Friday, June 18, 2010

GERMAN SHOCK






ഡേ-7
ഫ്രാന്‍സ്‌ സോറി
2002 ല്‍ കണ്ടിരുന്നു ഇത്‌ പോലെ കളിയറിയാത്ത ഫ്രാന്‍സിനെ... 98 ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ കിരീടത്തില്‍ മുത്തമിട്ട്‌, നിലിവലെ ചാമ്പ്യന്മാര്‍ എന്ന മഹാഖ്യാതിയില്‍ ഏഷ്യയിലെത്തിയ ഫ്രഞ്ചുകാരുടെ മേല്‍ ഇപ്പോള്‍ ഫിഫ റെക്കോര്‍ഡ്‌ ബുക്കില്‍ ഒരു വാചകമുണ്ട്‌-ലോകകപ്പ്‌ ചരിത്രത്തിലെ നിലവിലെ ജേതാക്കള്‍ എന്ന ഖ്യാതിയിലെത്തി ഏറ്റവും മോശം പ്രകടനം നടത്തിയവര്‍. 2002 ല്‍ രണ്ട്‌ സമനിലയും ഒരു തോല്‍വിയുമായിരുന്നു ഫ്രാന്‍സിന്റെ ആദ്യ റൗണ്ട്‌ സമ്പാദ്യം. സൈനുദ്ദിന്‍ സിദാനെ പോലുളള താരങ്ങള്‍ പരുക്കില്‍ തളര്‍ന്നപ്പോള്‍ ഒരു ഗോള്‍ പോലും തിരിച്ചടിക്കാന്‍ കഴിയാതെയാണ്‌ ഫ്രാന്‍സ്‌ ഏഷ്യ വിട്ടത്‌. അത്‌ പോലെയുളള വലിയ നിരാശയാണ്‌ പത്തൊമ്പതാമത്‌ ലോകകപ്പില്‍ ഫ്രഞ്ച്‌ പട നല്‍കുന്നത്‌. ഇതിനകം കളിച്ച രണ്ട്‌ മല്‍സരങ്ങളില്‍ ഒരു ബോറന്‍ സമനിലയും വലിയ ഒരു തോല്‍വിയും. ഒരു ഗോളും സ്‌ക്കോര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ആദ്യ റൗണ്ടില്‍ തന്നെ ഫ്രാന്‍സ്‌ പുറത്താവുമെന്ന കാര്യത്തില്‍ സംശയമില്ല. ഇനി അവശേഷിക്കുന്നത്‌ ആതിഥേയരായ ദക്ഷിണാഫ്രിക്കക്കെതിരെ ഒരു മല്‍സരം മാത്രം. അതില്‍ ജയിച്ചിട്ടും കാര്യമില്ല. ഗ്രൂപ്പില്‍ ഉറുഗ്വേയും മെക്‌സിക്കോയും നാല്‌ പോയന്റുമായി ഇപ്പോള്‍ മുന്നിലാണ്‌. ഇവരാണ്‌ ഇനി പരസ്‌പരം കളിക്കേണ്ടത്‌. ഒരു സമനിലയില്‍ രണ്ട്‌്‌ പേര്‍ക്കും രണ്ടാം റൗണ്ട്‌ ഉറപ്പാക്കാം.
ലോകകപ്പിന്റെ ഏഴാം ദിവസത്തില്‍ അര്‍ജന്റീന നല്‍കിയ തട്ടുതകര്‍പ്പന്‍ തുടക്കമാണ്‌ ഫ്രാന്‍സ്‌ ഇല്ലാതാക്കിയത്‌. അര്‍ജന്റീന ബി ഗ്രൂപ്പില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി രണ്ടാം റൗണ്ട്‌ ഉറപ്പാക്കിയപ്പോള്‍ ഗ്രൂപ്പിലെ സാധ്യതകള്‍ സജീവമാക്കി ഗ്രീസ്‌ നൈജീരിയയെ പരാജയപ്പെടുത്തിയിരുന്നു. ബിയില്‍ നിന്ന്‌ അര്‍ജന്റീനക്കൊപ്പം ആരായിരിക്കും രണ്ടാമന്മാരായി കടന്നുകയറുക എന്ന കാര്യത്തില്‍ മാത്രം സംശയം. ഗ്രീസിനൊപ്പം ദക്ഷിണ കൊറിയക്കും മൂന്ന്‌ പോയന്റുണ്ട്‌. കൊറിയയുടെ അവസാന മല്‍സരം നൈജീരിയയുമായിട്ടാണ്‌. ഗ്രീസിനാവട്ടെ ശക്തരായ അര്‍ജന്റീനയുമായാണ്‌ കളിക്കേണ്ടത്‌. അതിനാല്‍ തന്നെ കൊറിയക്കാര്‍ക്കാണ്‌ രണ്ടാം റൗണ്ട്‌ സാധ്യത കൂടുതല്‍. ഇനി നൈജീരിയ കൊറിയയെ തോല്‍പ്പിക്കുകയും അര്‍ജന്റീന ഗ്രീസിനെ പരാജയപ്പെടുത്തകയും ചെയ്‌താല്‍ ഗ്രീസ്‌, കൊറിയ, നൈജീരിയ ടീമുകള്‍ക്ക്‌ മൂന്ന്‌ പോയന്റ്‌്‌ വീതമാവും. അവിടെ ഗോള്‍ ശരാശരിയാവും ഗ്രൂപ്പിലെ രണ്ടാമന്മാരെ തെരഞ്ഞെടുക്കുക.
