Tuesday, August 24, 2010

SUPER CITY

73വര്‍ഷങ്ങള്‍ക്കു ശേഷം ലിവര്‍പൂളിനെതിരെ മാഞ്ചസ്‌ററര്‍ സിറ്റി അവരുടെ ഏറ്റവും വലിയ വിജയം കുറിച്ചു. സിറ്റിയുടെ തട്ടകമായ സിറ്റി ഓഫ്‌ മാഞ്ചസ്റ്ററില്‍ മടക്കമില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ്‌ ചെമ്പടയെ സിറ്റിസണ്‍സ്‌ തകര്‍ത്തുവിട്ടത്‌. അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ കാര്‍ലോസ്‌ ടെവസ്‌ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഗരേത്‌ ബാരിയുടെ വകയായിരുന്നു സിറ്റിയുടെ മൂന്നാം ഗോള്‍. പ്രീമിയര്‍ ലീഗിലെ മുന്‍നിര ടീമുകളിലേക്കുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ അവകാശവാദമായിരുന്നു മത്സരം. 14ാം മിനിറ്റില്‍ ഇംഗ്ലീഷ്‌ താരം ഗരേത്‌ ബാരി സിറ്റിയെ മുന്നിലെത്തിച്ചു. ടെവസിന്റെ രണ്ടു ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. 52ാം മിനുറ്റില്‍ മിക്ക റിച്ചാര്‍ഡ്‌സിന്റെ ഹെഡര്‍ കൗശലപൂര്‍വം ഗോളിലേക്ക്‌ തിരിച്ചുവിട്ട്‌ ടെവസ്‌ തന്റെ ആദ്യഗോള്‍ നേടി. പതിനഞ്ചു മിനിറ്റുകള്‍ക്കു ശേഷം പെനാല്‍ട്ടിയില്‍ നിന്ന്‌ ടെവസ്‌ തന്റെ രണ്ടാം ഗോളും കണ്ടെത്തി. വലത്തോട്ടുചാടിയ പെപ്പെ റൈനയെ കബളിപ്പിച്ച്‌ പോസ്‌റ്റിന്റെ ഇടതുമൂലയില്‍ ടെവസ്‌ പന്തെത്തിച്ചു.
ഗോള്‍ കീപ്പര്‍ ജോ ഹാര്‍ട്ടിന്റെ മികച്ച ഫോമും മത്സരം തൂത്തുവാരാന്‍ സിറ്റിയെ സഹായിച്ചു. ഫെര്‍ണാണ്ടോ ടോറസിന്റെയും ഡേവിഡ്‌ എന്‍ഗോഗിന്റെയും ഉഗ്രന്‍ രണ്ടു ഷോട്ടുകള്‍ തകര്‍പ്പന്‍ സേവുകളിലൂടെയാണ്‌ ജോ രക്ഷപ്പെടുത്തിയത്‌. സീസണിലെ ആദ്യ മത്സരത്തില്‍ അവസാന നിമിഷം ഗോള്‍ വഴങ്ങി ആഴ്‌സനലുമായി സമനിലയില്‍ പിരിഞ്ഞ ലിവര്‍പൂളിന്‌ സിറ്റിയോടേറ്റ തോല്‍വി കനത്ത ആഘാതമായിരിക്കുകയാണ്‌. പുതിയ കോച്ച റോയ്‌ ഹോജ്‌സണിന്റെ കീഴില്‍ ടീം ഇനിയും മാനസികമായി സംഘടിപ്പിക്കപ്പെട്ടിട്ടില്ല എന്നു കാണിക്കുന്നതായിരുന്നു സിറ്റിക്കെതിരായ മത്സരം.
അര്‍ജന്റീന ക്യാപ്‌്‌റ്റന്‍ ഹാവിയര്‍ മസ്‌ക്കരാനോയെ കളത്തിനു പുറത്തിരുത്തിയാണ്‌ ലിവര്‍പൂള്‍ അവസാന സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്‌. മിഡ്‌ഫീല്‍ഡില്‍ മസ്‌ക്കരാനോയുടെ അഭാവം ടീമിനെ ഉലച്ചതുപോലെ തോന്നിക്കുകയും ചെയ്‌തു. മസ്‌ക്കരാനോ മത്സരത്തിന്‌ മാനസികമായി ഒരുങ്ങിയിട്ടില്ലെന്നും താരത്തിന്റെ മനസ്‌ മുഴുവന്‍ ബാഴ്‌സലോണയിലേക്കുള്ള ട്രാന്‍സഫറില്‍ ഉടക്കിനില്‍ക്കുകയാണെന്നുമാണ്‌ കോച്ച്‌ റോയ്‌ ഹോജ്‌സണ്‍ കാരണമായി പറഞ്ഞത്‌. ട്രാന്‍സ്‌ഫര്‍ ജാലകം അടക്കുന്നതുവരെ മസ്‌ക്കരാനോയെ കളിപ്പിക്കില്ലെന്നാണ്‌ ഹോജ്‌സണിന്റെ തീരുമാനം. 12മില്ല്യണ്‍ യൂറോയാണ്‌ താരത്തിനായി ലിവര്‍പൂള്‍ ബാഴ്‌സലോണയോടാവശ്യപ്പെട്ടിരിക്കുന്നത്‌.
അതേസമയം ലിവര്‍പൂള്‍-സിറ്റി മത്സരങ്ങള്‍ പ്രീമിയര്‍ ലീഗില്‍ പുതിയ ക്ലബ്‌ വൈരത്തിലേക്ക്‌ കളം മാറുന്നതായാണ്‌ സൂചന. ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌, ആഴ്‌സനല്‍ ടീമുകള്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ കൈയടക്കാന്‍ വലിയ സാധ്യതകള്‍ നിലനില്‍ക്കുമ്പോള്‍ നാലാം സ്ഥാനത്തിനു വേണ്ടി ലിവര്‍പൂളും സിറ്റിയുമായിരിക്കും പോരാടുന്നത്‌. ആദ്യ നാലു സ്ഥാനക്കാരാണ്‌ ചാമ്പ്യന്‍സ്‌ ലീഗിന്‌ യോഗ്യത നേടുക. 20 ടീമുകളുള്ള ലീഗില്‍ 17ാം സ്ഥാനത്താണിപ്പോല്‍ ലിവര്‍പൂള്‍.

ഇന്ന്‌ ജീവന്മരണം
ധാംബൂല: ത്രിരാഷ്‌ട്ര ക്രിക്കറ്റില്‍ ഇന്ത്യക്ക്‌ ജീവന്മരണ പോരാട്ടം. ഫൈനല്‍ ബെര്‍ത്ത്‌ സ്വന്തമാക്കാന്‍ ഇന്നത്തെ അങ്കത്തില്‍ വലിയ മാര്‍ജിനില്‍ ധോണിക്കും സംഘത്തിനും ജയിക്കണം. രണ്ട്‌ തോല്‍വികളില്‍ ടീം തളര്‍ന്നു നില്‍ക്കുകയാണ്‌. ബാറ്റിംഗാണ്‌ വലിയ വെല്ലുവിളി.

MANZUR HAPPY


മന്‍സൂര്‍ ഹാപ്പി
ലണ്ടന്‍: ഷെയിക്‌ മന്‍സൂര്‍ ബിന്‍ സയ്യദ്‌ ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍-ഈ നാമം അബുദാബിയിലും യു.എ.ഇയിലും സുപരിചിതമാണ്‌. പക്ഷേ ഇതാ ഇപ്പോള്‍ അദ്ദേഹത്തിന്റെ ഖ്യാതി ലോക സോക്കറിലേക്കും കായിക ലോകത്തേക്കും വ്യാപിക്കുന്നു. കോടികള്‍ വില നല്‍കി അദ്ദേഹം മാഞ്ചസ്‌റ്റര്‍ സിറ്റി എന്ന ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബിനെ സ്വന്തമാക്കിയത്‌ രണ്ട്‌ വര്‍ഷം മുമ്പാണ്‌. കഴിഞ്ഞ ദിവസം ആദ്യമായി അദ്ദേഹം സ്വന്തം ടീമിന്റെ കള കാണാന്‍ നേരിലെത്തിയപ്പോള്‍ താരങ്ങള്‍ അവസരത്തിനൊത്തുയര്‍ന്നു-മൂന്ന്‌ തട്ടുതകര്‍പ്പന്‍ ഗോളുകള്‍. തോല്‍പ്പിച്ചതോ ശക്തരായ ലിവര്‍പൂളിനെ...!
എനിക്ക്‌ സന്തോഷമായി, പ്രീമിയര്‍ ലീഗില്‍ എന്റെ ടീം ഇത്തവണ മുന്നേറും-ഷെയ്‌ക്കിന്റെ വാക്കുകള്‍. അബുദാബിയിലെ രാജകുടുംബാംഗമാണ്‌ ഷെയിക്‌ മന്‍സൂര്‍. യു.എ. ഇ പ്രസിഡണ്ടും അബുദാബി അമീറുമായ ഖലീഫാ ബിന്‍ സയ്യദ്‌ അല്‍ നഹ്യാന്റെ അര്‍ദ്ധസഹോദരനായ ഷെയിക്‌ മന്‍സൂറിന്‌ ചെറിയ പ്രായത്തില്‍ തന്നെ കായിക താല്‍പ്പര്യമുണ്ടായിരുന്നു. കുതിര പന്തയ മല്‍സരങ്ങളില്‍ അതീവ താല്‍പ്പര്യമുള്ള ഷെയിക്‌ അബുദാബിയിലെ നിരവധി ചാമ്പ്യന്‍ഷിപ്പുകളില്‍ ഒന്നാമനായിരുന്നു. ഇപ്പോഴും എമിറേറ്റ്‌സ്‌ ഹോഴ്‌സ്‌ റേസിംഗ്‌ അതോരിറ്റിയുടെ തലവനാണ്‌. അല്‍ ജസീറ ക്ലബിന്റെ ഉടമയായ ഷെയിക്‌ ഒരു വര്‍ഷം മുമ്പാണ്‌ പ്രീമിയര്‍ ലീഗില്‍ നോട്ടമിട്ട്‌ മാഞ്ചസ്‌റ്റര്‍ സിറ്റിയെ സ്വന്തമാക്കിയത്‌. പ്രീമിയര്‍ ലീഗിലെ വലിയ ക്ലബിനെ സ്വന്തമാക്കുക എന്നത്‌ എളുപ്പമായിരുന്നില്ല. പക്ഷേ സാമ്പത്തികമായുളള കരുത്തിനൊപ്പം ഫുട്‌ബോള്‍ താല്‍പ്പര്യവുമായപ്പോള്‍ സിറ്റിയുടെ നൂറ്‌ ശതമാനം ഓഹരിയും സ്വന്തമാക്കിയാണ്‌ ഷെയിക്‌ മന്‍സൂര്‍ ഇംഗ്ലീഷുകാരെ തന്നെ ഞെട്ടിച്ചത്‌. ഉടമസ്ഥത സ്വന്തമാക്കിയ ശേഷം വലിയ താരങ്ങളെ തന്നെ അദ്ദേഹം രംഗത്തിറക്കി. റയല്‍ മാഡ്രിഡില്‍ നിന്നും ബ്രസീലുകാരന്‍ റോബിഞ്ഞോയെ ലോണിന്‌ വിളിച്ചു. അര്‍ജന്റീനയുടെ ഗോള്‍ വേട്ടക്കാരന്‍ കാര്‍ലോസ്‌ ടെവസിനെ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡില്‍ നിന്നും റഞ്ചി. റോബര്‍ട്ടോ മാന്‍സിനി എന്ന പുത്തന്‍ പരിശീലകനെയും വലിയ വിലക്ക്‌ സ്വന്തമാക്കുമ്പോള്‍ ഷെയിക്‌ മന്‍സൂര്‍ ലക്ഷ്യമിട്ടത്‌ ഒന്ന്‌ മാത്രം-പ്രീമിയര്‍ ലീഗ്‌ കിരീടം. പുതിയ സീസണിന്‌ തുടക്കമാവുമ്പോള്‍ താരങ്ങള്‍ക്ക്‌ ഊര്‍ജ്ജം പകരാന്‍ റമസാന്‍ മാസത്തിലും അദ്ദേഹം ഈസ്റ്റ്‌ലാന്‍ഡ്‌സിലെത്തി. സ്റ്റീവന്‍ ജെറാര്‍ഡ്‌ നയിക്കുന്ന ലിവര്‍പൂള്‍ നിരയില്‍ നിരയെ സൂപ്പര്‍ താരങ്ങളാണ്‌. അവര്‍ക്കെതിരെ ഒന്നിന്‌ പിറകെ ഒന്നായി സ്വന്തം ടീം മൂന്ന്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തപ്പോള്‍ പലപ്പോഴും ആഹ്ലാദചിത്തനായി ഷെയിക്‌ ഇരിപ്പിടത്തില്‍ നിന്ന്‌ എഴുന്നേറ്റു.
പുതിയ സീസണില്‍ 130 ദശലക്ഷം യൂറോയാണ്‌ ഷെയിക്‌ മന്‍സൂര്‍ ചെലവിട്ടത്‌. പുതിയ റിക്രൂട്ടായ ജെയിംസ്‌ മില്‍നറാണ്‌ ആദ്യ ഗോളിന്‌ ജെറാത്ത്‌ ബാറ്റിക്ക്‌ പന്ത്‌ നല്‍കിയത്‌. ഒന്നാം പകുതിയില്‍ ഈ ഗോളിന്‌ മുന്നില്‍ നിന്ന സിറ്റി രണ്ടാം പകുതിയുടെ തുടക്കത്തില്‍ സൂപ്പര്‍ താരം കാര്‍ലോസ്‌ ടെവസിന്റെ മികവില്‍ ലീഡുയര്‍ത്തി. ആദം ജോണ്‍സിനെ പെനാല്‍ട്ടി ബോക്‌സില്‍ വെച്ച്‌ വീഴ്‌ത്തിയതിന്‌ അനുവദിക്കപ്പെട്ട പെനാല്‍ട്ടി കിക്ക്‌ ടെവസ്‌ തന്നെ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ വിജയം എളുപ്പമായി. ടെവസിന്റെ പ്രകടനമാണ്‌ ഷെയിക്‌ മന്‍സൂറിനെ ഏറെ ആകര്‍ഷിച്ചത്‌. കഴിഞ്ഞ സീസണില്‍ ക്ലബിന്റെ പ്രതീക്ഷക്കൊത്തുയരാന്‍ അര്‍ജന്റീനക്കാരന്‌ കഴിഞ്ഞിരുന്നില്ല. ലിവര്‍പൂളിന്റെ പ്രകടനം മോശമായിരുന്നില്ല. പക്ഷ സിറ്റി ഗോള്‍ക്കീപ്പര്‍ ജോ ഹാര്‍ട്ട്‌ അപാര ഫോമിലായിരുന്നു. സ്‌റ്റീവന്‍ ജെറാര്‍ഡ്‌, ഫെര്‍ണാണ്ടോ ടോറസ്‌ എന്നിവരുടെ മുന്നേറ്റങ്ങള്‍ക്ക്‌ അന്ത്യമിട്ടത്‌ ഗോള്‍ക്കീപ്പറായിരുന്നു.
മൂന്ന്‌ ഗോളിന്റെ വിജയത്തിനൊപ്പം ഷെയിക്‌ മന്‍സൂറിന്‌ ആത്മവിശ്വാസം നല്‍കുന്നത്‌ ടീമിന്റെ മൊത്തം പ്രകടനമാണ്‌. കളിയുടെ സമത്സ മേഖലകളിലും ലിവര്‍പൂളിനെ സിറ്റിക്കാര്‍ പിറകിലാക്കിയിരുന്നു. ഡേവിഡ്‌ സില്‍വ, മരിയോ ബലേറ്റി, ഇമാനുവല്‍ അബിദേയര്‍ തുടങ്ങിയ വന്‍കിടക്കാര്‍ പരുക്കില്‍ കളിക്കാതിരുന്നിട്ടും ടീമിന്‌ ഇത്രയധികം കരുത്ത്‌ പ്രകടിപ്പിക്കാന്‍ കഴിഞ്ഞത്‌ ചെറിയ കാര്യമല്ലെന്ന്‌ കോച്ച്‌ മാന്‍സിനി പറയുന്നു. വലത്‌ വിംഗില്‍ ആദം ജോണ്‍സണ്‍ കാര്‍ലോസ്‌ ടെവസിന്‌ അനയോജ്യനായ പങ്കാളിയായിരുന്നു. ഈ രണ്ട്‌ പേരും ചേര്‍ന്നാണ്‌ നിരന്തരം ആക്രമണം നടത്തി ലിവര്‍പൂള്‍ ഡിഫന്‍സിനെ വിറപ്പിച്ചത്‌.
പരിശീലകന്‍ എന്ന നിലയില്‍ നേടാനായ ആദ്യ വിജയത്തിലെ ആഹ്ലാദം മാന്‍സിനി മറച്ചുവെക്കുന്നില്ല. ഇറ്റലിക്കാരന്‍ ഇംഗ്ലണ്ടിലെത്തിയപ്പോള്‍ ആദ്യ മല്‍സരത്തില്‍ സമനിലയായിരുന്നു. എന്നാല്‍ ലിവര്‍പൂളിനെ പോലെ പ്രബലരായ പ്രതിയോഗികളെ രണ്ടാം മല്‍സരത്തില്‍ തന്നെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കാനയത്‌ ചെറിയ നേട്ടമല്ലെന്ന്‌ അദ്ദേഹം പറയുന്നു. ചെയര്‍മാന്‍ കളി കാണാന്‍ വന്ന ആദ്യ ദിവസത്തിലെ വിജയത്തിനൊപ്പം എല്ലാ തലത്തിലും ടീം പ്രകടപ്പിച്ച കരുത്തും കോച്ചിന്‌ അമിതാഹ്ലാദം നല്‍കുന്നു. തുടക്കത്തില്‍ ടെവസിനെ മാത്രം മുന്നില്‍ നിര്‍ത്തിയാണ്‌ മാന്‍സിനി കളി നിയന്ത്രിച്ചത്‌. ഈ നീക്കം ഫലം ചെയ്‌തു. ഗോള്‍വലയത്തില്‍ ഷേ ഗിവണ്‌ പകരം ജോ ഹാര്‍ട്ടിന്‌ അവസരം നല്‍കിയതും ഭാഗ്യമായി. വലിയ താരങ്ങളുടെ പരുക്ക്‌ വലിയ വെല്ലുവിളിയാണെന്ന്‌ പറഞ്ഞ കോച്ചിന്‌ പക്ഷേ തിരക്കേറിയ സീസണില്‍ എല്ലാവര്‍ക്കും അവസരം നല്‍കാനാവുമെന്ന ധൈര്യമുണ്ട്‌.

പോയന്റ്‌്‌ നില
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ എല്ലാ ടീമുകളും രണ്ട്‌ മല്‍സരം വീതം പൂര്‍ത്തിയാക്കിയപ്പോഴുള്ള പോയന്റ്‌ നില. രണ്ട്‌ മല്‍സരങ്ങളില്‍ നിന്ന്‌ 12 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌ത ചെല്‍സി ആറ്‌ പോയന്റുമായി ഒന്നാമതാണ്‌. മറ്റുള്ളവരുടെ നില ഇപ്രകാരം. 1-ആഴ്‌സനല്‍-4, 3-മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌-4, 4-മാഞ്ചസ്റ്റര്‍ സിറ്റി-4, 5-ബോള്‍ട്ടണ്‍-4, 6-ബിര്‍മിംഗ്‌ഹാം-4, 7-വോള്‍വ്‌സ്‌-4, 8-ടോട്ടന്‍ഹാം-4, 9-ന്യൂകാസില്‍ യുനൈറ്റഡ്‌-3, 10-ബ്ലാക്‌ബേര്‍ണ്‍-3, 11-ബ്ലാക്‌പൂള്‍-3,12-ആസ്‌റ്റണ്‍വില്ല-3, 13-വെസ്റ്റ്‌ ബ്രോം-3, 14-ഫുള്‍ഹാം-2, 15-സതര്‍ലാന്‍ഡ്‌-1,16-എവര്‍ട്ടണ്‍-1, 17-ലിവര്‍പൂള്‍-1, 18-സ്റ്റോക്ക്‌ സിറ്റി-0, 19-വെസ്‌റ്റ്‌ ഹാം-0, 20-വിഗാന്‍-0.

വുഡ്‌സ്‌
വിവാഹമോചിതനായി
ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ ഗോള്‍ഫ്‌ താരം ടൈഗര്‍ വുഡ്‌സും ഭാര്യ എലിന്‍ നോര്‍ഡിഗ്രിനും വിവാഹമോചിതരായി. ഒമ്പത്‌ മാസത്തോളം ദീര്‍ഘിച്ച കോടതി വ്യവഹാരത്തിന്‌ ശേഷം ഇന്നലെയാണ്‌ രണ്ട്‌ പേരും പിരിഞ്ഞത്‌. വുഡ്‌സ്‌ തന്റെ വെബ്‌ സൈറ്റിലുടെയാണ്‌ വിവാഹമോചനം നേടിയ വാര്‍ത്ത ലോകത്തോട്‌ പരസ്യമാക്കിയത്‌. ദമ്പതികളുടെ രണ്ട്‌ കുട്ടികളുടെയും വളര്‍ത്താവകാശം ഇവരുവരും പങ്കിട്ടു. അല്‍പ്പം മുമ്പ്‌ വുഡ്‌സ്‌ ഒരു കാറപകടത്തില്‍പ്പെട്ടത്‌ മുതല്‍ പരസ്യമായ വാര്‍ത്തകളാണ്‌ ദാമ്പത്യത്തെ ബാധിച്ചത്‌. സ്വന്തം വസതിക്ക്‌ അരികില്‍ വെച്ചുണ്ടായ അപകടത്തില്‍പ്പെട്ടതിന്‌ ശേഷമാണ്‌ വുഡ്‌സ്‌ ചില കുറ്റസമ്മതങ്ങള്‍ നടത്തിയത്‌. പരസ്‌ത്രീകളുമായി തനിക്ക്‌ ബന്ധമുണ്ടെന്നും ഭാര്യയോടും കുട്ടികളോടും കുടുംബത്തോടും തനിക്ക്‌ നീതി പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും വുഡ്‌സ്‌ പറഞ്ഞിരുന്നു.

ആനന്ദ്‌ ഇന്ത്യക്കാരനല്ലേ...
ന്യൂഡല്‍ഹി: ലോക ചെസ്‌ ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ്‌്‌ ഇന്ത്യന്‍ പൗരനല്ലേ...? ആനന്ദിന്റെ പൗരത്വം സംബന്ധിച്ച്‌ സംശയം മറ്റാര്‍ക്കുമല്ല-കേന്ദ്ര മാനുഷിക വിഭവശേഷി വികസന മന്ത്രാലയത്തിനാണ്‌. സംശയത്തിന്റെ പേരില്‍ കപില്‍ സിബലിന്റെ മന്ത്രാലയം ഹൈദരാബാദ്‌ സര്‍വകലാശാല ആനന്ദിന്‌ നല്‍കിയ ഡോക്‌ടറേറ്റ്‌ തടഞ്ഞ്‌വെച്ചത്‌ വലിയ വിവാദവുമായി. പ്രശ്‌നത്തില്‍ നീരസം പ്രകടിപ്പിച്ച ആനന്ദിനോട്‌ മന്ത്രി ഖേദപ്രകടനം നടത്തിയെങ്കിലും കായിക ലോകം ബഹുമാനിക്കുന്ന ഒരു താരത്തോട്‌ സ്വന്തം രാജ്യം ചെയ്‌തത്‌ നീതികേടായാണ്‌ പറയപ്പെടുന്നത്‌. ലോക കായിക വേദികളില്‍ ഇന്ത്യയുടെ ബ്രാന്‍ഡ്‌ അംബാസിഡറാണ്‌ ആനന്ദ്‌. അദ്ദേഹത്തിന്റെ മികവിനുളള അംഗീകാരമായാണ്‌ ഹൈദരാബാദ്‌ സര്‍വകലാശാല ഡോക്ടറേറ്റ്‌ നല്‍കാന്‍ തീരുമാനിച്ചത്‌. ഇതിന്‌ അനുമതി തേടിയാണ്‌ മാനവവിഭവശേഷി വികസന മന്ത്രാലയത്തെ സമീപിച്ചത്‌. അവരാവട്ടെ തടസ്സവാദങ്ങള്‍ ഉന്നയിക്കുകയും ചെയ്‌തു.
ആനന്ദിന്‌ ഇരട്ട പൗരത്വമുണ്ട്‌. ഇന്ത്യക്കാരനായ അദ്ദേഹം ഭാര്യാസമേതം സ്ഥിര താമസമാക്കിയിട്ടുള്ളത്‌ സ്‌പെയിനിലാണ്‌. ഏത്‌ സമയത്തും ആനന്ദിന്‌ ഡോക്ടറേറ്റ്‌ നല്‍കാന്‍ ഹൈദരാബാദ്‌ സര്‍വകലാശാലാധികൃതര്‍ തയ്യാറാണ്‌. പക്ഷേ മന്ത്രാലയത്തിന്റെ അനുമതി നല്‍കിയിട്ടില്ല. കഴിഞ്ഞ ജുലൈയിലാണ്‌ സര്‍വകലാശാല ആനന്ദിന്റെ കാര്യത്തില്‍ മന്ത്രാലയത്തിന്‌ കത്ത്‌ അയച്ചത്‌. പ്രശ്‌നത്തില്‍ തന്റെ മന്ത്രാലയത്തിന്‌ തെറ്റ്‌ പറ്റിയതായി കപില്‍ സിബല്‍ സമ്മതിച്ചു. ആനന്ദിന്റെ ഇരട്ട പൗരത്വമാണ്‌ സാങ്കേതിക തടസ്സമാത്‌. ഇത്‌ കാര്യമാക്കേണ്ടതില്ലെന്നും പുരസ്‌ക്കാരം സ്വീകരിക്കാന്‍ ആനന്ദിനോട്‌ അഭ്യര്‍ത്ഥിച്ചതായും മന്ത്രി പറഞ്ഞു. ആനന്ദ്‌ പക്ഷേ മറുപടി നല്‍കിയിട്ടില്ല. തന്റെ പേരില്‍ വെറുതെ ഉണ്ടായ വിവാദത്തില്‍ ദു:ഖിതനാണ്‌ അദ്ദേഹം.

Saturday, August 21, 2010

TENNIS SHOCK

കളിക്കാം, പക്ഷേ നല്‍കാനുള്ള പണം വേണം
മുംബൈ: വിവാദങ്ങളില്‍ വിറങ്ങലിച്ച്‌ നില്‍ക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിനെ ഇന്ത്യന്‍ ടെന്നിസ്‌ താരങ്ങള്‍ കൈവിടില്ല. ലിയാന്‍ഡര്‍ പെയ്‌സും മഹേഷ്‌ ഭൂപതിയും രോഹന്‍ ബോപ്പണയും സോമദേവ്‌ ദേവര്‍മാനുമെല്ലാം ഒക്ടോബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഗെയിംസില്‍ ഇന്ത്യക്കായി കളിക്കും. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ തങ്ങള്‍ക്കായി പ്രഖ്യാപിച്ച പല വാഗ്‌ദാനങ്ങളും മറന്ന അഖിലേന്ത്യാ ടെന്നിസ്‌ അസോസിയേഷന്റെ നിലപാടില്‍ പ്രതിഷേധിച്ച്‌ താരങ്ങള്‍ കഴിഞ്ഞ ദിവസം അധികാരികള്‍ക്ക്‌ കത്തെഴുതിയിരുന്നു. വാഗ്‌ദാനങ്ങള്‍ പാലിച്ചില്ല എന്ന്‌ മാത്രമല്ല, വലിയ തുക കുടിശ്ശികയുമുണ്ട്‌. ഇതും നല്‍കിയിട്ടില്ല. ഇങ്ങനെ പോയാല്‍ ശരിയാവില്ല എന്ന്‌ വ്യക്തമാക്കിയാണ്‌ കത്ത്‌ എഴുതിയത്‌. കത്തിന്‌ ഉടന്‍ തന്നെ പ്രതികരണവുമുണ്ടായി കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ മുമ്പ്‌ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്നാണ്‌ ഫെഡറേഷന്‍ ഭാരവാഹികള്‍ ഉറപ്പ്‌ നല്‍കിയിരിക്കുന്നത്‌. കത്ത്‌ നല്‍കിയ കാര്യം വ്യക്തമാക്കിയ സീനിയര്‍ താരങ്ങള്‍ ബഹിഷ്‌ക്കരണ ഭീഷണിക്ക്‌ നിര്‍ബന്ധിതരായതായും പറഞ്ഞു.
ഫെഡറേഷന്‍ പല വാഗ്‌ദാനങ്ങളും നല്‍കിയിരുന്നു. രാജ്യത്തിനായി കളിക്കുന്ന താരങ്ങള്‍ക്ക്‌ അവര്‍ക്ക്‌ ലഭിക്കാനുളള മാച്ച്‌ ഫീയും ആനുകൂല്യങ്ങളും നല്‍കണം. എന്നാല്‍ ഇത്‌ വരെ അത്തരം കാര്യങ്ങളെക്കുറിച്ച്‌ പറയുകയല്ലാതെ ഒന്നും പ്രവൃത്തിപഥത്തില്‍ വന്നിട്ടില്ല. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ നല്‍കാനുള്ള എല്ലാ ബില്ലുകളും എല്ലാ താരങ്ങളും ഫെഡറേഷന്റെ ഭാരവാഹികള്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌. ഇതിന്‌ പരിഹാരം കാണാതെയാണ്‌ ഇപ്പോള്‍ രാജ്യത്തിനായി കളിക്കണമെന്ന്‌ വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്‌. ഇന്ത്യക്കായി കളിക്കുന്നില്‍ എന്നും അഭിമാനമുണ്ട്‌. രാജ്യത്തെ ഒരിക്കലും മറക്കില്ല. പക്ഷേ ഫെഡറേഷന്‍ ഭാരവാഹികളും കായിക മന്ത്രാലയവും നിരന്തരം തുടരുന്ന ഈ അവഗണിക്കല്‍ അവസാനിപ്പിക്കണം. കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ കാര്യത്തില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്ന്‌ ഗെയിംസ്‌ അധികൃതര്‍ തന്നെ വ്യക്തമാക്കിയതായും താരങ്ങള്‍ പറഞ്ഞു.
ഉദ്ദേശം രണ്ട്‌ കോടിയോളം രൂപ താരങ്ങള്‍ക്ക്‌ നല്‍കാനുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. രാജ്യത്തെ പ്രതിനിധീകരിച്ച വകയിലാണിത്‌. കായിക മന്ത്രാലയത്തില്‍ നിന്നാണ്‌ പണം ലഭിക്കേണ്ടത്‌. ഡേവിഡ്‌ കപ്പ്‌ ഉള്‍പ്പെടെ വലിയ ചാമ്പ്യന്‍ഷിപ്പുകളില്ലെല്ലാം എല്ലാവരും ഉപേക്ഷ കൂടാതെയാണ്‌ കളിക്കുന്നത്‌. ഇത്‌ കാണാതിരിക്കരുത്‌. പലവട്ടം കായിക മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഈ വിഷം താരങ്ങള്‍ സംസാരിച്ചിരുന്നു. എന്നാല്‍ പരിഹാരമുണ്ടില്ല. അത്‌ കൊണ്ട്‌ തന്നെയാണ്‌ കത്ത്‌ എഴുതാന്‍ നിര്‍ബന്ധിതരായതെന്നും താരങ്ങള്‍ പറയുന്നു.
ബഹിഷ്‌ക്കരണത്തിന്റെ വലിയ ഭീഷണി മുഖത്താണ്‌ ഇപ്പോള്‍ തന്നെ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌. പല താരങ്ങളും പരുക്കില്‍ പിന്മാറി കഴിഞ്ഞു. ഉസൈന്‍ ബോള്‍ട്ടിനെ പോലുളള സൂപ്പര്‍ താരങ്ങള്‍ വരുന്നില്ല. ഓസ്‌ട്രേലിയന്‍ താരങ്ങളില്‍ പലരും ഇന്ത്യയില്‍ മല്‍സരിക്കാന്‍ വരുന്നത്‌ തന്നെ ഭീതിയോടെയാണ്‌. അതിനിടെയാണ്‌ അഴിമതി വിവാദങ്ങളില്‍ ഗെയിംസ്‌ മുങ്ങിനില്‍ക്കുന്നത്‌. സുരേഷ്‌ കല്‍മാഡി നയിക്കുന്ന സംഘാടക സമിതിയാണ്‌ ഇത്‌ വരെ ഗെയിംസിന്റെ കാര്യങ്ങള്‍ നോക്കിയത്‌. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ ഉദ്യോഗസ്ഥ സംഘത്തിന്‌ ഗെയിംസിന്റെ നടത്തിപ്പ്‌ ചുമതല നല്‍കിയിരിക്കയാണ്‌. സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണവും നവീകരണവുമെല്ലാം ഇഴഞ്ഞ്‌ നീങ്ങുകയാണ്‌. നഗര സൗന്ദര്യവല്‍ക്കരണവും പാതിവഴിയില്‍ നില്‍ക്കുന്നു. കഴിഞ്ഞ ദിവസം പെയ്‌ത മഴയില്‍ ഡല്‍ഹി നഗരം ചളികുളമായി നില്‍ക്കുമ്പോള്‍ ഒക്ടോബര്‍ അഞ്ചിന്‌ ആരംഭിക്കുന്ന ഗെയിംസിന്റെ ഭാവിയില്‍ ആശങ്ക മാത്രമാണ്‌ നിലനില്‍ക്കുന്നത്‌.

അന്ന്‌ ഞങ്ങളെല്ലാം ഒന്നായിരുന്നു.... ഒരാള്‍ പറയുന്നത്‌ എല്ലാവരും അനുസരിക്കുമായിരുന്നു. പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. ക്യാപ്‌റ്റന്‍ പറയുന്നത്‌ അനുസരിക്കാനൊന്നും ആരെയും കിട്ടുന്നില്ല-പരിതാപ പ്രകടനം ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗിന്റേത്‌. തന്റെ ക്യാപ്‌റ്റന്‍സ്‌ ഡയറിയില്‍ പോണ്ടിംഗ്‌ കുറിച്ച വരികള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിനെ പരാമര്‍ശിച്ചാണ്‌. കഴിഞ്ഞ തവണ ഐ.പി.എല്ലില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ കളിക്കുന്ന കാര്യത്തില്‍ സുരക്ഷാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിഷയമുണ്ടായിരുന്നു. ഈ കാര്യം ചര്‍ച്ച ചെയ്യാനായി താരങ്ങളുടെ യോഗം ചേര്‍ന്നു. ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ നിയോഗിച്ച സുരക്ഷാ ഉപദേഷ്‌ടാവ്‌ റെഗ്‌ ഡിക്‌സണിന്റെ നിര്‍ദ്ദേശ പ്രകാരം നീങ്ങാമെന്നാണ്‌ യോഗത്തില്‍ പോണ്ടിംഗ്‌ പറഞ്ഞത്‌. സുരക്ഷാ ഉപദേഷ്ടാവ്‌ പറയുന്നത്‌ അനുസരിക്കണം. ഈ കാര്യത്തില്‍ എല്ലാവരും ഒരുമിക്കണമെന്നും വ്യക്തമാക്കി. എന്നാല്‍ ഇത്‌ അംഗീകരിക്കാന്‍ റിട്ടയര്‍ ചെയ്‌ത താരങ്ങളായ ആദം ഗില്‍ക്രൈസ്‌റ്റും ഷെയിന്‍ വോണുമൊന്നും തയ്യാറായില്ല. പോണ്ടിംഗും സീനിയര്‍ താരങ്ങളും തമ്മില്‍ ശക്തമായ വാഗ്വാദം നടന്നു. ഒടുവില്‍ സീനിയര്‍ താരങ്ങളുടെ ഇംഗീതമാണ്‌ വിജയിച്ചതെന്നും പോണ്ടിംഗ്‌ കുറിപ്പില്‍ പറയുന്നു. ഐ.പി.എല്‍ വന്നതോടെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ മാത്രമല്ല ലോക ക്രിക്കറ്റില്‍ തന്നെ മാറ്റങ്ങള്‍ വന്നതായും പോണ്ടിംഗ്‌ സമ്മതിക്കുന്നു.
കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ ഓസീസ്‌ താരങ്ങള്‍ സുരക്ഷാ പ്രശ്‌നങ്ങളിലായിരുന്നു. കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌്‌സ്‌ താരമായിരുന്നിട്ടും ദേശീയ ടീമിന്റെ മല്‍സരങ്ങള്‍ കാരണം പോണ്ടിംഗിന്‌ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.

യുഖി ബാംബ്രിക്കും വെള്ളി
സിംഗപ്പൂര്‍: പ്രഥമ യൂത്ത്‌ ഒളിംപിക്‌സില്‍ ഇന്ത്യക്ക്‌ സ്വര്‍ണ്ണ മെഡല്‍ അന്യം നില്‍ക്കുന്നു. സ്വര്‍ണ്ണ പ്രതീക്ഷയായിരുന്ന ടെന്നിസ്‌ താരം യുഖി ബാംബ്രിക്ക്‌ പരുക്ക്‌ മൂലം ഫൈനല്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ്‌ ഉറപ്പായിരുന്ന സ്വര്‍ണ്ണം ഇന്ത്യക്ക്‌ നഷ്ടമായത്‌. കൊളംബിയന്‍ താരം യുവാന്‍ സെബാസ്റ്റ്യന്‍ ഗോമസിനെതിരെ ആദ്യ സെറ്റ്‌ സ്വന്തമാക്കി കരുത്ത്‌ പ്രകടിപ്പിച്ച യുഖി രണ്ടാം സെറ്റിന്റെ അവസാനത്തിലാണ്‌ വേദനയില്‍ അസ്വസ്ഥത പ്രകടിപ്പിച്ചത്‌. ആദ്യ സെറ്റ്‌ നേടുകയും രണ്ടാം സെറ്റില്‍ ലീഡ്‌ നേടുകയും ചെയ്‌ത യുഖി മൂന്നാം സെറ്റിലും മികവ്‌ കാട്ടിയിരുന്നു. പക്ഷേ പരുക്കില്‍ നിര്‍ഭാഗ്യമെത്തിയപ്പോള്‍ വെള്ളി കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടി വന്നു. (സ്‌പോര്‍ട്‌സ്‌ ചന്ദ്രിക കാണുക)

Friday, August 20, 2010

PAK COMEBACK

ഓവലില്‍ പാക്കിസ്‌താന്‍ പിടിമുറുക്കി
ഓവല്‍: ആദ്യ രണ്ട്‌്‌ ടെസ്‌റ്റിലും ഇംഗ്ലണ്ടിന്‌ മുന്നില്‍ തകര്‍ന്ന പാക്കിസ്‌താന്‍ മൂന്നാം ടെസ്റ്റില്‍ പിടിമുറുക്കി. മൂന്നാം ദിവസമായ ഇന്നലെ വെളിച്ചക്കുറവ്‌ കാരണം കളി നേരത്തെ നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഒമ്പത്‌ വിക്കറ്റിന്‌ 221 റണ്‍സ്‌ എന്ന നിലയില്‍ തകര്‍ച്ചയിലാണ്‌ ആതിഥേയര്‍. 146 റണ്‍സിന്റെ ലീഡ്‌ മാത്രമാണ്‌ ടീമിനുള്ളത്‌. 110 റണ്‍സുമായി ഓപ്പണര്‍ അലിസ്റ്റര്‍ കുക്ക്‌ സെഞ്ച്വറി സ്വന്തമാക്കിയിട്ടും മധ്യനിരക്ക്‌ പൊരുതാനായില്ല. നാല്‌ വീതം വിക്കറ്റ്‌ സ്വന്തമാക്കിയ സീമര്‍ മുഹമ്മദ്‌ ആമിറും സ്‌പിന്നര്‍ സയദ്‌ അജ്‌മലുമാണ്‌ പാക്കിസ്‌താനെ ശക്തമായ നിലയിലെത്തിച്ചത്‌. ആദ്യ ഇന്നിംഗ്‌സില്‍ നാല്‌ വിക്കറ്റ്‌ നേടിയ റിയാസിന്‌ ഒരു വിക്കറ്റാണ്‌ ലഭിച്ചത്‌. 173 പന്തില്‍ നിന്ന്‌ 110 റണ്‍സ്‌ നേടിയ കുക്കിന്‌ ചെറിയ പിന്തുണ നല്‍കിയത്‌ 36 റണ്‍സ്‌ നേടിയ ട്രോട്ട്‌ മാത്രമാണ്‌. കെവിന്‍ പീറ്റേഴ്‌സണ്‍ 23 റണ്‍സ്‌ നേടിയപ്പോള്‍ കോളിംഗ്‌വുഡ്‌ (3), മോര്‍ഗന്‍ (5), പ്രയര്‍ (5), സ്വാന്‍ (6), ബ്രോഡ്‌ (6) എന്നിവരെല്ലാം വേഗം പുറത്തായി. രണ്ട്‌ പൂര്‍ണ്ണ ദിവസങ്ങള്‍ ഇനിയും ശേഷിക്കവെ വ്യക്തമായ വിജയ പ്രതീക്ഷയിലാണ്‌ പാക്കിസ്‌താന്‍.

ആഘാതം
മെല്‍ബണ്‍: ഡല്‍ഹി ആതിഥേയത്വം വഹിക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ പങ്കടുക്കുന്ന കാര്യത്തില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ സംശയിച്ച്‌ നില്‍ക്കവെ അവരുടെ ഒളിംപിക്‌ ജേതാവ്‌ സ്റ്റെഫാനി റൈസ്‌ ആരോഗ്യ കാരണങ്ങളാല്‍ ഗെയിംസില്‍ നിന്ന്‌ പിന്മാറി. ഓസ്‌ട്രേലിയയുടെ വിഖ്യാത നീന്തല്‍ താരം ഡോണ്‍ ഫ്രേസര്‍ കഴിഞ്ഞ ദിവസമാണ്‌ ഇന്ത്യക്കെതിരെ പരാമര്‍ശം നടത്തിയത്‌. തീവ്രവാദികള്‍ ലക്ഷ്യമിട്ടിരിക്കുന്ന ഇന്ത്യയിലേക്ക്‌ ഗെയിംസിനായി പോവരുതെന്നായിരുന്നു വെറ്ററന്‍ താരത്തിന്റെ നിലപാട്‌. ഇതിനെതിരെ സ്വന്തം നാട്ടില്‍ നിന്ന്‌ തന്നെ എതിര്‍പ്പുകള്‍ വരവെയാണ്‌ റൈസ്‌ പിന്മാറിയിരിക്കുന്നത്‌. 2008 ല്‍ ബെയ്‌ജിംഗില്‍ നടന്ന ഒളിംപിക്‌സില്‍ 200, 400 മീറ്റര്‍ റിലേകളില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ ഓസീസ്‌ നിരയില്‍ അംഗമാണ്‌ റൈസ്‌. ചുമലിനേറ്റ പരുക്ക്‌ കാരണമാണ്‌ അവര്‍ പിന്മാറുന്നത്‌.
ട്രാക്കിലെ ലോക ജേതാവ്‌ ഉസൈന്‍ ബോള്‍ട്ട്‌ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഗെയിംസിനുണ്ടാവില്ലെന്ന്‌ നേരത്തെ വ്യക്തമാക്കിയിരുന്നു. സൂപ്പര്‍ താരങ്ങള്‍ പിന്മാറുന്നത്‌ ഗെയിംസിന്റെ താരശോഭയെ ബാധിക്കുമെന്ന സംശയം പ്രകടിപ്പിച്ച കായിക മന്ത്രി എം.എസ്‌ ഗില്‍ ഈ കാര്യത്തില്‍ അടിയന്തിര ശ്രദ്ധ പുലര്‍ത്താന്‍ സംഘാടകര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. കോമണ്‍വെല്‍ത്തില്‍ അംഗ രാജ്യമായ ജമൈക്കയുടെ പ്രതിനിധിയാണ്‌ ബോള്‍ട്ട്‌. പക്ഷേ നേരത്തെ തന്നെ അദ്ദേഹമുണ്ടാവില്ലെന്ന്‌ ഏജന്റ്‌ വ്യക്തമാക്കിയിരുന്നു.

മ്യൂണിച്ച്‌: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിന്‌ പിറകെ ജര്‍മനിയില്‍ ഫുട്‌ബോള്‍ ആവേശം പടര്‍ത്തി ജര്‍മന്‍ ബുണ്ടേല്‍സ്‌ ലീഗിന്‌ ഇന്ന്‌ തുടക്കം. ആദ്യ മല്‍സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ സൂപ്പര്‍ താരങ്ങളുടെ ബയേണ്‍ മ്യൂണിച്ച്‌ സ്റ്റീവ്‌ മക്‌ലാറന്‍ പരിശീലിപ്പിക്കുന്ന വെര്‍ഡര്‍ ബ്രെഹ്മനെ നേരിടും. അലീയന്‍സ്‌ അറീനയിലാണ്‌ പോരാട്ടം. പോയ വര്‍ഷം ബയേണിന്‌ കിരീടങ്ങളെല്ലാം സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നു. ലീഗ്‌ കിരീടത്തിനൊപ്പം ജര്‍മന്‍ കപ്പും സ്വന്തമാക്കിയ ടീം യുവേഫ ചാമ്പ്യന്‍സ്‌ ലീഗിന്റെ ഫൈനല്‍ ബെര്‍ത്തും സ്വന്തമാക്കിയിരുന്നു. പുതിയ സീസണില്‍ വലിയ ട്രാന്‍സ്‌ഫറുകള്‍ക്ക്‌ മുതിര്‍ന്നിട്ടില്ല ബയേണ്‍. പഴയ കരുത്തരുമായി തന്നെയായിരിക്കും ടീം കളിക്കുക. പക്ഷേ ഇന്നത്തെ ആദ്യ അങ്കത്തില്‍ ടീമിലെ മൂന്ന്‌ സൂപ്പറുകള്‍ പുറത്താണ്‌. പരുക്ക്‌ കാരണം അര്‍ജന്‍ റൂബന്‍, ഇവികാ ഒലിച്ച്‌ എന്നിവര്‍ കളിക്കുന്നില്ല. ഫ്രഞ്ച്‌ താരം ഫ്രാങ്ക്‌ റിബറി വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്ന്‌ ആദ്യ ഇലവനില്‍ വരാന്‍ സാധ്യതയില്ല. ലോകകപ്പ്‌ സൂപ്പര്‍ താരമായ തോമസ്‌ മുള്ളറായിരിക്കും മുന്‍നിരയില്‍ കളിക്കുക. അദ്ദേഹത്തിനൊപ്പം വെറ്ററന്‍ ജര്‍മന്‍ സ്‌ട്രൈക്കര്‍ മിറോസ്ലാവ്‌ ക്ലോസും കളിക്കും. കഴിഞ്ഞ സീസണില്‍ എട്ടാം സ്ഥാനത്ത്‌ ഫിനിഷ്‌ ചെയ്‌തവരാണ്‌ വെര്‍ഡര്‍. ഇത്തവണ കാര്യമായ മാറ്റങ്ങള്‍ അവര്‍ വരുത്തിയിട്ടുണ്ട്‌. ഇംഗ്ലണ്ടിനെ പരിശീലിപ്പിച്ചിട്ടുള്ള സ്റ്റീവ്‌ മക്‌ലാറനാണ്‌ കോച്ച്‌. ഡിഫന്‍സിന്‌ കരുത്ത്‌ പകരാന്‍ ഡെന്മാര്‍ക്കിന്റെ ഡാനെ സൈമണ്‍, ജര്‍മനിയുടെ ലോകകപ്പ്‌ താരം ആര്‍െ ഫ്രെഡറിച്ച്‌ എന്നിവരുണ്ട്‌. മുന്‍നിരയില്‍ ക്രൊയേഷ്യക്കാരനായ മുന്‍നിരക്കാരന്‍ മരിയോ മാന്‍സുകിച്ച്‌ , എഡിന്‍ ഡികെ എന്നിവര്‍ കളിക്കും. മല്‍സരങ്ങളുടെ തല്‍സമയ സംപ്രേഷണം ഇന്ത്യയില്‍ നല്‍കുന്നത്‌ നിയോ സ്‌പോര്‍ട്‌സാണ്‌.

പ്രീമീയര്‍ ലീഗില്‍ ഇന്ന്‌ ഗണ്ണേഴ്‌സ്‌
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിന്റെ രണ്ടാം വാരത്തില്‍ ഇന്ന്‌ ഏഴ്‌ മല്‍സരങ്ങള്‍. നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയും, മുന്‍ ചാമ്പ്യന്മാരായ ആഴ്‌സനലും ഇന്ന്‌ കളിക്കുന്നുണ്ട്‌. ആദ്യ മല്‍സരത്തില്‍ തന്നെ തകര്‍പ്പന്‍ വിജയം നേടിയ പുതിയ ടീം ബ്ലാക്‌ പൂളുമായാണ്‌ ആഴ്‌സനല്‍ കളിക്കുന്നത്‌. ചെല്‍സി വിഗാനെയാണ്‌ എതിരിടുന്നത്‌. മറ്റ്‌ മല്‍സരങ്ങള്‍: ബിര്‍മിംഗ്‌ഹാം-ബ്ലാക്‌ബര്‍ണ്‍, എവര്‍ട്ടണ്‍-വോള്‍വര്‍ഹാംടണ്‍, സ്‌റ്റോക്ക്‌ സ്‌റ്റി-ടോട്ടന്‍ഹാം, വെസ്‌റ്റ്‌ ബ്രോം-സതര്‍ലാന്‍ഡ്‌, വെസ്‌റ്റ്‌ ഹാം-ബോള്‍ട്ടണ്‍

ഇന്ത്യന്‍ ടീമിന്‌ എയര്‍ടെല്‍ പുതിയ സ്‌പോണ്‍സര്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ ഇന്ത്യയില്‍ നടക്കുന്ന രാജ്യാന്തര മല്‍സരങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പ്‌ അവകാശം എയര്‍ ടെല്‍ അടുത്ത മൂന്ന്‌ വര്‍ഷത്തേക്ക്‌ സ്വന്തമാക്കി. ഉദ്ദേശം 165 കോടിക്കാണ്‌ കരാര്‍. മൂന്ന്‌ വര്‍ഷ കാലയളവില്‍ അമ്പതോളം മല്‍സരങ്ങള്‍ ഇന്ത്യ കളിക്കും. ഐഡിയ, കാര്‍ബോണ്‍, മൈക്രോമാക്‌സ്‌ തുടങ്ങിയ പത്ത്‌്‌ കമ്പനികളാണ്‌ സ്‌പോണ്‍സര്‍ഷിപ്പിന്‌ ശ്രമിച്ചത്‌.




വീണ്ടും മഴ വില്ലന്‍
ധാംബൂല്ല: ശ്രീലങ്കയും ന്യൂസിലാന്‍ഡും തമ്മില്‍ മൈക്രോമാക്‌സ്‌ ത്രിരാഷ്‌ട്ര പരമ്പരയില്‍ നടന്ന മല്‍സരം തുടര്‍ച്ചയായ രണ്ടാം ദിവസത്തിലും മഴയില്‍ അപൂര്‍ണ്ണമായി. രണ്ട്‌ ടീമുകളും പോയന്റ്‌്‌ പങ്കിട്ടു. ചാമ്പ്യന്‍ഷിപ്പിലെ അടുത്ത മല്‍സരത്തില്‍ നാളെ ഇന്ത്യ ലങ്കയെ നേരിടും.

