Saturday, November 29, 2008

ENGLISH DEMAND

വരാമെന്ന്‌ ഇംഗ്ലണ്ട്‌
മുംബൈ: ടെസ്‌റ്റ്‌ പരമ്പരക്കായി ഇന്ത്യയില്‍ തിരിച്ചെത്താമെന്ന്‌ ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയില്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ അധികാരികള്‍ ഉറപ്പ്‌ നല്‍കിയതായി ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വൈസ്‌ പ്രസിഡണ്ടും ഫിക്‌സ്‌ച്ചര്‍ കമ്മിറ്റി ചെയര്‍മാനുമായ ലളിത്‌ മോഡി വ്യക്തമാക്കി. മുംബൈയിലെ സ്‌ഫോടനങ്ങള്‍ കാരണം ഏകദിന പരമ്പരയിലെ അവസാന രണ്ട്‌ മല്‍സരങ്ങള്‍ റദ്ദാക്കി നാട്ടിലേക്ക്‌ മടങ്ങിയ ഇംഗ്ലണ്ട്‌ ഇന്ത്യക്കെതിരെ അഹമ്മദാബാദിലും ചെന്നൈയിലും നടക്കുന്ന ടെസ്‌റ്റുകളില്‍ കളിക്കാനുണ്ട്‌. എന്നാല്‍ നിലവിലുളള ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരു തിരിച്ചുവരവ്‌ എളുപ്പമല്ലെന്ന്‌ ഇന്ത്യയില്‍ നിന്നും യാത്രയാവും മുമ്പ്‌ ഇംഗ്ലണ്ട്‌ ടീമിന്റെ നായകനായ കെവിന്‍ പീറ്റേഴ്‌സണ്‍ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ട്‌ ക്രിക്കറ്റ്‌ ബോര്‍ഡുമായി സംസാരിരിച്ചപ്പോഴാണ്‌്‌ തീര്‍ച്ചയായും തിരിച്ചുവരാമെന്ന ഉറപ്പ്‌ ലഭിച്ചതെന്ന്‌ ഇന്നലെ ടൈംസ്‌ ഓഫ്‌ ഇന്ത്യയുമായി സംസാരിക്കവെ മോഡി പറഞ്ഞു. റദ്ദാക്കപ്പെട്ട രണ്ട്‌ ഏകദിന മല്‍സരങ്ങള്‍ വീണ്ടും കളിക്കുന്ന കാര്യത്തില്‍ ഇംഗ്ലണ്ടിന്‌ താല്‍പ്പര്യമുണ്ട്‌. അവരുടെ ആവശ്യം ഒന്ന്‌ മാത്രമാണ്‌-ടെസ്‌റ്റ്‌്‌ വേദി മുംബൈയില്‍ നിന്ന്‌ മാറ്റുക. ദക്ഷിണേന്ത്യയില്‍ എവിടെയെങ്കിലും മല്‍സരം നടത്തുന്നതിനോടായിരുന്നു അവര്‍ക്ക്‌ യോജിപ്പ്‌. ഇത്‌ കാരണമാണ്‌ ചെന്നൈ രണ്ടാം ടെസ്റ്റിന്റെ വേദിയാക്കിയത്‌. ചാമ്പ്യന്‍സ്‌ ലീഗ്‌ മാറ്റിവെക്കപ്പെട്ട സാഹചര്യത്തില്‍ ഏകദിന പരമ്പരയിലെ രണ്ട്‌ മല്‍സരങ്ങള്‍ കളിക്കുന്നതിനോട്‌ ഇംഗ്ലണ്ട്‌ യോജിപ്പാണ്‌ പ്രകടിപ്പിച്ചത്‌. ഇന്ത്യയില്‍ ഇടക്കിടെ ഉണ്ടാവുന്ന സ്‌ഫോടനങ്ങള്‍ രാജ്യത്തിന്റെയും ക്രിക്കറ്റിന്റെയും മുഖം വികൃതമാക്കുമെന്ന്‌ മോഡി പറഞ്ഞു. ലോക ക്രിക്കറ്റില്‍ പാക്കിസ്‌താനുളള സ്ഥാനം പോലെയായിരിക്കും ഇന്ത്യയുടെയും സ്ഥാനം. പല പരമ്പകളും റദ്ദാക്കപ്പെടുന്ന സാഹചര്യത്തില്‍ ക്രിക്കറ്റിന്‌ അത്‌ വലിയ നഷ്ടമുണ്ടാക്കും. അതിനാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ്‌ ശ്രദ്ധിക്കേണ്ടത്‌. ഏറ്റവും മികച്ച സുരക്ഷയും പിന്തുണയും ജനങ്ങള്‍ക്കും വിദേശികള്‍ക്കുമെല്ലാം നല്‍കാന്‍ കഴിയണം. കളിക്കാരുടെ സുരക്ഷ പരമപ്രധാനമാണ്‌. അത്‌ കൊണ്ടാണ്‌ ഇംഗ്ലണ്ട്‌ ടീം നാട്ടിലേക്ക്‌ മടങ്ങിയത്‌. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ മല്‍സരങ്ങള്‍ നടക്കുന്നതിനിടെ ജയ്‌പ്പൂരില്‍ സ്‌ഫോടനമുണ്ടായിരുന്നു. എന്നാല്‍ അത്‌ ചാമ്പ്യന്‍ഷിപ്പിനെ ബാധിച്ചിരുന്നില്ല. ചാമ്പ്യന്‍ഷിപ്പുകള്‍ മാറ്റിവെക്കപ്പെടുമ്പോള്‍ രാജ്യത്തെക്കുറിച്ച്‌ പുറം ലോകത്തുളള സല്‍പ്പേരാണ്‌ നഷ്ടമാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇന്ത്യയിലേക്ക്‌ തിരിച്ചുവരുന്ന കാര്യത്തില്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന്‌ കെവിന്‍ പീറ്റേഴ്‌സണ്‍ ആവര്‍ത്തിച്ചു. സുരക്ഷാ ഉപദേഷ്‌ടാക്കള്‍ നല്‍കുന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ടെസ്റ്റ്‌ പരമ്പരയില്‍ കളിക്കുന്ന കാര്യത്തിലെ തീരുമാനമെന്ന്‌ അദ്ദേഹം പറഞ്ഞു.
പ്രശ്‌നത്തില്‍ ക്യാപ്‌റ്റനും ക്രിക്കറ്റ്‌ ബോര്‍ഡും തമ്മില്‍ ഇടയുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ട്‌ അധികാരികള്‍ ടെസ്‌റ്റ്‌ പരമ്പര മുന്‍നിശ്ചയപ്രകാരം നടക്കുമെന്ന്‌ ആവര്‍ത്തിക്കുമ്പോള്‍ തന്റെ താരങ്ങളെ നിര്‍ബന്ധിക്കില്ല എന്നാണ്‌ ക്യാപ്‌റ്റന്റെ നിലപാട്‌. ഇന്ത്യയിലേക്ക്‌ തിരികെ വരാന്‍ ഏതെങ്കിലും താരം അസൗകര്യം പ്രകടിപ്പിച്ചാല്‍ അയാളെ നിര്‍ബന്ധിക്കാന്‍ തനിക്കാവില്ലെന്നാണ്‌ ഇന്നലെ വൈകീട്ട്‌ ഹിത്ര്യു വിമാനത്താവളത്തില്‍ വെച്ച്‌ പീറ്റേഴ്‌സണ്‍ പറഞ്ഞത്‌. താരങ്ങളുടെ സുരക്ഷയാണ്‌ പ്രധാനം. ഇന്ത്യയില്‍ കളിക്കുന്നതിനോട്‌ എതിര്‍പ്പില്ല. പക്ഷേ സമീപകാല സംഭവങ്ങള്‍ക്ക്‌ സാക്ഷികളായ ഏതെങ്കിലും ഒരു താരം വിസ്സമ്മതം പ്രകടിപ്പിച്ചാല്‍ അയാളെ ഞാന്‍ നിര്‍ബന്ധിക്കില്ല-നായകന്‍ പറഞ്ഞു. ഇംഗ്ലീഷ്‌ ക്രിക്കറ്റര്‍മാരുടെ സംഘടനയായ പ്രൊഫഷണല്‍ ക്രിക്കറ്റേഴ്‌സ്‌ അസോസിയേഷന്‍ (പി.സി.എ) താരങ്ങള്‍ക്കൊപ്പമാണ്‌. ടെസ്റ്റ്‌ പരമ്പരയുടെ ഭാവി നിശ്ചയിക്കാന്‍ ക്രിക്കറ്റ്‌ ബോര്‍ഡിനാണ്‌ അധികാരം. അവര്‍ തീരുമാനിക്കട്ടെ. ലോക ക്രിക്കറ്റില്‍ ഇന്ത്യന്‍ സര്‍വാധിപത്യം നിലനില്‍ക്കുന്നതിനാല്‍ ഇംഗ്ലീഷ്‌ താരങ്ങളില്‍ അധികസമ്മര്‍ദ്ദമുണ്ടെന്ന വാദം തെറ്റാണെന്ന്‌ പി.സി.എ തലവന്‍ സിയാന്‍ മോറിസ്‌ പറഞ്ഞു.
ഡിസംബര്‍ 11 നാണ്‌ ഒന്നാം ടെസ്‌റ്റ്‌ അഹമ്മദാബാദില്‍ ആരംഭിക്കുന്നത്‌. ഈ മല്‍സരത്തിന്‌ മുമ്പ്‌ ബറോഡയില്‍ സന്നാഹ മല്‍സരമുണ്ട്‌. സന്നാഹ മല്‍സരത്തില്‍ കളിക്കണമെങ്കില്‍ മൂന്ന്‌ ദിവസത്തിനകം ഇംഗ്ലീഷ്‌്‌ ടീം ഇന്ത്യയില്‍ തിരിച്ചെത്തണം. ടെസ്‌റ്റ്‌ പരമ്പരയില്‍ കളിക്കാന്‍ തനിക്ക്‌ താല്‍പ്പര്യമുണ്ടെങ്കിലും മുംബൈയിലെ സാഹചര്യങ്ങള്‍ പഠിക്കുമ്പോള്‍ ഇംഗ്ലണ്ടിന്‌ തിരിച്ചുവരാന്‍ കഴിയാത്ത സാഹചര്യമാണെന്ന്‌ മുന്‍ ക്യാപ്‌റ്റന്‍ മൈക്കല്‍ വോന്‍ അഭിപ്രായപ്പെട്ടു. അല്‍പ്പദിവസം മുമ്പ്‌ ടെലിവിഷന്‍ കണ്ടു കൊണ്ടിരിക്കുമ്പോള്‍ സ്‌ഫോടക വസ്‌തുക്കള്‍ നിറച്ച ഒരു ലോറി ഇസ്ലാമബാദിലെ മരിയട്ട്‌ ഹോട്ടല്‍ ആക്രമിക്കുന്ന കാഴ്‌ച്ച കണ്ടു. ഇസ്ലാമബാദില്‍ നിന്നും ഇത്തരം വിധ്വംസക പ്രവര്‍ത്തകര്‍ ഇപ്പോള്‍ മുംബൈയില്‍ എത്തിയിരിക്കുന്നു. അതിനാല്‍ തന്നെ എല്ലാവരെയും ഭയപ്പെടേണ്ടിയിരിക്കുന്നു. മുംബൈയില്‍ സ്‌ഫോടനങ്ങള്‍ നടക്കുമ്പോള്‍ ഞങ്ങള്‍ ബാംഗ്ലൂരിലായിരുന്നു. ചിന്നസ്വാമി സ്‌റ്റേഡിയത്തിന്‌ അരികിലുളള ഹോട്ടലില്‍ കഴിഞ്ഞിരുന്ന ഞങ്ങള്‍ക്ക്‌ എല്ലാവിധ സുരക്ഷയും പോലീസ്‌ ഉറപ്പ്‌ നല്‍കിയിരുന്നു. എന്നാല്‍ തികഞ്ഞ സുരക്ഷിതത്വ ബോധത്തില്‍ കളിക്കാന്‍ നിലവിലുളള സാഹചര്യത്തില്‍ കഴിയില്ലെന്നാണ്‌ അദ്ദേഹം വ്യക്തമാക്കുന്നത്‌. അതേ സമയം ഇംഗ്ലണ്ടിന്റെ മറ്റൊരു മുന്‍ നായകന്‍ മൈക്കല്‍ ആതര്‍ട്ടണ്‍ ടെസറ്റ്‌ പരമ്പര തുടരണമെന്നാണ്‌ അഭിപ്രായപ്പെട്ടത്‌.

കടുവകള്‍ വീണ്ടും പൂച്ചകളായി
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്‌റ്റില്‍ ഇന്നിംഗ്‌സ്‌ വിജയവുമായി ദക്ഷിണാഫ്രിക്ക ടെസ്‌റ്റ്‌ പരമ്പര 2-0 ത്തിന്‌ തൂത്തുവാരി. രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക സമ്പാദിച്ച ഒന്നാം ഇന്നിംഗ്‌സ്‌ സ്‌ക്കോറായ 429 റണ്‍സിനെ മറികടക്കാന്‍ രണ്ട്‌ ഇന്നിംഗ്‌സിലുമായി മുഹമ്മദ്‌ അഷറഫുലിന്റെ സംഘത്തിനായില്ല. ആദ്യ ഇന്നിംഗ്‌സില്‍ 250 റണ്‍സിന്‌ പുറത്തായ സന്ദര്‍ശകര്‍ രണ്ടാം ഇന്നിംഗ്‌സില്‍ 131 റണ്‍സാണ്‌ ആകെ നേടിയത്‌. ഇന്നിംഗ്‌സിനും 48 റണ്‍സിനും വിജയിച്ച ദക്ഷിണാഫ്രിക്കയുടെ അടുത്ത ഷെഡ്യൂള്‍ ഓസ്‌ട്രേലിയന്‍ പര്യടനമാണ്‌. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കളിച്ച എല്ലാ മല്‍സരങ്ങളിലും തോറ്റാണ്‌ കടുവകള്‍ കേവലം പൂച്ചകളായി നാട്ടിലേക്ക്‌ മടങ്ങുന്നത്‌.

ഓസീസ്‌ ആധിപത്യം
അഡലെയ്‌ഡ്‌: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയന്‍ ആധിപത്യം. ഗാബയില്‍ സന്ദര്‍ശകരുടെ ഒന്നാം ഇന്നിംഗ്‌സ്‌ 270 റണ്‍സില്‍ അവസാനിപ്പിച്ച ആതിഥേയര്‍ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്ന്‌ വിക്കറ്റിന്‌ 241 റണ്‍സ്‌ നേടിയിട്ടുണ്ട്‌. ഓപ്പണര്‍മാരായ മാത്യൂ ഹെയ്‌ഡനെയും സൈമണ്‍ കാറ്റിച്ചിനെയും നേരത്തെ നഷ്ടമായ ഓസ്‌ട്രേലിയക്കായി നായകന്‍ റിക്കി പോണ്ടിംഗ്‌ (79), മൈക്കല്‍ ഹസ്സി (69 നോട്ടൗട്ട്‌) എന്നിവരാണ്‌ മികവ്‌ പ്രകടിപ്പിച്ചത്‌. രാവിലെ ആറിന്‌ 262 റണ്‍സ്‌ എന്ന നിലയില്‍ ബാറ്റിംഗ്‌ പുനരാരംഭിച്ച ന്യൂസിലാന്‍ഡിന്‌ ശേഷിക്കുന്ന നാല്‌ വിക്കറ്റുകള്‍ കേവലം എട്ട്‌ റണ്‍സിനിടെ നഷ്ടമായി. ആറ്‌ റണ്‍സ്‌ മാത്രം നല്‍കി ബ്രെട്ട്‌ ലീ മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തി. മുപ്പതും റണ്‍സുമായി കിവി ക്യാമ്പിന്‌ പ്രതീക്ഷ നല്‍കിയ ബ്രെന്‍ഡന്‍ മക്കുലത്തെ സ്ലോ ബോളില്‍ പുറത്താക്കിയ ലീ തകര്‍പ്പന്‍ ഫോമിലായിരുന്നു.

ചുവപ്പും നീലയും
ലണ്ടന്‍:ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ഇന്ന്‌ കരുത്തരുടെ ബലാബലം. പോയന്റ്‌്‌ ടേബിളില്‍ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്ന ലൂയിസ്‌ ഫിലിപ്പ്‌ സ്‌ക്കോളാരിയുടെ ചെല്‍സി നാലാം സ്ഥാനത്തുള്ള ആഴ്‌സന്‍ വെംഗറുടെ ആഴ്‌സനലുമായി കളിക്കുന്നു. ചെല്‍സിയുടെ തട്ടകമായ സ്‌റ്റാഫോര്‍ഡ്‌ ബ്രിഡ്‌ജിലാണ്‌ കളി. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ചെല്‍സിയുടെ നീലപ്പടക്കാണ്‌ എല്ലാവരും മുന്‍ത്തൂക്കം കല്‍പ്പിക്കുന്നതെങ്കിലും വെംഗര്‍ പറയുന്നത്‌ എല്ലാം കാത്തിരുന്ന്‌ കാണാനാണ്‌. ഈ സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചവരാണ്‌ ഞങ്ങള്‍. അതേ കരുത്തില്‍ പെര്‍ഫോാം ചെയ്‌താല്‍ ചെല്‍സിയെ തോല്‍പ്പിക്കാനാവുമെന്നാണ്‌ ഫ്രഞ്ചുകാരനായ വെംഗര്‍ വ്യക്തമാക്കുന്നത്‌.
വെംഗര്‍ക്ക്‌ സീസണില്‍ കനത്ത തിരിച്ചടികള്‍ പലതുമേറ്റിട്ടുണ്ട്‌. ഫുള്‍ഹാം, ഹള്‍ സിറ്റി, സ്റ്റോക്ക്‌ സിറ്റി, ആസ്‌റ്റണ്‍വില്ല, മാഞ്ചസ്‌റ്റര്‍ സിറ്റി എന്നിവരോട്‌ പരാജയപ്പെട്ടു. ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്ന ചെല്‍സിയേക്കാള്‍ പത്ത്‌ പോയന്റ്‌ പിറകിലാണ്‌ ആഴ്‌സനലിപ്പോള്‍.
നിലവില്‍ ചാമ്പ്യന്‍ഷിപ്പ്‌ സാധ്യതാപ്പട്ടികയില്‍ തന്റെ ടീം വരുന്നില്ലെങ്കിലും ഇന്ന്‌ ചെല്‍സിയെ തോല്‍പ്പിച്ചാല്‍ എന്തും സാധ്യമാവുമെന്ന വിശ്വാസത്തിലാണ്‌ വെംഗര്‍. ഈ സീസണില്‍ ഒരു ടീമിനും വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്‌. എല്ലാവരും പതറുന്നുണ്ട്‌. ടേബിളില്‍ പത്ത്‌ പോയന്റ്‌ പിറകിലാണെങ്കിലും ആഴ്‌സനലിന്‌ കിരീടം നേടാനാവില്ല എന്ന്‌ ആര്‍ക്കും പറയാന്‍ കഴിയില്ല. എല്ലാ മല്‍സരങ്ങള്‍ക്കും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കണം. എല്ലാ ടീമിനും എല്ലാ മല്‍സരത്തിലും ഏറ്റവും മികച്ച പ്രകടനം നടത്താന്‍ കഴിയില്ല. ലോകത്തെവിടെയും കളിച്ചിട്ടുള്ളവരാണ്‌ ഗണ്ണേഴ്‌സ്‌ താരങ്ങള്‍. സമ്മര്‍ദ്ദങ്ങള്‍ അവര്‍ക്ക്‌ പുതുമയുളളതല്ലെന്നും വെംഗര്‍ പറഞ്ഞു.
ടീമില്‍ പ്രശ്‌നങ്ങളുണ്ടെന്ന വാദം കോച്ച്‌ നിഷേധിച്ചു. ഈയിടെയാണ്‌ ടീമിന്റെ നായകസ്ഥാനത്ത്‌ നിന്ന്‌ ഫ്രഞ്ചുകാരനായ വില്ല്യം ഗല്ലാസിനെ മാറ്റി സ്‌പാനിഷ്‌ താരം ഫാബ്രിഗസിനെ നായകനാക്കിയത്‌. ഗല്ലാസ്‌ തന്റെ ആത്മകഥയില്‍ സഹതാരങ്ങളില്‍ പലരെയും വിമര്‍ശിച്ചത്‌ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ്‌ അദ്ദേഹത്തെ മാറ്റിയത്‌. കഴിഞ്ഞയാഴ്‌ച്ച മാഞ്ചസ്‌റ്റര്‍ സിറ്റിക്കെതിരായ പ്രീമിയര്‍ ലീഗ്‌ മല്‍സരത്തില്‍ മൂന്ന്‌ ഗോളിനാണ്‌ ആഴ്‌സനല്‍ തകര്‍ന്നത്‌. ഈ മല്‍സരത്തില്‍ ഗല്ലാസ്‌ കളിച്ചിരുന്നില്ല.
ഗല്ലാസ്‌ ഇന്നത്തെ മല്‍സരത്തില്‍ കളിക്കുന്നുണ്ട്‌. മുമ്പ്‌ ചെല്‍സിക്കായി കളിച്ച താരമാണ്‌ അദ്ദേഹം. അതിനാല്‍ ചെല്‍സിയുടെ ദൗര്‍ബല്യങ്ങളെ മനസ്സിലാക്കാനും അതിനനുസരിച്ച്‌ കളിക്കാനും ഗല്ലാസിന്‌ കഴിയുമെന്നാണ്‌ വെംഗര്‍ പറയുന്നത്‌.
പ്രീമിയര്‍ ലീഗില്‍ ഇന്ന്‌ നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ ചാമ്പ്യന്മാരായ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ അട്ടിമറിക്കരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. തപ്പിതടയുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‌ പുതുജീവന്‍ ലഭിക്കണമെങ്കില്‍ ഈ മല്‍സരം ജയിക്കണം. ഇന്നത്തെ മറ്റ്‌ മല്‍സരങ്ങള്‍: പോര്‍ട്‌സ്‌മൗത്ത്‌-ബ്ലാക്‌ബര്‍ണ്‍, ടോട്ടന്‍ഹാം-എവര്‍ട്ടണ്‍.
സ്‌പാനിഷ്‌ ലീഗില്‍ ഇന്ന്‌ എട്ട്‌ മല്‍സരങ്ങളുണ്ട്‌. അവ ഇങ്ങനെ: അല്‍മേരിയ-ഡിപ്പോര്‍ട്ടീവോ, അത്‌ലറ്റികോ ബില്‍ബാവോ-നുമാന്‍സിയ, അത്‌ലറ്റികോ മാഡ്രിഡ്‌-റേസിംഗ്‌ സാന്‍ഡര്‍, എസ്‌പാനിയോള്‍-സ്‌പോര്‍ട്ടിംഗ്‌ ഗിജോണ്‍, മലാഗ-ഒസാസുന, റിക്രിയേറ്റീവോ ഹെലൂവ-വില്ലാ റയല്‍, വലന്‍സിയ-റയല്‍ ബെറ്റിസ്‌, വല്ലഡോളിഡ്‌-മയോര്‍ക്ക.
ഇറ്റാലിയന്‍ ലീഗ്‌: അറ്റ്‌ലാന്റ-ലാസിയോ, കാഗിലാരി-സംപദോറിയോ, ജിനോവ-ബോളോഗ്ന,ഇന്റര്‍ മിലാന്‍-നാപ്പോളി, പലെര്‍മോ-ഏ.സി മിലാന്‍, റോമ-ഫിയോറന്റീന, സിയന്ന-ടോറീനോ, ഉദിനസ്‌-ചീവിയോ.


ബഗാനും വാസ്‌ക്കോക്കും ജയം
കൊല്‍ക്കത്ത: ഐ ലീഗ്‌ ഫുട്‌ബോളില്‍ ഇന്നലെ നടന്ന മല്‍സരങ്ങളില്‍ മോഹന്‍ ബഗാന്‍ രണ്ട്‌ ഗോളിന്‌ നാട്ടുകാരായ ചിരാഗ്‌ യുനൈറ്റഡിനെയും മഡ്‌ഗാവിലെ മല്‍സരത്തില്‍ വാസ്‌ക്കോ ഗോവ ഒരു ഗോളിന്‌ എയര്‍ ഇന്ത്യയെും പരാജയപ്പെടുത്തി. ഇന്ന്‌ സ്‌പോര്‍ട്ടിംഗ്‌ ഗോവ ജെ.സി.ടി മില്‍സ്‌ ഫഗ്‌വാരയെ എതിരിടും. മല്‍സരത്തിന്റെ പതിനാറാം മിനുട്ടില്‍ ബ്രസീലുകാരന്‍ ജോസ്‌ റാമിറസ്‌ ബരാറ്റോ, മുപ്പതാം മിനുട്ടില്‍ ക്യാപ്‌റ്റന്‍ ബൈജൂംഗ്‌ ബൂട്ടിയ എന്നിവരാണ്‌ ബഗാന്റെ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. ബരാറ്റോയാണ്‌ കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടത്‌. എയര്‍ ഇന്ത്യക്കെതിരായ മല്‍സരത്തില്‍ വാസ്‌ക്കോയുടെ ഗോള്‍ വാന്‍ തേഷ്‌ബെവേനിന്റെ ബൂട്ടില്‍ നിന്നായിരുന്നു.

വിവ തകര്‍ന്നടിഞ്ഞു
ബാംഗ്ലൂര്‍: ഇന്ത്യയിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ടിന്‌ ടിക്കറ്റ്‌ സ്വന്തമാക്കാന്‍ വിവ കേരളക്ക്‌ കഴിഞ്ഞില്ല. പോയ വര്‍ഷം ഐ ലീഗില്‍ കളിച്ച കേരളാ ടീമിനെ ഹിന്ദുസ്ഥാന്‍ ഏറനോട്ടിക്‌സ്‌ ലിമിറ്റഡ്‌ മറുപടിയില്ലാത്ത നാല്‌ ഗോളുകള്‍ക്കാണ്‌ തകര്‍ത്തത്‌. യോഗ്യതാ റൗണ്ട്‌ ഗ്രൂപ്പ്‌ ബിയില്‍ നടന്ന നിര്‍ണ്ണായക മല്‍സരത്തില്‍ വിജയം വരിക്കാനായാല്‍ വിവക്ക്‌ ്‌സാധ്യതയുണ്ടായിരുന്നു. എന്നാല്‍ തുടക്കം മുതല്‍ പതറിയ ശ്രീധരന്റെ ടീം അവസരങ്ങള്‍ തുലക്കുന്നതിലും മികവുകാട്ടി. 28 ാം മിനുട്ടില്‍ ഫ്രെഡറിക്‌ ഒവാഗയാണ്‌ എച്ച്‌.എ എല്ലിന്‌ വേണ്ടി ആദ്യ ഗോള്‍ സക്കോര്‍ ചെയ്‌തത്‌. ബാക്കി മൂന്ന്‌ ഗോളുകള്‍ രണ്ടാം പകുതിയിലായിരുന്നു. അമ്പത്തിയൊമ്പതാം മിനുട്ടില്‍ പെനാല്‍ട്ടിയില്‍ നിന്ന്‌ ആര്‍.സി പ്രകാശ്‌ രണ്ടാം ഗോള്‍ നേടിയപ്പോള്‍ അറുപത്തിയാറാം മിനുട്ടില്‍ സേവ്യര്‍ വിജയകുമാര്‍ ലീഡുയര്‍ത്തി. നാലാം ഗോള്‍ ഒവാഗയുടെ ബൂട്ടില്‍ നിന്ന്‌ തന്നെയായിരുന്നു.

സംസ്ഥാന വോളിക്ക്‌ നാളെ നാദാപുരത്ത്‌ തുടക്കം
നാദാപുരം: മുപ്പത്തിയെട്ടാമത്‌ സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്‌ നാളെ പേരോട്‌ ലുലുഗോള്‍ഡ്‌ ഫ്‌ളഡ്‌ലിറ്റ്‌ സ്റ്റേഡിയത്തില്‍ തുടക്കം. പുരുഷ-വനിതാ വിഭാഗങ്ങളിലായി 14 ജില്ലാ ടീമുകള്‍ക്കൊപ്പം കെ.എസ്‌.ഇ.ബി, ടൈറ്ററാനിയം, കൊച്ചിന്‍ റിഫൈനറിസ്‌ തുടങ്ങിയവരും പങ്കെടുക്കും. മന്ത്രി ബിനോയ്‌ വിശ്വം ചാമ്പ്യന്‍ഷിപ്പ്‌ ഉദ്‌ഘാടനം ചെയ്യും

Friday, November 28, 2008

NO PAKISTAN


ഇന്ത്യ പാക്കിസ്‌താനിലേക്കുണ്ടാവില്ല
മുംബൈ: അടുത്ത ജനുവരിയിലെ ഇന്ത്യന്‍ ടീമിന്റെ പാക്കിസ്‌താന്‍ പര്യടനം റദ്ദാക്കാന്‍ സാധ്യത. മുംബൈയിലെ അതിഭീകരമായ സ്‌ഫോടനങ്ങള്‍ക്ക്‌ പിറകില്‍ പാക്കിസ്‌താന്‍ അനുകൂല തീവ്രവാദി സംഘടനകളാണെന്ന്‌ വ്യക്തമായ സാഹചര്യത്തില്‍ ആ രാജ്യത്തേക്ക്‌ ടീമിനെ അയക്കുന്നതിനോട്‌ സര്‍ക്കാരിന്‌ താല്‍പ്പര്യമില്ല. പാക്‌ പര്യടനം സംബന്ധിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ സര്‍ക്കാരിനോട്‌ അഭിപ്രായം തേടിയ സാഹചര്യത്തില്‍ അനുകൂല മറുപടി നിലവിലെ സാഹചര്യത്തില്‍ ലഭിക്കില്ലെന്ന്‌ വ്യക്തമാണ്‌. ഇന്ത്യന്‍ ടീം പാക്കിസ്‌താനിലെത്തുമെന്ന്‌്‌ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡിനും പാക്‌ സര്‍ക്കാരിനും പ്രതീക്ഷയില്ല. മുംബൈ സ്‌ഫോടനങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ പാക്കിസ്‌താന്‍ പര്യടന സാധ്യത ഇല്ലാതാക്കിയിരിക്കയാണെന്ന്‌ പി.സി.ബി തലവന്‍ ഇജാസ്‌ ഭട്ട്‌ തന്നെ സുചിപ്പിച്ചുകഴിഞ്ഞു. ഇന്ത്യന്‍ ടീമിന്റെ പാക്കിസ്‌താന്‍ പര്യടനം ഇത്‌ വരെ ഉറപ്പായിരുന്നെന്നും എന്നാല്‍ മുംബൈയിലെ പ്രശ്‌നങ്ങള്‍ പര്യടനത്തിന്‌ വലിയ ഭീഷണി ഉയര്‍ത്തിയിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പര്യടനം വെട്ടിചുരുക്കി ഇംഗ്ലണ്ട്‌ ടീം നാട്ടിലേക്ക്‌ മടങ്ങിയിരിക്കയാണ്‌. ഇന്ത്യയില്‍ നടത്താനുദ്ദേശിച്ച ചാമ്പ്യന്‍സ്‌ ലീഗ്‌ ക്രിക്കറ്റും മാറ്റിവെച്ചിരിക്കയാണ്‌. ഇംഗ്ലണ്ട്‌ പര്യടനം വെട്ടിചുരുക്കിയതും ചാമ്പ്യന്‍സ്‌ ലീഗും മാറ്റുകയും ചെയ്‌ത പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ടീമിന്റെ പാക്കിസ്‌താന്‍ പര്യടനത്തില്‍ ഒരു ഉറപ്പുമില്ല. പക്ഷേ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ടീമിനെ അയക്കാന്‍ തയ്യാറാവുന്നപക്ഷം എല്ലാ സുരക്ഷയും ടീമിന്‌ നല്‍കുമെന്ന്‌ ഇജാസ്‌ ഉറപ്പ്‌ നല്‍കി. ഇന്ത്യയും പാക്കിസ്‌താനും തമ്മില്‍ നിലവിലുളള സൗഹൃദത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ടീമിനെ പാക്കിസതാനിലേക്ക്‌ അയക്കണമെന്നും ഭീകരവാദികള്‍ക്ക്‌ രണ്ട്‌ രാജ്യങ്ങളും തമ്മിലുളള സൗഹൃദം തകര്‍ക്കാന്‍ കഴിയില്ലെന്ന്‌ തെളിയിക്കുകയാണ്‌ വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ടീമിന്റെ പാക്കിസ്‌താന്‍ പര്യടനം ഉറപ്പാക്കാന്‍ എന്തും ചെയ്യാന്‍ പി.സി.ബി ഒരുക്കമാണ്‌. ഇന്ത്യ വരാത്തപക്ഷം നിഷ്‌പക്ഷ വേദികളില്‍ വെച്ച്‌ കളിക്കാനും പാക്കിസ്‌താന്‍ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന്‌ ടെസ്‌റ്റുകളും അഞ്ച്‌ ഏകദിനങ്ങളും ഒരു 20-20 മല്‍സരവുമാണ്‌ ഇന്ത്യ പാക്കിസ്‌താനില്‍ കളിക്കാനിരിക്കുന്നത്‌. പാക്കിസ്‌താന്‍ താരങ്ങളും ആരാധകരും പ്രതീക്ഷയോടെയാണ്‌ ഇന്ത്യന്‍ പര്യടനത്തെ കണ്ടിരുന്നത്‌. 2007 ഡിസംബറിലാണ്‌ അവസാനമായി പാക്കിസതാനില്‍ ഒരു ടെസ്റ്റ്‌ മല്‍സരം നടന്നത്‌.
മുംബൈ സ്‌ഫോടനങ്ങളില്‍ പാക്കിസ്‌താന്‍ തീവ്രവാദ സംഘടനകള്‍ക്കുളള പങ്കാണ്‌ ഇപ്പോള്‍ തെളിയുന്നത്‌. ഇന്നലെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ്‌ പാക്കിസ്‌താന്‍ സംഘടനകളുടെ പങ്ക്‌ സംബന്ധിച്ച്‌ പാക്കിസ്‌താന്‍ പ്രധാനമന്ത്രിയുമായി ബന്ധപ്പെടുകയും ചെയ്‌തിരുന്നു.

