Tuesday, September 30, 2008

EID DAY TEAM




ടീം ഇന്ന്‌
ബദരീനാഥിന്‌ സാധ്യത
മുംബൈ: ഓസ്‌ട്രേലിയക്കെതിരെ ബാംഗ്ലൂരിലും മൊഹാലിയിലുമായി നടക്കുന്ന ആദ്യ രണ്ട്‌ ടെസ്‌റ്റുകള്‍ക്കുളള ഇന്ത്യന്‍ ടീമിനെ ഇന്ന്‌ പ്രഖ്യാപിക്കും. കൃഷ്‌ണമാചാരി ശ്രികാന്തിന്റെ നേതൃത്ത്വത്തിലുളള പുതിയ സെലക്ഷന്‍ സമിതിയുടെ ആദ്യ ടെലി കോണ്‍ഫ്രന്‍സ്‌ യോഗത്തിലായിരിക്കും ടീമിനെ തീരുമാനിക്കുക. ഇന്ത്യന്‍ സാധ്യതാ ടീമിന്റെ ക്യാമ്പ്‌ ബാംഗ്ലൂരില്‍ ആരംഭിച്ചതിനാല്‍ ക്യാപ്‌റ്റനാവാന്‍ സാധ്യതയുളള അനില്‍ കുംബ്ലെ, കോച്ച്‌ ഗാരി കിര്‍സ്‌റ്റണ്‍ എന്നിവര്‍ക്ക്‌ മുംബൈയിലെത്താന്‍ സാധിക്കാത്തതിനാലാണ്‌ ടെലി കോണ്‍ഫ്രന്‍സിലൂടെ ടീമിനെ തെരഞ്ഞെടുക്കുന്നത്‌.
ശ്രീലങ്കയില്‍ പര്യടനം നടത്തിയ ടീമില്‍ നിന്നും കാര്യമായ മാറ്റങ്ങളുണ്ടാവില്ല എന്നാണ്‌ സൂചനകള്‍. ഇറാനി ട്രോഫിയില്‍ റെസ്റ്റ്‌ ഓഫ്‌ ഇന്ത്യക്കായി കളിച്ച ടീമിനെ നിലനിര്‍ത്താനാണ്‌ സാധ്യതകള്‍. സീനിയര്‍ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്‌, വി.വി.എസ്‌ ലക്ഷ്‌മണ്‍, അനില്‍ കുംബ്ലെ, വിരേന്ദര്‍ സേവാഗ്‌, ഹര്‍ഭജന്‍സിംഗ്‌, സഹീര്‍ഖാന്‍ എന്നിവരെ നിലനിര്‍ത്തും. വിക്കറ്റ്‌ കീപ്പര്‍ സ്ഥാനത്ത്‌ മഹേന്ദ്രസിംഗ്‌ ധോണി തുടരും. സേവാഗിനൊപ്പം ഇന്നിംഗ്‌സിന്‌ തുടക്കമിടാന്‍ ഡല്‍ഹിക്കാരനായ ഗൗതം ഗാംഭീര്‍ നിയോഗിക്കപ്പെടും. മധ്യനിരയിലെ ആറാം നമ്പറുകാരന്റെ സ്ഥാനത്തിനായി എസ്‌.ബദരിനാഥും മുഹമ്മദ്‌ കൈഫും തമ്മിലാണ്‌ മല്‍സരം. സെലക്ഷന്‍ കമ്മിറ്റി തലവന്‍ തമിഴ്‌നാട്ടുകാരനായ ശ്രീകാന്തായതിനാല്‍ സ്വന്തം സംസ്ഥാനത്തിലെ ബദരീനാഥിനൊപ്പം ശ്രീകാന്ത്‌ നില്‍ക്കും. സ്‌പിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കുംബ്ലെക്കൊപ്പം ഹര്‍ഭജനും പ്രഗ്യാന്‍ ഒജക്കുമായിരിക്കും അവസരം. സഹീര്‍ഖാനൊപ്പം പേസര്‍മാരായി ഇശാന്ത്‌ ശര്‍മ, മുനാഫ്‌ പട്ടേല്‍ എന്നിവര്‍ക്കും അവസരമുണ്ടാവും.

പ്രഷര്‍ സച്ചിന്‍
ബാംഗ്ലൂര്‍: സച്ചിന്‍ ടെണ്ടുല്‍ക്കറില്ലാത്ത ഇന്ത്യന്‍ ക്രിക്കറ്റ്‌ വാര്‍ത്തകളും വര്‍ത്തമാനങ്ങളും കുറവായിരിക്കും. ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരക്ക്‌ അരങ്ങൊരുങ്ങുമ്പോള്‍ പതിവ്‌ പോലെ ചര്‍ച്ചകളില്‍ സച്ചിന്‍ നിറയുകയാണ്‌. സച്ചിന്‍ മികച്ച ബാറ്റ്‌സ്‌മാനാണെങ്കിലും അദ്ദേഹത്തോട്‌ ഒരു കരുണയും കാണിക്കില്ലെന്നാണ്‌ ഇന്നലെ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്‌ പറഞ്ഞത്‌. ആരുടെ കരുണയും തനിക്ക്‌ വേണ്ടെന്ന്‌ സച്ചിനും തിരിച്ചടിച്ചിരിക്കുന്നു.
സമ്മര്‍ദ്ദത്തിന്റെ പിച്ചിലാണ്‌ സച്ചിന്‍. സൗരവ്‌ ഗാംഗുലിയെ ഒഴിവാക്കി സെലക്ഷന്‍ കമ്മിറ്റി കാണിച്ച ധൈര്യം സീനിയര്‍ താരങ്ങള്‍ക്കുളള മുന്നറിയിപ്പാണെന്ന്‌ അദ്ദേഹം മനസ്സിലാക്കുന്നു. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ വന്‍ പരാജയമായിരുന്നു സച്ചിന്‍. ടെസ്‌റ്റ്‌ ക്രിക്കറ്റിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍ എന്ന ബഹുമതി വിന്‍ഡീസ്‌ ഇതിഹാസം ബ്രയന്‍ ലാറയില്‍ നിന്നും സ്വന്തമാക്കാന്‍ ലങ്കയില്‍ സച്ചിന്‌ കഴിയുമെന്നാണ്‌ കരുതപ്പെട്ടത്‌. 172 റണ്‍സായിരുന്നു ലാറയെ മറികടക്കാന്‍ സച്ചിനാവശ്യം. എന്നാല്‍ മൂന്ന്‌ ടെസ്‌റ്റിലും സച്ചിന്‍ വലിയ നിരാശയായിരുന്നു സമ്മാനിച്ചത്‌. ലാറയുടെ റെക്കോര്‍ഡ്‌ മറികടക്കാന്‍ സച്ചിന്‌ ഇപ്പോഴും 77 റണ്‍സ്‌ കൂടി വേണം. എന്നാല്‍ റെക്കോര്‍ഡിന്‌ വേണ്ടിയല്ല താന്‍ കളിക്കുന്നതെന്ന്‌ സച്ചിന്‍ ആവര്‍ത്തിച്ചു. ഇന്നലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ആദ്യഘട്ട പരിശീലനത്തിന്‌ ശേഷം സംസാരിക്കവെ ഇന്ത്യന്‍ സീനിയര്‍ താരങ്ങള്‍ കനത്ത സമ്മര്‍ദ്ദത്തിലാണ്‌ എന്ന വാദം അദ്ദേഹം നിരാകരിച്ചു. ഇന്ത്യന്‍ സീനിയര്‍ താരങ്ങളും ഓസ്‌ട്രേലിയയും തമ്മിലുളള പരമ്പരയല്ലിത്‌. ഇന്ത്യയും ഓസ്‌ട്രേലിയയുമാണ്‌ കളിക്കുന്നത്‌. രണ്ട്‌ ടീമുകള്‍ തമ്മില്‍ കളിക്കുമ്പോള്‍ സമ്മര്‍ദ്ദം സ്വാഭാവികമാണെന്നും സച്ചിന്‍ പറഞ്ഞു. വ്യക്തികള്‍ തമ്മിലുള്ള അങ്കമായി ഇതിനെ കാണരുത്‌. ക്രിക്കറ്റ്‌ ടീം ഗെയിമാണ്‌. രണ്ട്‌ ടീമിലെയും 22 പേരാണ്‌ കളത്തിലിറങ്ങുന്നത്‌.
റെക്കോര്‍ഡിനായിട്ടില്ല താരങ്ങള്‍ കളിക്കുന്നത്‌. ഇന്ത്യക്കായി കളിക്കുമ്പോള്‍ ഇന്ത്യ വിജയിക്കണം. എന്റെ റെക്കോര്‍ഡിലേക്കല്ല അപ്പോള്‍ നോട്ടം. താരങ്ങള്‍ നന്നായി കളിക്കുമ്പോഴാണ്‌ റെക്കോര്‍ഡുകള്‍ പിറക്കുന്നത്‌-സച്ചിന്‍ പറഞ്ഞു. എന്നാല്‍ സൗരവ്‌ പ്രശ്‌്‌നത്തില്‍ അഭിപ്രായ പ്രകടനത്തിന്‌ മാസ്റ്റര്‍ ബ്ലാസ്‌റ്റര്‍ തയ്യാറായില്ല. ഈ കാര്യത്തില്‍ ക്യാപ്‌റ്റനും കോച്ചിനും സെലക്ടര്‍മാര്‍ക്കും അവരുടേതായ ആശയങ്ങളും നിലപാടുകളുമുണ്ടാവാം എന്ന്‌ മാത്രമാണ്‌ വിവാദ വിഷയത്തില്‍ സച്ചിന്‍ പ്രതികരിച്ചത്‌.
ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ കളിക്കുമ്പോള്‍ 77 റണ്‍സ്‌ നേടി ബ്രയന്‍ലാറയുടെ ലോക റെക്കോര്‍ഡ്‌ സ്വന്തമാക്കുക എന്നതല്ല തന്റെ ലക്ഷ്യമെന്നും ശക്തരായ പ്രതിയോഗികള്‍ക്കെതിരെ ഏറ്റവും മികച്ച പ്രകടനത്തിലൂടെ ടീമിനെ ജയിപ്പിക്കുകയാണ്‌ പ്രധാനമെന്നും സച്ചിന്‍ പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരെ നാല്‌ ടെസ്‌റ്റുകളാണ്‌ ഇന്ത്യ കളിക്കുന്നത്‌. നാല്‌ മല്‍സരത്തിലും പ്രത്യേക പ്ലാനുമായിട്ടായിരിക്കും ഓസ്‌ട്രേലിയ കളിക്കുക. അവര്‍ക്കെതിരെ വ്യക്തമായ പ്ലാനില്‍ കളിക്കാനാവണം. ആരോഗ്യകാര്യം സംതൃപ്‌തികരമാണ്‌. ടീം ട്രെയിനറുടെ മേല്‍നോട്ടത്തിലാണ്‌ പരിശീലനം നടത്തുന്നത്‌. കഴിഞ്ഞ രണ്ട്‌ മൂന്നാഴ്‌ച്ചകളായി വേദനകളില്ലാതെ പരിശീലനം നടത്താനാവുന്നുണ്ട്‌്‌. കഴിഞ്ഞ രണ്ട്‌ ദിവസങ്ങളായി ടീം ഇവിടെ പരിശീലനം നടത്തുന്നു.-സച്ചിന്‍ പറഞ്ഞു. സച്ചിനൊപ്പം ഇന്നലെ കുംബ്ലെ, ദ്രാവിഡ്‌, ലക്ഷ്‌മണ്‍, സേവാഗ്‌ തുടങ്ങിയവരെല്ലാമുണ്ടായിരുന്നു.

സച്ചിനെ വെറുതെ വിടില്ല: പോണ്ടിംഗ്‌
ഹൈദരാബാദ്‌: ബ്രയന്‍ ചാള്‍സ്‌ ലാറ എന്ന വിന്‍ഡീസുകാരന്റെ പേരിലുളള ഉയര്‍ന്ന്‌ ടെസ്‌റ്റ്‌്‌ റണ്‍സ്‌ വേട്ടക്കാരന്‍ എന്ന ബഹുമതി സ്വന്തമാക്കാന്‍ ഇന്ത്യന്‍ മാസ്റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ രമേശ്‌ ടെണ്ടുല്‍കര്‍ക്ക്‌്‌ ഇനിയും 77 റണ്‍സ്‌ കൂടി സമ്പാദിക്കണം. എന്നാല്‍ ആ 77 റണ്‍സ്‌ നേടാന്‍ സച്ചിനെ അനുവദിക്കില്ലെന്നാണ്‌ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്‌ പറയുന്നത്‌. സച്ചന്‍ മഹാനായ താരമാണ്‌. ക്രിക്കറ്റ്‌ ചരിത്രത്തിലെ ഇതിഹാസങ്ങളില്‍ ഒരാള്‍. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരെ സച്ചിന്‌ വലിയ റെക്കോര്‍ഡില്ല. ഞങ്ങള്‍ക്കെതിരെ കൂടുതല്‍ റണ്‍സും അദ്ദേഹം കരസ്ഥമാക്കിയിട്ടില്ല. അതിനാല്‍ വലിയ ഭയമില്ല. ഈ പരമ്പരയില്‍ സച്ചിന്‌ റെക്കോര്‍ഡ്‌ അനുവദിക്കാതിരിക്കാനായി ഞങ്ങള്‍ ചില തന്ത്രങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്‌. അത്‌്‌ വിജയിക്കുമെന്നണ്‌ കരുതുന്നതെന്നും ഇവിടെ ബോര്‍ഡ്‌ പ്രസിഡണ്ട്‌ ഇലവനെതിരായ ത്രിദിന മല്‍സരം കളിക്കാനെത്തിയ റിക്കി പറഞ്ഞു.
സച്ചിന്‌ ഓസ്‌ട്രേലിയക്കെതിരെ വലിയ പ്രകടനം നടത്താനായിട്ടില്ല. പക്ഷേ ഡോണ്‍ ബ്രാഡ്‌മാന്‍, ലാറ എന്നിവരെ പോലെ മഹാനായ താരമാണ്‌ അദ്ദേഹം. യഥാര്‍ത്ഥ ചാമ്പ്യന്‍ താരം. അദ്ദേഹത്തെ ബഹുമാനിക്കുന്നതിനൊപ്പം റണ്‍സ്‌ നേടാതാരിക്കാനുള്ള വഴികളും ഓസ്‌ട്രേലിയ ആലോചിക്കുന്നതായി നായകന്‍ വ്യക്തകമാക്കി.
പേസ്‌ ബൗളിംഗിനെതിരെ സച്ചിന്‍ അത്ര ഭദ്രമല്ല. ഓസീസ്‌ പ്ലാന്‍ ഇതാണ്‌. ബ്രെട്ട്‌ ലീ, മിച്ചല്‍ ജോണ്‍സണ്‍, സ്‌റ്റിയൂവര്‍ട്ട്‌ ക്ലാര്‍ക്ക്‌ തുടങ്ങിയ വേഗക്കാരായ ബൗളര്‍മാര്‍ ഓസീസ്‌ സംഘത്തിലുണ്ട്‌. ഇവരെ ഉപയോഗപ്പെടുത്തി സച്ചിന്റെ കഥ തീര്‍ക്കാനാണ്‌ പോണ്ടിംഗ്‌ പ്ലാന്‍ ചെയ്യുന്നത്‌.
സച്ചിനെതിരെ പന്തെറിയുക ആവേശകരമായ കാര്യമാമെന്ന്‌ ബ്രെട്ട്‌ ലീ പറഞ്ഞു. ലോക ക്രിക്കറ്റിലെ മികച്ചവരാണ്‌ ബ്രാഡ്‌മാനും സച്ചിനും ലാറയും റിക്കിയുമെല്ലാം. സച്ചിനെ പോലെ ഒരാള്‍ക്കെതിരെ പന്തെറിയുക വലിയ കാര്യമാണെന്നും ലീ പറഞ്ഞു.

വേദികളില്‍ മാറ്റമില്ല
ന്യൂഡല്‍ഹി: ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ്‌ പരമ്പരയിലെ വേദികളില്‍ മാറ്റമില്ലെന്ന്‌ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ വ്യക്തമാക്കി. തുടര്‍ച്ചയായി സ്‌ഫോടനങ്ങള്‍ നടക്കുന്ന ഡല്‍ഹിയില്‍ നിശ്ചയിച്ചിരിക്കുന്ന പരമ്പരയിലെ മൂന്നാം ടെസ്‌റ്റില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഓസീസ്‌ ടീമിലെ ചില താരങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഡല്‍ഹിയിലെ സുരക്ഷ സംബന്ധിച്ച്‌ ആഭ്യന്തര മന്ത്രാലയം ഉറപ്പ്‌ നല്‍കിയ സാഹചര്യത്തില്‍ വേദികളില്‍ മാറ്റമില്ലെന്ന്‌്‌ ഉന്നതര്‍ വ്യക്തമാക്കി. ഒക്ടോബര്‍ 29 മുതലാണ്‌ ഡല്‍ഹിയിലെ ഫിറോസ്‌ ഷാ കോട്‌ലയില്‍ മൂന്നാം ടെസ്‌റ്റ്‌ ആരംഭിക്കുന്നത്‌. ക്രിക്കറ്റ്‌ ബോര്‍ഡ്‌ സാമ്പത്തിക കാര്യ കമ്മിറ്റി ചെയര്‍മാന്‍ രാജീവ്‌ ശുക്ല, പഞ്ചാബ്‌ ക്രിക്കറ്റ്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ ഐ.എസ്‌ ബിന്ദ്ര, ക്രിക്കറ്റ്‌ ബോര്‍ഡ്‌ ചീഫ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ പ്രൊഫസര്‍ രത്‌നാങ്കര്‍ ഷെട്ടി എന്നിവര്‍ ഇന്നലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി മധുകര്‍ ഗുപ്‌തയുമായി സംസാരിച്ചിരുന്നു.

അമര്‍ സാകി
ദി മാന്‍
ലണ്ടന്‍: കൃസ്റ്റിയാനോ റൊണാള്‍ഡോയും റോബിഞ്ഞോയും വെയിന്‍ റൂണിയുമെല്ലാം കളിക്കുന്ന ഇംഗ്ലീഷ്‌്‌ പ്രിമിയര്‍ ലീഗിലെ ആദ്യ അഞ്ച്‌ റൗണ്ട്‌ പോരാട്ടങ്ങല്‍ സമാപിച്ചപ്പോള്‍ ഗോള്‍വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്നത്‌ ഇവരാരുമല്ല-ഒരു ആഫ്രിക്കന്‍ താരം. പേര്‌ അമര്‍ സാകി. കളിക്കുന്നത്‌ വിഗാന്‍ അത്‌ലറ്റിക്‌ സംഘത്തില്‍. ആറ്‌ മല്‍സരങ്ങളില്‍ നിന്നായി അഞ്ച്‌ ഗോളുകളാണ്‌ സാക്കി നേടിയിരിക്കുന്നത്‌. നാളെയുടെ കൃസ്‌റ്റിയാനോ റൊണാള്‍ഡോ എന്നാണ്‌ സാക്കി അറിയപ്പെടുന്നത്‌ തന്നെ. അലന്‍ ഷിയററെ പോലെ കരുത്തനും തന്ത്രശാലിയുമാണ്‌ സാക്കിയെന്ന്‌ വിഗാന്‍ ചെയര്‍മാന്‍ ഡേവ്‌ വിലാന്‍ സാക്ഷ്യപ്പെടുത്തുന്നു.
ആഫ്രിക്കയില്‍ ഈജിപ്‌തിനായി കളിക്കുന്ന സാക്കി രാജ്യത്തിന്റെ ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്‌.

ചാമ്പ്യന്‍സ്‌ ലീഗില്‍ ഇന്ന്‌്‌
ഫമഗുസ്റ്റ-പനാത്തിനായിക്കോസ്‌
അത്‌ലറ്റികോ മാഡ്രിഡ്‌-മാര്‍സലി
ബോറോഡോക്‌സ്‌-റോമ
സി.എഫ്‌.ആര്‍ ക്ലൂജ്‌-ചെല്‍സി
ഇന്റര്‍ മിലാന്‍-വെര്‍ഡര്‍ ബ്രെഹ്മന്‍
ലിവര്‍പൂള്‍-പി.എസ്‌.വി
ഷാക്തര്‍ ഡോണ്‍സ്‌റ്റക്‌-ബാര്‍സിലോണ
സ്‌പോര്‍ട്ടിംഗ്‌ ലിസ്‌ബണ്‍-ബേസില്‍

വെംഗ്‌സാര്‍ക്കര്‍ രാജി നല്‍കി
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം നഷ്ടമായതിന്‌ പിറകെ ദിലീപ്‌ വെംഗ്‌സാര്‍ക്കര്‍ മുംബൈ ക്രിക്കറ്റ്‌ അസോസിയേഷന്‍ (എം.സി.എ) സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. എന്നാല്‍ എം.സി.എ വൈസ്‌ പ്രസിഡണ്ട്‌ സ്ഥാനത്ത്‌ അദ്ദേഹം തുടരും. എം.സി.എ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത്‌ രണ്ട്‌ വര്‍ഷം മുമ്പ്‌ വെംഗ്‌സാര്‍ക്കര്‍ കാലാവധി പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്ന സ്ഥാനമുളളതിനാല്‍ എം.സി.എ ചെയര്‍മാന്‍ സ്ഥാനത്ത്‌ തുടരുകയായിരുന്നു. ഇന്ത്യന്‍ ചെയര്‍മാന്‍ സ്ഥാനം നഷ്‌്‌ടമായതിനാല്‍ എം.സി.എ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത്‌ തുടരുന്നതില്‍ കാര്യമില്ലെന്നാണ്‌ അദ്ദേഹം രാജിക്കത്തില്‍ പറയുന്നത്‌.
ഉവൈസ്‌്‌ ഷാ
ഇന്ത്യയിലേക്ക്‌
ലണ്ടന്‍: ഇന്ത്യന്‍ പര്യടനത്തിനുളള ഇംഗ്ലീഷ്‌ സംഘത്തില്‍ സ്ഥാനം ലഭിച്ചതില്‍ ഒവൈസ്‌ ഷാക്ക്‌ അല്‍ഭുതം. രവി ബോപ്പാരക്ക്‌ പകരമാണ്‌ ഷായെ രണ്ട്‌ ടെസ്‌റ്റിനായുളള ടീമില്‍ ഉള്‍പ്പെടുത്തിയത്‌. ദക്ഷിണാഫ്രിക്കക്കെതിരെ ഓവലില്‍ നടന്ന ടെസ്‌റ്റില്‍ ബോപ്പാര കളിച്ചിരുന്നു. അതിനാല്‍ അദ്ദേഹത്തിന്‌ തന്നെ സ്ഥാനം ലഭിക്കുമന്നാണ്‌ കരുതിയത്‌. കഴിഞ്ഞ ദിവസം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഫോണില്‍ വിളിച്ചറിയിച്ചപ്പോള്‍ ശരിക്കും അല്‍ഭുതം തോന്നിയതായി ഇന്ത്യന്‍ വംശജനായ താരം പറഞ്ഞു. 2006 ല്‍ ഇന്ത്യയിലെത്തിയ ഇംഗ്ലീഷ്‌ സംഘത്തില്‍ ഷായുണ്ടായിരുന്നു. മുംബൈ ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനവും അദ്ദേഹം നടത്തിയിരുന്നു.

വിധിയെന്ന്‌ ടീം അധികാരികള്‍, ചതിയെന്ന്‌ ലക്ഷ്‌മണ്‍ അനുകൂലികള്‍
വിധിയോ ചതിയോ
ഹൈദരാബാദ്‌: ബാംഗ്ലൂരില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ്‌ പരമ്പരക്കൊരുങ്ങുന്നതിനിടയിലാണ്‌ ആ വാര്‍ത്ത വി.വി.എസ്‌ ലക്ഷ്‌മണ്‍ അറിഞ്ഞത്‌- ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്ലബായ ഡക്കാന്‍ ചാര്‍ജേഴ്‌സിന്റെ കപ്പിത്താന്‍ സ്ഥാനത്ത്‌ നിന്ന്‌ താന്‍ പുറത്തായിരിക്കുന്നു. വിവാദങ്ങള്‍ ഭയന്ന്‌ തല്‍ക്കാലം ഒന്നും പറയാന്‍ വെരി വെരി സ്‌പെഷ്യല്‍ ലക്ഷ്‌മണ്‍ ഒരുക്കല്ല. പക്ഷേ അദ്ദേഹത്തന്‌ നിരാശയും വേദനയുമുണ്ട്‌. ഒരു വാക്ക്‌ പോലും തന്നോട്‌ പറയാതെയാണ്‌ ആദം ഗില്‍ക്രൈസ്‌റ്റിനെ നായകനാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ്‌ വെറ്ററന്‍ താരം പറുന്നത്‌.
എന്നാല്‍ ഇതില്‍ കാര്യമില്ലെന്നാണ്‌ ഡക്കാന്‍ ചാര്‍ജേഴ്‌സ്‌ അധികാരികളും ടീം ചെയര്‍മാന്‍ ടീം റൈറ്റും പറയുന്നത്‌. ഐ.പി.ല്‍ ആദ്യ സീസണില്‍ വന്‍ പരാജയമായിരുന്നു ഡക്കാന്‍ ചാര്‍ജേഴ്‌സ്‌. ഗില്ലി, ആന്‍ഡ്ര്യൂ സൈമണ്ട്‌സ്‌, ഷാഹിദ്‌ അഫ്രീദി, സ്‌ക്കോട്ട്‌ സ്‌റ്റൈറിസ്‌ , ഹര്‍ഷല്‍ ഗിബ്‌്‌സ്‌്‌ തുടങ്ങിയ വമ്പന്‍ താരങ്ങള്‍ അണിനിരന്നിട്ടും അവസാന സ്ഥാനത്താണ്‌ ചാര്‍ജേഴ്‌സ്‌ എത്തിപ്പെട്ടത്‌. ഇതിന്‌ പ്രധാന ഉത്തരവാദി നായകനായ ലക്ഷ്‌മണാണെന്നാണ്‌ മാനേജ്‌മെന്റ്‌്‌ വിലയിരുത്തല്‍. ടെസ്‌റ്റ്‌്‌ താരമായ ലക്ഷ്‌മണ്‌ 20-20 പോലെ അതിവേഗ ക്രിക്കറ്റിന്റെ ആവേശത്തിനൊപ്പം ഉണരാന്‍ കഴിഞ്ഞില്ലെന്നാണ്‌ വിലയിരുത്തല്‍. ഇത്‌ കാരണമാണ്‌ അദ്ദേഹത്തെ മാറ്റിയത്‌. ഒരിക്കലും ഇത്‌ ലക്ഷ്‌മണോടുളള ചതിയല്ല. ക്യാപ്‌റ്റന്‍സി നഷ്ടമായതില്‍ ലക്ഷ്‌മണ്‌ നിരാശയുണ്ടാവും. പക്ഷേ അദ്ദേഹം ടീമിലുണ്ട്‌. ചാര്‍ജേഴ്‌സിന്‌ പുതിയ കരുത്ത്‌ പകരാന്‍ ലക്ഷ്‌മണാവും-മാനേജ്‌മെന്റ്‌ വ്യക്തമാക്കുന്നു. മാനേജ്‌മെന്റ്‌ ഈ കാര്യത്തില്‍ ലക്ഷ്‌മണുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. വിലപിടിപ്പുളള വമ്പന്മാരെയാണ്‌ ടീം കഴിഞ്ഞ സീസണില്‍ സ്വന്തമാക്കിയത്‌. ഇവരില്‍ നിന്നാണ്‌ ഹൈക്കണ്‍ താരമായി ലക്ഷ്‌മണെ നായകനാക്കിയത്‌. മറ്റ്‌ താരങ്ങളെക്കാള്‍ കൂടുതല്‍ പ്രതിഫലം നായകന്‌ ലഭിച്ചിരുന്നു. എന്നാല്‍ പ്രതിഫലത്തിനൊത്ത പ്രകടനം ലക്ഷ്‌മണ്‍ നടത്തിയില്ല. 14 മല്‍സരങ്ങളാണ്‌ ചാമ്പ്യന്‍ഷിപ്പില്‍ ചാര്‍ജേഴ്‌സ്‌്‌ കളിച്ചത്‌. ഇതില്‍ എട്ട്‌ മല്‍സരങ്ങള്‍ പരുക്ക്‌ കാരണം ലക്ഷ്‌മണ്‌ നഷ്ടമായി. ചാമ്പ്യന്‍ഷിപ്പിന്‌ ശേഷം ടീമിലെ അംഗമായ പാക്‌ താരം ഷാഹിദ്‌ അഫ്രീദി ലക്ഷ്‌മണിനെതിരെ രംഗത്ത്‌ വന്നിരുന്നു. ടീമിനെ നയിക്കാന്‍ യോഗ്യന്‍ ഗില്ലിയാണെന്നും അഫ്രീദി തുറന്നടിച്ചിരുന്നു. അഫ്രീദിക്കെതിരെ ലക്ഷമണ്‍ നടത്തിയ പരാമര്‍ശം വിവാദമായതിനെല്ലാം ശേഷമാണ്‌ ഇപ്പോള്‍ അദ്ദേഹത്തെ മാറ്റിയിരിക്കുന്നത്‌.
എന്നാല്‍ ലക്ഷ്‌മണോട്‌ മാനേജ്‌മെന്റ്‌്‌ നീതി കാട്ടിയില്ലെന്നാണ്‌ അദ്ദേഹത്തിന്റെ അനുകൂലികള്‍ പറയുന്നത്‌. തികച്ചും അധാര്‍മികമായാണ്‌ ലക്ഷ്‌മണെ നീക്കിയിരിക്കുന്നതെന്ന്‌ ഹൈദരാബാദിന്റെ മുന്‍ താരവും ഡക്കാന്‍ ചാര്‍ജേഴ്‌്‌സില്‍ അംഗവുമായ വിജയ്‌ മോഹന്‍രാജ്‌ പറഞ്ഞു. ടീമിന്റെ കോച്ചായ റോബിന്‍സിംഗും ലക്ഷ്‌മണിന്റെ കാര്യത്തില്‍ നിരാശ പ്രകടിപ്പിച്ചു. പരിശീലക സ്ഥാനത്ത്‌ നിന്ന്‌ റോബിനും തെറിച്ചിട്ടുണ്ട്‌. ഓസ്‌ട്രേലിയക്കാരനായ ഡാരന്‍ ലെഹ്‌മാനാണ്‌ പുതിയ കോച്ച്‌. ലക്ഷ്‌മണോട്‌ പുറത്താക്കും മുമ്പ്‌ ഒരു വാക്ക്‌ പോലും മാനേജ്‌മെന്റ്‌്‌ പറഞ്ഞില്ലെന്ന്‌ മോഹന്‍രാജ്‌ കുറ്റപ്പെടുത്തി. ക്യാപ്‌റ്റന്‍ സ്ഥാനത്ത്‌ നിന്ന്‌ നീക്കുകയാണെങ്കില്‍ കഴിഞ്ഞ സീസണില്‍ തന്നെ അവര്‍ക്ക്‌ സൂചന നല്‍കാമായിരുന്നു. ഇന്ത്യയുടെ പ്രമുഖനായ ഒരു താരത്തെ ഈ വിധം അപമാനിച്ചതില്‍ നിരാശയുണ്ടെന്നും മോഹന്‍രാജ്‌ പറഞ്ഞു.
എന്നാല്‍ തന്നെ പുറത്താക്കിയതില്‍ റോബിന്‍ സിംഗ്‌ വലിയ നിരാശ പ്രകടിപ്പിച്ചില്ല. അത്‌ മാനേജ്‌മെന്റിന്റെ തീരുമാനമാണെന്ന്‌ മാത്രമാണ്‌ അദ്ദേഹം പ്രതികരിച്ചത്‌.

Monday, September 29, 2008

DELHI FEAR



ഡല്‍ഹിയില്‍ കളിക്കാന്‍ ഓസ്‌ട്രേലിയക്ക്‌ ഭയം
ഹൈദരാബാദ്‌: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുളള മൂന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റ്‌ ഡല്‍ഹിയിലെ ഫിറോസ്‌ ഷാ കോട്‌ലയിലാണ്‌ ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്‌. എന്നാല്‍ കോട്‌ലയില്‍ മല്‍സരം നടക്കുമോ എന്ന വലിയ ചോദ്യമാണ്‌ നഗരത്തില്‍ തുടര്‍ച്ചയായി നടക്കുന്ന ബോംബ്‌്‌ സ്‌ഫോടനങ്ങള്‍ ഉയര്‍ത്തുന്നത്‌. റിക്കി പോണ്ടിംഗിനും സംഘത്തിനും ഡല്‍ഹിയിപ്പോള്‍ ആശങ്കാകേന്ദ്രമാണ്‌. എന്നാല്‍ ഡല്‍ഹിയില്‍ കളിക്കില്ല എന്ന്‌ ഇത്‌്‌ വരെ തീര്‍ത്തുപറഞ്ഞിട്ടില്ല. ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം.
ഒരാഴ്‌ച്ചക്കിടെ രണ്ട്‌ തവണയാണ്‌ ആസ്ഥാനനഗരം കുലുങ്ങിയത്‌. രണ്ട്‌ സ്‌ഫോടനങ്ങളും ആള്‍ത്തിരക്കേറിയ കേന്ദ്രങ്ങളിലായിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ എങ്ങനെ കളിക്കുമെന്നാണ്‌ താരങ്ങള്‍ ചോദിക്കുന്നത്‌.
സിഡ്‌നിയില്‍ നിന്നും ഓസ്‌ട്രേലിയന്‍ ടീം ഇവിടെയെത്തിയിട്ട്‌ ഒരാഴ്‌ച്ച പിന്നിട്ടു. രാജസ്ഥാന്‍ ക്രിക്കറ്റ്‌ അക്കാദമിയിലെ പരിശീലനവും ദ്വിദിന മല്‍സരവും പൂര്‍ത്തിയാക്കി ടീം ഇന്നലെ ഹൈദരാബാദിലെത്തിയിട്ടുണ്ട്‌. ഒക്ടോബര്‍ രണ്ട്‌ മുതല്‍ ബോര്‍ഡ്‌ പ്രസിഡണ്ട്‌ ഇലവനുമായി ഇവിടെ ത്രിദിന മല്‍സരമുണ്ട്‌. ഈ മല്‍സരത്തിന്‌ ശേഷമാണ്‌ ബാംഗ്ലൂരില്‍ ഒന്നാം ടെസ്റ്റ്‌ ആരംഭിക്കുന്നത്‌.
ഇന്ത്യ സന്ദര്‍ശിക്കുന്ന ഓസ്‌ട്രേലിയന്‍ ടീമിന്‌ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ്‌ ടീമിന്‌ നല്‍കുന്നത്‌. ടീം രാജസ്ഥാനിലെത്തിയത്‌ മുതല്‍ വന്‍ സുരക്ഷയാണ്‌ നല്‍കി വരുന്നത്‌. ഹൈദരാബാദിലും ഉയര്‍ന്ന സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുകയാണ്‌. ഡല്‍ഹിയില്‍ നിന്ന്‌ മല്‍സരവേദി മാറ്റുന്നത്‌ സംബന്ധിച്ച്‌ ഇത്‌ വരെ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ ബന്ധപ്പെട്ടിട്ടില്ലെന്നാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വൃത്തങ്ങള്‍ വ്യക്തമാക്കിയത്‌. ഡല്‍ഹിയിലെ സുരക്ഷാ കാര്യങ്ങള്‍ സസൂക്ഷ്‌മം നിരീക്ഷിച്ചുവരുകയാണെന്ന്‌ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ വക്താവ്‌ പീറ്റര്‍ യംഗ്‌ പറഞ്ഞു. ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയുടെ സുരക്ഷാ ഉപദേഷ്ടാക്കള്‍ ഇന്ത്യയിലുണ്ട്‌. അവരുടെ റിപ്പോര്‍ട്ടിനാണ്‌ പ്രഥമ പരിഗണന നല്‍കുക. നിലവിലുളള സാഹചര്യത്തില്‍ ഒന്നും തുറന്ന്‌ പറയാനാവില്ലെന്നും എന്നാല്‍ താരങ്ങളുടെ സുരക്ഷയാണ്‌ പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വേദന ചെറുതല്ല
ബംഗ്ലാദേശ്‌ മുന്‍ വിക്കറ്റ്‌ കീപ്പര്‍ ഖാലിദ്‌ മഷൂദ്‌ വിരമിച്ചു
ധാക്ക: വേദന പരസ്യമാക്കി ബംഗ്ലാദേശ്‌്‌ വിക്കറ്റ്‌ കീപ്പര്‍ ഖാലിദ്‌ മഷൂദ്‌ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഒരു സൂചന പോലും നല്‍കാതെ ഒരു വര്‍ഷത്തോളമായി തന്നെ പുറത്ത്‌ നിര്‍ത്തിയ ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ബോര്‍ഡിനോടും സെലക്ഷന്‍ കമ്മിറ്റിയോടുമുള്ള അസംതൃപ്‌തി മാധ്യമങ്ങള്‍ക്ക്‌ മുമ്പാകെ വെളിപ്പെടുത്തിയാണ്‌ 1997 ല്‍ മലേഷ്യയില്‍ നടന്ന ഐ.സി.സി ട്രോഫി രാജ്യത്തിന്‌ സമ്മാനിച്ച താരം വിടപറഞ്ഞത്‌. മഷൂദ്‌ ഇത്‌ വരെ കാത്തിരിക്കുകയായിരുന്നു. തനിക്ക്‌ വിടവാങ്ങാനുളള ഒരു മല്‍സരമെങ്കിലും ക്രിക്കറ്റ്‌ ബോര്‍ഡ്‌ നല്‍കുമെന്ന്‌ അദ്ദേഹം കരുതി. പക്ഷേ ന്യൂസിലാന്‍ഡിനെതിരായ പരമ്പരക്കുളള ടീമിലും തനിക്ക്‌ ഇടമില്ലെന്ന്‌ മനസ്സിലാക്കിയാണ്‌ കഴിഞ്ഞ ദിവസം മഷൂദ്‌ ടീമിനോട്‌ ഗുഡ്‌ബൈ പറഞ്ഞത്‌. കഴിഞ്ഞ വര്‍ഷം വിന്‍ഡീസില്‍ നടന്ന ലോകകപ്പിനുളള ബംഗ്ലാദേശ്‌ സംഘത്തില്‍ മഷൂദിന്‌ അവസരം നല്‍കിയിരുന്നില്ല. യുവ കീപ്പറായ മുഷ്‌ഫിഖുര്‍ റഹീമിനായിരുന്നു അവസരം നല്‍കിയത്‌. ലോകകപ്പില്‍ റഹീം തിളങ്ങിയപ്പോള്‍ സ്വാഭാവികമായും മഷൂദ്‌ പുറത്തായി. എങ്കിലും രാജ്യത്തിന്‌ വേണ്ടി ദീര്‍ഘകാലം കളിച്ച തനിക്ക്‌ വിടവാങ്ങാനെങ്കിലും ഒരു മല്‍സരം ക്രിക്കറ്റ്‌ ബോര്‍ഡ്‌ നല്‍കുമെന്ന പ്രതീക്ഷയില്‍ മുപ്പത്തിരണ്ടുകാരന്‍ കാത്തിരിക്കുകയായിരുന്നു.
ക്രിക്കറ്റ്‌ ബോര്‍ഡിന്‌ ഒരു വാക്ക്‌ തന്നോട്‌ പറയാമായിരുന്നു എന്നാണ്‌ മഷൂദ്‌ പറയുന്നത്‌. ഇനി കൂടുതല്‍ അവസരം നല്‍കില്ലെന്ന സൂചന നല്‍കിയിരുന്നെങ്കില്‍ ഔദ്യോഗികമായി തന്നെ വിടവാങ്ങാമായിരുന്നു. എന്നാല്‍ അത്തരത്തിലുള്ള ആശയവിനിമയം നടന്നില്ല. ഓസ്‌ട്രേലിയന്‍ കീപ്പറായിരുന്ന ഇയാന്‍ ഹീലിക്ക്‌ അവിടുത്തെ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വിരമിക്കാനുളള സൂചന ഒരു മാസം മുമ്പ്‌ നല്‍കിയിരുന്നു. ഇനി ടീമില്‍ കൂടുതല്‍ കാലമുണ്ടാവില്ല എന്ന ക്രിക്കറ്റ്‌ ബോര്‍ഡിന്റെ സൂചനയിലാണ്‌ ഹിലി വിരമിച്ചത്‌. തനിക്‌ അത്തരത്തിലുളള ഒരു നിര്‍ദ്ദേശം ലഭിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും അതോടെ എല്ലാം അവസാനിപ്പിക്കുമായിരുന്നുവെന്ന്‌ മഷൂദ്‌ വേദനയോടെ പറയുന്നു. ഒരൂ സിനിയര്‍ താരത്തോട്‌ സെലക്ടര്‍മാര്‍ക്ക്‌ കാര്യങ്ങള്‍ തുറന്ന്‌ പറയാം-2007 ല്‍ കരാര്‍ റദ്ദാക്കപ്പെട്ട താരം പറഞ്ഞു. വിരമിക്കാന്‍ ഒരു മല്‍സരത്തിലെങ്കിലും തനിക്ക്‌ അവസരം വേണമെന്ന്‌ ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ബോര്‍ഡിനോട്‌ അഭ്യര്‍ത്ഥിച്ചതായുളള വാര്‍ത്ത മഷൂദ്‌ നിഷേധിച്ചു. ഞാനൊരു പ്രൊഫഷണല്‍ ക്രിക്കറ്ററാണ്‌. എനിക്ക്‌ സെലക്ടര്‍മാര്‍ അവസരം നല്‍കുന്നില്ലെങ്കില്‍ അവരോട്‌ യാചിക്കാന്‍ പോവില്ല. എന്റെ ബാറ്റിംഗ്‌ മോശമാണെന്ന്‌ സെലക്ടര്‍മാര്‍ സൂചിപ്പിച്ചിരുന്നു. അപ്പോള്‍ മുതല്‍ ബാറ്റിംഗില്‍ ശ്രദ്ധിച്ചു. എന്നാല്‍ കീപ്പിംഗില്‍ താന്‍ മോശമാണെന്ന്‌ ഇത്‌ വരെ ആരും പറഞ്ഞിട്ടില്ലെന്നും മഷൂദ്‌ വ്യക്തമാക്കി.

ഇന്ത്യയിലെ സ്‌ഫോടനങ്ങള്‍ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ സാകൂതം വീക്ഷിക്കുന്നുണ്ട്‌. പാക്കിസ്‌താനില്‍ സുരക്ഷാ പ്രശ്‌നങ്ങളാല്‍ കളിക്കാനാവില്ലെന്ന്‌ അറിയിച്ചവരാണ്‌ ഓസ്‌ട്രേലിയ.

വമ്പന്മാര്‍ മുന്നോട്ട്‌്‌
ഇംഗ്ലണ്ടില്‍ ചെല്‍സി, സ്‌പെയിനില്‍ റയല്‍, ഫ്രാന്‍സിസില്‍ ലിയോണ്‍, ജര്‍മനിയിലും ഇറ്റലിയിലും പ്രമുഖര്‍ പിറകില്‍
ലണ്ടന്‍: യൂറോപ്യന്‍ ലീഗുകളില്‍ പോരാട്ടങ്ങള്‍ കനക്കുമ്പോള്‍ വമ്പന്മാര്‍ക്ക്‌ കാര്യമായ ആഘാതമില്ല. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ചെല്‍സിയും ലിവര്‍പൂളും മുന്നേറുമ്പോള്‍ സ്‌പെയിനില്‍ കരുത്തരായ റയല്‍ മാഡ്രിഡും ബാര്‍സിലോണയും ആദ്യതിരിച്ചടികള്‍ മറന്ന്‌ കരുത്തിന്റെ പാതയിലെത്തിക്കഴിഞ്ഞു. ഇറ്റാലിയന്‍ സീരിയ എ യില്‍ പുതുമുഖങ്ങളാണ്‌ തലപ്പത്ത്‌ വന്നതെങ്കില്‍കൂടി കരുത്തര്‍ തൊട്ട്‌ പിറകില്‍ നില്‍ക്കുന്നു. ഫ്രഞ്ച്‌ ലീഗില്‍ ലിയോണിന്റെ കുതിപ്പിന്‌ തടയിടാന്‍ ആരുമില്ലെങ്കില്‍ ജര്‍മനിയില്‍ കരുത്തര്‍ വെള്ളം കുടിക്കുകയാണ്‌.
പ്രീമിയര്‍ ലീഗ്‌: പ്രീമിയര്‍ ലീഗില്‍ പതിനാല്‌ പോയന്റുമായി ചെല്‍സിയും ലിവര്‍പൂളുമാണ്‌ ഒന്നാം സ്ഥാനത്ത്‌. 13 പോയന്റുമായി ആസ്‌റ്റണ്‍വില്ല പിറകിലുണ്ട്‌. ഈയാഴ്‌ച്ചയിലെ ടീം ഹള്‍ സിറ്റിയാണ്‌. കരുത്തരായ ആഴ്‌സനലിനെ അവരുടെ തട്ടകത്ത്‌ വെച്ച്‌ മറിച്ചിട്ടാണ്‌ ഹള്‍ കരുത്ത്‌ പ്രകടിപ്പിച്ചത്‌. സ്വന്തം താരം പോള്‍ മഷാനെയുടെ സെല്‍ഫ്‌ ഗോളില്‍ തുടക്കത്തില്‍ പിറകിലായ ടീം രണ്ട്‌ ഗോള്‍ സ്‌ക്കോര്‍ ചെയ്‌താണ്‌ ഗണ്ണേഴ്‌സിനെ മറിച്ചിട്ടത്‌. ആഴ്‌സനലിന്‌ സമീപകാലത്ത്‌ ഏല്‍ക്കുന്ന ഏറ്റവും വലിയ പരാജയമാണിത്‌. പ്രിമിയര്‍ ലീഗില്‍ ഒരു വിലാസവുമില്ലാത്ത ടീമാണ്‌ ഹള്‍. അവര്‍ക്ക്‌ മുന്നിലാണ്‌ തിയോ വാല്‍ക്കോട്ടിനും സംഘത്തിനും പിഴച്ചിരിക്കുന്നത്‌. അതേ സമയം ചെല്‍സി സമ്മര്‍ദ്ദമില്ലാതെ മുന്നേറുകയാണ്‌. ജോസ്‌ ബോസ്‌നിഗ,നിക്കോളോസ്‌ അനേല്‍ക്ക എന്നിവരുടെ ഗോളുകളില്‍ ചെല്‍സി സ്റ്റോക്ക്‌ സിറ്റിയെ പരാജയപ്പെടുത്തി. സീസണ്‍ പാര്‍ക്കില്‍ നടന്ന മല്‍സരത്തില്‍ യൂറോ ഹീറോ ഫെര്‍ണാണ്ടോ ടോറസിന്റെ മികവാണ്‌ ലിവര്‍പൂളിന്‌ തുണയായത്‌. രണ്ട്‌ ഗോളിനാണവര്‍ എവര്‍ട്ടണെ വീഴ്‌ത്തിയത്‌. ലീഗില്‍ ഇതാദ്യമായി മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ സൂപ്പര്‍താരങ്ങളായ കൃസ്റ്റിയാനോ റൊണാള്‍ഡോയും വെയിന്‍ റൂണിയും ഒരുമിച്ച്‌ ഗോളുകള്‍ നേടിയപ്പോള്‍ ചാമ്പ്യന്മാര്‍ ബോള്‍ട്ടണെതിരെ വിജയം വരിച്ചു. സുതര്‍ലാന്‍ഡിനെ 1-2ന്‌ പരാജയപ്പെടുത്തിയാണ്‌ ആസ്റ്റണ്‍വില്ല മുന്നേറിയത്‌.
ഇപ്പോള്‍ പോയന്റ്‌്‌ പട്ടികയില്‍ ഏറെ പിറകിലുളളവര്‍ സ്റ്റോക്‌ സിറ്റി, ന്യൂകാസില്‍ യുനൈറ്റഡ്‌ (നാല്‌ വീതം), ടോട്ടന്‍ഹാം (രണ്ട്‌) എന്നിവരാണ്‌. ഗോള്‍വേട്ടയില്‍ അഞ്ച്‌ വീതം ഗോളുകളുമായി ജെറമിന്‍ ഡാഫോയും അമര്‍ സാകിയും മിന്നിലാണ്‌.
സീരിയ എ: ഇറ്റാലിയന്‍ ലീഗില്‍ അപ്രശസ്‌്‌തരാണ്‌ മുന്നേറുന്നത്‌. നാപ്പോളി, ലാസിയോ, ഉദിനസ്‌, കറ്റാനിയ എന്നിവര്‍ വിജയം കണ്ടപ്പോള്‍ മിലാന്‍ യുദ്ധത്തില്‍ റൊണാള്‍ഡിഞ്ഞോ കരുത്തില്‍ ഏ.സി മിലാന്‍ ഒന്നാമതെത്തി. 12 പോയന്റുമായി ലാസിയോയാണ്‌ ഇപ്പോള്‍ ടേബിളില്‍ ഒന്നാമത്‌. നാപ്പോളി (11), ഉദിനസ്‌ (10
) എന്നിവര്‍ അടുത്തസ്ഥാനങ്ങളില്‍ നില്‍ക്കുന്നു. സാന്‍സിറോയില്‍ നടന്ന മിലാന്‍ അങ്കമായിരുന്നു സോക്കര്‍ ലോകം ആകാംക്ഷയോടെ വീക്ഷിച്ചത്‌. മുപ്പത്തിയാറാം മിനുട്ടില്‍ ബ്രസീലിയന്‍ സൂപ്പര്‍താരം റൊണാള്‍ഡിഞ്ഞോയുടെ ഗോള്‍ മല്‍സരത്തില്‍ വഴിത്തിരിവായി. രണ്ട്‌ ചുവപ്പ്‌ കാര്‍ഡും ഏഴ്‌ മഞ്ഞക്കാര്‍ഡും കണ്ട മല്‍സരം ആദ്യാവസാനം സംഭവ ബഹുലമായിരുന്നു. ഇന്റര്‍ താരങ്ങളായ ബുര്‍ദിസോ, മാര്‍ക്കോ മറ്റരേസി എന്നിവരാണ്‌ ചുവപ്പ്‌ കണ്ടത്‌. കൃസ്റ്റ്യന്‍ പനൂച്ചി , മിര്‍കോ വുസിനിക്‌ എന്നിവരുടെ ഗോളുകളില്‍ റോമ അറ്റ്‌ലാന്റയെ തോല്‍പ്പിച്ചപ്പോള്‍ കരുത്തരായ യുവന്തസിന്‌ സാംപദോറിയക്കെതിരെ ഗോള്‍ നേടാന്‍ കഴിഞ്ഞില്ല.
സ്‌പാനിഷ്‌ ലീഗ്‌: സ്‌പെയിനില്‍ മോശം തുടക്കത്തിന്‌ ശേഷം പ്രബലരായ റയല്‍ മാഡ്രിഡും ബാര്‍സിലോണയും താളം വീണ്ടെടുത്തിട്ടുണ്ട്‌. റുഡ്‌വാന്‍ നിസ്‌റ്റര്‍ റൂയിയുടെ മികവില്‍ റയല്‍ 2-1ന്‌ റയല്‍ ബെറ്റിസിനെ വീഴ്‌ത്തിയപ്പോള്‍ മല്‍സരാവസാനം ലയണല്‍ മെസി നേടിയ ഗോളില്‍ ബാര്‍സ എസ്‌പാനിയോളിനെ വീഴ്‌ത്തി. 13 പോയന്റുമായി വലന്‍സിയയും വില്ലാറയലുമാണ്‌ മുന്നില്‍. 12 പോയന്റുള്ള റയലാണ്‌ രണ്ടാമത്‌.
ഫ്രഞ്ച്‌ ലീഗ്‌: കളിച്ച മല്‍സരങ്ങളിലൊന്നും തോല്‍ക്കാതെ ലിയോണ്‍ 19 പോയന്റുമായി ഒന്നാമതാണ്‌. ഏഴ്‌ മല്‍സരങ്ങളില്‍ ആറിലും വിജയമായിരുന്നു ലിയോണിന്‌. രണ്ടാം സ്ഥാനത്തുളള ടുളോസിനെക്കാള്‍ അഞ്ച്‌ പോയന്റിന്റെ മുന്നിലാണ്‌ ലിയോണ്‍.
ജര്‍മന്‍ ലീഗ്‌: 13 പോയന്റുള്ള ഹാംബര്‍ഗ്ഗാണ്‌ ജര്‍മന്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്നത്‌. ബയര്‍ ലെവര്‍കൂസണ്‍ (12), വെര്‍ഡര്‍ ബ്രെഹ്മന്‍ (11) എന്നിവര്‍ അടുത്ത സ്ഥാനങ്ങളിലാണ്‌. കരുത്തരായ ബയേണ്‍ മ്യൂണിച്ചിന്‌ ഇന്നലെയും തോല്‍വി പിണഞ്ഞു. ഹാനോവറിനെതിരായ മല്‍സരത്തിലാണ്‌ ബയേണ്‍ ഒരു ഗോള്‍ പരാജയമറിഞ്ഞത്‌.

മാനസിക കരുത്താണ്‌ പ്രധാനം
ശ്രീകാന്ത്‌ മനസ്സ്‌ തുറക്കുന്നു
മുംബൈ: കളിക്കാരന്‍, ക്രിക്കറ്റ്‌ നിരുപകന്‍, കമന്റേറ്റര്‍ എന്നീ നിലകളില്‍ ക്രിക്കറ്റിലെ പാഠങ്ങളെല്ലാം കൃഷ്‌ണമാചാരി ശ്രീകാന്തിനറിയാം. ബാറ്റ്‌സ്‌മാന്‌ പന്തിനെ ആക്രമിക്കാം, നിരൂപകന്‌ സ്വന്തം നിലപാടുകള്‍ വ്യക്തമാക്കാം, കമന്റേറ്റര്‍ക്ക്‌ വസ്‌തുനിഷ്ടമായി കാര്യങ്ങളെ അപഗ്രഥിക്കാം. എന്നാല്‍ ഇതിനൊന്നും കഴിയില്ല ഒരു സെലക്ടര്‍ക്ക്‌. സ്വന്തം തീരുമാനങ്ങള്‍ സ്വതന്ത്രമായി നടപ്പിലാക്കാന്‍ സെലക്ടര്‍ക്ക്‌ കഴിയില്ല. അവര്‍ പല വിധേയത്വങ്ങള്‍ക്കും നിര്‍ബന്ധിതരാണ്‌. ക്രിക്കറ്റ്‌ ബോര്‍ഡിന്റെ, സെലക്ഷന്‍ കമ്മിറ്റിയിലെ മറ്റംഗങ്ങളുടെ, സൂപ്പര്‍ താരങ്ങളുടെയെല്ലാം താല്‍പ്പര്യങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ സെലക്ടര്‍ നിര്‍ബന്ധിതരാണ്‌. ഒരു മല്‍സരത്തില്‍ ടീം വിജയിച്ചാല്‍ മാര്‍ക്ക്‌ താരങ്ങള്‍ക്കാണ്‌. പരാജയപ്പെട്ടാല്‍ താരങ്ങളെ പോലെ സെലക്ട
ര്‍മാരും കുരിശിലേറ്റപ്പെടും. ഈ സത്യങ്ങള്‍ മനസ്സിലാക്കിയാണ്‌ ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റിയുടെ തലവനാവാന്‍ ഞാനില്ല എന്ന്‌ ശ്രീകാന്ത്‌ തീര്‍ത്തുപറഞ്ഞത്‌. പക്ഷേ അദ്ദേഹത്തിന്‌ ആ സ്ഥാനം സ്വീകരിക്കേണ്ടി വന്നു. ദക്ഷിണേന്ത്യക്ക്‌ അനുവദിച്ച സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം സ്വീകരിക്കാന്‍ അനുയോജ്യനായ മറ്റൊരാള്‍ ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി തലവനായ ശേഷം ശ്രീകാന്ത്‌ മനസ്സ്‌ തുറക്കുന്നു:
എന്റെ വലിയ ലക്ഷ്യം 2011 ലെ ലോകകപ്പാണ്‌. ലോകകപ്പ്‌ ഇന്ത്യയിലേക്ക്‌ കൊണ്ടുവരാന്‍ പ്രാപ്‌തരായ ഒരു സംഘത്തെ തെരഞ്ഞ്‌ കണ്ട്‌ പിടിക്കുക. ആ ദൗത്യത്തിലേക്കാണ്‌ യാത്രയാരംഭിക്കുന്നത്‌. എന്നാല്‍ പെട്ടെന്നുള്ള ലക്ഷ്യം ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ്‌ പരമ്പരയില്‍ മികച്ച ടീമിനെ അണിനിരത്തുകയാണ്‌. ഒക്ടോബര്‍ ഒമ്പതിനാണ്‌ ഓസ്‌ട്രേലിയക്കെതിരായ പരമ്പര ആരംഭിക്കുന്നത്‌. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ഒന്നാം ടെസ്റ്റിനുളള ടീമില്‍ തീര്‍ച്ചയായും സീനിയര്‍ താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കും പ്രാതിനിധ്യമുണ്ടാവും. സീനിയര്‍ താരങ്ങളില്‍ എനിക്ക്‌ വിശ്വാസക്കുറവില്ല. മാനസിക കരുത്താണ്‌ ഒരു താരത്തിന്‌ അവശ്യം വേണ്ട കരുത്ത്‌. ഇത്‌ ആര്‍ക്കും പഠിപ്പിച്ചു കൊടുക്കാനാവില്ല. സ്വയമേവ ആര്‍ജ്ജിക്കണം. ഏത്‌ മല്‍സരത്തെയും അതിന്റേതായ കരുത്തില്‍ കാണണം. എതിരാളികള്‍ ഓസ്‌ട്രേലിയയാണെങ്കില്‍ പോലും മല്‍സരത്തില്‍ വെറുതെ പിരിമുറുക്കത്തിന്‌ ഇട നല്‍കരുത്‌. സീനിയര്‍ താരങ്ങള്‍ക്ക്‌ അനുഭവസമ്പത്തുണ്ട്‌. വലിയ മല്‍സരങ്ങളെ എങ്ങനെ നേരിടണമെന്ന ബോധ്യം അവര്‍ക്കുണ്ട്‌. സച്ചിന്‍, ദ്രാവിഡ്‌, കുംബ്ലെ തുടങ്ങിയവര്‍ വര്‍ഷങ്ങളായി സ്വന്തം കരുത്ത്‌ പ്രകടിപ്പിക്കുന്നവരാണ്‌. ഇവര്‍ക്ക്‌ കീഴില്‍ യുവതാരങ്ങള്‍ വളര്‍ന്നുവരണം. എസ്‌.ബദരീനാഥ്‌, രോഹിത്‌ ശര്‍മ്മ തുടങ്ങിയ യുവതാരങ്ങള്‍ മിടുക്കരാണ്‌. പക്ഷേ മിടുക്ക്‌ കൊണ്ട്‌ മാത്രം ഒരു താരത്തിന്‌ ഉന്നതങ്ങളില്‍ എത്താനാവില്ല. മാനസിക കരുത്ത്‌ പ്രകടിപ്പിക്കണം.
നാളെയിലേക്ക്‌ തീര്‍ച്ചയായും ഒരു കണ്ണുണ്ടാവണം. നിലവിലുളളത്‌ ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ്‌ ടീമാണ്‌. അതില്‍ സംശയമില്ല. ഈ ടീമില്‍ കാര്യമായ അഴിച്ചുപണിക്ക്‌ കഴിയില്ല. ടെസ്‌റ്റിനും ഏകദിനത്തിനും 20-20 ക്കും പ്രത്യേക ടീമുകള്‍ വേണമെന്ന കാര്യത്തില്‍ സംശയമില്ല. ടെസ്റ്റിന്‌ അനുയോജ്യരായവര്‍ക്ക്‌ ചിലപ്പോള്‍ 20-20 യില്‍ തിളങ്ങാന്‍ കഴിഞ്ഞെന്ന്‌ വരില്ല. 20-20 വന്നതോടെ യുവതാരങ്ങളെ കണ്ടെത്താന്‍ പ്രയാസമില്ല. നിലവിലുളള 20-20 ടീം മികച്ച വിജയങ്ങളാണ്‌ നേടുന്നത്‌. ഈ ടീമിന്റെ കരുത്തിനെ നിലനിര്‍ത്തണം.
പ്രതീക്ഷകള്‍ക്കൊപ്പം ഉയരുക എന്നതാണ്‌ സെലക്ഷന്‍ കമ്മിറ്റിയുടെ വലിയ ജോലികളില്‍ ഒന്ന്‌. ഒരു സെലക്ടര്‍ എന്ന നിലയില്‍ എന്റെ ജോലികളും പ്രവര്‍ത്തനങ്ങളും നിരീക്ഷക്കപ്പെടുകയും വിലയിരുത്തപ്പെടുകയും വേണം. ഇന്ത്യക്കായി ഏറ്റവും മികച്ച ടീമിനെ നല്‍കാന്‍ കഴിയാനായി പ്രയത്‌നിക്കുമെന്ന്‌ ഞാന്‍ ഉറപ്പ്‌ നല്‍കുന്നു-ശ്രകാന്ത്‌ പറഞ്ഞു.

കെനിയ പാക്കിസ്‌താനിലേക്ക്‌
നെയ്‌റോബി: ഐ.സി.സി ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങള്‍ക്ക്‌ മുമ്പായി കെനിയന്‍ ക്രിക്കറ്റ്‌ ടീം പാക്കിസ്‌താനില്‍ പര്യടനം നടത്തും. ആറ്‌ മല്‍സര ഏകദിന പരമ്പരയില്‍ അവര്‍ പാക്കിസ്‌താനെ നേരിടും.
നാലാം ഏകദിനം ബാംഗ്ലൂരില്‍
മുംബൈ: അടുത്തവര്‍ഷമാദ്യം ഇന്ത്യന്‍ പര്യടനത്തിനെത്തുന്ന ഇംഗ്ലീഷ്‌ ക്രിക്കറ്റ്‌ ടീം ഇന്ത്യക്കെതിരായ നാലാം ഏകദിനം ബാംഗ്ലൂരില്‍ കളിക്കും. നേരത്തെ ജാംഷഡ്‌പ്പൂരിലായിരുന്നു വേദി നിശ്ചയിച്ചത്‌.

ഗെബ്രിസലാസിക്ക്‌ പുതിയ ലോക റെക്കോര്‍ഡ്‌
ബെര്‍ലിന്‍: എത്യോപ്യന്‍ ദീര്‍ഘദൂര ഇതിഹാസം ഹെയില്‍ ഗെബ്രിസലാസിക്ക്‌ പുതിയ ലോക റെക്കോര്‍ഡ്‌. ബെര്‍ലിന്‍ മാരത്തോണില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം സ്വന്തമാക്കിയ മുപ്പത്തിയഞ്ചുകാരന്‍ 20 കിലോമീറ്റര്‍ രണ്ട്‌ മണിക്കൂറിനടുത്താണ്‌ പിന്നിട്ടത്‌. 2: 03.59 സെക്കന്‍ഡിലാണ്‌ ബെര്‍ലിനില്‍ ഗെബ്രിസലാസി ചരിത്രമായത്‌. അനുകൂലമായ കാലാവസ്ഥയാണ്‌ പുതിയ റെക്കോര്‍ഡിന്‌ സഹായിച്ചതെന്ന്‌ മല്‍സരത്തിന്‌ ശേഷം സംസാരിക്കവെ സലാസി പറഞ്ഞു.

ഇന്ത്യന്‍ ടീം നാളെ
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ട്‌ ടെസ്‌റ്റിനുളള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. കൃഷ്‌ണമാചാരി ശ്രീകാന്ത്‌ ചെയര്‍മാനായ സെലക്ഷന്‍ കമ്മിറ്റിയുടെ ആദ്യ യോഗം നാളെ മുംബൈയില്‍ നടക്കുമെന്നാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ നല്‍കുന്ന സൂചന. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ ക്യാമ്പ്‌ ബാംഗ്ലൂരില്‍ തുടങ്ങുകയും ക്യാപ്‌റ്റനാവുമെന്ന്‌ കരുതുന്ന അനില്‍ കുംബ്ലെ ക്യാമ്പില്‍ പങ്കെടുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ യോഗം ചിലപ്പോള്‍ ടെലി കോണ്‍ഫ്രന്‍സായി മാറാനും സാധ്യതയുണ്ട്‌. ഒമ്പതിനാണ്‌ ഒന്നാം ടെസ്റ്റ്‌ ആരംഭിക്കുന്നത്‌. രണ്ടാം ടെസ്റ്റ്‌ 17 മുതല്‍ മൊഹാലിയിലാണ്‌. യശ്‌പാല്‍ ശര്‍മ്മ, നരേന്ദ്ര ഹിര്‍വാനി, രാജാ വെങ്കട്ട്‌,സുരേന്ദ്ര ബവെ എന്നിവരാണ്‌ സെലക്ഷന്‍ കമ്മിറ്റിയിലെ മറ്റംഗങ്ങള്‍.

മദന്‍ലാലിന്റെ മകന്‍ ഐ.സി.എല്ലില്‍
മുംബൈ: മുന്‍ ഇന്ത്യന്‍ താരവും കോച്ചുമായ മദന്‍ലാലിന്റെ മകന്‍ കുനാല്‍ കപില്‍ദേവിന്റെ ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗില്‍ അഹമ്മദാബാദ്‌ റോക്കറ്റ്‌സിനായി കളിക്കും. നാല്‌ വിദേശ താരങ്ങളെ ഐ.സി.എല്‍ പുതുതായി റിക്രൂട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഓള്‍റൗണ്ടര്‍ താഹിര്‍ മുഗള്‍, ഷാഹിദ്‌ യൂസഫ്‌,ഹാഫിസ്‌ ഖലീല്‍ എന്നീ പാക്കിസ്‌താന്‍ താരങ്ങള്‍ ഇന്‍സമാമുല്‍ ഹഖ്‌ നയിക്കുന്ന ലാഹോര്‍ ബാദ്‌ഷായില്‍ കളിക്കും. 22 കാരനായ ബംഗ്ലാ താരം നസിമുദ്ദീന്‍ ധാക്ക വാരിയേഴ്‌സില്‍ കളിക്കും.

രാജ്യത്തിനായി 13 വര്‍ഷം
169 ക്യാച്ചുകള്‍, 44 സ്റ്റംമ്പിംഗ്‌
126 ഏകദിനങ്ങളില്‍ നിന്ന്‌ 1818 റണ്‍സ്‌
44 ടെസ്റ്റില്‍ 1409 റണ്‍സ്‌്‌

മുഹമ്മദന്‍സിന്‌ സമനില
കൊല്‍ക്കത്ത: ഐ ലീഗ്‌ ഫുട്‌ബോളില്‍ ഇന്നലെ നടന്ന മുഹമ്മദന്‍സ്‌ സ്‌പോര്‍ട്ടിംഗ്‌-എയര്‍ ഇന്ത്യ മല്‍സരം 1-1 ല്‍ അവസാനിച്ചു. വിരസമായി മാറിയ പോരാട്ടത്തിന്റെ തുടക്കത്തില്‍ എയര്‍ ഇന്ത്യയാണ്‌ കരുത്ത്‌ കാട്ടിയത്‌. ഇരുപത്തിമൂന്നാം മിനുട്ടില്‍ സുരോജിത്‌ റോയിയുടെ അവസരോചിത ഗോളില്‍ മുംബൈ ടീം ലീഡ്‌ നേടി. ഒന്നാം പകുതിയില്‍ ഈ ഗോളിന്‌ മുന്നിട്ട്‌ നിന്ന എയര്‍ ഇന്ത്യ പക്ഷേ രണ്ടാം പകുതിയില്‍ നിറം മങ്ങി. തിയോഡര്‍ സണ്‍ഡെയിലൂടെ അമ്പത്തിയൊമ്പതാം മിനുട്ടില്‍ മുഹമ്മദന്‍സ്‌ ഒപ്പമെത്തി. മുഹമ്മദന്‍സിന്റെ അഡിബയോ അഡിവുസിയാണ്‌ കളിയിലെ കേമന്‍. ഇന്ന്‌ ഈസ്റ്റ്‌്‌ ബംഗാള്‍ മുംബൈ എഫ്‌.സിയെ നേരിടും.
ഇന്ത്യ എക്ക്‌ ലീഡ്‌
ചെന്നൈ: ന്യൂസിലാന്‍ഡ്‌ എ ക്കെതിരായ ഒന്നാം ടെസ്‌റ്റിന്റെ രണ്ടാം ദിനം ഇന്ത്യ എ ഒന്നാം ഇന്നിംഗ്‌സ്‌ ലീഡ്‌ നേടി. ആദ്യ ഇന്നിംഗ്‌സില്‍ 248 റണ്‍സ്‌ നേടിയ ഇന്ത്യ ഇന്നലെ സന്ദര്‍ശകരുടെ ആദ്യ ഇന്നിംഗ്‌സ്‌ 248 റണ്‍സില്‍ അവസാനിപ്പിച്ചു. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ ശിഖര്‍ ധവാന്റെ നഷ്‌ടത്തില്‍ 27 റണ്‍സ്‌ നേടിയിട്ടുണ്ട്‌.

Friday, September 26, 2008

AGAIN FINAL FEVER

സോറീ ഇന്ത്യ
ചെന്നൈ: എം.എ ചിദംബരം സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ യുവതാരങ്ങള്‍ ഓസീസ്‌ യുവസംഘത്തെ പരാജയപ്പെടുത്തി കപ്പില്‍ മുത്തമിടുന്നത്‌ കാണാന്‍ 15,000 ത്തോളം ക്രിക്കറ്റ്‌ പ്രേമികള്‍ കൊടും വെയില്‍ അവഗണിച്ചും എത്തിയിരുന്നു. പക്ഷേ സുരേഷ്‌ റൈനയും സംഘവും കാണികളെ നിരാശപ്പെടുത്തി. 156 റണ്‍സിന്‌ ഇന്ത്യ എ ടീമിനെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ത്രിരാഷ്ട്ര ക്രിക്കറ്റില്‍ കിരീടം സ്വന്തമാക്കി. ടോസ്‌ നേടിയിട്ടും എതിരാളികളെ ബാറ്റിംഗിന്‌ അയച്ച ഇന്ത്യ ശിക്ഷ ചോദിച്ചുവാങ്ങുകയായിരുന്നു. ക്യാപ്‌റ്റന്‍ ഡേവിഡ്‌ ഹസ്സി 75 റണ്‍സ്‌ സ്വന്തമാക്കിയപ്പോള്‍ കങ്കാരുക്കള്‍ ഏഴ്‌ വിക്കറ്റിന്‌ 303 റണ്‍സാണ്‌ നേടിയത്‌. മറുപടിയില്‍ ഓസീസ്‌ പേസ്‌ ആക്രമണത്തിന്‌ മുന്നില്‍ ഇന്ത്യ തളര്‍ന്നപ്പോള്‍ 156 റണ്‍സിന്റെ വന്‍വിജയമാണ്‌ സന്ദര്‍ശകര്‍ സ്വന്തമാക്കിയത്‌. ഒരു ദിവസം മുമ്പ്‌ നടന്ന അവസാന ഗ്രൂപ്പ്‌ പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ മൂന്ന്‌ വിക്കറ്റിന്‌ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തില്‍ നിര്‍ണ്ണായക ദിനത്തില്‍ ടോസ്‌ നേടിയിട്ടും എതിരാളികളെ ബാറ്റിംഗിന്‌ അയച്ചതാണ്‌ വന്‍ദുരന്തമായത്‌. ഡേവിഡ്‌ ഹസ്സിയും റോഞ്ചിയും ക്രെയിഗ്‌ വൈറ്റും റണ്‍വേട്ട നടത്തി. ഇന്ത്യന്‍ ബൗളര്‍മാരായ ഇര്‍ഫാന്‍ പത്താനും പ്രവീണ്‍ കുമാറിനും യൂസഫ്‌ പത്താനും പിയൂഷ്‌ ചാവ്‌ലക്കും റണ്‍ ഒഴുക്ക്‌ തടയാനായില്ല. ഇന്ത്യ ബാറ്റിംഗിനിറങ്ങിയ സമയത്താവട്ടെ പേസ്‌ നിരയെ കൊണ്ട്‌ ഓസ്‌ട്രേലിയ അവസരത്തിനൊത്തുയരുകയും ചെയ്‌തു. പേസ്‌ ബൗളിംഗിനെ നേരിടാനുളള ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരുടെ പ്രയാസം മനസ്സിലാക്കി ടീമിലെ ഏക സ്‌പിന്നറായ സേവ്യര്‍ ദോര്‍ത്തിയെ മാറ്റി സമ്പൂര്‍ണ്ണ പേസ്‌ ആക്രമണമാണ്‌ ഓസീസ്‌ നടത്തിയത്‌. അതിവേഗക്കാരായ ഷോണ്‍ ടെയിറ്റ്‌, മാര്‍ക്‌ കാമറൂണ്‍, ബ്രെട്ട്‌ ഗ്രീവ്‌സ്‌ എന്നിവര്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ അവസരമേ നല്‍കിയില്ല. ഇന്ത്യന്‍ ഇന്നിംഗ്‌സ്‌ 18 ഓവറുകള്‍ പിന്നിടുന്നതിന്‌ മുമ്പ്‌ വിലപ്പെട്ട ഏഴ്‌്‌ വിക്കറ്റുകള്‍ ടീമിന്‌ നഷ്ടമായിരുന്നു.
ഇന്ത്യന്‍ ഇന്നിംഗ്‌സ്‌ ആരംഭിച്ചതും തേര്‍ഡ്‌ മാന്‍ ബൗണ്ടറിയില്‍ ഫീല്‍ഡ്‌ ചെയ്‌തിരുന്ന ഫീല്‍ഡര്‍ക്ക്‌ നേരെ കാണികള്‍ കടലാസ്‌ എറിഞ്ഞതിനെ തുടര്‍ന്ന്‌ കളി അല്‍പ്പസമയം തടസ്സപ്പെട്ടിരന്നു. മല്‍സരം പുനരാരംഭിച്ചതും ടെയിറ്റിന്റെ വേഗതയില്‍ ഓപ്പണര്‍ ദിനേശ്‌ കാര്‍ത്തിക്‌ വന്ന വഴിയില്‍ മടങ്ങി. എക്‌സ്‌പ്രസ്സ്‌ യോര്‍ക്കറില്‍ കാര്‍ത്തികിന്റെ ലെഗ്‌ സ്‌റ്റംമ്പ്‌ തകര്‍ന്നു. റോബിന്‍ ഉത്തപ്പ രണ്ട്‌ ബൗണ്ടറികള്‍ സ്വന്തമാക്കിയെങ്കിലും അതിവേഗ യോര്‍ക്കര്‍ അദ്ദേഹത്തിന്റെയും വഴി മുടക്കി. ഗീവ്‌സായിരുന്നു ബൗളര്‍. കാമറൂണിന്റെ വേഗതയില്‍ രവി തേജയും മടങ്ങിയപ്പോള്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ്‌ പതറി. സുരേഷ്‌്‌ റൈനയും രോഹിത്‌ ശര്‍്‌മയും തമ്മിലുളള മധ്യനിര സഖ്യം പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതീക്ഷ വന്നു. എന്നാല്‍ അഞ്ച്‌ ഓവറുകള്‍ മാത്രമാണ്‌ ഈ കൂട്ടുകെട്ട്‌ പൊരുതിയത്‌. റൈനക്ക്‌ ശേഷം വന്നത്‌ പരമ്പരയില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന യൂസഫ്‌ പത്താനായിരുന്നു. വന്‍ കൈയ്യടികളുടെ അകമ്പടിയിലാണ്‌ ബറോഡക്കാരന്‍ ക്രീസിലെത്തിയത്‌. എന്നാല്‍ നാല്‌ പന്തുകള്‍ മാത്രമാണ്‌ യുസഫ്‌ ക്രിസല്‍ നിന്നത്‌. നോഫ്‌കെയുടെ പന്തില്‍ അദ്ദേഹം പുറത്തായതോടെ ചിത്രം വ്യക്തമായി. 46 റണ്‍സുമായി രോഹിത്‌ മാത്രം ഒരറ്റം കാത്തു.
രാവിലെ ഓസ്‌ട്രേലിയക്ക്‌ ബാറ്റിംഗ്‌ വളരെ എളുപ്പമായിരുന്നു. പ്രവീണ്‍ കുമാറിനെ സിക്‌സറിന്‌ പറത്തി തുടങ്ങിയ ഹസ്സിയാണ്‌ വലിയ അപകടകാരിയായത്‌.

സ്‌ക്കോര്‍ബോര്‍ഡ്‌
ഓസ്‌ട്രേലിയ എ: പി.ജെ ഹ്യൂഗ്‌സ്‌-ബി-ഇര്‍ഫാന്‍-11, എല്‍.റോഞ്ചി-സി-സാഹ-ബി-നയാര്‍-52, ഡേവിഡ്‌ ഹസ്സി-ബി-യൂസഫ്‌-75, ക്രെയിഗ്‌ വൈറ്റ്‌-സി-സാഹ-ബി-ചാവ്‌ല-50, എം.ജെ നോര്‍ത്ത്‌-ബി-ഇര്‍ഫാന്‍-6, എ.സി വോഗ്‌സ്‌-നോട്ടൗട്ട്‌-55, ജി.ജെ ബെയ്‌ലി-സ്‌റ്റംമ്പ്‌ഡ്‌ സാഹ-ബി-ചാവ്‌ല-14, എ.എ നോഫ്‌കെ-സി-സാഹ-ബി-നയാര്‍-18, ബി.ഗീവ്‌സ്‌-നോട്ടൗട്ട്‌-11, എക്‌സ്‌ട്രാസ്‌്‌ 11, ആകെ 50 ഓവറില്‍ ഏഴ്‌ വിക്കറ്റിന്‌ 303. വിക്കറ്റ്‌ പതനം: 1-24, (ഹ്യൂഗ്‌സ്‌), 2-77 (റോഞ്ചി), 3-171 (വൈറ്റ്‌), 4-192 നോര്‍ത്ത്‌), 5-213 (ഹസ്സി), 6-238 (ബെയ്‌ലി), 7-269 (നോഫ്‌കെ).
ബൗളിംഗ്‌: ഇര്‍ഫാന്‍ 10-1-57-2, പ്രവീണ്‍ കുമാര്‍ 9-1-63-0, അഭിലാഷ്‌ നയാര്‍ 10-0-74-2, യൂസഫ്‌ 10-0-45-1, പിയൂഷ്‌ ചാവ്‌ല 10-0-53-2, സുരേഷ്‌ റൈന 1-0-6-0.
ഇന്ത്യ എ ദിനേശ്‌ കാര്‍ത്തിക്‌-ബി-ടെയിറ്റ്‌-0, അഭിഷേക്‌ നായര്‍ -സി-ഹ്യൂഗ്‌സ്‌-ബി-ഗീവ്‌സ്‌-1, റോബിന്‍ ഉത്തപ്പ-ബി-ഗീവ്‌സ്‌-14, രവി തേജ-സി-റോഞ്ചി-ബി-കാമറൂണ്‍-11, സുരേഷ്‌്‌ റൈന-സി-ഹ്യൂഗ്‌സ്‌-ബി-നോഫ്‌കെ-9, യൂസഫ്‌ പത്താന്‍-സി-വൈറ്റ്‌-ബി-നോഫ്‌കെ-1,രോഹിത്‌ ശര്‍മ്മ-സി-ടെയിറ്റ്‌-ബി-ഗീവ്‌സ്‌-42, സാഹ-നോട്ടൗട്ട്‌-27, ഇര്‍ഫാന്‍ പത്താന്‍-സി-നോഫ്‌കെ-ബി-ഹസ്സി-11, പിയൂഷ്‌ ചാവ്‌ല -എല്‍.ബി.ഡബ്ല്യ-ബി-ഹസ്സി-8, പ്രവീണ്‍ കുമാര്‍ -സ്റ്റംമ്പ്‌ഡ്‌ റോഞ്ചി-ബി-വൈറ്റ്‌-2. വിക്കറ്റ്‌ പതനം: 1-2 (കാര്‍ത്തിക്‌), 2-6 (നയാര്‍), 3-14 (ഉത്തപ്പ), 4-33 (തേജ), 5-62 (റൈന), 6-65 (യൂസഫ്‌), 7-105 (രോഹിത്‌), 8-128 (ഇര്‍ഫാന്‍), 9-142 (ചാവ്‌ല), 10-147 (പ്രവീണ്‍). ബൗളിംഗ്‌: ടെയിറ്റ്‌ 5-0-22-1, ഗീവ്‌സ്‌ 6-0-41-3, കാമറൂണ്‍ 6-2-21-1. നോഫ്‌കെ 4-0-31-2, വൈറ്റ്‌ 6-0-17-1, ഹസ്സി 5-1-14-2

ക്രീസ്‌ കാലം
കൃഷ്‌ണമാചാരി ശ്രീകാന്ത്‌ പുതിയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍
മുംബൈ: ദിലീപ്‌ വെംഗ്‌സാര്‍ക്കറില്‍ നിന്നും ബാറ്റണ്‍ കൃഷ്‌ണമാചാരി ശ്രികാന്തിലേക്ക്‌... ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ സെലക്ഷന്‍ കമ്മിറ്റിയുടെ പുതിയ ചെയര്‍മാന്‍ തമിഴ്‌നാട്ടുകാരനായ കൃഷ്‌ണമാചാരി ശ്രീകാന്തായിരിക്കും. ഔദ്യോഗിക പ്രഖ്യാപനം ഇന്നാരംഭിക്കുന്ന ക്രിക്കറ്റ്‌ ബോര്‍ഡ്‌ വാര്‍ഷിക ജനറല്‍ ബോഡിയിലുണ്ടാവും. പുതിയ സെലക്ഷന്‍ കമ്മിറ്റിയില്‍ പശ്ചിമ മേഖലയെ പ്രതീനിധീകരിച്ച്‌ മുന്‍ ബംഗാള്‍ താരം സുരേന്ദര്‍ ബവെയും പൂര്‍വമേഖലയെ പ്രതിനിധീകരിച്ച്‌ രാജാ വെങ്കട്ടും ഉത്തരമേഖലയുടെ പ്രതിനിധിയായി മുന്‍ ഇന്ത്യന്‍ താരം യശ്‌പാല്‍ ശര്‍മയും മധ്യമേഖലയെ പ്രതീനിധീകരിച്ച്‌ സ്‌പിന്‍ ഇതിഹാസം നരേന്ദ്ര ഹിര്‍വാനിയും അംഗങ്ങളായിരിക്കും. സെലക്ടര്‍മാര്‍ക്കെല്ലാം വാര്‍ഷിക പ്രതിഫലമായി 25 ലക്ഷം രൂപയും ക്രിക്കറ്റ്‌ ബോര്‍ഡ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.
ടെലിവിഷന്‍ കമന്റേറ്ററായ ശ്രീകാന്ത്‌ തുടക്കത്തില്‍ ചെയര്‍മാന്‍ സ്ഥാനത്തോട്‌ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. നിരവധി ചാനലുകളുമായി കരാര്‍ ഉണ്ടായിരുന്നതിനാലായിരുന്നു ഇത്‌. എന്നാല്‍ പിന്നീട്‌ അദ്ദേഹം സമ്മതം മൂളുകയായിരുന്നു. റൊട്ടേഷന്‍ അനുസരിച്ച്‌ ഇത്തവണ ചെയര്‍മാന്‍ഷിപ്പ്‌ ദക്ഷിണ മേഖലക്കായിരുന്നു. ശ്രീകാന്തിനൊപ്പം കര്‍ണ്ണാടകയുടെ മുന്‍താരം ബ്രിജേഷ്‌ പട്ടേലും ചെയര്‍മാനാവാന്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍ ശ്രീകാന്തിനാണ്‌ കൂടുതല്‍ പിന്തുണ ലഭിച്ചത്‌.
ഇന്ത്യന്‍ ക്രിക്കറ്റിന്‌ ആക്രമണത്തിന്റെ പുതിയ മുഖം നല്‍കിയ ബാറ്റ്‌സ്‌മാനാണ്‌ ശ്രീകാന്ത്‌. സുനില്‍ ഗവാസ്‌്‌കറും കപില്‍ദേവും കത്തിനിന്ന കാലത്ത്‌ ഓപ്പണറുടെ വേഷത്തില്‍ തകര്‍പ്പന്‍ ബാറ്റിംഗിന്റെ വക്താവായാണ്‌ ക്രിസ്‌ തിളങ്ങിയത്‌. 1983 ല്‍ ലോകകപ്പ്‌ സ്വന്തമാക്കിയ ഇന്ത്യന്‍ സംഘത്തില്‍ അംഗമായിരുന്നു. ക്ലൈവ്‌ ലോയിഡ്‌ നയിച്ച്‌ വിന്‍ഡീസിനെതിരായ ഫൈനലില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ്‌ നേടിയതും ശ്രീകാന്തായിരുന്നു. സ്വന്തം അഭിപ്രായങ്ങള്‍ വെട്ടിതുറന്ന്‌ പറയുന്ന ശ്രീകാന്തിന്‌ പുതിയ ജോലിയില്‍ എത്രമാത്രം നീതിപുലര്‍ത്താനാവും എന്നതാണ്‌ അദ്ദേഹത്തെ പരിചയമുള്ളവര്‍ ആകാംക്ഷയോടെ ചോദിക്കുന്നത്‌. വെംഗ്‌സാര്‍ക്കര്‍ നയിച്ച നിലവിലെ സെലക്‌ഷന്‍ കമ്മിറ്റിയില്‍ വെങ്കടപതി രാജു, സന്‍ജയ്‌ ജഗ്‌ദാലെ, രണ്‍ദീപ്‌ ബിസ്വാള്‍, ഭൂപിന്ദര്‍സിംഗ്‌ എന്നിവരായിരുന്നു അംഗങ്ങള്‍. ഇവരില്‍ ആരെയും നിലനിര്‍ത്തിയിട്ടില്ല.
ഇന്നാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വാര്‍ഷിക ജനറല്‍ ബോഡി ആരംഭിക്കുന്നത്‌. യോഗത്തില്‍ വെച്ച്‌ ബോര്‍ഡിന്റെ പുതിയ പ്രസിഡണ്ടായി ശശാങ്ക്‌ മനോഹര്‍ ചുമതലയേല്‍ക്കും

സൈന സെമിയില്‍
ന്യൂഡല്‍ഹി: ചൈന മാസ്‌റ്റേഴ്‌സ്‌ സൂപ്പര്‍ സീരിസില്‍ ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ അട്ടിമറി വിജയവുമായി സെമിയില്‍. ലോക ആറാം നമ്പര്‍ താരമായ ചൈനയുടെ ലിന്‍ സുവിനെ പരാജയപ്പെടുത്തിയാണ്‌ സൈന കരുത്ത്‌ പ്രകടിപ്പിച്ചത്‌. ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ അല്‍ഭുത പ്രകടനങ്ങളുമായി ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ സൈന അതേ പ്രകടനമാണ്‌ ആവര്‍ത്തിക്കുന്നത്‌. ലോക റാങ്കിംഗില്‍ പന്ത്രണ്ടാം സ്ഥാനത്തുളള സൈന ഇവിടെ ഏഴാം സീഡാണ്‌. സ്വന്തം നാട്ടുകാരുടെ പിന്തുണയില്‍ കളിച്ച ലിന്‍ സൂവിനെ 21-16, 23-21, 21-18 എന്ന സ്‌ക്കോറിനാണ്‌ സൈന പരാജയപ്പെടുത്തിയത്‌. ഹോംഗ്‌കോംഗില്‍ നിന്നുള്ള മി ഷോവാണ്‌ സെമിയില്‍ സൈനയുടെ പ്രതിയോഗി. ഇവിടെ രണ്ടാം റാങ്കുകാരിയായ ഹോംഗ്‌കോംഗ്‌ താരം ക്വാര്‍ട്ടറില്‍ ചൈനയുടെ രണ്ടാം നമ്പര്‍ താരം ലി ലൂനിനെയാണ്‌ പരാജയപ്പെടുത്തിയത്‌. കഴിഞ്ഞയാഴ്‌്‌ച നടന്ന ചൈനീസ്‌ തായ്‌പെയ്‌ ഓപ്പണില്‍ കിരീടം സ്വന്തമാക്കിയ സൈന ജപ്പാന്‍ സൂപ്പര്‍ സീരിസില്‍ പരാജയപ്പെട്ടിരുന്നു.

സച്ചിന്‍ കളിക്കും
മുംബൈ: കൈക്കുഴയിലെ വേദന കാരണം ഇറാനി ട്രോഫി ക്രിക്കറ്റില്‍ നിന്നും പിന്മാറിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഓസ്‌ട്രലിയക്കെതിരായ പരമ്പരയില്‍ കളിക്കും. ടെസ്റ്റ്‌ പരമ്പരക്ക്‌ മുന്നോടിയായി ദേശീയ ക്രിക്കറ്റ്‌ അക്കാദമിയില്‍ നടക്കുന്ന പരിശീലന ക്യാമ്പില്‍ സച്ചിന്‍ പങ്കെടുക്കുമെന്ന്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ സെക്രട്ടി നിരഞ്‌ജന്‍ഷാ അറിയിച്ചു. ശ്രീലങ്കയില്‍ വെച്ചേറ്റ പരുക്കില്‍ നിന്ന്‌്‌ സച്ചിന്‍ പൂര്‍ണ്ണമായും മോചിതനായതായി ഇന്ത്യന്‍ ടീം ഫിസിയോ പോള്‍ ക്ലോസ്‌ ബോര്‍ഡിന്‌ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌. ലങ്കക്കെതിരായ മൂന്നാം ടെസ്‌റ്റിനിടെ ഫീല്‍ഡ്‌ ചെയ്യുമ്പോഴാണ്‌ സച്ചിന്‌ പരുക്കേറ്റത്‌.

ധോണി ഷോ
ബറോഡ:റെസ്‌റ്റ്‌ ഓഫ്‌ ഇന്ത്യക്കും ഇറാനി ട്രോഫിക്കും മധ്യേ ഗൗതം ഗാംഭീര്‍ എന്ന തടസ്സം മാത്രം. തകര്‍പ്പന്‍ പോരാട്ടം മൂന്നാം ദിനം പിന്നിടുമ്പോള്‍ ഡ്രൈവിംഗ്‌ സീറ്റില്‍ അനില്‍ കുംബ്ലെയും സംഘവും തന്നെയാണ്‌. വിജയിക്കാന്‍ 378 റണ്‍സ്‌ ആവശ്യമായ ഡല്‍ഹി മൂന്നാം ദിവസം കളി നിര്‍ത്തുമ്പോല്‍ മൂന്ന്‌ വിക്കറ്റിന്‌ 113 റണ്‍സ്‌ എന്ന നിലയിലാണ്‌. ക്യാപ്‌്‌റ്റന്‍ വിരേന്ദര്‍ സേവാഗ്‌ പുറത്തായ സാഹചര്യത്തില്‍ അര്‍ദ്ധസെഞ്ച്വറിയുമായി പൊരുതി നില്‍ക്കുന്ന ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗാംഭീറിലാണ്‌ ടീമിന്റെ പ്രതീക്ഷകള്‍. മല്‍സരം രണ്ട്‌ ദിവസം ബാക്കിനില്‍ക്കെ ഡല്‍ഹിക്ക്‌ ജയിക്കാന്‍ ഇനിയും 265 റണ്‍സ്‌ വേണം.
302 റണ്‍സാണ്‌ റെസ്‌റ്റ്‌ ഓഫ്‌ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ കരസ്ഥമാക്കിയത്‌. ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്ര സിംഗ്‌ ധോണിയുടെ വെടിക്കെട്ട്‌ പ്രകടനമാണ്‌ രണ്ടാം ഇന്നിംഗ്‌സില്‍ റെസ്‌റ്റിന്‌ കരുത്തായത്‌. മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്‌ 69 റണ്‍സ്‌ സ്വന്തമാക്കി.
നാലാം വിക്കറ്റ്‌ ലക്ഷ്‌മണിന്റെ രൂപത്തില്‍ നഷ്ടമായ ശേഷം ക്രിസിലെത്തിയ ധോണി ദ്രാവിഡിനൊപ്പം ഏകദിന ശൈലിയില്‍ ആഞ്ഞടിച്ച കാഴ്‌ച്ചയായിരുന്നു മൂന്നാം ദിനത്തെ ആവേശഭരിതമാക്കിയത്‌. ധോണി വരുമ്പോള്‍ സ്‌ക്കോര്‍ നാല്‌ വിക്കറ്റിന്‌ 227 റണ്‍സായിരുന്നു. ഡല്‍ഹി ബൗളിംഗ്‌ നിരയിലെ ദുര്‍ബല കണ്ണിയായ സേവാഗിനെ തെരഞ്ഞ്‌പിടിച്ചായിരുന്നു ധോണിയുടെ ആക്രമണം. സ്വിപ്പ്‌ ചെയ്‌തും പുള്‍ ചെയ്‌തും സേവാഗിന്റെ പന്തുകള്‍ അതിര്‍ത്തി കടത്തിയ റാഞ്ചിക്കാരന്‍ സൈഡ്‌ സ്‌ക്രീനിന്‌ മുകളിലൂടെ പന്തിനെ ഗ്യാലറിയിലുമെത്തിച്ചു. മറുഭാഗത്ത്‌ ലെഗ്‌സ്‌പിന്നര്‍ ചൈതന്യ നന്ദ മനോഹരമായി ബൗള്‍ ചെയ്യവെയാണ്‌ സേവാഗ്‌ ബുദ്ധശൂന്യത കാട്ടിയത്‌. ലോംഗ്‌ ഓഫ്‌ ബൗണ്ടറിയിലൂടെ നന്ദയെ സിക്‌സറിന്‌ പറത്തിയ ധോണി സേവാഗിനെ റിവേഴ്‌സ്‌ സ്വീപ്പ്‌ ചെയ്‌താണ്‌ അര്‍ദ്ധശതകം പിന്നിട്ടത്‌. ആശിഷ്‌ നെഹ്‌റയെയും ഇശാന്ത്‌ ശര്‍മയെയും ധോണി വെറുതെ വിട്ടില്ല. അവസാനം ഇശാന്തിന്റെ പന്തില്‍ പുറത്താവുമ്പോഴേക്കും ടീമിന്‌ മികച്ച സ്‌ക്കോര്‍ വൈസ്‌ ക്യാപ്‌റ്റന്‍ നല്‍കിയിരുന്നു.
യഥാര്‍ത്ഥ ടെസ്റ്റ്‌ ക്രിക്കറ്റര്‍ ശൈലിയിലാണ്‌ ദ്രാവിഡ്‌ കളിച്ചത്‌. അപകടകാരിയായ ഡല്‍ഹി സ്‌പിന്നര്‍ നന്ദക്കെതിരെ അതീവ ജാഗ്രതയില്‍ കളിച്ച ദ്രാവിഡ്‌ സേവാഗിനെയാണ്‌ നോട്ടമിട്ടത്‌. ദ്രാവിഡും ധോണിയും പോയ ശേഷം റെസ്‌റ്റിന്റെ വാലറ്റത്തില്‍ മുനാഫ്‌ പട്ടേലും ആര്‍.പി സിംഗും ചെറുത്ത്‌നില്‍പ്പ്‌ പ്രകടിപ്പിച്ചപ്പോള്‍ ഈ കൂട്ടുകെട്ട്‌ തകര്‍ത്തും നന്ദയായിരുന്നു. മൊത്തം അഞ്ച്‌ വിക്കറ്റുകളാണ്‌ യുവസ്‌പിന്നര്‍ വീഴ്‌ത്തിയത്‌.
വലിയ ബാധ്യതയില്‍ രണ്ടാം ഇന്നിംഗ്‌സ്‌ ആരംഭിച്ച ഡല്‍ഹിക്കായി ഗാംഭീറിനൊപ്പം സേവാഗാണ്‌ എത്തിയത്‌. ഫീല്‍ഡിംഗിനിടെ പരുക്കേറ്റ ആകാശ്‌ ചോപ്രക്ക്‌ പകരം വന്ന സേവാഗിന്‌ സഹീര്‍ഖാന്റെ ന്യൂബോള്‍ സ്‌പെല്‍ അതിജീവിക്കാനായില്ല. വിരാത്‌ കോഹ്‌ലിക്കെതിരെയും ഇതേ ആയുധമാണ്‌ സഹീര്‍ പ്രയോഗിച്ചത്‌.
രണ്ട്‌ വിക്കറ്റുകള്‍ പെട്ടെന്ന്‌ നിലംപൊത്തിയ ശേഷം ഗാംഭീര്‍ സമര്‍ദ്ദം പ്രകടിപ്പിക്കാതെ കളിച്ചു. രണ്ടാം ദിവസം നാല്‌ വിക്കറ്റുമായി റെസ്റ്റിന്‌ കരുത്തേകിയ മുനാഫ്‌ പട്ടേലിന്‌ ഇന്നലെ കാര്യമായൊന്നും ചെയ്യാനായില്ല. ഇന്ന്‌ ഗാംഭീറിന്റെ വിക്കറ്റ്‌ പെട്ടെന്ന്‌ നേടുന്ന പക്ഷം റെസ്റ്റിന്‌ ഇറാനി ട്രോഫി നിലനിര്‍ത്തനാവും.

സ്‌ക്കോര്‍ബോര്‍ഡ്‌: റെസ്‌റ്റ്‌ ഓഫ്‌ ഇന്ത്യ-ഒന്നാം ഇന്നിംഗ്‌സ്‌ 252. ഡല്‍ഹി 177. റെസ്‌റ്റ്‌ ഓഫ്‌ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ്‌: ജാഫര്‍-സി-ചോപ്ര-ബി-സാംഗ്‌വാന്‍-21, രാഹുല്‍ ദ്രാവിഡ്‌-സി-ചോപ്ര-ബി-നന്ദ-69, ബദരീനാഥ്‌-ബി-ഇശാന്ത്‌-36, കൈഫ്‌--സി-ബിഷ്‌ത്‌-ബി-ഇശാന്ത്‌-0, ലക്ഷ്‌മണ്‍-സി-സബ്‌-ബി-നന്ദ-18, ധോണി-സി-കോഹ്‌ലി-ബി-ഇശാന്ത്‌-84, കുംബ്ലെ-എല്‍.ബി.ഡബ്ല്യൂ-ബി-നന്ദ-9, ഹര്‍ഭജന്‍-സി-മന്‍ഹാസ്‌-ബി-നന്ദ-0, സഹീര്‍-ബി-നെഹ്‌റ-4, ആര്‍.പി സിംഗ്‌-എല്‍.ബി.ഡബ്ല്യൂ-ബി-നന്ദ-24, മുനാഫ്‌-നോട്ടൗട്ട്‌-1, എക്‌സ്‌ട്രാസ്‌-36. ആകെ 92.5 ഓവറില്‍ 302. വിക്കറ്റ്‌ വീഴ്‌ച്ച: 1-44 (ജാഫര്‍), 2-111 (ബദരീനാഥ്‌), 3-111 (കൈഫ്‌), 4-152 (ലക്ഷ്‌മണ്‍), 5-207 (ദ്രാവിഡ്‌), 6-241 (കുംബ്ലെ), 7-241 (ഹര്‍ഭജന്‍), 8-261 (സഹീര്‍), 9-277 (ധോണി), 10-302 (ആര്‍.പി). ബൗളിംഗ്‌: നെഹ്‌റ 20-1-84-1, ഇശാന്ത്‌ 21-7-52-3, നന്ദ 26.5-8-48-5, സാംഗ്‌വാന്‍ 11-0-35-1, സേവാഗ്‌ 12-2-55-0, ഭാട്ടിയ 2-0-3-0.
ഡല്‍ഹി രണ്ടാം ഇന്നിംഗ്‌സ്‌: ഗാംഭീര്‍-നോട്ടൗട്ട്‌-51, സേവാഗ്‌-എല്‍.ബി.ഡബ്ല്യൂ-ബി-സഹീര്‍-3, കോഹ്‌ലി-എല്‍.ബി.ഡബ്ല്യൂ-ബി-സഹീര്‍-16, ഭാട്ടിയ-സി-ധോണി-ബി-ഹര്‍ഭജന്‍-31, എക്‌സ്‌ട്രാസ്‌ 12, ആകെ 31 ഓവറില്‍ മൂന്ന്‌ വിക്കറ്റിന്‌ 113. വിക്കറ്റ്‌ പതനം: 1-5 (സേവാഗ്‌), 2-37 (കോഹ്‌ലി), 3-113 (ബാട്ടിയ).
ബൗളിംഗ്‌: സഹീര്‍ 8-0-18-2, ആര്‍.പി 8-0-37-0, മുനാഫ്‌ 6-1-23-0, കുംബ്ലെ 5-1-14-0, ഹര്‍ഭജന്‍ 4-2-11-1

സ്‌പോര്‍ട്ടിംഗ്‌, ഈസ്‌റ്റ്‌ ബംഗാള്‍ ജയിച്ചു
മഡ്‌ഗാവ്‌, കൊല്‍ക്കത്ത: ഐ ലീഗ്‌ ഫുട്‌ബോളിന്റെ ഉദ്‌ഘാടന ദിനത്തില്‍ കരുത്തര്‍ക്ക്‌ വിജയം. മഡ്‌ഗാവിലെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന വിരസമായ മല്‍സരത്തില്‍ ഇഞ്ച്വറി ടൈം ഗോളില്‍ സ്‌പോര്‍ട്ടിംഗ്‌ ഗോവ നാട്ടുകാരായ വാസ്‌ക്കോയെ പരാജയപ്പെടുത്തിയപ്പോള്‍ ബര്‍സാത്തില്‍ മുന്‍ ചാമ്പ്യന്മരായ ഈസ്‌റ്റ്‌ ബംഗാള്‍ ചിരാഗ്‌ യുനൈറ്റഡിനെ മൂന്ന്‌ ഗോളിന്‌ മുക്കി.
നെഹ്‌റു സ്‌റ്റേഡിയത്തില്‍ നട്ടുച്ചക്ക്‌ നടന്ന ആദ്യ മല്‍സരം വിരസവും ഏറെകൂറെ ശൂന്യവുമായിരുന്നു. ഉദ്‌ഘാടന മല്‍സരത്തിന്റെ ആവേശമൊന്നും കണ്ടില്ല. ഇത്തവണ ഫസ്‌റ്റ്‌ ഡിവിഷനിലേക്ക്‌ പ്രൊമോട്ട്‌ ചെയ്യപ്പെട്ട വാസ്‌ക്കോ പൊരുതി നില്‍ക്കാനാണ്‌ ശ്രമിച്ചത്‌. സ്‌പോര്‍ട്ടിംഗ്‌ ആദ്യ പകുതിയില്‍ എതിരാളികളെ പഠിച്ചാണ്‌ രണ്ടാം പകുതിയില്‍ ആക്രമണത്തിന്‌ തുനിഞ്ഞത്‌. 91-ാം മിനുട്ടില്‍ എലിജ ഒബാഗ്‌ മിറോ ജൂനിയറാണ്‌ അവരുടെ നിര്‍ണ്ണായക ഗോള്‍ നേടിയത്‌.
വാസ്‌ക്കോയുടെ വല കാത്ത ലക്ഷ്‌മികാന്ത്‌ കാട്ടിമണി മല്‍സരത്തിലുടനീളം അപാര ഫോമില്‍ പന്തിനെ അകറ്റിനിര്‍ത്തിയെങ്കിലും അവസാനത്തില്‍ പിഴച്ചു. പശ്ചിമ ബംഗാളുകാരനായ മിനാന്‍ഷു ഭട്ടാചാര്യ നിയന്ത്രിച്ച മല്‍സരത്തില്‍ രണ്ട്‌ പേര്‍ മഞ്ഞക്കാര്‍ഡ്‌ കണ്ടു. വാസ്‌ക്കോയുടെ അഭിഷേക്‌ യാദവും സ്‌പോര്‍ട്ടിംഗിന്റെ ഫിലിപ്പ്‌ ഗോമസും. വാസ്‌ക്കോയുടെ കോവാന്‍ ലോറന്‍സാണ്‌ കളിയിലെ കേമന്‍.
ചിരാഗ്‌ എന്ന കന്നിക്കാരെ ഇല്ലാതാക്കുന്ന പ്രകടനമാണ്‌ ഈസ്‌റ്റ്‌ ബംഗാള്‍ നടത്തിയത്‌. പത്താം മിനുട്ടില്‍ സുര്‍കുമാര്‍ സിംഗിലുടെ അവര്‍ ഗോള്‍വേട്ട തുടങ്ങി. ഒമ്പത്‌ മിനുട്ട്‌ കഴിഞ്ഞ്‌ യാക്കൂബ്‌ യൂസഫ്‌ രണ്ടാം ഗോള്‍ നേടി. ഇന്ത്യന്‍താരം സുനില്‍ ചേത്രിയുടെ വകയായിരുന്നു മൂന്നാം ഗോള്‍.
ഇന്ന്‌ മഡ്‌ഗാവില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ മഹീന്ദ്രയെയും മോഹന്‍ബഗാന്‍ മുംബൈ എഫ്‌.സിയെയും നേരിടും. അതിനിടെ ഏ.എഫ്‌.സി കപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിന്‌ ശേഷം മടങ്ങിയെത്തിയ ഡെംപോ ഗോവയുടെ കോച്ച്‌ ആര്‍മാന്‍ഡോ കൊളോസോ ഐ-ലീഗിലെ കിരീടം നിലനിര്‍ത്തുകയല്ല, ഏ.എഫ്‌.സി കപ്പ്‌ സ്വന്തമാക്കുകയാണ്‌ ടീമിന്റെ പ്രധാന ലക്ഷ്യമെന്ന്‌ വ്യക്തമാക്കി. ഒക്ടോബര്‍ ഏഴിനും ഇരുപത്തിയൊന്നിനുമായാണ്‌ ഡെംപോയുടെ ഏ.എഫ്‌.സി സെമി. എതിരാളികള്‍ ലെബനാനിലെ സഫ ക്ലബാണ്‌. ഇന്ത്യയില്‍ എല്ലാവര്‍ക്കും ഡെംപോയെ അറിയാം. വിദേശത്ത്‌ പ്രശസ്‌തി നേടുകയാണ്‌ പ്രധാനമെന്ന്‌ കോച്ച്‌ പറഞ്ഞു.
പ്രിമിയര്‍ ലീഗ്‌ ഇന്നത്തെ മല്‍സരങ്ങള്‍
ആഴ്‌സനല്‍-ഹള്‍, ആസ്റ്റണ്‍വില്ല-സുതര്‍ലാന്‍ഡ്‌, എവര്‍ട്ടണ്‍-ലിവര്‍പൂള്‍, ഫുള്‍ഹാം-വെസ്റ്റ്‌ഹാം, മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌-ബോള്‍ട്ടണ്‍, മിഡില്‍സ്‌ബോറോ-വെസ്‌റ്റ്‌ ബ്രോം, ന്യൂകാസില്‍-ബ്ലാക്‌ബര്‍ണ്‍, സ്‌റ്റോക്‌-ചെല്‍സി
സ്‌പാനിഷ്‌ ലീഗില്‍ ഇന്ന്‌
എസ്‌പാനിയോള്‍-ബാര്‍സ, റയല്‍ ബെറ്റിസ്‌-റയല്‍ മാഡ്രിഡ്‌, സ്‌പോര്‍ട്ടിംഗ്‌ ഗിജോണ്‍-വില്ലാറയല്‍

Thursday, September 25, 2008

MUNAF DAY


മുനാഫ്‌
ബറോഡ: മുനാഫ്‌ മൂസ്സ പട്ടേലിന്‌ മുന്നില്‍ വിരേന്ദര്‍ സേവാഗിന്റെ ഡല്‍ഹി സംഘം തകര്‍ന്നടിഞ്ഞപ്പോള്‍ ഇറാനി ട്രോഫി ക്രിക്കറ്റിന്റെ രണ്ടാം ദിനം റെസ്റ്റ്‌ ഓഫ്‌ ഇന്ത്യ സ്വന്തമാക്കി. രഞ്‌ജി ചാമ്പ്യന്മാരായ ഡല്‍ഹിയുടെ ഒന്നാം ഇന്നിംഗ്‌സ്‌ 177 റണ്‍സില്‍ അവസാനിപ്പിച്ച്‌ വിലപ്പെട്ട 75 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ്‌ ലീഡ്‌ സ്വന്തമാക്കിയ അനില്‍ കുംബ്ലെയും സംഘവും രണ്ടാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റ്‌ നഷ്ടത്തില്‍ 99 റണ്‍സ്‌ സ്വന്തമാക്കിയിട്ടുണ്ട്‌. മൊത്തം 174 റണ്‍സിന്റെ ലീഡുമായി മല്‍സരത്തില്‍ സൂപ്പര്‍താരനിര പിടിമുറുക്കി കഴിഞ്ഞു.
ഒന്നാം ദിവസം ബൗളിംഗ്‌ മികവില്‍ റെസ്‌റ്റിന്റെ പുകള്‍പെറ്റ ബാറ്റിംഗ്‌ നിരയെ വരിഞ്ഞ്‌ മുറുക്കിയ ഡല്‍ഹിക്കാര്‍ക്ക്‌ നല്ല തുടക്കവും വേഗതയും ലഭിച്ചിരുന്നു. പക്ഷേ രണ്ടാം സെഷനില്‍ അവര്‍ മുനാഫിന്റെ മീഡിയം പേസിന്‌ മുന്നില്‍ തലവെച്ചു.
വിക്കറ്റ്‌ നഷ്ടമാവാതെ 22 റണ്‍സ്‌ എന്ന നിലയില്‍ ഇന്നിംഗ്‌സ്‌ പുനരാരംഭിച്ച ഡല്‍ഹിക്ക്‌ തുടക്കത്തില്‍ തന്നെ ഗൗതം ഗാംഭീറിനെ നഷ്‌ടമായിരുന്നു. സഹീര്‍ഖാന്റെ അതിവേഗതയുളള പന്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ സ്ലിപ്പില്‍ പിടി നല്‍കി. എന്നാല്‍ ദേശീയ നിരയിലേക്ക്‌ തിരിച്ചുവരാന്‍ പോരാടുന്ന ആകാശ്‌ ചോപ്ര ക്യാപ്‌റ്റന്‍ സേവാഗിനൊപ്പം പൊരുതി നിന്നപ്പോള്‍ കാര്യങ്ങള്‍ ഡല്‍ഹിക്ക്‌ അനുകൂലമായി മാറി. ചോപ്രയും (42), സേവാഗും (43) പുറത്തായതോടെ ചിത്രം മാറി. മധ്യനിരയും വാലറ്റവും ദയനീയതയുടെ പര്യായങ്ങളായി മാറി.
പിച്ചില്‍ നിന്ന്‌ കാര്യമായ പിന്തുണ മുനാഫിന്‌ ലഭിച്ചിരുന്നില്ല. പക്ഷേ അദ്ദേഹം സാഹചര്യം മനോഹരമായി പ്രയോജനപ്പെടുത്തി. സേവാഗ്‌ പുറത്തായപ്പോള്‍ ഡല്‍ഹി ബാറ്റ്‌സ്‌മാന്മാര്‍ പതറിയിരുന്നു. ആ പതര്‍ച്ചയിലേക്കാണ്‌ മുനാഫും സഹീറും ഹര്‍ഭജനും പന്തെറിഞ്ഞത്‌. ചോപ്രയും സേവാഗും നിലയുറപ്പിച്ച ഘട്ടത്തിലാണ്‌ കുംബ്ലെ മുനാഫിന്‌ പന്ത്‌ നല്‍കിയത്‌. റിവേഴ്‌സ്‌ സ്വിംഗും ഒപ്പം കൃത്യതയും സംയോജിപ്പിച്ചുളള ആക്രമണത്തില്‍ മുനാഫും ചോപ്രയും തമ്മിലിടഞ്ഞു. സ്വന്തം ബൗളിംഗ്‌ പോയന്റിലേക്ക്‌ മടങ്ങാന്‍ ചോപ്ര മുനാഫിന്‌ നിര്‍്‌ദ്ദേശം നല്‍കിയത്‌ ബഹളത്തിന്‌ കാരണമായി. സേവാഗ്‌ ഉടന്‍ തന്നെ ഇടപ്പെട്ടു. പക്ഷേ ഈ സംഭവം മുനാഫിന്‌ തുണയായി. ചോപ്രയുടെ ശ്രദ്ധ മാറിയപ്പോള്‍ വിക്കറ്റ്‌ മുനാഫിന്‌ ലഭിച്ചു. ഓഫ്‌ സൈഡില്‍ കുത്തിയ ഉയര്‍ന്ന പന്തിന്‌ ചോപ്ര ബാറ്റ്‌ വെക്കാന്‍ നിര്‍ബന്ധിതനായപ്പോള്‍ രണ്ടാം സ്ലിപ്പില്‍ മുഹമ്മദ്‌ കൈഫ്‌ എന്ന വിശ്വസ്‌തന്‌്‌ പിഴച്ചില്ല. വിക്കറ്റ്‌ നേട്ടം വാനിലുയര്‍ന്ന്‌ മുനാഫ്‌ ആഘോഷമാക്കി. പകരം വന്ന വിരാത്‌ കോഹ്‌ലിക്കെതിരെ കുംബ്ലെ ഫീല്‍ഡര്‍മാരെ ചുറ്റും നിരത്തി. മുനാഫ്‌ യുവതാരത്തിന്‌ നേരെ ബൗണ്‍സറാണ്‌ പായിച്ചത്‌. ബാറ്റില്‍ തട്ടിയ പന്ത്‌ ധോണിയുടെ കരങ്ങളില്‍.
സേവാഗിലായിരുന്നു ഡല്‍ഹിയുടെ പ്രതീക്ഷകളത്രയും. കുംബ്ലെയുടെ പന്തിനെ ക്രിസ്‌ വിട്ടിറങ്ങി സിക്‌സറിനും ബൗണ്ടറിക്കും പറത്തിയ സേവാഗിന്‌ പക്ഷേ ഇന്ത്യന്‍ നായകന്റെ ലെഗ്‌ ബ്രേക്കില്‍ തിരിഞ്ഞുനടക്കേണ്ടി വന്നു. ദ്രാവിഡിന്‌ ക്യാച്ച്‌. മുനാഫിന്റെ പന്തില്‍ മിഥുന്‍ മന്‍ഹാസിനെ ധോണി പിടിച്ചപ്പോള്‍ വാലറ്റത്തിന്റെ കഥ പെട്ടെന്ന്‌ കഴിഞ്ഞു.
രണ്ടാം ഇന്നിംഗ്‌സ്‌ ആരംഭിച്ച റെസ്റ്റിന്‌ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. വസീം ജാഫര്‍ പെട്ടെന്ന്‌ പുറത്തായതിന്‌ ശേഷം ദ്രാവിഡും ബദരീനാഥും ഉണര്‍ന്നു കളിച്ചതോടെ സേവാഗിന്റെ തന്ത്രങ്ങള്‍ പാളി.
സ്‌ക്കോര്‍ ബോര്‍ഡ്‌: റെസ്‌റ്റ്‌ ഓഫ്‌ ഇന്ത്യ-ഒന്നാം ഇന്നിംഗ്‌സ്‌ 252. ഡല്‍ഹി ഒന്നാം ഇന്നിംഗ്‌സ്‌: ആകാശ്‌്‌ ചോപ്ര-സി-കൈഫ്‌-ബി-മുനാഫ്‌-42, ഗാംഭീര്‍-സി-ദ്രാവിഡ്‌-ബി-സഹീര്‍-5, സേവാഗ്‌-സി-ദ്രാവിഡ്‌-ബി-കുംബ്ലെ-43, കോഹ്‌ലി-സി-ധോണി-ബി-മുനാഫ്‌-4, ഭാട്ടിയ-എല്‍.ബി.ഡബ്ല്യൂ-ബി-സഹീര്‍-17, മിഥുന്‍ മന്‍ഹാസ്‌-സി-ധോണി-ബി-മുനാഫ്‌-4, ബിഷ്‌ത്‌-സി-ബദരിനാഥ്‌-ബി-ഹര്‍ഭജന്‍-28, നന്ദ-സി-ജാഫര്‍-ബി-ഹര്‍ഭജന്‍-0, സാംഗ്‌വാന്‍-നോട്ടൗട്ട്‌-23, നെഹ്‌റ-ബി-മുനാഫ്‌-0, ഇശാന്ത്‌-എല്‍.ബി.ഡബ്ല്യൂ-ബി-കുംബ്ലെ-3, എക്‌സ്‌ട്രാസ്‌്‌്‌ -8, ആകെ 57 ഓവറില്‍ 177 റണ്‍സിന്‌ എല്ലാവരും പുറത്ത്‌. വിക്കറ്റ്‌ വീഴ്‌ച്ച: 1-23 (ഗാംഭീര്‍), 2-80 (ചോപ്ര), 3-96 (കോഹ്‌ലി), 4-96 (സേവാഗ്‌), 5-102 (മന്‍ഹാസ്‌), 6-138 (ഭാട്ടിയ), 7-139 (നന്ദ), 8-160 (ബിഷ്‌ത്‌), 9-161 (നെഹ്‌റ), 10-177 (ഇശാന്ത്‌). ബൗളിംഗ്‌: സഹീര്‍ 15-3-45-2, ആര്‍. പി സിംഗ്‌ 9-0-31-0, കുംബ്ലെ 11-2-34-2, മുനാഫ്‌ 9-0-31-4, ഹര്‍ഭജന്‍ 13-2-32-2. റെസ്‌റ്റ്‌ ഓഫ്‌ ഇന്ത്യ-രണ്ടാം ഇന്നിംഗ്‌സ്‌. ജാഫര്‍-സി-ചോപ്ര-ബി-സാംഗ്‌വാന്‍-21, ദ്രാവിഡ്‌-ബാറ്റിംഗ്‌-34, ബദരീനാഥ്‌-ബാറ്റിംഗ്‌-33. എക്‌സ്‌ട്രാസ്‌ 11, ആകെ 36 ഓവറില്‍ ഒരു വിക്കറ്റിന്‌ 99. വിക്കറ്റ്‌ വീഴ്‌ച്ച: 1-44 (ജാഫര്‍). ബൗളിംഗ്‌: നെഹ്‌റ 8-1-28-0, ഇശാന്ത്‌ 9-1-29-0, നന്ദ 10-2-15-0, സാംഗ്‌വാന്‍ 5-0-11-1, സേവാഗ്‌ 2-1-4-0, ഭാട്ടിയ 2-0-3-0.

ഐ റെഡി
മഡ്‌ഗാവ്‌: രണ്ടാമത്‌ ഐ ലീഗ്‌ ഫുട്‌ബോളിന്‌ ഇന്ന്‌ മഡ്‌ഗാവിലും കൊല്‍ക്കത്തയിലുമായി തുടക്കം. നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മല്‍സരത്തില്‍ പ്രൊമോട്ട്‌ ചെയ്യപ്പെട്ട വാസ്‌ക്കോ ഗോവ നാട്ടുകാരായ സ്‌പോര്‍ട്ടിംഗ്‌ ഗോവയെ എതിരിടുമ്പോള്‍ ബര്‍സാത്തില്‍ മുന്‍ ചാമ്പ്യന്മാരായ ഈസ്റ്റ്‌ ബംഗാള്‍ ചിരാഗ്‌ യുനൈറ്റഡുമായി കളിക്കും. പന്ത്രണ്ട്‌ ടീമുകളാണ്‌ ഇത്തവണ അങ്കക്കളത്തില്‍. ഹോം, എവേ മല്‍സരങ്ങളില്‍ മികവ്‌ തെളിയിക്കുന്നവര്‍ക്ക്‌ ചാമ്പ്യന്മാരാവാം. മല്‍സരങ്ങള്‍ സീ സപോര്‍ട്‌സില്‍ തല്‍സമയം.
ഒ.എന്‍.ജി .സി തന്നെയാണ്‌ ഇത്തവണയും രാജ്യത്തെ പരമോന്നത സോക്കര്‍ ചാമ്പ്യന്‍ഷിപ്പ്‌ സ്‌പോണ്‍സര്‍ ചെയ്യുന്നത്‌. കൂടുതല്‍ ആരാധകരെ ആകര്‍ഷിക്കാന്‍ മിക്ക മല്‍സരങ്ങളും ആഴ്‌ച്ചയുടെ അവസാനത്തിലാണ്‌ ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്‌. അതിനാല്‍ തന്നെ ചാമ്പ്യന്‍ഷിപ്പ്‌ എട്ട്‌ മാസത്തോളം ദീര്‍ഘിക്കും.
പ്രഥമ ഐ ലീഗ്‌ ചാമ്പ്യന്മാരായ ഡെംപോ ഗോവക്ക്‌ തന്നെയാണ്‌ ഇത്തവണയും വ്യക്തമായ സാധ്യതകള്‍. ആദ്യമായി ഏ.എഫ്‌.സി കപ്പ്‌ സെമി ഫൈനലില്‍ സ്ഥാനം നേടുന്ന ഇന്ത്യന്‍ ടീം എന്ന ഖ്യാതി സ്വന്തമാക്കിയ ഡെംപോക്ക്‌ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇനിയും മല്‍സരങ്ങളുളളതിനാല്‍ ഐ ലീഗ്‌ ഫിക്‌സ്‌ച്ചറില്‍ ഇനിയും മാറ്റത്തിന്‌ സാധ്യതയുണ്ടെന്ന്‌ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി ആല്‍ബെര്‍ട്ടോ കൊളോസോ പറഞ്ഞു. ഡെംപോ ഏ.എഫ്‌.സി കപ്പ്‌്‌ സെമിഫൈനലില്‍ എത്തിയത്‌ ഇന്ത്യന്‍ ഫുട്‌ബോളിന്‌ നേട്ടമാണ്‌. ഇത്‌ ഐ ലീഗിലെ ഫിക്‌സ്‌ച്ചറിനെ ബാധിക്കുമെങ്കിലും പരിഹാരം കാണാന്‍ ഇപ്പോള്‍ തന്നെ ശ്രമം തുടങ്ങിയതായി കൊളോസോ വ്യക്തമാക്കി.
മൊത്തം 12.5 ദശലക്ഷം രൂപയുടെ പ്രൈസ്‌മണിയാണ്‌ ഇത്തവണ നല്‍കുന്നത്‌. 60 ദശലക്ഷം രൂപയാണ്‌ സ്‌പോണ്‍സര്‍ഷിപ്പ്‌ ഇനത്തില്‍ ഒ.എന്‍.ജി.സി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‌ കൈമാറുന്നത്‌. ചാമ്പ്യന്മാര്‍ക്ക്‌ അഞ്ച്‌ ദശലക്ഷവും റണ്ണര്‍ അപ്പിന്‌ 2.8 ദശലക്ഷവും നല്‍കും. മല്‍സര വേദികളുടെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌. മുംബൈ കൂപ്പറേജ്‌ സ്റ്റേഡിയത്തില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ട്‌. കഴിഞ്ഞ ദിവസം ഐ ലീഗ്‌ അധികൃതര്‍ കൂപ്പറേജ്‌ സന്ദര്‍ശിച്ച്‌ സംതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. എന്തെങ്കിലും കാരണവശാല്‍ ഇവിടെ മല്‍സരങ്ങള്‍ നടത്താനായില്ലെങ്കില്‍ ഡല്‍ഹിയിലെ താവു ദേവിലാല്‍ സ്‌റ്റേഡിയത്തിലോ, അംബേദ്‌ക്കര്‍ സ്‌റ്റേഡിയത്തിലോ മല്‍സരങ്ങള്‍ നടക്കും.
ഐ ലീഗിനൊപ്പം ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്‌ ഒരുക്കത്തിനായും ഫെഡറേഷന്‍ ശ്രമങ്ങള്‍ ആരംഭിച്ചതായി പ്രസിഡണ്ട്‌ പ്രിയരഞ്‌ജന്‍ ദാസ്‌ മുന്‍ഷി അറിയിച്ചു.

ചര്‍ച്ചില്‍ കോച്ചിനെ പുറത്താക്കി
മഡ്‌ഗാവ്‌: ഐ ലീഗ്‌ ഫുട്‌ബോള്‍ തൊട്ടരികില്‍ നില്‍ക്കവെ പോയ വര്‍ഷത്തെ റണ്ണേഴ്‌സ്‌ അപ്പായ ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ ഗോവ നൈജീരിയന്‍ കോച്ചായ എമിക്ക എസുഗോയെ മാറ്റി. താരങ്ങളും കോച്ചും തമ്മിലുളള ബന്ധം വഷളായതിനെ തുടര്‍ന്നാണ്‌ കോച്ചിനെ പുറത്താക്കിയത്‌. ഡ്യൂറാന്‍ഡ്‌ കപ്പിനിടെ കോച്ച്‌ താരങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്ത്‌ വന്നിരുന്നു.

ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനല്‍ മുംബൈയില്‍
മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പ്രഥമ ചാമ്പ്യന്‍സ്‌ ലീഗ്‌ 20-20 ക്രിക്കറ്റ്‌ ചാമ്പ്യന്‍ഷിപ്പിലെ മല്‍സരങ്ങള്‍ മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലായി ഡിസംബര്‍ മൂന്ന്‌ മുതല്‍ പത്ത്‌ വരെ നടക്കും. അഞ്ച്‌ രാജ്യങ്ങളില്‍ നിന്നായി എട്ട്‌ ടീമുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ കസാശപ്പോരാട്ടം മുംബൈയിലായിരിക്കും. ആറ്‌ കോടിയോളം രൂപയായിരിക്കും ചാമ്പ്യന്മാര്‍ക്ക്‌ നല്‍കുകയെന്ന്‌ ചാമ്പ്യന്‍സ്‌ ലീഗ്‌ ചെയര്‍മാന്‍ ലളിത്‌ മോഡി വ്യക്തമാക്കി. എട്ട്‌ ടീമുകളെ രണ്ട്‌ ഗ്രൂപ്പുകളിലാക്കി തിരിക്കും. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട്‌ സ്ഥാനങ്ങള്‍ സ്വന്തമാക്കുന്നവര്‍ സെമി കളിക്കും.
പ്രഥമ ഐ.പി.എല്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ്‌ , റണ്ണര്‍ അപ്പായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌, എന്നിവരാണ്‌ ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ പ്രതിനിധികള്‍. ഓസ്‌ട്രേലിയയില്‍ നിന്ന്‌ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ വാരിയേഴ്‌സും വിക്ടോറിയ റേഞ്ചേഴ്‌സും പങ്കെടുക്കുമ്പോള്‍ ദക്ഷിമണാഫ്രിക്കയില്‍ നിന്നും ടൈറ്റാന്‍സും ഡോള്‍ഫിന്‍സും കളിക്കും. പാക്കിസ്‌താനിലെ ആഭ്യന്തര 20-20 ചാമ്പ്യന്മാരും ഇംഗ്ലണ്ടില്‍ നന്ന്‌ കൗണ്ടി ടീമായ മിഡില്‍സക്‌സും പങ്കെടുക്കും. മൊത്തം 15 മല്‍സരങ്ങളായിരിക്കും ചാമ്പ്യന്‍ഷിപ്പിലുണ്ടാവുക.

ഓസ്‌ട്രേലിയക്ക്‌ ഉയര്‍ന്ന പരിശീലന സംവിധാനങ്ങള്‍
ക്രിക്കറ്റ്‌ ബോര്‍ഡിന്‌ നീരസം
ന്യൂഡല്‍ഹി: ഇന്ത്യന്‍ പര്യടനത്തിന്‌ മുന്നോടിയായി രാജസ്ഥാനില്‍ പരിശീലനം തേടുന്ന ഓസ്‌ട്രേലിയന്‍ ടീമിനായി രാജസ്ഥാന്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ ഉയര്‍ന്ന സജ്ജീകരണങ്ങള്‍ നല്‍കുന്നതില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്‌ നിരസം. ഇന്ത്യ വിദേശത്ത്‌ കളിക്കാന്‍ പോവുമ്പോള്‍ എവിടെയും ഉയര്‍ന്ന പരിശീലന സജ്ജീകരണങ്ങള്‍ ലഭിക്കാറില്ലെന്നും രാജസ്ഥാന്‍ ക്രിക്കറ്റ്‌ അസോസിേയഷന്‍ ഓസ്‌ട്രേലിയന്‍ ആവശ്യത്തിനെല്ലാം വഴങ്ങുകയാണെന്നും ക്രിക്കറ്റ്‌ ബോര്‍ഡ്‌ ചീഫ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ പ്രൊഫസര്‍ രത്‌നാങ്കര്‍ ഷെട്ടി കുറ്റപ്പെടുത്തി. രാജസ്ഥാന്‍ ക്രിക്കറ്റ്‌ അസോസിയേഷന്റെ ക്രിക്കറ്റ്‌ അക്കാദമി കണ്‍ല്‍ട്ടന്റാണ്‌ ഗ്രെഗ്‌ ചാപ്പല്‍. അദ്ദേഹത്തിന്റെ സ്വാധീനത്തിന്‌ വിധേയരായിട്ടാണ്‌ രാജസ്ഥാന്‍കാര്‍ നീങ്ങുന്നതെന്നാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ പരാതി. രാജസ്ഥാന്‍ ക്രിക്കറ്റിനെ നയിക്കുന്നത്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിലെ ഉന്നതനായ ലളിത്‌ മോഡിയാണ്‌. മോഡിയും ക്രിക്കറ്റ്‌ ബോര്‍ഡിലെ ചില ഉന്നതരും തമ്മിലുളള അധികാര വടംവലിയുടെ ഭാഗമായാണ്‌ പുതിയ ആരോപണം.
ഓസ്‌ട്രേലിയയെ പോലെ ഒരു ടീം ഒരാഴ്‌ച്ച മുമ്പ്‌ ആദ്യമായാണ്‌ ഇന്ത്യയില്‍ വരുന്നത്‌. അവര്‍ക്ക്‌ ഉന്നത സൗകര്യങ്ങള്‍ നല്‍കുന്നതില്‍ തെറ്റില്ലെന്നാണ്‌ രാജസ്ഥാന്റെ നിലപാട്‌.


ഓസ്‌ട്രേലിയന്‍ പത്രങ്ങള്‍ ഇപ്പോള്‍ തന്നെ കുംബ്ലെക്ക്‌ മാര്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌. പരമ്പരയിലെ വില്ലന്‍ കുംബ്ലെ ആയിരിക്കുമെന്നാണ്‌ ഓസീസ്‌ പത്രമായ ഡെയ്‌ലി ടെലഗ്രാഫ്‌ വിലയിരുത്തിയത്‌. കുംബ്ലെയും ധോണിയുമാണ്‌ ഇന്ത്യന്‍ നിരയിലെ പ്രധാനികള്‍. ഇന്ത്യന്‍ പിച്ചുകളില്‍ കുംബ്ലെയുടെ ലെഗ്‌ സ്‌പിന്നിനെ സൂക്ഷിക്കണമെന്ന്‌ പത്രം മുന്നറിയിപ്പ്‌ നല്‍കുന്നു.

