Saturday, December 31, 2011

HOPES 2012

തേര്‍ഡ്‌ ഐ യില്‍ ഇന്നലെ വര്‍ഷാവലോകനമായിരുന്നു. ഇന്ന്‌ പുതിയ വര്‍ഷത്തിലെ പ്രതീക്ഷകള്‍

ഇന്ന്‌ പുതുവര്‍ഷത്തിലെ ആദ്യ ദിവസം. ഇന്ന്‌ മുതല്‍ 365 കായികദിവസങ്ങള്‍. കൂടുതല്‍ ഉയരവും ദൂരവും കരുത്തും തേടി താരങ്ങള്‍ രംഗത്തിറങ്ങുന്നു. ലണ്ടനില്‍ ഒളിംപിക്‌സ്‌, ഉക്രൈനിലും പോളണ്ടിലുമായി യൂറോപ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌, ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പര, ടി 20 ലോകകപ്പ്‌ തുടങ്ങി കലണ്ടറില്‍ വലിയ ചാമ്പ്യന്‍ഷിപ്പുകള്‍. ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന യൂറോപ്പില്‍ വിവിധ ലീഗ്‌ ചാമ്പ്യന്‍ഷിപ്പുകള്‍ ആദ്യ ഘട്ടം പിന്നിട്ടിരിക്കുന്നു. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്‌റ്റര്‍ സിറ്റിയും സ്‌പാനിഷ്‌ ലീഗില്‍ റയല്‍ മാഡ്രിഡും ബാര്‍സിലോണയും ബുണ്ടേല്‍സ്‌ ലീഗില്‍ ബയേണ്‍ മ്യൂണിച്ചും ഫ്രാന്‍സില്‍ ലിയോണും ഇറ്റാലിയിന്‍ സിരിയ എ യില്‍ പാര്‍മയുമെല്ലാം മുന്നേറുന്നു. വന്‍കരയിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ നോക്കൗട്ട്‌ ഘട്ടത്തിലാണ്‌. ക്രിക്കറ്റില്‍ ആഷസ്‌ പോരാട്ടങ്ങളുണ്ട്‌. ലോകകപ്പ്‌ ടി 20 മല്‍സരങ്ങളും പിന്നെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റുമുണ്ട്‌. മാസ്റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍ കരിയറിലെ നൂറാം സെഞ്ച്വറി നേടുമോ എന്നതാണ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ പ്രേമികളുടെ ചോദ്യം. ലയണല്‍ മെസിയും കൃസ്‌റ്റിയാനോ റൊണാള്‍ഡോയും തമ്മില്‍ കാല്‍പ്പന്തിലെ സൂപ്പര്‍ താര പട്ടത്തിനായുള്ള പോരാട്ടത്തിലാണ്‌. ഈ മാസം തന്നെ ആരംഭഇക്കുന്ന ഗ്രാന്‍ഡ്‌ സ്ലാം ചാമ്പ്യന്‍ഷഇപ്പുകല്‍. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ്‌ ആരംഭിക്കുന്നത്‌ ജനുവരി മധ്യത്തില്‍. റോജര്‍ ഫെഡ്‌ററും റഫേല്‍ നദാലും തമ്മിലുളള പോരാട്ടം തുടരും. അതിവേഗതയില്‍ ലോകത്തിന്‌ മുന്നില്‍ വിസ്‌മയമായ ഉസൈന്‍ ബോള്‍ട്ടിന്‌ പ്രതിയോഗികളുണ്ടാവുമോ...? പുതിയ വര്‍ഷത്തിലെ പ്രതീക്ഷകളിലൂടെ...


ലണ്ടന്‍ വിളിക്കുന്നു
ബെയ്‌ജിംഗിലെ പക്ഷിക്കൂട്‌......ആരുടെ ഓര്‍മയിലും ആ തട്ടകമുണ്ട്‌. സ്വര്‍ണ വിസ്‌മയമായി മൈക്കല്‍ ഫെല്‍പ്‌സ്‌ എന്ന നീന്തല്‍താരം, വേഗതയില്‍ ഒന്നാമനായ ഉസൈന്‍ ബോള്‍ട്ട്‌, ആതിഥേയരുടെ കണ്ണീരായി ലി ഹുയാന്‍, ഇന്ത്യക്കായി സ്വര്‍ണ്ണ വെടിയുതിര്‍ത്ത അഭിനവ്‌ ബിന്ദ്ര. നാല്‌ വര്‍ഷം കഴിഞ്ഞിരിക്കുന്നു ചൈന ലോകത്തെ വിരുന്നൂട്ടിയിട്ട്‌. എന്തെല്ലാമായിരുന്നു ചൈനയെ നോക്കി ലോകം കുറ്റം പറഞ്ഞത്‌. നഗരത്തില്‍ സുരക്ഷയില്ല. മലീനികരണ തോത്‌ വളരെ കൂടുതല്‍. കായിക താരങ്ങള്‍ക്ക്‌ മികച്ച സമയവും ഉയരവും കുറിക്കാനാവില്ല. പക്ഷേ എല്ലാവരുടെയും വാക്കുകളെ അസ്ഥാനത്താക്കി ഒളിംപിക്‌ ചരിത്രത്തിലെ മികച്ച അധ്യായത്തിന്‌ കളമെഴുതി ചൈന.
ഇനിയിപ്പോള്‍ ബ്രിട്ടന്റെ ഊഴമാണ്‌. ചൈനക്കാരെ പഴി പറയുന്നതില്‍ മുന്നില്‍ നിന്നവരാണ്‌ ഇംഗ്ലീഷുകാര്‍. അമേരികക്കൊപ്പം ചേര്‍ന്ന്‌ ഏഷ്യയെ കുറ്റം പറയാന്‍ മല്‍സരിച്ച ഇംഗ്ലീഷുകാര്‍ക്ക്‌ മുന്നില്‍ വെല്ലുവിളിയായി സുരക്ഷ തന്നെ മുന്നിലുണ്ട്‌. കായികലോകം ഒരു കുടക്കീഴില്‍ ഒരുമിക്കുമ്പോള്‍ അവര്‍ക്കെല്ലാം രക്ഷ നല്‍കണം. ഭീകരരുടെ ഭീഷണിയില്‍ മുന്നില്‍ നില്‍ക്കുന്ന നഗരമാണ്‌ ലണ്ടന്‍. പരാതികളില്ലാതെ ചൈനയുടെ വഴിയില്‍ വലിയ ഗെയിംസ്‌ നടത്തുകയെന്ന ദൗത്യത്തില്‍ ഇത്‌ വരെ ലണ്ടന്‍ വിജയിച്ചിട്ടുണ്ട്‌. കളിമുറ്റങ്ങളെല്ലാം ഒരുങ്ങിയിട്ടുണ്ട്‌. സുരക്ഷാ കാര്യത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ളവരുടെ സഹായ വാഗ്‌ദാനവുമുണ്ട്‌. 1908 ലും 1948 ലും ഒളിംപിക്‌സിന്‌ ആതിഥേയത്വം വഹിച്ചവരെന്ന ഖ്യാതിയിലും ലണ്ടന്‌ കാര്യങ്ങള്‍ എളുപ്പമാവണമെങ്കില്‍ എല്ലാ രാജ്യങ്ങളുടെയും പിന്തുണ ഉറപ്പാക്കിയുള്ള സംയുക്ത പ്രവര്‍ത്തനം വേണം. ഒളിംപിക്‌സ്‌ ചരിത്രത്തിലേക്ക്‌ ഒന്ന്‌ നടന്നാല്‍ കാണാനുവക അമേരിക്കന്‍ അല്ലെങ്കില്‍ യൂറോപ്യന്‍ ആധിപത്യമാണ്‌. ചൈനയിലാണ്‌ അതിന്‌ മാറ്റമുണ്ടായത്‌. ആതിഥേയര്‍ എന്ന നിലയില്‍ അവര്‍ ബഹുദൂരം മുന്നേറിയപ്പോള്‍ മെഡല്‍പ്പട്ടികയിലെ ആധിപത്യം ചൈന ആര്‍ക്കും വിട്ടുകൊടുത്തില്ല. രാഷ്‌ട്രീയ പ്രതിയോഗിയായി ചൈനയുടെ കായിക കരുത്ത്‌ അമേരികക്ക്‌ മാത്രമല്ല പടിഞ്ഞാറിന്‌ തന്നെ ക്ഷീണമായി. അതിന്‌ മറുപടി നല്‍കുക എന്ന ലക്ഷ്യത്തിലാണ്‌ ലണ്ടനിലേക്ക്‌ അമേരിക്ക വരുക എന്നുറപ്പാണ്‌. കിരീടം നിലനിര്‍ത്താന്‍ ചൈനയും
അഭിനവ്‌ ബിന്ദ്ര എന്ന ഷൂട്ടിംഗ്‌ താരം ബെയ്‌ജിംഗില്‍ ഇന്ത്യക്ക്‌ സമ്മാനിച്ചത്‌ സമാനതകളില്ലാത്ത നേട്ടമായിരുന്നു. ഒളിംപിക്‌സിലെ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വര്‍ണം. ആ നേട്ടത്തിന്‌ ശേഷം ബിന്ദ്ര പിറകോട്ട്‌ പോവുന്നതാണ്‌ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിലും ലോക ഷൂട്ടിംഗ്‌ ചാമ്പ്യന്‍ഷിപ്പിലും ഗുവാന്‍ഷു ഏഷ്യന്‍ ഗെയിംസിലുമെല്ലാം കണ്ടത്‌. ഗഗന്‍ നരാംഗായിരുന്നു കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഹിറോ. ഗുവാന്‍ഷൂവില്‍ സ്വര്‍ണ്ണ പ്രകടനങ്ങള്‍ കുറവായിരുന്നു. ഉത്തേജക വിവാദത്തില്‍ നില്‍കുന്ന ഇന്ത്യന്‍ ട്രാക്കിന്‌ ലണ്ടനില്‍ കാര്യമായി ഒന്നും ചെയ്യാനില്ല. മയുഖാ ജോണിയെയും ടിന്റു ലൂക്കയെയുമെല്ലാം ഉയര്‍ത്തിക്കാട്ടാമെന്ന്‌ മാത്രം. ഹോക്കിയിലായിരുന്നു എന്നും ഒളിംപിക്‌സില്‍ ഇന്ത്യയുടെ മുന്നേറ്റം, പക്ഷേ യൂറോപ്യന്മാര്‍ ഹോക്കി പഠിച്ചതോടെ ഇന്ത്യ പിറകിലായി. സമീപകാലത്തായി 80 ലെ മോസ്‌ക്കോ ഒളിംപക്‌സിലെ സ്വര്‍ണമാണ്‌ കാര്യമായ നേട്ടം. ഇത്തവണ കളിക്കാന്‍ തന്നെ യോഗ്യതയില്ലാത്ത അവസ്ഥയാണ്‌.

വരുന്നു യൂറോ
ഗ്രൂപ്പ്‌ എയില്‍ പോളണ്ടും ഗ്രീസും റഷ്യയും ചെക്ക്‌ റിപ്പബ്ലിക്കും. ബി യില്‍ ഹോളണ്ടും ഡെന്മാര്‍്‌ക്കും ജര്‍മനിയും പോര്‍ച്ചുഗലും. സിയില്‍ ലോക ചാമ്പ്യന്മാരായ സ്‌പെയിനും ഇറ്റലിയും റിപ്പബ്ലിക്‌ ഓഫ്‌ അയര്‍ലാന്‍ഡും ക്രൊയേഷ്യയും. ഡിയിലാവട്ടെ ആതിഥേയരായ ഉക്രൈനൊപ്പം ഫ്രാന്‍സും ഇംഗ്ലണ്ടും സ്വീഡനും..... ജൂണ്‍ എട്ടിനായി സോക്കര്‍ ലോകം കാത്തിരിക്കുകയാണ്‌. അന്നാണ്‌ യൂറോപ്യ.ന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ആരംഭിക്കുന്നത്‌. ജൂലൈ ഒന്നിന്‌ ഫൈനലും. ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ സ്‌പാനിഷ്‌ സൈന്യം ജേതാക്കളായ കാഴ്‌ച്ചക്ക്‌്‌ ശേഷം ഫുട്‌ബോള്‍ ലോകത്തെ വലിയ അട്ടിമറിയായിരുന്നു കോപ്പ അമേരിക്ക സോക്കറിലെ ഉറുഗ്വേ വിജയം. ബ്രസീലും അര്‍ജന്റീനയും പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ അധികമാരുമറിയാത്ത ലൂയിസ്‌ സുവാരസും ഡിയാഗോ ഫോര്‍ലാനും കളിച്ച ഉറുഗ്വേക്കാര്‍ കിരീടം സ്വന്തമാക്കിയത്‌. 2011 ല്‍ കണ്ട ഈ അല്‍ഭുതത്തിന്‌ ശേഷം കാര്യമായ ഫുട്‌ബോള്‍ ബോംബുകള്‍ ലോകത്തുണ്ടായിരുന്നില്ല. ഇത്തവണ വന്‍കരാ ചാമ്പ്യന്‍ഷിപ്പ്‌ നടക്കുമ്പോള്‍ കിരീടം നിലനിര്‍ത്തുക എന്ന വലിയ ബാധ്യതയുണ്ട്‌ സ്‌പെയിനിന്‌.
നിലവില്‍ ക്ലബ്‌ സോക്കറിന്റെ തിരക്കിലാണ്‌ യൂറോപ്പ്‌. അതിന്‌ ശേഷമാണ്‌ ടീമുകള്‍ വന്‍കരാ ചാമ്പ്യന്‍ഷിപ്പിനിറങ്ങുക. പതിനാറ്‌ ടീമുകള്‍ പങ്കെടുക്കുന്ന യൂറോയിലെ കിടിലന്‍ പോരാട്ടം നടക്കുക ഡിയിലാണ്‌. ഫ്രാന്‍സും ഇംഗ്ലണ്ടും സ്വിഡനും പിന്നെ ഉക്രൈനും. യോഗ്യതാ മല്‍സരങ്ങളില്‍ തപ്പിതടഞ്ഞവരാണ്‌ ഫ്രാന്‍സും ഇംഗ്ലണ്ടും. സ്വിഡനാവട്ടെ ശക്തിയുമായാണ്‌ യോഗ്യത നേടിയത്‌. ജര്‍മനിക്കും ഹോളണ്ടിനും പുതിയ താരങ്ങളുണ്ട്‌.

ആ സെഞ്ച്വറി
കാത്തു കാത്തിരിപ്പാണ്‌ എല്ലാവരും. പക്ഷേ കാത്തിരിപ്പിന്റെ സുഖം നഷ്ടമാവുന്നുണ്ട്‌. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നൂറാം സെഞ്ച്വറി പുതുവര്‍ഷ സമ്മാനമായി ലഭിക്കാനാുള്ള പ്രാര്‍ത്ഥന പോലും പലയിടങ്ങളിലും നടക്കുന്നു. ഇന്ത്യയിപ്പോള്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ്‌. ആദ്യ ടെസ്‌റ്റില്‍ മനോഹരമായി പരാജയപ്പെട്ട സാഹചര്യത്തില്‍ ഈയാഴ്‌ച്ച തന്നെ സിഡ്‌നിയില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്‌റ്റില്‍ വലിയ പ്രതീക്ഷകളില്ല. പക്ഷേ സിഡ്‌നി ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ സച്ചിന്‍ എന്നും തിളങ്ങിയിട്ടുണ്ട്‌. ബാറ്റ്‌സ്‌മാന്മാര്‍ക്കാണ്‌ അവിടെ ആധിപത്യം. സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയില്‍ കളിക്കുന്ന സച്ചിന്‌ ഓസീസ്‌ മണ്ണില്‍ അത്‌ നേടാനായാല്‍ ചരിത്രമാവും.

ലങ്കയില്‍ ടി 20 ലോകകപ്പ്‌
സെപ്‌തംബറില്‍ ടി 20 ലോകകപ്പ്‌ ആവേശമാണ്‌. ഇത്തവണ ലങ്കയിലാണ്‌ മല്‍സരങ്ങള്‍. സെപ്‌തംബര്‍ പതിനെട്ടിന്‌ ലങ്ക സിംബാബ്‌വെയുമായി കളിക്കുന്നതോടെയാണ്‌ വെടിക്കെട്ടിന്‌ തുടക്കം.

ടെന്നിസില്‍ ഫെഡ്‌റര്‍-നദാല്‍ അങ്കം
ലോക ടെന്നിസിലെ സൂപ്പര്‍ പോരാട്ടങ്ങള്‍ ഈ വര്‍ഷത്തിലുമുണ്ടാവും. നൂറ്‌ വലിയ കിരീടങ്ങള്‍ സ്വന്തമാക്കിയ ഫെഡ്‌ററെ വെല്ലുവിളിക്കാന്‍ ലോക ഒന്നാം നമ്പര്‍ താരം ദ്യോക്ക്യേവിച്ചും റഫേല്‍ നദാലുമെല്ലാമുണ്ട്‌. ഈ മാസം തന്നെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്നു. പരുക്കില്‍ തളര്‍ന്ന നദാലുള്‍പ്പെടെ എല്ലാവരും കളിക്കുന്നുണ്ട്‌.


പുതുവര്‍ഷത്തില്‍ മാഞ്ചസ്റ്ററിന്‌ തോല്‍വി
ലണ്ടന്‍:2012 ല്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിനെയും കോച്ച്‌ അലക്‌സ്‌ ഫെര്‍ഗൂസണെയും കാത്തിരിക്കുന്നത്‌ തിരിച്ചടികളാണോ...? ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ സ്വന്തം മൈതാനത്ത്‌ മാഞ്ചസ്റ്റര്‍ തോറ്റു. 3-2ന്‌ ബ്ലാക്‌ബേണാണ്‌ അട്ടിമറി ജയം നേടിയത്‌. ഇന്നലെ ഫെര്‍ഗിയുടെ എഴുപതാം പിറന്നാളായിരുന്നു. വലിയ വിജയം തേടിയാണ്‌ അദ്ദേഹമെത്തിയത്‌. പക്ഷേ തുടക്കം മുതല്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ബ്ലാക്‌ബേര്‍ണ്‍ ഞെട്ടിക്കുന്ന വിജയമാണ്‌ നേടിയത്‌. ക്രിസ്‌ സാംബയെ പെനാല്‍ട്ടി ബോക്‌സില്‍ വെച്ച്‌ ബെര്‍ബതോവ്‌്‌ വീഴ്‌ത്തിയതിന്‌ അനുവദിക്കപ്പെട്ട പെനാല്‍ട്ടി കിക്കില്‍ നിന്ന്‌ യാക്കൂബ്‌ തുടക്കത്തില്‍ ബ്ലാക്‌ബേര്‍ണിനെ മുന്നിലെത്തിച്ചു. മാഞ്ചസ്റ്റര്‍ ഡിഫന്‍സിനെ കീറിമുറിച്ച്‌ നൈജീരിയന്‍ രണ്ടാം ഗോളും നേടിയപ്പോള്‍ സ്‌റ്റേഡിയം ഞെട്ടി. ഡിമിതര്‍ ബെര്‍ബതോവിന്റെ ഗോളില്‍ മല്‍സരത്തിലേക്ക്‌ തിരിച്ചുവരാന്‍ മാഞ്ചസ്‌റ്ററിനായെങ്കിലും അന്തിമവിജയം പ്രതിയോഗികള്‍ക്കായിരുന്നു.

Friday, December 30, 2011

GREAT 2011 FOR INDIA


ഇന്നത്തെ തേര്‍ഡ്‌ ഐ കോളം വര്‍ഷാന്ത അവലോകനമാണ്‌. ഇന്ന്‌ അസ്‌തമിക്കുന്ന വര്‍ഷത്തിലെ കായിക കലണ്ടറിലെ സംഭവ വികാസങ്ങളിലുടെ ഇന്ത്യന്‍ അജണ്ടയിലുള്ള ഓട്ടപ്രദക്ഷിണം

ആരും മറക്കില്ല 1983. ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ കപില്‍ദേവിന്റെ ചെകുത്താന്‍ സംഘം ക്ലൈവ്‌ ലോയിഡ്‌ നയിച്ച വിന്‍ഡീസിനെ മലര്‍ത്തിയടിച്ച്‌ ഏകദിന ലോക കിരീടം സ്വന്തമാക്കിയ മുഹൂര്‍ത്തം. ഓര്‍മകളിലെ ആ സുവര്‍ണ മുഹൂര്‍ത്തതിന്‌ ശേഷം പരാജയങ്ങളുടെ ലോകകപ്പുകളിലുടെ വേദനായാത്ര നടത്തിയ ഇന്ത്യ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ അരങ്ങ്‌ തകര്‍ത്തു. മഹേന്ദ്ര സിംഗ്‌ ധോണിയുടെ ഇന്ദ്രജാലസംഘം ലോകകപ്പില്‍ മുത്തമിട്ടു. 2011 നെ ഇന്ത്യന്‍ കായികരംഗം ഓര്‍മ്മിക്കുക ഈ നേട്ടത്തിലൂടെയാവും.ഏഷ്യന്‍ വന്‍കരയിലെ ചാമ്പ്യന്‍ സോക്കര്‍ രാജ്യങ്ങള്‍ പങ്കെടുത്ത ഏഷ്യാ കപ്പ്‌ ഫുട്‌ബോളില്‍ ഇന്ത്യ കളിച്ചത്‌ വലിയ നേട്ടമായെങ്കില്‍ ട്രാക്കിലെ സമീപകാല നേട്ടങ്ങളെ ഇല്ലാതാക്കും വിധം ഉത്തേജക വിവാദങ്ങള്‍ തല ഉയര്‍ത്തി. മലയാളി താരങ്ങള്‍ പിടിക്കപ്പെട്ടു. ഇന്ത്യയില്‍ നിന്ന്‌ ലോകത്തിലുടെ സഞ്ചരിച്ചാല്‍ ഫുട്‌ബോളില്‍ ബാര്‍സിലോണയുടെയും ലയണല്‍ മെസിയുടെയും അശ്വമേഥം. ടെന്നിസില്‍ റോജര്‍ ഫെഡ്‌ററുടെ നൂറാം കിരീടനേട്ടം, വനിതാ ടെന്നിസിലെ തിരിച്ചടികള്‍, ട്രാക്കില്‍ ഉസൈന്‍ ബോള്‍ട്ടിന്റെ തിരിച്ചുവരവ്‌, അറബ്‌ ഗെയിംസിലെ ഈജിപ്‌ഷ്യന്‍ കുതിപ്പ്‌, സുരേഷ്‌ കല്‍മാഡിയുടെ പതനം, കോപ്പ അമേരിക്കയിലെ വമ്പന്‍ പതനങ്ങളും ഉറുഗ്വേയുടെ ശക്തിയും.... കേരളത്തിന്റെ കൊച്ചതിര്‍ത്തിയിലേക്ക്‌ വന്നാല്‍ പതിവ്‌ പോലെ വിവാദങ്ങള്‍ മാത്രം. ദേശീയ ഗെയിംസ്‌ എന്ന്‌ നടത്താനാവുമെന്ന്‌ ഗംഭീര ചര്‍ച്ചകളും പ്രഖ്യാപനങ്ങളുമാണ്‌ നമ്മുടെ സമ്പാദ്യം. ടിന്റു ലൂക്കയുടെ ലോക യാത്രയിലെ വിജയവും ശ്രീശാന്തിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവും ഉഷാ സ്‌ക്കൂളിന്‌ സിന്തറ്റിക്‌ ട്രാക്ക്‌ അനുമതി ലഭിച്ചതുമെല്ലാം വര്‍ഷത്തിന്റെ നേട്ടമായി. ഇതാ വിട പറയുന്ന വര്‍ഷത്തിലെ പത്ത്‌ കായിക സംഭവങ്ങള്‍ അതിന്റെ മുന്‍ഗണനാടിസ്ഥാനത്തില്‍ അവതരിപ്പിക്കുന്നു.

1-മഹേന്ദ്രജാലം
ഒരു ലോകകപ്പ്‌ ഫൈനലിന്‌ സാക്ഷ്യം വഹിക്കുകയെന്നത്‌ ഓരോ സ്‌പോര്‍ട്‌സ്‌ റിപ്പോര്‍ട്ടറുടെയും സ്വപ്‌നമാണ്‌. ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷമുണ്ട്‌ ഈ കുറിപ്പിന്‌. വാംഖഡെ എന്ന മനോഹരമൈതാനം. ഇന്ത്യയുടെ വ്യവസായാസ്ഥാനത്ത്‌ നാല്‌ വര്‍ഷത്തിലൊരിക്കല്‍ വരുന്ന ലോകകപ്പിന്റെ ഫൈനല്‍. പ്രതിയോഗികളുടെ കുപ്പായത്തില്‍ കുമാര്‍ സങ്കക്കാര നയിച്ച ലങ്കന്‍ സിംഹങ്ങള്‍. ലാസിത്‌ മാലിങ്ക എന്ന തീ തുപ്പുന്ന സീമറും നാട്ടുകാരനായ സച്ചിന്‍ ടെണ്ടുല്‍ക്കറും മാറ്റുരക്കുന്ന മല്‍സരത്തിന്‌ സ്‌റ്റേഡിയത്തിലെത്തുമ്പോള്‍ എങ്ങും കാണാനുണ്ടായിരുന്നത്‌ ദേശീയ പതാകകള്‍. ഇന്ത്യയും പാക്കിസ്‌താനും തമ്മില്‍ മൊഹാലിയില്‍ നടന്ന മല്‍സരത്തിന്‌ സാക്ഷികളാവാന്‍ പാക്കിസ്‌താന്‍ പ്രധാനമന്ത്രി യൂസഫ്‌ റാസാ ഗിലാനിയും ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗുമെത്തിയെങ്കില്‍ വാംഖഡെയില്‍ ലങ്കന്‍ പ്രസിഡണ്ട്‌ മഹേന്ദ്ര രാജ്‌പക്‌സെയുണ്ടായിരുന്നു. ഉച്ചവെയിലിന്റെ കാഠിന്യമറിയാതെ ആവേശത്തിന്റെ ഓളപ്പരപ്പില്‍ രാജകീയമായി തുടങ്ങിയ മല്‍സരം. ആദ്യം ബാറ്റ്‌ ചെയ്‌ത ലങ്ക വെല്ലുവിളി ഉയര്‍ത്തി. സാമാന്യം ഭേദപ്പെട്ട സ്‌ക്കോര്‍. സങ്കയും ദില്‍ഷാനും മഹേലയും ചിരിച്ചു. അവസരത്തിനൊത്തുയര്‍ന്ന ഇന്നിംഗ്‌സില്‍ മഹേല രാജാവിനോളം ഉയരത്തില്‍ നിന്നു. സായാഹ്നത്തിന്റെ സൗരഭ്യപ്രകാശത്തില്‍ ഇന്ത്യയുടെ മറുപടി. സേവാഗിനും സച്ചിനും പിഴച്ചു. ഗാംഭീര്‍ ഒരു ഭാഗത്ത്‌. മൂന്നാമനായി സാക്ഷാല്‍ എം.എസ്‌. ആശങ്കകളെ കാറ്റില്‍പ്പറത്തി ബൗണ്ടറികളുടെയും സിക്‌സറുകളുടെയും വെടിക്കെട്ട്‌. മാലപ്പടക്കത്തിന്റെ ഉച്ചത്തില്‍, പന്ത്‌ പറപറന്നു. മഹേന്ദ്രജാലക്കാരനായി ധോണി. ഇന്ത്യക്ക്‌ ലോകകപ്പ്‌. നിസംശയം പറയാം ഇന്ത്യയുടെ സമീപകാല കായികനേട്ടത്തിലെ സുവര്‍ണ്ണ മുഹൂര്‍ത്തം അതായിരുന്നു. സച്ചിന്‌ ആദ്യ ലോകകപ്പ്‌, ഇന്ത്യക്ക്‌ രണ്ടാം ലോകകപ്പ്‌. ആഘോഷത്തിന്റെ അലമാലകള്‍.

2-ബാര്‍സയും മെസിയും
കാല്‍പ്പന്തിന്റെ സൗന്ദര്യം നുകരുന്നവര്‍ക്ക്‌ മുന്നിലേക്ക്‌ കലണ്ടറിന്റെ താരമായി ഓടിയെത്തുക ഉയരം കുറഞ്ഞ ആ അര്‍ജന്റീനക്കാരന്‍ തന്നെ. ഗോളടിക്കാനും കൂട്ടുകാരെ കളിപ്പിക്കാനും പ്രതിയോഗികളുടെ സ്‌നേഹം പോലും നേടാന്‍ മിടുക്കനായ പന്തടിക്കാരന്‍. മൈതാനത്തെ നര്‍ത്തകനായോ, കുച്ചുപിടിക്കാരനായോ, ഭരതനാട്യക്കാരനായോ അദ്ദേഹത്തെ വിശേഷിപ്പിക്കാം. മധ്യനിരയിലും അറ്റാക്കിംഗിലും അത്യാവശ്യത്തിന്‌ പ്രതിരോധത്തിലുമെല്ലാം വരുന്ന ലയണല്‍ മെസി. അദ്ദേഹത്തിന്റെ കരുത്തില്‍ ബാര്‍സിലോണ സ്‌പെയിനില്‍ മാത്രമല്ല യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബായി മാറി. ജോസഫ്‌ ഗുര്‍ഡിയോള എന്ന പരിശീലകനെ അധികമാര്‍ക്കുമറിയില്ല. സ്‌പെയിനിന്‌ ലോകകപ്പ്‌ സമ്മാനിച്ച താരങ്ങളെല്ലാം ബാര്‍സാ നിരയിലുണ്ട്‌. അവരെയും അധികമാരുമറിയില്ല. ബാര്‍സയെന്നാല്‍ അത്‌ മെസിയാണ്‌. മെസിയെന്നാല്‍ അത്‌ ബാര്‍സയാണ്‌. ഇംഗ്ലണ്ടില്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡും ചെല്‍സിയും ആഴ്‌സനലുമെല്ലാം നിറംമങ്ങിയപ്പോള്‍ സ്‌പെയിനില്‍ ബാര്‍സയുടെ കുതിപ്പില്‍ സൂപ്പര്‍ താരങ്ങളുടെ റയല്‍ മാഡ്രിഡ്‌ തുലോം പിറകിലായി. ഇറ്റലിയില്‍ മിലാന്‍ ഇരട്ടകളും യുവന്തസും തിരിച്ചുവരവിലും ജര്‍മനിയില്‍ ബയേണിന്റെ കിതപ്പിലും ഫുട്‌ബോളിന്‌ നേട്ടമുണ്ടായില്ല. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാ മല്‍സരങ്ങളില്‍ കൊമ്പന്മാര്‍ തട്ടിമുട്ടികയറിയപ്പോള്‍ റഷ്യയെ പോലുള്ളവര്‍ അവസാനത്തില്‍ കലമുടച്ചത്‌ നിരാശ സമ്മാനിച്ചു.