എന്താണ്‌ ഫ്രാന്‍സിന്‌ പറ്റിയതെന്ന ചോദ്യത്തിന്‌ പ്രസക്തിയില്ല. യോഗ്യതാ റൗണ്ട്‌ മുതല്‍ തപ്പിതടഞ്ഞാണ്‌ നീലക്കൂപ്പായക്കാര്‍ വന്നത്‌. ഭാഗ്യത്തിന്റെ അകമ്പടിയില്‍ പ്ലേ ഓഫ്‌ ടിക്കറ്റ്‌ നേടിയവര്‍ അവിടെ തിയറി ഹെന്‍ട്രിയുടെ കൈ ആനുകൂല്യത്തിലാണ്‌ അയര്‍ലാന്‍ഡിനെ പരാജയപ്പെടുത്തിയത്‌. ഫൈനല്‍ റൗണ്ടില്‍ ടീമിന്റെ ദുരന്തം പകല്‍ പോലെ വ്യക്തമായിരുന്നു. സിദാനെ പോലെ ശക്തനായ ഒരു പ്ലേ മേക്കറുടെ അഭാവം മുഴച്ച്‌ നില്‍ക്കുന്നു. നാല്‌ വര്‍ഷം മുമ്പ്‌ ടീം ഫൈനല്‍ വരെയെത്തിയത്‌ സിദാന്‍ എന്ന മാന്ത്രികന്റെ കരുത്തില്‍ മാത്രമായിരുന്നു. അദ്ദേഹത്തെ പോലെ ടീമിനെ പ്രചോദിപ്പിക്കാന്‍, ഒരുമിപ്പിക്കാന്‍ ആരുമില്ല. എല്ലാവരും വ്യക്തിഗതമായാണ്‌ കളിക്കുന്നത്‌. ഒത്തൊരുമയില്ലാത്ത, പ്ലാനിംഗ്‌ ഇല്ലാത്ത ബോറന്‍ പ്രകനം.
ഫ്രാങ്ക്‌ റിബറി എന്ന ബയേണ്‍ മ്യൂണിച്ച്‌ താരത്തെ കേന്ദ്രീകരിച്ചാണ്‌ ടീം തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും കളിച്ചത്‌. പക്ഷേ റിബറി സ്വന്തം കാര്യം സിന്ദാബാദ്‌ എന്ന മുദ്രാവാക്യത്തിന്റെ പുത്തന്‍ ഹെന്‍ട്രി പതിപ്പാണ്‌ എന്ന്‌ ആവര്‍ത്തിച്ച്‌ തെളിയിക്കപ്പെട്ടു. മെക്‌സിക്കോക്കെതിരായ മല്‍സരത്തില്‍ പന്തുമായി ഡ്രിബിള്‍ ചെയ്യുന്ന റിബറിയെ മാത്രമാണ്‌ കണ്ടത്‌. പാസിംഗില്‍ അദ്ദേഹം ജാഗ്രത കാട്ടിയില്ല. നിര്‍ണ്ണായക ഘട്ടത്തില്‍ കൂട്ടുകാരെ ഉത്തേജിപ്പിക്കാനും കഴിയാത്ത ഒരാളെ പ്ലേ മേക്കര്‍ എന്ന്‌ വിളിക്കാനാവില്ല. ഇത്‌ തന്നെയായിരുന്നു ക്യാപ്‌റ്റന്‍ പാട്രിക്‌ എവ്‌രയുടെ പ്രകടനവും. അദ്ദേഹത്തിന്‌ ക്യാപ്‌റ്റന്റെ ആം ബാന്‍ഡ്‌ സമ്മാനിച്ചതിന്‌ പിറകില്‍ കോച്ചിന്റെ താല്‍പ്പര്യം വ്യക്തമല്ല. മിഷല്‍ പ്ലാറ്റിനിയും സിദാനുമെല്ലാം അണിഞ്ഞ ഫ്രഞ്ച്‌ നായകന്റെ ആം ബാന്‍ഡിന്‌ ഒരിക്കലും അനുയോജ്യനല്ല എവ്‌ര. ഉറുഗ്വേക്കതിരായ ആദ്യ മല്‍സരത്തില്‍ അവസാനം മാത്രം കോച്ച്‌ കളത്തിലിറക്കിയ ഫ്‌ളോറന്‍ഡ്‌ മലൂദ മെക്‌സിക്കോക്കെതിരെ തുടക്കം മുതല്‍ രംഗത്തുണ്ടായിരുന്നു. ഫ്രഞ്ച്‌ നിരയില്‍ അല്‍പ്പമെങ്കിലും ചെറുത്തുനിന്നത്‌ മലൂദ മാത്രമായിരുന്നു.
എന്തായിരുന്നു ഫ്രാന്‍സിന്റെ ഗെയിം പ്ലാന്‍ എന്ന്‌ പറയാന്‍ പോലും ആരുമില്ല. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പഴയകാല പ്രകടനം പോലെ പന്തിന്‌ ചുറ്റും ഓടുന്ന പത്ത്‌ പേര്‍. അവര്‍ക്ക്‌ പ്രത്യേക ലക്ഷ്യമുണ്ടായിരുന്നില്ല. ചെറിയ പാസുകള്‍ നല്‍കുന്നു. ചിലപ്പോള്‍ പെട്ടെന്ന്‌ എതിര്‍ പെനാല്‍ട്ടി ബോക്‌സില്‍ പ്രവേശിക്കുന്നു. അതോടെ എല്ലാം അവസാനിച്ചു. മെക്‌സിക്കന്‍ ഗോള്‍ക്കീപ്പരെ പരീക്ഷിക്കുന്ന ഒരു ഷോട്ട്‌ പോലും ഫ്രഞ്ച്‌ ടീമില്‍ നിന്നുണ്ടായിട്ടില്ല എന്നത്‌ ടീമിന്റെ ദയനീയതക്ക്‌ മനോഹരമായ ഉദാഹരണം. ആറ്‌ ഫ്രീകിക്കുകള്‍ ടീമിന്‌ പെനാല്‍ട്ടി ബോക്‌സിന്‌ സമീപത്ത്‌ നിന്ന്‌ ലഭിച്ചു. എല്ലാം വെറുതെ. ഇതില്‍ മൂന്ന്‌ കിക്കുകളും പായിച്ചത്‌ റിബറി. അദ്ദേഹത്തിന്റെ ഷോട്ടുകള്‍ മൂന്നും മെക്‌സിക്കന്‍ പ്രതിരോധഭിത്തിയില്‍ തട്ടി തകര്‍ന്നു. തിയറി ഹെന്‍ട്രി എന്ന വെറ്ററന്‌ അവസരം നല്‍കാതിരുന്നത്‌ മാത്രമാണ്‌ കോച്ച്‌ ചെയ്‌ത നല്ല കാര്യം. സിഡ്‌നി ഗോവു എന്ന പത്താം നമ്പറുകാരനെ കോച്ച്‌ എന്തിനാണ്‌ ഇറക്കുന്നത്‌ എന്നത്‌ മനസ്സിലാവുന്നില്ല. ആദ്യ മല്‍സരത്തില്‍ സാന്നിദ്ധ്യം തെളിയിച്ച അബു ദിയാബി രണ്ടാം മല്‍സരത്തില്‍ തളര്‍ന്നതും ടീമിനെ ബാധിച്ചു. ലോകകപ്പിന്റെ രണ്ടാം റൗണ്ടില്‍ കളിക്കാന്‍ യോഗ്യരല്ല ഫ്രാന്‍സ്‌ എന്നതിനാല്‍ അവരുടെ പുറത്താവലില്‍ നിരാശപ്പെടാനില്ല.
