂപതിയും കണ്ടാല്‍ മിണ്ടാത്ത തരത്തില്‍ അകന്നിരിക്കുന്നു. ലണ്ടനില്‍ ഇന്ത്യക്ക് വ്യക്തമായ മെഡല്‍ സാധ്യത ടെന്നിസില്‍ നിലനില്‍ക്കവെയാണ് രണ്ട് പേരും പരസ്യമായി ശണ്‌ഠ കൂടുന്നത്. പെയ്‌സിനൊപ്പം കളിക്കാന്‍ തന്നെ കിട്ടില്ലെന്ന് ഇന്നലെയും ഭൂപതി പരസ്യമായി പറഞ്ഞതിനെ ഒരു പ്രൊഫഷണല്‍ താരത്തിന്റെ സമീപനമായി കാണാന്‍ കഴിയില്ല. അഖിലേന്ത്യാ ടെന്നിസ് ഫെഡറേഷന്‍ നിശ്ചയിക്കുന്ന താരത്തിനൊപ്പം കളിക്കാമെന്നാണ് പെയ്‌സ് വ്യക്തമാക്കിയത്.
ഭൂപതിയെ പോലുള്ളവരെ കണ്ടാണ് സൈനയും സാനിയയും ബോപ്പണയും ദേവര്‍മനുമെല്ലാം വളരുന്നത്. സീനിയര്‍ താരങ്ങള്‍ തന്നെ പ്രൊഫഷണലുകള്‍ എന്നവകാശപ്പെടുമ്പോഴും അച്ചടക്കം കാറ്റില്‍ പറത്തുന്നത് കുറ്റകരമായ അപരാധമാണ്.
സൈനയെ പരിശീലിപ്പിക്കുന്നത് ഇന്ത്യ ദര്‍ശിച്ച ഏറ്റവും മികച്ച ബാഡ്‌മിന്റണ്‍ പ്രതിഭകളിലൊരാളായ പുലേലു ഗോപീചന്ദാണ്. ഓള്‍ ഇംഗ്ലണ്ട് ബാഡ്‌മിന്റണ്‍ കിരീടം ഉള്‍പ്പെടെ നിരവധി രാജ്യാന്തര മേളകളില്‍ കിരീടം നേടിയ ഗോപിക്കറിയാം ഇന്ത്യന്‍ സാഹചര്യങ്ങള്‍. അസോസിയേഷനുകളും ഭരണാധികാരികളുമെല്ലാം ബലം പിടിക്കുന്ന നമ്മുടെ കായിക ചട്ടക്കൂട്ടില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ വഴികള്‍ സ്വയം തെരഞ്ഞെടുക്കണം. ഗോപിയുടെ പ്ലാനിംഗിലാണ് സൈന ഏഷ്യന്‍ രാജ്യങ്ങളിലുടെ വിവിധ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുന്നത്. വലിയ മല്‍സരങ്ങളില്‍ പങ്കെടുക്കുമ്പോഴാണ് ഒരു താരത്തിന് വലിയ വേദികളെ അറിയാനും അതിനനുസരിച്ച് ഗെയിം പ്ലാന്‍ ചെയ്യാനും കഴിയുകയുള്ളു. പ്രായവും സൈനക്ക് കരുത്താണ്.
ഗോഞ്ചു ഏഷ്യന്‍ ഗെയിംസില്‍ സൈന സ്വര്‍ണം നേടുമെന്ന് കരുതി ബാഡ്‌മിന്റണ്‍ മല്‍സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോള്‍ പക്ഷേ നിരാശയായിരുന്നു ഫലം. എന്നാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വന്തം കാണികളുടെ നടുവില്‍ സൈന അരങ്ങ് തകര്‍ത്തിരുന്നു. മലേഷ്യയുടെ വോംഗ് മ്യൂ ചോയെ തോല്‍പ്പിച്ച് കിരീടം ഉയര്‍ത്തി നില്‍ക്കുന്ന സാനിയയുടെ മുഖം ഇപ്പോഴും മനസ്സിലുണ്ട്.
പ്രൊഫഷണലായി വളരുന്ന സൈനക്ക് യൂറോപ്പില്‍ അധിക നേട്ടങ്ങളില്ല എന്ന നെഗറ്റീവ് ഘടകമുണ്ട്. തായ്‌ലാന്‍ഡ്, ഇന്തോനേഷ്യന്‍ ഓപ്പണുകളില്‍ യൂറോപ്യന്‍ താരങ്ങള്‍ അധികം കളിച്ചിട്ടില്ല. ലണ്ടനില്‍ എല്ലാവരുമുണ്ടാവുമെന്നത് മല്‍സരങ്ങളെ ആവേശകരമാക്കും. അവിടെ പ്രൊഫഷണലായി കളിച്ചാല്‍, ഭാഗ്യത്തിന്റെ പിന്തുണയുമുണ്ടെങ്കില്‍ മെഡല്‍ നേടാനാവും
AGAIN SAINA
സൈന നെഹ്‌വാള്‍ ലണ്ടനില്‍ ഇന്ത്യക്കായി ബാഡ്‌മിന്റണ്‍ സ്വര്‍ണം നേടുമോ...? ഇന്നലെ ജക്കാര്‍ത്തയില്‍ ഇന്തോനേഷ്യന്‍ ഓപ്പണില്‍ ചൈനക്കാരി ലിഷപറുവിനെ തോല്‍പ്പിച്ച് ഹൈദരാബാദുകാരി കിരീടം നേടിയതോടെ പ്രതീക്ഷകളുടെ ഭാരം വര്‍ദ്ധിക്കുകയാണ്. അല്‍പ്പദിവസം മുമ്പാണ് തായ്‌ലാന്‍ഡ് ഓപ്പണില്‍ സൈന കിരീടം സ്വന്തമാക്കിയത്. ലണ്ടന്‍ ഒളിംപിക്‌സ് ആരംഭിക്കാന്‍ ഇനി കൃത്യമായി 39 ദിവസങ്ങളുണ്ട്. അതിനിടെ തന്നെ രണ്ട് ചാമ്പ്യന്‍ഷിപ്പുകളില്‍ സൈന കളിക്കുന്നുണ്ട്. വലിയ മേളക്ക് മുമ്പ് ഫോമിലേക്ക് വരുന്നത് നല്ല ലക്ഷണമാണ്. ശക്തരായ പ്രതിയോഗികളെ തോല്‍പ്പിച്ച് നേടുന്ന ആത്മവിശ്വാസവും പ്രധാനമാണ്. ലോക ബാഡ്‌മിന്റണില്‍ ഇന്തോനേഷ്യ, ചൈന, മലേഷ്യ തുടങ്ങിയവരാണ് കരുത്തര്‍. അവരുടെ താരങ്ങളെ പരാജയപ്പെടുത്തുമ്പോള്‍ മെഡലിനോട് സൈന അടുക്കുകയാണ്.
പക്ഷേ ഒളിംപിക്‌സിന്റെ പ്രാധാന്യം അറിയാത്തവരല്ല താരങ്ങള്‍. ഒളിംപിക് സ്വര്‍ണത്തിന്റെ വിലയറിയുന്നവരാണ് എല്ലാവരും. ലണ്ടനിലേക്ക് എല്ലാ താരങ്ങളും വരുന്നത് സ്വര്‍ണം സ്വന്തമാക്കാനാണ്. വലിയ ചാമ്പ്യന്‍ഷിപ്പിന്റെ വലിയ വേദിയില്‍ എളുപ്പം സ്വന്തമാക്കാവുന്നതല്ല സ്വര്‍ണമെന്ന സത്യത്തില്‍ ഒരു വിശദവാദം നടത്തിയാല്‍ സൈനക്ക് എളുപ്പമല്ല കാര്യം.
സൈനയുടെ പോസിറ്റീവുകള്‍ ഇവയാണ്: പതറാത്ത പ്രകടനം. വലിയ മല്‍സരങ്ങളില്‍ കളിച്ചുള്ള പരിചയം. ഗോപീചന്ദിനെ പോലുള്ള ഒരു രാജ്യന്തര താരത്തിന്റെ ശിക്ഷണം. പിന്നെ പ്രായത്തിന്റെ ആനുകൂല്യവും.