പാക്കിസ്‌താന്റെ മല്‍സരങ്ങള്‍ ഇനി ദുബായില്‍
ലാഹോര്‍: സുരക്ഷാ കാരണങ്ങളാല്‍ പാക്കിസ്‌താനിലേക്ക്‌ വരാന്‍ മടിക്കുന്ന ടീമുകള്‍ക്ക്‌ പാക്കിസ്‌താനെ ഇനി ദുബായില്‍ നേരിടാം. ദുബായ്‌ സ്‌പോര്‍ട്‌സ്‌്‌്‌്‌ സിറ്റിയുമായി ഒപ്പിട്ട കരാര്‍ പ്രകാരം പാക്കിസ്‌താന്റെ മല്‍സരങ്ങള്‍ ഇനി ഇവിടെയും നടക്കും. പുതിയ കരാര്‍ പ്രകാരം വിന്‍ഡീസ്‌ ടീം പാക്കിസ്‌താനെതിരെ അബുദാബിയില്‍ രണ്ട്‌ ടെസ്‌റ്റുകള്‍ കളിക്കുന്നുണ്ട്‌. നവംബറില്‍ മൂന്ന്‌ ഏകദിനങ്ങളും ഇവിടെ നടക്കും.

ഇന്ന്‌ ഇന്ത്യ-ഓസീസ്‌ ഫൈനല്‍
ചെന്നൈ: ഇന്ത്യ-ഓസട്രേലിയ സീനിയര്‍ ടീമുകള്‍ ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫിക്കായുളള ടെസ്‌റ്റ്‌ പരമ്പരക്ക്‌ ഒരുങ്ങുമ്പോള്‍ രണ്ട്‌ രാജ്യത്തെയും യുവതാരങ്ങളുടെ എ ടീമുകള്‍ ഇന്ന്‌ ചിദംബരം സ്‌റ്റേഡിയത്തില്‍ ത്രിരാഷ്‌ട്ര കപ്പിന്റെ ഫൈനലില്‍ ഏറ്റുമുട്ടുന്നു. ഫൈനലിന്‌ മുന്നോടിയായുളള മല്‍സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ഇന്ത്യക്കാണ്‌ ഫൈനലില്‍ നേരിയ മുന്‍ത്തൂക്കം. സുരേഷ്‌ റൈന, യൂസഫ്‌ പത്താന്‍, രോഹിത്‌ ശര്‍മ്മ തുടങ്ങിയ ബാറ്റ്‌സ്‌മാന്മാര്‍ ഫോമിലാണ്‌. ഡേവിഡ്‌ ഹസ്സിയിലാണ്‌ ഓസീസ്‌ പ്രതീക്ഷകള്‍.

Wednesday, September 24, 2008

AGAIN RO


റൊ കളിച്ചു, റെഡ്‌സ്‌ ജയിച്ചു
ഓള്‍ഡ്‌ ട്രാഫോഡ്‌: പരുക്കില്‍ നിന്ന്‌ മുക്തനായി കൃസ്റ്റിയാനോ റൊണാള്‍ഡോ കളിച്ച ആദ്യ മല്‍സരത്തില്‍ തന്നെ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്‌ തകര്‍പ്പന്‍ വിജയം. കാര്‍ലിംഗ്‌ കപ്പിന്റെ മൂന്നാം റൗണ്ട്‌ പോരാട്ടം ഇന്നലെ ഓള്‍ഡ്‌ ട്രാഫോഡില്‍ നടന്നപ്പോള്‍ 3-1ന്‌ മാഞ്ചസ്‌റ്റര്‍ പ്രീമിയര്‍ ലീഗ്‌ പ്രതിയോഗികളായ മിഡില്‍സ്‌ബോറോയെ വീഴ്‌ത്തി. ആഴ്‌സനല്‍ ആറ്‌ ഗോളിന്‌ ഷെഫീല്‍ഡ്‌ യുനൈറ്റഡിനെ കശക്കിയതും ശ്രദ്ധേയമായി.
മിഡില്‍സ്‌ബോറോക്കെതിരെ ഇരുപത്തിയഞ്ചാം മിനുട്ടില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ തകര്‍പ്പന്‍ ഗോളുമായി തിരിച്ചുവരവ്‌ അറിയിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ വെറ്ററന്‍ റ്യാന്‍ ഗിഗ്‌സ്‌, ബ്രസീലുകാരന്‍ നാനി എന്നിവര്‍ ലക്ഷ്യം കണ്ടു.
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിലും യുവേഫ ചാമ്പ്യന്‍സ്‌ ലീഗിലും തപ്പിതടഞ്ഞ മാഞ്ചസ്റ്ററിന്‌ സ്വന്തം മൈതാനത്തെ കാര്‍ലിംഗ്‌ പോരാട്ടത്തില്‍ വിജയം അഭിമാന പ്രശ്‌നമായിരുന്നു. അമ്പത്തിനാലായിരത്തോളം പേരാണ്‌ വിറൂറ്റ പോരാട്ടം ആസ്വദിക്കാന്‍ തിങ്ങിനിറഞ്ഞത്‌. അലക്‌സ്‌ ഫെര്‍ഗൂസണ്‍ തന്റെ ഏറ്റവും മികച്ച താരങ്ങളെയെല്ലാം അണിനിരത്തിയത്‌ മല്‍സരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ്‌. റൊണാള്‍ഡോക്കൊപ്പം നിമാഞ്ച വിദിക്‌, റ്യാന്‍ ഗിഗ്‌സ്‌, വെസ്‌ ബ്രൗണ്‍ എന്നിവരെയാണ്‌ ഇറക്കിയത്‌. മുന്‍നിരയില്‍ പത്തൊമ്പതുകാരനായ ഡാനി വെല്‍ബാക്കും ഗോള്‍വലയം കാക്കാന്‍ പതിനെട്ടുകാരനായ ബെന്‍ അമോസിനെയും ചുമതലപ്പെടുത്തി.
മാഞ്ചസ്റ്ററിന്റെ പ്രതീക്ഷകളത്രയും തലയിലേറ്റിയ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം പ്രതീക്ഷ തെറ്റിക്കാതെ എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്‌ മനോഹരമായ കാഴ്‌ച്ചയായിരുന്നു. കോര്‍ണര്‍ കിക്കില്‍ നിന്നും ഗിഗ്‌സ്‌ ഉയര്‍ത്തിയ പന്തിലേക്ക്‌ തല ഉയര്‍ത്തിയ കൃസ്റ്റിയാനോക്ക്‌ പിഴച്ചില്ല. കഴിഞ്ഞ സീസണിലെ യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനലില്‍ ചെല്‍സിക്കെതിരെ നേടിയ ഗോളിന്റെ അതേ പകര്‍പ്പ്‌. പക്ഷേ ഒന്നാം പകുതിക്കുളള വിസിലിന്‌ മുമ്പ്‌ ജോണ്‍സണ്‍ ബോറോയെ ഒപ്പമെത്തിച്ചു. റെഡ്‌സ്‌ പ്രതിരോധനിര അല്‍പ്പമാലസ്യം പ്ര ്‌കടിപ്പിച്ച സമയത്തായിരുന്നു ജോണ്‍സന്റെ ഹാഫ്‌ വോളി.
രണ്ടാം പകുതിയില്‍ മാഞ്ചസ്റ്ററിനായി കളം നിറഞ്ഞത്‌ ബ്രസീലുകാരനായ നാനിയായിരുന്നു. ഒന്നിന്‌ പിറകെ ഒന്നായി ചേതോഹരമായ മുന്നേറ്റങ്ങള്‍. റൊണാള്‍ഡോക്ക്‌ പകരം അറുപത്തിയൊന്നാം മിനുട്ടില്‍ കളത്തിലിറങ്ങിയ കാര്‍ലോസ്‌ ടെവസും നിരാശപ്പെടുത്തിയില്ല. എഴുപത്തിയൊമ്പതാം മിനുട്ടില്‍ ഗിഗ്‌സ്‌ അനുഭവസമ്പത്തിന്റെ കരുത്തുമായി റെഡ്‌സിന്‌ ലീഡ്‌ നല്‍കി. ലോംഗ്‌വിസിലിന്‌ തൊട്ട്‌ മുമ്പ്‌ നാനി തന്റെ ക്ലാസ്‌ ഗോളില്‍ തെളിയിച്ചു.
മറ്റ്‌ മല്‍സരങ്ങളില്‍ ആഴ്‌സനല്‍ ആറ്‌ ഗോളിന്‌ ഷെഫീല്‍ഡ്‌ യുനൈറ്റഡിനെയും ലിവര്‍പൂള്‍ 2-1ന്‌ ക്രൂവിനെയും ബര്‍ണ്‍്‌ലസി ഒരു ഗോളിന്‌ ഫുള്‍ഹാമിനെയും സെല്‍റ്റിക്‌ നാല്‌ ഗോളിന്‌ ലിവിംഗ്‌സ്‌റ്റണിനെയും പരാജയപ്പെടുത്തി. ആഴ്‌സനലിനായി അവരുടെ യുവനിരയാണ്‌ മിന്നിയത്‌. അരലക്ഷത്തിലധികം പ്രേക്ഷകരെ സാക്ഷിയാക്കി യുവതാരങ്ങളായ കാര്‍ലോസ്‌ വേല മൂന്ന്‌്‌ ഗോളുകളും നിക്കോളാസ്‌ ബെറ്റന്‍ഡര്‍ രണ്ട്‌ ഗോളും നേടി. ആദ്യ പകുതിയില്‍ ഗണ്ണേഴ്‌സ്‌ മൂന്ന്‌ ഗോളിന്‌ മുന്നിലായിരുന്നു. മല്‍സരം അര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 20 വാര അകലെ നിന്നും പായിച്ച ഫ്രികിക്കില്‍ ബെന്റ്‌നറാണ്‌ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. അടുത്ത മിനുട്ടില്‍ ക്ലോസ്‌ റേഞ്ചില്‍ നിന്നും അദ്ദേഹം ലീഡുയര്‍ത്തി. ഇടവേളക്ക്‌ തൊട്ട്‌ മുമ്പായിരുന്നു കാര്‍ലോസ്‌ വേലയുടെ ആദ്യ ഗോള്‍. പത്തൊമ്പതുകാരനായ വേല രണ്ടാം പകുതിയില്‍ രണ്ട്‌ വട്ടം വല ചലിപ്പിച്ചു.

സ്‌ക്കോര്‍ബോര്‍ഡ്‌
റെസ്‌റ്റ്‌ ഓഫ്‌ ഇന്ത്യ -ഒന്നാം ഇന്നിംഗ്‌സ്‌:
വസീം ജാഫര്‍-സി-കോഹ്‌ലി-ബി-നന്ദ-50, രാഹുല്‍ ദ്രാവിഡ്‌-എല്‍.ബി.ഡബ്ല്യൂ-ബി-ഇശാന്ത്‌-46, എസ്‌.ബദരീനാഥ്‌-ബി-ഇശാന്ത്‌-16, വി.വി.എസ്‌ ലക്ഷ്‌മണ്‍-സി-മന്‍ഹാസ്‌-ബി-സേവാഗ്‌-21, മുഹമ്മദ്‌ കൈഫ്‌ -സി-ഗാംഭീര്‍-ബി-നന്ദ-29, മഹേന്ദ്രസിംഗ്‌ ധോണി-സി-ചോപ്ര-ബി-സാംഗ്‌വാന്‍-5, അനില്‍ കുംബ്ലെ-സി-ബിഷ്‌ത്‌-ബി-സാംഗ്‌വാന്‍-9, ഹര്‍ഭജന്‍സിംഗ്‌-നോട്ടൗട്ട്‌-29, സഹീര്‍ഖാന്‍-സി-ബിഷ്‌ത്‌-ബി-സാംഗ്‌വാന്‍-0, ആര്‍.പി സിംഗ്‌-സി-ചോപ്ര-ബി-നന്ദ-18, മുനാഫ്‌ പട്ടേല്‍-ബി-ഇശാന്ത്‌-19, എക്‌സ്‌ട്രാസ്‌-13. ആകെ 81.3 ഓവറില്‍ 252.
വിക്കറ്റ്‌ വീഴ്‌ച്ച: 1-77 (ജാഫര്‍), 2-112 (ദ്രാവിഡ്‌), 3-127 (ബദരീനാഥ്‌), 4-162 (ലക്ഷ്‌മണ്‍), 5-172 (ധോണി), 6-186 (കുംബ്ലെ), 7-186 (കൈഫ്‌), 8-187 (സഹീര്‍),9-225 (ആര്‍.പി സിംഗ്‌), 10-252 (മുനാഫ്‌) ബൗളിംഗ്‌: ആശിഷ്‌ നെഹ്‌റ 14-2-59-0, ഇശാന്ത്‌ 12.3-5-22-3, പ്രദീപ്‌ സാംഗ്‌വാന്‍-15-1-57-3, രാഹുല്‍ ഭാട്ടിയ 4.5-0-28-0, സി.നന്ദ 27.1-3-60-3, സേവാഗ്‌ 8-1-22-1
ഡല്‍ഹി: ആകാശ്‌ ചോപ്ര-നോട്ടൗട്ട്‌-16, ഗാംഭീര്‍-നോട്ടൗട്ട്‌-4, എക്‌സ്‌ട്രാസ്‌ 1, ആകെ 5 ഓവറില്‍ വിക്കറ്റ്‌ പോവാതെ 21 റണ്‍സ്‌. ബൗളിംഗ്‌: സഹീര്‍ഖാന്‍ 2-1-8-0, ആര്‍.പി സിംഗ്‌ 2-0-7-0, കുംബ്ലെ 1-0-5-0

ഇറാനി
ബറോഡ: സൂപ്പര്‍ താരങ്ങളുടെ ഇറാനി ട്രോഫി അങ്കത്തിന്റെ ആദ്യ ദിനം അനില്‍ കുംബ്ലെയുടെ റെസ്‌റ്റ്‌ ഓഫ്‌ ഇന്ത്യക്ക്‌ അടിപതറി. 252 റണ്‍സില്‍ അവരുടെ ഇന്നിംഗ്‌സ്‌ അവസാനിപ്പിച്ച രഞ്‌ജി ചാമ്പ്യന്മാരായ ഡല്‍ഹി ആദ്യദിനത്തെ ബഹുമതികള്‍ സ്വന്തമാക്കി. സ്റ്റംമ്പെടുക്കുമ്പോള്‍ വിക്കറ്റ്‌ പോവാതെ ഡല്‍ഹി 21 റണ്‍സ്‌ നേടിയിട്ടുണ്ട്‌. ആകാശ്‌ ചോപ്ര (16), ഗൗതം ഗാംഭീര്‍ (4) എന്നിവരാണ്‌ ക്രീസില്‍.
ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത റെസ്‌റ്റ്‌ ഓഫ്‌ ഇന്ത്യക്ക്‌ നല്ല തുടക്കം പ്രയോജനപ്പെടുത്താനായില്ല. രണ്ട്‌ വിക്കറ്റിന്‌ 112 എന്ന നിലയില്‍ നിന്നുമവര്‍ 252 റണ്‍സിന്‌ എല്ലാവരും പുറത്തായി. അര്‍ദ്ധശതകം സ്വന്തമാക്കിയ ഓപ്പണര്‍ വസീം ജാഫര്‍ മാത്രമാണ്‌ പൊരുതിയത്‌. രാഹുല്‍ ദ്രാവിഡ്‌ (46), മുഹമ്മദ്‌ കൈഫ്‌ (29) എന്നിവരും പിടിച്ചുനിന്നു. ഡല്‍ഹിക്ക്‌ വേണ്ടി പ്രദീപ്‌ സാംഗ്‌വാന്‍, നന്ദ എന്നിവര്‍ മൂന്ന്‌ വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.
ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്കുളള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കാനായി സെലക്ടര്‍മാര്‍ ചര്‍ച്ചകള്‍ നടത്തുന്നതിനിടെ നടക്കുന്ന മല്‍സരമായതിനാല്‍ സമ്മര്‍ദ്ദം താരങ്ങളില്‍ പ്രകടമായിരുന്നു. വസീം ജാഫറും രാഹുല്‍ ദ്രാവിഡുമാണ്‌ ഇന്നിംഗ്‌സിന്‌ തുടക്കമിട്ടത്‌. ലങ്കന്‍ പര്യടനത്തിനുളള ഇന്ത്യന്‍ സംഘത്തില്‍ ഇടം ലഭിക്കാതിരുന്ന ജാഫര്‍ കരുതലോടെയാണ്‌ കളിച്ചത്‌. ദ്രാവിഡ്‌ പതിവ്‌ പോലെ പ്രതിരോധ ജാഗ്രതയില്‍ ബൗളര്‍മാര്‍ക്ക്‌ അവസരം നല്‍കിയില്ല. ആദ്യ ഡ്രിങ്ക്‌സ്‌ ബ്രേക്ക്‌ സമയത്ത്‌ റെസ്‌റ്റിന്റെ സ്‌ക്കോര്‍ വിക്കറ്റ്‌ പോവാതെ 22 റണ്‍സായിരുന്നു.
വിമര്‍ശകരുടെ മുന്നിലുള്ള ദ്രാവിഡ്‌ പ്രതിരോധ മികവ്‌ ആവര്‍ത്തിച്ചു തെളിയിച്ചു. ഇശാന്തിന്റെ വേഗതയേറിയ പന്തുകള്‍ക്ക്‌ മുന്നില്‍ അനുഭവസമ്പത്ത്‌ ആയുധമാക്കിയാണ്‌ മുന്‍ ക്യാപ്‌റ്റന്‍ കളിച്ചത്‌. 112 പന്തില്‍ നിന്ന്‌ അഞ്ച്‌ ബൗണ്ടറികള്‍ ഉള്‍പ്പെടെ 50 റണ്‍സ്‌ നേടിയ ജാഫറിന്റെ വിക്കറ്റാണ്‌ റെസ്റ്റിന്‌ ആദ്യം നഷ്ടമായത്‌. നന്ദയുടെ പന്തില്‍ കോഹ്‌ലിക്ക്‌ ജാഫര്‍ പിടിനല്‍കി.
ലഞ്ചിന്‌ പിരിയുമ്പോേള്‍ ജാഫറിന്റെ മാത്രം നഷ്‌ടത്തില്‍ 105 റണ്‍സ്‌ റെസ്റ്റ്‌ സ്വന്തമാക്കിയിരുന്നു. ലഞ്ചിന്‌ ശേഷമുളള സെഷനില്‍ ദ്രാവിഡിന്റെയും ബദരിനാഥിന്റെയും ലക്ഷ്‌മണിന്റെയും വിക്കറ്റുകള്‍ റെസ്റ്റിന്‌ നഷ്ട
മായി. തുടര്‍ന്ന്‌ മുഹമ്മദ്‌ കൈഫിലായി ഭാരം. ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ പൊരുതുന്ന ഉത്തര്‍ പ്രദേശുകാരന്‍ ലക്ഷ്‌മണ്‍, ധോണി, കുംബ്ലെ എന്നിവര്‍ക്കൊപ്പം പൊരുതാന്‍ ശ്രമിച്ചു. പക്ഷേ കാര്യമായ പിന്തുണ ലഭിച്ചില്ല. വാലറ്റത്തിലെ വിക്കറ്റുകളും പെട്ടെന്ന്‌ നഷ്‌ടമായപ്പോള്‍ റെസ്‌റ്റ്‌ തകര്‍ന്നു.
ഡല്‍ഹിക്കായി ബാറ്റേന്തിയ ചോപ്രയും ഗാംഭീറും പ്രതിരോധ ബാറ്റിംഗാണ്‌ നടത്തിയത്‌. സഹീര്‍ഖാനും ആര്‍.പി സിംഗിനും കുംബ്ലെക്കും അവര്‍ അവരസങ്ങള്‍ നല്‍കിയില്ല.

വിയേരക്ക്‌ കീഴില്‍ വീണ്ടും ഇറാഖ്‌
ബാഗ്‌ദാദ്‌: അഞ്ച്‌ വര്‍ഷം മുമ്പ്‌ പ്രസിഡണ്ട്‌ സദ്ദാം ഹുസൈന്‍ കൊല്ലപ്പെട്ടതിന്‌ ശേഷം ഇതാദ്യമായി ബാഗ്‌ദാദിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ ഇറാഖിന്റെ ഫുട്‌ബോള്‍ താരങ്ങള്‍ ഒത്തുചേര്‍ന്നു- വന്‍കരയിലെ ചാമ്പ്യന്‍പ്പട്ടം ടീമിന്‌ സമ്മാനിച്ച ബ്രസീലുകാരനായ കോച്ച്‌ ജോര്‍വാന്‍ വിയേരക്ക്‌ കീഴില്‍. കലാപബാധിത രാജ്യത്തെ ഏക വിനോദമായ ഫുട്‌ബോളിനെ പ്രോല്‍സാഹിപ്പിക്കാന്‍ വെടിയൊച്ചകള്‍ക്കിടയിലും നൂറ്‌ കണക്കിന്‌ ഇറാഖികളെത്തിയപ്പോള്‍ ടീമിന്റെ കോച്ചിംഗ്‌ ക്യാമ്പിന്‌ പ്രതീക്ഷയോടെ തുടക്കം.
2007 ല്‍ വിയേരക്ക്‌ കീഴില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായതിന്‌ ശേഷം ഇറാഖ്‌ സോക്കര്‍ ടീം തകര്‍ച്ചയിലായിരുന്നു. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന്‌ ശേഷം വിയേര സ്വന്തം നാട്ടിലേക്ക്‌ മടങ്ങി. പകരം വന്ന നോര്‍വിജിയക്കാരന്‍ എഗില്‍ ഒല്‍സന്‌ ടീമിനായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. മൂന്ന്‌ മല്‍സരങ്ങളില്‍ മാത്രമാണ്‌ അദ്ദേഹത്തിന്‌ കീഴില്‍ ടീം കളിച്ചത്‌. തിരക്കേറിയ ഷെഡ്യൂള്‍ കാരണം കോച്ചിന്‌ ഇറാഖ്‌ ദേശീയ ടീമിനൊപ്പം സഹവസിക്കാന്‍ സമയമുണ്ടായിരുന്നില്ല. പകരം ഇറാഖുകാരനായ അദ്‌നാന്‍ ഹമദിനാണ്‌ അവസരം നല്‍കിയത്‌. ഹമദിന്‌ കീഴിലും ടീം തളര്‍ന്നു. 2010 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുളള ഏഷ്യന്‍ മേഖലാ ക്വാട്ട ഇറാഖിന്‌ ലഭിക്കില്ലെന്നുറപ്പായതോടെയാണ്‌ ഹമദിനെ മാറ്റി വീണ്ടും വിയേരക്ക്‌ അവസരം നല്‍കിയിരിക്കുന്നത്‌.
ഇന്നലെ ടീം പരിശീലനം ആരംഭിച്ചതും സ്റ്റേഡിയത്തിന്‌ അരികില്‍ സ്‌ഫോടനമുണ്ടായി. സംഭവത്തില്‍ ഒരാള്‍ മരിച്ചതോടെ കാണികള്‍ പതുക്കെ സ്റ്റേഡിയത്തില്‍ നിന്നകന്നു. ഭാവിയില്‍ നടക്കാനിരിക്കുന്ന രാജ്യാന്തര മല്‍സരങ്ങളില്‍ ഇറാഖിനെ കരുത്തോടെ മുന്നോട്ട്‌ നയിക്കാന്‍ തനിക്കാവുമെന്നാണ്‌ വിയേര പറയുന്നത്‌.

ക്ഷമയാണ്‌ ഹസ്സി
ജയ്‌പ്പൂര്‍: ഇന്ത്യന്‍ മണ്ണില്‍ ഒരു ടെസ്റ്റ്‌ മൈക്കല്‍ ഹസ്സി കളിച്ചിട്ടില്ല. പക്ഷേ ഓസ്‌ട്രേലിയന്‍ മധ്യനിരക്കാരന്‌ ആത്മവിശ്വാസമുണ്ട്‌. ഇന്ത്യക്കെതിരായ പരമ്പരയില്‍ ക്ഷമയോടെ കളിച്ചാല്‍ റണ്‍സ്‌ സ്വന്തമാക്കാന്‍ കഴിയുമെന്നാണ്‌ അനുഭവസമ്പന്നന്റെ വിശ്വാസം. ഇന്ത്യയെ ഹസ്സിക്ക്‌ പരിചയമുണ്ട്‌. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ അദ്ദേഹം കളിച്ചിരുന്നു. പക്ഷേ ഇത്‌ വരെ ഇവിടെ ഒരു ടെസ്‌റ്റ്‌ കളിക്കാനായിട്ടില്ല. ഇതാദ്യമായി ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്താനുളള തന്റെ ആയുധം ക്ഷമയാണെന്ന്‌ അദ്ദേഹം വിശദീകരിക്കുന്നു. ഇന്ത്യ ക്രിക്കറ്റ്‌ ലോകത്തെ കരുത്തരാണ്‌. ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യയെ തോല്‍പ്പിക്കുക എളുപ്പമല്ല. എന്നാല്‍ ഇവിടെ വെച്ച്‌ ജയിക്കുക എന്ന വലിയ നേട്ടത്തിനായാണ്‌ ഓസ്‌ട്രേലിയ എത്തിയിരിക്കുന്നതെന്ന്‌ ഹസ്സി പറഞ്ഞു. ഐ.പി.എല്‍ മല്‍സരങ്ങളില്‍ പങ്കെടുത്തതിനാല്‍ ഇന്ത്യയിലെ കൂടുതല്‍ പിച്ചുകളെ അറിയാം. എന്നാല്‍ 20-20 ക്രിക്കറ്റില്‍ നിന്നും ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ തികച്ചും വിത്യസ്‌തമാണെന്ന്‌ ഹസ്സിക്കറിയാം. ഇന്ത്യയില്‍ വെച്ച്‌ ഒരു വിജയം സ്വന്തമാക്കാനായാല്‍ അതായിരിക്കും വലിയ നേട്ടമെന്നും ഹസ്സി പറഞ്ഞു.

ഇന്ത്യ ഓസീസിനെ തകര്‍ത്തു
ചെന്നൈ: യൂസഫ്‌ പത്താന്‍ വീണ്ടും കത്തിയപ്പോള്‍ ത്രിരാഷ്‌ട്ര ക്രിക്കറ്റിലെ അവസാന ഗ്രൂപ്പ്‌ മല്‍സരത്തില്‍ ഇന്ത്യ മൂന്ന്‌ വിക്കറ്റിന്‌ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി. നാളെ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇതേ ടീമുകള്‍ ഏറ്റുമുട്ടും. എം.എ ചിദംബരം സ്‌റ്റേഡിയത്തില്‍ ഇന്നലെ ആദ്യം ബാറ്റ്‌ ചെയ്‌ത സന്ദര്‍ശകര്‍ 272 റണ്‍സാണ്‌ നേടിയത്‌. 24 പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ ഏഴ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 51 റണ്‍സ്‌ നേടിയ രോഹിത്‌ ശര്‍മയും 46 റണ്‍സ്‌ നേടിയ സുരേഷ്‌ റൈനയും പാകിയ അടിത്തറയില്‍ മൂന്ന്‌ സിക്‌സറും രണ്ട്‌ ബൗണ്ടറികളുമായി യൂസഫ്‌ പത്താനാണ്‌ ടീമിന്‌ അതിവേഗ ഫിനിഷിംഗ്‌്‌ നല്‍കിയത്‌. 47 പന്തില്‍ യൂസഫ്‌ 36 റണ്‍സ്‌ നേടിയപ്പോള്‍ സഹോദരന്‍ ഇര്‍ഫാന്‍ 14 റണ്‍സുമായി റണ്ണൗട്ടായി. ഓസീസ്‌ നിരയില്‍ 74 റണ്‍സ്‌ നേടിയ ഡേവിഡ്‌ ഹസ്സിയാണ്‌ ടോപ്‌ സ്‌ക്കോറര്‍. യൂസഫ്‌ പത്താന്‍ പത്ത്‌ ഓവറില്‍ 38 റണ്‍സ്‌ മാത്രം വഴങ്ങി ഒരു വിക്കറ്റ്‌ നേടി.

ചാപ്പല്‍ വിഷയമല്ലെന്ന്‌ ഷാ
മുംബൈ: ഇന്ത്യന്‍ പര്യടനത്തിനെത്തിയിരിക്കുന്ന ഓസ്‌ട്രേലിയന്‍ സംഘത്തിന്റെ കണ്‍സല്‍ട്ടന്റായ ഗ്രെഗ്‌ ചാപ്പലിന്റെ സാന്നിദ്ധ്യം ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്‌ വിഷയമല്ലെന്ന്‌ സ്ഥാനമൊഴിയുന്ന ബോര്‍ഡ്‌ സെക്രട്ടി നിരഞ്‌ജന്‍ ഷാ. ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്ന ചാപ്പല്‍ ഇപ്പോള്‍ ഓസീസ്‌ ടീമിന്റെ സഹപരിശീലകനും സഹായിയുമാണ്‌. ചാപ്പലുമായി ഇന്ത്യന്‍ ബോര്‍ഡിന്‌ ഒരു ബന്ധവുമില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തെ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ്‌ ഷാ പറയുന്നത്‌. ചാപ്പലിന്റെ കാലം സംഭവബഹുലമായിരുന്നു. അദ്ദേഹം താരങ്ങളുമായി സംവദിക്കാന്‍ ശ്രമിച്ചത്‌ മാധ്യമങ്ങളിലൂടെയായിരുന്നു. മാധ്യമങ്ങളെ കൂട്ടുപിടിച്ചതാണ്‌ അദ്ദേഹത്തിന്റെ പരാജയത്തിന്‌ കാരണമായതെന്നും ഷാ പറഞ്ഞു.

ഐ.സി.എല്‍ ബന്ധം
ലങ്ക തീരുമാനം മാറ്റി
കൊളംബോ: കപില്‍ദേവിന്റെ ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗിന്‌ (ഐ.സി.എല്‍) അനുകൂലമായി തീരുമാനമെടുത്ത ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ നാല്‌ ദിവസത്തിനകം മലക്കം മറിഞ്ഞു. ഐ.സി.എല്ലില്‍ കളിക്കുന്ന താരങ്ങള്‍ക്ക്‌ ആഭ്യന്തര ക്രിക്കറ്റിലും ദേശീയ ക്രിക്കറ്റിലും വിലക്കുണ്ടാവില്ല എന്ന്‌ പ്രഖ്യാപിച്ച മര്‍വന്‍ അട്ടപ്പട്ടുവിനും റസല്‍ അര്‍നോള്‍ഡിനും ഉപുല്‍ ചന്ദാനക്കും ആവിഷ്‌ക്ക ഗുണവര്‍ദ്ധനക്കും, സുമന്‍ ജയന്തക്കും അവസരം നല്‍കിയ ലങ്കന്‍ ബോര്‍ഡ്‌ സ്‌പോര്‍ട്‌സ്‌ മന്ത്രി ഗാമിനി ലോകുഗെയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ ഐ.സി.എല്‍ താരങ്ങളെ അകറ്റിനിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്‌. ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിനെ പിണക്കി മുന്നോട്ട്‌ പോവേണ്ട എന്നാണ്‌ കായിക മന്ത്രിയുടെ നിലപാട്‌.

ലോകകപ്പ്‌്‌ നേട്ടത്തിന്‌ ഒരു വയസ്സ്‌
2007 സെപ്‌തംബര്‍ 23..... ഒരു ജോഹന്നാസ്‌ബര്‍ഗ്ഗ്‌ രാത്രി. മഹേന്ദ്രസിംഗ്‌ ധോണിയുടെ യുവ ഇന്ത്യയും ഷുഹൈബ്‌ മാലിക്കിന്റെ പാക്കിസ്‌താനും പ്രഥമ 20-20 ക്രിക്കറ്റ്‌ ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തില്‍. ആദ്യം ഇന്ത്യ ബാറ്റ്‌ ചെയ്യുന്നു. 5 വിക്കറ്റിന്‌ 157 റണ്‍സെന്ന സമ്പാദ്യം. 75 റണ്‍സ്‌ നേടിയ ഗാംഭീര്‍ പൊരുതി. പാക്കിസ്‌താന്‌ കപ്പ്‌ സ്വന്തമാക്കാന്‍ സുവര്‍ണ്ണാവസരം. പക്ഷേ ഇര്‍ഫാന്‍ പത്താനും സംഘവും പാക്‌ വിക്കറ്റുകള്‍ക്കിടയിലൂടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക്‌ ജീവന്‍ നല്‍കി. അവസാന ഓവര്‍ വരെ ആകാംക്ഷ. ജോഗീന്ദര്‍ ശര്‍മയുടെ അവസാന ഓവറില്‍ മിസ്‌ബാഹുല്‍ ഹഖ്‌ കൂറ്റന്‍ ഷോട്ടുകള്‍ പായിച്ചപ്പോള്‍ കപ്പിനും ചുണ്ടിനുമിടയില്‍ ഇന്ത്യ സമ്മര്‍ദ്ദത്തില്‍. ജോഗീന്ദറിന്റെ പന്തില്‍ സ്വീപ്പ്‌ ഷോട്ടിനുളള ശ്രമം. പന്ത്‌്‌ ശ്രിശാന്തിന്റെ കൈകളില്‍.... പാക്കിസ്‌താന്‍ 152 റണ്‍സിന്‌ പുറത്ത്‌. ഇന്ത്യക്ക്‌ അഞ്ച്‌ റണ്ണിന്റെ മാസ്‌മരിക ജയം. 16 റണ്‍സിന്‌ മൂന്ന്‌ വിക്കറ്റ്‌ നേടിയ ഇര്‍ഫാന്‍ പത്താന്‍ മാന്‍ ഓഫ്‌ ദ മാച്ച്‌. ലോകകപ്പ്‌. ചരിത്ര നേട്ടത്തിന്‌ ഒരു വയസ്സായിരിക്കുന്നു
എല്ലാം വിധി
ലോകകപ്പ്‌ നേട്ടത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണി നേട്ടം വിധിവിളയാട്ടമാണെന്ന്‌ സമ്മതിക്കുന്നു. എല്ലാം വിധിയായിരുന്നു. തുടക്കം മുതല്‍ ടീം അസാമാന്യ ഐക്യത്തില്‍ എതിരാളികളെ ഇല്ലാതാക്കി. എല്ലാവരും സ്വന്തം റോള്‍ ഭംഗിയാക്കി. യുവരാജിന്റെ സിക്‌സറുകള്‍, ഇര്‍ഫാന്റെ മിന്നലുകള്‍, ഹര്‍ഭജന്റെ ഓവറുകള്‍, ശ്രീശാന്തിന്റെ മികവ്‌-ഒന്നും മറക്കാനാവില്ലെന്ന്‌ പറഞ്ഞ ധോണിയോട്‌ ലോകകപ്പ്‌ നേട്ടത്തിലെ ഒരിക്കലും മറക്കാനാവാത്ത ഓര്‍മ്മകളെക്കുറിച്ച്‌ ചോദിച്ചപ്പോഴുളള ഉത്തരം ഇതായിരുന്നു:
1-പാക്കിസ്‌താനെതിരായ ആദ്യ മല്‍സരത്തിലെ ബൗള്‍ ഔട്ട്‌ വിജയം
2-ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ ഓരോവറിലെ ആറ്‌ പന്തും യുവരാജ്‌ സിക്‌സറിന്‌ പറത്തിയ കാഴ്‌ച്ച
3-ഓസ്‌ട്രേലിയക്കെതിരായ മല്‍സരത്തില്‍ ശ്രീശാന്തും ഹര്‍ഭജനും എറിഞ്ഞ അവസാന ഓവറുകള്‍
4-ഫൈനലിലെ അവസാന പന്തില്‍ മിസ്‌ബാഹിനെ പുറത്താക്കാന്‍ ശ്രീശാന്ത്‌ എടുത്ത ക്യാച്ച്‌
5-ലോകകപ്പ്‌ ഉയര്‍ത്തിയ നിമിഷം



ഐ.സി.എല്ലിലേക്ക്‌ ഇല്ലെന്ന്‌ അഷറഫുല്‍
ധാക്ക: ഇന്ത്യന്‍ ക്രിക്കറ്റ്‌്‌ ലീഗിലേക്ക്‌ തല്‍ക്കാലം താനില്ലെന്ന്‌ ബംഗ്ലാദേശ്‌ ക്യാപ്‌റ്റന്‍ മുഹമ്മദ്‌ അഷറഫുല്‍. തന്നെ ഐ.സി.എല്‍ അധികാരികള്‍ ബന്ധപ്പെട്ടിരുന്നതായി ക്യാപ്‌റ്റന്‍ സമ്മതിച്ചു. ബംഗ്ലാ ഓള്‍റൗണ്ടര്‍ മഷ്‌റഫെ മൊര്‍ത്തസയും ഐ.സി.എല്ലിലേക്ക്‌ ഇല്ലെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌.

നിരപരാധിത്വം തെളിയിക്കുമെന്ന്‌ ആസിഫ്‌
കറാച്ചി: ഉത്തേജക വിവാദത്തില്‍ തനിക്ക്‌ പങ്കില്ലെന്ന്‌ തെളിയിച്ച്‌ സജീവ ക്രിക്കറ്റിലേക്ക്‌ തിരിച്ചുവരുമെന്ന്‌ പാക്കിസ്‌താന്‍ സീമര്‍ മുഹമ്മദ്‌ ആസിഫ്‌. ഇന്ത്യയില്‍ നടന്ന ഐ.പി.എല്‍ മല്‍സരങ്ങളില്‍ പങ്കെടുത്ത ശേഷം നാട്ടിലേക്ക്‌ മടങ്ങവെ ആസിഫിനെ ഉത്തേജകവുമായി ദുബായ്‌ വിമാനത്താവളത്തില്‍ പിടിച്ചത്‌ വന്‍വിവാദമായിരുന്നു.

Friday, September 19, 2008

പാക്കിസ്‌താന്‍ ഹോക്കിയിലും കലാപം ഗോ ജമാലി ഗോ

പാക്കിസ്‌താന്‍ ഹോക്കിയിലും കലാപം ഗോ ജമാലി ഗോ

കറാച്ചി: ക്രിക്കറ്റിന്‌ പിറകെ പാക്കിസ്‌താനിലെ ഹോക്കിയിലും കലാപകൊടി..! പാക്കിസ്‌താന്‍ ഹോക്കി ഫെഡറേഷന്‍ തലവന്‍ മിര്‍ സഫറുല്ലഖാന്‍ ജമാലിയുടെ രാജി ആവശ്യപ്പെട്ട്‌ പാക്‌ ഹോക്കിയിലെ തലമുതിര്‍ന്നവരെല്ലാം ഐക്യത്തോടെ രംഗത്ത്‌ വന്നിരിക്കയാണ്‌. ഇന്നലെ പത്രസമ്മേളനം വിളിച്ചു പരസ്യമായി ജമാലിയുടെ രാജിയും ആവശ്യപ്പെട്ടിരിക്കുന്നു. ബെയ്‌ജിംഗ്‌ ഒളിംപിക്‌സിലെ പാക്കിസ്‌താന്റെ നിരാശാജനകമായ പ്രകടനത്തിന്‌ ശേഷം ടീം കോച്ച്‌, സപ്പോര്‍ട്ടിംഗ്‌ സ്‌റ്റാഫ്‌ എന്നിവരെല്ലാം പരാജയത്തിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത്‌ രാജി നല്‍കിയിരുന്നു. ഇവരുടെ പാത ജമാലിയും സ്വീകരിക്കുമെന്ന്‌ കരുതി അടങ്ങിയിരുന്ന മുന്‍ താരങ്ങള്‍ ഇപ്പോള്‍ ഒറ്റക്കെട്ടായാണ്‌ പാക്കിസാന്‍ ഹോക്കിയിലെ കെ.പി.എസ്‌ ഗില്ലിനെ നേരിടാന്‍ ഇറങ്ങുന്നത്‌.മുന്‍ ക്യാപ്‌റ്റനും ഒളിംപ്യനുമായ ഹസന്‍ സര്‍ദാരിന്റെ നേതൃത്ത്വത്തിലാണ്‌ സിനിയര്‍ താരങ്ങള്‍ രംഗത്ത്‌ വന്നിരിക്കുന്നത്‌. ഗോ ജമാലി ഗോ എന്നതാണ്‌ എല്ലാവരുടെയും മുദ്രാവാക്യം. ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ സീനിയര്‍ താരങ്ങളെല്ലാം ഒറ്റക്കെട്ടായിരുന്നു. പാക്‌ ഹോക്കിയെ വിനാശത്തിലേക്ക്‌ നയിക്കുന്നത്‌ ജമാലിയാണെന്നും അദ്ദേഹത്തെ മാറ്റാതെ പിറകോട്ടില്ലെന്നുമാണ്‌ താരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. എന്നാല്‍ ജമാലിയാവട്ടെ ഒന്നും കണ്ടില്ല എന്ന മട്ടിലാണ്‌.പാക്കിസ്‌താന്‍ ഹോക്കി ഫെഡറേഷനില്‍ ഇപ്പോള്‍ നടക്കുന്നത്‌ ജമാലിയുടെ വണ്‍മാന്‍ഷോയാണെന്ന്‌ ഹസന്‍ സര്‍ദാര്‍ കുറ്റപ്പെടുത്തി. ഒളിംപിക്‌ ഹോക്കിയില്‍ ഇത്തവണ പാക്കിസ്‌താന്‍ എട്ടാം സ്ഥാനത്താണ്‌ ഫിനിഷ്‌ ചെയ്‌തത്‌. 1948 മുതലുളള പാക്കിസ്‌താന്റെ ഒളിംപിക്‌ ഹോക്കി ചരിത്രത്തില്‍ ഇത്രയും ദയനീയമായ പ്രകടനമില്ല. ആരെയും തോല്‍പ്പിക്കാന്‍ ടീമിനാവുന്നില്ല. ഈ ദയനീയതക്ക്‌ കാരണക്കാരന്‍ ജമാലിയല്ലാതെ മറ്റാരുമല്ല. ഏകാധിപതിയെ പോലെ പെരുമാറുന്ന ജമാലി മാറാതെ പാക്കിസ്‌താന്‍ ഹോക്കിയെ നന്നാക്കാന്‍ കഴിയില്ലെന്നും സര്‍ദാര്‍ തീര്‍ത്തുപറയുന്നു.പാക്കിസ്‌താന്‍ ഭരണകക്ഷിയായ പാക്കിസ്‌താന്‍ പിപ്പിള്‍സ്‌ പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്‌ സീനിയര്‍ താരങ്ങള്‍. ജമാലി പാക്കിസ്‌താനിലെ മുന്‍ പ്രധാനമന്ത്രിയാണ്‌. അദ്ദേഹത്തിന്റെ കസേര തെറിപ്പിക്കാന്‍ ഏറ്റവും എളുപ്പമേറിയ വഴി രാഷ്‌ട്രീയം തന്നെയാണെന്ന്‌ മനസ്സിലാക്കിയാണ്‌ സിനിയര്‍ താരങ്ങള്‍ വാര്‍ത്താ സമ്മേളനം വിളിച്ചതും സമ്മേളനത്തില്‍ പി.പി.പി നേതാവായ ഖാസിം സിയക്ക്‌ പാക്കിസ്‌താന്‍ ഹോക്കി ഭരണം നല്‍കണമെന്ന്‌ വാദിച്ചതും.ബെയ്‌ജിംഗ്‌ ഒളിംപിക്‌സിലെ പരാജയത്തിന്റെ വെളിച്ചത്തില്‍ ഹോക്കി ഭരണരംഗത്തെ തലമുതിര്‍ന്നവരെല്ലാം സമ്മര്‍ദ്ദത്തിന്‌ വഴങ്ങി രാജി നല്‍കിയിരുന്നു. എന്നാല്‍ ജമാലിയോട്‌ പലരും പലവട്ടം ആവശ്യപ്പെട്ടിട്ടും അദ്ദേഹം സ്വന്തം നിലപാടില്‍ ഉറച്ചുനിന്നു. ബെയ്‌ജിംഗില്‍ ടീം പരാജയപ്പെട്ടതിന്‌ കാരണം പാക്കിസ്‌താന്‍ ഹോക്കി ഫെഡറേഷനല്ലെന്നും താരങ്ങളുടെ ആലസ്യമാണെന്നുമായിരുന്നു ജമാലിയുടെ നിലപാട്‌. ഇത്‌ വരെ ജമാലിയുടെ രാജിക്ക്‌ കാത്തുനില്‍ക്കുകായിരുന്നു രാജ്യത്തെ കായിക മന്ത്രാലയം. സ്‌പോര്‍ട്‌സ്‌ മന്ത്രി നജ്‌മുദ്ദീന്‍ ഖാന്‍ രാജിക്ക്‌ ഇനി കാത്തുനില്‍ക്കില്ലെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. അതേ സമയം പാക്കിസ്‌താന്‍ ഹോക്കിയുടെ അപജയത്തില്‍ സീനിയര്‍ താരങ്ങള്‍ക്കുള്ള പങ്ക്‌ നിഷേധിക്കാനാവില്ലെന്ന്‌ മുന്‍ ക്യാപ്‌റ്റനായ നസീര്‍ അലി കുറ്റപ്പെടുത്തി. പാക്കിസ്‌താന്‍ ഹോക്കിയെ സുവര്‍ണ്ണകാലത്തില്‍ സഹായിച്ചവരെല്ലാം ഇപ്പോള്‍ സ്വന്തം കാര്യങ്ങള്‍ നോക്കുകയാണെന്നും രാജ്യത്തെ ഹോക്കിയെ ശ്രദ്ധിക്കാന്‍ ആര്‍ക്കും സമയമില്ലെന്നും അദ്ദേഹം പറഞ്ഞു. ജമാലിക്കൊപ്പം പാക്കിസ്‌താന്‍ ഹോക്കി ഫെഡറേഷന്റെ സെക്രട്ടറിയായിരുന്ന അക്തര്‍ ഉല്‍ ഇസ്ലാമും ജമാലിക്കെതിരെ രംഗത്ത്‌ വന്നിട്ടുണ്ട്‌. ജമാലിയെ പോലുള്ളവരുടെ രാഷ്‌ട്രിയമാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌്‌ കാരണമെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി. ചെറിയ നേട്ടങ്ങള്‍ക്കായി സംസ്ഥാന അസോസിയേഷനുകളെ ജമാലിയെ പോലുളളവര്‍ വഴിവിട്ട്‌ സഹായിച്ചതാണ്‌ പ്രശ്‌നമായത്‌. ഹോക്കിയിലെ രാഷ്ട്രീയം അവസാനിപ്പിക്കാതെ രക്ഷയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഒളിംപിക്‌സ്‌ പോലുളള രാജ്യാന്തര മാമാങ്ക വേദിയില്‍ പാക്കിസ്‌താന്റെ വിലാസം ഇത്‌ വരെ ഹോക്കിയില്‍ മാത്രമായിരുന്നു. ഒളിംപിക്‌സിലും ഏഷ്യന്‍ ഗെയിംസിലുമെല്ലാം പാക്കിസ്‌താന്‍ സാന്നിദ്ധ്യമറിയിച്ചിരുന്നതും ഹോക്കിയിലായിരുന്നു. എന്നാല്‍ സമീപകാലത്തായി ഹോക്കി ടീമിന്‌ കാര്യമായൊന്നും നേടാനാവുന്നില്ല. ബെയ്‌ജിംഗില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ്‌ അവര്‍ നടത്തിയത്‌. ഇന്ത്യയില്ലാത്ത ഒളിംപിക്‌സ്‌ ഹോക്കിയില്‍ ഇത്തവണ ആഘോഷമാക്കാനായിരുന്നു പാക്കിസ്‌താന്‍ ലക്ഷ്യമിട്ടിരുന്നത്‌.ഇമ്രാാനെ വിളിക്കു രാജ്യത്തെ രക്ഷിക്കുലാഹോര്‍: പാക്കിസ്‌താന്‍ ഹോക്കിയിലെ മുദ്രാവാക്യം ഗോ ജമാലി ഗോ എന്നാണെങ്കില്‍ പാക്കിസ്‌താന്‍ ക്രിക്കറ്റിലെ മുദ്രാവാക്യം ഇമ്രാനെ വിളിക്കൂ, രാജ്യത്തെ രക്ഷിക്കു എന്നാണ്‌...ഹോക്കിയിലെന്ന പോലെ മുന്‍താരങ്ങളാണ്‌ ക്രിക്കറ്റിലും പുത്തന്‍ മുദ്രവാക്യവുമായി രംഗത്ത്‌ വന്നിരിക്കുന്നത്‌. ഇമ്രാന്‍ഖാന്‍ എന്ന പാക്കിസ്‌താന്റെ ഇതിഹാസ താരത്തിന്‌ ക്രിക്കറ്റ്‌ ഭരണം നല്‍കി രാജ്യത്തെ ക്രിക്കറ്റിനെ രക്ഷിക്കാന്‍ റമീസ്‌ രാജയാണ്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.ഹോക്കി പോലെ ക്രിക്കറ്റിലും പാക്കിസ്‌താന്‍ വന്‍ പ്രതിസന്ധി നേരിടുകയാണ്‌. ഈ വര്‍ഷം ഒരു ടെസ്‌റ്റില്‍ പോലും ടീം കളിച്ചിട്ടില്ല. ഓസ്‌ട്രേലിയ ഉള്‍പ്പെടെയുളള കരുത്തര്‍ പാക്കിസ്‌്‌താനിലേക്ക്‌ വരാന്‍ മടിച്ചു നില്‍ക്കുന്നു. പാക്കിസ്‌താന്‍ ആതിഥേയത്വം വഹിക്കാനിരുന്ന ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി അനിശ്ചിതമായി നീട്ടിയിരിക്കുന്നു. ഇതിനെല്ലാം കാരണം രാജ്യത്തെ ക്രിക്കറ്റിന്‌ നാഥനില്ലാത്തത്‌്‌ കൊണ്ടാണെന്നാണ്‌ റമീസും സീനിയര്‍ താരങ്ങളും പറയുന്നത്‌.പര്‍വേസ്‌ മുഷറഫ്‌ പ്രസിഡണ്ടായിരുന്ന സമയത്ത്‌ നാസീം അഷറഫായിരുന്നു പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡിനെ നയിച്ചിരുന്നത്‌. മുഷറഫ്‌ രാജിവെച്ച ദിവസം തന്നെ അഷ്‌റഫും രാജി നല്‍കിയതോടെ ക്രിക്കറ്റിനെ ഭരിക്കാന്‍ ആളില്ലാതെയായി. ഏഷ്യാ കപ്പ്‌ ക്രിക്കറ്റിന്‌ ശേഷം പാക്കിസ്‌താന്‌ കാര്യമായ മല്‍സരങ്ങളൊന്നും നടന്നിട്ടില്ല. ആഭ്യന്തര ക്രിക്കറ്റും തകര്‍ന്നു കിടക്കുകയാണ്‌. ക്യാപ്‌റ്റന്‍ സ്ഥാനത്തിനായി ഷാഹിദ്‌ അഫ്രീദിയെ പോലുളളവര്‍ മുറവിളി കൂട്ടുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ക്രിക്കറ്റിനെ രക്ഷിക്കാന്‍ ഇമ്രാന്‌ മാത്രമേ കഴിയു എന്നാണ്‌ റമീസ്‌ രാജ പറയുന്നത്‌.പാക്കിസ്‌താന്‌ ലോകകപ്പ്‌്‌ സമ്മാനിച്ച ഏകനായകനാണ്‌ ഇമ്രാന്‍. ഇന്നും പാക്കിസ്‌താനിലെ ക്രിക്കറ്റ്‌ രംഗത്ത്‌ വജ്രശോഭയുളള താരം. രാഷ്ട്രീയ പാര്‍ട്ടിയുമായി ഇടകാലയളവില്‍ പൊതുരംഗത്ത്‌ നിറഞ്ഞിരുന്നപ്പോഴും ്‌ക്രിക്കറ്റിനെ ഇമ്രാന്‍ വിട്ടിരുന്നില്ല. പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ നിയന്ത്രണം ഇമ്രാനെ പോലുളള ഒരാളെ ഏല്‍പ്പിക്കുന്നതായിരിക്കും ബുദ്ധിയെന്ന്‌ നയതന്ത്രവിദഗ്‌ദ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഇമ്രാനെ പോലുളളവര്‍ രംഗത്തുണ്ടെങ്കില്‍ ഓസ്‌ട്രേലിയയെ പോലുളള ടീമുകള്‍ ഒരിക്കലും പാക്കിസ്‌താനിലേക്ക്‌ വരാന്‍ മടിക്കില്ലായിരുന്നുവെന്നാണ്‌ പറയപ്പെടുന്നത്‌. എന്നാല്‍ ഈ കാര്യത്തില്‍ ഇമ്രാന്‍ പ്രതികരിച്ചിട്ടില്ല. പാക്കിസ്‌താന്‍ ഭരണകക്ഷിയായ പാക്കിസ്‌താന്‍ പിപ്പിള്‍സ്‌്‌ പാര്‍ട്ടിക്ക്‌ പക്ഷേ ഇമ്രാനോട്‌ താല്‍പ്പര്യക്കുറവുണ്ട്‌. പാക്കിസ്‌താന്‌ ബൗളര്‍മാരില്ല: ലത്തീഫ്‌കറാച്ചി: ഇന്ത്യ-പാക്കിസ്‌താന്‍ ക്രിക്കറ്റിന്റെ പരമ്പരാഗത കരുത്ത്‌ ഇപ്പോള്‍ ചോര്‍ന്നുപോയത്‌ പാക്കിസ്‌താന്‍ നിരയില്‍ കരുത്തരായ ബൗളര്‍മാര്‍ ഇല്ലാത്തത്‌ കൊണ്ടാണെന്ന്‌ മുന്‍ പാക്‌ ക്യാപ്‌റ്റനും വിക്കറ്റ്‌ കീപ്പറുമായ റഷീദ്‌ ലത്തീഫ്‌ അഭിപ്രായപ്പെട്ടു. ഒരു കാലത്ത്‌ ലോക ക്രിക്കറ്റിലെ വമ്പന്‍ പോരാട്ടമായിരുന്നു ഇന്ത്യയും പാക്കിസ്‌താനും തമ്മില്‍ നടക്കുന്ന പരമ്പര. എന്നാല്‍ ഇന്ന്‌്‌ ആ ആവേശം ഇന്ത്യ-പാക്‌ അങ്കത്തിനില്ലെന്ന്‌്‌ ലത്തീഫ്‌ പറഞ്ഞു. ഇതേ അഭിപ്രായപ്രകടനം കഴിഞ്ഞ ദിവസം സച്ചിന്‍ ടെണ്ടുല്‍ക്കറും നടത്തിയിരുന്നു. ഇന്ത്യയും ഓസ്‌ട്രേലിയും തമ്മിലുളള പരമ്പരയാണ്‌ ഇപ്പോള്‍ കൂടുതല്‍ ആവേകരമെന്ന സച്ചിന്റെ അഭിപ്രായത്തോട്‌ ലത്തീഫ്‌ യോജിച്ചു. ഓസ്‌ട്രേലിയന്‍ ടീമില്‍ നല്ല ബൗളര്‍മാരുണ്ട്‌. കരുത്തോടെ പന്തെിയാന്‍ അവര്‍ക്കാവുന്നു. ഇന്ത്യയുടെ മികച്ച ബാറ്റിംഗ്‌ നിരക്ക്‌്‌ വെല്ലുവിളി ഉയര്‍ത്താന്‍ ഓസീസ്‌ ബൗളര്‍മാര്‍ക്കാവുന്നു. ഇന്ത്യയും പാക്കിസ്‌താനും തമ്മില്‍ നടന്ന അവസാന ടെസ്‌റ്റ്‌ പരമ്പര വിരസമായത്‌ പാക്കിസ്‌താന്‍ നിരയില്‍ വസീം അക്രമിനെയും വഖാര്‍ യൂനസിനെയും പോലുളള കരുത്തരായ ബൗളര്‍മാര്‍ ഇല്ലാത്തത്‌ കൊണ്ടായിരുന്നെന്ന്‌ ലത്തീഫ്‌ പറഞ്ഞു. ശക്തരായ ബൗളര്‍മാരാണ്‌ മല്‍സരത്തിന്‌ ചൂടും വീര്യവും നല്‍കുന്നത്‌. പാക്‌ ബൗളിംഗ്‌്‌ ദുര്‍ബലമായതിനാല്‍ പരമ്പരയില്‍ മേധാവിത്വം പുലര്‍ത്താന്‍ ഇന്ത്യക്കായി. പണ്ട്‌ ഇന്ത്യയും പാക്കിസ്‌താനും തമ്മില്‍ നടന്ന പരമ്പരയെ ക്രിക്കറ്റ്‌ ലോകം മുഴുവന്‍ ആകാംക്ഷയോടെ വീക്ഷിച്ചിരുന്നു. എന്നാല്‍ അതേ ആകാംക്ഷ ഇന്ന്‌ ഇന്ത്യ ഓസ്‌ട്രേലിയ പരമ്പരക്കാണ്‌ ലഭിക്കുന്നത്‌. ഇത്തവണ ഓള്‍റൗണ്ടര്‍ ആന്‍ഡ്ര്യൂ സൈമണ്ട്‌സ്‌ ഇന്ത്യയിലേക്ക്‌ വരാതിരിക്കുന്നത്‌ ആതിഥേയര്‍ക്ക്‌ ഗുണം ചെയ്യുമെന്നാണ്‌ ലത്തീഫ്‌ കരുതുന്നത്‌. സൈമണ്ട്‌സ്‌ അപകടകാരിയായ താരമാണ്‌. ഇന്ത്യക്കെതിരെ മികച്ച റെക്കോര്‍ഡും അദ്ദേഹത്തിനുണ്ട്‌. ഈ സാഹചര്യത്തില്‍ സൈമണ്ട്‌സ്‌ ഇല്ലാത്തത്‌്‌ ഇന്ത്യക്ക്‌ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.മാഞ്ചസ്റ്ററിന്‌ മുന്നില്‍ ചെല്‍സിലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ പോരാട്ടത്തിന്റെ ആദ്യ റൗണ്ട്‌ സമാപിച്ചിരിക്കുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ആഴ്‌സനലിനുമൊന്നും കാര്യമായ നേട്ടം ലഭിക്കാത്ത ചാമ്പ്യന്‍സ്‌ ലീഗ്‌ പോരാട്ടത്തിന്‌ ശേഷം വന്‍ ടീമുകളെല്ലാം ഇന്നും നാളെയുമായി പ്രീമിയര്‍ ലീഗ്‌ പോരാട്ടത്തിനെത്തുന്നു. നാളെ സ്‌റ്റാഫോര്‍ഡ്‌ ബ്രിഡ്‌ജില്‍ നടക്കുന്ന ചെല്‍സി -മാഞ്ചസ്‌റ്റര്‍ പോരാട്ടമാണ്‌ സോക്കര്‍ ലോകം കാത്തിരിക്കുന്നത്‌. ലിവര്‍പൂളും ആഴ്‌സനലുമെല്ലാം ഇന്നാണ്‌ കളിക്കുന്നത്‌. പുതിയ സീസണ്‍ ആരംഭിച്ചതിന്‌ ശേഷം നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരും പ്രീമിയര്‍ ലീഗ്‌ ചാമ്പ്യന്മാരുമായ മാഞ്ചസ്‌റ്ററിന്‌ ആകെ ഒരു മല്‍സരമാണ്‌ ജയിക്കാനായത്‌. സൂപ്പര്‍ കപ്പിലും പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ്‌ ലീഗിലുമെല്ലാം ടീം തപ്പിതടയുകയാണ്‌. കഴിഞ്ഞ സീസണില്‍ തൊട്ടതെല്ലാം പൊന്നാക്കിയ ടീമിന്‌ ഇത്തവണ എന്താണ്‌ സംഭവിച്ചതെന്ന്‌ കോച്ച്‌ സര്‍ അലക്‌സ്‌ ഫെര്‍ഗൂസണ്‌ പോലും മനസ്സിലാക്കാന്‍ കഴിയുന്നില്ല. സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോ ഇന്ന്‌ കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. കഴിഞ്ഞ സീസണില്‍ തൊട്ടതെല്ലാം പൊന്നാക്കിയ പോര്‍ച്ചുഗീസ്‌ താരം കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ്‌ ലീഗില്‍ അല്‍പ്പസമയം കളിച്ചിരുന്നു. നാളത്തെ എതിരാളികള്‍ ചെല്‍സിയാണ്‌ എന്നതാണ്‌ ഫെര്‍ഗൂസണ്‌ വലിയ തലവേദന നല്‍കുന്നത്‌. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനലില്‍ ഈ രണ്ട്‌ ടീമുകളുമാണ്‌ മുഖാമുഖം വന്നിരുന്നത്‌. അന്ന്‌ വിജയശ്രീലാളിതരായത്‌്‌ ചുവപ്പന്‍ പടയായിരുന്നു. പ്രീമിയര്‍ ലീഗിലും ഇരുവരും തമ്മിലായിരുന്നു കിരീടത്തിനായുള്ള പോരാട്ടം. അവിടെയും വിജയം വരിച്ചത്‌ മാഞ്ചസ്‌റ്ററായിരുന്നു. ലീഗിലെ കഴിഞ്ഞ മല്‍സരത്തില്‍ മാഞ്ചസ്‌റ്റര്‍ ലിവര്‍പൂളിനോട്‌ തോറ്റിരുന്നു. പോയിന്റ്‌ ടേബിളില്‍ വളരെ പിറകിലുളള ടീമിന്‌ ഇനിയും തോല്‍വി സഹിക്കാനാവില്ലഇന്ന്‌ ലിവര്‍പൂള്‍ സ്റ്റോക്‌ സിറ്റിയെയും ആഴ്‌സനല്‍ ബോള്‍ട്ടണ്‍ വാണ്ടറേഴ്‌സിനെയും എതിരിടുന്നുണ്ട്‌്‌. ലീഗില്‍ ഇത്‌ വരെ വിജയം വരിക്കാന്‍ കഴിയാത്ത ടോട്ടന്‍ഹാമിന്‌ ആദ്യ വിജയം സ്വന്തമാക്കാന്‍ ഇന്ന്‌ അവസരമുണ്ട്‌. എതിരാളികള്‍ വിഗാന്‍ അത്‌ലറ്റികാണ്‌.സ്‌പാനിഷ്‌ ലീഗിലും മുന്‍നിരക്കാര്‍ക്ക്‌്‌ ഇത്‌ വരെ ആധികാരികത പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ട്‌ റൗണ്ട്‌ മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബാര്‍സിലോണക്ക്‌ ഒരു വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. ആദ്യ മല്‍സരത്തില്‍ പരാജയപ്പെട്ട ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ്‌ രണ്ടാം മല്‍സരത്തില്‍ ജയിച്ചിരുന്നു.ഇന്ന്‌്‌ രണ്ട്‌ മല്‍സരങ്ങുണ്ട്‌. നാളെയാണ്‌ ബാര്‍സയും റയലും ഇറങ്ങുന്നത്‌. ബാര്‍സയുടെ പ്രതിയോഗികള്‍ ലിഗിലെ പുതുമുഖക്കാരായ സ്‌പോര്‍ട്ടിംഗ്‌ ഗിജോണാണ്‌. യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ തകര്‍പ്പന്‍ വിജയം നേടിയ സന്തോഷത്തിലാണ്‌ ബാര്‍സയുടെ പുതിയ കോച്ച്‌ പെപ്‌ ഗുര്‍ഡിയോള. ഈ വിജയം സ്‌പാനിഷ്‌ ലീഗില്‍ ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ്‌ അദ്ദേഹം പറയുന്നത്‌. ലയണല്‍ മെസ്സിയിലാണ്‌ കോച്ചിന്റെ പ്രതീക്ഷകള്‍. റയല്‍ മാഡ്രിഡിന്‌ ലീഗിലും ചാമ്പ്യന്‍സ്‌ ലീഗിലും ഓരോ വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞെങ്കിലും ആധികാരികത പ്രകടിപ്പിക്കാന്‍ രണ്ട്‌ വിജയത്തിലും കഴിഞ്ഞിരുന്നില്ല. നാളെ റേസിംഗ്‌ സാന്‍ഡറാണ്‌ എതിരാളികള്‍.ഇറ്റാലിയന്‍ ലീഗില്‍ ഏ.സി മിലാന്റെ കാര്യമാണ്‌ സങ്കടം. ഇതിനകം കളിച്ച രണ്ട്‌ മല്‍സരങ്ങളിലും വലിയ നിരാശയാണ്‌ അവര്‍ സമ്മാനിച്ചത്‌. നാളെ കരുത്തരായ ലാസിയോയാണ്‌ അവരുടെ എതിരാളികള്‍. ബ്രസീല്‍ സൂപ്പര്‍ താരങ്ങളായ കക്കയും റൊണാള്‍ഡിഞ്ഞോയുമെല്ലാം കളിക്കുമ്പോഴും സ്വന്തം കരുത്തില്‍ കളിക്കാന്‍ ഇത്‌ വരെ മിലാന്‌ കഴിഞ്ഞിട്ടില്ല. മറ്റൊരു കരുത്തരായ റോമക്ക്‌ ചാമ്പ്യന്‍സ്‌ ലീഗില്‍ പരാജയം പിണഞ്ഞിരുന്നു. ഇന്ന്‌ നടക്കുന്ന ലീഗ്‌ മല്‍സരത്തില്‍ റെജിനയാണ്‌ അവരുടെ എതിരാളികള്‍. യുവന്തസിന്‌ വലിയ പ്രയാസം ഈയാഴ്‌ച്ചയില്ലില്ല. കാഗിലാരിയാണ്‌ എതിരാളികള്‍.ഫ്രഞ്ച്‌ ക്ലബുകള്‍ക്ക്‌ ചാമ്പ്യന്‍സ്‌ ലീഗ്‌ കഷ്ടകാലമായിരുന്നു. തോല്‍വികള്‍ മറന്ന്‌ മാര്‍സലിയും ബോറോഡോക്‌സുമെല്ലാം ഇന്ന്‌ സ്വന്തം ലീഗില്‍ കളിക്കുന്നുണ്ട്‌. ചാമ്പ്യന്മാരായ ലിയോണ്‍ ലാ ഹാവറയെയും ബോറോഡോക്‌സ്‌ ഗ്രിനോബിളിനെയുമാണ്‌ എതിരിടുന്നത്‌.ജര്‍മന്‍ ബുണ്ടേല്‍സ്‌ ലീഗില്‍ ബയേണ്‍ മ്യൂണിച്ചിന്‌ ഇനിയും പഴയ കരുത്ത്‌ പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ന്‌ കരുത്തരായ വെര്‍ഡര്‍ ബ്രെഹ്മനാണ്‌ ബയേണിന്റെ എതിരാളികള്‍. യൂറോപ്യന്‍ ലീഗ്‌ഇന്നത്തെ മല്‍സരങ്ങള്‍ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ബ്ലാക്‌ബര്‍ണ്‍-ഫുള്‍ഹാംബോള്‍ട്ടണ്‍-ആഴ്‌സനല്‍ലിവര്‍പൂള്‍-സ്റ്റോക്‌ സിറ്റിസുതര്‍ലാന്‍ഡ്‌-മിഡില്‍സ്‌ബോറോവെസ്‌റ്റ്‌ഹാം-ന്യൂകാസില്‍സ്‌പാനിഷ്‌ ലീഗ്‌അത്‌ലറ്റികോ മാഡ്രിഡ്‌-റിക്രിയേറ്റീവോ ഹെലൂവഎസ്‌പാനിയോള്‍-ഗറ്റാഫെഇറ്റാലിയന്‍ ലീഗ്‌കറ്റാനിയ-അറ്റ്‌ലാന്ററോമ-റെജീനജര്‍മന്‍ ലീഗ്‌അര്‍മീനിയ-കോളോണ്‍ബയേണ്‍-വെര്‍ഡര്‍ ബ്രെഹ്മന്‍ബൊറൂഷ്യ-ഹെര്‍ത്താ ബെര്‍ലിന്‍കോട്ട്‌ബസ്‌-വി.എഫ്‌.എല്‍ പോഷംഷാല്‍ക്കെ-എന്‍ട്രാക്‌ട്‌ഫ്രഞ്ച്‌ ലീഗ്‌ഗ്രിനോബിള്‍-ബോറോഡോക്‌സ്‌ലാഹര്‍-ലിയോണ്‍ലില്ലി-ഓക്‌സുറെലോറിന്‍ഡെ-സിയാന്‍നാന്റസ്‌-വലന്‍സിയസ്‌നൈസ്‌-ലിമാന്‍ഡസ്‌ടോളോസ്‌-ഷോക്‌10-ഫാറൂഖ്‌ കോളജ്‌കോഴിക്കോട്‌: കാലിക്കറ്റ്‌ വാഴ്‌സിറ്റി ഷട്ടില്‍ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇത്തവണയും ഫാറുഖ്‌ കോളജിന്‌ എതിരാളികളില്ല. കഴിഞ്ഞ ഒമ്പത്‌ വര്‍ഷമായി പുലര്‍ത്തുന്ന ഏകാധിപത്യം പത്താം തവണയും പ്രകടിപ്പിച്ച ഫാറുഖ്‌ കോളജ്‌ സംഘം ചാമ്പ്യന്മാരായി. തൃശൂര്‍ സെന്റ്‌ തോമസ്‌ കോളജിനെയാണ്‌ ഇന്നലെ നടന്ന ഫൈനല്‍ മല്‍സരത്തിലവര്‍ തോല്‍പ്പിച്ചത്‌. രാംസി വിജയ്‌, അരുണ്‍ വിഷ്‌ണു, മിഥിലേഷ്‌ സുന്ദര്‍, ജംഷിദ്‌, അശ്വിന്‍, ഷാഹിദ്‌ എന്നിവരടങ്ങുന്ന ടീമാണ്‌ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ കിരീടം സ്വന്തമാക്കിയത്‌. 3-1 എന്ന സ്‌ക്കോറിനാണ്‌ ഫാറുഖ്‌ ആധിപത്യം ആവര്‍ത്തിച്ചു തെളിയിച്ചത്‌. അഭിനവിനെതിരെ ഷൂട്ടിംഗ്‌ ഫെഡറേഷന്‍ന്യൂഡല്‍ഹി: ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ സ്വര്‍ണ്ണ നേട്ടത്തിന്‌ തന്നെ സഹായിച്ചത്‌ പിതാവാണെന്ന അഭിനവ്‌ ബിന്ദ്രയുടെ പരാമര്‍ശം വന്‍ വിവാദത്തില്‍. അഭിനവിന്റെ പരാമര്‍ശത്തിനെതിരെ ഷൂട്ടിംഗ്‌ ഫെഡറേഷന്‍ പ്രസിഡണ്ട്‌്‌ ദ്വിഗ്‌വിജയ്‌ സിംഗും ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ സുരേഷ്‌ കല്‍മാഡിയുമെല്ലാം രംഗത്ത്‌ വന്നു. പക്ഷേ താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നാണ്‌ അഭിനവ്‌ പറയുന്നത്‌. ഷൂട്ടിംഗ്‌ ഫെഡറേഷനോട്‌ അഭിനവ്‌ നന്ദികേടാണ്‌ കാണിച്ചതെന്ന്‌ അഖിലേന്ത്യാ ഷൂട്ടിംഗ്‌ ഫെഡറേഷന്‍ പ്രസിഡണ്ട്‌ ദ്വിഗ്‌വിജയ്‌ സിംഗ്‌ പരസ്യമായി എന്‍.ഡി.ടി.വി അഭിമുഖത്തില്‍ കുറ്റപ്പെടുത്തി. അല്‍പ്പമധികം രോഷത്തിലാണ്‌ സിംഗ്‌ സൂപ്പര്‍താരത്തിനെതിരെ പ്രതികരിച്ചത്‌. ഒളിംപിക്‌സ്‌ പോലെ വലിയ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയതിന്‌ ശേഷം ഇത്തരത്തില്‍ അധികാരികള്‍ക്കെതിരെ സംസാരിക്കാന്‍ വളരെ എളുപ്പമാണ്‌. വന്ന വഴികള്‍ ആരും മറക്കരുത്‌. നിലവിലുളള കായിക സമ്പ്രദായത്തില്‍ പിഴവുകളുണ്ടെന്ന്‌ എല്ലാവര്‍ക്കും പറയാന്‍ കഴിയും. പക്ഷ നന്ദി വേണം. ജയിച്ച്‌ കഴിഞ്ഞതിന്‌ സമ്പ്രദായത്തെ കുറ്റം പറയുന്നതില്‍ എന്താണ്‌ കാര്യം.. അവര്‍ക്ക്‌ വേണ്ടി കോടിക്കണക്കിന്‌ രൂപയാണ്‌ ഫെഡറേഷന്‍ ചെലവഴിച്ചത്‌. താരങ്ങള്‍ക്ക്‌്‌ പരാതികളുണ്ടാവം. എങ്കിലും നേട്ടത്തിന്‌ ശേഷം എല്ലാവരെയും തള്ളിപ്പറയുന്നത്‌ നീതികേടാണ്‌. ഒരു വ്യക്തിയല്ല, രാജ്യമാണ്‌ സ്വര്‍ണ്ണം നേടിയത്‌. അത്‌ മറക്കരുത്‌- അഭിനവ്‌്‌ മാത്രമല്ല ജസ്‌പാല്‍ റാണയും നേട്ടത്തിന്‌ ശേഷം പലതും മറന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു. സുരേഷ്‌ കല്‍മാഡി ബിന്ദ്രയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചില്ല. അഭിനവിന്റെ നേട്ടത്തില്‍ പിതാവിന്‌ പങ്കുണ്ടെങ്കിലും മറ്റുളളവരുടെ സംഭാവനയെ അവമതിക്കരുത്‌. ഷൂട്ടിംഗ്‌ ഫെഡറേഷനാണ്‌ അഭിനവിനെ വിദേശത്ത്‌ അയച്ചതും ഉയര്‍ന്ന പരിശീലന സൗകര്യങ്ങള്‍ നല്‍കിയതും-കല്‍മാഡി പറഞ്ഞു. അതേ സമയം ഇന്നലെ ജയ്‌പ്പൂരില്‍ സംസാരിക്കവെ താന്‍ ആരെയും കുറ്റം പറഞ്ഞിട്ടില്ലെന്ന്‌ അഭിനവ്‌ പറഞ്ഞു. ഒളിംപിക്‌സ്‌ സ്വര്‍ണ്ണം ലഭിച്ചതിന്‌ ശേഷം നാട്ടിലെത്തിയപ്പോള്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞതാണ്‌. ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. ഷൂട്ടിംഗ്‌ ഫെഡറേഷന്‍ പ്രസിഡണ്ടിന്റെ ആരോപണം അടിസ്ഥാന രഹിതമാണ്‌-അഭിനവ്‌ പറഞ്ഞു. കായിക സംഘടനാ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരെല്ലാം ഇന്ത്യന്‍ കായിക നേട്ടത്തിനായി പ്രവര്‍ത്തിക്കണം. എന്നെ മറക്കുക. എന്റെ നേട്ടവും മറക്കുക. രാജ്യത്തെ കായിക താരങ്ങളുടെ വികസനത്തിനും നേട്ടത്തിനും എല്ലാവരും ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യ പിറകില്‍ബുക്കാറസ്റ്റ്‌: റുമേനിയക്കെതിരായ ഡേവിസ്‌ കപ്പ്‌ ലോക ഗ്രൂപ്പ്‌ പോരാട്ടത്തിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യക്ക്‌ തിരിച്ചടി. സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ പ്രകാശ്‌ അമൃതരാജും സോമദേവും പരാജയപ്പെട്ടു. പ്രകാശ്‌ വിക്ടര്‍ ക്രിവോയിക്ക്‌ മുന്നില്‍ തകര്‍ന്നപ്പോള്‍ സോമദേവിനെ വിക്ടര്‍ ഹാന്‍സവാണ്‌്‌ പരാജയപ്പെടുത്തിയത്‌. ഇന്ന്‌ ഡബിള്‍സില്‍ പെയ്‌സ്‌-ഭൂുപതി സഖ്യം കളിക്കും.

Wednesday, September 17, 2008


ചാമ്പ്യന്‍സ്‌ ലീഗില്‍ ക്ലൂജിനെതിരെ റോമ ഗോള്‍കീപ്പര്‍ ഫാബിയോയുടെ രക്ഷാശ്രമം


ചാമ്പ്യന്‍സ്‌ ലീഗില്‍ ക്ലൂജിനെതിരെ റോമ ഗോള്‍കീപ്പര്‍
ഫാബിയോയുടെ രക്ഷാശ്രമം
-----------------------------------------------


ചാമ്പ്യന്‍സ്‌ ലീഗില്‍ ബോറോഡോക്‌സിനെതിരെ ഗോള്‍ നേടിയ
ചെല്‍സി താരം നിക്കോളാസ്‌ അനേല്‍ക്കയുടെ ആഹ്ലാദം
--------------------------------------

Tuesday, September 16, 2008

BIG SORRY FROM SYMO




മാപ്പ്‌
മീന്‍ പിടിക്കല്‍ സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ആന്‍ഡ്ര്യൂ സൈമണ്ട്‌സിന്റെ മാപ്പപേക്ഷ. നല്ല വ്യക്തയായി തിരിച്ചുവരുമെന്ന വാഗ്‌ദാനം
മെല്‍ബണ്‍: തല്‍ക്കാലം ആന്‍ഡ്ര്യൂ സൈമണ്ട്‌സ്‌ രാജ്യാന്തര ക്രിക്കറ്റ്‌ വിടുന്നില്ല. സ്വന്തം തെറ്റില്‍ ഖേദം പ്രകടിപ്പിച്ച്‌ അദ്ദേഹം രാജ്യാന്തര ക്രിക്കറ്റിലേക്ക്‌ നല്ല പയ്യനായി തിരിച്ചുവരാനുളള ഒരുക്കത്തിലാണ്‌. ചെയ്‌തതെല്ലാം തെറ്റായിരുന്നെന്നും തന്റെ സ്വഭാവത്തില്‍ മാറ്റം അനിവാര്യമാണെന്ന്‌ ബോധ്യപ്പെട്ടതായും വ്യക്തമാക്കിയ സൈമണ്ട്‌സ്‌ ഓസ്‌ട്രേലിയക്കായി കളിക്കാനുള്ള താല്‍പ്പര്യം ആവര്‍ത്തിച്ചു പ്രകടിപ്പിച്ചു.
ഡാര്‍വിനില്‍ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരക്ക്‌ മുമ്പ്‌ നിര്‍ബന്ധമായ ടീം മീറ്റിംഗിന്‌ ക്ഷണിച്ചിട്ടും പങ്കെടുക്കാതെ ആ സമയത്ത്‌ മീന്‍ പിടിക്കാന്‍ പോയ സൈമണ്ട്‌സിനെ അച്ചടക്കനടപടിയുടെ ഭാഗമായി അപ്പോള്‍ തന്നെ നാട്ടിലേക്ക്‌ തിരിച്ചയച്ചിരുന്നു. ഇതിന്‌ പിറകെ ഇന്ത്യന്‍ പര്യടനത്തിനുളള ഓസ്‌ട്രേലിയന്‍ സംഘത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തില്ല. സ്വഭാവത്തില്‍ മാറ്റം വരുത്താതെ ദേശീയ ടീമില്‍ ഇനി ഉള്‍പ്പെടുത്തില്ലെന്ന്‌ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ്‌ ഇപ്പോള്‍ സൈമണ്ട്‌സ്‌ മാപ്പ്‌ പറഞ്ഞിരിക്കുന്നത്‌. താല്‍കാലിക നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിനെ അനുസരിക്കാതെയാണ്‌ സൈമണ്ട്‌സ്‌ ടീം മീറ്റിംഗില്‍ പങ്കെടുക്കാതിരുന്നത്‌. ബംഗ്ലാദേശിനെതിരായ പരമ്പരക്കുളള ടീമില്‍ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗ്‌, സീനിയര്‍ താരം മാത്യൂ ഹെയ്‌ഡന്‍ എന്നിവരുണ്ടായിരുന്നില്ല. ഇവരുടെ അസാന്നിദ്ധ്യത്തിലാണ്‌ ക്ലാര്‍ക്ക്‌ താല്‍കാലിക നായകനായത്‌. ഡാര്‍വിനിലെ പരമ്പരക്ക്‌ മുമ്പായി ടീം കാര്യങ്ങള്‍ തീരുമാനിക്കാനായിരുന്നു യോഗം വിളിച്ചത്‌. യോഗത്തിലേക്ക്‌ ക്ലാര്‍ക്ക്‌ തന്നെ സൈമണ്ട്‌സിനെ നേരിട്ട്‌്‌ വിളിച്ചിരുന്നു. ടീം കോച്ച്‌ ടീം നെല്‍സണ്‍, മാനേജര്‍ സ്‌റ്റീവ്‌ ബര്‍ണാഡ്‌ എന്നിവരും സൈമണ്ട്‌സിനെ യോഗത്തിലേക്ക്‌ ക്ഷണിച്ചിരുന്നു. എന്നാല്‍ എല്ലാവരെയും ധിക്കരിച്ചാണ്‌ സൂപ്പര്‍താരം മീന്‍ പിടിക്കാന്‍ പോയത്‌. ഉടന്‍ തന്നെ പ്രശ്‌നം ടീം മാനേജ്‌മെന്റ്‌ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയെ അറിയിക്കുകയും അച്ചടക്കനടപടി വരുകയുമായിരുന്നു. അച്ചടക്ക നടപടിയുടെ പശ്ചാത്തലത്തില്‍ സൈമണ്ട്‌സ്‌ രാജ്യാന്തര ക്രിക്കറ്റ്‌ വിടുമെന്ന്‌ പറയപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ക്യൂന്‍സ്‌ലാന്‍ഡില്‍ ഹെയ്‌ഡനൊപ്പം സൈമണ്ട്‌സ്‌ പരിശീലനത്തിനെത്തി. അദ്ദേഹത്തെ നിരീക്ഷിക്കാനായി ക്രിക്കറ്റ്‌്‌ ഓസ്‌ട്രേലിയ മന: ശാസ്‌ത്ര വിദഗ്‌ധനെ നിയോഗിച്ചിട്ടുണ്ട്‌.
ഡാര്‍വിന്‍ സംഭവത്തിന്‌ ശേഷം സൈമണ്ട്‌സ്‌ ആരോടും പ്രതികരിച്ചിരുന്നില്ല. ഇന്നലെയാണ്‌ അദ്ദേഹം ആദ്യമായി മനസ്സ്‌ തുറന്നത്‌. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഞാന്‍ ചെയ്‌ത കാര്യങ്ങളെല്ലാം തെറ്റായിരുന്നു. അതില്‍ എനിക്ക്‌ ഖേദമുണ്ട്‌. തീര്‍ച്ചയായും നല്ല വ്യക്തിയായി ക്രിക്കറ്റിലേക്ക്‌ തിരിച്ചുവരാന്‍ എനിക്ക്‌ കഴിയുമെന്നാണ്‌ പ്രതീക്ഷ. ഞാനിപ്പോള്‍ ചെയ്യുന്ന ചില കാര്യങ്ങളില്‍ വീണ്ടുവിചാരം അത്യാവശ്യമാണ്‌. അതിന്‌ എനിക്ക്‌ കഴിയും-അദ്ദേഹം പറഞ്ഞു.
അതിനിടെ ആസന്നമായ ഇന്ത്യന്‍ പര്യടനത്തില്‍ മാറ്റമില്ലെന്ന്‌്‌ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ വ്യക്തമാക്കി. ഡല്‍ഹി സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ ടീമിന്റെ പര്യടന കാര്യത്തല്‍ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ മാസം 21 നാണ്‌ റക്കി പോണ്ടിംഗും സംഘവും ഇന്ത്യയില്‍ എത്തുന്നത്‌. നാല്‌ ടെസ്‌റ്റ്‌ മല്‍സരങ്ങളില്‍ അവര്‍ പങ്കെടുക്കും.
സുരക്ഷ പ്രശ്‌്‌നങ്ങള്‍ കാരണം പാക്കിസ്‌താനിലേക്ക്‌ ഉദ്ദേശിച്ചിരുന്ന യാത്ര ഓസ്‌ട്രേലിയ റദ്ദാക്കിയിരുന്നു. എന്നാല്‍ പാക്കിസ്‌താനിലേതില്‍ നിന്നും തികച്ചും വിത്യസ്‌തമാണ്‌ ഇന്ത്യയിലെ അവസ്ഥയെന്ന്‌ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ വിശദീകരിച്ചു. ഇന്ത്യന്‍ ഭരണക്കൂടത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളില്‍ ഓസ്‌ട്രേലിയ വിശ്വാസം പ്രകടിപ്പിച്ചു.

രാജകീയ അരങ്ങേറ്റത്തിന്‌ ഒജ
കൊല്‍ക്കത്ത: ആദ്യം ഇറാനി ട്രോഫിയില്‍ ഗംഭീര പ്രകടനം. ആ പ്രകടനത്തിലൂടെ സെലക്ടര്‍മാരുടെ ശ്രദ്ധ നേടി ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്കുളള ടീമില്‍ ഇടം നേടുക-ഈ ലക്ഷ്യത്തിലാണ്‌ പ്രഗ്യാന്‍ ഒജ എന്ന യുവ സ്‌പിന്നര്‍. ഇറാനി ട്രോഫിക്കുളള റെസ്റ്റ്‌ ഓഫ്‌ ഇന്ത്യ സംഘത്തില്‍ ഇടം നേടിയ ഒജ നേരത്തെ ശ്രീലങ്കന്‍ പര്യടനത്തിനുളള ഇന്ത്യന്‍ സംഘത്തില്‍ അംഗമായിരുന്നു. എന്നാല്‍ സ്‌പിന്നര്‍മാരെ തുണക്കുന്ന ലങ്കന്‍ പിച്ചുകളില്‍ കളിക്കാന്‍ അവസരം ലഭിച്ചില്ല. മുന്ന്‌ ടെസ്‌റ്റിലും റിസര്‍വ്‌ ബെഞ്ചിലായിരുന്നു ഒജ. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരെ രാജ്യാന്തര അരങ്ങേറ്റം നടത്താന്‍ കഴിഞ്ഞാല്‍ അതില്‍പ്പരം വലിയ നേട്ടം തനിക്കില്ലെന്ന്‌ അദ്ദേഹം പറയന്നു. ഓസ്‌ട്രേലിയ ലോകത്തെ ഒന്നാം നമ്പര്‍ ടീമാണ്‌. പക്ഷേ അവര്‍ക്ക്‌ സ്‌പിന്നിനെ കളിക്കുമ്പോള്‍ പ്രയാസങ്ങളുണ്ടാവാറുണ്ട്‌. ഈ കാര്യമാണ്‌ തനിക്ക്‌ പ്രതീക്ഷ നല്‍കുന്നതെന്നും ഒജ പറഞ്ഞു. ഇറാനി ട്രോഫിയില്‍ കളിക്കാന്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും തനിക്ക്‌ സെലക്ടര്‍മാരുടെ അംഗീകാരം ലഭിക്കുമെന്നാണ്‌ ഒജ കരുതുന്നത്‌. ഈ മാസം 24 മുതല്‍ 28 വരെ ബറോഡയിലാണ്‌ റെസ്‌റ്റ്‌ ഓഫ്‌്‌ ഇന്ത്യയും രഞ്‌ജി ചാമ്പ്യന്മാരായ ഡല്‍ഹിയും തമ്മിലുളള ഇറാനി ട്രോഫി മല്‍സരം നടക്കുന്നത്‌. ഈ മല്‍സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുന്നത്‌.
അനില്‍ കുംബ്ലെ, ഹര്‍ഭജന്‍സിംഗ്‌ എന്നീ രണ്ട്‌ പരിചയസമ്പന്നരായ സ്‌പിന്നര്‍മാര്‍ കളിക്കുന്നതിനാല്‍ ഒജയെ പോലുള്ളവര്‍ക്ക്‌ ആദ്യ ഇലവനില്‍ സ്ഥാനം ലഭിക്കാന്‍ പ്രയാസമാണ്‌. ലങ്കക്കെതിരെ മൂന്ന്‌ ടെസ്‌റ്റിലും കുംബ്ലെയും ഹര്‍ഭജനും കളിച്ചിരുന്നു.

മാറ്റം അത്യാവശ്യമെന്ന്‌ കേണല്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ മാറ്റങ്ങള്‍ അത്യാവശ്യമാണെന്ന്‌ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ദിലീപ്‌ വെംഗ്‌സാര്‍ക്കര്‍. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ഇന്ത്യന്‍ മധ്യനിര ബാറ്റിംഗ്‌ വലിയ പരാജയമായിരുന്നു. മധ്യനിരയില്‍ കൂടുതല്‍ പേര്‍ക്ക്‌ അവസരം നല്‍കണമെന്ന സൂചനയാണ്‌ ലങ്കന്‍ പര്യടനം നല്‍കിയത്‌. ഓസ്‌ട്രേലിയ മികച്ച ടീമാണ്‌. ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മികവ്‌ പ്രകടിപ്പിച്ചിരുന്നു. അതിനാല്‍ ഈ പരമ്പരയും തുല്യ ശക്തികളുടെ പോരാട്ടമായിരിക്കും. ഇന്ത്യക്ക്‌ ബാറ്റിംഗില്‍ വലിയ പ്രശ്‌നങ്ങള്‍ കാണുന്നില്ല. ഏറ്റവും അനുഭവസമ്പന്നരാണ്‌ ടീമിലുളളത്‌. അനുഭവസമ്പന്നരായ ബാറ്റ്‌സ്‌മാന്മാര്‍ ലങ്കന്‍ പര്യടനത്തില്‍ പരാജയമായിരുന്നു എന്നത്‌ സത്യമാണ്‌. എന്ന്‌ കരുതി വലിയ മാറ്റത്തിന്റെ സമയമായിട്ടില്ല. ഓപ്പണിംഗില്‍ വിരേന്ദര്‍ സേവാഗും ഗൗതം ഗാംഭീറും നല്ല തുടക്കമാണ്‌ ടീമിന്‌ നല്‍കാറുളളത്‌ വീരു ഇപ്പോള്‍ നല്ല ഫോമിലാണ്‌. ആ ഫോം തുടരാന്‍ കഴിയണം. ഓസ്‌ട്രേലിയന്‍ സംഘത്തില്‍ കൂടുതല്‍ മികച്ച ബൗളര്‍മാരുണ്ട്‌. ഇവരെ നേരിടാന്‍ മാത്രം കരുത്ത്‌ നമ്മുടെ ബാറ്റ്‌സ്‌മാന്മാര്‍ക്കുണ്ട്‌.
ഓസ്‌ട്രേലിയയെ വിശകലനം ചെയ്യുക പ്രയാസമാണ്‌. കാരണം അവരുടെ സംഘത്തിലെ എല്ലാവരും നൂറ്‌ ശതമാനം പ്രൊഫഷണലുകളാണ്‌. അവരെ പ്രവചിക്കുക എളുപ്പമല്ല. സ്‌പിന്നര്‍മാരെ നേരിടുന്ന കാര്യത്തില്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്‌മാന്മാര്‍ പ്രകടിപ്പിക്കുന്ന പതര്‍ച്ചയാണ്‌ നമുക്ക്‌ ഉപയോഗപ്പെടുത്താനാവുക. ഹര്‍ഭജന്‍സിംഗ്‌ നല്ല ഫോമിലാണ്‌. കുംബ്ലെയെ പോലെ അനുഭവസമ്പന്നനായ സ്‌പിന്നര്‍ വറെയില്ല. ഈ രണ്ടും പേരും തന്നെയായിരിക്കും ബൗളിംഗ്‌ നട്ടെല്ല്‌. ബാറ്റിംഗില്‍ സുരേഷ റൈന, ബദരീനാഥ്‌, രോഹിത്‌ ശര്‍മ്മ തുടങ്ങിയവര്‍ സാധ്യതകള്‍ കാത്തുകഴിയുകയാണ്‌. എല്ലാവര്‍ക്കും അവസരം നല്‍കാന്‍ കഴിയില്ലെന്നും വെംഗ്‌സാര്‍ക്കര്‍ പറഞ്ഞു.

ഇന്നത്തെ കളി
സെല്‍റ്റിക്‌-അല്‍ബോര്‍ഗ്‌
ഡൈനാമോ കീവ്‌-ആഴ്‌സനല്‍
എഫ്‌.സി പോര്‍ട്ടോ-ഫെനര്‍ബസ്‌
യുവന്തസ്‌-സെനിത്ത്‌ സെന്റ്‌ പീറ്റേഴ്‌സ്‌ബര്‍ഗ്ഗ്‌
ലിയോണ്‍-ഫിയോറന്റീന
മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌-വില്ലാ റയല്‍
റയല്‍ മാഡ്രിഡ്‌-ബോറിസോവ്‌
സ്‌റ്റിയൂവ ബുക്കാറസ്റ്റ്‌-ബയേണ്‍ മ്യൂണിച്ച്‌
റയലും മാഞ്ചസ്റ്ററും ഇറങ്ങുന്നു
മാഡ്രിഡ്‌: നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡും മുന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡും യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ പോരാട്ടത്തിന്‌ ഇന്നിറങ്ങുന്നു. മാഞ്ചസ്‌റ്ററിന്റെ പ്രതിയോഗികള്‍ വില്ലാ റയലും റയലിന്റെ എതിരാളികള്‍ ബോറിസോവുമാണ്‌. കനത്ത സമ്മര്‍ദ്ദത്തിലാണ്‌ മാഞ്ചസ്‌റ്റര്‍ ഇറങ്ങുന്നത്‌. പോയ സീസണില്‍ പ്രീമിയര്‍ ലീഗ്‌ കിരീടവും ചാമ്പ്യന്‍സ്‌ ലീഗുമെല്ലാം സ്വന്തമാക്കിയവര്‍ പുതിയ സീസണിന്റെ തുടക്കത്തില്‍ തന്നെ തപ്പിതടയുകയാണ്‌. സൂപ്പര്‍ താരം കൃസ്‌റ്റിയാനോ റൊണാള്‍ഡോയുടെ അസാന്നിദ്ധ്യം ടീം ശരിക്കും അറിയുന്നുണ്ട്‌. ഏക വ്യക്തിയില്‍ കേന്ദ്രീകൃതമല്ല ടീം എന്ന്‌ കോച്ച്‌ അലക്‌സ്‌ ഫെര്‍ഗൂസണ്‍ ആവര്‍ത്തിക്കുമ്പോഴും പോര്‍ച്ചുഗീസ്‌ മുന്‍നിരക്കാരന്‍ ഇല്ലാതെ ടീം പതറുകയാണ്‌. ഇംഗ്ലീഷ്‌ താരം വെയിന്‍ റൂണിയെ പോലുളളവര്‍ക്ക്‌ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഇന്നത്തെ മല്‍സരത്തില്‍ കൃസ്‌റ്റിയാനോ കളിക്കുമെന്നാണ്‌ പറയപ്പെടുന്നത്‌. ആദ്യ മല്‍സരത്തില്‍ തന്നെ മികച്ച വിജയം കരസ്ഥമാക്കാനയാല്‍ ടീമിലെ സമ്മര്‍ദ്ദം കുറയുമെന്നാണ്‌ ഫെര്‍ഗൂസണ്‍ പറയുന്നത്‌. സ്‌പാനിഷ്‌ എതിരാളികളായ വില്ലാ റയല്‍ ദുര്‍ബലരല്ല. റയല്‍ മാഡ്രിഡിനെ പോലുളള മികച്ച ടീമുകളെ പരാജയപ്പെടുത്തിയ ചരിത്രം അവര്‍ക്കുണ്ട്‌. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞയാഴ്‌ച്ച നടന്ന മല്‍സരത്തില്‍ ലിവര്‍പൂളിനോട്‌ പരാജയപ്പെട്ടതിന്റെ ക്ഷീണം ഇപ്പോഴും മാഞ്ചസ്റ്ററിനുണ്ട്‌. ലീഗിലെ അടുത്ത മല്‍സരം സ്‌റ്റാഫോര്‍ഡ്‌ ബ്രിഡ്‌ജില്‍ ചെല്‍സിക്കെതിരെയാണ്‌. ആ മല്‍സരത്തിന്‌ മുമ്പ്‌ ഒരു വിജയം ടീമിന്‌ വേണം. ഇത്തവണ ചാമ്പ്യന്‍സ്‌ ലീഗില്‍ മാഞ്ചസ്റ്ററിനെ കൂടാതെ മറ്റ്‌ മൂന്ന്‌ പ്രീമിയര്‍ ലീഗ്‌ ക്ലബുകള്‍ കളിക്കുന്നുണ്ട്‌. ആഴ്‌സനലും ലിവര്‍പൂളും ചെല്‍സിയും. ഈ മൂന്ന്‌ ടീമുകള്‍ സ്വന്തം ലീഗില്‍ കരുത്ത്‌ പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ മാഞ്ചസ്റ്ററിന്റെ സമ്മര്‍ദ്ദം ഇരട്ടിയാവുന്നുണ്ട്‌.
സ്‌പാനിഷ്‌ ലീഗിലെ കഴിഞ്ഞ മല്‍സരത്തില്‍ നുമാന്‍സിയയെന്ന ദുര്‍ബലരെ പരാജയപ്പെടുത്താന്‍ വിയര്‍ത്തവരാണ്‌ റയല്‍. മുന്‍നിരയാണ്‌ റയലിന്റെ പ്രശ്‌നം. റുഡ്‌വാന്‍ നിസറ്റര്‍ റൂയിയെ പോലുളളവരുണ്ടെങ്കിലും റോബിഞ്ഞോക്ക്‌ പകരക്കാരനായി ആരും വന്നിട്ടില്ല. പെട്ടെന്നുള്ള ആക്രമണത്തിന്‌ മിടുക്കനായിരുന്നു റോബിഞ്ഞോ.

ബംഗ്ലാ ക്രിക്കറ്റില്‍ കലാപം
ധാക്ക: ബംഗ്ലാദേശ്‌ ക്രിക്കറ്റില്‍ കലാപകൊടി.... മുന്‍ ക്യാപ്‌റ്റന്‍ ഹബിബുല്‍ ബഷറിന്റെ നേതൃത്ത്വത്തില്‍ ഒരു വിഭാഗം താരങ്ങള്‍ ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ബോര്‍ഡിനെതിരെ പരസ്യമായി രംഗത്ത്‌ വന്നതോടെ താരങ്ങള്‍ രണ്ട്‌ ചേരിയിലായിട്ടുണ്ട്‌. ബഷറും സംഘവും രാജ്യാന്തര ക്രിക്കറ്റ്‌ വിട്ട്‌ കപില്‍ദേവിന്റെ ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗിനോട്‌ കൂറ്‌ പ്രഖ്യാപിച്ചിരിക്കയാണ്‌. പല യുവതാരങ്ങളും ബഷറിന്‌ പിറകില്‍ അണിനിരന്നപ്പോള്‍ സെന്‍ട്രല്‍ കോണ്‍ട്രാക്ടുള്ള താരങ്ങളില്‍ പലരും ഇന്നലെ ക്രിക്കറ്റ്‌ ബോര്‍ഡ്‌ അധികൃതരെ കണ്ട്‌ സ്വന്തം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. ദേശിയ താരങ്ങളായ ഷക്കീബ്‌ അല്‍ഹസന്‍, ഷഹദാത്ത്‌ ഹുസൈന്‍, മെഹ്‌റാബ്‌ ഹുസൈന്‍, അബ്ദുള്‍ റസാക്ക്‌, മുഷ്‌ഫിഖുര്‍ റഹീം, സയ്യദ്‌ റസല്‍, മഹമുദ്ദുല്ല റിയാദ്‌, സുനൈദ്‌ സിദ്ദിഖി എന്നിവരാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്‌ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചത്‌.
അതേ സമയം ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗില്‍ തല്‍പ്പര്യം പ്രകടിപ്പിച്ച്‌ ബഷറും വിക്കറ്‌്‌ കീപ്പര്‍ ധിമാന്‍ ഘോഷും കൊല്‍ക്കത്തയില്‍ എത്തിക്കഴിഞ്ഞു. ഇവര്‍ക്കൊപ്പം ദേശീയ നിരയിലെ ചില പ്രമുഖരുണ്ട്‌. ഷഹരിയാര്‍ നഫീസ്‌, തട്ടുതകര്‍പ്പന്‍ ബാറ്റ്‌സ്‌മാനായ തമീം ഇഖ്‌ബാല്‍ എന്നിവരും ഐ.സി.എല്ലില്‍ ചേരുമെന്നാണ്‌ പറയപ്പെടുന്നത്‌. രാജ്യാന്തര ക്രിക്കറ്റ്‌ വിട്ട്‌ താരങ്ങളുടെ ഇന്ത്യന്‍ ചേക്കേറ്റം തടയാനുളള ശ്രമങ്ങള്‍ ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ആരംഭിച്ചിട്ടുണ്ടെങ്കിലും അതിന്‌ കാര്യമായ പ്രതികരണം ലഭിച്ചിട്ടില്ല.
പിണങ്ങിനില്‍ക്കുന്ന താരങ്ങളെ അടുപ്പിക്കാന്‍ കഴിഞ്ഞ ദിവസം ക്രിക്കറ്റ്‌ ബോര്‍ഡ്‌ യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ തമീം ഇഖ്‌ബാല്‍ പങ്കെടുക്കാതിരുന്നതാണ്‌ കനത്ത ആഘാതമായിരിക്കുന്നത്‌. ബംഗ്ലാദേശിന്റെ നാളത്തെ താരമായി വിലയിരുത്തപ്പെടുന്ന കളിക്കാരനാണ്‌ തമീം. സമീപകാല രാജ്യാന്തര ക്രിക്കറ്റില്‍ ബംഗ്ലാദേശിന്‌ വേണ്ടി മികച്ച പ്രകടനം നടത്തിയതും അദ്ദേഹം മാത്രമാണ്‌. ഷഹരിയാര്‍ നഫീസും യോഗത്തിനെത്തിയിരുന്നില്ല. യോഗം സംബന്ധിച്ച്‌ തനിക്ക്‌ ഒരു എസ്‌. എം.എസ്‌ മാത്രമാണ്‌ ലഭിച്ചതെന്നാണ്‌ നഫീസ്‌ പറയുന്നത്‌. എസ്‌.എം.എസ്സിലൂടെയുള്ള ആശയകൈമാറ്റം നല്ലമാര്‍ഗ്ഗമല്ല. എന്നോട്‌ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ അധികാരികള്‍ക്ക്‌ നേരിലോ അല്ലെങ്കില്‍ ഫോണിലോ പറയാം. അതിന്‌ തയ്യാറാവാതെ എസ്‌.എം.എസ്‌ അയക്കുക നല്ല രീതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ധാക്ക വാരിയേഴ്‌സിനെ ബഷര്‍ നയിക്കും
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗിന്റെ രണ്ടാം സീസണില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ടീം മുന്‍ ബംഗ്ലാദേശ്‌ നായകന്‍ ഹബിബുല്‍ ബഷര്‍ നയിക്കുന്ന ധാക്ക വാരിയേഴ്‌സ്‌. ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ബോര്‍ഡുമായി തെറ്റിപിരിഞ്ഞ്‌ ഇന്ത്യയില്‍ എത്തിയിരിക്കുന്ന മൊത്തം ബംഗ്ലാതാരങ്ങളും വാരിയേഴ്‌സ്‌ സംഘത്തില്‍ അണിനിരക്കുന്നുണ്ട്‌. ബംഗ്ലാദേശിന്‌ വേണ്ടി രാജ്യാന്തര മല്‍സരങ്ങളില്‍ തിളങ്ങിയിട്ടുള്ള അഫ്‌ത്താബ്‌ അഹമ്മദ്‌, അലോക്‌ കപാലി, ഷഹരിയാര്‍ നഫീസ്‌, ഫര്‍ഹാദ്‌ റാസ, ധിമാന്‍ ഘോഷ്‌, മൊഷറഫ്‌ ഹുസൈന്‍ എന്നിവരെല്ലാം ടീമിലുണ്ട്‌. 83 ല്‍ ലോകകപ്പ്‌ സ്വന്തമാക്കിയ ഇന്ത്യന്‍ സംഘത്തില്‍ അംഗമായിരുന്ന ബല്‍വീന്ദര്‍ സിംഗ്‌ സന്ധുവാണ്‌ ടീമിന്റെ കോച്ച്‌. ബംഗ്ലാ താരങ്ങളായ മുഹമ്മദ്‌ റഫീഖ്‌, തപഷ്‌ ബൈഷ്യ, മന്‍ഞ്ചുറാല്‍ ഇസ്ലാം, മുഹമ്മദ്‌ ഷരീഫ്‌ എന്നിവരും ഐ.സി.എല്ലില്‍ കളിക്കുന്നുണ്ട്‌.

ഇന്ത്യ എ തോറ്റു
ഹൈദരാബാദ്‌: തിര്രാഷ്‌്‌ട്ര ക്രിക്കറ്റില്‍ ഓസ്‌ട്രേലിയ എ ഇന്ത്യന്‍ എ ടീമിനെ 79 റണ്‍സിന്‌ പരാജയപ്പെടുത്തി. മഴ മൂലം തടസ്സപ്പെട്ട മല്‍സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യന്‍ ടീം 207 റണ്‍സാണ്‌ നേടിയത്‌. മഴയില്‍ വിജയലക്ഷ്യമായി കുറിക്കപ്പെട്ട 168 റണ്‍സ്‌ ഒരു വിക്കറ്റ്‌ നഷ്‌്‌ടത്തില്‍ ഓസ്‌ട്രേലിയ നേടി. ഓപ്പണര്‍ റോഞ്ചി പുറത്താവാതെ 108 റണ്‍സ്‌ നേടിയപ്പോള്‍ സഹഓപ്പണര്‍ ഹ്യൂഗ്‌സ്‌ 459 റണ്‍സ്‌ സ്വന്തമാക്കി. ഇന്ത്യന്‍ ബാറ്റിംഗില്‍ 54 റണ്‍സ്‌ നേടിയ യൂസഫ്‌ പത്താന്‍ മാത്രമാണ്‌ പൊരുതിയത്‌.

Monday, September 15, 2008

REAL ESCAPE




യൂറോപ്യന്‍ ലീഗുകള്‍
റയല്‍ രക്ഷപ്പെട്ടു
മാഡ്രിഡ്‌: സ്‌പാനിഷ്‌ ലീഗില്‍ നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡിന്‌ സീസണിലെ ആദ്യ വിജയം. ഇന്നലെ നടന്ന മല്‍സരത്തില്‍ റയല്‍ നുമാന്‍സിയക്കെതിരെ 4-3 ന്റെ വിജയം ആഘോഷിച്ചു. സ്‌പാനിഷ്‌്‌ ലീഗില്‍ എല്ലാ ടീമുകളും രണ്ട്‌ റൗണ്ട്‌ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ആറ്‌ പോയന്റുമായി എസ്‌പാനിയോളാണ്‌ മുന്നില്‍. കളിച്ച രണ്ട്‌ മല്‍സരങ്ങളിലും അവര്‍ വിജയം വരിച്ചു. വലന്‍സിയ, അല്‍മേരിയ, സെവിയെ,ഗറ്റാഫെ, വില്ലാ റയല്‍ എന്നിവരെല്ലാം നാല്‌ പോയന്റുമായി രണ്ടാമതാണ്‌. റയല്‍ മാഡ്രിഡിന്‌ മൂന്ന്‌്‌ പോയന്റാണുള്ളത്‌. എട്ടാം സ്ഥാനത്താണവര്‍. രണ്ട്‌ കളികളില്‍ നിന്ന്‌ ഒരു പോയന്റുമായി ബാര്‍സ പതിനഞ്ചാം സ്ഥാനത്താണ്‌.
മറ്റ്‌ മല്‍സരങ്ങളില്‍ എസ്‌പാനിയോള്‍ ഒരു ഗോളിന്‌ റിക്രിയേറ്റീവോ ഹലൂവയെയും വില്ലാ റയല്‍ ഇതേ മാര്‍ജിനില്‍ ഡിപ്പോര്‍ട്ടീവോ ലാകോരുണയെയും തോല്‍പ്പിച്ചപ്പോള്‍ അല്‍മേരിയ-വലന്‍സിയ (2-2), ഗറ്റാഫെ-റയല്‍ ബെറ്റിസ്‌ (0-0), മലാഗ-അത്‌ലറ്റികോ ബില്‍ബാവോ (0-0), മയോര്‍ക്ക-ഒസാസുന (1-1) മല്‍
സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.
സ്വന്തം മൈതാനമായ ബെര്‍ണബുവില്‍ നുമാന്‍സിയക്കെതിരെ തപ്പിതടഞ്ഞ റയല്‍ മാഡ്രിഡ്‌ ഭാഗ്യത്തിന്റെ അകമ്പടിയിലാണ്‌ രണ്ടാം പരാജയത്തില്‍ നിന്ന്‌ രക്ഷപ്പെട്ടത്‌. മല്‍സരം തുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ അവരുടെ വലയില്‍ പന്തെത്തി. മോറീനോയുടെ ബൂട്ടാണ്‌ റയലിനെ ഞെട്ടിച്ചത്‌. പത്തൊമ്പതാം മിനുട്ടില്‍ ഗുട്ടിയുടെ അവസരവാദ ഗോള്‍ വരെ റയല്‍ സമ്മര്‍ദ്ദത്തിലായിരുന്നു. ഇരുപത്തിരണ്ടാം മിനുട്ടില്‍ ബാകിറോയിലൂടെ നുമാന്‍സിയ വീണ്ടും ലീഡ്‌ നേടി. ഹിഗോന്‍ മിനുട്ടുകള്‍ക്കകം റയലിനെ ഒപ്പമെത്തിച്ചു. വാന്‍ഡര്‍ വാര്‍ട്ട്‌, സിസ്‌മ എന്നിവരുടെ ഗോളുകളില്‍ ഒന്നാം പകുതിയില്‍ റയലിന്‌ ദീര്‍ഘനിശ്വാസം വിടാനായി. ഇടവേളക്ക്‌ ശേഷം മോറീനോ ഒരു ഗോള്‍ മടക്കി. അവസാനത്തില്‍ റയല്‍ പൊരുതി നില്‍ക്കുകയായിരുന്നു.
ശനിയാഴ്‌ച്ച നടന്ന മല്‍സരങ്ങളില്‍ ബാര്‍സിലോണ ഒരിക്കല്‍കൂടി നിരാശപ്പെടുത്തിയിരുന്നു.സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ഗോളില്‍ ലീഡ്‌ നേടിയ ബാര്‍സ ജോനാഥന്‍ പെരേരയുടെ ഗോളില്‍ റേസിംഗ്‌ സാന്‍ഡറിന്‌ മുന്നില്‍ സമനില വഴങ്ങുകയായിരുന്നു.

ഇറ്റലിയില്‍ മിലാന്‌ തോല്‍വി
റോം: ഇറ്റലിയില്‍ പ്രബലരായ ഏ.സി മിലാന്‌ തോല്‍വി. സീരിയ എ പോരാട്ടത്തില്‍ ജിനോവയാണ്‌ കരുത്തരെ മറിച്ചിട്ടത്‌. ആവേശകരമായ മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ സ്‌കല്ലിയുടെ ഗോളില്‍ ലീഡ്‌ ചെയ്‌ത ജിനോവ രണ്ടാം പകുതിയില്‍ അര്‍ജന്റീനിയന്‍ താരം ഡിയാഗോ മീലിഷ്യയിലൂടെ ലീഡ്‌ ഉയര്‍ത്തുകയായിരുന്നു. മറ്റ്‌ മല്‍സരങ്ങളില്‍ അറ്റ്‌ലാന്റ ഒരു ഗോളിന്‌ ബോളോഗ്നയെയും യുവന്തസ്‌ ഒരു ഗോളിന്‌ ഉദിനസിനെയും ലാസിയോ രണ്ട്‌ ഗോളിന്‌ സാംപദോറിയോയെയും ലീസ്‌ രണ്ട്‌ ഗോളിന്‌ ചീവിയോയെയും നാപ്പോളി 2-1ന്‌ ഫിയോറന്റീനയെയും സിയന്ന രണ്ട്‌ ഗോളിന്‌ കാഗിലാരിയെയും പരാജയപ്പെടുത്തിയപ്പോള്‍ റെജിന-ടോറിനോ മല്‍സരം 1-1 ല്‍ അവസാനിച്ചു.
ലീഗില്‍ രണ്ട്‌ റൗണ്ട്‌ പോരാട്ടങ്ങള്‍ സമാപിച്ചപ്പോള്‍ ആറ്‌ പോയന്റ്‌ വീതം നേടിയ ലാസിയോ, അറ്റ്‌ലാന്റ എന്നിവരാണ്‌ ആദ്യ സ്ഥാനങ്ങളില്‍. നിലവിലെ ജേതാക്കളായ ഇന്റര്‍ മിലാന്‍, ടോറിനോ എന്നിവര്‍ക്ക്‌ നാല്‌ പോയന്റുണ്ട്‌.

സൈമണ്ട്‌സ്‌ തെറ്റുകാരനാണെന്ന്‌ വോണ്‍
സിഡ്‌നി: ആന്‍ഡ്ര്യൂ സൈമണ്ട്‌സിനെതിരെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌്‌ ഇതിഹാസം ഷെയിന്‍ വോണ്‍. ഡാര്‍വിന്‍ സംഭവത്തില്‍ സൈമണ്ട്‌സ്‌ കുറ്റക്കാരനാണെന്നും അതില്‍ ശിക്ഷിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച്‌ ക്രിക്കറ്റില്‍ നിന്ന്‌ വിരമിക്കാനുളള വലിയ തീരുമാനങ്ങളൊന്നും എടുക്കരുതെന്ന്‌ വോണ്‍ ഉപദേശിച്ചു. ഹെറാള്‍ഡ്‌ സണിലെ സ്വന്തം കോളത്തിലാണ്‌ വോണ്‍ നിലപാട്‌ വ്യക്തമാക്കിയത്‌. ഡാര്‍വിനില്‍ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നതിന്‌ മുമ്പ്‌ നിര്‍ണ്ണായകമായ ടീം മീറ്റിംഗില്‍ ക്ഷണിച്ചിട്ടും പങ്കുവെക്കാതെ മീന്‍പിടിക്കാന്‍ പോയതിന്‌ സൈമണ്ട്‌സിനെ നാട്ടിലേക്ക്‌ തിരിച്ചയക്കുകയും പിന്നീട്‌്‌ ടീമില്‍ നിന്ന്‌ പുറത്താക്കുകയും ചെയ്‌തിരുന്നു. സൈമണ്ട്‌സിനെ പോലെ സീനിയറായ ഒരു താരം ടീം മീറ്റിംഗില്‍ പങ്കെടുക്കാതിരുന്നത്‌ തന്നെ വലിയ തെറ്റാണെന്നാണ്‌ വോണ്‍ പറയുന്നത്‌. സീനിയര്‍ താരങ്ങളായ റിക്കി പോണ്ടിംഗ്‌, മാത്യൂ ഹെയ്‌ഡന്‍ എന്നിവര്‍ ടീമിലുണ്ടായിരുന്നില്ല. മൈക്കല്‍ ക്ലാര്‍ക്കിനെ പോലെ ഒരു യുവനായകനെ സൈമണ്ട്‌സിനെ പോലുളളവര്‍ സഹായിക്കേണ്ട സമയമായിരുന്നു അത്‌. ഒരു ദശാബ്‌ദത്തോളമായി സൈമോ ടീമിനൊപ്പമുണ്ട്‌. ടീം മീറ്റിംഗിന്റെ ആവശ്യകത അദ്ദേഹത്തിന്‌ നന്നായറിയാം. സോമോയും ക്ലാര്‍ക്കും നല്ല സുഹൃത്തുക്കളാണെങ്കില്‍ സൈമോ ആദ്യം ചെയ്യേണ്ടത്‌ കൂട്ടുകാരനെ സഹായിക്കുകയായിരുന്നു. ക്ലാര്‍ക്കിനെ പോലെ ഒരു യുവനായകനെ സൈമോ സമ്മര്‍ദ്ദത്തിലാക്കിയത്‌ നന്നായില്ല.
ടീമില്‍ നിന്ന്‌ പുറത്താക്കപ്പെട്ട സാഹചര്യത്തില്‍ ക്ഷുഭിതനായി പ്രതികരിക്കരുത്‌. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ മല്‍സരങ്ങള്‍ കണ്ട്‌ രാജ്യാന്തര രംഗം വിടുന്നത്‌ അബദ്ധമായിരിക്കും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിനേക്കാള്‍ നല്ലത്‌ രാജ്യത്തിനായി കളിക്കുന്നതാണെന്ന്‌ സൈമോ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.


2011 ലെ ദേശീയ ഗെയിംസ്‌ ഗോവയില്‍
പനാജി: 2011 ലെ ദേശീയ ഗെയിംസ്‌ ഗോവയില്‍ നടക്കും. ഇത്‌ സംബന്ധിച്ച കരാറില്‍ ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തും ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ സുരേഷ്‌ കല്‍മാഡിയും ഒപ്പിട്ടു. ഇന്ത്യന്‍ കായിക ചരിത്രത്തില്‍ പുതിയ അദ്ധ്യായം രചിക്കാന്‍ ഗോവക്കാവുമെന്നും ഗെയിംസിനായി ഉയര്‍ത്തുന്ന സൗകര്യങ്ങള്‍ ഗോവയിലെ യുവതക്ക്‌ ഉപയോഗപ്പെടുത്താനാവുമെന്നും മുഖ്യമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു. ഗോവയില്‍ വിശ്വാസം അര്‍പ്പിച്ച ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‌ നന്ദി രേഖപ്പെടുത്തിയ മുഖ്യമന്ത്രി പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ്‌, കോണ്‍ഗ്രസ്സ്‌ അദ്ധ്യക്ഷ സോണിയാഗാന്ധി എന്നിവരുടെ സഹായത്തെയും പ്രകീര്‍ത്തിച്ചു. ഇതാദ്യമായാണ്‌്‌ വലിയ ഒരു കായിക മേള ഗോവക്ക്‌ ലഭിക്കുന്നത്‌. 2005 ലെ ദേശീയ ഗെയിംസിനായി ഗോവ ശ്രമിച്ചിരുന്നു. പക്ഷേ അവര്‍ക്ക്‌ അംഗീകാരം ലഭിച്ചിരുന്നില്ല.

ഇരട്ടത്താപ്പെന്ന്‌ പാക്കിസ്‌താന്‍
ലാഹോര്‍: ഡല്‍ഹിയില്‍ സ്‌ഫോടനപരമ്പര നടന്നിട്ടും ഇന്ത്യന്‍ പര്യടനവുമായി സഹകരിക്കാനുളള ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയുടെ തീരുമാനം ഇരട്ടത്താപ്പാണെന്ന്‌ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ കുറ്റപ്പെടുത്തി. പാക്കിസ്‌താനില്‍ സുരക്ഷാ പ്രശ്‌നങ്ങളാല്‍ കളിക്കാന്‍ വരാത്ത ഓസ്‌ട്രേലിയ ഇതേ സാഹചര്യം ഇന്ത്യയില്‍ നിലനില്‍ക്കുമ്പോള്‍ അവിടെ കളിക്കുന്നത്‌ ഏത്‌ സംരക്ഷണയുടെ ഭാഗമാണെന്ന്‌ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ വ്യക്തമാക്കണെന്ന്‌ പി.സി.ബി ആവശ്യപ്പെട്ടു.

നദാല്‍ തന്നെ ഒന്നാമന്‍
ലണ്ടന്‍: പുതിയ ഏ.ടി.പി ടെന്നിസ്‌ റാങ്കിംഗില്‍ റാഫേല്‍ നദാല്‍ തന്നെ ഒന്നാം സ്ഥാനത്ത്‌. യു.എസ്‌ ഓപ്പണില്‍ കിരീടം സ്വന്തമാക്കിയ റോജര്‍ ഫെഡ്‌റര്‍ രണ്ടാം സ്ഥാനത്ത്‌ തുടരും.

ഐ ലീഗ്‌ ഫിക്‌സച്ചറായി
ന്യൂഡല്‍ഹി: ഈ മാസം 26ന്‌ കൊല്‍ക്കത്തയിലം ഗോവയിലുമായി ആരംഭിക്കുന്ന ഐ ലീഗ്‌ ഫുട്‌ബോളിന്റെ ആദ്യ ഒമ്പത്‌്‌ റൗണ്ട്‌ മല്‍സരങ്ങളുടെ ഫിക്‌സ്‌ച്ചറായി. 26ന്‌ കൊല്‍ക്കത്തയിലെ ബര്‍സാത്തില്‍ നടക്കുന്ന ആദ്യ അങ്കത്തില്‍ ഈസ്‌റ്റ്‌ ബംഗാള്‍ ചിരാഗ്‌ യുനൈറ്റഡിനെയും മഡ്‌ഗാവില്‍ നടക്കുന്ന മല്‍സരത്തില്‍ വാസ്‌ക്കോ സ്‌പോര്‍ട്ടിംഗ്‌ ഗോവയെയും എതിരിടും.
മറ്റ്‌ മല്‍സരങ്ങള്‍ ഇപ്രകാരം: സെപ്‌തംബര്‍ 27-ബഗാന്‍-മുംബൈ എഫ്‌.സി (ബര്‍സാത്ത്‌), ചര്‍ച്ചില്‍-മഹീന്ദ്ര (മഡ്‌ഗാവ്‌). 28: മുഹമ്മദന്‍സ്‌ സ്‌പോര്‍ട്ടിംഗ്‌-എയര്‍ ഇന്ത്യ (ബര്‍സാത്ത്‌), ഡെംപോ-ജെ.സി.ടി (മഡ്‌ഗാവ്‌)
രണ്ടാം റൗണ്ട്‌: സെപ്‌ 30: ഈസ്റ്റ്‌ ബംഗാള്‍-മുംബൈ എഫ്‌.സി (ബര്‍സാത്ത്‌), ഒക്ടോബര്‍ 2: വാസ്‌ക്കോ-ജെ.സി.ടി (മഡ്‌ഗാവ്‌), 3-ബഗാന്‍-എയര്‍ ഇന്ത്യ (ബര്‍സാത്ത്‌), 4-സ്‌പോര്‍ട്ടിംഗ്‌-മുഹമ്മദന്‍സ്‌ (മഡ്‌ഗാവ്‌), മഹീന്ദ്ര-ചിരാഗ്‌(മുംബൈ),5-ചര്‍ച്ചില്‍-ഡെംപോ (മഡ്‌ഗാവ്‌)
മൂന്നാം റൗണ്ട്‌: 11-ജെ.സി.ടി-മുഹമ്മദന്‍സ്‌ (ലുധിയാന), മഹീന്ദ്ര-മുംബൈ എഫ്‌.സി (മുംബൈ), സ്‌പോര്‍ട്ടിംഗ്‌-ബഗാന്‍ (മഡ്‌ഗാവ്‌), 12-ചിരാഗ്‌-ചര്‍ച്ചില്‍ (ബര്‍സാത്ത്‌), എയര്‍ ഇന്ത്യ-ഈസ്‌റ്റ്‌ ബംഗാള്‍ (മുംബൈ),ഡെംപോ -വാസ്‌ക്കോ (മഡ്‌ഗാവ്‌)
നാലാം റൗണ്ട്‌: 17- മുംബൈ എഫ്‌.സി-ഡെംപോ (മുംബൈ), 18-ജെ.സി.ടി-മഹീന്ദ്ര (ലുഥിയാന), എയര്‍ ഇന്ത്യ-ചിരാഗ്‌ (മുംബൈ), ഈസ്‌റ്റ്‌ബംഗാള്‍-വാസ്‌ക്കോ (കൊല്‍ക്കത്ത), 19-മുഹമ്മദന്‍സ്‌-ബഗാന്‍ (കൊല്‍്‌ക്കത്ത), ചര്‍ച്ചില്‍-സ്‌പോര്‍ട്ടിംഗ്‌ (മഡ്‌ഗാവ്‌)
അഞ്ചാം റൗണ്ട്‌: 23-ജെ.സി.ടി-ചിരാഗ്‌ (ലുഥിയാന), 24-മുഹമ്മന്‍സ്‌-മഹീന്ദ്ര (കൊല്‍ക്കത്ത), മുംബൈ എഫ്‌.സി-സ്‌പോര്‍ട്ടിംഗ്‌ (മുംബൈ), 25-ബഗാന്‍-ഈസ്‌റ്റ്‌ ബംഗാള്‍ (കൊല്‍ക്കത്ത), വാസ്‌ക്കോ-ചര്‍ച്ചില്‍ (മഡ്‌ഗാവ്‌),26-ഡെംപോ-എയര്‍ ഇന്ത്യ (മഡ്‌ഗാവ്‌)
ആറാം റൗണ്ട്‌: 31-ഡെംപോ -ബഗാന്‍ (മഡ്‌ഗാവ്‌), നവം 1-ചിരാഗ്‌-സ്‌പോര്‍ട്ടിംഗ്‌ (കൊല്‍ക്കത്ത), എയര്‍ ഇന്ത്യ-മുംബൈ എഫ്‌.സി (മുംബൈ),വാസ്‌ക്കോ-മഹീന്ദ്ര (മഡ്‌ഗാവ്‌), 2-ചര്‍ച്ചില്‍-ജെ.സി.ടി (മഡ്‌ഗാവ്‌), മുഹമ്മദന്‍സ്‌-ഈസ്‌റ്റ്‌ ബംഗാള്‍ (കൊല്‍ക്കത്ത)
റൗണ്ട്‌ എഴ്‌: നവം7-ഈസ്‌റ്റ്‌ ബംഗാള്‍-മഹീന്ദ്ര (കൊല്‍ക്കത്ത), 8-മുംബൈ എഫ്‌.സി-വാസ്‌ക്കോ (മുംബൈ), ഡെംപോ-സ്‌പോര്‍ട്ടിംഗ്‌ (മഡ്‌ഗാവ്‌), ചിരാഗ്‌-മുഹമ്മദന്‍സ്‌ (കൊല്‍ക്കത്ത),9-ബഗാന്‍-ചര്‍ച്ചില്‍ (കൊല്‍ക്കത്ത), എയര്‍ ഇന്ത്യ-ജെ.സി.ടി (മുംബൈ).
റൗണ്ട്‌ എട്ട്‌: 14-മുഹമ്മദന്‍സ്‌-വാസ്‌ക്കോ (കൊല്‍ക്കത്ത), മഹീന്ദ്ര-എയര്‍ ഇന്ത്യ (മുംബൈ)15-ഈസ്‌റ്റ്‌ ബംഗാള്‍-സ്‌പോര്‍ട്ടിംഗ്‌ (കൊല്‍ക്കത്ത), ചര്‍ച്ചില്‍-മുംബൈ എഫ്‌.സി (മഡ്‌ഗാവ്‌) 16-ബഗാന്‍-ജെ.സി.ടി (കൊല്‍ക്കത്ത), ഡെംപോ-ചിരാഗ്‌ (മഡ്‌ഗാവ്‌)
ഒമ്പതാം റൗണ്ട്‌: 18-ചര്‍ച്ചില്‍-എയര്‍ ഇന്ത്യ (മഡ്‌ഗാവ്‌), 19-മഹീന്ദ്ര-സ്‌പോര്‍ട്ടിംഗ്‌ (മുംബൈ), 20-മുഹമ്മദന്‍സ്‌-ഡെംപോ (കൊല്‍ക്കത്ത) വാസ്‌ക്കോ-ബഗാന്‍ (മഡ്‌ഗാവ്‌) , 21-ചിരാഗ്‌-മുംബൈ എഫ്‌.സി (കൊല്‍ക്കത്ത)22-ജെ.സി.ടി-ഈസ്‌റ്റ്‌ ബംഗാള്‍ (ലുഥിയാന),
അടുത്ത റൗണ്ടുകളുടെ മല്‍സരതിയ്യതികള്‍ പിന്നീട്‌ തീരുമാനിക്കും.


ഇന്ത്യന്‍ പര്യടനത്തില്‍ മാറ്റമില്ലെന്ന്‌ ഓസ്‌ട്രേലിയ
മെല്‍ബണ്‍: ഡല്‍ഹി സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ ടീമിന്റെ ആസന്നമായ ഇന്ത്യന്‍ പര്യടനം റദ്ദാക്കപ്പെടുമെന്ന വാര്‍ത്തകളില്‍ സത്യമില്ലെന്ന്‌ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയും ഓസ്‌ട്രേലിയന്‍ സര്‍ക്കാരും വ്യക്തമാക്കി. മുന്‍നിശ്ചയപ്രകാരം ഈ മാസം 21 ന്‌ റിക്കി പോണ്ടിംഗും സംഘവും ഇവിടെ നിന്ന്‌ പുറപ്പെടും. നാല്‌ ടെസ്‌റ്റുകളാണ്‌ ഓസ്‌ട്രേലിയ ഇന്ത്യയില്‍ കളിക്കുന്നത്‌.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന സ്‌ഫോടന പരമ്പരകളുടെ വെളിച്ചത്തില്‍ ഇന്ത്യയിലെ സുരക്ഷാ കാര്യങ്ങളില്‍ ഓസ്‌ട്രേലിയ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലേക്കുളള ഓസീസ്‌ ടീമിന്റെ പര്യടനത്തില്‍ മാറ്റം വരുത്താന്‍ ആലോചിച്ചിരുന്നില്ലെന്ന്‌ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ പബ്ലിക്‌ അഫയേഴ്‌സ്‌ ജനറല്‍ മാനേജര്‍ പീറ്റര്‍ യംഗ്‌്‌ പറഞ്ഞു.ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ മാനിച്ചായിരിക്കും ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ നീങ്ങുകയെന്നും നിലവിലെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ ഭദ്രമാണെന്ന്‌ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ സര്‍ക്കാരിന്റേതായിരിക്കില്ല ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയുടെ തീരുമാനമായിരിക്കും അന്തിമമെന്ന്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യയിലെ സാഹചര്യങ്ങള്‍ അപ്പപ്പോള്‍ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയെ സര്‍ക്കാര്‍ അറിയിക്കുന്നുണ്ട്‌. അന്തിമ തീരുമാനം ക്രിക്കറ്റ്‌ ബോര്‍ഡിന്‌ കൈകൊള്ളാമെന്നാണ്‌ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്‌.
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ താരങ്ങളുടെ സംഘടന ഇന്ത്യന്‍ പര്യടനത്തിന്‌ അനുകൂലമായ നിലപാടാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. പാക്കിസ്‌താനിലേത്‌ പോലുളള അവസ്ഥയല്ല ഇന്ത്യയില്ലെന്നും ഇന്ത്യന്‍ സാഹചര്യങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരിന്‌ കഴിയുമെന്നും താരങ്ങളുടെ സംഘടനാ വക്താവ്‌ വിശ്വാസം പ്രകടിപ്പിച്ചു.
ഓസ്‌ട്രേലിയന്‍ താരങ്ങളാരും ഇന്ത്യന്‍ പര്യടനത്തില്‍ വിമുഖത പ്രകടിപ്പിച്ചിട്ടില്ല. നേരത്തെ പാക്കിസ്‌താനില്‍ നടത്താനിരുന്ന പര്യടനം സുരക്ഷാ കാരണങ്ങളാല്‍ ഓസ്‌ട്രേലിയ റദ്ദാക്കിയിരന്നു. പാക്കിസ്‌താന്‍ ആതിഥേയത്വം വഹിക്കാനിരുന്ന ചാമ്പ്യന്‍സ്‌ ട്രോഫി മല്‍സരങ്ങള്‍ നീട്ടിവെക്കപ്പെട്ടതും ഇതേ കാരണത്താലാണ്‌.