അര്‍ജന്റീനക്കാര്‍ അവരുടെ കോച്ച്‌ പറഞ്ഞത്‌ പോലെ തന്നെ മുന്നേറുന്നുണ്ട്‌. ഈ മുന്നേറ്റം പക്ഷേ നിലനില്‍ക്കണം. സ്ഥിരതയുടെ കാര്യത്തില്‍ അര്‍ജന്റീന പിറകിലാണ്‌. ഇത്‌ വരെ കളിച്ചത്‌ രണ്ട്‌ ദുര്‍ബല ടീമുകളുമായാണ്‌. അടുത്ത റൗണ്ടിലാണ്‌ കരുത്തരുമായി പട നടത്തേണ്ടി വരുരക. ഗോണ്‍സാലോ ഹ്വിഗീന്‍, ലയണല്‍ മെസി എന്നിവരാണ്‌ തിളങ്ങിയവര്‍. മെസി പ്രതീക്ഷിക്കപ്പെട്ടത്‌ പോലെ കൊറിയകക്കാരുടെ പൂട്ടിലായിരുന്നു. പക്ഷേ ഇടക്ക്‌ അദ്ദേഹം കെട്ടുപൊട്ടിച്ച്‌ കുതറി സ്വതസിദ്ധമായ മിന്നലാട്ടങ്ങള്‍ പ്രകടിപ്പിച്ചു. മെസിയുടെ മികവാണ്‌ ഹ്വീഗിനെ തുണച്ചത്‌. ലോകകപ്പില്‍ പിറന്ന ആദ്യ ഹാട്രിക്കില്‍ റയല്‍ മാഡ്രിഡിന്റെ താരം തന്റെ കരുത്ത്‌ തെളിയിച്ചത്‌ മുന്‍നിരയിലെ മറ്റൊരു സൂപ്പര്‍ പങ്കാളിയായ ഡിയാഗോ മീല്യഷ്യക്കാണ്‌ തിരിച്ചടിയാവുക. ഹ്വിഗീന്‍ ഫോമില്‍ നില്‍ക്കുന്നതിനാല്‍ ആദ്യ ഇലവനിലേക്ക്‌ വരാന്‍ മില്യഷോക്ക്‌ കഴിയില്ല. യുവേഫ ചാമ്പ്യന്‍സ്‌ ലീഗിന്റെ ഫൈനലില്‍ ബയേണ്‍ മ്യൂണിച്ചിനെതിരെ ഇന്റര്‍ മിലാന്‌ വേണ്ടി രണ്ട്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തത്‌ മിലീഷ്യോയായിരുന്നു.
ടീമെന്ന നിലയില്‍ അര്‍ജന്റീന പ്രകടിപ്പിക്കുന്ന ഒത്തിണക്കമാണ്‌ മല്‍സര വിജയത്തില്‍ കാതലായി പ്രതിഫലിച്ചത്‌. മറഡോണ എന്ന കോച്ചും കാര്യങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു. എല്ലാവരുടെയും ഇടയിലേക്ക്‌ വന്ന്‌ അവരില്‍ ഒരാളായാണ്‌ മറഡോണ പെരുമാറുന്നത്‌. ഇത്‌ ഗുണം ചെയ്യും.
ഗ്രീസിന്റെ കാര്യത്തില്‍ ആശങ്കയാണ്‌ തുടക്കത്തില്‍ തോന്നിയിരുന്നത്‌. കൊറിയക്കാരില്‍ നിന്ന്‌ രണ്ട്‌ ഗോള്‍. അതിന്‌ ശേഷം നൈജീരിയക്കെതിരെ തുടക്കത്തില്‍ തന്നെ ഒരു ഗോളും അവര്‍ വഴങ്ങിയിരുന്നു. പക്ഷേ രണ്ട്‌ നല്ല ഗോളുകളുമായി അവര്‍ തിരിച്ചെത്തിയതോടെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനത്തിന്‌ കേമന്‍ പോരാട്ടം ഉറപ്പായി.
ഗ്രൂപ്പ്‌ ബി പോയന്റ്‌്‌ നില
അര്‍ജന്റീന-6
ദക്ഷിണ കൊറിയ-3
ഗ്രീസ്‌-3
നൈജീരിയ-0

ഓസീസ്‌ ടെന്‍ഷന്‍
ജൊഹന്നാസ്‌ബര്‍ഗ്ഗ്‌: പത്തൊമ്പതാമത്‌ ലോകകപ്പില്‍ ഏഷ്യയിലെ ഒന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയക്ക്‌ ഇന്ന്‌ അതീവ ടെന്‍ഷന്‍ ഡേ... ആദ്യ മല്‍സരത്തില്‍ ജര്‍മനിയോട്‌ നാല്‌ ഗോള്‍ വാങ്ങുകയും ചുവപ്പ്‌ കാര്‍ഡുമായി പ്രധാന താരം ടീം കാഹിലിനെ നഷ്‌ടമാവുകയും ചെയ്‌ത കങ്കാരുക്കള്‍ ഇന്ന്‌ എതിരിടുന്നത്‌ ആഫ്രിക്കന്‍ കരുത്തരായ ഘാനയെ. വൈകീട്ട്‌ 7-30 നാണ്‌ ഈ മല്‍സരം. ഇന്ന്‌ നടക്കുന്ന ആദ്യ മല്‍സരം രണ്ടാം റൗണ്ട്‌ ഉറപ്പിക്കാനുള്ളതാണ്‌. ഡച്ചുകാര്‍ ജപ്പാനെ എതിരിടുന്നു. രണ്ട്‌ ടീമുകളും ആദ്യ മല്‍സരം വിജയിച്ചവരാണ്‌. അവസാന മല്‍സരം കാമറൂണും ഡെന്മാര്‍ക്കും തമ്മിലാവുമ്പോള്‍ ഇത്‌ അതീജീവന അങ്കവും. രണ്ട്‌്‌ ടീമുകളും ആദ്യ മല്‍സരം തോറ്റവരാണ്‌.