ടെസ്റ്റ്‌ പരമ്പരയും തുലാസില്‍
ബാംഗ്ലൂര്‍: മുംബൈ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട്‌ മല്‍സരങ്ങള്‍ ഉപേക്ഷിച്ച്‌ ഇംഗ്ലീഷ്‌ ടീം ഇന്നലെ പുലര്‍ച്ചെ ഇവിടെ നിന്നും നാട്ടിലേക്ക്‌ മടങ്ങി. ഇരു ടീമുകളും തമ്മിലുളള ടെസ്‌റ്റ്‌ പരമ്പര മുന്‍ നിശ്ചയപ്രകാരം നടക്കുമെന്ന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വ്യക്തമാക്കുന്നുവെങ്കിലും ഇന്ത്യന്‍ സാഹചര്യങ്ങള്‍ മോശമാവുന്ന സാഹചര്യത്തില്‍ കെവിന്‍ പീറ്റേഴ്‌സണും സംഘവും തിരിച്ചുവരാന്‍ സാധ്യതയില്ല. ടെസ്‌റ്റ്‌ പരമ്പരയില്‍ മുംബൈയില്‍ നിശ്ചയിച്ചിരുന്ന രണ്ടാം മല്‍സരം ചെന്നൈയിലേക്ക്‌ മാറ്റിയതായി ബി.സി.സി.ഐ വൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌.
നേരത്തെയുളള ഷെഡ്യൂള്‍ പ്രകാരം അവസാന രണ്ട്‌ ഏകദിനങ്ങള്‍ക്ക്‌ ശേഷം ഇംഗ്ലീഷ്‌ ടീം ഇന്ത്യന്‍ ബോര്‍ഡ്‌ പ്രസിഡണ്ട്‌സ്‌ ഇലവനുമായി ത്രിദിന മല്‍സരം ബറോഡയില്‍ കളിക്കാനിരിക്കുകയായിരുന്നു. ഈ പരിശീലന മല്‍സരത്തില്‍ മാറ്റമൊന്നുമില്ലെന്നാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പറയുന്നത്‌. ഇംഗ്ലീഷ്‌ ടീം തിരിച്ചുവരുന്ന പക്ഷം അവര്‍ ഡിസംബര്‍ നാലിന്‌ ഇവിടെയെത്തണം. ഡിസംബര്‍ അഞ്ചിനാണ്‌ പ്രാക്ടീസ്‌ മല്‍സരം ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്‌. കേവലം അഞ്ച്‌ ദിവസത്തിനുളളില്‍ ഇംഗ്ലീഷ്‌ സംഘം ഇന്ത്യയില്‍ തിരിച്ചെത്തണമെങ്കില്‍ സുരക്ഷാ സംബന്ധമായി അവര്‍ക്ക്‌ വ്യക്തമായ ഉറപ്പുകള്‍ ലഭിക്കണം. ഇംഗ്ലീഷ്‌ താരങ്ങളുടെ സംഘടനയായ പി.സി.എ യുടെ തീരുമാനമായിരിക്കും നിര്‍ണ്ണായകം. ടെസ്‌റ്റ്‌ പരമ്പരയില്‍ മാറ്റമില്ലെന്ന്‌ ഇപ്പോള്‍ തറപ്പിച്ചുപറയാന്‍ കഴിയില്ലെന്നാണ്‌ ഇന്നലെ രാത്രി ലണ്ടനിലേക്കുളള വിമാനം കയറും മുമ്പ്‌ കെവിന്‍ പീറ്റേഴ്‌സണ്‍ പറഞ്ഞത്‌. താരങ്ങളുടെ സുരക്ഷാ ഉപദേഷ്‌ടാക്കള്‍ നല്‍കുന്ന റിപ്പോര്‍ട്ടായിരിക്കും പ്രധാനമെന്ന്‌ പി.സി.എ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ സിയാന്‍ മോറീസ്‌ പറഞ്ഞു.
ഇന്ത്യയില്‍ പര്യടനത്തിനെത്തിയ ഇംഗ്ലീഷ്‌ സംഘത്തിനൊപ്പം ടീമിന്റെ സുരക്ഷാ ഓഫീസറായി റെഗ്‌ ഡിക്‌സണ്‍ ഉണ്ടായിരുന്നു. അദ്ദേഹം നല്‍കുന്ന റിപ്പോര്‍ട്ടായിരിക്കും സുപ്രധാനമെന്നാണ്‌ മോറിസന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്‌. ഇന്നലെ ഇംഗ്ലീഷ്‌ പത്രമായ ഡെയ്‌ലി ടെലഗ്രാഫുമായി സംസാരിക്കവെ താരങ്ങളുടെ സുരക്ഷയാണ്‌ ഏറെ പ്രധാനമെന്ന്‌ മോറീസ്‌ പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ ചിത്രം വ്യക്തമാവും. സുരക്ഷാ ക്രമീകരണങ്ങളില്‍ ഇംഗ്ലണ്ടിന്‌ സംതൃപ്‌തി തോന്നുന്നപക്ഷം തിരിച്ചെത്തും. അല്ലാതെ താരങ്ങളെ ഇന്ത്യയിലേക്ക്‌ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കാര്യം തന്നെയാണ്‌ പീറ്റേഴ്‌സണ്‍ ആവര്‍ത്തിച്ചത്‌. സുരക്ഷയില്‍ സംതൃപ്‌തി പ്രകടിപ്പിക്കാന്‍ എല്ലാവര്‍ക്കുമായാല്‍ ഇംഗ്ലണ്ട്‌ തിരിച്ചെത്തും. അല്ലാത്തപക്ഷം ടെസ്റ്റ്‌ പരമ്പരയില്‍ കളിക്കുന്ന കാര്യം സംശയത്തിലാണെന്നും സ്‌കൈ ടെലിവിഷനുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം സൂചിപ്പിച്ചിരുന്നു.
മുംബൈയില്‍ സ്‌ഫോടനങ്ങള്‍ നടക്കുമ്പോള്‍ ഇംഗ്ലണ്ട്‌ ടീം ഭൂവനേശ്വറിലെ ഹോട്ടലില്‍ തങ്ങുകയായിരുന്നു. പരമ്പരയിലെ ആറാം ഏകദിന വേദിയായ ഗോഹട്ടിയിലേക്ക്‌ ഇന്നലെ പോവാനിരുന്നതായിരുന്നു ഇവര്‍. മൂന്ന്‌ ദിവസത്തോളം ഭുവനേശ്വറില്‍ തന്നെ തങ്ങി, ഇന്ന്‌ പുലര്‍ച്ചെയോടെയാണ്‌ ഇവിടെ നിന്നും ടീം പുറപ്പെട്ടത്‌. ഇന്ത്യയിലെ സ്ഥിതിഗതികള്‍ ഇംഗ്ലണ്ടിന്റെ മാനേജര്‍ ഹ്യൂഗ്‌ മോറീസ്‌ അപ്പപ്പോള്‍ തന്നെ സ്വന്തം അധികാരികളെ അറിയിക്കുന്നുണ്ട്‌.
ഇന്ത്യ-ഇംഗ്ലണ്ട്‌ പരമ്പരയുടെ ഭാവി സംബന്ധിച്ച്‌ എന്തെങ്കിലും പറയാന്‍ ഐ.സി.സി തയ്യാറായില്ല. ഉഭയ കക്ഷി പരമ്പരകള്‍ അതത്‌ രാജ്യങ്ങള്‍ തമ്മിലുളള കാര്യമാണെന്നും ഇതില്‍ ഇടപെടാന്‍ ഐ.സി.സിക്ക്‌ താല്‍പ്പര്യമില്ലെന്നുമാണ്‌ ഉന്നതര്‍ വ്യക്തമാക്കിയത്‌. പീറ്റേഴ്‌സന്റെ ഏകദിന സംഘത്തിനൊപ്പം ടെസ്റ്റ്‌ സ്‌പെഷ്യലിസ്‌റ്റുകളായി ഇവിടെയെത്തിയ മോണ്ടി പനേസര്‍, മൈക്കല്‍ വോന്‍, ആന്‍ഡ്ര്യൂ സ്‌ട്രോസ്‌ എന്നിവരും മടങ്ങും.

പ്രിന്‍സിന്‌ സെഞ്ച്വറി
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: മധ്യനിര ബാറ്റ്‌സ്‌മാന്മാരായ ആഷ്‌വെല്‍ പ്രിന്‍സ്‌ (162 നോട്ടൗട്ട്‌), മാര്‍ക്ക്‌ ബൗച്ചര്‍ (117) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗില്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സില്‍ 429 റണ്‍സ്‌ സ്വന്തമാക്കി. മറുപടി ബാറ്റിംഗില്‍ പതിവ്‌ പോലെ ബംഗ്ലാദേശ്‌ തകര്‍ന്നടിയുകയാണ്‌. മക്കായ എന്‍ടിനി, ഡാലെ സ്‌റ്റൈന്‍, മോര്‍ണെ മോര്‍ക്കല്‍ എന്നീ പേസ്‌ ത്രയങ്ങളുടെ ബൗണ്‍സറുകള്‍ക്ക്‌ മുന്നില്‍ പൂച്ചക്കുട്ടികളെ പോലെ വിറച്ച ബംഗ്ലാനിര ആറ്‌ വിക്കറ്റിന്‌ 95 റണ്‍സ്‌ എന്ന നിലയിലാണ്‌. അടുത്ത മാസം നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ പരമ്പര ലക്ഷ്യമാക്കിയാണ്‌ ദക്ഷിണാഫ്രിക്കന്‍ പ്രകടനം. ക്യാപ്‌റ്റന്‍ മുഹമ്മദ്‌ അഷറഫുള്‍ ഉള്‍പ്പെടെ ബംഗ്ലാ നിരയിലെ ആര്‍ക്കും പേസ്‌ ട്രാക്കില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല.

കിവീസ്‌ തപ്പിതടയുന്നു
അഡലെയ്‌ഡ്‌:ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്‌റ്റിന്റെ ഒന്നാം ദിനം ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്യുന്ന കിവീസ്‌ തപ്പിതടയുന്നു. ആദ്യനാള്‍ സ്റ്റംമ്പിന്‌ പിരിയുമ്പോള്‍ ആറ്‌ വിക്കറ്റിന്‌ 262 റണ്‍സ്‌ എന്ന നിലയിലാണ്‌ സന്ദര്‍ശകര്‍. 83 റണ്‍സ്‌ നേടിയ ആരോണ്‍ റെഡ്‌മോണ്ടാണ്‌ ടോപ്‌ സ്‌ക്കോറര്‍. ആദ്യ ടെസ്‌റ്റില്‍ പരാജിതരായി പരമ്പരയില്‍ പിന്നില്‍ നില്‍ക്കുന്ന കിവീസിന്റെ ബാറ്റിംഗ്‌ നിരക്ക്‌ മുന്നില്‍ വെല്ലുവിളിയായത്‌ ഓസീസ്‌ സ്‌പിന്നര്‍ നതാന്‍ ഹൗറിറ്റ്‌സാണ്‌. പരുക്ക്‌ കാരണം പിന്മാറിയ ജാസോണ്‍ ക്രെസ്‌ജക്ക്‌ പകരം ടീമിലെത്തിയ ഹൗറിറ്റ്‌സ്‌ 62 റണ്‍സ്‌ വഴങ്ങി രണ്ട്‌ വിക്കറ്റ്‌ കരസ്ഥമാക്കി. റോസ്‌ ടെയ്‌ലര്‍ (44), പീറ്റര്‍ ഫുള്‍ടോണ്‍ (29) എന്നിവര്‍ അല്‍പ്പസമയം ചെറുത്തുനിന്നു. 12 റണ്‍സോടെ ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരിയും 30 റണ്‍സുമായി വിക്കറ്റ്‌ കീപ്പര്‍ ബ്രെന്‍ഡന്‍ മക്കുലവമാണ്‌ ഇപ്പോള്‍ ക്രീസില്‍.

ടെസ്‌റ്റ്‌ പരമ്പര തുട
രണമെന്ന്‌ ബോതം, ആതര്‍ട്ടണ്‍
ലണ്ടന്‍: ഇന്ത്യക്കെതിരായ ടെസ്‌റ്റ്‌ പരമ്പരയില്‍ തീര്‍ച്ചയായും ഇംഗ്ലണ്ട്‌ കളിക്കണമെന്നും പരമ്പരയില്‍ നിന്ന്‌ പിന്മാറുന്നത്‌ നാണക്കേടാവുമെന്നും ഇംഗ്ലണ്ടിന്റെ പ്രശസ്‌തരായ രണ്ട്‌ മുന്‍ ക്രിക്കറ്റര്‍മാര്‍-ഇയാന്‍ ബോതവും മൈക്‌ ആതര്‍ട്ടണും അഭിപ്രായപ്പെട്ടു. തീവ്രവാദത്തെ എല്ലാവരും ഒന്നിച്ച്‌ എതിര്‍ക്കേണ്ടതാണ്‌. ഇന്ത്യയിലും ഇംഗ്ലണ്ടിലുമെല്ലാം ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്‌. ഇതിനെ ചെറുക്കണം. ഇന്ത്യയില്‍ തിരിച്ചെത്തി ടെസ്‌റ്റ്‌ മല്‍സരങ്ങള്‍ കളിക്കാന്‍ ഇംഗ്ലീഷ്‌ താരങ്ങള്‍ ധൈര്യം പ്രകടിപ്പിക്കണം-മിറര്‍ പത്രത്തിലെ തന്റെ കോളത്തില്‍ ബോതം ആവശ്യപ്പെട്ടു. ടീമിന്‌ കനത്ത സുരക്ഷയും പിന്തുണയും വാഗ്‌ദാനം ചെയ്യുമ്പോള്‍ അവര്‍ കളിക്കാതിരിക്കുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ടെസ്‌റ്റ്‌ പരമ്പര തുടരാന്‍ ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയില്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പ്രകടിപ്പിച്ച ധൈര്യത്തിനൊപ്പം താരങ്ങള്‍ നില്‍ക്കണമെന്ന്‌ ആതര്‍ട്ടണ്‍ പറഞ്ഞു.

യൂറോപ്പില്‍ തകര്‍പ്പന്‍ മല്‍സരങ്ങള്‍
ലണ്ടന്‍: ഇന്നും നാളെയും യൂറോപ്യന്‍ ലീഗുകളില്‍ മികച്ച മല്‍സരങ്ങള്‍. യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ മികച്ച ടീമുകളെല്ലാം പ്രി ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കിയ സാഹചര്യത്തില്‍ എല്ലാവരുടെയും ശ്രദ്ധ ഇനി സ്വന്തം ലീഗുകളിലാണ്‌. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ഇന്ന്‌ അഞ്ച്‌ മല്‍സരങ്ങളുണ്ട്‌. പക്ഷേ നാളെ നടക്കുന്ന ചെല്‍സി-ആഴ്‌സനല്‍ പോരാട്ടത്തിനാണ്‌ എല്ലാവരും കാത്തിരിക്കുന്നത്‌. ഇന്നത്തെ മല്‍സരങ്ങള്‍ ഇവയാണ്‌: ആസ്‌റ്റ്‌ണ്‍ വില്ല-ഫുള്‍ഹാം, മിഡില്‍സ്‌ ബോറോ-ന്യൂകാസില്‍ യുനൈറ്റഡ്‌, സ്‌റ്റോക്ക്‌ സിറ്റി-ഹള്‍, സുതര്‍ലാന്‍ഡ്‌-ബോള്‍ട്ടണ്‍, വിഗാന്‍-വെസ്‌റ്റ്‌ ബ്രോം.
ഇറ്റാലിയന്‍ ലീഗില്‍ നാളെ നിലവിലെ ചാമ്പ്യന്മാരായ ഇന്റര്‍ മിലാന്‍ നാലാം സ്ഥാനക്കാരായ നാപ്പോളിയുമായി കളിക്കും. ചാമ്പ്യന്‍സ്‌ ലീഗില്‍ ഗ്രിക്കൂകാരായ പനാത്തിനായിക്കോസിനെതിരെ ഒരു ഗോളിന്‌ പരാജയപ്പെട്ട ഇന്ററിന്‌ സ്വന്തം തട്ടകത്ത്‌ തല ഉയര്‍ത്തി നില്‍ക്കണമെങ്കില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയണം. അതേ സമയം ഏ.സി മിലാന്‌ താരതമ്യേന ദുര്‍ബലരായ പ്രതിയോഗികളാണ്‌-പലെര്‍മോ. മൂന്നാം സ്ഥാനക്കാരായ യുവന്തസ്‌ റെജിനക്കെതിരെ കളിക്കും.
ഫ്രാന്‍സില്‍ നാളെ മുഖാമുഖം വരുന്നത്‌ ഒന്നാം സ്ഥാനക്കാരായ ലിയോണും രണ്ടാം സ്ഥാനക്കാരായ ലീസുമാണ്‌. സ്‌പാനിഷ്‌ ലീഗില്‍ ആദ്യ മൂന്ന്‌ സ്ഥാനങ്ങളില്‍ നില്‍ക്കുന്നവരാണ ബാര്‍സിലോണ, വില്ലാ റയല്‍, റയല്‍ മാഡ്രിഡ്‌ എന്നിവര്‍ക്കെല്ലാം വാരത്തില്‍ എവേ മല്‍സരങ്ങളാണ്‌. ബാര്‍സക്ക്‌ മുന്നല്‍ വരുന്നത്‌ കരുത്തരായ സെവിയെയാണ്‌. ലീഗില്‍ ഇത്തവണ ആദ്യ മല്‍സരത്തില്‍ തന്നെ കാലിടറിയ ബാര്‍സ പിന്നീട്‌ കരുത്തോടെ തിരിച്ചെത്തി ഒന്നാം സ്ഥാനത്ത്‌ വന്നിരുന്നു. പക്ഷേ നാളെ അവര്‍ ശരിക്കും പരീക്ഷിക്കപ്പെടും. റയല്‍ മാഡ്രിഡിനും കാര്യങ്ങള്‍ എളുപ്പമല്ല. സ്ഥിരതയോടെ കളിക്കാന്‍ കഴിയാത്ത റയലിന്‌ മുന്നില്‍ വരുന്നത്‌ അട്ടിമറി വീരന്മാരായ ഗറ്റാഫെയാണ്‌. വില്ലാ റയലിന്‌ ലീഗിലെ അവസാന സ്ഥാനക്കാരായ റിക്രിയേറ്റീവോ ഹലൂവയാണ്‌ എതിരാളികള്‍.

പരമ്പരകള്‍, ചാമ്പ്യന്‍ഷിപ്പുകള്‍ തകിടം മറിയുന്നു
മുംബൈ: ഇന്ത്യയിലും പാക്കിസ്‌താനിലുമായി തുടരുന്ന ഭീകര പ്രവര്‍ത്തനങ്ങളില്‍ ക്രിക്കറ്റ്‌ കലണ്ടറുകള്‍ തകിടം മറിയുന്നു. പാക്കിസ്‌താനില്‍ സെപ്‌തംബറില്‍ നടക്കേണ്ടിയിരുന്ന ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റ്‌ മല്‍സരങ്ങള്‍ സ്‌ഫോടനങ്ങളെ തുടര്‍ന്ന്‌ അവസാന നിമിഷം മാറ്റിവെക്കപ്പെട്ടത്‌ ടീമുകള്‍ക്കും സംഘാടകര്‍ക്കും വലിയ തലവേദനയായിരുന്നു. അടുത്ത വര്‍ഷം ചാമ്പ്യന്‍ഷിപ്പ്‌ നടത്താനാണ്‌ അന്ന്‌ തീരുമാനിച്ചിരുന്നത്‌. ഇപ്പോഴിതാ മുംബൈയില്‍ സ്‌ഫോടനങ്ങളെ തുടര്‍ന്ന്‌ ഇന്ത്യ-ഇംഗ്ലണ്ട്‌ ഏകദിന പരമ്പരയിലെ രണ്ട്‌ മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ടെസ്‌റ്റ്‌ പരമ്പര നടക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. പ്രഥമ ചാമ്പ്യന്‍സ്‌ ടൊന്റി 20 ലീഗ്‌ മാറ്റിവെച്ചിരിക്കുന്നു. ഐ.സി.എല്‍ ചാമ്പ്യന്‍സ്‌ ലീഗും മാറ്റിയിരിക്കുന്നു. നടക്കാതെ പോയ ചാമ്പ്യന്‍ഷിപ്പുകളെല്ലാം 2009 ല്‍ നടത്താനാണ്‌ നീക്കം. പക്ഷേ ഇതിനകം തന്നെ 2009 ലെ കലണ്ടര്‍ നിറയെ മല്‍സരങ്ങളാണ്‌.
ചാമ്പ്യന്‍സ്‌ ടൊന്റി 20 ലീഗ്‌ അടുത്ത വര്‍ഷം നടത്താനാവുമെന്നാണ്‌ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത്‌ മോഡി പറഞ്ഞത്‌. എന്നാല്‍ ഈ കാര്യത്തില്‍ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ വിയോജിപ്പ്‌ പ്രകടിപ്പിച്ചിട്ടുണ്ട്‌. ചാമ്പ്യന്‍സ്‌ ലീഗ്‌ അടുത്ത മാസം മൂന്നിന്‌ ആരംഭിക്കാനായിരുന്നു തീരുമാനം. എല്ലാ ടീമുകളും ഇന്ത്യയിലെത്താന്‍ തയ്യാറെടുത്തിരുന്നു. ആ സമയത്താണ്‌ സ്‌ഫോടന പരമ്പരയില്‍ രാജ്യത്തിന്റെ വാണിജ്യ ആസ്ഥാനം വിറച്ചത്‌. ചാമ്പ്യന്‍സ്‌ ലീഗ്‌ ഇനി മുംബൈയില്‍ നടക്കില്ല എന്ന കാര്യം ഉറപ്പാണ്‌. പകരം ചെന്നൈ, ബാംഗ്ലൂര്‍ എന്നീ വേദികളാണ്‌ മോഡി മുന്നില്‍ കാണുന്നത്‌.
അടുത്ത വര്‍ഷമാദ്യം ചാമ്പ്യന്‍സ്‌ ലീഗ്‌ നടത്തിയാല്‍ ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കന്‍ ടീമുകള്‍ക്കും പങ്കെടുക്കാന്‍ കഴിയില്ല. ഇവര്‍ തമ്മിലുളള പരമ്പര ജനുവരിയില്‍ ആരംഭിക്കുകയാണ്‌. ഇന്ത്യന്‍ ടീമിന്റെ പാക്കിസ്‌താന്‍ പര്യടനം ജനുവരിയിലാണ്‌. ഫെബ്രുവരിയില്‍ ഇംഗ്ലണ്ട്‌ വിന്‍ഡീസ്‌ സന്ദര്‍ശനത്തിന്‌ പോവും.
ചാമ്പ്യന്‍ഷിപ്പുകള്‍ പലതും മാറ്റിവെക്കപ്പെടുന്ന സാഹചര്യത്തില്‍ ഐ.സി.സി സമ്മര്‍ദ്ദത്തിലാണ്‌. ഉഭയകക്ഷി പരമ്പരകളുടെ കാര്യത്തില്‍ ഐ.സി.സി ഇടപെടാറില്ലെങ്കിലും ചാമ്പ്യന്‍സ്‌ ലീഗ്‌ പോലുളള ചാമ്പ്യന്‍ഷിപ്പുകളില്‍ കൂടുതല്‍ ടീമുകള്‍ പങ്കെടുക്കുന്നതിനാല്‍ ഐ.സി.സിക്ക്‌ ഇടപെടേണ്ടി വരും. ഐ.സി.സി നേരിട്ടു നടത്തുന്ന ചാമ്പ്യന്‍സ്‌ ട്രോഫി തന്നെ ഇപ്പോള്‍ കലണ്ടറില്‍ ഒതുങ്ങിനില്‍ക്കുകയാണ്‌.

Wednesday, November 26, 2008

AGAIN INDIA

്‌അഭിനയത്തിന്‌ റൂണിയുടെ മാപ്പ്‌
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ സ്‌പാനിഷ്‌ പ്രതിയോഗികളായ വില്ലാ റയലിനെതിരായ മല്‍സരത്തിനിടെ പെനാല്‍ട്ടി ബോക്‌സില്‍ വീഴ്‌ച്ച അഭിനയിച്ച്‌ പിടിക്കപ്പെട്ടതിന്‌ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ സൂപ്പര്‍ താരം വെയിന്‍ റൂണി മാപ്പ്‌ പറഞ്ഞു. പെനാല്‍ട്ടി കിക്ക്‌ ലഭിക്കാനായി റൂണി മനപ്പൂര്‍വ്വം വീണതിനെതിരെ സ്‌പാനിഷ്‌ താരങ്ങള്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഡിഫന്‍ഡര്‍മാര്‍ ഒന്നും ചെയ്യാതിരുന്നിട്ടും റൂണി വീഴ്‌ച്ച അഭിനയിച്ചത്‌ വലിയ തെറ്റാണെന്നും ഇതിനെതിരെ കര്‍ക്കശ നടപടി വേണമെന്നും വില്ലാ റയല്‍ താരങ്ങള്‍ റഫറിയോട്‌ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ച മല്‍സരത്തിന്‌ ശേഷമാണ്‌ റൂമി പരസ്യമായി ഖേദം പ്രകടിപ്പിച്ചത്‌. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കോച്ച്‌ സര്‍ അലക്‌സ്‌ ഫെര്‍ഗൂസണും സംഭവത്തില്‍ റൂണി ഖേദം പ്രകടിപ്പിച്ച കാര്യം ആവര്‍ത്തിച്ചു. സമനില ലഭിച്ചതോടെ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ ചാമ്പ്യന്‍സ്‌ ലീഗിന്റെ നോക്കൗട്ട്‌ ഘട്ടം ഉറപ്പാക്കിയിട്ടുണ്ട്‌. പക്ഷേ റൂണിക്കെതിരെ നടപടി വരുമോ എന്ന കാര്യത്തില്‍ ക്ലബിനും കോച്ചിനും ഉത്‌കണ്‌ഠയുണ്ട്‌.

സൈമണ്ട്‌സിന്‌ അവസാന മുന്നറിയിപ്പ്‌
അഡലെയ്‌ഡ്‌: അച്ചടക്കലംഘനത്തിന്‌ വീണ്ടും പിടിക്കപ്പെട്ട ആന്‍ഡ്ര്യൂ സൈമണ്ട്‌സിന്‌ തല്‍ക്കാലം കളിക്കാന്‍ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ അനുമതി നല്‍കി. ബ്രിസ്‌ബെനില്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന ഒന്നാം ടെസ്റ്റിന്‌ ശേഷം മദ്യപിച്ച്‌ ബാറില്‍ ബഹളം വെച്ച കുറ്റത്തിന്‌ പിടിക്കപ്പെട്ട ഓള്‍റൗണ്ടര്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. അഡലെയ്‌ഡില്‍ നാളെയാണ്‌ കിവീസിനെതിരായ രണ്ടാം ടെസ്റ്റ്‌ ആരംഭിക്കുന്നത്‌. ഈ മല്‍സരത്തില്‍ കളിക്കുന്നതില്‍ നിന്ന്‌ സൈമണ്ട്‌സിനെ തഴഞ്ഞിട്ടില്ലെന്നും എന്നാല്‍ തെറ്റുകള്‍ ആവര്‍ത്തിക്കുന്നപക്ഷം ഗുരുതരമായ നടപടികള്‍ സ്വീകരിക്കാന്‍ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ നിര്‍ബന്ധിതരാവുമെന്നും മുന്നറിയിപ്പുണ്ട്‌. സമീപകാലത്തായി പലവട്ടം അച്ചടക്കലംഘനത്തിന്‌ സൈമണ്ടസ്‌ പിടിക്കപ്പെട്ടിരുന്നു. ഈയിടെയാണ്‌ അദ്ദേഹത്തിന്‌ ഒരു മാസത്തെ വിലക്ക്‌ ലഭിച്ചത്‌.

തേര്‍ഡ്‌ ഐ
പീറ്റേഴ്‌സണ്‍ സെഞ്ച്വറി സ്വന്തമാക്കി എന്നത്‌ സത്യം. പക്ഷേ ക്യാപ്‌റ്റന്‍ എന്ന നിലയില്‍ അദ്ദേഹം തെറ്റുകള്‍ ആവര്‍ത്തിക്കുകയാണ്‌. കട്ടക്കില്‍ ഇന്നലെ നടന്ന പരമ്പരയിലെ അഞ്ചാം മല്‍സരത്തില്‍ നായകന്റെ സമീപനം അദ്ദേഹത്തിന്റെ പതര്‍ച്ചക്കുള്ള മറ്റൊരു തെളിവാണ്‌. ഇംഗ്ലീഷ്‌്‌ ടീമിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ പീറ്റേഴ്‌സണാണ്‌ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ടീമിലെ മികച്ച താരം നിര്‍ണ്ണായകമായ മൂന്നാം നമ്പറിലാണ്‌ വരേണ്ടത്‌. പക്ഷേ രാജ്‌കോട്ടിലും ഇന്‍ഡോറിലും കാണ്‍്‌പ്പൂരിലും ബാംഗ്ലൂരിലുമെല്ലാം ബാറ്റിംഗ്‌ ഓര്‍ഡര്‍ പരീക്ഷണങ്ങളില്‍ ക്യാപ്‌റ്റന്‍ സ്വയം മാറുകയായിരുന്നു. ആദ്യ രണ്ട്‌ മല്‍സരങ്ങളില്‍ അദ്ദേഹം നാലാം നമ്പറിലാണ്‌ വന്നത്‌. രണ്ട്‌ കളികളും പരാജയപ്പെട്ട സമ്മര്‍ദ്ദത്തില്‍ മൂന്നാം മല്‍സരത്തില്‍ മൂന്നാം നമ്പറില്‍ വന്നു. ഈ മല്‍സരവും പാളിയപ്പോള്‍ ബാംഗ്ലൂരിലെ മഴ കാരണം വെട്ടിച്ചുരുക്കപ്പെട്ട മല്‍സരത്തില്‍ വന്നതാവട്ടെ നാലാം നമ്പറില്‍. ഏറ്റവും വേഗതയില്‍ റണ്‍സ്‌ നേടേണ്ട മല്‍സരമായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തിലേത്‌. ഈ മല്‍സരത്തില്‍ മൂന്നാം നമ്പറിലാണ്‌ എല്ലാവരും നായകനെ പ്രതീക്ഷിച്ചത്‌. പക്ഷേ അദ്ദേഹം ഒവൈസ്‌ ഷായെ വിട്ടു. ഷാ വളരെ മനോഹരമായി കളിക്കുകയും ചെയ്‌തു. ബാംഗ്ലൂരില്‍ പ്രകടിപ്പിച്ച മികവിന്റെ അടിസ്ഥാനത്തല്‍ കട്ടക്കില്‍ മൂന്നില്‍ തന്നെ ഷാ വരുമെന്ന്‌ കരുതിയിരിക്കവെ അതാ വരുന്നു പീറ്റേഴ്‌സണ്‍.
ബാറ്റിംഗ്‌ ഓര്‍ഡറിലെ ഈ നിരന്തര മാറ്റങ്ങളില്‍ ബാറ്റ്‌സ്‌മാന്മാരുടെ ആത്മവിശ്വാസമാണ്‌ ചോരുന്നത്‌. ഒരു കാലത്ത്‌ ഇന്ത്യന്‍ ക്രിക്കറ്റിന്‌ ഈ ദുര്യോഗം ഉണ്ടായിരുന്നു. ബാറ്റിംഗ്‌ ഓര്‍ഡറില്‍ വരുത്തിയ മാറ്റങ്ങളില്‍ ആര്‍ക്കും വിശ്വസ്‌തതയോടെ കളിക്കാനായിരുന്നില്ല.
പീറ്റേഴ്‌സണ്‌ ഉചിതമായ സ്ഥാനം മൂന്നാം നമ്പറാണെന്ന്‌ അദ്ദേഹം ഇന്നലെ ആവര്‍ത്തിച്ചു തെളിയിച്ചു. ഇന്നിംഗ്‌സിന്‌ നല്ല പേസും നല്ല റിഥവും നല്‍കാന്‍ അദ്ദേഹത്തിനായി. അദ്ദേഹം 17 പന്തില്‍ നിന്നാണ്‌ 25 ല്‍ എത്തിയത്‌. സ്‌പിന്നര്‍മാര്‍ വന്നപ്പോള്‍ നിലയുറച്ച്‌ കളിച്ചു. അര്‍ദ്ധശതകം പിന്നിട്ടപ്പോള്‍ വീണ്ടും ആക്രമണകാരിയായി. അവസാനം സെഞ്ച്വറിയും സ്വന്തമാക്കി. ബാംഗ്ലൂരില്‍ മൂന്നാം നമ്പറില്‍ വന്ന്‌ 48 പന്തില്‍ 72 റണ്‍സ്‌ വാരിക്കൂട്ടിയ ഷാ ഏത്‌ സ്ഥാനവും തനിക്ക്‌ സുരക്ഷിതമാണെന്ന്‌ തെളിയിച്ച സാഹചര്യത്തില്‍ ഇനിയെങ്കിലും പരീക്ഷണങ്ങള്‍ക്ക്‌ പീറ്റേഴ്‌സണ്‍ മുതിരാതിരിക്കുന്നതായിരിക്കും ബുദ്ധി. ബാറ്റിംഗ്‌ പവര്‍ പ്ലേ തെരഞ്ഞെടുക്കുന്നതിലും പീറ്റേഴ്‌സണ്‌ പിഴച്ചിട്ടുണ്ട്‌. നാല്‍പ്പതാം ഓവറിലാണ്‌ അവസാന ബാറ്റിംഗ്‌ പവര്‍ പ്ലേ പീറ്റേഴ്‌സണ്‍ ഉപയോഗപ്പെടുത്തിയത്‌. ഈ ഘട്ടത്തില്‍ ക്യാപ്‌റ്റനും ഷായും നന്നായി സെറ്റ്‌ ചെയ്‌തിരുന്നു. എന്നിട്ട്‌ പോലും അധികം റണ്‍സ്‌ സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. സഹീര്‍ഖാന്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും പരിചയസമ്പത്ത്‌ മുഴുന്‍ പുറത്തെടുത്ത്‌ മനോഹരമായി പന്തെറിഞ്ഞു. പവര്‍ പ്ലേ നിയന്ത്രണത്തിലായിരുന്ന അഞ്ച്‌ ഓവറുകളില്‍ കേവലം 32 റണ്‍സ്‌്‌ മാത്രമാണ്‌ പിറന്നത്‌. സഹീര്‍ഖാന്‍ യോര്‍ക്കര്‍ ബൗളിംഗുമായി ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ കൈകള്‍ സ്വതന്ത്രമാക്കാന്‍ സമയം നല്‍കിയതേയില്ല. ഫോമില്‍ നില്‍ക്കുന്ന ടീമാണ്‌ ഇന്ത്യ. ഇര്‍ഫാന്‍ പത്താനും വിരാത്‌ കോഹ്‌ലിക്കുമെല്ലാം അവസരം നല്‍കിയിട്ടും അവരെല്ലാം ആത്മവിശ്വാസത്തോടെയാണ്‌ കളിച്ചത്‌. സേവാഗിന്റെയും സച്ചിന്റെയും ബാറ്റിംഗില്‍ കണ്ടതും ഈ ആത്മവിശ്വാസം തന്നെ. ഇംഗ്ലണ്ടിന്‌ ഇല്ലാതെ പോയ മരുന്നും മറ്റൊന്നല്ല.
ഇന്ത്യ ബാറ്റ്‌ ചെയ്‌തപ്പോള്‍ സച്ചിനും സേവാഗും കളിച്ചത്‌ കണ്ടില്ലേ.... പകല്‍ രാത്രി മല്‍സരത്തില്‍ രണ്ടാമത്‌ ബാറ്റ്‌ ചെയ്യുക ദുഷ്‌ക്കരമാണ്‌. നല്ല തുടക്കം നല്‍കിയാല്‍ മാത്രമാണ്‌ രക്ഷയെന്ന്‌ മനസ്സിലാക്കിയാണ്‌ ഓപ്പണിംഗ്‌ സഖ്യം പന്തിനെ പ്രഹരിച്ചത്‌.

മുന്നോട്ട്‌
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡ്‌, വില്ലാ റയല്‍, മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌, ലിയോണ്‍, ബയേണ്‍ മ്യൂണിച്ച്‌, ആഴ്‌സനല്‍, പോര്‍ട്ടോ എന്നിവരെല്ലാം നോക്കൗട്ട്‌ ഘട്ടത്തിലെത്തി. ഇന്നലെ നടന്ന മല്‍സരങ്ങളില്‍ റയല്‍ മാഡ്രിഡ്‌ ക്യാപ്‌റ്റന്‍ റൗള്‍ ഗോണ്‍സാലസിന്റെ ഗോളില്‍ ബാറ്റെ ബോറിസോവിനെ മറികടന്നപ്പോള്‍ ബയേണ്‍ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ സ്‌റ്റിയൂവ ബുക്കാറസ്‌റ്റിനെ പരാജയപ്പെടുത്തി. എഫ്‌.സി പോര്‍ട്ടോ 2-1ന്‌ തുര്‍ക്കിയിലെ ഫെനര്‍ബാഷെയെ തോല്‍പ്പിച്ചപ്പോള്‍ ലിയോണ്‍ ഇറ്റലിയിലെ ഫിയോറന്റീനയെ 2-1ന്‌ തോല്‍പ്പിച്ചു. ആല്‍ബോര്‍ഗ്ഗ്‌ 2-1ന്‌ സ്‌ക്കോട്ട്‌ലാന്‍ഡില്‍ നിന്നുള്ള സെല്‍റ്റിക്കിനെ മറിച്ചിട്ടതായിരുന്നു കാര്യമായ അട്ടിമറി. വില്ലാ റയല്‍- മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌, സെനിത്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ബര്‍ഗ്ഗ്‌-യുവന്തസ്‌ മല്‍സരങ്ങള്‍ ഗോള്‍ രഹിത സമനിലകളില്‍ അവസാനിച്ചു.
സ്‌പാനിഷ്‌ ലീഗില്‍ തപ്പിതടയുന്ന റയലിന്‌ ഇന്നലെ എവേ മല്‍സരത്തില്‍ തുണയായത്‌ ഗോണ്‍സാലസിന്റെ ഗോളായിരുന്നു. മല്‍സരം അവസാനിക്കാന്‍ ഏഴ്‌ മിനുട്ട്‌ മാത്രം ശേഷിക്കവെയായിരുന്നു വെറ്ററന്‍ താരത്തിന്റെ ഗോള്‍. മുന്‍നിരക്കാരായ അഞ്ച്‌ താരങ്ങളെ കൂടാതെയാണ്‌ റയല്‍ ഇന്നലെ കളിക്കാനിറങ്ങിയത്‌. കഴിഞ്ഞ മല്‍സരത്തില്‍ യുവന്തസിന്‌ മുന്നില്‍ നാണംകെട്ടതിനാല്‍ ചാമ്പ്യന്‍ഷിപ്പിലെ സാധ്യതകള്‍ നിലനിര്‍ത്താന്‍ റയലിന്‌ മല്‍സരത്തില്‍ വിജയം നിര്‍ബന്ധമായിരുന്നു.
ഗ്രൂപ്പ്‌ ഇയില്‍ നിന്ന്‌ അടുത്ത ഘട്ടത്തിലോക്ക്‌ യോഗ്യത സ്വന്തമാക്കാന്‍ സമനില മാത്രം ആവശ്യമായിരുന്ന മാഞ്ചസ്‌റ്റര്‍ യുനൈറ്റഡും വില്ലാ റയലും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ്‌ അപകടമില്ലാതെ മുന്നോട്ടെത്തി. തകര്‍പ്പന്‍ മല്‍സരത്തില്‍ ഇരു ടീമുകളും ആക്രമണ സോക്കറാണ്‌ കാഴ്‌ച്ചവെച്ചത്‌. അതേ സമയം സെല്‍റ്റിക്കിന്റെ പ്രതീക്ഷകള്‍ക്ക്‌ മുകളിലൂടെ നോര്‍വെക്കാരായ ആല്‍ബോര്‍ഗ്‌ പന്ത്‌ തട്ടി. ബാരി റോാബ്‌സണിലൂടെ മല്‍സരത്തില്‍ ലീഡ്‌ കരസ്ഥമാക്കിയ സെല്‍റ്റിക്കിന്‌ ആ കരുത്ത്‌ നിലനിര്‍ത്താനായില്ല.
ഗ്രൂപ്പ്‌ എഫില്‍ നിന്ന്‌ അടുത്ത ഘട്ടത്തിലെത്താന്‍ മൂന്ന്‌ പോയന്റ്‌ ആവശ്യമായിരുന്ന ഫ്രാന്‍സിലെ ചാമ്പ്യന്‍ ക്ലബായ ലിയോണ്‍ പ്രതീക്ഷ തകര്‍ത്തില്ല. കരീം ബെന്‍സാമയുടെ മികവില്‍ ലിയോണ്‍ തകര്‍പ്പന്‍ വിജയം കരസ്ഥമാക്കി. ഇതേ ഗ്രൂപ്പില്‍ ജര്‍മന്‍ ദേശീയ താരം മിറോസ്ലാവ്‌ ക്ലോസിന്റെ കരുത്തില്‍ ബയേണ്‍ മ്യൂണിച്ച്‌ മൂന്ന്‌ ഗോളിന്‌ റുമേനിയയിലെ സ്‌റ്റിയൂവ ബുക്കാറസ്‌റ്റിനെ കീഴ്‌പ്പെടുത്തി. രണ്ട്‌ സൂപ്പര്‍ ഗോളുകള്‍ കരസ്ഥമാക്കിയ ക്ലോസ്‌ ലൂക്കാ ടോണിക്ക്‌ ടീമിന്റെ മൂന്നാം ഗോള്‍ സ്‌ക്കോര്‍ ചെയ്യാന്‍ പന്തുമെത്തിച്ചു.
ഗ്രൂപ്പ്‌ ജിയില്‍ ആഴ്‌സനല്‍ ഡൈനാമോ കീവിന്റെ പ്രതിരോധം ഭേദിക്കാന്‍ പ്രയാസപ്പെട്ടു. പുതിയ നായകന്‍ സെസ്‌ക്‌ ഫാബ്രിഗസിന്റെ സുന്ദരമായ ക്രോസില്‍ ഡാനിഷ്‌ മുന്‍നിരക്കാരന്‍ നിക്കോളാസ്‌ ബെന്‍തറാണ്‌ ഗണ്ണേഴ്‌സിന്റെ വിജയഗോള്‍ നേടിയത്‌. തുര്‍ക്കിയില്‍ നിന്നുള്ള ഫെനര്‍ബാഷിനെ വീഴ്‌ത്തിയാണ്‌ ഈ ഗ്രൂപ്പില്‍ നിന്നുള്ള രണ്ടാം പ്രി ക്വാര്‍ട്ടര്‍ സീറ്റ്‌ എഫ്‌.സി പോര്‍ട്ടോ സ്വന്തമാക്കിയത്‌. ഗ്രൂപ്പ്‌ എച്ചില്‍ നിന്ന്‌ നേരത്തെ പ്രി ക്വാര്‍ട്ടര്‍ യോഗ്യത നേടിയ യുവന്തസ്‌ റഷ്യയില്‍ നിന്നുള്ള സെനിത്‌ സെന്റ്‌ പീറ്റേഴ്‌സ്‌ബര്‍ഗ്ഗുമായി സമനിലയില്‍ പിരിഞ്ഞു.

ക്രിക്കറ്റ്‌
കട്ടക്ക്‌: ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ ക്യാപ്‌റ്റന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ പുറത്താവാതെ നേടിയ സെഞ്ച്വറിയുടെ (111) കരുത്തില്‍ നാല്‌ വിക്കറ്റിന്‌ 270 റണ്‍സ്‌ കരസ്ഥമാക്കിയപ്പോള്‍ ഇന്ത്യ വിയര്‍ക്കുമെന്നാണ്‌ കരുതിയത്‌. പക്ഷേ തകര്‍പ്പന്‍ ഫോമിലായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സേവാഗും ബാരാബതി സ്‌റ്റേഡിയത്തിലെ പിച്ചില്‍ പന്തിനെ നേരിടാനും പറത്താനും പ്രയാസമില്ലെന്ന്‌ തെളിയിച്ചു.
ഹിറോ ഹോണ്ട കപ്പ്‌ പരമ്പരയിലെ ആദ്യ നാല്‌ മല്‍സരങ്ങളിലും പരാജയം രുചിച്ച്‌ പിന്നോക്കം പോയ ഇംഗ്ലീഷ്‌ സംഘത്തിന്റെ ബാറ്റിംഗ്‌ താരതമ്യേ മെച്ചപ്പെട്ടപ്പോള്‍ ബൗളിംഗില്‍ പതിവ്‌ ദൗര്‍ബല്യങ്ങള്‍ പ്രകടമായി. ഈ ദൗര്‍ബല്യങ്ങളാണ്‌ സേവാഗും സച്ചിനും ഉപയോഗപ്പെടുത്തിയത്‌.
ഓപ്പണിംഗില്‍ മാറ്റം വരുത്തിയാണ്‌ ഇംഗ്ലണ്ട്‌ ഉച്ചവെയിലില്‍ ബാറ്റിംഗിനിറങ്ങിയത്‌. ഇയാന്‍ ബെല്ലിന്‌ പകരം ടെസ്റ്റ്‌ ടീം ഓപ്പണറായ അലിസ്റ്റര്‍ കുക്കാണ്‌ രവി ബോപ്പാരക്കൊപ്പം പുതിയ പന്തിനെ നേരിടാന്‍ ഇറങ്ങിയത്‌. ഇന്ത്യയിലെത്തിയതിന്‌ ശേഷം കാര്യമായ മാച്ച്‌ പ്രാക്ടീസ്‌ ഇല്ലാത്ത കുക്കിന്‌ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. പക്ഷേ ഇംഗ്ലീഷ്‌്‌ കൗണ്ടി ക്രിക്കറ്റില്‍ എസെക്‌സിന്‌ വേണ്ടി ഒരുമിച്ചു കളിച്ച്‌ പരിചയമുള്ളതിനാല്‍ പരസ്‌പരധാരണയില്‍ അല്‍പ്പസമയം കളിക്കാന്‍ ഇരുവര്‍ക്കുമായി. സെപ്‌തംബര്‍ അഞ്ചിനാണ്‌ അവസാനമായി കുക്ക്‌ മല്‍സര ക്രിക്കറ്റില്‍ കളിച്ചത്‌. അന്ന്‌ സ്വന്തം ക്ലബിന്‌ വേണ്ടി ഇറങ്ങിയപ്പോള്‍ പൂജ്യത്തില്‍ പുറത്താവുകയും ചെയ്‌തിരുന്നു. സഹീറിന്റെ ഉയര്‍ന്നുവരുന്ന പന്തുകള്‍ക്ക്‌ മുന്നില്‍ പതറിയ ഓപ്പണര്‍ ഇന്ത്യന്‍ സീമറുടെ വൈഡ്‌ ഡെലിവറിയില്‍ ബാറ്റ്‌ വെച്ച്‌ പുറത്തായി. പിറകെ അലസമായ ഷോട്ടില്‍ ബോപ്പാരയും തിരിഞ്ഞുനടന്നപ്പോള്‍ പതിവ്‌ തകര്‍ച്ചയുടെ ചിത്രമാണ്‌ പ്രത്യക്ഷമായത്‌. പത്ത്‌ ഓവര്‍ പിന്നിടുമ്പോള്‍ രണ്ട്‌ വിക്കറ്റിന്‌ 68 റണ്‍സായിരുന്നു ഇംഗ്ലീഷ്‌ സ്‌ക്കോര്‍. സഹീറിനൊപ്പം ഇര്‍ഫാനും പുതിയ പന്തിനെ ഉപയോഗപ്പെടുത്തി. പീറ്റേഴ്‌സണും പോള്‍ കോളിംഗ്‌വുഡും ക്രീസില്‍ ഒരുമിച്ചപ്പോള്‍ റണ്‍റേറ്റില്‍ മാറ്റം വന്നു. അതിവേഗതയിലാണ്‌ പീറ്റേഴ്‌സണ്‍ ആരംഭിച്ചത്‌. പക്ഷേ ഇഷാന്ത്‌ ശര്‍മ്മക്ക്‌ ധോണി പന്ത്‌ നല്‍കിയപ്പോള്‍ റണ്‍സ്‌ വരവ്‌ നിലച്ചു. സ്‌പിന്നര്‍മാരായ യുവരാജും ഹര്‍ഭജനും വന്നപ്പോള്‍ മാത്രമാണ്‌ പീറ്റേഴ്‌സണ്‌ പ്രതീക്ഷ തിരികെവന്നത്‌. ക്രിസ്‌ വിട്ട്‌ സ്‌പിന്നര്‍മാരെ ആക്രമിക്കാന്‍ മുതിര്‍ന്ന അദ്ദേഹം ഒന്നിലധികം തവണ ഭാഗ്യത്തില്‍ രക്ഷപ്പെടുകയായിരുന്നു.
ഫീല്‍ഡിംഗില്‍ ഇന്ത്യ പ്രകടിപ്പിച്ച ചില വീഴ്‌ച്ചകളെ ഉപയോഗപ്പെടുത്തി കോളിംഗ്‌വുഡ്‌ പരമ്പരയില്‍ ആദ്യമായി ഫോം തെളിയിക്കവെ അപകടമെത്തി. ഹര്‍ഭജന്റെ പന്തില്‍ സഹീറിന്‌ ക്യാച്ച്‌. ഫ്‌ളിന്റോഫ്‌ വന്നതും ധോണി ഇഷാന്തിനെ രംഗത്തിറക്കി അപകടം ഒഴിവാക്കി. ഈ സമയമത്രയും ആക്രമണവും പ്രതിരോധവുമെല്ലാം ആയുമാക്കി പീറ്റേഴ്‌സണ്‍ പൊരുതുകയായിരുന്നു. ഹര്‍ഭജനെ സിക്‌സറിന്‌ പറത്തി അര്‍ദ്ധശതകം സ്വന്തമാക്കിയ നായകന്‌ മികച്ച പിന്തുണ നല്‍കുന്നതില്‍ ഒവൈസ്‌ ഷാ വിജയിച്ചു. ബാഗ്ലൂര്‍ ഏകദിനത്തില്‍ ഇന്ത്യയെ വിറപ്പിക്കുന്ന ബാറ്റിംഗ്‌ നടത്തിയ ഷാ അതേ പ്രകടനം ആവര്‍ത്തിച്ചു. പക്ഷേ അവസാന ഓവറുകളില്‍ പ്രതീക്ഷിക്കപ്പെട്ട പോലെ പന്തിനെ പ്രഹരിക്കാന്‍ രണ്ട്‌ പേര്‍ക്കുമായില്ല.
ഇന്ത്യന്‍ മറുപടിയില്‍ ഇംഗ്ലണ്ട്‌ ഇല്ലാതാവുന്നതാണ്‌ ബള്‍ബുകളുടെ വെളിച്ചത്തില്‍ കണ്ടത്‌. മാരകമായ ഫോമിലായിരുന്നു സേവാഗ്‌. തട്ടുതകര്‍പ്പന്‍ ഷോട്ടുകളില്‍ അദ്ദേഹം ഗ്യാലറിയില്‍ ആവേശത്തിരമാല ഇളക്കി. സച്ചിനും മോശമായില്ല. ഒന്നാം വിക്കറ്റ്‌ സഖ്യം സെഞ്ച്വറി പിന്നിട്ടപ്പോള്‍ പെട്ടെന്ന്‌ മല്‍സരം അവസാനിക്കുമെന്ന്‌ തോന്നി. അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയതും സച്ചിന്‍ മടങ്ങിയതാണ്‌ ആദ്യ തിരിച്ചടിയായത്‌. പിറകെ ഫോമിലുള്ള യുവരാജും, അതേ സ്‌ക്കോറില്‍ സേവാഗും വീണപ്പോള്‍ ഇംഗ്ലണ്ടിന്‌ ആശ്വാസമായി. 73 പന്തില്‍ നിന്ന്‌ 91 റണ്‍സാണ്‌ സേവാഗ്‌ നേടിയത്‌. 15 ബൗണ്ടറികളും ഒരു സിക്‌സറും. സച്ചിന്‍ 57 പന്തില്‍ 50 റണ്‍സ്‌. പിന്നീട്‌ ഒത്തുചേര്‍ന്ന ധോണിയും സുരേഷ്‌ റൈനയും അപകടങ്ങള്‍ ഒഴിവാക്കി ഭദ്രമായി കളിച്ചു.
സ്‌ക്കോര്‍ബോര്‍ഡ്‌
ഇംഗ്ലണ്ട്‌: ബോപ്പാര-സി-യുവരാജ്‌-ബി-സഹീര്‍-24, അലിസ്റ്റര്‍ കുക്ക്‌-സി-സച്ചിന്‍-ബി-സഹീര്‍-11, പീറ്റേഴ്‌സണ്‍-നോട്ടൗട്ട്‌-111, കോളിംഗ്‌വുഡ്‌-സി-സഹീര്‍-ബി-ഹര്‍ഭജന്‍-40, ഫ്‌ളിന്റോഫ്‌-സി-സച്ചിന്‍-ബി-ഇഷാന്ത്‌-0, ഒവൈസ്‌ ഷാ-നോട്ടൗട്ട്‌-66 എക്‌സ്‌ട്രാസ്‌ 18, ആകെ നാല്‌ വിക്കറ്റിന്‌ 270. വിക്കറ്റ്‌ പതനം: 1-33 (കുക്ക്‌), 2-68 (ബോപ്പാര), 3-157 (കോളിംഗ്‌വുഡ്‌), 4-158 (ഫ്‌ളിന്റോഫ്‌). ബൗളിംഗ്‌: ഇര്‍ഫാന്‍ 10-1-57-0, സഹീര്‍ 10-1-60-2, ഇഷാന്ത്‌ 10-0-54-1, ഹര്‍ഭജന്‍ 10-0-47-1, യുവരാജ്‌ 10-0-38-0.
ഇന്ത്യ: സേവാഗ്‌-എല്‍.ബി.ഡബ്ല്യൂ-ബി-ബ്രോഡ്‌-91, സച്ചിന്‍-ബി-ഹാര്‍മിസണ്‍-50,യുവരാജ്‌- സി ആന്‍ഡ്‌ ബി-ബോപ്പാര-6, ധോണി
വിക്കറ്റ്‌ പതനം: 1-136 (സച്ചിന്‍), 2-156 (യുവരാജ്‌), 3- 156 (സേവാഗ്‌)

Thursday, November 20, 2008

VICTORY NO 3


വിക്ടറി നമ്പര്‍ 3
കാണ്‍പ്പൂര്‍: ഹീറോ ഹോണ്ട കപ്പ്‌ ഏകദിന പരമ്പരയില്‍ ആദ്യമായി ഇംഗ്ലണ്ട്‌ ഇന്ത്യക്കൊപ്പം പിടിച്ചുനിന്നു-പക്ഷേ കാലാവസ്ഥക്ക്‌ മുന്നില്‍ കെവിന്‍ പീറ്റേഴ്‌സന്റെ സംഘം തല താഴ്‌ത്തി. വെളിച്ചക്കുറവ്‌ കാരണം അപൂര്‍ണ്ണമായ മല്‍സരത്തില്‍ ഡെക്ക്‌ വര്‍ത്ത്‌ -ലൂയിസ്‌ നിയമത്തിന്റെ പിന്‍ബലത്തില്‍ 16 റണ്‍സിന്റെ വിജയവുമായി ഇന്ത്യ പരമ്പരയില്‍ 3-0 ലീഡ്‌ സ്വന്തമാക്കി. വെളിച്ചക്കുറവ്‌ കാരണം കളി നിര്‍ത്തിവെക്കാന്‍ അമ്പയര്‍മാര്‍ തീരുമാനമെടുക്കുമ്പോള്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ്‌ നാല്‍്‌പത്‌ ഓവര്‍ മാത്രമാണ്‌ പിന്നിട്ടിരുന്നത്‌. പക്ഷേ കളി തുടരാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിവാദ നിയമം നടപ്പിലാക്കിയപ്പോള്‍ ഇംഗ്ലണ്ടിനേക്കാള്‍ മെച്ചപ്പെട്ട റണ്‍ ശരാശരി ഇന്ത്യയെ തുണച്ചു.
ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ നല്ല തുടക്കത്തിന്‌ ശേഷം 49 ഓവറില്‍ 240 റണ്‍സിന്‌ പുറത്തായപ്പോള്‍ ഇന്ത്യ നാല്‍പ്പത്‌ ഓവറില്‍ അഞ്ച്‌ വിക്കറ്റിന്‌ 198 റണ്‍സ്‌ എന്ന നിലയിലെത്തിയപ്പോഴാണ്‌ വെളിച്ചക്കുറവ്‌ വില്ലനായത്‌.
രാവിലെ മുതല്‍ തന്നെ മൂടിയ സാഹചര്യമായിരുന്ന. മൂടല്‍മഞ്ഞ്‌ കാരണം രാവിലെ 8-30 ന്‌ ഉദ്ദേശിച്ചിരുന്ന ടോസ്‌ 45 മിനുട്ട്‌ വൈകിയാണ്‌ നടത്തിയത്‌. ടോസ്‌ വൈകിയത്‌ കാരണം മല്‍സരം 49 ഓവറാക്കുകയും ചെയ്‌തു. പക്ഷേ ലഞ്ച്‌ സമയം കുറക്കാന്‍ മാച്ച്‌ റഫറി തയ്യാറായില്ല. ഇത്‌ കാരണമാണ്‌ മല്‍സരം അപൂര്‍ണ്ണമായത്‌. മല്‍സരം നിര്‍ത്തിവെക്കുമ്പോള്‍ രണ്ട്‌ ടീമുകള്‍ക്കും തുല്യസാധ്യതയായിരുന്നു. ഇന്ത്യക്ക്‌ അഞ്ച്‌ വിക്കറ്റ്‌ നഷ്ടമായപ്പോള്‍ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണിയും യൂസഫ്‌ പത്താനുമായിരുന്നു ക്രീസില്‍. ഇവരില്‍ ഒരാള്‍ പുറത്തായാല്‍ എത്താനുളളത്‌ വാലറ്റമായിരുന്നു. പീറ്റേഴ്‌സന്റെ പ്രതീക്ഷയും ഇതായിരുന്നു. ഇന്ത്യയാവട്ടെ ധോണിയും കൂറ്റനടിക്കാരനായ യൂസഫും ക്രീസിലുളളതിനാല്‍ ആശങ്കയിലായിരുന്നില്ല. മല്‍സരം ആവേശകരമായ അന്ത്യത്തിലേക്ക്‌ നീങ്ങവെയാണ്‌ കളി നിര്‍ത്താന്‍ അമ്പയര്‍മാര്‍ നിര്‍ബന്ധിതരായത്‌.
ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ടിന്‌ രവി ബോപ്പാരയും ഇയാന്‍ ബെല്ലും തകര്‍പ്പന്‍ തുടക്കമാണ്‌ നല്‍കിയത്‌. മൂടികെട്ടി നിന്ന അന്തരീക്ഷത്തില്‍ ഇരുവരും ഇന്ത്യന്‍ പേസര്‍മാരെ സധൈര്യം നേരിട്ടു.സഹീര്‍ഖാനൊപ്പം മുനാഫ്‌ പട്ടേലാണ്‌ പുതിയ പന്തെടുത്തത്‌. പരുക്കില്‍ നിന്ന്‌ മോചിതനായി ഡല്‍ഹിക്കാരന്‍ ഇഷാന്ത്‌ ശര്‍മ്മ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ഉത്തര്‍പ്രദേശുകാരനായ ആര്‍.പി സിംഗിന്‌ പുറത്തിരിക്കേണ്ടി വന്നു. എന്നാല്‍ പരമ്പരയില്‍ ഇതാദ്യമായി കളിക്കുന്ന ഇഷാന്തിന്‌ പ്രതീക്ഷിക്കപ്പെട്ട സപ്പോര്‍ട്ട്‌ രാവിലെ പിച്ചില്‍ നിന്ന്‌ ലഭിച്ചില്ല. മികച്ച റണ്‍ശരാശരി നിലനിര്‍ത്തി ആദ്യ വിക്കറ്റില്‍ ബെല്‍-ബോപ്പാര സഖ്യം 79 റണ്‍സാണ്‌ നേടിയത്‌. അര്‍ദ്ധ സെഞ്ച്വറിക്ക്‌ നാല്‌്‌ റണ്‍ അരികെ ബെല്ലിനെ മുനാഫ്‌ പുറത്താക്കിയത്‌ മല്‍സരത്തിലേക്ക്‌ തിരിച്ചുവരാന്‍ ഇന്ത്യക്‌ അവസരമേകി. മൂന്നാം നമ്പറില്‍ ഇത്തവണ ഒവൈസ്‌ ഷാക്ക്‌ പകരം ഇംഗ്ലീഷ്‌ നിരയിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാനായ പീറ്റേഴ്‌സണ്‍ തന്നെയെത്തി. ഈ സമയം രണ്ട്‌ ഭാഗത്തും ധോണി സ്‌പിന്നര്‍മാരാ സിംഗ്‌ ജോഡികളെ ഇറക്കി. യുവരാജ്‌ സിംഗും ഹര്‍ഭജന്‍സിംഗും റണ്‍സ്‌ നല്‍കുന്നതില്‍ പിശുക്കും കാട്ടി. യുവരാജിന്റെ പന്ത്‌ ഗ്യാലറിയില്‍ എത്തിക്കുന്നതില്‍ വിജയിച്ച ഇംഗ്ലീഷ്‌ ക്യാപ്‌റ്റനെ പക്ഷേ ഹര്‍ഭജന്‍ 13 ല്‍ പുറത്താക്കി. ഹര്‍ഭജന്റെ ഏറ്റവും മികച്ച പന്ത്‌ പോള്‍ കോളിംഗ്‌വുഡിനെതിരെയായിരുന്നു. മോഹിപ്പിച്ച ദൂസ്‌രയില്‍ കോളിംഗ്‌വുഡ്‌ മുന്നോട്ട്‌ കയറി. പന്ത്‌ ബാറ്റിനെയും പാഡിനെയും കബളിപ്പിച്ച്‌ ധോണിയുടെ ഗ്ലൗസില്‍ കുടുങ്ങുമ്പോള്‍ കോളിംഗ്‌വുഡ്‌ ക്രീസിലുണ്ടായിരുന്നില്ല. കോളിംഗ്വുഡ്‌ മൂന്നാമനായി പുറത്താവുമ്പോഴും ഇംഗ്ലീഷ്‌ പ്രതീക്ഷകള്‍ക്ക്‌ ജീവനുണ്ടായിരുന്നു.
ഏകദിന ക്രിക്കറ്റിലെ തന്റെ നാലാമത്‌ അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കിയ ബോപ്പാര 60 റണ്‍സില്‍ മടങ്ങിയപ്പോള്‍ ഇന്നിംഗ്‌സിന്റെ ചുമതല സീനിയര്‍ താരമായ ഫ്‌ളിന്റോഫിനായി. സ്‌പിന്നര്‍മാരെ നേരിടുന്നതിലുളള പ്രയാസം ഒരിക്കല്‍കൂടി പ്രകടിപ്പച്ച്‌ ഫ്രെഡ്ഡി യൂസഫിന്‌ മുന്നില്‍ തലകുനിച്ചു. പിന്നെയെല്ലാം പെട്ടെന്ന്‌ അവസാനിച്ചു. നല്ല തുടക്കത്തിന്‌ ശേഷം ബാറ്റിംഗ്‌ ട്രാക്കില്‍ സ്വന്തമാക്കാനായ 240 റണ്‍സ്‌ ഫോമില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ മുന്നില്‍ വിലപ്പോവില്ല എന്ന സത്യത്തില്‍ സ്വന്തം ബൗളര്‍മാരില്‍ നിന്നും വലിയ പ്രകടനമാണ്‌ കെ.പി പ്രതീക്ഷിച്ചത്‌.
കഴിഞ്ഞ രണ്ട്‌ മല്‍സരങ്ങളിലും അര്‍ദ്ധ സെഞ്ച്വറി സ്വന്തമാക്കിയ ഗാംഭീര്‍ 14 ല്‍ നില്‍ക്കവെ ഫ്‌ളിന്റോഫിനെ പ്രഹരിക്കാനുളള ശ്രമത്തില്‍ പുറത്തായപ്പോള്‍ ഇംഗ്ലീഷ്‌ ക്യാമ്പിന്‌ ആശ്വാസമായി. പിറകെ സുരേഷ്‌ റൈനയും വീണു. രോഹിത്‌ ശര്‍്‌മയും സേവാഗും ചേര്‍ന്ന്‌ ഇന്നിംഗ്‌സിന്‌ ദിശാബോധം നല്‍കിയത്‌ ഇന്ത്യക്ക്‌ കാര്യങ്ങള്‍ അനുകൂലമാക്കി. രണ്ട്‌ വിക്കറ്റുകള്‍ പെട്ടെന്ന്‌ നിലംപതിച്ചതിനാല്‍ പതിവ്‌ കരുത്തില്‍ പന്തിനെ പ്രഹരിക്കാന്‍ സേവാഗ്‌ മുതിര്‍ന്നില്ല. ഇംഗ്ലീഷ്‌ സ്‌പിന്നര്‍ സമിത്‌ പട്ടേലിന്റെ പന്തില്‍ നിന്നും രക്ഷപ്പെട്ട ശേഷം അര്‍ദ്ധശതകം പിന്നിട്ട വീരു ഇരുപത്തിയാറാം ഓവറില്‍ പുറത്തായി. പകരമെത്തിയ യുവരാജ്‌ സിംഗിനെതിരെ പ്രത്യേക തന്ത്രങ്ങളൊന്നും ഇംഗ്ലണ്ടിനുണ്ടായിരുന്നില്ല. രാജ്‌ക്കോട്ടിലും ഇന്‍ഡോറിലും ഇംഗ്ലീഷ്‌ ബൗളിംഗിനെ പിച്ചിചീന്തിയ യുവരാജ്‌ അതേ ശൈലി തന്നെയാണ്‌ തുടര്‍ന്നത്‌. ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന്‌ സെഞ്ച്വറികള്‍ സ്വന്തമാക്കിയവരായ സഹീര്‍ അബാസ്‌, സയദ്‌ അന്‍വര്‍, ഹര്‍ഷല്‍ ഗിബ്‌സ്‌ എന്നിവരുടെ പിന്‍മുറക്കാരാനാവാന്‍ കൊതിച്ച യുവി പക്ഷേ ഫ്രെഡ്ഡിയുടെ തുറിച്ചുനോട്ടത്തില്‍ പതറി. കണ്ണുകള്‍ കൊണ്ടുളള മല്‍സരത്തിനിടെ പന്തിനെ പ്രഹരിച്ച യുവിയെ ഫീല്‍ഡര്‍ പിടികൂടി. ധോണിയും യൂസഫും കളിക്കുമ്പോള്‍ വെളിച്ചക്കുറവുണ്ടായിരുന്നു. പക്ഷേ ഇന്ത്യക്ക്‌ ഭയപ്പെടാനുണ്ടായിരുന്നില്ല റണ്‍റേറ്റില്‍ ഇന്ത്യ തന്നെയായിരുന്നു മുന്നില്‍.
അടുത്ത മല്‍സരം ഞായറാഴ്‌ച്ച ബാംഗ്ലൂരില്‍ ഡേ നൈറ്റ്‌.

സ്‌ക്കോര്‍ബോര്‍ഡ്‌
ഇംഗ്ലണ്ട്‌: ബോപ്പാര-സ്‌റ്റംമ്പ്‌ഡ്‌ ധോണി-ബി-യുവരാജ്‌-60, ബെല്‍-സി-ധോണി-ബി-മുനാഫ്‌-46, പീറ്റേഴ്‌സണ്‍-സി-സഹീര്‍-ബി-ഹര്‍ഭജന്‍-13, കോളിംഗ്‌വുഡ്‌-സ്‌റ്റംമ്പ്‌ഡ്‌ ധോണി-ബി-ഹര്‍ഭജന്‍-1, ഫ്‌ളിന്‍ോഫ്‌ -എല്‍.ബി.ഡബ്ല്യൂ-ബി-യുസഫ്‌-26, ഒവൈസ്‌ ഷാ-സി-സഹീര്‍-ബി-ഹര്‍ഭജന്‍-40, സമിത്‌ പട്ടേല്‍-സി-റൈന-ബി-ഇഷാന്ത്‌-26, പ്രയന്‍-സി-റൈന-ബി-ഇഷാന്ത്‌-5, ബ്രോഡ്‌-സി-ധോണി-ബി-സഹീര്‍-0,സ്വാന്‍-നോട്ടൗട്ട്‌-5, ആന്‍ഡേഴ്‌സണ്‍-ബി-മുനാഫ്‌-1, എക്‌സ്‌ട്രാസ്‌ 17, ആകെ 48.4 ഓവറില്‍ 240. വിക്കറ്റ്‌ പതനം: 1-79 (ബെല്‍), 2-102 (പീറ്റേഴ്‌സണ്‍), 3-106 (കോളിംഗ്‌വുഡ്‌), 4-133 (ബോപ്പാര), 5-167 (ഫ്‌ളിന്റോ
ഫ്‌), 6-203 (ഷാ), 7-231 (പട്ടേല്‍), 8-231 (പ്രയര്‍), 9-235 (ബ്രോഡ്‌), 10-240 (ആന്‍ഡേഴ്‌്‌സണ്‍) ബൗളിംഗ്‌: സഹീര്‍ 10-0-45-1, മുനാഫ്‌ 6.4-0-36-2, ഇഷാന്ത്‌ 9-0-60-2, യുവരാജ്‌ 10-0-54-1, ഹര്‍ഭജന്‍ 10-2-31-3, യൂസഫ്‌ 2-0-7-1, സേവാഗ്‌ 1-0-4-0.
ഇന്ത്യ: ഗാംഭീര്‍-സി-ബ്രോഡ്‌-ബി-ഫ്‌ളിന്റോഫ്‌, സേവാഗ്‌-സി-കോളിംഗ്‌വുഡ്‌-ബി-ഫ്‌ളിന്റോഫ്‌-68, റൈന-ബി-ബ്രോഡ്‌-1, രോഹിത്‌-സി-പ്രയര്‍-ബി-സ്വാന്‍-28, യുവരാജ്‌-സി-ബ്രോഡ്‌-ബി-ഫ്‌ളിന്റോഫ്‌-38, ധോണി-നോട്ടൗട്ട്‌-29, യൂസഫ്‌-നോട്ടൗട്ട്‌-12. എക്‌സ്‌ട്രാസ്‌ -8. ആകെ നാല്‍പ്പത്‌ ഓവറില്‍ അഞ്ചിന്‌്‌ 198. വിക്കറ്റ്‌്‌ പതനം: 1-31 (ഗാംഭീര്‍), 2-34 (റൈന), 3-107 (രോഹിത്‌), 4-125 (സേവാഗ്‌), 5-177 (യുവി). ബൗളിംഗ്‌: ആന്‍ഡേഴ്‌്‌സണ്‍ 6-0-47-0, ബ്രോഡ്‌ 9-2-36-1, ഫ്‌ളിന്റോഫ്‌ 9-0-31-3, സ്വാന്‍ 10-0-47-1,പട്ടേല്‍ 3-0-18-0, പീറ്റേഴ്‌സണ്‍ 3-0-14-0.

തേര്‍ഡ്‌ ഐ
രാജ്‌ക്കോട്ടില്‍ നിന്ന്‌ ഇന്‍ഡോര്‍ വഴി കാണ്‍പ്പൂരിലൈത്തിയപ്പോള്‍ ഇംഗ്ലണ്ട്‌ മെച്ചപ്പെട്ടുവരുന്നുണ്ട്‌. പക്ഷേ ഇന്ത്യയെ പോലെ ഒരു ടീമിനെ സ്വന്തം നാട്ടില്‍ തോല്‍പ്പിക്കാന്‍ ഈ മിടുക്ക്‌ പോര. രാജ്‌ക്കോട്ടില്‍ 158 റണ്‍സിന്‌ വലിയ തോല്‍വിയാണ്‌ രുചിച്ചതെങ്കില്‍ ഇന്‍ഡോറില്‍ അത്‌ 58 റണ്‍സായി കുറഞ്ഞു. കാണ്‍പ്പൂരില്‍ ഇന്നലെ ഇന്ത്യക്കൊപ്പം നില്‍ക്കാന്‍ ടീമിനായി. പക്ഷേ റണ്‍ശരാശരിയില്‍ പിറകിലായി. സ്‌പിന്നര്‍മാരുടെ കരുത്താണ്‌ അന്തിമാവലോകനത്തില്‍ ഇന്ത്യക്ക്‌ തുണയായത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ നല്ല തുട
്‌ക്കത്തിന്‌ ശേഷം മികച്ച റണ്‍നിരക്കില്‍ കുതിക്കുമ്പോള്‍ ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ക്ക്‌ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെട്ടു. ഇന്ത്യക്കായി 23 ഓവറുകളാണ്‌ സ്‌പിന്നര്‍മാര്‍ പന്തെറിഞ്ഞത്‌ യുവരാജും ഹര്‍ഭജനും പത്ത്‌ വീതം ഓവറുകള്‍ എറിഞ്ഞപ്പോള്‍ യൂസഫും സേവാഗും മൂന്ന്‌ ഓവറുകളെറിഞ്ഞു. ഈ 23 ഓവറുകളിലായി ആകെ പിറന്നത്‌ 96 റണ്‍സാണ്‌. ഇവിടെയാണ്‌ മാറ്റം. കെവിന്‍ പീറ്റേഴ്‌സണ്‍, ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌, പോള്‍ കോളിംഗ്‌ വുഡ്‌ തുടങ്ങിയ കൂറ്റനടിക്കാരായ ബാറ്റ്‌സ്‌മാന്മാരുണ്ടായിട്ടും അവര്‍ക്ക്‌ സ്ലോ ബൗളര്‍മാരെ നേരിടാന്‍ കഴിയുന്നല്ല. സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ്‌ ഹര്‍ഭജന്‍ നടത്തിയത്‌. 31 റണ്‍സ്‌ മാത്രം നല്‍കിയാണ്‌ അദ്ദേഹം മൂന്ന്‌ വിലപ്പെട്ട വിക്കറ്റുകള്‍ വീഴ്‌ത്തിയത്‌. മധ്യനിരയിലെ കരുത്തരായ പീറ്റേഴ്‌സണ്‍, കോളിംഗ്‌വുഡ്‌, ഒവൈസ്‌ ഷാ എന്നിവരാണ്‌ ഹര്‍ഭജന്റെ ദൂസ്‌രകള്‍ക്കും ഗൂഗ്ലികള്‍ക്കും മുന്നില്‍ പതറിയത്‌. ഫ്‌ളിന്റോഫ്‌ സ്‌പിന്നിനെ ഫലപ്രദമായി നേരിടുന്നതില്‍ പരാജയമാണ്‌. യൂസഫിന്‌ അദ്ദേഹം ബലിയാടായി. അതേ സമയം ഇംഗ്ലീഷ്‌ നിരയില്‍ സ്വാനും സമിതും പീറ്റേഴ്‌സണുമായി 16 ഓവറുകള്‍ സ്‌പിന്നര്‍മാര്‍ രംഗത്ത്‌ വന്നു. ഇവര്‍ അധികം റണ്‍സ്‌ നല്‍കിയിരുന്നില്ല. പക്ഷേ വിക്കറ്റുകള്‍ നേടുന്നതില്‍ പരാജയപ്പെട്ടു. ഫ്‌ളിന്റോഫ്‌ എന്‌ സീമറാണ്‌ മൂന്ന്‌ വിക്കറ്റുമായി ടീമിനെ മല്‍സരത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്നത്‌.
ഇത്‌ വരെ നടന്നതെല്ലാം പകല്‍ മല്‍സരങ്ങളായിരുന്നു. ഇനി ബാംഗ്ലൂരില്‍ പകല്‍ രാത്രി മല്‍സരമാണ്‌. നല്ല മഞ്ഞ്‌്‌ വീഴ്‌ച്ച ഇപ്പോള്‍ തന്നെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ട്‌. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ രാത്രി വെളിച്ചത്തില്‍ കളിക്കുമ്പോള്‍ സ്വാഭാവിക സമ്മര്‍ദ്ദം ഇംഗ്ലണ്ടിലുണ്ടാവും. ഏഴ്‌ മല്‍സര പരമ്പരയില്‍ നാലാം മല്‍സരവും ഇന്ത്യ ജയിച്ചാല്‍ പിന്നെ പരമ്പര തന്നെ വിരസമാവും.
തിരിച്ചുവരാന്‍ വേണ്ട ഊര്‍ജ്ജമില്ലാത്ത ഇംഗ്ലണ്ടിന്‌ കൂടുതല്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ അവരുടെ നിരയിലെ ഇരട്ട കരുത്തര്‍ അല്‍ഭുതങ്ങള്‍ കാണിക്കണം.

മല്‍സരഫലങ്ങള്‍
ബ്രസില്‍ 6-പോര്‍ച്ചുഗല്‍ 2, കൊളംബിയ 1- നൈജീരിയ 0, വെനിസ്വേല 0- അംഗോള 0, ഓസ്‌ട്രിയ 2- തുര്‍ക്കി 4, അസര്‍ ബെയ്‌ജാന്‍ 1-അല്‍ബേനിയ 1, സൈപ്രസ്‌ 2-ബെലാറൂസ്‌ 1, ഡെന്മാര്‍ക്ക്‌ 0-വെയില്‍സ്‌ 1, ഈജിപ്‌ത്‌ 5- ബെനിന്‍ 1, ഫ്രാന്‍സ്‌ 0- ഉറുഗ്വേ 0, ജര്‍മനി 1, ഇംഗ്ലണ്ട്‌്‌ 2, ഗ്രീസ്‌ 1- ഇറ്റലി 1, ഹോളണ്ട്‌ 3-സ്വീഡന്‍ 1, ഇസ്രാഈല്‍ 2-ഐവറി കോസ്‌റ്റ്‌ 2, ലക്‌സംബര്‍ഗ്ഗ്‌ 1-ബെല്‍ജിയം 1, മാള്‍ട്ട 0-ഐസ്‌ലാന്‍ഡ്‌ 1, മോള്‍ദോവ 1-ലിത്വാനിയ 1, മോണ്ടിനിഗ്രോ 1-മാസിഡോണിയ 1, മൊറോക്കോ 3-സാംബിയ 0, നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ്‌ 0-ഹംഗറി 2, റിപ്പബ്ലിക്‌ ഓഫ്‌ അയര്‍ലാന്‍ഡ്‌ 2-പോളണ്ട്‌ 3, റൂമേനിയ 2-ജോര്‍ജ്ജിയ 1, സ്‌ക്കോട്ട്‌ലാന്‍ഡ്‌ 0- അര്‍ജന്റീന 1, സെര്‍ബിയ 6-ബള്‍ഗേറിയ 1, സ്ലോവാക്യ 4-ലൈഞ്ചസ്‌റ്റിന്‍ 0, സ്ലോവേനിയ 3-ബോസ്‌നിയ 4, ദക്ഷിണാഫ്രിക്ക 3-കാമറൂണ്‍ 2, സ്‌പെയിന്‍ 3-ചിലി 0,സ്വിറ്റ്‌സര്‍ലാന്‍ഡ്‌ 1-ഫിന്‍ലാന്‍ഡ്‌ 0, ഉക്രൈന്‍ 1-നോര്‍വെ 0.

വെല്‍ഡണ്‍ ഡിയാഗോ
ലണ്ടന്‍: ആദ്യ പരീക്ഷണത്തില്‍ വജയം ഡിയാഗോ മറഡോണക്ക്‌... ഫുട്‌ബോള്‍ ഇതിഹാസം കോച്ചിന്റെ രൂപത്തില്‍ വന്ന ആദ്യ മല്‍സരത്തില്‍ അര്‍ജന്റീന ഒരു ഗോളിന്‌്‌ സ്‌ക്കോട്ട്‌ലാന്‍ഡിനെ വീഴ്‌ത്തി. മൂന്ന്‌ വന്‍കരകളിലായി നടന്ന വിവിധ സൗഹൃദ മല്‍സരങ്ങളില്‍ ലോക ചാമ്പ്യന്മാരായ ഇറ്ററലി ഗ്രീസിനെ 1-1 ല്‍ നിര്‍ത്തിയപ്പോള്‍, ഫ്രാന്‍സിനെ ഉറുഗ്വേ ഗോള്‍രഹിത സമനിലയില്‍ തളച്ചു. യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ ലാറ്റിനമേരിക്കന്‍ അട്ടിമറിക്കാരായ ചിലിയെ മൂന്ന്‌ ഗോളിന്‌ തരിപ്പണമാക്കിയപ്പോള്‍ ഫാബിയോ കാപ്പലോയുടെ ഇംഗ്ലണ്ട്‌ ഏഴ്‌ പ്രമുഖരായ താരങ്ങളെ കൂടാതെ കളിച്ചിട്ടും 2-1ന്‌ ജര്‍മനിയെ മുക്കി. സെര്‍ബിയയാണ്‌ ഇന്നലെ വലിയ വിജയം ആഘോഷിച്ചത്‌. ബള്‍ഗേറിയയുടെ വലയില്‍ അവര്‍ ആറ്‌ ഗോളുകള്‍ നിറച്ചപ്പോള്‍ ബോസ്‌നിയ ഹെര്‍സഗോവീന 4-3ന്‌ സ്ലോവേനിയയെ വീഴ്‌ത്തി. ബ്രസീല്‍ കരുത്തരായ പോര്‍ച്ചുഗലിനെ 6-2ന്‌ തരിപ്പണമാക്കി സ്വന്തം കരുത്ത്‌ മാത്രമല്ല കോച്ച്‌ ഡുംഗെയടെ ആയുസ്സും നീട്ടിയെടുത്തു. ഓസ്‌ട്രിയ ചെലുത്തിയ വെല്ലുവിളികളെ അതിജയിച്ച തുര്‍ക്കി 2-4ന്‌ വിജയം വരിച്ചപ്പോള്‍ യൂറോപ്പില്‍ നടന്ന ലോകകപ്പ്‌്‌ യോഗ്യതാ അങ്കത്തില്‍ ചെക്ക്‌ റിപ്പബ്ലിക്കുകാര്‍ മൂന്ന്‌ ഗോളിന്‌ സാന്‍മറീനോയെ പരാജയപ്പെടുത്തി യൂറോപ്യന്‍ ഗ്രൂപ്പ്‌ മൂന്നില്‍ രണ്ടാം സ്ഥാനത്തെത്തി.
ഗ്ലാസ്‌ക്കോയില ഹംദാന്‍ പാര്‍ക്കില്‍ മറഡോണയുടെ പരിശീലക അരങ്ങേറ്റമായിരുന്നു സോക്കര്‍ ലോകം ഉറ്റുനോക്കിയത്‌. ദീര്‍ഘകാലം രാജ്യത്തിനായി പോരാടിയ മഹാനായ താരം കോച്ചായി വരുന്ന കാഴ്‌ച്ച നേരില്‍ ആസ്വദിക്കാന്‍ സ്‌റ്റേഡിയം നിറഞ്ഞുകവിഞ്ഞിരുന്നു. ലയണല്‍ മെസി, സെര്‍ജി അഗ്വിറോാ, ജുവാന്‍ റോമന്‍ റിക്കല്‍മെ തുടങ്ങിയ പ്രമുഖര്‍ അര്‍ജന്റീനിയന്‍ നിരയിലുണ്ടായിരുന്നില്ല. പക്ഷേ മറഡോണയെന്ന കോച്ചുണ്ടായിരുന്നതിനാല്‍ കളത്തിലെ താരങ്ങളെക്കാള്‍ ശ്രദ്ധിക്കപ്പെട്ടത്‌ ബെഞ്ചിലിരുന്ന കോച്ചായിരുന്നു. ആധികാരിക പ്രകടനമാണ്‌ അര്‍ജന്റീന നടത്തിയത്‌. സ്‌ക്കോട്ടിഷ്‌ താരങ്ങള്‍ അച്ചടക്കത്തോടെ കളിച്ചപ്പോള്‍ കളിക്കളത്തില്‍ പ്രശ്‌നങ്ങല്‍ ഉണ്ടായിരുന്നല്ല. കാര്‍ലോസ്‌ ടെവസിന്റെ ക്രോസില്‍ നിന്ന്‌ അത്‌ലറ്റികോ മാഡ്രിഡിന്റെ താരം മാക്‌സി റോഡ്രിഗസാണ്‌ അര്‍ജന്റീനയുടെ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌.
ജര്‍മനിക്ക്‌ മുന്നല്‍ ഇംഗ്ലണ്ട്‌ ആക്രമണ സോക്കര്‍ നടത്തിയാണ്‌ വിജയം വരിച്ചത്‌. മാത്യൂ അപ്‌സണ്‍, ക്യാപ്‌റ്റന്‍ ജോണ്‍ ടെറി എന്നിവരാണ്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. കാപ്പലോക്ക്‌ അഭിമാനികാന്‍ ഏറെയുണ്ട്‌ മല്‍സരത്തില്‍. മുന്‍നിരക്കാരായ വെയിന്‍ റൂണി, റിയോ ഫെര്‍ഡിനാന്‍ഡ്‌, ആഷ്‌ലി കോള്‍ തുടങ്ങിയവരൊന്നും ഇന്നലെ കളിച്ചിരുന്നില്ല. മാര്‍സിലോ ലിപ്പിയുടെ ഇറ്റലിക്കാര്‍ പൊരുതി കളിച്ചാണ്‌ ഗ്രീസുകാരെ തളച്ചത്‌. സ്വിഡനെ 1-3ന്‌ പരാജയപ്പെടുത്തന്‍ ഹോളണ്ടിന്‌ അധികം വിയര്‍ക്കേണ്ടി വന്നില്ല. ഫ്രാങ്ക്‌ റിബറി, നിക്കോളാസ്‌ അനേല്‍ക്ക, തിയറി ഹെന്‍ട്രി എന്ന വിഖ്യാതരെല്ലാമുണ്ടായിട്ടും ഫ്രാന്‍സിന്‌ ഉറുഗ്വേയെ വീഴ്‌ത്താന്‍ കഴിഞ്ഞില്ല. യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിനിന്‌ ചിലി ശക്തരായ എതിരാളികളായിരുന്നില്ല. ആഫ്രിക്കയില്‍ നടന്ന തകര്‍പ്പന്‍ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്ക 3-2ന്‌ കാമറുണിനെ വീഴ്‌ത്തി.

വിദേശ പരിശീലകര്‍ വേണ്ട: ഒ.എം നമ്പ്യാര്‍
ചാത്തമംഗലം: വിദേശ പരിശീലകരുടെ പിറകെ പായുന്നത്‌ അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ കായികാധികൃതരോട്‌ ദ്രോണാചാര്യ ഒ.എം നമ്പ്യാര്‍. ചാത്തമംഗലം എം.ഇ.എസ്‌്‌ രാജ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒമ്പതാമത്‌ ആള്‍ കേരളാ എം.ഇ.എസ്‌ കായികമേള ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കവെ ഇവിടെ തന്നെ ധാരാളം പരിശീലകരും കായിക വിദഗ്‌ദ്ധരുമുളളപ്പോള്‍ വിദേശികളുടെ പിറകെ ഓടുന്നതില്‍ കാര്യമില്ലെന്ന്‌ പി.ടി ഉഷയുടെ പരിശീലകനായിരുന്ന നമ്പ്യാര്‍ പറഞ്ഞു. സര്‍ക്കാരോ , സ്‌പോര്‍ട്‌സ കൗണ്‍സിലോ ഒരു സഹായവും നല്‍കാതെയാണ്‌ പതിനാറ്‌ വര്‍ഷത്തോളം പി.ടി ഉഷയുടെ കോച്ചായി കായികരംഗത്ത്‌ തുടര്‍ന്നത്‌. ഉഷയുടെ വളര്‍ച്ചയില്‍ കായികാധികാരികള്‍ക്ക്‌ വലിയ പങ്കില്ല. സ്വപ്രയത്‌നത്തിലാണ്‌ ഉഷ വളര്‍ന്നത്‌. കായികലോകത്തെ ഭരിക്കുന്നവര്‍ കണ്ണു തുറക്കേണ്ട സമയമാണിത്‌. ഇന്ത്യ കായികമേഖലയല്‍ തളര്‍ന്നു നില്‍ക്കുകയാണ്‌. ഉഷയെ പോലെ കരുത്തയായ ഒരു അത്‌ലറ്റിനെ സംഭാവന ചെയ്യാന്‍ കേരളത്തിനോ ഇന്ത്യക്കോ ഇത്‌ വരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രിക സ്‌പോര്‍ട്‌സ്‌ എഡിറ്റര്‍ കമാല്‍ വരദൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ഉഷയെയും ഐ.എം വിജയനെയുമെല്ലാം മാതൃകയാക്കി കരുത്തരായ കായിക താരങ്ങളായി മാറാന്‍ യുവതക്ക്‌ കഴിയണമെങ്കില്‍ വ്യക്തമായ ലക്ഷ്യത്തോടെ, കരിയറിനെ പ്ലാന്‍ ചെയ്യണമെന്ന്‌ അദ്ദേഹം നിര്‍ദ്ദേശിച്ചു. എം.ഇ.എസ്‌ സംസ്ഥാന സെക്രട്ടറി സക്കീര്‍ സൈന്‍, പാലക്കണ്ടി അബ്ദുള്‍ ലത്തീഫ്‌, പ്രിന്‍സിപ്പാള്‍ ലെയ്‌സണ്‍,സി.കെ മുഹമ്മദ്‌, അബ്ദുള്‍റഹ്‌മാന്‍ തുടങ്ങിവര്‍ സംസാരിച്ചു. വര്‍ണ്ണാഭമായിരുന്നു ഉദ്‌ഘാടന ചടങ്ങ്‌. പുരാതന ഒളിംപിക്‌സിനെ അനുസ്‌മരിപ്പിക്കുന്ന രീതിയില്‍ കൊച്ചു മാലാഖമാര്‍ സ്‌ക്കൂള്‍ ദീപവുമേന്തി മൈതാനത്ത്‌ വന്നപ്പോള്‍ അവരെ സ്വീകരിക്കാന്‍ കേരളീയ വേഷത്തില്‍ കൊച്ചു കലാകാരികള്‍ അണിനിരന്നിരുന്നു. എം.ഇ.എസ്സിന്‌ കീഴിലുളള സി.ബി.എസ്‌. സി സ്‌്‌ക്കൂളുകളാണ്‌ രണ്ട്‌ ദിവസം ദീര്‍ഘിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടക്കുന്നത്‌.

ഓസ്‌ട്രേലിയ, ജപ്പാന്‍ മുന്നോട്ട്‌
മനാമ: ഏഷ്യന്‍ മേഖലാ ലോകകപ്പ്‌ യോഗ്യതാ റൗണ്ട്‌ പോരാട്ടങ്ങളുടെ ഒരു ഘട്ടം കൂടി പിന്നിട്ടപ്പോള്‍ കരുത്തരായ ഓസ്‌ട്രേലിയയും ജപ്പാനും ദക്ഷിണ കൊറിയയും മുന്നോട്ട്‌. ഇന്നലെ നടന്ന മല്‍സരങ്ങളില്‍ ഓസ്‌ട്രേലിയ ഒരു ഗോളിന്‌ ബഹറൈനെയും ജപ്പാന്‍ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ ഖത്തറിനെയും ദക്ഷിണ കൊറിയ രണ്ട്‌ ഗോളിന്‌ സൗദി അറേബ്യയെയും പരാജയപ്പെടുത്തിയപ്പോള്‍ ഇറാനും യു.എ.ഇയും തമ്മിലുളള മല്‍സരം 1-1 ല്‍ അവസാനിച്ചു. വിജയത്തോടെ ഗ്രപ്പ്‌ ഒന്നില്‍ ഓസ്‌ട്രേലിയയും രണ്ടില്‍ ജപ്പാനും ലീഡ്‌ തുടരുകയാണ്‌. 90 മിനുട്ടും ഗോള്‍ പിറക്കാതിരുന്ന മനാമ പോരാട്ടത്തില്‍ ഇഞ്ച്വറി ടൈമിന്റെ നാലാം മിനുട്ടില്‍ മാര്‍കോ ബെര്‍സിനായോയാണ്‌ ഓസ്‌ട്രേലിയയുടെ വിജയ ഗോള്‍ നേടിയത്‌. ദോഹയില്‍ ഖത്തറിനെ തോല്‍പ്പിക്കാന്‍ ജപ്പാന്‌ എളുപ്പം കഴിഞ്ഞു. തത്സൂയ തനാക്ക, കൈജി തമാഡ, തുലിയോ തനാക എന്നിവരാണ്‌ ജപ്പാന്റെര ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. റിയാദില്‍ നടന്ന മല്‍സത്തില്‍ കൊറിയന്‍ വിജയവും ഏകപക്ഷീയമായിരുന്നു.
ഓസീസ്‌ തകര്‍ന്നു, 214 ന്‌ പുറത്ത്‌
ബ്രിസ്‌ബെന്‍: ഇന്ത്യന്‍ പ്രേതം ഓസ്‌ട്രേലിയയെ വേട്ടയാടുന്നു. ഇന്ത്യക്കെതിരായ ടെസ്‌റ്റ്‌ പരമ്പരയില്‍ തകര്‍ന്ന ലോക ചാമ്പ്യന്മാരെ ന്യൂസിലാന്‍ഡും വെളളം കുടിപ്പിക്കുകയാണ്‌. ഇന്നലെ ഇവിടെയാരംഭിച്ച ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 214 റണ്‍സിന്‌ പുറത്തായി. മറുപടി ബാറ്റിംഗില്‍ കിവീസ്‌ വിക്കറ്റ്‌ നഷ്‌ടമാവാതെ ഏഴ്‌ റണ്‍സ്‌ നേടിയിട്ടുണ്ട്‌. 98 റണ്‍സ്‌ നേടിയ മൈക്കല്‍ ക്ലാര്‍ക്ക്‌ മാത്രമാണ്‌ ഓസീസ്‌ ഇന്നിംഗ്‌സില്‍ പൊരുതിയത്‌. കിവീസിന്‌്‌ വേണ്ടി 63 റണ്‍സിന്‌ നാല്‌ വിക്കറ്റുമായി സൗത്തി ഗംഭീര പ്രകടനം നടത്തി. സൗത്തി, ക്രിസ്‌ മാര്‍ട്ടിന്‍, ഇയാന്‍ ഒബ്രിയാന്‍ എന്നിവരടങ്ങുന്ന പേസ്‌ നിരക്ക്‌ മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു ഓസീ ബാറ്റിംഗ്‌ നിര. ഹെയ്‌ഡന്‍ (8), കാറ്റിച്ച്‌ (10), പോണ്ടിംഗ്‌ (4), സൈമണ്ട്‌സ്‌ (26), വാട്ട്‌സണ്‍ (1) എന്നിവരെല്ലാം പെട്ടെന്ന്‌ പുറത്തായി. 35 റണ്‍സുമായി മൈക്‌ ഹസി അല്‍പ്പസമയം പിടിച്ചുനിന്നു.

Wednesday, November 19, 2008

KANPUR CHALLENGE


യുവരാജിനെ പിടിക്കാന്‍ സ്വാന്‍
കാണ്‍പ്പൂര്‍: യുവരാജ്‌സിംഗ്‌ എന്ന യാഗാശ്വത്തെ പിടിച്ചുകെട്ടാന്‍ രാജ്‌ക്കോട്ടിലും ഇന്‍ഡോറിലും ഇംഗ്ലീഷ്‌ ബൗളിംഗ്‌ നിരയിലെ ആര്‍ക്കുമായിരുന്നില്ല. രണ്ടിടങ്ങളിലും സെഞ്ച്വറിയുമായി അരങ്ങ്‌ തകര്‍ത്ത ഇന്ത്യന്‍ സിംഹത്തെ തളക്കാന്‍ ബാറ്റിംഗ്‌ സ്വര്‍ഗ്ഗമായ കാണ്‍പ്പൂരിലെ ഗ്രീന്‍പാര്‍ക്കില്‍ ഇംഗ്ലീഷ്‌ ക്യാപ്‌്‌്‌റ്റന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ ഒരാളെ കണ്ടെത്തിയിരിക്കുന്നു-ഗ്രയീം സ്വാന്‍ എന്ന സ്‌പിന്നര്‍. കക്ഷിക്ക്‌ വലിയ അനുഭവസമ്പത്തൊന്നുമില്ല. പക്ഷേ ഒരു വര്‍ഷം മുമ്പ്‌ ഇംഗ്ലീഷ്‌ ടീം ശ്രീലങ്കയില്‍ പര്യടനം നടത്തിയപ്പോള്‍ സ്വാന്‍ സനത്‌ ജയസൂര്യ ഉള്‍പ്പെടെയുളള ഇടം കൈയ്യന്മാരെ വിറപ്പിച്ചിരുന്നു. ഈ ആത്മവിശ്വാസത്തിലാണ്‌ പീറ്റേഴ്‌സണ്‍ തന്റെ പുതിയ താരത്തെ അവതരിപ്പിക്കുന്നത്‌. ഇന്ന്‌ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ സ്വാന്‍ കളിക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്‌്‌. പരമ്പരയില്‍ രണ്ട്‌ മല്‍സരങ്ങള്‍ പിന്നിട്ട്‌ നില്‍ക്കുന്ന സന്ദര്‍ശകര്‍ക്ക്‌ എന്തെങ്കിലും പ്രതീക്ഷ ബാക്കിയാവണമെങ്കില്‍ ഇവിടെ ജയിക്കണം.
ഇന്ത്യയിലെ ഏറ്റവും മികച്ച ബാറ്റിംഗ്‌ ട്രാക്കായാണ്‌ ഗ്രീന്‍പാര്‍ക്ക്‌ വിശേഷിപ്പിക്കപ്പെടാറുളളത്‌. പന്ത്‌ വളരെ മനോഹരമായി ബാറ്റിലേക്ക്‌ ഓടിയെത്തും. വീരേന്ദര്‍ സേവാഗിനെ പോലുള്ള തട്ടുപൊളിപ്പന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ വേണമെങ്കില്‍ സെഞ്ച്വറിയും ഡബിള്‍ സെഞ്ച്വറിയുമെല്ലാം സ്വന്തമാക്കാം.
ഇംഗ്ലീഷ്‌ ക്യാമ്പ്‌ പ്രശ്‌ന പ്രക്ഷുബ്‌ദ്ധമാണ്‌. ആദ്യ മല്‍സരത്തിലെ പരാജയം 158 റണ്‍സിനായിരുന്നെങ്കില്‍ രണ്ടാം മല്‍സരത്തില്‍ തോല്‍വിഭാരം 54 റണ്‍സായി കുറഞ്ഞു എന്നത്‌ മാത്രമാണ്‌ ആശ്വാസം. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലുമെല്ലാം ഇംഗ്ലീഷ്‌പ്പട തോറ്റോടുന്ന കാഴ്‌ച്ചയാണ്‌ ആദ്യ രണ്ട്‌ മല്‍സരങ്ങളിലും കണ്ടത്‌. മഹേന്ദ്രസിംഗ്‌ ധോണി എന്ന കരുത്തനായ നായകന്‌ കീഴില്‍ ഇന്ത്യന്‍ യുവതാരങ്ങള്‍ വിജയിക്കാന്‍ മാത്രം കളിക്കുന്ന കാഴ്‌ച്ചയില്‍ പീറ്റേഴ്‌സണ്‌ തന്റെ സീനിയര്‍-ജൂനിയര്‍ താരങ്ങളോട്‌ ഉപദേശിക്കാന്‍ ഒന്ന്‌ മാത്രമാണുളളത്‌-പിടിച്ചുനില്‍ക്കുക.
ദക്ഷിണാഫ്രിക്കയെ പോലെ കരുത്തരായ ടീമിനെ നാല്‌ മല്‍സരങ്ങളില്‍ തോല്‍പ്പിച്ച ഇംഗ്ലീഷ്‌ സൈന്യത്തിന്‌ വലിയ ആഘാതമായത്‌ ഇന്ത്യന്‍ പര്യടനത്തിന്‌ തൊട്ട്‌ മുമ്പ്‌ അല്‍പ്പനാള്‍ വിന്‍ഡീസില്‍ തങ്ങിയതാണ്‌. വിന്‍ഡീസ്‌ മല്‍സരങ്ങള്‍ വന്‍ ദുരന്തമായിരുന്നു. ആ തിരിച്ചടിയില്‍ നിന്ന്‌ കരകയറുന്നതിന്‌ മുമ്പാണ്‌ ഇന്ത്യയിലെത്തി പരിശീലന മല്‍സരത്തില്‍ മുംബൈ ക്രിക്കറ്റ്‌ അസോസിയേഷന്‍ ഇലവന്‌ മുന്നില്‍ തരിപ്പണമായത്‌.
നായകന്റെ ഉത്തരവാദിത്ത്വത്തില്‍ പീറ്റേഴ്‌സണ്‍ പറയുന്നത്‌ പേടിക്കാനില്ലെന്നാണ്‌. രണ്ട്‌ മല്‍സരങ്ങള്‍ തോറ്റുവെന്നത്‌ സത്യം. പക്ഷേ തിരിച്ചടിക്കാന്‍ തന്റെ ടീമിന്‌ പ്രാപ്‌തിയുണ്ടെന്നാണ്‌ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കിയത്‌.
ആദ്യ രണ്ട്‌ മല്‍സരങ്ങളിലും അനായാസവിജയം സ്വന്തമാക്കിയതിനാല്‍ ഇന്ത്യന്‍ സംഘത്തില്‍ വലിയ സമ്മര്‍ദ്ദമില്ല. ടീമില്‍ മാറ്റത്തിനും സാധ്യതയില്ല. റണ്‍സ്‌ നേടാന്‍ വിഷമിക്കുന്ന രോഹിത്‌ ശര്‍മ്മക്ക്‌ പകരം ചിലപ്പോള്‍ വിരാത്‌ കോഹ്‌ലി കളിച്ചേക്കാം. ഗൗതം ഗാംഭീറും വീരേന്ദര്‍ സേവാഗും നല്‍കുന്ന തകര്‍പ്പന്‍ തുടക്കം, മധ്യനിരയില്‍ യുവരാജും ധോണിയും, വാലറ്റത്ത്‌ വെടി പൊട്ടിക്കാന്‍ യൂസഫ്‌്‌ പത്താനും സംഘവും. വലിയ സ്‌ക്കോര്‍ സ്വന്തമാക്കാന്‍ ഈ ആയുധങ്ങള്‍ തന്നെ ധാരാളം. ബൗളിംഗില്‍ സഹീറും മുനാഫും പുതിയ പന്ത്‌ പങ്കിടാന്‍ മിടുക്കരാണ്‌. വിക്കറ്റുകള്‍ അധികം ലഭിച്ചില്ലെങ്കിലും റണ്‍സ്‌ ഇവര്‍ നല്‍കുന്നില്ല. പരുക്ക്‌ കാരണം ആദ്യ രണ്ട്‌ മല്‍സരങ്ങളിലും കളിക്കാന്‍ കഴിയാതിരുന്ന ഇഷാന്ത്‌ ശര്‍മ ഫിറ്റ്‌നസ്‌ തെളിയിച്ച സാഹചര്യത്തില്‍ ആര്‍.പി സിംഗ്‌ അദ്ദേഹത്തിന്‌ വഴിമാറിയേക്കും. സ്‌പിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഹര്‍ഭജന്‍ എന്ന സ്‌പെഷ്യലിസ്‌റ്റിനൊപ്പം യുവരാജ്‌, സേവാഗ്‌ എന്നീ പാര്‍ട്ട്‌ടൈമര്‍മാര്‍ ധാരാളം. ഇന്‍ഡോറില്‍ യുവരാജ്‌ നാലും സേവാഗ്‌ മൂന്നൂം വിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നു. ഇന്നത്തെ മല്‍സരത്തിനിടെ പരമ്പരയിലെ അവശേഷിക്കുന്ന നാല്‌ മല്‍സരങ്ങളിലേക്കുമുളള ടീമിനെ തെരഞ്ഞെടുക്കാന്‍ സെലക്ടര്‍മാര്‍ യോഗം ചേരുന്നുണ്ട്‌. വലിയ മാറ്റങ്ങള്‍ക്ക്‌ സെലക്ടര്‍മാര്‍ മുതിരില്ല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടീമില്‍ മടങ്ങിയെത്തും.
രാജ്‌ക്കോട്ടിലെ ആദ്യ മല്‍സരത്തിന്‌ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പീറ്റേഴ്‌സണ്‍ പറഞ്ഞത്‌ ഗൗതം ഗാംഭീറിനെയും വിരേന്ദര്‍ സേവാഗിനെയും പിടിച്ചുകെട്ടിയാല്‍ ഇന്ത്യ സാധാരണ ടീം മാത്രമാണെന്നായിരുന്നു. ഇന്‍ഡോറില്‍ ഇന്ത്യയുടെ ഓപ്പണിംഗ്‌ പാളിയെങ്കിലും യുവരാജ്‌ സിംഗും യൂസഫ്‌ പത്താനുമെല്ലാം കത്തിനിന്നു. ഇന്നലെ സംസാരിക്കവെ ഇന്ത്യന്‍ ദൗര്‍ബല്യത്തെക്കുറിച്ച്‌ സംസാരിക്കാതെ സ്വന്തം ടീമിന്റെ കരുത്തിലാണ്‌ പീറ്റേഴ്‌സണ്‍ വിശ്വാസമര്‍പ്പിച്ചത്‌. യുവരാജിനെ ഭയമുണ്ടോ എന്ന ചോദ്യത്തിന്‌ ആരെയും ഭയപ്പെടുന്നില്ല എന്ന മറുപടിയാണ്‌ അദ്ദേഹം നല്‍കിയത്‌. യുവരാജ്‌ രാജ്‌ക്കോട്ടില്‍ 78 പന്തില്‍ 138 റണ്‍സും ഇന്‍ഡോറില്‍ 118 റണ്‍സിനൊപ്പം നാല്‌ വിക്കറ്റും നേടിയത്‌ പരാമര്‍ശിച്ചപ്പോള്‍ ഇംഗ്ലീഷ്‌ സംഘത്തിലും ഇത്തരം ബഹുമുഖ പ്രതിഭകളുണ്ടെന്നും അവര്‍ ഫോമിലെത്തിയാല്‍ തീര്‍ച്ചയായും ടീം വിജയിക്കുമെന്നുമാണ്‌ നായകന്‍ പ്രതികരിച്ചത്‌. ബാറ്റിംഗ്‌ ഓര്‍ഡറില്‍ ചിലപ്പോള്‍ ഇന്ന്‌ നേരിയ മാറ്റത്തിന്‌ സാധ്യതയുണ്ട്‌. ഇംഗ്ലീഷ്‌ നിരയില്‍ വണ്‍ഡൗണ്‍ സ്ഥാനത്ത്‌ ഒവൈസ്‌ ഷാക്ക്‌ പകരം നായകന്‍ തന്നെ വന്നേക്കും. പീറ്റേഴ്‌സണ്‍ ഇന്‍ഡോറില്‍ നല്ല ഫോമിലായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ട്‌ എളുപ്പത്തില്‍ 63 റണ്‍സ്‌ അദ്ദേഹം സ്‌ക്കോര്‍ ചെയ്‌തിരുന്നു. ഫ്‌്‌ളിന്റോഫും ഫോമിലേക്കുളള സൂചന നല്‍കിയിട്ടുണ്ട്‌. ഈ രണ്ട്‌ പേരിലുമാണ്‌ ഇംഗ്ലീഷ്‌ പ്രതീക്ഷകള്‍.
ആദ്യ രണ്ട്‌ മല്‍സരത്തിലും പരുക്ക്‌ കാരണം കളിക്കാന്‍ കഴിയാതിരുന്ന റ്യാന്‍ സൈഡ്‌ബോട്ടത്തിന്‌ ഇന്നും കളിക്കാന്‍ കഴിയില്ല എന്നാണ്‌ സൂചനകള്‍. വീണ്ടും പുറം വേദന അനുഭവപ്പെട്ടതായി സൈഡ്‌ബോട്ടം പരാതിപ്പെട്ടിട്ടുണ്ട്‌. മല്‍സരത്തല്‍ 300 റണ്‍സിലപ്പുറം നേടാന്‍ പ്രയാസമില്ലെന്നാണ്‌ ക്യൂറേറ്റര്‍ ശിവകുമാര്‍ അഭിപ്രായപ്പെട്ടത്‌. പാക്കിസ്‌താനെതിരായ മല്‍സരത്തില്‍ ഇന്ത്യ നേടിയ 294 റണ്‍സാണ്‌ ഈ പിച്ചിലെ ഏറ്റവും ഉയര്‍ന്ന സ്‌ക്കോര്‍. മല്‍സരം രാവിലെ ഒമ്പത്‌ മുതല്‍ നിയോ സ്‌പോര്‍ട്‌സിലും ഡി.ഡി സ്‌പോര്‍ട്‌സിലും.

തേര്‍ഡ്‌ ഐ
ഗ്രീന്‍ പാര്‍ക്കിനെ ഇഷ്ടപ്പെടാത്ത ബാറ്റ്‌സ്‌മാന്മാരും വെറുക്കാത്ത ബൗളര്‍മാരുമുണ്ടാവില്ല. ബാറ്റിംഗ്‌ കലയില്‍ പ്രാവീണ്യം തെളിയിച്ചവരെല്ലാം ഇവിടെ സെഞ്ച്വറി സ്വന്തമാക്കിയവരാണ്‌. മുന്‍ ഇന്ത്യന്‍ നായകനായ മുഹമ്മദ്‌ അസ്‌ഹറുദ്ദീനെ പോലുളളവര്‍ ഗ്രീന്‍പാര്‍ക്കില്‍ എന്നും കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചവരാണ്‌. അസ്‌ഹറിനെ ക്രിക്കറ്റ്‌ ലോകമറിയാന്‍ തുടങ്ങിയത്‌ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റത്തില്‍ തന്നെ തുടര്‍ച്ചയായി മൂന്ന്‌ സെഞ്ച്വറികള്‍ സ്വന്തമാക്കിയതിലൂടെയായിരുന്നു. ഇവിടെ ഇന്ന്‌ അത്തരമൊരു റെക്കോര്‍ഡിന്‌ യുവരാജ്‌ സിംഗിന്‌ അവസരമുണ്ട്‌. രാജ്‌ക്കോട്ടിലും ഇന്‍ഡോറിലും സെഞ്ച്വറികള്‍ സ്വന്തമാക്കിയ യുവരാജ്‌ ഹാട്രിക്‌ സെഞ്ച്വറിയുടെ അരികിലാണ്‌.
ലോക ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന്‌ സെഞ്ച്വറികള്‍ സ്വന്തമാക്കിയവര്‍ മൂന്ന്‌ പേരാണ്‌. പാക്കിസ്‌താന്റെ വിഖ്യാതരായ സഹീര്‍ അബാസും സയദ്‌ അന്‍വറും ദക്ഷിണാഫ്രിക്കന്‍ ഓപ്പണറായ ഹര്‍ഷല്‍ ഗിബ്‌സും. ഈ ക്ലബില്‍ അംഗമാവാന്‍ തീര്‍ച്ചയായും ഇന്ന്‌ യുവരാജിന്‌ കഴിയും. കാരണം അത്രമാത്രം ഫോമിലാണ്‌ അദ്ദേഹം. 55.78 ആണ്‌ കഴിഞ്ഞ രണ്ട്‌ മല്‍സരത്തിലെയും ബാറ്റിംഗ്‌ ശരാശരി.
ഇന്‍ഡോറിലെ മല്‍സരത്തിന്‌ ശേഷം പ്രതികരിക്കവെ പീറ്റേഴ്‌സണ്‍ പറഞ്ഞ വാക്കുകള്‍ തന്നെ യുവിയുടെ ഫോമിനുളള തെളിവാണ്‌. കാണ്‍പൂര്‍ മല്‍സരത്തില്‍ യുവരാജ്‌ കളിക്കാതിരിക്കാന്‍ വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുമെന്നാണ്‌ കെ.പി തമാശയായി പറഞ്ഞിരുന്നത്‌. നല്ല തുടക്കം ലഭിക്കുന്നപക്ഷം യുവരാജിനെ പിടിച്ചുകെട്ടുക എളുപ്പമല്ല.
ഇംഗ്ലണ്ട്‌ സ്വാന്‍ എന്ന സ്‌പിന്നറെ പരീക്ഷിക്കുന്നത്‌ ചിലപ്പോള്‍ ബാക്‌ഫയര്‍ ചെയ്‌തേക്കാം. ഗ്രീന്‍പാര്‍ക്കിലെ സുന്ദരമായ ബാറ്റിംഗ്‌ ട്രാക്കില്‍ താളം കണ്ടെത്താന്‍ സ്‌പിന്നര്‍മാര്‍ക്ക്‌ എളുപ്പം കഴിയില്ല. യുവരാജും സേവാഗും യൂസഫ്‌്‌ പത്താനുമെല്ലാമുളള ഇന്ത്യന്‍ ടീമിനെതിരെ പന്തെറിയാന്‍ മാനസിക കരുത്ത്‌ നന്നായി വേണം. അജാന്ത മെന്‍ഡീസ്‌ എന്ന ലങ്കക്കാരന്‍ കഴിഞ്ഞ ഏഷ്യാകപ്പില്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരെ വിറപ്പിക്കുന്ന മാസ്‌മരികത പ്രകടിപ്പിച്ചിരുന്നു. അത്തരത്തിലുളള അപൂര്‍വ്വ പ്രകടനത്തിന്‌ മാത്രമാണ്‌ ഇന്ത്യയെ തടയാനാവുക.
ഇന്ത്യക്ക്‌ ഈ പരമ്പര പരീക്ഷണത്തിനായും ഉപയോഗിക്കാനായുളള സമയമാണിത്‌. വീരാത്‌ കോഹ്‌ലിക്കും മുരളി വിജയിനും അവസരം നല്‍കേണ്ടിയിരിക്കുന്നു. ഇത്തരത്തിലുളള വലിയ പരമ്പരയില്‍, ടീം മുന്നിട്ട്‌്‌ നില്‍ക്കുമ്പോള്‍ മാത്രമാണ്‌ പരീക്ഷണത്തിന്‌ അവസരമുള്ളത്‌.

മറഡോണക്ക്‌ ഹസ്‌തദാനം ഇല്ല
ഗ്ലാസ്‌ക്കോ: അത്‌ മറക്കാന്‍ ടെറി ബൂച്ചര്‍ ഇപ്പോഴും തയ്യാറല്ല.... അന്ന്‌, 86 ലെ ആ മെക്‌സിക്കന്‍ രാത്രിയില്‍ ലോകകപ്പ്‌ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെ അര്‍ജന്റീനക്കായി അവരുടെ ക്യാപ്‌റ്റന്‍ ഡിയാഗോ മറഡോണ നേടിയ ദൈവത്തിന്റെ ഗോള്‍ യഥാര്‍ത്ഥ ഗോളല്ലെന്ന്‌ ഉറച്ച്‌ വിശ്വസിക്കുന്ന ഇംഗ്ലണ്ടിന്റെ മുന്‍താരമായ ബുച്ചര്‍ ഇപ്പോള്‍ സ്‌ക്കോട്ട്‌ലാന്‍ഡിന്റെ അസിസ്‌റ്റന്‍ഡ്‌ കോച്ചാണ്‌. ഇന്നലെ അര്‍ജന്റീന-സ്‌ക്കോട്ട്‌ലാന്‍ഡ്‌ മല്‍സരം ആരംഭിക്കുന്നതിന്‌ മുമ്പ്‌ താരങ്ങളും ഒഫീഷ്യലുകളും പരസ്‌പരം ഹസ്‌തദാനം ചെയ്യവെ മറഡോണക്ക്‌ കൈ നല്‍കാന്‍ ബൂച്ചര്‍ തയ്യാറായില്ല.
എനിക്ക്‌ മറഡോണക്ക്‌ മാപ്പ്‌ നല്‍കാനാവില്ല....അദ്ദേഹം നയം വ്യക്തമാക്കുന്നു. ബുച്ചറുടെ സമീപനം ശരിയായില്ലെന്നാണ്‌ മറഡോണ പ്രതികരിച്ചത്‌. 1966 ലെ ലോകകപ്പില്‍ ഇംഗ്ലണ്ട്‌ കപ്പ്‌ സ്വന്തമാക്കിയത്‌ ഗോള്‍ ലൈന്‍ കടക്കാത്ത ഗോളിലാണ്‌. എന്നിട്ട്‌ എന്നെ കുറ്റം പറയുന്നതില്‍ എന്താണ്‌്‌ കാര്യം-മറഡോണ ചോദിച്ചു. 66 ലെ ലോകകപ്പ്‌ ഫൈനല്‍ വെംബ്ലിയില്‍ നടന്നപ്പോള്‍ പശ്ചിമ ജര്‍മനിക്കെതിരായ മല്‍സരത്തില്‍ ജിയോഫ്‌ ഹര്‍സ്റ്റ്‌ അധികസമയത്ത്‌ നേടിയ വിവാദഗോള്‍ ലൈന്‍ കടന്നിരുന്നില്ലെന്ന വാദം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്‌. ഈ കാര്യമാണ്‌ മറഡോണ സൂചിപ്പിച്ചത്‌. ക്രോസ്‌ ബാറിന്‌ അടിയില്‍ തട്ടിയ പന്ത്‌ ഗോള്‍ ലൈനില്‍ തട്ടുകയായിരുന്നു. ഉടന്‍ തന്നെ റഫറി ഗോള്‍ അനുവദിച്ചു. ഫൈനല്‍ 4-2 എന്ന സ്‌ക്കോറില്‍ ഇംഗ്ലണ്ട്‌ നേടിയെങ്കിലും ഹര്‍സ്‌റ്റ്‌ നേടിയ നാലാം ഗോളും വിവാദത്തിലായിരുന്നു. അദ്ദേഹം സ്‌ക്കോര്‍ ചെയ്യുന്നതിന്‌ മുമ്പ്‌ തന്നെ ഇംഗ്ലണ്ടിന്റെ വിജയം ആഘോഷിക്കാന്‍ കാണികള്‍ ഗ്രൗണ്ടില്‍ ഇറങ്ങിയിരുന്നു.
ബുച്ചര്‍ ഹസ്‌തദാനത്തിന്‌ തയ്യാറാവത്തതില്‍ തനിക്ക്‌ നിരാശയില്ലെന്ന്‌ മറഡോണ പറഞ്ഞു. എനിക്ക്‌ സ്‌ക്കോട്ട്‌ലാന്‍ഡിലെ ജനങ്ങള്‍ വലിയ സ്വീകരണമാണ്‌ നല്‍കിയത്‌. അവര്‍ എന്നെ ഇപ്പോഴും സ്‌നേഹിക്കുന്നു. അതാണ്‌ എനിക്ക്‌ സന്തോഷം നല്‍കുന്നത്‌. ബുച്ചര്‍ എനിക്ക്‌ ഹസ്‌തം തന്നില്ലല്ലോ എന്നാലോചിച്ച്‌ ഉറക്കം കളയാന്‍ ഞാനില്ല. 86 ലെ ലോകകപ്പില്‍ ഞാന്‍ നേടിയ ഗോളുകള്‍ എല്ലാവരും കണ്ടതാണ്‌. ലോകം മുഴുവന്‍ കണ്ടതാണ്‌. എല്ലാവര്‍ക്കുമറിയാം ഞാന്‍ നേടിയ ഗോളുകളുടെ കരുത്ത്‌. ബുച്ചര്‍ ഇപ്പോഴും അത്‌ അംഗീകരിക്കാത്തത്‌ അദ്ദേഹത്തിന്റെ മനസ്സ്‌ കൊണ്ടായിരിക്കാം. ഇതില്‍ അദ്ദേഹത്തിന്‌ മാത്രമായിരിക്കാം പരാതി-മറഡോണ പറഞ്ഞു.

കങ്കാരുകള്‍ക്ക്‌ മാനം കാക്കണം
ബ്രിസ്‌ബെന്‍: ഇന്ത്യയില്‍ നിന്നേറ്റ വന്‍ പരാജയത്തിലുടെ നഷ്ടമായ മാനം തിരിച്ചുപിടിക്കാന്‍ ഓസ്‌ട്രേലിയ ഇന്ന മുതല്‍ അയല്‍പ്പക്കകാരായ ന്യൂസിലാന്‍ഡിനെതിരെ. ഇരുവരും തമ്മിലുളള ഒന്നാം ടെസ്റ്റ്‌ ഇന്ന്‌ ഗാബയില്‍ ആരംഭിക്കും. ഇത്‌ വരെയില്ലാത്ത കനത്ത സമ്മര്‍ദ്ദമുഖത്താണ്‌ റിക്കി പോണ്ടിംഗും സംഘവും. മൊഹാലിയിലും നാഗ്‌പ്പൂരിലും ഇന്ത്യയില്‍ നിന്നേറ്റ ആഘാതത്തിന്‌ മറുപടി കിവീസിന്‌ നല്‍കാന്‍ പോണ്ടിംഗും സംഘവും തയ്യാറെടുത്തുനില്‍ക്കുകയാണ്‌. പക്ഷേ പേസും ബൗണ്‍സുമുളള ഗാബ പിച്ചില്‍ ഓസ്‌ട്രേലിയക്കാര്‍ക്ക്‌ കാര്യങ്ങള്‍ എളുപ്പമല്ല. ഡാനിയല്‍ വെട്ടോരി നയിക്കുന്ന കിവി സംഘത്തില്‍ നല്ല പേസര്‍മാരുണ്ട്‌. ആന്‍ഡ്ര്യൂ സൈമണ്ട്‌്‌സ്‌ ഓസീസ്‌ സംഘത്തില്‍ കളിക്കുന്നുണ്ട്‌.

യൂസഫ്‌ അങ്ങനെ പറയരുതായിരുന്നു
ലാഹോര്‍: പാക്കിസ്‌താന്‍ ദേശീയ ടീം വിട്ട്‌ ലാഹോര്‍ ബാദ്‌ഷാസില്‍ ചേരാന്‍ താന്‍ നിര്‍ബന്ധിതനായത്‌ ദേശീയ ടീമിന്റെ നായകന്‍ ഷുഹൈബ്‌ മാലിക്കിന്റെ സമീപനമാണെന്ന മുഹമ്മദ്‌ യൂസഫിന്റെ ആരോപണം വിവാദമാവുന്നു. ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗില്‍ ഇന്‍സമാം നയിച്ച ലാഹോര്‍ ബാദ്‌ഷാസിനെ കിരീടമണിയിച്ച ശേഷം നാട്ടില്‍ തിരിചെത്തിയ വേളയിലാണ്‌ യൂസഫ്‌ പൊട്ടിത്തെറിച്ചത്‌.
തന്നെ കുറ്റം പറഞ്ഞ്‌ രക്ഷപ്പെടാനാണ്‌ യൂസഫ്‌ ശ്രമിച്ചതെന്നാണ്‌ മാലിക്‌ പ്രതികരിച്ചിരിക്കുന്നത്‌. പാക്കിസ്‌താന്‍ പത്രമായ ന്യൂസുമായി സംസാരിക്കവെ യൂസഫിന്റെ നിലപാടും നിഗമനവും ശരിയായില്ലെന്ന്‌ മാലിക്‌ പറഞ്ഞു. പാക്‌ സംഘത്തിലെ സീനിയര്‍ അംഗമായ യൂസഫിനെ പോലെ ഒരാള്‍ അത്തരത്തില്‍ ഒരു അഭിപ്രായം രേഖപ്പെടുത്തരുതായിരുന്നു. എല്ലാ കാര്യത്തിലും ഞാന്‍ അദ്ദേഹത്തിന്റെ അഭിപ്രായം തേടാറുണ്ട്‌. ഇപ്പോള്‍ യൂസഫ്‌ എനിക്കെതിരെ രംഗത്ത്‌്‌ വന്നത്‌ തെറ്റായ നിഗമനങ്ങളില്‍ നിന്നാണ്‌. ഞാന്‍ കാരണമാണ്‌ ദേശീയ ടീം വിട്ട്‌ ഐ.സി.എല്ലില്‍ കളിക്കാന്‍ പോയതെന്ന്‌ പറഞ്ഞാല്‍ മുഖം രക്ഷിക്കാന്‍ എളുപ്പമാണല്ലോ-നായകന്‍ പറഞ്ഞു.
വിന്‍ഡീസിനെതിരെ അബുദാബിയില്‍ നടന്ന ഏകദിന പരമ്പരയിലെ മൂന്ന്‌ മല്‍സരങ്ങളും ജയിച്ച ശേഷം നാട്ടില്‍ തിരിച്ചെത്തിയ മാലിക്‌ ക്യാപ്‌റ്റന്‍സി തന്നെ ബാധിച്ചിട്ടില്ലെന്നാണ്‌ വ്യക്തമാക്കുന്നത്‌. ക്യാപ്‌റ്റനാവുന്നതിന്‌ മുമ്പ്‌ ഞാന്‍ പാക്‌ ടീമില്‍ അംഗമായിരുന്നു. നാളെ നായകസ്ഥാനം നഷ്ടമായാല്‍ ഒരു സാധാരണ അംഗമായി കളിക്കാനും ഞാന്‍ റെഡിയാണ്‌. ക്യാപ്‌റ്റന്‍സി അഭിമാനമാണ്‌. രാജ്യത്തെ നയിക്കുക വലിയ ഉത്തരവാദിത്ത്വവും. പക്ഷേ രണ്ടും ഞാന്‍ ആസ്വദിക്കുന്നു. വിന്‍ഡീസിനെതിരായ പരമ്പരയില്‍ പ്രകടിപ്പിക്കാനായ കരുത്തില്‍ ഏകദിന റാങ്കിംഗില്‍ ആറാം സ്ഥാനത്ത്‌ നിന്നും നാലാം സ്ഥാനത്തേക്ക്‌ വരാന്‍ ടീമിനായി . ഇത്‌നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ഐ.സി. എല്ലില്‍ കളിക്കുന്നവരെ വിലക്കാനുളള തീരുമാനത്തില്‍ നിന്ന്‌ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പിന്മാറണമെന്ന്‌ ഇന്‍സമാം അഭിപ്രായപ്പെട്ടു. ഐ.സി.എല്ലില്‍ കളിക്കുന്നത്‌ പാതകമായി കാണരുത്‌. വളര്‍ന്നുവരുന്ന താരങ്ങള്‍ക്ക്‌ കരുത്ത്‌ പ്രകടിപ്പിക്കാന്‍ ലഭിക്കുന്ന അവസരങ്ങളെ ഉപയോഗപ്പെടുത്തണം. പാക്കിസ്‌താന്‍ ദേശീയ ടീമിന്‌ മല്‍സരങ്ങള്‍ കുറവാണെങ്കില്‍ മാച്ച്‌ പ്രാക്ടീസിനായി ലാഹോര്‍ ബാദ്‌ഷാസുമായി കളിക്കാന്‍ തയ്യാറാവണമെന്നും ഇന്‍സി അഭിപ്രായപ്പെട്ടു.

സെപ്‌റ്റ്‌ ടീം തിരിച്ചെത്തി
കോഴിക്കോട്‌: വിജയകരമായ മലേഷ്യന്‍ പര്യടനത്തിന്‌ ശേഷം സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ എജ്യുക്കേഷന്‍ പ്രൊമോഷന്‍ ട്രസ്‌റ്റ (സെപ്‌റ്റ്‌) ഫുട്‌ബോള്‍ ടീം തിരിച്ചെത്തി. അണ്ടര്‍ 12 വിഭാഗത്തില്‍ നടന്ന അഞ്ച്‌ മല്‍സരങ്ങളില്‍ രണ്ട്‌ വിജയവും രണ്ട്‌ പരാജയവും ഒരു സമനിലയുമാണ്‌ ടീമിന്റെ സമ്പാദ്യം. ഷാ ആലമിലെ മത്സഷിത സ്റ്റേഡിയത്തില്‍ നടന്ന മല്‍സരങ്ങളില്‍ സുഗൈ രംഗം സ്‌ക്കൂളിനെ ഒരു ഗോളിന്‌ തോല്‍പ്പിച്ച സെപ്‌റ്റ്‌ റോയല്‍ സേലങ്കോര്‍ ക്ലബിനോട്‌ മൂന്ന്‌ ഗോളിന്‌ തോറ്റിരുന്നു. മിഡ്‌ലാന്‍ഡ്‌സ്‌ ക്ലബിനെ മൂന്ന്‌ ഗോളിന്‌ വീഴ്‌ത്തി അടുത്ത മല്‍സരത്തില്‍ തിരിച്ചുവന്ന ടീം നാലാം മല്‍സരത്തില്‍ എവര്‍ടെന്‍ സപ്പോര്‍ട്ടേഴ്‌സ്‌ ടീമിനോട്‌ തോറ്റു. മലേഷ്യന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അക്കാദമിക്കെതിരായ മല്‍സരം സമനിലയില്‍ കലാശിച്ചു. ഈ മല്‍സരത്തില്‍ അനീസ്‌ മാന്‍ ഓഫ്‌ ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Tuesday, November 18, 2008

DIAGO........................ AGAIN..............




ദി ലാസ്‌റ്റ്‌ റിഹേഴ്‌സല്‍
ലണ്ടന്‍: 2010 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ്‌ ഫൈനല്‍ റൗണ്ട്‌ ടിക്കറ്റാണ്‌ എല്ലാ ടീമുകളുടെയും ലക്ഷ്യം.... ലോക സോക്കറിന്റെ മഹാവേദിയില്‍ മല്‍സരിക്കാനുള്ള ഒരുക്കത്തിന്റെ അവസാന ഡ്രസ്സ്‌ റിഹേഴ്‌സല്‍ പോലെ ഇന്ന്‌ ലാറ്റിനമേരിക്കയിലും അമേരിക്കയിലും യൂറോപ്പിലുമായി സൗഹൃദ മല്‍സരങ്ങളുടെ കേളികൊട്ട്‌. 45 മല്‍സരങ്ങളാണ്‌ ഇന്ന്‌ അരങ്ങേറുന്നത്‌. ഇതില്‍ ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്ന ചില മല്‍സരങ്ങളുണ്ട്‌. ഗ്ലാസ്‌ക്കോയിലെ ഹംദാന്‍ പാര്‍ക്കില്‍ അര്‍ജന്റീനയും സ്‌ക്കോട്ട്‌ലാന്‍ഡും തമ്മിലുള്ള മല്‍സരത്തിലേക്ക്‌ കണ്ണയക്കാത്ത ഫുട്‌ബോള്‍ പ്രേമികളില്ല. അഞ്ച്‌ തവണ ലോകകപ്പ്‌ സ്വന്തമാക്കിയ ബ്രസീലിനും പോര്‍ച്ചുഗലും മാറ്റുരക്കുന്ന വേദിയിലും നിലവിലെ ലോകകപ്പ്‌ റണ്ണേഴ്‌്‌സ്‌ അപ്പായ ഫ്രാന്‍സും മുന്‍ ലോക ചാമ്പ്യന്മാരായ ഉറുഗ്വേയും തമ്മിലുളള മല്‍സരത്തിലും യൂറോ ചാമ്പ്യന്മാരായ സ്‌പെയിനും ചിലിയും കണ്ടുമുട്ടുന്ന മൈതാനത്തുമെല്ലാം തീപ്പാറുമെന്ന കാര്യത്തില്‍ സംശയമില്ല. ജര്‍മനി ഇംഗ്ലണ്ടിനെ നേരിടുന്നത്‌ കാണാനും നെതര്‍ലാന്‍ഡ്‌സ്‌ സ്വീഡനെ എതിരിടുന്നത്‌ ആസ്വദിക്കാനും കൊളംബിയക്കാര്‍ നൈജീരിയയെ വെല്ലുവിളിക്കുന്നതിന്‌ ദൃക്‌സാക്ഷിയാവാനും കാണികള്‍ കുറയില്ല. ലോക ചാമ്പ്യന്മാരായ ഇറ്റലിയും മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഗ്രീസും ഏറ്റുമുട്ടുന്ന വേദിയിലും ആവേശത്തിന്‌ കുറവുണ്ടാവില്ല.
ഡിയാഗോ മറഡോണയാണ്‌ ഇന്നത്തെ താരം. പരിശീലകനായി അര്‍ജന്റീനയുടെ കുപ്പായത്തില്‍ അദ്ദേഹം ഇന്ന്‌ ആദ്യമായി ഇറങ്ങുകയാണ്‌. ലോകകപ്പ്‌ യോഗ്യതാ റൗണ്ട്‌ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ അര്‍ജന്റീന മൂന്നാം സ്ഥാനത്ത്‌ വേദനയോടെ നില്‍ക്കവെ ടീമിന്റെ ചുമതലയേറ്റ മറഡോണക്ക്‌ ആദ്യ മല്‍സരത്തില്‍ തന്നെ കരുത്ത്‌ തെളിയിക്കേണ്ടതുണ്ട്‌. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സി, ജുവാന്‍ റോമന്‍ റിക്കല്‍മെ എന്നിവര്‍ ഇന്ന്‌ കളിക്കുന്നില്ല. ഇരുവര്‍ക്കും വിശ്രമം അനുവദിച്ചിരിക്കയാണ്‌. ഇവര്‍ക്ക്‌ പകരം സെര്‍ജി അഗ്വീറോ, ഇറ്റാലിയന്‍ ലീഗില്‍ നാപ്പോളിക്കായി കളിക്കുന്ന യൂവ സൂപ്പര്‍താരം എസകില്‍ ലവാസി എന്നിവര്‍ കളിക്കുന്നുണ്ട്‌. 1986 ല്‍ അര്‍ജന്റീനക്ക്‌ ലോകകപ്പ്‌ സമ്മാനിച്ച മറഡോണ തന്റെ കേളി ശൈലി ആക്രമണം തന്നെയാണെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ലോക സോക്കറില്‍ വലിയ മേല്‍വിലാസമില്ലാത്ത ടീമാണ്‌ സ്‌ക്കോട്ട്‌്‌ലാന്‍ഡ്‌. പക്ഷേ അല്‍ഭുതങ്ങള്‍ കാണിക്കാന്‍ തന്റെ ടീമിന്‌ കഴിയുമെന്നാണ്‌ കോച്ച്‌്‌ പറയുന്നത്‌. മിഡ്‌ഫീല്‍ഡ്‌ ജനറല്‍ ബാരി ഫെര്‍ഗൂസണാണ്‌ ടീമിന്റെ തുരുപ്പ്‌ചീട്ട്‌. റൈറ്റ്‌ ബാക്‌ അലന്‍ ഹൂട്ടണിലും കോച്ചിന്‌ പ്രതീക്ഷയുണ്ട്‌. പരുക്ക്‌ കാരണം ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി കളിക്കുന്ന ഡാരന്‍ ഫ്‌ളെച്ചറുടെ സേവനം സ്‌ക്കോട്ടിഷ്‌ സംഘത്തിനുണ്ടാവില്ല.
ഇംഗ്ലണ്ടും ജര്‍മനിയും തമ്മിലുളള ബലാബലത്തിന്‌ സൂപ്പര്‍താരങ്ങളുടെ സജീവ സാന്നിദ്ധ്യമില്ല. ജോണ്‍ ടെറി നയിക്കുന്ന ഇംഗ്ലീഷ്‌ സംഘത്തില്‍ പ്രബലര്‍ കുറവാണ്‌. ജര്‍മന്‍ കോച്ച്‌ ജോക്കിം ലോ പുതിയ ഡിഫന്‍സുമായാണ്‌ കളിക്കുന്നത്‌. വോള്‍സ്‌ബര്‍ഗ്ഗിന്റെ താരം മാര്‍സല്‍ ഷാല്‍ഫര്‍, ഹോഫന്‍ഹൈമിന്റെ മാര്‍വിന്‍ കോര്‍ എന്നിവര്‍ക്ക്‌ അധിക മല്‍സര പരിചയമില്ല. പക്ഷേ രാജ്യാന്തര രംഗത്ത്‌ പരീക്ഷണത്തിന്റെ സമയമാണിതെന്ന്‌ കോച്ച്‌ വ്യക്തമാക്കുന്നു. മൈക്കല്‍ ബലാക്‌, ടോര്‍സ്‌റ്റണ്‍ ഫ്രിംഗ്‌സ്‌ എന്നിവരുടെ അസാന്നിദ്ധ്യത്തില്‍ യുവതാരങ്ങള്‍ക്ക്‌ കരുത്ത്‌ തെളിയിക്കാനുള്ള അവസരമാണിത്‌.
ഇംഗ്ലീഷ്‌ കോച്ച്‌ ഫാബിയോ കാപ്പലോയും യുവസംഘത്തിനാണ്‌ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്‌. സ്റ്റീവന്‍ ജെറാര്‍ഡ്‌, വെയിന്‍ റൂണി ,റിയോ ഫെര്‍ഡിനാന്‍ഡ്‌, ജോ കോള്‍, ഡേവിഡ്‌ ബെക്കാം എന്നിവരൊന്നും കളിക്കുന്നില്ല. യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പാനിഷ്‌ സംഘത്തിലും യുവതാരങ്ങള്‍ക്കാണ്‌ കോച്ച്‌ വിസന്‍ഡെ ഡെല്‍ ബോസ്‌കെ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്‌. ലാറ്റിനമേരിക്കന്‍ ലോകകപ്പ്‌ യോഗ്യതാ മല്‍സരത്തില്‍ കരുത്തരായ അര്‍ജന്റീനയെ മറിച്ചിട്ട അതേ സംഘത്തെ ചിലി കോച്ച്‌ മാര്‍സിലോ ബിയല്‍സ അണിനിരത്തുന്നത്‌.
പോര്‍ച്ചുഗലിനെ നേരിടുന്ന ബ്രസീല്‍ സംഘത്തില്‍ വെറ്ററന്‍ മധ്യനിരക്കാരന്‍ റൊണാള്‍ഡിഞ്ഞോ കളിക്കുന്നില്ല. എങ്കിലും മറ്റ്‌ പ്രമുഖരെല്ലാം കളത്തിലുണ്ടാവും. ലാറ്റിനമേരിക്കന്‍ ലോകകപ്പ്‌ യോഗ്യതാ റൗണ്ടില്‍ ബ്രസീലിനും ഇത്‌ വരെ ആധികാരികത പ്രകടിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കോച്ച്‌ ഡുംഗെയുടെ തൊപ്പിക്കായി മുറവിളി ഉയരുന്നുണ്ട്‌. ഇന്ന്‌ നല്ല വിജയം നേടാനായാല്‍ മാത്രമാണ്‌ രക്ഷ. പോര്‍ച്ചുഗല്‍ കോച്ച്‌ കാര്‍ലോസ്‌ ക്വിറസ്‌ പ്രമുഖരെയെല്ലാം രംഗത്തിറക്കുന്നുണ്ട്‌.
ഇറ്റാലിയന്‍ സംഘത്തിലെ ആകര്‍ഷണം ഉദിനസിനായി കളിക്കുന്ന ഇരുപത്തിയാറുകാരനായ മുന്‍നിരക്കാരന്‍ ഗറ്റീനോ അഗോസ്‌റ്റിനോയാണ്‌. വെറ്ററന്‍ താരം അലക്‌സാണ്ടറോ ദെല്‍പിയാറോക്ക്‌ പകരമായാണ്‌ കോച്ച്‌ മാര്‍സിലോ ലിപ്പി യുവതാരത്തിന്‌ അവസരം നല്‍കിയിരിക്കുന്നത്‌.
ക്യാപ്‌റ്റന്‍ പാട്രിക്‌ വിയേരയും മധ്യനിരക്കാരായ സില്‍വസ്‌റ്ററും ജൂലിയന്‍ എസ്‌കൂഡും ഇന്ന്‌ ഫ്രഞ്ച്‌ സംഘത്തില്‍ കളിക്കുന്നുണ്ട്‌. ഉറുഗ്വേ അട്ടിമറി വീരന്മാരായതിനല്‍ കോച്ച്‌ ഡൊമന്‍ച്ചെ ആത്മവിശ്വാസത്തോടെയല്ല സംസാരിക്കുന്നത്‌.

ഇന്നത്തെ മല്‍സരങ്ങള്‍
ഓസ്‌ട്രിയ-തുര്‍ക്കി, അസര്‍ബെയ്‌ജാന്‍-അല്‍ബേനിയ, ബഹറൈന്‍-ഓസ്‌ട്രേലിയ, ബ്രസീല്‍-പോര്‍ച്ചുഗല്‍, കൊളംബിയ-നൈജീരിയ, സൈപ്രസ്‌-ബെലാറൂസ്‌, ഡെന്മാര്‍ക്ക്‌-വെയില്‍സ്‌, ഈജിപ്‌ത്‌-ബെനിന്‍, ഫ്രാന്‍സ്‌-ഉറുഗ്വേ, ജര്‍മനി-ഇംഗ്ലണ്ട്‌, ഗ്രീസ്‌-ഇറ്റലി, ഹോളണ്ട്‌-സ്വീഡന്‍, ഇസ്രാഈല്‍-ഐവറികോസ്‌റ്റ്‌, ലക്‌സംബര്‍ഗ്‌-ബെല്‍ജിയം, മാള്‍ട്ട-ഐസ്‌ലാന്‍ഡ്‌, മോള്‍ദോവ-ലിത്വാനിയ, മോണ്ടിനിഗ്രോ-മാസിഡോണിയ, മൊറോക്കോ-സാംബിയ, നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ്‌-ഹംഗറി, പെറു-പരാഗ്വേ, റിപ്പബ്ലിക്‌ ഓഫ്‌ അയര്‍ലാന്‍ഡ്‌-പോളണ്ട്‌, റുമേനിയ-ജോര്‍ജിയ, സ്‌ക്കോട്ട്‌ലാന്‍ഡ്‌-അര്‍ജന്റീന, സെര്‍ബിയ-ബള്‍ഗേറിയ, സ്ലോവാക്യ-ലൈഞ്ചസ്‌റ്റിന്‍, സ്ലോവേനിയ-ബോസ്‌നിയ, ദക്ഷിണാഫ്രിക്ക-കാമറൂണ്‍, സ്‌പെയിന്‍-ചിലി, സ്വിറ്റ്‌സര്‍ലാന്‍ഡ്‌-ഫിന്‍ലാന്‍ഡ്‌, ഉക്രൈന്‍-നോര്‍വെ.

ഏഷ്യയില്‍ ഇന്ന്‌ തീപ്പൊരി
മനാമ: ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ്‌ ടിക്കറ്റിനായുളള ശ്രമത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ഇന്ന്‌ കച്ച മുറുക്കുന്നു. മനാമയില്‍ ബഹറൈന്‍ കരുത്തരായ ഓസ്‌ട്രേലിയയുമായി കളിക്കുമ്പോള്‍ ദുബായില്‍ യു.എ.ഇ ശക്തരായ ഇറാനെ വെല്ലുവിളിക്കുന്നു. ദോഹയില്‍ നടക്കുന്ന വാശിയേറിയ മല്‍സരത്തില്‍ ആതിഥേയരായ ഖത്തര്‍ ജപ്പാനെ നേരിടുമ്പോള്‍ റിയാദിലെ മല്‍സരത്തില്‍ സൗദി അറേബ്യ കൊറിയയെ എതിരിടും. ഈ വര്‍ഷം ഏഷ്യയില്‍ നടക്കുന്ന അവസാന റൗണ്ട്‌ യോഗ്യതാ മല്‍സരങ്ങളാണിത്‌. അടുത്ത ഫെബ്രുവരിയിലാണ്‌ അടുത്ത ഘട്ടം പോരാട്ടങ്ങള്‍. രണ്ട്‌ ഗ്രൂപ്പുകളിലായി പത്ത്‌ ടീമുകളാണ്‌ യോഗ്യതാക്കായി മല്‍സരിക്കുന്നത്‌. ഗ്രൂപ്പ്‌ എ യില്‍ ഓസ്‌ട്രേലിയ, ജപ്പാന്‍, ഖത്തര്‍, ബഹറൈന്‍, ഉസ്‌ബെക്കിസഥാന്‍ എന്നിവരാണുളളത്‌. രണ്ട്‌ മല്‍സരങ്ങളില്‍ നിന്നായി ആറ്‌ പോയന്റ്‌ നേടിയ ഓസ്‌ട്രേലിയയാണ്‌ ഗ്രൂപ്പില്‍ മുന്നിട്ടുനില്‍ക്കുന്നത്‌. ജപ്പാന്‌ നാല്‌ പോയന്റുണ്ട്‌. മൂന്ന്‌ മല്‍സരങ്ങളില്‍ നിന്നായി ഖത്തറിന്‌ നാല്‌ പോയന്റാണുള്ളത്‌.
ഗ്രൂപ്പ്‌ രണ്ടില്‍ ദക്ഷിണ കൊറിയയും ഇറാനും സൗദി അറേബ്യയും ഉത്തര കൊറിയയും യു.എ.ഇയുമാണ്‌ മല്‍സിക്കുന്നത്‌. രണ്ട്‌ മല്‍സരങ്ങളില്‍ നിന്ന്‌ നാല്‌ പോയന്റ്‌ നേടിയ ദക്ഷിണ കൊറിയയാണ്‌ മുന്നില്‍. ഇറാനും രണ്ട്‌ മല്‍സരങ്ങളില്‍ നിന്നായി നാല്‌ പോയന്റുണ്ട്‌.

നോ പരിഭവം
ബ്രിസ്‌ബെന്‍: ഗാബയില്‍ ഇന്നലെ നല്ല സുഹൃത്തുക്കളായിരുന്നു ആന്‍ഡ്ര്യൂ സൈമണ്ട്‌സും മൈക്കല്‍ ക്ലാര്‍ക്കും.... ബംഗ്ലാദേശിനെതിരായ പരമ്പരക്കിടെ തെറ്റിപിരിഞ്ഞവര്‍ ഇന്നലെ ഒരുമിച്ചത്‌ രസകരമായ കാഴ്‌ച്ചയായിരുന്നു. ഡാര്‍വിനില്‍ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരക്കിടെ നിര്‍ബന്ധിത ടീം മീറ്റിംഗില്‍ പങ്കെടുക്കാന്‍ താല്‍കാലിക നായകനായിരുന്ന ക്ലാര്‍ക്‌ ക്ഷണിച്ചപ്പോള്‍ അത്‌ വക വെക്കാത മീന്‍ പിടിക്കാന്‍ പോയ കുറ്റത്തിന്‌ സൈമോ രണ്ട്‌ മാസം ടീമിന്‌ പുറത്തായിരുന്നു. ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ അദ്ദേഹത്തെ നല്ല നടപ്പിന്‌ ശിക്ഷിച്ചപ്പോള്‍ ക്ലാര്‍ക്കിന്റെ സംഘം ഇന്ത്യയില്‍ തരിപ്പണമായി. നാളെ ന്യൂസിലാന്‍ഡിനെതിരെ ആരംഭിക്കുന്ന ടെസ്‌റ്റ്‌ പരമ്പരക്കുളള സംഘത്തില്‍ സൈമോയെ കളിപ്പിക്കാന്‍ ഓസ്‌ട്രേലിയ നിര്‍ബന്ധിതരായ സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ്‌ ക്ലാര്‍ക്‌ പറയുന്നത്‌.
രണ്ട്‌ മാസം സൈമോ ടീമിനൊപ്പമുണ്ടായിരുന്നില്ല എന്നത്‌ സത്യം. പക്ഷേ അദ്ദേഹം പഴയത്‌ പോലെ തന്നെയാണ്‌ എത്തിയിരിക്കുന്നത്‌. ആരോടും പരിഭവമില്ല-ടീമിലെ ഒരു സീനിയര്‍ താരം പറഞ്ഞു. സൈമോ ടീമില്‍ തിരിച്ചെത്തിയത്‌ ഓസ്‌ട്രേലിയക്ക്‌ വലിയ ആശ്വാസമാണെന്നാണ്‌ ക്ലാര്‍ക്‌ പറയുന്നത്‌. കാരണം ഏത്‌ ഘട്ടത്തിലും ഉപയോഗപ്പെടുത്താന്‍ പറ്റിയ ക്രിക്കറ്ററാണ്‌ സൈമോ-ക്ലാര്‍ക്‌ പറഞ്ഞു. എന്നാല്‍ വിലക്ക്‌ കാലയളവില്‍ ആഭ്യന്തര ക്രിക്കറ്റ്‌ കളിച്ച സൈമോക്ക്‌ ഇത്‌ വരെ പഴയ ഫോം പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയില്‍ പരാജയമായ സാഹചര്യത്തില്‍ ഗാബയിലെ സീമിംഗ്‌ ട്രാക്കില്‍ കിവി പേസര്‍മാരെ നേരിടുക ഓസീസ്‌ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ വലിയ വെല്ലുവിളിയാണ്‌.
ആദ്യ ഇലവനെ ഇത്‌ വരെ ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഓള്‍റൗണ്ടര്‍മാരായ സൈമോയും ഷെയിന്‍ വാട്ട്‌സണും കളിക്കുമെന്നാണ്‌ സൂചനകള്‍.

ചര്‍ച്ചിലിന്‌ സമനില
മഡ്‌ഗാവ്‌: ദേശീയ ഐ ലീഗ്‌ ഫുട്‌ബോളില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സും എയര്‍ ഇന്ത്യയും 1-1 ല്‍ പിരിഞ്ഞു. ഫെലിക്‌സ്‌ ചമാക്കുവിന്റെ ഗോളില്‍ മല്‍സരത്തിന്റെ മുപ്പത്തിയെട്ടാം മിനുട്ടില്‍ ചര്‍ച്ചില്‍ ലീഡ്‌ നേടി. പക്ഷേ ലോംഗ്‌ വിസിലിന്‌ അല്‍പ്പം മുമ്പ്‌ മൈക്കല്‍ സിംഗ്‌ ടായോ എയര്‍ ഇന്ത്യക്കാരുടെ മാനം കാത്തു. ലീഗില്‍ എട്ട്‌ മല്‍സരങ്ങള്‍ വീതം എല്ലാ ടീമുകളും പൂര്‍ത്തിയാക്കിയപ്പോള്‍ 18 പോയന്റുമായി സ്‌പോര്‍ട്ടിംഗ്‌ ക്ലബ്‌ ഗോവയാണ്‌ ഒന്നാമത്‌. ഒമ്പത്‌ മല്‍സരങ്ങളില്‍ നിന്നായി 16 പോയന്റ്‌ കരസ്ഥമാക്കിയ എയര്‍ ഇന്ത്യ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. കൊല്‍ക്കത്ത ടീമുകളെല്ലാം തപ്പിതടയുകയാണ്‌. എട്ട്‌ മല്‍സരങ്ങളില്‍ നിന്നായി 12 പോയന്റ്‌ വീതമാണ്‌ ഈസ്‌റ്റ്‌ബംഗാളും മോഹന്‍ ബഗാനും നേടിയിരിക്കുന്നത്‌. മുഹമ്മദന്‍സാവട്ടെ 9 പോയന്റുമായി ഒമ്പതാം സ്ഥാനത്താണ്‌. പ്രൊമോട്ട്‌ ചെയ്യപ്പെട്ട ടീമുകളില്‍ 12 പോയന്റുമായി മുംബൈ ഫുട്‌ബോള്‍ ക്ലബാണ്‌ മെച്ചപ്പെട്ട പ്രകടനം നടത്തുന്നത്‌.



സൗരവ്‌ രണ്ടാമന്‍
ഇന്‍ഡോര്‍: ഇംഗ്ലണ്ടിനെതിരെ രാജ്‌ക്കോട്ടിലും ഇന്‍ഡോറിലും നടത്തിയ മാസ്‌മരിക പ്രകടനത്തിന്റെ മികവില്‍ യുവരാജ്‌ സിംഗ്‌ ഇന്ത്യന്‍ ടെസ്റ്റ്‌ ടീമിലും കസേര ഉറപ്പിക്കുന്നു. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയോടെ കളിക്കളം വിട്ട സൗരവ്‌ ഗാഗംുലിക്ക്‌ പകരം ടെസ്‌റ്റിനുളള ഇന്ത്യന്‍ സംഘത്തില്‍ തീര്‍ച്ചയായും യുവരാജിന്‌ സ്ഥാനമുണ്ടാവുമെന്ന്‌ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൃഷ്‌ണമാചാരി ശ്രീകാന്ത്‌ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ ടീമിനെ രക്ഷപ്പെടുത്താനും വിജയിപ്പിക്കാനും തനിക്കാവുമെന്ന്‌ യുവരാജ്‌ തെളിയിച്ചിട്ടുണ്ട്‌. ടെസ്റ്റിലും ഇതേ പ്രകടനം ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനാവുമെന്നുറപ്പാണ്‌. സൗരവിന്റെ സ്ഥാനത്തേക്ക്‌ വരാന്‍ തീര്‍ച്ചയായും യുവി അര്‍ഹനാണ്‌-ശ്രീകാന്ത്‌ പറഞ്ഞു. സൗരവിന്‌ പകരം ഇന്ത്യന്‍ മധ്യനിരയിലേക്ക്‌ നോട്ടമിട്ടവര്‍ പലരുമുണ്ട്‌. എന്നാല്‍ തീര്‍ച്ചയായും ഇവരില്‍ ഒന്നാമന്‍ യുവിയായിരിക്കുമെന്ന്‌ ശ്രീകാന്ത്‌ പറഞ്ഞു.
എട്ട്‌ വര്‍ഷമായി ഇന്ത്യക്കായി കളിക്കുന്ന യുവരാജിന്‌ ടെസ്‌റ്റ്‌ മല്‍സരങ്ങളില്‍ ഇത്‌ വരെ സ്ഥിരത പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. 23 ടെസ്റ്റ്‌ മല്‍സരങ്ങളില്‍ നിന്നായി 1050 റണ്‍സ്‌ മാത്രമാണ്‌ അദ്ദേഹത്തിന്‌ സ്‌ക്കോര്‍ ചെയ്യാനായത്‌. അതേ സമയം 219 ഏകദിനങ്ങളില്‍ നിന്നായി പത്ത്‌ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 6397 റണ്‍സ്‌ സമ്പാദിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ സ്ഥിരത പ്രകടിപ്പിക്കാന്‍ യുവരാജിന്‌ കഴിയാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന്‌ ഏകദിനങ്ങള്‍ മാത്രമാണ്‌ ആശ്രയമെന്ന്‌ സെലക്ഷന്‍ കമ്മിറ്റിയുടെ മുന്‍ ചെയര്‍മാന്‍ ദീലിപ്‌ വെംഗ്‌സാര്‍ക്കര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സ്ഥിരതയല്ല, ആത്മവിശ്വാസത്തോടെ കളിക്കാനുളള മനസ്സും തന്റേടവുമാണ്‌ യുവിക്കുളളതെന്ന്‌ ശ്രീകാന്ത്‌ നിരീക്ഷിക്കുന്നു. രാജ്‌്‌കോട്ട്‌ മല്‍സരത്തിലെ ബാറ്റിംഗ്‌ പ്രകടനത്തേക്കാള്‍ മികച്ചത്‌ ഇന്‍ഡോറിലെ ബാറ്റിംഗായിരുന്നുവെന്ന്‌ ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു.
പരമ്പരയിലെ മൂന്നാം മല്‍സരം നാളെ കാണ്‍പ്പൂരില്‍ നടക്കും. ഈ മല്‍സരത്തിനിടെ ഏകദിന പരമ്പരയിലെ അവശേഷിക്കുന്ന മല്‍സരങ്ങള്‍ക്കുളള ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിക്കും.

Saturday, November 15, 2008

PAK GLOR

പാക്കിസ്‌താന്‌ പരമ്പര
അബുദാബി: ആദ്യ മല്‍സരത്തില്‍ കണ്ട അവസാന ഓവര്‍ വെടിക്കെട്ടുകള്‍ ആവര്‍ത്തിക്കപ്പെട്ടില്ല. വളരെ അനായാസം പാക്കിസ്‌താന്‍ 24 റണ്‍സിന്റെ വിജയവും പരമ്പരയും കരസ്ഥമാക്കിയപ്പോള്‍ വിന്‍ഡീസിന്‌ നിരാശ മാത്രം. ആദ്യം ബാറ്റ്‌ ചെയ്‌ത പാക്കിസ്‌താന്‍ 232 റണ്‍സ്‌ മാത്രം നേടിയപ്പോള്‍ വിന്‍ഡീസിന്‌ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ 44 റണ്‍സ്‌ മാത്രം വഴങ്ങി മൂന്ന്‌ വിക്കറ്റ്‌ സ്വന്തമാക്കിയ ഉമര്‍ ഗുലും മറ്റ്‌ ബൗളര്‍മാരും റണ്‍സ്‌ നല്‍കുന്നതില്‍ പിശുക്ക്‌ കാട്ടിയപ്പോള്‍ പൊരുതി നേടിയ ശിവനാരായണ്‍ ചന്ദര്‍പോളിന്റെ സെഞ്ച്വറി വെറുതെയായി. പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ കമറാന്‍ അക്‌മലിന്റെ അവസാന ഓവര്‍ വെടിക്കെട്ടില്‍ പാക്കിസ്‌താന്‍ ജയിക്കുന്നത്‌ കാണാന്‍ ഷെയിക്‌ സായിദ്‌ സ്‌റ്റേഡിയത്തില്‍ കാണികള്‍ കുറവായിരുന്നെങ്കില്‍ ഇന്നലെ ഇരിപ്പിടങ്ങളെല്ലാം നിറഞ്ഞിരുന്നു. പരമ്പര സ്വന്തമാക്കാനായ ആത്മവിശ്വാസത്തില്‍ പാക്കിസ്‌താന്‍ നായകന്‍ ഷുഹൈബ്‌ മാലിക്‌ അടുത്ത മല്‍സരത്തിലും ജയം നേടി ഐ.സി.സി ഏകദിന റാങ്കിംഗില്‍ നാലാം സ്ഥാനമാണ്‌ ലക്ഷ്യമാക്കുന്നത്‌.
വിജയപ്രതീക്ഷയില്‍ രാത്രി വെളിച്ചത്തില്‍ ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന്‌ പ്രതീക്ഷകളുണ്ടായിരുന്നു. പക്ഷേ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെ കിരീടമണിയിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ച ഇടം കൈയ്യന്‍ സീമര്‍ സുഹൈല്‍ തന്‍വീറിന്റെ ന്യൂബോള്‍ സ്‌പെല്‍ സന്ദര്‍ശകരെ തളര്‍ത്തി. റണ്‍സ്‌ അനുവദിക്കാതെ പന്തെറിഞ്ഞ തന്‍വീറിന്‌ മറ്റ്‌ ബൗളര്‍മാരെല്ലാം കാര്യമായ പിന്തുണ നല്‍കി. തന്‍വീര്‍ നല്‍കിയ തുടക്കത്തില്‍ ഉമര്‍ ഗുല്‍ തകര്‍പ്പന്‍ ബൗണ്‍സറുകളും യോര്‍ക്കറുകളും പായിച്ചപ്പോള്‍ ഓഫ്‌ സ്‌റ്റംമ്പിന്‌ പുറത്ത്‌ മോഹിപ്പിക്കുന്ന പന്തുകള്‍ നല്‍കി ഇഫ്‌ത്തികാര്‍ അഞ്‌ജും ബാറ്റ്‌സ്‌മാന്മാരെ കെട്ടിയിട്ടു. തന്റെ ലെഗ്‌ ബ്രേക്കുകളുമായി ഷാഹിദ്‌ അഫ്രീദിയും ദൂസ്‌രകളുമായി സയദ്‌ അജ്‌മലും കളം വാണപ്പോള്‍ ചന്ദര്‍പോളിന്‌ പിന്തുണ നല്‍കാന്‍ ആരുമില്ലാത്ത അവസ്ഥയായിരുന്നു.
ആദ്യ മല്‍സരത്തില്‍ മിന്നല്‍ വേഗതയില്‍ സെഞ്ച്വറി സ്വന്തമാക്കിയ നായകന്‍ ക്രിസ്‌ ഗെയിലിനെ തുടക്കത്തില്‍ തന്നെ തന്‍വീര്‍ പുറത്താക്കി. ആദ്യ ഓവറിലെ അവസാന പന്ത്‌ ഇന്‍ സ്വിംഗറിന്റെ രൂപത്തില്‍ പറന്ന്‌ വന്നപ്പോള്‍ കരീബിയന്‍ നായകന്റെ ലെഗ്‌ സ്‌റ്റംമ്പ്‌ വായുവില്‍ പറന്നു. ഗെയിലിനൊപ്പം ഇന്നിംഗ്‌സന്‌ തുടക്കമിട്ട ശിവനാരായണ്‍ ചന്ദര്‍ഗോണിനെയും തന്‍വീര്‍ തന്നെ മടക്കി. രണ്ട്‌ വിക്കറ്റുകള്‍ പെട്ടെന്ന്‌ നിലംപതിച്ച ശേഷം ക്രീസിലെത്തിയ ചന്ദര്‍പോള്‍ മന്ദഗതിയിലാണ്‌ ആരംഭിച്ചത്‌. മൂന്ന്‌ വട്ടം അദ്ദേഹം ലെഗ്‌ ബിഫോര്‍ അപ്പീലില്‍ നിന്ന്‌ രക്ഷപ്പെട്ടു. രണ്ട്‌ തവണ പാക്‌ ഫീല്‍ഡര്‍മാര്‍ ക്യാച്ചുകള്‍ നിലത്തിട്ടു. ഒരു തവണ റണ്ണൗട്ടില്‍ നിന്നും രക്ഷപ്പെട്ടപ്പോള്‍ ചന്ദര്‍പോള്‍ സ്വന്തം ടീമിനെ രക്ഷപ്പെടുത്തുമെന്നാണ്‌ കരുതിയത്‌.
ആദ്യം കൂട്ടിനെത്തിയത്‌ രാം നരേഷ്‌ സര്‍വനായിരുന്നു. തന്‍വിറിഇനും അഞ്‌ജൂമിനും മുന്നില്‍ വെളളം കുടിച്ച സര്‍വന്‌ റണ്‍സ്‌ നേടാന്‍ തന്നെ കഴിഞ്ഞില്ല. മല്‍സരം 17 ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ട്‌ വിക്കറ്റിന്‌ 49 റണ്‍സായിരുന്നു പാക്കിസ്‌താന്‍ സ്‌ക്കോര്‍. അഫ്രീദിയുടെ വേഗതയേറിയ പന്തില്‍ ബാറ്റ്‌ വെച്ച്‌ സര്‍വന്‍ പുറത്തായപ്പോള്‍ പാക്കിസ്‌താന്‌ മല്‍സരത്തിന്റെ നിയന്ത്രണം തിരിച്ചുകിട്ടി. സേവ്യര്‍ മാര്‍ഷലും ഷോണ്‍ ഫിന്‍ഡ്‌ലിയും റണ്ണൗട്ടായി. ചന്ദര്‍പോള്‍ വളരെ മന്ദഗതിയിലായപ്പോള്‍ ആവശ്യമായ റണ്‍നിരക്ക്‌ ഉയര്‍ന്നുവന്നു.
ആദ്യം ബാറ്റ്‌ ചെയ്‌ത പാക്കിസ്‌താന്‌ സ്വന്തം അനുകൂലികളായ കാണികളെ കൈയിലെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഓപ്പണര്‍മാര്‍ തുടക്കത്തില്‍ തന്നെ പുറത്തായി. സല്‍മാന്‍ ഭട്ട്‌ ഏഴിനും ഖൂറാം മന്‍സൂര്‍ പൂജ്യത്തിനും തിരിഞ്ഞ്‌ നടന്നു. പത്ത്‌ റണ്ണുമായി നായകന്‍ മാലിക്‌ റണ്ണൗട്ടായപ്പോള്‍ അഫ്രീദി 31 പന്തില്‍ 28 റണ്‍സ്‌ നേടി. പക്ഷേ മുന്‍ ക്യാപ്‌റ്റന്‍ യൂനസ്‌ഖാന്‍ ഡാരല്‍ പവലിന്റെ ഓരോവറില്‍ തുടര്‍ച്ചയായി മൂന്ന്‌ ബൗണ്ടറികള്‍ പായിച്ചപ്പോള്‍ കാണികള്‍ ആവേശത്തിലായി. 52 റണ്‍സ്‌ നേടിയ മിസ്‌ബാഹുല്‍ ഹഖാണ്‌ പാക്‌ ഇന്നിംഗ്‌സിലെ ടോപ്‌ സ്‌ക്കോറര്‍. പരമ്പരയിലെ അവസാന മല്‍സരം ഇന്ന്‌ നടക്കും.

പൊള്ളോക്ക്‌ ഇനിയില്ല
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ച ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്യാപ്‌റ്റന്‍ ഷോണ്‍ പൊള്ളോക്ക്‌ ഇനി ക്രിക്കറ്റിലേക്കില്ല. ഐ.പി.എല്ലിന്റെ ആദ്യ സീസണില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സനത്‌ ജയസൂര്യ തുടങ്ങിയവര്‍ക്കൊപ്പം മുംബൈ ഇന്ത്യന്‍സിനായി കളിച്ച പൊള്ളോക്കിനെ പുതിയ സീസണില്‍ ലഭിക്കാന്‍ മുംബൈ ടീം ശ്രമിച്ചിരുന്നു. പക്ഷേ താന്‍ ഒരു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയെന്നും കരാര്‍ പുതുക്കാന്‍ ആലോചിക്കുന്നില്ലെന്നുമാണ്‌ വ്യക്തമാക്കിയത്‌. ദീര്‍ഘകാലം ഞാന്‍ ക്രിക്കറ്റ്‌ കളിച്ചു. ഇനി വയ്യ. ക്രിക്കറ്റിനോട്‌ വിരോധമില്ലെങ്കിലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാണ്‌ താല്‍പ്പര്യമെന്നും അദ്ദേഹം പറഞ്ഞു. ഐ.പി.എല്ലിന്റെ ആദ്യ സീസണില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പരുക്ക്‌ കാരണം ധാരാളം മല്‍സരങ്ങളില്‍ പൊള്ളോകായിരുന്നു ടീമിനെ നയിച്ചിരുന്നത്‌.

മക്‌ഗ്രാത്തിനും താല്‍പ്പര്യമില്ല
മുംബൈ: ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ നിരയില്‍ ഇത്തവണ ഗ്ലെന്‍ മക്‌ഗ്രാത്ത്‌ എന്ന ഓസ്‌ട്രേലിയന്‍ ഇതിഹാസ താരത്തിന്റെ സാന്നിദ്ധ്യമുണ്ടാവുന്ന കാര്യം സംശയത്തില്‍. അര്‍ബുദരോഗ ബാധിതയായിരുന്ന ഭാര്യ ജാന മരിച്ചതിനാല്‍ കുട്ടികളുടെ സംരക്ഷണം മക്‌ഗ്രാത്തിനാണ്‌. അവരെ വിട്ട്‌ ക്രിക്കറ്റിലേക്കില്ല എന്നാണ്‌ അദ്ദേഹത്തിന്റെ നിലപാട്‌. എന്നാല്‍ പുതിയ സീസണില്‍ താന്‍ കളിക്കാനില്ലെന്ന്‌ മക്‌ഗ്രാത്ത്‌ ഔദ്യോഗികമായി പറഞ്ഞിട്ടില്ലെന്നാണ്‌ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ക്രിക്കറ്റ്‌ ഡയരക്ടര്‍ ടി.എ ശേഖര്‍ വ്യക്തമാക്കുന്നത്‌. മക്‌ഗ്രാത്തും പാക്കിസ്‌താന്‍ സീമര്‍ മുഹമ്മദ്‌ ആസിഫുമായിരുന്നു കഴിഞ്ഞ സീസണില്‍ വീരേന്ദര്‍ സേവാഗ്‌ നയിച്ച ഡല്‍ഹി സംഘത്തിന്റെ പ്രധാന ആയുധങ്ങള്‍. ആസിഫ്‌ ഉത്തേജകവിവാദത്തില്‍ പിടിക്കപ്പെട്ട സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും ഉറപ്പില്ല.

ദ്രാവിഡ്‌ വിശ്രമിക്കട്ടെ
ന്യൂഡല്‍ഹി: ഫോം തിരിച്ചുപിടിക്കാന്‍ രാഹുല്‍ ദ്രാവിഡിന്‌ അത്യാവശ്യം വേണ്ടത്‌ വിശ്രമമാണെന്ന്‌ മുന്‍ ക്രിക്കറ്റര്‍മാര്‍. ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ്‌ പരമ്പര അടുത്തമാസം ആരംഭിക്കാനിരിക്കെ സമ്മര്‍ദ്ദത്തിലേക്ക്‌ ദ്രാവിഡിനെ തള്ളിയിടുന്നതിന്‌ പകരം അദ്ദേഹത്തിന്‌ ബ്രേക്ക്‌ നല്‍കാനാണ്‌ സെലക്ടര്‍മാര്‍ ശ്രമിക്കേണ്ടതെന്ന്‌ മുന്‍ ഇന്ത്യന്‍ താരങ്ങളായ അന്‍ഷുമാന്‍ ഗെയ്‌ക്ക്‌വാദും അബ്ബാസ്‌ അലി ബെയ്‌ഗും നിര്‍്‌ദ്ദേശിച്ചു. എന്നാല്‍ ദ്രാവിഡിന്റെ നാട്ടുകാരനും ഇന്ത്യന്‍ വിക്കറ്റ്‌ കീപ്പറുമായിരുന്ന സയദ്‌ കിര്‍മാനി ഇതിനോട്‌ യോജിച്ചില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ദ്രാവിഡിന്‌ അവസരം നല്‍കണമെന്നും സ്വന്തം നാട്ടില്‍ നടക്കുന്ന ഒരു പരമ്പരയില്‍ നിന്ന്‌ ദ്രാവിഡിനെ മാറ്റുന്നത്‌ ആ താരത്തോട്‌ ചെയ്യുന്ന അനീതിയിയാരിക്കുമെന്നുമാണ്‌ കിര്‍മാനിയുടെ പക്ഷം. ടെസ്റ്റ്‌ പരമ്പര ആരംഭിക്കുന്നതിന്‌ മുമ്പ്‌ ദ്രാവിഡ്‌ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കട്ടെ. ആഭ്യന്തര മല്‍സരങ്ങളില്‍ റണ്‍സ്‌ നേടുന്നതില്‍ പരാജയപ്പെട്ടാല്‍ അദ്ദേഹത്തിന്‌ വിശ്രമം നല്‍കാം. മികച്ച ഒരു ഇന്നിംഗ്‌സ്‌ കാഴ്‌ച്ചവെക്കാനായാല്‍ അദ്ദേഹത്തിന്‌ പഴയ കരുത്തിലേക്ക്‌ തിരിച്ചുവരാനാവുമെന്നും കിര്‍മാനി പറഞ്ഞു.
ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ദയനീയ പ്രകടനമാണ്‌ ദ്രാവിഡ്‌ നടത്തിയത്‌. സൗരവ്‌ ഗാംഗുലിയും അനില്‍ കുംബ്ലെയും വിരമിച്ച സാഹചര്യത്തില്‍ ദ്രാവിഡ്‌ റിട്ടയര്‍മെന്റിന്‌ നിര്‍ബന്ധിതനാവുന്ന സാഹചര്യമാണ്‌ സംജാതമാവുന്നത്‌. ഓസ്‌ട്രേലിയക്കെതിരെ ഒരു അര്‍ദ്ധശതകം മാത്രമാണ്‌ ദ്രാവിഡിന്‌ സ്വന്തമാക്കാനായത്‌.

സൈഡ്‌ബോട്ടം സംശയം
ഇന്‍ഡോര്‍: നാളെ ഇവിടെ നടക്കുന്ന ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിലും ഇംഗ്ലീഷ്‌ സീമര്‍ റ്യാന്‍ സൈഡ്‌ബോട്ടത്തിന്‌ കളിക്കാനാവുന്ന കാര്യം സംശയത്തില്‍. പരുക്ക്‌ കാരണം രാജ്‌ക്കോട്ടില്‍ നടന്ന ആദ്യ മല്‍സരത്തില്‍ സൈഡ്‌ബോട്ടത്തിന്‌ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. മല്‍സരത്തില്‍ 158 റണ്‍സിന്റെ വന്‍ തോല്‍വിയും ഇംഗ്ലണ്ട്‌ രുചിച്ചു സമീപകാലത്തായി ഇംഗ്ലീഷ്‌ പേസ്‌ നിരയിലെ പ്രധാനിയാണ്‌ സൈഡ്‌ബോട്ടം. അദ്ദേഹത്തിന്റെ അഭാവത്തില്‍ രാജ്‌ക്കോട്ടില്‍ ഇംഗ്ലീഷ്‌ സീമര്‍മാരുടെ പ്രകടനം നിരാശാജനകമായിരുന്നു. ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍, സ്‌റ്റീവന്‍ ഹാര്‍മിസണ്‍, ക്രിസ്‌ ബ്രോഡ്‌ എന്നിവരെല്ലാം റണ്‍സ്‌ വഴങ്ങി.
പരുക്കില്‍ നിന്നും സെഡ്‌ബോട്ടം മുക്തനായി വരുകയാണ്‌. നാളെ അദ്ദേഹത്തിന്‌ കളിക്കാന്‍ കഴിയും. പക്ഷേ പരമ്പരയില്‍ കൂടുതല്‍ മല്‍സരങ്ങള്‍ അവശേഷിക്കുന്നതിനാല്‍ തിരക്കിട്ട്‌ തന്റെ സംഘത്തിലെ പ്രധാന സീമറെ കളിപ്പിക്കാന്‍ കോച്ച്‌ പീറ്റര്‍ മൂറിന്‌ താല്‍പ്പര്യമില്ല. പന്തിനെ രണ്ട്‌ വശത്തേക്കും മൂവ്‌ ചെയ്യിക്കാനുളള കഴിവ്‌ സൈഡ്‌ബോട്ടത്തിനുളളതിനാല്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരെ വിറപ്പിക്കാന്‍ അദ്ദേഹത്തിനാവുമെന്നാണ്‌ കോച്ച്‌ പറയുന്നത്‌.

കേരളം മുന്നില്‍
മൈസൂര്‍: ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌ മീറ്റില്‍ കേരളം മുന്നേറ്റം തുടരുന്നു. ഇന്നലെ എട്ട്‌ സ്വര്‍ണ്ണവും ആറ്‌്‌ വെള്ളിയും രണ്ട്‌ വെങ്കലവുമുള്‍പ്പെടെ കേരളം പതിനാറ്‌ മെഡലുകള്‍ കരസ്ഥമാക്കി. മൊത്തം 25 സ്വര്‍ണ്ണവും 20 വെള്ളിയും 15 വെങ്കലവുമാണ്‌ കേരളത്തിന്റെ സമ്പാദ്യം.

യൂറോപ്യന്‍ ലീഗുകളില്‍ ഇന്ന്‌
ലണ്ടന്‍: യൂറോപ്യന്‍ ലീഗുകളില്‍ ഇന്ന്‌ സൂപ്പര്‍ സണ്‍ഡേ. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ഇന്ന്‌ നടക്കുന്ന മല്‍സരങ്ങളില്‍ അല്‍മേരിയ മയോര്‍ക്കയെയും മുന്‍ ചാമ്പ്യന്മാരായ ബാര്‍സിലോണ റിക്രിയേറ്റിവോ ഹെലൂവെയെയും നേരിടും. മറ്റ്‌ മല്‍സരങ്ങള്‍: അത്‌ലറ്റികോ ബില്‍ബാവോ-ഒസാസുന, അത്‌ലറ്റികോ മാഡ്രിഡ്‌-ഡിപ്പോര്‍ട്ടീവോ ലാ കോരുണ, എസ്‌പാനിയോള്‍-നുമാന്‍സിയ, ഗറ്റാഫെ-സെവിയെ, മലാഗ-വില്ലാറയല്‍, റയല്‍ ബെറ്റിസ്‌-റേസിംഗ്‌ സാന്‍ഡര്‍.
ഇറ്റാലിയന്‍ ലീഗില്‍ ഇന്ന്‌ കരുത്തരായ റോമയും ലാസിയോയും മുഖാമുഖം വരുന്നുണ്ട്‌. മറ്റ്‌ മല്‍സരങ്ങള്‍: ഏ.സി മിലാന്‍-ചീവിയോ, അറ്റ്‌ലാന്റ-നാപ്പോളി, കാഗിലാരി-ഫിയോറന്റീന, കറ്റാനിയ-ടോറീനോ, സാംപദോറിയോ-ലീസ്‌, സിയന്ന-ബോളോഗ്ന, ഉദിനസ്‌-റെജീന.

അരുണ്‍,വിനീഷ്‌ നായകര്‍
തേഞ്ഞിപ്പലം:ആസ്സാമിലെ ദിപുര്‍്‌ഗേ സര്‍വകലാശാലയില്‍ ഈ മാസം 20 മുതല്‍ ആരംഭിക്കുന്ന അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ ബാഡ്‌മിന്റണില്‍ പങ്കെടുക്കുന്ന കാലിക്കറ്റ്‌ വാഴ്‌സിറ്റി പുരുഷ വിഭാഗം ടീമിനെ ഫറോഖ്‌ കോളജിലെ അരുണ്‍ വിഷ്‌ണുവും ശിവാജി സര്‍കലാശാലയില്‍ നടക്കുന്ന ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുളള കാലിക്കറ്റ്‌ ടീമിനെ ചിറ്റൂര്‍ ഗവ. കോളജിലെ വിനീഷും നയിക്കും. ബാഡ്‌മിന്റണ്‍ ടീം: മിഥിലേഷ്‌ സുന്ദര്‍, ജംഷിദ്‌ ടി.കെ, അരുണ്‍ വിഷ്‌ണു, രാംസി വിജയ്‌, (എല്ലാവരും ഫറോഖ്‌ കോളജ്‌), ഷിഥിന്‍ എം (സെന്റ ജോസഫ്‌ ദേവഗിരി), ആനന്ദ്‌ പി ബെനറ്റ്‌, ആന്റണി (സെന്റ്‌ തോമസ്‌ തൃശൂര്‍). കോച്ച്‌ മോഹനചന്ദ്രന്‍ (സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ തൃശൂര്‍). മാനേജര്‍ അജി പി.എല്‍ (മീഞ്ചന്ത ആര്‍ട്‌സ്‌)
ഹാന്‍ഡ്‌ബാള്‍ ടീം: ബേസില്‍ സി.എസ്‌, മനു മാത്യൂ, അല്‍ജോ കെ ജോസ്‌, രാഹുല്‍ ടി.കെ, അഖില്‍ദാസ്‌, അരുണ്‍ കെ.കെ, സജിത്‌ എസ്‌, നവാസ്‌ എം.ഐ, വിനീഷ്‌ ആര്‍, റോഷന്‍ ജോസ്‌, ജോമിന്‍ ജോസ്‌, വിനു പി, സുമേഷ്‌ സി, അരുണ്‍ റാവു, പ്രംജിത്‌ സി.പി. കോച്ച്‌ ജയരാജ്‌ (പേരാമ്പ്ര ഗവ.കോളജ്‌), മാനേജര്‍ ജഗനാഥന്‍ (ചിറ്റൂര്‍ ഗവ.കോളജ്‌)

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ കരുത്തരായ ലിവര്‍പൂള്‍ ഒന്നാം സ്ഥാനവുമായി മുന്നോട്ട്‌. ഇന്നലെ നടന്ന മല്‍സരത്തില്‍ ബോള്‍ട്ടണെ മറുപടിയില്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ പരാജയപ്പെടുത്തി ലിവര്‍പൂള്‍ 13 മല്‍സരങ്ങളില്‍ നിന്നായി 32 പോയന്റുമായി ഒന്നാമതെത്തി. കാര്‍ലിംഗ്‌ കപ്പിലെ പരാജയം മറന്ന്‌ കളിച്ച ചുവപ്പന്‍ സൈന്യം ഇരുപത്തിയെട്ടാം മിനുട്ടില്‍ ഡിര്‍ക്‌ ക്യൂട്ടിന്റെ ഗോളില്‍ മുന്നിലെത്തി. മല്‍സരം അവസാനിക്കാന്‍ 18 മിനുട്ട്‌ ശേഷിക്കെ സബ്‌സ്‌റ്റിറ്റിയൂട്ട്‌ ഫെര്‍ണാണ്ടോ ടോറസിന്റെ ക്രോസില്‍ നിന്ന്‌ ക്യാപ്‌റ്റന്‍ സ്റ്റീവന്‍ ജെറാര്‍ഡ്‌ രണ്ടാം ഗോള്‍ നേടി. 1990 ന്‌ ശേഷം പ്രീമിയര്‍ ലീഗില്‍ കപ്പ്‌ സ്വന്തമാക്കാന്‍ ലിവര്‍പൂളിന്‌ കഴിഞ്ഞിട്ടില്ല. സ്റ്റോക്ക്‌ സിറ്റിക്കെതിരായ മല്‍സരത്തില്‍ അവസാന റിപ്പോര്‍ട്ട്‌ ലഭിക്കുമ്പോള്‍ കൃസ്‌റ്റിയാനോ റൊണാള്‍ഡോയുടെ ഗോളില്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ ലീഡ്‌ ചെയ്യുകയാണ്‌. മാഞ്ചസ്റ്ററിന്‌ വേണ്ടി റൊണാള്‍ഡോ നേടുന്ന നൂറാമത്‌ ഗോളാണിത്‌.

Friday, November 14, 2008

SAVARI GIRIGIRI.....


പാവം പാവം പാവം ഇംഗ്ലണ്ട്‌
രാജ്‌ക്കോട്ട്‌: പാവം ഇംഗ്ലണ്ട്‌... അവര്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.... അത്രമാത്രം ആധിപത്യമാണ്‌ ഇന്ത്യ പ്രകടിപ്പിച്ചത്‌. യുവരാജ്‌ സിംഗിന്റെ കത്തിയാളുന്ന സെഞ്ച്വറിയില്‍ ആദ്യം ബാറ്റ്‌ ചെയ്യാന്‍ നിയോഗിക്കപ്പെട്ട ഇന്ത്യ അഞ്ച്‌ വിക്കറ്റിന്‌ 387 റണ്‍സ്‌ വാരിക്കൂട്ടിയപ്പോള്‍ ചുവരെഴുത്ത്‌ വ്യക്തമായിരുന്നു. 229 റണ്‍സില്‍ ഇംഗ്ലണ്ടിന്റെ താരങ്ങള്‍ ഒതുങ്ങിയ കാഴ്‌ച്ചയില്‍ ഇന്ത്യക്ക്‌ 158 റണ്‍സിന്റെ മാരകവിജയം.
ഇന്ത്യയില്‍ പര്യടനത്തിനെത്തുന്ന ഒരു സന്ദര്‍ശക ടീമിന്റെ നായകനും ഇങ്ങനെ ഒരു തുടക്കത്തില്‍ ഇത്‌ വരെ പീഡിപ്പിക്കപ്പെട്ടിട്ടില്ല. രാജ്‌ക്കോട്ടിലെ ബാറ്റിംഗ്‌ സ്വര്‍ഗ്ഗത്തില്‍ ടോസ്‌ ലഭിച്ചിട്ടും ഇന്ത്യയെ ബാറ്റിംഗിന്‌ അയച്ച കെവിന്‍ പീറ്റേഴ്‌സണ്‍ കണ്ടത്‌ ബൗണ്ടറികളുടെയും സിക്‌സറുകളുടെയും മാലപ്പടക്കമായിരുന്നു. പിച്ചില്‍ രാവിലെയുണ്ടാവുന്ന ഈര്‍പ്പം ഉപയോഗപ്പെടുത്തി ഇന്ത്യന്‍ മുന്‍നിരയെ പരീക്ഷിക്കാമെന്ന ലക്ഷ്യത്തിലാണ്‌ പീറ്റേഴ്‌സണ്‍ ഇന്ത്യയെ ബാറ്റിംഗിനയച്ചത്‌. ആ നിമിഷം മുതല്‍ പക്ഷേ മല്‍സരം ഇന്ത്യയൂടെ വരുതിയിലായി. ഒന്നാം വിക്കറ്റില്‍ വിരേന്ദര്‍ സേവാഗും ഗൗതം ഗാംഭീറും ചേര്‍ന്ന്‌ 127 റണ്‍സ്‌ നേടിയ ശേഷം യുവരാജിന്റെ മാസ്‌മരികതയാണ്‌ മൈതാനത്ത്‌ കണ്ടത്‌. 78 പന്തില്‍ നിന്ന്‌ പുറത്താവാതെ 138 റണ്‍സ്‌ സ്വന്തമാക്കിയ യുവരാജിന്റെ കരുത്തില്‍ ഇന്ത്യ ഏകദിന ക്രിക്കറ്റ്‌ ചരിത്രത്തിലെ സ്വന്തം മൈതാനത്തെ ഏറ്റവും ഉയര്‍ന്ന സ്‌ക്കോറാണ്‌ സമ്പാദിച്ചത്‌. തുടക്കം മുതല്‍ അവസാനം വരെ റണ്‍വേട്ട തുടര്‍ന്ന ഇന്ത്യക്ക്‌ മുന്നില്‍ 229 ല്‍ പുറത്തായപ്പോള്‍ ഇംഗ്ലണ്ട്‌ സ്വന്തം ചരിത്രത്തിലെ ഏറ്റവും ദയനീയമായ മൂന്നാം പരാജയമാണ്‌ രുചിച്ചത്‌.
മല്‍സരത്തിന്റെ സമസ്‌ത മേഖലകളിലും ഇന്ത്യന്‍ ആധിപത്യമായിരുന്നു. ടോസ്‌ മാത്രം മഹേന്ദ്രസിംഗ്‌ ധോണിയുടെ വഴിക്ക്‌ വന്നില്ല. ആ ഭാഗ്യം ലഭിച്ച പീറ്റേഴ്‌സണാവട്ടെ നാണയഭാഗ്യം ഇന്ത്യക്കായി വിട്ടുനല്‍കുകയും ചെയ്‌തു. ലക്കും ലഗാനുമില്ലാതെ പന്തെറിഞ്ഞ ഇംഗ്ലീഷ്‌ സീമര്‍മാര്‍ ഉറച്ച ബാറ്റിംഗ്‌ പ്രതലത്തില്‍ വലിയ സ്‌ക്കോറിനുളള അവസരം ഇന്ത്യക്ക്‌ നല്‍കുകയായിരുന്നു. യൂസഫ്‌ പത്താന്‍ ഒഴികെ ഇന്ത്യയുടെ എല്ലാ ബാറ്റ്‌സ്‌മാന്മാരും ബൗളര്‍മാരെ ആക്രമിക്കുന്നതിലും റണ്‍സ്‌ നേടുന്നതിലും വിജയിച്ചു. വലിയ സ്‌ക്കോര്‍ ഉച്ചവെയിലില്‍ ചേസ്‌ ചെയ്‌ത ഇംഗ്ലണ്ടിനാവട്ടെ സഹീര്‍ഖാന്‍ തുടക്കത്തില്‍ തന്നെ മുക്കൂകയറിട്ടു. പീറ്റേഴ്‌സണും രവി ബോപ്പാരയും അല്‍പ്പസമയം പിടിച്ചുനിന്നെങ്കിലും അനിവാര്യതയെ തടയാനായില്ല.
ഇരുപത്തിനാലാം ഓവറില്‍ ക്രീസിലെത്തി അവസാനം വരെ മാരകമായ ആക്രമണം നടത്തിയ യുവരാജ്‌ സിംഗ്‌ കളിയിലെ കേമന്‍പ്പട്ടത്തിന്‌ അര്‍ഹനായി. പുതിയ പവര്‍ പ്ലേ നിയമത്തിന്‌ കീഴില്‍ ആദ്യമായി കളിക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയയെ വീഴ്‌ത്തിയിടത്ത്‌ നിന്നാണ്‌ തുടങ്ങിയത്‌. സേവാഗും ഗാംഭീറും ആന്‍ഡേഴ്‌സണെയും ക്രിസ്‌ ബ്രോഡിനെയും അനായാസം നേരിട്ടപ്പോള്‍ ബൗണ്ടറികളും സിക്‌സറുകളും പിറക്കാന്‍ തുടങ്ങി. പോള്‍ കോളിംഗ്‌വുഡ്‌ ആക്രമണത്തിന്‌ വന്നപ്പോള്‍ അദ്ദേഹത്തിന്റെ ആദ്യ രണ്ട്‌ പന്തുകളും സേവാഗ്‌ ഗ്യാലറിയിലെത്തിച്ചു. 44 പന്തില്‍ നിന്നും അര്‍ദ്ധസെഞ്ച്വറി തികച്ച ഓപ്പണര്‍ സുമിത്‌ പട്ടേലിനെയും വെറുതെ വിട്ടില്ല. പട്ടേലിന്റെ ഒരോവറില്‍ 15 റണ്‍സ്‌്‌ അടിച്ചെടുത്ത സേവാഗ്‌ ഇയാന്‍ ബെല്ലിന്റെ മികച്ച ക്യാച്ചിലാണ്‌ പുറത്തായത്‌. സേവാഗ്‌ വീഴുന്നതിന്‌ മുമ്പ്‌ ഗാംഭീറിന്റെ രൂപത്തില്‍ ഇന്ത്യക്ക്‌ ആദ്യ വിക്കറ്റ്‌ നഷ്ടമായിരുന്നു.
സേവാഗിന്‌ പകരമായാണ്‌ യുവരാജ്‌ എത്തിയത്‌. അദ്ദേഹം കാത്തുനിന്നതേയില്ല. ഷോട്ട്‌ പിച്ച്‌ പന്തുകളുമായി പഞ്ചാബുകാരനെ പരീക്ഷിക്കാന്‍ മുതിര്‍ന്ന ഹാര്‍മിസണാണ്‌ തുടക്കത്തില്‍ അടി കിട്ടിയത്‌. പിന്നെ പന്തെടുത്തവരെല്ലാം അടിവാങ്ങി. മൂന്നാം വിക്കറ്റില്‍ യുവരാജ്‌-സുരേഷ്‌ റൈന സഖ്യം 78 പന്തില്‍ നിന്ന്‌ 89 റണ്‍സ്‌ നേടി. 43 റണ്‍സുമായി റൈന ഫ്‌ളിന്റോഫിന്റെ പന്തില്‍ പുറത്തായി. തുടര്‍ന്നെത്തിയ യൂസഫ്‌ പത്താന്‍ ഒന്നും ചെയ്യാനായില്ല. ഇത്‌ കാര്യമാക്കാതെ ക്യാപ്‌റ്റനെ സാക്ഷിയാക്കി യുവി വെടിക്കെട്ട്‌ തുടര്‍ന്നു. ബ്രോഡിന്റെ രണ്ട്‌ പന്തുകള്‍-സിക്‌സറിനും ബൗണ്ടറിക്കും പറത്തി ടീം ടോട്ടല്‍ 300 കടത്തിയ യുവരാജ്‌ നാല്‍പ്പത്തിയേഴാം ഓവറില്‍ ഫ്‌ളിന്റോഫിനെ രണ്ട്‌ വട്ടം സിക്‌സറിനും പറത്തി.
വലിയ സ്‌ക്കോര്‍ പിന്തുടരാനെത്തിയ ഇംഗ്ലണ്ടിന്‌്‌ അത്യാവശ്യം മികച്ച തുടക്കമായിരുന്നു. പക്ഷേ സഹീറും മുനാഫും കൃത്യതയോടെ പന്തെറിഞ്ഞു. ഓപ്പണര്‍ മാറ്റ്‌ പ്രയര്‍ മുനാഫിന്റെ പന്തില്‍ സ്ലിപ്പില്‍ സേവാഗിന്‌ ക്യാച്ച്‌ നല്‍കിയപ്പോള്‍ ഒവൈസ്‌ ഷായെ 150-ാമത്‌ ഏകദിനം കളിക്കുന്ന സഹീര്‍ വീഴ്‌ത്തി. പതിനൊന്നാം ഓവറില്‍ സഹീര്‍ ഇയാന്‍ ബെല്ലിനെയും ഫ്‌ളിന്റോഫിനെയും വീഴ്‌്‌ത്തി. ആര്‍.പി സിംഗിന്റെ ഒരോവറില്‍ മൂന്ന്‌്‌ ബൗണ്ടറികള്‍ നേടിയ പീറ്റേഴ്‌സണ്‌ ആ വേഗത നിലനിര്‍ത്താനായില്ല. രോഹിത്‌ ശര്‍മയുെട ഫീല്‍ഡിംഗ്‌ മികവില്‍ ക്യാപ്‌റ്റന്‍ പുറത്തായതോടെ മല്‍സരം അവസാനിച്ചിരുന്നു. പരമ്പരയിലെ അടുത്ത മല്‍സരം തിങ്കളാഴ്‌്‌ച ഇന്‍ഡോറില്‍ നടക്കും.


അസ്‌ഹറിന്റെ റെക്കോര്‍ഡ്‌ തകര്‍ന്നില്ല
രാജ്‌ക്കോട്ട്‌: മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മുഹമ്മദ്‌ അസ്‌ഹറുദ്ദീന്‍ ഇരുപത്‌ വര്‍ഷം മുമ്പ്‌ ന്യൂസിലാന്‍ഡിനെതിരെ സ്വന്തമാക്കിയ റെക്കോര്‍ഡ്‌ ഇന്നലെ തകര്‍ച്ചയുടെ വക്കിലായിരുന്നു. 1988 ഡിസംബര്‍ 17ന്‌ ബറോഡയിലെ മോത്തിബാഗ്‌ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 62 പന്തില്‍ നിന്ന്‌ അസ്‌ഹര്‍ സെഞ്ച്വറി കരസ്ഥമാക്കിയിരുന്നു. ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി ഈ മാസ്‌മരിക പ്രകടനമായിരുന്നു. അസ്‌ഹറിന്റെ റെക്കോര്‍ഡ്‌ യുവരാജ്‌ സ്വന്തമാക്കുമെന്ന്‌ കരുതിയ നിമിഷങ്ങള്‍ രാജ്‌ക്കോട്ടില്‍ പിറന്നു-പക്ഷേ യുവിക്ക്‌ അല്‍പ്പം പിഴച്ചു. 61 പന്തില്‍ 94 റണ്‍സ്‌ അദ്ദേഹം നേടിയിരുന്നു. അടുത്ത പന്ത്‌ സിക്‌സറിന്‌ പറത്തിയാല്‍ സെഞ്ച്വറിയുമാവുമായിരുന്നു. സെഞ്ച്വറിക്കായി പക്ഷേ യുവി 64 പന്തുകള്‍ എടുത്തു. ബറോഡ ഏകദിനം ഇന്ത്യന്‍ ആരാധകര്‍ മറക്കില്ല. ജോണ്‍ റൈറ്റും മാര്‍ക്‌ ഗ്രേറ്റ്‌ബാച്ചുമെല്ലാം ഉള്‍പ്പെടുന്ന കിവി ടീം ആദ്യം ബാറ്റ്‌ ചെയ്‌തപ്പോള്‍ 278 റണ്‍സാണ്‌ നേടിയത്‌. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക്‌ നല്ല തുടക്കം ലഭിച്ചിരുന്നില്ല. ഓപ്പണര്‍മാരായ വി.ബി ചന്ദ്രശേഖറും സി.എസ്‌ പണ്ഡിറ്റും, ഡബ്ല്യൂ.വി രാമനും പെട്ടെന്ന്‌ പുറത്തായി. പിന്നീട്‌ സഞ്‌ജയ്‌ മഞ്ച്‌രേക്കര്‍ക്കൊപ്പം ചേര്‍ന്ന്‌ അസ്‌ഹര്‍ കടന്നാക്രമണം നടത്തുകയായിരുന്നു. 62 പന്തില്‍ സെഞ്ച്വറി തികച്ച അദ്ദേഹം 65 പന്തില്‍ പുറത്താവാതെ 108 റണ്‍സുമായി ടീമിനെ വിജയത്തിലേക്ക്‌ നയിക്കുകയായിരുന്നു. പത്ത്‌ ബൗണ്ടറികളും മൂന്ന്‌ സിക്‌സറുകളും അദ്ദേഹം പായിച്ചിരുന്നു. അസ്‌ഹറിന്‌ പിറകില്‍ അതിവേഗ ഇന്ത്യന്‍ സെഞ്ച്വറിയില്‍ രണ്ടാമനാണിപ്പോള്‍ യുവരാജ്‌. ഇംഗ്ലണ്ടിനെതിരെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിഇക്കുടമയും യുവി തന്നെ.

റെക്കോര്‍ഡ്‌ മഴ
രാജ്‌ക്കോട്ട്‌: ഇന്ത്യയുടെ മാസ്‌മരിക വിജയത്തില്‍ ഇന്നലെ റെക്കോര്‍ഡുകളുടെ പെരുമഴയായിരുന്നു. ഇന്ത്യയില്‍ ഇന്ത്യ കരസ്ഥമാക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌ക്കോറാണ്‌ 387 റണ്‍സ്‌. മൊത്തം 22 സിക്‌സറുകളാണ്‌ ഇന്നലെ പിറന്നത്‌. ഏകദിന ചരിത്രത്തില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പിറക്കുന്ന രണ്ടാമത്‌ മല്‍സരമാണിത്‌. 2006 ല്‍ ജോഹന്നാസ്‌ബര്‍ഗ്ഗില്‍ നടന്ന ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ മല്‍സരത്തിലാണ്‌ ഏറ്റവുമധികം സിക്‌സറുകള്‍ പിറന്നിരുന്നത്‌-26. യുവരാജിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ ഏകദിന സ്‌ക്കോറാണ്‌ ഇന്നലെപിറന്നത്‌.

പേടിയില്ലെന്ന്‌ കെ.പി
രാജ്‌ക്കോട്ട്‌: ഇംഗ്ലണ്ടിന്റെ നായകനെന്ന നിലയില്‍ തകര്‍പ്പന്‍ തുടക്കം ലഭിച്ച താരമായിരുന്നു കെവിന്‍ പീറ്റേഴ്‌സണ്‍ എന്ന കെ.പി. ദക്ഷിണാഫ്രിക്കക്കെതിരെ നാല്‌ മല്‍സര പരമ്പരയില്‍ വ്യക്തമായ വിജയം. ആ ഘട്ടത്തില്‍ കെ.പിക്ക്‌ ഇംഗ്ലീഷ്‌ ക്രിക്കറ്റ്‌ വിദഗ്‌ദ്ധര്‍ നല്‍കിയ ഒരു മുന്നറിയിപ്പുണ്ടായിരുന്നു-ഇന്ത്യന്‍ പര്യടനത്തില്‍ കരുത്ത്‌ കാണിച്ചാല്‍ തീര്‍ച്ചയായും നായകന്‍ എന്ന നിലയില്‍ ശോഭിക്കാനാവും. ഇന്ത്യയില്‍ ആദ്യ മല്‍സരത്തില്‍ തന്നെ വലിയ വെല്ലുവിളിക്ക്‌ മുന്നില്‍ വിയര്‍ത്ത കെ.പിക്ക്‌ മുന്നില്‍ ഇനി ആശങ്കാനാളുകളായിരിക്കും. ആദ്യ മല്‍സരത്തിലേറ്റ 158 റണ്‍സ്‌ പരാജയത്തില്‍ പേടിയില്ലെന്നാണ്‌ അദ്ദേഹം മല്‍സരശേഷം പറഞ്ഞത്‌. യുവരാജ്‌ സിംഗും സേവാഗും കളിക്കുന്നത്‌ കണ്ടപ്പോള്‍ അസൂയ തോന്നി. തൊടുന്നതെല്ലാം ബൗണ്ടറികള്‍. അല്‍പ്പം കരുത്തില്‍ ഷോട്ടുകള്‍ പായിച്ചാല്‍ അത്‌ സിക്‌സര്‍. ഇവരെ എങ്ങനെ തടുക്കാനാവും. എങ്കിലും തെറ്റുകള്‍ തിരുത്താന്‍ സമയമുണ്ട്‌. അടുത്ത മല്‍സരത്തിന്‌ മുമ്പ്‌ പിഴവുകള്‍ തിരുത്തും. പരമ്പരയില്‍ ആറ്‌ മല്‍സരങ്ങള്‍ ശേഷിക്കുന്നതിനാല്‍ തിരിച്ചുവരാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷയെന്നും കെ.പി പറഞ്ഞു.

തേര്‍ഡ്‌്‌ ഐ
2007 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ 20-20 ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മല്‍സരത്തെ അനുസ്‌മരിപ്പിക്കുന്നതായിരുന്നു ഇന്നലെ രാജ്‌ക്കോട്ടില്‍ നടന്ന ഏകദിന മല്‍സരം. 20-20 യില്‍ സേവാഗും യുവരാജും തട്ടുതകര്‍പ്പന്‍ ബാറ്റിംഗ്‌ നടത്തിയപ്പോള്‍ ഇംഗ്ലണ്ട്‌ നിസ്സഹായരായിരുന്നു. ക്രിസ്‌ ബ്രോഡ്‌ എന്ന യുവസീമറുടെ ഒരോവറിലെ ആറ്‌ പന്തും യുവരാജ്‌ സിക്‌സറിന്‌ പറത്തിയ കാഴ്‌ച്ചയില്‍ ഇന്ത്യന്‍ ആരാധകര്‍ തുള്ളിചാടിയപ്പോള്‍ ഇംഗ്ലണ്ടിന്റെയും ക്രിസ്‌ ബ്രോഡിന്റെയും വേദനിക്കുന്ന മുഖം പലരും കാണാതിരുന്നു.
ആ ലോകോത്തര പ്രകടനത്തിന്‌ ശേഷം യുവരാജിന്‌ അതേ പ്രഹര ശേഷിയില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്ഥിരതയും യുവരാജും തമ്മില്‍ വലിയ അന്തരമുണ്ടെന്ന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമായ ഒരാള്‍ പരസ്യമായി പറയാനും നിര്‍ബന്ധിതനായിരുന്നു. എട്ട്‌ വര്‍ഷമായി യുവരാജ്‌ ഇന്ത്യക്കായി കളിക്കുന്നു. നൂറിലധികം ഏകദിനങ്ങളും ഇരുപതിലധികം ടെസ്‌റ്റുകളും കളിച്ചിട്ടും ഇടക്കിടെയുളള മിന്നലാട്ടങ്ങളില്‍ ഈ താരത്തിന്റെ കീര്‍ത്തി അവസാനിക്കുന്നതിലാണ്‌ ഖേദം.
മറ്റേതൊരു ക്രിക്കറ്ററില്‍ നിന്നും യുവരാജ്‌ വിത്യസ്‌തനാവുന്നത്‌ അദ്ദേഹത്തിന്റെ ജന്മസിദ്ധമായ കരുത്തിലാണ്‌. യുവരാജിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റിന്റെ മായികലോകത്തേക്ക്‌ വന്ന താരമായിരുന്നു മുഹമ്മദ്‌ കൈഫ്‌. കൈഫ്‌ പോരാളിയായിരുന്നു. കഠിനമായി അദ്ധ്വാനിക്കും. സ്വന്തമായി പഠിച്ചുളളതാണ്‌ കൈഫിന്റെ ഷോട്ടുകളെങ്കില്‍ യുവരാജിന്റെ നൈസര്‍ഗികതയില്‍, അദ്ദേഹത്തിന്റെ ഷോട്ടുകള്‍ നയനാനന്ദകരമാണ്‌.
രാജ്‌ക്കോട്ടില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുളള അന്തരം യുവരാജായിരുന്നു. എത്ര അനായാസമായിട്ടാണ്‌ അദ്ദേഹത്തിന്റെ ഷോട്ടുകളും ചലനങ്ങളും ഇംപ്രൊവൈസേഷനുമെല്ലാം. ക്രിസ്‌ വിട്ട്‌ പന്തിനെ മാരകമായി പ്രഹരിക്കുന്നില്ല യുവരാജ്‌. നിന്നനില്‍പ്പില്‍ പന്തിനെ കോരി ഗ്യാലറിയിലെത്തിക്കുന്നു. യുവരാജ്‌ ഫോമില്‍ കളിക്കുമ്പോള്‍ ഏത്‌ ബൗളര്‍ക്കും അദ്ദേഹത്തെ നിയന്ത്രിക്കാനാവില്ല. രാജ്‌ക്കോട്ടില്‍ മിന്നിയ യുവരാജ്‌ ചിലപ്പോള്‍ ഇന്‍ഡോറില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ നിരാശപ്പെടുത്തിയേക്കാം. അതാണ്‌ ഈ താരത്തിന്റെ പ്രശ്‌നം. സ്ഥിരതയില്‍ പിന്നോക്കം നില്‍ക്കുന്നതിനാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ പിന്നാമ്പുറത്തേക്ക്‌ പോവാന്‍ നിര്‍ബന്ധിക്കപ്പെടുന്നു അദ്ദേഹം. സൗരവ്‌ ഗാംഗുലിക്ക്‌ ശേഷം അടുത്ത ഇന്ത്യന്‍ നായകന്‍ യുവരാജെന്ന്‌ പറഞ്ഞവരില്‍ കപില്‍ദേവ്‌ ഉള്‍പ്പെടെയുളളവരുണ്ടായിരുന്നു.
ടോസ്‌ നേടിയിട്ടും ഇന്ത്യയെ ബാറ്റിംഗിന്‌ അയച്ച കെവിന്‍ പീറ്റേഴ്‌സണെ കുറ്റം പറയാനാവില്ല. അദ്ദേഹം ക്യൂറേറ്ററുടെ വാക്കുകളെ വിശ്വസിച്ചു. പിച്ചിലെ ഈര്‍പ്പം ഉപയോഗപ്പെടുത്താന്‍ രാവിലെ സീമര്‍മാര്‍ക്കാവുമെന്ന്‌ ക്യൂറേറ്റര്‍ പറഞ്ഞപ്പോള്‍ ടോസ്‌ കിട്ടിയിട്ടും പീറ്റേഴ്‌സണ്‍ ഇന്ത്യയെ ബാറ്റിംഗിന്‌ അയക്കുകയായിരുന്നു. പക്ഷേ തുടക്കം മുതല്‍ പന്ത്‌ ബൗണ്ടറിയിലേക്ക്‌ പ്രവഹിക്കാന്‍ തുടങ്ങിയപ്പോള്‍ പുതിയ പന്തിലെ മിനുസം പെട്ടെന്ന്‌ ഇല്ലാതായി. മിനുസം പോയ പന്തില്‍ ബാറ്റ്‌സ്‌മാന്മാരെ വിറപ്പിക്കാന്‍ ഹാര്‍മിസണോ, ബ്രോഡിനോ, ആന്‍ഡേഴ്‌സണോ കഴിഞ്ഞതുമില്ല.
പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ തന്നെ വന്‍ പരാജയം രുചിച്ച സാഹചര്യത്തില്‍ ഒരു തിരിച്ചുവരവ്‌ ഇംഗ്ലണ്ടിന്‌ ഇനി എളുപ്പമല്ല. രാജ്‌ക്കോട്ടിലേത്‌ പോലെ നല്ല ബാറ്റിംഗ്‌ ട്രാക്കാണ്‌ ഇന്‍ഡോറിലേത്‌. ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ ഈ വിധം പ്രഹരശേഷിയുമായി നില്‍ക്കുമ്പോള്‍ പീറ്റേഴ്‌സണ്‌ ചിരിക്കാന്‍ അവസരമുണ്ടാവില്ല.

ഇന്‍സിയും ബാദ്‌ഷമാരും കപ്പിന്‌
അഹമ്മദാബാദ്‌: കഴിഞ്ഞ വര്‍ഷം ഐ.സി.എല്‍ കപ്പുമായി സ്വന്തം നാട്ടിലേക്ക്‌ പോവാന്‍ ഇന്‍സമാമിന്‌ കഴിഞ്ഞിരുന്നില്ല. ഹൈദരാബാദ്‌ ഹീറോസിനോട്‌ പരാജയപ്പെട്ട്‌ വേദനയോടെ മടങ്ങിയ ഇന്‍സിയെ ഇത്തവണ ഐ.സി.എല്‍ കിരീടം മാടിവിളിക്കുകയാണ്‌. ഐ.സി.എല്‍ 20-20 ലീഗ്‌ ബെസ്‌റ്റ്‌ ഓഫ്‌ ത്രീ ഫൈനലിലെ രണ്ടാം മല്‍സരം ഇന്ന്‌ നടക്കുമ്പോള്‍ ജയിച്ചാല്‍ കപ്പില്‍ ഇന്‍സിക്കും സംഘത്തിനും മുത്തമിടാം. ആദ്യ ഫൈനലില്‍ ക്രിസ്‌ ഹാരീസ്‌ നയിച്ച ഹൈദരാബാദ്‌ സംഘത്തെ പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ്‌ ഇന്‍സിയും സംഘവും ഇന്നിറങ്ങുക. മുഹമ്മദ്‌ യൂസഫ്‌, ഇംറാന്‍ നസീര്‍, ഇംറാന്‍ ഫര്‍ഹാത്ത്‌, അസ്‌ഹര്‍ മഹമൂദ്‌, സഖ്‌ലൈന്‍ മുഷ്‌ത്താഖ്‌ തുടങ്ങിയ പാക്‌ ക്രിക്കറ്റര്‍മാരുടെ താവളമാണ്‌ ലാഹോര്‍ സംഘം. ഹാരിസിന്റെ സംഘത്തില്‍ ഒരു പാക്കിസ്‌താനിയുണ്ട്‌-അബ്ദുള്‍ റസാക്ക്‌.
യൂറോപ്പില്‍ ബലാബലം
ലണ്ടന്‍: യൂറോപ്യന്‍ ലീഗുകളില്‍ ഇന്ന്‌ തകര്‍പ്പന്‍ മല്‍സരങ്ങള്‍. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ എട്ട്‌ മല്‍സരങ്ങളാണിന്ന്‌. അവ ഇപ്രകാരം: ആഴ്‌സനല്‍-ആസ്റ്റണ്‍വില്ല, ബ്ലാക്‌ബര്‍ണ്‍-സുതര്‍ലാന്‍ഡ്‌, ബോള്‍ട്ടണ്‍-ലിവര്‍പൂള്‍, ഫുള്‍ഹാം -ടോട്ടന്‍ഹാം, മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌-സ്‌റ്റോക്ക്‌സിറ്റി, ന്യൂകാസില്‍ യുനൈറ്റഡ്‌-വിഗാന്‍, വെസ്‌റ്റ്‌ ബ്രോം-ചെല്‍സി, വെസ്‌റ്റ്‌ ഹാം-പോര്‍ട്‌സ്‌മൗത്ത്‌. സ്‌പാനിഷ്‌ ലീഗില്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ്‌ വല്ലഡോളിഡുമായി കളിക്കന്നു. ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്ന ബാര്‍സ റിക്രിയേറ്റിവോ ഹെലുവയെയാണ്‌ എതിരിടുന്നത്‌. ഇറ്റാലിയന്‍ ലീഗില്‍ റോമയും ലാസിയോയും തമ്മില്‍ നാളെ മല്‍സരമുണ്ട്‌.

ഡാല്‍മിയ കേസ്‌
ക്രിക്കറ്റ്‌ ബോര്‍ഡ്‌ സുപ്രീം കോടതിയിലേക്ക്‌
ന്യൂഡല്‍ഹി: ജഗ്‌മോഹന്‍ ഡാല്‍മിയയെ ക്രിക്കറ്റ്‌്‌ ബോര്‍ഡില്‍ നിന്ന്‌ പുറത്താക്കിയതിനെ തെളിവായി ഹാജരാക്കിയത്‌ വ്യാജരേഖകളാണെന്ന കല്‍ക്കത്ത ഹൈകോടതിയുടെ നീരീക്ഷണവും ക്രിമിനല്‍ കേസ്‌ നടപടികളും കാരണം പ്രതിക്കൂട്ടിലായ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ രക്ഷ തേടി സുപ്രീം കോടതിയിലേക്ക്‌. തന്നെ ബോര്‍ഡില്‍ നിന്നും പുറത്താക്കിയതിന്‌ തെളിവായി ക്രിക്കറ്റ്‌ ബോര്‍ഡ്‌ കോടതിയില്‍ നല്‍കിയ രേഖകള്‍ വ്യാജമാണെന്ന ഡാല്‍മിയയുടെ വിശദീകരണത്തില്‍ സത്യം കണ്ടെത്തിയ കല്‍ക്കത്ത ഹൈകോടതി ശരത്‌ പവാര്‍ ഉള്‍പ്പെടെ ക്രിക്കറ്റ്‌ ബോര്‍ഡിലെ ആറ്‌ പ്രമുഖര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയത്‌ രണ്ട്‌ ദിവസം മുമ്പാണ്‌. എന്നാല്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ അവസരം നല്‍കാതെയാണ്‌ കൊല്‍ക്കത്ത ഹൈകോടതി വിധി പറഞ്ഞിരിക്കുന്നതെന്നാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വീശദീകരിക്കുന്നത്‌.

ക്രിക്കറ്റ്‌്‌ ഓസ്‌ട്രേലിയക്കെതിരെ വാര്‍ത്താ ഏജന്‍സികള്‍
മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ നടക്കുന്ന ക്രിക്കറ്റ്‌ മല്‍സരങ്ങള്‍ പ്രമുഖ വാര്‍ത്താ ഏജന്‍സികളായ റൂയിറ്റേഴ്‌സും അസോസിയേറ്റഡ്‌ പ്രസ്സും (ഏ.പി), ഏജന്‍സ്‌ ഫ്രാന്‍സ്‌ പ്രസ്സും (ഏ.എഫ്‌.പി) ബഹിഷ്‌ക്കരിക്കുന്നു. ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയുടെ അക്രഡിറ്റേഷന്‍ വ്യവസ്ഥകളില്‍ പ്രതിഷേധിച്ചാണ്‌ ഈ നീക്കം. അടുത്തയാഴ്‌ച്ച ബ്രിസ്‌ബെനില്‍ ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും തമ്മില്‍ ആരംഭിക്കന്ന ഒന്നാം ടെസ്‌റ്റ്‌ മുതലായിരിക്കും ബഹിഷ്‌ക്കരണം. മല്‍സര കവറേജും, പരിശീലന ചിത്രങ്ങളും താരങ്ങളുടെ കമേഴ്‌സ്യലുകളുമൊന്നും വാര്‍ത്തയാവില്ലെന്നാണ്‌ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്‌. ഫോട്ടോ ഏജന്‍സിയായ ജെറ്റി ഇമേജസും ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയുടെ നിലപാടില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്‌.
വാര്‍ത്തകള്‍ വെബ്‌ എഡിഷനുകളില്‍ നല്‍കരുത്‌, അവലോകനങ്ങളും നിരൂപണങ്ങളും പാടില്ല തുടങ്ങിയ നിബന്ധനകളാണ്‌ ഏജന്‍സികളെ ചൊടിപ്പിച്ചിരിക്കുന്നത്‌.

Thursday, November 13, 2008

INDIA-ENGLISH BATTLE




നാണയമെറിഞ്ഞു, ദ്രോഗ്‌ബ പ്രതിക്കൂട്ടില്‍
ലണ്ടന്‍: കാണികള്‍ക്ക്‌ നേരെ നാണയമെറിഞ്ഞതിന്‌ ചെല്‍സി മുന്‍നിരക്കാരന്‍ ദീദിയര്‍ ദ്രോഗ്‌ബെ പ്രതിക്കൂട്ടില്‍. കാര്‍ലിംഗ്‌ കപ്പ്‌ ഫുട്‌ബോളില്‍ ബര്‍ണിലിക്കെതിരായ മല്‍സരത്തിനിടെയാണ്‌ വിവാദത്തിനാസ്‌പദമായ സംഭവം. മല്‍സരത്തിന്റെ ഇരുപത്തിയേഴാം മിനുട്ടില്‍ ചെല്‍സിക്കായി ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്‌ത ശേഷമുള്ള ആഹ്ലാദപ്രകടനത്തിനിടെയാണ്‌ ദ്രോഗ്‌ബെ കാണികള്‍ക്ക്‌ നേരെ കോയിനെറിഞ്ഞത്‌. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ലെങ്കിലും പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഗോള്‍ നേടിയ ആഹ്ലാദം പ്രകടിപ്പിക്കുക മാത്രമാണ്‌ ചെയ്‌തതെന്നും വ്യക്തമാക്കിയ ഐവറി കോസ്‌റ്റുകാരന്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. ആര്‍ക്കും സംഭവത്തില്‍ പരുക്കേറ്റതായി റിപ്പോര്‍ട്ടില്ലെന്ന്‌ ഫുള്‍ഹാം പോലീസ്‌ വ്യക്തമാക്കി. എങ്കിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. കളിക്കളത്തില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ്‌ ചെയ്‌തതെന്നും ഇത്തരം പെരുമാറ്റം ഇത്‌ വരെ തന്റെ ഭാഗത്ത്‌ നിന്നുണ്ടായിട്ടില്ലെന്നും പറഞ്ഞ ദ്രോഗ്‌ബെക്കെതിരെ ബര്‍ണിലി ടീം പരാതി നല്‍കിയിട്ടില്ലാത്ത സാഹചര്യത്തില്‍ കാര്യങ്ങള്‍ പരസ്‌പര ചര്‍ച്ചയിലൂടെ ഒത്തുതീര്‍പ്പാക്കാനാണ്‌ ശ്രമങ്ങള്‍. മല്‍സരം 1-1 ല്‍ കലാശിക്കുകയായിരുന്നു.
മറഡോണയുടെ രാജി ഭീഷണി
ബ്യൂണസ്‌ അയേഴ്‌സ്‌: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ടീമിന്റെ കോച്ചായി നിയമിതനായ ഡിയാഗോ മറഡോണ ടീമുമായി കളിക്കളത്തില്‍ ഇറങ്ങും മുമ്പ്‌ തന്നെ രാജി ഭീഷണിയുമായി രംഗത്ത്‌. തന്റെ അസിസ്‌റ്റന്‍ഡ്‌ കോച്ചായി ഓസ്‌ക്കാര്‍ റുഗ്ഗേരിയെ നിയമിക്കാത്തപക്ഷം പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ താനില്ലെന്നാണ്‌ ഇതിഹാസ താരത്തിന്റെ നിലപാട്‌. ഈ മാസം 4 ന്‌ പുതിയ കോച്ചായി നിയമിതനായ മറഡോണയുടെ ആദ്യ മല്‍സരം 19 ന്‌ ഗ്ലാസ്‌്‌ക്കോയില്‍ സ്‌്‌ക്കോട്ട്‌ലാന്‍ഡുമായിട്ടാണ്‌. തന്റെ പഴയ സുഹൃത്തായ റുഗ്ഗേരിയെ കോച്ചിംഗ്‌ സ്‌റ്റാഫില്‍ ഉള്‍പ്പെടുത്തണമെന്ന്‌ മറഡോണ വാശി പിടിക്കുമ്പോള്‍ റുഗ്ഗേരിയുടെ കാര്യത്തില്‍ സോക്കര്‍ ഫെഡറേഷന്‌ താല്‍പ്പര്യക്കുറവുണ്ട്‌. തന്നെ സഹായിക്കുന്നവരുടെ പട്ടിക തയ്യാറാക്കാന്‍ അനുവദിക്കണമെന്നും അല്ലാത്തപക്ഷം ഗ്ലാസ്‌ക്കോയിലേക്ക്‌ താനില്ലെന്നുമാണ്‌ മറഡേണയുടെ നിലപാട്‌. എന്നാല്‍ മറഡോണയുടെ പിടിവാശി നല്ലതിനല്ലെന്നാണ്‌ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ടെക്‌നിക്കല്‍ സെക്രട്ടറിയും മുന്‍ കോച്ചുമായ കാര്‍ലോസ്‌ ബിലാര്‍ഡോ പറയുന്നത്‌. സംഭവത്തില്‍ പ്രതികരിക്കാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡണ്ട്‌ തയ്യാറായിട്ടില്ല.

ഇന്ന്‌ തുടക്കം
രാജ്‌ക്കോട്ട്‌: കെ.പി എന്ന കെവിന്‍ പീറ്റേഴ്‌സണ്‍. എം.എസ്‌ എന്ന മഹേന്ദ്രസിംഗ്‌ ധോണി-ചുരുക്കപ്പേരുകളില്‍ ലോക ക്രിക്കറ്റിന്‌ സുപരിചിതരായ രണ്ട്‌ യുവനായകരുടെ സംഘങ്ങള്‍ ഇന്ന്‌ മുതല്‍ പോരാട്ടത്തിനിറങ്ങുന്നു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏഴ്‌ മല്‍സരങ്ങള്‍ ഉള്‍പ്പെടുന്ന ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം ഇന്നിവിടെ നടക്കുമ്പോള്‍ വ്യക്തമായ മുന്‍ത്തൂക്കം ആതിഥേയര്‍ക്ക്‌്‌ തന്നെ. ലോക ചാമ്പ്യന്മാരായ റിക്കി പോണ്ടിംഗിന്റെ ഓസ്‌ട്രേലിയയെ ടെസ്‌റ്റ്‌ പരമ്പരയില്‍ 2-0 ത്തിന്‌ നാണംകെടുത്തിയ സംഘത്തിലെ അനുഭവസമ്പന്നര്‍ ടീമില്‍ ഇല്ലെങ്കിലും എം.എസും സംഘവും പോരാളികളാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയങ്ങളില്ല. ഓസ്‌ട്രേലിയയില്‍ നടന്ന ത്രിരാഷ്‌ട്ര കപ്പിന്റെ ബെസ്റ്റ്‌ ഓഫ്‌ ത്രീ ഫൈനലില്‍ ലോക ജേതാക്കളെ കശക്കിയ ഇന്ത്യന്‍ സംഘത്തിന്റെ കരുത്ത്‌ പതിവ്‌ പോലെ ബാറ്റിംഗാണ്‌. ധോണിക്കൊപ്പം വീരേന്ദര്‍ സേവാഗ്‌, രോഹിത്‌ ശര്‍മ്മ, സുരേഷ്‌ റൈന, യുവരാജ്‌ സിംഗ്‌,വിരാത്‌ കോഹ്‌ലി, യൂസഫ്‌ പത്താന്‍ തുടങ്ങിയ വെടിക്കെട്ടുകാര്‍. ഇവര്‍ ഗര്‍ജ്ജിക്കുന്നപക്ഷം ഇംഗ്ലീഷ്‌പ്പടക്ക്‌ അതിജീവനം പ്രയാസകരമായിരിക്കും.
ഐ.സി.സി ഏകദിന റാങ്കിംഗില്‍ ഇന്ത്യയെക്കാള്‍ മുന്നിലുള്ളവരാണ്‌ ഇംഗ്ലണ്ട്‌ എന്ന യാഥാര്‍ത്ഥ്യമാണ്‌ കെ.പിയും സംഘവും ഉയര്‍ത്തുന്നത്‌. ഈയിടെ ദക്ഷിണാഫ്രിക്കക്കെതിരായി നടന്ന ഏകദിന പരമ്പര 4-0 ത്തിന്‌ തൂത്ത്‌വാരിയവരാണ്‌ ഇംഗ്ലീഷുകാര്‍. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്‌റ്റ്‌്‌ പരമ്പരയിലെ തോല്‍വിക്കിടെ ടെസ്‌റ്റ്‌ ടീമിന്റെ നായകസ്ഥാനം മൈക്കല്‍ വോനും ഏകദിന ടീമിന്റെ കപ്പിത്താന്‍പദവി പോള്‍ കോളിംഗ്‌വുഡും രാജിവെച്ചപ്പോള്‍ രണ്ട്‌ പദവിയിലേക്കും ഒരേ സമയം ഉയര്‍ത്തപ്പെട്ടയാളാണ്‌ ദക്ഷിണാഫ്രിക്കന്‍ വംശജനായ കെ.പി.
നായകനായ ശേഷം അധികം തോല്‍വികള്‍ കെ.പിക്കൊപ്പമില്ല. ഇന്ത്യന്‍ പര്യടനത്തിന്‌ എത്തുന്നതിന്‌ തൊട്ട്‌ മുമ്പ്‌ വിന്‍ഡീസില്‍ നടന്ന സ്റ്റാഫോര്‍ഡ്‌ പരമ്പരയില്‍ വെളളം കുടിച്ചതായിരുന്നു കാര്യമായ ആഘാതം. ഇന്ത്യയിലെത്തി ആദ്യ സന്നാഹ മല്‍സരത്തില്‍ വന്‍വിജയം നേടിയ ശേഷം മുംബൈ ക്രിക്കറ്റ്‌ അസോസിയേഷന്‍ ഇലവനെതിരായ രണ്ടാം മല്‍സരത്തില്‍ നാണക്കെട്ട തോല്‍വി വാങ്ങിയ്‌ത്‌ പക്ഷേ വലിയ സംഭവമായി കാണാന്‍ നായകന്‍ ഒരുക്കമല്ല. കേവലം 25 ഓവറില്‍ 98 റണ്‍സിന്‌ മുംബൈക്ക്‌ മുന്നില്‍ ഇംഗ്ലീഷ്‌ ബാറ്റിംഗ്‌ നിര അടിയറവ്‌ പറഞ്ഞിരുന്നു.
ഇന്ത്യയില്‍ ഇംഗ്ലണ്ടിന്‌ മെച്ചപ്പെട്ട റെക്കോര്‍ഡില്ല. കഴിഞ്ഞ ഇന്ത്യന്‍ പര്യടനത്തില്‍ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌ നയിച്ച സംഘത്തിന്‌ 1-5ന്‌ കീഴടങ്ങിയിരുന്നു. കെ.പിയുടെ നായകത്വമാണ്‌ ടീമിന്‌ ഊര്‍ജ്ജം നല്‍കുന്നത്‌. ബാറ്റിംഗില്‍ രാജ്യാന്തര വിലാസക്കാരനായ ഇയാന്‍ ബെല്‍, വിക്കറ്റ്‌ കീപ്പര്‍ മാറ്റ്‌ പ്രയര്‍, കെ.പി, ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌, ഒവൈസ്‌ ഷാ തുടങ്ങിയവരുണ്ട്‌. ബൗളിംഗില്‍ റ്യാന്‍ സൈഡ്‌ബോട്ടം പരുക്ക്‌ കാരണം ആദ്യ മല്‍സരം കളിക്കുന്നില്ല. പക്ഷേ ക്രിസ്‌ ബ്രോഡ്‌ ഫിറ്റ്‌നസ്‌ തെളിയിച്ചിട്ടുണ്ട്‌. അനുഭവസമ്പന്നരായ സ്റ്റീവന്‍ ഹാര്‍മിസണ്‍, ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍ എന്നിവരുണ്ട്‌.
ഇന്ത്യന്‍ പിച്ചുകളെ പരിചയമുളളവര്‍ ടീമില്ലില്ല എന്ന സത്യം കെ.പി അംഗീകരിക്കുന്നു. ഇന്ത്യയില്‍ കളിക്കണമെങ്കില്‍ ഇവിടുത്തെ സാഹചര്യങ്ങള്‍ പഠിക്കണം. സ്‌പിന്നിനെ തുണക്കുന്ന പിച്ചുകളില്‍ മെച്ചപ്പെട്ട ബൗളിംഗ്‌്‌ നടത്താനും പിടിച്ചുനില്‍ക്കാനും കഴിയണം. മുംബൈ അനുഭവങ്ങള്‍ തന്റെ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ പാഠമാവുമെന്ന വിശ്വാസത്തില്‍ ഇന്ന്‌ നല്ല തുടക്കമാണ്‌ ക്യാപ്‌റ്റന്‍ പ്രതീക്ഷിക്കുന്നത്‌.
ഇന്ത്യന്‍ യുവസംഘത്തില്‍ തട്ടുപൊളിപ്പന്‍ ബാറ്റ്‌സ്‌മാന്മാരാണ്‌ എല്ലാവരും. സേവാഗ്‌, ഗാംഭീര്‍, യുവരാജ്‌, റൈന, രോഹിത്‌ എന്നിവര്‍ ആദ്യ ഇലവനല്‍ വരുമെന്നുറപ്പാണ്‌. ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ്‌ പരമ്പരയിലെ കണ്ടുപിടുത്തമായ മുരളി വിജയ്‌ ടീമിലുണ്ട്‌. അദ്ദേഹത്തിന്‌ പക്ഷേ ആദ്യ ഇലവിനില്‍ സ്ഥാനം ലഭിക്കാന്‍ പ്രയാസമാണ്‌. യുവരാജ്‌സിംഗിന്‌ പരമ്പര നിര്‍ണ്ണായകമാണ്‌. എട്ട്‌ വര്‍ഷമായി ഇന്ത്യന്‍ ഏകദിന സംഘത്തിലുളള യുവരാജിന്‌ നിര്‍ണ്ണായക ഘട്ടങ്ങളില്‍ ടീമിനെ തുണക്കാന്‍ കഴിയാറില്ല. കഴിഞ്ഞ ലങ്കന്‍ പര്യടനത്തില്‍ അഞ്ച്‌ മല്‍സരം കളിച്ചിട്ടും വലിയ ഇന്നിംഗ്‌സുകള്‍ പിറന്നിരുന്നില്ല. 23, 20, 12, 0, 17 എന്നിങ്ങനെയായിരുന്നു സ്‌ക്കോര്‍. ഓസ്‌ട്രേലിക്കെതിരായ ടൂര്‍ മാച്ചില്‍ സെഞ്ച്വറി നേടിയെങ്കില്‍ ചലഞ്ചര്‍ ട്രോഫിയില്‍ നിരാശപ്പെടുത്തി. 6,3,8 എന്നിങ്ങനെയായിരുന്നു ചാലഞ്ചര്‍ ട്രോഫിയിലെ സ്‌ക്കോറുകള്‍. റൈനയും രോഹിതും നല്ല ഫോമിലാണ്‌. ധോണിക്കൊപ്പം ഇന്ത്യന്‍ മധ്യനിരക്ക്‌ കരുത്ത്‌ പകരന്‍ ഇവര്‍ക്കാവുമെന്നാണ്‌ കരുതപ്പെടുന്നത്‌. ബൗളിംഗില്‍ ഇഷാന്ത്‌ ശര്‍മ്മക്ക്‌ പകരം മുനാഫിനായിരിക്കും അവസരം. ഹര്‍ഭജനും ചാവ്‌ലയും സ്‌പിന്നര്‍മാരായി കളിക്കും. മല്‍സരം രാവിലെ 9-00 മുതല്‍ ആരംഭിക്കും. നിയോ സ്‌പോര്‍ട്‌സില്‍ തല്‍സമയം.

ഏകദിന പരമ്പര ഷെഡ്യൂള്‍
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പരയിലെ മല്‍സര ഷെഡ്യൂള്‍ ഇപ്രകാരമാണ്‌
നവംബര്‍ 14-ഒന്നാം ഏകദിനം രാജ്‌ക്കോട്ട്‌ (പകല്‍)
നവംബര്‍ 17- രണ്ടാം ഏകദിനം-ഇന്‍ഡോര്‍ (പകല്‍)
നവംബര്‍ 20-മൂന്നാം ഏകദിനം, കാണ്‍പൂര്‍ (പകല്‍)
നവംബര്‍ 23- നാലാം ഏകദിനം-ബാംഗ്ലൂര്‍ (പകലും രാത്രിയും)
നവംബര്‍ 26-അഞ്ചാം ഏകദിനം-കട്ടക്ക്‌ (പകലും രാത്രിയും)
നവംബര്‍ 29-ആറാം ഏകദിനം-ഗോഹട്ടി (പകല്‍)
ഡിസംബര്‍ 2- ഏഴാം ഏകദിനം-ഡല്‍ഹി (പകലും രാത്രിയും)
ടെസ്റ്റ്‌ പരമ്പര
ഡിസംബര്‍ 11-15-ഒന്നാം ടെസ്റ്റ്‌, അഹമ്മദാബാദ്‌
ഡിസംബര്‍ 19-23. രണ്ടാം ടെസ്റ്റ്‌, മുംബൈ

തേര്‍ഡ്‌ ഐ
ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുക എളുപ്പമാണെന്ന്‌ തോന്നാന്‍ രണ്ട്‌ കാരണങ്ങളുണ്ട്‌്‌. ഇന്ത്യ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ആത്മവിശ്വാസത്തിന്റെ നെറുകയില്‍ നില്‍ക്കുന്നു. മറ്റൊന്ന്‌ മുംബൈ ക്രിക്കറ്റ്‌ അസോസിയേഷന്‍ പയ്യന്മാര്‍ക്ക്‌ മുന്നില്‍ തകര്‍ന്നവരാണല്ലോ ഇംഗ്ലീഷുകാര്‍. പക്ഷേ ഒരു മുന്‍ പ്രവചനത്തിന്‌ സമയമായിട്ടില്ലെന്ന്‌ തോന്നുന്നു. ഇംഗ്ലീഷ്‌ സംഘത്തില്‍ സ്വന്തം കരുത്തില്‍ ടീമിനെ വിജയിപ്പിക്കാന്‍ പ്രാപ്‌തരായ രണ്ട്‌ പേരുണ്ട്‌. ക്യാപ്‌റ്റന്‍ കെവിന്‍ പീറ്റേഴ്‌സണും ഓള്‍റൗണ്ടര്‍ ആന്‍ഡ്ര്യൂ ഫ്രെഡ്ഡി ഫ്‌ളിന്റോഫും. ഇന്ത്യക്കെതിരെ മികച്ച റെക്കോര്‍ഡുണ്ട്‌ രണ്ട്‌ പേര്‍ക്കും. ക്രീസില്‍ നിലയുറപ്പിച്ചാല്‍ തകര്‍പ്പന്‍ ഷോട്ടുകളുമായി കളം വാഴും. സ്‌പിന്നര്‍മാരെ ക്രീസ്‌ വിട്ട്‌ പ്രഹരിക്കാനും വിക്കറ്റിനിടയില്‍ പെട്ടെന്ന്‌ ഓട്ടം പൂര്‍ത്തിയാക്കി സിംഗിളുകള്‍ ഡബിളുകളാക്കി മാറ്റാനും ഇവര്‍ക്കാവും. ഇവരെ സൂക്ഷിക്കണം.
ഗ്രയീം സ്‌മിത്ത്‌ നയിച്ച ദക്ഷിണാഫ്രിക്കയെ തുടര്‍ച്ചയായി നാല്‌ മല്‍സരങ്ങളില്‍ ഏകപക്ഷീയമായി പരാജയപ്പെടുത്തിയവരാണ്‌ ഇംഗ്ലീഷുകാര്‍. കെ.പിയും ഫ്രെഡ്ഡിയും റണ്‍സ്‌ വാരിക്കൂട്ടിയാല്‍ ആ സ്‌ക്കോറിനെ സംരക്ഷിക്കാന്‍ മികവുണ്ട്‌ ഹാര്‍മിസണും ആന്‍ഡേഴ്‌സണും സൈഡ്‌ബോട്ടത്തിനും. നിര്‍ണ്ണായകമായ മൂന്നാം നമ്പറിലാണ്‌ കെ.പി വരുക. പ്രതിരോധിക്കാനും ആക്രമിക്കാനും മിടുക്കന്‍. സ്‌പിന്നര്‍മാരാണ്‌ കക്ഷിക്ക്‌ കൂടുതല്‍ താല്‍പ്പര്യം. ക്രിസ്‌ വിട്ട്‌്‌ പന്തിനെ ഗ്യാലറിയിലെത്തിക്കാനുളള മിടുക്ക്‌ അപാരമാണ്‌. ആരോഗ്യപ്രശ്‌നത്തില്‍ അല്‍പ്പകാലം ടീമിന്‌ പുറത്തായ ഫ്രെഡ്ഡിയാവട്ടെ നിന്ന നില്‍പ്പില്‍ കൂറ്റനടികള്‍ പായിക്കും. ബാറ്റിംഗില്‍ നങ്കൂരക്കാരന്റെ റോള്‍ മനോഹരമാക്കാന്‍ കരുത്തുളള ഒവൈസ്‌ ഷായും ഇയാന്‍ ബെല്ലുമുണ്ട്‌. സേവാഗിനെ പോലെ വെടിക്കെട്ട്‌ നടത്താന്‍ പ്രാപ്‌തനാണ്‌ മാറ്റ്‌ പ്രയര്‍.
നല്ല ഒരു സ്‌പിന്നറുടെ കുറവ്‌ ഇംഗ്ലീഷ്‌ സംഘത്തിലുണ്ട്‌. അതാണ്‌ അവരുടെ വലിയ പ്രശ്‌നവും. സച്ചിന്‍ വിശ്രമിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരം വീരേന്ദര്‍ സേവാഗാണ്‌. അദ്ദേഹത്തിന്‌ പ്രിയപ്പെട്ട മൈതാനങ്ങളായ രാജ്‌കോട്ടിലും ഇന്‍ഡോറിലും ഗോഹട്ടിയിലും ബാംഗ്ലൂരിലുമെല്ലാമാണ്‌ പരമ്പരയിലെ മല്‍സരങ്ങള്‍. ഇന്ത്യന്‍ മധ്യനിരയില്‍ സ്ഥാനങ്ങള്‍ ഉറപ്പിക്കാന്‍ സുരേഷ്‌ റൈനക്കും രോഹിത്‌ ശര്‍മ്മക്കും യൂസഫ്‌ പത്താനും വീരാത്‌ കോഹ്‌ലിക്കുമെല്ലാം ലഭിക്കുന്ന കനകാവസരമായിരിക്കും ഈ പരമ്പര. എം.വിജയ്‌, എസ്‌.ബദരീനാഥ്‌, മുഹമ്മദ്‌ കൈഫ്‌ എന്നിവരെല്ലാം കാത്തുനില്‍ക്കുന്നുണ്ട്‌.

പിച്ച്‌ സീമര്‍മാരെ തുണക്കും
രാജ്‌ക്കോട്ട്‌: ഇന്ത്യ-ഇംഗ്ലണ്ട്‌ സപ്‌തമല്‍സര ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ടോസ്‌ ലഭിക്കുന്ന ടീം ആദ്യം ബാറ്റിംഗ്‌ തെരഞ്ഞെടുക്കാന്‍ സാധ്യത. പിച്ചിലെ പച്ചപ്പില്‍ ആദ്യ ഒന്നര മണിക്കൂറില്‍ സീമര്‍മാര്‍ക്ക്‌ അനുകൂലമായിരിക്കും കാര്യങ്ങളെന്നാണ്‌ ക്യൂറേറ്ററുടെ പ്രവചനം.

പുതിയ പവര്‍പ്ലേ
രാജ്‌ക്കോട്ട്‌: ഒക്ടബോര്‍ ഒന്നിന്‌ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ പ്രഖ്യാപിച്ച പുതിയ പവര്‍ പ്ലേ നിയമങ്ങളായിരിക്കും ഇന്ത്യ-ഇംഗ്ലണ്ട്‌ ഏകദിന പരമ്പരയില്‍ പരീക്ഷിക്കുക. പുതിയ നിയമപ്രകാരം ബാറ്റിംഗ്‌ ടീമിന്‌ രണ്ടും മൂന്നും പവര്‍ പ്ലേകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാം. നേരത്തെയുളള നിയമത്തില്‍ പവര്‍ പ്ലേ തീരുമാനിച്ചിരുന്നത്‌ ഫീല്‍ഡിംഗ്‌ ടീമുകളായിരുന്നു. പുതിയ നിയമപ്രകരം ക്യാപ്‌റ്റന്‌ പവര്‍ പ്ലേ ഓവറുകളില്‍ മൂന്ന്‌ ഫീല്‍ഡര്‍മാരെ 30 യാര്‍ഡ്‌ സര്‍ക്കിളിന്‌ പുറത്ത്‌ അണിനിരത്താനാവും. മല്‍സരത്തിനിടെ ഫീല്‍ഡര്‍മാര്‍ക്ക്‌ ഡ്രസ്സിംഗ്‌ റൂമില്‍ വിശ്രമമില്ല. പരുക്കേറ്റാല്‍ മാത്രമാണ്‌ ഡ്രസ്സിംഗ്‌ റൂമിലേക്ക്‌ പോവാനാവുക. ഫ്രീ ഹീറ്റ്‌ നിയമം തുടരും. വലിയ നോബോളുകള്‍ക്കാണ്‌ ഫ്രീ ഹിറ്റ്‌ നല്‍കുന്നത്‌. ഒരു ഇന്നിംഗ്‌സ്‌ 35 ഓവര്‍ പിന്നിട്ടാല്‍ ക്യാപ്‌റ്റന്‌ വേണമെങ്കില്‍ പന്ത്‌ മാറ്റാം. ക്യാച്ചുകളുടെ കാര്യത്തില്‍ സംശയങ്ങളുണ്ടെങ്കില്‍ അമ്പയര്‍ക്ക്‌ തേര്‍ഡ്‌ അമ്പയറുടെ സഹായവും തേടാം.
പുതിയ നിയമങ്ങള്‍ ആവേശകരമായിരിക്കുമെന്നാണ്‌ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ധോണി പറഞ്ഞത്‌.

അക്‌മല്‍ വെടി
ഷാര്‍ജ: ആര്‌ പറഞ്ഞു ഏകദിന ക്രിക്കറ്റിന്റെ ആവേശം അകന്നുവെന്ന്‌...? ഇവിടെ ഷെയിക്‌ സായിദ്‌ സ്‌റ്റേഡിയത്തില്‍ നടന്ന വിന്‍ഡീസ്‌ -പാക്കിസ്‌താന്‍ ഒന്നാം ഏകദിനം ആവേശത്തിന്റെ അലകടല്‍ തീര്‍ത്ത്‌ അവസാന ഓവറില്‍ സമാപിച്ചപ്പോള്‍ വിക്കറ്റ്‌ കീപ്പര്‍ കമറാന്‍ അക്‌മലിന്റെ വെടിക്കെട്ടില്‍ പാക്കിസ്‌താന്‌ അവിസ്‌മരണീയ വിജയം. ആദ്യം ബാറ്റ്‌ ചെയ്‌ത വിന്‍ഡീസ്‌ ക്രിസ്‌ ഗെയിലിന്റെ വെടിക്കെട്ട്‌ സെഞ്ച്വറിയില്‍ 294 റണ്‍സ്‌ നേടിയപ്പോള്‍ അവസാന ഓവറിലെ അഞ്ചാം പന്തില്‍ അക്‌മല്‍ അസാധ്യമെന്ന്‌ തോന്നിയ വിജയം സ്‌ന്തം ടീമിന്‌ സമ്മാനിക്കുകയായിരുന്നു. കരിബീയന്‍ സ്‌ക്കോര്‍ പിന്തുടരുന്നതില്‍ തുടക്കത്തില്‍ പരാജയപ്പെട്ട പാക്കിസ്‌താന്‍ മധ്യനിരക്കാരായ മന്‍സൂര്‍ ഖുറം (69), ക്യാപ്‌റ്റന്‍ ഷുഹൈബ്‌ മാലിക്‌ (66), മുന്‍ ക്യാപ്‌റ്റന്‍ യൂനസ്‌ഖാന്‍ (56) എന്നിവരുടെ മികവിലാണ്‌ രക്ഷപ്പെട്ടത്‌. പക്ഷേ ഈ മൂന്ന്‌ വിക്കറ്റുകള്‍ നിലംപതിച്ചതോടെ വിന്‍ഡീസ്‌ തിരിച്ചെത്തി.
മല്‍സരത്തിന്റെ അവസാന 15 മിനുട്ടായിരുന്നു ആവേശകരം. ജെറോം ടെയ്‌ലര്‍ എറിഞ്ഞ നാല്‍പ്പത്തിയെട്ടാം ഓവറിലെ അവസാന പന്ത്‌ സിക്‌സറിന്‌ പറത്തിയാണ്‌ അക്‌മല്‍ ആവേശത്തിന്‌ ഹരം പകര്‍ന്നത്‌. നാല്‍പ്പത്തിയൊമ്പതാം ഓവര്‍ എറിഞ്ഞ ഗെയില്‍ പക്ഷേ ആറ്‌ റണ്‍സ്‌ മാത്രമാണ്‌ നല്‍കിയത്‌. ഈ ഓവറില്‍ രണ്ട്‌ തവണ അക്‌മല്‍ രക്ഷപ്പെട്ടു. ഒരു തവണ അക്‌മല്‍ ബൗള്‍ഡായപ്പോള്‍ പന്ത്‌ നോബോളായിരുന്നു. അടുത്ത തവണ സ്‌റ്റംമ്പിംഗില്‍ നിന്നും രക്ഷപ്പെട്ടു. അവസാന ഓവറില്‍ വിജയിക്കാന്‍ പാക്കിസ്‌താനാവശ്യം 17 റണ്‍സായിരുന്നു. ഓവറിലെ രണ്ടും മൂന്നും പന്തുകള്‍ അക്‌മല്‍ ഗ്യാലറിയിലെത്തിച്ചു. അടുത്ത പന്തിലെ രണ്ട്‌ റണ്‍സ്‌ ഓവര്‍ ത്രോയില്‍ മൂന്നായി മാറി.അടുത്ത പന്തില്‍ സിംഗിളുമായപ്പോള്‍ പാക്‌ വിജയം സാധ്യമായി.

സൈമോ ടീമില്‍
മെല്‍ബണ്‍: അച്ചടക്കനടപടിയുടെ ഭാഗമായി ഇന്ത്യന്‍ പര്യടനസംഘത്തില്‍നിന്നും അകറ്റിനിര്‍ത്തപ്പെട്ട ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്ര്യൂ സൈമണ്ട്‌സ്‌ ദേശീയ സംഘത്തില്‍ തിരിച്ചെത്തി. ബ്രിസ്‌ബെനില്‍ ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്‌റ്റിനുളള പതിമൂന്നംഗ ഓസീസ്‌ സംഘത്തില്‍ സൈമോയെ സെലക്ടര്‍ാര്‍ ഉള്‍പ്പെടുത്തി. ഇന്ത്യക്കെതിരായ പരമ്പരയിലെ ഒരു മല്‍സരത്തില്‍ നിന്ന്‌ മാത്രം 12 വിക്കറ്റുകള്‍ നേടിയ ജാസോണ്‍ ക്രെസ്‌ജയെയും പീറ്റര്‍ സിഡിലിനെയും നിലനിര്‍ത്തി. ഓള്‍റൗണ്ടര്‍ കാമറൂണ്‍ വൈറ്റിന്‌ ടീമിലിടമില്ല.