Wednesday, December 30, 2009

PAK ENERGY

പാക്കിസ്‌താന്‌ ലീഡ്‌
സിഡ്‌നി: ഓസ്‌ട്രേലിയന്‍ ബൗളിംഗിന്‌ മുന്നില്‍ സമ്പൂര്‍ണ്ണാധിപത്യം നേടാനായില്ലെങ്കിലും രണ്ടാം ടെസ്റ്റില്‍ പാക്കിസ്‌താന്‌ നിര്‍ണ്ണായകമായ 204 റണ്‍സിന്റെ ലീഡ്‌. ആതിഥേയരുടെ ഒന്നാം ഇന്നിംഗ്‌സ്‌ 127 ല്‍ അവസാനിപ്പിച്ച പാക്കിസ്‌താന്‍ ഇന്നലെ ഒമ്പത്‌ വിക്കറ്റിന്‌ 331 റണ്‍സ്‌ സമ്പാദിച്ചു. 71 റണ്‍സ്‌ നേടിയ ഓപ്പണര്‍ സല്‍മാന്‍ ഭട്ടും 53 റണ്‍സ്‌ നേടിയ ഇംറാന്‍ ഫര്‍ഹാത്തും നല്‍കിയ തകര്‍പ്പന്‍ തുടക്കം ഉപയോഗപ്പെടുത്തുന്നതില്‍ മധ്യനിര പരാജയപ്പെട്ടതാണ്‌ പാക്കിസ്‌താനെ വലിയ സ്‌ക്കോറില്‍ നിന്നും തടഞ്ഞത്‌. ആക്രമണ ബാറ്റിംഗിലുടെ അവസാന സെഷനില്‍ നായകന്‍ മുഹമ്മദ്‌ യൂസഫും ഉമര്‍ അക്‌മലും മിന്നിയെങ്കിലും വിക്കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹാദ്ദിന്റെ മിന്നുന്ന ക്യാച്ചില്‍ അപകടകാരിയായ യൂസഫ്‌ വീണതോടെ സ്‌ക്കോറിംഗിനെ അത്‌ ബാധിച്ചു. പേസിനെ തുണക്കുന്ന, ബൗണ്‍സുള്ള ട്രാക്കില്‍ ഇപ്പോഴും ബാറ്റിംഗ്‌ ദുഷ്‌ക്കരമായി നില്‍ക്കവെ പാക്കിസ്‌താന്റെ ലീഡ്‌ ഓസ്‌ട്രേലിയക്ക്‌ വെല്ലുവിളിയാണ്‌. ആദ്യ ടെസ്‌റ്റില്‍ മികച്ച പോരട്ടത്തിന്‌ ശേഷം കീഴടങ്ങിയ പാക്കിസ്‌താന്‌ പരമ്പരയിലേക്ക്‌ തിരിച്ചുവരാനാണ്‌ ഇപ്പോള്‍ അവസരമൊരുങ്ങിയിരിക്കുന്നത്‌.
രണ്ടാം ദിവസം ബാറ്റിംഗ്‌ ആരംഭിച്ച പാക്കിസ്‌താന്‌ വേണ്ടി പരമ്പരയില്‍ ഇതാദ്യമായി ഓപ്പണര്‍മാരായ സല്‍മാന്‍ ഭട്ടും ഇംറാന്‍ ഫര്‍ഹാത്തും ഫോമില്‍ കളിച്ചപ്പോള്‍ ഒന്നാം വിക്കറ്റില്‍ 109 റണ്‍സാണ്‌ പിറന്നത്‌. അച്ചടക്കമുളള പ്രകടനമായിരുന്നു ഓപ്പണര്‍മാര്‍ നടത്തിയത്‌. മെല്‍ബണ്‍ ടെസ്റ്റിലെ പരാജയത്തിന്‌ ശേഷം കോച്ച്‌ ഇന്‍ത്തികാബ്‌ ആലം ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ നേരെ നടത്തിയ അതിരൂക്ഷ വിമര്‍ശനത്തിനുളള പരിഹാരമെന്നോണം ഓസീസ്‌ സീമര്‍മാരുടെ മോഹിപ്പിക്കുന്ന പന്തുകള്‍ക്ക്‌ മുന്നില്‍ പതറാതെയാണ്‌ ഇരുവരും കളിച്ചത്‌. മുഹമ്മദ്‌ ആസിഫ്‌, മുഹമ്മദ്‌ ആമിര്‍ എന്നീ സീമര്‍മാര്‍ ആദ്യ ദിവസം നല്‍കിയ തകര്‍പ്പന്‍ തുടക്കത്തിലുള്ള ആത്മവിശ്വാസത്തില്‍ മനോഹരമായി ബാറ്റ്‌ പിടിച്ചത്‌ ഭട്ടായിരുന്നു. വ്യക്തിഗത സ്‌ക്കോര്‍ 11 ല്‍ പീറ്റര്‍ സിഡിലിന്റെ പന്തില്‍ ലൈഫ്‌ ലഭിച്ച ഫര്‍ഹാത്തും അവസരോചിതമായാണ്‌ നീങ്ങിയത്‌. ലഞ്ച്‌ വരെ ഈ കൂട്ടുകെട്ട്‌ പിടിച്ചുനിന്നു. ടെസ്റ്റ്‌ ക്രിക്കറ്റിലെ പതിമൂന്നാമത്‌ അര്‍ദ്ധശതകം പൂര്‍ത്തിയാക്കിയ ശേഷം നതാന്‍ ഹൗറിറ്റ്‌സിന്റെ പന്തില്‍ ഫര്‍ഹാത്ത്‌ പുറത്തായി. ഇതേ സെഷനില്‍ മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ ഭട്ടും പുറത്തായി. ഇവിടെ നിന്നുമാണ്‌ ഫൈസല്‍ ഇഖ്‌ബാലും ക്യാപ്‌റ്റന്‍ യൂസഫും ഒത്തുചേര്‍ന്നത്‌. ചായക്ക്‌ പിരിയുമ്പോള്‍ ഈ സഖ്യമായിരുന്നു ക്രീസില്‍. സിഡിലിന്റെ പന്തില്‍ വാട്ട്‌സണ്‍ പറന്നെടുത്ത മിന്നല്‍ ക്യാച്ചില്‍ ഇഖ്‌ബാല്‍ പുറത്തായതാണ്‌ തകര്‍ച്ചക്ക്‌ കാരണമായത്‌. ജാവേദ്‌ മിയാന്‍ദാദിന്റെ മരകുമകനായ ഫൈസല്‍ 86 പന്തില്‍ നിന്ന്‌ 27 റണ്‍സാണ്‌ നേടിയത്‌. ഉമര്‍ അക്‌മല്‍ വന്നപ്പോള്‍ ഏകദിന ശൈലിയിലായി പാക്കിസ്‌താന്‍ ബാറ്റിംഗ്‌. പുതിയ പന്ത്‌ മൈതാനത്തിന്റെ നാല്‌ ഭാഗത്തേക്കും പറന്നപ്പോള്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗും അന്ധാളിച്ചു. പാക്കിസ്‌താന്റെ പുതിയ കണ്ടുപിടുത്തമായ യുവതാരം ഒമ്പത്‌ തവണ പന്തിനെ അതിര്‍ത്തി കടത്തി. ഞൊടിയിടയില്‍ 48 പന്തില്‍ നിന്ന്‌ 49 റണ്‍സാണ്‌ ഉമര്‍ നേടിയത്‌. യുവതാരത്തെ പിടികൂടാന്‍ സ്ലിപ്പില്‍ നിറയെ ഫീല്‍ഡര്‍മാരെ നിരത്തിയിട്ടും പോണ്ടിംഗിനെ കാര്യങ്ങള്‍ തുണച്ചില്ല. ഒടുവില്‍ ബൊളിഗ്നറുടെ പന്തില്‍ ഉമര്‍ വിക്കറ്റിന്‌ മുന്നില്‍ കുരുങ്ങിയപ്പോഴാണ്‌ റിക്കിയുടെ ശ്വാസം നേരെ വീണത്‌. മിസ്‌ബാഹുല്‍ ഹഖ്‌ (11), കമറാന്‍ അക്‌മല്‍ (14) എന്നിവര്‍ നിരാശപ്പെടുത്തി. ഡാനിഷ്‌ കനേരിയ (2), മുഹമ്മദ്‌ ആസിഫ്‌ (0) എന്നിവരാണിപ്പോള്‍ ക്രീസില്‍. ഓസ്‌ട്രേലിയക്ക്‌ വേണ്ടി ബൊളീഗ്നര്‍ 70 റണ്‍സിന്‌ മൂന്ന്‌ വിക്കറ്റ്‌ നേടിയപ്പോള്‍ മിച്ചല്‍ ജോണ്‍സണും ഷെയിന്‍ വാട്ട്‌സണും രണ്ട്‌ വിക്കറ്റ്‌ നേടി.

ഫുട്‌ബോളും ജീവിതവും പ്രകാശനം ചെയ്‌തു
കോഴിക്കോട്‌: പ്രശസ്‌ത ഫുട്‌ബോള്‍ താരവും പരിശീലകനുമായ എന്‍.എം നജീബിന്റെ ആത്മകഥയായ ഫുട്‌ബോളും ജീവിതവും പ്രകാശനം ചെയ്‌തു. പ്രീമിയര്‍ ടയേഴ്‌സിലൂടെ കേരളാ ഫുട്‌ബോളില്‍ നിറഞ്ഞത്‌ മുതല്‍ എസ്‌.ബി.ടി ജൂനിയര്‍ ടീമിന്റെ പരിശീലകനായി സേവനമനുഷ്‌ഠിച്ചത്‌ വരെയുള്ള സംഭവ ബഹുലമായ കാലഘട്ടമാണ്‌ സിത്താര ബുക്ക്‌സ്‌ പ്രസിദ്ധീകരിച്ച പുസ്‌തകത്തിലുള്ളത്‌. മേയര്‍ എം. ഭാസ്‌ക്കരനില്‍ നിന്നും നജീബിന്റെ ആദ്യകാല പരിശീലകനായിരുന്ന സി.പി.എം ഉസ്‌മാന്‍ കോയ പുസ്‌തകം ഏറ്റുവാങ്ങി. നജീബിന്റെ ഭാര്യയാണ്‌ ഭര്‍ത്താവിന്റെ ഫുട്‌ബോള്‍ അനുഭവങ്ങള്‍ക്ക്‌ തൂലികാ ചിത്രം നല്‍കിയത്‌. തിരക്കേറിയ താരമായും പിന്നീട്‌ തിരക്കേറിയ പരിശീലകനായും മൈതാനത്തിന്റെ ആരവങ്ങളില്‍ നിറഞ്ഞ നജീബിന്റെ അനുഭവകഥകളില്‍ കുട്ടിക്കാലത്തെ സാക്ഷ്യങ്ങളുണ്ട്‌, താരമെന്ന നിലയില്‍ ഉയരങ്ങളിലെത്തിയപ്പോഴുണ്ടായ ദുരനുഭവങ്ങളിലൂടെയും സഞ്ചരിക്കുന്ന അദ്ദേഹം കൊല്‍ക്കത്താ ടീമുകള്‍ക്കായി കളിച്ചിരുന്ന കാലത്ത അനുഭവങ്ങളും പങ്ക്‌ വെക്കുന്നു. വിവാദങ്ങളിലേക്ക്‌ കടക്കാതെ, ഫുട്‌ബോളിന്റെ നന്മക്കായി ചെയ്‌ത സേവനങ്ങള്‍ പ്രതിപാദിക്കുന്ന നജീബിന്റെ പുസ്‌തകത്തിന്‌ അവതാരിക രചിച്ചിരിക്കുന്നത്‌ പ്രശസ്‌ത കളിയെഴുത്തകാരനും മലയാള മനോരമ റസിഡന്‍ഡ്‌ എഡിറ്ററുമായ കെ.അബൂബക്കറാണ്‌. ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പ്രകാശന ചടങ്ങില്‍ ഏ. പ്രദീപ്‌ കുമാര്‍ എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. മുന്‍ മന്ത്രിയും ഫുട്‌ബോള്‍ പ്രേമിയുമായ സി.കെ നാണു, കോഴിക്കോട്‌ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട്‌ മുഹമ്മദ്‌ മണ്ണില്‍, കളിയെഴുത്തുകാരനായ ഭാസി മലാപ്പറമ്പ്‌ എന്നിവര്‍ സംസാരിച്ചു. പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ട്രഷറും സ്‌പോര്‍ട്‌സ്‌ നിരൂപകനുമായ കമാല്‍ വരദൂര്‍ സ്വാഗതവും എന്‍.എം നജീബ്‌ നന്ദിയും പറഞ്ഞു.

എം.സി.പി ജേതാക്കള്‍
കോഴിക്കോട്‌: ഫുട്‌ബോള്‍ പ്ലെയേഴ്‌സ്‌ അസോസിയേഷന്റെ മാളിയേക്കല്‍ ആലിക്കോയ മെമ്മോറിയല്‍ ആള്‍ കേരളാ ഇന്റര്‍ സ്‌ക്കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എം.എസ്‌.പി ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ മലപ്പുറം ജേതാക്കളായി. മാങ്കാവ്‌ മിനി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ എം.സി.പി രണ്ട്‌ ഗോളിന്‌ മൂര്‍ക്കനാട്‌ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ അരീക്കോടിനെ പരാജയപ്പെടുത്തി. വിജയികള്‍ക്ക്‌ ചന്ദ്രിക സ്‌പോര്‍ട്‌സ്‌ എഡിറ്റര്‍ കമാല്‍ വരദൂര്‍ ട്രോഫികള്‍ നല്‍കി. പതിനേഴാം മിനുട്ടില്‍ മുഹമ്മദ്‌ ഫൈറുസും അമ്പത്തിയെട്ടാം മിനുട്ടില്‍ ഷമീലും നേടിയ ഗോളുകളാണ്‌ എം.എസ്‌.പിയെ തുണച്ചത്‌. ഷമീലാണ്‌ കളിയിലെ കേമന്‍. ഫുട്‌ബോള്‍ പ്ലെയേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ സി.ഉമ്മര്‍ സമാപന ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി എം.മുഹമ്മദ്‌ ബഷീര്‍, ടൂര്‍ണ്ണമെന്റ്‌ കമ്മിറ്റി കണ്‍വീനര്‍ മുന്‍ ഇന്റര്‍നാഷണല്‍ കെ.പി സേതുമാധവന്‍, ട്രഷറര്‍ കെ. ബാലകൃഷ്‌ണന്‍, പ്രേംനാഥ്‌ ഫിലിപ്പ്‌ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മുന്‍കാല റഫറി പി.ജമാലുദ്ദീനെ ആദരിച്ചു.

ലോകകപ്പ്‌ കൊല്‍ക്കത്തയില്‍
മുംബൈ: ജൂണില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കാന്‍ പോവുന്ന ലോകകപ്പ്‌ മല്‍സരങ്ങളുടെ പ്രചരണാര്‍ത്ഥം ഫിഫ ലോകകപ്പ്‌ കൊല്‍ക്കത്തയിലെത്തുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ മക്കയായി വിശേഷിപ്പിക്കുന്ന നഗരത്തില്‍ ജനുവരി 15 മുതല്‍ 17 വരെയാണ്‌ കൊക്ക കോള ഫിഫ ലോകകപ്പ്‌ പര്യടനം. ലോകകപ്പിന്റെ പ്രധാന പ്രായോജകരായ കൊക്ക കോളയുടെ ആഭിമുഖ്യത്തില്‍ 225 ദിവസം ദീര്‍ഘിക്കുന്ന പര്യടനമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. മൊത്തം 86 രാജ്യങ്ങളിലാണ്‌ പര്യടനം.

ബാറ്റിംഗ്‌ തകര്‍ച്ച
കേപ്‌ടൗണ്‍: ഇംഗ്ലണ്ട്‌-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റില്‍ ബാറ്റ്‌സ്‌മാന്മാര്‍ തകര്‍ന്നടിയുന്നു. പേസിനെ തുണക്കുന്ന ട്രാക്കില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്‌സ്‌ 291 റണ്‍സില്‍ അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ടും പതറുകയാണ്‌. അവസാന റിപ്പോര്‍ട്ട്‌ ലഭിക്കുമ്പോള്‍ സന്ദര്‍ശകര്‍ ആറ്‌ വിക്കറ്റിന്‌ 188 റണ്‍സ്‌ എന്ന നിലയിലാണ്‌. രണ്ടാം ടെസ്‌റ്റില്‍ തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്ക ജാക്‌ കാലിസിന്റെ സെഞ്ച്വറിയിലും തകരുന്ന കാഴ്‌ച്ചയാണ്‌ ന്യൂലാന്‍ഡ്‌സില്‍ കണ്ടത്‌. 189 പന്തുകളില്‍ നിന്നും 11 ബൗണ്ടറികളുള്‍പ്പെടെ 108 റണ്‍സ്‌ നേടിയ കാലിസിന്‌ പിന്തുണ നല്‍കുന്നതില്‍ വിക്കറ്റ്‌ കീപ്പര്‍ മാര്‍ക്‌ ബൗച്ചര്‍ മാത്രമാണ്‌ പിടിച്ചുനിന്നത്‌. ബൗച്ചര്‍ 51 റണ്‍സ്‌ സ്വന്തമാക്കിയപ്പോള്‍ വാലറ്റത്തില്‍ ആര്‍ക്കും പൊരുതാനായില്ല. ഇംഗ്ലീഷ്‌ ബൗളിംഗ്‌ നിരയില്‍ ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍ 63 റണ്‍സിന്‌ അഞ്ച്‌ വിക്കറ്റ്‌ നേടി. രണ്ടാം ടെസ്റ്റിലെ ഹീറോ സ്‌പിന്നര്‍ ഗ്രയീം സ്വാന്‍ 74 റണ്‍സിന്‌ രണ്ട്‌ പേരെ പുറത്താക്കി. ഇംഗ്ലണ്ടിനും തകര്‍ച്ചയോടെയായിരുന്നു തുടക്കം. നായകന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസ്‌ രണ്ട്‌ റണ്‍സിന്‌ പുറത്തായപ്പോള്‍ അലിസ്‌റ്റര്‍ കുക്ക്‌ 65 റണ്‍സുമായി പൊരുതി. മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ പൂജ്യനായ കാഴ്‌ച്ചയില്‍ ഇയാന്‍ ബെല്‍ നേടിയ 48 റണ്‍സാണ്‌ മധ്യനിരക്ക്‌ ഊര്‍ജ്ജം പകര്‍ന്നത്‌.

കേരളാ ടീം പുറപ്പെട്ടു
എറണാകുളം: ജാര്‍ഖണ്‌ഠിലെ ടാറ്റാ ഫുട്‌ബോള്‍ അക്കാദമി ഗ്രൗണ്ടില്‍ ജനുവരി 7 മുതല്‍ ആരംഭിക്കുന്ന ദേശീയ സബ്‌ ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുളള കേരള ടീം പുറപ്പെട്ടു. മലപ്പുറത്തിന്റെ ഹന്നാന്‍ ജാവേദ്‌ നയിക്കുന്ന സംഘത്തില്‍ ഗൗതം മുരളി (ഇടുക്കി), അരുണ്‍ രാജ്‌ (കോഴിക്കോട്‌) എന്നിവരാണ്‌ ഗോള്‍ക്കീപ്പര്‍മാര്‍. പിന്‍നിരയില്‍ കളിക്കുന്നത്‌ ശ്രാവണ്‍കുമാര്‍ (പാലക്കാട്‌), മിഥുന്‍ ചന്ദ്രന്‍ (തൃശൂര്‍), രാഹുല്‍, അനീസ്‌, (മലപ്പുറം), അക്ഷയ്‌ (കോഴിക്കോട്‌) എന്നിവരാണ്‌. മധ്യനിരയില്‍ ഹന്നാന്‌ പുറമെ മലപ്പുറത്തിന്റെ തന്നെ ആസിലും മുഹമ്മദ്‌ സാജിലും വയനാടിന്റെ മിഥുനും തിരുവനന്തപുരത്തിന്റെ പ്രശാന്തും കണ്ണൂരിന്റെ ആനന്ദ്‌ മുരളിയും സുജിതും എറണാകുളത്തിന്റെ ബെബറ്റോയും കളിക്കും. തൃശൂരിന്റെ സോളി സേവ്യറാണ്‌ കോച്ച്‌. മാനേജര്‍ ദിലിപ്‌.

എന്‍ടിനി വിരമിക്കുന്നു
കേപ്‌ടൗണ്‍: മക്കായ എന്‍ടിനി ക്ഷുഭിതനാണ്‌. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനുളള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്നും തന്നെ തഴഞ്ഞ നടപടിയില്‍ കുപിതനായ മുപ്പത്തിരണ്ടുകാരന്‍ ടെസ്റ്റ്‌ ക്രിക്കറ്റിനോട്‌ വിട പറയാന്‍ ഒരുങ്ങുകയാണ്‌. മോശം ഫോമിനെ തുടര്‍ന്നാണ്‌ അദ്ദേഹത്തെ തഴഞ്ഞത്‌. എന്നാല്‍ തനിക്കെതിരെ ചിലര്‍ ഗുഡാലോചന നടത്തിയതായാണ്‌ എന്‍ടിനി കുറ്റപ്പെടുത്തുന്നത്‌. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ കറുത്ത കരുത്തായിരുന്നു എന്‍ടിനി. ഈയിടെ നടന്ന ലോകകപ്പ്‌ ഫുട്‌ബോള്‍ ഫിക്‌സ്‌ച്ചര്‍ നറുക്കെടുപ്പില്‍ എന്‍ടിനിയായിരുന്നു പ്രധാന ഹീറോ.

ആദ്യ ജയം ലങ്കക്ക്‌
ധാക്ക: ത്രിരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ മല്‍സരത്തില്‍ ശ്രീലങ്കക്ക്‌ ഏഴ്‌ വിക്കറ്റ്‌ വിജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ആതിഥേയരായ ബംഗ്ലാദേശ്‌ മുഹമ്മദ്‌ അഷറഫുലിന്റെ അര്‍ദ്ധ ശതകത്തില്‍ 260 റണ്‍സ്‌ നേടിയപ്പോല്‍ 31 പന്തുകള്‍ ബാക്കിനില്‍ക്കെ ലങ്ക മൂന്ന്‌ വിക്കറ്റ്‌ നഷ്‌
ടത്തില്‍ ലക്ഷ്യത്തിലെത്തി. 104 റണ്‍സ്‌ നേടിയ ഓപ്പണര്‍ തിലകരത്‌നെ ദില്‍ഷാനാണ്‌ വിജയശില്‍പ്പി. നായകന്‍ കുമാര്‍ സങ്കക്കാര 74 റണ്‍സ്‌ വാരിക്കൂട്ടിയപ്പോള്‍ സമരവീര പുറത്താവാതെ 41 റണ്‍സ്‌ നേടി. ഇന്ന്‌ ഇന്ത്യ ലങ്കയുമായി കളിക്കും. ഉച്ചതിരിഞ്ഞ്‌ 2-30 മുതല്‍ മല്‍സരം തല്‍സമയം നിയോ സ്‌പോര്‍ട്‌സില്‍

NO AAMIR

ആമിറില്ല, സിഡ്‌നിയില്‍ പോരാട്ടം ഇന്ന്‌ മുതല്‍
സിഡ്‌നി: തിരിച്ചടിക്ക്‌ കോപ്പുകൂട്ടുന്ന പാക്കിസ്‌താന്‌ രണ്ടാം ടെസ്റ്റിന്‌ മുമ്പ്‌ കനത്ത ആഘാതം. ഇടുപ്പിലെ വേദന കാരണം ഫാസ്റ്റ്‌ ബൗളര്‍ മുഹമ്മദ്‌ ആമിറിന്റെ സേവനം രണ്ടാം ടെസ്റ്റില്‍ മുഹമ്മദ്‌ യൂസഫിന്റെ സംഘത്തിന്‌ ലഭിക്കില്ല. മെല്‍ബണ്‍ ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ ഓസ്‌ട്രേലിയന്‍ വിജയത്തില്‍ കലാശിച്ച ആദ്യ ടെസ്‌റ്റില്‍ റിക്കി പോണ്ടിംഗിന്റേതുള്‍പ്പെടെ രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച്‌ വിക്കറ്റുകള്‍ സ്വന്തമാക്കിയ ആമിര്‍ ഇന്നലെ പരിശീലനത്തിനിറങ്ങിയിരുന്നില്ല. രാവിലെ എഴുന്നേറ്റപ്പോള്‍ ശരീരത്തിനനുഭവപ്പെട്ട വേദന സഹിക്കാതായപ്പോഴാണ്‌ അദ്ദേഹം ഡോക്ടറെ സമീപിച്ചത്‌. നേരത്തെ തന്നെ ഇടുപ്പിന്‌ വേദനയുണ്ടായിരുന്നു. മെല്‍ബണ്‍ ടെസ്റ്റില്‍ കളിച്ചതോടെ വേദന വര്‍ദ്ധിച്ചു. ആരോഗ്യ പ്രശ്‌നങ്ങളാല്‍ ആമിറിനെ രണ്ടാം ടെസ്റ്റില്‍ കളിപ്പിക്കുന്നില്ലെന്ന്‌ ഇന്നലെ വൈകി ടീം മാനേജര്‍ അബ്ദുള്‍ റഖീബ്‌ അറിയിക്കുകയും ചെയ്‌തു.
മെല്‍ബണ്‍ ടെസ്റ്റിനിടെയാണ്‌ ആമിര്‍ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തില്‍ അഞ്ച്‌ വിക്കറ്റ്‌ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ബൗളറായി മാറിയത്‌. റിക്കി പോണ്ടിംഗ്‌, മൈക്കല്‍ ക്ലാര്‍ക്ക്‌, മൈക്‌ ഹസി തുടങ്ങിയ പ്രമുഖരുടേതുള്‍പ്പെടെ അഞ്ച്‌ വിക്കറ്റുകളാണ്‌ അദ്ദേഹം സ്വന്തമാക്കിയത്‌. മല്‍സരത്തിന്റെ മൂന്നാം ദിവസം ലഞ്ചിന്‌ ശേഷമുള്ള സെഷനില്‍ ആമിര്‍ എറിഞ്ഞ ചില പന്തുകള്‍ മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയിലായിരുന്നു. ആമിറിന്‌ പകരം ഉമര്‍ ഗുല്‍, മുഹമ്മദ്‌ സമി എന്നിവരില്‍ ഒരാളായിരിക്കും അവസാന ഇലവനില്‍ വരുക. ചെറിയ ഇടവേളക്ക്‌ ശേഷം ടീമിലെത്തിയ സമിക്കാണ്‌ സാധ്യത കൂടുതല്‍. ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയത്‌ വഴിയാണ്‌ സമീ ടീമിലെത്തിയത്‌. എന്നാല്‍ ആദ്യ ടെസ്റ്റില്‍ അദ്ദേഹത്തിന്‌ അവസരം ലഭിച്ചിരുന്നില്ല. സ്‌പിന്നര്‍ ഡാനിഷ്‌ കനേരിയക്കും ഇന്ന്‌ അവസരമുണ്ടാവും. എസ്‌.സി.ജിയിലെ പിച്ച്‌ സ്‌പിന്നര്‍മാരെ തുണക്കുന്നതിനാല്‍ കനേരിയക്ക്‌ മല്‍സരത്തില്‍ തിളങ്ങാനും അവസരമുണ്ട്‌.
ആദ്യ ടെസ്‌റ്റില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ഓസ്‌ട്രേലിയക്ക്‌ തന്നെയാണ്‌ ഈ മല്‍സരത്തിലും മേല്‍ കൈ. ബാറ്റിംഗില്‍ മാത്രമല്ല ബൗളിംഗിലും അവര്‍ക്ക്‌ വ്യക്തമായ കരുത്തുണ്ട്‌. ഷെയിന്‍ വാട്ട്‌സണ്‍, സൈമണ്‍ കാറ്റിച്ച്‌ എന്നിവര്‍ വിശ്വാസ്യത കൈവരിച്ച ഓപ്പണിംഗ്‌ ജോഡിയായി മാറിയിട്ടുണ്ട്‌. റിക്കി പോണ്ടിംഗ്‌, മൈക്‌ ഹസി, വൈസ്‌ ക്യാപ്‌റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്‌, വിക്കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹാദ്ദിന്‍ എന്നിവര്‍ ബാറ്റിംഗില്‍ വിലാസമുള്ളവരാണ്‌. ബൗളിംഗില്‍ മിച്ചല്‍ ജോണ്‍സണൊപ്പം പീറ്റര്‍ സിഡില്‍, സ്റ്റ്യൂവര്‍ട്ട്‌ ക്ലാര്‍ക്ക്‌, നതാന്‍ ഹൗറിറ്റ്‌സ്‌ എന്നിവരുണ്ട്‌.
്‌അതേ സമയം പാക്കിസ്‌താന്‌ ബാറ്റിംഗ്‌ ഇപ്പോഴും തലവേദനയാണ്‌. അനുഭവസമ്പന്നരായ ബാറ്റ്‌സ്‌മാന്മാരുടെ അഭാവത്തിലാണ്‌ ടീം ആദ്യ ടെസ്റ്റില്‍ തകര്‍ന്നത്‌. സല്‍മാന്‍ ഭട്ട്‌ എന്ന ഓപ്പണര്‍ക്ക്‌ ഇത്‌ വരെ പഴയ ഫോം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഫൈസല്‍ ഇഖ്‌ബാല്‍, മുഹമ്മദ്‌ യൂസഫ്‌ എന്നിവര്‍ക്കും വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ കഴിയുന്നില്ല. മധ്യനിരക്ക്‌ കരുത്ത്‌ പകരാന്‍ യൂനസ്‌ഖാന്റെ സേവനം ടീം മാനേജ്‌മെന്റ്‌ തേടിയെങ്കിലും പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ അനുകൂലമായല്ല പ്രതികരിച്ചത്‌. ഉമര്‍ അക്‌മല്‍, മിസ്‌ബാഹുല്‍ ഹഖ്‌ എന്നിവരാണ്‌ ബാറ്റിംഗില്‍ ഫോം പ്രകടിപ്പിക്കുന്നവര്‍. വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ കമറാന്‍ അക്‌മലിനും ബാറ്റിംഗില്‍ സംഭാവനകള്‍ നല്‍കാനാവും.

ഒരു പരിശീലകന്റെ അനുഭവങ്ങള്‍
കോഴിക്കോട്‌: താരമായും പരിശീലകനായും കേരളാ ഫുട്‌ബോളിനെ ദീര്‍ഘകാലം സേവിച്ച മുഹമ്മദ്‌ നജീബ്‌ ഫുട്‌ബോള്‍ അനുഭവങ്ങള്‍ പുസ്‌തക രൂപത്തില്‍ പ്രസീദ്ധീകരിക്കുന്നു. പ്രീമിയര്‍ ടയേഴ്‌സിലൂടെ സംസ്ഥാന ഫുട്‌ബോളില്‍ കരുത്ത്‌ പ്രകടിപ്പിച്ചത്‌ വഴി മുഹമ്മദന്‍സ്‌ സ്‌പോര്‍ട്ടിംഗിലും ഈസ്‌റ്റ്‌ ബംഗാളിലുമെല്ലാം കളിച്ച നജീബ്‌ എസ്‌.ബി.ടിയുടെ പരിശീലകന്‍ എന്ന നിലയിലാണ്‌ കേരളാ ഫുട്‌ബോളിനെ കരുത്തോടെ സേവിച്ചത്‌. ദേശീയ ഫുട്‌ബോളില്‍ കേരളത്തിന്റെ മേല്‍വിലാസമായി എസ്‌.ബി.ടി നിറഞ്ഞ കാലത്ത്‌ ടീമിന്റെ അമരക്കാരനായിരുന്ന നജീബ്‌ പിന്നീട്‌ പലവിധ പ്രശ്‌നങ്ങളാല്‍ പുറത്താക്കപ്പെടുകയായിരുന്നു. എസ്‌.ബി.ടി ജൂനിയര്‍ ടീമിന്റെ പരിശീലകനായി ഒരു സീസണ്‍ ചെലവഴിച്ച ശേഷം ഇപ്പോള്‍ കോഴിക്കോട്ട്‌ ജോലി ചെയ്യുന്ന നജീബ്‌ ഫുട്‌ബോള്‍ കാല അനുഭവങ്ങളിലുടെ നടത്തുന്ന യാത്രാ സഞ്ചലനത്തില്‍ കുട്ടിക്കാലം മുതലുളള മൈതാനചിത്രമുണ്ട്‌.
കോഴിക്കോട്‌ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ പ്രീമീയര്‍ ടയേഴ്‌സിന്‌ വേണ്ടി കളിക്കാനെത്തിയപ്പോഴുണ്ടായ അനുഭവത്തില്‍ നിന്ന്‌ ഹൃദ്യമായി തുടങ്ങുന്ന പുസ്‌കത്തിന്റെ പ്രകാശനം തിങ്കഴാഴ്‌ച്ച അദ്ദേഹത്തിന്റെ തട്ടകമായ കോഴിക്കോട്ട്‌ വെച്ച്‌ തന്നെയാണ്‌ നടക്കുന്നത്‌. വൈകീട്ട്‌ അഞ്ചിന്‌ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പുസ്‌തകം പ്രകാശനം ചെയ്യുന്നത്‌ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ ജേതാവായ യു.എ ഖാദറാണ്‌. ഏറ്റുവാങ്ങുന്നത്‌ നജീബിന്റെ പരിശീലകനായിരുന്ന സി.പി.എം ഉസ്‌മാന്‍ കോയയും. ഇരുപത്തിനാലാം വയസ്സില്‍ ജിവിതത്തൊടൊപ്പം നടക്കാന്‍ തുടങ്ങിയ കഷണ്ടിയെക്കുറിച്ച്‌ പുസ്‌തകത്തില്‍ രസകരമായി പ്രതിപാദിക്കുന്നുണ്ട്‌ നജീബ്‌. കഷണ്ടിക്കാരനായ നജീബിനെ കോഴിക്കോടന്‍ കാണികള്‍ വിളിച്ചിരുന്നത്‌ എളാപ്പയെന്നായിരുന്നത്രെ. കഷണ്ടിക്കാരനായ നജീബ്‌ ചാക്കോളാ ട്രോഫിയില്‍ പ്രിമിയര്‍ ടയേഴ്‌സിന്‌ വേണ്ടി മികച്ച പ്രകടനം നടത്തിയതിന്‌ സാക്ഷിയായ പ്രശ്‌സത സിനിമാ നടന്‍ അടൂര്‍ ഭാസിയുടെ പരാമര്‍ശങ്ങള്‍ പുസ്‌കത്തിലുണ്ട്‌. സമ്മാനദാനത്തിനെത്തിയ ഭാസി മല്‍സരത്തിന്‌ ശേഷം സംസാരിക്കവെ പറഞ്ഞത്‌ കഷണ്ടിക്കാരനായ ആ താരം തന്നെ ഹഠധാകര്‍ഷിച്ചു എന്നാണ്‌. ഈ പ്രായത്തിലും തളരാതെ 90 മിനുട്ടും കളിക്കാന്‍ കഴിഞ്ഞവനെയാണ്‌ തുടക്കം മുതല്‍ താന്‍ നോട്ടമിട്ടതെന്നായിരുന്നു ഭാസിയുടെ പരാമര്‍ശം. ധാരാളം വര്‍ഷം താരമെന്ന നിലയില്‍ സമ്പാദിക്കാനായ നേട്ടങ്ങളും ദുരനുഭവങ്ങളും വിവരിക്കുന്ന നജീബ്‌ കോച്ച്‌ എന്ന നിലയിലെ നേട്ടങ്ങളും താരങ്ങളെ വളര്‍ത്തിയതും പിന്നെയുണ്ടായ ദുരനുഭവങ്ങളെയുമെല്ലാം വിവരിക്കുന്നുണ്ട്‌.

പ്രശ്‌നമുണ്ട്‌
ധാക്ക: പുതിയ വര്‍ഷത്തിലെ ആദ്യ പരമ്പരക്കായി മഹേന്ദ്രസിംഗ്‌ ധോണിയും ഇന്ത്യയും ബംഗ്ലാദേശിലെത്തിയിരിക്കുന്നു. ത്രിരാഷ്‌ട്ര കപ്പിലെ ആദ്യ മല്‍സരത്തില്‍ ചൊവാഴ്‌ച്ച ശ്രീലങ്കയെ നേരിടുന്നതോടെയാണ്‌ 2010 ലെ പോരാട്ടങ്ങള്‍ ഇന്ത്യ ആരംഭിക്കുന്നത്‌. ഇന്നലെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ച വിരേന്ദര്‍ സേവാഗ്‌ പുതിയ വര്‍ഷത്തില്‍ മികച്ച പ്രകടനം നടത്താന്‍ ഇന്ത്യക്കാവുമെന്നാണ്‌ പറഞ്ഞത്‌. പക്ഷേ ക്യാപ്‌റ്റന്‍ എം.എസ്‌ ധോണിയുടെ വാക്കുകള്‍ ടീമിലെ പ്രശ്‌നങ്ങളെയാണ്‌ ചൂണ്ടിക്കാട്ടുന്നത്‌. നിലവില്‍ ഐ.സി.സി ടെസ്റ്റ്‌ റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്‌. ഈ സൂപ്പര്‍ സ്ഥാനം നിലനിര്‍ത്താന്‍ ടീമിന്‌ കഴിയുമെന്നാണ്‌ കരുതപ്പെടുന്നത്‌. കാരണം രണ്ട്‌ ടെസ്റ്റുകള്‍ മഷ്‌റഫെ മൊര്‍ത്തസ നയിക്കുന്ന ബംഗ്ലാദേശുകാര്‍ക്കെതിരെ ഇന്ത്യ കളിക്കുന്നുണ്ട്‌. ഇതിന്‌ ശേഷം ഫെബ്രുവരിയില്‍ സ്വന്തം തട്ടകത്ത്‌ ദക്ഷിണാഫ്രിക്കയുമായി കളിയുണ്ട്‌.
രാജ്യാന്തര തലത്തില്‍ പ്രഥമ സ്ഥാനം നിലനിര്‍ത്താന്‍ നിര്‍ബന്ധമായും ടീമിനൊപ്പം ബൗളിംഗ്‌, ഫീല്‍ഡിംഗ്‌ പരിശീലകര്‍ വേണമെന്നാണ്‌ നായകന്‍ വിശദീകരിക്കുന്നത്‌. ഇത്‌ വരെ ഇന്ത്യന്‍ ടീമിനൊപ്പം ബൗളിംഗ്‌ കോച്ചായി വെങ്കടേഷ്‌ പ്രസാദും ഫീല്‍ഡിംഗ്‌ കോച്ചായി റോബിന്‍ സിംഗുമുണ്ടായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ നിരാശപ്പെടുത്തിയപ്പോള്‍ രണ്ട്‌ പേരെയും ഒരു മുന്നറിയിപ്പുമില്ലാതെ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പിരിച്ചുവിട്ടു. അതിന്‌ ശേഷം ടീമിന്റെ മൊത്തം ഭാരം കോച്ച്‌ ഗാരി കിര്‍സ്‌റ്റണിലാണ്‌. കോച്ച്‌ അനുഭവിക്കുന്ന പ്രയാസങ്ങള്‍ തനിക്ക്‌ വളരെ നന്നായി അറിയാമെന്നാണ്‌ ധോണി പറയുന്നത്‌. ടീമിനെ മൊത്തം നോക്കുന്നതിനൊപ്പം ബാറ്റ്‌സ്‌മാന്മാരെയും ബൗളര്‍മാരെയും ഫീല്‍ഡര്‍മാരെയും ശ്രദ്ധിക്കണം. ടീമിന്റെ സ്‌ട്രാറ്റജി തയ്യാറാക്കണം. ഇതെല്ലാം ഒരാള്‍ക്ക്‌ നടത്താന്‍ കഴിയില്ല. ബൗളിംഗ്‌ പരിശീലകനുണ്ടെങ്കില്‍ അദ്ദേഹത്തിന്‌ നിരന്തരമായി ബൗളര്‍മാരുമായി സംവദിക്കാനും അവരെ പ്രചോദിതരാക്കാനും കഴിയും. ഫീല്‍ഡിംഗ്‌ കോച്ചുണ്ടെങ്കില്‍ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാന്‍ അദ്ദേഹത്തിനാവും. എന്നാല്‍ രണ്ട്‌ പേരും ഇല്ലാത്ത സാഹര്യത്തില്‍ മുഖ്യ പരിശീലകന്റെ ജോലി ഭാരം വര്‍ദ്ധിക്കുകയാണെന്നാണ്‌ ധോണിയും ടീം അംഗങ്ങളും പറയുന്നത്‌.
താരങ്ങള്‍ പലപ്പോഴും പരുക്കിന്റെ പിടിയിലാവുന്നത്‌ അവര്‍ക്ക്‌ കാര്യമായ ശ്രദ്ധ ലഭിക്കാത്തത്‌്‌ കൊണ്ടാണ്‌. ഇംഗ്ലണ്ടില്‍ നടന്ന 20-20 ലോകകപ്പില്‍ പരുക്ക്‌ കാരണം സഹീര്‍ഖാന്‌ കളിക്കാന്‍ കഴിയാതിരുന്നത്‌ ടീമിന്‌ ആഘാതമായിരുന്നു. ലോകകപ്പിന്‌ തൊട്ട്‌ മുമ്പ്‌ നടന്ന ഐ.പി.എല്‍ മല്‍സരങ്ങള്‍ക്കിടെയാണ്‌ സഹീറിന്‌ പരുക്കേറ്റത്‌. സഹീറിന്‌ പകരം ടീമിലെത്തിയ ഇഷാന്തിനും ആശിഷ്‌ നെഹ്‌റക്കും പ്രവീണ്‍ കുമാറിനും കരുത്തോടെ കളിക്കാന്‍ കഴിയാതിരുന്നതാണ്‌ ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ ടീമിനെ ബാധിച്ചത്‌. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും മുഖ്യ ബൗളര്‍മാരുടെ പരുക്കാണ്‌ പ്രശ്‌നമായത്‌. ശ്രീലങ്കക്കെതിരായ പരമ്പയില്‍ സഹീര്‍ തിരിച്ചുവന്നപ്പോള്‍ അത്‌ ടീമിനെ ഉണര്‍ത്തുകയും ചെയ്‌തു. ബൗളര്‍മാരെ പരുക്കില്‍ നിന്നും രക്ഷിക്കുന്നതില്‍ ബൗളിംഗ്‌ കോച്ചിന്‌ വലിയ പങ്കുണ്ടെന്ന്‌ നായകന്‍ പറഞ്ഞു. ഓരോ ബൗളറെയും പ്രത്യേകം ശ്രദ്ധിക്കാന്‍ കഴിഞ്ഞാല്‍ അവരുടെ ഫിറ്റ്‌നസ്‌ നിലനിര്‍ത്താന്‍ കഴിയും. ബംഗ്ലാദേശിനെതിരായ പരമ്പരയിലും ത്രിരാഷ്‌ട്ര കപ്പിലും സഹീറിനൊപ്പം ശ്രീശാന്തും നെഹ്‌റയും കളിക്കുമ്പോള്‍ ഫാസ്റ്റ്‌ ബൗളിംഗ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്‌ പ്രശ്‌നങ്ങളില്ലെന്നാണ്‌ ധോണി കരുതുന്നത്‌. എന്നാല്‍ തുടര്‍ച്ചയായ മല്‍സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ അത്‌ ഫിറ്റ്‌നസിനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന്‌ നായകന്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. ലങ്കക്കെതിരെ രാജ്‌ക്കോട്ടില്‍ നടന്ന ഏകദിനത്തില്‍ മികച്ച ബൗളിംഗ്‌ നടത്താന്‍ ടീമിനായി. എന്നാല്‍ അടുത്ത മല്‍സരങ്ങളില്‍ ആ ഫോം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല.
ഫീല്‍ഡിംഗിലും പ്രശ്‌നങ്ങളുണ്ട്‌. ലങ്കക്കെതിരായ പരമ്പരയില്‍ ഇന്ത്യ 12 ക്യാച്ചുകളാണ്‌ നിലത്തിട്ടത്‌. നാഗ്‌പ്പൂരില്‍ നടന്ന ഏകദിന പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ സഹീര്‍ഖാന്‍ നിര്‍ണ്ണായക ഘട്ടത്തില്‍ വരുത്തിയ പിഴവിലാണ്‌ ഇന്ത്യ മല്‍സരം തോറ്റത്‌. കൊല്‍ക്കത്താ മല്‍സരത്തിന്റെ തുടക്കത്തില്‍ ഗ്രൗണ്ട്‌ ഫീല്‍ഡിംഗ്‌ മെച്ചപ്പെട്ടിരുന്നു. എന്നാല്‍ ഉപുല്‍ തരംഗയും കുമാര്‍ സങ്കക്കാരയും നിലയുറപ്പിച്ചപ്പോള്‍ ഫീല്‍ഡിംഗ്‌ നിലവാരം താണു. 171 റണ്‍സിന്റെ വലിയ പാര്‍ട്ട്‌ണര്‍ഷിപ്പാണ്‌ ഈ സഖ്യം പടുത്തുയര്‍ത്തിയത്‌. നിര്‍ണ്ണായക മല്‍സരങ്ങളില്‍ ഫീല്‍ഡിംഗ്‌ പിഴവുകളില്‍ പത്തും ഇരുപതും റണ്‍സ്‌ നഷ്ടമാവുന്നത്‌ കനത്ത തിരിച്ചടിയാണെന്നാണ്‌ ധോണി പറയുന്നത്‌. സുരേഷ്‌ റൈന, രവീന്ദു ജഡേജ, വിരാത്‌ കോഹ്‌ലി, രോഹിത്‌ ശര്‍മ്മ തുടങ്ങിയവര്‍ മികച്ച ഫീല്‍ഡര്‍മാരാണെന്ന്‌ ക്യാപ്‌റ്റന്‍ വ്യക്തമാക്കുന്നു. ലങ്കക്കെതിരായ പരമ്പരക്കിടെ ഓസ്‌ട്രേലിയന്‍ ഫീല്‍ഡിംഗ്‌ കോച്ച്‌ മൈക്‌ യെംഗ്‌ അല്‍പ്പനാളുകള്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു. ഇത്‌ ടീമിന്‌ ഗുണം ചെയ്‌തിരുന്നതായി ധോണി പറയുന്നു.

ഇന്ന്‌ ഫൈനല്‍
ഗോഹട്ടി: ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോളില്‍ ഇന്ന്‌ തട്ടുതകര്‍പ്പന്‍ ഫൈനല്‍. പരമ്പരാഗത കരുത്തരായ ഈസ്റ്റ്‌ ബംഗാളിന്‌ മുന്നില്‍ യുവ വീര്യവുമായി ലാജോംഗ്‌ എഫ്‌.സി. നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകീട്ട്‌ അഞ്ചിനാണ്‌ കലാശപ്പോരാട്ടം. എല്ലാവരുടെയും പ്രതീക്ഷകളെ തകിടം മറിച്ചിട്ട്‌്‌ വന്നവരാണ്‌ ലാജോംഗ്‌. ചര്‍ച്ചില്‍ ബ്രദേഴ്‌സും ഡെംപോ ഗോവയും മഹീന്ദ്ര യുനൈറ്റഡുമെല്ലാം തല കുനിച്ച ചാമ്പ്യന്‍ഷിപ്പില്‍ ആര്‍ക്കും പിടികൊടുക്കാതെ വന്ന ലാജോംഗിനെ ഭയപ്പെടുന്നതായുള്ള ഈസ്റ്റ്‌ ബംഗാള്‍ നായകന്‍ ബൈജൂംഗ്‌ ബൂട്ടിയയുടെ പരാമര്‍ശം തന്നെ കിഴക്കനിന്ത്യന്‍ ടീമിനുള്ള അംഗീകാരമാണ്‌. നാല്‌ വര്‍ഷം മുമ്പ്‌ കളത്തില്‍ വന്ന ലാജോംഗിന്‌ ഇത്‌ ആദ്യ ഫെഡറേഷന്‍ കപ്പ്‌ ഫൈനലാണ്‌. ഈസ്റ്റ്‌ ബംഗാളാവാട്ടെ പതിമൂന്നാം തവണയാണ്‌ കലാശപ്പോരാട്ടത്തില്‍ പന്ത്‌ തട്ടുന്നത്‌. 2007 ല്‍ ലുഥിയാനയില്‍ നടന്ന ഫൈനലിലാണ്‌ അവസാനമായി ഈസ്റ്റ്‌ ബംഗാള്‍ കളിച്ചത്‌. അതിന്‌ ശേഷം ടീമിന്‌ ധാരാളം തിരിച്ചടികളായിരുന്നു. ഈ സീസണില്‍ തകര്‍ച്ചയുടെ ആഘാതത്തിലായിരുന്നു ഈസ്റ്റ്‌ ബംഗാള്‍. സുഭാഷ്‌ ഭൗമിക്‌ എന്ന പരിശീലകന്‌ കീഴില്‍ ടീം തകര്‍ന്നു. ഐ ലീഗില്‍ കളിച്ച മല്‍സരങ്ങളില്ലല്ലാം പരാജയപ്പെട്ടു. പിന്നീട്‌ ഭൗമിക്കിനെ മാറ്റി ബെല്‍ജിയക്കാരനായ കോച്ച്‌ ഫിലിപ്പ്‌ റൈഡര്‍ വന്നപ്പോഴാണ്‌ ടീം മാറിയത്‌. കൊല്‍ക്കത്താ ലീഗില്‍ മികച്ച പ്രകടനം നടത്തിയാണ്‌ ഈസ്റ്റ്‌ ബംഗാള്‍ ഗോഹട്ടിയിലേക്ക്‌ വന്നത്‌. ഇവിടെ മികച്ച പ്രകടനം നടത്താന്‍ ടീമിന്‌ കഴിയുകയും ചെയ്‌തു.
ഫെഡറേഷന്‍ കപ്പിനുളള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മുന്‍നിരക്കാരായ റെനഡി സിംഗ്‌, ഗോവിന്‍സിംഗ്‌, ജീവന്‍ സിംഗ്‌ എന്നിവരെ തഴഞ്ഞാണ്‌ റൈഡര്‍ ടീമിനെ പ്രഖ്യാപിച്ചത്‌. പരുക്കില്‍ നിന്ന്‌ മുക്തരായി വരുന്ന സയ്യദ്‌ റഹീം നബി, ബൂട്ടിയ എന്നിവരെ ഇരുപതംഗ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തു. ഇരുവരും കോച്ചിന്റെ പ്രതീക്ഷ കാക്കുകയും ചെയ്‌തു. ബൂട്ടിയ ജെ.സി.ടിക്കെതിരായ മല്‍സരത്തില്‍ നിര്‍ണ്ണായക ഗോള്‍ നേടിയപ്പോള്‍ നബിയായിരുന്നു സെമിഫൈനല്‍ ഹീറോ. മുന്‍നിരയില്‍ കളിക്കുന്ന യൂസഫ്‌ യാക്കൂബാണ്‌ ടീമിന്റെ കുന്തമുന.
നഷ്ടപ്പെടാന്‍ ഒന്നുമില്ലാതെയാണ്‌ ലാജോംഗ്‌ കളിക്കുന്നത്‌. സെക്കന്‍ഡ്‌ ഡിവിഷനില്‍ നിന്നും ഈ സീസണില്‍ പ്രൊമോഷന്‍ നേടിയെത്തിയ അവര്‍ കരുത്തുറ്റ പ്രകടനമാണ്‌ ഇത്‌ വരെ നടത്തിയത്‌. ഇവിടെ കാലാവസ്ഥ ടീമിന്‌ വളരെ അനുകൂലമാണ്‌. ഗോഹട്ടിയില്‍ അധികം അകലെയെല്ല ടീമിന്റെ ആസ്ഥാനം. ആസാമില്‍ ടീമിന്‌ നല്ല പിന്തുണയും ലഭിക്കുന്നുണ്ട്‌. പക്ഷേ ഇന്നത്തെ നിര്‍ണ്ണായക അങ്കത്തില്‍ ടീമില്‍ രണ്ട്‌ പ്രധാനികളില്ല. ഡിഫന്‍ഡര്‍ അദി ബാജദമി ഡാനിയേലും മധ്യനിരക്കാരന്‍ ജെയിംസ്‌ സിംഗും. രണ്ട്‌ പേരും സസ്‌പെന്‍ഷനിലാണ്‌. ക്യാപ്‌റ്റന്‍ ഐബര്‍ കോഞ്ചി പനി കാരണം നാട്ടിലേക്ക്‌ മടങ്ങുകയും ചെയ്‌തു. നേപ്പാളി താരം അനില്‍ ഗുരുംഗാണ്‌ ഇപ്പോള്‍ ടീമിന്റെ തുരുപ്പ്‌ ചീട്ട്‌.

HAPPY 2010

കൊല്ലുന്നു
മെല്‍ബണ്‍: പുതുവര്‍ഷത്തില്‍ പാക്കിസ്‌താന്‍ ക്രിക്കറ്റിന്‌ നായകന്‍ മുഹമ്മദ്‌ യൂസഫിന്റെ ശക്തമായ മുന്നറിയിപ്പ്‌. 20-20 ക്രിക്കറ്റിന്റെ പിറകെ ഓടുന്ന ക്രിക്കറ്റ്‌ ഭരണാധികാരികള്‍ രാജ്യത്തെ ക്രിക്കറ്റിനെ കൊല്ലുകയാണെന്നും ഈ ഗതി തുടര്‍ന്നാല്‍ ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ എന്നൊന്ന്‌ രാജ്യത്തുണ്ടാവില്ലെന്നുമാണ്‌ നായകന്‍ പറുന്നത്‌. എം.സി.ജിയില്‍ കഴിഞ്ഞ ദിവസം പാക്കിസ്‌താന്റെ വന്‍ തോല്‍വിയില്‍ കലാശിച്ച ഒന്നാം ടെസ്‌റ്റിന്‌ ശേഷമാണ്‌ യൂസഫ്‌ ക്രിക്കറ്റ്‌ ഭരണാധികാരികള്‍ക്കെതിരെ തിരിഞ്ഞത്‌. പാക്കിസ്‌താന്‍ 20-20 ക്രിക്കറ്റിലെ ലോക ചാമ്പ്യന്മാരാണ്‌. കുട്ടി ക്രിക്കറ്റില്‍ രാജ്യം ഒന്നാം സ്ഥാനം നേടുമ്പോഴും പഞ്ചമല്‍സര ക്രിക്കറ്റില്‍ കളി മറക്കുകയാണ്‌ പാക്കിസ്‌താന്‍ ബാറ്റ്‌സ്‌മാന്മാര്‍. എം.സി.ജിയില്‍ പാക്കിസ്‌താന്റെ രണ്ട്‌ ഇന്നിംഗ്‌സും പരിശോധിച്ചാല്‍ ഇത്‌ വ്യക്തമാവും. ഓസ്‌ട്രേലിയ രണ്ട്‌ ഇന്നിംഗ്‌സും ഡിക്ലയര്‍ ചെയ്‌തപ്പോള്‍ പാക്കിസ്‌താന്‍ രണ്ട്‌ ഇന്നിംഗ്‌സിലും 260 നപ്പുറം പോയില്ല. ആദ്യ ഇന്നിംഗ്‌സില്‍ 258 ല്‍ പുറത്തായ ടീം രണ്ടാം ഇന്നിംഗ്‌സില്‍ 251 റണ്‍സാണ്‌ നേടിയത്‌. ഉറച്ച ബാറ്റിംഗ്‌ ട്രാക്കാണ്‌ മല്‍സരത്തിനായി ഒരുക്കിയത്‌. എന്നിട്ടും പാക്‌ ബാറ്റിംഗ്‌ നിരയിലെ ആരും കരുത്ത്‌ പ്രകടിപ്പിച്ചില്ല. പതിനേഴുകാരനായ താരം ഉമര്‍ അക്‌മല്‍ മാത്രമാണ്‌ ആധികാരിക ബാറ്റിംഗ്‌ പ്രകടനവുമായി ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്ക്‌ ചെറിയ ഭീഷണി ഉയര്‍ത്തിയത്‌. രണ്ടം ഇന്നിംഗ്‌സില്‍ മൂന്ന്‌ വിക്കറ്റിന്‌ 170 റണ്‍സ്‌ എന്ന ശക്തമായ നിലയില്‍ നിന്നാണ്‌ ടീം 251 ല്‍ തകര്‍ന്നത്‌ എന്നതാണ്‌ അതിശയകരമായ കാര്യം. കഴിഞ്ഞ 14 ടെസ്‌റ്റ്‌ ഇന്നിംഗ്‌സുകളില്‍ ഒരിക്കല്‍പ്പോലും 350 കടക്കാന്‍ പാക്കിസ്‌താന്‌ കഴിഞ്ഞിട്ടുമില്ല. ശ്രീലങ്കന്‍, ന്യൂസിലാന്‍ഡ്‌ പര്യടനങ്ങളില്‍ ബാറ്റിംഗായിരുന്നു വലിയ പരാജയം. രണ്ട്‌ ഓപ്പണര്‍മാരും മൂന്നാം നമ്പറില്‍ കളിക്കുന്ന ബാറ്റ്‌സ്‌മാനും പരാജയമാവുന്നതോടെ സമ്മര്‍ദ്ദം മധ്യനിരക്കാവുന്നു. മധ്യനിരയില്‍ ഉമര്‍ അക്‌മല്‍ മാത്രമാണ്‌ പൊരുതി കളിക്കുന്നത്‌.
ബാറ്റിംഗിലെ പ്രശ്‌നങ്ങളാണ്‌ ടീമിനെ വേട്ടയാടുന്നതെന്ന്‌ യൂസഫ്‌ കുറ്റപ്പെടുത്തുന്നു. കുട്ടി ക്രിക്കറ്റിന്റെ ആധിക്യത്തില്‍ ടെസ്റ്റ്‌ ക്രിക്കറ്റിന്റെ ബാറ്റിംഗ്‌ ശൈലി എല്ലാവരും മറക്കുന്നു. പുതിയ താരങ്ങള്‍ ആക്രമണോത്സുകത മാത്രമാണ്‌ പ്രകടിപ്പിക്കുന്നത്‌. പുതിയ ക്രിക്കറ്റിന്റെ കാര്യത്തില്‍ പാക്കിസ്‌താനാണ്‌ കൂടുതല്‍ നഷ്ടം നേരിടുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പാക്കിസ്‌താന്‍ താരങ്ങളില്‍ മിക്കവരും 20-20 ക്രിക്കറ്റിന്‌ അനുയോജ്യരായവരാണ്‌. ഉമര്‍ ഗുല്‍, സയദ്‌ അജ്‌മല്‍, ഷാഹിദ്‌ അഫ്രീദി, അബ്ദുള്‍ റസാക്ക്‌ തുടങ്ങിയവര്‍ ക്രിക്കറ്റിന്റെ പുതിയ രൂപത്തിന്‌ അനുയോജ്യരായവരാണ്‌. 20-02 ക്രിക്കറ്റില്‍ എല്ലാവരും പാക്കിസ്‌താനെ ആശ്രയിക്കുമ്പോള്‍ അത്‌ രാജ്യത്തെ ക്രിക്കറ്റിനെ ദീര്‍ഘദൂര ഭാവിയില്‍ ദോഷകരമായി ബാധിക്കുന്നുണ്ട്‌. ഇത്‌ ഭരണാധികാരികള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറയുന്നു. 20-20 ക്രിക്കറ്റിലെ ബാറ്റിംഗ്‌ എന്ന്‌ പറഞ്ഞാല്‍ ആക്രമണം മാത്രമാണ്‌. പന്തിനെ ഡിഫന്‍ഡ്‌ ചെയ്യാന്‍ 20-20 ക്രിക്കറ്റ്‌ അനുവദിക്കുന്നില്ല. ടെസ്റ്റ്‌ ക്രിക്കറ്റാവുമ്പോള്‍ ക്ഷമയാണ്‌ പ്രധാനം. എന്നാല്‍ കുട്ടി ക്രിക്കറ്റിന്റെ ആധിക്യത്തില്‍ ക്ഷമയോടെ പന്തിനെ നേരിടാന്‍ യുവതാരങ്ങള്‍ക്ക്‌ കഴിയുന്നില്ല. 20-20 ക്രിക്കറ്റിന്റെ ആധിക്യം കുറച്ച്‌ ആഭ്യന്തര മല്‍സരങ്ങള്‍ വര്‍ദ്ധിപ്പിച്ചാല്‍ മാത്രമാണ്‌ പാക്കിസ്‌താന്‍ ക്രിക്കറ്റിന്‌ രക്ഷയുള്ളൂവെന്നും യൂസഫ്‌ പറഞ്ഞു. പാക്കിസ്‌താന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ മികച്ച ധാരാളം ബാറ്റ്‌സ്‌മാന്മാരുണ്ട്‌. ഇവരില്‍ മുന്‍പന്തിയില്‍ ജാവേദ്‌ മിയാന്‍ദാദും ഇന്‍സമാമും യൂസഫും യൂനസ്‌ഖാനുമാണ്‌. മിയാന്‍ദാദും ഇന്‍സിയും ഇപ്പോള്‍ മല്‍സര രംഗത്തില്ല. യൂസഫിനും യൂനസിനും കൂടുതല്‍ കാലവുമില്ല. പാക്കിസ്‌താന്‍ ക്രിക്കറ്റിനെ നാളെ നയിക്കേണ്ടവര്‍ 20-20 ആധിക്യത്തില്‍ സ്വയം മറന്നാല്‍ അത്‌ രാജ്യത്തെ ക്രിക്കറ്റിനെ ഗുതുതരമായി ബാധിക്കുമെന്ന്‌ ക്രിക്കറ്റ്‌ വിദഗ്‌ദ്ധരും ചൂണ്ടിക്കാട്ടുന്നു.

യൂനസ്‌ വൈകും
ലാഹോര്‍: മെല്‍ബണ്‍ ടെസ്‌റ്റില്‍ പാക്കിസ്‌താന്‍ ബാറ്റിംഗില്‍ തകര്‍ന്നിട്ടും അടിയന്തിരമായി യൂനസ്‌ഖാനെ ഓസ്‌ട്രേലിയയിലേക്ക്‌ അയക്കുന്നതിനോട്‌ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡിനും സെലക്ഷന്‍ കമ്മിറ്റിക്കും വിയോജിപ്പ്‌. യൂനസ്‌ഖാനെ എത്രയും പെട്ടെന്ന്‌ ഓസ്‌ട്രേലിയയിലേക്ക്‌ അയക്കണമെന്ന്‌ ടീം മാനേജ്‌മെന്റാണ്‌ ആവശ്യപ്പെട്ടത്‌. കഴിഞ്ഞ ന്യൂസിലാന്‍ഡ്‌ പര്യടനത്തിലും ഇപ്പോള്‍ ഓസ്‌ട്രേലിയയിലും ബാറ്റിംഗില്‍ ടീം പതറയുകയാണ്‌. അനുഭവ സമ്പന്നരായ ബാറ്റ്‌സ്‌മാന്മാരുടെ കുറവ്‌ ടീമിനെ ബാധിക്കുന്നുണ്ട്‌. സല്‍മാന്‍ ഭട്ട്‌, ഫൈസല്‍ ഇഖ്‌ബാല്‍ തുടങ്ങിയവര്‍ക്ക്‌ രാജ്യാന്തര അനുഭവം കുറവാണ്‌. ഈ സാഹചര്യത്തില്‍ യൂനസിനെ പെട്ടെന്ന്‌ അയക്കണമെന്നാണ്‌ ക്യാപ്‌റ്റന്‍ മുഹമ്മദ്‌ യൂസഫ്‌ ആവശ്യപ്പെട്ടത്‌. എന്നാല്‍ സിഡ്‌നിയില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിലേക്ക്‌ യൂനസിന്റെ സേവനം ടീമിന്‌ ലഭിക്കില്ല എന്നാണ്‌ ഇപ്പോഴുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.