3- ഉത്തേജകം
ബെന്‍ ജോണ്‍സണെ ഓര്‍മയില്ലേ..... സോളില്‍ നടന്ന ഒളിംപിക്‌സില്‍ കുതിച്ച്‌ പാഞ്ഞ്‌ സ്വര്‍ണം നേടി പിന്നിട്‌ ഉത്തേജക വിവാദത്തില്‍ കുടങ്ങി കരഞ്ഞ്‌ കലങ്ങിയ കണ്ണുകളുമായി മടങ്ങിയ കാനഡക്കാരന്‍. വലിയ മസിലുകളുമായി ലോകത്തെ വിസ്‌മയിപ്പിച്ച ആ താരത്തെ പിന്നീട്‌ ലോകം കണ്ടില്ല. കാതറിന്‍ കാബ്രെയും മരിയം ജോണ്‍സുമെല്ലാം മരുന്നിന്റെ വലയില്‍ അകപ്പെട്ടപ്പോഴും സുനിതാ റാണി ഒഴികെ ഇന്ത്യന്‍ അത്‌ലറ്റുകളാരും ആ വഴി തെരഞ്ഞെടുത്തില്ല. നമ്മുടെ ബോക്‌സര്‍മാരും ഗുസ്‌തിക്കാരുമെല്ലാം പിടിക്കപ്പെട്ടിട്ടും ട്രാക്കിലെ വിശ്വാസ്യത നിലനിര്‍ത്താനായി. പക്ഷേ സിനി ജോസ്‌ ഉള്‍പ്പെടെ ടിയാനമേരിയെ പോലുള്ളര്‍, ഹരിലാലിനെ പോലുള്ളവര്‍ മരുന്നില്‍ അഭയം തേടിയ അവിശ്വസനീയ കാഴ്‌ച്ച 2011 ന്റെ വേദനയായി മാറി. ഒരു വര്‍ഷത്തെ വിലക്കാണ്‌ താരങ്ങള്‍ക്ക്‌ ലഭിച്ചിരിക്കുന്നുത്‌. അടുത്ത വര്‍ഷം ഒളിംപിക്‌സ്‌ വര്‍ഷമാണ്‌. അവിടെ മല്‍സരിക്കാന്‍ സിനിക്കും ടിയനക്കുമൊന്നുമാവില്ല. കര്‍ക്കശ നടപടിയിലേക്ക്‌ പോവാന്‍ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷനും സായിയുമെല്ലാം രംഗത്ത്‌ വരേണ്ടിയിരിക്കുന്നു. വിദേശ പരിശീലകരിലെ വിശ്വാസത്തെയും സൂക്ഷിക്കേണ്ടിയിരിക്കുന്നു

4-തിഹാര്‍ കല്‍മാഡി
ലിബിയന്‍ ഏകാധിപതി കേണല്‍ മുഅമര്‍ ഗദ്ദാഫിയെ ജനം ഇല്ലാതാക്കുന്ന കാഴ്‌ച്ച ലോകം ആസ്വദിച്ചു. അത്‌ പോലെ ഇന്ത്യന്‍ കായിക ലോകത്തെ സ്വന്തം കൈപിടിയിലൊതുക്കിയ സുരേഷ്‌ കല്‍മാഡിയെന്ന കേമന്‍ തിഹാര്‍ ജയിലിലേക്ക്‌ പോവുന്ന കാഴ്‌ച്ച കായിക ലോകത്തിന്‌ സമ്മാനിച്ചത്‌ ആത്മസംതൃപ്‌തിയായിരുന്നു. കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡിലെ അംഗവും എം.പിയും കായിക കുലപതിയുമെല്ലാമായ ഒരാള്‍ വിലങ്ങുമായി ജയിലിലേക്ക്‌ പോവുമ്പോള്‍ സഹതാപത്തിന്റെ ശബ്ദം പുറപ്പെടുവിക്കാന്‍ പോലും ആരുമുണ്ടായിരുന്നില്ല. 2010 ല്‍ ഡല്‍ഹി ആതിഥേയത്വം വഹിച്ച കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തപ്പോള്‍ കല്‍മാഡിയുടെ ഉഗ്രരൂപം പലപ്പോഴും കണ്ടിരുന്നു. കായിക കൊള്ളയെന്നോ പകല്‍ കൊള്ളയെന്നോ വിശേഷിപ്പിക്കാം കല്‍മാഡിയുടെ കൈ കടത്തലിനെ. ഗെയിംസ്‌ വേളയില്‍ പലവട്ടം കല്‍മാഡിയുമായി സംസാരിച്ചിരുന്നു. അദ്ദേഹം പിടി നല്‍കാതെ ഒഴിഞ്ഞുമാറി. ഗെയിംസ്‌ വേളയില്‍ ദിവസവും പ്രഗതി മൈതാനത്ത്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചിട്ടും ഉത്തരങ്ങള്‍ ലഭിച്ചില്ല. സംഘാടനത്തില്‍ ഇന്ത്യക്ക്‌ നാണക്കേടായ ഗെയിംസിന്റെ സകല നിയന്ത്രണവും ഏറ്റെടുത്ത പൂനെക്കാരന്‍ ഒടുവില്‍ പിടിക്കപ്പെട്ടപ്പോള്‍ രക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല. താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ... ലളിത്‌ ഭാനോട്ട്‌ ഉള്‍പ്പെടെ മറ്റ്‌ കൊള്ളക്കാരും അകത്ത്‌ തന്നെ....

5-സച്ചിനും സേവാഗും
മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ തകര്‍ന്നത്‌ സത്യം. സച്ചിനും സേവാഗും കാര്യമായ സംഭാവന നല്‍കിയതുമില്ല. സായിപ്പിനെ കാണുമ്പോള്‍ കവാത്ത്‌ മറക്കുന്നവരായി രണ്ട്‌ പേരും. പക്ഷേ ലോക ക്രിക്കറ്റിന്റെ ഉയരങ്ങളില്‍ ഈ രണ്ട്‌ പേരുമുണ്ട്‌. സെഞ്ച്വറി നേട്ടത്തില്‍, കളിച്ച മല്‍സരങ്ങളുടെ എണ്ണത്തിലും കാണികളെ ആകര്‍ഷിക്കുന്നതിലും സച്ചിന്‍ തന്നെ നമ്പര്‍ വണ്‍ എന്ന്‌ ആവര്‍ത്തിച്ച്‌ തെളിയിക്കപ്പെട്ടു. മുംബൈ ബാന്ദ്രയില്‍ അദ്ദേഹം പണിത കൊട്ടാരം വാര്‍ത്തകളില്‍ നിറഞ്ഞെങ്കിലും മാസ്റ്റര്‍ ബ്ലാസ്‌റ്റര്‍ എന്നാല്‍ ഇന്നും ഇന്ത്യക്ക്‌ വികാരമാണ്‌. ഏകദിന ക്രിക്കറ്റില്‍ സേവാഗ്‌ ഉയര്‍ന്ന സ്‌ക്കോര്‍ സമ്പാദിച്ചു. സ്വന്തം ദിനങ്ങളില്‍ സേവാഗിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല. ലോകകപ്പ്‌നേടിയ വര്‍ഷത്തില്‍ ഇന്ത്യ ടെസ്റ്റ്‌ ക്രിക്കറ്റില്‍ പിറകിലായത്‌ ഈ വര്‍ഷമായിരുന്നു. ഇംഗ്ലണ്ടില്‍ ഒരു കളി പോലും ജയിച്ചില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിന്‌ മുന്‍ വര്‍ഷങ്ങളിലെ ആവേശവുമുണ്ടായിരുന്നില്ല. പുതിയ താരങ്ങളായി വന്നവരില്‍ ഉമേഷ്‌ യാദവ്‌ ശ്രദ്ധ നേടിയപ്പോല്‍ അശ്വിന്‍ എന്ന സ്‌പിന്നര്‍ ഹര്‍ഭജന്‍സിംഗിനുള്ള പിന്‍ഗാമിയായി മാറി.

6-ഫെഡ്‌റര്‍ വസന്തം
മാന്യത മായുന്ന കളിക്കളത്തില്‍ മാന്യനായ താരമെന്ന ഖ്യാതി നിലനിര്‍ത്തി റോജര്‍ ഫെഡ്‌റര്‍ കരിയറിലെ നൂറാം കിരീടവുമായി ലോകത്തോളം ഉയരത്തില്‍ വിളിച്ച്‌ പറഞ്ഞു-അജയന്‍ ഞാന്‍ തന്നെ. റഫേല്‍ നദാലും മുറെയുമെല്ലാം ഉയര്‍ത്തിയ വെല്ലുവിളികളിലും ഗ്രാസ്‌ കോര്‍ട്ടിലെ മന്ദസ്‌മിതം മറ്റാരുമല്ലെന്ന്‌ തെളിയിച്ച ഫെഡ്‌റര്‍ പീറ്റ്‌ സംപ്രാസിന്‌ ശേഷം ടെന്നിസ്‌ മൈതാനത്തെ വസന്തമായി നിലനില്‍ക്കുന്നു. മൂന്ന്‌ വര്‍ഷത്തോളം ലോക റാങ്കിംഗില്‍ ഒന്നാമനായി വാണ താരം. ഗ്രാന്‍ഡ്‌സ്ലാമുകളില്‍ ചോദ്യം ചെയ്യപ്പെട്ടാത്ത ജേതാവ്‌. ഫ്രഞ്ച്‌ ഓപ്പണിലെ കളിമണ്‍ കോര്‍ട്ടില്‍ മാത്രം വിയര്‍ക്കുന്ന ഫെഡ്‌റര്‍. നദാലുമായുള്ള പോരാട്ടത്തിലും മാന്യത മറക്കാത്ത ഫെഡ്‌റര്‍ കൂടുതല്‍ നേട്ടങ്ങളാണ്‌ ലക്ഷ്യമിടുന്നത്‌. വനിതാ ടെന്നിസില്‍ പക്ഷേ വര്‍ഷത്തില്‍ നിരാശയായിരുന്നു. സൂപ്പര്‍ താരങ്ങളെല്ലാം മങ്ങി.

7-ബൂട്ടിയാ ബൈ ബൈ
ഖത്തറിലെ ദോഹയില്‍ നടന്ന ഏഷ്യാ കപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ കളിച്ചത്‌ ചരിത്രമായിരുന്നു. വലിയ വന്‍കരയിലെ ആദ്യ പന്ത്രണ്ട്‌ സോക്കര്‍ ശക്തികളുടെ ചാമ്പ്യന്‍ഷിപ്പില്‍, വന്‍കരാ ജേതാവിനെ കണ്ടെത്താന്‍ ജപ്പാനും കൊറിയകളും ഖത്തറും ഓസ്‌ട്രേലിയയുമെല്ലാം കളിച്ച ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ കളിക്കുന്നത്‌ കാണാനും റിപ്പോര്‍ട്ട്‌ ചെയ്യാനും അവസരമുണ്ടായിരുന്നു. കളിച്ച മൂന്ന്‌ മല്‍സരങ്ങളിലും ഇന്ത്യ തോറ്റു. പക്ഷേ ഓസ്‌ട്രേലിയയെും ബഹറൈനെയും അവസാനം ദക്ഷിണ കൊറിയയെയും ഇന്ത്യ വിറപ്പിച്ചു. പരുക്ക്‌ കാരണം നായകന്‍ ബൂട്ടിയക്ക്‌ കൂടുതല്‍ സമയം കളിക്കാനായില്ല. പക്ഷേ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ടീമിന്‌ വിലാസമായി. കൊറിയക്കതിരെ മാത്രമായിരുന്നു ഖറാഫ സ്‌റ്റേഡിയത്തില്‍ സിക്കിമുകാരന്‍ കളിച്ചത്‌. ജര്‍മന്‍ സൂപ്പര്‍ ക്ലബായ ബയേണ്‍ മ്യൂണിച്ചിനെതിരെ കളിച്ച്‌ വിട പറയാനൊരുങ്ങുന്ന ബൂട്ടിയക്ക്‌ നല്ല നാളെകള്‍. സുനില്‍ ചേത്രി വിദേശ ക്ലബില്‍ കളിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ ഐ ലീഗ്‌ ഫുട്‌ബോള്‍ പതിവ്‌ പോലെ ദുരന്തമായി. ഇന്ത്യന്‍ ടീമില്‍ ചില മലായാളികള്‍ പേരിന്‌ തലകാട്ടി. എന്‍.പി പ്രദീപിനെ ശിക്ഷിക്കാനും മുഹമ്മദ്‌ റാഫിയെ പുറത്താക്കാനുമെല്ലാം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ തിടുക്കം കാട്ടി. പ്രിയരഞ്‌ജന്‍ദാസ്‌ മുന്‍ഷിയെന്ന പഴയ പ്രസിഡണ്ടിനെക്കുറിച്ച്‌ ഒന്നുമാരുമറിഞ്ഞില്ല. ഫിഫ റാങ്കിംഗില്‍ ഇന്ത്യ പിറകോട്ടുള്ള യാത്ര തുടര്‍ന്നു. കേരളാ സോക്കറില്‍ കെ.എം.ഐ മേത്തറെ പോലുള്ള പഴമക്കാര്‍ തന്നെ. ഭരണഘടനാ ഭേദഗതിയിലുടെ എത്ര കാലം തുടരാമെന്ന ഗവേഷണത്തിലാണ്‌ കെ.എഫ്‌.എയെ ഭരിക്കുന്നവര്‍. സന്തോഷ്‌ ട്രോഫിയില്‍ പതിവ്‌ വട്ടപൂജ്യം. വാചകമടിയില്‍ പതിവ്‌ ബിരുദവും.

8-അറബ്‌ വസന്തം
22 അറബ്‌ രാജ്യങ്ങള്‍ പങ്കെടുത്ത പന്ത്രണ്ടാമത്‌ അറബ്‌ ഗെയിംസില്‍ ഈജിപ്‌തുകാരുടെ കുതിപ്പും കരുത്തും കണ്ടു. അറബ്‌ ലോകത്ത്‌ തങ്ങളെ വെല്ലാന്‍ ആരുമില്ലെന്ന്‌ അവര്‍ ആവര്‍ത്തിച്ചു തെളിയിച്ചു. ഖത്തര്‍ സംഘാടനത്തില്‍ വീണ്ടും വിസ്‌മയമായി. 2022 ലെ ലോകകപ്പിന്‌ ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്ന ഖത്തര്‍ അറബ്‌ ഗെയിംസിന്‌ ഒരുക്കിയ വേദികള്‍ കുറ്റമറ്റതായിരുന്നു. ഇന്ത്യയില്‍ നിന്ന്‌ ഗെയിംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ അനുമതി ലഭിച്ച ഏക മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഗെയിംസ്‌ വേദികളിലൂടെ സഞ്ചരിച്ചപ്പോള്‍ സംഘാടനമെന്ന കലയില്‍ എല്ലാവെരയും വെല്ലാന്‍ ഖത്തറിനാവുമെന്ന്‌ പകല്‍ പോലെ വ്യക്തമായിരുന്നു.

9-ബ്ലാറ്ററുടെ വിലാസം
ഫിഫയെന്ന ലോക സോക്കര്‍ ഭരണകേന്ദ്രത്തെ നയിക്കാന്‍ ഒരിക്കല്‍ക്കൂടി സ്വിസുകാരന്‍ സെപ്‌ ബ്ലാറ്റര്‍ക്ക്‌ അവസരം ലഭിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ഇമേജ്‌ മാത്രമല്ല, ലോക സോക്കര്‍ ഭരണകേന്ദ്രത്തിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെട്ടു. ഏഷ്യന്‍ സോക്കറിനെ നയിച്ച മുഹമ്മദ്‌ ബിന്‍ ഹമാം എന്ന അറബിയെ തകര്‍ക്കാനായെങ്കിലും ബ്ലാറ്റര്‍ എന്നാല്‍ കണ്ണുമടച്ച്‌ ഇനിയാരുമങ്ങ്‌ വിശ്വസിക്കുന്നില്ല എന്ന സത്യമാണ്‌ പലവിധ വിവാദങ്ങളിലുടെ പ്രകടമായത്‌. വിണ്ടും സോക്കര്‍ തലവനാവാന്‍ അദ്ദേഹം വഴി വിട്ട്‌ നീങ്ങിയിരുന്നു. വോട്ടുകള്‍ ലഭിക്കാന്‍ സ്വന്തം കസേര ഉപയോഗിച്ചു. വലിയ ചാമ്പ്യന്‍ഷിപ്പുകള്‍ അനുവദിക്കുന്നതില്‍ ക്രമം വിട്ട്‌ നീങ്ങി. 2014 ല്‍ ബ്രസീലില്‍ നടക്കുന്ന ലോകകപ്പ്‌ ബ്ലാറ്റര്‍ക്ക്‌ വെല്ലുവിളിയാണ്‌.