Thursday, August 19, 2010

THIRD EYE -KAMAL VARADOOR

ഇവനെ വളര്‍ത്തണം, പൊന്നു പോലെ
ഇത്‌ നമ്മള്‍ കാത്തിരുന്ന നിമിഷമായിരുന്നു.....വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പി.ടി ഉഷ എന്ന ട്രാക്ക്‌റാണി ലോസാഞ്ചലസ്സിലെ ട്രാക്കില്‍ തലനാരിഴ വിത്യാസത്തിന്‌ നാലാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ട വേദനിക്കുന്ന മുഹൂര്‍ത്തം മലയാളികള്‍ മറക്കില്ല. ഒളിംപിക്‌സ്‌ ഇനത്തില്‍ ഒരു വ്യക്തിഗത മെഡല്‍-കേരളത്തിന്റെ കായികഖനിക്ക്‌ ഇത്‌ വരെ അന്യം നിന്ന സമ്പത്താണ്‌ ഇപ്പോള്‍ എച്ച്‌.എസ്‌്‌ പ്രണോയ്‌ എന്ന കൊച്ചു ബാഡ്‌മിന്റണ്‍ താരം സ്വന്തമാക്കിയിരിക്കുന്നത്‌. സിംഗപ്പൂരില്‍ നടക്കുന്നത്‌ യഥാര്‍ത്ഥ ഒളിംപിക്‌സല്ല. സമ്മതിക്കാം. പക്ഷേ രാജ്യാന്തര ഒളിംപിക്‌ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന യൂത്ത്‌ ഒളിംപിക്‌സിന്‌ എല്ലാ പ്രാധാന്യവുമുണ്ട്‌. ലോകോത്തര താരങ്ങളല്ലെങ്കിലും നാളെയുടെ താരങ്ങളാണ്‌ ഇവിടെ മല്‍സരിക്കുന്നത്‌. പ്രണോയ്‌ സെമിയില്‍ തോല്‍പ്പിച്ചത്‌ കൊറിയന്‍ യൂത്ത്‌ ചാമ്പ്യനെയാണ്‌. ലോക ചാമ്പ്യന്‍ഷിപ്പില്‍ തന്നെ തോല്‍പ്പിച്ച താരത്തോട്‌ ആദ്യ സെറ്റ്‌ നഷ്‌ടമായിട്ടും പ്രണോയ്‌ മധുരമായി പ്രതികാരം വീട്ടി. അത്യാധുനിക ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങളിലെ എയര്‍ കണ്ടീഷന്‍ഡ്‌ വേദികളില്‍ കളിച്ച്‌ പരിയചയമുള്ള കൊറിയക്കാരനെ ഒരു നാട്ടുമ്പുറത്ത്‌കാരന്‍ തോല്‍പ്പിക്കുമ്പോള്‍ ആ വിജയത്തിന്‌ മഹത്വം അധികമുണ്ട്‌. മിക്ക ലോക രാജ്യങ്ങളിലെയും പ്രമുഖരെല്ലാം സിംഗപ്പൂരില്‍ മാറ്റുരക്കുന്നുണ്ട്‌. അവര്‍ക്കിടയില്‍ നിന്നാണ്‌ തിരുവനന്തപുരത്തുകാരനായ പ്രണോയ്‌ കരുത്ത്‌ കാട്ടിയിരിക്കുന്നത്‌.
ഒളിംപിക്‌സ്‌ പ്രസ്ഥാനത്തിന്റെ അന്തസ്സും അഭിമാനവും അറിയാത്തവരില്ല. കൂടുതല്‍ ഉയരത്തിലും വേഗത്തിലും കരുത്തിലും കായിക ലോകത്തോട്‌ മുന്നേറാന്‍ ഉപദേശിക്കുന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ഭാഗമായി ഒരു മലയാളി മാറുമ്പോള്‍ അത്‌ നമ്മുടെ നഷ്ടമായി കൊണ്ടിരിക്കുന്ന കായിക കരുത്തിന്‌ പുത്തന്‍ ഊര്‍ജ്ജം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. ഡല്‍ഹിയില്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസും അത്‌ കഴിഞ്ഞ്‌ ചൈനയില്‍ ഏഷ്യന്‍ ഗെയിംസും അതിന്‌ ശേഷം ലണ്ടനില്‍ ഒളിംപിക്‌സുമെല്ലാം വരുമ്പോള്‍ പ്രണോയ്‌ തുടക്കമിട്ടിരിക്കുന്ന ഈ ദിപശീഖക്ക്‌ ഇനിയും നാളങ്ങളുണ്ടാവണം.
മലയാളികള്‍ക്ക്‌ പോലും അത്ര പരിചിതനല്ല പ്രണോയ്‌. ക്രിക്കറ്റിന്‌ മാത്രം വിപണിയുള്ള നമ്മുടെ മാര്‍ക്കറ്റില്‍ ടെന്നിസിലും ബാഡ്‌മിന്റണിലും വോളിബോളിലുമെല്ലാം പുത്തന്‍ പ്രതിഭകള്‍ വളര്‍ന്നുവന്നാല്‍ തന്നെ അവര്‍ക്ക്‌ പ്രോല്‍സാഹനം നല്‍കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്‌. യൂത്ത്‌ ഒളിംപിക്‌സിലേക്ക്‌ പോവും മുമ്പ്‌ ദേശീയ തലത്തില്‍ ധാരാളം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള പ്രണോയ്‌ ഹൈദരാബാദിലെ വിഖ്യാതമായ പുലേലു ഗോപീചന്ദിന്റെ ബാഡ്‌മിന്റണ്‍ അക്കാദമിയിലെ അംഗമാണ്‌. സൈന നെഹ്‌വാളിനെ പോലുളള ലോകോത്തര താരങ്ങള്‍ വളര്‍ത്തിയെടുത്ത ഗോപീചന്ദിന്റെ ശീക്ഷണത്തിലാണ്‌ ചെറിയ പ്രായത്തില്‍ തന്നെ പ്രണോയിക്ക്‌ നേട്ടങ്ങള്‍ സമ്പാദിക്കാന്‍ കഴിഞ്ഞത്‌. ഇന്ത്യയില്‍ ബാഡ്‌മിന്റണിന്റെ ആസ്ഥാനം ഹൈദരാബാദാണ്‌. അവിടെ നിന്നാണ്‌ പ്രതിഭകള്‍ വരുന്നത്‌. കേരളത്തില്‍ നിന്നും രാജ്യത്തിന്റെ മറ്റ്‌ ഭാഗങ്ങളില്‍ നിന്നും ഹൈദരാബാദ്‌ കേന്ദ്രമായി ബാഡ്‌മിന്റണ്‍ പഠിക്കാനെത്തുന്നവര്‍ക്ക്‌ മുന്നില്‍ ഉപദേശങ്ങളുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്ന ഗോപീചന്ദ്‌ യഥാര്‍ത്ഥ കായിക സപര്യയുടെ വക്താവാണ്‌. പ്രകാശ്‌ പദുകോണ്‍ എന്ന വിഖ്യാത താരത്തിന്റെ പിന്‍ഗാമിയായാണ്‌ ഗോപീചന്ദ്‌ ഇന്ത്യന്‍ ബാഡ്‌മിന്റണിലെ സൂപ്പര്‍ താരമായത്‌. കേരളത്തില്‍ പി.ടി ഉഷ ചെയ്യുന്നത്‌ പോലെ മല്‍സര രംഗത്ത്‌ നിന്ന്‌ വിരമിച്ച ശേഷം മല്‍സരക്കളത്തെ മറക്കാതെ, അക്കാദമി സ്ഥാപിച്ച്‌ നാളെയുടെ പ്രതിഭകളെ വാര്‍ത്തെടുക്കാനായി കഠിന പ്രയത്‌നം ചെയ്യുന്ന ഗോപീയുടെ പ്രതിബദ്ധതയാണ്‌ പ്രണോയിക്കും യുകി ബാംബ്രിക്കുമെല്ലാം കരുത്താവുന്നത്‌. ഉഷ സ്‌ക്കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സ്‌ കേരളത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ അത്‌ലറ്റിക്‌ ആശാ കേന്ദ്രമാണ്‌. ഒരു ഒളിംപിക്‌ മെഡല്‍ എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഉഷയെ സഹായിക്കാന്‍ ഔദ്യോഗിക കരങ്ങള്‍ കുറവാണ്‌. പക്ഷേ നിശ്ചയദാര്‍ഡ്യത്തോടെയാണ്‌ ഉഷ മുന്നേറുന്നത്‌. ടിന്റു ലൂക്കയെ പോലുളളവര്‍ ദേശീയ തലത്തില്‍ പ്രകടിക്കുന്ന മികവിന്റെ പ്രഭവകേന്ദ്രമായി ഉഷ മാറുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കാനുളളത്‌ കായിക പ്രേമികള്‍ മാത്രമാണ്‌.
കേരളത്തില്‍ ബാഡ്‌മിന്റണിന്‌ വിലാസമുണ്ടായ ശക്തമായ കാലഘട്ടമുണ്ടായിരുന്നു. വിമല്‍കുമാറും ജസീല്‍ പി ഇസ്‌മായിലും ഡിജുവുമെല്ലാം നമ്മുടെ ശക്തിയായിരുന്നു. പക്ഷേ ഇത്തരം താരങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലോ, ബന്ധപ്പെട്ട അസോസിേയഷനുകളോ കാര്യമായി തയ്യാറാവുന്നില്ല. അപര്‍ണാ ബാലനെ പോലുളള താരങ്ങള്‍ ദേശീയ തലത്തില്‍ മികവ്‌ പ്രകടിപ്പിച്ചിട്ടും സ്‌പോണ്‍സര്‍മാരെ തേടി പോവേണ്ട അവസ്ഥയിലായിരുന്നു. വലിയ നേട്ടങ്ങള്‍ സമ്പാദിക്കുമ്പോള്‍ മാത്രമാണ്‌ താരങ്ങളെ തിരിച്ചറിയാന്‍ ഭരണക്കൂടത്തിനും കായിക സംഘാടകര്‍ക്കും കഴിയുന്നത്‌.
പ്രണോയ്‌ പുതിയ സീസണ്‍ മുതല്‍ കേരളത്തിന്‌ കളിക്കാന്‍ തയ്യാറായിട്ടുണ്ട്‌. ഇത്‌ വരെ പുറത്തായിരുന്നതിനാലാണ്‌ അദ്ദേഹത്തെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ കഴിയാതിരുന്നത്‌. രാജ്യാന്തര തലത്തില്‍ മെഡല്‍ സ്വന്തമാക്കിയ ഒരു താരത്തിന്‌ ഇവിടെയുള്ള സൗകര്യങ്ങളും സജ്ജീകരണങ്ങളും അപര്യാപ്‌തമാവും. തുടക്കത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ആനയും അമ്പായിരുമായി ഒരു സ്വീകരണം ഒരുക്കി തങ്ങളുടെ റോള്‍ ഭംഗിയാക്കുന്ന തരത്തിലുള്ള ഔദ്യോഗിക സമീപനം പാടില്ല. നമ്മുടെ ഭരണക്കൂടം കായികനേട്ടങ്ങള്‍ വരുമ്പോള്‍ ആകെ സമ്മാനിക്കാറുള്ളത്‌ പ്രൈസ്‌ മണി പ്രഖ്യാപനമാണ്‌. പണത്തില്‍ കാര്യമുണ്ട്‌. പക്ഷേ രാജ്യാന്തര തലത്തില്‍ വലിയ കോര്‍പ്പറേറ്റുകളുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍മാരായി കളിക്കുന്ന താരങ്ങള്‍ക്ക്‌ നമ്മള്‍ നല്‍കുന്ന ചെറിയ തുക വലിയ സഹായമല്ല. അവരാഗ്രഹിക്കുന്നത്‌ പരിശീലനത്തിനും കളിക്കാനുമുളള സൗകര്യമാണ്‌. ഒളിംപിക്‌ സ്വര്‍ണ്ണ മെഡല്‍ ജേതാവായ അഭിനവ്‌ ബിന്ദ്ര സ്വന്തം ചെലവിലാണ്‌ വിദേശത്ത്‌ പരിശീലനം നടത്തുന്നത്‌. അത്‌ തടഞ്ഞ്‌ അദ്ദേഹത്തെ വഴിയാധാരമാക്കാന്‍ ശ്രമിച്ചവരാണ്‌ നമ്മുടെ റൈഫിള്‍ അസോസിയേഷനുകാര്‍. ഒരു താരം വളര്‍ന്നു വരുമ്പോള്‍ അവന്‌ ശ്‌ക്തമായ പിന്തുണയും സഹകരണവും നല്‍കാന്‍ കഴയിണം. നമ്മുടെ ഫുട്‌ബോള്‍ ഖനികളെ ആര്‍ക്കുമറിയില്ല. വോളിബോളിലും ബാസ്‌ക്കറ്റ്‌ബോളിലുമെല്ലാം പ്രതിഭാധനരായ മലയാളി കുട്ടികള്‍ അന്യനാടുകളില്‍ മികവ്‌ പ്രകടിപ്പിക്കുന്നു. സ്വന്തം നാട്ടില്‍ കരുത്ത്‌ പ്രകടിപ്പിക്കാന്‍ താല്‍പ്പര്യമുള്ളവരാണിവര്‍. പ്രണോയിയെ പോലുള്ളവരെ സഹായിക്കാനും വളര്‍ത്താനും കേരളത്തിന്‌ കഴിയണമെങ്കില്‍ ഭരണക്കൂടം ഇഛാശക്തി പ്രകടിപ്പിക്കണം. സിംഗപ്പൂരിലെ വലിയ വേദിയില്‍, കൊച്ചു കേരളത്തിന്റെ അഭിമാനമുയര്‍ത്തിയ നാലു വര്‍ഷം സംസ്ഥാന ചാമ്പ്യന്മായ, ലോക വേദികളില്‍ ചെറിയ പ്രായത്തില്‍ തന്നെ പ്രത്യക്ഷപ്പെട്ട
കൊച്ചു താരത്തിന്‌ ഭാവുകങ്ങള്‍.

മാഡ്രിഡ്‌: പുതിയ സീസണിലേക്കുള്ള കരാറുകള്‍ ഞങ്ങള്‍ അവസാനിപ്പിച്ചിരിക്കുന്നു. ടീമിന്‌ എല്ലാ കരുത്തും ഉണര്‍വും നല്‍കാനാണ്‌ ഇത്‌ വരെ ശ്രമിച്ചത്‌. വലിയ കിരീടങ്ങള്‍ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര ഇനി എളുപ്പമാണെന്ന്‌ തോന്നുന്നു-വാക്കുകള്‍ റയല്‍ മാഡ്രിഡ്‌ ഡയരക്ടര്‍ ജനറല്‍ ജോര്‍ജ്‌ വല്‍ഡാനോയുടേത്‌. ജര്‍മ്മനിയുടെ ലോകകപ്പ്‌ സൂപ്പര്‍ താരം മെസുദ്‌ ഓസിലിനെ സ്വന്തം നിരയിലെത്തിച്ചതിന്‌ ശേഷമാണ്‌ റയല്‍ തലവന്‍ ഇങ്ങനെ സംസാരിച്ചത്‌. അദ്ദേഹത്തിനും ക്ലബിനും വ്യക്തമായ ലക്ഷ്യങ്ങളുണ്ട്‌. സ്‌പാനിഷ്‌ ലീഗ്‌, സൂപ്പര്‍ കപ്പ്‌, പിന്നെ യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌. പുത്തന്‍ കോച്ച്‌ ജോസ്‌ മോറീനോക്ക്‌ കീഴില്‍, പുത്തന്‍പ്പടയുടെ മികവില്‍ ഇതെല്ലാം നേടാമെന്ന്‌ റയല്‍ കരുതുമ്പോള്‍ അതേ കരുത്തില്‍ അണിയറനീക്കങ്ങള്‍ നടത്തി സുസജ്ജരായി മാറിയിരിക്കുന്നു നിലവിലെ സ്‌പാനിഷ്‌ ജേതാക്കളായ ബാര്‍സിലോണ.
പെപ്‌ ഗുര്‍ഡിയോള എന്ന പരിശീലകന്‍, ലയണല്‍ മെസിയെ പോലുള്ള സൂപ്പര്‍ താരങ്ങള്‍, വര്‍ദ്ധീച്ച ആത്മവിശ്വാസം-ഇതാണ്‌ ബാര്‍സയുടെ കൈമുതല്‍. സ്‌പാനിഷ്‌ ലീഗിലെ രണ്ട്‌ പ്രബലര്‍ നടത്തുന്ന പടയൊരുക്കത്തില്‍ ഇത്തവണ സ്‌പാനിഷ്‌ ലീഗില്‍ കേമന്‍ പോരാട്ടം തന്നെ കാണാമെന്നാണ്‌ സ്‌പാനിഷ്‌ മാധ്യമങ്ങള്‍ പറയുന്നത്‌.
മോറീനോ തന്നെയാണ്‌ റയലിന്റെ കരുത്ത്‌. ഒരൊറ്റ വര്‍ഷം കൊണ്ട്‌ ഇന്റര്‍ മിലാന്‌ യൂറോപ്യന്‍ കിരീടം സമ്മാനിച്ച പരിശീലകനെ വലിയ വിലക്കാണ്‌ അവര്‍ സമ്പാദിച്ചിരിക്കുന്നത്‌. പക്ഷേ പ്രശ്‌നങ്ങളുണ്ട്‌. പോയ സീസണില്‍ കൃസ്‌റ്റിയാനോ റൊണാള്‍ഡോയും കരീം ബെന്‍സാമയും കക്കയുമെല്ലാം വലിയ വിലക്ക്‌ വന്നിട്ടും ഒരു കിരീടം പോലും സ്വന്തമാക്കാന്‍ ടീമിന്‌ കഴിഞ്ഞിരുന്നില്ല. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മുന്‍നിരക്കാരനാണ്‌ പോര്‍ച്ചുഗലുകാരനായ റൊണാള്‍ഡോ. അദ്ദേഹത്തെ വന്‍വിലക്ക്‌ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡില്‍ നിന്ന്‌ സ്വന്തമാക്കിയിട്ടും കാര്യമുണ്ടായില്ല. മധ്യനിരയിലെ ശക്തിദുര്‍ഗ്ഗമായാണ്‌ ബ്രസീലുകാരനായ കക്കയെ വിശേഷിപ്പിച്ചത്‌. അദ്ദേഹം പരാജയമായി. ഫ്രാന്‍സുകാരനായ കരീമാവട്ടെ പരുക്കില്‍ തളര്‍ന്നു. ലോകോത്തര താരങ്ങളെയെല്ലാം ഒരു കുടക്ക്‌ കീഴില്‍ ശക്തരായി ഒരുമിപ്പിക്കാന്‍ അനുഭവസമ്പന്നനായ ഒരു പരിശീലകനുണ്ടായിരുന്നില്ല. ആ കുറവാണ്‌ മോറീനോയിലുടെ നികത്തിയിരിക്കുന്നത്‌. കോച്ചിന്‌ വേണ്ടി വലിയ തുക മുടക്കിയ റയലിന്‌ താരങ്ങള്‍ക്ക്‌ വേണ്ടി ഇത്തവണ വലിയ ചെലവ്‌ വന്നിട്ടില്ല. ആഞ്ചലോ ഡി മേരിയ എന്ന താരത്തെ ബെനഫിക്കയില്‍ നിന്ന്‌ വാങ്ങിയതാണ്‌ വലിയ ചെലവായി വന്നിരിക്കുന്നത്‌. സ്‌പെയിനിന്റെ ഭാവിതാരമായി വിലയിരുത്തപ്പെടുന്ന പെഡ്രോക്കായി ലിയോണിന്‌ കൂടുതല്‍ തുക നല്‍കേണ്ടി വന്നിട്ടില്ല. ഡിഫന്‍സിലേക്ക്‌ രണ്ട്‌ കരുത്തര്‍ വന്നിട്ടുണ്ട്‌. റെക്കാര്‍ഡോ കര്‍വാലോയും സാമി ഖെദീറയും. ബ്രസീലുകാരായ മൈക്കോണ്‍, ഡിയാഗോ എന്നിവര്‍ക്കെതിരായ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്‌ മോറീനോ ഇറ്റലിയില്‍ നിന്നും കര്‍വാലോ, ജര്‍മനിില്‍ നിന്നും ഖെദിറ എന്നിവരിലെത്തിയത്‌. മധ്യനിരയിലേക്ക്‌ ഓസില്‍ വന്നിട്ടുണ്ട്‌. ഇവര്‍ക്കൊപ്പം കൃസ്റ്റിയാനോ റൊണാള്‍ഡോയുമുണ്ട്‌. മുന്‍നിരയില്‍ ഹ്വിഗിനും കരീമും.
പോയ സീസണില്‍ ബാര്‍സ കോച്ച്‌ ഗുര്‍്‌ഡിയോളയുടെ തന്ത്രം ചെറിയ ടീമുകള്‍ക്കെതിരായ വലിയ വിജയവും വന്‍കിടക്കാര്‍ക്കെതിരെ സമനിലയുമായിരുന്നു. തോല്‍വികള്‍ ഒഴിവാക്കിയുള്ള അദ്ദേഹത്തിന്റെ സ്‌ട്രാറ്റജിയില്‍ പോയന്റുകള്‍ നഷ്ടമായിരുന്നില്ല. പക്ഷേ ചാമ്പ്യന്‍സ്‌ ലീഗ്‌ സെമിഫൈനലില്‍ ഇന്റര്‍ മിലാനുമായി കളിച്ചപ്പോല്‍ ഗുര്‍ഡിയോളയുടെ പോരായ്‌മകള്‍ പ്രകടമായി. അന്ന്‌ ഇന്ററിന്റെ കോച്ച്‌ മോറീനോയായിരുന്നു. ഗുര്‍ഡിയോളയെ പഠിച്ചായിരുന്നു മോറീനോ നീങ്ങിയത്‌. അതേ മോറീനോ റയലിന്റെ തലവനായി വരുമ്പോള്‍ ഗുര്‍ഡിയോളയില്‍ സമ്മര്‍ദ്ദം അധികമാവും. കൂടുതല്‍ സൂപ്പറുകളെ ബാര്‍സ എടുത്തിട്ടില്ല. പരിചയ സമ്പന്നരായ റഫേല്‍ മാര്‍ക്കസ്‌, സുല്‍ത്താന്‍ ഇബ്രാഹീമോവിച്ച്‌, തിയറി ഹെന്‍ട്രി, ഡിമിത്രോ ടിമിന്‍സ്‌കി, ടായാ ടൂറെ എന്നിവരെ നഷ്‌ടമായ ടീമിനൊപ്പം പുതിയ താരങ്ങളായി ഡേവിഡ്‌ വിയ, അഡ്രിയാനോ എന്നിവര്‍ മാത്രമാണുള്ളത്‌. സെവിയക്കെതിരെ ഈയിടെ നടന്ന മല്‍സരത്തില്‍ വന്‍ തോല്‍വി രുചിച്ച ബാര്‍സയുടെ കരുത്ത്‌ സ്‌പാനിഷ്‌ ലോകകപ്പ്‌ താരങ്ങള്‍ തന്നെയാണ്‌. സാവിയും ഇനിയസ്‌റ്റയും വിയയും പിന്നെ മെസിയും ചേരുമ്പോള്‍ ജയിക്കാനുള്ള കരുത്തുണ്ടെന്നാണ്‌ ഗുര്‍ഡിയോള പറയുന്നത്‌. റയലാവട്ടെ ഇത്തവണ വിടില്ലെന്നും. പണം വിതറിയുള്ള സൂപ്പര്‍ ക്ലബ്‌ പോരാട്ടത്തില്‍ അവസാനം ചിരിക്കുക ആരായിരിക്കുമെന്ന ചോദ്യത്തിനുത്തരം ലഭിക്കാന്‍ ഒരു സീസണ്‍ കാത്തിരിക്കേണ്ടി വരും.

പ്രണോയിക്ക്‌ വെള്ളി
സിംഗപ്പൂര്‍: യൂത്ത്‌ ഒളിംപിക്‌സില്‍ മലയാളി താരമായ എച്ച്‌.എസ്‌ പ്രണോയിലുടെ ഇന്ത്യക്ക്‌ വെള്ളി. ബാഡ്‌മിന്റണ്‍ സിംഗിള്‍സിലാണ്‌ തിരുവനന്തപുരത്തുകാരനായ പ്രണോയ്‌ രണ്ടാം സ്ഥാനം നേടിയത്‌. ദക്ഷിണ കൊറിയന്‍ യൂത്ത്‌ ചാമ്പ്യന്‍ ജീ വുക്‌ കാംഗിനെ തകര്‍ത്ത്‌ ഫൈനല്‍ ബെര്‍ത്ത്‌ സ്വന്തമാക്കിയ പ്രണോയ്‌ സ്വര്‍ണ്ണ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ കലാശപ്പോരാട്ടത്തില്‍ തായ്‌ലാന്‍ഡുകാരനായ പിസിത്‌ പുഡ്‌ചലാറ്റിന്‌ മുന്നില്‍ യുവതാരം പൊരുതി തോല്‍ക്കുകയായിരുന്നു. സ്‌ക്കോര്‍ 15-21,16-21. സംസ്ഥാനത്തിന്‌ വ്യക്തിഗ ഇനത്തില്‍ ലഭിക്കുന്ന ആദ്യ ഒളിംപിക്‌ മെഡലാണിത്‌. പ്രണോയിക്ക്‌ സംസ്ഥാന സര്‍ക്കാര്‍ പത്ത്‌ ലക്ഷത്തിന്റെ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്‌. (സ്‌പോര്‍ട്‌സ്‌ ചന്ദ്രിക കാണുക)

പൊന്‍വെള്ളി
സിംഗപ്പൂര്‍: നിരാശനല്ല പ്രണോയ്‌....വലിയ വേദിയില്‍ സ്വര്‍ണ്ണതിളക്കമുള്ള വെള്ളി. അതും ഓണ സമ്മാനം...! അതില്‍ സംതൃപ്‌തനാണെന്ന്‌ ഇന്നലെ മല്‍സരശേഷം സ്‌പോര്‍ട്‌സ്‌ ചന്ദ്രികയുമായി ടെലഫോണില്‍ സംസാരിക്കവെ യുവതാരം വ്യക്തമാക്കി. ആദ്യ സെറ്റില്‍ നന്നായി കളിച്ചു. കാര്യമായ പിഴവുകള്‍ സംഭവിച്ചിരുന്നില്ല. പക്ഷേ നിര്‍ണ്ണായക ഘട്ടത്തില്‍ കരുത്തോടെ കളിക്കാന്‍ കഴിഞ്ഞില്ല-മല്‍സരത്തെ പ്രണോയ്‌ വിലയിരുത്തി. കേരളത്തിനായി ആദ്യ ഒളിംപിക്‌ സ്വര്‍ണ്ണമെന്ന വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഫൈനല്‍ വരെ പിഴച്ചിരുന്നില്ല പ്രണോയിക്ക്‌. സമ്മര്‍ദ്ദത്തിന്റെ കളത്തില്‍ ആദ്യ സെറ്റില്‍ നല്ല തുടക്കത്തില്‍ പിസിത്‌ പുട്‌ചലാറ്റിയെ വിറപ്പിക്കാന്‍ കഴിഞ്ഞു. പക്ഷേ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ എയര്‍ കണ്ടീഷന്‌ കോര്‍ട്ടില്‍ ആ തുടക്കം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. തിരുവനന്തപുരം ആനയറ സ്വദേശിയാണ്‌ പ്രണോയ്‌. യൂത്ത്‌ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ ലഭിച്ചത്‌ രാജ്യത്തിന്‌ ലഭിച്ച വലിയ സമ്പാദ്യമാണെന്ന്‌ പിതാവ്‌ ഐ.എസ്‌.ആര്‍.ഒയില്‍ ഉദ്യോഗസ്‌തനായ സുനില്‍ കുമാര്‍ പറഞ്ഞു. ബി.എസ്‌ ഹസീനയാണ്‌ മാതാവ്‌. മകന്റെ നേട്ടത്തില്‍ അതിയായ സന്തോഷമുണ്ടെന്ന്‌ ഹസീന പറഞ്ഞു.
രാജ്യാന്തര തലത്തില്‍ ഇതിന്‌ മുമ്പ്‌ തന്റെ ഖ്യാതി തെളിയിച്ച പ്രണോയിക്ക്‌ ഇതാദ്യമായാണ്‌ വലിയ മെഡല്‍ ലഭിക്കുന്നത്‌. ഇന്റര്‍നാഷണല്‍ ഒളിംപിക്‌ കമ്മിറ്റി നടത്തുന്ന പ്രഥമ യൂത്ത്‌ ഒളിംപിക്‌സില്‍ ലോകോത്തര പ്രതിയോഗികളെ തോല്‍പ്പിച്ച ഈ നേട്ടം കരിയറിലെ ഇത്‌ വരെയുള്ള വലിയ സമ്പാദ്യമാണെന്നും പ്രണോയ്‌ പറഞ്ഞു. സെമി ഫൈനലില്‍ കൊറിയന്‍ താരം ജീവൂക്‌ കാംഗിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞപ്പോള്‍ ആത്മവിശ്വാസം ഉയര്‍ന്നിരുന്നു. തുടര്‍ച്ചയായ രണ്ട്‌ ദിവസങ്ങളില്‍ വലിയ പ്രതിയോഗികളെ നേരിടേണ്ടി വന്നപ്പോള്‍ സമ്മര്‍ദ്ദത്തിന്റെ പിടിയില്‍ സ്വതസിദ്ധമായി കളിക്കാനും കഴിഞ്ഞില്ല. പ്രണോയ്‌ സ്വര്‍ണ്ണം അര്‍ഹിക്കുന്ന പ്രകടനമാണ്‌ നടത്തിയതെന്ന്‌ കോച്ച്‌ പുലേലു ഗോപീചന്ദ്‌ അഭിപ്രായപ്പെട്ടു. തായ്‌ലാന്‍ഡുകാര്‍ ബാഡ്‌മിന്റണിലെ വലിയ വെല്ലുവിളിയാണ്‌. അവര്‍ക്കെതിരെ പൊരുതിയാണ്‌ പ്രണോയ്‌ തോറ്റതെന്നും കോച്ച്‌്‌ പറഞ്ഞു.
ടെന്നിസിലും ഇന്നലെ ഇന്ത്യ മെഡല്‍ ഉറപ്പാക്കിയിട്ടുണ്ട്‌. രണ്ടാം സീഡ്‌ താരം ബോസ്‌നിയയുടെ ദാമിര്‍ സുമറിനെ സെമിയില്‍ തോല്‍പ്പിച്ച്‌ യുഖി ബാംബ്രി ഫൈനല്‍ ബെര്‍ത്ത്‌ നേടി. സ്‌ക്കോര്‍ 6-3, 4-6, 6-2. ചാമ്പ്യന്‍ഷിപ്പിന്റെ അഞ്ചാം ദിവസമായ ഇന്നലെ കലാംഗ്‌ ടെന്നിസ്‌ സെന്ററില്‍ നടന്ന മല്‍സരത്തിന്റെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയാണ്‌ യുഖി വിജയം സ്വന്തമാക്കിയത്‌. റഷ്യയില്‍ നിന്നുള്ള വിക്ടര്‍ ബലുഡയെ കീഴടക്കിയ കൊളംബിയന്‍ താരം ജുവാന്‍ സെബാസ്റ്റ്യന്‍ ഗോസമാണ്‌ കലാശപ്പോരാട്ടത്തില്‍ യുഖിയുടെ എതിരാളി. ഇന്ത്യയിപ്പോഴും രണ്ട്‌ മെഡലുമായി വളരെ പിറകിലാണ്‌. വനിതകളുടെ 60 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഇനത്തില്‍ പൂജ ദണ്ഡയും പുരുഷന്മാരുടെ 100 കിലോഗ്രാം ഇനത്തില്‍ കാദിയാന്‍ സത്യവാര്‍തുമാണ്‌ വെങ്കലങ്ങള്‍ നേടിയത്‌. ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ ദുര്‍ഗേഷ്‌ കുമാര്‍ ഫൈനല്‍ ബെര്‍ത്ത്‌ നേടിയിട്ടുണ്ട്‌. ബാസ്‌ക്കറ്റ്‌ ബോളില്‍ ഇന്ത്യക്ക്‌ ഒന്നും ലഭിക്കില്ലെന്ന്‌ ഉറപ്പായി. ഇന്നലെ ന്യൂസിലാന്‍ഡിനോടും ടീം തോറ്റു. നീന്തലിലും ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തി. ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ആരോണ്‍ ആഞ്ചല്‍ ഡീസൂസ അഞ്ചാമതായാണ്‌ ഫിന്‌ഷ്‌ ചെയ്‌തത്‌. വനിതാ വിഭാഗത്തില്‍ ആര്‍ഹതാ മാഘവിയും നിരാശപ്പെടുത്തി.

കല്‍മാഡിക്ക്‌ നിയന്ത്രണം
ന്യൂഡല്‍ഹി: ഇന്നലെ രാവിലെ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കോമണ്‍വെല്‍ത്ത്‌ അഴിമതിക്കാര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുമെന്ന്‌ മുന്നറിപ്പ്‌ നല്‍കിയപ്പോള്‍ വിരല്‍ സുരേഷ്‌ കല്‍മാഡിക്കെതിരെയാണെന്ന്‌ വ്യക്തമായിരുന്നു. വൈകീട്ട്‌ ഔദ്യോഗികമായി സര്‍ക്കാര്‍ തീരുമാനവും വന്നു-ഗെയിംസിന്റെ സമ്പൂര്‍ണ്ണ മേല്‍നോട്ട ചുമതലക്കായി സീനിയര്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന കമ്മിറ്റി നിലവില്‍ വന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി. (കല്‍മാഡിയെ നിയന്ത്രിക്കാന്‍ ഉന്നതതല കമ്മിറ്റി വരുമെന്ന്‌ ഒരാഴ്‌ച്ച മുമ്പ്‌ സ്‌പോര്‍ട്‌സ്‌ ചന്ദ്രിക റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു) ഗെയിംസിനോടനുബന്ധിച്ച്‌ നവീകരിക്കുന്ന സ്‌റ്റേഡിയങ്ങളുടെ മേല്‍നോട്ട ചുമതല ഈ കമ്മിറ്റിക്കാണ്‌. ജോയിന്റ്‌, അഡീഷണല്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക്‌ ഓരോ സ്‌റ്റേഡിയത്തിന്റെയും ചുമതല നല്‍കിയിട്ടുണ്ട്‌. ഇവര്‍ ക്യാബിനറ്റ്‌ സെക്രട്ടറിക്കാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടത്‌. ഗെയിംസ്‌ വില്ലേജിന്റെ ചുമതല ജോ.സെക്രട്ടറി (വാണിജ്യം) ജെ.എസ്‌ ദീപക്കിനും കണക്‌റ്റിവിറ്റി പ്രശ്‌നങ്ങളുടെ മേല്‍നോട്ട ചുമതല അഡിഷണല്‍ സെക്രട്ടറി സുബോധ്‌ കുമാറിനും ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തിന്റെ ചുമതല ആര്‍.സി മിശ്രക്കുമാണ്‌ നല്‍കിയിരിക്കുന്നത്‌.

കല്‍മാഡിക്ക്‌ തിരിച്ചടി
ന്യൂഡല്‍ഹി: വന്‍ അഴിമതി വിവാദത്തില്‍ ആടിയുലയുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ സമ്പൂര്‍ണ്ണ മേല്‍നോട്ട ചുമതലക്ക്‌ കേന്ദ്ര സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥതല സംഘത്തെ നിയോഗിച്ചു. സ്‌റ്റേഡിയങ്ങളുടെ നിര്‍മ്മാണ-നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഗെയിംസിന്റെ ദൈനംദിന കാര്യങ്ങള്‍ക്കെല്ലാം ഇനി ചുക്കാന്‍ പിടിക്കുക ഈ സംഘമായിരിക്കും. ഗെയിംസ്‌ സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ്‌ കല്‍മാഡിക്ക്‌ കനത്ത ആഘാതമാണ്‌ ഈ നീക്കം. അഴിമതി വിവാദത്തിലെ മുഖ്യനായകനായ കല്‍മാഡിയുടെ താല്‍പ്പര്യത്തിന്‌ അനുകൂലമായി ഇനി കാര്യങ്ങള്‍ നീങ്ങില്ല. കോമണ്‍വെല്‍ത്ത്‌ അഴിമതികാര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുമെന്ന്‌ പാര്‍ട്ടി അദ്ധ്യക്ഷ സോണിയാഗാന്ധി ഇന്നലെ രാവിലെ കോണ്‍ഗ്രസ്സ്‌ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞിരുന്നു.

സംസ്ഥാനങ്ങള്‍ക്ക്‌ ജാഗ്രതാ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഉല്‍സവകാലം മുന്‍നിര്‍ത്തി പ്രധാന നഗരങ്ങളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും കനത്ത സുരക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്ര ആഭ്യന്തരകാര്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും മുന്നറിയിപ്പ്‌ നല്‍കി. ആഘോഷകാലത്ത്‌ തീവ്രവാദികള്‍ ആക്രമണം നടത്താനുള്ള പദ്ധതികള്‍ക്ക്‌ രൂപം നല്‍കുന്നതായി ഇന്റലിജന്‍സ്‌ കേന്ദ്രങ്ങള്‍ സൂചന നല്‍കിയതിനെ തുടര്‍ന്നാണ്‌ മുന്നറിയിപ്പ്‌.

പാക്കിസ്‌താന്‌ ലീഡ്‌
ഓവല്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്‌റ്റില്‍ പാക്കിസ്‌താന്‌ ഒന്നാം ഇന്നിംഗ്‌സ്‌ ലീഡ്‌. ആദ്യ രണ്ട്‌ ടെസ്റ്റിലും വന്‍ തോല്‍വി സ്വന്തമാക്കിയ സല്‍മാന്‍ ഭട്ടിന്റെ സംഘം ആതിഥേയരെ 233 ല്‍ പുറത്താക്കിയാണ്‌ മല്‍സരത്തില്‍ മേല്‍കൈ നേടിയത്‌. അവസാന റിപ്പോര്‍ട്ട്‌ ലഭിക്കുമ്പോള്‍ പാക്കിസ്‌താന്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഏഴ്‌ വിക്കറ്റിന്‌ 269 റണ്‍സാണ്‌ സ്വന്തമാക്കിയത്‌. ദീര്‍ഘകാലത്തിന്‌ ശേഷം ടീമിലേക്ക്‌ തിരിച്ചുവന്ന സീനിയര്‍ ബാറ്റ്‌സ്‌മാന്‍ മുഹമ്മദ്‌ യൂസഫിന്റെ അര്‍ദ്ധ സെഞ്ച്വറിയാണ്‌ പാക്കിസ്‌താന്‌ തുണയായത്‌. 108 പന്തില്‍ നിന്ന്‌ എട്ട്‌ ബൗണ്ടറികളുമായി 56 റണ്‍സാണ്‌ യൂസഫ്‌ നേടിയത്‌. യുവ ബാറ്റ്‌സ്‌മാന്മാരായ അസ്‌ഹര്‍ (61) ആമിര്‍ എന്നിവരാണ്‌ ക്രീസില്‍. 50 പന്തില്‍ നിന്ന്‌ 38 റണ്‍സ്‌ നേടിയ ഉമര്‍ അക്‌മല്‍ റണ്ണൗട്ടയാതാണ്‌ പാക്കിസ്‌താന്‌ അവസാനത്തില്‍ തിരിച്ചടിയായത്‌. ഇംഗ്ലണ്ടിന്‌ വേണ്ടി സ്വാന്‍ മൂന്ന്‌ വിക്കറ്റ്‌ നേടി. നേരത്തെ ഇംഗ്ലീഷ്‌ ഇന്നിംഗ്‌സില്‍ പൊരുതിയത്‌ 84 റണ്‍സ്‌ നേടിയ മാറ്റ്‌ പ്രയര്‍ മാത്രമാണ്‌. അഞ്ച്‌ വിക്കറ്റുമായി യുവസീമര്‍ റിയാസ്‌ അരങ്ങ്‌ തകര്‍ത്തപ്പോള്‍ കൂട്ടതകര്‍ച്ച ഒഴിവാക്കിയത്‌ പ്രയറായിരുന്നു. സ്റ്റ്യൂവര്‍ട്ട്‌ ബ്രോഡ്‌ 48 റണ്‍സ്‌ നേടി. മുഹമ്മദ്‌ ആസിഫ്‌ റിയാസിന്‌ പിന്തുണ നല്‍കി 68 റണ്‍സിന്‌ മൂന്ന്‌ പേരെ പുറത്താക്കി.