2009
സെമിയുടെ വര്‍ഷം
കായികലോകത്ത്‌ ലയണല്‍ മെസി എന്ന അര്‍ജന്റീനക്കാരന്റേതായിരുന്നു 2009. സുന്ദരമായ ഗെയിമിന്റെ അതിശക്തനായ വക്താവായി മെസി കളം നിറഞ്ഞ കാഴ്‌ച്ചയില്‍ അദ്ദേഹത്തെ മറികടക്കാന്‍ ആര്‍ക്കുമായില്ല. ക്രിക്കറ്റില്‍ ഓസ്‌ട്രേലിയന്‍ സര്‍വാധിപത്യം ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ട്രാക്കില്‍ ഉസൈന്‍ ബോള്‍ട്ട്‌ എന്ന ജമൈക്കക്കാരന്‍ നിറഞ്ഞ്‌ നിന്നു. ടെന്നിസ്‌ ലോകത്ത്‌ റോജര്‍ ഫെഡ്‌റററും റാഫേല്‍ നദാലും തമ്മിലുള്ള ശീതസമരം ശക്തമായി തുടര്‍ന്നപ്പോള്‍ വനിതാ വിഭാഗത്തില്‍ കിം ക്ലൈസ്‌റ്റേഴ്‌സിന്റെ തിരിച്ചുവരവായിരുന്നു രാജകീയം. തിരശ്ശിലക്ക്‌ പിറകില്‍ മറഞ്ഞ വര്‍ഷത്തില്‍ വിവാദങ്ങളിലുടെ സ്വന്തം സല്‍പ്പേര്‌ ടൈഗര്‍ വുഡ്‌സ്‌ ഇല്ലാതാക്കിയപ്പോള്‍ കൃസ്‌റ്റിയാനോ റൊണാള്‍ഡോ എന്ന പോര്‍ച്ചുഗലുകാരന്‌ തിരിച്ചടികള്‍ മാത്രമായിരുന്നു. റോബര്‍ട്ട്‌ എന്‍കെ എ്‌ന ജര്‍മന്‍ താരത്തിന്റെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ ഫുട്‌ബോള്‍ ലോകത്തിന്‌ പുതിയ വര്‍ഷം നല്‍കുന്നത്‌ ലോകകപ്പാണ്‌. 2009 ലെ കായിക ലോകത്തിലൂടെ:
ലോകം
ഫുട്‌ബോള്‍ നിറഞ്ഞുനിന്ന വര്‍ഷത്തില്‍ സ്‌പെയിന്‍ റാങ്കിംഗില്‍ ബ്രസീലിനെ പിന്തള്ളി ഒന്നാമനായി. യൂറോപ്യന്‍ കിരീടത്തിനൊപ്പം ഒരു പറ്റം യുവതാരങ്ങളുമായി ദേശീയ തലത്തില്‍ വന്‍ തിരിച്ചുവരവാണ്‌ അവര്‍ നടത്തിയത്‌. ഫെര്‍ണാണ്ടോ ടോറസ്‌, സെസ്‌ക്‌ ഫാബ്രിഗസ്‌, ആന്ദ്രെ ഇനിയസ്റ്റ തുടങ്ങിയ ഒരു പിടി യുവതാരങ്ങളാണ്‌ ടീമിന്റെ കരുത്ത്‌. ബ്രസീല്‍, ഇംഗ്ലണ്ട്‌ തുടങ്ങിയവര്‍ ആധികാരികത നിലനിര്‍ത്തിയപ്പോള്‍ ടീമെന്ന നിലയില്‍ നിരാശപ്പെടുത്തിയത്‌ ഡിയാഗോ മറഡോണയുടെ അര്‍ജന്റീനയായിരുന്നു. ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളില്‍ തപ്പിതടഞ്ഞ ടീം പ്ലേ ഓഫിലൂടെയാണ്‌ യോഗ്യതാ ടിക്കറ്റ്‌ നേടിയത്‌. മറഡോണയിലെ പരിശീലകന്‍ വിവാദത്തിന്റെ താഴ്‌വാരത്തായിരുന്നു. ഇപ്പോഴാവട്ടെ അദ്ദേഹം സസ്‌പെന്‍ഷനിലും. എങ്കിലും ലയണല്‍ മെസിയിലുടെ അര്‍ജന്റീന ഫുട്‌ബോള്‍ കത്തിനിന്നു. മെസി നേട്ടങ്ങള്‍ സമ്മാനിച്ചതെല്ലാം അദ്ദേഹത്തിന്റെ ക്ലബായ ബാര്‍സക്കായിരുന്നു. മെസി ഒന്നാമത്‌ വന്നപ്പോള്‍ ബാര്‍സയും യൂറോപ്പില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നു. യുവേഫ ചാമ്പ്യന്‍സ്‌ ലീഗും സ്‌പാനിഷ്‌ ലീഗും കിംഗ്‌സ്‌ കപ്പുമെല്ലാം സ്വന്തമാക്കിയ ബാര്‍സ മെസിയുടെ തന്നെ കരുത്തില്‍ അബുദാബിയില്‍ നടന്ന ഫിഫ ലോക ക്ലബ്‌ ഫുട്‌ബോളിലും ഒന്നാമത്‌ വന്നു. മികച്ച പരിശീലകന്‍ എന്ന നിലയില്‍ പെപ്‌ ഗുര്‍ഡിയോളയും വാര്‍ത്തകളില്‍ നിറഞ്ഞു. മെസിയുടെ നേട്ടങ്ങളില്‍ കൃസ്‌റ്റിയാനോ റൊണാള്‍ഡോ മങ്ങിയതും ലോകം കണ്ടു. മെസി യൂറോപ്യന്‍, ലോക ഫുട്‌ബോളര്‍ ഓഫ്‌ ദ ഇയര്‍ പുരസ്‌ക്കാരങ്ങള്‍ നേടിയപ്പോള്‍ റൊണാള്‍ഡോക്ക്‌ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡില്‍ നിന്നും റയല്‍ മാഡ്രിഡിലേക്ക്‌ വന്നിട്ടും കാര്യമായ നേട്ടങ്ങളുണ്ടായില്ല. വര്‍ഷത്തിന്റെ നഷ്‌ടം റോബര്‍ട്ട്‌ ഹെന്‍കെ എന്ന ജര്‍മന്‍ ഗോള്‍ക്കീപ്പറായിരുന്നു.
ട്രാക്കില്‍ ഉസൈന്‍ ബോള്‍ട്ട്‌ മാത്രമായിരുന്നു. ലോകത്തിന്റെ അതിവേഗ താരമായി മാറിയ ബോള്‍ട്ട്‌ പ്രതിയോഗികള്‍ക്ക്‌ ഒരവസരവും നല്‍കാതെയാണ്‌ കുതിക്കുന്നത്‌. ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ കരുത്തനായി നില കൊണ്ട ബോള്‍ട്ട്‌ അതേ കരുത്താണ്‌ 2009 ലും ആവര്‍ത്തിച്ചത്‌. അതേസമയം ലോകത്തോളം ഉയര്‍ന്നിരുന്ന ഓസ്‌ട്രേലിയന്‍ നീന്തല്‍ ഇതിഹാസം ഇയാന്‍ തോര്‍പ്പ്‌ പാതാളത്തോളം താഴുന്നതും ലോകം കണ്ടു. ടെന്നിസിലായിരുന്നു വലിയ നേട്ടങ്ങള്‍. റോജര്‍ ഫെഡ്‌റര്‍ ഒരിക്കല്‍ക്കൂടി തന്റെ ഒന്നാം നമ്പര്‍ പട്ടത്തിലേക്ക്‌ വന്നപ്പോള്‍ കിം ക്ലൈസ്‌റ്റേഴ്‌സ്‌ വനിതാ വിഭാഗത്തില്‍ രാജകീയമായ തിരിച്ചുവരവ്‌ നടത്തി. സറീന വില്ല്യംസ്‌ വിവാദ നായികയായപ്പോള്‍ അമലി മൗറിസ്‌മോ എന്ന ഫ്രഞ്ചുകാരി മല്‍സരരംഗം വിട്ടത്‌ അധികമാരുമറിഞ്ഞില്ല. മരുന്നടി വിവാദത്തില്‍ ആന്ദ്രെ അഗാസി തന്റെ സല്‍പ്പേരിന്‌ നേരെ തിരിഞ്ഞപ്പോള്‍ മൈക്കല്‍ ഷുമാക്കര്‍ എന്ന കാറോട്ടക്കാരന്റെ തിരിച്ചുവരവ്‌ ആഘോഷമാക്കപ്പെട്ടു.

ഇന്ത്യ
ഐ.സി.സി ടെസ്റ്റ്‌ റാങ്കിംഗില്‍ ഒന്നാമത്‌ വന്ന ഇന്ത്യയും എം.എസ്‌ ധോണിയും രാജ്യാന്തര തലത്തില്‍ നിറഞ്ഞ നിന്ന്‌ വര്‍ഷമായിരുന്നു 2009. 20-20 ലോകകപ്പും ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിയിലുമെല്ലാം ടീം നിരാശപ്പെടുത്തിയെങ്കിലും ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ആധികാരിക പ്രകടനവുമായി ഇന്ത്യ റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കയെ പിറകിലാക്കി ഇതാദ്യമായി ഒന്നാം സ്ഥാനത്ത്‌ വന്നു. ധോണിയിലെ നായകന്‍ പക്വതയിലും സമീപനത്തിലും വിത്യസ്‌തത പുലര്‍ത്തി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റില്‍ 25 വര്‍ഷം പിന്നിടപ്പോള്‍ സൂപ്പര്‍ താരത്തിന്റെ നേട്ടങ്ങളും റെക്കോര്‍ഡുകളും ആര്‍ക്കും പിടിക്കാന്‍ കഴിയാത്ത ദൂരത്തിലാണിപ്പോള്‍. ഫുട്‌ബോളില്‍ ഇന്ത്യ ഫിഫ റാങ്കിംഗില്‍ നില മെച്ചപ്പെടുത്തി. നെഹ്‌റു ട്രോഫിയില്‍ സിറിയയെ തോല്‍പ്പിച്ച്‌ കിരീടം സ്വന്തമാക്കിയ ടീം സാഫ്‌ ഫുട്‌ബോളിലും ചാമ്പ്യന്മാരായി. ബാര്‍സിലോണയിലും ദൂബായിലും വിജയകരമായ പര്യടനം പൂര്‍ത്തിയാക്കിയ ദേശീയ സീനിയര്‍ ടീമിന്റെ അമരത്ത്‌ ബോബ്‌ ഹൂട്ടണ്‍ എന്ന പരിശീലകനായിരുന്നു ശ്രദ്ധ നേടിയത്‌. ബൈജൂംഗ്‌ ബൂട്ടിയ വിവാദങ്ങളില്‍ അകപ്പെട്ടപ്പോള്‍ മികച്ച ഫുട്‌ബോള്‍ താരമായി മാറിയത്‌്‌ ഗോള്‍ക്കീപ്പര്‍ സുബ്രതോ പാലായിരുന്നു. നെഹ്‌റു കപ്പ്‌ ഫൈനലില്‍ ഇന്ത്യ കരുത്ത്‌ പ്രകടിപ്പിച്ചത്‌ ഗോള്‍ക്കീപ്പറുടെ മികവിലായിരുന്നു. ടെന്നിസില്‍ ഇന്ത്യക്ക്‌ വലിയ നേട്ടങ്ങളുണ്ടായിരുന്നില്ല. സാനിയ മിര്‍സയും ലിയാന്‍ഡര്‍ പെയ്‌സും മഹേഷ്‌ ഭൂപതിയുമെല്ലാം പതിവ്‌ പോലെ ചില മിന്നലാട്ടങ്ങള്‍ നടത്തിയെങ്കിലും ശ്രദ്ധേയമായ നേട്ടങ്ങളുണ്ടായില്ല. ഹോക്കിയില്‍ ഇന്ത്യ സുല്‍ത്താന്‍ അസ്ലം ഷാ കപ്പ്‌ സ്വന്തമാക്കി. ഹോക്കി ഭരണത്തിലും മാറ്റമുണ്ട്‌. അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക്‌ വലിയ നേട്ടങ്ങളുണ്ടായിരുന്നില്ല. ബാഡ്‌മിന്റണില്‍ സൈന നെഹ്‌വാള്‍ എന്ന താരത്തിന്റെ വളര്‍ച്ചയും യുഗി ബാബ്രിയുടെ മികവും ശ്രദ്ധിക്കപ്പെട്ടു. പങ്കജ്‌ അഡ്വാനിയുടെ ബില്ല്യാര്‍ഡസ്‌്‌-സ്‌നൂക്കര്‍ നേട്ടങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞു. വിവാദങ്ങളിലെ നായകനായി ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ സുരേഷ്‌ കല്‍മാഡി മാറി. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ പ്രശ്‌നങ്ങളിലാണ്‌ കല്‍മാഡി വാര്‍ത്തകളില്‍ നായകനായത്‌. ഗെയിംസ്‌ സി.ഇ.ഒ മൈക്‌ ഹൂപ്പറുമായുള്ള ഉടക്കും പ്രശ്‌നം തീര്‍ക്കാന്‍ ലണ്ടനില്‍ നടന്ന യോഗവുമെല്ലാം ശ്രദ്ധിക്കപ്പെട്ടു.

കേരളം
ശക്തമായ എതിര്‍പ്പുണ്ടായിട്ടും പഞ്ചാബില്‍ നടന്ന ദേശീയ സ്‌ക്കൂള്‍ മീറ്റിലും വിജയവാഡയില്‍ നടന്ന ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌ മീറ്റിലും കേരളം നടത്തിയ പ്രകടനം പോയ വര്‍ഷത്തെ വലിയ നേട്ടങ്ങളായി. അവസാന നിമിഷത്തില്‍ ദേശിയ അധികാരികള്‍ ദേശീയ സ്‌ക്കൂള്‍ മീറ്റിന്റെ തിയ്യതികളില്‍ മാറ്റം വരുത്തിയപ്പോള്‍ കേരളത്തിന്‌ അത്‌ തിരിച്ചടിയായിരുന്നു. എന്നാല്‍ തുടര്‍ച്ചയായ മല്‍സരങ്ങളിലും താരങ്ങള്‍ പതറിയില്ല. കേരളാ ഫുട്‌ബോളിന്‌ ഒരു നേട്ടവുമുണ്ടായില്ല. സന്തോഷ്‌ ട്രോഫിയില്‍ ക്ലസ്‌റ്റര്‍ മല്‍സരങ്ങളിലേക്ക്‌ തരം താഴ്‌ത്തപ്പെട്ടിട്ടും മുന്നോട്ട്‌ പോവാനായില്ല. എന്‍.പി പ്രദീപ്‌ എന്ന ഒരേ ഒരു താരത്തിലൂടെ മാത്രമാണിപ്പോള്‍ ഇവിടെ ഫുട്‌ബോളുണ്ട്‌ എന്ന്‌ രാജ്യം തിരിച്ചറിയുന്നത്‌. ഐ ലീഗ്‌ ഫുട്‌ബോളില്‍ വിവ കേരളയുടെ സാന്നിദ്ധ്യമുണ്ട്‌. പക്ഷേ ശരാശരിക്കപ്പുറം പോവാന്‍ അവര്‍ക്കുമാവുന്നില്ല. ക്രിക്കറ്റില്‍ കേരളത്തിന്റെ ശക്തമായ സാന്നിദ്ദ്യമായി എസ്‌.ശ്രീശാന്ത്‌ ഗംഭീര തിരിച്ചുവരവ്‌ നടത്തി. പക്ഷേ രജ്ഞി ക്രിക്കറ്റില്‍ കേരളം മുടന്തി. തിരുവല്ലയില്‍ നടന്ന സ്‌ക്കൂള്‍ മീറ്റില്‍ വലിയ റെക്കോര്‍ഡുകള്‍ പിറന്നില്ല. സിനിമാ താരങ്ങളായ മമ്മുട്ടി വോളിബോളിന്റെയും മോഹന്‍ലാല്‍ അത്‌ലറ്റിക്‌സിന്റെയും സുരേഷ്‌ ഗോപി ഹോക്കിയുടെയും ബ്രാന്‍ഡ്‌ അംബാസിഡര്‍മാരായി വന്നതും ശുഭേതര കാഴ്‌ച്ചയായിരുന്നു.

കാലിക്കറ്റിന്‌ കിരീടം
ചെന്നൈ: അവസാന ദിവസം നേടിയ ഏക സ്വര്‍ണ്ണത്തിന്റെ പിന്‍ബലത്തില്‍ കാലിക്കറ്റ്‌ സര്‍വകലാശാല ദേശീയ കായിക രാജാക്കന്മാരായി. ഇവിടെ ഇന്നലെ സമാപിച്ച അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌ മീറ്റില്‍ ഏഴ്‌ സ്വര്‍ണ്ണവുമായി കാലിക്കറ്റ്‌ ഓവറോള്‍ കിരീടം നേടിയപ്പോള്‍ പോയ വര്‍ഷത്തെ കരുത്തരായ എം.ജി സര്‍വകലാശാലക്ക്‌ ആറ്‌ സ്വര്‍ണ്ണവുമായി രണ്ടാം സ്ഥാനം കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടി വന്നു. ബുധനാഴ്‌ച്ച മൂന്ന്‌ സ്വര്‍ണ്ണ മെഡലുകളുമായി ചാമ്പ്യന്‍ഷിപ്പിലേക്ക്‌ ശക്തമായി തിരിച്ചുവന്ന എം.ജി ഇന്നലെ ഒരു സ്വര്‍ണ്ണം സ്വന്തമാക്കിയെങ്കിലും കാലിക്കറ്റിന്റെ അവസാനദിവസ സ്വര്‍ണ്ണ നേട്ടത്തില്‍ കിരീടം അവര്‍ക്കായി.
മീറ്റിന്റെ ആദ്യ രണ്ട്‌ ദിവസങ്ങളിലും ഏകപക്ഷീയമായി മുന്നേറിയ കാലിക്കറ്റിന്‌ മൂന്നാം ദിവസം എം.ജി യുടെ തിരിച്ചുവരവ്‌ വെല്ലുവിളിയായിരുന്നു. ധനീഷ്‌ സ്റ്റീഫന്‍ റെക്കോര്‍ഡോടെ ഇരട്ട സ്വര്‍ണ്ണം നേടിയപ്പോള്‍ വനിതകളുടെ 4-100 മീറ്റര്‍ റിലേയിലും എം.ജി ഒന്നാമന്മാരായി. കാലിക്കറ്റിനാവട്ടെ മൂന്നാം ദിവസം സ്വര്‍ണ്ണ നേട്ടമുണ്ടായിരുന്നില്ല. ബുധനാഴ്‌ച്ച മല്‍സരങ്ങള്‍ സമാപിച്ചപ്പോള്‍ കേരളത്തിലെ രണ്ട്‌ കലാശാലകള്‍ തമ്മില്‍ ഒരു സ്വര്‍ണ്ണത്തിന്റെ മാറ്റം മാത്രമായിരുന്നു. ഇന്നലെ അവസാന ദിവസത്തില്‍ വനിതകളുടെ 200 മീറ്ററില്‍ ഷംന മുഹമ്മദിലുടെ എം.ജി സ്വര്‍ണ്ണം നേടിയപ്പോള്‍ സ്വര്‍ണ്ണ നേട്ടത്തില്‍ പോരാട്ടം ഒപ്പത്തിനൊപ്പമായി. എന്നാല്‍ ഹെപ്‌ടാത്ത്‌ലണില്‍ നിജ മോള്‍ രാജന്‍ കാലിക്കറ്റിന്റെ അഭിമാനമായി. കാലിക്കറ്റിന്റെ കുഞ്ഞിമുഹമ്മദ്‌ പുരുഷന്മാരുടെ 200 മീറ്ററില്‍ വെള്ളി നേടി.

ബൂട്ടിയയും ബംഗാളും
ഗോഹട്ടി: ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോളിന്റെ ഫൈനല്‍ പോരാട്ടം ലാജോംഗ്‌ എഫ്‌.സിയും ഈസ്റ്റ്‌ ബംഗാളും തമ്മില്‍. ഇന്നലെ നടന്ന രണ്ടാം സെമിയില്‍ ബദ്ധവൈരികളായ മോഹന്‍ ബഗാനെ രണ്ട്‌ ഗോളിന്‌ തോല്‍പ്പിച്ചാണ്‌ ഈസ്റ്റ്‌ ബംഗാള്‍ കരുത്ത്‌ കാട്ടിയത്‌. ബൈജൂംഗ്‌ ബൂട്ടിയയും ബഗാനും തമ്മിലുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ നായകനാണ്‌ വിജയിച്ചത്‌. കഴിഞ്ഞ സീസണില്‍ ബഗാന്‍ വിട്ട്‌ ഈസ്‌റ്റ്‌ ബംഗാളിലേക്ക്‌ ചേക്കേറിയ ബൂട്ടിയ വിവാദത്തിന്‌ ശേഷം ആദ്യമായാണ്‌ ബഗാനെതിരെ കളിക്കാനിറങ്ങിയത്‌. ഗോള്‍രഹിതമായ ഒന്നാം പകുതിക്ക്‌ ശേഷം യൂസഫ്‌ യാക്കൂബ്‌ തകര്‍പ്പന്‍ ഗോളില്‍ ബംഗാളിനെ മുന്നിലെത്തിച്ചു. മല്‍സരം അവസാനിക്കാന്‍ ഒരു മിനുട്ട്‌ ബാക്കി നില്‍ക്കെ മെഹ്‌ത്താബ്‌ ഹുസൈന്‍ വിജയ ഗോളും നേടി.

SOCCER FUTURE

ഞങ്ങള്‍ റെഡി-3
കമാല്‍ വരദൂര്‍
കേരളത്തില്‍ ഫുട്‌ബോള്‍ മുരടിപ്പിന്‌ ഔദ്യോഗികമായി നിരത്തപ്പെടുന്ന പതിവ്‌ കാരണങ്ങളുണ്ട്‌. സാമ്പത്തിക പ്രശ്‌നങ്ങളും സ്‌പോണ്‍സര്‍മാരുടെ താല്‍പ്പര്യക്കുറവും മൈതാനങ്ങളുടെ അപര്യാപ്‌തതയും ഫുട്‌ബോള്‍ കലണ്ടറിലെ തിരക്കുകളുമെല്ലാം തടസ്സങ്ങളാണ്‌. ഈ പ്രശ്‌നങ്ങളില്‍ അടിസ്ഥാനമുണ്ട്‌. പക്ഷേ പ്രശ്‌നങ്ങളെ ചൂണ്ടിക്കാട്ടി മിണ്ടാതിരുന്നാല്‍ ഒന്നും നടക്കില്ല. പ്രശ്‌നങ്ങളിലും തടസ്സങ്ങളിലും സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റ്‌ പ്രകടിപ്പിച്ചാണ്‌ ഇപ്പോള്‍ സ്വാകാര്യ സംരഭങ്ങളുടെ രൂപത്തില്‍ ഫുട്‌ബോള്‍ അക്കാദമികളും ട്രസ്‌റ്റുകളും ചാമ്പ്യന്‍ഷിപ്പുകളും വരുന്നത്‌. കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‌ പതിവ്‌ ചട്ടക്കൂടുണ്ട്‌. അതില്‍ നിന്നും അണുകിട അവര്‍ വ്യതിചലിക്കില്ല. ഔദ്യോഗിക കാര്യങ്ങള്‍ പോലെ ചെയ്യപ്പെടുന്ന കെ.എഫ്‌.എ യുടെ ചലനങ്ങളില്‍ ഫുട്‌ബോളിന്‌ ജീവന്‍ ലഭിക്കുന്നില്ല. കാറ്റഗറി ടൂര്‍ണ്ണമെന്റുകളും ടീം സെലക്ഷനും കഴിഞ്ഞാല്‍ അതിനപ്പുറത്തേക്ക്‌ സഞ്ചരിക്കാനുളള ഊര്‍ജ്ജം അവര്‍ക്കില്ല. പക്ഷേ സ്വകാര്യ സംരഭകര്‍ക്ക്‌ ചലിക്കാനുളള ഊര്‍ജ്ജമുണ്ട്‌. അവരെ തടയാന്‍ ചുവപ്പുനാടകളില്ല. ഫുട്‌ബോളിലെ പുതിയ ചലനങ്ങള്‍ അറിയാനും അത്‌ പ്രാവര്‍ത്തികമാക്കാനും അവര്‍ തയ്യാറെടെുക്കുന്നത്‌ കൊണ്ടാണ്‌ നമ്മുടെ ഫുട്‌ബോളില്‍ പുതിയ മാറ്റങ്ങള്‍ സംജാതമാവുന്നത്‌.
ഫുട്‌ബോള്‍ അക്കാദമികളും ട്രസ്‌റ്റുകളും ക്ലബുകളും തുടക്കത്തില്‍ തന്നെ കുട്ടികളെ പിടികൂടുന്നു. ക്യാച്ച്‌ ദം യംഗ്‌ എന്ന ഫിഫയുടെ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ്‌ കര്‍ക്കശമായ സെലക്ഷന്‍ പ്രക്രിയയില്‍ മിടുക്കരായ കുട്ടികളെ ഫുട്‌ബോള്‍ കളരികളിലേക്ക്‌ വരുന്നത്‌. ഇപ്പോള്‍ നടക്കുന്ന സെലക്ഷന്‍ പ്രക്രിയകളിലെല്ലാം ജനന സര്‍ട്ടിഫിക്കറ്റ്‌ മുതല്‍ എല്ലാ കാര്യങ്ങളും കൃത്യമായി പരിഗണിക്കുന്നുണ്ട്‌. കുട്ടികളുടെ സെലകഷ്‌ന്‌ ശേഷം അവരുടെ ഫിറ്റ്‌നസ്‌-ആരോഗ്യ കാര്യങ്ങളില്‍ നിദാന്ത ജാഗ്രത പാലിക്കുന്നു. കുട്ടികളുടെ സ്‌ക്കൂള്‍ പഠനത്തെ ബാധിക്കാത്ത തരത്തില്‍ അവധിക്കാലത്ത്‌ ക്യാമ്പുകള്‍ ഒരുക്കി, ക്യാമ്പുകളുടെ ചുമതല പ്രശസ്‌തരായവര്‍ക്ക്‌ നല്‍കിയാണ്‌ കുട്ടികളുടെ താല്‍പ്പര്യത്തിലേക്ക്‌ അവരെ ഒരുക്കിയെടുക്കുന്നത്‌. യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന തരത്തില്‍ ആരോഗ്യകരമായ സമീപനത്തിലുടെയാണ്‌ ഫുട്‌ബോളറെ വാര്‍ത്തെടുക്കുന്നത്‌. 90 മിനുട്ട്‌ കളിക്കാനുളള ഊര്‍ജ്ജമില്ലാത്ത കുട്ടികളെ വളര്‍ത്തിയിട്ട്‌ കാര്യമില്ല. അല്ലെങ്കില്‍ 90 മിനുട്ടും മൈതാനത്ത്‌ കരുത്തോടെ പൊരുതാനുള്ള ആരോഗ്യം വളര്‍ത്തിയെടുക്കാനുള്ള കാഴ്‌ച്ചപ്പാട്‌ വേണം. പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ നമ്മുടെ കുട്ടികള്‍ക്ക്‌ ധാരാളം ലഭിക്കുന്നു. കുട്ടികള്‍ക്കും അവരുടെ രക്ഷിതാകള്‍ക്കും വളരെ വ്യക്തമായി ആരോഗ്യ പരിപാലന രീതികള്‍ അറിയാം. വാം അപ്പ്‌ എക്‌സര്‍സൈസുകള്‍ നോക്കുക- മനോഹരമായാണ്‌ നമ്മുടെ കുട്ടികള്‍ അത്‌ ചെയ്യുന്നത്‌. മുന്‍കാലത്ത്‌ ഒരു ഫുട്‌ബോളര്‍ വളരുന്നത്‌ സ്വന്തം പരിശീലനത്തിലാണെങ്കില്‍ ഇപ്പോള്‍ പ്രൊഫഷണല്‍ സമീപനത്തില്‍ നല്ല തു
ടക്കം അവര്‍ക്ക്‌ ലഭിക്കുന്നു. ഒമ്പത്‌ വയസ്സിന്‌ താഴെയുളള ഒരു കുട്ടിക്ക്‌ ഫുട്‌ബോളിലേക്ക്‌ വരുമ്പോള്‍ തന്നെ ഫുട്‌ബോളിന്റെ ലോകത്ത്‌ വിശാലമായ കാഴ്‌ച്ചപ്പാടുണ്ട്‌. ടെലിവിഷനില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോയും വെയിന്‍ റൂണിയും പന്ത്‌ തട്ടുന്നത്‌ അവന്‍ കാണുന്നുണ്ട്‌. കളിക്കു വേണ്ട ബൂട്ടും പാഡുകളും ജഴ്‌സിയുമെല്ലാം ലഭിക്കുമ്പോള്‍ ഉണ്ടാവുന്ന ഉണര്‍വ്‌ അവന്റെ പരിശീലനത്തില്‍ കാണാം.
സ്‌പോണ്‍സര്‍മാരില്ലാതെ എന്ത്‌ ചാമ്പ്യന്‍ഷിപ്പ്‌ എന്ന ഔദ്യോഗിക വിലാപത്തിന്‌ പ്രായം അധികമുണ്ട്‌. പണം മുടക്കാന്‍ വലിയ ഒരു കോര്‍പ്പറേറ്റ്‌്‌ കമ്പനിയില്ലെങ്കില്‍ ഒന്നും നടക്കില്ല എന്ന വിശ്വാസത്തിലാണ്‌ നമ്മുടെ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ മരവിച്ചത്‌. എന്നാല്‍ സ്വയം മുന്നിട്ടിറങ്ങിയാല്‍ ഒരു വലിയ സ്‌പോണ്‍സറില്ലാതെ, ഒന്നിലധികം ചെറിയ സ്‌പോണ്‍സര്‍മാരിലൂടെ ടീമിനെ വളര്‍ത്താനും ചാമ്പ്യന്‍ഷിപ്പുകള്‍ നടത്താനും കഴിയുമെന്ന്‌ പല അക്കാദമികളും ട്രസ്‌റ്റുകളും ഇപ്പോള്‍ തെളിയിച്ചു കൊണ്ടിരിക്കയാണ്‌. 2009 ല്‍ മലപ്പുറത്ത്‌ നടന്ന ആറ്‌ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക്‌ വലിയ സ്‌പോണ്‍സര്‍മാരുണ്ടായിരുന്നില്ല. കാണികളായിരുന്നു യഥാര്‍ത്ഥ സ്‌പോണ്‍സര്‍മാര്‍. ഒരു ചാമ്പ്യന്‍ഷിപ്പ്‌ വിജയിപ്പിക്കാന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയത്‌ ജനങ്ങളായിരുന്നു. കാസര്‍ക്കോട്‌ നടന്ന രണ്ട്‌ ടൂര്‍ണ്ണമെന്റുകളില്‍ കളിക്കാന്‍ അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയില്‍ നിന്ന്‌ പോലും ടീമുകളെത്തി. കോഴിക്കോട്‌ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തിയ ടാറ്റാ ടീ ആഴ്‌സനല്‍ ഇന്റര്‍ സ്‌ക്കൂള്‍ ചാമ്പ്യന്‍ഷിപ്പിന്‌ മാത്രമായിരുന്നു വലിയ സ്‌പോണ്‍സറുണ്ടായിരുന്നത്‌. ഓര്‍മ്മ കാര്‍ണിവലിനും യൂനിവേഴ്‌സല്‍ ചാമ്പ്യന്‍ഷിപ്പിനും വെറ്ററന്‍ ഫുട്‌ബോളേഴ്‌സിന്റെ ടൂര്‍ണ്ണമെന്റിനും മുഖ്യ പ്രായോജകരുണ്ടായിരുന്നില്ല. ഇവിടെ വിജയിക്കുന്നത്‌ സ്വയം മുന്നിട്ടിറങ്ങാനുളള ഊര്‍ജ്ജമാണ്‌. ഒരു ചാമ്പ്യന്‍ഷിപ്പിനെ വിജയിപ്പിക്കാന്‍ ജനങ്ങള്‍ക്കാവുന്നുവെങ്കില്‍ അടുത്ത വര്‍ഷം സ്വാഭാവികമായും സ്‌പോണ്‍സര്‍മാരെ ലഭിക്കും. കളിക്കാരുടെ നിലവാരമല്ല മല്‍സരങ്ങളുടെ കരുത്ത്‌. വ്യക്തമായ ലക്ഷ്യത്തില്‍ കളിക്കുന്ന പതിനൊന്ന്‌ പേര്‍ക്ക്‌ കാണികളെ ആകര്‍ഷിക്കാനും അവരുടെ പിന്തുണ നേടാനും കവിയും. ഒരു താരം നിലവാരത്തിലേക്കുയര്‍ന്ന്‌ സൂപ്പര്‍ താരമാവുന്നത്‌ അവന്റെ മികവിലാണെങ്കില്‍ ആ നിലവാരത്തെ കാത്തുസൂക്ഷിക്കാനും സംരക്ഷിക്കാനും അവന്‌ കഴിയണം. അതിന്‌ വേണ്ടത്‌ ചിട്ടയായ പരിശീലനവും പിന്തുണയുമാണ്‌. അത്‌ ഉറപ്പാക്കാന്‍ അക്കാദമികള്‍ക്ക്‌ കഴിയണം. നിയമം അനുശാസിക്കുന്ന വലുപ്പത്തിലുളള, സൗകര്യങ്ങളുളള മൈതാനം ലഭിക്കുക എളുപ്പമല്ല. അപ്പോള്‍ ലഭ്യതക്കനുസരിച്ചുളള സൗകര്യങ്ങളുമായി സമരസപ്പെടണം. മൈതാനത്തിന്റെ വലുപ്പത്തില്‍ ആകൃഷ്‌ടരാവുന്നവരല്ല കാണികള്‍. അങ്ങനെയാണെങ്കില്‍ സെവന്‍സ്‌ മല്‍സരങ്ങള്‍ വിജയിക്കില്ല.
മാനസികാരോഗ്യ കാര്യത്തിലാണ്‌ കേരളം പലപ്പോഴും പിറകോട്ട്‌ പോയിട്ടുള്ളത്‌. 90 മിനുട്ട്‌ കളിക്കാനുളള മാനസിക-ശാരീരിക കരുത്ത്‌ പലപ്പോഴും താരങ്ങള്‍ക്കുണ്ടാവാറില്ല. ആദ്യ പകുതിയില്‍ അദ്ധ്വാനിച്ച്‌ കളിക്കുമ്പോള്‍ രണ്ടാം പകുതിയില്‍ അതേ പോലെ തളരുന്നത്‌ പതിവ്‌ കാഴ്‌ച്ചയാണ്‌. മാനസികമായി വലിയ മല്‍സരങ്ങള്‍ക്ക്‌ തയ്യാറെടുക്കുമ്പോഴുണ്ടാവേണ്ട യോഗ്യതകളെക്കുറിച്ച്‌ പോലും ഇപ്പോള്‍ അക്കാദമികള്‍ കുട്ടികളുമായി സംവദിക്കുന്നുണ്ട്‌. പ്രതിയോഗികളെ പരാജയപ്പെടുത്താന്‍ മാനസികമായ ഊര്‍ജ്ജമാണ്‌ പരമപ്രധാനം. ഫുട്‌ബോളിന്റെ ആദ്യാവസാന കാര്യങ്ങളിലുടെയുള്ള പ്രായോഗിക പഠനം ചെറിയ പ്രായത്തില്‍ തന്നെ ലഭിക്കുമ്പോള്‍ കുട്ടികള്‍ക്ക്‌ അത്‌ നല്ല വഴികാട്ടിയാവുന്നു. വലിയ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്‌്‌ ശരിയായ ബോണസാണ്‌. സുബ്രതോ കപ്പ്‌ പോലുള്ള സ്‌ക്കൂള്‍ തല ചാമ്പ്യന്‍ഷിപ്പുകള്‍ യഥാര്‍ത്ഥ പരീക്ഷണശാലയാണ്‌.
കൂടുതല്‍ അറിവും, മല്‍സരാനുഭവങ്ങളും, ശിക്ഷണവും ചെറിയ പ്രായത്തില്‍ ലഭിക്കുമ്പോള്‍ കുട്ടികളിലെ ഫുട്‌ബോളര്‍മാര്‍ക്ക്‌ പ്രൊഫഷണലിസത്തിന്റെ കരുത്ത്‌ മനസ്സിലാവും. അവിടെ നമുക്ക്‌ വിജയിക്കാനാവും. അക്കാദമികതലും ട്രസ്റ്റുകളുമെല്ലാം സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റോടെയാണ്‌ കുട്ടികളെയും കലിയെയും സമീപിക്കുന്നത്‌. അതിനാല്‍ ഇനിയുള്ള വര്‍ഷങ്ങളില്‍ നമുക്ക്‌ പ്രതീക്ഷയോടെ കാത്തിരിക്കാം. നല്ല കുട്ടികള്‍ നമ്മുടെ അക്കാദമികളിലുണ്ട്‌. നല്ല പരിശീലകര്‍ അവരെ സഹായിക്കാനുണ്ട്‌. അവരെ പ്രോല്‍സാഹിപ്പിക്കാനും പിന്തുണക്കാനും നല്ല കായിക സംഘാടകരും ഫുട്‌ബോള്‍ പ്രേമികളുമുണ്ട്‌. പരാതികള്‍ക്ക്‌ തല്‍ക്കാലം സുല്ലിടാം-നാളെക്ക്‌ വേണ്ടി ഒരുങ്ങുന്ന നമ്മുടെ കുട്ടികള്‍ക്ക്‌ വേണ്ടി ഉച്ചത്തില്‍ കൈയ്യടിക്കാം. എല്ലാ കൊച്ചു ഫുട്‌ബോളര്‍മാര്‍ക്കും വിജയകരമായ സോക്കര്‍ 2010....... (അവസാനം)