10-ദേശീയ ഗെയിംസ്‌
ജനുവരി മുതല്‍ ഇതാ ഇന്ന്‌ ഡിസംബര്‍ 31 വരെ നമ്മള്‍ വാചകമടി തുടരുകയാണ്‌. വാചകമടിയില്‍ മന്തി മുതല്‍ ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ തലവന്മാര്‍ പോലും പിന്നോക്കം പോവുന്നില്ല. താര്‍ഖണ്ഡ്‌ ഗെയിംസ്‌ കാലമേറെ കഴിഞ്ഞ്‌ നടത്തപ്പെട്ടു. കേരളത്തിന്‌ ഗെയിംസ്‌ അനുവദിച്ച സമയം കഴിഞ്ഞിരിക്കുന്നു. ഒരുക്കങ്ങളുടെ വേലിയേറ്റക്കാരായിരുന്നു വാക്കുകളില്‍. കഴിഞ്ഞ സര്‍ക്കാരിലെ കായികമന്ത്രി എം.വിജയകുമാര്‍ വാചകോട്ടത്തിലായിരുന്നു. അദ്ദേഹം എന്തൊക്കെയാണ്‌ പലയിടങ്ങളില്‍ പറഞ്ഞതെന്ന്‌ അദ്ദേഹത്തിന്‌ പോലും നിശ്ചയമുണ്ടാവില്ല. ലൂയി പതിനാലാമന്‍ പണ്ട്‌ പറഞ്ഞിരുന്നു താനാണ്‌ രാജ്യമെന്ന്‌. വിജയകുമാര്‍ പറഞ്ഞു താനാണ്‌ കേരളാ സ്‌പോര്‍ട്‌സ്‌ എന്ന്‌. വാക്കുകളിലെ പ്രകടനത്തില്‍ അദ്ദേഹത്തിന്‌ ഓസ്‌ക്കാര്‍ നല്‍കണം. കേരളമിപ്പോഴും പഴയ കേരളം തന്നെ.

Wednesday, December 28, 2011

this is india

വിയര്‍ക്കാന്‍ ഇതാ ഒരു വ്യാഴം
ക്രിക്കറ്റ്‌ വൃത്തങ്ങളില്‍ അസ്ഥിരത എന്നാല്‍ അത്‌ ഇന്ത്യയാണ്‌.... ഒരു കാലത്ത്‌ പാക്കിസ്‌താനായിരുന്നു ഈ മോശം വിശേഷണം. ഇമ്രാന്‍ഖാനും വസീം അക്രവും വഖാര്‍ യൂനസും ജാവേദ്‌ മിയാന്‍ദാദുമെല്ലാം കളിക്കുന്ന കാലത്തും സയ്യദ്‌ അന്‍വറും ഇന്‍സമാമും സലീം മാലിക്കുമെല്ലാം കളിക്കുമ്പോഴും പാക്കിസ്‌താനെ പ്രവചിക്കാന്‍ പ്രയാസമായിരുന്നു. ഇപ്പോള്‍ പാക്കിസ്‌താനെന്നാല്‍ അസ്ഥിരക്കാരല്ല, ജയിക്കാനറിയാത്തവരാണ്‌. മെല്‍ബണിലേക്ക്‌ നോക്കുക-മുന്‍ത്തൂക്കം ഉറപ്പായിരുന്നു. നിര്‍ണ്ണായകമായ ഒരു ടെസ്റ്റില്‍ എട്ട്‌ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞത്‌ കേവലം 68 റണ്‍സിന്‌..! രണ്ട്‌ വിക്കറ്റിന്‌ 214 റണ്‍സ്‌ എന്ന നിലയില്‍ നിന്ന്‌ ഇന്ത്യ പുറത്തായത്‌ 282 റണ്‍സിന്‌.
മല്‍സരം മൂന്ന്‌ ദിവസം പിന്നിടുമ്പോള്‍ ആതിഥേയര്‍ക്കാണ്‌ വ്യക്തമായ ആധിപത്യം. 230 റണ്‍സിന്റെ ലീഡ്‌ അവര്‍ക്കുണ്ട്‌. മൈക്ക്‌ ഹസി 79 റണ്‍സുമായി ക്രീസിലും നില്‍ക്കുന്നു. ഓസ്‌ട്രേലിയന്‍ ലീഡ്‌ 300 കടന്നാല്‍ ഇന്ത്യ വിയര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ക്രീസ്‌ അപ്ലിക്കേഷന്‍ എന്ന സത്യത്തെക്കുറിച്ച്‌ ഇന്ത്യന്‍ കോച്ച്‌ ഡങ്കണ്‍ ഫ്‌ളെച്ചര്‍ പറയാറുണ്ട്‌്‌. പക്ഷേ ഇന്നലെ രണ്ടാം പന്തില്‍ തന്നെ രാഹുല്‍ ദ്രാവിഡിനെ പോലെ മിടുക്കനായ പ്രതിരോധ ബാറ്റ്‌സ്‌മാന്‍ പുറത്തായി. ആ ഒരു പുറത്താവലില്‍ പിറകെ വന്നവര്‍ പതറി. അസ്ഥിരതയില്‍ ഇന്ത്യ സ്വയം ചെറുതാവുന്നത്‌ തുടക്കത്തിലെ തകര്‍ച്ചയിലാണ്‌. ദ്രാവിഡ്‌ പുറത്തായത്‌ ആദ്യ ഓവറിലാണെങ്കില്‍ പിറകെ വന്നവര്‍ അതിജീവനത്തിന്‌ ശ്രമിക്കാതെ പതറിയ മനസ്സുമായി കളിച്ചു. 22 പന്ത്‌ കളിച്ച ലക്ഷ്‌മണ്‍ രണ്ട്‌ റണ്‍സില്‍ പുറത്തായ കാഴ്‌ച്ച വേദനാജനകമായിരുന്നു. ഹില്‍ഫാന്‍ഹസ്‌ വേഗതയില്‍ ദ്രാവിഡിനെ തളച്ചപ്പോള്‍ ലക്ഷ്‌മണിന്‌ മുന്നിലെ പ്രശ്‌നം രാവിലെയിലെ ആദ്യ മണിക്കൂര്‍ കടമ്പ കടക്കുക എന്നതായിരുന്നു. വിക്കറ്റിന്‌ മുന്നില്‍ സ്‌തബ്‌ധനായി അദ്ദേഹം നിന്നതാണ്‌ പ്രശ്‌നമായത്‌. ധോണിയും കോലിയും ഇത്‌ മൂലം പതറി. അശ്വിന്‍ നേടിയ വിലപ്പെട്ട 31 റണ്‍സ്‌ എത്ര നിര്‍ണായകമായി.
ക്രീസ്‌ അപ്ലിക്കേഷനില്‍ ബാറ്റ്‌സ്‌മാന്മാര്‍ പരാജയപ്പെടുന്നത്‌ ഇതാദ്യമായല്ല. വേഗതയില്‍ തളരുന്ന, തുടക്കത്തിലെ തകര്‍ച്ചയില്‍ സ്‌തബ്‌ധരാവുന്ന, പ്രതിയോഗിയുടെ കണ്ണുരുട്ടലില്‍ വിറക്കുന്ന ബാറ്റ്‌സ്‌മാന്മാര്‍ എങ്ങനെ രണ്ടാം ഇന്നിംഗ്‌സില്‍ പിടിച്ചുനില്‍ക്കും...?
രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസ്‌ മുന്‍നിരയെ തകര്‍ക്കുന്നതില്‍ യാദവും ഇഷാന്തും സഹീറും വിജയിച്ചു. പോണ്ടിംഗും ഹസിയും പൊരുതാനുറച്ച്‌ കളിച്ചപ്പോള്‍ ബൗളിംഗില്‍ പ്രശ്‌നങ്ങളുദിച്ചു. റിക്കിയും ഹസിയും ഈ പരമ്പരയിലേക്ക്‌ വന്നത്‌ ആത്മവിശ്വാസമില്ലാതെയാണ്‌. രണ്ട്‌ പേരുടെയും ടീമിലെ സ്ഥാനം പോലും സംശയത്തിലായിരുന്നു. അപകടം മനസ്സിലാക്കി ഇവര്‍ കളിച്ചപ്പോള്‍ സമ്മര്‍ദ്ദമടിച്ചേല്‍പ്പിക്കാന്‍ ബൗളര്‍മാര്‍ക്കായില്ല. ഹസി അവസാന ഓവറില്‍ പോലും അവസരം നല്‍കി. ഇന്ന്‌ നാലാം ദിവസം-ഇന്ത്യയുടെ പരമ്പരാഗത രോഗങ്ങള്‍ പ്രകാരം കളി പെട്ടെന്ന്‌ അവസാനിച്ചേക്കാം. വിരു, ഗാംഭീര്‍, സച്ചിന്‍, ദ്രാവിഡ്‌, ധോണി, ലക്ഷ്‌മണ്‍, കോലി-ഏഴ്‌ മികച്ച ബാറ്റ്‌സ്‌മാന്മാര്‍. അവരിലൊരാള്‍ പൊരുതിയാല്‍ ജയിക്കാം. പക്ഷേ.....

Tuesday, December 27, 2011

MAC-LOSS

മക്‌ഗ്രാത്ത്‌ ഇല്ലാതിരുന്നത്‌ നേട്ടമായി

ഗ്ലെന്‍ മക്‌ഗ്രാത്തിന്റെ ബുദ്ധിയുടെ വിലയും വലുപ്പവും ഇന്നലെ എം.സി.ജി.യില്‍ പകല്‍ പോലെ വ്യക്തമായതിനൊപ്പം മക്‌ഗ്രാത്തിനെ പോലെ തല ഉപയോഗിക്കുന്ന ഒരു ബൗളര്‍ ഓസീസ്‌ സംഘത്തിലുണ്ടായിരുന്നെങ്കില്‍ എന്തായിരിക്കും നമ്മുടെ ഗതിയെന്ന സത്യവും കൂട്ടിവായിക്കുക. ഫാസ്റ്റ്‌ ബൗളര്‍മാരില്‍ ഭൂരിപക്ഷത്തിനും തലച്ചോറില്ല എന്ന്‌ പറഞ്ഞത്‌ കോട്‌നി വാല്‍ഷെന്ന വിന്‍ഡീസ്‌ സീമറാണ്‌. ചിലര്‍ വേഗതയില്‍ ജാഗ്രത പാലിക്കും. മറ്റ്‌ ചിലര്‍ സ്വിംഗിലും ഇനിയും ചിലര്‍ റിവേഴ്‌സ്‌ സ്വിംഗിലും വഴക്കിലുമെല്ലാം ശ്രദ്ധിക്കും. മക്‌ഗ്രാത്ത്‌ വിത്യസ്‌തനാവുന്നത്‌ വേഗതയും സ്വിംഗും പേസുമെല്ലാം കൂട്ടിചേര്‍ക്കുന്നതിനൊപ്പം അദ്ദേഹം ബാറ്റ്‌സ്‌മാന്മാരുടെ ബലഹീനതകള്‍ മനസ്സിലക്കി സ്വന്തം തലച്ചോറ്‌ പ്രയോഗിക്കും. എം.സി.ജിയില്‍ ഇന്നലെ നോക്കുക-ജെയിംസ്‌ പാറ്റിന്‍സണ്‍ എന്ന പുത്തന്‍ സീമര്‍ വേഗതയില്‍ പിന്നോക്കം പോയില്ല, ഹില്‍ഫാന്‍ഹസ്‌ സ്വിംഗില്‍ കേന്ദ്രീകരിച്ചു, പീറ്റര്‍ സിഡില്‍ വിക്കറ്റ്‌ ടു വിക്കറ്റ്‌ പന്തെറിഞ്ഞു. ഏക സ്‌പിന്നര്‍ ലിയോണാവട്ടെ തന്റെ അനുഭവക്കുറവും തെളിയിച്ചു. അഞ്ചാമതൊരു ബൗളര്‍ ഇല്ലാത്തതിനാല്‍ ക്യാപ്‌റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്‌ ഒന്നും ചെയ്യാനുമായില്ല.
ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ ഒന്നും പഠിക്കുന്നില്ല എന്നതിനുള്ള തെളിവായിരുന്നല്ലോ ഗാംഭീറിന്റെ പുറത്താവല്‍. പുറത്തേക്ക്‌ പോവുന്ന പന്തിന്റെ വേഗത കണ്ട്‌ പരിഭ്രമിച്ച ഗാംഭീര്‍ ബാറ്റ്‌ അനാവശ്യമായി മുന്നോട്ടെടുത്തു. സേവാഗ്‌ 67 റണ്‍സ്‌ നേടിയെങ്കിലും രണ്ട്‌ തവണ അദ്ദേഹം ഭാഗ്യത്തിനാണ്‌ രക്ഷപ്പെട്ടത്‌. പാറ്റിന്‍സണുമായി വീരു കൊമ്പ്‌ കോര്‍ത്തു. ഓസ്‌ട്രേലിയക്കാര്‍ കൊമ്പ്‌ കോര്‍ക്കുന്നത്‌ തന്നെ എതിരാളികളെ മാനസികമായി തകര്‍ക്കാനാണ്‌. മക്‌ഗ്രാത്തിന്റെ ആ വിരുത്‌ മാത്രമാണ്‌ അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ഫലപ്രദമായി നടപ്പിലാക്കിയത്‌. പാറ്റിന്‍സണ്‍ പ്രകോപിപിച്ചപ്പോള്‍ ചില ബൗണ്ടറികള്‍ വിരു നേടി. വിക്കറ്റും ബലി നല്‍കി.
മക്‌ഗ്രാത്തിനെ പോലെ ബുദ്ധി ഉപയോഗിച്ച്‌ പന്തെറിഞ്ഞിരുന്നെങ്കില്‍ പ്രതിരോധ ജാഗ്രത പാലിച്ച ദ്രാവിഡിനെയും സമ്മര്‍ദ്ദത്തില്‍ ബാറ്റിംഗ്‌ മറക്കുന്ന സച്ചിനെയുമെല്ലാം വേഗം പുറത്താക്കാമായിരുന്നു. സച്ചിന്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയത്‌ വേദനാജനകമാവുന്നത്‌ അദ്ദേഹം പുറത്തായ വിധമാണ്‌. രണ്ടാം ദിവസം അവസാന ഓവറില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു അനുഭവസമ്പന്നന്‍. ഒരു ദിവസത്തെ അവസാന ഓവറില്‍ എല്ലാവരും ചെയ്യുന്നത്‌ അതീജിവന തന്ത്രമാണ്‌. അവിടെയാണ്‌ പ്രതിരോധം തകര്‍ന്നത്‌. സച്ചിന്‍ സമ്മര്‍ദ്ദത്തിലാണ്‌. അദ്ദേഹത്തിന്‌ സമ്മര്‍ദ്ദപ്പനിയില്‍ നിന്ന്‌ മോചിതനാവാനാവുന്നില്ല. അനുഭവം കുറഞ്ഞ ബൗളര്‍മാര്‍ക്ക്‌ മുന്നില്‍ പ്രതിരോധം തകരുന്നത്‌ സച്ചിനെ പോലുള്ളവരെ സംബന്ധിച്ച്‌ നാണക്കേടാണ്‌. ഇന്ന്‌ മൂന്നാം ദിവസത്തില്‍ നല്ല സ്‌ക്കോര്‍ നേടാനായാല്‍ മെല്‍ബണില്‍ ഇന്ത്യക്ക്‌ തീര്‍ച്ചയായും പരാജയത്തെ അകറ്റാനാവും.
സഹീര്‍ഖാനെ പരാമര്‍ശിക്കാതെ രണ്ടാം ദിവസാവലോകനം പൂര്‍ത്തികരിക്കാനാവില്ല. 31 ഓവറുകളില്‍ ആറ്‌ മെയ്‌ഡനുള്‍പ്പെടെ 77 റണ്‍സിന്‌ നാല്‌ വിക്കറ്റുകള്‍. ആദ്യ ദിവസം രണ്ട്‌, രണ്ടാം ദിവസവും രണ്ട്‌. പരുക്കില്‍ നിന്ന്‌ പൂര്‍ണ്ണ മുക്തനായിട്ടില്ല സഹീര്‍. പക്ഷേ വലിയ മല്‍സരങ്ങളിലെ വലിയ വീര്യം അദ്ദേഹം പുറത്തെടുത്തു. ഓരോ പന്തിലും അഗ്രസീവായിരുന്നു ഇന്ത്യന്‍ സീമര്‍. മക്‌ഗ്രാത്തില്‍ നിന്നും സഹീര്‍ പഠിച്ച ഈ പാഠം ഇന്ത്യക്ക്‌ ഗുണം ചെയ്‌തു.

Monday, December 26, 2011

CALICUT VARSITY IS COMING

ചന്ദ്രിക ഇംപാക്ട്‌

കോഴിക്കോട്‌: സംസ്ഥാന വിദ്യാഭ്യാസ വകുപ്പും കാലിക്കറ്റ്‌ സര്‍വകലാശാല വൈസ്‌ ചാന്‍സലറും സിന്‍ഡിക്കേറ്റും അവസരത്തിനൊത്തുയരുന്നു......മംഗലാപുരത്ത്‌ സമാപിച്ച അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌ മീറ്റില്‍ കാലിക്കറ്റ്‌ പിറകിലായതിന്റെ കാര്യകാരണങ്ങള്‍ തേടുന്ന കലാശാലാ ഭരണക്കൂടം ഒഴിവുള്ള കായിക തസ്‌തികകള്‍ നികത്താന്‍ താല്‍കാലി നിയമനത്തിന്‌ തീരുമാനിച്ചിരിക്കുന്നു. അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌ മീറ്റിന്‌ ശേഷം കാലിക്കറ്റിന്റെയും മറ്റ്‌ കേരളാ കലാശാലകളുടെയും പതനത്തിന്റെ കാരണങ്ങള്‍ നിരത്തി സ്‌പോര്‍ട്‌സ്‌ ചന്ദ്രിക തേര്‍ഡ്‌ ഐ കോളത്തിലുടെ നടത്തിയ വീക്ഷണങ്ങള്‍ ശ്രദ്ദിക്കപ്പെട്ടിരുന്നു. കാലിക്കറ്റിന്റെ പുതിയ തീരുമാനത്തില്‍ നിയമനം ഒരു വര്‍ഷത്തേക്കാണ്‌. ഫുട്‌ബോള്‍, ക്രിക്കറ്റ്‌, വോളിബോള്‍, ടെന്നിസ്‌, അത്‌ലറ്റിക്‌ ഇനങ്ങളിലാണ്‌ പരിശീലരെ നിയമിക്കുന്നത്‌. പുതിയ വൈസ്‌ ചാന്‍സലര്‍ കായികാവശത കണ്ടെത്താന്‍ സിന്‍ഡിക്കേറ്റംഗം നവാസ്‌ ജാനെ നിയോഗിച്ചിരുന്നു. അദ്ദേഹം നല്‍കിയ റിപ്പോര്‍ട്ടില്‍ ദുരവസ്ഥയെ മനോഹരമായി വിവക്ഷിച്ചിട്ടുണ്ട്‌. പെരുപാമ്പും എലിയും കൂറയുമെല്ലാം വിലസുന്ന വാഴ്‌സിറ്റി സ്‌റ്റേഡിയത്തിനും ചിതലരിക്കുന്ന കായിക വിഭാഗം ഓഫീസിനും മോചനത്തിനുള്ള വഴിയാണ്‌ ഇപ്പോള്‍ തുറക്കുന്നത്‌.

തേര്‍ഡ്‌ ഐ
പിച്ച്‌ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ മുന്നറിയിപ്പ്‌

മഴയില്‍ തണുത്ത മെല്‍ബണ്‍ ടെസ്‌റ്റിലെ ആദ്യദിവസം നല്‍കുന്ന സൂചനകള്‍ ഇന്ത്യക്ക്‌ മുന്നറിയിപ്പാണ്‌. ഇന്നലെ നിലംപതിച്ച ആറ്‌ ഓസീസ്‌ വിക്കറ്റുകള്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ നേട്ടമാണെങ്കിലും പിച്ചില്‍ നിന്ന്‌ കുത്തി ഉയരുന്ന പന്തുകളെ പ്രയോജനപ്പെടുത്താന്‍ മിടുക്കരായ മൂന്ന്‌ സീമര്‍മാര്‍ ഓസീസ്‌ സംഘത്തിലുണ്ട്‌. 89 ഓവര്‍ പൂര്‍ത്തിയാക്കിയ ആദ്യദിനത്തിലെ ഓസീസ്‌ സമ്പാദ്യമായ 277 റണ്‍സ്‌ വളരെ വിലപ്പെട്ടതാണെന്ന്‌ സാരം. നാല്‌ ബാറ്റ്‌സ്‌മാന്മാര്‍ കളിക്കാനിരിക്കെ 300 ലപ്പുറം ആതിഥേയ സ്‌ക്കോര്‍ നീങ്ങും. അവിടെയാണ്‌ ഇന്ത്യക്ക്‌ തലവേദനയാരംഭിക്കുക. ഇന്നലെ സഹീറിന്റെ റിവേഴ്‌സ്‌ സ്വിംഗുകള്‍, ഉമേഷ്‌ യാദവിന്റെ അതിവേഗ പന്തുകള്‍, അശ്വിന്റെ ഓഫ്‌ കട്ടറുകള്‍- എല്ലാം ഫലം ചെയ്‌തിരുന്നു. വിക്കറ്റുകള്‍ ലഭിച്ചില്ലെങ്കിലും ഇഷാന്ത്‌ ശര്‍മ്മയുടെ ഇന്‍സ്വിംഗറുകളില്‍ പോണ്ടിംഗ്‌ ഉള്‍പ്പെടെയുള്ളവര്‍ വിറച്ചിരുന്നു. പീറ്റര്‍ സിഡിലും ഹില്‍ഫാന്‍ഹസും പിച്ചിനെ ഉപയോഗപ്പെടുത്തും. ഇന്ത്യന്‍ ബാറ്റിംഗ്‌ സംഘത്തില്‍ വേഗതയെ ഭയപ്പെടുന്നവരധികമുള്ളതിനാല്‍ ഓസീസ്‌ ആദ്യ ഇന്നിംഗ്‌സ്‌ സ്‌ക്കോര്‍ ഉയര്‍ന്നാല്‍ അത്‌ അപകടം വിതറും.
നിലയുറപ്പിച്ച്‌ കളിക്കാന്‍ ടെസ്റ്റില്‍ കഴിയുമെന്നാണ്‌ വിശ്വാസം. ആ വിശ്വാസത്തിന്റെ അടിസ്ഥാനം പിച്ചിന്റെ സ്ഥിരതയാണ്‌. പന്തിന്റെ മിനുസം പോവുമ്പോള്‍, പിച്ച്‌ സ്ഥിരത തെളിയിക്കുമ്പോള്‍ ബാറ്റിംഗ്‌ എളുപ്പമാവാറുണ്ട്‌. പക്ഷേ ഇന്നലെ നോക്കുക-294 മിനുട്ട്‌ പൊരുതി നിന്ന ഓസീസ്‌ ഓപ്പണര്‍ എഡ്‌ കോവാനോ, രണ്ട്‌ മണിക്കൂര്‍ പൊരുതിയ റിക്കി പോണ്ടിംഗിനോ പൊരുതി നില്‍ക്കാനായില്ല. ഈ സത്യവും ഇന്ത്യക്ക്‌ വെല്ലുവിളിയാണ്‌. സഹീര്‍ ഇന്നലെ പായിച്ച റിവേഴ്‌സ്‌ സ്വിംഗില്‍ മൈക്കല്‍ ക്ലാര്‍ക്കും മൈക്‌ ഹസിയും എളുപ്പത്തില്‍ വീണത്‌ കണ്ട്‌ ഹില്‍ഫാന്‍ഹസ്‌ ചിരിച്ചിട്ടുണ്ടാവും. ഉയരക്കാരനാണ്‌ ഹില്‍ഫാന്‍ഹസ്‌. പന്തിനെ അദ്ദേഹം കുത്തി ഉയര്‍ത്തും. രാഹുല്‍ ദ്രാവിഡും സച്ചിനും ലക്ഷ്‌മണും വലിയ ഇന്നിംഗ്‌സ്‌ കളിക്കുന്നവരാണ്‌. ഓസ്‌ട്രേലിയക്കെതിരെ മികച്ച ട്രാക്ക്‌ റെക്കോര്‍ഡുള്ളവര്‍. പക്ഷേ എം.സി.ജിയിലെ പുതിയ പിച്ചില്‍ വലിയ ഇന്നിംഗ്‌സ്‌ എന്നത്‌ ദുഷ്‌ക്കരമാണ്‌. ആദ്യ ദിവസത്തെ അവസാന ഓവറില്‍ പോലും പന്ത്‌ ബാറ്റ്‌സ്‌മാന്മാരെ കബളിപ്പിച്ചിട്ടുണ്ട്‌. സീമര്‍മാരെ മുന്‍നിര്‍ത്തി തന്നെ ക്ലാര്‍ക്ക്‌ ആക്രമിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കോവാനും പോണ്ടിംഗും ഓസീസ്‌ ബാറ്റ്‌സ്‌മാന്മാരില്‍ നിയന്ത്രണം പാലിച്ചതാണ്‌ അര്‍ദ്ധ സെഞ്ച്വറിയിലെത്താന്‍ സഹായിച്ചത്‌. ഇന്ത്യന്‍ നിരയില്‍ സീമര്‍ ഉമേഷിനെ അഭിനന്ദിക്കണം. വേഗതയില്‍ മാത്രം കേന്ദ്രീകരിച്ചാണ്‌ യുവസീമര്‍ പന്തെറിഞ്ഞത്‌. ബൗളര്‍മാരെ റൊട്ടേറ്റ്‌ ചെയ്‌ത്‌ സമ്മര്‍ദ്ദം നിലനിര്‍ത്തുന്നതില്‍ ക്യാപ്‌റ്റന്‍ ധോണിയും വിജയിച്ചു.

Saturday, December 24, 2011

THIRD EYE-MGS PAIN

ക്രിക്കറ്റ്‌ എന്നാല്‍ അത്‌ സാമ്രാജ്യത്വ ഗെയിമാണ്‌... എല്ലാവര്‍ക്കുമറിയുന്ന പകല്‍സത്യം. ബ്രിട്ടിഷുകാരല്ലേ ക്രിക്കറ്റിന്‌ ഇവിടെ അവതരിപ്പിച്ചത്‌. നമ്മുടെരാജ്യത്തിന്റെ ആകെയുള്ള ലോക കായികവിലാസം ക്രിക്കറ്റാണ്‌. കുറച്ച്‌ രാജ്യങ്ങള്‍ മാത്രം കളിക്കുന്ന ഗെയിമായതിനാലും യൂറോപ്യന്മാര്‍ക്കും ചൈന, ജപ്പാനികള്‍ക്കും വെയില്‍ കൊള്ളാന്‍ താല്‍പ്പര്യമില്ലാത്തതിനാലും നമ്മളാണ്‌ ലോക ചാമ്പ്യന്മാര്‍. പറഞ്ഞ്‌ വരുന്നത്‌ മഹാത്മാ സര്‍വകലാശാലയുടെ കളിമുറ്റത്തെക്കുറിച്ചാണ്‌. ആരും അതിശയിക്കുന്ന ഒരു സത്യം പറയാം-രാഷ്‌ട്ര പിതാവിന്റെ നാമധേയത്തില്‍ രൂപം കൊണ്ട, പണ്ട്‌ മുതല്‍ തന്നെ കായിക മികവിന്റെ പേരില്‍ അറിയപ്പെടുന്ന എം.ജി വാഴ്‌സിറ്റിക്ക്‌ ഇന്നും സ്വന്തമായി ഒരു മൈതാനമില്ല...! ഈ ദുരവസ്ഥക്ക്‌ പരിഹാരം കാണാന്‍ ധാരാളം പണം പോക്കറ്റിലുളള കേരളാ ക്രിക്കറ്റ്‌ അസോസിയേഷന്‍ താല്‍പ്പര്യമെടുത്തു. ക്രിക്കറ്റുകാരെ- പ്രത്യേകിച്ച്‌ കേരളാ ക്രിക്കറ്റ്‌ അസോസിയേഷന്‍കാരെ എല്ലാവരും കുറ്റം പറഞ്ഞാലും അവര്‍ സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റുള്ളവരാണ്‌. കേരളത്തിന്റെ കായിക വികസനത്തിനായുള്ള നല്ല നീക്കങ്ങള്‍ക്ക്‌ പണത്തിന്റെ പച്ചക്കൊടി കാണിക്കാന്‍ ടി.സി മാത്യൂ മടിക്കാറില്ല. എം.ജിക്ക്‌ ഒരറു സ്‌റ്റേഡിയം എന്ന ലക്ഷ്യത്തിലും താല്‍പ്പര്യത്തിലും കേരളാ ക്രിക്കറ്റ്‌ അസോസിയേഷനും സര്‍വകലാശാലാ അധികൃതരും പരസ്‌പരധാരണാ കരാറില്‍ ഒപ്പിട്ടു. വര്‍ഷത്തില്‍ 198 ദിവസം സ്‌റ്റേഡിയം സര്‍വകലാശാലയുടെ കായികവാശ്യങ്ങള്‍ക്ക്‌. അവശേഷിക്കുന്ന ദിവസങ്ങള്‍ക്ക്‌ കെ.സി.എക്ക്‌. കരാറിന്‌ രൂപമായപ്പോഴാണ്‌ കലാശാല വൈസ്‌ ചാന്‍സലര്‍ കസേരയില്‍ മാറ്റം വരുന്നത്‌. പിന്നെയാണ്‌ കളി നടക്കുന്നത്‌. പുതിയ അധികാരിക്ക്‌ ക്രിക്കറ്റെന്നാല്‍ അത്‌ കൊളോണിയല്‍ ഗെയിമാണ്‌. സ്‌റ്റേഡിയത്തിന്‌ കണ്ട്‌ വെച്ച സ്ഥലത്തെ റബര്‍ കൃഷി നശിപ്പിച്ചാല്‍ അത്‌ പരിസ്ഥിതിയെ ബാധിക്കും. കായികതയിലെന്ത്‌ കാര്യമെന്ന നിലപാടില്‍ സ്‌റ്റേഡിയം നിര്‍മ്മാണം ഇഴഞ്ഞുവെന്ന്‌ മാത്രമല്ല പൂര്‍ണ്ണമായും നിശ്ചലമായി.
പിന്നെ ആശ്രയം കലാശാലക്ക്‌ കീഴിലുള്ള പാലാ അല്‍ഫോണ്‍സയിലെയും എറണാകുളം മഹാരാജാസിലെയും ചങ്ങനാശ്ശേരി അസംപ്‌ഷനിലെയുമെല്ലാം മൈതാനങ്ങളാണ്‌. ഈ കടമെടുത്ത മൈതാനങ്ങളില്‍ നിന്നാണ്‌ എം.ജി വളരുന്നത്‌. ചെറിയ കാലയളവില്‍ അല്‍ഭുതകരങ്ങളായ കായിക നേട്ടങ്ങള്‍ കൈവരിച്ച കലാശാലയെ സംരക്ഷിക്കാന്‍ അധികാരികള്‍ രംഗത്ത്‌ വരുന്നില്ല എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന്‌ പഠിക്കേണ്ടത്‌ പഞ്ചാബി, ഹരിയാന കലാശാലകളുടെ മുന്നേറ്റമാണ്‌.
മംഗലാപുരത്ത്‌ സമാപിച്ച അന്തര്‍ കലാശാല അത്‌ലറ്റിക്‌ മീറ്റില്‍ ഓവറോള്‍ ചാമ്പ്യന്‍പ്പട്ടത്തില്‍ എം.ജി രണ്ടാമത്‌ വന്നു. രണ്ട്‌ സ്വര്‍ണ്ണം മാത്രമാണ്‌ ലഭിച്ചതെങ്കിലും വനിതാ കിരീടം സ്വന്തമാക്കുന്നതില്‍ അവര്‍ കാലിക്കറ്റുമായി മല്‍സരിച്ചിരുന്നു. അവസാന ദിവസത്തിലെ റിലേ സ്വര്‍ണ്ണം, അതല്ലെങ്കില്‍ പോള്‍വോള്‍ട്ടിലെ സ്വര്‍ണ്ണം ലഭിച്ചിരുന്നെങ്കില്‍ കാലിക്കറ്റിനെ പിറകിലാക്കാന്‍ ഒന്നുമില്ലാത്ത ഈ കലാശാലക്ക്‌ കഴിയുമായിരുന്നു.
കാലിക്കറ്റിന്‌ എല്ലാമുണ്ട്‌. സ്‌റ്റേഡിയങ്ങളും സാഹചര്യങ്ങളും പാരമ്പര്യവും നല്ല പരിശീലകരുമെല്ലാം. എം.ജിക്ക്‌ ഇതൊന്നുമില്ല. സായിയുടെ ഒരു കേന്ദ്രം പോലും വാഴ്‌സിറ്റിക്ക്‌ കീഴില്‍ എവിടെയുമില്ല. സ്‌ക്കൂള്‍ കായികമേളകളില്‍ മികവ്‌ പ്രകടിപ്പിക്കുന്ന കോരുത്തോടും മാര്‍ബേസിലും സെന്റ്‌ ജോര്‍ജുമെല്ലാം കലാശാലാ പരിധിയിലാണ്‌. ഇവിടെ നിന്നും കുട്ടികളെത്തുന്നത്‌ അസംപ്‌ഷനിലേക്കും അല്‍ഫോണ്‍സയിലേക്കും മഹാരാജാസിലേക്കുമെല്ലാമാണ്‌. ഈ കലാലയങ്ങളാണ്‌ എം.ജിയെ നിലനിര്‍ത്തുന്നത്‌.
സര്‍ക്കാരും വാഴ്‌സിറ്റി അധികാരികളും അല്‍പ്പം സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റ്‌ പ്രകടിപ്പിച്ചാല്‍ എല്ലാവരെയും പിറകിലാക്കാന്‍ എം.ജി ക്കാവും. അടിയന്തിരമായി വേണ്ടത്‌ ഒരു കളിമുറ്റം. വലിയ വാക്കുകള്‍ സംസാരിക്കുന്ന മന്ത്രിമാരും സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ തലവന്മാരും യാഥാര്‍ത്ഥ്യത്തിന്റെ കളിമുറ്റത്തേക്കൊന്ന്‌ ഇറങ്ങുക-വളരെ വൈകിയ ഈ വേളയില്ലെങ്കിലും.

Friday, December 23, 2011

സ്വാശ്രയക്കാരില്‍ കായികബോധം വളര്‍ത്തുക

തേര്‍ഡ്‌ ഐ
സ്വാശ്രയക്കാരില്‍ കായികബോധം വളര്‍ത്തുക

കലാശാല കുടുംബത്തിലെ ശിശുവാണ്‌ കണ്ണൂര്‍ സര്‍വകലാശാല. ശൈശവ ദശയിലുള്ളവരെ പരിപാലിക്കാന്‍ തലമുതിര്‍ന്നവര്‍ ബാദ്ധ്യസ്ഥരാണ്‌. കൈ വളരുന്നതും കാല്‌ വളരുന്നതും നോക്കിയിരിക്കണം. പാലും മുട്ടയും പ്രോട്ടീനുമെല്ലാം നല്‍കണം. കാലിക്കറ്റ്‌ കലാശാല എന്ന വലിയ വടവൃക്ഷത്തില്‍ നിന്നുള്ള ശാഖയായതിനാല്‍ അതിന്റെ തണലില്‍ വളര്‍ന്ന ശിശുവിന്റെ കൈകാലുകള്‍ വളര്‍ന്നിട്ടില്ലെന്ന ദയനീയ സത്യമാണ്‌ അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌ രംഗം നല്‍കുന്നത്‌. മംഗലാപുരത്ത്‌ സമാപിച്ച മീറ്റില്‍ കണ്ണൂര്‍ കലാശാലയെ പ്രതിനിധീകരിച്ചത്‌ പത്തൊമ്പത്‌ താരങ്ങള്‍. ലഭിച്ചത്‌ ഒരു സ്വര്‍ണ്ണമുള്‍പ്പെടെ നാല്‌ മെഡലുകള്‍. അനു മറിയമാണ്‌ കനകനേട്ടത്തിനര്‍ഹയായത്‌. ലോംഗ്‌ ജംമ്പില്‍ നീനയും ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ പിന്റോയും മൂന്നാമന്മാരായപ്പോള്‍ പെണ്‍കുട്ടികളുടെ ഹൈജംമ്പില്‍ സിനി മൈക്കല്‍ രണ്ടാമത്‌ വന്നു.
120 ഓളം കോളജുകളുടെ മാതാവായ ഒരു വാഴ്‌സിറ്റിയുടെ ഈ പ്രകടനത്തേ കുട്ടികാര്യമെന്ന തരത്തില്‍ കാണാനാവില്ല. കാലിക്കറ്റിനെയും എം.ജി വാഴ്‌സിറ്റിയെയുമെല്ലാം അപേക്ഷിച്ച്‌ വലുപ്പത്തിലും ചരിത്രത്തിലുമെല്ലാം എത്രയോ പിറകിലാണ്‌ കണ്ണൂര്‍. വന്‍കിടക്കാരായ കോളജുകളും കുറവ്‌. ആകെയുള്ളത്‌ ഒരു എസ്‌.എന്‍ കോളജും ബ്രണ്ണന്‍ കോളജും പിന്നെ പയ്യന്നൂര്‍ കോളജും സര്‍ സയ്യിദും. അവശേഷിക്കുന്നവയെല്ലാം നവതലുമുറയിലെ സ്വാശ്രയ ഉല്‍പ്പന്നങ്ങളാണ്‌. ഇവിടങ്ങളിലെ കായികതയെക്കുറിച്ച്‌ ഒരക്ഷരം ചോദിക്കരുത്‌. സ്വന്തമായി മൈതാനമോ, കായിക വിഭാഗമോ, കായികാധ്യാപകനോ എന്തിന്‌ കേവലം ഒരു പന്ത്‌ പോലും ഇവിടങ്ങളില്‍ കാണില്ല. പണം വാരാനുള്ള ഭണ്ഡാരപ്പെട്ടികളില്‍ കായികതക്ക്‌ സ്ഥാനമില്ല.
സ്വാശ്രയത്തില്‍ എന്ത്‌ കായികം എന്നാണ്‌ ഒരു സ്വാശ്രയ ഉടമ ചോദിച്ചത്‌. പണം വാങ്ങുന്ന കാര്യത്തില്‍ ഒരു മല്‍സരം നടന്നാല്‍ ചിലപ്പോള്‍ ഒന്നാമത്‌ വരുക കണ്ണൂര്‍ കലാശാലക്ക്‌ കീഴിലുള്ള സ്വാശ്രയ കൂണുകളായിരിക്കും. രാഷ്‌ട്രീയത്തിന്റെ അമിതാതിപ്രസരമുള്ള നാടായിട്ടും ഉച്ചത്തില്‍ ഒരു കാര്യം പറയാം-മാതാവിന്റെ വഴി വിട്ട വഴിയില്‍ ഈ മകള്‍ സഞ്ചരിക്കുന്നില്ല. കാലിക്കറ്റുകാര്‍ സമരബഹള മയക്കാരാണെങ്കില്‍ ധര്‍മശാലയില്‍ സാമാന്യം നല്ല ഒരു മൈതാനവും (*പാമ്പും എലിയും കൂറയുമില്ല...) രണ്ട്‌ നല്ല ഹോസ്‌റ്റലുകളും നീന്തല്‍കുളവും ഇന്‍ഡോര്‍ സ്‌റ്റേഡിയവുമെല്ലാം കണ്ണൂരിനുണ്ട്‌. അവ നന്നായി പരിപാലിക്കുന്നുമുണ്ട്‌. സിന്തറ്റിക്‌ ട്രാക്കിനെക്കുറിച്ചോ, ഉന്നത വേദികളെക്കുറിച്ചോ അവര്‍ ആലോചിക്കുന്നില്ല. ഉള്ളത്‌ കൊണ്ട്‌ സംതൃപ്‌തനാണെന്ന വാദക്കാരനാണ്‌ കായിക വിഭാഗം മേധാവി ഡോ.ജോസഫ്‌.
കാലിക്കറ്റിനെയും എം.ജിയെയും ചൂണ്ടിക്കാട്ടി ഞങ്ങള്‍ പാവങ്ങളാണ്‌ എന്ന്‌ പറഞ്ഞ്‌ വേണമെങ്കില്‍ കണ്ണൂരിന്‌ രക്ഷപ്പെടാം. പക്ഷേ നമുക്ക്‌ വേണ്ടത്‌ രക്ഷപ്പെടലിന്റെ എളുപ്പവഴികളല്ലല്ലോ... കണ്ണൂരിന്റെ രക്തത്തില്‍ വെല്ലുവിളിയുടെ വീര്യമുണ്ടെന്നാണ്‌ അന്നാട്ടുകാര്‍ പറയാറുള്ളതും പ്രാവര്‍ത്തികമാക്കി തെളിയിച്ചിട്ടുളളതും. സ്വാശ്രയക്കാരില്‍ കായികബോധം വളര്‍ത്താന്‍ സര്‍ക്കാരും മാതാവിന്റെ തണലില്‍ നിന്ന്‌ മോചിതരാവാന്‍ വാഴ്‌സിറ്റിക്കാരും ശ്രമിച്ചാല്‍ നാളെയെ സമ്പന്നമാക്കാം