ഈ അനുകൂല ഘടകങ്ങളെ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍ ലണ്ടനില്‍ ഒരു മെഡല്‍ സാനിയക്ക് നേടാം. തായ്‌ലാന്‍ഡ് ഓപ്പണിലും ഇന്തോനേഷ്യന്‍ ഓപ്പണിലും ശക്തരായ പ്രതിയോഗികള്‍ക്കെതിരെയാണ് ക്വാര്‍ട്ടറിലും സെമിയിലും ഫൈനലിലും കളിച്ചത്. ഫൈനല്‍ പോലെ നിര്‍ണായക മല്‍സരത്തില്‍ ആദ്യ സെറ്റ് നഷ്ടമായാല്‍ താരങ്ങള്‍ വിയര്‍ക്കും. നല്ല തുടക്കമാണ് എല്ലാവരും ആഗ്രഹിക്കുക. ഇന്നലെയും സൈനക്ക് തുടക്കം പിഴച്ചിരുന്നു. പക്ഷേ പതറാതെ തിരിച്ചുവന്നു. സമചിത്തത കൈവിടാതെ ഓരോ പോയന്റും നേടി. അവസാന നിമിഷങ്ങളില്‍ സാധാരണ ഇന്ത്യന്‍ താരങ്ങള്‍ പരിഭ്രാന്തി പ്രകടിപ്പിക്കാറുണ്ട്. അതുമുണ്ടായില്ല. ഒരു താരത്തെ നമ്മള്‍ പ്രൊഫഷണല്‍ എന്ന് പറയുന്നത് അവരുടെ സമീപനത്തില്‍ നിന്നാണ്. അടിമുടി പ്രൊഫഷണലാവാന്‍ ഒരു ഇന്ത്യന്‍ താരത്തിന് കഴിയില്ല. അവര്‍ വളര്‍ന്ന സാഹചര്യങ്ങള്‍ അത്തരത്തിലാണ്.
എത്രയോ ഗ്രാന്‍ഡ്‌സ്ലാമുകളില്‍ കിരീടം സ്വന്തമാക്കിയവരാണ് ലിയാന്‍ഡര്‍ പെയ്‌സും മഹേഷ് ഭൂപതിയും. പ്രൊഫഷണലുകള്‍ മാത്രം വാഴുന്ന യൂറോപ്യന്‍ സര്‍ക്ക്യൂട്ടില്‍ നിരന്തരം കളിക്കുന്നവര്‍. പടിഞ്ഞാറന്‍ താരങ്ങളുമായി നല്ല സഹവാസമുള്ളവര്‍. പക്ഷേ പെയ്‌സും ഭൂപതിയും കണ്ടാല്‍ മിണ്ടാത്ത തരത്തില്‍ അകന്നിരിക്കുന്നു. ലണ്ടനില്‍ ഇന്ത്യക്ക് വ്യക്തമായ മെഡല്‍ സാധ്യത ടെന്നിസില്‍ നിലനില്‍ക്കവെയാണ് രണ്ട് പേരും പരസ്യമായി ശണ്‌ഠ കൂടുന്നത്. പെയ്‌സിനൊപ്പം കളിക്കാന്‍ തന്നെ കിട്ടില്ലെന്ന് ഇന്നലെയും ഭൂപതി പരസ്യമായി പറഞ്ഞതിനെ ഒരു പ്രൊഫഷണല്‍ താരത്തിന്റെ സമീപനമായി കാണാന്‍ കഴിയില്ല. അഖിലേന്ത്യാ ടെന്നിസ് ഫെഡറേഷന്‍ നിശ്ചയിക്കുന്ന താരത്തിനൊപ്പം കളിക്കാമെന്നാണ് പെയ്‌സ് വ്യക്തമാക്കിയത്.
ഭൂപതിയെ പോലുള്ളവരെ കണ്ടാണ് സൈനയും സാനിയയും ബോപ്പണയും ദേവര്‍മനുമെല്ലാം വളരുന്നത്. സീനിയര്‍ താരങ്ങള്‍ തന്നെ പ്രൊഫഷണലുകള്‍ എന്നവകാശപ്പെടുമ്പോഴും അച്ചടക്കം കാറ്റില്‍ പറത്തുന്നത് കുറ്റകരമായ അപരാധമാണ്.
സൈനയെ പരിശീലിപ്പിക്കുന്നത് ഇന്ത്യ ദര്‍ശിച്ച ഏറ്റവും മികച്ച ബാഡ്‌മിന്റണ്‍ പ്രതിഭകളിലൊരാളായ പുലേലു ഗോപീചന്ദാണ്. ഓള്‍ ഇംഗ്ലണ്ട് ബാഡ്‌മിന്റണ്‍ കിരീടം ഉള്‍പ്പെടെ നിരവധി രാജ്യാന്തര മേളകളില്‍ കിരീടം നേടിയ ഗോപിക്കറിയാം ഇന്ത്യന്‍ സാഹചര്യങ്ങള്‍. അസോസിയേഷനുകളും ഭരണാധികാരികളുമെല്ലാം ബലം പിടിക്കുന്ന നമ്മുടെ കായിക ചട്ടക്കൂട്ടില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ വഴികള്‍ സ്വയം തെരഞ്ഞെടുക്കണം. ഗോപിയുടെ പ്ലാനിംഗിലാണ് സൈന ഏഷ്യന്‍ രാജ്യങ്ങളിലുടെ വിവിധ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുന്നത്. വലിയ മല്‍സരങ്ങളില്‍ പങ്കെടുക്കുമ്പോഴാണ് ഒരു താരത്തിന് വലിയ വേദികളെ അറിയാനും അതിനനുസരിച്ച് ഗെയിം പ്ലാന്‍ ചെയ്യാനും കഴിയുകയുള്ളു. പ്രായവും സൈനക്ക് കരുത്താണ്.
ഗോഞ്ചു ഏഷ്യന്‍ ഗെയിംസില്‍ സൈന സ്വര്‍ണം നേടുമെന്ന് കരുതി ബാഡ്‌മിന്റണ്‍ മല്‍സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോള്‍ പക്ഷേ നിരാശയായിരുന്നു ഫലം. എന്നാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വന്തം കാണികളുടെ നടുവില്‍ സൈന അരങ്ങ് തകര്‍ത്തിരുന്നു. മലേഷ്യയുടെ വോംഗ് മ്യൂ ചോയെ തോല്‍പ്പിച്ച് കിരീടം ഉയര്‍ത്തി നില്‍ക്കുന്ന സാനിയയുടെ മുഖം ഇപ്പോഴും മനസ്സിലുണ്ട്.
പ്രൊഫഷണലായി വളരുന്ന സൈനക്ക് യൂറോപ്പില്‍ അധിക നേട്ടങ്ങളില്ല എന്ന നെഗറ്റീവ് ഘടകമുണ്ട്. തായ്‌ലാന്‍ഡ്, ഇന്തോനേഷ്യന്‍ ഓപ്പണുകളില്‍ യൂറോപ്യന്‍ താരങ്ങള്‍ അധികം കളിച്ചിട്ടില്ല. ലണ്ടനില്‍ എല്ലാവരുമുണ്ടാവുമെന്നത് മല്‍സരങ്ങളെ ആവേശകരമാക്കും. അവിടെ പ്രൊഫഷണലായി കളിച്ചാല്‍, ഭാഗ്യത്തിന്റെ പിന്തുണയുമുണ്ടെങ്കില്‍ മെഡല്‍ നേടാനാവും
പക്ഷേ ഒളിംപിക്‌സിന്റെ പ്രാധാന്യം അറിയാത്തവരല്ല താരങ്ങള്‍. ഒളിംപിക് സ്വര്‍ണത്തിന്റെ വിലയറിയുന്നവരാണ് എല്ലാവരും. ലണ്ടനിലേക്ക് എല്ലാ താരങ്ങളും വരുന്നത് സ്വര്‍ണം സ്വന്തമാക്കാനാണ്. വലിയ ചാമ്പ്യന്‍ഷിപ്പിന്റെ വലിയ വേദിയില്‍ എളുപ്പം സ്വന്തമാക്കാവുന്നതല്ല സ്വര്‍ണമെന്ന സത്യത്തില്‍ ഒരു വിശദവാദം നടത്തിയാല്‍ സൈനക്ക് എളുപ്പമല്ല കാര്യം.
സൈനയുടെ പോസിറ്റീവുകള്‍ ഇവയാണ്: പതറാത്ത പ്രകടനം. വലിയ മല്‍സരങ്ങളില്‍ കളിച്ചുള്ള പരിചയം. ഗോപീചന്ദിനെ പോലുള്ള ഒരു രാജ്യന്തര താരത്തിന്റെ ശിക്ഷണം. പിന്നെ പ്രായത്തിന്റെ ആനുകൂല്യവും.
