Monday, December 26, 2011

CALICUT VARSITY IS COMING

ചന്ദ്രിക ഇംപാക്ട്‌

കോഴിക്കോട്‌: സംസ്ഥാന വിദ്യാഭ്യാസ വകുപ്പും കാലിക്കറ്റ്‌ സര്‍വകലാശാല വൈസ്‌ ചാന്‍സലറും സിന്‍ഡിക്കേറ്റും അവസരത്തിനൊത്തുയരുന്നു......മംഗലാപുരത്ത്‌ സമാപിച്ച അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌ മീറ്റില്‍ കാലിക്കറ്റ്‌ പിറകിലായതിന്റെ കാര്യകാരണങ്ങള്‍ തേടുന്ന കലാശാലാ ഭരണക്കൂടം ഒഴിവുള്ള കായിക തസ്‌തികകള്‍ നികത്താന്‍ താല്‍കാലി നിയമനത്തിന്‌ തീരുമാനിച്ചിരിക്കുന്നു. അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌ മീറ്റിന്‌ ശേഷം കാലിക്കറ്റിന്റെയും മറ്റ്‌ കേരളാ കലാശാലകളുടെയും പതനത്തിന്റെ കാരണങ്ങള്‍ നിരത്തി സ്‌പോര്‍ട്‌സ്‌ ചന്ദ്രിക തേര്‍ഡ്‌ ഐ കോളത്തിലുടെ നടത്തിയ വീക്ഷണങ്ങള്‍ ശ്രദ്ദിക്കപ്പെട്ടിരുന്നു. കാലിക്കറ്റിന്റെ പുതിയ തീരുമാനത്തില്‍ നിയമനം ഒരു വര്‍ഷത്തേക്കാണ്‌. ഫുട്‌ബോള്‍, ക്രിക്കറ്റ്‌, വോളിബോള്‍, ടെന്നിസ്‌, അത്‌ലറ്റിക്‌ ഇനങ്ങളിലാണ്‌ പരിശീലരെ നിയമിക്കുന്നത്‌. പുതിയ വൈസ്‌ ചാന്‍സലര്‍ കായികാവശത കണ്ടെത്താന്‍ സിന്‍ഡിക്കേറ്റംഗം നവാസ്‌ ജാനെ നിയോഗിച്ചിരുന്നു. അദ്ദേഹം നല്‍കിയ റിപ്പോര്‍ട്ടില്‍ ദുരവസ്ഥയെ മനോഹരമായി വിവക്ഷിച്ചിട്ടുണ്ട്‌. പെരുപാമ്പും എലിയും കൂറയുമെല്ലാം വിലസുന്ന വാഴ്‌സിറ്റി സ്‌റ്റേഡിയത്തിനും ചിതലരിക്കുന്ന കായിക വിഭാഗം ഓഫീസിനും മോചനത്തിനുള്ള വഴിയാണ്‌ ഇപ്പോള്‍ തുറക്കുന്നത്‌.

തേര്‍ഡ്‌ ഐ
പിച്ച്‌ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ മുന്നറിയിപ്പ്‌