Thursday, December 22, 2011

NAMMUDE CALICUT VARSITY

തേര്‍ഡ്‌ ഐ
പെരുപാമ്പ്‌, എലി, കൂറ....... കാലിക്കറ്റിന്റെ കായികനേട്ടം
ഖത്തറിന്റെ ആസ്ഥാനമായ ദോഹയില്‍ നടക്കുന്ന അറബ്‌ ഗെയിംസിലെ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ അല്‍സദ്ദ്‌ സ്‌റ്റേഡിയത്തിലായിരുന്നു. അതിമനോഹരമായ സ്‌റ്റേഡിയമെന്നത്‌ ഒരു വിശേഷണമല്ല. എന്തൊരു പരിപാലനമെന്നതാണ്‌ സവിശേഷത. സ്‌റ്റേഡിയത്തെ ശുശ്രൂഷിക്കാന്‍ 150 പേര്‍. പൊടി പോലും കണ്ട്‌ പിടിക്കാനാവില്ല സ്റ്റേഡിയത്തിലെ ഇരിപ്പിടത്തില്‍. മിഡിയാ ബോക്‌സും പ്ലെയേഴ്‌സ്‌ ബോക്‌സും ഡ്രസ്സിംഗ്‌ റൂമുമെല്ലാം രാജകീയം. മൈതാനത്തെ പച്ചപ്പ്‌ കണ്ടാല്‍ അതില്‍ ചവിട്ടിമെതിക്കാന്‍ തോന്നില്ല. ഒരു പുല്ല്‌ പോലും അനുസരണയില്ലാതെ വളരുന്നില്ല. നാല്‌ ചെക്കിംഗ്‌ പോയന്റുകള്‍ കഴിഞ്ഞ്‌ മാത്രമാണ്‌ നിങ്ങള്‍ക്ക്‌ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാനാവുക
ഇനി നമുക്ക്‌ തേഞ്ഞിപ്പലത്തുള്ള കാലിക്കറ്റ്‌ യുനിവേഴ്‌സിറ്റിയിലേക്കൊന്ന്‌ പോവാം.... കളിമുറ്റങ്ങള്‍ക്ക്‌ ദാരിദ്ര്യമുള്ള നാട്ടില്‍ ഒരു കാലത്ത്‌ കളിക്കാരുടെ വാല്‍സല്യ കേന്ദ്രമായിരുന്നു ഈ മൈതാനമെന്ന ആമുഖത്തില്‍ തന്നെ പ്രവേശിക്കാം. സ്വീകരിക്കാന്‍ വരുക പെരുമ്പാമ്പുകള്‍...! വേണമെങ്കില്‍ നിങ്ങള്‍ക്ക്‌ ഞെട്ടി തിരിച്ച്‌ പോവാം. സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റില്‍ മുന്നോട്ടാണ്‌ നീങ്ങുന്നതെങ്കില്‍ സ്വീകരണമോതി എലികളുണ്ട്‌, ചെറുപാമ്പുകളുണ്ട്‌, കൂറകളും എട്ടുകാലികളുമെല്ലാമുണ്ട്‌. ഒന്നിരിക്കാന്‍ ധൈര്യപ്പെടരുത്‌. വിഷ ചികില്‍സക്ക്‌ പോവേണ്ടി വരും. ഇരിപ്പിടങ്ങള്‍ ധാരാളമുണ്ടായിരുന്നു ഇവിടെ. ഇപ്പോള്‍ അതൊന്നും കാണുന്നില്ല. കാട്‌ പിടിച്ചിരിക്കുന്നു. കാട്‌ എന്നാല്‍ കുറ്റിക്കാട്‌ തന്നെ. കളിക്കാരോ, പരിശീലകരോ ഇങ്ങോട്ട്‌ തിരിഞ്ഞുനോക്കുന്നില്ലെന്നത്‌ സത്യം. മൈതാനത്തിന്റെ കൂറെ ഭാഗം നാട്ടുകാരും കൊണ്ട്‌ പോയിരിക്കുന്നു. ആരും ചോദിക്കാനും പറയാനുമില്ല. ആര്‍ക്കും എന്തുമാവാം... കൊടി പിടിക്കുന്നതിലും മുദ്രാവാക്യം മുഴക്കുന്നതിലും ഘൊരാവോ നടത്തുന്നതിലും സര്‍ട്ടിഫിക്കറ്റുകള്‍ നശിപ്പിക്കുന്നതിലും വിദ്യാര്‍ത്ഥികളെ നട്ടം തിരിക്കുന്നതിലും പി.എച്ച്‌.ഡി സ്വന്തമാക്കിയ കലാശാല ജീവനകാര്‍ക്ക്‌ നാട്ടുകാരോട്‌ അതിരറ്റ സ്‌നേഹമാണ്‌. സമരവും ബഹളവും തെറിവിളിയുമെല്ലാം സഹിക്കുന്ന നാട്ടുകാരെ ദ്രോഹിക്കരുതല്ലോ....
സ്‌റ്റേഡിയത്തില്‍ നിന്ന്‌ കലാശാല കായികവിഭാഗം ആസ്ഥാനത്തേക്ക്‌ ഒന്ന്‌ കയറുക (പുരാവസ്‌തു ഗവേഷകരെ കൂട്ടരുത്‌)- എന്തെല്ലാമാണോ ഒരു കായിക വിഭാഗം ആസ്ഥാനത്ത്‌ വേണ്ടത്‌ അതൊന്നും നിങ്ങള്‍ക്ക്‌ ഇവിടെ കാണാനാവില്ല. നേരത്തെ സ്‌റ്റേഡിയത്തില്‍ കണ്ട ക്ഷുദ്രജീവികളെ കാണാം. പൊടി പാറി കിടക്കുന്ന ചില കസേരകളുണ്ട്‌. ശിലായുഗ കാലത്ത്‌ ആദിമ മനുഷ്യര്‍ തീയ്യുണ്ടാക്കാനും കളിക്കാനുമെല്ലാം ഉപയോഗിച്ച തരത്തിലുള്ള ചില വസ്‌തുക്കളുമുണ്ട്‌. സംസാരത്തിന്‌ മിടുക്കരായ, പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ അലകും പിടിയും വിഭാഗീയതയുടെ നേരും നെറിയുമെല്ലാം അറിയുന്നവരുടെ ശുദ്ധരാഷട്രീയ സംവാദത്തില്‍ മാത്രമാണിവിടെ ജീവനുണ്ടെന്ന്‌ തെളിയുക.
ഒരു കാലത്ത്‌ ഇന്ത്യയിലെ ചാമ്പ്യന്‍ കലാശാലയായിരുന്നു ഇതെന്ന്‌ ഓര്‍ക്കണം. ഇവിടെയാണ്‌ ലോകോത്തര താരങ്ങള്‍ ജന്മമെടുത്തത്‌. ഇവിടെയായിരുന്നു വലിയ ചാമ്പ്യന്‍ഷിപ്പുകള്‍ നടന്നത്‌. ഇവിടെ നിന്നാണ്‌ രാജ്യത്തിന്‌ വലിയ മെഡലുകള്‍ വന്നത്‌. പിന്നെ എങ്ങനെ ഈ കളിമുറ്റവും കായികാസ്ഥാനവും ഇന്‍ഡോര്‍ സ്‌റ്റേഡിയവുമെല്ലാം ഇങ്ങനെയായി എന്ന ചോദ്യത്തിനുള്ള ഉത്തരം ലളിതമാണ്‌-നിരുത്തരവാദിത്ത്വം.
മംഗലാപുരത്ത്‌ കഴിഞ്ഞ ദിവസം സമാപിച്ച അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌ മീറ്റില്‍ വനിതാ വിഭാഗം ചാമ്പ്യന്‍ഷിപ്പ്‌ സ്വന്തമാക്കിയ കാലിക്കറ്റ്‌ ടീമിനെ സ്വീകരിക്കാന്‍ ഇന്നലെ കോഴിക്കോട്‌ റെയില്‍വേ സ്‌റ്റേഷനിലെത്തിയ കലാശാല പ്രമുഖരോടെല്ലാം കായികാവസ്ഥ ചോദിച്ചപ്പോള്‍ എല്ലാവരുടെയും മുഖത്ത്‌ നിരാശ. എല്ലാവര്‍ക്കും പറയാനുള്ളത്‌ നേട്ടങ്ങളുടെ ഇന്നലെകളെക്കുറിച്ച്‌. ലോകവും രാജ്യവും അതിവേഗം ബഹുദൂരം കുതിക്കുമ്പോള്‍ എലിക്കും പാമ്പിനുമെല്ലാം വാസമൊരുക്കി നമ്മള്‍ നടത്തുന്ന കായിക പരിപാലനം ഒറ്റവാക്കില്‍ പറഞ്ഞാല്‍ ലജ്ജാകരമാണ്‌.
ഇന്നലെകളെ വാനോളം പുകഴ്‌ത്താം. ന്റ ഉപ്പുപ്പാന്റെ കാലം മ്മള്‌ വലിയ പുലിയാര്‍ന്നുവെന്ന്‌ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഭാഷ കടമെടുത്ത്‌ പറയാം. പഞ്ചാബികളും ഹരിയാനക്കാരും തല ഉയര്‍ത്തി സര്‍ദാരി കഥകള്‍ പറയുമ്പോള്‍ അസുയയോടെ അവരെ നോക്കാനും, അവര്‍ക്കെതിരെ പരാതി നല്‍കാനും അനാവശ്യ തടസ്സവാദങ്ങള്‍ ഉയര്‍ത്തി സ്വന്തം വീഴ്‌ച്ച മറക്കാനും ശ്രമിക്കുന്നവരോട്‌ ഒരു വാക്ക്‌-ഒന്ന്‌ സന്മനസ്സ്‌ കാണിക്കുക, സ്ഥലം കാലിയാക്കുക........

Wednesday, December 21, 2011

ETHANU NAMMAL


തേര്‍ഡ്‌ ഐ
അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌ മീറ്റ്‌ മംഗലാപുരത്ത്‌ സമാപിച്ചപ്പോള്‍ കേരളത്തില്‍ നിന്നുള്ള സര്‍വകലാശാലകളുടെ പ്രകടനം നല്‍കുന്നത്‌ സമ്പൂര്‍ണ്ണ നിരാശ. നിലവിലെ ചാമ്പ്യന്മാരായിരുന്ന കാലിക്കറ്റ്‌ വാഴ്‌സിറ്റിയും ശക്തരായ എം.ജിയും കേരളയും കണ്ണൂരുമെല്ലാം പഞ്ചാബിലെയും ഹരിയാനയിലെയും കലാശാലകള്‍ക്ക്‌ മുന്നില്‍ തലകുനിക്കുന്ന കാഴ്‌ച്ച ഏത്‌ കായിക പ്രേമിക്കും വേദനയാണ്‌ നല്‍കുന്നത്‌. ഒരു കാലത്ത്‌ കേരളമായിരുന്നു അന്തര്‍കലാശാല രംഗത്തെ മുടിചൂടാമന്നന്മാര്‍. നമ്മുടെ കലാശാലകളായിരുന്നു മെഡലുകള്‍ വാരിക്കൂട്ടിയത്‌. ഉത്തരേന്ത്യന്‍ കലാശാലകള്‍ കേരളത്തെ പുകഴ്‌ത്തി മടങ്ങുന്ന ആ നല്ല കാലത്തിന്‌ ശേഷം വ്യക്തമായ പ്ലാനിംഗില്ലാതെ, അടിസ്ഥാനപരമായ കാഴ്‌ച്ചപ്പാടില്ലാതെ, തമ്മിലടിക്കുന്ന കായിക സംസ്‌ക്കാരത്തിന്റെ ജീര്‍ണ്ണിച്ച പ്രതിനിധികളായി നമ്മള്‍ മാറിയതാണ്‌ ഈ ദയനീയതക്ക്‌ കാരണമെന്നത്‌ പകല്‍ പോലെ വ്യക്തം. പലവട്ടം പലരെയും ഉപദേശിച്ചിട്ടും സ്വന്തം കാര്യം സിന്ദാബാദ്‌ മുദ്രാവാക്യവുമായി തോല്‍ക്കാനായി മല്‍സരിച്ചതായിരുന്നു നമ്മള്‍. ഇന്നലെ സമ്പാദിക്കാനായ കനകങ്ങളില്‍ കാലിക്കറ്റിന്‌ വനിതാപ്പട്ടവും എം.ജിക്ക്‌ ഓവറോളില്‍ രണ്ടാം സ്ഥാനവും ലഭിച്ചെങ്കിലും തപ്പിതടഞ്ഞുള്ള വിജയങ്ങളില്‍ അഭിമാനിക്കാനില്ല.
കാലിക്കറ്റിനെ മാത്രം ഉദാഹരിക്കുക. പി.ടി ഉഷയെ പോലുള്ള ലോകോത്തര പ്രതിഭകള്‍ക്ക്‌ ജന്മം നല്‍കിയ കലാശാലയിലേക്ക്‌ ഒന്ന്‌ കയറിയാല്‍ കേള്‍ക്കാനാവുന്നത്‌ സമരമുദ്രാവാക്യങ്ങളാണ്‌. എന്തിനും ഏതിനും കൊടി പിടിക്കുന്നവരുടെ മേച്ചില്‍പ്പുറമാണ്‌ കാലിക്കറ്റ്‌. കായിക വിഭാഗത്തിലേക്ക്‌ എത്തി നോക്കിയാല്‍ അവിടെ നിന്നുമുയരുന്നത്‌ അധികാരത്തര്‍ക്കം. മുപ്പിളാന്‍ തര്‍ക്കത്തില്‍ പരസ്‌പരം കടിച്ചുകീറുന്നവരുടെ മുന്നിലേക്ക്‌ ആടുമാടുകളായി പാവം താരങ്ങള്‍. വിശാലമായ വാഴ്‌സിറ്റി മൈതാനം ഉണങ്ങികിടക്കാന്‍ തുടങ്ങിയിട്ട്‌ കാലമേറെയായി. മേലാളന്മാരുടെ ശീതസമരങ്ങള്‍ക്ക്‌ നടുവില്‍ പരിശീലനത്തിന്‌ നിയോഗം ലഭിക്കുന്ന താരങ്ങള്‍ കടമ നിര്‍വഹിക്കുന്ന തരത്തില്‍ ഗ്രേസ്‌ മാര്‍ക്കിനും സ്‌പോര്‍ട്‌സ്‌ ക്വാട്ടക്കുമായി നടത്തുന്ന ഓട്ടത്തിലും ചാട്ടത്തിലും മല്‍സരാഭിരുചി പോലും പ്രകടമാവുന്നില്ല. കൊണ്ടോട്ടിയിലെ ഇ.ഇം.ഇ.എ കോളജ്‌ മൈതാനത്തായിരുന്നു ഇത്തവണ വാഴ്‌സിറ്റി അത്‌ലറ്റിക്‌ മല്‍സരങ്ങള്‍. ഡോ.വി.പി സക്കീര്‍ ഹുസൈനെ പോലുള്ള ചില നല്ല കായികാധ്യാപകരുടെ താല്‍പ്പര്യത്തില്‍ ആ മേള മികച്ചതായി. പക്ഷേ പ്രകടന തലത്തില്‍ പരിശോധന നടത്തിയാല്‍ ഇപ്പോള്‍ മുഡ്‌ബിദ്രിയില്‍ സമാപിച്ച അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌ മീറ്റിലെ പ്രകടനത്തിന്റെ അരികില്‍ പോലും നമ്മളില്ല. ഇന്നലെയാണ്‌ കാലിക്കറ്റിന്‌ മൂന്ന്‌ സ്വര്‍ണ്ണം ലഭിച്ചതെന്ന്‌ ഓര്‍ക്കുക. എസ്‌.എസ്‌ കൈമളിനെ പോലെ ധീക്ഷണാബോധമുള്ള പരിശീലകരുടെ കീഴില്‍ ഉയരങ്ങള്‍ കീഴടക്കിയ കാലിക്കറ്റ്‌, സി.പി.എം ഉസ്‌മാന്‍ കോയ, വിക്ടര്‍ മഞ്ഞില തുടങ്ങിയ പരിശീലകര്‍ക്ക്‌ കീഴില്‍ അന്തര്‍സര്‍വകലാശാല ഫുട്‌ബോളില്‍ നിരവധി തവണ കിരീടം ചൂടിയ കാലിക്കറ്റ്‌, പാപ്പച്ചനും ഷറഫലിയും കുരികേശ്‌ മാത്യുവിനുമെല്ലാം ജന്മം നല്‍കിയ കാലിക്കറ്റ്‌-ഇന്ന്‌ അവര്‍ കിതക്കുകയാണ്‌. ഡോ.കെ മുഹമ്മദ്‌ അഷ്‌റഫിനെ പോലെ അനുഭവസമ്പന്നനായ പരിശീലകന്റെ അവസാന കായിക വര്‍ഷത്തിലാണ്‌ കിതപ്പെന്നത്‌ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. വിദേശത്ത്‌ നിന്ന്‌ പരിശീലകപഠനം പൂര്‍ത്തിയാക്കിയ ഒരു പരിശീലകന്‍ കാലിക്കറ്റിന്റെ തട്ടകത്തിലേക്ക്‌ വിരമിക്കാന്‍ വേണ്ടി മാത്രം നിയോഗിക്കപ്പെട്ടതിന്റെ കാരണങ്ങള്‍ ചികഞ്ഞാല്‍ അകത്തളത്തിലെ പാരവെപ്പുകളുടെ ചീഞ്ഞളിഞ്ഞ കഥകള്‍ കേള്‍ക്കാം. വനിതാ വിഭാഗത്തില്‍ നേടാനായ ഓവറോള്‍ പട്ടം കാലിക്കറ്റിന്റെ വിശാല ചരിത്ര നേട്ടത്തില്‍ ഒന്നുമല്ല. വാഴ്‌സിറ്റിക്ക്‌ കീഴിലെ കായിക കോളജുകളുടെ കാര്യമെടുത്താലും ദാരിദ്ര്യം പ്രകടമാവുന്നുണ്ട്‌. വിമലക്കും മേഴ്‌സിക്കും വിക്ടോറിയക്കുമൊന്നുമിപ്പോള്‍ പഴയ ഖ്യാതിയില്ല.
മഹാത്മജിയുടെ നാമധേയത്തില്‍ കോട്ടയം ആസ്ഥാനമായി രൂപികൃതമായ എം.ജി വാഴ്‌സിറ്റി ഒരിക്കലും പ്രതിഭാ ദാരിദ്ര്യം നേരിട്ടിരുന്നില്ല. സംസ്ഥാന സ്‌ക്കൂള്‍ ഗെയിംസുകളില്‍ മികവ്‌ പ്രകടിപ്പിക്കുന്ന കോരുത്തോട്‌, മാര്‍ബേസില്‍, സെന്റ്‌ ജോര്‍ജ്‌ തുടങ്ങിയ സ്‌ക്കൂളുകളില്‍ നിന്നുള്ള താരങ്ങളുടെയെല്ലാം ആശ്രയ കേന്ദ്രമായി മാറാറുള്ള എം.ജിക്ക്‌ ഇത്തവണ ലഭിച്ചത്‌ രണ്ടാം സ്ഥാനം മാത്രമാണ്‌. രാഷ്‌്‌ട്രീയാതിപ്രസരം തന്നെയാണ്‌ എം.ജിയിലെയും പ്രശ്‌നം. കാലിക്കറ്റിന്റെ വഴി തെരഞ്ഞെടുത്ത അവര്‍ കായികവികസന കാര്യത്തിന്‌ നീക്കിവെക്കുന്ന ഫണ്ട്‌ പോലും ചില പോക്കറ്റുകളിലേക്കാണ്‌ വഴി മാറുന്നത്‌.
കേരളയും കണ്ണൂരും തുടങ്ങിയിടത്ത്‌ തന്നെ. കലണ്ടര്‍ വര്‍ഷത്തില്‍ അക്കാദമിക്‌ കാര്യം പോലെ മാറ്റിവെച്ചിരിക്കുന്ന കായിക മേളയും ടീം സെലക്ഷനും ആര്‍ക്കോ വേണ്ടി അവര്‍ നടത്തുന്നു. മല്‍സരങ്ങളും ചാമ്പ്യന്‍ഷിപ്പുകളും എല്ലാം പതിവ്‌ അനുഷ്‌ഠാനം.
ഇനി ഉത്തരേന്ത്യയിലേക്ക്‌ ഒന്ന്‌ നോക്കുക: 2010 ല്‍ ഡല്‍ഹി ആതിഥേയത്വം വഹിച്ച കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ രാജ്യത്തിന്‌ കൂടുതല്‍ നേട്ടങ്ങള്‍ സമ്മാനിച്ചവര്‍ ഹരിയാനക്കാരും പഞ്ചാബികളുമായിരുന്നു. അവര്‍ ഗതകാല വീഴ്‌ച്ചകളെ അനുഭവങ്ങളാക്കി ആത്മവിശ്വാസത്തിന്റെ ട്രാക്കിലാണ്‌ സഞ്ചരിക്കുന്നത്‌. ലുഥിയാനയിലും ചണ്ഡിഗറിലുമെല്ലാം പോയാല്‍ കാണാനാവുന്നത്‌ ഗുസ്‌തിയും ബോക്‌സിംഗും ക്രിക്കറ്റും ഫുട്‌ബോളുമെല്ലാം പഠിപ്പിക്കുന്ന അക്കാദമികള്‍. പട്യാലയിലെ പഞ്ചാബി സര്‍വകലാശാല ഇത്തവണ കായിക വികസനത്തിനായി നീക്കിവെച്ചത്‌ പത്ത്‌ കോടി. കലാശാലക്ക്‌ കീഴിലുള്ള എല്ലാ കോളജുകള്‍ക്കും പ്രത്യേക കായിക പാക്കേജ്‌. കായിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്ത്വം നല്‍കാന്‍ പ്രത്യേക കമ്മിറ്റി. ഇതെല്ലാം മുമ്പ്‌ നമ്മള്‍ ചെയ്‌തതാണ്‌. നേട്ടങ്ങള്‍ കൈവരിക്കാനായപ്പോള്‍ വ്യക്തിഗതമായി പലതും സമ്പാദിക്കാനുള്ള വ്യഗ്രതയില്‍ മറന്ന അടിസ്ഥാനപാഠങ്ങളിലേക്ക്‌ തിരിച്ച്‌ പോവാനുള്ള മുന്നറിയിപ്പാണ്‌ മംഗലാപുരത്ത്‌ നിന്ന്‌ ലഭിച്ചിരിക്കുന്നത്‌. നമ്മുടെ കലാശാലാ ഭരണാധികാരികളും അധ്യാപകരും വിദ്യാര്‍ത്ഥികളുമെല്ലാം ഒന്ന്‌ മനസിലാക്കുക-ലോകം മാറുന്നത്‌ പ്രകാശത്തേക്കാള്‍ വേഗതയിലാണ്‌. കണ്ണ്‌ തുറന്ന്‌ തന്നെയിരിക്കുക. അതിന്‌ കഴിയുന്നില്ലെങ്കില്‍ ഉറക്കം നടിക്കാതിരിക്കുക. ആത്മാര്‍ത്ഥയുള്ളവരെ അംഗീകരിക്കുക. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ സമയത്ത്‌ ഡല്‍ഹിയില്‍ സംഘാടന മികവുമായി നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഓടി നടന്ന ഡോ.സക്കീര്‍ ഹുസൈനെ പോലുള്ളവര്‍ എന്നും തഴയപ്പെടുന്നവരുടെ പട്ടികയിലാണ്‌. പിന്‍വാതില്‍ നീക്കങ്ങളില്‍ അഗ്രഗണ്യരായവര്‍ വിജയിക്കുമ്പോള്‍ കലാശാലകള്‍ തോല്‍ക്കും. മൈതാനത്ത്‌ പിന്‍വാതിലുകള്‍ ഇല്ലെന്ന്‌്‌ ഓര്‍ക്കുക-മല്‍സരം നേരിട്ടാണ്‌. വിജയിക്കണമെങ്കില്‍ രാഷ്ട്രീയമല്ല കായികതയാണ്‌ നിര്‍ബന്ധം.