വീണ്ടും റിക്കി, ഓസീ
മെല്‍ബണ്‍: ഉമര്‍ അക്‌മലിന്‌ അല്‍ഭുതങ്ങള്‍ കാട്ടാനായില്ല. യുവതാരത്തിന്റെ വിക്കറ്റ്‌ രാവില പൊലിഞ്ഞതോടെ മെല്‍ബണ്‍ ടെസ്‌റ്റിന്റെ അവസാന ദിവസത്തില്‍ അല്‍ഭുതങ്ങള്‍ക്ക്‌ ജീവന്‍ നല്‍കാന്‍ പാക്കിസ്‌താന്‌ കഴിഞ്ഞില്ല. 170 റണ്‍സിന്റെ വലിയ വിജയവുമായി ഓസ്‌ട്രേലിയ പരമ്പരയില്‍ 1-0 ത്തിന്‌ മുന്നിലെത്തി. നാലാം ദിവസത്തെ ബാറ്റിംഗിലുടെ പ്രതീക്ഷ സമ്മാനിച്ച പാക്കിസ്‌താന്‌ അവസാന ദിവസത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. സ്‌പിന്നര്‍ നതാന്‍ ഹൗറിറ്റ്‌സ്‌ ടെസ്‌റ്റ്‌ കരിയറിലെ ആദ്യ അഞ്ച്‌ വിക്കറ്റ്‌ നേട്ടം കൈവരിച്ചപ്പോള്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്‌ ഏറ്റവുമധികം ടെസ്‌റ്റ്‌ വിജയങ്ങള്‍ സ്വന്തം പേരിലാക്കിയ നായകനായി. എം.സി.ജിയില്‍ പാക്കിസ്‌താനെതിരെ നേടിയ വിജയം നായകനെന്ന നിലയില്‍ പോണ്ടിംഗിന്റെ നാല്‍പ്പത്തിരണ്ടാമത്തെ വിജയമാണ്‌. സ്റ്റീവ്‌ വോയെയാണ്‌ അദ്ദേഹം ഈ കാര്യത്തില്‍ പിറകിലാക്കിയത്‌. അവസാന സ്‌ക്കോര്‍ ഓസ്‌ട്രേലിയ 454-5, 225-8. പാക്കിസ്‌താന്‍ 258, 251.
മൂന്ന്‌ വിക്കറ്റിന്‌ 170 റണ്‍സ്‌ എന്ന നിലയിലാണ്‌ ഇന്നലെ പാക്കിസ്‌താന്‍ തുടങ്ങിയത്‌. നായകന്‍ മുഹമ്മദ്‌ യൂസഫിനൊപ്പം ഉമര്‍ ക്രിസിലുളളതിനാല്‍ മല്‍സരത്തിന്റെ അന്ത്യദിനം ആവേശകരമാക്കാന്‍ പാക്‌ കാണികളും ധാരാളമെത്തി. പക്ഷേ ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ മിച്ചല്‍ ജോണ്‍സണ്‍ പാക്കിസ്‌താന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. സമീപകാല പാക്കിസ്‌താന്‍ ക്രിക്കറ്റിലെ താരമായി മാറിയ ഉമര്‍ 27 റണ്‍സുമായി പുറത്തായി. കഴിഞ്ഞ പരമ്പരകളില്ലെല്ലാം പക്വതയുടെ ബാറ്റിംഗ്‌ നടത്തിയ പതിനേഴുകാരന്‍ ഇന്നലെ മിച്ചലിന്റെ ബൗണ്‍സറിലാണ്‌ വീണത്‌. അടുത്ത പന്തില്‍ തന്നെ മിസ്‌ബാഹുല്‍ ഹഖിനെയും മിച്ചല്‍ പുറത്താക്കിയപ്പോള്‍ ഓസ്‌ട്രേലിയക്ക്‌ ലഭിച്ചത്‌ തകര്‍പ്പന്‍ തുടക്കമായിരുന്നു. രണ്ട്‌ വിക്കറ്റുകള്‍ പെട്ടെന്ന്‌ നിലം പതിച്ചതോടെ പാക്കിസ്‌താന്റെ സ്‌ക്കോറിംഗ്‌ നിരക്ക്‌ മന്ദഗതിയിലായി. മുഹമ്മദ്‌ യൂസഫും വിക്കറ്റ്‌ കീപ്പര്‍ കമറാന്‍ അക്‌മലും പൊരുതിയെങ്കിലും റണ്‍സ്‌ പിറന്നില്ല. ഒടുവില്‍ ക്ഷമകെട്ട്‌ അക്‌മല്‍ ഹൗറിറ്റ്‌സിനെ ക്രീസ്‌ വിട്ട്‌ പ്രഹരിക്കാന്‍ ശ്രമിച്ചപ്പോള്‍ ബ്രാഡ്‌ ഹാദ്ദിന്റെ സ്‌റ്റംമ്പിംഗ്‌ ഓസ്‌ട്രേലിയക്ക്‌ കരുത്തായി. അടുത്ത പന്തില്‍ മുഹമ്മദ്‌ ആമിറിനെയും ഹൗറിറ്റ്‌സ്‌ വീഴ്‌ത്തി. ഷോട്ട്‌ ലെഗില്‍ സൈമണ്‍ കാറ്റിച്ചിനായിരുന്നു ക്യാച്ച്‌. അബ്‌ദുള്‍ റൗഫിന്‌ ഹാട്രിക്‌ തടയാന്‍ കഴിഞ്ഞു. പക്ഷേ ഡഫ്‌ ബൊളീഗ്നറുടെ അടുത്ത പന്തില്‍ റൗഫ്‌ മടങ്ങി. ലഞ്ച്‌ വരെ പൊരുതിയ യൂസഫ്‌ 61 ല്‍ പുറത്തായപ്പോള്‍ ചിത്രം പൂര്‍ണ്ണമായി. രണ്ട്‌്‌ ഇന്നിംഗ്‌സിലും മികച്ച ബാറ്റിംഗ്‌ നടത്തിയ ഷെയിന്‍ വാട്ട്‌സണാണ്‌ കളിയിലെ കേമന്‍. അടുത്ത ടെസ്റ്റ്‌ അടുത്തയാഴ്‌ച്ച സിഡ്‌നിയില്‍ നടക്കും.

നമ്പര്‍ വണ്‍ റിക്കി
മെല്‍ബണ്‍: അല്‍പ്പകാലമായി നിരാശയുടെ തട്ടകത്തായിരുന്നു റിക്കി പോണ്ടിംഗ്‌. ടെസ്‌റ്റ്‌ മല്‍സരങ്ങളില്‍ മാത്രമല്ല ഏകദിനങ്ങളിലും 20-20 യിലും ടീമിന്‌ പ്രതീക്ഷിച്ച നിലാവരത്തിലേക്കുയരാനായില്ല. നിര്‍ണ്ണായകമായ പല ടെസ്റ്റുകളിലും ടീം വെള്ളം കുടിച്ചു. പോണ്ടിംഗിനെ നായക സ്ഥാനത്ത്‌ നിന്ന്‌ മാറ്റണമെന്ന മുറവിളി ഉയര്‍ന്നു. പക്ഷേ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ റിക്കിയില്‍ പൂര്‍ണ്ണ വിശ്വാസമര്‍പ്പിച്ചപ്പോള്‍ ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ ഓസ്‌ട്രേലിയ ജേതാക്കളായി. ടെസ്‌റ്റ്‌ റാങ്കിംഗിലെ ആദ്യ സ്ഥാനം ഇന്ത്യക്ക്‌ നല്‍കേണ്ടി വന്നെങ്കിലും ഇപ്പോഴിതാ മെല്‍ബണില്‍ തകര്‍പ്പന്‍ വിജയവുമായി റിക്കി തിരിച്ചുവന്നിരിക്കുന്നു. തിരിച്ചുവരവില്‍ വലിയ ഒരു റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കി-ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഏറ്റവുമധികം വിജയങ്ങള്‍ സ്വന്തമാക്കുന്ന നായകന്‍. ഇത്‌ വരെ തന്റെ മുന്‍ഗാമി സ്‌റ്റീവ്‌ വോയുടെ പേരിലുളള റെക്കോര്‍ഡാണ്‌ എം.സി.ജിയിലെ വിജയം വഴി റിക്കി സ്വന്തം പേരിലാക്കിയത്‌. നായകന്‍ എന്ന നിലയില്‍ റിക്കിയുടെ നാല്‍പ്പത്തിരണ്ടാമത്തെ വിജയമാണിത്‌. 35 കാരനായ ടാസ്‌മാനിയക്കാരന്‍ 65 മല്‍സരങ്ങളിലാണ്‌ ടീമിനെ നയിച്ചത്‌. എന്നാല്‍ റെക്കോര്‍ഡുകളില്‍ കാര്യമില്ലെന്നാണ്‌ റിക്കി പറയുന്നത്‌.


ഡര്‍ബനില്‍ ഇംഗ്ലീഷ്‌ ചരിതം
ഡര്‍ബന്‍:1964 ലായിരുന്നു അവസാനമായി ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇംഗ്ലണ്ട്‌്‌ ഒരു ടെസ്റ്റില്‍ ഇന്നിംഗ്‌സ്‌ വിജയം സ്വന്തമാക്കിയത്‌. 45 വര്‍ഷത്തിന്‌ ശേഷമിതാ-ഇംഗ്ലീഷുകാര്‍ കിംഗ്‌സ്‌മീഡില്‍ മറ്റൊരു ഇന്നിംഗ്‌സ്‌ വിജയം സ്വന്തമാക്കിയിരിക്കുന്നു. മുപ്പതുകാരനായ സ്‌പിന്നര്‍ ഗ്രയീം സ്വാന്‍ കളം നിറഞ്ഞ മല്‍സരത്തില്‍ ഇന്നിംഗ്‌സിനും 98 റണ്‍സിനുമാണ്‌ ഇംഗ്ലണ്ട്‌ വിജയം വരിച്ചത്‌. നാലാം ദിവസം തന്നെ തോല്‍വി മുഖത്തായ ആതിഥേയര്‍ ഇന്നലെ രണ്ടാം ഇന്നിംഗ്‌സില്‍ 133 റണ്‍സിനാണ്‌ പുറത്തായത്‌. രണ്ടാം ഇന്നിംഗ്‌സില്‍ 54 റണ്‍സിന്‌ അഞ്ച്‌ വിക്കറ്റ്‌ സ്വന്തമാക്കിയ സ്വാനാണ്‌ കളിയിലെ കേമന്‍. 43 റണ്‍സിന്‌ നാല്‌ വിക്കറ്റ്‌ നേടിയ സ്റ്റ്യൂവര്‍ട്ട്‌ ബ്രോഡ്‌ സ്വാന്‌ നല്ല പിന്തുണ നല്‍കി. മൊത്തം രണ്ട്‌ ഇന്നിംഗ്‌സിലുമായി 164 റണ്‍സിന്‌ ഒമ്പത്‌ വിക്കറ്റുകളാണ്‌ സ്വാന്‍ വീഴ്‌ത്തിയത്‌. 2008 ഡിസംബറിലെ ഇന്ത്യന്‍ പര്യടനത്തിലൂടെ ടെസ്റ്റ്‌ അരങ്ങേറ്റം നടത്തിയ സ്വാന്‍ 54 വിക്കറ്റുകളാണ്‌ ഇതിനകം വീഴ്‌ത്തിയത്‌.
ആറ്‌ വിക്കറ്റിന്‌ 76 റണ്‍സ്‌ എന്ന നിലയിലാണ്‌ ഇന്നലെ ദക്ഷിണാഫ്രിക്ക ബാറ്റിംഗ്‌ ആരംഭിച്ചത്‌. വിക്കറ്റ്‌ കീപ്പര്‍ മാര്‍ക്ക്‌ ബൗച്ചര്‍, ഓള്‍റൗണ്ടര്‍ മോണ്ടി മോര്‍ക്കല്‍ എന്നിവരായിരുന്നു ക്രീസില്‍. ആദ്യ ഓവറില്‍ തന്നെ ബ്രോഡിനെതിരെ ബൗണ്ടറി നേടിയ മോര്‍ക്കല്‍ സ്‌പിന്നിനെതിരെ കളിക്കാന്‍ പ്രയാസപ്പെട്ടു. അദ്ദേഹം അതിവേഗം പുറത്താവുകയും ചെയ്‌തു. നാല്‌ ടെസ്‌റ്റുകള്‍ ഉള്‍പ്പെട്ട പരമ്പരയിലെ ആദ്യ മല്‍സരം സമനിലയില്‍ കരലാശിച്ചിരുന്നു. സ്വന്തം മൈതാനത്തേറ്റ തോല്‍വി ഗ്രയീം സ്‌മിത്ത്‌ നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ സംഘത്തിന്‌ കടുത്ത ആഘാതമാണ്‌.

ആഫ്രിക്കന്‍ തോല്‍വി ഇന്ത്യക്ക്‌ നേട്ടം
ഡര്‍ബന്‍: ഇംഗ്ലണ്ട്‌ രണ്ടാം ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്നിംഗ്‌സ്‌ വിജയം ആഘോഷിച്ചതിന്റെ നേട്ടം ഇന്ത്യക്കും. ഐ.സി.സി ടെസ്‌റ്റ്‌ റാങ്കിംഗില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക്‌ തൊട്ട്‌ പിറകെയാണ്‌ ദക്ഷിണാഫ്രിക്ക. അവര്‍ ഇംഗ്ലണ്ടിനെതിരെ വിജയിച്ചിരുന്നെങ്കില്‍ കൂടുതല്‍ പോയന്റ്‌്‌ സമ്പാദിക്കുമായിരുന്നു. ആഫ്രിക്കന്‍ തോല്‍വി റാങ്കിംഗില്‍ ഇന്ത്യക്ക്‌ ഗുണകരമായി.

ലാജോംഗ്‌ ചരിത്രമെഴുതി
ഗോഹട്ടി: ലാജോംഗ്‌ എഫ്‌.സി എന്ന പൂര്‍വേന്ത്യന്‍ ടീം ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോള്‍ ചരിത്രത്തില്‍ സ്ഥാനം നേടി. ഇന്നലെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന സെമി പോരാട്ടത്തില്‍ ഏക ഗോളിന്‌ ശക്തരായ ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ ഗോവയെ പരാജയപ്പെടുത്തിയത്‌ വഴി ലാജോംഗ്‌ കിഴക്കേ ഇന്ത്യയില്‍ നിന്നും ഫെഡറേഷന്‍ കപ്പ്‌ ഫൈനല്‍ കളിക്കുന്ന ആദ്യ ടീമായി മാറി. മല്‍സരത്തിന്റെ ഇരുപത്തിയൊമ്പതാം മിനുട്ടില്‍ സൈക്കോഹ തുബോയിയാണ്‌ നിര്‍ണ്ണായക ഗോള്‍ സ്വന്തമാക്കിയത്‌. കഴിഞ്ഞ സീസണില്‍ ഐ ലീഗ്‌ ഉള്‍പ്പെടെ നിരവധി കിരീടങ്ങള്‍ സ്വന്തമാക്കിയ ചര്‍ച്ചില്‍ തകര്‍പ്പന്‍ വിജയം തേടിയാണ്‌ കളിക്കാനിറങ്ങിയത്‌. എന്നാല്‍ അച്ചടക്കമുളള ഫുട്‌ബോളുമായി ലാജോംഗ്‌ കരുത്തരുടെ ആക്രമണ മുനയൊടിച്ചു. ആദ്യ സെമിയില്‍ എല്ലാവരും സാധ്യത കല്‍പ്പിച്ചിരുന്നത്‌ ചര്‍ച്ചിലിനാണ്‌. 2009 ല്‍ ഐ ലീഗിന്‌ പുറമെ ഐ.എഫ്‌.എ ഷീല്‍ഡും ഡ്യൂറാന്‍ഡ്‌ കപ്പും സ്വന്തമാക്കിയ ഗോവന്‍ സംഘത്തില്‍ ഒഡാഫെയെ പോലുള്ള വെടിക്കെട്ട്‌ സ്‌ട്രൈക്കര്‍മാരുമുണ്ടായിരുന്നു. തന്റെ ടീമിന്‌ ഇത്‌ വരെ ലഭിക്കത്ത ഫെഡറേഷന്‍ കപ്പ്‌ സ്വന്തമാക്കാന്‍ സെമിയില്‍ കാരുണ്യമില്ലാത്ത ഫുട്‌ബോള്‍ കാഴ്‌ച്ചവെക്കുമെന്ന്‌ ഒഡാഫെ പറയുകയും ചെയ്‌തിരുന്നു. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മൂന്ന്‌ മല്‍സരങ്ങളിലും മികച്ച വിജയങ്ങള്‍ക്കൊപ്പം ആറ്‌ ഗോളുകളും നേടിയ ടീമിന്‌ ഇന്നലെ കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഒഡാഫെ പലവട്ടം കാത്താംഗ്‌ പെയെതെയിലുടെ ലാജോംഗിന്റെ പെനാല്‍ട്ടി ബോക്‌സില്‍ കയറിയെങ്കിലും അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ മാത്രം കഴിഞ്ഞില്ല.
ഇത്തവണ രണ്ടാം ഡിവിഷനില്‍ നിന്നും യോഗ്യത നേടി വന്ന ലാജോംഗിന്‌ ഐ ലീഗില്‍ നല്ല തുടക്കം ലഭിച്ചിരുന്നില്ല. എന്നാല്‍ ഫെഡറേഷന്‍ കപ്പില്‍ കളിച്ച മൂന്ന്‌ മല്‍സരങ്ങളിലും ഉജ്ജ്വല പ്രകടനമാണ്‌ അവര്‍ നടത്തിയത്‌. ഗ്രൂപ്പ്‌ ഡിയില്‍ ഡെംപോ ഉള്‍പ്പെടെയുള്ള കരുത്തരുമായാണ്‌ ലാജോംഗ്‌ കളിച്ചത്‌. ഗ്രൂപ്പ്‌ മല്‍സരങ്ങളില്‍ പ്രകടിപ്പിക്കാനായ കരുത്താണ്‌ സെമിയില്‍ കരുത്തര്‍ക്കെതിരെ ലാജോംഗ്‌ പ്രയോഗിച്ചത്‌. ഇന്ന്‌ നടക്കുന്ന രണ്ടാം സെമിയില്‍ കൊല്‍ക്കത്താ വൈരികളായ മോഹന്‍ ബഗാനും ഈസ്‌റ്റ്‌ ബംഗാളും കളിക്കും.

കാലിക്കറ്റ്‌ മുന്നില്‍ തന്നെ
ചെന്നൈ: അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌ മീറ്റിന്റെ മൂന്നാം ദിവസത്തിലും കാലിക്കറ്റ്‌ വാഴ്‌സിറ്റി ആധിപത്യം തുടരുന്നു. ഇന്നലെ നേടിയ ഏക സ്വര്‍ണ്ണത്തോടെ കാലിക്കറ്റിന്റെ സ്വര്‍ണ്ണ നേട്ടം ആറായി മാറി. ഗുരുനാനാക്ക്‌ സര്‍വകലാശാലയാണ്‌ രണ്ടാമത്‌. വനിതകളുടെ 10,000 മീറ്ററില്‍ ഗുരുനാനാക്കിന്റെ നവജോബര്‍ കൗര്‍ ഇന്നലെ മീറ്റ്‌ റെക്കോര്‍ഡോടെ സ്വര്‍ണ്ണം സ്വന്തമാക്കി. ആദ്യ രണ്ട്‌ ദിവസങ്ങളില്‍ നിന്നായി അഞ്ച്‌ സ്വര്‍ണ്ണവും രണ്ട്‌ വെളളിയും മൂന്നു വെങ്കലവും നേടിയ കാലിക്കറ്റിന്റെ താരം ടിന്റൂ ലൂക്കയായിരുന്നു. പുരുഷന്മാരുടെ 400 മീറ്ററില്‍ കുഞ്ഞുമുഹമ്മദാണ്‌ കാലിക്കറ്റിന്റെ കരുത്തിന്‌ തെളിവായ മറ്റൊരു താരം.

കേരളം ജയിച്ചു
ന്യൂഡല്‍ഹി: ദേശീയ സീനിയര്‍ സെപാക്‌തകാരോ മല്‍സരത്തില്‍ കേരളത്തിന്റെ പുരുഷന്മാര്‍ രാജസ്ഥാനെ പരാജയപ്പെടുത്തി. സ്‌ക്കോര്‍ 21-14, 21-19. അതേ സമയം വനിതകള്‍ പഞ്ചാബിനോട്‌ പരജയപ്പെട്ടു.

Tuesday, December 29, 2009

LOOK AT SEPT-THEY ARE WONDERFUL





ഞങ്ങള്‍ റെഡി-2
കമാല്‍ വരദൂര്‍
ഫുട്‌ബോളില്‍ നിന്നും കേരളത്തിന്റെ ചര്‍ച്ചകള്‍ ക്രിക്കറ്റിലേക്ക്‌ വഴുതി വീഴാന്‍ അവസരം നല്‍കിയത്‌ മറ്റാരുമായിരുന്നില്ല-നമ്മുടെ ഫുട്‌ബോള്‍ ഭരണാധികരികളും താരങ്ങളും തന്നെയായിരുന്നു. സംസ്ഥാന ഫുട്‌ബോളിനെ ഭരിക്കുന്ന കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‌ പറയാന്‍ പലവിധ കാരണങ്ങളുമുണ്ടായിരുന്നു. നിരന്തരം അവരത്‌ പറഞ്ഞ്‌ കൊണ്ടേയിരിക്കുന്നു. താരങ്ങളുടെ ഭാഗത്ത്‌ നിന്ന്‌ സംസാരിക്കാന്‍ എല്ലാവരുമുണ്ടായിരുന്നു. എല്ലാവരും അവരോട്‌ സഹതാപം പ്രകടിപ്പിച്ചു. പക്ഷേ കേരളത്തില്‍ ചാമ്പ്യന്‍ഷിപ്പുകള്‍ മണ്‍മറഞ്ഞതിന്‌ അധികാരികള്‍ക്ക്‌ ഉത്തരവാദിത്ത്വം ഉള്ളത്‌ പോലെ ടീമുകള്‍ തകര്‍ന്നടിഞ്ഞതില്‍ താരങ്ങളുടെ പങ്കും വലുതായിരുന്നു. ഉന്നതങ്ങളിലെ താര ഈഗോയിലാണ്‌ കേരളാ പോലീസും എഫ്‌.സി കൊച്ചിനും എസ്‌.ബി.ടിയും തകര്‍ന്നത്‌. സത്യനും വിജയനും പാപ്പച്ചനും ഷറഫലിയും കുരികേശ്‌ മാത്യവും ചാക്കോയുമെല്ലാം കേരള പോലീസിനെ ഉയരങ്ങളിലെത്തിച്ചവരാണ്‌. ടീം വളര്‍ന്നപ്പോള്‍ താരങ്ങളും വളര്‍ന്നു. അതിനൊപ്പം സൂപ്പര്‍ ഈഗോയിസവും വളര്‍ന്നപ്പോള്‍ സ്വന്തം കാര്യം സിന്ദാബാദ്‌ എന്ന നിലയിലായി എല്ലാവരും. സ്വന്തം പ്രൊമോഷന്‍ എന്ന മുദ്രാവാക്യത്തില്‍ പോലീസിലെ താരങ്ങള്‍ സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റ്‌ മറന്ന കാഴ്‌ച്ചയില്‍ പഴയ ഡി.ജി.പി ജോസഫ്‌ സാര്‍ വിഭാവനം ചെയ്‌ത വിശാല കായികാടിത്തറ തകര്‍ന്നു തരിപ്പണമായി. താരങ്ങള്‍ പണം തേടി കൊല്‍ക്കത്തയിലേക്കും ഗോവയിലേക്കും ചേക്കേറി. എഫ്‌.സി കൊച്ചിന്റെ തുടക്കത്തില്‍ സൂപ്പര്‍താരങ്ങള്‍ പണത്തിനൊപ്പം സഞ്ചരിച്ച്‌ ടീമിന്റെ കുതിപ്പിന്‌ ഊര്‍ജ്ജം നല്‍കി. 2001-02 സീസണിലെ ദേശീയ ലീഗില്‍ എഫ്‌.സി കൊച്ചിന്‍ ഏറ്റവും അവസാന സ്ഥാനത്തായത്‌ ദയനീയമായ കാഴ്‌ച്ചയായിരുന്നു. അതോടെ ടീം തരം താഴ്‌്‌ത്തപ്പെട്ടപ്പോള്‍ 2002-03 സീസണില്‍ ദേശീയ ലീഗില്‍ കേരളത്തിന്‌ പ്രാതിനിധ്യമുണ്ടായില്ല. ഒരു കാലത്ത്‌ ഇന്ത്യന്‍ സോക്കറിന്റെ ഈറ്റില്ലമായി വിശേഷിപ്പിക്കപ്പെട്ട സംസ്ഥാനമാണ്‌ ഈ വിധം ദരിദ്രമായത്‌. ടീമിന്റെ കഷ്‌ടകാലത്തില്‍ താരങ്ങള്‍ കൂടെ നിന്നില്ല. സ്വന്തം രക്ഷ തേടി എല്ലാവരും യാത്രയായപ്പോള്‍ ആദ്യ പ്രൊഫഷണല്‍ ക്ലബിന്‌ അതിവേഗമരണമായിരുന്നു. എസ്‌.ബി.ടി ശരിക്കുമൊരു ഡിപ്പാര്‍ട്ട്‌മെന്റല്‍ ടീമായിരുന്നു. ധാരാളം പരിമിതകള്‍ അവര്‍ക്കുണ്ടായിരുന്നു. പക്ഷേ നല്ല ഒരു പറ്റം താരങ്ങളും മികച്ച പരിശീലകനുമായപ്പോള്‍ മലയാളികളുടെ മാത്രം ടീമെന്ന ഖ്യാതിയുമായി അവര്‍ ഉയരങ്ങള്‍ കയറി. ഈ ഉയര്‍ച്ചയില്‍ താരങ്ങള്‍ വന്ന വഴി മറന്നു-ടീം തകര്‍ന്നു. ടീമുകളുടെ ഈ തകര്‍ച്ചകള്‍ക്കിടയില്‍ ദേശീയ ടീമില്‍ മലയാള സാന്നിദ്ദ്യവും ഇല്ലാതാവുകയായിരുന്നു. ഒരു കാലത്ത്‌ എട്ട്‌ മലയാളികള്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചിരുന്നു. ആസ്ഥാനത്ത്‌ വിജയനും ജോപോളും മാത്രമായി. അവര്‍ക്ക്‌ ശേഷം എന്‍.പി പ്രദീപും അജയനും അബ്ദുള്‍ ഹക്കീമുമായി. ഇപ്പോള്‍ പ്രദീപ്‌ മാത്രം. കേരളാ ടീമുകളില്‍ കളിച്ചത്‌ കൊണ്ട്‌ കാര്യമില്ലെന്ന സത്യം മനസ്സിലാക്കിയാണ്‌ പ്രദീപിനെ പോലുളളവര്‍ മറുകണ്ടം ചാടിയത്‌. അത്‌ കൊണ്ട്‌ ദേശീയ ഫുട്‌ബോള്‍ മേലധികാരികളുടെ ശ്രദ്ധ നേടാനായി. മഹീന്ദ്ര യുനൈറ്റഡിന്‌ വേണ്ടി കളിക്കാന്‍ കരാര്‍ ചെയ്‌തത്‌ മൂലം പ്രദീപിനും അജയനുമെല്ലാം ഡ്യറാന്‍ഡ്‌ കപ്പിലും ഐ.എഫ്‌.എ ഷീല്‍ഡിലുമെല്ലാം കളിക്കാന്‍ പറ്റി. ഹക്കീം ബാങ്ക്‌ വിടാന്‍ തയ്യാറായിരുന്നില്ല. ആസിഫ്‌ സഹീര്‍ എന്ന ബാങ്ക്‌ മുന്‍നിരക്കാരനെ പലരും മറഡോണയോട്‌ പോലും ഉപമിച്ചിരുന്നു. ആ താരത്തിനെ പക്ഷേ നമ്മുടെ ദേശീയ സെലക്ടര്‍മാര്‍ കണ്ടതേയില്ല.
വളരെ പെട്ടെന്ന്‌ ശ്രദ്ധ നേടിയ താരങ്ങളെല്ലാം ചാമ്പ്യന്‍ഷിപ്പുകളുടെ അകാല മരണത്തില്‍ സെവന്‍സിന്റെ തട്ടകങ്ങളില്‍ പോലും പന്ത്‌ തട്ടാന്‍ വിധിക്കപ്പെട്ടവരായിരുന്നു. കേരളാ ഫുട്‌ബോളില്‍ പലരും പ്രൊഫഷണലിസത്തെക്കുറിച്ച്‌ വാചാലരായെങ്കിലും ആരും അത്‌ പ്രാവര്‍ത്തികമാക്കാന്‍ തയ്യാറായിരുന്നില്ല. ഇവിടെയാണ്‌ വലിയ പിഴവ്‌ സംഭവിച്ചത്‌. പരാജയങ്ങളില്‍ ബലിയാടുകളെ കണ്ടെത്തിയുള്ള പരിഹാരം ശാശ്വതമായിരുന്നില്ല. പരിശീലകരായിരുന്നു പലപ്പോഴും ഇരകളായവര്‍. മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിനെ പോലെ വലിയ ക്ലബ്‌ ഒരു പരീശലകനുമായി പ്രൊഫഷണലിസത്തിന്റെ ശക്തരായ വക്താക്കളായി ലോകം മുഴുവന്‍ നിറഞ്ഞ സമയത്തും നമ്മുടെ ടീമുകള്‍ ഓരോ സീസണിലും പരിശീലകരെ മാറ്റികൊണ്ടേയിരുന്നു. ഫെര്‍ഗൂസണില്‍ മാഞ്ചസ്റ്ററിന്‌ വിശ്വാസമുണ്ട്‌. ഡേവിഡ്‌ ബെക്കാമിനെയും കൃസ്‌റ്റിയാനോ റൊണാള്‍ഡോയെയും പോലുള്ളവര്‍ കളം മാറിയിട്ടും മാഞ്ചസ്‌റ്ററിനെ അത്‌ ബാധിക്കാത്തത്‌ കരുത്തനായ പരിശീലകനുള്ളത്‌ കൊണ്ടാണ്‌. നമ്മുടെ ടീമുകള്‍ വസ്‌ത്രം മാറുന്നത്‌ പോലെയാണ്‌ പരിശീലകരെ മാറ്റുന്നത്‌. സ്വന്തം നിലനില്‍പ്പിനായി പരിശീലകര്‍ താരങ്ങളുടെ പ്രീതി തേടുന്നതോടെ കളിയില്‍ കാര്യമില്ലാതെ വന്നു-ഫ്‌ളാഷ്‌ ബാക്ക്‌ ഇവിടെ അവസാനിക്കുന്നു.
ഇങ്ങനെ താറുമാറായ കേരളാ ഫുട്‌ബോളിനെ രക്ഷിക്കാന്‍ എന്നെങ്കിലുമൊരാള്‍ വരുമെന്ന പ്രതീക്ഷ പൂര്‍ണ്ണമായും ആരും കൈവിട്ടിട്ടില്ല. ഫുട്‌ബോള്‍ എന്ന മനോഹരമായ ഗെയിമിന്റെ മഹത്വത്തെ ലോകം ഏറ്റുപാടുമ്പോള്‍ അവര്‍ക്കൊപ്പം അഭിമാനത്തോടെ നില്‍ക്കാന്‍ നമ്മുടെ കൗമാരവും യുവതയുമെല്ലാം തയ്യാറാവുന്നതാണ്‌ വിസ്‌മയമായ കാഴ്‌ച്ച. ഫുട്‌ബോളറായിട്ട്‌ സാമ്പത്തിക നേട്ടമില്ല എന്ന്‌ പറയുന്ന രക്ഷിതാക്കളോട്‌ കാല്‍പ്പന്തിന്റെ വശ്യമനോഹാരിതയെക്കുറിച്ച്‌ സംസരിക്കാന്‍ കരുത്തുള്ള കുട്ടികളാണ്‌ ഇപ്പോഴുള്ളത്‌. ശ്രീശാന്തിന്റെ പിന്‍ഗാമികളായി, ഐ.പി.എല്‍ പോലുള്ള കോടി മാമാങ്കങ്ങളില്‍ പങ്കെടുത്ത്‌ അതിവേഗം ധനവാനായി, ബഹുദൂരം എളുപ്പത്തില്‍ സഞ്ചരിക്കാന്‍ വഴികളുണ്ടായിട്ടും സോക്കര്‍ പ്രിയതയിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്ന കുട്ടികള്‍ ധൈര്യസമേതമാണ്‌ പറയുന്നത്‌ ഞങ്ങള്‍ റെഡിയെന്ന്‌.
പണ്ട്‌ വലിയ ചാമ്പ്യന്‍ഷിപ്പുകള്‍ മാത്രം നടന്നിരുന്ന കേരളത്തില്‍ ഇപ്പോള്‍ സ്‌ക്കൂള്‍തല ഫുട്‌ബോള്‍ മല്‍സരങ്ങളും ചാമ്പ്യന്‍ഷിപ്പുകളുമാണ്‌ മൈതാനങ്ങള്‍ക്ക്‌ ജിവന്‍ നല്‍കുന്നത്‌. താരങ്ങളെ കണ്ടെത്തി അവര്‍ക്ക്‌ ശിക്ഷണം നല്‍കാന്‍ പഴയ കാല ഫുട്‌ബോളര്‍മാര്‍ സ്വന്തം പണം മുടക്കുന്നു. കോഴിക്കോട്‌ ജില്ലയില്‍ മാത്രം ഡിസംബറില്‍ നടന്നത്‌ നാല്‌ ഇന്റര്‍ സ്‌ക്കൂള്‍ ചാമ്പ്യന്‍ഷിപ്പുകളാണ്‌. ഒളിംപ്യന്‍ റഹ്‌മാന്‍ മെമ്മോറിയല്‍ ട്രസ്‌റ്റിന്റെ ഇന്റര്‍ സ്‌ക്കൂള്‍ ഫുട്‌ബോള്‍ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്നപ്പോള്‍ മലബാര്‍ കൃസ്‌റ്റിയന്‍ കോളജ്‌ മൈതാനത്ത്‌ യൂണിവേഴ്‌സല്‍ സോക്കറിന്റെ ഫുട്‌ബോള്‍ കാര്‍ണിവലായിരുന്നു. അതിനിടെ തന്നെ സെന്റ ജോസഫ്‌സ്‌ സ്‌ക്കൂളില്‍ അരങ്ങേറിയ ഇന്റര്‍ സ്‌ക്കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലബാര്‍ ജില്ലകളില്‍ നിന്നായി പതിനാറോളം ടീമുകള്‍ പങ്കെടുത്തു. ടാറ്റാ ടീ ആഴ്‌സനല്‍ ഇന്റര്‍ സ്‌ക്കൂള്‍ ചാമ്പ്യന്‍ഷിപ്പും ജില്ലാ വെറ്ററന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സ്‌ക്കൂള്‍തല ചാമ്പ്യന്‍ഷിപ്പുമെല്ലാം ആവേശകരമായി നടന്ന കാഴ്‌ച്ചയില്‍ അവധിക്കാല ക്യാമ്പുകളിലേക്ക്‌ കുട്ടികളുടെ പ്രവാഹമായിരുന്നു. കാലിക്കറ്റ്‌ വാഴ്‌സിറ്റിയുടെ മുന്‍കാല താരങ്ങളുടെ സംഘടന വര്‍ഷം തോറും നടത്തിവരുന്ന അവധികാല ക്യാമ്പിലേക്ക്‌ സംസ്ഥാന തലത്തില്‍ സെലക്ഷന്‍ നടന്നപ്പോഴും, ജില്ലാ തലങ്ങളില്‍ ഡി.എഫ്‌.എ കള്‍ നടത്തിയ സെലക്ഷനിലും കുട്ടികളുടെ ആധിക്യമായിരുന്നു. കളിക്കാന്‍ മൈതാനമില്ലാത്തത്‌ മാത്രമാണ്‌ സംഘാടകരെ വലക്കുന്നത്‌.
ഔഗ്യോഗിക തണലും സ്‌പോണ്‍സര്‍മാരുടെ പിന്തുണയമില്ലാതെ ഫുട്‌ബോള്‍ വികസന ലക്ഷ്യത്തില്‍ ട്രസ്‌റ്റുകളും അക്കാദമികളും ക്ലബുകളും ചാമ്പ്യന്‍ഷിപ്പുകളും വരുകയാണ്‌. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടുമായി കുരുന്നു പ്രതിഭകളെ കണ്ടെത്തി അവര്‍ക്ക്‌ ശിക്ഷണം നല്‍കാനും വളര്‍ത്താനുമായി ആറോളം സ്വകാര്യ സംരഭകരുടെ ട്രസ്‌റ്റുകള്‍ രൂപമെടുത്തിട്ടുണ്ട്‌. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ നടത്തുന്ന ഐ ലീഗ്‌ ഫുട്‌ബോളില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക്‌ നിര്‍ബന്ധമായും ജൂനിയര്‍ അക്കാദമികള്‍ വേണമെന്ന നിര്‍ബന്ധത്തില്‍ ദേശീയ തലത്തില്‍ ടാറ്റാ ഫുട്‌ബോള്‍ അക്കാദമി മാതൃകയില്‍ ജൂനിയര്‍ പരിശീലന കേന്ദ്രങ്ങള്‍ വരുമ്പോള്‍ ആ ചുവടുപിടിച്ചാണ്‌ കേരളത്തിലും സോക്കര്‍ വികസനത്തിന്റെ പുതിയ മാതൃകകള്‍ പരീക്ഷിക്കപ്പെടുന്നത്‌. കോഴിക്കോട്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ എഡ്യുക്കേഷന്‍ പ്രൊമോഷന്‍ ട്രസ്റ്റ്‌ (സെപ്‌റ്റ്‌) 2004 ലാണ്‌ സ്ഥാപിതമായത്‌. അഞ്ച്‌ ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സില്‍ ഉടലെടുത്ത ആശയത്തില്‍ ഇന്ന്‌ സെപ്‌റ്റിന്‌ സംസ്ഥാനത്ത്‌ മാത്രം 22 സെന്ററുകളുണ്ട്‌. ഈ സെന്ററുകളിലായി അയ്യായിരത്തോളം പേരാണ്‌ സെലക്ഷനായി വന്നത്‌. ഇവരില്‍ 540 പേര്‍ക്കാണ്‌ സെലക്ഷന്‍ ലഭിച്ചത്‌. സെപ്‌റ്റിന്റെ ടീം സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തി കരുത്തരായ പ്രതിയോഗികളെ തോല്‍പ്പിക്കുകയും ചെയ്‌തു. സെപ്‌റ്റിന്റെ രണ്ട്‌ കുട്ടികള്‍ ഈയിടെ രാജ്യത്തിനായി കളിക്കുകയും ചെയ്‌തു. സ്‌പോണ്‍സര്‍മാരില്ലാതെയാണ്‌ ഇത്തരം ടീമുകള്‍ വളരുന്നതും കളിക്കുന്നതും. (ശേഷിക്കുന്ന ഭാഗം നാളെ)

മെല്‍ബണില്‍ എന്തും സംഭവിക്കാം
മെല്‍ബണ്‍: ഉമര്‍ അക്‌മല്‍ എന്ന യുവ ബാറ്റ്‌സ്‌മാന്‍ ക്രീസിലുണ്ട്‌-അതിനാല്‍ തന്നെ ഓസ്‌ട്രേലിയക്ക്‌ ഭയവുമുണ്ട്‌. പാക്കിസ്‌താനെതിരായ ഒന്നാം ടെസ്റ്റിന്റെ അവസാന ദിനമാണിന്ന്‌ എം.സി.ജിയില്‍. കാര്യങ്ങള്‍ ഓസ്‌ട്രേലിയക്ക്‌ അനൂകൂലമാണെങ്കിലും ഉമര്‍ മൈതാനത്ത്‌ നില്‍ക്കുന്നതിനാല്‍ റിക്കി പോണ്ടിംഗിന്റെ മനസ്സില്‍ വേവലാതിയുണ്ട്‌-കാരണം അത്രമാത്രം കരുത്തനാണ്‌ ഈ യുവതാരം. 422 റണ്‍സാണ്‌ വിജയിക്കാന്‍ മുഹമ്മദ്‌ യൂസഫിന്റെ സംഘത്തിന്‌ വേണ്ടത്‌. എം.സി.ജിയില്‍ ഇത്ര വലിയ സ്‌ക്കോര്‍ ഒരു ടീമും അവസാന ദിവസം നേടിയിട്ടില്ല. പക്ഷേ ഇപ്പോള്‍ പാക്കിസ്‌താന്റെ രണ്ടാം ഇന്നിംഗ്‌സ്‌ സ്‌ക്കോര്‍ മൂന്ന്‌ വിക്കറ്റിന്‌ 170 റണ്‍സാണ്‌. അതായത്‌ ജയിക്കാന്‍ ഇനി വേണ്ടത്‌ 252 റണ്‍സ്‌ കൂടി. നായകനൊപ്പം (45) ഉമര്‍ കളിക്കുമ്പോള്‍ പാക്‌ ക്യാമ്പിലും പ്രതീക്ഷകള്‍ സജീവമാണ്‌. പക്ഷേ ഉമര്‍ പുറത്തായാല്‍ കാര്യങ്ങള്‍ പെട്ടെന്ന്‌ മാറും. മധ്യനിരയിലും വാലറ്റത്തിലും പിടിച്ചുനില്‍ക്കാന്‍ ആരുമില്ല. ഇന്നലെ തന്നെ ഉമറിനെ ഓസ്‌ട്രേലിയക്ക്‌ ലഭിക്കുമായിരുന്നു. സൈമണ്‍ കാറ്റിച്ച്‌ എന്ന പാര്‍ട്ട്‌ ടൈമറുടെ ഓഫ്‌ സ്‌പിന്നിന്‌ മുന്നില്‍ രണ്ട്‌ അവസരങ്ങളാണ്‌ ഓസ്‌ട്രേലിയക്കാര്‍ക്ക്‌ ലഭിച്ചത്‌. രണ്ടും പക്ഷേ ഫീല്‍ഡര്‍മാര്‍ പാഴാക്കി. കാറ്റിച്ചിന്റെ ആദ്യ പന്തിലെ ക്യാച്ച്‌ നതാന്‍ ഹൗറിറ്റ്‌സ്‌ പാഴാക്കിയപ്പോള്‍ അടുത്ത പന്തിലെ സ്റ്റംമ്പിംഗ്‌ അവസരം വിക്കറ്റ്‌ കീപ്പറും പാഴാക്കി.
രണ്ട്‌ സവിശേഷതകള്‍ നാലാം ദിവസത്തെ പോരാട്ടത്തിനുണ്ടായിരുന്നു. ഓസീസ്‌ ഓപ്പണര്‍ ഷെയിന്‍ വാട്ട്‌സണ്‍ കന്നി ടെസ്റ്റ്‌ സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ മുഹമ്മദ്‌ ആമീര്‍ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ അഞ്ച്‌ വിക്കറ്റ്‌ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ബൗളറായി. വാട്ട്‌സണ്‍ ഈ സീസണില്‍ മാത്രം മൂന്ന്‌ തവണ 90 കളില്‍ പുറത്തായിരുന്നു. ഈ ടെസ്‌റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ തന്നെ അദ്ദേഹം സെഞ്ച്വറിക്‌ തൊട്ടരികെയാണ്‌ വീണത്‌. തൊണ്ണൂറുകളിലെ ഈ പരിഭ്രമം ഇന്നലെയും അദ്ദേഹത്തെ വേട്ടയാടിയിരുന്നു. 99 ല്‍ നില്‍ക്കവെ വാട്ട്‌സണ്‍ നല്‍കിയ ക്യാച്ച്‌ ഫീല്‍ഡര്‍ വിട്ടു. ഒടുവില്‍ തട്ടിമുട്ടി നേടിയ റണ്‍സിലാണ്‌ ഓപ്പണര്‍ മൂന്നക്കം തികച്ചത്‌. 90 ല്‍ നിന്നും 100 ലെത്താന്‍ അദ്ദേഹം 66 മിനുട്ട്‌ എടുത്തു. പുറത്താവാതെ വാട്ട്‌സണ്‍ 120 റണ്‍സ്‌ നേടിയപ്പോള്‍ ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സ്‌ എട്ട്‌ വിക്കറ്റിന്‌ 225 റണ്‍സ്‌ എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. പാക്‌ ബൗളിംഗ്‌ നിരയിലെ പുതിയ താരമായ മുഹമ്മദ്‌ ആമിര്‍ ആദ്യ ഇന്നിംഗ്‌സിലെന്ന പോലെ തകര്‍പ്പന്‍ ഇന്‍സ്വിംഗറുകളുമായി അഞ്ച്‌ വിക്കറ്റാണ്‌ ഒറ്റയടിക്ക്‌ നേടിയത്‌. ടെസ്‌റ്റ്‌ ചരിത്രത്തിലെ ഏറഅറവും പ്രായം കുറഞ്ഞ്‌ അഞ്ച്‌ വിക്കറ്ര്‌ നേട്ടക്കാരന്‍ പാക്കിസ്‌താന്‍രെ നസിമുല്‍ ഖനിയാണ്‌. 1958 ല്‍ ജോര്‍ജ്‌ടൗണില്‍ വിന്‍ഡിസിനമെതിരായ ടെസ്‌റ്റില്‍ അഞ്ച്‌ വിക്കറ്റ്‌ നേട്ടം കൈവരിക്കുമ്പോള്‍ നസീമിന്‌ പ്രായം 16 വയസ്സും 303 ദിവസവുമായിരുന്നു. ഇന്നലെ അഞ്ച്‌ വിക്കറ്റ്‌ നേടുമ്പോള്‍ ആമിറിന്‌ പ്രായം 17 വയസ്സും 257 ദിവസവും.

ദക്ഷിണാഫ്രിക്കക്ക്‌ മരണബെല്‍
ഡര്‍ബന്‍: ഇയാന്‍ ബെല്‍ എന്ന ഇംഗ്ലീഷ്‌ മധ്യനിരക്കാരന്‍ ദക്ഷിണാഫ്രിക്കക്ക്‌ രണ്ടാം ടെസ്റ്റില്‍ മരണ ബെല്‍ മുഴക്കുന്നു. രണ്ടാം ടെസ്‌്‌റ്റില്‍ അവസാന റിപ്പോര്‍ട്ട്‌ ലഭിക്കുമ്പോള്‍ ആതിഥേയര്‍ പതറുകയാണ്‌. ബെല്ലിന്റെ സെഞ്ച്വറിയില്‍ (141) ഇംഗ്ലണ്ട്‌ രണ്ടാം ഇന്നിംഗ്‌സ്‌ ഒമ്പത്‌ വിക്കറ്റിന്‌ 575 റണ്‍സ്‌ എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്‌തപ്പോള്‍ വലിയ കമ്മിയില്‍ രണ്ടാം ഇന്നിംഗ്‌സ്‌ ആരംഭിച്ച ദക്ഷിണാഫ്രിക്കക്ക്‌ തുടക്കത്തില്‍ തന്നെ രണ്ട്‌ വിലപ്പെട്ട വിക്കറ്റുകള്‍ നഷ്‌ടമായിട്ടുണ്ട്‌. 195 റണ്‍സ്‌ കൂടി നേടിയാല്‍ മാത്രമാണ്‌ ഗ്രയീം സ്‌മിത്തിന്റെ സംഘത്തിന്‌ ഇന്നിംഗ്‌സ്‌ പരാജയം ഒഴിവാക്കാന്‍ കഴിയൂ. ഇന്നലെ രാവിലെ മുതല്‍ തകര്‍പ്പന്‍ ബാറ്റിംഗാണ്‌ ബെല്‍ നടത്തിയത്‌. ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ വലിയ സ്‌ക്കോര്‍ ആവശ്യമായ താരം അവസരത്തിനൊത്തുയരുകയായിരുന്നു. അദ്ദേഹം നല്‍കിയ ഈര്‍ജ്ജം ഉപയോഗപ്പെടുത്തി സ്‌പിന്നര്‍ ഗ്രയീം സ്വാന്‍ 14 പന്തുകള്‍ക്കിടെ രണ്ട്‌ വിക്കറ്റാണ്‌ വീഴത്തിയത്‌. ആഷ്‌വെല്‍ പ്രിന്‍സ്‌, ഹാഷിം അംല എന്നിവരാണ്‌ പുറത്തായവര്‍.

തമ്മിലടി
ന്യൂഡല്‍ഹി: ഫിറോസ്‌ ഷാ കോട്‌ല ഇന്ത്യന്‍ ക്രിക്കറ്റിന്‌ സമ്മാനിച്ചത്‌ വലിയ നാണക്കേടാണെങ്കില്‍ ഇന്നലെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഡല്‍ഹി ക്രിക്കറ്റ്‌ അസോസിയേഷന്‍ വാര്‍ഷിക യോഗം തമ്മിലടിയിലും പരസ്‌പര പഴിചാരലിലും അവസാനിച്ചു. പിച്ച്‌ മോശമായത്‌ മൂലം ഇന്ത്യ-ലങ്ക പരമ്പരയിലെ അവസാന മല്‍സരം പകുതി വഴിയില്‍ ഉപേക്ഷിക്കാനുണ്ടായ സാഹചര്യം വലിയ നാണക്കേടാണെന്ന്‌ 1983 ല്‍ ലോകകപ്പ്‌ നേടിയ ഇന്ത്യന്‍ സംഘത്തില്‍ അംഗമായിരുന്ന കീര്‍ത്തി ആസാദ്‌ ആരോപിച്ചപ്പോള്‍ അദ്ദേഹത്തിനെതിരെ ബി.ജെ.പി ക്കാരനായ പ്രസിഡണ്ട്‌ അരുണ്‍ ജെയ്‌റ്റ്‌ലി രംഗത്ത്‌ വന്നു. തനിക്കെതിരെ വാക്കേറ്റം നടന്നപ്പോള്‍ അതില്‍ പ്രതിഷേധിച്ച്‌ ആസാദ്‌ യോഗം ബഹിഷ്‌ക്കരിച്ചു. എന്നാല്‍ ഇത്തരത്തില്‍ ഒരു സംഭവം നടന്നിട്ടില്ല ന്നൊണ്‌ ജെയ്‌റ്റ്‌ലി വീശദീകരിച്ചത്‌. ആസാദ്‌ പറയുന്നതില്‍ കാര്യമില്ലെന്നാണ്‌ അസോസിയേഷന്‍ സെക്രട്ടറി സുനില്‍ ദേവും പറഞ്ഞത്‌. എന്നാല്‍ താന്‍ ശരിക്കും അപമാനിക്കപ്പെട്ടതായാണ്‌ ആസാദ്‌ പറയുന്നത്‌. നിര്‍ണ്ണായകമായ ഒരു യോഗത്തില്‍ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യം അനുവദിക്കാത്തത്‌ ഗുരുതരമായ കുറ്റമാണ്‌. ഇത്‌ ജനാധിപത്യം ഇന്ത്യയല്ലേ എന്നും ആസാദ്‌ ചോദിച്ചു.
പ്രശ്‌നത്തില്‍ താന്‍ കുറ്റകാരനാണെന്ന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ ഗ്രൗണ്ട്‌ ആന്‍ഡ്‌ പിച്ചസ്‌ കമ്മിറ്റിയുടെ തലവന്‍ ദാല്‍ജിത്‌ സിംഗ്‌ പറഞ്ഞു. കോട്‌ലയിലെ സംഭവത്തിന്‌ ശേഷം സ്ഥാനം നഷ്‌ടമായ ദാല്‍ജിത്‌ ഇന്നലെയാണ്‌ ആദ്യമായി ഈ വിഷയത്തില്‍ സംസാരിച്ചത്‌. രാജ്യാന്തര മല്‍സരം കോട്‌ലയില്‍ നടത്തുന്നതിന്‌ മുമ്പ്‌ പരിശീലന മല്‍സരങ്ങള്‍ നടത്താതിരുന്നത്‌ കുറ്റകരമായതായി അദ്ദേഹം സമ്മതിച്ചു. പരിശീലന മല്‍സരങ്ങള്‍ നടത്തിയിരുന്നെങ്കില്‍ തീര്‍ച്ചയായും പിച്ചിന്റെ നിലവാരം മനസ്സിലാക്കാന്‍ കഴിയുമായിരുന്നു.

ചെല്‍സിക്ക്‌ ദ്രോഗ്‌ബയില്ല
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ഫുള്‍ഹാമിനെ 2-1 ന്‌ തോല്‍പ്പിച്ച്‌ കരുത്ത്‌ തിരിച്ചുപിടിച്ച ചെല്‍സിക്ക്‌ കുറച്ചു ദിവസങ്ങളില്‍ ഇനി സൂപ്പര്‍ സ്‌ട്രൈക്കര്‍ ദിദിയര്‍ ദ്രോഗ്‌ബെയുടെ സേവനം ലഭിക്കില്ല. ആഫ്രിക്കന്‍ നാഷന്‍സ്‌ കപ്പില്‍ ഐവറി കോസ്‌റ്റിനെ പ്രതിനിധീകരിക്കാന്‍ നാട്ടിലേക്ക്‌ പോവുകയാണ്‌ ദ്രോഗ്‌ബയും സഹതാരമായ സലോമാന്‍ കാലുവും. ഘാനക്കാരനായ മൈക്കല്‍ എസ്സീനും നൈജീരിയയുടെ ജോണ്‍ മികെ ഒബിയും ചെല്‍സിക്ക്‌ വേണ്ടി കുറച്ചുനാളുകള്‍ കളിക്കാനുണ്ടാവില്ല. കഴിഞ്ഞ എട്ട്‌ മല്‍സരങ്ങളില്‍ ചെല്‍സി നേടുന്ന രണ്ടാമത്തെ വിജയാണ്‌ ഇന്നലെ ഫുള്‍ഹാമിനെതിരെ സ്വന്തമാക്കാന്‍ കഴിഞ്ഞത്‌. ഈ മല്‍സരത്തില്‍ ദ്രോഗ്‌ബെ ഗോള്‍ നേടുകയും ചെയ്‌തിരുന്നു. 19 ഗോളുകള്‍ ഈ സീസണില്‍ ദ്രോഗ്‌ബെ സ്‌ക്കോര്‍ ചെയ്‌തിട്ടുണ്ട്‌. പക്ഷേ അദ്ദേഹത്തിന്റെ അഭാവത്തിലും മെച്ചപ്പെട്ട പ്രകടനം നടത്താന്‍ ടീമിന്‌ കഴിയുമെന്നാണ്‌ കോച്ച്‌ കാര്‍ലോസ്‌ അന്‍സലോട്ടി പറയുന്നത്‌. അംഗോളയിലാണ്‌ ആഫ്രിക്കന്‍ നാഷന്‍സ്‌ കപ്പ്‌ ജനുവരി പത്ത്‌ മുതല്‍ ആരംഭിക്കുന്നത്‌.
പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മല്‍സരങ്ങളില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്‌ മാഞ്ചസ്റ്റര്‍ സിറ്റിയാണ്‌. പുതിയ പരിശീലകന്‍ മാന്‍സിനിക്ക്‌ കീഴില്‍ രണ്ടാമത്‌ മല്‍സരം കളിക്കുന്ന സിറ്റി മൂന്ന്‌ ഗോളിന്‌ വോള്‍വര്‍ഹാംടണെ തകര്‍ത്തു. പ്രീമിയര്‍ ലീഗില്‍ ഇത്തവണ കിരീടമാണ്‌ ടീമിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മറ്റ്‌ മല്‍സരങ്ങളില്‍ ടോട്ടന്‍ഹാം രണ്ട്‌്‌ ഗോളിന്‌ വെസ്റ്റ്‌ഹാമിനെ തോല്‍പ്പിച്ചപ്പോള്‍ എവര്‍ട്ടണ്‍ ഇതേ മാര്‍ജിനില്‍ ബേര്‍ണ്‍ലിയെ വീഴ്‌ത്തി. ബിര്‍മിംഗ്‌ഹാം സിറ്റി ഒരു ഗോളിന്‌ സ്‌റ്റോക്ക്‌ സിറ്റിയെ തോല്‍പ്പിച്ചപ്പോള്‍ ബ്ലാക്‌ബര്‍ണ്‍-സുതര്‍ലാന്‍ഡ്‌ മല്‍സരം 2-2 ല്‍ അവസാനിച്ചു. പോയന്റ്‌്‌ ടേബിളില്‍ ചെല്‍സി 45 പോയന്റുമായി ഒന്നാമതാണ്‌. 40 ല്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡും 38 ല്‍ ആഴ്‌സനല്‍ മൂന്നാമതും നില്‍ക്കുന്നു.

ടിന്റുവിന്‌ ഡബിള്‍
ചെന്നൈ: അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌ മീറ്റില്‍ കാലിക്കറ്റ്‌ വാഴ്‌സിറ്റിയുടെ സൂപ്പര്‍ താരം ടിന്റു ലൂക്കക്ക്‌ ഗോള്‍ഡന്‍ ഡബിള്‍. ആദ്യ ദിവസം മീറ്റ്‌ റെക്കോര്‍ഡോടെ 800 മീറ്ററില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ ടിന്റു ഇന്നലെ നടന്ന 400 മീറ്ററിലും മീറ്റ്‌ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേട്ടം ആവര്‍ത്തിച്ചു. 53.02 സെക്കന്‍ഡിലാണ്‌ ടിന്റു സ്വര്‍ണ്ണം നേടിയത്‌. ഈ ഇനത്തില്‍ കണ്ണൂരിന്റെ നിലവിലെ ജേതാവ്‌ അനു മറിയം ജോസ്‌ രണ്ടാമത്‌ വന്നു. പോയന്റ്‌ ടേബിളില്‍ കാലിക്കറ്റ്‌ മുന്നേറ്റം തുടരുകയാണ്‌. ആദ്യ ദിവസം മൂന്നും സ്വര്‍ണ്ണവും രണ്ട്‌ വെളളിയും ഒരു വെങ്കലവും സ്വന്തമാക്കിയ കാലിക്കറ്റ്‌ ഇന്നലെയും മൂന്ന്‌ മെഡലുകള്‍ സ്വന്തമാക്കി. ഇതില്‍ രണ്ട്‌ സ്വര്‍ണ്ണമുണ്ട്‌. പുരുഷന്മാരുടെ 400 മീറ്ററില്‍ കുഞ്ഞിമുഹമ്മദാണ്‌ രണ്ടാം സ്വര്‍ണ്ണം നേടിയത്‌. മൂന്ന്‌ സ്വര്‍ണ്ണവുമായി ഗുരുനാനാക്ക്‌ സര്‍വകലാശാലയാണ്‌ രണ്ടാമത്‌. മുന്‍ ചാമ്പ്യന്മാരായ എം.ജിക്ക്‌ രണ്ടാം ദിവസം കാര്യമായ നേട്ടങ്ങളില്ല. മീറ്റിലെ ഏറ്റവും വേഗതയേറിയ താരമായി മാറിയ നീതു രാജന്‍ നല്‍കിയ നേട്ടത്തില്‍ തന്നെയാണ്‌ എം.ജി. ഒരു സ്വര്‍ണ്ണവും വെള്ളിയും വെങ്കലവുമാണ്‌ ടീമിന്റെ സമ്പാദ്യം. കേരളാ കലാശാലക്ക്‌ രണ്ട്‌ മെഡലും കണ്ണൂരിന്‌ ഒന്നുമാണുള്ളത്‌.
ആദ്യ ദിവസം റെക്കോര്‍ഡോടെ സ്വര്‍ണ്ണം സ്വന്തമാക്കാന്‍ കഴിഞ്ഞതാണ്‌ രണ്ടാം ദിവസവും കരുത്ത്‌ പ്രകടിപ്പിക്കാന്‍ തന്നെ സഹായിച്ചതെന്ന്‌ ടിന്റു പറഞ്ഞു.

കപ്പടിക്കുമെന്ന്‌ ബൂട്ടിയ
ഗോഹട്ടി: ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോളില്‍ ഇത്തവണ ഈസ്‌റ്റ്‌ ബംഗാളിന്‌ വ്യക്തമായ സാധ്യതയുളളതായി നായകന്‍ ബൈജൂംഗ്‌ ബൂട്ടിയ. ഇന്നാണ്‌ ഫെഡറേഷന്‍ കപ്പില്‍ സെമി മല്‍സരങ്ങള്‍. ബൂട്ടിയയും സംഘവും നേരിടുന്നത്‌ മോഹന്‍ ബഗാനെയാണ്‌. ബഗാനില്‍ നിന്നും വന്‍ വിവാദത്തിലുടെ ഇത്തവണ ഈസ്‌റ്റ്‌ ബംഗാളിലെത്തിയ ബൂട്ടിയക്ക്‌ ഇന്നത്തെ മല്‍സരം കനത്ത വെല്ലുവിളിയാണ്‌.

Monday, December 28, 2009

OUR FOOTBALL IS HOPEFUL

ഫുട്‌ബോള്‍ 09
എന്ത്‌ പറ്റി കേരളാ ഫുട്‌ബോളിന്‌ എന്ന ചോദ്യം പഴഞ്ചനാണ്‌... നമ്മുടെ ഫുട്‌ബോളിന്‌ ഇനി ഒന്നും സംഭവിക്കാനില്ല-അപകടമേഖലയിലെ നൂല്‍പ്പാലത്തിലുടെയാണ്‌ ഇപ്പോള്‍ സഞ്ചാരം. പക്ഷേ ഫുട്‌ബോള്‍ തല്‍പ്പരതക്ക്‌ മുമ്പത്തെക്കാള്‍ ഉണര്‍വ്‌ ലഭിക്കുമ്പോള്‍, കോച്ചിംഗ്‌ ക്യാമ്പുകളിലേക്കും അവധിക്കാല ക്യാമ്പുകളിലേക്കും കുട്ടികള്‍ പ്രവഹിക്കുമ്പോള്‍ പ്രതീക്ഷകള്‍ വീണ്ടും തളിര്‍ക്കുകയാണ്‌... 2009 എന്ന വര്‍ഷം ഫുട്‌ബോളില്‍ നേട്ടങ്ങളില്‍ നമുക്ക്‌ വട്ടപൂജ്യമാണെങ്കിലും കൗമാരാകര്‍ഷണത്തില്‍ പ്രതീക്ഷകളുടെ പൂക്കാലമാണ്‌. ചാനലുകളില്‍ ലയണല്‍ മെസിയെ പോലുളളവരെ വീക്ഷിക്കുന്ന കുരുന്നുകള്‍ ഇ.എസ്‌.പി.എന്നിലും സ്‌റ്റാര്‍ സ്‌പോര്‍ട്‌സിലും സീസ്‌പോര്‍ട്‌സിലുമെല്ലാമായി യൂറോപ്യന്‍ ഫുട്‌ബോളിന്റെ മാസ്‌മരകിത തല്‍സമയം ആസ്വദിക്കുമ്പോള്‍ നമ്മുടെ സോക്കര്‍ ഭാവി ആശാവഹമല്ലേ-കമാല്‍ വരദൂര്‍ നടത്തുന്ന ഒരന്വേഷണം. രണ്ട്‌ ദിവസങ്ങളിലായി സ്‌പോര്‍ട്‌സ്‌ ചന്ദ്രികയില്‍ വായിക്കുക.

കേരളത്തില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം 2009 ലെ മൂന്ന്‌ സ്‌ക്കൂള്‍ അവധികാലങ്ങളിലായി 73 ഫുട്‌ബോള്‍ കോച്ചിംഗ്‌ ക്യാമ്പുകളാണ്‌ അരങ്ങേറിയത്‌. മലബാറിലെ ജില്ലകളില്‍ മാത്രം അമ്പതോളം ക്യാമ്പുകള്‍. ഈ ക്യാമ്പുകളിലേക്ക്‌ വന്നത്‌ മൂവായിരത്തോളം കുട്ടികള്‍. കാല്‍പ്പന്തിന്റെ വിസ്‌മയ ലോകത്തേക്ക്‌ സ്വയം ആകൃഷ്‌ടരായും രക്ഷിതാക്കളുടെ പ്രേരണയാലും വന്ന കുരുന്നു പ്രതിഭകള്‍ക്ക്‌ വിത്തും വളവും നല്‍കാന്‍ വിഖ്യാതരായ മുന്‍കാല ഫുട്‌ബോളര്‍മാരും രംഗത്തെത്തി. ഗോള്‍ക്കീപ്പിംഗ്‌ ക്യാമ്പും മാനസികാരോഗ്യ ക്യാമ്പും ഫിസിക്കല്‍ ഫിറ്റ്‌നസ്‌ ക്യാമ്പുമെല്ലാമായി കുട്ടികളെ ശരിക്കും ആകര്‍ഷിക്കുന്ന ഹ്രസ്വ കളരികളില്‍ വന്ന കുട്ടികള്‍ക്ക്‌ ലോകത്തിന്റെ സോക്കര്‍ ഗതിവിഗതികള്‍ നന്നായി അറിയാം. ഔദ്യോഗിക തലത്തില്‍ ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ക്യാമ്പുകള്‍ സജീവമായപ്പോള്‍ ഇന്റര്‍ സ്‌ക്കൂള്‍തല ചാമ്പ്യന്‍ഷിപ്പുകള്‍ പല വേദികളിലായി ആകര്‍ഷകമായി നടന്നു. മലപ്പുറത്തെ എം.എസ്‌.പി സ്‌ക്കൂളും മുര്‍ക്കനാട്‌ സ്‌ക്കൂളും കോഴിക്കോടെ മലബാര്‍ കൃസ്‌ത്യന്‍ കോളജ്‌ സ്‌ക്കൂള്‍ ടീമുമെല്ലാം കളി മികവില്‍ എല്ലാവരെയും ആകര്‍ഷിച്ചു. കോഴിക്കോട്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ്‌ എഡ്യൂക്കേഷന്‍ പ്രൊമോഷ്‌ന്‍ ട്രസ്‌റ്റിന്റെ കുട്ടികള്‍ ഒന്നിലധികം തവണ വിദേശ പര്യടനങ്ങള്‍ നടത്തി. യൂറോപ്യന്‍ ടീമുകളെ പരാജയപ്പെടുത്താന്‍ പോലും ഈ കുട്ടികള്‍ക്കായി. ഇപ്പോള്‍ ഫുട്‌ബോള്‍ ക്യാമ്പുകള്‍ എന്ന്‌ പറഞ്ഞാല്‍ സംഘാടകര്‍ക്ക്‌ വലിയ താല്‍പ്പര്യമാണ്‌. ക്യാമ്പുകളിലേക്ക്‌ വരുന്ന അപേക്ഷകള്‍ വര്‍ദ്ധിക്കുമ്പോള്‍ സെലക്ഷന്‍ പ്രക്രിയ എളുപ്പമല്ല. ഈ സെലക്ഷന്‍ വിഷമത്തില്‍ നിന്നും നല്ല കുട്ടികളെ ലഭിക്കുമ്പോള്‍ പഴയ കാല വിഖ്യാതര്‍ ഒരു കാര്യം സമ്മതിക്കുന്നു-നമ്മുടെ ഫുട്‌ബോള്‍ ഭാവിക്ക്‌ മരണമില്ല. പക്ഷേ തേച്ചുമിനുക്കാനും സംരക്ഷിക്കാനും ഔദ്യോഗിക സഹായം വേണം.
ഇനി അല്‍പ്പം ഫ്‌ളാഷ്‌ബാക്ക്‌: വി.പി സത്യനും ഐ.എം വിജയനും യു.ഷറഫലിയും സി.വി പാപ്പച്ചനും, കെ.ടി ചാക്കോയും കുരികേശ്‌ മാത്യൂവും ജോപോള്‍ അഞ്ചേരിയുമെല്ലാം ഒരു കാലത്ത്‌ നമ്മുടെ ഫുട്‌ബോളിലെ ചിരപ്രതിഷ്‌ഠാ നാമങ്ങളായിരുന്നു. കേരളാ പോലീസും എഫ്‌.സി കൊച്ചിനുമെല്ലാം കേരളത്തിന്റെ പ്രിയപ്പെട്ട ടീമുകളും. സേട്ട്‌ നാഗ്‌ജി അമര്‍സിയും ചാക്കോളയും ശ്രീനാരായണയും മാമ്മന്‍മാപ്പിളയും ജി.വി രാജ ട്രോഫികളുമെല്ലാം കേരളം കാത്തിരുന്ന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പുകളായിരുന്നു. കോഴിക്കോട്‌ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലും കണ്ണൂരിലെ നെഹ്‌റു സ്‌റ്റേഡിയത്തിലും തൃശൂരിലെ മുന്‍സിപ്പല്‍ മൈതാനത്തും കൊച്ചിയിലെ മഹാരാജാസ്‌ മൈതാനത്തും തിരുവനന്തപുരത്തെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലുമെല്ലാം കാല്‍പ്പന്തിന്റെ ആരവങ്ങള്‍ക്കൊപ്പം ഉയര്‍ന്ന ആഹ്ലാദത്തില്‍ ഫുട്‌ബോള്‍ നന്മയുടെ ജീവനുണ്ടായിരുന്നു. ആ സുവര്‍ണ്ണ കാലത്തിന്‌ ശേഷം ഫുട്‌ബോളില്‍ കേരളം വളരെ വേഗം വട്ടപൂജ്യമായി. ഇന്ന്‌ ദേശീയ തലത്തില്‍ നമ്മുടെ മേജര്‍ ചാമ്പ്യന്‍ഷിപ്പായ ഐ ലീഗില്‍ കേരളത്തിന്‌ ഒരു പ്രതിനിധി മാത്രം, ദേശീയ ടീമില്‍ മലയാളികളുടെ സാന്നിദ്ധ്യം തന്നെ കുറയുന്നു. ഈയിടെ ധാക്കയില്‍ നടന്ന സാഫ്‌ കപ്പില്‍ കളിച്ച ഇന്ത്യന്‍ സംഘത്തില്‍ ഒരു മലയാളി പോലുമുണ്ടായിരുന്നില്ല. ദേശീയ സീനിയര്‍ സംഘത്തില്‍ അവസാന ഇലവനിലെ സ്ഥിരം സാന്നിദ്ദ്യം ഒരാള്‍ മാത്രം-എന്‍.പി പ്രദീപ്‌. ഇങ്ങനെ അത്യുന്നതങ്ങളില്‍ നിന്ന്‌ ഒറ്റയടിക്ക്‌ നമ്മുടെ ഫുട്‌ബോള്‍ അഗാധങ്ങളിലേക്ക്‌ അധ:പതിച്ചതിന്റെ കാരണങ്ങള്‍ പലവുരു ചര്‍ച്ച ചെയ്‌പ്പെട്ടതാണ്‌. പക്ഷേ അധികൃതര്‍ കണ്ണ്‌ തുറന്നില്ല. പരാതികള്‍ ഫുട്‌ബോള്‍ പ്രേമികളുടെ വനരോദനങ്ങളായി മാറി. ഫെഡറേഷന്‍ കപ്പിലും സന്തോഷ്‌ ട്രോഫിയിലും ഡ്യൂറാന്‍ഡ്‌ കപ്പിലുമെല്ലാം കേരളാ ടീമുകള്‍ തോല്‍ക്കാന്‍ മാത്രമുള്ള അതിഥികളായി. ദേശീയ ലീഗ്‌ ഫുട്‌ബോള്‍ 1996-97 വര്‍ഷത്തില്‍ ആരംഭിച്ചപ്പോള്‍ കേരളത്തിന്റെ പ്രതിനിധികള്‍ കേരളാ പോലീസായിരുന്നു. പക്ഷേ യോഗ്യതാ മല്‍സരങ്ങളില്‍ അവര്‍ അവസാന സ്ഥാനത്തായി. കുറച്ചുകാലത്തിനകം പോലീസ്‌ ടീം എന്നൊന്നില്ലാതെയായി. ഫെഡറേഷന്‍ കപ്പ്‌ ഉള്‍പ്പെടെ കേരളത്തിന്‌ വലിയ നേട്ടങ്ങള്‍ സമ്മാനിച്ച ടീമായിരുന്നു അതെന്ന്‌ ഓര്‍ക്കണം. 1997 ല്‍ രാജ്യത്തെ ആദ്യ പ്രൊഫഷണല്‍ ക്ലബായി എഫ്‌.സി കൊച്ചിന്‍ വന്നപ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ മനസ്സാ ആ ടീമിനെ സ്വാഗതം ചെയ്‌തു. ടീമിനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ യു.ബി ഗ്രൂപ്പും കിറ്റ്‌ സ്‌പോണ്‍സറായി റീബോക്കും വന്നപ്പോള്‍ അത്‌ ചരിത്ര സംഭവമായിരുന്നു. ആദ്യ വര്‍ഷത്തില്‍ തന്നെ ടീമിന്‌ ഡ്യൂറാന്‍ഡ്‌ കപ്പ്‌. ഔദ്യോഗിക കാരണങ്ങളാല്‍ ഫെഡറേഷന്‍ കപ്പില്‍ കളിക്കാന്‍ അവസരം നിഷേധിക്കപ്പെട്ടിട്ടും ദേശീയ ലീഗില്‍ അവര്‍ നാലാമത്‌ വന്നു. പക്ഷേ പ്രൊഫഷണല്‍ ക്ലബായിട്ടും താരങ്ങളോട്‌ പ്രൊഫഷണലായി നില്‍ക്കാന്‍ മാനേജ്‌മെന്റിന്‌ കഴിയാതെ വന്നതോടെ സൂപ്പര്‍ താരങ്ങള്‍ കൂടുവിട്ടു. അതോടെ എഫ്‌.സി അതിവേഗം വിസ്‌മൃതിയിലേക്ക്‌ പോയി. പിന്നെ എസ്‌.ബി.ടിയുടെ ഊഴമായിരുന്നു. കേരളത്തിന്റെ മാത്രം കുട്ടികളുടെ ടീം. ആസിഫ്‌ സഹീറും ഇഗ്‌നേഷ്യസും അബ്‌ദുള്‍ ഹക്കീമും അബ്ദുള്‍ നൗഷാദും പിന്നെ സ്വന്തം കോച്ച്‌ മുഹമ്മദ്‌ നജീബും. വളരെ പെട്ടെന്ന്‌ ഉയരങ്ങളിലെത്തിയ ഈ ടീമിന്‌ വിനയായത്‌ സ്വന്തം ക്യാമ്പിലെ കുഴപ്പം തന്നെ. പരിശീലകനെതിരെ പലരും ചേര്‍ന്ന്‌ പാര പണിതു-മാനജ്‌മെന്റ്‌്‌ അത്‌ വിശ്വസിച്ചു. ടീമിന്‌ വേണ്ടി സ്വയം സമര്‍പ്പിച്ച പരിശീലകന്‍ പുറത്തായപ്പോള്‍ ടീമിന്റെ അധ:പതനവും തുടങ്ങി. ഇപ്പോഴിതാ വിവ. അവരും തപ്പിതടയുകയാണ്‌. കേരളത്തിലെ വാഴ്‌സിറ്റി ടീമുകളും ഒരു കാലത്ത്‌ അഖിലേന്ത്യാ തലത്തില്‍ ഒന്നാമന്മാരായിരുന്നു. അശുതോഷ്‌ മുഖര്‍ജി ഷീല്‍ഡ്‌ കേരളത്തിന്‌ മാത്രമുള്ളതായിരുന്നു. പക്ഷേ ഇന്നത്തെ തലമുറക്കറിയില്ല അശുതോഷ്‌ മുഖര്‍ജിയെയും ആ ഷീല്‍ഡിനെയും. സന്തോഷ്‌ ട്രോഫിയില്‍ ക്ലസ്റ്റര്‍ മല്‍സരങ്ങളില്‍ കളിക്കാന്‍ വിധിക്കപ്പെട്ട നമ്മുടെ ടീമില്‍ ഇപ്പോള്‍ പോപ്പുലര്‍ താരങ്ങളില്ല. ഒരു കാലത്ത്‌ ഫുട്‌ബോള്‍ താരങ്ങളെ നെഞ്ചിലേറ്റിയ മലയാളികള്‍ ഇന്ന്‌ ടിനു യോഹന്നാനെയും എസ്‌.ശ്രീശാന്തിനെയുമെല്ലാമാണ്‌ ചര്‍ച്ച ചെയ്‌തത്‌... (ബാക്കി നാളെ)

ടിന്റുവിന്‌ റെക്കോര്‍ഡ്‌, കാലിക്കറ്റ്‌ മുന്നില്‍
ചെന്നൈ: എഴുപതാമത്‌്‌ അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌ മീറ്റിന്റെ ആദ്യ ദിവസം പി.ടി.ഉഷയുടെ ശിഷ്യ ടിന്റു ലൂക്കയും കാലിക്കറ്റ്‌ വാഴ്‌സിറ്റിയും സ്വന്തമാക്കി. മൂന്ന്‌ സ്വര്‍ണ്ണവും രണ്ട്‌ വെള്ളിയും ഒരു വെങ്കലവുമായി കാലിക്കറ്റ്‌ മുന്നേറ്റം ആരംഭിച്ചപ്പോള്‍ പോയ വര്‍ഷത്തില്‍ മികവു കാട്ടിയ കണ്ണൂര്‍ വാഴ്‌സിറ്റിയും മഹാത്മാഗാന്ധി സര്‍വകലാശാലയും പിറകിലാണ്‌. വനിതകളുടെ 800 മീറ്ററില്‍ സ്വന്തം റെക്കോര്‍ഡ്‌ തിരുത്തി പുതിയ സമയം കുറിച്ച ടിന്റു ലൂക്ക കരുത്ത്‌ ആവര്‍ത്തിച്ച്‌ തെളിയിച്ചതായിരുന്നു നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്നലെ കണ്ടത്‌. ഉഷയുടെ ശിഷ്യയായ ടിന്റു ഓരോ മല്‍സരം കഴിയും തോറും മെച്ചപ്പെട്ട പ്രകടനം നടത്തുമ്പോള്‍ വളരെ ഏകപക്ഷീയമായാണ്‌ 800 മീറ്റര്‍ അവസാനിച്ചത്‌. രണ്ട്‌ മിനുട്ടും 1.92 സെക്കന്‍ഡിലും ടിന്റു ഫിനിഷ്‌ ചെയ്‌തപ്പോള്‍ കാലിക്കറ്റിന്റെ തന്നെ അംബികാ ശ്രീധര്‍ വെള്ളി നേടി. പുരുഷന്മാരുടെ 400 മീറ്ററില്‍ കാലിക്കറ്റിന്റെ ബെന്‍സണ്‍ ഒന്നാമത്‌ വന്നപ്പോള്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വികാസ്‌ ചന്ദ്രന്‍ ടീമിന്‌ മൂന്നാമത്തെ സ്വര്‍ണ്ണം സമ്മാനിച്ചു. കലാശാല മീറ്റിന്റെ ഔദ്യോഗിക ഉദ്‌ഘാടനം ഞായറാഴ്‌ച്ച നടന്നിരുന്നു. ടീമുകളുടെ മാര്‍ച്ച്‌ പാസ്റ്റിന്‌ ശേഷം തമിഴ്‌നാട്‌ സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ സെക്രട്ടറി കെ.ഗണേശനാണ്‌ മീറ്റ്‌ ഉദ്‌ഘാടനം ചെയ്‌തത്‌.

ഓസീസ്‌ മുന്നോട്ട്‌
മെല്‍ബണ്‍:പാക്കിസ്‌താനെതിരായ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തിലും ഓസ്‌ട്രേലിയന്‍ ആധിപത്യം. ഒന്നാം ഇന്നിംഗ്‌സില്‍ വലിയ ലീഡ്‌ സ്വന്തമാക്കിയ ആതിഥേയര്‍ രണ്ടാം ഇന്നിംഗ്‌സിലും ബാറ്റിംഗ്‌ മികവ്‌ ആവര്‍ത്തിച്ചപ്പോള്‍ കാര്യങ്ങള്‍ പാക്കിസ്‌താന്‌ പ്രതികൂലമാവുകയാണ്‌. എം.സി.ജിയില്‍ മൂന്നാം ദിവസം സ്റ്റംമ്പെടുക്കുമ്പോള്‍ 307 റണ്‍സിന്റെ വലിയ ലീഡാണ്‌ റിക്കി പോണ്ടിംഗിന്റെ സംഘത്തിനുള്ളത്‌. മൂന്ന്‌ വിക്കറ്റ്‌ മാത്രം നഷ്ടത്തില്‍ 111 റണ്‍സാണ്‌ രണ്ടാം ഇന്നിംഗ്‌സില്‍ അവര്‍ നേടിയിരിക്കുന്നത്‌. മല്‍സരം രണ്ട്‌ ദിവസം കൂടി ശേഷിക്കവെ പരാജയം ഒഴിവാക്കാന്‍ പാക്കിസ്‌താന്‌ പൊരുതേണ്ടി വരും. ആദ്യ ഇന്നിംഗ്‌സില്‍ 5 വിക്കറ്റിന്‌ 454 റണ്‍സ്‌ എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്‌ത ഓസ്‌ട്രേലിയ പാക്കിസ്‌താനെ 258 ല്‍ പുറത്താക്കിയിരുന്നു. തുടര്‍ന്ന്‌ രണ്ടാം ഇന്നിംഗ്‌സ്‌ തുടങ്ങിയപ്പോള്‍ മുഹമ്മദ്‌ ആമീറിന്റെ തകര്‍പ്പന്‍ സ്‌പെല്ലിലും (2 ന്‌ 43) ഷെയിന്‍ വാട്ട്‌സന്റെ മികവില്‍ ഓസീസ്‌ പിടിച്ചുപൊരുതി. നേരത്തെ ലെഫ്‌റ്റ്‌ ആം സീമര്‍ ഡഫ്‌ ബൊളീഗ്നറും മിച്ചല്‍ ജോണ്‍സണും മൂന്ന്‌ വിക്കറ്റ്‌ വീതം സ്വന്തമാക്കിയപ്പോള്‍ പാക്‌ ബാറ്റിംഗ്‌ നിരയില്‍ ഉമര്‍ അക്‌മല്‍ (51), മിസ്‌ബാഹുല്‍ ഹഖ്‌ (65 നോട്ടൗട്ട്‌) എന്നിവര്‍ക്ക്‌ മാത്രമാണ്‌ അല്‍പ്പം റണ്‍സ്‌ സ്വന്തമാക്കാന്‍ കഴിഞ്ഞത്‌. പാക്കിസ്‌താന്റെ പുതിയ താരമായ ഉമര്‍ തകര്‍പ്പന്‍ പ്രകടനമാണ്‌ എം.സി.ജിയില്‍ നടത്തിയത്‌. പീറ്റര്‍ സിഡിലിനെതിരെ തുടര്‍ച്ചയായ ബൗണ്ടറികള്‍ സ്വന്തമാക്കിയ ഉമറിന്‌ മികച്ച പിന്തുണയാണ്‌ മിസ്‌ബ നല്‍കിയത്‌.

കോട്‌ലയില്‍ ടെസ്‌റ്റില്ല
ന്യൂഡല്‍ഹി: മരണ പിച്ചില്‍ തല്‍ക്കാലം ഇനി കളിയില്ല. ഡല്‍ഹിയിലെ ഫിറോസ്‌ ഷാ കോട്‌ലയില്‍ ഫെബ്രുവരിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ്‌ വേദി മാറ്റും. 2011 ലെ ലോകകപ്പ്‌ മല്‍സരങ്ങള്‍ കോട്‌ലയില്‍ നടത്തുന്ന കാര്യത്തിലും കോട്‌ലക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തുന്ന കാര്യത്തിലും ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ അന്തിമ തീരുമാനം അടുത്ത മാസമുണ്ടാവുമെന്ന്‌ ഐ.സി.സി ചീഫ്‌ എക്‌സിക്യൂട്ടിവ്‌ ഹാറൂണ്‍ ലോര്‍ഗാറ്റ്‌്‌ വ്യക്തമാക്കി. ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്‌ ഇത്‌ വരെ ഐ.സി.സിക്ക്‌ ലഭിച്ചിട്ടില്ല. റിപ്പോര്‍ട്ട്‌ ലഭിച്ചതിന്‌ ശേഷമായിരിക്കും അന്തിമ തീരുമാനം. ഇന്ത്യയും ശ്രീലങ്കയും തമ്മിലുളള ഏകദിന പരമ്പരയിലെ അവസാന മല്‍സരം നടന്ന കോട്‌ലയിലെ പിച്ചിനെക്കുറിച്ച്‌ മോശം റിപ്പോര്‍ട്ടാണ്‌ മാച്ച്‌ റഫറി നല്‍കിയിരിക്കുന്നത്‌. മാച്ച്‌ റഫറിയുടെ റിപ്പോര്‍ട്ട്‌ ബി.സി.സി.ഐ അംഗീകരിച്ച സാഹചര്യത്തില്‍ ഇതേ റിപ്പോര്‍ട്ട്‌ തന്നെയാണ്‌ ഐ.സി.സിക്ക്‌ ലഭിക്കുക. കോട്‌ലയില്‍ എന്താണ്‌ സംഭവിച്ചതെന്ന്‌ വ്യക്തമായി പറയാന്‍ കഴിയാത്ത അവസ്ഥയിലാണ്‌ പ്രാദേശിക സംഘാടകരായ ഡല്‍ഹി ക്രിക്കറ്റ്‌ അസോസിയേഷന്‍. ഇത്തരം ഒരു സംഭവം ഇതിന്‌ മുമ്പ്‌ ഉണ്ടായിട്ടില്ലെന്നാണ്‌ അസോസിയേഷന്‍ തലവനായ അരുണ്‍ ജെയ്‌റ്റിലി പറയുന്നത്‌. ഞായറാഴ്‌ച്ച നടന്ന മല്‍സരം കാണാനെത്തിയ കാണികള്‍ ടിക്കറ്റ്‌ പണം തിരികെ ലഭിക്കാനായി ഇന്നലെ സംഘമായി വന്നപ്പോള്‍ ക്രിക്കറ്റ്‌ ചര്‍ച്ചകളില്‍ കോട്‌ല മാത്രമാണ്‌ നിറഞ്ഞ്‌ നിന്നത്‌.
ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ സ്വന്തം മുഖം രക്ഷിക്കാനായി ഡല്‍ഹി പിച്ചസ്‌ ആന്‍ഡ്‌ ഗ്രൗണ്ട്‌ കമ്മിറ്റിയെ പിരിച്ചുവിട്ടെങ്കിലും രാജ്യാന്തര മല്‍സരത്തിന്‌ അനുയോജ്യമായ പിച്ച്‌ നിര്‍മ്മിക്കാന്‍ കഴിയാത്തതിലും പിച്ചിന്റെ നിലവാരം ഉറപ്പ്‌ വരുത്താന്‍ കഴിയാത്തതും ഗുരുതരമായ പിശകാണെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. ശ്രീലങ്കയുടെ പല താരങ്ങളും ഭാഗ്യത്തിനാണ്‌ രക്ഷപ്പെട്ടത്‌. മൂളി പറന്ന പന്തിന്റെ ഗതി തിരിച്ചറിയാന്‍ കഴിയാതെ പലരും പരുങ്ങിയിരുന്നു. തിലകരത്‌നെ ദില്‍ഷാന്‌ പരുക്കും പറ്റി. ലങ്കന്‍ ഇന്നിംഗ്‌സ്‌ പകുതി പിന്നിട്ടപ്പോഴാണ്‌ ബാറ്റിംഗ്‌ തുടരാന്‍ താല്‍പ്പര്യമില്ലെന്ന്‌ ലങ്കന്‍ നായകന്‍ കുമാര്‍ സങ്കക്കാര അറിയിച്ചത്‌. കോട്‌ല ദുരന്തം ഇന്ത്യന്‍ ക്രിക്കറ്റിനുണ്ടാക്കിയ ചീത്തപ്പേര്‌ ചെറുതല്ലെന്നാണ്‌ സുനില്‍ ഗവാസ്‌ക്കര്‍ പറയുന്നത്‌. 15 മാസത്തിന്‌ ശേഷം ലോകകപ്പിന്‌ ആതിഥേയത്വം വഹിക്കേണ്ട രാജ്യമാണ്‌ ഇന്ത്യ. കോട്‌ലയില്‍ നാല്‌ മല്‍സരങ്ങളാണ്‌ പ്ലാന്‍ ചെയ്‌തിരുന്നത്‌. അടുത്ത മാസം വരുന്ന ഐ.സി.സി തീരുമാനം പോലെയാണ്‌ ഇവിടെ ലോകകപ്പ്‌ മല്‍സരങ്ങള്‍ നടക്കുന്നത്‌ പോലും. ഐ.സി.സി വിലക്ക്‌ രണ്ട്‌ വര്‍ഷമായാല്‍ കോട്‌ലയില്‍ ലോകകപ്പ്‌ മല്‍സരങ്ങള്‍ നടക്കില്ല.

ഹോക്കിയില്‍ വീണ്ടും കൊല്ലം
മാനന്തവാടി: സംസ്ഥാന ഹോക്കിയില്‍ വീണ്ടും കൊല്ലത്തിന്റെ കിരീടധാരണം. ഇന്നലെ നടന്ന ഫൈനലില്‍ മറുപടിയില്ലാത്ത ആറ്‌ ഗോളുകള്‍ക്ക്‌ കൊല്ലം പാലക്കാടിനെ പരാജയപ്പെടുത്തി. ആതിഥേയരായ വയനാട്‌ തിരുവനന്തപുരത്തെ തോല്‍പ്പിച്ച്‌ മൂന്നാം സ്ഥാനം സ്വന്തമാക്കി. സമാപനചടങ്ങില്‍ മാനന്തവാടി ഡി.വൈ.എസ്‌.പി മുഹമ്മദ്‌ ഷാഫി മുഖ്യാതിഥിയായിരുന്നു. വിജയികള്‍ക്കുളള ട്രോഫികള്‍ അദ്ദേഹം വിതരണം ചെയ്‌തു. സംസ്ഥാന ഹോക്കി അസോസിയേഷന്‍ പ്രസിഡണ്ട്‌ ഷംസുദ്ദിന്‍ തായിക്കര അദ്ദ്യക്ഷനായിരുന്നു.

ഇംഗ്ലണ്ട്‌ കുതിക്കുന്നു
ഡര്‍ബന്‍: ഓപ്പണര്‍ അലിസ്റ്റര്‍ കുക്കിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയില്‍ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട്‌്‌ ഒന്നാം ഇന്നിംഗ്‌സ്‌ ലീഡിലേക്ക്‌. ആതിഥേയരുടെ ഒന്നാം ഇന്നിംഗ്‌സ്‌ സ്‌ക്കോറായ 343 റണ്‍സിനെതിരെ അവസാന റിപ്പോര്‍ട്ട്‌ ലഭിക്കുമ്പോള്‍ സന്ദര്‍ശകര്‍ നാല്‌ വിക്കറ്റിന്‌ 316 റണ്‍സ്‌ നേടിയിട്ടുണ്ട്‌. മോണ്ടി മോര്‍ക്കല്‍ മൂന്ന്‌ വിക്കറ്റ്‌ നേടിയിട്ടും ഇംഗ്ലീഷ്‌ ബാറ്റിംഗ്‌ നിര തകര്‍പ്പന്‍ ഫോമിലാണ്‌. കുക്ക്‌ 263 പന്തില്‍ നിന്ന്‌ 11 ബൗണ്ടറികളുമായി 118 റണ്‍സ്‌ നേടിയപ്പോള്‍ നായകന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസ്‌ 54 റണ്‍സ്‌ നേടി. 31 റണ്‍സ്‌ നേടിയ കെവിന്‍ പീറ്റേഴ്‌സന്റെ വിക്കറ്റാണ്‌ അവസാനം ഇംഗ്ലണ്ടിന്‌ നഷ്ടമായത്‌. 73 റണ്‍സുമായി മുന്‍ നായകന്‍ പോള്‍ കോളിംഗ്‌വുഡും 14 റണ്‍സുമായി ഇയാന്‍ ബെലുമാണ്‌ ക്രീസില്‍.

തുണയാണ്‌ ഡാഡി
ലണ്ടന്‍: ഇംഗ്ലീഷ്‌ സീമര്‍ സ്‌റ്റിയൂവര്‍ട്ട്‌ ബ്രോഡ്‌ പലവട്ടം നിയമം ലംഘിച്ചിട്ടും അദ്ദേഹത്തിനെതിരെ മാച്ച്‌ റഫറിമാര്‍ നടപടി സ്വീകരിക്കാത്തത്‌ വിവാദമാവുന്നു. ഏറ്റവുമൊടുവില്‍ ഇപ്പോള്‍ നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലും ബ്രോഡിന്റെ സമീപനം മോശമായിട്ടും അദ്ദേഹം രക്ഷപ്പെടുന്നത്‌ പിതാവായ മാച്ച്‌ റഫറി ക്രിസ്‌ ബ്രോഡിന്റെ ആനുകൂല്യത്തിലാണെന്നാണ്‌ സുനില്‍ ഗവാസ്‌ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപിക്കുന്നത്‌. തന്റെ പ്രതിവാര കോളത്തില്‍ സ്‌റ്റിയൂവര്‍ട്ട്‌ ബ്രോഡിനെതിരെ ശക്തമായി രംഗത്ത്‌ വന്നിട്ടുണ്ട്‌ ഗവാസ്‌ക്കര്‍. കളിക്കര്‍ ആരായാലും മൈതാനത്ത്‌ മോശമായി പെരുമാറിയാല്‍ അവര്‍ക്കെതിരെ കര്‍ശനമായി നീങ്ങണം. എന്നാല്‍ സ്‌റ്റിയൂവര്‍ട്ടിന്റെ കാര്യത്തില്‍ അദ്ദേഹം പലവട്ടം രക്ഷപ്പെട്ടിട്ടുണ്ടെന്ന്‌ ഗവാസ്‌ക്കര്‍ പറഞ്ഞു. ഇംഗ്ലണ്ടിന്റെ മുന്‍ നായകരായ മൈക്കല്‍ ആതര്‍ട്ടണും നാസര്‍ ഹുസൈനും ഈ കാര്യം ചൂണ്ടികാട്ടിയിരുന്നു. എന്നാല്‍ ഒരു നടപടിയുമുണ്ടായിരുന്നില്ല.

യൂനസ്‌ തിരിച്ചുവരുന്നു
ലാഹോര്‍: പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ടീം യൂനസ്‌ഖാന്റെ സാന്നിദ്ദ്യം തിരിച്ചറിഞ്ഞ്‌ അദ്ദേഹത്തെ തിരികെ വിളിക്കുന്നു. ഇപ്പോള്‍ മെല്‍ബണില്‍ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്‌റ്റില്‍ ടീമിന്റെ ബാറ്റിംഗ്‌ മോശമായതോടെ അടിയന്തിരമായി യൂനസിനെ ഓസ്‌ട്രേലിയയിലെത്തിക്കാന്‍ നായകന്‍ മുഹമ്മദ്‌ യൂസഫ്‌ ഉള്‍പ്പെട്ട ടീം മാനേജ്‌മെന്റ്‌ സെലക്ടര്‍മാരോട്‌ അഭ്യര്‍ത്ഥിച്ചിരിക്കയാണ്‌. ഉമര്‍ അക്‌മല്‍ മാത്രമാണ്‌ ന്യൂസിലാന്‍ഡ്‌ പര്യടനത്തിലും ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും പിടിച്ചുനില്‍ക്കുന്നത്‌. മറ്റാര്‍ക്കും പൊരുതാന്‍ പോലും കഴിയാത്ത സാഹചര്യത്തില്‍ ടീമിലെ മികച്ച ബാറ്റ്‌സ്‌മാനായ യൂനസിനെ എത്രയും വേഗം ഓസീസിലെത്തിക്കാനാണ്‌ യൂസഫ്‌ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്‌. ജനുവരി മൂന്നിന്‌ സിഡ്‌നിയില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്‌റ്റില്‍ യൂനസിന്റെ സേവനം ഉറപ്പാക്കണമെന്നാണ്‌ നായകന്റെ അഭ്യര്‍ത്ഥന.

Saturday, December 26, 2009

MAMMOOTTY AND MOHANLAL ONLY




വിവാദങ്ങളാണ്‌ വാര്‍ത്തകള്‍... വിവാദങ്ങളും വാര്‍ത്തകളുമായിരുന്നു 2009 ല്‍ മലയാള സിനിമ... കലാമൂല്യത്തിന്റെ വെള്ളിത്തിരാവിഷ്‌ക്കാരങ്ങള്‍ നിഷ്‌കരുണം തഴയപ്പെട്ടപ്പോള്‍ ഫാന്‍സുകാരുടെ കോമാളിത്തരങ്ങളില്‍ നിലയില്ലാ കയത്തിലേക്ക്‌ മുങ്ങിയ സിനിമാലോകത്ത്‌ വിശേഷങ്ങള്‍ക്ക്‌ കുറവുണ്ടായിരുന്നില്ല. പക്ഷേ വിശേഷങ്ങളിലേക്ക്‌ വിവാദങ്ങള്‍ അതിഥികളായി വന്ന കാഴ്‌ച്ചയില്‍ എല്ലാം വെറും പുറം ജാഡകളായി മാറി. കേരളവര്‍മ്മ പഴശ്ശിരാജ എന്ന ചരിത്ര ചിത്രം ചര്‍ച്ച ചെയ്യപ്പെട്ടത്‌ വിവാദങ്ങളുടെ പേരിലായിരുന്നു. അടൂര്‍ ഗോപാലകൃഷ്‌ണന്‍ എന്ന വിഖ്യാതനായ ചലച്ചിത്രകാരന്റെ സിനിമകളും വിവാദകോണിലാണ്‌ ചര്‍ച്ചകളിലേക്ക്‌ വന്നത്‌. സൂപ്പര്‍ -മെഗാ താരങ്ങള്‍ ഫാന്‍സുകാരുടെ വലയത്തില്‍ കൃത്യമ സംസ്‌ക്കാരത്തിന്റെ വക്താക്കളായി മാറിയപ്പോള്‍ നല്ല സിനിമകള്‍ പിറന്നിട്ടും അതിനെ സ്വീകരിക്കാന്‍ ആളില്ലാതെ പോയി.
തമിഴ്‌ സിനിമകളെ ചൂണ്ടിക്കാട്ടി അത്‌ കണ്ടില്ലേ എന്ന്‌ ചോദിക്കേണ്ട ഗതിക്കേടിലേക്ക്‌ മലയാള സിനിമ കൂപ്പുകുത്തിയ വര്‍ഷത്തില്‍ തിയേറ്റുകാരും വിതരണക്കാരും മാക്ടയും ഫെഫ്‌ക്കയും അമ്മയുമെല്ലാം സ്വന്തം റോള്‍ മനോഹരമായി അഭിനയിച്ചു. വെളളിത്തരയില്‍ കാണുന്ന സ്‌റ്റണ്ടുകള്‍ നേരില്‍ ലൈവായി ടെലിവിഷനില്‍ കാണാനായപ്പോള്‍ വിനയനും മാക്ടയും ബൈജു കൊട്ടാരക്കരയുമെല്ലാം ടെലിവിഷന്‍ ചര്‍ച്ചകള്‍ക്ക്‌ ചൂടുളള നായകന്മാരായി. ആരും നല്ല സിനിമകളെ ഗൗരവതരം ചര്‍ച്ച ചെയ്‌തില്ല എന്നതാണ്‌ 2009 ന്റെ അപരാധം. അടൂരിന്റെ ഒരു പെണ്ണും രണ്ടാണ്ണും മനോഹരമായ സിനിമയായിരുന്നു എന്നതിന്‌ സാക്ഷികളാവാന്‍ തിയേറ്ററുകളില്‍ അധികാരുമെത്തിയിരുന്നില്ല. ലോകത്തിന്‌ മുന്നില്‍ മലയാളത്തിന്റെ വിളക്കായി പരിലസിക്കുന്ന വിഖ്യാത സംവിധായകന്‌ തന്റെ സിനിമകള്‍ കാണാന്‍ ജനങ്ങളോട്‌ അഭ്യര്‍ത്ഥിക്കേണ്ടി വന്നെങ്കില്‍ അത്‌ നമ്മുടെ ആസ്വാദനാ സംസ്‌ക്കാരത്തിന്റെ തകര്‍ച്ചയാണ്‌ സൂചിപ്പിക്കുന്നത്‌. മലയാളത്തിനും ഇന്ത്യന്‍ സിനിമക്കും ഒട്ടനവധി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച അടൂരിനെ തേടി അവാര്‍ഡുകള്‍ വീണ്ടും വന്നപ്പോള്‍ അതിനെതിരെ പട നയിക്കാന്‍ പോലും പരസ്യമായി സിനിമാപ്രവര്‍ത്തകര്‍ തന്നെ രംഗത്ത്‌ വന്നു. അവര്‍ വിവാദത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു. രാമാനം എന്ന സിനിമ ഒരുക്കിയ എം.പി സുകുമാരന്‍ നായര്‍ പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കാനും പറയാനും ആഗ്രഹിച്ചത്‌ നന്മയായിരുന്നു. പക്ഷേ നന്മകള്‍ക്കൊപ്പം സഞ്ചരിക്കാനും അതിലെ സന്തോഷം നുകരാനും ആര്‍ക്കും താല്‍പ്പര്യമില്ലായിരുന്നു. കുടുംബ ചിത്രങ്ങള്‍ നല്‍കിയ ജോഷി മാത്യൂ ഇന്നസെന്റ്‌്‌ എന്ന നടന്‌ പുതിയ മുഖവും മലയാളത്തിന്‌ പുതിയ വിഷയവും സമ്മാനിച്ചപ്പോള്‍ തിയേറ്ററുകളില്‍ പത്താം നിലയിലെ തീവണ്ടി ഒരു ദിവസം പോലും പിന്നിട്ടില്ല. മധു കൈതപ്രം ഏറ്റവും മികച്ച കന്നി സംവിധായകനുളള ദേശീയ പുരസ്‌ക്കാരം നേടിയ യുവപ്രതിഭയാണ്‌. അദ്ദേഹത്തിന്റെ മധ്യവേനല്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. ജയരാജിന്റെ ലൗഡ്‌ സ്‌പീക്കര്‍ എല്ലാവരും വെറുതെ തള്ളി. ബ്ലെസിയുടെ ഭ്രമരത്തിനും ആസ്വാദകരുടെ ഗുഡ്‌ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചില്ല.
പകരം കോമാളി ചിത്രങ്ങളും സൂപ്പര്‍താര ഗിമിക്കുകളുമാണ്‌ ആസ്വാദനത്തിന്റെ ഉന്നതങ്ങളില്‍ ടിക്കറ്റുകളായി മാറിയത്‌. മലായാളിക്ക്‌ നല്ല സിനിമ കാണാനുളള ക്ഷമയില്ലാതായിരിക്കുന്നു. ചിന്തിക്കാനും കരയാനുമല്ല ചിരിക്കാനാണ്‌ കാശ്‌ മുടക്കുന്നത്‌ എന്ന്‌ പരസ്യമായി പറയുന്ന പ്രേക്ഷകന്‌ മുന്നില്‍ പരീക്ഷണ വസ്‌തുവാകാന്‍ ധൈര്യമുളള നിര്‍മ്മാതാക്കളില്ല. 2010 ല്‍ പരീക്ഷണ ചിത്രങ്ങള്‍ വന്നില്ലെങ്കില്‍ അല്‍ഭുതപ്പെടാനില്ല. ഇറക്കുമതി ചിത്രങ്ങളായ 2012 ഉം അവതാറുമെല്ലാം കാണാന്‍ ജനം ക്യൂ നില്‍ക്കുകയാണ്‌. അവര്‍ക്ക്‌ വേണ്ടത്‌ സാഹസികതയും സസ്‌പെന്‍സും ആക്ഷനുമാണ്‌. അത്‌്‌ വാരികോരി നല്‍കണമെങ്കില്‍ പണം വേണം. അങ്ങനെ പണം മുടക്കി ബിഗ്‌ ബഡ്‌ജറ്റ്‌ ചിത്രങ്ങള്‍ നിര്‍മ്മിച്ചാല്‍ തന്നെ അതിന്‌ ഗ്യാരണ്ടിയുമില്ല. പഴശ്ശിരാജ എന്ന ചിത്രം വലിയ ഉദാഹരണമാണ്‌. ഗോകുലം ഗോപാലന്റെ വലിയ പ്രയത്‌നത്തിലും ഹരിഹരന്‍, എം.ടി വാസുദേവന്‍ നായര്‍, മമ്മുട്ടി ടീമിന്റെ മികവിലും നല്ല സിനിമയായി മാറിയ പഴശ്ശി പക്ഷേ ചര്‍ച്ചകളിലേക്ക്‌ വന്നത്‌ പനോരമ സെലക്ഷനില്‍ തളളപ്പെട്ടതിലും പഴശ്ശി കുടുംബക്കാരുടെ കേസുകളിലും മറ്റുമാണ്‌. സിനിമ എന്ന തലത്തില്‍ പഴശ്ശിരാജ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. ഒരു ചരിത്ര കഥാപാത്രത്തെ ആസ്‌പദമാക്കി വലിയ ബഡ്‌ജറ്റില്‍ ഒരു സിനിമ നിര്‍മ്മിക്കുമ്പോള്‍ അതിന്റെ പോരായ്‌മകള്‍ ചൂണ്ടിക്കാട്ടാം. പക്ഷേ ഇവിടെ നടന്നത്‌ പോരായ്‌മകളെ പര്‍വതീകരിച്ചുളള വാര്‍ത്താ സംഭവങ്ങളായിരുന്നു. 2009 ലെ മികച്ച വിജയ ചിത്രമായി മാറിയ ടു ഹരിഹര്‍ നഗര്‍ വെറുമൊരു തമാശക്കൂട്ടമായിരുന്നു. അതിനായിരുന്നു തിക്കും തിരക്കും. സിനിമ കണ്ടു കഴിഞ്ഞാല്‍ ഓര്‍ക്കുവാന്‍ ഒന്നുമുണ്ടായിരുന്നില്ല ആ ലാല്‍ ചിത്രത്തിന്‌. പക്ഷേ പണം വാരാനുളള എല്ലാ മസാലകളും സമരസമായി കൂട്ടിചേര്‍ക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു. തിരശ്ശീലക്ക്‌ പിറകിലേക്ക്‌ പോവുന്ന വര്‍ഷത്തിലെ രണ്ട്‌്‌ വിജയ ചിത്രങ്ങളായി പഴശ്ശിരാജയും ടു ഹരിഹര്‍ നഗറും മാറിയപ്പോള്‍ ആ വിജയങ്ങള്‍ നല്‍കുന്നത്‌ സുഗന്ധമല്ല എന്ന സത്യം 2010 ലെങ്കിലും നമ്മുടെ ചലച്ചിത്ര വ്യവസായത്തെ നയിക്കുന്നവര്‍ മനസ്സിലാക്കുമെന്ന്‌ കരുതാം.
മമ്മുട്ടിയും മോഹന്‍ലാലും തന്നെയാണ്‌ ഇന്നും മലയാള സിനിമയുടെ നട്ടെല്ല്‌. മമ്മുട്ടിക്ക്‌ അഭിമാനിക്കാം. പഴശ്ശിരാജയിലും പാലേരി മാണിക്ക്യം ഒരു പാതിരാ കൊലപാതകത്തിലും കേരള കഫേയിലും അദ്ദേഹത്തിന്‌ മികച്ച പ്രകടനത്തിനൊപ്പം നല്ല സിനിമയോടുളള സ്‌നേഹം പ്രകടിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്‌. പാതിരാ കൊലപാതകത്തിലെ വില്ലന്‍ ഹാജിയാരുടെ വേഷത്തെ തേടി പുരസ്‌ക്കാരങ്ങള്‍ വരും എന്ന്‌ മമ്മുട്ടി ഫാന്‍സുകാര്‍ ആഗ്രഹിക്കുമ്പോഴും സ്വന്തം താരത്തിന്റെ നല്ല ചിത്രങ്ങളെ സംരക്ഷിക്കാന്‍ ഫാന്‍സുകാര്‍ ഒന്നും ചെയ്യുന്നില്ല എന്ന സത്യത്തിന്‌ തെളിവായി പലതും ചൂണ്ടികാണിക്കാനാവും. പാലേരി മാണിക്ക്യത്തിന്റെ കലാമൂല്യം ചര്‍ച്ച ചെയ്യപ്പെടാതെ പോവുന്നത്‌ അപരാധമാണ്‌. പഴശ്ശിരാജയില്‍ മമ്മുട്ടിക്ക്‌ കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല വടക്കന്‍വീരഗാഥയില്‍ മികച്ച ഡയലോഗ്‌്‌ പ്രസന്റേഷനിലുടെ തന്റെ സാന്നിദ്ധ്യം തെളിയിക്കാന്‍ അദ്ദേഹത്തിനായെങ്കില്‍ പഴശ്ശിയില്‍ ആ ഒരു ശബ്ദ സാന്നിദ്ധ്യമുണ്ടായിരുന്നില്ല. പഴശ്ശിരാജ ശരിക്കും സംവിധായകന്റെ വിജയമാണ്‌. വലിയ ഒരു സംഘം ആര്‍ട്ടിസ്‌റ്റുകളെ കോര്‍ത്തിണക്കി, വര്‍ഷങ്ങള്‍ ദീര്‍ഘിച്ച കാത്തിരിപ്പില്‍ ഒരുങ്ങിയ ചിത്രം ശരിക്കും ദ്യശ്യാനുഭവമായിരുന്നു. അവിടെ റസൂല്‍ പുക്കുട്ടിക്കും ഇളയരാജക്കും എം.ടി വാസുദേവന്‍ നായര്‍ക്കും ഒ.എന്‍.വി കുറുപ്പിനുമെല്ലാം മാര്‍ക്ക്‌ നല്‍കണം. അതേ മമ്മുട്ടി തന്നെ കോമാളി വേഷത്തില്‍ പ്രേക്ഷകരെ വെല്ലുവിളിച്ച ചിത്രങ്ങളായിരുന്നു ലവ്‌ ഇന്‍ സിംഗപ്പൂരും പട്ടണത്തില്‍ ഭൂതവും ചട്ടമ്പിനാടും ഡാഡി കൂളുമെല്ലാം.
മോഹന്‍ലാല്‍ അന്ന അനുഗ്രഹീത നടന്റെ വിസ്‌മയഭാവം ഭ്രമരത്തില്‍ മാത്രമാണ്‌ കാണാനായത്‌. ബ്ലെസിയുടെ ചിത്രത്തില്‍ ശരിക്കും അദ്ദേഹം ജീവിക്കുകയായിരുന്നു. ആ വേഷം അത്ര തന്മയത്ത്വത്തോടെ ചെയ്യാന്‍ മലയാളത്തിലെന്നല്ല ഇന്ത്യന്‍ സിനിമയില്‍ പോലും ആര്‍ക്കുമാവില്ല. അതേ ലാലാണ്‌ റെഡ്‌ ചീല്ലിസിലും എയ്‌ഞ്ചല്‍ ജോണിലും സാഗര്‍ എലിയാസ്‌ ജാക്കിയിലുമെല്ലാം മൂന്നാം കിടക്കാരനായത്‌. ചിത്രങ്ങള്‍ സെലക്ട്‌ ചെയ്യുന്ന കാര്യത്തില്‍ ഇപ്പോഴും ലാല്‍ ജാഗ്രത പാലിക്കുന്നില്ല എന്നതിന്‌ വ്യക്തമായ ഉദാഹരണങ്ങളാണ്‌ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. ടെലിവിഷനുകളിലെ പരസ്യത്തില്‍ ലാലിനെ കാണാന്‍ രസമുണ്ട്‌. അതേ ലാലിനെ ലാലാക്കിയത്‌ സിനിമയാണ്‌. പക്ഷേ സിനിമയിലെ ലാല്‍ വെറും കഥാപാത്രങ്ങളായി മാറുകയാണ്‌. പഴയ ആ ടച്ച്‌ തിരികെ പ്രേക്ഷകന്‌ നല്‍കാന്‍ അദ്ദേഹത്തിനാവുന്നില്ല. ദിലീപ്‌, പ്രിഥിരാജ്‌, മുകേഷ്‌, ജയറാം, സുരേഷ്‌ ഗോപി തുടങ്ങിയവരെല്ലാം മലയാള സിനിമയില്‍ അതിഥികളെ പോലെയാണ്‌. മുകേഷിന്‌ വലിയ ഹിറ്റ്‌ സമ്മാനിക്കാനായി. പക്ഷേ അത്‌ അദ്ദേഹത്തിന്റെ ക്രെഡിറ്റിലേക്ക്‌ ആരും നല്‍കില്ല.
20-20 എന്ന വന്‍ ഹിറ്റിന്റെ നിര്‍മ്മാതാവായ ദിലിപീന്‌ സ്വന്തമായി ഒരു ചിത്രം പോലും 09 ല്‍ വിജയിപ്പിക്കാനായില്ല. ക്രേസി ഗോപാലനെ പോലുളള അദ്ദേഹത്തിന്റെ കോമളിത്തരങ്ങള്‍ക്ക്‌ ആരും മാര്‍ക്ക്‌ നല്‍കില്ല. സുരേഷ്‌ ഗോപി തോക്കെടുത്തിട്ടും രക്ഷയില്ല. ജയറാമിന്‌ പോയ വര്‍ഷം നല്ല ഒരു കുടുംബ ചിത്രത്തമുണ്ടായിരുന്നു. ഇത്തവണ ഒന്നുമില്ല. നടിമാരുടെ കാര്യത്തില്‍ എല്ലാം പതിവ്‌ പോലെ. കനീഹയുടെ പഴശ്ശിരാജയിലെ വേഷമാണ്‌ ശ്രദ്ധിക്കപ്പെട്ടത്‌.
സംവിധായകരുടെ കാര്യവും ഇത്തരത്തില്‍ തന്നെ. ഗതകാല സൂപ്പറുകളായ ഐ.വി ശശിയും ഫാസിലും രാജസേനനും ജോഷിയും റാഫി മെക്കാര്‍ട്ടിനും ഷാജി കൈലാസുമെല്ലാം വലിയ ദുരന്തങ്ങളാണ്‌ സമ്മാനിച്ചത്‌. ശശിയുടെ വെളളത്തൂവല്‍ ആരും കണ്ടില്ല. ഫാസിലിന്റെ മൗസ്‌ ആന്‍ഡ്‌ ക്യാറ്റ്‌ വന്‍ ദുരന്തമായിരുന്നെങ്കില്‍ ജോഷിയുടെ റോബിന്‍ ഹുഡ്‌ അദ്ദേഹത്തിന്റെ കവിരുത്‌ തെളിയിച്ചു. പക്ഷേ പ്രേക്ഷകരെ ആകര്‍ഷിച്ചില്ല. രാജസേനന്‍ സംവിധായകനായും നായകനായും വന്ന ഭാര്യ ഒന്ന്‌, മക്കള്‍ മൂന്ന്‌ ആത്മഹത്യപരമായിരുന്നു. ചില സംവിധായകര്‍ പക്ഷേ വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്‌. പാസഞ്ചര്‍ എന്ന ചിത്രം ഒരുക്കിയ രണ്‍്‌ജിത്‌ ശങ്കറാണ്‌ ഇവരില്‍ ഒന്നാമന്‍. മികച്ച ചിത്രമായിരുന്നു പാസഞ്ചര്‍. ഓര്‍ക്കുക വല്ലപ്പോഴും എന്ന ചിത്രം സംവിധാനം ചെയ്‌ത സോഹന്‍ലാലും നാളെയുടെ വാഗ്‌ദാനമാണ്‌. വര്‍ഷത്തിന്റെ നഷ്ടങ്ങളായി ലോഹിതദാസും അടൂര്‍ ഭവാനിയും രാജന്‍ പി ദേവും മുരളിയുമുണ്ട്‌.
2010 ലേക്ക്‌ മലയാള സിനിമ നീങ്ങുമ്പോള്‍ ഒരു പിടി നല്ല ചിത്രങ്ങള്‍ പതിവ്‌ പോലെ അണിയറയില്‍ ഒരുങ്ങുന്നുണ്ട്‌. ഷാജി എന്‍ കരുണിന്റെ കുട്ടിസ്രാങ്ക്‌്‌ ചിലര്‍ മാത്രമാണ്‌ കണ്ടത്‌. അടുരിനെ പോലുള്ളവരും പുതിയ സിനിമയുടെ പിന്നണിയിലാണ്‌. പക്ഷേ ഫാന്‍സുകാരുടെ പിന്തിരിപ്പന്‍ നയം മാറാത്തപക്ഷം നല്ല ചിത്രങ്ങള്‍ വിജയിക്കില്ല. അല്ലെങ്കില്‍ നല്ല സിനിമകളെ വിജയിപ്പിക്കാന്‍ ഒരു പുതിയ ഫാന്‍സ്‌ തന്നെ വേണ്ടിയിരിക്കുന്നു. നല്ല ചിത്രത്തിന്‌ വേണ്ടി പണം മുടക്കാനും തിയേറ്ററുകള്‍ നല്‍കാനും സര്‍ക്കാരും ചലച്ചിത്ര വികസന കോര്‍പ്പറേഷനും രംഗത്ത്‌ വരുന്ന പക്ഷം മാത്രമാണ്‌ പഴയ നല്ല നാളുകള്‍ നമുക്ക്‌ തിരികെ ലഭിക്കുകയുളളു. അല്ലാത്തപക്ഷം എല്ലാം പതിവ്‌ പോലെ കലാശിക്കും. നമുക്ക്‌ ചര്‍ച്ച ചെയ്യാന്‍ മമ്മുട്ടിയും മോഹന്‍ലാലും മാത്രമായി ഒതുങ്ങും.

MAL CINEMA IN 09

INDIA EYEING TO FINISH 09 IN STYLE

ധോണിയും ശ്രീശാന്തും വരുന്നു
ഡല്‍ഹി: ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണിയും സീമര്‍ എസ്‌.ശ്രീശാന്തും ഇന്ത്യന്‍ ടീമില്‍ തിരിച്ചു വരുന്നതോടെ ഇന്ന്‌ നടക്കുന്ന ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തിലും ലങ്കക്ക്‌ സാധ്യതയില്ല. 3-1 എന്ന നിലയില്‍ ഇന്ത്യ സ്വന്തമാക്കിയ പരമ്പരയിലെ ഫിറോസ്‌ ഷാ കോട്‌ലാ പോരാട്ടത്തിന്‌ കടലാസില്‍ മാത്രമാണ്‌ പ്രാധാന്യം. പക്ഷേ ജയിച്ച്‌ അല്‍പ്പഭിമാനത്തോടെ ഇന്ത്യ വിടാന്‍ മോഹിക്കുന്ന കുമാര്‍ സങ്കക്കാരക്ക്‌ കാര്യങ്ങള്‍ അനുകൂലമല്ല. രണ്ട്‌ മല്‍സര സസ്‌പെന്‍ഷന്‌ ശേഷം എം.എസ്‌ ധോണി വരുന്നതോടെ ഇന്ത്യന്‍ ബാറ്റിംഗ്‌ പതിവ്‌ പ്രഹരശേഷി നേടുമ്പോള്‍ പനി കാരണം പുറത്തായ ശ്രീശാന്തും വരുന്നത്‌ പേസ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്‌്‌ ഊര്‍ജ്ജമാവും. ദിനേശ്‌ കാര്‍ത്തിക്‌, ഇഷാന്ത്‌ ശര്‍മ്മ എന്നിവരായിരിക്കും പുറത്താവുക. പരമ്പരയിലെ അവസാന മല്‍സരത്തിന്‌ പ്രസക്തിയില്ലാത്ത സാഹചര്യത്തില്‍ ഇന്ത്യ മനോജ്‌ തീവാരിക്കും പ്രവീണ്‍ കുമാറിനും രോഹിത്‌ ശര്‍മ്മക്കും അവസരം നല്‍കാനും സാധ്യതയുണ്ട്‌. പ്രവീണ്‍ ഒരു മല്‍സരം കളിച്ചിരുന്നു. തിവാരിക്ക്‌ ഇത്‌ വരെ അവസരം നല്‍കിയിട്ടില്ല.
സ്വന്തം നാട്ടില്‍ ടീമിനെ നയിക്കാനുളള ഭാഗ്യമില്ലാത്തത്‌ വിരേന്ദര്‍ സേവാഗിന്‌ നേരിയ വേദന നല്‍കും-അദ്ദേഹത്തിന്റെ ആരാധകര്‍ക്കും. കട്ടക്ക്‌, കൊല്‍ക്കത്ത മല്‍സരങ്ങളില്‍ ടീമിനെ നയിച്ചത്‌ വീരുവായിരുന്നു. ധോണിയുടെ അഭാവം അറിയിക്കാതെ രണ്ട്‌ മല്‍സരങ്ങളിലും അദ്ദേഹത്തിന്‌ വിജയം വരിക്കാനായി. ഇന്ന്‌ ഫിറോസ്‌ ഷാ കോട്‌ലയില്‍ കളിക്കുമ്പോള്‍ വീരുവിനത്‌ സ്വന്തം മൈതാനമാണ്‌. കളിച്ചുവളര്‍ന്ന മൈതാനത്ത്‌ ദേശീയ ടീമിനെ നയിച്ചിറങ്ങാന്‍ അദ്ദേഹത്തിന്‌ താല്‍പ്പര്യമുണ്ട്‌. പക്ഷേ എം.എസ്‌ തിരിച്ചുവരുമ്പോള്‍ വഴി മാറികൊടുക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാണ്‌. പക്ഷേ അത്തരം പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ്‌ ഇന്നലെ പരിശീലനത്തിന്‌ ശേഷം സംസാരിക്കവെ വീരു പറഞ്ഞത്‌. എം.എസ്‌ സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ടപ്പോള്‍ രണ്ട്‌ കളികളില്‍ പകരക്കാരനായി. പകരക്കാരന്റെ റോള്‍ ഭംഗിയാക്കാന്‍ സാധിച്ചതില്‍ സന്തോഷം. ഇനി എം.എസിന്‌ കീഴില്‍ കളിക്കണം. അതിലും സന്തോഷക്കുറവില്ല-വീരുവിന്റെ വാക്കുകള്‍. മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍ക്ക്‌ വിശ്രമം നല്‍കുന്ന കാര്യവും ആലോചനയിലുണ്ടെന്ന്‌ കോച്ച്‌ ഗാരി കിര്‍സ്‌റ്റണ്‍ സൂചിപ്പിച്ചു. ഇന്ത്യയുടെ ബംഗ്ലാദേശ്‌ പര്യടനത്തിന്‌ സച്ചിനില്ല. സീനിയര്‍ താരമായ അദ്ദേഹത്തിന്‌ അപ്രധാന്യമുള്ള ചാമ്പ്യന്‍ഷിപ്പുകളില്‍ വിശ്രമം നല്‍കി 2011 ലെ ലോകകപ്പ്‌ മുനിര്‍ത്തി യുവതാരങ്ങള്‍ക്ക്‌ കൂടുതല്‍ അവസരം നല്‍കാനാണ്‌ സെലക്ഷന്‍ കമ്മിറ്റിക്ക്‌ താല്‍പ്പര്യം.
വീരാത്‌ കോഹ്‌ലി കൊല്‍ക്കത്തയില്‍ നടത്തിയ പ്രകടനം സെലക്ടര്‍മാരെ ഹഠാധാകര്‍ഷിച്ചിട്ടുണ്ട്‌. ഇന്ത്യക്ക്‌ ജൂനിയര്‍ ലോകകപ്പ്‌ സമ്മാനിച്ച നായകനാണ്‌ കോഹ്‌ലി. പക്ഷേ ഇത്‌ വരെ സീനിയര്‍ ടീമില്‍ സ്വന്തം സാധ്വീനം ഉറപ്പിക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല. ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ അര്‍ദ്ധശതകം നേടാനായെങ്കിലും ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്‌്‌ ഇന്ത്യ അതിവേഗം പുറത്തായപ്പോള്‍ ആ ഇന്നിംഗ്‌സ്‌ പലരും മറന്നു. എന്നാല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ പ്രതികൂലമായ സാഹചര്യത്തില്‍ അദ്ദേഹം സ്വന്തമാക്കിയ സെഞ്ച്വറി അപാരമായിരുന്നു. വിരേന്ദര്‍ സേവാഗും സച്ചിന്‍ ടെണ്ടുല്‍ക്കറും തുടക്കത്തില്‍ തന്നെ പുറത്തായപ്പോള്‍ വലിയ സമ്മര്‍ദ്ദത്തിലായിരുന്നു ടീം. രാത്രിയില്‍ ബാറ്റിംഗ്‌ ദുഷ്‌ക്കരമായ ഈഡനിലെ പിച്ചില്‍ പക്ഷേ ഗൗതം ഗംഭീറിനൊപ്പം തട്ടുതകര്‍പ്പന്‍ ഇന്നിംഗ്‌സാണ്‌ അദ്ദേഹം കാഴ്‌ച്ചവെച്ചത്‌. അതിനാല്‍ തന്നെ കോഹ്‌ലിയുടെ ഫോം യുവരാജ്‌ സിംഗിനെ പോലുളളവര്‍ക്ക്‌ പ്രശ്‌നമാണ്‌. യുവരാജ്‌ പരുക്ക്‌ കാരണം പുറത്തായ സാഹചര്യത്തിലാണ്‌ കോഹ്‌ലിക്ക്‌ അവസാന ഇലവനില്‍ അവസരം ലഭിച്ചത്‌. യുവരാജിനെ പോലെ ഫീല്‍ഡിംഗിലും കോഹ്‌ലി മിടുക്കനാണ്‌. കൊല്‍ക്കത്തയില്‍ തിലകരത്‌നെ ദില്‍ഷാനെ പുറത്താക്കാന്‍ എടുത്ത ക്യാച്ച്‌ മനോഹരമായിരുന്നു. ഗാംഭീറും കൊല്‍ക്കത്തയിലെ പ്രകടനം വഴി തന്റെ സാന്നിദ്ധ്യം ആവര്‍ത്തിച്ചു തെളിയിച്ചിട്ടുണ്ട്‌. സുരേഷ്‌ റൈനക്ക്‌ പരമ്പരയില്‍ ഇത്‌ വരെ വലിയ ഇന്നിംഗ്‌സ്‌ കാഴ്‌ച്ചവെക്കാന്‍ കഴിഞ്ഞിട്ടില്ല. അത്‌ പോലെ രോഹിത്‌ ശര്‍മ്മ, യൂസഫ്‌ പത്താന്‍ എന്നിവര്‍ക്കും അവസരമുണ്ട്‌.
ബൗളിംഗില്‍ ഇന്ത്യ രാജ്‌ക്കോട്ടിലും നാഗ്‌പ്പൂരിലും കട്ടക്കിലും ശരാശരിയായിരുന്നു. എന്നാല്‍ കൊല്‍ക്കത്തയില്‍ ന്യൂ ബോള്‍ ബൗളര്‍മാരായ സഹീര്‍ഖാനും ആശിഷ്‌ നെഹ്‌റയും പഴയ കരുത്തില്‍ തിരിച്ചെത്തി. ഇന്ന്‌ ശ്രീശാന്തും കളിക്കുന്നതോടെ കാര്യങ്ങള്‍ ഭദ്രമാവാനാണ്‌ സാധ്യത. ശ്രീലങ്കക്കെതിരായ ടെസ്‌റ്റ്‌ പരമ്പരയിലെ രണ്ടാം മല്‍സരത്തിലുടെ തകര്‍പ്പന്‍ തിരിച്ചുവരവ്‌ നടത്തിയ കേരളാ സീമര്‍ എച്ച്‌.വണ്‍ എന്‍ വണ്‍ പനി കാരണം കുറഞ്ഞദിവസങ്ങളായി ചികില്‍സയിലായിരുന്നു. ബംഗ്ലാദേശ്‌ പര്യടനം മുന്‍നിര്‍ത്തി ശ്രീയുടെ മാച്ച്‌ ഫിറ്റ്‌നസ്‌ അളക്കാനാണ്‌ അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. സ്‌പിന്നര്‍മാരില്‍ ഹര്‍ഭജന്‍സിംഗിന്‌ വിശ്രമം നല്‍കുന്നപക്ഷം പ്രഗ്യാന്‍ ഒജക്ക്‌ കളിക്കാനാവും. രവീന്ദു ജഡേജക്കും.
ലങ്കന്‍ ക്യാമ്പില്‍ പ്രശ്‌നങ്ങളുണ്ട്‌. വലിയ സ്‌ക്കോര്‍ നേടുന്നതില്‍ വിജയിക്കുന്നത്‌ ദില്‍ഷാന്‍ മാത്രമാണ്‌. രാജ്‌ക്കോട്ടിലും നാഗ്‌പ്പൂരിലും തകര്‍പ്പന്‍ സെഞ്ച്വറികള്‍ സ്വന്തമാക്കിയ ദില്‍ഷാന്‍ പക്ഷേ കട്ടക്കിലും കൊല്‍ക്കത്തയിലും വേഗം പുറത്തായിരുന്നു. കൊല്‍ക്കത്തില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നിര്‍ദ്ദേശ പ്രകാരം സേവാഗ്‌ നടത്തിയ നീക്കം ഫലം ചെയ്‌തതിനാല്‍ ഇന്നും അതേ തന്ത്രമായിരിക്കും ഇന്ത്യ പിന്തുടരുക. പക്ഷേ സേവാഗിനെ പോലെ ആരെയും കൂസാത്ത ബാറ്റ്‌സ്‌മാനാണ്‌ ദില്‍ഷാന്‍. അതിനാല്‍ അദ്ദേഹത്തിനെതിരെ തന്ത്രങ്ങള്‍ എത്രമാത്രം വിജയിക്കുമെന്ന്‌ കണ്ടറയിണം. സനത്‌ ജയസൂര്യ എന്ന വെറ്ററന്റെ കാര്യത്തില്‍ ലങ്ക അന്തിമ തീരുമാനമെടുത്തിട്ടില്ല. ദില്‍ഷാനൊപ്പം ഉപുല്‍ തരംഗ തന്നെ ഇന്നിംഗ്‌സിന്‌ തുടക്കമിടും. സനത്‌ ജയസൂര്യയെ ഏത്‌ പൊസിഷനില്‍ കളിപ്പിക്കണം എന്നതാണ്‌ പ്രശ്‌നം. കൊല്‍ക്കത്തയില്‍ മൂന്നാം നമ്പറിലാണ്‌ അദ്ദേഹം വന്നത്‌. പക്ഷേ ക്ലിക്‌ ചെയ്‌തില്ല. കുമാര്‍ സങ്കക്കാരക്ക്‌ സ്ഥിരമായി വലിയ ഇന്നിംഗിസുകള്‍ കളിക്കാന്‍ കഴിയാത്തതും ടീമിനെ അലട്ടുന്നു. മുന്‍ നായകന്‍ മഹേല ജയവര്‍ദ്ധനക്കും ഇന്ത്യന്‍ പര്യടനം മോശമായിരുന്നു. കാഡംബി, കപ്പുഗുഡേര എന്ന യുവതാരങ്ങളുടെ പ്രകടനവും ആശാവഹമല്ല. ബൗളിംഗിലും പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നുണ്ട്‌. വെലിഗിഡാര, ലക്‌മാല്‍ എന്നിവരായിരിക്കും പുതിയ പന്തെടുക്കുക. നുവന്‍ കുലശേഖരയും ടീമിലുണ്ടാവും. മല്‍സരം കോട്‌ലയില്‍ രാവിലെ ഒമ്പതിനാണ്‌ ആരംഭിക്കുന്നത്‌. നിയോ ക്രിക്കറ്റിലും ദൂരദര്‍ശനിലും തല്‍സമയം.
2009 ന്‌ തകര്‍പ്പന്‍ അന്ത്യമിടാനാണ്‌ ഇന്ത്യ ആഗ്രഹിക്കുന്നത്‌. ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിയിലെ ദുരന്തം മാറ്റി നിര്‍ത്തിയാല്‍ 09 ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്ക്‌ നേട്ടങ്ങളുടേതായിരുന്നു. ടെസ്റ്റില്‍ ഇന്ത്യയാണിപ്പോള്‍ നമ്പര്‍ വണ്‍....


സോമക്‌ പാലിറ്റ്‌ ചാമ്പ്യന്‍
കോഴിക്കോട്‌: മേയേഴ്‌സ്‌ ട്രോഫി ദേശീയ യൂത്ത്‌ ചെസ്‌ ചാമ്പ്യന്‍ഷിപ്പില്‍ റെയില്‍വേയുടെ പശ്ചിമ ബംഗാളുകാരനായ താരം സോമക്‌ പാലിറ്റ്‌ ജേതാവായി. ഇന്നലെ അവസാനിച്ച ചാമ്പ്യന്‍ഷിപ്പില്‍ മൊത്തം ഏഴ്‌ പോയന്റ്‌ സ്വന്തമാക്കിയാണ്‌ ബി.കോംവിദ്യാര്‍ത്ഥിയായ സോമക്‌ ജേതാവായത്‌. ഒമ്പത്‌ റൗണ്ട്‌ പോരാട്ടങ്ങളില്‍ സോമക്‌ പിറകിലാക്കിയത്‌ ഒന്നാം സീഡും രാജ്യാന്തര മാസ്റ്ററുമായ എം.ആര്‍ ലളിത്‌ ബാബു, തമിഴ്‌നാടിന്റെ പി.കാര്‍ത്തികേയന്‍ തുടങ്ങിയവരെയാണ്‌. ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ഘട്ടത്തില്‍ മുന്നേറിയിരുന്ന ലളിത്‌ ബാബു രണ്ടാമനായപ്പോള്‍ കാര്‍ത്തികേയന്‌ മൂന്നാം സ്ഥാനമാണ്‌ ലഭിച്ചത്‌. എസ്‌.കെ പൊറ്റക്കാട്‌ ഹാളില്‍ ഒരാഴ്‌ച്ചയായി നടന്നുവരുന്ന ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ തലത്തില്‍ ഖ്യാതി നേടിയ അറുപത്‌ താരങ്ങളാണ്‌ പങ്കെടുത്തത്‌. സമാപന ചടങ്ങില്‍ കേരളാ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡണ്ട്‌ ടി.പി ദാസന്‍ സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാ ചെസ്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ പി.എം.വി പണിക്കര്‍ അദ്ധ്യക്ഷനായിരുന്നു. കോഴിക്കോട്‌ ജില്ലയില്‍ നിന്നും മികച്ച പ്രകടനം നടത്തിയ സംസ്ഥാന താരങ്ങള്‍ക്കുളള സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും പ്രമുഖ സ്‌പോര്‍ട്‌സ്‌ നിരൂപകനും ചന്ദ്രിക സ്‌പോര്‍ട്‌സ്‌ എഡിറ്ററുമായ കമാല്‍ വരദൂര്‍ നിര്‍വഹിച്ചു. ഏ. പ്രദീപ്‌ കുമാര്‍ എം.എല്‍.എ ചാമ്പ്യന്‍ഷിപ്പിന്റെ മുഖ്യ ആര്‍ബിട്രര്‍ ധര്‍മേന്ദ്രകുമാര്‍, കേരളാ ചെസ്‌ അസോസിയേഷന്‍ സെക്രട്ടറി വേണുഗോപാല്‍, ജില്ലാ ചെസ്‌ അസോസിയേഷന്‍ സെക്രട്ടറി എം.പ്രേംചന്ദ്‌, കണ്‍വീനര്‍മാരായ ഡോ.രാജീവ്‌, ഡോ.പി സതീഷ്‌ തുടങ്ങിയവര്‍ സംസാരിച്ചു. പരാതികളൊന്നുമില്ലാതെയാണ്‌്‌ ദേശീയ യൂത്ത്‌ ചെസിന്‌ നേതൃത്ത്വം നല്‍കാന്‍ കഴിഞ്ഞതെന്ന്‌ സംഘാടക സമിതി വര്‍ക്കിംഗ്‌ ചെയര്‍മാനായ പി.എം.വി പണിക്കരും ജനറല്‍ കണ്‍വീനറായ എം.പ്രേംചന്ദും പറഞ്ഞു. ദേശീയ താരങ്ങള്‍ക്കെല്ലാം മികച്ച താമസ-മല്‍സര സൗകര്യങ്ങളാണ്‌ ഒരുക്കിയത്‌. ക്രിസ്‌തുമസ്‌ ദിനത്തില്‍ എല്ലാവര്‍ക്കും കേരളീയ സദ്യയും നല്‍കി. ഈ ചാമ്പ്യന്‍ഷിപ്പിന്റെ വിജയത്തോടെ കൂടുതല്‍ ദേശീയ മല്‍സരങ്ങള്‍ കോഴിക്കോട്ട്‌ നടത്താനാവുമെന്നും ഇരുവരും വിശ്വാസം പ്രകടിപ്പിച്ചു.
സോമക്‌ വീണ്ടും
കോഴിക്കോട്‌: ഒമ്പതാം വയസ്സ്‌ മുതല്‍ ചെസിനെ നെഞ്ചിലേറ്റുന്നുണ്ട്‌ കൊല്‍ക്കത്തക്കാരനായ സോമക്‌ പാലിറ്റ്‌. പക്ഷേ ഇന്ന്‌ വരെ ബംഗാള്‍ സര്‍ക്കാരിന്റെ പിന്തുണ അദ്ദേഹത്തിനും സംസ്ഥാനത്തെ മറ്റ്‌ ചെസ്‌ താരങ്ങള്‍ക്കും ലഭിച്ചിട്ടില്ല. ഒരു സ്‌പോണ്‍സറെ ലഭിക്കാന്‍ പോലും ആരും സഹായിക്കാനില്ലാത്ത അവസ്ഥയില്‍ മുന്‍ ദേശീയ സബ്‌ ജനിയര്‍ ചാമ്പ്യന്‍ കൂടിയായ സോമക്‌ നിരാശനാണ്‌. 2001ല്‍ റായ്‌പ്പൂരില്‍ നടന്ന ദേശീയ സബ്‌ ജൂനിയറില്‍ കിരീടം സ്വന്തമാക്കിയ സോമക്‌ 2002 ല്‍ മലേഷ്യയില്‍ നടന്ന ചെസ്‌ ഒളിംപ്യാഡില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിരുന്നു. 2001 മുതല്‍ ദേശീയ സര്‍ക്ക്യൂട്ടില്‍ സജീവമായി തുടര്‍ന്നിട്ടും ഇത്‌ വരെ മല്‍സരക്കളത്തില്‍ ഔദ്യോഗിക സഹായമൊന്നും സോമകിന്‌ ലഭിച്ചിട്ടില്ല. ഇവിടെയെത്തിയത്‌ ഒരു പരിശീലകന്റെ പോലും സഹായമില്ലാതെയാണ്‌. ആദ്യ റൗണ്ട്‌ മുതല്‍ തകര്‍പ്പന്‍ പ്രകടനവുമായി മുന്നേറാന്‍ കഴിഞ്ഞു. ദുര്‍ഗാതി പാലിറ്റിന്റെയും മമത പാലിറ്റിന്റെയും മകനായ സോമകിന്‌ വിശ്വനാഥന്‍ ആനന്ദിനെ പോലെ ലോകം അറിയപ്പെടുന്ന ചെസ്‌ താരമായി മാറാനാണ്‌ താല്‍പ്പര്യം. പക്ഷേ എല്ലാവരുടെയും സഹായം ലഭിക്കണം. കോഴിക്കോട്‌്‌ ഒരിക്കല്‍ക്കൂടി വരാന്‍ കഴിഞ്ഞതിലെ സന്തോഷവും ചാമ്പ്യനാവാന്‍ കഴിഞ്ഞതിലെ അഭിമാനവുമായി ഇന്നലെ തന്നെ സോമക്‌ നാട്ടിലേക്ക്‌ മടങ്ങി.

ബഗാന്‍ സെമിയില്‍
ഗോഹട്ടി: രണ്ട്‌ തകര്‍പ്പന്‍ ഗോളുകള്‍ക്ക്‌ ശക്തരായ മഹീന്ദ്ര യുനൈറ്റഡ്‌ മുംബൈയെ പരാജയപ്പെടുത്തി കൊല്‍ക്കത്ത മോഹന്‍ ബഗാന്‍ ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോളിന്റെ സെമി ഫൈനല്‍ ഉറപ്പാക്കി. ഇന്നലെ നടന്ന മറ്റ്‌ മല്‍സരങ്ങളില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ ഇതേ മാര്‍ജിനില്‍ സ്‌പോര്‍ട്ടിംഗ്‌ ഗോവയെ പരാജയപ്പെടുത്തി അവസാന നാലില്‍ സ്ഥാനം നേടിയപ്പോള്‍ പച്ചാവു ലാലം പുയയുടെ ഗോളില്‍ മുഹമ്മദന്‍സ്‌ സ്‌പോര്‍ട്ടിംഗിനെ കീഴടക്കി ചിരാഗ്‌ യുനൈറ്റഡും കരുത്ത്‌ കാട്ടി. ഇന്നലെ നടന്ന അവസാന മല്‍സരത്തില്‍ എച്ച്‌.എ. എല്‍ ബാംഗ്ലൂരിനെ 4-2ന്‌ തോല്‍പ്പിക്കാനായെങ്കകിലും മുംബൈ എഫ്‌.സി ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്‌ പുറത്തായി.
ഇന്ന്‌ കേരളത്തിന്റെ പ്രതീക്ഷയായ വിവ കേരള കളിക്കുന്നുണ്ട്‌. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ സാല്‍ഗോക്കര്‍ ഗോവയാണ്‌ പ്രതിയോഗികള്‍. ഈ മല്‍സരത്തില്‍ ജയിച്ചാല്‍ മാത്രമാണ്‌ വിവക്ക്‌ എന്തെങ്കിലും സെമി പ്രതീക്ഷകള്‍. ആദ്യ മല്‍സരങ്ങളില്‍ ജെ.സി.ടി, ഈസ്റ്റ്‌ ബംഗാള്‍ എന്നിവരുമായി അവര്‍ ഗോള്‍രഹിത സമനിലകള്‍ വഴങ്ങിയിരുന്നു. ചാമ്പ്യന്‍ഷിപ്പിന്റെ സെമി ചിത്രം ഏറെക്കുറെ വ്യക്തമായ സാഹചര്യത്തില്‍ വിവ കളിക്കുന്ന ഗ്രൂപ്പ്‌ എയില്‍ മാത്രമാണ്‌ സംശയങ്ങള്‍. മോഹന്‍ ബഗാന്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌, എന്നിവരാണ്‌ സെമി ഉറപ്പാക്കിയിട്ടുളളത്‌. ഇന്ന്‌ തന്നെ ഗ്രൂപ്പ്‌ എ യില്‍ ഈസ്റ്റ്‌ ബംഗാള്‍ ജെ.സി.ടിയുമായി കളിക്കുന്നുണ്ട്‌. ഈ മല്‍സരത്തില്‍ ഈസ്റ്റ്‌ ബംഗാള്‍ ജയിക്കുന്നപക്ഷം വിവയുടെ സാധ്യതകള്‍ അവസാനിക്കും. ഈസ്റ്റ്‌ ബംഗാളിന്‌ ഒരു ജയവും ഒരു സമനിലയും വഴി ഇപ്പോള്‍ നാല്‌ പോയന്റുണ്ട്‌. വിവക്ക്‌ രണ്ട്‌ സമനിലകള്‍ വഴി രണ്ട്‌ പോയന്റുളളപ്പോള്‍ സാല്‍ഗോക്കറിന്‌ മൂന്ന്‌ പോയന്റുണ്ട്‌. ഇന്ന്‌ ഈസ്‌റ്റ്‌ ബംഗാള്‍ തോല്‍ക്കുകയും വിവ സാല്‍ഗോക്കറിനെ തോല്‍പ്പിക്കുകയും ചെയ്‌താല്‍ കേരളാ സംഘത്തിന്‌ മുന്നേറാം. ഇന്ന്‌ തന്നെ നടക്കുന്ന മറ്റ്‌ മല്‍സരങ്ങളില്‍ ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവ എയര്‍ ഇന്ത്യയെയും ഷില്ലോംഗ്‌ ലാജോംഗ്‌ എഫ്‌.സി പൂനെ എഫ്‌.സിയെയും നേരിടും.
30 നാണ്‌ സെമി മല്‍സരങ്ങല്‍ ആരംഭിക്കുക. ആദ്യ സെമിയില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ ഗ്രൂപ്പ്‌ ഡി ജേതാക്കളുമായി കളിക്കുമ്പോള്‍ 31 ന്‌ ഗ്രൂപ്പ്‌ എ ജേതാക്കളും ബി ജേതാക്കളും മല്‍സരിക്കും.

സച്ചിനില്ല
മുംബൈ: ബംഗ്ലാദേശില്‍ നടക്കുന്ന ത്രിരാഷ്‌ട്ര കപ്പിനുളള ഇന്ത്യന്‍ സംഘത്തില്‍ സൂപ്പര്‍ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിക്കില്ല. ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്‌ സച്ചിന്‍ സ്വയം വിശ്രമം തേടുകയായിരുന്നു. പക്ഷേ ബംഗ്ലാദേശിനെതിരെ നടക്കുന്ന രണ്ട്‌ മല്‍സര ടെസ്‌റ്റ്‌ പരമ്പരയില്‍ സച്ചിന്‍ കളിക്കും. സച്ചിന്‌ പകരം രോഹിത്‌ ശര്‍മ്മയാണ്‌ ഏകദിന സംഘത്തില്‍ ഇടം നേടിയത്‌. യുവരാജ്‌ സിംഗ്‌, എസ്‌.ശ്രീശാന്ത്‌, അശോക്‌ ഡിന്‍ഡ, അമിത്‌ മിശ്ര എന്നിവര്‍ക്ക്‌ സ്ഥാനം നല്‍കിയപ്പോള്‍ ഇഷാന്ത്‌ ശര്‍മ്മ, പ്രവീണ്‍ കുമാര്‍, പ്രഗ്യാന്‍ ഒജ എന്നിവര്‍ പുറത്തായി. ടീം ഇതാണ്‌: എം.എസ്‌ ധോണി (ക്യാപ്‌റ്റന്‍), വിരേന്ദര്‍ സേവാഗ്‌, ഗൗതം ഗാംഭീര്‍, വിരാത്‌ കോഹ്‌ലി, സുരേഷ്‌ റൈന, രോഹിത്‌ ശര്‍മ്മ, രവീന്ദു ജഡേജ, ഹര്‍ഭജന്‍സിംഗ്‌, സഹീര്‍ഖാന്‍, ആശിഷ്‌ നെഹ്‌റ, യുവരാജ്‌ സിംഗ്‌, സുദീപ്‌ ത്യാഗി, ദിനേശ്‌ കാര്‍ത്തിക്‌, ശ്രീശാന്ത്‌, അശോക്‌ ഡിന്‍ഡ, അമിത്‌ മിശ്ര.

ഓസീസ്‌ മുന്നോട്ട്‌
മെല്‍ബണ്‍: ബോക്‌സിംഗ്‌ ഡേ ടെസ്‌റ്റില്‍ ഓസ്‌ട്രേലിയക്ക്‌ മികച്ച തുടക്കം. ആദ്യ ദിവസം എം.സി.ജിയില്‍ അവര്‍ മൂന്ന്‌ വിക്കറ്റിന്‌ 305 റണ്‍സ്‌ സ്വന്തമാക്കി. 93 റണ്‍സ്‌ നേടിയ ഓപ്പണര്‍ ഷെയിന്‍ വാട്ട്‌സണ്‍, 98 റണ്‍സ്‌ സ്വന്തമാക്കിയ സൈമണ്‍ കാറ്റിച്ച്‌ എന്നിവരാണ്‌ മികച്ച പ്രകടനം നടത്തിയത്‌. പോണ്ടിംഗ്‌ 57 റണ്‍സ്‌ നേടിയപ്പോള്‍ മൈക്‌ ഹസി (38), ഹൗറിറ്റ്‌സ്‌ (5) എന്നിവരാണ്‌ ക്രീസില്‍. മുഹമ്മദ്‌ ആസിഫാണ്‌ പാക്‌ നിരയിലെ മികച്ച ബൗളര്‍. 69 റണ്‍സിന്‌ ആസിഫ്‌ രണ്ട്‌ വിക്കറ്റ്‌ നേടി.

സ്‌മിത്ത്‌ മിന്നി
ഡര്‍ബന്‍: സെഞ്ചൂറിയന്‍ ടെസ്റ്റില്‍ നിരാശപ്പെടുത്തിയ നായകന്‍ ഗ്രയീം സ്‌മിത്ത്‌ ഫോമിലേക്ക്‌ വന്നപ്പോള്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്ക മികച്ച സ്‌ക്കോറിലേക്ക്‌. ആദ്യ ദിവസം വെളിച്ചക്കുറവ്‌ കാരണം കളി മുടങ്ങുമ്പോള്‍ ആതിഥേയര്‍ അഞ്ച്‌ വിക്കറ്റിന്‌ 175 റണ്‍സ്‌ നേടിയിട്ടുണ്ട്‌. സ്‌മിത്ത്‌ 75 റണ്‍സ്‌ നേടിയപ്പോള്‍ കാലിസും ഇതേ സ്‌ക്കോര്‍ സ്വന്തമാക്കി.
ചെല്‍സി വീണ്ടും തളര്‍ന്നു
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ചെല്‍സിക്ക്‌ തളര്‍ച്ച. കഴിഞ്ഞ മല്‍സരത്തില്‍ വെസ്‌റ്റ്‌ ഹാമിന്‌ മുന്നില്‍ ഭാഗ്യത്തിന്‌ രക്ഷപ്പെട്ട നീലപ്പടയെ ഇന്നലെ സ്വന്തം മൈതാനത്ത്‌ ബിര്‍മിംഗ്‌ഹാം ഗോള്‍ രഹിത സമനിലയില്‍ തളച്ചു. ബേര്‍ണ്‍ലി-ബോള്‍ട്ടണ്‍ മല്‍സരം 1-1 ല്‍ അവസാനിച്ചപ്പോള്‍ വെസ്‌റ്റ്‌ ഹാം രണ്ട്‌ ഗോളിന്‌ പോര്‍ട്‌സ്‌മൗത്തിനെ തോല്‍പ്പിച്ചു. പുതിയ പരിശീലകന്‍ മാന്‍സിനിക്ക്‌ കീഴില്‍ കളിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി സ്റ്റോക്ക്‌ സിറ്റിയെ രണ്ട്‌ ഗോളിന്‌ വീഴ്‌ത്തി.