ഈ അനുകൂല ഘടകങ്ങളെ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍ ലണ്ടനില്‍ ഒരു മെഡല്‍ സാനിയക്ക് നേടാം. തായ്‌ലാന്‍ഡ് ഓപ്പണിലും ഇന്തോനേഷ്യന്‍ ഓപ്പണിലും ശക്തരായ പ്രതിയോഗികള്‍ക്കെതിരെയാണ് ക്വാര്‍ട്ടറിലും സെമിയിലും ഫൈനലിലും കളിച്ചത്. ഫൈനല്‍ പോലെ നിര്‍ണായക മല്‍സരത്തില്‍ ആദ്യ സെറ്റ് നഷ്ടമായാല്‍ താരങ്ങള്‍ വിയര്‍ക്കും. നല്ല തുടക്കമാണ് എല്ലാവരും ആഗ്രഹിക്കുക. ഇന്നലെയും സൈനക്ക് തുടക്കം പിഴച്ചിരുന്നു. പക്ഷേ പതറാതെ തിരിച്ചുവന്നു. സമചിത്തത കൈവിടാതെ ഓരോ പോയന്റും നേടി. അവസാന നിമിഷങ്ങളില്‍ സാധാരണ ഇന്ത്യന്‍ താരങ്ങള്‍ പരിഭ്രാന്തി പ്രകടിപ്പിക്കാറുണ്ട്. അതുമുണ്ടായില്ല. ഒരു താരത്തെ നമ്മള്‍ പ്രൊഫഷണല്‍ എന്ന് പറയുന്നത് അവരുടെ സമീപനത്തില്‍ നിന്നാണ്. അടിമുടി പ്രൊഫഷണലാവാന്‍ ഒരു ഇന്ത്യന്‍ താരത്തിന് കഴിയില്ല. അവര്‍ വളര്‍ന്ന സാഹചര്യങ്ങള്‍ അത്തരത്തിലാണ്.
എത്രയോ ഗ്രാന്‍ഡ്‌സ്ലാമുകളില്‍ കിരീടം സ്വന്തമാക്കിയവരാണ് ലിയാന്‍ഡര്‍ പെയ്‌സും മഹേഷ് ഭൂപതിയും. പ്രൊഫഷണലുകള്‍ മാത്രം വാഴുന്ന യൂറോപ്യന്‍ സര്‍ക്ക്യൂട്ടില്‍ നിരന്തരം കളിക്കുന്നവര്‍. പടിഞ്ഞാറന്‍ താരങ്ങളുമായി നല്ല സഹവാസമുള്ളവര്‍. പക്ഷേ പെയ്‌സും ഭൂപതിയും കണ്ടാല്‍ മിണ്ടാത്ത തരത്തില്‍ അകന്നിരിക്കുന്നു. ലണ്ടനില്‍ ഇന്ത്യക്ക് വ്യക്തമായ മെഡല്‍ സാധ്യത ടെന്നിസില്‍ നിലനില്‍ക്കവെയാണ് രണ്ട് പേരും പരസ്യമായി ശണ്‌ഠ കൂടുന്നത്. പെയ്‌സിനൊപ്പം കളിക്കാന്‍ തന്നെ കിട്ടില്ലെന്ന് ഇന്നലെയും ഭൂപതി പരസ്യമായി പറഞ്ഞതിനെ ഒരു പ്രൊഫഷണല്‍ താരത്തിന്റെ സമീപനമായി കാണാന്‍ കഴിയില്ല. അഖിലേന്ത്യാ ടെന്നിസ് ഫെഡറേഷന്‍ നിശ്ചയിക്കുന്ന താരത്തിനൊപ്പം കളിക്കാമെന്നാണ് പെയ്‌സ് വ്യക്തമാക്കിയത്.
ഭൂപതിയെ പോലുള്ളവരെ കണ്ടാണ് സൈനയും സാനിയയും ബോപ്പണയും ദേവര്‍മനുമെല്ലാം വളരുന്നത്. സീനിയര്‍ താരങ്ങള്‍ തന്നെ പ്രൊഫഷണലുകള്‍ എന്നവകാശപ്പെടുമ്പോഴും അച്ചടക്കം കാറ്റില്‍ പറത്തുന്നത് കുറ്റകരമായ അപരാധമാണ്.
സൈനയെ പരിശീലിപ്പിക്കുന്നത് ഇന്ത്യ ദര്‍ശിച്ച ഏറ്റവും മികച്ച ബാഡ്‌മിന്റണ്‍ പ്രതിഭകളിലൊരാളായ പുലേലു ഗോപീചന്ദാണ്. ഓള്‍ ഇംഗ്ലണ്ട് ബാഡ്‌മിന്റണ്‍ കിരീടം ഉള്‍പ്പെടെ നിരവധി രാജ്യാന്തര മേളകളില്‍ കിരീടം നേടിയ ഗോപിക്കറിയാം ഇന്ത്യന്‍ സാഹചര്യങ്ങള്‍. അസോസിയേഷനുകളും ഭരണാധികാരികളുമെല്ലാം ബലം പിടിക്കുന്ന നമ്മുടെ കായിക ചട്ടക്കൂട്ടില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ വഴികള്‍ സ്വയം തെരഞ്ഞെടുക്കണം. ഗോപിയുടെ പ്ലാനിംഗിലാണ് സൈന ഏഷ്യന്‍ രാജ്യങ്ങളിലുടെ വിവിധ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുന്നത്. വലിയ മല്‍സരങ്ങളില്‍ പങ്കെടുക്കുമ്പോഴാണ് ഒരു താരത്തിന് വലിയ വേദികളെ അറിയാനും അതിനനുസരിച്ച് ഗെയിം പ്ലാന്‍ ചെയ്യാനും കഴിയുകയുള്ളു. പ്രായവും സൈനക്ക് കരുത്താണ്.
ഗോഞ്ചു ഏഷ്യന്‍ ഗെയിംസില്‍ സൈന സ്വര്‍ണം നേടുമെന്ന് കരുതി ബാഡ്‌മിന്റണ്‍ മല്‍സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോള്‍ പക്ഷേ നിരാശയായിരുന്നു ഫലം. എന്നാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വന്തം കാണികളുടെ നടുവില്‍ സൈന അരങ്ങ് തകര്‍ത്തിരുന്നു. മലേഷ്യയുടെ വോംഗ് മ്യൂ ചോയെ തോല്‍പ്പിച്ച് കിരീടം ഉയര്‍ത്തി നില്‍ക്കുന്ന സാനിയയുടെ മുഖം ഇപ്പോഴും മനസ്സിലുണ്ട്.
പ്രൊഫഷണലായി വളരുന്ന സൈനക്ക് യൂറോപ്പില്‍ അധിക നേട്ടങ്ങളില്ല എന്ന നെഗറ്റീവ് ഘടകമുണ്ട്. തായ്‌ലാന്‍ഡ്, ഇന്തോനേഷ്യന്‍ ഓപ്പണുകളില്‍ യൂറോപ്യന്‍ താരങ്ങള്‍ അധികം കളിച്ചിട്ടില്ല. ലണ്ടനില്‍ എല്ലാവരുമുണ്ടാവുമെന്നത് മല്‍സരങ്ങളെ ആവേശകരമാക്കും. അവിടെ പ്രൊഫഷണലായി കളിച്ചാല്‍, ഭാഗ്യത്തിന്റെ പിന്തുണയുമുണ്ടെങ്കില്‍ മെഡല്‍ നേടാനാവും
Saturday, June 16, 2012
OLYMPIAN BECKHAM
ഒരു ഒളിംപ്യനാവുക എന്നത് ചെറിയ കാര്യമല്ല. പേരിനൊപ്പം ഒളിംപ്യന്‍ എന്ന വിശേഷണം ലഭിക്കണമെങ്കില്‍ ഒളിംപിക്‌സില്‍ പങ്കെടുത്താല്‍ മതി. സ്വര്‍ണമോ മറ്റ് മെഡലുകളോ നേടേണ്ടതില്ല. ഒളിംപ്യന്മാര്‍ക്ക് ലോക കായികവേദിയില്‍ വലിയ അംഗീകാരമുണ്ട്. ഡേവിഡ് ബെക്കാം എന്ന ഇംഗ്ലീഷ് ഫുട്‌ബോളറെ ലോകത്തിന് പരിചയപ്പെടുത്താന്‍ പ്രത്യേക വിശേഷണങ്ങളൊന്നും വേണ്ട. കളിക്കളത്തിലും കളത്തിന് പുറത്തും മിടുക്കന്‍. സോക്കര്‍ പ്രേമികള്‍ക്കും ഫാഷന്‍ പ്രേമികള്‍ക്കും സുപരിചിതന്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി ദീര്‍ഘകാലം കളിച്ചു. സ്‌പാനിഷ് ക്ലബായ റയല്‍ മാഡ്രിഡിന്റെ അണിയില്‍ കളിച്ചു. ഇപ്പോള്‍ ഫുട്‌ബോളിന് വേരോട്ടം അധികമില്ലാത്ത അമേരിക്കയില്‍ ലോസാഞ്ചലസിലെ ഗ്യാലക്‌സി ക്ലബിനായി കളിക്കുന്നു. ലോകകപ്പും യൂറോയും കോണ്‍ഫെഡറേഷന്‍ കപ്പും ലോക ക്ലബ് ഫുട്‌ബോളും യുവേഫ ചാമ്പ്യന്‍സ് ലീഗും യുവേഫ യൂറോപ്പ ലീഗും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും സ്‌പാനിഷ് ലാലീഗും അമേരിക്കന്‍ ലീഗുമെല്ലാം കളിച്ചുവെങ്കിലും ഒരു കുറവുണ്ട് ബെക്കാമിന്-ഒളിംപ്യന്‍ എന്ന വിശേഷണം പേരിനൊപ്പമില്ല. ലോകം ആദരിക്കുന്ന ഫുട്‌ബോളര്‍മാരായ പെലെക്കും മറഡോണക്കും സിദാനുമൊന്നും ഈ വിശേഷണം ഇല്ലെങ്കിലും മെസിക്കുണ്ട്, കൃസ്‌റ്റിയാനോക്കുണ്ട്, ആധുനിക സോക്കറിലെ സൂപ്പര്‍ താരങ്ങള്‍ക്കെല്ലാമുണ്ട്. ബെക്കാമിന് ഒളിംപ്യന്‍ മോഹം തലയില്‍ കയറിയത് 2005 മുതലാണ്. ആ വര്‍ഷത്തിലാണ് ഒളിംപിക്‌സ് ആതിഥേയത്വം ലണ്ടന്‍ സിറ്റിക്ക് ലഭിക്കാനുള്ള ശ്രമം ബ്രിട്ടിഷ് ഒളിംപിക് കമ്മിറ്റി ആരംഭിച്ചത്. നഗരത്തിന് വേണ്ടി ബ്രാന്‍ഡ് അംബാസിഡറുടെ കുപ്പായം സംഘാടകര്‍ നല്‍കിയത് ബെക്കാമിന്. ലോക സോക്കറില്‍ ബെക്കാം കത്തിനില്‍ക്കുന്ന കാലമായിരുന്നു അത്. സസന്തോഷം ബെക്കാം ദൗത്യം ഏറ്റെടുത്തു. പലരോടും വോട്ട് ചോദിച്ചു. ബെക്കാം ചോദിച്ചത് കൊണ്ട് മാത്രം പലരും വോട്ട് നല്‍കി. അങ്ങനെ ലണ്ടന്‍ നഗരത്തിന് ഒളിംപിക് ആതിഥേയത്വം ലഭിച്ചത് മുതലാണ് ഒളിംപ്യന്‍ മോഹത്തിന് കതിര് വന്നത്. 2005 ല്‍ നിന്ന് 2012 ലേക്ക് വരുമ്പോള്‍ തനിക്ക് പ്രായം കൂടുമെന്ന് അറിയാമായിരുന്നതിനാല്‍ ബെക്കാം ആദ്യം മുതല്‍ തന്നെ ചില കരുനീക്കങ്ങള്‍ നടത്തിയിരുന്നു.
ഒളിംപിക്‌സിന്റെ മുഖ്യ സ്‌പോണ്‍സര്‍ സാംസംഗ് കമ്പനിയാണ്.
ഇവരുടെ ബ്രാന്‍ഡ് അംബാസിഡറാണ് ബെക്കാം. സ്‌പോണ്‍സര്‍മാര്‍ക്ക് ഗെയിംസ് നടത്തിപ്പില്‍ വലിയ പങ്കുള്ളതിനാല്‍ സാംസംഗിന്റെ പൂര്‍ണ പിന്തുണ ബെക്കാമിനുണ്ട്. ഒളിംപിക്‌സില്‍ കളിക്കുന്ന ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീമില്‍ ബെക്കാമിനെ ഉള്‍പ്പെടുത്തണമെന്ന് സാംസംഗ്‌് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ ഒരു ഉറപ്പ് നല്‍കാനും ഫുട്‌ബോള്‍ അസോസിയേഷന്‍ തയ്യാറായിരുന്നില്ല. 23 വയസ്സിന് താഴെയുള്ള താരങ്ങളെയാണ് ഒളിംപിക് ടീമില്‍ ഉള്‍പ്പെടുത്താറുള്ളത്. ടീമില്‍ മൂന്ന് സീനിയര്‍ താരങ്ങള്‍ക്ക് പക്ഷേ അവസരം നല്‍കാം. ഈ കാര്യത്തില്‍ പരിശീലകനാണ് അന്തിമവാക്ക്.
ടീമിന്റെ കോച്ച് സ്‌റ്റിയുവര്‍ട്ട് പിയേഴ്‌സ് ഇത് വരെ മനസ്സ് തുറന്നിട്ടില്ല. 35 താരങ്ങള്‍ പേരുകള്‍ ഉള്‍പ്പെടുന്ന പ്രാഥമിക സാധ്യതാപ്പട്ടിക കോച്ച് ഫിഫക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഈ പട്ടികയില്‍ ബെക്കാമുണ്ടെന്നാണ് സൂചന. ജൂലൈ ആറിനാണ് അന്തിമ പതിനെട്ടംഗ ടീമിനെ പ്രഖ്യാപിക്കുക. ഈ സംഘത്തില്‍ വെറ്ററന്‍ സൂപ്പര്‍ താരമുണ്ടാവാനാണ് വ്യക്തമായ സാധ്യതകള്‍.
രാജ്യത്തിപ്പോള്‍ ഒളിംപിക് ടോര്‍ച്ച് റിലേ നടക്കുകയാണ്. ഗ്രീസില്‍ നിന്ന് ഒളിംപിക് ദീപം ഏറ്റുവാങ്ങാന്‍ പോയത് ബെക്കാമായിരുന്നു. ഒളിംപിക് സംഘാടക സമിതിയുമായി എല്ലാ തരത്തിലും അദ്ദേഹം ബന്ധപ്പെടുന്നു. ഏതാവശ്യത്തിനും എപ്പോഴും ലഭിക്കുന്ന താരമായി ബെക്കാം മാറിയ സാഹചര്യത്തില്‍ ഒളിംപിക് ഫുട്‌ബോളില്‍ ഇംഗ്ലണ്ടിനായി കളിക്കുകയും അത് വഴി ഒളിംപ്യന്‍ എന്ന വിശേഷണവും അദ്ദേഹത്തിന് ലഭിക്കുമെന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിക്കാന്‍ തല്‍ക്കാലം ആരുമില്ല.
ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീം ഇപ്പോള്‍ പോളണ്ടിലും ഉക്രൈനിലുമായി നടക്കുന്ന യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുകയാണ്. ഗ്രൂപ്പ് ഡി യില്‍ കളിക്കുന്ന ടീം ആദ്യ മല്‍സരത്തില്‍ ഫ്രാന്‍സിനോട് തപ്പിതടഞ്ഞെങ്കിലും രണ്ടാം മല്‍സരത്തില്‍ സ്വീഡനെ മൂന്ന് ഗോളിന് തകര്‍ത്തിരുന്നു. യൂറോ നടക്കുന്നതിനാല്‍ ഫുട്‌ബോള്‍ ചര്‍ച്ചകളില്‍ ആ ടീം മാത്രമാണ്. യൂറോ കഴിയുന്നതോടെ ബെക്കാം ജ്വരം ഇംഗ്ലണ്ടിനെ പിടികൂടുമെന്നാണ് കരുതുന്നത്. പ്രീമിയര്‍ ലീഗില്‍ ഇത്തവണ മാഞ്ചസ്റ്റര്‍ സിറ്റിക്കാരാണ് കിരീടം സ്വന്തമാക്കിയത്. അവര്‍ മാത്രമല്ല പ്രീമിയര്‍ ലീഗ് ക്ലബുകളും മുന്‍നിര താരങ്ങളും പരിശീലകരും ബെക്കാമിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബെക്കാമിനെ പോലെ സീനിയറായ താരത്തിന് അവസരം നല്‍കിയാല്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ആസ്വദിക്കാന്‍ കൂടുതല്‍ കാണികളെത്തുമെന്നും കരുതപ്പെടുന്നു.
ഇംഗ്ലണ്ടിന്റെ ദേശീയ ടീമിലേക്ക് ഇനി തിരിച്ചുവരാന്‍ ബെക്കാമിനാവില്ല. ഒളിംപിക് ടീമില്‍ ഇടം നേടി സ്വന്തം നാട്ടില്‍ വെച്ച് വിട പറയാനാണ് അദ്ദേഹത്തിന് മോഹം.
Friday, June 15, 2012
VALUE OF OLYMPIC GOLD
റോജര്‍ ഫെഡ്‌റര്‍ എന്ന ശക്തനായ ടെന്നിസ് താരത്തിന് എന്തെങ്കിലും കുറവുണ്ടോ....? പ്രതിയോഗികളെ മലര്‍ത്തിടിക്കാന്‍ പവര്‍ ശൈലിക്ക് പകരം സുന്ദരമായ ബേസ് ലൈന്‍ ശൈലി അവലംബിക്കുന്ന സ്വിസുകാരനെ തേടി ഇതിനകം വന്നത് പതിനാറ് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍. ദീര്‍ഘകാലം ലോക റാങ്കിംഗില്‍ ഒന്നാമനായ താരം. പച്ചപുല്‍ മൈതാനങ്ങളില്‍ പീറ്റ് സംപ്രാസിന് ശേഷം കണ്ട അജയ്യന്‍. ഗ്രാന്‍ഡ്‌സ്ലാം മൈതാനങ്ങളില്‍ ചിരിക്കുന്ന മുഖവുമായി ബ്യൂട്ടിഫുള്‍ ടെന്നിസിന്റെ തേജോമുഖനായ വക്താവ്. പക്ഷേ അദ്ദേഹത്തിന്റെ കിരീടങ്ങള്‍ അടുക്കിവെച്ചിരിക്കുന്ന അലമാരക്ക് മുന്നില്‍ നിന്നാല്‍ ലോകത്തിന് സുപരിചിതമായ ഒളിംപിക് ലോഗോയുള്ള ഒരു മെഡല്‍ കാണുന്നില്ല...
മൂന്ന് ഒളിംപിക്‌സുകളില്‍ സ്വന്തം റാക്കറ്റുമായി ഫെഡ്‌റര്‍ കളം നിറഞ്ഞു. പക്ഷേ ആകെ സമ്പാദ്യം നാല് വര്‍ഷം മുമ്പ് ബെയ്‌ജിംഗില്‍ വെച്ച് ഡബിള്‍സില്‍ നേടിയ സ്വര്‍ണം മാത്രം. ഫെഡ്‌ററെ പോലെ ഒരു താരത്തിന് അത് മാത്രം മതിയോ...? അദ്ദേഹത്തിന്റെ ആരാധകരല്ല ഈ ചോദ്യം ഉന്നയിക്കുന്നത്. ഭാര്യ മിര്‍ക്ക തന്നെയാണ്. 2000 ത്തില്‍ ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്‌നിയില്‍ നടന്ന ഒളിംപിക്‌സിനിടെയാണ് ഫെഡ്‌റര്‍ മിര്‍കയെ കണ്ട് മുട്ടിയത്. പിന്നെ ഇരുവരും ജിവിതത്തിലും ഒരുമിച്ചു. ഒളിംപിക്‌സ് വേദിയിലെ സൗഹൃദത്തിലും പിന്നെ ജീവിതത്തിലും ഒരു കുറവുണ്ടെന്ന് ഭാര്യ തന്നെ പറയുമ്പോള്‍ ലണ്ടനില്‍ ഫെഡ്‌റര്‍ക്ക് ഒരു സ്വര്‍ണം നേടണം. സിംഗിള്‍സില്‍ തന്നെ അത് നേടിയാലാണ് സുന്ദരമായ കരിയറിന് നിറച്ചാര്‍ത്തായി അത് മാറുകയുള്ളു.
ഏതൊരു ടെന്നിസ് താരത്തിന്റെയും പ്രധാന ലക്ഷ്യം ഗ്രാന്‍ഡ് സ്ലാം നേട്ടങ്ങളാണ്. സീസണിന്റെ തുടക്കമാവുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, പിന്നെ കളിമണ്‍ കോര്‍ട്ടിലെ ഫ്രഞ്ച് ഓപ്പണ്‍, ശേഷം ആഡ്യത്ത്വത്തിന്റെ ടെന്നിസ് പ്രതിഫലനമായ വിംബിള്‍ഡണ്‍, പിന്നെ അവസാനത്തില്‍ യു.എസ് ഓപ്പണ്‍. ഈ നാല് വേദികളിലും ഒന്നാമനാവുമ്പോഴാണ് ഒരു ടെന്നിസ് താരം പൂര്‍ണനാവുന്നത്. പക്ഷേ ഒളിംപിക്‌സ് ഇതില്‍ നിന്നെല്ലാം വിത്യസ്‌തമായ വികാരമാണ്. ഓര്‍മയില്ലേ പോയ വര്‍ഷം സിംഗിള്‍സ് സ്വര്‍ണം അണിഞ്ഞ വേളയില്‍ റഫേല്‍ നദാല്‍ എന്ന സ്‌പാനിഷ് താരം ഗ്രൗണ്ടില്‍ മലക്കം മറിഞ്ഞത്. എത്രയോ ഗ്രാന്‍ഡ് സ്ലാം നേട്ടങ്ങളിലും പ്രകടിപ്പിക്കാത്ത സന്തോഷമാണ് നദാല്‍ ചൈനയില്‍ കാട്ടിയത്. ഫെഡ്‌ററും ഡബിള്‍സിലെ നേട്ടത്തില്‍ അത് ചെയ്‌തിരുന്നു. പാര്‍ട്ട്‌ണര്‍ക്കൊപ്പം മൈതാനത്ത് ഉരുണ്ട് മറിഞ്ഞു. സാധാരണ ഗതിയില്‍ ഫെഡ്‌ററെ പോലെ ഒരു താരം അതിര് കവിഞ്ഞ ആഹ്ലാദ പ്രകടനത്തിന് നില്‍ക്കാറില്ല. ബെയ്‌ജിംഗിലെ ഒളിംപിക് വേദിയില്‍ ഡബിള്‍സിലായിട്ട് പോലും ഫെഡ്‌ററും സ്വയം മറന്നതാണ് ഒളിംപിക് വികാരത്തിന്റെ സവിശേഷത.
ഇനിയൊരു ഒളിംപിക്‌സ് ഫെഡ്‌റര്‍ക്ക് മുന്നില്ലില്ല. ലണ്ടന്‍ പ്രിയപ്പെട്ട വേദിയാണ്. വിംബിള്‍ഡണ്‍ എന്ന പ്രിയപ്പെട്ട ചാമ്പ്യന്‍ഷിപ്പിന് എല്ലാ വര്‍ഷവും ആതിഥ്യമരുളുന്ന നഗരം. വിംബിള്‍ഡണ്‍ വേദിക്ക് അധികമകലെയല്ല ഒളിംപിക് പാര്‍ക്ക്. പരിചിതമായ കാലാവസ്ഥ, നല്ല കാണികള്‍-ഇത്തവണ സിംഗിള്‍സില്‍ ജയിക്കണം. പക്ഷേ കാര്യങ്ങള്‍ എളുപ്പമല്ല. സമീപകാല ടെന്നിസില്‍ ഫെഡ്‌റര്‍ക്ക് പുരുഷ താരങ്ങളില്‍ ഒന്നാം സ്ഥാനമില്ല. നദാലും ദ്യോകോവിച്ചും തമ്മിലാണ് അങ്കങ്ങള്‍. ഫ്രഞ്ച് ഓപ്പണിലും ഇത് കണ്ടു. രണ്ട് പേരും ലണ്ടനില്‍ കളിക്കാനെത്തുന്നുമുണ്ട്.
ബെയ്‌ജിംഗില്‍ ജെയിംസ് ബ്ലാക് എന്ന അമേരിക്കന്‍ യുവാവിന് മുന്നില്‍ ക്വാര്‍ട്ടറിലാണ് ഫെഡ്‌റര്‍ പുറത്തായത്. ആ തോല്‍വി അദ്ദേഹം മറന്നിട്ടില്ല. ഇത്തവണ ലണ്ടനില്‍ ഫൈനല്‍ നടക്കുന്നത് ഓഗസ്‌റ്റ് അഞ്ചിനാണ്. ആ ദിവസം തന്റെ ഡയറിക്കുറിപ്പില്‍ എഴുതിയിട്ടുണ്ട് ഫെഡ്‌റര്‍. അതായത് അദ്ദേഹം സ്വര്‍ണം തന്നെ മുന്നില്‍ കാണുന്നു. മോഹിക്കുന്നതെല്ലാം നേടിയിട്ടുണ്ട് ഫെഡ്‌റര്‍ എന്ന സത്യവും മറക്കാനാവില്ല. സിഡ്‌നി ഗെയിംസില്‍ സെമിയിലും ഏതന്‍സില്‍ രണ്ടാം റൗണ്ടിലും പുറത്തായ അനുഭവം ഫെഡ്‌റര്‍ മറന്നിട്ടില്ല. അനുഭവത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം ലണ്ടനില്‍ സേഫ ടെന്നിസ് കളിക്കുമെന്നുറപ്പിക്കാം.
ലണ്ടന്‍ ഒരു ടെന്നിസ് നഗരമാണ്. വിംബിള്‍ഡണ്‍ എന്ന വലിയ ചാമ്പ്യന്‍ഷിപ്പിന്റെ ആസ്ഥാന വേദിയില്‍ എല്ലാ താരങ്ങളും ഒളിംപിക്‌സിന് വരുന്നത് ഗ്രാന്‍ഡ്‌സ്ലാം ചാമ്പ്യന്‍ഷിപ്പില്‍ പ്രകടിപ്പിക്കുന്ന വീര്യത്തോടെയാണ്. നദാലും ദ്യോകോവിച്ചും ഫെഡ്‌ററുമാവുമ്പോള്‍ പുരുഷ ടെന്നിസിലെ അതിശക്തരായി. വനിതാ വിഭാഗത്തില്‍ റഷ്യക്കായി മരിയ ഷറപ്പോവയും അമേരിക്കന്‍ നിരയില്‍ സറീന വില്ല്യംസുമെല്ലാം കളിക്കുന്നു. ഉസൈന്‍ ബോള്‍ട്ടും ജസ്‌റ്റിന്‍ ഗാട്‌ലിനും അസാഫ പവലുമെല്ലാം മല്‍സരിക്കുന്ന 100 മീറ്ററായിരിക്കും ലണ്ടനിലെ ആദ്യ അട്രാക്ഷന്‍. അത് കഴിഞ്ഞാല്‍ സംശയമില്ല-ടെന്നിസ് വേദികളിലെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്കായിരിക്കും ആരാധകര്‍.
Thursday, June 14, 2012
WHAT A SHAME....
പെണ്ണിനായുള്ള ഇന്ത്യന്‍ ബലബലം അഥവാ നമ്മുടെ സ്വന്തം നാണക്കേട്
ഇന്ത്യാ മഹാരാജ്യത്തിന് വിശേഷണങ്ങള്‍ നിരവധിയുണ്ട്. കായിക വിശേഷണങ്ങളില്‍ മാത്രമാണ് ദാരിദ്ര്യം കടന്ന് വരുന്നത്. മനുഷ്യവിഭവ ശേഷിയില്‍ എല്ലാവരെയു പിറകിലാക്കുമ്പോഴും രാജ്യാന്തര തലത്തിലെ കായികാംഗീകാരം കിട്ടാകനിയായി നില്‍ക്കുന്നു. തമ്മില്‍ തല്ലുകാരുടെ കായികനാടാണ് ഇന്ത്യയെന്ന് ബ്രിട്ടിഷുകാരല്ലാത്ത ചിലര്‍ പരിഹസിക്കാറുണ്ടായിരുന്നു. അതിനവര്‍ക്ക് ഉപോത്‌പലകമായി ചുണ്ടിക്കാട്ടാനുണ്ടായിരുന്നത് കബഡിയെ പോലുള്ള മല്‍സര ഇനങ്ങളായിരുന്നു. പിന്നെ ടെന്നിസിലെ തൊഴുത്തില്‍ കുത്തും. ലിയാന്‍ഡര്‍ പെയ്‌സും മഹേഷ് ഭൂപതിയും ലോക ടെന്നിസ് ഡബിള്‍സ് റാങ്കിംഗില്‍ ഒന്നാമത് വന്നവരായിരുന്നു. നിരവധി ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയവര്‍ പക്ഷേ ഇടക്ക് വെച്ച് തമ്മില്‍ തല്ലി പിരിഞ്ഞു. ഈ വേര്‍പിരിയില്‍ ലോകം ആഘോഷമാക്കിയത് ഇന്ത്യയെ പരിഹസിച്ചായിരുന്നു. ടെന്നിസ് തല്ലിന്റെ തുടരധ്യായമായി സാനിയ മിര്‍സയെ പാര്‍ട്ട്‌ണറാക്കുന്നത് സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉണ്ടായി. പെയ്‌സിനും ഭൂപതിക്കും സാനിയയെ വേണം. രണ്ട് പേരും താല്‍പ്പര്യം പരസ്യമാക്കി. സാനിയയാവട്ടെ സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റോടെ മനസ് തുറക്കാതെ രണ്ട് പേരോടും സഹകരിച്ചു. 2006 ലെ ദോഹ ഏഷ്യന്‍ ഗെയിംസില്‍ പെയ്‌സിനൊപ്പം മിക്‌ഡസ് ഡബിള്‍സില്‍ സാനിയ സ്വര്‍ണം നേടിയപ്പോള്‍ ഭൂപതിക്ക് അത് ദഹിച്ചില്ല. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഭൂപതി ഫൗണ്ടേഷന്റെ ബാനറില്‍ സാനിയയെ സ്വന്തമാക്കാനുള്ള ശ്രമത്തില്‍ അദ്ദേഹം വിജയിച്ചു. ഒടുവിലിപ്പോള്‍ ഫ്രഞ്ച് ഓപ്പണിലെ മിക്‌ഡസ് ഡബിള്‍സ് കിരീടം വരെയെത്തി നില്‍ക്കുന്നു ഈ കൂട്ടുകെട്ട്.
ലണ്ടന്‍ ഒളിംപിക്‌സില്‍ സാനിയ കളിക്കുമോ എന്നത് ഉറപ്പില്ലാത്ത കാര്യം. സിംഗിള്‍സ് മല്‍സരങ്ങളില്‍ വൈല്‍ഡ്‌കാര്‍ഡ് എന്‍ട്രിയായി അവസരം ലഭിച്ചാല്‍ മാത്രമാണ് ഡബിള്‍സില്‍ മല്‍സരിക്കാനാവുക. ഡബിള്‍സില്‍ കളിക്കാന്‍ പെയ്‌സിനും ഭൂപതിക്കും യോഗ്യതയുണ്ട്. വൈല്‍ഡ് കാര്‍ഡായി സാനിയ മല്‍സരിച്ചാല്‍ നിലവിലെ സാഹചര്യത്തില്‍ ഭൂപതിക്കൊപ്പമായിരിക്കും സാനിയയുടെ മിക്‌സഡ് ഡബിള്‍സ്.
ഒരു പാര്‍ട്ട്‌ണറെ കിട്ടാന്‍ ഇങ്ങനെയുള്ള തമ്മില്‍ തല്ല് ഇവിടെ മാത്രമല്ലേ നടക്കുക...? നമ്മെ പരിഹസിക്കാന്‍ നമ്മള്‍ തന്നെ ആയുധം നല്‍കുന്നു.
ഒളിംപിക്‌സില്‍ ലോക പ്രശസ്‌ത താരങ്ങളെല്ലാം കളിക്കാനെത്തുന്നുണ്ട്. റോജര്‍ ഫെഡ്‌ററും റഫേല്‍ നദാലും മരിയ ഷറപ്പോവയും (റഷ്യന്‍ പതാക വഹിക്കുന്നത് ടെന്നിസ് സുന്ദരിയാണ്) സറീന വില്ല്യംസുമെല്ലാം. സിംഗിള്‍സ് മല്‍സരങ്ങളിലാണ് ഇവരെല്ലാം ശ്രദ്ധിക്കുന്നത്. ഡബിള്‍സും മിക്‌സഡ് ഡബിള്‍സും കളിച്ചേക്കാം. ഇവര്‍ക്കിടയില്‍ പക്ഷേ പ്രശ്‌നങ്ങളില്ല. നദാലും ഫെഡ്‌ററും രാജ്യം നിശ്ചയിക്കുന്ന പാര്‍ട്ട്‌ണര്‍ക്കൊപ്പം കളിക്കുന്നു. നമ്മളോ-തമ്മില്‍ തല്ല് നടത്തുന്നു. ഒളിംപിക്‌സിന് കേവലം ആറാഴ്‌ച്ചകള്‍ മാത്രം ബാക്കിനില്‍ക്കെ നമ്മുടെ അധികാരികള്‍ ഇത് വരെ ടീമിനെ നിശ്ചയിച്ചിട്ടില്ല. പെയ്‌സിന് പുരുഷ ഡബിള്‍സില്‍ ഭൂപതിക്കൊപ്പം കളിക്കാന്‍ താല്‍പ്പര്യമുണ്ട്. പക്ഷേ ഭൂപതി പറയുന്നത് പെയ്‌സിനൊപ്പം താനില്ലെന്നാണ്. രോഹന്‍ ബോപ്പണക്കും പെയ്‌സിനൊപ്പം കളിക്കാന്‍ താല്‍പ്പര്യമില്ല. പെയ്‌സാവട്ടെ തന്റെ അവസാന ഒളിംപിക്‌സില്‍ ഒരു മെഡല്‍ മോഹിക്കുന്നുമുണ്ട്. പെയ്‌സും ഭൂപതിയും കളിക്കുന്നതാണ് രാജ്യത്തിന് നല്ലത്. അഖിലേന്ത്യാ ടെന്നിസ് ഫെഡേറഷനും ഈ ജോഡിയിലാണ് താല്‍പ്പര്യം. പക്ഷേ കണ്ടാല്‍ മിണ്ടാത്ത രണ്ട് പേര്‍ എങ്ങനെ മൈതാനത്ത് ഒരുമിക്കും. അതിന് ഒരു സാധ്യതയുമില്ല. പിന്നെ അവശേഷിക്കുന്ന സാധ്യത ഭൂപതിയും ബോപ്പണയും തമ്മിലുള്ള സഖ്യമാണ്. രണ്ട് പേരും നന്നായി കമ്പൈന്‍ ചെയ്യുന്നവര്‍. ഇവര്‍ക്ക് അവസരം നല്‍കിയാല്‍ പെയ്‌സിനൊപ്പം ആളുണ്ടാവില്ല. ഒളിംപിക്‌സ് മുന്നില്‍ കണ്ട് ദീര്‍ഘകകാലമായി ഭൂപതിയും ബോപ്പണയും പരിശീലനത്തിലാണ്.
റാങ്കിംഗ് പ്രകാരം പെയ്‌സാണ് വളരെ മുന്നില്‍. ഏഴാം സ്ഥാനത്തുള്ള അദ്ദേഹം നേരത്തെ തന്നെ ഒളിംപിക്‌സ് യോഗ്യത ഉറപ്പാക്കിയ താരമാണ്. റാങ്കിംഗില്‍ അടുത്ത സ്ഥാനത്ത് വരുന്നത് ബോപ്പണയാണ് (12). ഭൂപതി പതിനാലാം റാങ്കുകാരനാണ്. റാങ്കിംഗ് പ്രകാരമാണ് ടീമിനെ നിശ്ചയിക്കുന്നതെങ്കില്‍ പെയ്‌സും ബോപ്പണയുമാണ് കളിക്കേണ്ടത്. അപ്പോള്‍ ഭൂപതി പുറത്താവും. പിന്നെ ഒരു സാധ്യത നിലനില്‍ക്കുന്നത് സോമദേവ് ദേവര്‍മാനൊപ്പം ഭൂപതിയെ കളിപ്പിക്കുന്നതാണ്. നല്ല യുവതാരമാണ് ദേവര്‍മാന്‍. കോമണ്‍വെല്‍ത്ത്‌് ഗെയിംസിലെ ചാമ്പ്യന്‍. പക്ഷേ ഭൂപതിക്ക് ദേവര്‍മാനോട് താല്‍പ്പര്യക്കുറവുണ്ട്. ഭൂപതി ബോപ്പണയില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ പെയ്‌സ്-ദേവര്‍മാന്‍ സഖ്യവും വന്നേക്കാം. മിക്‌ഡസ് ഡബിള്‍സില്‍ ഭൂപതി-സാനിയ സഖ്യത്തിന്റെ സാധ്യതകള്‍ ഇപ്പോഴും സാധ്യതകള്‍ മാത്രമാണെന്നിരിക്കെ ഇന്ത്യക്ക് ഇതില്‍പ്പരം എന്ത് വിശേഷണം നല്‍കാനാവും..
ഇതാണ് നമുടെ, നമ്മുടെ മാത്രം ഗതിക്കേട്. എല്ലാവരും ഒളിംപിക്‌സ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ നമ്മള്‍ ടീമിന്റെ കാര്യത്തില്‍ തമ്മിലടിക്കുന്നു. ടെന്നിസില്‍ ഒരു മെഡല്‍ ....? വെറുതെ പ്രതീക്ഷിക്കാം. അതിന് ചെലവില്ലല്ലോ....!
Wednesday, June 13, 2012
EXPECT ONLY ONE WIN
ജര്‍മനി, ദക്ഷിണ കൊറിയ, ന്യൂസിലാന്‍ഡ്, ബെല്‍ജിയം,ഹോളണ്ട്-ലോക ഹോക്കിയില്‍ വലിയ വിലാസമുള്ളവര്‍. ലണ്ടനില്‍ ഇവരെല്ലാം കളിക്കുന്ന ഗ്രൂപ്പ് ബി യിലാണ് ഇന്ത്യയും. ആദ്യ മല്‍സരത്തില്‍ തന്നെ പ്രതിയോഗികള്‍ നിരവധി തവണ ലോകപ്പട്ടം സ്വന്തമാക്കിയ ഡച്ചുകാര്‍. രണ്ടാം മല്‍സരം ഇന്ത്യയെക്കാള്‍ നന്നായി അതിവേഗ ഹോക്കി കളിക്കുന്ന ന്യൂസിലാന്‍ഡുമായി. നിലവിലെ ഒളിംപിക് ജേതാക്കളായ ജര്‍മനിയുമാണ് മൂന്നാം മല്‍സരം. ഏഷ്യന്‍ ഹോക്കിയില്‍ ഇന്ത്യന്‍ ആധിപത്യത്തിന് അന്ത്യമിട്ടവരില്‍ പ്രധാനികളായ കൊറിയക്കാരുമായി നാലം മല്‍സരം. ഗ്രൂപ്പില്‍ ഇന്ത്യക്ക് തോല്‍പ്പിക്കാന്‍ കഴിയുന്നവരായി ആകെയുള്ളത് ബെല്‍ജിയമാണ്. അവരുമായി അവസാനത്തിലാണ് മല്‍സരം.
ഇത്രയും മുഖവുരയായി പറഞ്ഞത് പ്രതീക്ഷകളെ താലോലിക്കരുത് എന്ന് കരുതി തന്നെയാണ്. ഒരു മല്‍സരത്തില്‍ ജയിച്ചാലാണ് അല്‍പ്പം ഊര്‍ജ്ജം ലഭിക്കുക. ലണ്ടനില്‍ ജയവും ഊര്‍ജ്ജവും ലഭിക്കാന്‍ വിയര്‍ക്കേണ്ടി വരും. ഈയിടെ മലേഷ്യന്‍ നഗരമായ ഇപ്പോയില്‍ സമാപിച്ച സുല്‍ത്താന്‍ അസ്ലം ഷാ ഹോക്കിയില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനമാണ് കിട്ടിയത്. ഈ നേട്ടത്തിന്റെ പശ്ചാത്തലത്തില്‍ പ്രതീക്ഷകളാവാമെന്ന് പറയുന്നവരും ഓസ്‌ട്രേലിയക്കാരാനയ കോച്ച് നോബ്‌സിന്റെ പ്രൊഫഷണല്‍ സമീപനത്തില്‍ വിശ്വസിക്കുന്നവരുവുമുണ്ടാവാം. പക്ഷേ ഇപ്പോയില്‍ കളിച്ച ടീമുകളില്ലെല്ലാം ജൂനിയര്‍ താരങ്ങളായിരുന്നു. പരീക്ഷണാര്‍ത്ഥമാണ് എല്ലാവരും അസ്‌ലം ഷാ ഹോക്കിക്ക് ടീമിനെ അയച്ചത്. നമ്മള്‍ പാക്കിസ്‌താനെ തോല്‍പ്പിച്ചതാണ് കാര്യമായ നേട്ടം. അപ്പോഴും ചാമ്പ്യന്‍ഷിപ്പ് നേടിയവര്‍ ന്യൂസിലാന്‍ഡുകാരാണ് എന്ന സത്യം മുന്നിലുണ്ട്.
ഗോള്‍ക്കീപ്പര്‍ ഭരത് ചേത്രിയാണ് നമ്മുടെ നായകന്‍. പി.ആര്‍ ശ്രീജേഷ് എന്ന മലയാളി കീപ്പറാണ് ചേത്രിയുടെ സഹായി. ഇഗ്നേസ് ടിര്‍ക്കെ, സന്ദീപ് സിംഗ്, സര്‍ദാര്‍ സിംഗ്, ശിവേന്ദ്രസിംഗ്, തുഷാര്‍ ഖണ്ഡേക്കര്‍, ധരംവീര്‍ സിംഗ് തുടങ്ങിയ യുവനിരക്കാരുമുണ്ട്.
പക്ഷേ ഹോളണ്ടിനോട് എങ്ങനെ ജയിക്കും...? ഒളിംപിക് പാര്‍ക്കിലെ റിവര്‍ബാങ്ക് അറീനയിലെ കൃത്രിമ ടര്‍ഫിലാണ് മല്‍സരങ്ങള്‍. ഇത്തരം ട്രാക്കില്‍ അതിവേഗത്തില്‍ കളിക്കുന്ന ഡച്ചുകാര്‍ക്കെതിരെ ഒരു തരത്തിലും ഇന്ത്യക്ക് പിടിച്ചുനില്‍ക്കാനാവില്ല. ജര്‍മനിയും കൊറിയയുമെല്ലാം ഇന്ത്യയെക്കാള്‍ മികച്ചവരാണ്.
ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യക്ക് ഹോക്കി നേട്ടങ്ങള്‍ പലതുണ്ട്. 1928 ലെ ഒളിംപിക്‌സ് മുതല്‍ എട്ട് തവണ നമ്മള്‍ സ്വര്‍ണം നേടി. ഈ കാലയളവില്‍ നമ്മള്‍ പരീക്ഷണങ്ങളോട് മുഖം തിരിച്ചു. പരമ്പരാഗത ഹോക്കിയില്‍ കണ്ണുമടച്ച് വിശ്വസിച്ചു. വേഗമാര്‍ന്ന നീക്കങ്ങളുമായി പ്രതിയോഗികള്‍ പരീക്ഷണങ്ങളിലൂടെ വളര്‍ന്നപ്പോള്‍ ഹോക്കിയിലെ സ്വര്‍ണം ഇന്ത്യക്ക് അന്യമായി തുടങ്ങി. നാല് വര്‍ഷം മുമ്പ് ബെയ്‌ജിംഗില്‍ നടന്ന ഒളിംപിക്‌സില്‍ ടീമിന് യോഗ്യത പോലും നേടാനായില്ല എന്ന ദയനീയതയില്‍ കാര്യങ്ങളെത്തി.
ഇത്തവണ എന്തായാലും യോഗ്യത തന്നെ മെഡലാണ്. മികച്ച പ്രകടനങ്ങളുമായി അന്തസ് നിലനിര്‍ത്തണം. കുറ്റങ്ങളും കുറവുകളും മാത്രമാണ് ടീമിന്റെ വിലാസം. വലിയ വേദികളിലെ പരിഭ്രാന്തി ഇനിയുമകന്നിട്ടില്ല. 2010 ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഫൈനല്‍ തോല്‍വി, 2010 ലെ ഗോഞ്ചു ഏഷ്യന്‍ ഗെയിംസിലെ സെമി തോല്‍വി-സമീപകാലത്തെ ഈ രണ്ട് തോല്‍വികള്‍ നേരില്‍ കണ്ട് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഡല്‍ഹിയില്‍ നാട്ടുകാരുടെ പിന്തുണയില്‍ തകര്‍പ്പന്‍ പ്രകടനങ്ങളുമായി പ്രതിയോഗികളെ തറപറ്റിച്ചിരുന്നു ടിര്‍ക്കെയുടെ ടീം. മലേഷ്യക്കെതിരെ 3-2 ന്റെ ജയം, ഓസ്‌ട്രേലിയക്കെതിരെ തോല്‍വി (2-5), സ്‌ക്കോട്ട്‌ലാന്‍ഡിനെതിരെ നാല് ഗോള്‍ ജയം, ബദ്ധവൈരികളായ പാക്കിസ്‌താനെതിരെ 7-4 ന്റെ മിന്നല്‍ ജയം. ധ്യാന്‍ചന്ദ് നാഷണല്‍ സ്റ്റേഡിയത്തിലെ ഈ മല്‍സരം മറക്കാനാവില്ല. സന്ദീപ് സിംഗും ശിവേന്ദ്രയും സരവ്‌ജിത്തും മുജ്‌തബയും ധരംവീറുമെല്ലാം ഗോള്‍വേട്ട നടത്തിയപ്പോള്‍ നിറഞ്ഞ് മറിഞ്ഞ സ്‌റ്റേഡിയം. സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയുമെല്ലാം കളി കാണാന്‍ വന്ന കാഴ്‌ച്ച..... സെമിയില്‍ ഇംഗ്ലണ്ടിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയ ടീം പക്ഷേ അവസാന മല്‍സരത്തില്‍ ഓസ്‌ട്രേലിയക്കാരോട് വാങ്ങിയത് എട്ട് ഗോളുകളാണ്.
ചൈനീസ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ എല്ലാ മല്‍സരങ്ങള്‍ക്കും സാക്ഷിയാവാനായിരുന്നു. ഗ്രൂപ്പ് ബിയില്‍ സന്ദിപും ഹാലപ്പയും ശിവേന്ദ്രയും ഫോമിലെത്തിയ ദിവസത്തില്‍ ഹോംഗ്‌കോംഗിനെതിരെ ഏഴ് ഗോളിന്റെ തകര്‍പ്പന്‍ വിജയം, രണ്ടാം മല്‍സരത്തില്‍ നാട്ടുകാരായ ബംഗ്ലാദേശിനെതിരെ ഒമ്പത് ഗോളിന്റെ ജയം, നിര്‍ണായകമായ മൂന്നാം മല്‍സരത്തില്‍ പാക്കിസ്‌താനെതിരെ 3-2 ന്റെ ജയം. ആ മല്‍സരമായിരുന്നു ഏറെ ആവേശകരമായത്. മൂന്നാം മിനുട്ടില്‍ സന്ദീപിന്റെ ഗോള്‍-ഞങ്ങള്‍ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരെല്ലാം തുള്ളിച്ചാടി. അരികിലുള്ള പാക്കിസ്‌താനികളായ മാധ്യമ പ്രവര്‍ത്തകര്‍ പക്ഷേ അടുത്ത മിനുട്ടില്‍ തന്നെ മുദ്രാവാക്യവുമായി എഴുന്നേറ്റു-നാലാം മിനുട്ടില്‍ തന്നെ ഭട്ട് പാക്കിസ്‌താനായി തിരിച്ചടിച്ചു. ധരംവീറിലുടെ പതിനാറാം മിനുട്ടില്‍ ഇന്ത്യക്ക് ലീഡ്, അബ്ബാസിയിലൂടെ പാക്കിസ്‌താന്‍ രണ്ടാം പകുതിയില്‍ തിരിച്ചെത്തി. 48-ാം മിനുട്ടില്‍ സന്ദീപ് വിജയ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തപ്പോള്‍ തുടങ്ങിയ ആഘോഷം ഇപ്പോഴും മനസ്സിലുണ്ട്. കളിക്ക് ശേഷം ഞങ്ങള്‍ ഇന്ത്യ-പാക്കിസ്‌താന്‍ മാധ്യമ പ്രവര്‍ത്തകര്‍ പതിവ് പോലെ ഭായ്-ഭായ് മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ആവോട്ടിയിലെ ഹോക്കി ഫീല്‍ഡ് വിട്ടത്. സെമിയില്‍ പക്ഷേ ടീം നിരാശപ്പെടുത്തി. ജയിക്കാമായിരുന്ന മലേഷ്യക്കെതിരായ പോരാട്ടത്തില്‍ മികച്ച പ്രകടനത്തിലും അവസാന നിമിഷത്തിലെ പതര്‍ച്ചയില്‍ തോറ്റ് മൂന്നാം സ്ഥാനക്കാരായി. സന്ദീപും ഖണ്ഡേക്കറും രാജ്‌പാലുമെല്ലാം ഗോള്‍ നേടിയിട്ടും അധികസമയത്തെ ഗോള്‍ വില്ലനായി. കൊറിയക്കാരെ തോല്‍പ്പിച്ച് വെങ്കലം നേടിയത് വലിയ അംഗീകാരമായിരുന്നില്ല. ഏഷ്യന്‍ ഗെയിംസ് കഴിഞ്ഞ് മടങ്ങുമ്പോള്‍ ഗോഞ്ചുവില്‍ നിന്ന് ബാങ്കോക്കിലേക്കുള്ള വിമാനത്തില്‍ തൊട്ടിരികിലുണ്ടായിരുന്നു പാക്കിസ്‌താന്‍ ഹോക്കിയിലെ ഇതിഹാസം താരം സുഹൈല്‍ അബ്ബാസ്. രണ്ട് മണിക്കൂറോളം അദ്ദേഹവുമായി സംസാരിച്ചത് പത്രപ്രവര്‍ത്തന കരിയറിലെ മറക്കാനാവാത്ത സമയം.
ഹോംഗ്‌കോംഗിനെയും ബംഗ്ലാദേശിനെയും തോല്‍പ്പിച്ചത് പോലെ ഡച്ചുകാരെയും ന്യൂസിലാന്‍ഡിനെയും തോല്‍പ്പിക്കാനാവില്ല. ഗോഞ്ചുവില്‍ കളിച്ചത് പോലെ പരമ്പരാഗതമായി നീങ്ങാനുമാവില്ല. പിടിച്ചുനില്‍ക്കാനുള്ള കരുത്ത്-അത് സമ്പാദിച്ചാല്‍ തോല്‍വിയുടെ ആഴം കുറക്കാം. മെഡലെന്ന അതിമോഹത്തേക്കാള്‍ ഒരു ജയമെങ്കിലുമെന്ന യാഥാര്‍ത്ഥ്യത്തില്‍ വിശ്വാസമര്‍പ്പിക്കുന്നതാണ് നല്ലത്.
Subscribe to:
Posts (Atom)