പഞ്ചാബി ഹൗസ്‌
മംഗലാപുരം: കേരളത്തിന്റെ കലാശാലകള്‍ക്ക്‌ നാണിച്ച്‌ തല താഴ്‌ത്താം... വര്‍ഷങ്ങളായി കേരളം കൈവശം വെച്ചിരുന്ന കലാശാലാ കായികകിരീടം കാക്ക കൊത്തി കൊണ്ട്‌ പോവുന്നത്‌ പോലെ പട്യാലയിലെ പഞ്ചാബി സര്‍വകലാശാല സ്വന്തമാക്കി. വനിതാ വിഭാഗത്തില്‍ കാലിക്കറ്റ്‌ നേടിയ കിരീടത്തിലും ഓവറോള്‍ പട്ടത്തില്‍ കോട്ടയം എം.ജി സര്‍വകലാശാല സ്വന്തമാക്കിയ രണ്ടാം സ്ഥാനത്തിലും ആശ്വസിക്കാം മലയാളികള്‍ക്ക്‌. കഴിഞ്ഞ അഞ്ച്‌ ദിവസമായി മുഡ്‌ബിദ്രിയില്‍ നടക്കുന്ന എഴുപത്തിരണ്ടാമത്‌ അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌ മീറ്റില്‍ എട്ട്‌ സ്വര്‍ണ്ണം സ്വന്തമാക്കിയാണ്‌ പഞ്ചാബികള്‍ കരുത്ത്‌ കാട്ടിയത്‌. നാല്‌ സ്വര്‍ണ്ണവും നാല്‌ വെളളിയും മൂന്ന്‌ വെങ്കലവുമാണ്‌ രണ്ടാം സ്ഥാനക്കാരായ എം.ജിയുടെ സമ്പാദ്യം. ആതിഥേയരായ മംഗലാപുരം മൂന്നാമത്‌ വന്നപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റിന്‌ ഇന്നലെ സമ്പാദിക്കാനായ മൂന്ന്‌ സ്വര്‍ണ്ണമാണ്‌ നേട്ടം. നാല്‌ ദിവസങ്ങളില്‍ ഇരപതാം സ്ഥാനത്തായിരുന്ന ടീമിന്‌ ഇന്നലെ വനിതകളാണ്‌ സഹായമായത്‌. വനിതകളുടെ 200 മീറ്ററില്‍ ശാന്തിനിയും പോള്‍വോള്‍ട്ടില്‍ കെ.പി അനുഷയും വനിതാ 4-100 മീറ്റര്‍ റിലേ ടീമുമാണ്‌ സ്വര്‍ണ്ണവുമായി വനിതാ കിരീടം നേടിയത്‌. ഡോ.കെ മുഹമ്മദ്‌ അഷ്‌റഫ്‌, ഡോ. വി.പി സക്കീര്‍ ഹുസൈന്‍ എന്നിവരുടെ നേതൃത്ത്വത്തിലുള്ള കാലിക്കറ്റിന്‌ അവസാന ദിവസം ആശ്വാസമായെങ്കില്‍ കണ്ണൂരും കേരളയും ചിത്രത്തില്‍ പോലും വന്നില്ല. ഹാഫ്‌മാരത്തണില്‍ എം.പി രാമേശ്വരി നേടിയ വെള്ളിയും കാലിക്കറ്റിന്റെ നേട്ടത്തില്‍ നിര്‍ണ്ണായകമായി.
എം.ജി ക്ക്‌ നേട്ടമായതും വനിതകള്‍ തന്നെ.ലോംഗ്‌ ജംമ്പില്‍ നീതുമോള്‍ ബോസ്‌ ഉള്‍പ്പെടെയുളളവരുടെ മികച്ച പ്രകടനമാണ്‌ ഓവറോള്‍ കിരീട നേട്ടത്തില്‍ രണ്ടാമത്‌ വരാന്‍ ടീമിനെ സഹായിച്ചത്‌. റിലേ മല്‍സരങ്ങളില്‍ കേരള വാഴ്‌സിറ്റികള്‍ നിരാശപ്പെടുത്തി. 4-400 മീറ്റര്‍ റിലേകളില്‍ ഇരു വിഭാഗങ്ങളിലും ഉറപ്പാക്കിയ സ്വര്‍ണ്ണം അവസാനത്തില്‍ കൈവിട്ടു. പുരുഷ വിഭാഗത്തില്‍ കാലിക്കറ്റിന്‌ സ്വര്‍ണ്ണം ലഭിക്കുമായിരുന്നു. പക്ഷേ അവസാനത്തില്‍ ഷഹന്‍ഷാ, ഷാജഹാന്‍,അജിത്‌, അലക്‌സ്‌ ക്ലീറ്റസ്‌ എന്നിവരടങ്ങുന്ന ടീമിന്‌ വെള്ളി കൊണ്ട്‌ തൃപ്‌തരാവേണ്ടി വന്നു. വനിതാ വിാാഗത്തില്‍ എം.ജി സ്വര്‍ണ്ണ നേട്ടത്തിനരികില്‍ റോത്തക്കിന്‌ സ്വര്‍ണ്ണം സമ്മാനിക്കുകയായിരുന്നു. നിമിഷ, നീതു ബോസ്‌, മഞ്‌ജു, റിന്‍ഡു മാത്യു എന്നിവരാണ്‌ എം.ജി ടീമിലുണ്ടായിരുന്നത്‌. പി.ഫാരിഷ, സി ശില്‍പ്പ, അമ്പിളി തോമസ്‌, ശാന്തിനി എന്നിവരടങ്ങുന്ന കാലിക്കറ്റ്‌ മൂന്നാം സ്ഥാനത്തായി. വനിതകളുടെ അഞ്ച്‌ കിലോമീറ്റര്‍ നടത്തത്തില്‍ ഗുരുനാനാക്കിന്റെ ഗുഷ്‌ബാര്‍ കൗര്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ വലിയ പ്രതീക്ഷയില്‍ മല്‍സരിച്ച എം.ജിയുടെ ബി സൗമ്യക്ക്‌ വെള്ളിയും കാലിക്കറ്റിന്റെ കെ.എം മീഷ്‌മക്ക്‌ വെങ്കലവുമാണ്‌ ലഭിച്ചത്‌.

ചര്‍ച്ചിലിന്‌ തോല്‍വി
മഡ്‌ഗാവ്‌: ഐ ലീഗ്‌ ഫുട്‌ബോളില്‍ ശക്തരായ ചര്‍ച്ചില്‍ ബ്രദേഴ്‌സിന്‌ പരാജയം. ഫത്തോര്‍ഡ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ പൂനെ എഫ്‌.സി രണ്ട്‌ ഗോളിനാണ്‌ ചര്‍ച്ചിലിനെ വീഴ്‌ത്തിയത്‌. കൈത മാജു, ഗുര്‍ജീന്ദര്‍കുമാര്‍ എന്നിവരാണ്‌ ഗോളുകള്‍ നേടിയത്‌. കൊല്‍ക്കത്തയില്‍ നടന്ന പ്രയാഗ്‌ യുനൈറ്റഡ്‌-ലാജോംഗ്‌ മല്‍സരം 1-1 ല്‍ അവസാനിച്ചു. ഇന്ന്‌ നടക്കുന്ന മല്‍സരങ്ങളില്‍ ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ സ്‌പോര്‍ട്ടിംഗ്‌ ക്ലബിനെയും മോഹന്‍ബഗാന്‍ സാല്‍ഗോക്കറിനെയും മുംബൈ എഫ്‌.സി എച്ച്‌.ഏ.എല്ലിനെയും നേരിടും.

റിക്കി ഇന്‍
മെല്‍ബണ്‍:റിക്കി പോണ്ടിംഗ്‌ രക്ഷപ്പെട്ടു...! ഇന്ത്യക്കെതിരായ ഒന്നാം ടെസ്‌റ്റിനുള്ള ഓസീസ്‌ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മുന്‍ ക്യാപ്‌റ്റന്‍ ഇന്‍...! ഫിലിപ്പ്‌ ഹ്യൂഗ്‌സ്‌,ഉസ്‌മാന്‍ ഖ്വാജ എന്നിവര്‍ പുറത്തായപ്പോള്‍ ടാസ്‌മാനിയക്കാരനായ ഓപ്പണര്‍ എഡ്‌ കോവാന്‌ അരങ്ങേറ്റത്തിന്‌ അവസരം ലഭിക്കും. ഉയരക്കാരനായ സീമര്‍ ബെന്‍ ഹില്‍ഫാന്‍ഹസ്‌, ബാറ്റ്‌സ്‌മാന്‍ ഷോണ്‍ മാര്‍ഷ്‌ എന്നിവരെ തിരിച്ചുവിളിച്ചു. ടീമിലെ ഓള്‍റൗണ്ടറായി ഡാന്‍ കൃസ്‌റ്റിനെ സെലക്ടര്‍മാര്‍ നിലനിര്‍ത്തിയിട്ടുണ്ട്‌.
കോച്ച്‌ മിക്കി ആര്‍തര്‍ നല്‍കിയ സൂചനകളില്‍ മുന്നറിയിപ്പിന്റെ പാഠമുണ്ടായിരുന്ന പോണ്ടിംഗ്‌ ടീമിലേക്ക്‌ വരുന്ന കാര്യത്തില്‍ അവശേഷിച്ച സംശയമാണ്‌ ഇന്നലെ ടീം പ്രഖ്യാപനത്തിലുടെ ഇല്ലാതായത്‌. നേരത്തെയുള്ള മേല്‍വിലാസത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കും ടീമിലിടം ലഭിക്കില്ലെന്ന്‌ കഴിഞ്ഞ ദിവസം മിക്കി ആര്‍തര്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

Friday, December 2, 2011

CM IN FOUSE




കായികമായി കേരളം വളരണം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
കോഴിക്കോട്‌: കായികമായി കേരളം ഇനിയും വളരേണ്ടതുണ്ടെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളം ആതിഥേയത്വം വഹിക്കാന്‍ പോവുന്ന ദേശീയ ഗെയിംസ്‌ സംസ്ഥാനത്തിന്റെ കായിക കുതിപ്പിന്‌ പുത്തനൂര്‍ജ്ജം നല്‍കുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ അദ്ദേഹം പറഞ്ഞു. ചന്ദ്രിക ന്യൂസ്‌ എഡിറ്റര്‍ കമാല്‍ വരദൂരിന്റെ ഗൃഹപ്രവേശനത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി.

ചിത്രങ്ങള്‍ നോക്കുക
കമാല്‍ വരദൂരിന്റെ ഗൃഹമായ ഫൗസില്‍ ഉമ്മന്‍ചാണ്ടി
2-കമാല്‍ വരദൂരിന്റെ കുടുംബത്തോടൊപ്പം
3-മുഖ്യമന്ത്രിയെ കമാല്‍ വരദൂര്‍ സ്വീകരിക്കുന്നു

CM IN FOUE

കായികമായി കേരളം വളരണം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
കോഴിക്കോട്‌: കായികമായി കേരളം ഇനിയും വളരേണ്ടതുണ്ടെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളം ആതിഥേയത്വം വഹിക്കാന്‍ പോവുന്ന ദേശീയ ഗെയിംസ്‌ സംസ്ഥാനത്തിന്റെ കായിക കുതിപ്പിന്‌ പുത്തനൂര്‍ജ്ജം നല്‍കുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ അദ്ദേഹം പറഞ്ഞു. ചന്ദ്രിക ന്യൂസ്‌ എഡിറ്റര്‍ കമാല്‍ വരദൂരിന്റെ ഗൃഹപ്രവേശനത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി.

ചിത്രങ്ങള്‍ നോക്കുക
കമാല്‍ വരദൂരിന്റെ ഗൃഹമായ ഫൗസില്‍ ഉമ്മന്‍ചാണ്ടി
2-കമാല്‍ വരദൂരിന്റെ കുടുംബത്തോടൊപ്പം
3-മുഖ്യമന്ത്രിയെ കമാല്‍ വരദൂര്‍ സ്വീകരിക്കുന്നു