മഴയില്‍ തണുത്ത മെല്‍ബണ്‍ ടെസ്‌റ്റിലെ ആദ്യദിവസം നല്‍കുന്ന സൂചനകള്‍ ഇന്ത്യക്ക്‌ മുന്നറിയിപ്പാണ്‌. ഇന്നലെ നിലംപതിച്ച ആറ്‌ ഓസീസ്‌ വിക്കറ്റുകള്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ നേട്ടമാണെങ്കിലും പിച്ചില്‍ നിന്ന്‌ കുത്തി ഉയരുന്ന പന്തുകളെ പ്രയോജനപ്പെടുത്താന്‍ മിടുക്കരായ മൂന്ന്‌ സീമര്‍മാര്‍ ഓസീസ്‌ സംഘത്തിലുണ്ട്‌. 89 ഓവര്‍ പൂര്‍ത്തിയാക്കിയ ആദ്യദിനത്തിലെ ഓസീസ്‌ സമ്പാദ്യമായ 277 റണ്‍സ്‌ വളരെ വിലപ്പെട്ടതാണെന്ന്‌ സാരം. നാല്‌ ബാറ്റ്‌സ്‌മാന്മാര്‍ കളിക്കാനിരിക്കെ 300 ലപ്പുറം ആതിഥേയ സ്‌ക്കോര്‍ നീങ്ങും. അവിടെയാണ്‌ ഇന്ത്യക്ക്‌ തലവേദനയാരംഭിക്കുക. ഇന്നലെ സഹീറിന്റെ റിവേഴ്‌സ്‌ സ്വിംഗുകള്‍, ഉമേഷ്‌ യാദവിന്റെ അതിവേഗ പന്തുകള്‍, അശ്വിന്റെ ഓഫ്‌ കട്ടറുകള്‍- എല്ലാം ഫലം ചെയ്‌തിരുന്നു. വിക്കറ്റുകള്‍ ലഭിച്ചില്ലെങ്കിലും ഇഷാന്ത്‌ ശര്‍മ്മയുടെ ഇന്‍സ്വിംഗറുകളില്‍ പോണ്ടിംഗ്‌ ഉള്‍പ്പെടെയുള്ളവര്‍ വിറച്ചിരുന്നു. പീറ്റര്‍ സിഡിലും ഹില്‍ഫാന്‍ഹസും പിച്ചിനെ ഉപയോഗപ്പെടുത്തും. ഇന്ത്യന്‍ ബാറ്റിംഗ്‌ സംഘത്തില്‍ വേഗതയെ ഭയപ്പെടുന്നവരധികമുള്ളതിനാല്‍ ഓസീസ്‌ ആദ്യ ഇന്നിംഗ്‌സ്‌ സ്‌ക്കോര്‍ ഉയര്‍ന്നാല്‍ അത്‌ അപകടം വിതറും.
നിലയുറപ്പിച്ച്‌ കളിക്കാന്‍ ടെസ്റ്റില്‍ കഴിയുമെന്നാണ്‌ വിശ്വാസം. ആ വിശ്വാസത്തിന്റെ അടിസ്ഥാനം പിച്ചിന്റെ സ്ഥിരതയാണ്‌. പന്തിന്റെ മിനുസം പോവുമ്പോള്‍, പിച്ച്‌ സ്ഥിരത തെളിയിക്കുമ്പോള്‍ ബാറ്റിംഗ്‌ എളുപ്പമാവാറുണ്ട്‌. പക്ഷേ ഇന്നലെ നോക്കുക-294 മിനുട്ട്‌ പൊരുതി നിന്ന ഓസീസ്‌ ഓപ്പണര്‍ എഡ്‌ കോവാനോ, രണ്ട്‌ മണിക്കൂര്‍ പൊരുതിയ റിക്കി പോണ്ടിംഗിനോ പൊരുതി നില്‍ക്കാനായില്ല. ഈ സത്യവും ഇന്ത്യക്ക്‌ വെല്ലുവിളിയാണ്‌. സഹീര്‍ ഇന്നലെ പായിച്ച റിവേഴ്‌സ്‌ സ്വിംഗില്‍ മൈക്കല്‍ ക്ലാര്‍ക്കും മൈക്‌ ഹസിയും എളുപ്പത്തില്‍ വീണത്‌ കണ്ട്‌ ഹില്‍ഫാന്‍ഹസ്‌ ചിരിച്ചിട്ടുണ്ടാവും. ഉയരക്കാരനാണ്‌ ഹില്‍ഫാന്‍ഹസ്‌. പന്തിനെ അദ്ദേഹം കുത്തി ഉയര്‍ത്തും. രാഹുല്‍ ദ്രാവിഡും സച്ചിനും ലക്ഷ്‌മണും വലിയ ഇന്നിംഗ്‌സ്‌ കളിക്കുന്നവരാണ്‌. ഓസ്‌ട്രേലിയക്കെതിരെ മികച്ച ട്രാക്ക്‌ റെക്കോര്‍ഡുള്ളവര്‍. പക്ഷേ എം.സി.ജിയിലെ പുതിയ പിച്ചില്‍ വലിയ ഇന്നിംഗ്‌സ്‌ എന്നത്‌ ദുഷ്‌ക്കരമാണ്‌. ആദ്യ ദിവസത്തെ അവസാന ഓവറില്‍ പോലും പന്ത്‌ ബാറ്റ്‌സ്‌മാന്മാരെ കബളിപ്പിച്ചിട്ടുണ്ട്‌. സീമര്‍മാരെ മുന്‍നിര്‍ത്തി തന്നെ ക്ലാര്‍ക്ക്‌ ആക്രമിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കോവാനും പോണ്ടിംഗും ഓസീസ്‌ ബാറ്റ്‌സ്‌മാന്മാരില്‍ നിയന്ത്രണം പാലിച്ചതാണ്‌ അര്‍ദ്ധ സെഞ്ച്വറിയിലെത്താന്‍ സഹായിച്ചത്‌. ഇന്ത്യന്‍ നിരയില്‍ സീമര്‍ ഉമേഷിനെ അഭിനന്ദിക്കണം. വേഗതയില്‍ മാത്രം കേന്ദ്രീകരിച്ചാണ്‌ യുവസീമര്‍ പന്തെറിഞ്ഞത്‌. ബൗളര്‍മാരെ റൊട്ടേറ്റ്‌ ചെയ്‌ത്‌ സമ്മര്‍ദ്ദം നിലനിര്‍ത്തുന്നതില്‍ ക്യാപ്‌റ്റന്‍ ധോണിയും വിജയിച്ചു.

No comments: