Monday, August 31, 2009

KAMALS DRIVE

ഇന്ത്യന്‍ നേട്ടം
നെഹ്‌റു കപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ഇന്ത്യന്‍ സോക്കറിന്‌ സമ്മാനിച്ചത്‌ എന്തെല്ലാമാണ്‌.....? രണ്ടാഴ്‌ച്ച ദീര്‍ഘിച്ച ചാമ്പ്യന്‍ഷിപ്പിന്‌ ഇന്നലെ അംബേദ്‌ക്കര്‍ സ്റ്റേഡിയത്തില്‍ സമാപനമായപ്പോള്‍ കാണികളുടെ സാന്നിദ്ധ്യമായിരുന്നു പ്രധാനം. ഡല്‍ഹിയില്‍ ഫുട്‌ബോളിന്‌ വേരുകളുണ്ട്‌. പക്ഷേ ക്രിക്കറ്റിന്റെ കടന്നുവരവോടെ കാല്‍പ്പന്തിനെ മറന്നിരുന്ന ഡല്‍ഹിക്കാരും ഉത്തരേന്ത്യക്കാരും. എന്നാല്‍ രണ്ട്‌ വര്‍ഷം മുമ്പ്‌ ഇതേ വേദിയില്‍ നെഹ്‌റു കപ്പ്‌ നടന്നപ്പോള്‍ കാണികളുടെ സാന്നിദ്ധ്യത്തില്‍ വന്‍ വിജയമായ ചാമ്പ്യന്‍ഷിപ്പിന്‌ ഇത്തവണ അതിലും കൂടുതല്‍ പ്രാതിനിധ്യമുണ്ടായി. ഗ്രൂപ്പ്‌ തലത്തില്‍ ഇന്ത്യയും സിറിയയും തമ്മിലുളള മല്‍സരത്തിന്‌ പ്രസക്തിയില്ലായിരുന്നു. രണ്ട്‌ ടീമുകളും ഫൈനലില്‍ പ്രവേശിച്ച സാഹചര്യത്തില്‍ ഗ്യാലറികള്‍ ശൂന്യമാവുമെന്നാണ്‌ കരുതിയത്‌. എന്നാല്‍ ധാരാളം കാണികള്‍ മല്‍സരത്തിനെത്തി. ഫൈനലിന്‌ സ്റ്റേഡിയം നിറഞ്ഞ്‌ കവിഞ്ഞിരുന്നു. കൊല്‍ക്കത്തയിലും ഗോവയിലും കേരളത്തില്‍ മലബാറിലും മാത്രമാണ്‌ ഫുട്‌ബോളിന്‌ സാധാരണ ഗതിയില്‍ ആസ്വാദകരെ ലഭിക്കാറുള്ളത്‌. സാള്‍ട്ട്‌ലെക്ക്‌ സ്‌റ്റേഡിയത്തില്‍ ഈയിടെ മറഡോണ വന്നപ്പോള്‍ കണ്ട കാഴ്‌ച്ച അപാരമായിരുന്നു. ഫുട്‌ബോള്‍ രാജാവിനെ കാണാന്‍ വേണ്ടി മാത്രമായിരുന്നു ലക്ഷക്കണക്കിന്‌ പേര്‍ അവിടെയെത്തിയത്‌. നെഹ്‌റു കപ്പില്‍ ദേശീയ പതാകയും ചക്‌ദേ ഗാനങ്ങളുമായി തടിച്ചുകൂടിയവര്‍ക്ക്‌ നല്ല ഫുട്‌ബോള്‍ നല്‍കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി എന്നതാണ്‌ മറ്റൊരു സവിശേഷത.
2011 ല്‍ ദോഹയില്‍ നടക്കുന്ന ഏഷ്യാ കപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ മുന്‍നിര്‍ത്തിയാണ്‌ ഇന്ത്യ ഇപ്പോള്‍ തന്നെ ഒരുക്കം നടത്തുന്നത്‌. ദുബായില്‍ പരിശീലനം നടത്തി. ബാര്‍സിലോണയില്‍ രണ്ടാഴ്‌ച്ചയോളം തങ്ങി. അവിടെയുളള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി. തിരിച്ചുവന്നതിന്‌ ശേഷമാണ്‌ നെഹ്‌റു കപ്പില്‍ കളിച്ചത്‌. ടീം സെലക്ഷന്‍ മുതല്‍ കോച്ച്‌ ബോബ്‌ ഹൂട്ടണ്‍ വ്യക്തമായ സ്‌പോര്‍ട്ടിംഗ്‌ സ്‌പിരിറ്റിലാണ്‌ നീങ്ങിയത്‌. അനുഭവസമ്പത്തിനെയും യുവതയെയും കന്നിക്കാരെയും അദ്ദേഹം മറന്നില്ല. ക്യാപ്‌റ്റന്‍ ബൈജൂംഗ്‌ ബൂട്ടിയയും ഡിഫന്‍ഡര്‍മാരായ മഹേഷ്‌ ഗാവ്‌ലിയും സ്റ്റീവന്‍ ഡയസും ദിപക്‌ കുമാര്‍ മണ്ഡലും അഭിഷേക്‌ യാദവും ക്ലൈമാക്‌സ്‌ ലോറന്‍സും എന്‍.പി പ്രദീപമെല്ലാം അനുഭവസ്സമ്പത്തിന്റെ വക്താക്കളായിരുന്നു. യുവത്വത്തിന്റെ കരുത്തായിരുന്നു സുനില്‍ ചേത്രിയും സുബ്രതോ പാലും അന്‍വര്‍ അലിയും മെഹ്‌റാജുദ്ദീന്‍ വാദുവും. അധികം അനുഭവമില്ലാതിരുന്നിട്ടും സുശീല്‍ കുമാറിനെ പോലുള്ളവര്‍ക്ക്‌ കോച്ച്‌ ആദ്യ മല്‍സരത്തിലെ ആദ്യ ഇലവനില്‍ തന്നെ സ്ഥാനം നല്‍കി.
ബൂട്ടിയയായിരുന്നു ടീമിന്റെ തുരുപ്പ്‌ ചീട്ട്‌. ഏറെക്കാലമായി ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുഖവും ഈ സിക്കിമുക്കാരനാണല്ലോ... തന്നിലര്‍പ്പിച്ച വിശ്വാസം കാത്ത്‌ സൂക്ഷിക്കാന്‍ ബൂട്ടിയക്കായി, ആദ്യ മല്‍സരത്തില്‍ ലെബനോണെതിരെ മങ്ങിയെങ്കിലും രണ്ടാം മല്‍സരം മുതല്‍ അദ്ദേഹം തന്റെ സാന്നിദ്ധ്യം വ്യക്തമായും തെളിയിച്ചു. കിര്‍ഗിസ്ഥാനെതിരായി കളിച്ച തന്റെ നൂറാം മല്‍സരത്തിലും ലങ്കക്കെതിരായ മല്‍സരത്തിലും നിര്‍ണ്ണായക ഘട്ടത്തില്‍ ഗോളും നേടി. ബൂട്ടിയക്ക്‌ പലപ്പോഴും പ്രശ്‌നമായി വന്നിട്ടുളളത്‌ അനുയോജ്യനായ ഒരു മുന്‍നിര പങ്കാളിയുടെ കുറവായിരുന്നു. സുനില്‍ ചേത്രി വന്നതോടെ ഇത്‌ മാറി. ആരോഗ്യപരമായി നൂറ്‌ ശതമാനം ക്ലിയറന്‍സ്‌ ചേത്രിക്ക്‌ ഇല്ലെങ്കിലും സ്വന്തം തട്ടകത്ത്‌ , സ്വന്തം കാണികള്‍ക്ക്‌ മുന്നില്‍ ലഭിച്ച അവസരങ്ങള്‍ യുവതാരം ഉപയോഗപ്പെടുത്തി. മുന്‍നിരയില്‍ ബൂട്ടിയ-ചേത്രി സഖ്യത്തിന്‌ തീര്‍ച്ചയായും മാര്‍ക്ക്‌ നല്‍കാം.
മധ്യനിരയില്‍ അനുഭവസമ്പന്നനായ സ്റ്റീവന്‍ ഡയസും ക്ലൈമാക്‌സ്‌ ലോറന്‍സും പ്രദീപും ആന്റണി പെരേരയുമെല്ലാം എല്ലാ മല്‍സരങ്ങളിലും ശാരശരി നിലവാരം കാത്തു. സിറിയക്കെതിരായ ഗ്രൂപ്പ്‌ തല മല്‍സരത്തില്‍ മധ്യനിരക്കാര്‍ നിരന്തരം പന്ത്‌ നല്‍കിയിട്ടും ഉപയോഗപ്പെടുത്താന്‍ കഴിയാതെ നട്ടം തിരിഞ്ഞ മുന്‍നിരക്കാരായിരുന്നു അഭിഷേക്‌ യാദവും സൂശിലും. സ്റ്റീവന്‍ ഡയസിന്റെ മികവ്‌ എല്ലാ മല്‍സരങ്ങളിലും കണ്ടു. ഇന്ത്യയുടെ ഡേവിഡ്‌ ബെക്കാം എന്ന വിശേഷണം അദ്ദേഹം അര്‍ഹിക്കുന്നു. മാഞ്ചസസ്റ്റര്‍ യുനൈറ്റഡിലും റയല്‍ മാഡ്രിഡിലുമെല്ലാം കളിക്കുമ്പോള്‍ ബെക്കാമിന്റെ സാന്നിദ്ധ്യം എല്ലാ മല്‍സരത്തിലും പ്രകടമാവാറുണ്ട്‌. അത്‌ പോലെയാണ്‌ ഡയസിന്റെ പ്രകടനം.
പിന്‍നിരയില്‍ അന്‍വര്‍ അലിയും മഹേഷ്‌ ഗാവ്‌ലിയും ടീമിലെ സ്ഥാനം ഉറപ്പിച്ചവരാണ്‌. ഗാവ്‌ലി എന്ന താരത്തെ ദീര്‍ഘകാലമായി ഇന്ത്യന്‍ സോക്കറിനറിയാം. അദ്ദേഹത്തിവെ യഥാര്‍ത്ഥ താരത്തെ പക്ഷേ കണ്ടത്‌ ഈ ചാമ്പ്യന്‍ഷിപ്പിലാണ്‌. റോബര്‍ട്ടോ കാര്‍ലോസിനെ പോലെ ഡിഫന്‍സിലും വിംഗുകളിലുടെ കയറാന്‍ മിടുക്കനായിരിക്കുന്നു മഹേഷ്‌. അന്‍വര്‍ അലി പുതിയ താരമാണ്‌. പക്ഷേ ഡിഫന്‍സില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം പകല്‍ പോലെ വ്യക്തമായി. ഗോള്‍ക്കീപ്പര്‍ സുബ്രതോ പാലിനെ ടീമിലെടുത്തത്തില്‍ ചിലരെല്ലാം നെറ്റി ചുളിച്ചിരുന്നു. എന്നാല്‍ കോച്ച്‌ തന്നിലര്‍പ്പിച്ച വിശ്വാസം കാത്ത്‌ സൂക്ഷിക്കുന്ന തകര്‍പ്പന്‍ പ്രക
ടനമാണ്‌ പാല്‍ നടത്തിയത്‌.
സംഘാടനത്തില്‍ പിഴവുകള്‍ കാര്യമായി സംഭവിച്ചു. സംഘാടനം ഇന്നും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‌ കീറാമുട്ടി തന്നെയാണ്‌. അടിയന്തിരമായി ഫെഡറേഷനില്‍ യുവ സംഘാടകരുടെ സാന്നിദ്ധ്യം ഉറപ്പാക്കണം. പലസ്‌തീനും തായ്‌ലാന്‍ഡുമെല്ലാം കളിക്കുമെന്നായിരുന്നു ആദ്യത്തെ അറിയിപ്പ്‌. പിന്നെ രണ്ട്‌ ടീമും ഇല്ലാതായി. അഞ്ച്‌ ടീമുകളില്‍ ചാമ്പ്യന്‍ഷിപ്പ്‌ ഒതുക്കി. ഈ വന്ന ടീമുകളിലെ താരങ്ങളെല്ലാം ദേശീയ താരങ്ങളാണോ എന്ന ചോദ്യത്തിന്‌ മുന്നില്‍ ഫെഡറേഷന്‌ വ്യക്തമായ ഉത്തരം നല്‍കാനാവില്ല. ചാമ്പ്യന്‍ഷിപ്പ്‌ ഫോര്‍മാറ്റും ഇതോടെ അനിശ്ചിതത്ത്വത്തിലായി. അഞ്ച്‌ ടീമുകള വെച്ച്‌ ഒരു രാജ്യാന്തര ചാമ്പ്യന്‍ഷിപ്പ്‌ സാധ്യയമല്ല. ആല്‍ബെര്‍ട്ടോ കോളോസോ സ്ഥാനമൊഴിയുമ്പോള്‍ പകരക്കാരനെ ജനകീയമായി കണ്ടത്താനാണ്‌ നീക്കം. ഈ ജനകീയതയില്‍ യഥാര്‍ത്ഥയ യോഗ്യന്‍ വന്നാല്‍ തീര്‍ച്ചയായും നമ്മുടെ ഫുട്‌ബോളിന്‌ രക്ഷപ്പടാം. കാരണം ഒ.എന്‍.ജി.സിയെ പോലെ ശക്തരായ സ്‌പോണ്‍സര്‍മാരുണ്ട്‌. ഇന്ത്യന്‍ ഫുട്‌ബോളിന്റെ കഷ്ടകാലമെല്ലാം കഴിഞ്ഞെന്ന്‌ മനസ്സിലാക്കി തരുന്നവര്‍ ഒ.എന്‍.ജി.സിയെ പോലുള്ളവരാണ്‌.
സീ സ്‌പോര്‍ട്‌സിനെയും അഭിനന്ദിക്കണം. മല്‍സരത്തിന്റെ ആവേശം അതേ പടി പകര്‍ത്താന്‍ അവര്‍ക്കായി. കളി വിദഗ്‌ദ്ധരുടെ സാന്നിദ്ധ്യവും അവലോകനങ്ങളും നിലവാരമുള്ളതായി.
ഫിഫയുടെ പുതിയ റാങ്കിംഗ്‌ വരുമ്പോള്‍ ഇന്ത്യന്‍ സ്ഥാനം മെച്ചപ്പെടുമെന്ന്‌ കരുതാം. ഏ.എഫ്‌.സിയും ഫിഫയുമെല്ലാം ഇന്ത്യക്ക്‌ പിറകിലുണ്ട്‌. ഈ അവസരം പ്രയോജനപ്പെടുത്താന്‍ ഫെഡറേഷനാവണം. ക്രിക്കറ്റ്‌ ബോര്‍ഡുകാര്‍ നല്‍കിയ കോടികളുടെ പിന്‍ബലത്തില്‍ ജാഡ കാണിക്കാന്‍ നിന്നാല്‍ കാര്യങ്ങള്‍ പഴയപടിയാവുമെന്ന കാര്യം ഫെഡറേഷന്‍ മറക്കരുത്‌.

GOLDEN INDIA

ജീത്തേ ഇന്ത്യാ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളിന്‌ ഒരിക്കലും മറക്കാനാവാത്ത മുഹൂര്‍ത്തം സമ്മനിച്ച്‌ ബൈജൂംഗ്‌ ബൂട്ടിയ നയിച്ച ടീം നെഹ്‌റു കപ്പ്‌ നിലനിര്‍ത്തി. സഡന്‍ ഡെത്തിലേക്ക്‌ ദീര്‍ഘിച്ച മല്‍സരത്തില്‍ ശക്തരായ സിറിയയെ 6-5ന്‌ പരായജപ്പെടുത്തിയാണ്‌ ഇന്ത്യ അംബേദ്‌ക്കര്‍ സ്റ്റേഡിയത്തില്‍ ആവേശമായത്‌. നിശ്ചിത സമയത്ത്‌ ഗോള്‍ പിറന്നിരുന്നില്ല. അധികസമയത്ത്‌ റെനഡി സിംഗിന്റെ ഫ്രീകിക്ക്‌ ഗോളില്‍ ഇന്ത്യ ലീഡ്‌ നേടി. എന്നാല്‍ അവസാന സെക്കന്‍ഡില്‍ സിറിയ ഒപ്പമെത്തി. തുടര്‍ന്ന്‌ നടന്ന ഷൂട്ടൗട്ട്‌ 3-3 ല്‍ അവസാനിച്ചപ്പോഴാണ്‌ സഡന്‍ഡെത്ത്‌ വിജയിയെ നിശ്ചയിച്ചത്‌. സഡന്‍ ഡെത്തിലെ ആദ്യ ശ്രമങ്ങളില്‍ ഇരു ടീമുകളും വിജയിച്ചപ്പോള്‍ രണ്ടാമത്തെ ശ്രമത്തില്‍ സിറിയക്ക്‌ പിഴച്ചു. ഷൂട്ടൗട്ടിലും സഡന്‍ഡെത്തിലുമായി മൂന്ന്‌ മിന്നല്‍ സേവുകള്‍ നടത്തിയ ഗോള്‍ക്കീപ്പര്‍ സുബ്രതോ പാലാണ്‌ ഇന്ത്യന്‍ ഹീറോ. അദ്ദേഹം തന്നെയാണ്‌ മാന്‍ ഓഫ്‌ ദ മാച്ച്‌. ഇന്ത്യന്‍ നായകന്‍ ബൈജൂംഗ്‌ ബൂട്ടിയ ചാമ്പ്യന്‍ഷിപ്പിന്റെ താരമായി.
ഗ്രൂപ്പ്‌ തലത്തില്‍ ഒരു മല്‍സരവും തോല്‍ക്കാതെ എത്തിയ സിറിയയുടെ ആദ്യ തോല്‍വി തന്നെ അവര്‍ക്ക്‌ ആഘാതമായി. നിശ്ചിത സമയത്ത്‌ അപാരമായ ഫുട്‌ബോളാണ്‌ ഇന്ത്യ കാഴ്‌ച്ചവെച്ചത്‌. 2007 ല്‍ മലയാളിയായ എന്‍.പി പ്രദീപിന്റെ ഗോളിലാണ്‌ ഇന്ത്യ സിറിയയെ തോല്‍പ്പിച്ചത്‌. ഇന്നലെയും പ്രദീപ്‌ കളം നിറഞ്ഞു. ഇന്ത്യ അര്‍ഹിച്ച കിരീടമാണ്‌ സ്വന്തമാക്കിയതെന്ന്‌ കോച്ച്‌ ഡേവ്‌ ഹൂട്ടണ്‍ പറഞ്ഞു.
ഇന്ത്യ കപ്പ്‌ സ്വന്തമാക്കുന്നത്‌ കാണാന്‍ അംബേദ്‌ക്കര്‍ സ്റ്റേഡിയം നിറഞ്ഞ്‌ കവിഞ്ഞിരുന്നു. കാണികള്‍ നല്‍കിയ ആവേശത്തില്‍ ഇന്ത്യന്‍ താരങ്ങളും മൈതാനത്ത്‌ നിറഞ്ഞ്‌ നിന്നു. നിശ്ചിത സമയത്ത്‌ ഗോളുകള്‍ പിറക്കാതിരുന്നത്‌ ഇന്ത്യന്‍ നിര്‍ഭാഗ്യമായിരുന്നു. പലവട്ടം ഇന്ത്യ ഗോളിന്‌ അരികിലെത്തി. അധികസമയത്ത്‌ ബൂട്ടിയയെ ഫൗള്‍ ചെയ്‌തതിന്‌ ലഭിച്ച ഫ്രി കിക്കാണ്‌ റെനഡി സിംഗ്‌ ഗോളാക്കി മാറ്റിയത്‌. പക്ഷേ അവശേഷിക്കുന്ന അഞ്ച്‌ മിനുട്ടില്‍ പിടിച്ചുനിന്ന ഇന്ത്യ ഇഞ്ച്വറി ടൈമായ രണ്ട്‌ മിനുട്ടില്‍ പതറി. അങ്ങനെയാണ്‌ സമനില പിറന്നത്‌. ഷൂട്ടൗട്ടില്‍ ആഹ്ലാദത്തോടെ പന്തുകള്‍ എതിരിട്ട സുബ്രതോ പാല്‍ ഇന്ത്യന്‍ മനസ്സിനൊപ്പം പന്തിനെ കുത്തിയകറ്റിയ കാഴ്‌ച്ചയില്‍ ഒ.എന്‍.ജി.സി നെഹ്‌റു കപ്പ്‌ വീണ്ടും ഇന്ത്യക്ക്‌. സ്‌പോര്‍ട്‌സ്‌ മന്ത്രി എം.എസ്‌ ഗില്‍ ബൂട്ടിയക്ക്‌ കപ്പ്‌്‌ സമ്മാനിക്കുമ്പോള്‍ ചരിത്രമാണ്‌ പിറന്നത്‌. രാജ്യാന്തര ഫുട്‌ബോളില്‍ ഇന്ത്യക്ക്‌ ഹാട്രിക്‌ നേട്ടം. 2007 ല്‍ നെഹ്‌റു കപ്പ്‌, 2008 ല്‍ ഏ.എഫ്‌.സി ചാലഞ്ച്‌ കപ്പ്‌, ഇപ്പോഴിതാ 2009 ല്‍ വീണ്ടും നെഹ്‌റു കപ്പ്‌......

ഇന്ത്യ... ഇന്ത്യ... ഇന്ത്യ..ന്യൂഡല്‍ഹി: അംബേദ്‌ക്കര്‍ സ്‌റ്റേഡിയത്തില്‍ ഇന്നലെ കാണാനായത്‌ അല്‍ഭുതകരമായ കാഴ്‌ച്ചകളായിരുന്നു..... ഒരു സമ്പൂര്‍ണ്ണ ഇന്ത്യന്‍ ചിത്രം....! ഗ്യാലറികളില്‍ ത്രിവര്‍ണ്ണ പതാകകളുമായി ആയിരങ്ങള്‍. ചക്‌ദേ വിളികളില്‍ ഒരു ലോകകപ്പ്‌ മല്‍സരത്തിന്റെ ആരവങ്ങള്‍.
നീല കുപ്പായത്തില്‍ കളിച്ച ഇന്ത്യന്‍ താരങ്ങളുടെ കാലുകളിലേക്ക്‌ പന്ത്‌ വരുമ്പോഴെല്ലാം ഗ്യാലറി ഇളകി മറിയുകയായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇത്രയേറെ ആവേശമുയര്‍ത്തിയ ഒരു മല്‍സരം സമീപകാലത്ത്‌ നടന്നിട്ടില്ല. കാണികള്‍ നല്‍കിയ പിന്തുണയില്‍ പലപ്പോഴും അതിന്റെ ആവേശം താരങ്ങളും ആവാഹിച്ചപ്പോള്‍ സിറിയ വിറച്ചു എന്നത്‌ സത്യം. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തിരമാല കണക്കെയായിരുന്നു ഇന്ത്യന്‍ ആക്രമണം. ബൂട്ടിയയും സുനില്‍ ചേത്രിയും എന്‍.പി പ്രദീപുമെല്ലാം മൈതാനം അടക്കിവാണ കാഴ്‌ച്ചക്ക്‌ സാക്ഷികളാവാന്‍ കേരളം, മണിപ്പൂര്‍, ഗോവ, സിക്കിം, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നെല്ലാം കാണികള്‍ എത്തിയിരുന്നു.
രണ്ടാം പകുതിയിലാണ്‌ ഗ്യാലറികള്‍ ശരിക്കും ലൈവ്‌ ആയത്‌. അത്രമാത്രം പ്രാബല്യത്തിലാണ്‌ ഇന്ത്യ കളിച്ചതും. ബൂട്ടിയയും ചേത്രിയും മൈതാനം അടക്കി വാഴുകയായിരുന്നു. ഇന്ത്യന്‍ ആധിപത്യത്തില്‍ വിറച്ച സിറിയന്‍ കോച്ച്‌ പലപ്പോഴും ലൈന്‍ റഫറിമാരുമായി വാക്കേറ്റത്തിന്‌ മുതിര്‍ന്നതും ഗ്യാലറികള്‍ ആഘോഷമാക്കി. അധി സമയത്തം കാണികല്‍ തളര്‍ന്നില്ല. റെനഡിയുടെ ഗോള്‍ പിറന്നപ്പോള്‍ ആഘോഷ പെരുമഴയായിരുന്നു.. സിറിയ തിരിച്ചടിച്ചിട്ടും കാണികള്‍ പതറിയില്ല. ഷൂട്ടൗട്ടില്‍ സുബ്രതോ പാലിനൊപ്പമായിരുന്നു ഗ്യാലറികള്‍... ചക്‌ദേ ഇന്ത്യ....
ഫുട്‌ബോള്‍
ന്യൂഡല്‍ഹി: ഇത്‌ ചരിത്രമാണ്‌..... നിറമുള്ള ചരിത്രം..... നമ്മുടെ ഫുട്‌ബോളിലെ വലിയ ചരിത്രം. നെഹ്‌റു കപ്പ്‌ നിലനിര്‍ത്തിയതിലും വലിയ നേട്ടം ടീം തളരാതെ പോരാടിയതിലാണ്‌. സിറിയയെ വെള്ളം കുടിപ്പിച്ച പ്രകടനത്തിന്‌ ചുക്കാന്‍ പിടിച്ച ഗോള്‍ക്കീപ്പര്‍ സുബ്രതോ പാല്‍ മുതല്‍ എല്ലാവരും കൈമെയ്‌ മറന്ന്‌ നടത്തിയ പ്രകടനത്തില്‍ ലഭിച്ച ഈ കപ്പിന്‌ പത്തരമാറ്റ്‌ തിളക്കമുണ്ട്‌.
ഗ്രൂപ്പ്‌ തലത്തില്‍ ഒരു ഗോളിന്റെ പരാജയം രുചിച്ച ഇന്ത്യയായിരുന്നില്ല ഇന്നലെ അംബേദ്‌ക്കര്‍ സ്റ്റേഡിയത്തില്‍ ഇറങ്ങിയത്‌. ജയിക്കാന്‍ തന്നെയുറച്ച കുട്ടികളായി, മൂന്നാം വര്‍ഷത്തിലും ഒരു രാജ്യാന്തര കിരീടം നേടാനുള്ള വ്യക്തമായ ലക്ഷ്യത്തില്‍, ആക്രമണത്തിന്റെ അതിവ്യക്തമായ സൂത്രവാക്യങ്ങളുമായാണ്‌ ട
ീം ഇറങ്ങിയത്‌. 2007 ല്‍ നെഹ്‌റു കപ്പും 2008 ല്‍ ഏ.എഫ്‌.സി ചാലഞ്ച്‌ കപ്പും ഇന്ത്യ സ്വന്തമാക്കിയിരുന്നു. നിറഞ്ഞ ഗ്യാലറികള്‍ ആഗ്രഹിച്ചത്‌ പോലെ ഇന്ത്യന്‍ സംഘത്തിന്റെ മുന്‍നിരയില്‍ ബൂട്ടിയയും ചേത്രിയും. മധ്യ നിരയില്‍ പ്രദീപും സ്റ്റീവന്‍ ഡയസും ക്ലൈമാക്‌സും ആന്റണി പെരേരയും പിന്‍നിരയില്‍ മഹേഷ്‌ ഗാവ്‌ലിയും അന്‍വര്‍ അലിയും സുര്‍കുമാര്‍ സിംഗും ഗുര്‍മാംഗി സിംഗും. ഗോള്‍വലയം കാക്കാന്‍ സുബ്രതോ പാല്‍. ആര്‍ക്കും പരുക്കുകളുണ്ടായിരുന്നില്ല. ഏറ്റവും മികച്ച ഇലവനെ തന്നെ രംഗത്തിറക്കാന്‍ കഴിഞ്ഞതിന്റെ കരുത്തില്‍ ഡേവ്‌ ഹൂട്ടണ്‍ തുടക്കം മുതല്‍ നിര്‍ദ്ദേശങ്ങളുമായി സജീവമായിരുന്നു.
രണ്ടാം മിനുട്ടില്‍ തന്നെ ബൂട്ടിയ ഗ്യാലറികളെ കൈയ്യിലെടുത്തു. ആന്റണി പെരേര സിറിയന്‍ ഡിഫന്‍സില്‍ നിന്നും റാഞ്ചിയെടുത്ത പന്ത്‌ കൃത്യമായി ലഭിച്ചത്‌ നായകന്‌. ഒറ്റക്കുതിപ്പില്‍ ബൂട്ടിയ സിറിയന്‍ ബോക്‌സില്‍. പക്ഷേ ഷോട്ട്‌ സിറിയന്‍ ഗോള്‍ക്കീപ്പര്‍ രക്ഷപ്പെടുത്തി. മറുഭാഗത്ത്‌ മല്‍സരത്തിലെ ആദ്യ കോര്‍ണര്‍ കിക്കുമായി സിറിയ സമ്മര്‍ദ്ദം ചെലുത്തി. പന്ത്‌ തല കൊണ്ട്‌ ചെത്തിയിടാന്‍ നാല്‌ സിറിയക്കാര്‍ ഇന്ത്യന്‍ ബോക്‌സില്‍. പക്ഷേ പ്രദീപ്‌ ഉയര്‍ന്നു പൊങ്ങി പന്ത്‌ അടിച്ചകറ്റി. നാലാം മിനുട്ടില്‍ ഇന്ത്യയുടെ മനോഹരമായ മുന്നേറ്റം കണ്ടു. സുബ്രതോ പാല്‍ അടിച്ചുനല്‍കിയ പന്ത്‌ സുര്‍കുമാര്‍ സിംഗിന്‌. അവിടെ നിന്നും പ്രദീപിലേക്ക്‌. പ്രദീപ്‌ വലത്‌ വിംഗിലുടെ കുതിച്ചുകയറി ആന്റണിക്ക്‌ പന്ത്‌ നല്‍കി. സുന്ദരമായ ക്രോസാണ്‌ ആന്റണി ബൂട്ടിയക്ക്‌ നല്‍കിയത്‌. പക്ഷേ ബൂട്ടിയയുടെ ഷോട്ട്‌ ദുര്‍ബലമായിരുന്നു.
ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ സൂപ്പര്‍താരം സ്‌റ്റീവന്‍ ഡയസും സുര്‍കുമാറും സിറിയന്‍ ബോക്‌സിലേക്ക്‌ ശരവേഗതയില്‍ വന്നത്‌ ഒമ്പതാം മിനുട്ടില്‍. അവിടെയും ഫിനിഷിംഗില്‍ പിഴച്ചു. പന്ത്രണ്ടാം മിനുട്ടില്‍ സിറിയക്കാര്‍ ഗോളിന്‌ അരികിലെത്തി. ബാക്രി തറാബിന്റെ ലോംഗ്‌ ക്രോസ്‌ വലത്‌ വിംഗില്‍ സ്വീകരിച്ച കലിനൂയി തകര്‍പ്പന്‍ ഷോട്ടിലുടെ വല ചലിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതിനേക്കാള്‍ മികവില്‍ സുബ്രതോ പാല്‍ പന്ത്‌ കുത്തിയകറ്റി. പതിനെട്ടാം മിനുട്ടില്‍ രണ്ട്‌ സിറിയന്‍ ഡിഫന്‍ഡര്‍മാരെ അനായാസം മറികടന്ന്‌ ബൂട്ടിയ പൊനാല്‍ട്ടി ബോക്‌സില്‍ കയറി. അദ്ദേഹത്തിന്റെ ക്രോസിനൊപ്പമെത്താന്‍ ചേത്രിക്ക്‌ കഴിഞ്ഞില്ല. സിറിയന്‍ മുന്‍നിരയിലെ അപകടകാരിയായ അബ്ദുള്‍ ഫത്താഗ അലയെ നിയന്ത്രിക്കുന്നതില്‍ അന്‍വര്‍ അലി വിജയിച്ചപ്പോല്‍ സിറിയക്കാരുടെ ആക്രണത്തിന്റെ വേഗത കുറഞ്ഞിരുന്നു. ഇരുപത്തിയെട്ടാം മിനുട്ടില്‍ ഇന്ത്യന്‍ നായകന്‍ ബുക്ക്‌ ചെയ്യപ്പെട്ടു. സ്റ്റീവന്‍ ഡയസും ആന്റണി പെരേരയും സമ്മര്‍ദം ചെലുത്തിയ ഘട്ടങ്ങളില്‍ പന്ത്‌ സിറിയന്‍ ഹാഫില്‍ വട്ടമിട്ട്‌ നില്‍ക്കുകയായിരുന്നു. ഇന്ത്യ ചിത്രത്തില്‍ നിറയവെ കാണികളുടെ ആരവത്തിനും ശക്തി വര്‍ദ്ധിച്ചു. മുപ്പത്തിയാറാം മിനുട്ടില്‍ സിറിയന്‍ പെനാല്‍ട്ടി ബോക്‌സില്‍ ഒരു ഡിഫന്‍ഡര്‍ മാത്രം നില്‍ക്കവെ സ്റ്റീവന്‍ ഡയസിന്റെ ലോംഗ്‌ റേഞ്ചര്‍ പിഴച്ചു.
ഇന്ത്യയില്‍ നിന്ന്‌ ഇത്ര വാശിയുള്ള പ്രകടനം സിറിയ പോലും പ്രതീക്ഷിച്ചിരുന്നില്ല. ആവേശത്തിന്റെ 47 മിനുട്ട്‌ സമ്മാനിച്ചാണ്‌ ഇന്ത്യന്‍ ടീം ഇടവേളക്ക്‌ പിരിഞ്ഞത്‌.
രണ്ടാം പകുതിയില്‍ ഇന്ത്യ അപകടകരമായി മൈതാനത്ത്‌ നിറയുന്ന കാഴ്‌ച്ചയാണ്‌ കണ്ടത്‌. ഏത്‌ നിമിഷവും ഇന്ത്യ ഗോള്‍ സ്‌ക്കോര്‍ ചെയ്യുമെന്ന്‌ തോന്നി. തുടക്കത്തില്‍ തന്നെ ചേത്രിയുടെ മനോഹരമായ നീക്കത്തില്‍ ഇന്ത്യക്ക്‌ ഫ്രീകിക്ക്‌. സ്‌റ്റീവന്‍ ഡയസാണ്‌ സിറിയന്‍ പെനാല്‍ട്ടി ബോക്‌സിന്‌ തൊട്ട്‌ മുന്നില്‍ നിന്നും കിക്ക്‌ പായിച്ചത്‌. പ്രതിരോധ മതില്‍ തകര്‍ത്ത പന്ത്‌ പക്ഷേ ഗോള്‍ക്കീപ്പര്‍ കുത്തിയകറ്റി. അടുത്ത മിനുട്ടില്‍ ബൂട്ടിയയുടെ ഊഴം. ഇന്ത്യന്‍ നായകന്‍ ഒറ്റയോട്ടത്തില്‍ മറികടന്നത്‌ മൂന്ന്‌ ഡിഫന്‍ഡര്‍മാരെ. പന്ത്‌ പ്രദീപിന്‌. പ്രദീപില്‍ നിന്നും ചേത്രിക്ക്‌. പക്ഷേ ഓഫ്‌ സൈഡ്‌ കൊടി ഉയര്‍ന്നു. വിട്ടുകൊടുക്കാന്‍ ഭാവമില്ലാതെ സിറിയക്കാര്‍ നടത്തിയ പ്രത്യാക്രമണങ്ങളില്‍ ഇന്ത്യന്‍ ബോക്‌സില്‍ പന്ത്‌ എത്തിയെങ്കിലും സൂബ്രതോ അസാധ്യ ഫോമിലായിരുന്നു. ഒടുവില്‍ ലോംഗ്‌ വിസില്‍ വരെ പടര്‍ന്ന ആവേശം അധിക സമയത്തിലെത്തി. ഇവിടെയായിരുന്നു ഇന്ത്യ മനോഹരമായ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. ബൂട്ടിയയെ ഫൗള്‍ ചെയ്‌തതിന്‌ അനുവദിക്കപ്പെട്ട ഫ്രീകിക്ക്‌ എടുത്തത്‌ റെനഡി സിംഗ്‌. സുന്ദരമായ കിക്ക്‌ പോസ്‌റ്റിന്റെ വലത്‌ മൂലയില്‍. ഗ്യാലറികള്‍ പൊട്ടിത്തെറിച്ചു. ആഘോഷപൊടിപൂരം....
മല്‍സരം അവസാനിക്കാന്‍ അപ്പോള്‍ അഞ്ച്‌ മിനുട്ട്‌ മാത്രം. സിറിയക്കാര്‍ ആകെ പരിഭ്രാന്തിയിലായിരുന്നു. എന്ത്‌ ചെയ്യണമെന്നറിയാത്ത നിമിഷങ്ങളില്‍ അവരുടെ വന്യമായ ആക്രമണങ്ങള്‍. ഒന്നും ഫലം ചെയ്‌തില്ല. അധികസമയമായി രണ്ട്‌ മിനുട്ട്‌. ഇന്ത്യ പൊട്ടിത്തെറിക്കാന്‍ നില്‍ക്കുകയായിരുന്നു. സെക്കന്‍ഡുകള്‍ ബാക്കി.... അവസാന നീക്കവുമായി അബ്ദുള്‍ ഫത്താഹ്‌. അദ്ദേഹത്തിന്റെ ക്രോസ്‌ ഹാല്‍ മുഹമ്മദിന്‌. ഹെഡ്ഡര്‍ വലയില്‍..... ഇന്ത്യന്‍ ഡിഫന്‍ഡര്‍മാര്‍ ഒരുക്കിയ ഓഫ്‌ സൈഡ്‌ കെണിയില്‍ നിന്നുമാണ്‌ മുഹമ്മദ്‌ കുതറിയത്‌. ലോംഗ്‌ വിസില്‍.... പെനാല്‍ട്ടി ഷൂട്ടൗട്ട്‌.
സ്റ്റേഡിയം നിശബ്ദതയില്‍. ആദ്യ കിക്ക ക്ലൈമാക്‌സ്‌ ലോറന്‍സിന്റേത്‌. ഗോള്‍... സിറിയക്കായി കല്‍നൂയി-അതും ഗോള്‍ 1-1.
ഇന്ത്യയുടെ രണ്ടാം കിക്ക്‌ പായിച്ചത്‌ റെനഡി സിംഗ്‌. പക്ഷേ കിക്ക്‌ പോസ്‌റ്റില്‍ തട്ടി പുറത്ത്‌. അധികസമയത്തെ ഹീറോ ഷൂട്ടൗട്ടില്‍ വില്ലന്‍. സിറിയയുടെ കിക്കെടുത്ത ബിലാലിന്‌ പക്ഷേ പിഴച്ചു. സ്‌ക്കോര്‍ 1-1 ല്‍ തന്നെ. ഇന്ത്യക്കായി മൂന്നാം കിക്ക്‌ പായിച്ചത്‌ ചേത്രി-ഗോള്‍... ഇന്ത്യക്ക്‌ ലീഡ്‌ 2-1. സിറിയക്കായി ഹാല്‍ മുഹമ്മദ്‌. ഷോട്ട്‌ സുബ്രതോ പാല്‍ കുത്തിയകറ്റി. ഇന്ത്യക്ക്‌ നേട്ടം. ഇന്ത്യയുടെ നാലാം കിക്ക്‌. സ്റ്റീവന്‍ ഡയസിന്‌ പിഴച്ചില്ല. സിറിയക്കായി ഗോള്‍ക്കീപ്പര്‍ ബുസ്‌തം തന്നെ. അത്‌ ഗോള്‍. ഇന്ത്യയുടെ അവസാന കിക്കെടുക്കുന്നത്‌ മെഹ്‌റാജു്‌ദീന്‍ വാദ്ദു. ഗോളായാല്‍ ഇന്ത്യക്ക്‌ കപ്പ്‌. പക്ഷേ വാദ്ദു പന്തടിച്ചത്‌ ഗോള്‍ക്കീപ്പറുടെ കൈകളിലേക്ക്‌. വീണ്ടും ടെന്‍ഷന്‍... സിറിയക്കായി അബ്ദുള്‍ റസാക്ക്‌ ഗോള്‍ നേടിയപ്പോള്‍ ഷൂട്ടൗട്ട്‌്‌ 3-3 ല്‍. പിന്നെ സഡന്‍ഡെത്ത്‌്‌.
ഇന്ത്യക്കായി അന്‍വര്‍ അലി-സുന്ദരമായ പ്ലേസിംഗ്‌ ഷോട്ട്‌-ഗോള്‍. അബ്ദുള്‍ അലി സിറിയയെ ഒപ്പമെത്തിച്ചു. 1-1. ഇന്ത്യക്കായി സുര്‍കുമാര്‍ സിംഗ്‌-സുന്ദരമായ മറ്റൊരു ഗോള്‍. സിറിയക്കായി ഹംസ അല്‍ അത്താനി. എന്തിനും തയ്യാറായി സുബ്രതോ പാല്‍.... അത്താനിയുടെ ഹൈ കിക്ക്‌ വാനിലുയര്‍ന്ന്‌ സുബ്രതോ കുത്തയകറ്റി..... കപ്പ്‌്‌ ഇന്ത്യക്ക്‌....! 120 മിനുട്ടും പിന്നെ ഇരുപത്‌ മിനുട്ടും...... മാരത്തോണ്‍ ഫുട്‌ബോള്‍ മാമാങ്കത്തില്‍ ഇന്ത്യ പതറിയില്ല. 6-5 ന്‍രെ വിസ്‌മയവിജയം.... സുബ്രതോ മാന്‍ ഓഫ്‌ ദ മാച്ച്‌. ബൂട്ടിയ മാന്‍ ഓഫ്‌ ദ ചാമ്പ്യന്‍ഷിപ്പ്‌.....

അഞ്ച്‌ വര്‍ഷം
ലണ്ടന്‍: ജോണ്‍ ടെറിയെ തേടി അടുത്ത അഞ്ച്‌ വര്‍ഷത്തേക്ക്‌ ആരും വരേണ്ട...! അദ്ദേഹം ചെല്‍സിയുടെ നീലക്കുപ്പായത്തില്‍ തന്നെയായിരിക്കും ഈ കാലയളവില്‍. ഇന്നലെ അദ്ദേഹം ചെല്‍സിയുമായി അഞ്ച്‌ വര്‍ഷത്തെ പുതിയ കരാറില്‍ ഒപ്പിട്ടു. ഈ സീസണില്‍ ടെറിയെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി കോടികള്‍ ട്രാന്‍സ്‌ഫര്‍ മാര്‍ക്കറ്റിലേക്ക്‌ നല്‍കിയിരുന്നു. എന്ത്‌ വില കൊടുത്തും ടെറിയെ സ്വന്തമാക്കാന്‍ സിറ്റിയുടെ അറേബ്യന്‍ മുതലാളിമാര്‍ രംഗത്ത്‌ വന്നെങ്കിലും നായകനെ കൈമാറാന്‍ ചെല്‍സി ഒരുക്കമായിരുന്നില്ല. സ്‌റ്റാഫോര്‍ഡ്‌ ബ്രിഡ്‌ജിലെ തന്റെ ആസ്ഥാനത്ത്‌ കളിച്ച്‌ വിരമിക്കാന്‍ തന്നെയാണത്രെ ടെറിയുടെ തീരുമാനം. പ്രീമിയര്‍ ലീഗ്‌ പിടിക്കാനായി ഇത്തവണ കൂടുതല്‍ പണമിറക്കിയവര്‍ സിറ്റിയായിരുന്നു. ഇമാനുവല്‍ അബിദേയര്‍, കാര്‍ലോസ്‌ ടെവസ്‌, റോക്കി സാന്താക്രൂസ്‌, ജറാത്ത്‌ ബാറ്റി എന്നിവരെയെല്ലാം സിറ്റി സ്വന്തമാക്കിയിരുന്നു. ടെറിക്ക്‌ അദ്ദേഹം പറയുന്ന തുക പോലും വാഗ്‌ദാനം ചെയ്യപ്പെട്ടു. മുഖ്യ ഡിഫന്‍ഡറായി ടെറിയെ നോട്ടമിട്ട ശേഷമാണ്‌ സിറ്റി ആഴ്‌സനലില്‍ നിന്ന്‌ കാലോ ടൂറെയെ വാങ്ങിയത്‌. ടെറിയുമായി പുതിയ കരാര്‍ ഒപ്പിട്ട ശേഷം ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ ഒരു ഘട്ടത്തിലും ക്യാപ്‌റ്റനെ കൈമാറാന്‍ ടീം ആലോചിച്ചിരുന്നില്ലെന്ന്‌ കോച്ച്‌ കാര്‍ലോസ്‌ അന്‍സലോട്ടി പറഞ്ഞു. പതിനാലാം വയസ്സ്‌ മുതല്‍ ടെറി ചെല്‍സിയുടെ ഭാഗമാണ്‌. രണ്ട്‌ തവണ അദ്ദേഹം ടീമിന്‌ പ്രീമിയര്‍ ലീഗ്‌ കിരീടം സമ്മാനിച്ചു. നാല്‌ തവണ എഫ്‌.എ കപ്പ്‌ നേടികൊടുത്തു. ലീഗ്‌ കപ്പ്‌ മൂന്ന്‌ തവണയും കപ്പ വിന്നേഴ്‌സ്‌ കപ്പ്‌ ഒരു തവണയും സ്വന്തമാക്കിയ ടീമില്‍ ടെറിയുടെ വിളിപ്പേര്‌ മിസ്റ്റര്‍ ചെല്‍സി എന്നായിരുന്നു. 2008 ല്‍ ചെല്‍സി ചാമ്പ്യന്‍സ്‌ ലീഗിന്റെ ഫൈനല്‍ കളിച്ചപ്പോള്‍ നായകനായിരുന്നു ടെറിക്ക്‌ അന്ന്‌ നിര്‍ണ്ണായക ഘട്ടത്തില്‍ പെനാല്‍ട്ടി നഷ്ടമായിരുന്നു. മോസ്‌ക്കോയില്‍ നടന്ന ഫൈനല്‍ 1-1 ലായിരുന്നു. ഷൂട്ടൗട്ടലാണ്‌ മാഞ്ചസ്റ്റര്‍ ജയിച്ചത്‌. ഇതിനകം ചെല്‍സിക്കായി 276 മല്‍സരങ്ങള്‍ കളിച്ച താരം 17 ഗോളുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്‌. 2003 ലാണ്‌ അദ്ദേഹം രാജ്യാന്തര രംഗത്ത്‌ ഇംഗ്ലണ്ടിനായി അരങ്ങേറിയത്‌. 54 മല്‍സരങ്ങളാണ്‌ ഇത്‌ വരെ കളിച്ചത്‌.

Saturday, August 29, 2009

BEAUTIFUL SOCCER

ഫുട്‌ബോള്‍ വസന്തം
ലണ്ടന്‍: ഗോള്‍വലയം കാക്കുന്നത്‌ ഇകാര്‍ കാസിയാസ്‌, പിന്‍നിരയില്‍ ഗുട്ടി, മധ്യനിരയില്‍ കരീം ബെന്‍സാമ, കക്ക, മുന്‍നിരയില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ...... ഈ നിര ഫുട്‌ബോള്‍ പ്രേമികളുടെ വന്യമായ സ്വപ്‌നത്തിലായിരുന്നു ഇത്‌ വരെ. പക്ഷേ ലോക സോക്കറിലെ സ്വപ്‌നനിരയാണ്‌ ഇത്തവണ സ്‌പാനിഷ്‌ ലീഗില്‍ റയല്‍ മാഡ്രിഡിനായി ബൂട്ട്‌ കെട്ടുന്നത്‌. സ്‌പാനിഷ്‌ ലീഗ്‌ ചാമ്പ്യന്മാരായ ബാര്‍സിലോണയുടെ നിര നോക്കുക-പിന്‍നിരയില്‍ കാര്‍ലോസ്‌ പുയോളും സംഘവും. മധ്യനിരയില്‍ സുല്‍ത്താന്‍ ഇബ്രാഹീമോവിച്ച്‌, മുന്‍നിരയില്‍ ഇത്തവണ കാമറൂണുകാരനായ സാമുവല്‍ ഇറ്റോയില്ല. പക്ഷേ ലയണല്‍ മെസിയും തിയറി ഹെന്‍ട്രിയുമുണ്ട്‌. സൂപ്പര്‍ താരങ്ങളുടെ അങ്കവീര്യം സ്‌പാനിഷ്‌ ലീഗില്‍ മാത്രം ഒതുങ്ങുന്നില്ല. ഇറ്റലിയിലേക്ക്‌ വന്നാല്‍ അവിടെയും ലോകോത്തര നിരയാണ്‌ . ഇന്റര്‍ മിലാന്‌ ഇത്തവണ ഇബ്രാഹീമോവിച്ച്‌ ഇല്ല എന്നത്‌ സത്യം. പക്ഷേ സാമുവല്‍ ഇറ്റോ എന്ന മാന്ത്രിക കാലുകാരന്‍ അവിടെയാണ്‌. ബ്രസീലുകാരന്‍ അഡ്രിയാനോയും സംഘവും അവിടെയുണ്ട്‌. ഏ.സി മിലാന്‍ നിരയില്‍ കക്കയില്ലെങ്കിലും സൂപ്പര്‍ താരങ്ങളുടെ കാര്യത്തില്‍ പഞ്ഞമില്ല. ഏ.എസ്‌ റോമയില്‍ ഫ്രാന്‍സിസ്‌ക്കോ ടോട്ടിയും നിരയുമുണ്ട്‌. യുവന്തസിലാണ്‌ അലക്‌സാണ്ടറോ ദെല്‍പിയാറോയും കുട്ടികളും. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിലും താരദാരിദ്ര്യമില്ല. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ നിരയില്‍ നിന്ന്‌ റൊണാള്‍ഡോയും കാര്‍ലോസ്‌ ടെവസും മാറിയെങ്കിലും മൈക്കല്‍ ഓവനും വെയിന്‍ റൂണിയും ബെര്‍ബതോവുമെല്ലാം ചുവപ്പന്‍ സംഘത്തിന്‌ കരുത്ത്‌ പകര്‍ന്ന്‌ രംഗത്തുണ്ട്‌. ആഴ്‌സനലില്‍ സെസ്‌ക്‌ ഫാബ്രിഗസിനെ പോലുളള അനുഭവ സമ്പന്നര്‍ക്കൊപ്പം തിയോ വാല്‍ക്കോട്ടിനെ പോലുള്ള വെടിക്കെട്ടുകാരുണ്ട്‌. ചെല്‍സിക്ക്‌ ഇത്തവണ ഷെവ്‌ചെങ്കോയെ നഷ്‌ടമാവും. പക്ഷേ അനുഭവസമ്പന്നനായ നായകന്‍ ജോണ്‍ ടെറി അവിടെ തന്നെയുണ്ട്‌. ടെറിയെ എന്ത്‌ വില കൊടുത്തും റാഞ്ചാന്‍ മാഞ്ചസ്‌റ്റര്‍ സിറ്റിക്കാര്‍ വല വിരിച്ചിരുന്നു. പക്ഷേ അതിലൊന്നും നീല സൈന്യത്തിന്റെ കപ്പിത്താന്‍ വീണില്ല. ഗോള്‍ക്കീപ്പര്‍ പീറ്റര്‍ ചെക്‌, മധ്യനിരക്കാരന്‍ ഫ്രാങ്ക്‌ ലെംപാര്‍ഡ്‌ , മുന്‍നിരക്കാരന്‍ ദിദിയര്‍ ദ്രോഗ്‌ബെ എന്നിവരെല്ലാം അവിടെ തന്നെ. ലിവര്‍പൂളിന്‌ ഇത്തവണ പ്രീമിയര്‍ ലീഗ്‌ സീസണില്‍ നല്ല തുടക്കം ലഭിച്ചിട്ടില്ല., അതിന്‌ കാരണം അവരുടെ സൂപ്പര്‍ നായകന്‍ സ്റ്റീവന്‍ ജെറാര്‍ഡിന്റെ മോശം ഫോമാണ്‌. കളിച്ച മൂന്ന്‌ പ്രിമിയര്‍ ലീഗ്‌ മല്‍സരങ്ങളില്‍ രണ്ടിലും അടിയറവ്‌ പറഞ്ഞ ടീമിന്റെ സൂപ്പര്‍ കോച്ച്‌ റാഫേല്‍ ബെനിറ്റസ്‌ പക്ഷേ സമ്മര്‍ദ്ദത്തില്‍ കീഴടങ്ങുന്ന പ്രകൃതക്കാരനല്ല. ഈ മൂന്ന്‌ വമ്പന്മാരെ കൂടാതെ ഇത്തവണ അട്ടിമറികള്‍ നടത്താനുളള കോപ്പുമായാണ്‌ മാഞ്ചസ്റ്റര്‍ സിറ്റിക്കാര്‍ രംഗത്തുളളത്‌. വന്‍ വില മുടക്കി റോബിഞ്ഞോയെയും കാര്‍ലോസ്‌ ടെവസിനെയുമെല്ലാം അവര്‍ സ്വന്തമാക്കിയിട്ടുണ്ട്‌. ആരും പ്രതീക്ഷിക്കാത്ത ടീമായ ടോട്ടന്‍ഹാമാണ്‌ ഇപ്പോള്‍ ലീഗില്‍ മുന്നില്‍. അവരുടെ നിരയില്‍ ലോകത്തിന്‌ പരിചയുമുളള സൂപ്പറുകള്‍ ഇല്ല. പക്ഷേ അട്ടിമറികള്‍ക്ക്‌ കോപ്പുളള വമ്പന്മാരുണ്ട്‌. ബേണ്‍ലി, പോര്‍ട്‌സ്‌മൗത്ത്‌ തുടങ്ങിയ പിന്‍നിരക്കാരും ഇത്തവണ നല്ല വില മാര്‍ക്കറ്റില്‍ മുടക്കിയിട്ടുണ്ട്‌. ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിച്ചിന്റെ കുത്തക കഴിഞ്ഞ തവണ തകര്‍ന്നതാണ്‌. ഇത്തവണ കരുത്തരായ നിരയെ തന്നെയാണ്‌ ബയേണ്‍ രംഗത്തിറക്കിയിരിക്കുന്നത്‌. പക്ഷേ പോയ വര്‍ഷത്തെ അട്ടിമറികള്‍ ആവര്‍ത്തിക്കാന്‍ കരുത്തുളളവരായി ഹാംബര്‍ഗ്ഗിനെ പോലുളളവര്‍ രംഗത്തുണ്ട്‌. ഫ്രഞ്ച്‌ ലീഗില്‍ ലിയോണിന്റെ ആധിപത്യം പോയ വര്‍ഷം ചോദ്യം ചെയ്യപ്പെട്ടതാണ്‌. ഒളിംപിക്‌ മാര്‍സലിയാണ്‌ താര മാര്‍ക്കറ്റില്‍ ഇത്തവണ കൂടുതല്‍ പണം മുടക്കിയത്‌.
ക്ലബുകളെല്ലാം ഇത്തവണ കാര്യമായി തന്നെയാണ്‌ രംഗത്ത്‌ വന്നിരിക്കുന്നത്‌. എല്ലാവരും സീസണിന്‌ മുമ്പുളള പരിശീലന പര്യടനങ്ങളില്‍ ഗൗരവതരമായി തന്നെയാണ്‌ പങ്കെടുത്തത്‌. റയല്‍ മാഡ്രിഡുകാര്‍ അയര്‍ലാന്‍ഡിലായിരുന്നു പരിശീലനത്തിന്‌ പോയത്‌. റയലിന്റെ തട്ടകമായ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ സൂപ്പര്‍ താരങ്ങളുടെ നിര തന്നെയാണ്‌ ഇത്തവണ വന്നത്‌.
കൃസ്റ്റിയനോ റൊണാള്‍ഡോയെ അവതരിപ്പിച്ച ദിനത്തില്‍ സ്‌റ്റേഡിയത്തിലെ ഒരു ലക്ഷത്തോളം ഇരിപ്പിടങ്ങള്‍ നിറഞ്ഞിരുന്നു. യൂറോപ്യന്‍ സോക്കര്‍ ചരിത്രത്തില്‍ ഇത്രയും വലിയ വരവേല്‍പ്പ്‌ ആര്‍ക്കും ലഭിച്ചിരുന്നില്ല. സൈനുദ്ദിന്‍ സിദാന്‍ എന്ന ഫ്രഞ്ച്‌ ഇതിഹാസത്തിനെ വരവേല്‍ക്കാന്‍ ബെര്‍ണബു നിറഞ്ഞിരുന്നു. പക്ഷേ അതിനേക്കാള്‍ വലിയ വരവേല്‍പ്പാണ്‌ പോര്‍ച്ചുഗല്‍ താരത്തിന്‌ ലഭിച്ചത്‌. കക്ക വന്നപ്പോഴും ബെര്‍ണബു ആഘോഷമായാണ്‌ വരവേറ്റത്‌. കരീം ബെന്‍സാമയെ കാണാനും സോക്കര്‍ പ്രേമികള്‍ തടിച്ചുകൂടി. ഈ മൂന്ന്‌ വന്‍ താരങ്ങളുടെ വരവോടെ റയലിന്റെ ആരാധകരിപ്പോള്‍ ആകാശത്താണ്‌. എല്ലാ മല്‍സരരങ്ങളിലും ടീം ജയിക്കുമെന്ന സ്വപ്‌നത്തിലാണവര്‍. സ്‌പാനിഷ്‌ ലീഗ്‌ ഇന്നലെ ആരംഭിച്ചു. ആദ്യ മല്‍സരത്തില്‍ തന്നെ ശക്തരായ ഡിപ്പോര്‍ട്ടീവോയാണ്‌ റയലിന്റെ പ്രതിയോഗികള്‍. നല്ല തുടക്കം ടീമിന്‌ ലഭിക്കാത്തപക്ഷം ഓരോ മല്‍സരത്തിും സമ്മര്‍ദ്ദമേറും. സൂപ്പര്‍ താരങ്ങള്‍ മാത്രമുണ്ടായിട്ട്‌ കാര്യമില്ല എന്ന സത്യം റയല്‍ പണ്ട്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. സിദാനും റൊണാള്‍ഡോയും റൗളും ഡേവിഡ്‌ ബെക്കാമുമെല്ലാം കളിച്ച കാലത്തില്‍ ടീമിന്‌ വലിയ മല്‍സരങ്ങളില്‍ പതര്‍ച്ച അനുഭവപ്പെട്ടിട്ടുണ്ട്‌്‌. ബാര്‍സിലോണയുടെ ഫോമാണ്‌ അവര്‍ക്ക്‌ വലിയ വെല്ലുവിളി. അസാമാന്യ. ഫോമിലായിരുന്നു പോയ സീസണില്‍ ബാര്‍സ കളിച്ചത്‌-പ്രത്യേകിച്ച്‌ അവരുടെ മുന്‍നിരക്കാരന്‍ മെസി. സ്‌പാനിഷ്‌ ലീഗ്‌ മാത്രമല്ല കിംഗ്‌സ്‌ കപ്പും യുവേഫ ചാമ്പ്യന്‍സ്‌ ലീഗും ബാര്‍സയാണ്‌ റാഞ്ചിയത്‌. ഒരു സ്‌പാനിഷ്‌ ക്ലബിനും ഒരു സീസണില്‍ മൂന്ന്‌ വലിയ കിരീടങ്ങള്‍ ലഭിച്ചിരുന്നില്ല. ആ റെക്കോര്‍ഡാണ്‌ ഇപ്പോള്‍ ബാര്‍സയുടെ പേരില്‍. ഈ റെക്കോര്‍ഡ്‌ സ്വന്തമാക്കാനാണ്‌ റയല്‍ വലിയ താരങ്ങളെ കൊണ്ടു വന്നിരിക്കുന്നത്‌. തനി്‌ക്‌ ലഭിച്ച വരവേല്‍പ്പ്‌ സമയത്ത്‌ ഈ കാര്യം റൊണാള്‍ഡോ പറഞ്ഞിരുന്നു. മൂന്ന്‌ വലിയ കിരീടങ്ങളും സ്വന്തമാക്കാനുളള കരുത്ത്‌ തന്റെ ടീമിനുണ്ടെന്നാണ്‌ അദ്ദേഹം വ്യക്തമാക്കിയത്‌.
പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്ററിന്റെ ആധിപത്യം ഇത്തവണ ചോദ്യം ചെയ്യപ്പെട്ടാല്‍ അല്‍ഭുതപ്പെടാനില്ല. റൊണാള്‍ഡോയും സംഘവുമായിരുന്നു ടീമിന്റെ കുന്തമുന. പക്ഷേ ഇത്തവണ റൊണാള്‍ഡോയില്ലാതെ തന്നെ ടീം രണ്ട്‌്‌ കളികളില്‍ തോറ്റിരിക്കുന്നു. ബേര്‍ണ്‍ലിയെ പോലുളള ദുര്‍ബലര്‍ക്ക്‌ മുന്നിലാണ്‌ ടീം അടിയറവ്‌ പറഞ്ഞത്‌. റൂണി-മൈക്കല്‍ ഓവന്‍ കോമ്പിനേഷന്‍ ക്ലി്‌ക്‌ ചെയ്‌താല്‍ മാത്രമാണ്‌ ഫെര്‍ഗ്ഗിക്ക്‌ രക്ഷ.
എല്ലാ സീസണിലും ശരാശരി നിലവാരത്തില്‍ കളിക്കുന്നവരാണ്‌ ചെല്‍സി. അവര്‍ ഇത്തവണയും തുടക്കം മോശമാക്കിയിട്ടില്ല. ലിവര്‍പൂളാണ്‌ നിരാശ നല്‍കിയത്‌. പക്ഷേ ജെറാര്‍ഡ്‌ പൂര്‍ണ്ണ ആരോഗ്യവാനായി കളിക്കുന്ന പക്ഷം ആ പ്രശ്‌നവും ഇല്ലാതാക്കാനാവും. എന്തായാലും ഇനിയുള്ള നാളുകള്‍ സോക്കര്‍ വസന്തമാണ്‌...സൂപ്പര്‍ താരങ്ങളുടെ തകര്‍പ്പന്‍ അങ്കങ്ങള്‍ ഇ.എസ്‌.പി.എന്നും സ്‌റ്റാര്‍ സ്‌പോര്‍ട്‌സും ടെന്‍ സ്‌പോര്‍ട്‌സുമെല്ലാം ഇന്ത്യന്‍ ആരാധകരില്‍ എത്തിക്കുന്നുണ്ട്‌.

OUR FOOTBAL

തേര്‍ഡ്‌ ഐ
നെഹ്‌റു കപ്പ്‌ രാജ്യാന്തര ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‌ നാളെ സമാപനമാവുമ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുക ഇന്ത്യന്‍ ഫുട്‌ബോള്‍ ഭരണത്തിലും നടത്തിപ്പിലും നിലനില്‍ക്കുന്ന അനിശ്ചിതത്വമായിരിക്കും. അംബേദ്‌ക്കര്‍ സ്റ്റേഡിയത്തില്‍ രണ്ടാഴ്‌ച്ച ദീര്‍ഘിച്ച ചാമ്പ്യന്‍ഷിപ്പല്‍ മികച്ച ഫുട്‌ബോളുമായി സിറിയയും ഇന്ത്യയും കാണികള്‍ക്ക്‌ വിരുന്നൂട്ടി എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ രാജ്യം ആതിഥേയത്വം വഹിക്കുന്ന ഏക രാജ്യാന്തചര ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കം മുതല്‍ അവസാനം വരെ കാണാനായത്‌ ആശയക്കുഴപ്പങ്ങളായിരുന്നു.
ചാമ്പ്യന്‍ഷിപ്പില്‍ എത്ര ടീമുകള്‍ കളിക്കുമെന്ന കാര്യത്തില്‍ തുടക്കം മുതല്‍ പ്രശ്‌നമായിരുന്നു. തായ്‌ലാന്‍ഡും ഫലസ്‌തീനും ദേശീയ ടീമുകളെ അയക്കുമെന്നായിരുന്നു അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ തുടക്കത്തില്‍ വ്യക്തമാക്കിയത്‌. ഒ.എന്‍.ജി.സിയെ പോലെ മികച്ച സ്‌പോണ്‍സറെ ലഭിച്ചിട്ടും അതിന്റെ പോസീറ്റിവുകളെ ഉപയോഗപ്പെടുത്താന്‍ സംഘാടര്‍ക്കായില്ല. ദേശീയ ടീമിനെ അയക്കില്ലെന്ന്‌ തായ്‌ലാന്‍ഡ്‌ വ്യക്തമാക്കിയപ്പോള്‍ ക്ലബ്‌ ടീമിനെ അയക്കാമെന്നാണ്‌ ഫലസ്‌തീന്‍ പറഞ്ഞത്‌. ഇതോടെ ചാമ്പ്യന്‍ഷിപ്പിലെ പങ്കാളിത്തം അഞ്ച്‌ ടീമുകള്‍ മാത്രമായി. സിറിയയും ശ്രീലങ്കയും കിര്‍ഗിസ്ഥാനും ലെബനോണും ദേശീയ ടീമുകളെ തന്നെ അയച്ചു. പക്ഷേ മല്‍സരങ്ങള്‍ പലതും നിലവാരം പുലര്‍ത്തിയില്ല.
അഞ്ച്‌ ടീമുകള്‍ പങ്കെടുക്കുന്ന ഒരു ചാമ്പ്യന്‍ഷിപ്പ്‌ എന്നും പ്രശ്‌നമാണ്‌. ഫൈനലില്‍ കളിക്കുക അഞ്ച്‌ ടീമില്‍ ഏറ്റവും കൂടുതല്‍ പോയന്റ്‌്‌ സ്വന്തമാക്കുന്ന ടീമുകളായിരിക്കുമെന്നാണ്‌ സംഘാടകര്‍ വ്യക്തമാക്കിയത്‌. പോയന്റ്‌ തുല്യമായി വന്നാല്‍ ഫൈനല്‍ ടീമുകളെ എങ്ങനെ നിശ്ചയിക്കുമെന്ന കാര്യത്തില്‍ വ്യക്തമായ വ്യവസ്ഥകളില്ലായിരുന്നു. കളിച്ച എല്ലാ മല്‍സരങ്ങളും സിറിയ ജയിച്ചപ്പോള്‍ അവര്‍ ഫൈനല്‍ കളിക്കുമെന്നുറപ്പായി. പക്ഷേ ഫൈനലിലെ രണ്ടാമത്തെ ടീമിനെ സംബന്ധിച്ച്‌ ആശയക്കുഴപ്പമുണ്ടായിരുന്നു. ഇന്ത്യക്കും, തുല്യ സാധ്യത ശ്രീലങ്കക്കുമുണ്ടായിരുന്നു. ലങ്ക-കിര്‍ഗിസ്ഥാന്‍ മല്‍സരത്തിന്‌ മുമ്പ്‌ സംഘാടകര്‍ പറഞ്ഞിരുന്നത്‌ പോയന്റ്‌്‌ നിലയില്‍ തുല്യത വന്നാല്‍ ഗോള്‍ ശരാശരിയായിരിക്കും ഫൈനലിസ്റ്റിനെ നിശ്ചയിക്കുക എന്നാണ്‌. അങ്ങനെ വന്നാല്‍ ഇന്ത്യക്കായിരുന്നു വ്യക്തമായ സാധ്യത. കാരണം മെച്ചപ്പെട്ട ഗോള്‍ ശരാശരി ഇന്ത്യക്കുണ്ടായിരുന്നു. കിര്‍ഗിസ്ഥാനെ ലങ്ക വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ മാത്രമായിരുന്നു ഇന്ത്യക്ക്‌ തടസ്സം വരുക. കിര്‍ഗിസ്ഥാനെതിരായ മല്‍സരത്തില്‍ ലങ്ക തകര്‍ന്നപ്പോള്‍ സ്വാഭാവികം ഇന്ത്യ ഫൈനല്‍ ഉറപ്പാക്കി.
എന്നാല്‍ വളരെ നാടകീയമായി സംഘാടകര്‍ പറഞ്ഞു ഗോള്‍ ശരാശരിയല്ല ടീമുകള്‍ തമ്മിലുളള പരസ്‌പര മല്‍സരത്തിലെ വിജയിക്കായിരിക്കും സാധ്യതയെന്ന്‌. ഇത്തരത്തില്‍ ഒരു വീശദീകരണം നല്‍കേണ്ട ആവശ്യകത ഇല്ലായിരുന്നു. കിര്‍ഗിസ്ഥാനോട്‌ ലങ്ക പരാജയപ്പെട്ടതോടെ ചിത്രം വ്യക്തമായതാണ്‌. പക്ഷേ വെറുടെ ഇല്ലാത്ത കണ്‍ഫ്യൂഷന്‍ സംഘാടകര്‍ ഉണ്ടാക്കി. ഇന്ത്യന്‍ കോച്ച്‌ ബോബ്‌ ഹൂട്ടണ്‌ പോലും ഈ കാര്യമറിയില്ലായിരുന്നു എന്നതാണ്‌ ദയനീയമായ കാര്യം. ഗോള്‍ ശരാശരിയുടെ കണക്കില്‍ ഇന്ത്യ ഫൈനല്‍ ഉറപ്പാക്കിയെന്ന ധാരണയില്‍ കോച്ച്‌ ഇരിക്കവെയാണ്‌ സംഘാടകര്‍ മലക്കം മറിഞ്ഞത്‌.
സംഘാടകര്‍ കുറ്റം പറയുന്നത്‌ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനെയാണ്‌. ഇത്തരം സാഹചര്യത്തില്‍ ഗോള്‍ ശരാശരിയെ ആശ്രയിക്കാനാണ്‌്‌ ഏ.എഫ്‌.സി നിര്‍ദ്ദേശിച്ചത്‌. എന്നാല്‍ പിന്നീട്‌ ഏ.എഫ്‌.സി തന്നെ ഈ കാര്യത്തില്‍ മാറ്റം വരുത്തിയിരുന്നത്ര...! അങ്ങനെയാണ്‌്‌ പരസ്‌പര മല്‍സരത്തിലെ വിജയികള്‍ക്ക്‌ സാധ്യത കല്‍പ്പിക്കപ്പെട്ടത്‌. ഒരു രാജ്യാന്തര ചാമ്പ്യന്‍ഷിപ്പ്‌ നടത്തുമ്പോള്‍ കര്‍ശനമായി പാലിക്കപ്പെടേണ്ട കാര്യങ്ങള്‍ അലസമായി കണ്ടതിന്റെ ദുരവസ്ഥയാണിത്‌. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ടീമുകള്‍ ഔദ്യാഗികമായി പരാതി നല്‍കിയാല്‍ അത്‌ ഇന്ത്യയുടെ സല്‍പ്പേരിനെയാണ്‌ ബാധിക്കുക. ഇന്ത്യന്‍ ഫുട്‌ബോളിന്‌ അല്ലെങ്കില്‍ തന്നെ എന്ത്‌ സല്‍പ്പേര്‌ എന്ന്‌ ചോദിക്കുന്നവരുണ്ടാവും-അവരെയും കുറ്റം പറയാനാവില്ല.
ഇന്നലെ നടന്ന മല്‍സരത്തിലേക്ക്‌ വന്നാല്‍ സിറിയക്കാര്‍ സ്വന്തം ഗെയിം പ്ലാന്‍ വ്യക്തമായി നടപ്പാക്കിയതാണ്‌ അവരുടെ വിജയത്തില്‍ കലാശിച്ചത്‌. ഇന്ത്യക്ക്‌ നിരാശപ്പെടാനില്ല. റിസര്‍വ്‌ താരങ്ങള്‍ക്കെല്ലാം അവസരം കിട്ടി. മഹേഷ്‌്‌ ഗാവ്‌ലിയും അന്‍വര്‍ അലിയും പതിവ്‌ പോലെ മിന്നി. അവസാനത്തില്‍ സുനില്‍ ചേത്രിയെ എന്തിന്‌ ഇറക്കി എന്ന ചോദ്യം മാത്രം ബാക്കി. നാളെ ഫൈനലാണ്‌. ഈ മല്‍സരത്തിന്‌ ഇന്ത്യക്ക്‌ പകരം വീട്ടാനുണ്ട്‌. സിറിയക്ക്‌ കഴിഞ്ഞ ഫൈനലിന്റെ പ്രതികാരവുമുണ്ട്‌.
സ്വന്തം തട്ടകത്തില്‍ വീണ്ടും ഇന്ത്യ ഫൈനല്‍ കളിക്കുമ്പോള്‍ ബൂട്ടിയയും സംഘവും കിരീടം നേടുമെന്ന്‌ തന്നെ പ്രതീക്ഷിക്കാം.

ജയം സിറിയക്ക്‌
ന്യൂഡല്‍ഹി: അംബേദ്‌ക്കര്‍ സ്റ്റേഡിയത്തില്‍ സിറിയക്കാര്‍ തുടര്‍ച്ചയായ നാലാം മല്‍സരത്തിലും വിജയം കരസ്ഥമാക്കി. നെഹ്‌റു കപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ അപ്രസക്തമായ അവസാന ഗ്രൂപ്പ്‌ പോരാട്ടത്തില്‍ ചാമ്പ്യന്മാരായ ഇന്ത്യയെ ഏക ഗോളിനാണ്‌ സിറിയ പരാജയപ്പെടുത്തിയത്‌. പതിനെട്ടാം മിനുട്ടില്‍ ഫ്രി കിക്കില്‍ നിന്നുമുയര്‍ന്ന പന്ത്‌ തകര്‍പ്പന്‍ ഹെഡ്ഡറിലുടെ ഇന്ത്യന്‍ വലയിലാക്കി മൂന്നാം നമ്പറുകാരന്‍ അലി ദിയാബാണ്‌ മല്‍സരത്തിലെ ഏക ഗോള്‍ സ്വന്തമാക്കിയത്‌.
രണ്ട്‌ ടീമുകളും നേരത്തെ തന്നെ ഫൈനല്‍ ഉറപ്പാക്കിയതിനാല്‍ മല്‍സരത്തിന്‌ പ്രാധാന്യമില്ലായിരുന്നു. രണ്ട്‌ ടീമുകളും റിസര്‍വ്‌ ബെഞ്ചിലെ താരങ്ങളെയാണ്‌ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയത്‌. ഇന്ത്യന്‍ സംഘത്തെ നയിച്ചത്‌ ബൈജൂംഗ്‌ ബൂട്ടിയക്ക്‌ പകരം റെനഡി സിംഗായിരുന്നു. പിന്‍നിരയില്‍ ദീപക്‌ കുമാര്‍ മണ്ഡലും സയദ്‌ റഹീം നബിയും മധ്യനിരയില്‍ മെഹ്‌റാജുദ്ദീന്‍ വാദുവും മുന്‍നിരയില്‍ അഭിഷേക്‌ യാദവും കളിച്ചപ്പോള്‍ സിറിയന്‍ നിരയില്‍ ആറ്‌ മാറ്റങ്ങളുണ്ടായിരുന്നു.
അനുഭവസമ്പന്നനായ അഭിഷേക്‌ യാദവിനൊപ്പം സുശീല്‍ കുമാറാണ്‌ മുന്‍നിരയില്‍ കളിച്ചത്‌. തുടക്കത്തില്‍ തന്നെ ഈ സഖ്യം മനോഹരമായ നീക്കങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യബോധം കുറവായിരുന്നു. ആദ്യ പതിനാറ്‌ മിനുട്ട്‌ വരെ ഇന്ത്യ മാത്രമായിരുന്നു ചിത്രത്തില്‍. പക്ഷേ കളിയുടെ ഗതിക്ക്‌ വിപരീതമായി പന്ത്‌ ഇന്ത്യന്‍ വലയിലാണ്‌ വീണത്‌. ഫ്രീകിക്കുകളും കോര്‍ണര്‍ കിക്കുകളും ഇന്ത്യന്‍ ബോക്‌സില്‍ അപകടം വിതറുമെന്നുറപ്പായിരുന്നു. പെനാല്‍ട്ടി ബോക്‌സിന്‌ അരികില്‍ നിന്നുമുളള ഫ്രീകിക്കില്‍ നിന്നും പന്ത്‌്‌ ഉയര്‍ന്നപ്പോള്‍ അലി ദിയാബിനെ മാര്‍ക്ക്‌ ചെയ്യുന്നതില്‍ ഇന്ത്യന്‍ ഡിഫന്‍ഡര്‍മാര്‍ പരാജയപ്പെട്ടു. വളരെ അരികില്‍ നിന്നുമുള്ള അദ്ദേഹത്തിന്റെ തകര്‍പ്പന്‍ ഹെഡ്ഡറില്‍ ഗോള്‍ക്കീപ്പര്‍ സുബ്രതോ പാലിന്‌ ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.
ഗോള്‍ ഇന്ത്യയെ ശരിക്കും ബാധിച്ചു. മുപ്പതാം മിനുട്ടില്‍ സുബ്രതോപാലിന്റെ മികവിലാണ്‌ രണ്ടാം ഗോളില്‍ നിന്നും ഇന്ത്യ രക്ഷപ്പെട്ടത്‌. ബോക്‌സില്‍ നിന്ന്‌ പന്ത്‌ അടിച്ചകറ്റുന്നതില്‍ ഗുര്‍മാംഗി സിംഗ്‌ പരാജയപ്പെട്ടപ്പോള്‍ പന്ത്‌ ലഭിച്ചത്‌ അലി ദിയാബിന്‌. അദ്ദേഹത്തിന്റെ തകര്‍പ്പന്‍ ഷോട്ട്‌ അതിമനോഹരമായാണ്‌ ഗോള്‍ക്കീപ്പര്‍ രക്ഷപ്പെടുത്തിയത്‌. എട്ട്‌്‌ മിനുട്ടിന്‌ ശേഷം റഹീം നബിയും മെഹ്‌റാജുദ്ദിനും തമ്മിലുളള മുന്നേറ്റത്തില്‍ ഇന്ത്യ ഗോളിന്‌ അരികിലെത്തി. പക്ഷേ മെഹ്‌റാജുദ്ദിന്റെ ഹെഡ്ഡര്‍ ചെറിയ വിത്യാസത്തില്‍ പുറത്തേക്കായിരുന്നു.
രണ്ടാം പകുതിയില്‍ ഇന്ത്യ രണ്ട്‌ മാറ്റം വരുത്തി. ക്ലൈമാക്‌സ്‌ ലോറന്‍സിന്‌ പകരം പ്രദീപ്‌ ഇറങ്ങി. സുശീലിന്‌ പകരം സ്റ്റീവന്‍ ഡയസും. അറുപത്തിയേഴാം മിനുട്ടില്‍ പ്രദീപ്‌ ഗോളടിച്ചുവെന്ന്‌ തോന്നി. ഇന്ത്യയുടെയും പ്രദീപിന്റെയും നിര്‍ഭാഗ്യത്തിന്‌ പന്ത്‌ പോസ്‌റ്റില്‍ തട്ടിത്തെറിച്ചു. റെനഡിസിംഗ്‌ നല്‍കിയ മനോഹരമായ ക്രോസില്‍ പ്രദീപ്‌ തലവെച്ചപ്പോള്‍ സിറിയന്‍ ഡിഫന്‍ഡര്‍മാര്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ലോംഗ്‌ വിസിലിന്‌ പത്ത്‌ മിനുട്ട്‌ മാത്രം ബാക്കിനില്‍ക്കെ കോച്ച്‌ ഹൂട്ടണ്‍ അഭിഷേകിനെ പിന്‍വലിച്ച്‌ സുനില്‍ ചേത്രിയെ രംഗത്തിറക്കി. അതും ഫലം ചെയ്‌തില്ല. അവസാനത്തില്‍ സെല്‍ഫ്‌ ഗോള്‍ സിറിയ വഴങ്ങുമായിരുന്നു. കോര്‍ണറില്‍ നിന്നും ഹെഡ്ഡറിലുടെ പന്തിനെ സിറിയന്‍ വലയിലേക്ക്‌ തിരിക്കാനുള്ള അന്‍വറിന്റെ ശ്രമം സിറിയന്‍ ഡിഫന്‍ഡറുടെ കാലില്‍ തട്ടി ഗോളിലേക്ക്‌ പോയിരുന്നു. ഗോള്‍ക്കീപ്പര്‍ പക്ഷേ സമചിത്തത കാട്ടി.
ഇതേ ടീമുകള്‍ തമ്മില്‍ നാളെ ഫൈനല്‍- രണ്ട്‌ വര്‍ഷം മുമ്പ്‌ നടന്ന ഫൈനലിന്റെ തനിയാവര്‍ത്തനം.

ക്ലീന്‍ സ്വീപ്പിന്‌
കൊളംബോ: സിംഹളീസ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ മൈതാനത്ത്‌ ഇന്ന്‌ പകല്‍ മുഴുവന്‍ മഴ പെയ്‌താല്‍ ന്യൂസിലാന്‍ഡിന്‌ സമനിലയുമായി രക്ഷപ്പെടാം. ഇന്ന്‌ മഴക്ക്‌ സാധ്യതയുണ്ടെന്നാണ്‌ കാലാവസ്ഥാ റിപ്പോര്‍ട്ട്‌. പക്ഷേ ഒരു മണിക്കൂറെങ്കിലും കളി സാധ്യമായാല്‍ ശ്രീലങ്ക തകര്‍പ്പന്‍ ജയത്തിനൊപ്പം പരമ്പരയില്‍ ക്ലീന്‍ സ്വീപ്പും നടത്തും. വിജയിക്കാന്‍ 494 റണ്‍സ്‌ ആവശ്യമായ സന്ദര്‍ശകര്‍ നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആറ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 182 റണ്‍സാണ്‌ നേടിയിരിക്കുന്നത്‌. മുന്‍നിരക്കാരെല്ലാം കൂടാരം കയറിയട്ടുണ്ട്‌. ഒരു ദിവസം ബാക്കിനില്‍ക്കെ വിജയിക്കാന്‍ ഇനിയും 312 റണ്‍സ്‌ വേണം. മുത്തയ്യ മുരളീധരനും രംഗാന്‍ ഹെറാത്തും തകര്‍ത്തുനില്‍ക്കുമ്പോള്‍ കിവി നിരയിലെ ആര്‍ക്കും ഒരു പ്രതീക്ഷയുമില്ല. 50 റണ്‍സ്‌ നേടിയ സ്വാന്‍ മാത്രമാണ്‌്‌ ഇന്നലെ ചെറുത്തുനിന്നത്‌. മുരളി അല്‍പ്പം മങ്ങിയ ദിവസത്തില്‍ 73 റണ്‍സിന്‌ നാല്‌ പേരെ പുറത്താക്കി ഹെറാത്ത്‌ കരുത്ത്‌ തെളിയിച്ചു.
തന്റെ ആദ്യ ഓവറില്‍ തന്നെ മാര്‍ട്ടിന്‍ ഗുപ്‌ടിലിനെ പുറത്താക്കിയ ഹെറാത്തിനെ റോസ്‌ ടെയ്‌ലര്‍ അല്‍പ്പസമയം ശിക്ഷിച്ചു. പക്ഷേ അതില്‍ കാര്യമുണ്ടായിരുന്നില്ല. ടേണും ബൗണ്‍സുമുളള ഒരു ഡെലിവറിയില്‍ ടെയ്‌ലര്‍ കൂടാരം കയറി. പരമ്പരയല്‍ ഇത്‌ വരെ തപ്പിതടഞ്ഞ ഡാനിയല്‍ ഫ്‌ളൈന്‍ സുരക്ഷിതമായ പാദചലനങ്ങളുമായി സ്‌പിന്നര്‍മാരെ ധൈര്യസമേതം നേരിട്ടു. ക്രീസില്‍ 110 മിനുട്ട്‌ ചെലവഴിച്ച അദ്ദേഹം അര്‍ദ്ധശതകം നേടി. ഹെറാത്തിന്റെ മറ്റൊരു വരവില്‍ ഫ്‌ളൈനും മടങ്ങി. വിക്കറ്റ്‌ കീപ്പര്‍ ബ്രെന്‍ഡന്‍ മക്കലം വന്‍പരാജയമായിരുന്നു ഈ പരമ്പരയില്‍. ഇന്നലെയും അത്‌ തെളിഞ്ഞു. ഏഴില്‍ നില്‍ക്കുമ്പോള്‍ ക്യാച്ചില്‍ നിന്നും രക്ഷപ്പെട്ട ജെസി റൈഡര്‍ക്ക്‌ ആ ഭാഗ്യം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല.
രാവിലെ സങ്കക്കാരയും മഹേലയും ചേര്‍ന്നുളള ബാറ്റിംഗില്‍ കിവി ബൗളര്‍മാര്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. സങ്കക്കാര പരമ്പരയിലെ ആദ്യ സെഞ്ച്വറി നേടിയപ്പോള്‍ മഹേലക്ക്‌ നാല്‌ റണ്‍ അരികെ ശതകം നഷ്ടമായി.

യു.എസ്‌ ഓപ്പണ്‍
ന്യൂയോര്‍ക്ക്‌: റോജര്‍ ഫെഡ്‌ററും ആന്‍ഡി റോഡിക്കും സറീന വില്ല്യംസും വീനസ്‌ വില്ല്യസുമെല്ലാം റെഡി...! യു.എസ്‌ ഓപ്പണ്‍ ടെന്നിസിന്‌ നാളെ തുടക്കമാവുമ്പോള്‍ ഇത്തവണയും സാധ്യതാപ്പട്ടികയില്‍ സൂപ്പര്‍ താരങ്ങള്‍ തന്നെ ഒന്നാമന്മാര്‍. ലോക റെക്കോര്‍ഡുകാരനായ ഫെഡ്‌ററെ പിറകിലാക്കാന്‍ ഇത്തവണയും ആരുമില്ലാത്ത അവസ്ഥയാണ്‌. റാഫേല്‍ നദാല്‍ പരുക്കില്‍ നിന്നും മുക്തനല്ല. റോഡിക്കിന്‌ ഇപ്പോഴും വന്‍ മല്‍സര സമ്മര്‍ദ്ദമുണ്ട്‌. വനിതാ വിഭാഗത്തില്‍ രണ്ട്‌ വര്‍ഷത്തെ ഇടവേളക്ക്‌ ശേഷം കിം ക്ലൈസ്‌റ്റേഴ്‌സ്‌ റാക്കറ്റുമായി വരുന്നതാണ്‌ സവിശേഷത. അവര്‍ക്ക്‌ എവിടം വരെ പോവാനാവുമെന്ന കാര്യത്തില്‍ പക്ഷേ ആര്‍ക്കും വലിയ ഉറപ്പില്ല. സിന്‍സിനാറ്റി ടെന്നിസിലും ടോറന്‍ഡോയിലും ക്ലൈസ്‌റ്റേഴ്‌സ്‌ മികവ്‌ പ്രകടിപ്പിച്ചിരുന്നു. ഗ്രാന്‍ഡ്‌ സ്ലാം പോരാട്ടങ്ങളില്‍ അപ്രതിക്ഷിത മികവ്‌ പുലര്‍ത്തുന്ന വില്ല്യംസ്‌ സഹോദരിമാര്‍ക്കാണ്‌ ഇത്തവണയും സാധ്യത. പഴയ സൂപ്പര്‍ താരം മരിയ ഷറപ്പോവ റാങ്കിംഗില്‍ 29 ലാണ്‌. ഒന്നാം നമ്പറില്‍ കളിക്കുന്ന ദിനാര സാഫിനക്ക്‌ വലിയ ചാമ്പ്യന്‍ഷിപ്പ്‌ എന്നും വെല്ലുവിളിയാണ്‌.

ഇന്നത്തെ മല്‍സരങ്ങള്‍
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌
ആസ്റ്റണ്‍ വില്ല-ഫുള്‍ഹാം
എവര്‍ട്ടണ്‍-വിഗാന്‍
പോര്‍ട്‌സ്‌മൗത്ത്‌-മാഞ്ചസ്‌റ്റര്‍ സിറ്റി
സ്‌പാനിഷ്‌ ലീഗ്‌
അല്‍മേരിയ-വല്ലഡോളിഡ്‌
അത്‌ലറ്റികോ ബില്‍ബാവോ-എസ്‌പാനിയോള്‍
മലാഗ-അത്‌ലറ്റികോ മാഡ്രിഡ്‌
മയോര്‍ക്ക-സിറസ്‌
ഒസാസുന-വില്ലാ റയല്‍
റേസിംഗ്‌ സാന്‍ഡര്‍-ഗറ്റാഫെ
വലന്‍സിയ-സെവിയെ
ഇറ്റാലിയന്‍ ലീഗ്‌
ഏ.സി മിലാന്‍-ഇന്റര്‍ മിലാന്‍
അറ്റ്‌ലാന്റ-ജിനോവ
ബാരി-ബോളോഗ്ന
കാഗിലാരി-സിയന്ന
ചീവിയോ-ലാസിയോ
ഫിയോറന്റീന-പലെര്‍മോ
നാപ്പോളി-ലിവോര്‍ണോ
പാര്‍മ-കറ്റാനിയ
റോമ-യുവന്തസ്‌
സാംപദീറോ-ഉദിനസ്‌

Friday, August 28, 2009

FINAL INDIA

ഇന്ത്യ ഫൈനലില്‍
ന്യൂഡല്‍ഹി: നെഹ്‌റു കപ്പ്‌ രാജ്യാന്തര ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും രണ്ടാം സ്ഥാനക്കാരായ സിറിയയും ഏറ്റുമുട്ടും. ഇന്നലെ നടന്ന ഗ്രൂപ്പ്‌ പോരാട്ടത്തില്‍ കിര്‍ഗിസ്ഥാന്‍ ഒന്നിനെതിരെ നാല്‌ ഗോളുകള്‍ക്ക്‌ ശ്രീലങ്കയെ പരാജയപ്പെടുത്തിയതോടെയാണ്‌ ഇന്ത്യ ഫൈനല്‍ ഉറപ്പാക്കിയത്‌. സിറിയ നേരത്തെ തന്നെ ഫൈനലില്‍ പ്രവേശിച്ചിരുന്നു. ഇന്നലെ നടന്ന മല്‍സര ഫലത്തോടെ ഇന്ന്‌ നടക്കുന്ന ഇന്ത്യ-സിറിയ അവസാന ഗ്രൂപ്പ്‌ മല്‍സരത്തിന്‌ പ്രസക്തിയില്ലാതായി. ചാമ്പ്യന്‍ഷിപ്പ്‌ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ മൂന്ന്‌ മല്‍സരങ്ങളില്‍ നിന്ന്‌ ഒമ്പത്‌ പോയന്റുമായി സിറിയയാണ്‌ ഒന്നാമത്‌. മൂന്ന്‌ മല്‍സരങ്ങളില്‍ നിന്ന്‌ ആറ്‌ പോയന്റുമായി ഇന്ത്യ രണ്ടാമത്‌ വന്നപ്പോള്‍ ലെബനോണ്‍, ശ്രീലങ്ക, കിര്‍ഗിസ്ഥാന്‍ എന്നിവര്‍ നാല്‌ പോയന്റുമായി മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി. മൂന്ന്‌ ടീമുകളും പുറത്താവുകയും ചെയ്‌തു. 31 നാണ്‌ ഫൈനല്‍ മല്‍സരം. ആദ്യ മല്‍സരത്തില്‍ വന്‍ പ്രതീക്ഷ നല്‍കിയ ലങ്ക തുടര്‍
ച്ചയായ മൂന്നാം മല്‍സരത്തിലും ഇല്ലാതായപ്പോള്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ വിജയമാണ്‌ കിര്‍ഗിസ്ഥാന്‍ സ്വന്തമാക്കിയത്‌.
കരുത്തരായ ലെബനോണെ 4-3ന്‌ തോല്‍പ്പിച്ച്‌ ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറിയവരാണ്‌ ലങ്ക. അവരുടെ മുന്‍നിരക്കാരന്‍ മുഹമ്മദ്‌ ഇസാദാന്‍ ചാമ്പ്യന്‍ഷിപ്പിലെ ഏക ഹാട്രിക്കിനും ഉടമയായിരുന്നു. പക്ഷേ രണ്ടാം മല്‍സരത്തില്‍ സിറിയയോട്‌ നാല്‌ ഗോളുകളാണ്‌ ലങ്ക വാങ്ങിയത്‌. മൂന്നാം മല്‍സരത്തില്‍ ഇന്ത്യയോടും തകര്‍ന്നു. ഇന്നലെ കിര്‍ഗിസ്ഥാനെ തോല്‍പ്പിച്ചാല്‍ നേരിയ സാധ്യത അവര്‍ക്കുണ്ടായിരുന്നു. പക്ഷേ പ്രതിരോധം തകര്‍ന്നപ്പോള്‍ ആ പ്രതീക്ഷയും വെറുതെയായി. കിര്‍ഗിസ്ഥാനാവട്ടെ ആദ്യ വിജയവുമായി മടങ്ങുകയാണ്‌.
ലങ്കന്‍ പ്രതിരോധത്തിലെ വീഴ്‌ച്ചകള്‍ ഒരിക്കല്‍കൂടി പരസ്യമാവുന്നതായി ഇന്നലത്തെ അവരുടെ പ്രകടനം. മുപ്പത്തിനാലാം മിനുട്ടില്‍ തന്നെ ലങ്കന്‍ പ്രതിരോധത്തിന്റെ ഓഫ്‌ സൈഡ്‌ കടമ്പ അനായാസം മറികടന്ന്‌ ആന്റണ്‍ സെമില്‍നുഹിന്‍ നിറയൊഴിച്ചു. ലങ്കന്‍ പ്രതിരോധനിരക്കാര്‍ കരുതിയത്‌ സെമില്‍ നുഹിന്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ്‌. എന്നാല്‍ വാദിം ഹാര്‍ചെക്‌ നല്‍കിയ ക്രോസ്‌ സ്വീകരിച്ച്‌ യുവതാരം മനോഹരമായ ഗോള്‍ നേടി. ഒന്നാം പകുതിയുടെ ഇഞ്ച്വറി ടൈമിലായിരുന്നു കിര്‍ഗുകാരുടെ രണ്ടാം ഗോള്‍. ലദാര്‍ അമിറോവാണ്‌ ഇത്തവണ ലങ്കക്കാരെ ഞെട്ടിച്ചത്‌. ലങ്കയുടെ ഒരാക്രമണത്തിന്‌ ശേഷം പന്തുമായി കുതിച്ചു കയറിയ അമിറോവ്‌ ഓട്ടത്തില്‍ മൂന്ന്‌ പേരെയും ഗോള്‍കീപ്പറെയും പിറകിലാക്കി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലങ്കന്‍ പ്ലേ മേക്കര്‍ ചതുര മതുരംഗ ഒരു ഗോള്‍ മടക്കി. മുഹമ്മദ്‌ ഇസാദാനിയിരുന്നു ഗോളിന്‌ വഴിയൊരുക്കിയത്‌. പെനാല്‍ട്ടി ബോക്‌സില്‍ വരെ കയറിയ അദ്ദേഹം നല്‍കിയ ക്രോസ്‌ ചതുരതുംഗെ വലയിലാക്കി. കിര്‍ഗ്‌ നിരയിലെ പത്താം നമ്പറുകാരന്‍ മിര്‍ലാന്‍ മുസേവ്‌ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി തന്റെ സാന്നിദ്ധ്യം തെളിയിച്ചപ്പോള്‍ കിര്‍ഗുകാരുടെ മൂന്നാം ഗോള്‍ പിറന്നു. അറുപത്തിഞ്ചാം മിനുട്ടിലായിരുന്നു ഈ ഗോള്‍. എഴുപതാം മിനുട്ടില്‍ റുസ്‌ദം ഉസനേവ്‌ നാലാം ഗോളും മല്‍സരവും സ്വന്തമാക്കിയപ്പോള്‍ ലങ്കക്കാര്‍ക്ക്‌ തലകുനിക്കാനായിരുന്നു വിധി.

ലങ്ക വിജയം ഉറപ്പാക്കുന്നു
കൊളംബോ: രണ്ടാം ടെസ്‌റ്റിലും ശ്രീലങ്ക വിജയം ഉറപ്പാക്കുന്നു. മല്‍സരം മൂന്നാം ദിവസം പിന്നിടുമ്പോള്‍ 339 റണ്‍സിന്റെ തകര്‍പ്പന്‍ ലീഡിലാണ്‌ കുമാര്‍ സങ്കക്കാരയും സംഘവും. ഒന്നാം ഇന്നിംഗ്‌സില്‍ 416 റണ്‍സ്‌ സ്വന്തമാക്കിയ ശേഷം സന്ദര്‍ശകരെ 234 റണ്‍സില്‍ എറിഞ്ഞിട്ട ലങ്ക രണ്ടാം ഇന്നിംഗ്‌സില്‍ ഇന്നലെ കളി നിര്‍ത്തുമ്പോള്‍ രണ്ട്‌ വിക്കറ്റിന്‌ 157 റണ്‍സ്‌ സ്വന്തമാക്കിയിട്ടുണ്ട്‌. 64 റണ്‍സുമായി ക്യാപ്‌റ്റന്‍ കുമാര്‍ സങ്കക്കാരയും 23 റണ്‍സുമായി മുന്‍ ക്യാപ്‌റ്റന്‍ മഹേല ജയവര്‍ദ്ധനയുമാണ്‌ ക്രീസില്‍. ഓപ്പണര്‍മാരായ പുരണവിതാന, കഴിഞ്ഞ ടെസ്റ്റിലെ ഹീറോ തിലകരത്‌നെ ദില്‍ഷാന്‍ എന്നിവരാണ്‌ പുറത്തായത്‌. ഇന്നലെ കൊളംബോയില്‍ വൈകീട്ട്‌ പെയ്‌ത തകര്‍പ്പന്‍ മഴയില്‍ 4-10 ന്‌ ശേഷം മല്‍സരം മുടങ്ങിയിരുന്നു. രണ്ട്‌ ദിവസം പൂര്‍ണ്ണമായും ബാക്കി നില്‍ക്കെ ഇപ്പോള്‍ തന്നെ 339 റണ്‍സിന്റെ ലീഡുള്ള ലങ്ക ഇന്ന്‌ വേഗം ഇന്നിംഗ്‌സ്‌ ഡിക്ലയര്‍ ചെയ്‌ത്‌ മല്‍സരവും പരമ്പരയും സ്വന്തമാക്കാന്‍ രംഗത്തിറങ്ങും.
രങ്കാന്‍ ഹെറാത്ത്‌, മുത്തയ്യ മുരളീധരന്‍ എന്നീ സ്‌പിന്നര്‍മാരാണ്‌ ഇന്നലെയും കിവി ബാറ്റിംഗ്‌ നിരക്ക്‌ മുന്നില്‍ വില്ലന്മാരായത്‌. 81 റണ്‍സ്‌ നേടിയ റോസ്‌ ടെയ്‌ലറുടെ സംഭാവനയും ഇല്ലായിരുന്നെങ്കില്‍ കിവിക്കാര്‍ തരിപ്പണമാവുമായിരുന്നു. മല്‍സരത്തിന്റെ രണ്ടാം ദിവസത്തില്‍ തന്നെ അഞ്ച്‌ മുന്‍നിര വിക്കറ്റുകള്‍ കിവിക്കാര്‍ക്ക്‌ നഷ്‌ടമായിരുന്നു. അവിടെ നിന്നും ടീമിനെ കരകയറ്റിയത്‌ ടെയ്‌ലറായിരുന്നു. പക്ഷേ വാലറ്റത്തിന്റെ പോരായ്‌മകള്‍ തുറന്നുകാട്ടാന്‍ മുരളിക്കും ഹെറാത്തിനുമായി. 71 റണ്‍സിന്‌ മുരളി മൂന്ന്‌ വിക്കറ്റ്‌ നേടിയപ്പോള്‍ 70 റണ്‍സിനായിരുന്നു ഹെറാത്ത്‌ മൂന്ന്‌ ഇരകളെ കണ്ടെത്തിയത്‌.
തുടര്‍ന്ന്‌ ബാറ്റേന്തിയ ലങ്കക്കായി ദില്‍ഷാന്‍ പതിവ്‌ പോലുളള മിന്നല്‍ തുടക്കമാണ്‌ നല്‍കിയത്‌. ഏകദിന ശൈലിയില്‍ 34 റണ്‍സാണ്‌ അദ്ദേഹം നേടിയത്‌. മറ്റൊരു കൂറ്റനടിക്കുള്ള ശ്രമത്തില്‍ ജീതന്‍ പട്ടേലിന്‌ ദില്‍ഷാന്‍ ക്യാച്ച്‌ നല്‍കിയപ്പോള്‍ പുരണവിതാന നിര്‍ഭാഗ്യവാനായിരുന്നു. പരമ്പരയില്‍ ഇതാദ്യമായി അല്‍പ്പം ഭേദപ്പെട്ട പ്രകടനം നടത്തിവരവെ അമ്പയര്‍ ഡാരല്‍ ഹാര്‍പ്പറുടെ തെറ്റായ തീരുമാനം വിനയായി. ലെഗ്‌ സൈഡില്‍ സ്വീപ്പ്‌ ഷോട്ടിന്‌ ശ്രമിച്ചതായിരുന്നു ബാറ്റ്‌സ്‌മാന്‍. പക്ഷേ പന്ത്‌ ബാറ്റില്‍ തട്ടിയിരുന്നില്ല. ഫീല്‍ഡറുടെ കരങ്ങളില്‍ പന്തെത്തുകയും ചെയ്‌തു. കിവി ഫീല്‍ഡര്‍മാര്‍ ഒന്നടങ്കം അപ്പീല്‍ ചെയ്‌തപ്പോള്‍ ഹാര്‍പ്പര്‍ വിരലുയര്‍ത്തി. പക്ഷേ കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കി അനുഭവസമ്പന്നരായ കുമാര്‍ സങ്കക്കാരയും മഹേല ജയവര്‍ദ്ധനയും ബാറ്റേന്തി. സ്‌പിന്നര്‍മാരെ തുണക്കുന്ന സാഹചര്യത്തില്‍ ഡാനിയല്‍ വെട്ടോരിയും ജിതന്‍ പട്ടേലുമാണ്‌ മാറി മാറി പന്തെറിഞ്ഞത്‌. പക്ഷേ സങ്കയും മഹേലയും ആക്രമണത്തിന്‌ തുനിഞ്ഞില്ല. വലിയ ഷോട്ടുകള്‍ക്ക്‌ പകരം സിംഗിളുകളുമായാണ്‌ അവര്‍ സ്‌ക്കോര്‍ ബോര്‍ഡ്‌ ചലിപ്പിച്ചത്‌. രാവിലെ മുരളിക്ക്‌ ലഭിച്ച ടേണ്‍ പക്ഷേ കിവി സ്‌പിന്നര്‍മാര്‍ക്ക്‌ ലഭിച്ചിരുന്നില്ല. ജിതന്‍ പട്ടേലാണ്‌ നിരാശ കാര്യമായി നല്‍കിയത്‌.
നേരത്തെ രാവിലെ മുതല്‍ ദൃശ്യമായ കാര്‍മേഘങ്ങള്‍ കിവി ബാറ്റ്‌സ്‌മാന്മാരെ വെല്ലുവിളിച്ചു. റോസ്‌ ടെയ്‌ലറും വിക്കറ്റ്‌ കീപ്പര്‍ ബ്രെന്‍ഡന്‍ മക്കുലവുമായിരുന്നു ക്രീസില്‍. ഇരുവരും ആക്രമണത്തിനും പ്രതിരോധത്തിനും മധ്യേ എന്ത്‌ ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു. ഈ ആശങ്ക ഉപയോഗപ്പെടുത്തിയാണ്‌ മുരളി കളിച്ചത്‌. ക്ലോസ്‌ ഇന്‍ ഫീല്‍ഡര്‍മാര്‍ ചുറ്റും നില്‍ക്കവെ മുരളിയും ഹെറാത്തും ബാറ്റ്‌സ്‌മാന്മാരെ വട്ടം കറക്കി. പലവട്ടം ഫീല്‍ഡര്‍മാര്‍ നല്‍കിയ ലൈഫ്‌ ഉപയോഗപ്പെടുത്താന്‍ പക്ഷേ മക്കുലത്തിന്‌ കഴിഞ്ഞില്ല. മുരളിയുടെ ദൂസ്‌രയില്‍ മഹേലക്ക്‌ ടെസ്റ്റ്‌ ക്രിക്കറ്റിലെ 150-ാമത്‌ ക്യാച്ച്‌ നല്‍കി മക്കുലം മടങ്ങിയ ശേഷം ടെയ്‌ലറെ സ്‌പോര്‍ട്ട്‌ ചെയ്യാന്‍ ആരുമില്ലാതായി. വാലറ്റക്കാരാവട്ടെ ലങ്കന്‍ സ്‌പിന്നര്‍മാരെ പൂര്‍ണ്ണമായി അനുസരിച്ചു.


നെഹ്‌റു കപ്പ്‌
ഫൈനല്‍ ഉറപ്പായ സാഹചര്യത്തില്‍ ഇത്‌ വരെ അവസരം നല്‍കാത്തവര്‍ക്ക്‌ ഇന്ത്യയും സിറിയയും ഇന്ന്‌്‌ അവസരം നല്‍കുമെന്നുറപ്പായി. സയദ്‌ റഹീം നബി, മെഹ്‌റാജുദ്ദിന്‍ വാദ്ദു, അഭിഷേക്‌ യാദവ്‌ എന്നിവര്‍ ആദ്യ ഇലവനില്‍ വരുമെന്നാണ്‌ ഹൂട്ടണ്‍ നല്‍കുന്ന സൂചന. ക്യാപ്‌റ്റന്‍ ബൈജൂംഗ്‌ ബൂട്ടിയക്ക്‌ വിശ്രമം നല്‍കുമ്പോള്‍ റെനഡി സിംഗിനായിരിക്കും ക്യാപ്‌റ്റന്റെ ചുമതല,. സുനില്‍ ചേത്രി, സ്റ്റീവന്‍ ഡയസ്‌, ആന്റണി പെരേര എന്നിവരും ഇന്ന്‌ കളിച്ചേക്കില്ല. ഗോള്‍ക്കീപ്പര്‍ സുബ്രതോ പാല്‍. ഡിഫന്‍ഡര്‍മാരായ അന്‍വര്‍ അലി, ഗുര്‍മാംഗി സിംഗ്‌, ദീപക്‌ മണ്ഡല്‍ എന്നിവരിറങ്ങും. മധ്യനിരയില്‍ ക്ലൈമാക്‌സ്‌ ലോറന്‍സും എന്‍.പി പ്രദീപും ഉറപ്പാണ്‌. റിസര്‍വ്‌ താരങ്ങള്‍ക്ക്‌ ഇന്നത്തെ മല്‍സരത്തില്‍ അവസരം നല്‍കുമെന്ന്‌ സിറിയന്‍ കോച്ച്‌ ഫേസര്‍ ഇബ്രാഹീമും വ്യക്തമാക്കി.

പ്രീമിയര്‍ ലീഗില്‍ ഇന്ന്‌
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ഇന്ന്‌ തകര്‍പ്പന്‍ ശനി. പ്രമുഖ ക്ലബുകളെല്ലാം ഇന്ന്‌ കളിക്കളത്തിലുണ്ട്‌. ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ശക്തരായ ആഴ്‌സനലും തമ്മിലുള്ള മല്‍സരമാണ്‌ ശനിയുടെ സവിശേഷത. ഇന്ത്യന്‍ സമയം രാത്രി 9-40 നാണ്‌ മല്‍സരം. ഇ.എസ്‌.പി.എന്നില്‍ തല്‍സമയം. തപ്പിതടയുന്ന ലിവര്‍പൂള്‍ ഇന്ന്‌ എവേ മല്‍സരത്തില്‍ അട്ടിമറിക്കാരായ ബോള്‍ട്ടണുമായി കളിക്കുന്നു. ചെല്‍സി സ്വന്തം മൈതാനത്ത്‌ പുത്തന്‍ കരുത്തരായ ബേണ്‍ലിയെ നേരിടുമ്പോള്‍ ടേബിളില്‍ ഒന്നാമതുളള ടോട്ടന്‍ഹാം ബിര്‍മിംഗ്‌ഹാം സിറ്റിയെ എതിരിടന്നു. മറ്റ്‌ മല്‍സരങ്ങളില്‍ ബ്ലാക്‌ബര്‍ണ്‍ വെസ്‌റ്റ്‌ ഹാമിനെയും സ്റ്റോക്ക്‌ സിറ്റി സുതര്‍ലാന്‍ഡിനെയും വോള്‍വര്‍ ഹാംപ്‌ട്ടണ്‍ ഹള്‍ സിറ്റിയെയും നേരിടും.
സ്‌പാനിഷ്‌ ലീഗിന്‌ ഇന്ന്‌ തുടക്കം
മാഡ്രിഡ്‌: സോക്കര്‍ ലോകം കാത്തിരിക്കുന്ന സ്‌പാനിഷ്‌ ലാ ലീഗാ സോക്കറിന്‌ ഇന്ന്‌ തുടക്കം. സൂപ്പര്‍ താരങ്ങളുടെ റയല്‍ മാഡ്രിഡും സൂപ്പര്‍ ക്ലബായ ഡിപ്പോര്‍ട്ടീവോയും തമ്മിലാണ്‌ കന്നി മല്‍സരം. ഇന്ന്‌ നടക്കുന്ന രണ്ടാം മല്‍സരത്തില്‍ റയല്‍ സരഗോസ ടെനഫറിനെ നേരിടും. നാളെ ഒമ്പത്‌ മല്‍സരങ്ങളുണ്ട്‌. അവ ഇപ്രകാരം: അല്‍മേരിയ- വല്ലഡോളിഡ്‌, അത്‌്‌ലറ്റികോ ബില്‍ബാവോ-എസ്‌പാനിയോള്‍, മലാഗ-അത്‌ലറ്റികോ മാഡ്രിഡ്‌, മയോര്‍ക്ക-സിറെസ്‌, ഒസാസുന-വില്ലാ റയല്‍, റേസിംഗ്‌ സാന്‍ഡര്‍-ഗറ്റാഫെ, വലന്‍സിയ-സെവിയെ.
റയല്‍ മാഡ്രിഡിനാണ്‌ ഇത്തവണ സ്‌പെയിനില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്‌. അവരുടെ സംഘത്തില്‍ സൂപ്പര്‍ ഡ്യൂപ്പര്‍ താരങ്ങളായ കൃസ്റ്റിയാനോ റൊണാള്‍ഡോ, കക്ക, കരീം ബെന്‍സാമ തുടങ്ങിയവരെല്ലാം ഈ സീസണില്‍ കളിക്കുന്നുണ്ട്‌. നിലവിലെ ചാമ്പ്യന്മാരായ ബാര്‍സിലോണയായിരിക്കും റയലിന്‌ വെല്ലുവിളി. ഇത്തവണയും ബാര്‍സയുടെ തുരുപ്പ്‌ ചീട്ട്‌ ലയണല്‍ മെസിയാണ്‌.

Thursday, August 27, 2009

PAKISTAN AND ICC BECOME FRIENDS

പാക്കിസ്‌താന്‍ വെടിനിര്‍ത്തി
ദുബായ്‌: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സിലും (ഐ.സി.സി) പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡും (പി.സി.ബി) തമ്മിലുള്ള ശീതസമരത്തിന്‌ ശുഭാന്ത്യം.... 2011 ലെ ലോകകപ്പ്‌ വേദി നിഷേധിച്ച സംഭവത്തില്‍ പാക്കിസ്‌താന്‌ ആതിഥേയര്‍ക്ക്‌ നല്‍കുന്ന മുഴുവന്‍ തുകയും, ആവശ്യമാണെങ്കില്‍ കൂടുതല്‍ നഷ്ടപരിഹാരവും നല്‍കാന്‍ ഐ.സി.സി ഇന്നലെ തീരുമാനിച്ചതോടെ ഐ.സി.സിക്കെതിരെ തുടരുന്ന നിയമനടപടികള്‍ അവസാനിപ്പിക്കാന്‍ പി.സി.ബി തീരുമാനിച്ചു. ഇന്നലെ ഐ.സി.സി തലവന്‍ ഡേവിഡ്‌ മോര്‍ഗനും പി.സി.ബി തലവന്‍ ഇജാസ്‌ ഭട്ടും തമ്മില്‍ നടത്തിയ കൂടിക്കാഴ്‌്‌ച്ചയെ തുടര്‍ന്നാണ്‌ പ്രശ്‌ന പരിഹാരമായത്‌. ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റര്‍മാരെ തീവ്രവാദികള്‍ ആക്രമിച്ച സംഭവത്തെ തുടര്‍ന്ന്‌ പാക്കിസ്‌താന്‌ അനുവദിച്ചിരുന്ന ലോകകപ്പ്‌ മല്‍സരങ്ങള്‍ ഐ.സി.സി റദ്ദാക്കുകയും ആ മല്‍സരങ്ങള്‍ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങള്‍ക്കായി നല്‍കുകയും ചെയ്‌തപ്പോഴാണ്‌ പി.സി.ബി നിയമ നടപടികള്‍ ആരംഭിച്ചത്‌. 2011 ലെ ലോകകപ്പ്‌ മല്‍സരങ്ങള്‍ ഇന്ത്യ, പാക്കിസ്‌താന്‍, ലങ്ക, ബംഗ്ലാദേശ്‌ എന്നീ നാല്‌ രാജ്യങ്ങള്‍ക്കായാണ്‌ അനുവദിച്ചിരുന്നത്‌. ലോകകപ്പ്‌ സെക്രട്ടറിയേറ്റ്‌ ലാഹോറില്‍ അനുവദിക്കുകയും പ്രവര്‍ത്തനം തുടങ്ങുകയും ചെയ്‌തിരുന്നു. പക്ഷേ കഴിഞ്ഞ മാര്‍ച്ചില്‍ പാക്കിസ്‌താന്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ താരങ്ങള്‍ രണ്ടാം ടെസ്റ്റ്‌ വേദിയായ ലാഹോറിലെ ഗദ്ദാഫി സ്‌റ്റേഡിയത്തിലേക്കുളള യാത്രക്കിടെ ആക്രമിക്കപ്പെട്ടപ്പോള്‍ ലോകം നടുങ്ങി. ഭാഗ്യത്തിന്‌ മാത്രമാണ്‌ കുമാര്‍ സങ്കക്കാര, മുത്തയ്യ മുരളീധരന്‍, മഹേല ജയവര്‍ദ്ധനെ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ രക്ഷപ്പെട്ടത്‌. ഈ സംഭവത്തിന്‌ തൊട്ട്‌ പിറകെയാണ്‌ ലോകകപ്പ്‌ മല്‍സരങ്ങള്‍ പാക്കിസ്‌താനില്‍ നിന്നും ഐ.സി.സി എടുത്തുമാറ്റിയത്‌. ലാഹോര്‍ സംഭവത്തിന്‌ മുമ്പ്‌ തന്നെ പാക്കിസ്‌താനില്‍ കളിക്കാന്‍ സുരക്ഷാ പ്രശ്‌നങ്ങളാല്‍ പ്രമുഖ ടീമുകളൊന്നും തയ്യാറായിരുന്നില്ല. ഇന്ത്യയുടെ പാക്കിസ്‌താന്‍ പര്യടനം ഫെബ്രുവരിയില്‍ സുരക്ഷാ കാരണങ്ങളാല്‍ റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ പാക്കിസ്‌താന്‍ ശ്രീലങ്കയുമായി ബന്ധപ്പെട്ടതും അവര്‍ കളിക്കാന്‍ പാക്കിസ്‌താനില്‍ എത്തിയതും. ലങ്കന്‍ ടീം ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന്‌ പാക്കിസ്‌താനിലേക്ക്‌ വരാന്‍ ഒരു ടീമും തയ്യാറായില്ല. ക്രിക്കറ്റിനായി ന്യൂട്രല്‍ വേദികളിലേക്ക്‌ പോവാന്‍ പി.സി.ബി നിര്‍ബന്ധിതരായി. വിന്‍ഡീസിനെതിരായ പരമ്പര ദുബായിലാണ്‌ ടീം കളിച്ചത്‌. ഓസ്‌ട്രേലിയന്‍ ടീമും ദുബായില്‍ വന്ന്‌ കളിച്ചു. ലോകകപ്പ്‌ ആതിഥേയത്വം ന്യൂട്രല്‍ വേദികളില്‍ അനുവദിക്കണമെന്ന ആവശ്യം പി.സി.ബി ഈ ഘട്ടത്തല്‍ ശക്തമാക്കി. പക്ഷേ ഐ.സി.സി വഴങ്ങിയില്ല. തുടര്‍ന്നാണ്‌ നിയമനടപടികള്‍ ആരംഭിച്ചത്‌.
പുതിയ കരാര്‍ പ്രകാരം പാക്കിസ്‌താന്‌ ലോകകപ്പുമായി ഒരു ബന്ധവുമില്ല. എന്നാല്‍ ലോകകപ്പ്‌ വേദിയെന്ന നിലയില്‍ നേരത്തെ നിശ്ചയിക്കപ്പെട്ടതിനാല്‍ അതിന്റെ എല്ലാ ആനുകൂല്യവും ലഭിക്കും. പി.സി.ബിയും ഐ.സി.സിയും തമ്മിലുളള ബന്ധം മെച്ചപ്പെടുത്താന്‍ കരാര്‍ സഹായിക്കുമെന്ന്‌ മോര്‍ഗന്‍ പ്രത്യാശ പ്രകടിപ്പിച്ചു. പാക്കിസ്‌താനിലെ സുരക്ഷാ സാഹചര്യങ്ങളില്‍ പ്രകടമായ മാറ്റമുണ്ടായാല്‍ രാജ്യാന്തര ടീമുകള്‍ പാക്കിസ്‌താന്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നം പരിഹരിക്കാനായതില്‍ ഇജാസ്‌ ഭട്ടും സന്തോഷം പ്രകടിപ്പിച്ചു.

ഹൂട്ടണ്‍ ഹാപ്പി
ന്യൂഡല്‍ഹി: ഡേവ്‌ ഹൂട്ടണ്‍ ഹാപ്പിയാണ്‌..... നെഹ്‌റു കപ്പ്‌ രാജ്യാന്തര ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഓരോ മല്‍സരം കഴിയും തോറും ഇന്ത്യന്‍ ടീമിന്റെ പ്രകടനം മെച്ചപ്പെട്ട്‌ വരുമ്പോള്‍ പരിശീലകന്‍ എങ്ങനെ ഹാപ്പിയാവാതിരിക്കും...! ശ്രീലങ്കയുമായുള്ള മല്‍സരം ഹൂട്ടണ്‌ നല്‍കിയിരിക്കുന്നത്‌ വലിയ പ്രതീക്ഷകളാണ്‌. ടീമിന്റെ പ്രകടനം വളരെ മെച്ചപ്പെട്ടുവെന്ന്‌ മാത്രമല്ല സ്റ്റീവന്‍ ഡയസും മഹേഷ്‌ ഗാവ്‌ലിയും അക്ഷരാര്‍ത്ഥത്തില്‍ അസുയാവഹമായ പ്രകടനം നടത്തുകയും ചെയ്‌തുവെന്ന്‌ കോച്ച്‌ പറയുന്നു. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക്‌ നല്ല തുടക്കം ലഭിച്ചിരുന്നില്ല. ലെബനോണ്‌ മുന്നില്‍ ഒരു ഗോളിന്‌ അടിയറവ്‌ പറഞ്ഞ ചാമ്പ്യന്മാരുടെ നിരയില്‍ താരങ്ങളൊന്നും നിലവാരം കാത്തില്ല. ക്യാപ്‌റ്റന്‍ ബൂട്ടിയയും സുനില്‍ ചേത്രിയും എന്‍.പി പ്രദീപുമെല്ലാം നിരാശയാണ്‌ ആദ്യ മല്‍സരത്തില്‍ നല്‍കിയത്‌. എന്നാല്‍ കിര്‍ഗിസ്ഥാനെതിരായ രണ്ടാം മല്‍സരത്തില്‍ കാര്യങ്ങള്‍ മാറി. നൂറാം രാജ്യാന്തര മല്‍സരത്തില്‍ ബൂട്ടിയ നിലവാരം കാത്തുവെന്ന്‌ മാത്രമല്ല നിര്‍ണ്ണായക ഗോളും നേടി. മൂന്നാം മല്‍സരമായിരുന്നു ലങ്കക്കെതിരെ. ഈ മല്‍സരത്തിലാവട്ടെ കിക്കോഫ്‌ മുതല്‍ ഇന്ത്യ മാത്രമായിരുന്നു. മൂന്ന്‌്‌ ഗോളുകള്‍ ഇന്ത്യ സ്‌്‌കോര്‍ ചെയ്‌തു. മൂന്നും ഒന്നിനൊന്ന്‌ മികച്ച ഗോളുകള്‍.
സ്‌റ്റീവന്‍ ഡയസിന്റെ പ്രകടനത്തിന്‌ കോച്ച്‌ ഫുള്‍മാര്‍ക്ക്‌ നല്‍കുന്നു. ആദ്യ മല്‍സരത്തില്‍ സ്റ്റീവന്‍ നിരാശ നല്‍കിയിരുന്നു. എന്നാല്‍ അനുയോജ്യമായ അവസരങ്ങള്‍ ഉപയോഗപ്പെടുത്തി ഏറ്റവും മികച്ച പ്രകടനമാണ്‌ ലങ്കക്കെതിരെ ഗോവക്കാരന്‍ നടത്തിയത്‌. ഇന്ത്യയുടെ ഡേവിഡ്‌ ബെക്കം എന്ന പേരില്‍ അറിയപ്പെടുന്നസ്റ്റീവന്‍ വലത്‌ വിംഗില്‍ ശരിക്കും യന്ത്രമായിരുന്നു. ഇന്ത്യ സ്‌ക്കോര്‍ ചെയ്‌ത മൂന്ന്‌ ഗോളുകളില്‍ ഒന്ന്‌ അദ്ദേഹത്തിന്റെ ബൂട്ടില്‍ നിന്നായിരുന്നു. മറ്റ്‌ രണ്ട്‌ ഗോളുകള്‍ക്ക്‌ അവസരമൊരുക്കിയതും സ്‌റ്റീവന്‍ തന്നെ. അദ്ദേഹത്തിന്റെ വലം കാലന്‍ ഷോട്ടുകള്‍ ലങ്കന്‍ ഡിഫന്‍സിന്‌ ചെറിയ തലവേദനയായിരുന്നില്ല നല്‍കിയത്‌. സെന്‍ട്രല്‍ ഡിഫന്‍ഡര്‍ എന്ന നിലയില്‍ മഹേഷ്‌ ഗാവ്‌ലിയുടെ പ്രകടനത്തെയും ഹൂട്ടണ്‍ മുക്തകണ്‌ഠം പ്രശംസിക്കുന്നു. എന്‍. എസ്‌ മഞ്‌ജുവിന്‌ പരുക്കേറ്റതിനെ തുടര്‍ന്നാണ്‌ ഗാവ്‌ലിക്ക്‌ അവസരം നല്‍കിയത്‌. പക്ഷേ ഗാവ്‌ലിക്ക്‌ ഏറ്റവും അനുയോജ്യമായ സ്ഥാനം വലത്‌ വിംഗ്‌ ബാക്കാണെന്ന്‌ ഹൂട്ടണ്‍ പറഞ്ഞു. വലത്‌ വിംഗില്‍ ഗാവ്‌ലി കളിക്കുന്ന പക്ഷം അദ്ദേഹം ഏഷ്യയിലെ തന്നെ ഒന്നാം നമ്പറായിരിക്കും. സ്ഥിരമായി സെന്‍ട്രല്‍ ഡിഫന്‍ഡറുടെ സ്ഥാനത്താണ്‌ ഗാവ്‌ലി കളിക്കാറുള്ളത്‌. ഇനി അതിന്‌ ഒരു മാറ്റം നിര്‍ദ്ദേശിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെഹ്‌റു കപ്പില്‍ ഇന്ത്യയുടെ അവസാന ഗ്രൂപ്പ്‌ മല്‍സരം നാളെ സിറിയക്കെതിരെയാണ്‌. ഈ മല്‍സരത്തില്‍ സമനില നേടിയാല്‍ ഇന്ത്യക്ക്‌ ഫൈനല്‍ കളിക്കാം.

ഒന്നരമാസത്തിന്‌ ശേഷം....
ബാംഗ്ലൂര്‍: ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍, വളരെക്കാലത്തിന്‌ ശേഷം ലഭിച്ച ആറാഴ്‌ച്ചത്തെ വിശ്രമം ആസ്വദിച്ച്‌ ഇന്നലെ വീണ്ടും ഒത്ത്‌കൂടി. സെപ്‌തംബര്‍ ആദ്യത്തില്‍ ലങ്കയില്‍ നടക്കുന്ന ത്രിരാഷ്‌ട്ര കപ്പിലും പിന്നെ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിക്കുമായി ഇന്നലെ ടീം ദേശിയ ക്രിക്കറ്റ്‌ അക്കാദമി മൈതാനത്ത്‌ ഒത്തുചേര്‍ന്നു. നാല്‌ ദിവസത്തെ കണ്ടീഷനിംഗ്‌ ക്യാമ്പ്‌ ഇന്നലെ ആരംഭിച്ചപ്പോള്‍ കോച്ച്‌്‌ ഗാരി കിര്‍സ്‌റ്റണ്‍ വളരെ സന്തോഷവാനാണ്‌. വിശ്രമത്തിന്‌ പോവും മുമ്പ്‌ എല്ലാ താരങ്ങള്‍ക്കും അദ്ദേഹം വ്യക്തമായ ഫിറ്റ്‌നസ്‌ ചാര്‍ട്ട്‌ നല്‍കിയിരുന്നു. എല്ലാവരും ചാര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമായി പാലിച്ചു. എല്ലാവരുടെയും ശരീരത്തില്‍ അത്‌ കാണാനുണ്ടായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും സുരേഷ്‌ റൈനയും ദീര്‍ഘകാലത്തിന്‌ ശേഷമാണ്‌ ഒത്തുചേര്‍ന്നത്‌. സച്ചിനും റൈനയും പരുക്കിന്റെ പിടിയിലായിരുന്നു. ദ്രാവിഡാവട്ടെ ഏകദിന ക്രിക്കറ്റ്‌ വിട്ടിട്ട്‌ മാസങ്ങളായി.
ഫിറ്റ്‌നസ്‌ നിര്‍ദ്ദേശങ്ങള്‍ എല്ലാ താരങ്ങളും ഗൗരവതരമായാണ്‌ എടുത്തത്‌. അതാണ്‌ സന്തോഷകരം. ആര്യോഗ്യ കാര്യത്തില്‍ മെച്ചപ്പെട്ട ഗുണം ലഭിക്കുമ്പോള്‍ അതിന്റെ ഫലം മൈതാനത്ത്‌ കാണുമെന്ന കാര്യത്തില്‍ കോച്ചിന്‌ സംശയമില്ല. എന്നാല്‍ തിരക്കേറിയ സീസണ്‍ ആരംഭിക്കാനിരിക്കെ നാല്‌ ദിവസത്തെ കണ്ടീഷനിംഗ്‌ ക്യാമ്പ്‌ കൊണ്ട്‌ കാര്യമുണ്ടോ എന്ന ചോദ്യത്തിന്‌ വ്യക്തമായ ഉത്തരം കിര്‍സ്‌റ്റണില്ല. ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കോര്‍പ്പറേറ്റ്‌ കപ്പ്‌ മല്‍സരങ്ങളാണ്‌ ആദ്യം വരുന്നത്‌. അതിന്‌ ശേഷമാണ്‌ ത്രിരാഷ്ട്ര കപ്പ്‌. തുടര്‍ന്ന്‌ ദക്ഷിണാഫ്രിക്കയിലേക്ക്‌. എന്നാല്‍ ആറാഴ്‌്‌ച വിശ്രമത്തിന്‌ ശേഷം പരസ്‌പരം ഒത്തുചേരാന്‍ നാല്‌ ദിവസത്തെ ക്യാമ്പ്‌ കൊണ്ടാവില്ലെന്ന്‌ സൂചന അദ്ദേഹം നല്‍കി. കോര്‍പ്പറേറ്റ്‌ കപ്പും ത്രിരാഷ്‌്‌ട്ര കപ്പും ചാമ്പ്യന്‍സ്‌ ട്രോഫിക്കുള്ള ഒരുക്കമായും കിര്‍സ്റ്റണ്‍ കാണുന്നു.
ഷോട്ട്‌ പിച്ച്‌ പന്തുകളില്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ പതറുന്നത്‌ വലിയ അപകടമായി തോന്നുന്നില്ലെന്ന്‌ കോച്ച്‌ പറഞ്ഞു. 20-20 ലോകകപ്പില്‍ ഒരു മല്‍സരത്തില്‍ മാത്രമാണ്‌ ബാറ്റ്‌സ്‌മാന്മാര്‍ പതറുന്നത്‌ കണ്ടത്‌. അമ്പത്‌ ഓവര്‍ മല്‍സരം 20-20 യില്‍ തികച്ചും വിത്യസ്‌തമാണ്‌. അതിനാല്‍ ഭയപ്പെടാനില്ല. ക്യാമ്പിന്റെ അടുത്ത മൂന്ന്‌ ദിവസങ്ങളില്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലായി നെറ്റ്‌ സെഷനും ഓപ്പണ്‍ വിക്കറ്റ്‌ പരിശീലനമുണ്ടാവും.

Wednesday, August 26, 2009

CHAKDEEEEE........ INDIA

ചക്‌്‌ദേ ഇന്ത്യ.....
ന്യൂഡല്‍ഹി: ചക്‌ദേ ഇന്ത്യ.....! ശ്രീലങ്കന്‍ സിംഹങ്ങളെ 1-3 ല്‍ തകര്‍ത്ത്‌ ഇന്ത്യ നെഹ്‌റു കപ്പ്‌ രാജ്യാന്തര ഫുട്‌ബോളിലെ രണ്ടാമത്തെ വിജയത്തിനൊപ്പം ഫൈനലിലേക്ക്‌ അടുത്തു. റൗണ്ട്‌ റോബിന്‍ ലീഗിലെ അവസാന മല്‍സരത്തില്‍ സിറിയയെ സമനിലയില്‍ തളച്ചാല്‍ ഇന്ത്യക്ക്‌ ഫൈനല്‍ കളിക്കാം. ഇപ്പോള്‍ ഇന്ത്യക്കും സിറിയക്കും ആറ്‌ പോയന്റ്‌്‌ വീതമുണ്ട്‌. സിറിയ രണ്ട്‌ മല്‍സരങ്ങള്‍ മാത്രം കളിച്ചപ്പോള്‍ ഇന്ത്യ മൂന്ന്‌ മല്‍സരങ്ങള്‍ കളിച്ചു. ലീഗില്‍ ഏറ്റവും കൂടുതല്‍ പോയന്റ്‌്‌ സ്വന്തമാക്കുന്ന രണ്ട്‌ ടീമുകള്‍ തമ്മിലാണ്‌ 31 ലെ ഫൈനല്‍. സിറിയക്കും ഇന്ത്യക്കും പിറകില്‍ ലെബനോണ്‍ നാല്‌ പോയന്റുമായി മൂന്നാമതാണ്‌. ലങ്കക്ക്‌ രണ്ടും കിര്‍ഗിസ്ഥാന്‌ ഒന്നും പോയന്റാണുളളത്‌. ഇന്ന്‌ സിറിയയും ലെബനോണുമാണ്‌ കളിക്കുന്നത്‌. ഈ മല്‍സരത്തില്‍ ലെബനോണ്‍ പരാജയപ്പെട്ടാല്‍ ഇന്ത്യക്ക്‌ കാര്യങ്ങള്‍ എളുപ്പമാവും.
ഒന്നാം പകുതിയില്‍ ക്യാപ്‌റ്റന്‍ ബൂട്ടിയയുടെ ഗോളില്‍ ലീഡ്‌ നേടിയ ഇന്ത്യക്ക്‌ വേണ്ടി രണ്ടാം പകുതിയില്‍ ഗുര്‍മാംഗോ സിംഗ്‌, സ്‌റ്റീവന്‍ ഡയസ്‌ എന്നിവരാണ്‌ ഗോളുകള്‍ നേടിയത്‌. ലങ്കക്ക്‌ വേണ്ടി മധ്യനിരക്കാരന്‍
ദിനേശ്‌ രുവാന്‍തിലകെ ഒരു ഗോള്‍ മടക്കി.
ഒന്നാം പകുതിയില്‍ ഇന്ത്യ ബൂട്ടിയ സ്വന്തമാക്കിയ തകര്‍പ്പന്‍ ഗോളില്‍ മുന്നിലായിരുന്നു. കഴിഞ്ഞ ഒരാഴ്‌ച്ചയായി അംബേദ്‌ക്കര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന രാജ്യാന്തര ചാമ്പ്യന്‍ഷിപ്പ്‌ ദര്‍ശിച്ച ഏറ്റവും മികച്ച ഗോളാണ്‌ ഇന്ത്യന്‍ നായകന്‍ സ്വന്തം പേരില്‍ കുറിച്ചത്‌. രാജ്യത്തിന്‌ വേണ്ടി 101-ാമത്‌ മല്‍സരം കളിക്കുന്ന ബൂട്ടിയക്ക്‌ സ്വപ്‌ന ഗോളിലേക്ക്‌ പന്ത്‌ നല്‍കിയത്‌ സ്റ്റീവന്‍ ഡയസ്‌. ഇന്ത്യന്‍ ആധിപത്യത്തില്‍ മല്‍സരം പുരോഗമിക്കവെ അര്‍ഹമായ ഗോളായിരുന്നു ഇത്‌. മധ്യവരയില്‍ നിന്നും പന്തുമായി കുതിച്ച സുര്‍കുമാര്‍ സിംഗ്‌ ഓട്ടത്തിനിടയില്‍ പന്ത്‌ സ്റ്റീവന്‍ ഡയസിന്‌ കൈമാറി. ഡയസ്‌ നോക്കുമ്പോള്‍ വലത്‌ ഫ്‌ളാങ്കില്‍ എന്തിനും തയ്യാറായി ബൂട്ടിയ. സ്റ്റീവന്‍ ഞൊടിയിടയില്‍ പന്ത്‌ ഉയര്‍ത്തി നല്‍കി. പെനാല്‍ട്ടി ബോക്‌സിന്‌ മധ്യേ ബൂട്ടിയ പന്തിനായി ഉയര്‍ന്നു പൊന്തിയപ്പോള്‍ തടസ്സം നില്‍ക്കാന്‍ ശ്രമിച്ച രണ്ട്‌ ലങ്കന്‍ ഡിഫന്‍ഡര്‍മാര്‍ക്ക്‌ ഒന്നും ചെയ്യാനായില്ല. പന്തിനെ തല കൊണ്ട്‌ ചെത്തിയ ബൂട്ടിയ തന്റെ പഴയ നാളുകളാണ്‌ ഓര്‍മ്മിപ്പിച്ചത്‌. കിര്‍ഗിസ്ഥാനെതിരായ മല്‍സരത്തില്‍ ബൂട്ടിയ ഗോള്‍ നേടിയിരുന്നെങ്കിലും അതിനൊരു ക്ലാസിക്‌ ടച്ചുണ്ടായിരുന്നില്ല. ലങ്കന്‍ വലയിലേക്ക്‌ ബൂട്ടിയ ചെത്തിയ പന്തിലും ഗോളിലും ഒരു സൂപ്പര്‍ മുഖമുണ്ടായിരുന്നു. പൊതുവെ ആഹ്ലാദം പരസ്യമായി പ്രകടിപ്പിക്കാത്ത കോച്ച്‌ ബോബ്‌ ഹൂട്ടണ്‍ പോലും ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ്‌ കൈകളടിച്ചു.
കിക്കോഫ്‌ മുതല്‍ ആക്രമണ സോക്കിറിന്റെ സുന്ദര മുഖമാണ്‌ ഇന്ത്യന്‍ താരങ്ങള്‍ പ്രകടിപ്പിച്ചത്‌. ചാമ്പ്യന്‍ഷിപ്പിലെ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ ലെബനോണെ 4-3 ന്‌്‌ തോല്‍പ്പിച്ച ശ്രീലങ്കക്ക്‌ രണ്ടാം മല്‍സരത്തില്‍ സിറിയയോട്‌ വാങ്ങിയ നാല്‌ ഗോളുകള്‍ക്ക്‌ മറുപടി നല്‍കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു. പക്ഷേ അവരുടെ ഡിഫന്‍സിലെ പാളിച്ചകള്‍ ഇന്ത്യന്‍ മധ്യനിരയും മുന്‍നിരയും തുടക്കത്തില്‍ തന്നെ തുറന്നുകാട്ടി. ഒന്നാം മിനുട്ടില്‍ തന്നെ ഇന്ത്യക്ക്‌ അനുകൂലമായി ലങ്കന്‍ പെനാല്‍ട്ടി ബോക്‌സിന്‌ അരികില്‍ വെച്ച്‌ ഫ്രികിക്ക്‌ ലഭിച്ചു. സ്റ്റീവന്‍ ഡയസ്‌ പായിച്ച ഷോട്ട്‌ പക്ഷേ ഗോള്‍ക്കീപ്പര്‍ കുത്തിയകറ്റി. ക്ലൈമാക്‌സ്‌ ലോറന്‍സ്‌-ആന്റണി പെരേര സഖ്യത്തിന്റെ മുന്നേറ്റമായിരുന്നു പിന്നെ കണ്ടത്‌. മൂന്ന്‌ തവണ ഈ ഗോവന്‍ ജോഡി അപകടം വിതറി. ലെബനോണെതിരായ മല്‍സരത്തില്‍ മൂന്ന്‌ ഗോളുകള്‍ സ്വന്തമാക്കിയ ലങ്കന്‍ മുന്‍നിരക്കാരന്‍ മുഹമ്മദ്‌ ഇസാദാന്‍െ നീക്കത്തില്‍ എഴാം മിനുട്ടിലാണ്‌ ഇന്ത്യന്‍ ഗോള്‍ക്കീപ്പര്‍ സുബ്രതോ പാലിന്‌ പന്ത്‌ തൊടാനായത്‌.
ഇന്ത്യന്‍ കടന്നാക്രമണത്തില്‍ ഞെട്ടിയ ലങ്ക പെട്ടെന്ന്‌ അപകടം മനസ്സിലാക്കി ഡിഫന്‍സില്‍ താല്‍പ്പര്യമെടുത്തു. ഇതോടെ പൂര്‍ണ്ണമായും കളി ലങ്കന്‍ ഹാഫില്‍ തന്നെയായി. പന്ത്രണ്ടാം മിനുട്ടില്‍ ലങ്കന്‍ വലയില്‍ പന്തെത്തിയിരുന്നു. സ്റ്റീവന്‍ ഡയസ്‌ പായിച്ച ഫ്രി ക്കിക്കില്‍ നിന്നും പന്ത്‌ ഹെഡ്‌ ചെയ്‌ത്‌ സുനില്‍ ചേത്രി വലയിലാക്കി. പക്ഷേ ലൈന്‍ റഫറിയുടെ ഓഫ്‌ സൈഡ്‌ വിസില്‍ ഗ്യാലറികളെ നിരാശപ്പെടുത്തി.
യഥാര്‍ത്ഥ ചാമ്പ്യന്മാരെ പോലെയാണ്‌ ഇന്ത്യ കളിച്ചത്‌. മഹേഷ്‌ ഗാവ്‌ലിയും പ്രദീപുമെല്ലാം ആക്രമണങ്ങളുടെ പരമ്പരകളുമായി കാണികള്‍ക്ക്‌ മഴക്കോളിലും ആവേശമുയര്‍ത്താനുള്ള അവസരങ്ങളേകി. പലപ്പോഴും ലങ്ക ചിത്രത്തില്‍ തന്നെയുണ്ടായിരുന്നില്ല. സ്‌റ്റീവന്‍ ഡയസായിരുന്നു തീപ്പൊരിയായി നടന്നിരുന്നത്‌. ഇരുപതാം മിനുട്ടില്‍ സ്റ്റീവന്റെ മികവ്‌ ഗോളിലെത്തുമായിരുന്നു. സുര്‍കുമാറിന്റെ ത്രോയില്‍ നിന്നും ലഭിച്ച പന്തുമായി പെനാല്‍ട്ടി ബോക്‌സില്‍ കടന്നുകയറി സ്‌റ്റീവന്‍ പായിച്ച മിന്നല്‍ ഷോട്ട്‌ ഭാഗ്യത്തിന്‌ മാത്രമാണ്‌ ലങ്കന്‍ ഗോള്‍ക്കീപ്പറുടെ കൈകളില്‍ തട്ടി പുറത്തേക്ക്‌ പോയത്‌. ഇന്ത്യന്‍ ആധിപത്യം സമ്പൂര്‍ണ്ണമായ ഘട്ടത്തിലായിരുന്നു ബൂട്ടിയയുടെ ഗോള്‍.
ആദ്യ പകുതിയില്‍ ഇന്ത്യ നിരന്തരം ആക്രമണം തുടര്‍ന്നെങ്കിലും കൂടുതല്‍ ഗോളുകള്‍ പിറന്നില്ല. രണ്ടാം പകുതിയില്‍ പ്രദീപിന്‌ ഗോളിലേക്ക്‌ അവസരം ലഭിച്ചു. അമ്പതാം മിനുട്ടിലായിരുന്നു ഇത്‌. സ്റ്റിവന്‍ ഡയസ്‌ എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നും പന്ത്‌ ലഭിച്ച സുര്‍കുമാര്‍ സിംഗ്‌ ബൂട്ടിയയെ ലക്ഷ്യമാക്കി കൃത്യമായ ക്രോസ്‌ നല്‍കി. ഇന്ത്യന്‍ നായകന്റെ ഹെഡ്ഡര്‍ ഗോള്‍ക്കീപ്പറെ പരാജയപ്പെടുത്തിയെങ്കിലും പന്ത്‌ ഇടത്‌ പോസ്‌റ്റില്‍ തട്ടി പ്രദീപിന്‌ മുന്നിലാണ്‌ എത്തിയത്‌. പ്രദീപിന്റെ ഷോട്ട്‌ പക്ഷേ ഗോള്‍ക്കീപ്പര്‍ പിടിച്ചു. ഒരു ഗോള്‍ ലീഡിലെ അപകടം മനസ്സിലാക്കി ഇന്ത്യ കളിക്കവെ ഭയന്നത്‌ സംഭവിച്ചു. കോര്‍ണര്‍ കിക്കില്‍ നിന്നും ലങ്കന്‍ ഗോള്‍. കോര്‍ണര്‍ കിക്കില്‍ നിന്നും പന്ത്‌ ഉയര്‍ന്നപ്പോള്‍ ദിനേശ്‌ രുവാന്‍തിലകെ മാര്‍ക്ക്‌ ചെയ്യപ്പെടാതെ നില്‍കുകയായിരുന്നു. അദ്ദേഹത്തിന്റെ ഹെഡ്ഡര്‍ സുബ്രതോ പാലിനെ കബളിപ്പിച്ചു. മല്‍സരം 1-1 ല്‍. ഗ്യാലറികള്‍ നിശബ്ദം....
ഉടന്‍ തന്നെ ഇന്ത്യ ആന്റണി പെരേരയെ പിന്‍വലിച്ച്‌ റെനഡി സിംഗിനെ ഇറക്കി. അറുപത്തിയൊമ്പതാം മിനുട്ടില്‍ ഇന്ത്യ ലീഡ്‌ തിരിച്ചുപിടിച്ചു. ഗുര്‍മാംഗി സിംഗായിരു്‌ന്നു സ്‌ക്കോറര്‍. ഫ്രി കിക്കില്‍ നിന്നായിരുന്നു തുടക്കം. സ്റ്റിവന്‍ ഡയസിന്റെ കിക്കില്‍ നിന്നും പന്ത്‌ പ്രദീപിന്‌. കേരളാ താരത്തിന്റെ കനമുള്ള ഷോട്ട്‌ രക്ഷപ്പെടുത്താന്‍ ലങ്കന്‍ ഗോള്‍ക്കീപ്പര്‍ക്ക്‌ കഴിഞ്ഞെങ്കിലും പന്ത്‌ തെറിച്ചു വീണത്‌ ഗുര്‍മാംഗിയുടെ മുന്നില്‍. അദ്ദേഹത്തിന്‌ കാര്യമായ ജോലിയുണ്ടായിരുന്നില്ല. ഗ്യാലറികളില്‍ വീണ്ടും ചക്‌ദേ ആരവം....
റെനഡി സിംഗും പ്രദീപും തമ്മിലുള്ള കോമ്പിനേഷനില്‍ ഇന്ത്യ വീണ്ടും അവസരങ്ങള്‍ നെയ്‌തു. എഴുപത്തിയേഴാം മിനുട്ടില്‍ ചേത്രിയുടെ ക്രോസില്‍ നിന്നും പന്ത്‌ ലഭിച്ച പ്രദീപ്‌ ആഞ്ഞടിച്ചെങ്കിലും പോസ്‌റ്റില്‍
തട്ടി തെറിച്ചു. എണ്‍പത്തിയഞ്ചാം മിനുട്ടില്‍ മല്‍സരം ഉറപ്പാക്കി പ്രദിപിന്റെ പാസില്‍ നിന്നും സ്റ്റീവന്‍ ഡയസ്‌ ഇന്ത്യയുടെ മൂന്നാം ഗോള്‍ നേടി.
സമ്പൂര്‍ണ്ണ സംതൃപ്‌തിയില്‍ ഗ്യാലറികള്‍ പിരിഞ്ഞപ്പോള്‍ ഇന്ത്യ മറ്റൊരു ഫൈനലിലേക്കുള്ള തയ്യാറെടുപ്പിലാണ്‌....


തേര്‍ഡ്‌ ഐ
കോച്ച്‌ ഡേവ്‌ ഹൂട്ടന്റെ തന്ത്രങ്ങള്‍ക്കും ഇന്ത്യന്‍ താരങ്ങളുടെ സമീപനത്തിനുമാണ്‌ ഫുള്‍ മാര്‍ക്ക്‌....സിറിയ-ശ്രീലങ്ക മല്‍സരം ഹൂട്ടണ്‍ പൂര്‍ണ്ണസമയവും കണ്ടിരുന്നു. ലങ്കന്‍ പ്രതിരോധത്തിന്റെ പാളിച്ചകള്‍ ഈ മല്‍സരത്തില്‍ നിന്നും മനസ്സിലാക്കുന്നതില്‍ അദ്ദേഹം വിജയിച്ചുവെന്ന്‌ മാത്രമല്ല അതിന്‌ അനുസൃതമായി ഗെയിം പ്ലാന്‍ നടത്തുകയും ചെയ്‌തു. ലങ്കന്‍ മുന്‍നിരയിലെ അപകടകാരിയായ മുഹമ്മദ്‌ ഇസാദാനെ മാര്‍ക്ക്‌ ചെയ്യാന്‍ അന്‍വര്‍ അലിയെ ഏല്‍പ്പിച്ച ഹൂട്ടണ്‍ മധ്യനിരക്കും മുന്‍നിരക്കും ആക്രമണത്തിനുള്ള സര്‍വ സ്വാതന്ത്ര്യവും നല്‍കി. താരങ്ങളുടെ ശരീരഭാഷയിലും സമീപനത്തിലും കാതലമായ മാറ്റമുണ്ടായിരുന്നു. കിക്കോഫ്‌ മുതല്‍ ആക്രമണം. ലങ്ക പതറിയ സന്ദര്‍ഭങ്ങളില്‍ കടന്നാക്രമണം. 90 മിനുട്ടും പൊരുതി മാച്ച്‌ ഫിറ്റ്‌നസ്‌ തെളിയിക്കുന്നതില്‍ ബൂട്ടിയ പോലും വിജയിച്ചു. ഇന്ത്യ നേടിയ മൂന്ന്‌ ഗോളുകളും സുന്ദരമായിരുന്നു. ഗോള്‍ക്കീപ്പര്‍ സുബ്രതോപാല്‍, മധ്യനിരക്കാരന്‍ സ്റ്റീവന്‍ ബെനഡിക്ട്‌ ഡയസ്‌, ആന്റണി പെരേര എന്നിവരെ പ്രത്യേകം അഭിനന്ദിക്കണം.
ലങ്കന്‍ ക്യാമ്പിന്‌ ഒരു തരത്തിലുമുള്ള പ്രതീക്ഷ നല്‍കാതിരിക്കാന്‍ ബൂട്ടിയ ശ്രദ്ധിച്ചു. ലെബനോണെ തോല്‍പ്പിച്ച ടീമാണ്‌ ലങ്ക. അവസരങ്ങള്‍ നല്‍കിയാല്‍ അത്‌ അപകടമാവുമെന്ന്‌ ബൂട്ടിയ മനസ്സിലാക്കി. തുടക്കത്തില്‍ തന്നെ ആക്രമണം നടത്തിയാല്‍ ലങ്ക പിന്‍പാദത്തിലാവുമെന്ന്‌ മനസ്സിലാക്കിയുള്ള ഗെയിമില്‍ ബൂട്ടിയകൊപ്പം സ്റ്റീവന്‍ ഡയസ്‌ പ്രകടിപ്പിച്ച കരുത്തായിരുന്നു പ്രധാനം. മുന്‍നിരയില്‍ സുനില്‍ ചേത്രിയും മധ്യനിരയില്‍ എന്‍.പി പ്രദീപും കൂട്ടുകാരുടെ അദ്ധ്വാനത്തിനൊപ്പം നില കൊണ്ടു.
ചില ഘട്ടങ്ങളില്‍ ടീം പ്രകടിപ്പിക്കുന്ന ആലസ്യത്തില്‍ രണ്ട്‌ കളികളില്‍ രണ്ട്‌ ഗോളുകളാണ്‌ ഇന്ത്യന്‍ വലയില്‍ വീഴ്‌ത്തിയത്‌. കിര്‍ഗിസ്ഥാനെതിരായ മല്‍സരത്തിന്റെ അവസാനത്തില്‍ പ്രതിരോധനിര പ്രകടിപ്പിച്ച ആലസ്യമാണ്‌ ഗോളായി മാറിയത്‌. ഇന്ത്യന്‍ ഹോക്കി ടീമാണ്‌ സാധരണ അവസാന നിമിഷങ്ങളില്‍ ആലസ്യം പ്രകടിപ്പിച്ച്‌ തോല്‍വികള്‍ വാങ്ങാറുളളത്‌. ഇന്നലെ ലങ്കക്ക്‌ ഒരു ഗോള്‍ മടക്കാന്‍ അവസരമേകിയതും ഈ ആലസ്യമാണ്‌. കോര്‍ണര്‍ കിക്കുകള്‍ എന്നും അപകടം വിതറാറുണ്ട്‌. പ്രത്യേകിച്ച്‌ എതിര്‍നിരക്കാര്‍ ഉയരക്കാരാവുമ്പോള്‍. ലങ്കന്‍ കോര്‍ണര്‍ കിക്കിനെ ഇന്ത്യന്‍ പ്രതിരോധം അലസമായി കണ്ടു. ഗോളും വാങ്ങി. ഈ ഗോളിന്‌ ശേഷം വീണ്ടും ഇന്ത്യ ഉണര്‍ന്നപ്പോഴാണ്‌ ഗുര്‍മാംഗി സിംഗും സ്‌റ്റീവനും ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. ഇന്നലെ രാവിലെ ഡല്‍ഹിയില്‍ മഴ പെയ്‌തത്‌ കാരണം കളി നടക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലായിരുന്നു. എന്നിട്ടും ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന തലസ്ഥാനവാസികള്‍ കൂട്ടത്തോടെ അംബേദ്‌ക്കര്‍ സ്‌റ്റേഡിയത്തിലെത്തി. ഈ ഫുട്‌ബോള്‍ താല്‍പ്പര്യത്തിന്‌ സാക്ഷികളാവാന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ തലപ്പത്തുള്ളവരെല്ലാമുണ്ടായിരുന്നു എന്നതാണ്‌ ആശ്വാസം. മൈതാനം മഴയില്‍ ചളിപിളിയായിരുന്നു. അത്‌ കാര്യമാക്കാതെയാണ്‌ ഇന്ത്യ കളിച്ചതും ജയിച്ചതും. ഇനി രണ്ട്‌ മല്‍സരങ്ങളാണ്‌ ഇന്ത്യയെ കാത്തിരിക്കുന്നത്‌. രണ്ട്‌ മല്‍സരത്തിലും എതിരാളികള്‍ സിറിയക്കാരായിരിക്കും. ലീഗിലെ അവസാന മല്‍സരത്തില്‍ സിറിയയുമായാണ്‌്‌ കളി. മല്‍സരത്തില്‍ സമനില മാത്രം മതി ഫൈനല്‍ കളിക്കാന്‍. ഫൈനലിലും ഇന്ത്യയുടെ പ്രതിയോഗികളാവാന്‍ സാധ്യത സിറിയയാണ്‌്‌. അതിനാല്‍ ഇനി വേണ്ടത്‌ സിറിയന്‍ ഹോം വര്‍ക്കാണ്‌....

സല്‍മാനും....
മുംബൈ: ഷാറുഖ്‌ ഖാന്‍, ജൂഹി ചൗള (കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌), പ്രീതി സിന്റ (കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്‌), ശില്‍പ്പാ ഷെട്ടി (രാജസ്ഥാന്‍ റോയല്‍സ്‌ ) എന്നിവര്‍ക്ക്‌ പിറകെ ഇതാ ബോളിവുഡില്‍ നിന്നും ക്രിക്കറ്റ്‌-ഐ.പി.എല്‍ ആവേശവുമായി സല്‍മാന്‍ ഖാനും. 2011 ലെ ഐ.പി.എല്ലില്‍ സ്വന്തമായി ഒരു ടീമിനെ രംഗത്തിറക്കാന്‍ മസില്‍ഖാന്‌ താല്‍പ്പര്യമുണ്ടത്രെ...! ഇത്‌ സംബന്ധിച്ച്‌ അദ്ദേഹം ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത്‌ മോഡിയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. 2011 ലെ ലീഗില്‍ പത്ത്‌ ടീമുകള്‍ക്ക്‌ അവസരം നല്‍കാനാണ്‌ തീരുമാനം. നിലവില്‍ എട്ട്‌ ടീമുകളാണ്‌ ഐ.പി.എല്ലില്‍ കളിക്കുന്നത്‌. സല്‍മാനുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തതായി മോഡി പറഞ്ഞു.
വെട്ടോരി 300
കൊളംബോ: ന്യൂസിലാന്‍ഡ്‌ ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരിക്ക്‌ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ 300 വിക്കറ്റ്‌. ഇവിടെ ശ്രീലങ്കക്കെതിരെ നടക്കുന്ന രണ്ടാം ടെസ്‌റ്റിന്റെ ഒന്നാം ദിവസമാണ്‌ വെട്ടോരി റെക്കോര്‍ഡ്‌ ബുക്കില്‍ ഇടം നേടിയത്‌. 3000 റണ്‍സും 300 വിക്കറ്റും സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയിലെ എട്ടാമനാണിപ്പോള്‍ വെട്ടോരി.

Tuesday, August 25, 2009

NP PROBLEMS

പ്രശ്‌നങ്ങളില്ല
ന്യൂഡല്‍ഹി: വീരേന്ദര്‍ സേവാഗിന്റെ രോഷത്തിന്‌ കാര്യമുണ്ടായി.... ഡല്‍ഹി ക്രിക്കറ്റ്‌ അസോസിയേഷന്റെയും ജില്ലാ ക്രിക്കറ്റ്‌ ഭരണക്കൂടത്തിന്റെയും ഇടപെടലുകള്‍ ടീം സെലക്ഷനെ ബാധിച്ചതായി ഡി.ഡി.സി.എ തലവനും ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്‌റ്റ്‌ലി സമ്മതിച്ചതോടെ മഞ്ഞുരുകുകയാണ്‌. ഇന്നലെ സേവാഗും ജെയ്‌റ്റ്‌ലിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്‌ച്ചയില്‍ പരസ്‌പര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. എല്ലാ പ്രശ്‌നങ്ങളും അവസാനിപ്പിച്ച്‌ പരസ്‌പരം ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ ക്രിക്കറ്റ്‌ അസോസിയേഷനും സൂപ്പര്‍ താരങ്ങളും തീരുമാനിച്ചതോടെ വിജയം സേവാഗിന്‌ മാത്രമായി. ഡല്‍ഹി രഞ്‌ജി ടീം സെലക്ഷനിലും ജൂനിയര്‍ ടീമുകളുടെ സെലക്ഷനിലും അതിയായ ഇടപെടലുകള്‍ നടക്കുന്നുണ്ടെന്നും ഈ രീതി തുടരുന്ന പക്ഷം ഡല്‍ഹിക്കായി കളിക്കാന്‍ താനുണ്ടാവില്ലെന്നും സേവാഗ്‌ തുറന്നടിച്ചത്‌ വലിയ വിവാദമായിരുന്നു. സേവാഗിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ ഡല്‍ഹിക്കാരായ ഇന്ത്യന്‍ താരങ്ങളും രംഗത്തെത്തിയിരുന്നു. ഗൗതം ഗാംഭീര്‍, ഇഷാന്ത്‌്‌ ശര്‍മ്മ, മിഥുന്‍ മന്‍ഹാസ്‌, ആശിഷ്‌ നെഹ്‌റ തുടങ്ങിയവരെല്ലാം സംസ്ഥാനത്തിനായി കളിക്കാനില്ലെന്ന്‌ വ്യക്തമാക്കിയപ്പോള്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ ഒഴുക്കന്‍ മറുപടിയാണ്‌ നല്‍കിയിരുന്നത്‌. സേവാഗിന്റെ ബന്ധത്തില്‍പ്പെട്ട ഒരാളെ ടീമില്‍ ഉള്‍പ്പെടുത്താത്തതാണ്‌ അദ്ദേഹത്തെ പ്രകോപിപ്പിച്ചതെന്നായിരുന്നു അസോസിയേഷന്റെ മറുപടി. എന്നാല്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ സേവാഗിന്റെ വാക്കുകളില്‍ കഴമ്പുണ്ടെന്ന്‌ മനസ്സിലായി. തുടര്‍ന്നാണ്‌ ജെയ്‌റ്റ്‌ലി പ്രശ്‌നത്തില്‍ ഇടപ്പെട്ടത്‌. ടീം സെലക്ഷന്‍ പ്രക്രിയയില്‍ ആരെയും ഇടപെടാന്‍ അനുവദിക്കില്ലെന്നും ഈ കാര്യത്തില്‍ ഒരു വീട്ടുവീഴ്‌ച്ചയുമില്ലെന്നും ജെയ്‌റ്റ്‌ലി പറഞ്ഞു. സെലക്ഷന്‍ പ്രക്രിയ നിഷ്‌പക്ഷമായിരിക്കണം. അര്‍ഹതയുള്ളവര്‍ക്കായിരിക്കണം അംഗീകാരം. ഈ കാര്യത്തില്‍ വിട്ടുവീഴ്‌ച്ചയില്ല. ആരെങ്കിലും സെലക്ഷനില്‍ ഇടപെടുന്നപക്ഷം അത്‌ ഗൗരവതരമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ജൂനിയര്‍ തലത്തിലും ഇടപെടലുകള്‍ നടക്കുന്നുവെന്നതാണ്‌ വേദനാജനകമെന്ന്‌ അദ്ദേഹം പറഞ്ഞു. ജൂനിയര്‍ തലത്തില്‍ മികവ്‌്‌ പ്രകടിപ്പിക്കുന്ന കുട്ടികള്‍ അംഗീകാരം അര്‍ഹിക്കുന്നവരാണ്‌. ഇവരെ മറ്റ്‌ കാരണങ്ങളാല്‍ അകറ്റിനിര്‍ത്തുന്നത്‌ വലിയ തെറ്റാണ്‌. ജൂനിയര്‍ താരങ്ങളെ അവര്‍ വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ തന്നെ നേര്‍വഴിയിലേക്ക്‌ നയിക്കണം. ഈ കാര്യത്തില്‍ സെലക്ടര്‍മാര്‍ അവിഹിതമായി എന്തെങ്കിലും ചെയ്യുമെന്ന്‌ താന്‍ കരുതുന്നില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. സെലക്ഷന്‍ കമ്മിറ്റിയുടെ അംഗസംഖ്യ കുറക്കാനുളള നിര്‍ദ്ദേശമുണ്ട്‌. ഇത്‌ പരിഗണിക്കും. സെലക്ടര്‍മാരുടെ എണ്ണത്തില്‍ നിയന്ത്രണം വേണം. ജൂനിയര്‍ തലത്തിലുളള സെലക്ഷനില്‍ ഇടപെടാന്‍ സ്‌പോര്‍ട്‌സ്‌ കമ്മിറ്റി ശ്രമിക്കുന്നുണ്ടെന്നതാണ്‌ വലിയ പരാതി. സ്‌പോര്‍ട്‌സ്‌ കമ്മിറ്റിയാണ്‌ പല കാര്യങ്ങളിലും ഇടപെടുന്നത്‌. സ്‌പോര്‍ട്‌സ്‌ കമ്മിറ്റിയിലെ അംഗങ്ങള്‍ സ്വന്തക്കാരെ ടീമിലെടുക്കാന്‍ സെലക്ടര്‍മാരില്‍ സമ്മര്‍ദ്ദം ചെലുത്താറുണ്ട്‌. ഇത്‌ അവസാനിപ്പിക്കണം. സെലക്‌ഷന്‍ പ്രക്രിയയില്‍ നിന്ന്‌ ബന്ധപ്പെട്ട എല്ലാവരും സ്വയം മാറിനിന്നാല്‍ മാത്രം ഈ പ്രശ്‌നം പരിഹരിക്കാനാവും. സെലക്ഷന്‍ കാര്യങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിക്കാന്‍ ക്രിക്കറ്റ്‌ ഉപദേശക സമിതി രൂപികരിക്കുന്ന കാര്യവും പരിഗണിക്കണം. സീനിയര്‍ താരങ്ങളുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തണം. ജൂനിയര്‍ താരങ്ങളെ സഹായിക്കാനും അവര്‍ക്ക്‌ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും തല്‍പ്പരരായി ധാരാളം പേര്‍ രംഗത്തുണ്ട്‌. ഇവരുടെ സേവനം അസോസിയേഷന്‍ ഉപയോഗപ്പെടുത്തുമെന്നും ജെയ്‌റ്റ്‌ലി പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതായി സേവാഗും സൂചന നല്‍കി. അണ്ടര്‍ 16, 19, 15 ടീം സെലക്ഷനിലാണ്‌ കാര്യമായ ഇടപെടലുകള്‍ നടക്കുന്നതെന്നാണ്‌ സേവാഗ്‌ പറഞ്ഞിരുന്നത്‌.

സെമാനിയ നാട്ടില്‍, വിവാദങ്ങള്‍ ഒപ്പം
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ബെര്‍ലിനില്‍ സമാപിച്ച ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 800 മീറ്ററില്‍ പുതിയ റെക്കോര്‍ഡുമായി സ്വര്‍ണ്ണം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കന്‍ താരം കാസ്റ്റര്‍ സെമാനിയക്ക്‌ നാട്ടില്‍ വീരോചിത സ്വീകരണം. പക്ഷേ വിവാദം വിട്ടൊഴിയുന്നില്ല. സെമാനിയ പെണ്‍കുട്ടിയല്ല എന്ന വാദം നിലനില്‍ക്കെ ലിംഗ പരിശോധന നടന്നിട്ടുണ്ട്‌. ഇതിന്റെ ഫലം അറിവായിട്ടില്ല. സെമാനിയുടെ ടെസ്റ്റോസ്‌റ്റിറോണ്‍ നിരക്ക്‌ സാധാരണ വനിതകളില്‍ നിന്നും മുന്നിരട്ടി കൂടുതലാണെന്നാണ്‌ ആദ്യ പരിശോധനയില്‍ വ്യക്തമായതെന്നാണ്‌ സ്ഥിരീകരിക്കപ്പെടാത്ത സൂചന. സാധാരണ വനിതകളില്‍ കാണുന്ന ടെസ്റ്റോസ്‌റ്റിറോണ്‍ നിരക്കില്‍ നിന്നും സെമാനിയയുടെ ശരീരം വര്‍ദ്ധനവ്‌ കാണിക്കുന്നത്‌ സംശയകരമാണ്‌. ഈ കാര്യത്തില്‍ കൂടുതല്‍ പരിശോധന നടത്തും.
ഇന്നലെ ജോഹന്നാസ്‌ബര്‍ഗ്ഗ്‌ വിമാനത്താവളത്തില്‍ സെമാനിയയെ സ്വീകരിക്കാന്‍ ആയിരക്കണക്കിന്‌ കായികാരാധകരാണ്‌ ദേശീയ പതാകകളുമായി എത്തിയത്‌. ബെര്‍ലിനില്‍ 1:55.45 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌ത്‌ വാര്‍ത്തകളില്‍ ഇടം നേടിയ താരത്തെ ദക്ഷിണാഫ്രിക്കയില്‍ ആരും സംശയിക്കുന്നില്ലെന്നതിന്‌ തെളിവായിരുന്നു സൂപ്പര്‍ താരത്തിന്‌ ലഭിച്ച സ്വീകരണം. ജൂലൈയില്‍ നടന്ന ആഫ്രിക്കന്‍ ജൂനിയര്‍ മീറ്റില്‍ 1: 56.72 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌താണ്‌ സെമാനിയ ലോക മീറ്റിന്‌ യോഗ്യത നേടിയത്‌. 800 മീറ്ററിലെ ദക്ഷിണാഫ്രിക്കന്‍ റെക്കോര്‍ഡുകാരി ദീര്‍ഘകാലമായി സോളാ ബെഡാണ്‌. സോളയുടെ റെക്കോര്‍ഡാണ്‌ സെമാനിയ തകര്‍ത്തത്‌. ബെര്‍ലിനില്‍ സെമാനിയയെ വെല്ലുവിളിക്കന്‍ നിലവിലെ ലോക ജേതാവ്‌ ജെനത്ത്‌ ജെപ്‌കോസ്‌ഗി ഉള്‍പ്പെടെ ഉന്നത താരങ്ങളുണ്ടായിരുന്നു. അവരെയെല്ലാം ബഹുദൂരം പിറകിലാക്കിയാണ്‌ സെമാനിയ സ്വര്‍്‌ണ്ണം നേടിയത്‌. 800 മീറ്ററിന്റെ ഫൈനല്‍ മല്‍സരം നടക്കാന്‍ പോവുന്നതിന്റെ തൊട്ട്‌്‌ മുമ്പായിരുന്നു സെമാനിയയുടെ ലിംഗ പരിശോധന സംബന്ധിച്ച്‌ വിവാദം ഉയര്‍ന്നത്‌. രാജ്യാന്തര അത്‌ലറ്റിക്‌ അസോസിയേഷന്‍ സെമാനിയയെ മല്‍സരിപ്പിക്കില്ലെന്നും പ്രചരിക്കപ്പെട്ടിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ അത്‌ലറ്റിക്‌ അസോസിയേഷനും സെമാനിയയുടെ രക്ഷിതാക്കളും രംഗത്ത്‌ വന്നതോടെ കാര്യങ്ങള്‍ മാറി. സെമാനിയ 100 ശതമാനം വനിതയാണെന്നാണ്‌ ദക്ഷിണാഫ്രിക്ക തുടക്കം മുതല്‍ വ്യക്തമാക്കിയത്‌. ദക്ഷിണാഫ്രിക്കയിലെ ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സും താരത്തിന്‌ പിന്തുണയുമായി രംഗത്ത്‌ വന്നിരുന്നു.
ഇന്നലെ വിമാനത്താവളത്തില്‍ സെമാനിയയെ സ്വീകരിക്കന്‍ കുടുംബാഗങ്ങളെല്ലാം എത്തിയിരുന്നു. സെമാനിയ വനിത തന്നെയാണ്‌. ഈ വിവാദത്തില്‍ ആശങ്കപ്പെടാന്‍ ഞാനില്ല-വിമാനത്താവളത്തില്‍ വെച്ച്‌ താരത്തിന്റെ അമ്മാവന്‍ പറഞ്ഞു. പോളണ്ടില്‍ നടന്ന ലോക ജൂനിയര്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ സെമാനിയ പങ്കെടുത്തിരുന്നു. അപ്പോഴൊന്നും ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. ഇപ്പോള്‍ സംശയവുമായി രംഗത്തു വരുന്നവരോട്‌ മറുപടി പറയാന്‍ ദക്ഷിണാഫ്രിക്ക ആഗ്രഹിക്കുന്നില്ലെന്നാണ്‌ ദക്ഷിണാഫ്രിക്കന്‍ അത്‌ലറ്റിക്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ ലിയനാര്‍ഡ്‌ ചുവാമി പറഞ്ഞത്‌. സെമാനിയയുടെ ജനന സര്‍ട്ടിഫിക്കറ്റ്‌ ആര്‍ക്കും പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ലെബനോണ്‌ സമനില
ന്യൂഡല്‍ഹി: നെഹ്‌റു കപ്പ്‌ രാജ്യാന്തര ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ ബെര്‍ത്തിനുളള ഇന്ത്യന്‍ സാധ്യതകള്‍ സജീവമാക്കി കിര്‍ഗിസ്ഥാന്‍ ശക്തരായ ലെബനോണെ 1-1 ല്‍ തളച്ചു. ലെബനോണ്‍ വിജയിച്ചിരുന്നെങ്കില്‍ കനത്ത സമ്മര്‍ദ്ദത്തിലകപ്പെടുമായിരുന്ന ഇന്ത്യക്ക്‌ ഇന്ന്‌ ശ്രീലങ്കയെ തോല്‍പ്പിക്കാനായാല്‍ സിറിയക്ക്‌ പിറകില്‍ ടേബിളില്‍ രണ്ടാമത്‌ വരാനാവും. റൗണ്ട്‌ റോബിന്‍ ലീഗില്‍ രണ്ട്‌ മല്‍സരങ്ങള്‍ മാത്രം ശേഷിക്കവെ സിറിയ ഒന്നാമതും ലെബനോണ്‍ രണ്ടാമതുമാണ്‌.
കഴിഞ്ഞ രണ്ട്‌ മല്‍സരങ്ങളിലും പരാജയം പിണഞ്ഞ കിര്‍ഗിസ്ഥാന്‍ ഇന്നലെ തുടക്കത്തില്‍ തന്നെ ലെബനോണുകാരെ ഞെട്ടിച്ചു. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക്‌ ശേഷം നാല്‍പ്പത്തിയെട്ടാം മിനുട്ടില്‍ ആന്റണ്‍ സെംലിയ നുഹിന്‍ ലെബനോണ്‍ വലയില്‍ നിറയൊഴിച്ചു. ലെബനീസ്‌്‌ ഡിഫന്‍സിന്റെ പിഴവില്‍ നിന്നും പന്ത്‌ ലഭിച്ച നുഹിന്‍ തകര്‍പ്പന്‍ വോളി പായിച്ചപ്പോള്‍ ഗോള്‍ക്കീപ്പര്‍ കാഴ്‌ച്ചക്കാരനായിരുന്നു. പക്ഷേ ആറ്‌ മിനുട്ടിനിടെ ലെബനോണ്‍ തിരിച്ചെത്തി. അബാസ്‌ അഹമ്മദ്‌ അത്‌വിയായിരുന്നു സ്‌ക്കോറര്‍. ഹസ്സന്‍ മാത്തുക്കാണ്‌ ഗോള്‍നീക്കത്തിന്‌ തുടക്കമിട്ടത്‌. മധ്യവരക്കരികില്‍ നിന്നും പന്തുമായി കുതിച്ച അദ്ദേഹം മഹമൂദ്‌ അല്‍വിക്ക്‌ തന്ത്രപരമായി പന്ത്‌ കൈമാറി. ഈ സമയം സമാന്തരമായി കുതിച്ച അത്‌വിയെ മാര്‍ക്ക്‌ ചെയ്യുന്നതില്‍ കിര്‍ഗുകാര്‍ വീഴ്‌ച്ച വരുത്തി.
സമനിലക്ക്‌ ശേഷം മല്‍സരത്തിന്റെ നിയന്ത്രണം ലെബനോണായിരുന്നു. അത്‌വിയുടെ സുന്ദരമായ നീക്കം ഗോളാവാതിരുന്നത്‌ കിര്‍ഗിസ്ഥാന്റെ ഭാഗ്യത്തിലായിരുന്നു. അറുപത്തിമൂന്നാം മിനുട്ടിലെ നീക്കത്തില്‍ അത്‌വിക്ക്‌ മുന്നില്‍ ഗോള്‍ക്കീപ്പര്‍ മാത്രമാണുണ്ടായിരുന്നത്‌. പക്ഷേ ഷോട്ട്‌ അല്‍പ്പം കൊണ്ട്‌ പിഴച്ചു.

Monday, August 24, 2009

PONTING...?

മറക്കാനാവുന്നില്ല
ഓവല്‍: റികി പോണ്ടിംഗിന്റെ നിറമുളള കരിയറില്‍ നിറയെ ഇപ്പോള്‍ നെഗറ്റീവ്‌ മാര്‍ക്കുകളാണ്‌..... 2005 ലും ഇപ്പോള്‍ 2009 ലും ആഷസ്‌ പരമ്പര അടിയറ വെച്ച ഓസ്‌ട്രേലിയന്‍ നായകന്‍ എന്ന അപഖ്യാതി വേദനിപ്പിക്കുന്നതാണെന്ന്‌ റിക്കി തന്നെ പറയുന്നു. ബില്ലി മുര്‍ദ്ദേഖ്‌ എന്ന ഓസീസ്‌ നായകന്റെ പേരിലായിരുന്നു ഇത്‌ വരെ ഇത്തരമൊരു റെക്കോര്‍ഡ്‌. രണ്ട്‌ തവണ ഇംഗ്ലണ്ടിലെത്തി ആഷസ്‌ അടിയറ വെച്ച നായകനെന്ന വിശേഷണം ഇനി തന്റെ പേരിന്‌ നേരെയും വരുമല്ലോ എന്ന വേദനയിലും ഒരു തിരിച്ചുവരവ്‌ അദ്ദേഹം കൊതിക്കുന്നു. 2013 ലാണ്‌ ഇനി ആഷസിനായി ഓസ്‌ട്രേലിയ ഇംഗ്ലണ്ടിലേക്ക്‌ വരേണ്ടത്‌. അതായത്‌ നാല്‌ വര്‍ഷത്തിന്‌ ശേഷം. ഇപ്പോള്‍ റിക്കിക്ക്‌ പ്രായം 34. നാല്‌ വര്‍ഷത്തിന്‌ ശേഷം 38. ആ പ്രായത്തില്‍ ദേശീയ ടീമില്‍ തനിക്ക്‌ സ്ഥാനമുണ്ടാവുമോ എന്ന്‌ പറയാന്‍ ഇപ്പോള്‍ റിക്കിക്കാവില്ല. പക്ഷേ രണ്ട്‌ തവണയും ഇംഗ്ലണ്ടിലെത്തിയപ്പോള്‍ ആഷസ്‌ അടിയറ വെച്ച നായകന്‍ എന്ന ചീത്തപ്പേരിനെ അകറ്റാന്‍ അദ്ദേഹത്തിന്‌ ആഗ്രഹമുണ്ട്‌.
ഓവലില്‍ വെച്ച്‌ 2005 ലെ പര്യടനത്തില്‍ ഇതേ ദുരനുഭവം പോണ്ടിംഗിനുണ്ടായിരുന്നു. അന്നത്തെ ടീമില്‍ പക്ഷേ മക്‌ഗ്രത്തും വോണുമെല്ലാമുണ്ടായിരുന്നു. ഓവലില്‍ ഈ ആഷസ്‌ പരമ്പരയിലെ അവസാന ടെസ്റ്റിന്‌ മുമ്പ്‌ 2005 ലെ അനുഭവം തന്റെ സഹതാരങ്ങളോട്‌ റിക്കി വിവരിച്ചിരുന്നു. പക്ഷേ അതിലും കാര്യമുണ്ടായില്ല. ഒന്നാം ഇന്നിംഗ്‌സില്‍ 160 റണ്‍സിന്‌ ടീം പുറത്തായതില്‍ റിക്കിക്ക്‌ ന്യായീകരണമില്ല. രണ്ടാം ഇന്നിംഗ്‌സില്‍ ടീമിലെ രണ്ട്‌ പ്രമുഖര്‍ റണ്ണൗട്ടാവുന്നു. അതിലൊന്ന്‌ താന്‍ തന്നെയാവുമ്പോള്‍ റിക്കിക്ക്‌ മറ്റാരെയും കുറ്റം പറയാനാവില്ല. നല്ല ഒരു നായകന്‍, ബാറ്റ്‌സ്‌മാന്‍, അനുഭവസമ്പന്നന്‍-ഇത്യാദി വിശേണങ്ങളെല്ലാമുണ്ടായിട്ടും നിര്‍ണ്ണായക ഘട്ടത്തില്‍ തനിക്ക്‌ ടീമിനെ രക്ഷപ്പെടുത്താന്‍ കഴിയാത്തതിനെ നിര്‍ഭാഗ്യകരം എന്ന്‌ മാത്രമാണ്‌ റിക്കി വിശേഷിപ്പിക്കുന്നത്‌. സ്വന്തം താരങ്ങളുടെ കരുത്തിനെ ചൂഷണം ചെയ്യുന്നതിലും അതിനെ പ്രയോജനപ്പെടുത്തന്നതിലുമാണ്‌ ഒരു നായകന്‍ വിജയിക്കുന്നത്‌. താരങ്ങളെ ചൂഷണം ചെയ്യുന്നതില്‍ വിജയിച്ചിട്ടും ടീം തോറ്റതിന്‌ റിക്കിക്ക്‌ സ്വന്തം ന്യായീകരണമുണ്ട്‌-നായകനെന്ന നിലയില്‍ എന്റെ സംഭാവന കുറവായിരുന്നു.
പരമ്പരയിലെ ആദ്യ ടെസ്റ്റ്‌ കാര്‍ഡിഫില്‍ നടന്നപ്പോള്‍ ഓസ്‌ട്രേലിയക്ക്‌ ജയിക്കാന്‍ കഴിയുമായിരുന്നു. ഇംഗ്ലണ്ട്‌ വെള്ളം കുടിച്ച ഘട്ടത്തില്‍ പക്ഷേ പഴയ കില്ലിംഗ്‌ സ്‌പിരിറ്റ്‌ പ്രകടിപ്പിച്ച്‌ ടീമിനെ വിജയിപ്പിക്കാന്‍ റിക്കിക്കായില്ല. ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട്‌ അരങ്ങ്‌ തകര്‍ത്തപ്പോള്‍ റിക്കി കാഴ്‌ച്ചക്കാരനായി. എജ്‌ബാസ്‌റ്റണിലും സമനിലയില്‍ അവസാനിച്ച ടെസ്‌റ്റില്‍ ഇംഗ്ലീഷ്‌ ആധിപത്യമായിരുന്നു. ഹെഡിംഗ്‌ലിയില്‍ നടന്ന നാലാം ടെസ്റ്റില്‍ മാത്രമാണ്‌ ഓസീസ്‌ പ്രഭാവം കാണാനായത്‌. ആ പ്രഭാവം നല്‍കിയ ആത്മവിശ്വാസത്തില്‍ ഓവല്‍ ടെസ്‌റ്റില്‍ വെന്നികൊടി നാട്ടാനാവുമെന്നാണ്‌ റിക്കി കരുതിയത്‌. പക്ഷേ എല്ലാം വെറുതെയായി.
കഴിഞ്ഞ പതിനാറ്‌ ടെസ്റ്റില്‍ ആറില്‍ മാത്രമാണ്‌ റിക്കിയുടെ സംഘത്തിന്‌ ജയിക്കാനായത്‌. ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും ഇപ്പോള്‍ ഇംഗ്ലണ്ടിനോടും അടിയറവ്‌ പറഞ്ഞ ടീം ഐ.സി.സി റാങ്കിംഗില്‍ ഇപ്പോള്‍ നാലാമതാണ്‌. ടെസ്‌റ്റില്‍ റാങ്കിംഗ്‌ വന്ന ശേഷം ആദ്യമായാണ്‌ ഓസീസ്‌ നാലിലേക്ക്‌ വീഴുന്നത്‌.

പോണ്ടിംഗ്‌ പ്രതിയല്ല
മെല്‍ബണ്‍: സ്വന്തം മുഖം രക്ഷിക്കാനുളള തത്രപ്പാടിലാണിപ്പോള്‍ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ. ആഷസ്‌ പരമ്പരയില്‍ ടീം നാണംകെട്ട സാഹചര്യത്തില്‍ മാധ്യമങ്ങളും ക്രിക്കറ്റ്‌ നിരൂപകരുമെല്ലാം ഓസീസ്‌ ടീമിനെതിരെ തിരിഞ്ഞിരിക്കുന്ന സമയത്ത്‌ നായകന്‍ റിക്കി പോണ്ടിംഗിനെ രക്ഷിക്കാന്‍ തുനിയുകയാണ്‌ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ നയിക്കുന്ന ആന്‍ഡ്ര്യൂ ഹിഡിച്ച്‌. ആഷസ്‌ പരമ്പരയില്‍ പോണ്ടിംഗ്‌ മികച്ച പ്രകടനമാണ്‌ നടത്തിയതെന്നും അദ്ദേഹത്തിലുണ്ടായ സമ്മര്‍ദ്ദത്തെ കുറച്ച്‌ കാണാനാവില്ലെന്നുമാണ്‌ ഹിഡിച്ചിന്റെ വാക്കുകള്‍. പരാജയത്തില്‍ ഓസീസ്‌ സെലക്ടര്‍മാര്‍ കുറ്റക്കാരല്ലെന്നും അദ്ദേഹം വിവരിക്കുമ്പോള്‍ ഷെയിന്‍ വോണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സെലക്ടര്‍മാരെയാണ്‌ പ്രതിക്കൂട്ടില്‍ കയറ്റുന്നത്‌. ഓവല്‍ ടെസ്‌റ്റില്‍ നിന്നും സ്‌പിന്നര്‍ നതാന്‍ ഹൗറിറ്റ്‌സിനെ മാറ്റിനിര്‍ത്തിയത്‌ ശുദ്ധ വിഡ്ഡിത്തമായിരുന്നെന്നാണ്‌ ഷെയിന്‍ വോണ്‍ കുറ്റപ്പെടുത്തിയത്‌. ഇംഗ്ലീഷ്‌ ഓഫ്‌ സ്‌പിന്നര്‍ ഗ്രയീം സ്വാന്‍ രണ്ട്‌ ഇന്നിംഗ്‌സിലുമായി ഓവലില്‍ നേടിയത്‌ എട്ട്‌ വിക്കറ്റുകളാണ്‌. ഈ പിച്ചിലാണ്‌ ഒരു റെഗുലര്‍ സ്‌പിന്നറെ ഓസ്‌ട്രേലിയ കളിപ്പിക്കാതിരുന്നതെന്ന്‌ ലോകം ദര്‍ശിച്ച ഏറ്റവും മികച്ച ലെഗ്‌ സ്‌പിന്നര്‍ പറഞ്ഞു. പാര്‍ട്ട്‌ ടൈം സ്‌പിന്നര്‍മാരായ മാര്‍ക്കസ്‌ നോര്‍ത്ത്‌, മൈക്കല്‍ ക്ലാര്‍ക്ക്‌ എന്നിവരെയാണ്‌ പോണ്ടിംഗ്‌ ഉപയോഗപ്പെടുത്തിയത്‌. ആദ്യ ഇന്നിംഗ്‌സില്‍ നാല്‌ വിക്കറ്റുകള്‍ നോര്‍ത്ത്‌്‌ വീഴ്‌ത്തുകയും ചെയ്‌തിരുന്നു.
തോല്‍വിക്ക്‌ ശേഷം ഒരോ താരങ്ങളെ തെരഞ്ഞ്‌ പിടിച്ച്‌ കുറ്റം പറയുന്നതില്‍ കാര്യമില്ലെന്നാണ്‌ ഹിഡിച്ച്‌ വോണിന്റെ വിമര്‍ശനത്തില്‍ പരാമര്‍ശിച്ച്‌ പറഞ്ഞത്‌. ഒന്നാം ഇന്നിംഗ്‌സില്‍ ഓസീസ്‌ ബാറ്റിംഗ്‌ തകര്‍ന്നിരുന്നു. ഹൗറിറ്റ്‌സ്‌ ഉണ്ടായിരുന്നെങ്കില്‍ ബാറ്റിംഗ്‌ മെച്ചപ്പെടുമായിരുന്നോ...?-അദ്ദേഹത്തിന്റെ ചോദ്യം. ഒന്നാം ഇന്നിംഗ്‌സില്‍ 160 റണ്‍സിന്‌ പുറത്തായപ്പോള്‍ തന്നെ ടീം തോറ്റിരുന്നു. ആറ്‌ മാസം മുമ്പാണ്‌ ഇതേ ടീം ദക്ഷിണാഫ്രിക്കയെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ചത്‌. അന്ന്‌ സെലക്ടര്‍മാരെ ആരും കുറ്റം പറഞ്ഞിരുന്നില്ല. തോല്‍ക്കുമ്പോള്‍ വിമര്‍ശകരുടെ എണ്ണം വര്‍ദ്ധിക്കുക സ്വാഭാവികമാണെന്നും ഹിഡിച്ച്‌ പറയുന്നു.

ഫുട്‌ബോളിന്‌ ക്രിക്കറ്റ്‌ സഹായം
മഡ്‌ഗാവ്‌: ഇന്ത്യന്‍ ഫുട്‌ബോളിനെ രക്ഷിക്കാനുളള ക്രിക്കറ്റ്‌ ബോര്‍ഡിന്റെ പ്രഖ്യാപിത ദൗത്യത്തിന്റെ ഭാഗമായി ഈ വര്‍ഷം 12.5 കോടി നല്‍കുമെന്ന്‌ ബി.സി.സി.ഐ തലവന്‍ ശശാങ്ക്‌ മനോഹര്‍ വ്യക്തമാക്കി. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‌്‌ 25 കോടിയുടെ ഗ്രാന്‍ഡ്‌ നേരത്തെ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പ്രഖ്യാപിച്ചിരുന്നു. ഇതിലെ വിഹിതമെന്ന നിലയിലാണ്‌ ഇപ്പോള്‍ പകുതി നല്‍കുന്നത്‌. ഗോവയില്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ആരംഭിച്ച ക്രിക്കറ്റ്‌ അക്കാദമി ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കവെയാണ്‌ കൂടുതല്‍ സഹായം ക്രിക്കറ്റിന്‌ നല്‍കുമെന്ന്‌ മനോഹര്‍ പ്രഖ്യാപിച്ചത്‌. ദേശീയ കായിക വികസനത്തിനായി 50 കോടിയുടെ സഹായം ഇതിനകം ക്രിക്കറ്റ്‌ ബോര്‍ഡ്‌ നല്‍കിയിട്ടുണ്ട്‌. അടുത്ത വര്‍ഷം ഡല്‍ഹി ആതിഥേയത്വം വഹിക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ മെഡല്‍ നേടാന്‍ സാധ്യതയുള്ള താരങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ ഈ സഹായമെന്നും മനോഹര്‍ വ്യക്തമാക്കി.

Saturday, August 22, 2009

FUTBALL LANKA

ഡ്യൂറാന്‍ഡ്‌ കപ്പ്‌
ന്യൂഡല്‍ഹി: ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പായ ഡ്യൂറാന്‍ഡ്‌ കപ്പ്‌ ഫുട്‌ബോളിന്റെ 122-ാമത്‌ പതിപ്പിന്‌ സെപ്‌തംബര്‍ രണ്ടിന്‌ തുടക്കം. ഒ.എന്‍.ജി.സി സ്‌പോണ്‍സര്‍ ചെയ്യുന്ന ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടം 22 നാണ്‌ ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്‌. യോഗ്യതാ റൗണ്ട്‌ മല്‍സരങ്ങളാണ്‌ രണ്ടിന്‌ ആരംഭിക്കുന്നത്‌. സിംല യംഗ്‌ എഫ്‌.സി, ബി.ഇ.ജി റൂര്‍ക്കി, ഇന്ത്യന്‍ നേവി, അമിറ്റി യുനൈറ്റഡ്‌ എഫ്‌.സി, ഇന്ത്യന്‍ നാഷണല്‍ എഫ്‌.സി, ജി.ആര്‍.ആര്‍.സി, ബി.എസ്‌.എഫ്‌, ജമ്മു കാശ്‌മീര്‍ ബാങ്ക്‌, എം.ഇ.ജി, ആസ്സാം റൈഫിള്‍സ്‌, എ.എസ്‌.സി ബാംഗ്ലൂര്‍, ന്യൂഡല്‍ഹി ഹീറോസ്‌, ആര്‍മി ജൂനിയേഴ്‌സ്‌, അബാബ്‌ എഫ്‌.സി, ഒ.എന്‍.ജി.സി, ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്‌ എന്നിവരാണ്‌ യോഗ്യതാ റൗണ്ടില്‍ കളിക്കുന്നത്‌. ഇതില്‍ നിന്നും യോഗ്യത സ്വന്തമാക്കുന്ന ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലീഗില്‍ കളിക്കും. ക്വാര്‍ട്ടര്‍ ഫൈനല്‍ ലീഗില്‍ കളിക്കന്ന പ്രമുഖ ടീമുകളെ നാല്‌ ഗ്രൂപ്പുകളാക്കി തിരിച്ചിട്ടുണ്ട്‌. ഗ്രൂപ്പ്‌ എ യില്‍ മഹീന്ദ്ര യുനൈറ്റഡ്‌, സ്‌പോര്‍ട്ടിംഗ്‌ ക്ലബ്‌ ഗോവ എന്നിവര്‍ക്കൊപ്പം യോഗ്യത നേടുന്ന ടീമുകളും കളിക്കും. ഗ്രൂപ്പ്‌ ബി യില്‍ മോഹന്‍ ബഗാനും ജെ.സി.ടിയുമുണ്ട്‌. സി യില്‍ ഡെംപോയും എയര്‍ ഇന്ത്യയും ആര്‍മി ഇലവനുമുണ്ട്‌. ഡിയിലാണ്‌ ഈസ്റ്റ്‌്‌ ബംഗാളും ചര്‍ച്ചില്‍ ബ്രദേഴ്‌സും ഷില്ലോംഗ്‌ ലാജോംഗ്‌ എഫ്‌.സിയും കളിക്കുന്നത്‌.

ലങ്കക്ക്‌ വന്‍വിജയം
ഗാലി:ന്യൂസിലാന്‍ഡിനെ 202 റണ്‍സിന്‌ തരിപ്പണമാക്കി ശ്രീലങ്ക ഒന്നാം ടെസ്റ്റില്‍ വന്‍ വിജയം സ്വന്തമാക്കി. വയറുവേദന കാരണം കിവി നിരയിലെ ആറ്‌ താരങ്ങള്‍ പ്രയാസപ്പെട്ട ദിനത്തില്‍ ചെറുത്തുനിന്നത്‌ 67 റണ്‍സ്‌ നേടിയ ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരി മാത്രം. വിജയിക്കാന്‍ 413 റണ്‍സ്‌ ആവശ്യമായ സന്ദര്‍ശകര്‍ 210 റണ്‍സിന്‌ പുറത്തായപ്പോള്‍ മൂന്ന്‌ വിക്കറ്റുമായി രണ്ടാം ഇന്നിംഗ്‌സിലും മുത്തയ്യ മുരളീധരന്‍ മിന്നി. 88 റണ്‍സ്‌ മാത്രം വഴങ്ങിയാണ്‌ മുരളി മൂന്ന്‌ പേരെ തിരിച്ചയച്ചത്‌. ഇതോടെ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ വിക്കറ്റ്‌ സമ്പാദ്യം 777 ആയി ഉയര്‍ന്നു. ഒന്നാം ഇന്നിംഗ്‌സില്‍ ലങ്ക 452 റണ്‍സ്‌ നേടിയപ്പോള്‍ കിവീസ്‌ 299 റണ്‍സിന്‌ പുറത്തായിരുന്നു. മല്‍സരത്തിന്റെ നാലാം ദിവസം തകര്‍പ്പന്‍ സെഞ്ച്വറിയുമായി തിലകരത്‌നെ ദില്‍ഷാന്‍ കളം നിറഞ്ഞപ്പോള്‍ രണ്ടാം ഇന്നിംഗ്‌സ്‌ ലങ്ക നാല്‌ വിക്കറ്റിന്‌ 259 റണ്‍സ്‌ എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്‌തു. തുടര്‍ന്ന്‌ ബാറ്റേന്തിയ കിവി നിരയിലെ ആര്‍ക്കും പൊരുതി നില്‍ക്കാനായില്ല. ജെസി റൈഡറും ബ്രെന്‍ഡന്‍ മക്കലവും പനി ബാധിതരായിരുന്നു. മറ്റുള്ളവര്‍ക്ക്‌ വയറു വേദനയും. ഒരു വിക്കറ്റിന്‌ 30 റണ്‍സ്‌ എന്ന നിലയിലാണ്‌ സന്ദര്‍ശകര്‍ അവസാന ദിസം ആരംഭിച്ചത്‌. പക്ഷേ തുടക്കത്തില്‍ തന്നെ മാര്‍ട്ടിന്‍ ഗുപ്‌ടില്‍ (18), ടീം മകിന്റോഷ്‌ (0) എന്നിവരെ തിലാന്‍ തുഷാര പുറത്താക്കി. റോസ്‌ ടെയ്‌ലറെ (16 ) മഹേല ജയവര്‍ദ്ധനെ പുറത്താക്കിയ ശേഷം മുരളിയുടെ ഊഴമായിരുന്നു. ജേക്കബ്‌ ഓരവും ഡാനിയല്‍ വെട്ടോരിയും തമ്മിലുളള സഖ്യം നേടിയ 41 റണ്‍സായിരുന്നു ഇന്നിംഗ്‌സിലെ ഏറ്റവും വലിയ കൂട്ടുകെട്ട്‌. രണ്ട്‌ ഇന്നിംഗ്‌സിലും മികച്ച ബാറ്റിംഗ്‌ പ്രകടനം നടത്തിയ തിലകരത്‌നെ ദില്‍ഷാനാണ്‌ കളിയിലെ കേമന്‍. ദില്‍ഷാന്റെ ബാറ്റിംഗാണ്‌ തന്റെ ടീമിന്‌ കരുത്തായതെന്ന്‌്‌ ലങ്കന്‍ നായകന്‍ കുമാര്‍ സങ്കക്കാര പറഞ്ഞപ്പോള്‍ ന്യൂസിലാന്‍ഡ്‌ ടീമിനെ തോല്‍വിയിലേക്ക്‌ തള്ളിയിട്ടത്‌ ദില്‍ഷനായിരുന്നുവെന്‌്‌ വെട്ടോരി പറഞ്ഞു.
ഫൈനല്‍ ഇന്ന്‌
കോഴിക്കോട്‌: സില്‍വര്‍ഹില്‍സ്‌ ട്രോഫിക്ക്‌ വേണ്ടിയുളള നാലാമത്‌ അഖില കേരളാ ബാസ്‌ക്കറ്റ്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മല്‍സരം ഇന്ന്‌ ഉച്ചതിരിഞ്ഞ്‌ നടക്കും. ഇന്നലെ നടന്ന മല്‍സരങ്ങളില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജി.വി.എച്ച്‌.എസ്‌ കണ്ണൂര്‍, കോഴിക്കോട്‌ പ്രൊവിഡന്‍സ്‌ ഗേള്‍സ്‌ ഹൈസ്‌ക്കൂളിനെയും (35-10), എസ്‌.എന്‍ ട്രസ്‌റ്റ്‌ കൊല്ലം സെന്റ്‌ മൈക്കിള്‍സ്‌ കോഴിക്കോടിനെും (30-7), ലിറ്റില്‍ ഫ്‌ളവര്‍ ജി.എച്ച്‌.എസ്‌.എസ്‌ കൊരട്ടി ചെറുപുഷ്‌പം ചന്ദനക്കാംപ്പാറ കണ്ണൂരിനെയും (40-19), മൗണ്ട്‌ കാര്‍മല്‍ ഗേള്‍സ്‌ എച്ച്‌.എസ്‌ എസ്‌ കോട്ടയം സെന്റ്‌ ജമാസ്‌ മലപ്പുറത്തെയും (50-16) തോല്‍പ്പിച്ചപ്പോള്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഡോണ്‍ബോസ്‌ക്കോ എച്ച്‌.എസ്‌.എസ്‌ ഇരിഞ്ഞാലക്കുട ജവഹര്‍ നവോദയ മലപ്പുറത്തെയും (39-15),സെന്റ്‌ ജോസഫ്‌ പുളിങ്കുന്ന്‌ ചിന്മയ വിദ്യാലയം കോഴിക്കോടിനെയും (40-7) പരാജയപ്പെടുത്തി.
ഇംഗ്ലണ്ട്‌ പിടിമുറുക്കി
ഓവല്‍: ആഷസ്‌ പരമ്പരയിലെ അവസാന ടെസ്റ്റ്‌ ആവേശകരമായി മുന്നോട്ട്‌. ആദ്യ രണ്ട്‌ ദിവസത്തിലും മല്‍സരത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ആതിഥേയരായ ഇംഗ്ലണ്ട്‌ മൂന്നാം ദിവസത്തിലും മികവ്‌ ആവര്‍ത്തിച്ചു. 75 റണ്‍സുമായി നായകന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസ്‌ രണ്ടാം ഇന്നിംഗ്‌സിന്‌ കരുത്തേകി ലഞ്ച്‌ വരെ പൊരുതി നിന്നു. ആദ്യ ഇന്നിംഗ്‌സിലെന്ന പോലെ ശക്തമായ ഷോട്ടുകളുമായി കളം നിറഞ്ഞ സ്‌ട്രോസിന്‌ പക്ഷേ മുന്‍നിരയില്‍ നിന്ന്‌ കാര്യമായ പിന്തുണ ലഭിച്ചില്ല. അലിസ്റ്റര്‍ കുക്ക്‌ (9), ഇയാന്‍ ബെല്‍ (4),പോള്‍ കോളിംഗ്‌വുഡ്‌ (1) എന്നിവര്‍ വേഗം പുറത്തായത്‌ ഓവലില്‍ തിങ്ങി നിറഞ്ഞ ആരാധകരെ നിരാശരാക്കി. പക്ഷേ ട്രോട്ട്‌ എന്ന പുത്തന്‍ താരം അങ്ങനെയങ്ങ്‌ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. സുന്ദരമായ ഷോട്ടുകളുമായി അദ്ദേഹം സ്‌ട്രോസിനൊപ്പം പിടിച്ചുനിന്നു. 191 പന്തുകള്‍ അഭിമുഖീകരിച്ച്‌ 75 റണ്‍സ്‌ നേടിയ സ്‌ട്രോസ്‌ ലഞ്ചിന്‌ തൊട്ട്‌ മുമ്പാണ്‌ പുറത്തായത്‌. അതിന്‌ ശേഷം വിക്കറ്റ്‌ കീപ്പര്‍ മാറ്റ്‌ പ്രയര്‍ ഇല്ലാത്ത റണ്‍സിന്‌ ഓടി പുറത്തായി. തന്റെ അവസാന ടെസ്‌റ്റ്‌ ഇന്നിംഗ്‌സിനായി ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌്‌ എത്തിയത്‌ കാതടപ്പിക്കുന്ന കരാഘോഷങ്ങളുടെ അകമ്പടിയിലായിരുന്നു. ഈ മല്‍സരത്തോടെ ടെസ്‌റ്റ്‌ രംഗം വിടുന്ന ഫ്‌ളിന്റോഫ്‌ കാണികളെ നിരാശപ്പെടുത്തിയില്ല. സ്വതസിദ്ധമായ ശൈലിയില്‍ നാല്‌ ബൗണ്ടറികള്‍ അദ്ദേഹം പായിച്ചു. 18 പന്തില്‍ 22 റണ്‍സ്‌ നേടി മാര്‍ക്കസ്‌ നോര്‍ത്തിന്റെ പന്തില്‍ പുറത്താവുമ്പോഴും ഫ്രെഡ്ഡി കരുത്തനായി നിലകൊണ്ടു. വാലറ്റത്തില്‍ ട്രോട്ടിന്‌ കൂട്ടായി ക്രിസ്‌ ബ്രോഡും (29), ഗ്രയീം സ്വാനും പിടിച്ചുനിന്നപ്പോള്‍ ഇംഗ്ലണ്ടിന്റെ ലീഡ്‌ ഗണ്യമായി വര്‍ദ്ധിച്ചു.

ഇന്ന്‌ സമാപനം
ബെര്‍ലിന്‍: ഉസൈന്‍ ബോള്‍ട്ടിന്റെ രാജകീയ പ്രകടനങ്ങള്‍ക്കും വനിതാ പോള്‍വാള്‍ട്ട്‌ ഇതിഹാസം ഇസന്‍ബയേവയുടെ അപ്രതീക്ഷിത പതനത്തിനും വേദിയായ ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പിന്‌ ഇന്ന്‌ സമാപനം. ബെര്‍ലിനിലെ ഒളിംപിക്‌ സ്റ്റേഡിയത്തില്‍ അവസാന ദിവസത്തെ ആകര്‍ഷണം ഉസൈന്‍ ബോള്‍ട്ട്‌ തന്നെയാണ്‌. 100, 200 മീറ്ററുകളില്‍ പുത്തന്‍ ലോക റെക്കോര്‍ഡുമായി സ്വര്‍ണ്ണം സ്വന്തമാക്കിയ ബോള്‍ട്ട്‌ ഇന്ന്‌ സ്‌പ്രിന്റ്‌്‌ റിലേയില്‍ ഇറങ്ങുന്നുണ്ട്‌. ഈ ഇനത്തില്‍ ജമൈക്കക്ക്‌ സ്വര്‍ണ്ണം ഉറപ്പാണെങ്കിലും ബോള്‍ട്ടിന്റെ റെക്കോര്‍ഡിനായാണ്‌ എല്ലാവരും കാതോര്‍ക്കുന്നത്‌. ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ പങ്കെടുത്ത മൂന്ന്‌ ഇനത്തിലും റെക്കോര്‍ഡോടെ സ്വര്‍ണ്ണം സ്വന്തമാക്കിയ താരമാണ്‌ ബോള്‍ട്ട്‌. ഇന്നലെ നടന്ന പുരുഷന്മാരുടെ മാരത്തോണില്‍ കെനിയ സ്വര്‍ണ്ണവും വെള്ളിയും സ്വന്തമാക്കി. അബെല്‍ കിറോയിയാണ്‌ സ്വര്‍ണ്ണം നേടിയത്‌. ഇമാനുവല്‍ മുത്തായി തൊട്ടുപിറകെ രണ്ടാമനായി. രണ്ട്‌ മണിക്കൂറും ആറ്‌ മിനുട്ടും 55 സെക്കന്‍ഡുമെടുത്ത്‌ പുതിയ ലോക റെക്കോര്‍ഡുമായാണ്‌ കിറൂയി സ്വര്‍ണ്ണം നേടിയത്‌. ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ വെങ്കലം സ്വന്തമാക്കിയ ടിഗേ കബാഡെ മൂന്നാമനായി. ഇന്ന്‌ പുരുഷന്മാരുടെ ലോംഗ്‌ജംമ്പ്‌, പോള്‍വോള്‍ട്ട്‌ ഫൈനലുകള്‍ നടക്കും.

ലങ്കന്‍ വിജയം
ന്യൂഡല്‍ഹി: അംബേദ്‌ക്കര്‍ സ്റ്റേഡിയത്തില്‍ ശ്രീലങ്ക അല്‍ഭുതമായി. നെഹ്‌റു കപ്പ്‌ രാജ്യാന്തര ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം മല്‍സരത്തില്‍ മരതക ദ്വീപുകാര്‍ ശക്തരായ ലെബനോണെ 4-3ന്‌ മുക്കി. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുള്‍പ്പെടെയുളളവര്‍ക്ക്‌ സാധ്യതകള്‍ വര്‍ദ്ധിച്ചു. അവിസ്‌മരണീയ സോക്കറാണ്‌ ഇന്നലെ ലങ്ക കാഴ്‌ച്ചവെച്ചത്‌. മല്‍സരത്തില്‍ ആദ്യ ഗോള്‍ നേടിയ ശേഷം രണ്ട്‌്‌ ഗോളുകള്‍ വാങ്ങിയ ലങ്കക്കാര്‍ അവസാനത്തിലാണ്‌ അക്ഷരാര്‍ത്ഥത്തില്‍ ലെബനോണെ വിറപ്പിച്ചത്‌.
ആദ്യ മല്‍സരത്തില്‍ ഇന്ത്യയെ ഏക ഗോളിന്‌ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ലെബനോണ്‍. മഴ മൂലം വെള്ളിയാഴ്‌ച്ച ഉപേക്ഷിച്ച മല്‍സരത്തില്‍ ലെബനോണ്‍ താരങ്ങള്‍ ആലസ്യവും പ്രകടിപ്പിച്ചപ്പോള്‍ ഏഴാം മിനുട്ടില്‍ തന്നെ ലങ്കക്കാര്‍ ഗോള്‍ നേടി. മുഹമ്മദ്‌ നൗഫര്‍ മുഹമ്മദ്‌ ഇസാദാനായിരുന്നു സ്‌ക്കോറര്‍. ലെബനോണ്‍ മുന്‍നിരക്കാരന്‍ അലി അല്‍ സാദി ഫ്രീകിക്ക്‌ അവസരം നഷ്ടമാക്കിയതിന്‌ ശേഷമുളള പ്രത്യാക്രമണത്തിലായിരുന്നു ഗോള്‍. എദിരി ബാന്‍ഡലാഗെ ചന്നയായിരുന്നു ഗോള്‍നീക്കത്തിന്‌ തുടക്കമിട്ടത്‌. രണ്ട്‌ ലെബനീസ്‌ ഡിഫന്‍ഡര്‍മാരെ മറികടന്ന്‌ ചന്ന പെനാല്‍ട്ടി ബോക്‌സിന്‌ അരികില്‍ പന്ത്‌ മുഹമ്മദിന്‌ കൈമാറി. ഈ അവസരത്തില്‍ പോസ്‌റ്റില്‍ ഗോള്‍ക്കീപ്പര്‍ മാത്രം-മുഹമ്മദിന്‌ പിഴച്ചില്ല. പക്ഷേ പതറാതെ കളിച്ച ലെബനോണ്‍ പതിമൂന്നാം മിനുട്ടില്‍ ഒപ്പമെത്തി. അക്രം മോഗറാബിയുടെ ഹെഡ്ഡര്‍ ലങ്കന്‍ വലയില്‍. 1-1 ല്‍ ലെബനോണാണ്‌ മല്‍സരത്തില്‍ ആധിപത്യം സ്ഥാപിച്ചത്‌. പെട്ടെന്നുളള പ്രത്യാക്രമണങ്ങളിലായിരുന്നു ലങ്കന്‍ സാന്നിദ്ധ്യം. ഒന്നാം പകുതി അവസാനിക്കാന്‍ നാല്‌ മിനുട്ട്‌ മാത്രമുളളപ്പോള്‍ ലെബനോണ്‍ തിരിച്ചടിയേറ്റു. ഗോള്‍ സ്‌ക്കോററായ മൊഗറാബി ചുവപ്പു കാര്‍ഡുമായി പുറത്ത്‌. ലങ്കന്‍ താരം സിയാഗുന കോസഗാഡെയുമായുളള പ്രശ്‌നത്തില്‍ എതിരാളിയെ ചവിട്ടി വീഴ്‌ത്തിയതിനായിരുന്നു മാച്ചിംഗ്‌ ഓര്‍ഡര്‍. ഈ തിരിച്ചടി പക്ഷേ അലി അല്‍സാദ്‌ കാര്യമാക്കിയില്ല. ഇന്ത്യന്‍ വലയില്‍ ഗോള്‍ നിക്ഷേപിച്ച മുന്‍നിരക്കാരന്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ഗോള്‍ നേടിയപ്പോള്‍ ലെബനോണ്‌ ലീഡ്‌. ഒന്നാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ മാത്തൂക്‌ എടുത്ത ഫ്രീകിക്കിലായിരുന്നു സാദിയുടെ ഗോള്‍.
രണ്ടാം പകുതിയില്‍ പത്ത്‌ പേരുമായി കളിച്ച ലെബനോണെ വാരുന്ന നീക്കങ്ങളാണ്‌ ലങ്ക നടത്തിയത്‌. എഴുപത്തിയെട്ടാം മിനുട്ടില്‍ ഗോളിലേക്ക്‌ ലങ്കക്ക്‌ തുറന്ന അവസരം ലഭിച്ചു. പക്ഷേ ക്രോസ്‌ ബാര്‍ വില്ലനായി. രണ്ട്‌ മിനുട്ടിന്‌ ശേഷം മുഹമ്മദ്‌ നൗഫര്‍ ടീമിന്റെ രക്ഷകനായി. സിയാഗുന കോസഗോഡയുടെ ലോംഗ്‌ റേഞ്ചറിലായിരുന്നു തുടക്കം. പന്ത്‌ ചതുര മദുരംഗ വീരസിംഗെക്ക്‌. അദ്ദേഹത്തിന്റെ ഷോട്ട്‌ ലെബനീസ്‌ ഗോള്‍ക്കീപ്പര്‍ തട്ടിത്തെറിപ്പിച്ചപ്പോള്‍ പന്ത്‌ നേരെ മുഹമ്മദിന്റെ കാലുകളില്‍. അദ്ദേഹത്തിന്‌ കാര്യം എളുപ്പം.
ഈ ഗോള്‍ ലങ്കന്‍ വീര്യം ഉയര്‍ത്തി. മൂന്ന്‌ മിനുട്ടിനിടെ അവര്‍ മൂന്നാം ഗോളും സ്‌്‌ക്കോര്‍ ചെയ്‌തു. വീരസിംഗെയുടെ ഒറ്റയാള്‍ മുന്നേറ്റത്തില്‍ പന്ത്‌ ലെബനീസ്‌ വലയില്‍. കാണികള്‍ക്ക്‌ പോലും വിശ്വസിക്കാന്‍ കഴിയാത്ത ഗോള്‍. ഇവിടെയും അവസാനിച്ചില്ല ലങ്കന്‍ തേരോട്ടം. എണ്‍പത്തിയെട്ടാം മിനുട്ടില്‍ മുഹമ്മദ്‌ ഹാട്രിക്കുമായി അടുത്ത ഗോളും നേടി. രണ്ട്‌ ഡിഫന്‍ഡര്‍മാരെ ഓട്ടത്തില്‍ പിറകിലാക്കി തൊടുത്ത ഷോട്ടില്‍ ലങ്കയുടെ നാലാം ഗോള്‍. ഇതോടെ ലെബനോണ്‍ തളര്‍ന്നു. ആറ്‌ മിനുട്ടാണ്‌ അധികസമയമായി അനുവദിച്ചത്‌. ഈ സമയത്ത്‌ കളി പരുക്കനായി. ലങ്കയുടെ ഹെറ്റിറാച്ചി ചുവപ്പുകാര്‍ഡുമായി പുറത്തായി. ഇതിന്‌ അനുവദിക്കപ്പെട്ട പെനാല്‍ട്ടി മുഹമ്മദ്‌ കോര്‍ഹാനി ഗോളാക്കിയെങ്കിലും സമനില ഗോളിന്‌ ലെബനോണ്‌ സമയമുണ്ടായിരുന്നില്ല.


ലണ്ടന്‍: ചാമ്പ്യന്മാര്‍ ചാമ്പ്യന്മാരാണ്‌.........ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ഇന്നലെ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ അരങ്ങ്‌ തകര്‍ത്തപ്പോള്‍ വിഗാന്‍ വട്ടപൂജ്യമായി. വെയിന്‍ റൂണിയും മൈക്കല്‍ ഓവനും നാനിയുമെല്ലാം ഗോള്‍ വേട്ട നടത്തിയപ്പോള്‍ അഞ്ച്‌ ഗോളുകള്‍ക്കാണ്‌ ചാമ്പ്യന്മാര്‍ ജയിച്ചത്‌. മിന്നുന്ന ഫോമില്‍ കളിച്ച ആഴ്‌സനല്‍ 4-1ന്‌ പോര്‍ട്‌സ്‌മൗത്തിനെ വീഴ്‌ത്തിയതും ആധികാരികമായിട്ടായിരുന്നു. ഇന്നലെ നടന്ന മറ്റ്‌ മല്‍സരങ്ങളില്‍ ഹള്‍ സിറ്റി ഒരു ഗോളിന്‌ ബോള്‍ട്ടണ്‍ വാണ്ടറേഴ്‌സിനെയും ഇതേ മാര്‍ജിനില്‍ മാഞ്ചസ്‌റ്റര്‍ സിറ്റി വോള്‍വര്‍ ഹാംപ്‌ടണെയും സുതര്‍ലാന്‍ഡ്‌ 2-1ന്‌ ബ്ലാക്‌ബര്‍ണിനെയും തോല്‍പ്പിച്ചപ്പോള്‍ ബിര്‍മിംഗ്‌ ഹാം-സ്‌റ്റോക്ക്‌ സിറ്റി മല്‍സരത്തില്‍ ഗോള്‍ പിറന്നില്ല.
പ്രീമിയര്‍ ലീഗില്‍ രണ്ട്‌ മല്‍സരങ്ങളില്‍ നിന്നായി കേവലം മൂന്ന്‌ പോയന്റുമായി ടേബിളില്‍ വളരെ പിറകിലേക്ക്‌ തള്ളപ്പെട്ട മാഞ്ചസ്റ്റര്‍ തകര്‍പ്പന്‍ പ്രകടനമാണ്‌ ഇന്നലെ നടത്തിയത്‌. റൂണിയും പോള്‍ ഷോള്‍സുമായിരുന്നു തുടക്കത്തില്‍ മുന്‍നിരയില്‍ കളിച്ചത്‌. ഇവരെ തടയാന്‍ വിഗാന്‌ ആദ്യ പകുതിയില്‍ കഴിയുകയും ചെയ്‌തു. എന്നാല്‍ രണ്ടാം പകുതിയില്‍ തിരമാല കണക്കെ റൂണിയും സംഘവും വന്നപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു വിഗാന്‍ ഗോള്‍കീപ്പറും ഡിഫന്‍സും. റൂണിയാണ്‌ സ്‌ക്കോറിംഗിന്‌ തുടക്കമിട്ടത്‌. പെനാല്‍ട്ടി ബോക്‌സില്‍ നിന്നും ലഭിച്ച പാസ്‌ തന്ത്രപരമായി വെട്ടിതിരിഞ്ഞ്‌ റൂണി പോസ്‌റ്റിലേക്ക്‌ പായിച്ചു. അമ്പത്തിയാറാം മിനുട്ടിലായിരുന്ന ഈ ഗോള്‍. രണ്ട്‌ മിനുട്ടിനിടെ ബെര്‍ബതോവ്‌ രണ്ടാം ഗോള്‍ നേടി. ഇവിടെയും വിഗാന്‍ ഗോള്‍ക്കീപ്പര്‍ നിസ്സഹായന്‍. റൂണിയുടെ രണ്ടാം ഗോള്‍ അറുപത്തിയഞ്ചാം മിനുട്ടിലായിരുന്നു. അതിനിടെ ഗ്രൗണ്ടില്‍ കയാങ്കളിയും അരങ്ങേറി. റൂണിക്ക്‌ പകരമാണ്‌ ഓവന്‍ ഇറങ്ങിയത്‌. സുന്ദരമായ ഗോളില്‍ തന്റെ സാന്നിദ്ധ്യം പെട്ടെന്ന്‌ ഓവന്‍ തെളിയിച്ചു. ഇഞ്ച്വറി ടൈമിലായിരുന്നു നാനിയുടെ ഫ്രീകിക്ക്‌ ഗോള്‍.
ആഴ്‌സനലും അപാര ഫോമിലാണ്‌ കളിച്ചത്‌. മല്‍സരത്തിന്‌ പതിനെട്ട്‌ മിനുട്ട്‌ മാത്രം പ്രായമായപ്പോള്‍ ദിയാബി ഗോളുമായി ടീമിനെ മുന്നിലെത്തിച്ചു. ഇരുപത്തിയൊന്നാം മിനുട്ടില്‍ ദിയാബി രണ്ടാം ഗോളും സ്‌ക്കോര്‍ ചെയ്‌തു. പക്ഷേ പോര്‍ട്ട്‌സ്‌മൗത്തിന്റെ പ്രയത്‌നങ്ങള്‍ക്ക്‌ പ്രതീക്ഷയേകി കബോള്‍ ഒരു ഗോള്‍ മടക്കി. പക്ഷേ രണ്ടാം പകുതിയില്‍ വില്ല്യം ഗല്ലാസും റാംസേയും ആഴ്‌സനലിന്റെ കുതിപ്പിന്‌ കരുത്തേകി. ടേബിളിലിപ്പോള്‍ രണ്ട്‌ കളികളില്‍ നിന്ന്‌ ആറ്‌ പോയന്റുമായി ഗണ്ണേഴ്‌സാണ്‌ ഒന്നാമത്‌. യുനൈറ്റഡിന്‌ മൂന്ന്‌ കളികളില്‍ നിന്ന്‌ ആറ്‌ പോയന്റുണ്ട്‌.

Friday, August 21, 2009

WHAT A BOLT.......!




19.19....!
ബെര്‍ലിന്‍: ഒളിംപിക്‌ സ്‌റ്റേഡിയത്തിലെ ടൈം ബോര്‍ഡില്‍ തെളിഞ്ഞ സമയം 19.19 സെക്കന്‍ഡ്‌...! 200 മീറ്റര്‍ പിന്നിട്ടത്‌ ഈ സമയത്തിലോ...? ആശ്ചര്യം തൂകിയവര്‍ക്ക്‌ മുന്നില്‍ അതാ ഉസൈന്‍ ബോള്‍ട്ട്‌ എന്ന വിസ്‌മയം........
അതെ ഇത്‌ ബോള്‍ട്ട്‌ വാഴും കാലമാണ്‌....! 9.58 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഫിനിഷ്‌ ചെയ്‌ത്‌ ലോകത്തെ നടുക്കിയ അതേ ബോള്‍ട്ട്‌ തന്നെയാണിന്നലെ ഒളിംപിക്‌ സ്‌റ്റേഡിയത്തെ വീണ്ടും ഞെട്ടിച്ചത്‌. 19.19 സെക്കന്‍ഡില്‍ അദ്ദേഹം 200 മീറ്ററും ഫിനിഷ്‌ ചെയ്‌തപ്പോള്‍ എതിരാളികള്‍ പോലും തലകുലക്കി സമ്മതിക്കുന്നു-ഇവന്‍ ചില്ലറക്കാരനല്ല.
അവിശ്വസനീയ പ്രകടനമാണ്‌ ബോള്‍ട്ട്‌ നടത്തുന്നത്‌. സമീപകാലത്തായി നാല്‌ മേജര്‍ ഫൈനലുകള്‍-നാലിലും ലോക റെക്കോര്‍ഡും സ്വര്‍ണ്ണവും. ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ എല്ലാവരും കാത്തുനിന്ന ദിവസത്തില്‍ ബോള്‍ട്ടിലെ സൂപ്പര്‍താരം 100 മീറ്റര്‍ ഫിനിഷ്‌ ചെയ്‌തത്‌ 9.69 സെക്കന്‍ഡില്‍. പക്ഷിക്കൂട്ടില്‍ തിങ്ങിനിറഞ്ഞ കാണികള്‍ വിസ്‌മയത്തില്‍ തലയില്‍ കൈ വെച്ചപ്പോള്‍ ട്രാക്കില്‍ ആനന്ദനൃത്തം ചവിട്ടുകയായിരുന്നു സൂപ്പര്‍ താരം. ഒരു ദിവസം കഴിഞ്ഞ്‌ അതേ സ്‌റ്റേഡിയത്തില്‍ 200 മീറ്റര്‍ നടന്നപ്പോഴും ബോള്‍ട്ട്‌ വിസ്‌മയമായി. 19.30 സെക്കന്‍ഡിലാണ്‌ അദ്ദേഹം കൊടുങ്കാറ്റായി മാറിയത്‌. ഇപ്പോഴിതാ ഇവിടെ ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പിന്റെ വേദിയില്‍ ജമൈക്കക്കാരന്‍ ശരിക്കും അജയ്യനായിരിക്കുന്നു. 100 മീറ്ററില്‍ 9.58 സെക്കന്‍ഡിന്റെ പുത്തന്‍ റെക്കോര്‍ഡ്‌. അതിന്‌ ശേഷം 200 മീറ്ററില്‍ 19.19 സെക്കന്‍ഡിന്റെ അതിലും മികച്ച റെക്കോര്‍ഡ്‌. ഇനിയാര്‍ക്കെങ്കിലും തകര്‍ക്കാന്‍ കഴിയുമോ ഈ ഡബിള്‍ റെക്കോര്‍ഡുകള്‍-സംശയമാണ്‌. ബോള്‍ട്ടിന്റെ വിസ്‌മയം ഇവിടെ അവസാനിച്ചിട്ടില്ല. ബെയ്‌ജിംഗില്‍ അദ്ദേഹം റിലേയിലും റെക്കോര്‍ഡ്‌ സ്വര്‍ണ്ണം നേടിയിരുന്നു. ഇവിടെയും റിലേ റെക്കോര്‍ഡ്‌ തന്നെയാണ്‌ ബോള്‍ട്ട്‌ ലക്ഷ്യമിടുന്നത്‌.
ബെയ്‌ജിംഗ്‌ ഒളിംപിക്‌സിന്‌ മുമ്പ്‌ വരെ അധികമാര്‍ക്കും അറിയാത്ത താരമായിരുന്നു ബോള്‍ട്ട്‌. അസാഫ പവലും ടൈസണ്‍ ഗേയുമെല്ലാം ട്രാക്ക്‌ വാണിരുന്ന കാലത്ത്‌ ബോള്‍ട്ട്‌ എന്ന താരം ഒരു സാധാരണ സ്‌പ്രിന്റര്‍ മാത്രമായിരുന്നു. പക്ഷേ ബെയ്‌ജിംഗില്‍ എല്ലാവര്‍ക്കും മുകളിലായിരുന്നു അദ്ദേഹത്തിന്റെ ഗമനം. ആ മുഖത്ത്‌, ശരീരത്തില്‍ അന്ന്‌ കണ്ടിരുന്ന ആ മാജിക്‌ ഇപ്പോഴും അവസാനിച്ചിട്ടില്ല എന്നതാണ്‌ ബെര്‍ലിനിലും തെളിഞ്ഞത്‌.
തകര്‍പ്പന്‍ തുടക്കമാണ്‌ ബോള്‍ട്ടിന്‌ ലഭിക്കുന്നത്‌. ഒരു താരത്തിനും ഇത്‌ പോലെ എല്ലാ മേജര്‍ വേദികളിലും ഇങ്ങനെയൊരു തുടക്കം ലഭിക്കാറില്ല. പക്ഷേ ബെയ്‌ജിംഗിലെന്ന പോലെ ഇവിടെയും രണ്ടിനത്തിലും മികച്ച തുടക്കമാണ്‌ ബോള്‍ട്ടിന്‌ ലഭിച്ചത്‌. ഇന്നലെ 200 മീറ്ററില്‍ റെക്കോര്‍ഡ്‌ പിന്നിട്ടപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ തന്നെ വിസ്‌മയമാണ്‌-ഇല്ല, ഞാനൊരിക്കലും ഈ സമയം പ്രതീക്ഷിച്ചിട്ടില്ല...
ബോള്‍ട്ടിന്റെ ഈ വാക്കുകളെ വിശ്വസിക്കേണ്ടതില്ല. കാരണം 100 മീറ്റര്‍ ഫൈനലിന്‌ ശേഷം തുടര്‍
ച്ചയായി രണ്ട്‌ ദിവസം അദ്ദേഹം 200 മീറ്റര്‍ ഹീറ്റ്‌സിലായിരുന്നു. ഹീറ്റ്‌സില്‍ ക്ഷീണിതനായാണ്‌ അദ്ദേഹം പങ്കെടുത്തത്‌. ആ ക്ഷീണം ഫൈനലിലും പ്രകടമാവുമെന്നാണ്‌ കരുതപ്പെട്ടത്‌. പക്ഷേ അവസാന അങ്കത്തില്‍ ബോള്‍ട്ട്‌ യഥാര്‍ത്ഥ ബോള്‍ട്ടായി. 200 മീറ്ററിലെ ലോക റെക്കോര്‍ഡുകാരനായിരുന്ന അമേരിക്കന്‍ താരം മൈക്കല്‍ ജോണ്‍സണ്‍ പോലും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. ബോള്‍ട്ടിനെ അംഗീകരിക്കാതെ വയ്യെന്നാണ്‌ പുതിയ ലോക റെക്കോര്‍ഡിന്‌ ശേഷം ജോണ്‍സണ്‍ പറഞ്ഞത്‌. 19.32 സെക്കന്‍ഡിലാണ്‌ ജോണ്‍സണ്‍ 200 മീറ്റര്‍ പിന്നിടാന്‍ കഴിഞ്ഞത്‌.
200 മീറ്റര്‍ ഫൈനലിലും ബോള്‍ട്ട്‌ പതിവ്‌ വേഷത്തിലായിരുന്നു. ജമൈക്കന്‍ പതാകയുടെ നിറത്തിലുളള ടീ ഷര്‍ട്ടുമണിഞ്ഞ്‌ അദ്ദേഹം നടത്തിയ കുതിപ്പില്‍ എതിരാളികള്‍ വളരെ പിറകിലായി. 100 മീറ്റര്‍ പിന്നിട്ട ശേഷം തല വെട്ടിച്ചൊന്ന്‌ നോക്കിയുളള കുതിപ്പില്‍ റെക്കോര്‍ഡ്‌ കടപുഴകി. മോട്ടോര്‍ സൈക്കിളില്‍ കുതിക്കുന്നത്‌ പോലെയായിരുന്നു അവസാന 50 മീറ്ററിലെ പ്രകടനം. ഫിനിഷ്‌ ചെയ്‌തപ്പോള്‍ ടൈം ബോര്‍ഡിനരികിലെത്തി നോക്കി-പുതിയ സമയം. ഉടന്‍ ട്രാക്കിലിറങ്ങി ആഹ്ലാദ പ്രകടനം. ബോള്‍ട്ട്‌ മാത്രമല്ല ആദ്യ അഞ്ച്‌ സ്ഥാനങ്ങളിലെത്തിയവരും 20 സെക്കന്‍ഡിനുള്ളിലാണ്‌ ഫിനിഷ്‌ ചെയ്‌തത്‌.
200 മീറ്ററിന്റെ വളവിലാണ്‌ സാധാരണ താരങ്ങള്‍ക്ക്‌ സ്‌പീഡ്‌ നിലനിര്‍ത്താന്‍ കഴിയാതെ വരാറുളളത്‌. പക്ഷേ ബോള്‍ട്ട്‌ വളവിലും ഒരേ സ്‌പീഡ്‌ നിലനിര്‍ത്തി. ഇനി റിലേ-അവിടെയും കാണാനാവും ബോള്‍ട്ട്‌ വിസ്‌മയം.
വിവ പിന്മാറി
കൊച്ചി:114-ാമത്‌ ഐ.എഫ്‌.എ ഷീല്‍ഡ്‌ കപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും വിവ കേരള പിന്മാറി. താരങ്ങളുടെ അസുഖങ്ങളും വിദേശ താരങ്ങളെ രജിസ്‌ട്രര്‍ ചെയ്യാന്‍ കഴിയാത്തതുമാണ്‌ പിന്മാറ്റത്തിന്‌ കാരണം. ഘാനക്കാരായ റൂബന്‍ സെനായോ, ചാള്‍സ്‌ ദിസ എന്നിവരെ വിവ റിക്രൂട്ട്‌ ചെയ്‌തിരുന്നു. എന്നാല്‍ ഇത്‌ വരെ രജിസ്‌ട്രര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇത്‌ കൂടാതെ നൈജീരിയയില്‍ നിന്നും റിക്രൂട്ട്‌ ചെയ്‌ത ബെല്ലോ റസാക്കിന്റെ സേവനവും ടീമിന്‌ ലഭ്യമായിട്ടില്ല. മഹീന്ദ്ര യുനൈറ്റഡിന്റെ ഡിഫന്‍ഡറായിരുന്ന റസാക്ക്‌ ഇപ്പോള്‍ നൈജീരിയയിലാണ്‌. ഇത്‌ വരെ ഇന്ത്യന്‍ വിസ അദ്ദേഹത്തിന്‌ ലഭിച്ചിട്ടില്ല. ടീമിലെ പല താരങ്ങളും പനിയുമായി ചികില്‍സയില്‍ കഴിയുന്നതും പ്രശ്‌നമായിട്ടുണ്ട്‌. ഐ ലീഗ്‌ ഫുട്‌ബോളിലേക്കായാണ്‌ ടീം ഒരുങ്ങുന്നത്‌. അതിനിടെ ഐ.എഫ്‌.എ ഷീല്‍ഡില്‍ പെട്ടെന്ന്‌ പങ്കെടുത്താല്‍ അത്‌ ടീമിനെ ബാധിക്കുമെന്നും മാനേജ്‌മെന്റ്‌ കരുതുന്നു. ഇപ്പോള്‍ ഡല്‍ഹിയില്‍ നടന്ന്‌ വരുന്ന നെഹ്‌റു കപ്പ്‌ രാജ്യാന്തര ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‌ ശേഷമാണ്‌ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ അരങ്ങേറുന്നത്‌. കൊല്‍ക്കത്തയില്‍ നിന്ന്‌ ഈസ്റ്റ്‌ ബംഗാള്‍, മോഹന്‍ ബഗാന്‍, ഗോവയില്‍ നിന്ന്‌്‌ ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌, ഡെംപോ, മുംബൈയില്‍ നിന്ന്‌ മഹീന്ദ്ര യുനൈറ്റഡ്‌ തുടങ്ങിയ പ്രബലര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്‌. വിവ പിന്മാറിയതോടെ ചാമ്പ്യന്‍ഷിപ്പിന്‌ കേരളാ പ്രാതിനിധ്യമില്ല.

ഇന്ത്യ ഇന്ന്‌ കിര്‍ഗിസ്ഥാനുമായി
ന്യൂഡല്‍ഹി: നെഹ്‌റു കപ്പ്‌ രാജ്യാന്തര ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ഉദ്‌ഘാടന മല്‍സരത്തില്‍ ലെബനോണ്‌ മുമ്പില്‍ പരാജയം വാങ്ങിയ ഇന്ത്യക്കിന്ന്‌ നിര്‍ണ്ണായക മല്‍സരം. അഞ്ച്‌ ടീമുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം മല്‍സരത്തില്‍ ബൂട്ടിയയും സംഘവും നേരിടുന്നത്‌ കിര്‍ഗിസ്ഥാനെ. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ സിറിയയോട്‌ രണ്ട്‌ ഗോളിന്‌ പരാജയപ്പെട്ട കിര്‍ഗിസ്ഥാനും ഇന്നത്തെ മല്‍സരം നിര്‍ണ്ണായകമാണ്‌. ചാമ്പ്യന്‍ഷിപ്പ്‌ ഫോര്‍മാറ്റ്‌ പ്രകാരം അഞ്ച്‌ ടീമുകളും പരസ്‌പരം മല്‍സരിക്കുന്നുണ്ട്‌. ഇതില്‍ കൂടുതല്‍ പോയന്റ്‌്‌ നേടുന്ന രണ്ട്‌ ടീമുകളാണ്‌ ഫൈനലില്‍ കളിക്കുക. ഇപ്പോള്‍ മൂന്ന്‌ പോയന്റ്‌ വീതം നേടിയ ലെബനോണും സിറിയയുമാണ്‌ മുന്നില്‍. ഗോള്‍ ശരാശരിയുടെ ആനുകൂല്യത്തില്‍ സിറിയയാണ്‌ ഒന്നാമത്‌.
ലെബനോണെതിരായ മല്‍സരത്തല്‍ നിര്‍ഭാഗ്യം കാരണം പരാജയപ്പെട്ട ഇന്ത്യന്‍ സംഘത്തില്‍ ഇന്ന്‌ ഡിഫന്‍ഡര്‍മാരായ എന്‍.എസ്‌ മജ്ഞു, അന്‍വര്‍ എന്നിവര്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്‌. മജ്ഞുവിന്‌ അടുത്ത ആറാഴ്‌ച്ചയിലേക്ക്‌ കളിക്കാന്‍ കഴിയാത്ത സാഹചര്യമാണുളളത്‌. അന്‍വറിന്‌ ആദ്യ മല്‍സരത്തിനിടെ കാലിന്‌ പരുക്കേറ്റിരുന്നു. പനി കാരണം കിടപ്പിലായിരുന്ന റെനഡി സിംഗ്‌ ഇന്നലെ പരിശീലനത്തിനുണ്ടായിരുന്നു എന്നതാണ്‌ ആശ്വാസകരം.
മുന്‍നിരയില്‍ ക്യാപ്‌റ്റന്‍ ബൂട്ടിയക്കൊപ്പം ഡല്‍ഹിക്കാരനായ സുനില്‍ ചേത്രി തുടക്കം മുതലുണ്ടാവുമെന്നാണ്‌ പ്രതീക്ഷ. ലെബനോണെതിരായ മല്‍സരത്തില്‍ ബൂട്ടിയും സുശീല്‍ കുമാറുമായിരുന്നു തുടക്കത്തില്‍ മുന്‍നിരയില്‍ കളിച്ചത്‌. പക്ഷേ സുശീലിന്‌ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയിലാണ്‌ ചേത്രി കളിച്ചത്‌. ഇതോടെ ഇന്ത്യ ആകെ മാറിയിരുന്നു. എന്നാല്‍ നിര്‍ഭാഗ്യം കാരണം പല അവസരങ്ങളും നഷ്ടമായി. അര്‍ഹമായ പെനാല്‍ട്ടി കിക്ക്‌ പോലും ടീമിന്‌ നിഷേധിക്കപ്പെട്ടിരുന്നു. ആദ്യ മല്‍സരത്തിലെ ദുരനുഭവം മറന്ന്‌ ജയത്തിനായി തന്നെ ഇന്ത്യ കളിക്കുമെന്ന്‌ ബൂട്ടിയ പറഞ്ഞു. സിറിയക്കെതിരായ മല്‍സരത്തില്‍ കിര്‍ഗിസ്ഥാന്റെ പ്രകടനം ബൂട്ടിയയും സംഘവും കണ്ടിട്ടുണ്ട്‌. കിര്‍ഗ്‌ ഡിഫന്‍സിലെ വിള്ളലുകള്‍ ഉപയോഗപ്പെടുത്താനാണ്‌ കോച്ച്‌ ഡേവ്‌ ഹൂട്ടണ്‍ ബൂട്ടിയക്കും ചേത്രിക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌.

ആസിഫ്‌ വന്നപ്പോള്‍ റസാക്ക്‌ പുറത്ത്‌
ലാഹോര്‍: പാക്കിസ്‌താന്‍ ക്രിക്കറ്റില്‍ കരുനീക്കങ്ങള്‍ക്ക്‌ കുറവില്ല. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ഏകദിന ക്രിക്കറ്റിനുളള ടീമിനെ ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ വിവാദ താരം മുഹമ്മദ്‌ ആസിഫിന്‌ സ്ഥാനം. വന്‍ തിരിച്ചുവരവ്‌ നടത്തിയ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാക്ക്‌ പുറത്തും...! ഉത്തേജക വിവാദത്തില്‍ ശിക്ഷിക്കപ്പെട്ടിരുന്ന ആസിഫിന്റെ ശിക്ഷാ കാലാവധി ഇത്‌ വരെ കഴിഞ്ഞിട്ടില്ല. അതിന്‌ മുമ്പാണ്‌ അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗില്‍ കളിച്ചതിന്റെ പേരില്‍ അകറ്റിനിര്‍ത്തപ്പെട്ട റസാക്ക്‌ ഇംഗ്ലണ്ടില്‍ നടന്ന 20-20 ലോകകപ്പില്‍ രാജ്യത്തിനായി മികച്ച പ്രകടനം നടത്തിയിരുന്നു. കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തിലും അദ്ദേഹത്തിന്റെ പ്രകടനം മോശമായിരുന്നില്ല. പക്ഷേ റാണ നവിദുല്‍ ഹസനെ ഉള്‍പ്പെടുത്താനായി റസാക്കിനെ സെലക്ഷന്‍ കമ്മിറ്റി ബലി നല്‍കി.
ഐ.പി.എല്‍ ആദ്യ സീസണില്‍ വിരേന്ദര്‍ സേവാഗ്‌ നയിച്ച ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി കളിച്ച ആസിഫ്‌ രാജ്യത്തേക്കുളള മടക്കയാത്രയില്‍ നിരോധിക്കപ്പെട്ട ലഹരി വസ്‌തുക്കളുമായി ദുബായ്‌ വിമാനത്താവളത്തില്‍ വെച്ച്‌ പിടിക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന്‌ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന്‌ അകറ്റിനിര്‍ത്തപ്പെട്ട താരത്തിന്‌ ഒരു വര്‍ഷത്തെ വിലക്കാണ്‌ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ നല്‍കിയിരുന്നത്‌. വിലക്ക്‌ കാലാവധി അടുത്ത മാസാവസാനത്തിലാണ്‌ അവസാനിക്കുന്നത്‌. അതിന്‌ മുമ്പാണ്‌ ആസിഫിന്റെ കാര്യത്തില്‍ ഇഖ്‌ബാല്‍ ഖാസീം ചെയര്‍മാനായ സെലക്ഷന്‍ കമ്മിറ്റി അനുകൂല തീരുമാനമെടുത്തിരിക്കുന്നത്‌. ലോകത്തെ ഏറ്റവും മികച്ച എട്ട്‌ ടീമുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പായതിനാല്‍ ഏറ്റവും മികച്ച ടീമിനെ തന്നെ അണിനിരത്തേണ്ടതുണ്ടെന്നും അതിനാലാണ്‌ ആസിഫിന്‌ അവസരം നല്‍കുന്നതെന്നുമാണ്‌ ഖാസിമിന്റെ വാദം. ഒരു വര്‍ഷത്തിലധികമായി ആസിഫ്‌ രാജ്യാന്തര ക്രിക്കറ്റില്‍ കളിച്ചിട്ട്‌്‌. പക്ഷേ അദ്ദേഹത്തിന്റെ ഫിറ്റ്‌നസ്‌ കാര്യത്തില്‍ തനിക്ക്‌ സംശയമില്ലെന്നും ചീഫ്‌ സെലക്ടര്‍ വെളിപ്പെടുത്തി. എന്നാല്‍ റസാക്കിന്റെ കാര്യത്തില്‍ കൂടുതല്‍ വിശദീകരണം അദ്ദേഹം നല്‍കിയില്ല. എട്ടാം നമ്പര്‍ പൊസിഷനില്‍ ഒരു ബൗളിംഗ്‌ ഓള്‍റൗണ്ടറെയാണ്‌ ടീമിന്‌്‌ ആവശ്യമെന്നും അത്‌ കൊണ്ടാണ്‌ റാണ നവീദിന്‌ അവസരം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്‌താന്‍ സംഘത്തിലെ അനുഭവ സമ്പന്നനായ ഓള്‍റൗണ്ടറായിരുന്നു റസാക്ക്‌. രണ്ട്‌ വര്‍ഷത്തോളമായി അദ്ദേഹം ടീമിന്‌ പുറത്തായിരുന്നു. വിവാദ ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗില്‍ കളിച്ചതിന്റെ പേരിലായിരുന്നു അകറ്റിനിര്‍ത്തല്‍. എന്നാല്‍ 20-20 ലോകകപ്പിന്‌ മുമ്പ്‌ ഐ.സി.എല്ലുമായുളള ബന്ധം റസാക്ക്‌ വിഛേദിച്ചതിനെ തുടര്‍ന്ന്‌ നാടകീയമായി അദ്ദേഹത്തെ ലോകകപ്പ്‌ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടില്‍ പാക്കിസ്‌താന്‍ കപ്പ്‌ സ്വന്തമാക്കിയപ്പോള്‍ ഷാഹിദ്‌ അഫ്രീദിയെ പോലെ റസാക്കിനും അതില്‍ വലിയ പങ്കുണ്ടായിരുന്നു. ലങ്കന്‍ പര്യടനത്തില്‍ മൂന്ന്‌ ഏകദിനങ്ങളില്‍ നിന്നായി നാല്‌്‌ വിക്കറ്റും അദ്ദേഹം നേടിയിരുന്നു. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റി ഈ മികവിന്‌ അംഗീകാരം നല്‍കിയില്ല. ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങളില്‍ റസാക്കിനെ പോലെ ഒരു താരത്തിന്റെ സാധ്യതകള്‍ കൂടുതലാണ്‌. പക്ഷേ റാണക്കാണ്‌ നറുക്ക്‌ വീണിരിക്കുന്നത്‌.
പാക്കിസ്‌താന്‍ ക്രിക്കറ്റില്‍ വിക്കറ്റ്‌ വേട്ടയുമായി കടന്നുവന്ന സീമറാണ്‌ ആസിഫ്‌. ഷുഹൈബ്‌ അക്തറിനെ പോലുളളവര്‍ കത്തി നില്‍ക്കുന്ന സമയത്ത്‌ തട്ടുതകര്‍പ്പന്‍ പ്രകടനം നടത്തി രാജ്യാന്തര ക്രിക്കറ്റിലേക്ക്‌ താരശോഭയില്‍ വന്ന താരം പക്ഷേ അതിവേഗം വിവാദങ്ങളിലും ഇടം നേടി. ഉത്തേജക വിഷയത്തില്‍ ഒന്നിലധികം തവണ അദ്ദേഹം പിടിക്കപ്പെട്ടു. ഐ.പി.എല്‍ മല്‍സരങ്ങള്‍ക്ക്‌ ശേഷം പിടിക്കപ്പെട്ടതോടെയാണ്‌ വിലക്ക്‌ വന്നത്‌. വിലക്ക്‌ കാലാവധിയില്‍ തന്നെയാണ്‌ ചാമ്പ്യന്‍സ്‌ ട്രോഫിക്കുളള മുപ്പതംഗ സാധ്യതാ സംഘത്തില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത്‌. കറാച്ചിയില്‍ നടന്ന അണ്ടര്‍ 23 പരിശീലന ക്യാമ്പില്‍ പങ്കെടുത്താണ്‌ ഫിറ്റ്‌നസ്‌ ആസിഫ്‌ തെളിയിച്ചത്‌. മുന്‍ വിക്കറ്റ്‌ കീപ്പറായിരുന്ന റഷീദ്‌ ലത്തീഫാണ്‌ ക്യാമ്പിന്‌ നേതൃത്ത്വം വഹിച്ചിരുന്നത്‌. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടാണ്‌ ആസിഫിന്‌ തുണയായത്‌. ടീമിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും പാക്കിസ്‌താന്‍ ടീമിന്റെ കോച്ചിംഗ്‌ ക്യാമ്പിലേക്ക്‌ ആസിഫിന്‌ പ്രവേശനമുണ്ടാവില്ല. ചാമ്പ്യന്‍സ്‌ ട്രോഫി ആരംഭിക്കുന്ന ദിവസത്തിലാണ്‌ അദ്ദേഹത്തിന്റെ വിലക്ക്‌ അവസാനിക്കുന്നത്‌.
പാക്കിസ്‌താന്‍ സംഘത്തില്‍ ഒരു സ്‌പെഷ്യലിസ്റ്റ്‌ ഓപ്പണര്‍ മാത്രമാണുളളത്‌-ഇംറാന്‍ നസീര്‍. 20-20 ലോകകപ്പ്‌ സംഘത്തില്‍ ഇടം ലഭിക്കാതിരുന്ന നസീറിനെ സല്‍മാന്‍ ഭട്ടിന്‌ പകരമാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. പുതിയ ബാറ്റിംഗ്‌ സെന്‍സേഷനായ പത്തൊമ്പതുകാരന്‍ ഉമര്‍ അക്‌മലാണ്‌ ടീമിലെ സൂപ്പര്‍ താരം.
ടീം ഇതാണ്‌: യൂനസ്‌ഖാന്‍ (ക്യാപ്‌റ്റന്‍), ഇംറാന്‍ നസീര്‍, മിസ്‌ബാഹുല്‍ ഹഖ്‌, ഉമര്‍ അക്‌മല്‍, ഷുഹൈബ്‌ മാലിക്‌, ഷാഹിദ്‌ അഫ്രീദി, റാണ നവീദ്‌, ഫവാദ്‌ ആലം, മുഹമ്മദ്‌ യൂസഫ്‌, കമറാന്‍ അക്‌മല്‍, ഉമര്‍ ഗുല്‍, മുഹമ്മദ്‌ ആമിര്‍, മുഹമ്മദ്‌ ആസിഫ്‌, റാവു ഇഫ്‌ത്തികാര്‍, സയ്യദ്‌ അജ്‌മല്‍.



വാള്‍ക്കര്‍ക്കും റെക്കോര്‍ഡ്‌
ബെര്‍ലന്‍: ഉസൈന്‍ ബോള്‍ട്ട്‌ ട്രാക്കില്‍ മിന്നിയ ദിനത്തില്‍ ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ ഒളിംപിക്‌ ചാമ്പ്യന്‍ മിലാനെ വാക്കറും വിസ്‌മയമായി. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 52.42 സെക്കന്‍ഡിന്റെ റെക്കോര്‍ഡ്‌ സമയത്തിലാണ്‌ വാക്കര്‍ ഫിനിഷ്‌ ചെയ്‌തത്‌. അമേരിക്കയുടെ ലിഷിന്‍ഡ ഡീമസ്‌ തീര്‍ത്ത വെല്ലുവിളിയെ അതിജിവിച്ച ജമൈക്കന്‍ താരം ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സമയമാണ്‌ കുറിച്ചത്‌. വനിതകളുടെ ഹൈജംമ്പില്‍ ക്രൊയേഷ്യന്‍ താരം ബ്ലാങ്ക വ്‌ലാസിക്‌ സ്വര്‍ണ്ണം നിലനിര്‍ത്തി.

പ്രീമിയര്‍ ലീഗില്‍ ഇന്ന്‌
ലണ്‍ന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ഇന്ന്‌ അഞ്ച്‌ മല്‍സരങ്ങള്‍. സീസണിലെ രണ്ടാം മല്‍സരത്തില്‍ തന്നെ തോല്‍വി പിണഞ്ഞ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ വിഗാനുമായി ഇന്ന്‌ കളിക്കുന്നുണ്ട്‌. മറ്റ്‌ മല്‍സരങ്ങളില്‍ ആഴ്‌സനല്‍ പോര്‍ട്‌സ്‌ മൗത്തിനെയും ബിര്‍മിംഗ്‌ഹാം സ്‌റ്റോക്ക്‌ സിറ്റിയെയും ഹള്‍ സിറ്റി ബോള്‍ട്ടണ്‍ വാണ്ടറേഴ്‌സിനെയും മാഞ്ചസ്‌റ്റര്‍ സിറ്റി വോള്‍വര്‍ ഹാംപ്‌ട്ടണെയും സുതര്‍ലാന്‍ഡ്‌ ബ്ലാക്‌ബര്‍ണിനെയും നേരിടും.
മഴ കളി മുടക്കി
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ ഇന്നലെ പെയ്‌ത കനത്ത മഴ കാരണം നെഹ്‌റു കപ്പില്‍ മല്‍സരം നടന്നില്ല. ഇന്നലെ നടക്കേണ്ടിയിരുന്ന ലെബനോണ്‍-ശ്രീലങ്ക മല്‍സരം ഇന്ന്‌ നടക്കുമെന്ന്‌ സംഘാടക സമിതി അറിയിച്ചു. ഇന്ന്‌ നടക്കേണ്ടിയിരുന്ന ഇന്ത്യ-കിര്‍ഗിസ്ഥാന്‍ മല്‍സരം നാളെ നടക്കും. നേരത്തെയുളള ഫിക്‌സ്‌ച്ചര്‍ പ്രകാരം ഓഗസ്‌റ്റ്‌ 28 നാണ്‌ ആദ്യ ഘട്ടം സമാപിക്കേണ്ടത്‌. ഇത്‌ 29 ലേക്ക്‌ മാറും. ഫൈനല്‍ മല്‍സരം 31 ന്‌ തന്നെ നടക്കും.

ഓസീസ്‌ തകരുന്നു
ഓവല്‍: ക്രിസ്‌ ബ്രോഡ്‌ എന്ന സീമര്‍ക്ക്‌ മുന്നില്‍ ഓസ്‌ട്രേലിയന്‍ ബാറ്റിംഗ്‌ തകര്‍ന്നടിഞ്ഞപ്പോള്‍ ആഷസ്‌ പരമ്പരയിലെ നിര്‍ണ്ണായകമായ അവസാന ടെസ്‌റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിന്‌ മേല്‍കൈ. 332 ന്‌ അവസാനിച്ച ഇംഗ്ലീഷ്‌ ഒന്നാം ഇന്നിംഗ്‌സിന്‌ പിന്നാലെ ഇന്നലെ ആദ്യ ഇന്നിംഗ്‌സ്‌ തുടങ്ങിയ സന്ദര്‍ശകര്‍്‌ക്ക്‌ ഷെയിന്‍ വാട്ട്‌സണും സൈമണ്‍ കാറ്റിച്ചം നല്‍കിയ നല്ല തുടക്കം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല. രണ്ടാം ദിവസം ചായക്ക്‌ പിരിയുമ്പോള്‍ 133 റണ്‍സിനിടെ എട്ട്‌ വിക്കറ്റുകളാണ്‌ അവര്‍ക്ക്‌ നഷ്ടമായിരിക്കുന്നത്‌. 37 റണ്‍സ്‌ മാത്രം വഴങ്ങി ബ്രോഡ്‌ അഞ്ച്‌ വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ മൂന്ന്‌ പേരെ സ്വാന്‍ പുറത്താക്കി. 50 റണ്‍സ്‌ നേടിയ കാറ്റിച്ചാണ്‌ ടോപ്‌്‌ സ്‌ക്കോറര്‍. വാട്ടസണ്‍ 34 റണ്‍സ്‌ കരസ്ഥമാക്കി. ഒന്നാം വിക്കറ്റില്‍ ഇവര്‍ 73 റണ്‍സ്‌ നേടിയ ശേഷമാണ്‌ ടീം തകര്‍ന്നത്‌. പോണ്ടിംഗ്‌ (8), മൈക്കല്‍ ഹസി (0), മൈക്കല്‍ ക്ലാര്‍ക്ക്‌ (3)എന്നിവരെല്ലാം നിരാശപ്പെടുത്തി.
കിവിസ്‌ തോല്‍വി മുത്ത്‌
ഗാലി:ശ്രീലങ്കക്കെതിരായ ആദ്യ ടെസ്‌റ്റില്‍ തോല്‍വിയില്‍ നിന്ന്‌ രക്ഷപ്പെടാന്‍ കിവീസ്‌ അല്‍ഭുതങ്ങള്‍ കാണിക്കണം. ഒന്നാം ഇന്നിംഗ്‌സില്‍ വളരെ പിറകിലായ സന്ദര്‍ശകര്‍ക്ക്‌ മുന്നില്‍ വലിയ ലക്ഷ്യമാണ്‌ ലങ്ക നല്‍കിയിരിക്കുന്നത്‌. ആദ്യ ഇന്നിംഗ്‌സില്‍ ലങ്ക 452 റണ്‍സ്‌ നേടിയപ്പോള്‍ 299 റണ്‍സാണ്‌ കിവീസിന്‌്‌ നേടാനായത്‌. ഇന്നലെ രണ്ടാം ഇന്നിംഗ്‌സ്‌ നാല്‌ വിക്കറ്റിന്‌ 259 റണ്‍സ്‌്‌ എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്‌ത ലങ്ക 413 റണ്‍സിന്റെ വിജയലക്ഷ്യമാണ്‌ നല്‍കിയത്‌. നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന്‌ 30 റണ്‍സ്‌ എന്ന നിലയിലാണ്‌ കീവിസ്‌. ജെസി റൈഡര്‍, ബ്രെന്‍ഡന്‍ മക്കലം എന്നിവര്‍ അസുഖ ബാധിരായതിനാല്‍ ഇന്ന്‌ അവര്‍ കളിക്കുന്ന കാര്യവും സംശയത്തിലാണ്‌. രണ്ടാം ഇന്നിംഗ്‌സില്‍ മിന്നല്‍ വേഗതയില്‍ പുറത്താവാതെ 123 റണ്‍സ്‌ നേടിയ തിലകരത്‌നെ ദില്‍ഷാനായിരുന്നു ലങ്കന്‍ ഹീറോ.

Thursday, August 20, 2009

MEN OR WOMEN...?

മജ്ഞു പുറത്ത്‌
ന്യൂഡല്‍ഹി: നെഹ്‌റു കപ്പ്‌ രാജ്യാന്തര ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ അവശേഷിക്കുന്ന മല്‍സരങ്ങളില്‍ ഇന്ത്യക്ക്‌ ലെഫ്‌റ്റ്‌ ബാക്ക്‌ എന്‍.എസ്‌ മജ്ഞുവിന്റെ സേവനം ലഭിക്കില്ല. ലെബനോണെതിരെ നടന്ന ഉദ്‌ഘാടന മല്‍സരത്തിന്റെ രണ്ടാം പകുതിയില്‍ കണങ്കാലിനേറ്റ പരുക്ക്‌ കാരണം അടുത്ത ആറാഴ്‌്‌ച്ച മോഹന്‍ ബഗാന്റെ താരം പുറത്തിരിക്കേണ്ടി വരും. ഇന്ത്യന്‍ സംഘത്തിലെ ഫസ്റ്റ്‌ ചോയിസ്‌ ലെഫ്‌റ്റ്‌ ബാക്കായ സമീര്‍ നായിക്‌ പരുക്ക്‌്‌ കാരണം പുറത്തിരിക്കുന്നതിനാലാണ്‌ മഞ്‌ജുവിന്‌ ആദ്യ മല്‍സത്തില്‍ കോച്ച്‌ ബോബ്‌ ഹൂട്ടണ്‍ അവസരം നല്‍കിയത്‌. നാളെ കിര്‍ഗിസ്ഥാനെതിരെ നടക്കുന്ന മല്‍സരത്തില്‍ മഹേഷ്‌ ഗാവ്‌ലിയിയായിരിക്കും പൊസിഷനില്‍ കളിക്കുക. ലെബനോണെതിരായ മല്‍സരത്തില്‍ മികച്ച പ്രകടനം നടത്തിയ മഞ്‌ജു ആദ്യ പകുതിയില്‍ മൂന്ന്‌ ഗോളവസരങ്ങളും സൃഷ്‌ടിച്ചിരുന്നു. പരുക്ക്‌ കാരണം കൊല്‍ക്കത്ത പ്രീമിയര്‍ ലീഗിന്റെ തുടക്കത്തിലും ഐ.എഫ്‌.എ ഷീല്‍ഡിലും ബഗാന്‌ വേണ്ടി കളിക്കാന്‍ മഞ്‌ജുവിനാവില്ല.

ദക്ഷിണാഫ്രിക്കന്‍ താരത്തിന്‌ ലിംഗ പരിശോധന
ബെര്‍ലിന്‍: ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 800 മീറ്ററില്‍ തകര്‍പ്പന്‍ സമയത്തില്‍ ഫിനിഷ്‌ ചെയ്‌ത്‌ സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കന്‍ താരം കാസ്റ്റര്‍ സെമാനിയ വിവാദക്കൂട്ടില്‍. 1: 55.45 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌ത സെമാനിയ വനിതാതാരമല്ലെന്നാണ്‌ വാദം. പരാതി ലഭിച്ച രാജ്യാന്തര അത്‌ലറ്റിക്‌ അസോസിയേഷന്‍ (ഐ.എ.എ.എഫ്‌) ഉടന്‍ തന്നെ ലിംഗ പരിശോധനക്ക്‌ ഉത്തരവിട്ടിട്ടുണ്ട്‌. ഒരു വനിത എന്ന നിലയില്‍ സെമാനിയക്ക്‌ ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും ഉടന്‍ തന്നെ ലിംഗ പരിശോധന നടത്തണമെന്ന്‌ മൂന്നാഴ്‌ച്ച മുമ്പ്‌ ആവശ്യപ്പെട്ടതായും അസോസിയേഷന്‍ കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ അത്‌ലറ്റിക്‌ അസോസിയേഷന്‍ നല്‍കിയ ഉറപ്പിലാണ്‌ താരത്തെ ലോക അത്‌ലറ്റിക്‌ മീറ്റില്‍ പങ്കെടുപ്പിച്ചത്‌. ലിംഗ പരിശോധനാ ടെസ്‌റ്റ്‌ വളരെ പ്രയാസകരമായ പരിശോധനകളാണെന്നും അതിന്റെ ഫലം അറിയാന്‍ മാസങ്ങളെടുക്കുമെന്നും അസോസിയേഷന്‍ വക്താവ്‌ നിക്‌ ഡേവിസ്‌ പറഞ്ഞു. എന്നാല്‍ പതിനെട്ടുകാരിയായ താരത്തെ ഒരു തരത്തിലും സംശയിക്കേണ്ടതില്ലെന്നാണ്‌ ദക്ഷിണാഫ്രിക്ക വ്യക്തമാക്കുന്നത്‌. എന്തെങ്കിലും സംശയം സെമാനിയയുടെ പേരില്‍ ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പ്‌ പോലെ വലിയ വേദിയില്‍ അവരെ മല്‍സരിപ്പിക്കുകയില്ലായിരുന്നുവെന്നും ദക്ഷിണാഫ്രിക്ക വ്യക്തമാക്കി.
800 മീറ്ററില്‍ പങ്കെടുത്ത എല്ലാ അത്‌ലറ്റുകളെയും ബഹുദൂരം പിറകിലാക്കിയാണ്‌ സെമാനിയ സ്വര്‍ണ്ണം നേടിയിരുന്നത്‌. 1: 55.45 സെക്കന്‍ഡില്‍ അവര്‍ ഫിനിഷ്‌ ചെയ്‌തപ്പോള്‍ നിലവിലെ ലോക ജേതാവായ ജാത്‌ ജികോസ്‌ഗി 2.45 സെക്കന്‍ഡ്‌ പിറകില്‍ രണ്ടാം സ്ഥാനത്താണ്‌ വന്നത്‌. ബ്രിട്ടന്റെ ജെന്നി മെഡോസിനായിരുന്നു വെങ്കലം. മല്‍സരത്തിന്‌ ശേഷം സ്വര്‍ണ്ണം നേടിയ താരങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെ അഭിമുഖീകരിക്കാറുണ്ട്‌. എന്നാല്‍ സെമാനിയ ഇതിന്‌ നിന്നില്ല. വളരെ പെട്ടെന്ന്‌ അവര്‍ റൂമിലേക്ക്‌ മടങ്ങുകയായിരുന്നു. സെമാനിയക്ക്‌ പകരം ഐ.എ.എ.എഫ്‌ ജനറല്‍ സെക്രട്ടറി പിയറി വൈസാണ്‌ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചത്‌. മാധ്യമ പ്രവര്‍ത്തകരുടെ എല്ലാ ചോദ്യത്തിനും വ്യക്തമായ മറുപടി നല്‍കാനുളള പരിജ്ഞാനം സെമാനിയക്കില്ലെന്നായിരുന്നു വൈസിന്റെ ന്യായീകരണം. സെമാനിയയുടെ പേരിലുളള വിവാദം അവസാനിപ്പിക്കാന്‍ ഐ.എ.എ.എഫ്‌ അനുയോജ്യ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന്‌ അപ്പോള്‍ തന്നെ വൈസ്‌ ഉറപ്പ്‌ നല്‍കിയിരുന്നു. മൂന്നാഴ്‌ച്ച മുമ്പ്‌ വരെ ആര്‍ക്കുമറിയപ്പെടാത്ത താരമായിരുന്നു സെമാനിയ. വളരെ പെട്ടെന്നാണ്‌ സെമാനിയ ലോക ശ്രദ്ധ നേടിയത്‌. ഇതില്‍ സംശയം സ്വാഭാവികമാണ്‌. സംശയ നിവാരണത്തിന്‌ ഐ.എ.എ.എഫ്‌ സത്വര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്‌. സെമാനിയ ഒരു വനിതയല്ല എന്ന്‌ തെളിയുന്ന പക്ഷം അവര്‍ നേടിയ മെഡലുകള്‍ തിരികെ വാങ്ങും.
കഴിഞ്ഞ മാസം ബാംബോസില്‍ നടന്ന ആഫ്രിക്കന്‍ ജൂനിയര്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ 1:56.72 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌താണ്‌ സെമാനിയ ലോക മീറ്റിന്‌ യോഗ്യത നേടിയത്‌. സോളാ ബെഡ്‌ എന്ന ലോകോത്തര താരത്തിന്റെ പേരിലുളള ദക്ഷിണാഫ്രിക്കന്‍ ദേശീയ റെക്കോര്‍ഡും സെമാനിയ മറികടന്നിരുന്നു.

അവര്‍ അസൂയക്കാര്‍
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 800 മീറ്ററില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ കാസ്റ്റര്‍ സെമാനിയയെ ലിംഗ പരിശോധനയിലൂടെ വേട്ടയാടാനുള്ള ലോക അത്‌ലറ്റിക്‌ അസോസിയേഷന്റെ തീരുമാനത്തിനെതിരെ ദക്ഷിണാഫ്രിക്കയിലെ ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സും താരത്തിന്റെ കുടുംബവും രംഗത്തെത്തി. ലോകത്തെ സാക്ഷി നിര്‍ത്തി തകര്‍പ്പന്‍ പ്രകടനം നടത്തിയ ഒരു താരത്തെ വനിയതല്ല എന്ന്‌ പറഞ്ഞ്‌ ആക്ഷേപിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന്‌ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്‌ ആവശ്യപ്പെട്ടു. സ്വര്‍ണ്ണ താരത്തിന്‌ പിറകില്‍ രാജ്യം ഉറച്ച്‌ നില്‍ക്കുമെന്നും പാര്‍ട്ടി പ്രഖ്യാപിച്ചു.
സെമാനിയ വനിത തന്നെയാണെന്നും ഈ കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നവര്‍ അസുയാലുക്കള്‍ മാത്രമാണെന്നും താരത്തിന്റെ മാതാവ്‌ ഡോര്‍കസ്‌ സെമാനിയ ഒരു ദക്ഷിണാഫ്രിക്കന്‍ പത്രത്തിന്‌്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നിങ്ങള്‍ക്ക്‌ എന്റെ വീട്ടിലേക്ക്‌ വരാം. എന്റെ ഗ്രാമത്തിലേക്ക്‌ വരാം. അവളെ അറിയുന്നവരോടും അയല്‍ക്കാരോടും ചോദിക്കാം. കുട്ടിക്കാലം മുതല്‍ ഗ്രാമത്തിലെ എല്ലാവര്‍ക്കും അവളെ അറിയാം. ജനങ്ങള്‍ എന്തെല്ലാം പറഞ്ഞാലും സത്യം സത്യമായി നിലനില്‍ക്കും-മാതാവിന്റെ വാക്കുകള്‍. ദക്ഷിണാഫ്രിക്കയുടെ വടക്കന്‍ പ്രവിശ്യയായ ലിംപോംപോയിലെ ഫെര്‍ലി ഗ്രാമത്തിലാണ്‌ സെമാനിയ വളര്‍ന്നത്‌. ഇവിടെയുളള ഫുട്‌ബോള്‍ ടീമില്‍ അവള്‍ അംഗമായിരുന്നു. അവളെ അപമാനിക്കുന്നതിന്‌ തുല്യമാണ്‌ ലിംഗ പരിശോധനയെന്നും കുടുംബ വൃത്തങ്ങള്‍ പറയുന്നു.
സെമാനിയയുടെ ശരീര പ്രകൃതം കണ്ടാണ്‌ ഐ.എ.എ.എഫ്‌ താരത്തെ സംശയിക്കുന്നതെന്നും അതില്‍ കാര്യമില്ലെന്നും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്‌ വക്താവ്‌ പറഞ്ഞു. വനിതകള്‍ ദുര്‍ബലരാണ്‌ എന്ന വാദഗതിക്ക്‌ പിന്തുണ നല്‍കുന്നതായിരിക്കും അസോസിയേഷന്റെ ലിംഗ പരിശോധനയെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.

മുരളിക്ക്‌ പുതിയ റെക്കോര്‍ഡ്‌
ഗാലി:ടെസ്‌റ്റ്‌ വിക്കറ്റ്‌ വേട്ടയില്‍ ഒന്നാം സ്ഥാനത്ത്‌ തുടരുന്ന മുത്തയ്യ മുരളീധരന്‌ പുതിയ റെക്കോര്‍ഡ്‌. ന്യൂസിലാന്‍ഡിനെതിരെ ഇവിടെ നടക്കുന്ന ഒന്നാം ടെസ്‌റ്റില്‍ മെയ്‌ഡനുകളുടെ കാര്യത്തില്‍ മുരളി പുതിയ റെക്കോര്‍ഡ്‌ കുറിച്ചു. ഇത്‌ വരെ ടെസ്‌റ്റില്‍ ഏറ്റവുമധികം മെയ്‌ഡന്‍ ഓവറുകള്‍ എറിഞ്ഞ താരം ഓസ്‌ട്രേലിയന്‍ ലെഗ്‌ സ്‌പിന്‍ ഇതിഹാസം ഷെയിന്‍ വോണായിരുന്നു. 1761 മെയ്‌ഡന്‍ ഓവറുകളാണ്‌ വോണ്‍ എറിഞ്ഞിരുന്നത്‌. ഈ റെക്കോര്‍ഡാണ്‌ ഇന്നലെ മുരളി തകര്‍ത്തത്‌. മല്‍സരം മൂന്നാം ദിവസം പിന്നിടുമ്പോള്‍ കിവീസ്‌ വിഷമവൃത്തത്തിലാണ്‌. ആതിഥേയരുടെ ഒന്നാം ഇന്നിംഗ്‌സ്‌ സ്‌ക്കോറായ 452 റണ്‍സിനെതിരെ സന്ദര്‍ശകര്‍ ഇന്നലെ കളി നിര്‍ത്തുമ്പോള്‍ എട്ട്‌ വിക്കറ്റിന്‌ 281 റണ്‍സ്‌ നേടിയിട്ടുണ്ട്‌. കനത്ത മഴയും വെളിച്ചക്കുറവും കാരണം ഇന്നലെ അല്‍പ്പസമയം മാത്രമാണ്‌ കളി നടന്നത്‌. രാവിലെ പെയ്‌ത മഴയില്‍ കളി തുടങ്ങാന്‍ 90 മിനുട്ട്‌ വൈകി. വെളിച്ചക്കുറവ്‌ കാരണം ഒരു മണിക്കൂര്‍ മുമ്പ്‌ തന്നെ കളി നിര്‍ത്തുകയും ചെയ്‌തിരുന്നു. മല്‍സരം നടന്ന സമയത്ത്‌ മുരളിയാണ്‌ കിവി ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ മുന്നില്‍ വില്ലനായത്‌. 66 റണ്‍സ്‌ മാത്രം വഴങ്ങി മൂന്ന്‌ വിക്കറ്റുകളാണ്‌ മുരളി വീഴ്‌ത്തിയത്‌. 226 പന്തുകള്‍ നേരിട്ട്‌ 69 റണ്‍സ്‌ നേടിയ ടിം മകിന്റോഷ്‌ മാത്രമാണ്‌ കിവി ബാറ്റിംഗ്‌ നിരയില്‍ പൊരുതിനിന്നത്‌. നായകന്‍ ഡാനിയല്‍ വെട്ടോരി 33 റണ്‍സുമായി ക്രീസിലുണ്ട്‌.

ഫുട്‌ബോള്‍
ന്യൂഡല്‍ഹി: തകര്‍പ്പന്‍ വിജയവുമായി സിറിയ നെഹ്‌റു കപ്പ്‌ രാജ്യാന്തര ഫുട്‌ബോളില്‍ അരങ്ങേറി. അംബേദ്‌ക്കര്‍ സ്‌റ്റേഡിയത്തില്‍ ഇന്നലെ വൈകീട്ട്‌ നടന്ന ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം മല്‍സരത്തില്‍ പോയ വര്‍ഷത്തെ റണ്ണേഴ്‌സ്‌ അപ്പായ സിറിയ ഏകപക്ഷീയമായ രണ്ട്‌ ഗോളുകള്‍ക്ക്‌ കിര്‍ഗിസ്ഥാനെ പരാജയപ്പെടുത്തി. ഒമ്പതാം മിനുട്ടില്‍ മുഹമ്മദ്‌ അല്‍ സിനോ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തപ്പോള്‍ എഴുപത്തി രണ്ടാം മിനുട്ടില്‍ അബ്ദുള്‍ ഫത്താ അലാഗ രണ്ടാം ഗോള്‍ നേടി. ഇന്ന്‌ ലെബനോണ്‍ ശ്രീലങ്കയെ എതിരിടും.
ഇന്ത്യയും ലെബനോണും തമ്മിലുള്ള ആദ്യ മല്‍സരത്തിലെ ഗോള്‍ നാലാം മിനുട്ടിലായിരുന്നെങ്കില്‍ ഇന്നലെ മല്‍സരത്തിന്‌ ഒമ്പത്‌ മിനുട്ട്‌ പ്രായമാവുമ്പോഴേക്കും ഗോളെത്തി. തുടക്കം മുതല്‍ മുന്നേറിക്കളിച്ച സിറിയയാണ്‌ ആധിപത്യം ഗോളിലൂടെ തെളിയിച്ചത്‌. ത്രോയില്‍ നിന്നും പന്ത്‌ ലഭിച്ച മൗറ്റസ്‌ കലിയോനി പെനാല്‍ട്ടി ബോക്‌സിന്‌ സമാന്തരമായി മുഹമ്മദ്‌ അല്‍ സിനോക്ക്‌ നല്‍കി. അദ്ദേഹത്തിന്റെ ഹെഡ്ഡര്‍ വല തകര്‍ത്തപ്പോള്‍ കിര്‍ഗിസ്ഥാന്‍ ഗോല്‍ക്കീപ്പര്‍ കാഴ്‌ച്ചക്കാരനായിരുന്നു. മുന്‍നിരയില്‍ കളിച്ച അല്‍ സിനോയും അബ്ദുള്‍ ഫത്താ അലാഗയുമായിരുന്നു സിറിയയുടെ കരുത്ത്‌. തന്ത്രപരമായിരുന്നു ഈ ജോഡിയുടെ മുന്നേറ്റം. അതിവേഗമുളള നീക്കങ്ങള്‍ക്ക്‌ പകരം തന്ത്രപരമായി, പന്തിനൊപ്പം മുന്നേറിയാണ്‌ സിറിയക്കാര്‍ ആക്രമിച്ചത്‌.
ഇരു പകുതികളിലും സിറിയന്‍ ഡിഫന്‍സിന്റെ മേല്‍്‌ക്കോയ്‌മ ചോദ്യം ചെയ്യപ്പെട്ടില്ല. തുടക്കത്തില്‍ നേടാനായ ഗോളിന്റെ കരുത്ത്‌ നിലനിര്‍ത്തിയാണ്‌ സിറിയ രണ്ടാം പകുതിയിലും കളിച്ചത്‌. എഴുപത്തിരണ്ടാം മിനുട്ടില്‍ നേടിയ രണ്ടാം ഗോള്‍ സിറിയന്‍ കരുത്തിനുള്ള തെളിവായിരുന്നു. രാജാ റഫേ തുടക്കമിട്ട നീക്കത്തില്‍ നിന്നും പന്ത്‌ ലഭിച്ച അബ്ദുള്‍ ഫത്താ അലാഗ പെനാല്‍ട്ടി ബോക്‌സില്‍ കയറി നിറയൊഴിച്ചപ്പോള്‍ ഗോള്‍ക്കീപ്പര്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അലാഗയെ മാരകമായി ഫൗള്‍ ചെയ്‌തതിന്‌ കിര്‍ഗിസ്ഥാന്റെ റോമന്‍ അബ്‌ലാകിമോവ്‌ അറുപത്തിയേഴാം മിനുട്ടില്‍ ചുവപ്പ്‌ കാര്‍ഡ്‌ കണ്ടിരുന്നു.

വിജേന്ദര്‍ നമ്പര്‍ 2
ന്യൂഡല്‍ഹി: ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ ഇന്ത്യക്ക്‌ വെങ്കലം സമ്മാനിച്ച ബോക്‌സര്‍ വിജേന്ദര്‍ സിംഗിനെ തേടി പുതിയ അംഗീകാരം. രാജ്യാന്തര ബോക്‌സിംഗ്‌ അസോസിയേഷന്‍ ഇന്നലെ പ്രഖ്യാപിച്ച താരങ്ങളുടെ പുതിയ റാങ്കിംഗ്‌ പട്ടികയില്‍ 75 കിലോഗ്രാം വിഭാഗത്തില്‍ വിജേന്ദര്‍ രണ്ടാമനാണ്‌. 1700 പോയന്റാണ്‌ ഹരിയാനക്കാരന്‍ സ്വന്തമാക്കിയിരിക്കുന്നത്‌. ക്യൂബയുടെ കോറിയ ബയോക്‌സെ എമിലിയോയാണ്‌ റാങ്കിംഗില്‍ ഒന്നാമന്‍. 2500 പോയന്റാണ്‌ അദ്ദേഹത്തിന്റെ സമ്പാദ്യം. വിജേന്ദറിന്‌ പിറകില്‍ വെനിസ്വേലക്കാരന്‍ ബ്ലാങ്കോ പാരോ അല്‍ഫോണ്‍സോ 1300പോയന്റുമായി മൂന്നാമതാണ്‌. 48 കിലോ ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ തോക്കോം നനാവോ സിംഗിന്‌ അഞ്ചാം റാങ്കുണ്ട്‌. 1400 പോയന്റാണ്‌ അദ്ദേഹം നേടിയിരിക്കുന്നത്‌. 51 കിലോഗ്രാം വിഭാഗത്തില്‍ സുരന്‍ജോയ്‌ സിംഗ്‌ 800 പോയന്റുമായി പതിനാലാം റാങ്ക്‌ നേടിയപ്പോള്‍ ഒളിംപ്യന്‍ ജിതേന്ദര്‍ കുമാര്‍ പതിമൂന്നാം സ്ഥാനത്താണ്‌. 57 കിലോഗ്രാം വിഭാഗത്തില്‍ അഖില്‍ കുമാര്‍ 1050 പോയന്റുമായി ഒമ്പതാമതാണ്‌.

ആഷസ്‌
ഓവല്‍:ആഷസ്‌ പരമ്പരയിലെ നിര്‍ണ്ണായകമായ അവസാന ടെസ്റ്റില്‍ ആദ്യം ബാറ്റ്‌ ചെയ്യുന്ന ഇംഗ്ലണ്ട്‌ ഭദ്രമായ നിലയിലേക്ക്‌. ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത ആതിഥേയര്‍ അവസാന റിപ്പോര്‍ട്ട്‌ ലഭിക്കുമ്പോള്‍ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 209 റണ്‍സ്‌ കരസ്ഥമാക്കിയിട്ടുണ്ട്‌. അര്‍ദ്ധ സെഞ്ച്വറികള്‍ സ്വന്തമാക്കിയ ക്യാപ്‌റ്റന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസ്‌, ഇയാന്‍ ബെല്‍ എന്നിവരാണ്‌ സ്‌ക്കോറിംഗിന്‌ കരുത്തേകിയത്‌. തുടക്കത്തില്‍ തന്നെ അലിസ്‌റ്റര്‍ കുക്കിനെ (10) നഷ്ടമായ ഇംഗ്ലണ്ടിനെ സ്‌ട്രോസും ബെല്ലും ചേര്‍ന്നുളള രണ്ടാം വിക്കറ്റ്‌ സഖ്യമാണ്‌ കര കയറ്റിയത്‌. സ്‌ക്കോര്‍ബോര്‍ഡില്‍ കേവലം 12 റണ്‍സ്‌ മാത്രമുളളപ്പോഴാണ്‌ പീറ്റര്‍ സിഡിലിന്റെ പന്തില്‍ പോണ്ടിംഗിന്‌ ക്യാച്ച്‌ നല്‍കി കുക്ക്‌ മടങ്ങിയത്‌. ഹെഡിംഗ്‌ലിയില്‍ നടന്ന നാലാം ടെസ്‌റ്റില്‍ ബാറ്റിംഗ്‌ പിഴച്ച ഇംഗ്ലണ്ട്‌ പക്ഷേ കുക്കിന്റെ നഷ്ടത്തില്‍ പരിഭ്രാന്തി പ്രകടിപ്പിച്ചില്ല. കെവിന്‍ പീറ്റേഴ്‌സണ്‍ പരുക്ക്‌ കാരണം വിട്ടുനിന്നതിനാല്‍ ടീമിലേക്ക്‌ തിരിച്ചുവിളിക്കപ്പെട്ട ബെല്‍ അവസരോചിതമായി പൊരുതി നിന്നു. സ്‌ക്കോര്‍ 114 ല്‍ എത്തിയപ്പോഴാണ്‌ ഈ സഖ്യം തകര്‍ന്നത്‌. ഫോമില്‍ കളിക്കുകയായിരുന്ന സ്‌ട്രോസ്‌ ഹില്‍ഫാന്‍ഹസിന്റെ ഔട്ട്‌ സ്വിംഗര്‍ വായിക്കുന്നതില്‍ പിഴവുകാട്ടി-വിക്കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹാദ്ദിന്‍ ക്യാച്ചെടുത്തു. പകരമെത്തിയ മുന്‍ നായകന്‍ പോള്‍ കോളിംഗ്‌വുഡ്‌ നിരാശപ്പെടുത്തി. നിലയുറപ്പിച്ച്‌ കളിക്കാന്‍ നിയോഗിക്കപ്പെട്ട കോളിംഗ്‌വുഡ്‌ മനോഹരമായ മൂന്ന്‌ ബൗണ്ടറികള്‍ പായിച്ചെങ്കിലും 24 ല്‍ പുറത്തായി. സമ്മര്‍ദ്ദമില്ലാതെ കളിച്ച ബെല്‍ സിഡിലിന്റെ രണ്ടാം സ്‌പെല്ലില്‍ പുറത്തായി. 72 റണ്‍സാണ്‌ അദ്ദേഹം സ്‌ക്കോര്‍ ചെയ്‌തത്‌.ട്രോട്ടും മാറ്റ്‌ പ്രയറുമാണ്‌ ഇപ്പോള്‍ ക്രീസില്‍.
മാഞ്ചസ്‌റ്ററിന്‌ തോല്‍വി
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‌ രണ്ടാം മല്‍സരത്തില്‍ തന്നെ തോല്‍വി. ബര്‍ണ്‌ലിയാണ്‌ ഏക ഗോളിന്‌ ചാമ്പ്യന്മാരെ മറിച്ചിട്ടത്‌. ആദ്യ മല്‍സരത്തില്‍ വെയിന്‍ റൂണിയുടെ ഗോളില്‍ വിജയിച്ച മാഞ്ചസ്‌റ്ററിനെ 90 മിനുട്ടും കെട്ടിയിടുന്നതില്‍ വിജയിച്ച ബര്‍ണ്‌ലി പത്തൊമ്പതാം മിനുട്ടില്‍ ബ്ലാകിലുടെ ഗോളും നേടി. മറ്റൊരു മല്‍സരത്തില്‍ ടോട്ടന്‍ഹാം 5-1ന്‌ ഹള്‍ സിറ്റിയെ തകര്‍ത്തു. രണ്ട്‌ മല്‍സരങ്ങളില്‍ നിന്ന്‌ 6 പോയന്റ്‌ കരസ്ഥമാക്കിയ ടോട്ടനാണ്‌ ഇപ്പോള്‍ ടേബിളില്‍ മുന്നില്‍. ചെല്‍സിക്കും ആറ്‌ പോയന്റുണ്ട്‌. ലീഗില്‍ നാളെ ആറ്‌ മല്‍സരങ്ങളുണ്ട്‌.