വലിയ പ്രതീക്ഷകളുമായി ലോകകപ്പിന്‌ വന്നവരില്‍ ആദ്യ ആഴ്‌ച്ചയില്‍ ഓസ്‌ട്രേലിയയെ പോലെ വലിയ നിരാശയില്‍ അകപ്പെട്ടവര്‍ കുറവാണ്‌. അപ്രതീക്ഷിതമായിട്ടായിരുന്നു അവരുടെ വലിയ തോല്‍വി. ജര്‍മന്‍കാര്‍ ഇങ്ങനെ കുതിച്ചു കയറുമെന്ന്‌ ഓസീസ്‌ കോച്ച്‌ പിം വെര്‍ബിക്‌ കരുതിയിരുന്നില്ല. ആദ്യ മല്‍സരത്തിലെ തോല്‍വിയെ തുടര്‍ന്ന്‌ കോച്ചിനെതിരെ നാട്ടില്‍ കലാപമാണ്‌. ഒന്നാം ഗോള്‍ക്കീപ്പര്‍ മാര്‍ക്‌ ഷെവര്‍സഗര്‍ക്കെതിരെയും വിമര്‍ശനത്തിന്റെ വാളുണ്ട്‌. ലോകത്തെ ഏറ്റവും മികച്ച ഗോള്‍ക്കീപ്പര്‍മാരില്‍ ഒരാളായിട്ടും നാല്‌ ഗോളുകള്‍ വഴങ്ങിയ മാര്‍ക്കിന്‌ മാപ്പില്ല എന്നാണ്‌ ഓസീസുകാര്‍ പറയുന്നത്‌. ഇന്ന്‌ അരങ്ങ്‌ തകര്‍ക്കണം. എങ്കില്‍ മാത്രമാണ്‌ രക്ഷ.
ഘാന അത്ര പ്രബലരല്ല. പക്ഷേ ആദ്യ മല്‍സരത്തിലവര്‍ ക്യാപ്‌്‌റ്റന്‍ അസമോവ ഗ്യാനിന്റെ മികവില്‍ സെര്‍ബിയയെ തോല്‍പ്പിച്ചവരാണ്‌. സമ്മര്‍ദ്ദം അധികമില്ലാതെ കളിക്കുന്ന ഘാനക്കാരെ പിടിച്ചുകെട്ടുന്നതില്‍ ഓസീസ്‌ ഡിഫന്‍സിലെ ലുക്കാസ്‌ നീലും സ്‌ക്കോട്ട്‌ ചിപ്പര്‍ഫീല്‍ഡും ഡേവിഡ്‌ കാര്‍നിയുമെല്ലാം ജാഗ്രത പാലിക്കേണ്ടി വരും. ഗ്യാന്‍ തന്നെയാണ്‌ ഘാനക്കാരുടെ പ്ലസ്‌. ഇന്നും ജയിക്കാനായാല്‍ ഘാനക്കാര്‍ക്ക്‌ വന്‍കരയുടെ കരുത്തായി മാറാനാവും.
ഇന്നലെ നടന്ന മല്‍സരത്തില്‍ സെര്‍ബിയക്കാര്‍ ജര്‍മനിയെ ഏക ഗോളിന്‌ പരാജയപ്പെടുത്തിയ സാഹചര്യത്തില്‍ ഗ്രൂപ്പില്‍ പ്രശ്‌നങ്ങളുണ്ട്‌. ജര്‍മനിക്കൊപ്പം സെര്‍ബിയക്കും ഇപ്പോള്‍ മൂന്ന്‌ പോയന്റായി. ഇന്ന്‌ ഓസ്‌ട്രേലിയക്കാര്‍ക്ക്‌ മികവ്‌ പ്രകടിപ്പിക്കാന്‍ കഴിഞ്ഞാല്‍ എല്ലാവര്‍ക്കും മൂന്ന്‌ പോയന്റാവും.
ഗ്രൂപ്പ്‌ ഇ യിലാണ്‌ ഇന്നത്തെ ആദ്യ മല്‍സരം. ജപ്പാനും ഹോളണ്ടും നേര്‍ക്കുനേര്‍. രണ്ട്‌ ടീമുകളും ആദ്യ മല്‍സരത്തില്‍ ജയം നേടിയവര്‍. ഇന്നത്തെ ജയത്തില്‍ രണ്ടാം റൗണ്ട്‌ ഉറപ്പിക്കാം. ഡച്ചുകാര്‍ക്കാണ്‌ വ്യക്തമായ മുന്‍ത്തൂക്കം. ഡെന്മാര്‍ക്കിനെ രണ്ട്‌ ഗോളിന്‌ തോല്‍പ്പിച്ചവര്‍. എല്ലാ താരങ്ങളും നല്ല ഫോമില്‍ കളിക്കുന്നു. വാന്‍ പര്‍സിയും വാന്‍ഡര്‍വാര്‍ട്ടും അര്‍ജന്‍ റൂബനുമെല്ലാം അണിനിരക്കുന്ന ഡച്ച്‌ സംഘത്തെ പിടിച്ചുകെട്ടാന്‍ മാത്രമുള്ള അനുഭവകരുത്ത്‌ ജപ്പാനില്ല. പക്ഷേ നകമുറെ നയിക്കുന്ന സംഘം കാമറൂണിനെ വിറപ്പിച്ചതിന്‌ ആഫ്രിക്ക സാക്ഷ്യം വഹിച്ചിരുന്നു. ഇന്ന്‌ നകമുറെ കളിക്കുന്നുണ്ട്‌. രണ്ടാം വിജയവും പ്രി ക്വാര്‍ട്ടറുമാണ്‌ ലക്ഷ്യമെന്ന്‌ അദ്ദേഹം വ്യക്തമാക്കുമ്പോള്‍ ഡെന്മാര്‍ക്കിനെതിരെ നടത്തിയ പ്രകടനത്തിന്റെ ആവര്‍ത്തനമാണ്‌ ഡച്ചുകാര്‍ ഉറപ്പ്‌ നല്‍കുന്നത്‌. ലോകകപ്പിന്റെ എട്ടാം ദിവസത്തിലെ അവസാന മല്‍സരം അതിജീവനത്തിന്റേതാണ്‌. തോല്‍വി പിണഞ്ഞ കാമറൂണും ഡെന്മാര്‍ക്കും നേര്‍ക്കുനേര്‍. ജപ്പാന്‌ മുന്നില്‍ തോറ്റതിന്റെ നിരശയിലാണ്‌ ഇപ്പോഴും സാമുവല്‍ ഇറ്റോയുടെ സംഘം. അവര്‍ക്ക്‌ കരുത്ത്‌ തെളിയിക്കേണ്ടതുണ്ട്‌. അത്‌ തന്നെയാണ്‌ ഡെന്മാര്‍ക്കിന്റെ പ്രശ്‌നവും. ആദ്യ മല്‍സരത്തില്‍ കരുത്ത്‌ തെളിയിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞിരുന്നില്ല. എല്ലാ മല്‍സരങ്ങളും ഇ.എസ്‌.പി.എന്നില്‍.

അട്ടിമറി നമ്പര്‍ 3
ജൊഹന്നാസ്‌ബര്‍ഗ്ഗ്‌: രണ്ട്‌ ദിവസം മുമ്പാണ്‌ ഫുട്‌ബോള്‍ ലോകം സ്‌പെയിനിന്റെ ദുരന്തം കണ്ടത്‌. ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള കാളപ്പോരിന്റെ നാട്ടുകാരെ തോല്‍പ്പിച്ചത്‌ റാങ്കിംഗില്‍ 24 ല്‍ നില്‍ക്കുന്ന സ്വിറ്റ്‌സര്‍ലാന്‍ഡ്‌. ഒരു ദിവസം മുമ്പാണ്‌ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ മെക്‌സിക്കോക്കാര്‍ രണ്ട്‌ ഗോളിന്‌ മറിച്ചിട്ടത്‌. പത്തൊമ്പതാമത്‌ ലോകകപ്പിലെ ആദ്യ രണ്ട്‌ വമ്പന്‍ അട്ടിമറികളായിരുന്നു ഇവ. ഇന്നലെ മൂന്നാമത്തെ അട്ടിമറിയും വന്നു. റാങ്കിംഗില്‍ ആറില്‍ നില്‍ക്കുന്ന, ആദ്യ മല്‍സരത്തില്‍ ഓസ്‌ട്രേലിയയെ നാല്‌ ഗോളിന്‌ തോല്‍പ്പിച്ച ജര്‍മനിയെ സെര്‍ബിയക്കാര്‍ (റാങ്കിംഗില്‍ 15) ഒരു ഗോളിന്‌ മുക്കി. ആദ്യ മല്‍സരത്തിലെ പ്രകടനം വഴി ലോകത്തെ വിസ്‌മയിപ്പിച്ചിരുന്നു ജര്‍മന്‍കാര്‍. അവരായിരുന്നു ആദ്യ വാരത്തിലെ ടീം. പക്ഷേ ലോകകപ്പ്‌ രണ്ടാം വാരത്തിലേക്ക്‌ കടന്നപ്പോള്‍ ജര്‍മന്‍കാര്‍ക്ക്‌ അടിതെറ്റി. ഗ്രൂപ്പ്‌ ഡി പോരാട്ടത്തില്‍ സെര്‍ബിയക്കാര്‍ അരങ്ങ്‌ തകര്‍ത്തുവെന്ന്‌ മാത്രമല്ല ഗ്രൂപ്പിലെ വാതിലുകള്‍ മലര്‍ക്കെ തുറക്കപ്പെടുകയും ചെയ്‌തിരിക്കുന്നു. ഇപ്പോള്‍ ജര്‍മനിക്കും സെര്‍ബിയക്കും ഘാനക്കും മൂന്ന്‌ പോയന്റ്‌ വീതമായി. ഓസ്‌ട്രേലിയക്കാര്‍ക്ക്‌ മാത്രമാണ്‌ സമ്പാദ്യമില്ലാത്തത്‌.
ഇന്നലെ തോറ്റുവെന്ന്‌ മാത്രമല്ല ജര്‍മന്‍ സൂപ്പര്‍ താരങ്ങളിലൊരാളായ മിറോസ്ലാവ്‌ ക്ലോസ്‌ ചുവപ്പ്‌ കാര്‍ഡ്‌ കണ്ട്‌ പുറത്താവുകയും ചെയ്‌തത്‌ മുന്‍ ചാമ്പ്യന്മാര്‍ക്ക്‌ കനത്ത ആഘാതമാണ്‌. തുടര്‍ച്ചയായി രണ്ട്‌ കാര്‍ഡുകള്‍ കണ്ടതാണ്‌ സൂപ്പര്‍ താരത്തിന്‌ വിനയായത്‌. അദ്ദേഹത്തിന്‌ അടുത്ത മല്‍സരം തീര്‍ച്ചയായും നഷ്ടമാവും. മല്‍സരം നിയന്ത്രിച്ച സ്‌പാനിഷ്‌ റഫറി ആല്‍ബെര്‍ട്ടോ ഉദിനാവോ കാര്‍ഡുകള്‍ മാത്രം പുറത്തെടുത്തപ്പോള്‍ മല്‍സരം ശരിക്കുമൊരു യൂറോപ്യന്‍ കൈയ്യാങ്കളിയായി മാറിയിരുന്നു. മുപ്പത്തിയേഴാം മിനുട്ടിലായിരുന്നു ക്ലോസെ പുറത്തായത്‌. സെര്‍ബിയക്കാരന്‍ ഡിജാന്‍ സ്റ്റാന്‍കോവിച്ചിനെ ഫൗള്‍ ചെയ്‌തതിനായിരുന്നു ചുവപ്പ്‌. വലിയ ഫൗളായിരുന്നില്ല അത്‌. പക്ഷേ തുടക്കത്തില്‍ തന്നെ മഞ്ഞകാര്‍ഡ്‌ കണ്ടത്‌ അദ്ദേഹത്തിന്‌ വിനയായി. ക്ലോസെ ചുവപ്പ്‌ കണ്ടതിന്‌ പിറകെയാണ്‌ സെര്‍ബിയക്കാര്‍ മുന്നിലെത്തിയത്‌. ജര്‍മന്‍ പ്രതിരോധ നിരക്കാര്‍ക്ക്‌ മുകളിയുടെ പന്ത്‌ ക്രോസ്‌ ചെയ്‌ത നികോള സിഗിച്ച്‌ ലക്ഷ്യമാക്കിയത്‌ മിലാന്‍ ജാന്‍കോവിച്ചിനെയായിരുന്നു. അദ്ദേഹത്തിന്‌ പിഴച്ചില്ല. എല്ലാവരും ഞെട്ടിയ ഗോളായിരുന്നു അത്‌. ആദ്യ മല്‍സരത്തില്‍ നാല്‌ ഗോളടിച്ച ജര്‍മനിയുടെ വലയില്‍ ആദ്യ പന്ത്‌...!
പത്ത്‌ പേരുമായി കളിക്കേണ്ടി വന്ന ജോകിം ലോയുടെ സംഘം തിരിച്ചടിക്കാന്‍ സര്‍വ കരുത്തുമായി കളിച്ചുവെങ്കിലും രക്ഷയുണ്ടായില്ല. സമനിലക്കായി ലഭിച്ച പെനാല്‍ട്ടികിക്ക്‌ പോലും അവര്‍ നഷ്‌ടപ്പെടുത്തി. സൂപ്പര്‍ താരം ലുക്കാസ്‌ പോദോസ്‌ക്കിയാണ്‌ പെനാല്‍ട്ടി കിക്ക്‌ പാഴാക്കിയത്‌. ഇതിന്‌ പുറമെ നിരവധി അവസരങ്ങള്‍ ടീമിനെ തേടിയെത്തി. ഒന്നും ഫലം ചെയ്‌തില്ല.
തുടക്കത്തില്‍ കണ്ടത്‌ ജര്‍മന്‍ മുന്നേറ്റങ്ങളായിരുന്നു. ഓസ്‌ട്രേലിയക്കാരെ വിറപ്പിച്ച പോലെ തന്റെ ടീമിനും ജര്‍മന്‍ മുന്‍നിരക്കാര്‍ വിരട്ടുമെന്ന്‌ കരുതി പ്രതിരോധത്തിലാണ്‌ സെര്‍ബിയന്‍ കോച്ച്‌ റഡോമിര്‍ ആന്റിച്ച്‌ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്‌. പോദോസ്‌ക്കിയും ക്ലോസെയും ആദ്യ ആറ്‌ മിനുട്ടില്‍ രണ്ട്‌ തവണ വല ലക്ഷ്യമിട്ടിരുന്നു. സെര്‍ബിയന്‍ പ്രതിരോധക്കാര്‍ വിലങ്ങുമായി കരുത്ത്‌ കാട്ടിയപ്പോഴാണ്‌ കളിയില്‍ മഞ്ഞ പ്രയോഗം വന്നത്‌. സ്‌പാനിഷ്‌ റഫറി ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം കാര്‍ഡ്‌ എടുത്തപ്പോള്‍ രണ്ട്‌ പരിശീലകര്‍ക്കും ഇരിപ്പിടത്തില്‍ ഇരിക്കാന്‍ സമയമുണ്ടായിരുന്നില്ല. ക്ലോസെക്കെതിരെ ഉയര്‍ത്തിയ രണ്ട്‌ മഞ്ഞകാര്‍ഡും ചെറിയ ഫൗളിനായിരുന്നു.
അവസരങ്ങളുടെ മധ്യേ ജര്‍മനി കുതിക്കവെയായിരുന്നു ചുവപ്പ്‌ കാര്‍ഡും സെര്‍ബിയന്‍ ഗോളുമെത്തിയത്‌. അതിന്‌ ശേഷം നെമാന്‍ജ വിദിച്‌ പെനാല്‍ട്ടി ബോക്‌സില്‍ വെച്ച്‌ പന്ത്‌ കൈ കൊണ്ട്‌ തൊട്ടതിന്‌ അനുവദിച്ച പെനാല്‍ട്ടി കിക്ക്‌ ജര്‍മന്‍ ആരാധകരെ കണ്ണീരിലാഴ്‌ത്തി പോദോസ്സക്ക അടിച്ചത്‌ നേരേ ഗോള്‍ക്കീപ്പറുടെ കരങ്ങളിലേക്ക്‌. 1974 ന്‌ ശേഷം ലോകകപ്പില്‍ ജര്‍മനിക്ക്‌ നഷ്ടമാവുന്ന ആദ്യ പെനാല്‍ട്ടി കിക്കായിരുന്നു അത്‌. രണ്ടാം പകുതിയിലും കളം നിറയെ ജര്‍മന്‍കാരായിരുന്നു. പക്ഷേ ഗോള്‍ മാത്രം പിറന്നില്ല. ഇനി ജര്‍മനിയെ തോല്‍പ്പിച്ചാല്‍ മാത്രമാണ്‌ അവര്‍ക്ക്‌ രക്ഷ.

ഭാഗ്യവാന്മാര്‍ക്ക്‌ നോക്കിയ മൊബൈല്‍
കോഴിക്കോട്‌: സ്‌പോര്‍ട്‌സ്‌ ചന്ദ്രിക റോയല്‍ ട്രാവല്‍സിന്റെ സഹകരണത്തോടെ നടത്തുന്ന ലോകകപ്പ്‌ പ്രവചന മല്‍സരത്തിലെ ആദ്യ അഞ്ച്‌ വിജയികള്‍ക്ക്‌ നോക്കിയ കളര്‍ മൊബൈല്‍ സെറ്റുകള്‍ നല്‍കി. ആദ്യ അഞ്ച്‌ ദിവസത്തെ മല്‍സരങ്ങളിലെ വിജയികളെ പ്രവചിച്ചവരില്‍ നിന്നും നറുക്കെടുപ്പിലുടെ വിജയിച്ച അബ്‌ദുള്‍ ഖാദിര്‍ ചെങ്ങള, ഷാദിയ വട്ടക്കിണര്‍ കോഴിക്കോട്‌, മുഹമ്മദ്‌ എ, മാനന്തവാടി വയനാട്‌, പ്രമോദ്‌ കൃഷ്‌ണന്‍ തിരുവനന്തപുരം, എം.സെറിന കപ്പക്കടവ്‌ കണ്ണൂര്‍ എന്നിവര്‍ക്കാണ്‌ റോയല്‍ ട്രാവല്‍സ്‌ ഡയരക്ടര്‍ മുഹമ്മദ്‌ മുസ്‌തഫ കാവുങ്ങല്‍ മൊബൈലുകള്‍ സമ്മാനിച്ചത്‌. ചടങ്ങില്‍ ചന്ദ്രിക ചീഫ്‌ എഡിറ്റര്‍ ടി.പി ചെറൂപ്പ അദ്ധ്യക്ഷനായിരുന്നു. കമാല്‍ വരദൂര്‍ സ്വാഗതം പറഞ്ഞു. അന്‍വര്‍ സാദത്ത്‌, മുഹമ്മദ്‌ കക്കോടന്‍, കെ.മൊയ്‌തീന്‍ കോയ, നവാസ്‌ പുനൂര്‍, സെയ്‌താലി തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സ്‌പോര്‍ട്‌സ്‌ ചന്ദ്രിക-റോയല്‍ ട്രാവല്‍സ്‌ പ്രവചന മല്‍സരത്തിലെ വിജയികളായവര്‍ റോയല്‍ ട്രാവല്‍സ്‌ ഡയരക്ടര്‍ മുഹമ്മദ്‌ മുസ്‌തഫ കാവുങ്ങല്‍, ടി.പി ചെറൂപ്പ, അന്‍വര്‍ സാദത്ത്‌, കെ.മൊയ്‌തീന്‍കോയ, സെയ്‌താലി തങ്ങള്‍, മുഹമ്മദ്‌ കക്കോടന്‍ എന്നിവര്‍ക്കൊപ്പം

കോച്ച്‌ കാട്ടിയത്‌ പമ്പര വിഡ്ഡിത്തം
റെയ്‌മോണ്ട്‌ ഡൊമന്‍ച്ചെ ഇന്നലെ കാട്ടിയത്‌ ശുദ്ധവിഡ്ഡിത്തമാണ്‌..... യോവാന്‍ ജോര്‍ക്കഫിനെ പോലുള്ള ശക്തനായ ഒരു യുവതാരത്തെ പൂര്‍ണ്ണമായും ബഞ്ചിലിരുത്തിയ നടപടിയോട്‌ എനിക്ക്‌ ഒട്ടും യോജിപ്പില്ല. കോച്ചിന്‌ അദ്ദേഹത്തിന്റെ ന്യായങ്ങളുണ്ടാവാം. പക്ഷേ യോര്‍ക്കഫ്‌ മിടുക്കനാണ്‌. അദ്ദേഹത്തിനറിയാം നുഴഞ്ഞ്‌ കയറാന്‍. ഞാന്‍ തന്നെ അത്‌ കണ്ടിട്ടുമുണ്ട്‌. അത്തരത്തില്‍ ഒരു താരം ഒരു മിനുട്ട്‌ പോലും കളിക്കാന്‍ കഴിയാതെ ബെഞ്ചിലിരിക്കുന്നത്‌ വേദനാജനകമാണ്‌. ഫ്രാന്‍സിന്‌ ഈ ലോകകപ്പില്‍ ഇനി സാധ്യതയുണ്ടോ എന്ന്‌ എനിക്ക്‌ പറയാന്‍ കഴിയില്ല. നേര്‍വഴിയില്‍ സാധ്യതയില്ല. ആകെയുള്ളത്‌ ഒരു പോയന്റാണ്‌. കളിക്കാനുള്ളത്‌ ദക്ഷിണാഫ്രിക്കയുമായി. രണ്ട്‌ മല്‍സരങ്ങളിലാണ്‌ ടീം കളിച്ചത്‌. രണ്ടിലും ദയനീയമായിരുന്നു പ്രകടനം. കോച്ചിനെ മാത്രമാണ്‌ എനിക്ക്‌ കുറ്റപ്പെടുത്താനുള്ളത്‌. മെക്‌സിക്കോക്കെതിരായ മല്‍സരത്തില്‍ ഒരു തവണ പോലും ഗോളിലേക്ക്‌ പന്തടിക്കാന്‍ ഫ്രാന്‍സിന്‌ കഴിഞ്ഞിട്ടില്ലെങ്കില്‍ അതില്‍പ്പരം വിഷമം മറ്റെന്താണുള്ളത്‌. പൂര്‍ണ്ണമായും ഞാന്‍ മല്‍സരം കണ്ടിരുന്നത്‌ വേദനയോടെയാണ്‌. ഞങ്ങള്‍ ലോക ചാമ്പ്യന്മാരായിരുന്നു. നാല്‌ വര്‍ഷം മുമ്പ്‌ ഫൈനല്‍ കളിച്ചവരാണ്‌. ശക്തമായ താരനിരയുമായാണ്‌ വന്നത്‌. പക്ഷേ ഒരു ഗോളടിക്കാന്‍ കഴിയാത്തത്‌ വലിയ നിരാശയാണ്‌. ഗോള്‍ പോയിട്ട്‌ ഗോളിലേക്ക്‌ ശക്തമായ ഒരു ഷോട്ട്‌ പോലുമുണ്ടായില്ല. മികച്ച ടീമാണ്‌ ആ മല്‍സരത്തില്‍ ജയിച്ചത്‌. മെക്‌സിക്കോ എന്ത്‌ പറഞ്ഞാലും ശാരീരികമായി ഫ്രാന്‍സിനേക്കാള്‍ മുന്‍പന്തിയിലായിരുന്നു.
മികച്ച്‌ കളിക്കുമ്പോള്‍ ചിലപ്പോള്‍ തോറ്റേക്കാം. അതാണല്ലോ സ്‌പെയിനിന്‌ സംഭവിച്ചത്‌. അങ്ങനെ തോല്‍ക്കുമ്പോള്‍ നിരാശയില്ല. ഇത്‌ കളിച്ചില്ല, രണ്ട്‌ ഗോളും വാങ്ങി. ഫുട്‌ബോള്‍ കൂട്ടായ്‌മയാണ്‌. ഇത്‌ ഞാന്‍ പറഞ്ഞതുമാണ്‌. നിങ്ങള്‍ കണ്ട ഫ്രഞ്ച്‌ ടീം ഒത്തൊരുമയില്‍ ഒരു നീക്കമെങ്കിലും മെക്‌സിക്കോക്കെതിരെ നടത്തിയിട്ടുണ്ടോ...? ഇല്ല. ലോകകപ്പ്‌ പോലെ വലിയ വേദിയില്‍ കളിക്കുമ്പോള്‍ ആദ്യം വേണ്ടത്‌ ഒത്തൊരുമയുടെ കരുത്താണ്‌. ഈ കാര്യത്തിലും കോച്ച്‌ പരാജയമാണ്‌. നല്ല ടീമിനെ ഇറക്കണമെങ്കില്‍ എല്ലാ താരങ്ങളുമായി കാര്യങ്ങള്‍ തുറന്ന്‌ പറയണം. റിബറിയെ കുറ്റം പറയാന്‍ കഴിയില്ല. അദ്ദേഹത്തെ പ്രതിയോഗികള്‍ മാര്‍ക്ക്‌ ചെയ്‌തിരുന്നു. ആദ്യ മല്‍സരത്തില്‍ സമനില വഴങ്ങാന്‍ കാരണം താരങ്ങളില്‍ പലരും സ്വന്തം താല്‍പ്പര്യത്തിനാണ്‌ മുന്‍ത്തൂക്കം നല്‍കിയത്‌. ഇന്നലെയും അതിന്‌ മാറ്റമുണ്ടായിരുന്നില്ല. ഇനി കാര്യമായി പ്രതീക്ഷിക്കാനില്ല. ബ്രസീലും അര്‍ജന്റീനയും നന്നായി കളിക്കുന്നു. സ്‌പെയിന്‍ നന്നായി കളിച്ചിട്ടും തോല്‍ക്കുന്നു. ആദ്യ മല്‍സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ജര്‍മനി രണ്ടാം മല്‍സരത്തില്‍ തോല്‍ക്കുന്നു. സത്യം-തല്‍ക്കാലം എന്റെ വോട്ട്‌ ആര്‍ക്കും ഇപ്പോള്‍ നല്‍കുന്നില്ല.

ജര്‍മനിക്ക്‌
കാലിടറി
പോര്‍ഡട്ട്‌ എലിസബത്ത്‌: പത്തൊമ്പതാമത്‌ ഫിഫ ലോകകപ്പ്‌ അപ്രവചനീയതയുടെ അതിര്‍ത്തികളിലുടെ മുന്നേറുന്നു...സ്‌പെയിനും ഫ്രാന്‍സും തോല്‍ക്കുന്നതിന്‌ സാക്ഷ്യം വഹിച്ച ദക്ഷിണാഫ്രിക്ക ഇന്നലെ മറ്റൊരു അട്ടിമറിയും കണ്ടു. ആദ്യ മല്‍സരത്തില്‍ ഓസ്‌ട്രേലിയക്കാരെ നാല്‌ ഗോളിന്‌ തകര്‍ത്ത ജര്‍മനിക്ക്‌ സെര്‍ബിയക്ക്‌ മുന്നില്‍ അടിതെറ്റി. ഏകപക്ഷീയമായ ഒരു ഗോളിന്‌ വീണ ജര്‍മ്മനിയുടെ രണ്ടാം റൗണ്ട്‌ പ്രവേശനവും ഇതോടെ അവതാളത്തിലായി. ഇന്നലെ നടന്ന രണ്ടാം മല്‍സരത്തില്‍ രണ്ട്‌ ഗോളിന്‌ പിറകില്‍ നിന്ന ശേഷം തകര്‍പ്പന്‍ തിരിച്ചുവരവിലുടെ സ്ലോവേനിയക്കെതിരെ അമേരിക്ക കരുത്ത്‌ കാട്ടി 2-2 ല്‍ അവസാനിച്ചു. ജര്‍മനിയുടെ തോല്‍വിയോടെ ഗ്രൂപ്പ്‌ ഡിയില്‍ കാര്യങ്ങള്‍ കുഴഞ്ഞ്‌ മറിയുകയാണ്‌. അവരെ കൂടാതെ സെര്‍ബിയക്കും ഘാനക്കും മൂന്ന്‌ പോയന്റ്‌ വീതമായി. ഓസ്‌ട്രേലിയക്ക്‌ മാത്രമാണ്‌ പോയന്റില്ലാത്തത്‌. അവര്‍ ഇന്ന്‌ ഘാനയുമായി കളിക്കുന്നുണ്ട്‌. ഡര്‍ബനിലെ ഗോള്‍വേട്ടക്ക്‌ ശേഷം വലിയ പ്രതീക്ഷയില്‍ കളിച്ച ജര്‍മനിക്ക്‌ അനുകൂലമായിരുന്നില്ല ഇന്നലെ കാര്യങ്ങള്‍. തോല്‍വിക്കൊപ്പം അവരുടെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായ മിറോസ്ലാവ്‌ ക്ലോസെ ചുവപ്പ്‌ കാര്‍ഡ്‌ കണ്ട്‌ പുറത്തായി. മറ്റൊരു സൂപ്പര്‍ താരമായ ലുക്കാസ്‌ പോദോസ്‌ക്കി പെനാല്‍ട്ടി കിക്ക്‌ പാഴാക്കുകയും ചെയ്‌തു.
മല്‍സരഫലങ്ങള്‍
സെര്‍ബിയ 1- ജര്‍മനി 0
അമേരിക്ക 2- സ്ലോവേനിയ 2
ഇന്നത്തെ കളി
ഹോളണ്ട്‌ -ജപ്പാന്‍ (5-00)
ഘാന-ഓസ്‌ട്രേലിയ (7-30)
കാമറൂണ്‍-ഡെന്മാര്‍ക്ക്‌ (12-00)

ചിത്രം
പന്തിനൊപ്പം തലയില്ല....ലോകകപ്പില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ അമേരിക്കയുടെ ജേ ഡി മെറിറ്റും സ്ലോവേനിയയുടെ അന്ദ്രാസ്‌ കിര്‍മും പന്തിനായുള്ള തല പോരാട്ടത്തില്‍. മല്‍സരം 2-2 ല്‍ അവസാനിച്ചു.

No comments: