Wednesday, June 23, 2010

SORRY FRANCE

ഇന്ന്‌ ഫൈനല്‍
ധാംബൂല: ലോകകപ്പ്‌ ഫുട്‌ബോളില്‍ നിറം മങ്ങിയ ഏഷ്യാ കപ്പ്‌ ക്രിക്കറ്റിന്റെ ഫൈനല്‍ മല്‍സരത്തില്‍ ഇന്ത്യ ഇന്ന്‌ ആതിഥേയരായ ശ്രീലങ്കയുമായി കളിക്കും. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ പര്‍വേസ്‌്‌ മഹറൂഫിന്റെ ഹാട്രിക്കില്‍ ഇന്ത്യയെ ഏഴ്‌ വിക്കറ്റിന്‌ തോല്‍പ്പിച്ച ലങ്കക്കാണ്‌ കലാശപ്പോരാട്ടത്തില്‍ നേരിയ മുന്‍ത്തൂക്കം. ഒരു വര്‍ഷം മുമ്പ്‌ കറാച്ചിയില്‍ അജാന്ത മെന്‍ഡിസിന്റെ മിന്നല്‍ പ്രകടനത്തില്‍ തളര്‍ന്ന ഇന്ത്യക്ക്‌ ആ തിരിച്ചടിക്ക്‌ പ്രഹരമേല്‍പ്പിക്കാനുള്ള അവസരവുമാണിത്‌. മല്‍സരം ഇന്ത്യന്‍ സമയം ഉച്ചിതിരിഞ്ഞ്‌ രണ്ട്‌ മുതല്‍ നിയോ ക്രിക്കറ്റിലുണ്ട്‌.

ഡേ-12
ഈ ലോകകപ്പില്‍ ഇത്രമാത്രമാണ്‌ ഫ്രാന്‍സ്‌ അര്‍ഹിച്ചത്‌. അവരുടെ ദുരന്തത്തില്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ക്ക്‌ നിരാശയുണ്ടാവില്ല. തപ്പിതടയുന്ന, ഗെയിം പ്ലാനില്ലാത്ത, തമ്മിലടിക്കുന്ന ഒരു ടീമിന്‌ ലോകകപ്പ്‌ പോലെ വലിയ വേദിയില്‍ സ്ഥാനമില്ല. പത്തൊമ്പതാമത്‌ ലോകകപ്പിന്റെ പന്ത്രണ്ടാം ദിവസം പിന്നിട്ടപ്പോള്‍ ഫ്രഞ്ച്‌ ദുരന്തമല്ല സോക്കര്‍ പ്രേമികളെ വേദനിപ്പിക്കുന്നത്‌-ആതിഥേയരായ ദക്ഷിണാഫ്രിക്കയുടെ നിര്‍ഭാഗ്യമാണ്‌. ഗ്രൂപ്പ്‌ എ യില്‍ നിന്ന്‌ ഉറുഗ്വേ, മെക്‌സിക്കോ എന്നിവര്‍ പ്രി ക്വാര്‍ട്ടര്‍ ടിക്കറ്റ്‌ കരസ്ഥമാക്കിയപ്പോള്‍ ദക്ഷിണാഫ്രിക്കയും ഫ്രാന്‍സുമാണ്‌ പുറത്തായത്‌. ബി യില്‍ അര്‍ജന്റീന, ദക്ഷിണ കൊറിയ എന്നിവര്‍ കയറിയപ്പോള്‍ ഗ്രീസും നൈജീരിയയും പുറത്തായി. പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉറുഗ്വേ ദ. കൊറിയയുമായും അര്‍ജന്റീന മെക്‌സിക്കോയുമായും കളിക്കുന്നു.
ലോക റാങ്കിംഗില്‍ എണ്‍പത്തിമൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക രാജകീയമായി വിടവാങ്ങിയത്‌ ശക്തമായ സോക്കര്‍ കാഴ്‌ച്ചവെച്ചും, ആത്മവിശ്വാസം പ്രകടിപ്പിച്ചുമാണ്‌. മുന്‍ ചാമ്പ്യന്മാര്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ അവര്‍ക്ക്‌ മൂന്നാം സ്ഥാനം നേടാനായി. ഒരു ഗോള്‍ വിത്യാസത്തിലാണ്‌ അവര്‍ പുറത്തായതും. ആദ്യ മല്‍സരത്തില്‍ ഷബലാല എന്ന പുത്തന്‍ താരത്തിന്റെ മനോഹരമായ ഗോളില്‍ മെക്‌സിക്കോയെ തളച്ച ആതിഥേയര്‍ അവസാന മല്‍സരത്തില്‍ 2-1 നാണ്‌ ഫ്രാന്‍സിനെ തോല്‍പ്പിച്ചത്‌. തുടക്കത്തില്‍ തന്നെ രണ്ട്‌ ഗോള്‍ നേടിയ ശേഷം ഒരു ഗോള്‍ വഴങ്ങിയതാണ്‌ അന്തിമ വിശകലനത്തില്‍ അവര്‍ക്ക്‌ ആഘാതമായത്‌. വുവുസേല മുഴക്കിവന്ന ആഫ്രിക്കന്‍ ആരാധകര്‍ പോലും ഇത്രയൊന്നും കരുതിയിട്ടുണ്ടാവില്ല. ആതിഥേയര്‍ എന്ന ടിക്കറ്റില്‍ ലോകകപ്പില്‍ കളിച്ച ദക്ഷിണാഫ്രിക്ക ആദ്യ മല്‍സരത്തില്‍ നടത്തിയ പ്രകടനം വെറും ഫ്‌ളൂക്കല്ല എന്ന്‌ തെളിയിച്ചാണ്‌ അവര്‍ അവസാന മല്‍സരത്തില്‍ വിജയിച്ചത്‌. ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോളിനെ വാഴ്‌ത്താന്‍ സോക്കര്‍ ഭാഷയിലെ വിശേഷണങ്ങള്‍ കടമെടുക്കേണ്ടതില്ല. ഉല്‍സാഹമായിരുന്നു അവരുടെ കൈമുതല്‍. ടീമില്‍ സൂപ്പര്‍ താരങ്ങളാരുമുണ്ടായിരുന്നില്ല. വലിയ ടീമുകളുമായി കളിച്ചിട്ടുളള പരിചയമില്ല. വലിയ വേദികളില്‍ ആദ്യമായി വരുന്നവര്‍. പക്ഷേ മൈതാനത്ത ഉല്‍സാഹത്തിലാണ്‌ അവര്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവരായത്‌. ഫ്രാന്‍സുമായി അവര്‍ കളിക്കുമ്പോള്‍ അവരായിരുന്നു ആദ്യാവസാനം ജേതാക്കളെ പോലെ കളിച്ചത്‌. കാര്‍്‌ലോസ്‌ ആല്‍ബെര്‍ട്ടോ പെരേര എന്ന അനുഭവ സമ്പന്നനായ പരിശീലകന്റെ സാന്നിദ്ധ്യത്തില്‍ ടീം നടത്തിയ പ്രകടനം ഒരു സൂചികയാണെങ്കില്‍ ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോളിന്‌ ശക്തമായ ഭാവിയുണ്ട്‌ എന്ന കാര്യത്തില്‍ സംശയമില്ല. ആഫ്രിക്കയുടെ ആയുധമായ ഭയമില്ലായ്‌മയില്‍ ലോകകപ്പില്‍ കളിച്ച എല്ലാവരെയും അല്‍ഭുതപ്പെടുത്തിയിട്ടുണ്ട്‌ അവര്‍. ഒന്നാം നമ്പര്‍ ഗോള്‍ക്കീപ്പര്‍ ഖുനെയും സിഫിവെ ഷബലാലയെയുമെല്ലാം ചെറിയ ദിവസങ്ങളിലാണ്‌ സോക്കര്‍ ലോകത്തിന്റെ പ്രിയപ്പെട്ടവരായി മാറിയത്‌. മെക്‌സിക്കോയാണ്‌ ആഫ്രിക്കന്‍ നിര്‍ഭാഗ്യത്തെ ഉപയോഗപ്പെടുത്തിയത്‌. റഫേല്‍ മാര്‍ക്കസിന്റെ സംഘം തോറ്റിട്ടും പുറത്തായില്ല.
ഫ്രാന്‍സ്‌ എന്നും അസ്ഥിര സോക്കറിന്റെ ശക്തരായ വക്താക്കളാണ്‌. 98 ല്‍ സ്വന്തം നാട്ടില്‍ ലോകകപ്പ്‌ നടന്നപ്പോള്‍ ആരും അവര്‍ക്ക്‌ സാധ്യത കല്‍പ്പിച്ചിരുന്നില്ല. പക്ഷേ അവര്‍ കപ്പ്‌ സ്വന്തമാക്കി. 2002 ല്‍ ഏഷ്യയിലേക്ക്‌ വന്നപ്പോള്‍ എല്ലാവരും സാധ്യത കല്‍പ്പിച്ചിരുന്നവര്‍ ഫ്രഞ്ചുകാരായിരുന്നു. ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. 2006 ല്‍ ജര്‍മനിയില്‍ ലോകകപ്പ്‌ നടന്നപ്പോള്‍ സിദാന്‍ എന്ന ആയുധവുമായി വന്ന ഫ്രഞ്ചുകാര്‍ ഫൈനല്‍ വരെയെത്തി. ഇതാ ഇപ്പോള്‍ ഇവിടെ ഒരു ജയം പോലുമില്ലാതെ പുറത്തായിരിക്കുന്നു. പിഴവുകള്‍ ധാരാളം സംഭവിച്ചിട്ടുണ്ട്‌ ടീമിന്‌. കോച്ച്‌ റെയ്‌മോണ്ട്‌ ഡൊമന്‍ച്ചെയില്‍ ആരംഭിക്കുന്നു പ്രശ്‌നങ്ങള്‍. ചീത്തപ്പേരുമായാണ്‌ അവര്‍ ദക്ഷിണാഫ്രിക്കന്‍ ടിക്കറ്റ്‌ നേടിയത്‌ തന്നെ. അയര്‍ലാന്‍ഡുകാരെ കൈ ഗോളില്‍ പുറത്താക്കി വന്നവര്‍ ഒരു മല്‍സരത്തിലും ഒന്നും ചെയ്‌തില്ല എന്നതാണ്‌ ദയനീയമായ കാര്യം. മധ്യനിരയിലെ പ്ലാനും മുന്‍നിരയിലെ ഫിനീഷിംഗുമായി 98 ല്‍ ലോകകപ്പും 2000 ത്തില്‍ യൂറോപ്യന്‍ പട്ടവുമെല്ലാം നേടിയ ടീം ദക്ഷിണാഫ്രിക്കയില്‍ പഴയ പ്രഭാവം തെളിയിച്ചത്‌ ഒരേ ഒരു നിമിഷത്തിലായിരുന്നു-ദക്ഷിണാഫ്രിക്കക്കെതിരായ മല്‍സരത്തിന്റെ രണ്ടാം പകുതിയില്‍ റിബറിയുടെ ക്രോസില്‍ മലൂഡ ഗോള്‍ നേടിയപ്പോള്‍.
ബി ഗ്രൂപ്പില്‍ നിന്ന്‌ അര്‍ജന്റീനയുടെ കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല. അവസാന മല്‍സരത്തില്‍ മറഡോണ റിസര്‍വ്‌ താരങ്ങള്‍ക്കാണ്‌ അവസരം നല്‍കിയത്‌. ആ ടീം രണ്ട്‌ ഗോളുകള്‍ നേടി. മെസിയായിരുന്നു നായകന്‍. അദ്ദേഹത്തെ നിര്‍ഭാഗ്യം വിടാതെ പിന്തുടരുന്നുണ്ട്‌. ഗ്രീസിനെതിരെ രണ്ട്‌ തവണ ക്രോസ്‌ ബാര്‍ മെസിക്ക്‌ വിലങ്ങായി. അദ്ദേഹം നല്‍കിയ ക്രോസാണ്‌ പലെര്‍മോ ഉപയോഗപ്പെടുത്തിയത്‌. ഫ്രാന്‍സിനെ പോലെ ഗ്രീസും ലോകകപ്പിന്റെ രണ്ടാം റൗണ്ട്‌ അര്‍ഹിച്ചിട്ടില്ല. പ്രതിരോധ മികവുളള ആ ടീം മൂന്ന്‌ കളിയിലും ശരാശരി നിലവാരം പോലും കാത്തിരുന്നില്ല. അര്‍ഹമായ പ്രി ക്വാര്‍ട്ടര്‍ ടിക്കറ്റ്‌ വഴി ദക്ഷിണ കൊറിയ ഏഷ്യയുടെ അഭിമാനമാണ്‌ ഉയര്‍ത്തിയത്‌. ഗ്രീസിനെ രണ്ട്‌ ഗോളിന്‌ തോല്‍പ്പിച്ചതിലുടെ ലഭിച്ച ആത്മവിശ്വാസത്തിന്റെ വഴിയിലാണ്‌ പാര്‍ക്‌ ജി സംഗും കുട്ടികളും സഞ്ചരിച്ചത്‌. റാങ്കിംഗില്‍ 47-ാം സ്ഥാനത്താണവര്‍. ഗ്രൂപ്പില്‍ വലിയ സാധ്യതകളും ടീമിനുണ്ടായിരുന്നില്ല. അവസാന മല്‍സരത്തിന്റെ തുടക്കത്തില്‍ നൈജീരിയക്ക്‌ മുന്നില്‍ അവര്‍ പതറിയിരുന്നു. എങ്കിലും അവസരങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള സോക്കറിലുടെയാണ്‌ സമനിലയും അത്‌ വഴി പ്രി ക്വാര്‍ട്ടര്‍ ടിക്കറ്റും സ്വന്തമാക്കിയത്‌. ഇനി പ്രി ക്വാര്‍ട്ടര്‍ ചിത്രമാണ്‌. അര്‍ജന്റീനയും മെക്‌സിക്കോയും കളിക്കുമ്പോള്‍ സാധ്യതകള്‍ മറ്റാര്‍ക്കുമല്ല. ഉറുഗ്വേ കൊറിയയെ നേരിടുമ്പോള്‍ അത്‌ തുല്യശക്തികളുടെ അങ്കമാവും.

ഇറ്റലി
ജൊഹന്നാസ്‌ബര്‍ഗ്ഗ്‌: നിലവിലെ രണ്ടാം സ്ഥാനക്കാര്‍ പുറത്തായിരിക്കുന്നു. ഇന്ന്‌ ചാമ്പ്യന്മാരുടെ ഊഴമാണ്‌. ഗ്രൂപ്പ്‌ എഫില്‍ വിജയം അനിവാര്യമായ ഘട്ടത്തില്‍ അതീവ സമ്മര്‍ദ്ദപ്പാതയില്‍ ഇറ്റലി കളിക്കുന്നത്‌ സ്ലോവാക്യയുമായി. നാല്‌ പോയന്റുമായി പരാഗ്വേ മുന്നിട്ട്‌ നില്‍ക്കുന്ന ഗ്രൂപ്പില്‍ ജയമല്ലാതെ മറ്റൊരു വഴി അസൂരികള്‍ക്കില്ല. ഗ്രൂപ്പിലെ രണ്ടാം മല്‍സരത്തില്‍ പരാഗ്വേ ന്യൂസിലാന്‍ഡുമായി കളിക്കുന്നുണ്ട്‌. പരാഗ്വേക്കാര്‍ക്ക്‌ സമനില മതി മുന്നേറാന്‍. കിവികള്‍ക്ക്‌ വിജയം നിര്‍ബന്ധം. ഈ രണ്ട്‌ മല്‍സരങ്ങളും 7-30 നാണ്‌. ഇന്ന്‌ ഗ്രൂപ്പ്‌ ഇയില്‍ ഹോളണ്ട്‌ കാമറൂണുമായും ജപ്പാന്‍ ഡെന്മാര്‍ക്കുമായും കളിക്കുന്നുണ്ട്‌. ഈ ഗ്രൂപ്പിലും ജീവന്മരണ യുദ്ധങ്ങളാണ്‌. ഡച്ചുകാര്‍ക്ക്‌ ഭയപ്പെടാനില്ല. അവര്‍ക്ക്‌ ആറ്‌ പോയന്റുണ്ട്‌. പക്ഷേ കാമറൂണുകാര്‍ക്ക്‌ രക്ഷയില്ല. സാമുവല്‍ ഇറ്റോയുടെ ടീം കളിച്ച രണ്ട്‌ കളികളിലും തല താഴ്‌ത്തിയവരാണ്‌. ജപ്പാനും ഡെന്മാര്‍ക്കും മൂന്ന്‌ പോയന്റ്‌ വീതം സ്വന്തമാക്കി രണ്ടാം സ്ഥാനത്തുണ്ട്‌. ഈ മല്‍സര ഫലമാണ്‌ നിര്‍ണ്ണായകം.
ഫ്രാന്‍സിന്‌ സംഭവിച്ചത്‌ ഇറ്റലിക്ക്‌ സംഭവിക്കില്ലെന്നില്ല. അവരും വിരസതയാണ്‌ ഇത്‌ വരെ സമ്മാനിച്ചത്‌. മധ്യനിരയില്‍ കളി നിയന്ത്രിക്കാന്‍ അനുഭവസമ്പന്നര്‍ ഇല്ലാത്തത്‌ ടീമിനെ സാരമായി തന്നെ ബാധിക്കുന്നുണ്ട്‌. ഗോളടിക്കാന്‍ കഴിയുന്നവര്‍ മുന്‍നിരയിലുമില്ല. പ്രതിരോധ മികവിലാണ്‌ ഇത്‌ വരെ പിടിച്ചുനിന്നത്‌. ഒന്നാം നമ്പര്‍ ഗോള്‍ക്കീപ്പര്‍ ബഫണിന്‌ പരുക്കുമുണ്ട്‌. സ്ലോവാക്യക്ക്‌്‌ നഷ്ടപ്പടാന്‍ ഒന്നുമില്ല. നാട്ടിലേക്ക്‌ മടങ്ങും മുമ്പ്‌ ഒരു വിജയം അവര്‍ കൊതിക്കുന്നുണ്ട്‌. പരാഗ്വേയാണ്‌ ഗ്രൂപ്പില്‍ സ്ഥിരത പ്രകടിപ്പിച്ചവര്‍.അവര്‍ക്ക്‌ മുന്നില്‍ വരുന്ന കിവികള്‍ രണ്ട്‌ തകര്‍പ്പന്‍ സമനിലകള്‍ സ്വന്തമാക്കിയവരാണ്‌. സ്ലോവാക്യയുമായുളള കളിയില്‍ അവസാന സെക്കന്‍ഡില്‍ സമനില നേടിയ കിവികള്‍ ഇറ്റലിക്കാര്‍ക്കെതിരെ തുടക്കത്തില്‍ തന്നെ ഗോളടിക്കുകയും ചെയ്‌തിരുന്നു. അപ്രതീക്ഷിതമായാണ്‌ തന്റെ ടീം നീങ്ങുന്നതെന്നും അതിനാല്‍ ഇന്നും ചിലതെല്ലാം സംഭവിക്കുമെന്നുമാണ്‌ കിവി കോച്ച്‌ റിക്കി ഹെര്‍ബര്‍ട്ട്‌ പറയുന്നത്‌.
ഗ്രൂപ്പ്‌ ഇ യില്‍ ജപ്പാനാണ്‌ നോട്ടപ്പുള്ളികള്‍. കാമറൂണിനെ തോല്‍പ്പിച്ച്‌ തുടങ്ങിയ ജപ്പാന്‍ രണ്ടാം മല്‍സരത്തില്‍ ഡച്ചുകാര്‍ക്ക്‌ മുന്നില്‍ പതറിയിരുന്നു. ഇന്ന്‌ ഡെന്മാര്‍ക്കിനെ വീഴ്‌ത്തിയാല്‍ അവര്‍ക്ക്‌ മുന്നേറാനാവും. രണ്ട്‌ ടീമുകളും പോയന്റ്‌്‌ നിലയില്‍ തുല്യരാണ്‌. ഗോള്‍ നേട്ടത്തിലും ഒപ്പം. കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയക്കാര്‍ പ്രകടിപ്പിച്ച വീര്യമാണ്‌ ജപ്പാനികളുടെ ആയുധം. മല്‍സരങ്ങള്‍ ഇ,എസ്‌.പി.എന്നിലും സ്റ്റാര്‍ സ്‌പോര്‍ട്‌സിലും.

സമര്‍പ്പണം
അതറിയില്ല യൂറോപ്യന്മാര്‍ക്ക്‌
സംഭവ ബഹുലമായിരുന്നു ആ തുടക്കം.... ഓസ്‌ട്രേലിയക്കെതിരെ അതിമനോഹരമായ നാല്‌ ഗോളുകള്‍.. പക്ഷേ അതേ ജര്‍മനി സെര്‍ബിയക്ക്‌ മുന്നില്‍ ഒരു ഗോളിന്‌ തോറ്റു. ഇതെങ്ങനെ സംഭവിച്ചു എന്നത്‌ എല്ലാവരുടെയും ചോദ്യമാണ്‌. ഇനി മറ്റൊരു കഥ: മധ്യനിരയിലെ രാജാക്കന്മാരായ ഫ്രാങ്ക്‌ ലംപാര്‍ഡും സ്‌റ്റീവന്‍ ജെറാര്‍ഡും ജോകോളും. പിന്‍നിരയില്‍ പാറ പോലെ ഉറച്ചുനില്‍ക്കുന്ന ആഷ്‌ലി കോളും ജോണ്‍ ടെറിയുമെല്ലാം. മുന്‍നിരയില്‍ വെടിയുണ്ട കണക്കെ പന്തിനെ പായിക്കുന്ന വെയിന്‍ റൂണിയും ഹൈ ബോളിനെ പ്രയോജനപ്പെടുത്താന്‍ മാത്രം ഉയരമുളള പീറ്റര്‍ ക്രൗച്ചുമെല്ലാം. പറഞ്ഞുവന്നത്‌ ഇംഗ്ലണ്ടനെക്കുറിച്ചാണ്‌. കൊമ്പും കൂഴലുമായി വന്ന ഫാബിയോ കാപ്പലോയുടെ സംഘം ലോകകപ്പില്‍ ഒരു വിജയത്തിനായി തപ്പിതടഞ്ഞ കാഴ്‌ച്ച വേദനാജനകമായിരുന്നു. എന്തെല്ലാമായിരുന്നു ഫ്രാന്‍സിനെക്കുറിച്ച്‌ എല്ലാവരും പറഞ്ഞത്‌. സൈനുദ്ദിന്‍ സിദാന്റെ പിന്‍ഗാമിയായി ഫ്രാങ്ക്‌ റിബറി, ഗോളുകളെ മാത്രം താലോലിക്കുന്ന തിയറി ഹെന്‍ട്രി, പ്രതിരോധ കോട്ട തീര്‍ക്കുന്ന വില്ല്യം ഗല്ലാസും ഫ്‌ളോറന്‍ഡ്‌ മലൂഡയുമെല്ലാം. ആ ഫ്രാന്‍സാണ്‌ ഒരു വിജയം പോലുമില്ലാതെ രണ്ട്‌ വന്‍ തോല്‍വികളുമായി നാട്ടിലേക്ക്‌ വന്ന അതേ വേഗതയില്‍ മടങ്ങിയത്‌. കഥ ഇവിടെയും അവസാനിക്കുന്നില്ല-നോക്കുക ചാമ്പ്യന്മാരായ ഇറ്റലിയെ. ജര്‍മനിയില്‍ നാല്‌ വര്‍ഷം മമ്പ്‌ കപ്പുയര്‍ത്തിയ അസൂരികള്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഈ നാല്‌ പ്രമുഖരും യൂറോപ്പിന്റെ പ്രതിനിധികളാണ്‌. എന്ത്‌ പറ്റി യൂറോപ്പിന്‌...?
ഏഷ്യ, ഉത്തര അമേരിക്ക, ആഫ്രിക്ക, ഓഷ്യാന എന്നിവരെയെല്ലാം വിടാം നമുക്ക്‌. അവിടെയൊന്നും ഫുട്‌ബോളിന്‌ വലിയ വിലാസമില്ലെന്നാണല്ലോ യൂറോപ്യര്‍ വീമ്പടിക്കാറുള്ളത്‌. ഫുട്‌ബോളെന്നാല്‍ അത്‌ യൂറോപ്പാണ്‌. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗും സ്‌പാനിഷ്‌ ലീഗും ഇറ്റാലിയന്‍ ലീഗുമാണ്‌ ഫുട്‌ബോളിന്റെ കളരി. അവിടെ കളിക്കുന്നവരാണ്‌ യഥാര്‍ത്ഥ ഫുട്‌ബോളര്‍മാര്‍. അവിടെ മല്‍സരം നിയന്ത്രിക്കുന്നവരാണ്‌ ശരിയായ റഫറിമാര്‍-അങ്ങനെ എന്തെല്ലാം വീരവാദങ്ങള്‍. പക്ഷേ ലോകകപ്പില്‍ എല്ലാം വെറുതെ.... വെള്ളത്തില്‍ രചിച്ച കവിത പോലെ..
യൂറോപ്പിന്റെ പ്രതിനിധികളില്‍ ശരാശരി കാത്തവര്‍ ഹോളണ്ട്‌ മാത്രമാണ്‌. ഇതിനകം ലോകകപ്പില്‍ നിന്ന്‌ പുറത്തായവരെ നോക്കുക. എ ഗ്രൂപ്പില്‍ നിന്ന്‌ ഫ്രാന്‍സും ബി യില്‍ നിന്ന്‌ ഗ്രീസും പുറത്തായിട്ടുണ്ട്‌. സിയില്‍ കളിക്കുന്ന ഇംഗ്ലണ്ടും സ്ലോവേനിയയും ഡിയിലെ ജര്‍മനിയും ഘാനയും ഇ യിലെ ഡെന്മാര്‍ക്കും എഫിലെ ഇറ്റലിയും സ്ലോവാക്യയും ജിയിലെ പോര്‍ച്ചുഗലും എച്ചിലെ സ്‌പെയിനും സ്വിറ്റ്‌സര്‍ലാന്‍ഡുമെല്ലാം വിശ്വാസ്യതയുടെ അരികില്‍ എത്തിയിട്ടില്ല.
യൂറോപ്യര്‍ക്ക്‌ കുറ്റം പറയാന്‍ ധാരാളം കാര്യങ്ങളുണ്ട്‌. ജബുലാനി പന്ത്‌ ചതിക്കുന്നു, കാലാവസ്ഥ പ്രശ്‌നമുണ്ടാക്കുന്നു, വുവുസേലയുടെ ബഹളം താരങ്ങളെ ബാധിക്കുന്നു, റഫറിമാരുടെ വിളികള്‍ തലവേദനയാവുന്നു-ഇതെല്ലാം ഇതിനകം പറഞ്ഞ കുറ്റകാര്യങ്ങളാണ്‌. ഇതേ ജബുലാനി ഉപയോഗിച്ചാണ്‌ പോര്‍ച്ചുഗീസുകാര്‍ ഉത്തര കൊറിയന്‍ വലയില്‍ ഏഴ്‌ ഗോളുകള്‍ നിക്ഷേപിച്ചത്‌. ഇതേ പന്ത്‌ കൊണ്ടാണ്‌ ജര്‍മനി ഓസ്‌ട്രേലിയക്കാരെ തോല്‍പ്പിച്ചത്‌. അര്‍ജന്റീനയും ബ്രസീലും ഗോളുകള്‍ അടിച്ചുകൂട്ടുന്നത്‌ ഇതേ ജബുലാനിയിലാണ്‌. ജയിക്കുമ്പോള്‍ ജബുലാനി വില്ലനാവുന്നില്ല. തോല്‍ക്കുമ്പോഴാണ്‌ പ്രശ്‌നം. വുവുസേല എന്ന കുഴല്‍വാദ്യം ഒരു തെറ്റും ചെയ്‌തിട്ടില്ല. യൂറോപ്യന്‍ കാണികളെല്ലാം വുവുസേലയുമായാണ്‌ ഗ്യാലറിയിലേക്ക്‌ വരുന്നത്‌ തന്നെ. താരങ്ങളും അത്‌ ആസ്വദിക്കുന്നു. കാലാവസ്ഥയുമായി പരിചയപ്പെടുന്നതില്‍ ചില യൂറോപ്യന്‍ ടീമുകള്‍ പരാജയമാണ്‌ എന്നത്‌ സത്യം. പക്ഷേ ഇത്‌ ടീമുകളുടെ മാത്രം കുറ്റമാണ്‌. ആദ്യ മല്‍സരത്തില്‍ പതറിയതില്‍ കാലാവസ്ഥയെ കുറ്റം പറായം. എന്നാല്‍ രണ്ടും മൂന്നും മല്‍സരങ്ങളില്‍ തോറ്റതില്‍ എന്ത്‌ ന്യായീകരണം. റഫറിമാരുടെ നിറം പോലും ചില യൂറോപ്യന്‍ താരങ്ങള്‍ക്ക്‌ ഇഷ്ടമല്ല. കറുത്തവരായ റഫറിമാര്‍ക്ക്‌ തങ്ങളെ നിയന്ത്രിക്കാന്‍ മാത്രം കരുത്തുണ്ടോ എന്ന്‌ ചോദിക്കുന്ന വെയിന്‍ റൂണിയെ പോലുള്ളവരാണ്‌ യൂറോപ്പിലെ ഉന്നതര്‍...
പിന്നെ എന്താണ്‌ യൂറോപ്പിനെ ബാധിച്ചത്‌. താരങ്ങളുടെ പരുക്കും ക്ഷീണവും തന്നെ മുഖ്യകാരണം. ലോകകപ്പിലെ ആഫ്രിക്കന്‍ ടീമുകളെ നോക്കുക. വലിയ താരങ്ങള്‍ ഒരു നിരയിലുമില്ല. പക്ഷേ മൈതാനത്ത്‌ ഇറങ്ങിയാല്‍ അവര്‍ പുലികളാണ്‌. എല്ലാവരും മൈതാനം നിറയുന്നു. ഷബലാല എന്ന ദക്ഷിണാഫ്രിക്കന്‍ താരത്തെ മാത്രം ഉദാഹരിച്ചാല്‍ വ്യക്തമാവും. ഫ്രാന്‍സിനെ പോലെ ഒരു ടീമിനെ തോല്‍പ്പിക്കാനാവുമെന്ന്‌ ദക്ഷിണാഫ്രിക്ക സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല. പക്ഷേ അത്‌ സംഭവിച്ചു. ആഫ്രിക്കന്‍ താരങ്ങള്‍ ഒന്നും കാര്യമായി ചെയ്‌തില്ല-അവര്‍ ഉല്‍സാഹിച്ച്‌ കളിച്ചു. ഫ്രഞ്ച്‌ ടീമിലാണെങ്കില്‍ കലാപങ്ങളും കുഴപ്പവും. നിക്കോളാസ്‌ അനേല്‍ക്കയെന്ന താരത്തെ കോച്ച്‌ പുറത്താക്കുന്നു, മറ്റ്‌ താരങ്ങള്‍ പരിശീലനം ബഹിഷ്‌ക്കരിക്കുന്നു, ആര്‍ക്കോ വേണ്ടി കളിക്കുന്നു-ഇതാണോ യൂറോപ്പിന്റെ പ്രൊഫഷണലിസം. എല്ലാ യൂറോപ്യന്‍ താരങ്ങളും സ്വന്തം ലീഗുകളിലെ ക്ഷീണത്തിലാണ്‌. റൂണിയെല്ലാം ആര്‍ക്കോ വേണ്ടിയാണ്‌ കളിക്കുന്നത്‌. കൃസ്‌റ്റിയാനൊ റൊണാള്‍ഡോ സ്വന്തം മികവിന്റെ നാലയലത്ത്‌ വരുന്നില്ല. സിദാന്റെ പിന്‍ഗാമിയായി വിശേഷിപ്പിക്കപ്പെട്ട ഫ്രാങ്ക്‌ റിബറിയും തിയറി ഹെന്‍ട്രിയും വന്‍ ദുരന്തങ്ങളായി മാറി.
താരങ്ങളുടെ പരുക്കും ക്ഷീണത്തിനുമൊപ്പം അവരുടെ ശരീരഭാഷയും ഒരിക്കലും ഒരു ഫുട്‌ബോളര്‍ക്ക്‌ യോജിച്ചതായിരുന്നില്ല. ഇംഗ്ലീഷ്‌ ടീമാണ്‌ ഇതിന്‌ നല്ല ഉദാഹരണം. ജോണ്‍ ടെറിയെ പോലെ ഒരാള്‍ മൈതാനത്ത്‌ വെറുതെ ഉഴപ്പി നടക്കുന്നു. ഹെന്‍ട്രി കളിക്കാന്‍ ലഭിച്ച അല്‍പ്പസമയം ചിരിച്ച്‌ നില്‍ക്കുകയായിരുന്നു. വെറുതെ പരിശീലകരെ കുറ്റം പറയാനാണ്‌ എല്ലാവരും ശ്രമിക്കുന്നത്‌. ലോകകപ്പ്‌ നടക്കുന്ന സമയത്താണ്‌ ടെറി സ്വന്തം കോച്ച്‌ ഫാബിയോ കാപ്പലോക്കെതിരെ തുറന്നടിച്ചത്‌. ലീഗ്‌ ഫുട്‌ബോളില്‍ പ്രകടിപ്പിക്കുന്ന ആവേശവും വേഗതയുമൊന്നും ആരിലും കാണുന്നില്ല. യൂറോപ്പിലെ ട്രാന്‍സ്‌ഫര്‍ മാര്‍ക്കറ്റ്‌ ലക്ഷ്യമിട്ട്‌, ശരീരത്തെ സംരക്ഷിക്കുന്ന പ്രകടനം. ഗോളുകള്‍ അടിക്കാന്‍ മാത്രമറിയുന്ന സ്‌പാനിഷ്‌ ടീം തപ്പിതടയുമ്പോള്‍ ജര്‍മന്‍കാരും ഇറ്റലിക്കാരും പ്രതിരോധപ്പേരില്‍ സ്വയം ഇല്ലാതാവുന്നു.
ഇവിടെയാണ്‌ ലാറ്റിനമേരിക്കയെ കാണേണ്ടതും കണ്ട്‌ പഠിക്കേണ്ടതും. ബ്രസീലിനും അര്‍ജന്റീനക്കും ചിലിക്കും പരാഗ്വേക്കുമെല്ലാം ഫുട്‌ബോള്‍ എന്നാല്‍ അത്‌ ജീവിതമാണ്‌. അവര്‍ മൈതാനത്ത്‌ സ്വയമങ്ങ്‌ മറക്കും. കണ്ടില്ലേ മെസിയും ഫാബിയാനോയുമെല്ലാം കുതികുതിക്കുന്നത്‌. ആരോഗ്യത്തെയല്ല, രാജ്യത്തെയാണ്‌ അവര്‍ മുന്നില്‍ കാണുന്നത്‌. സ്വന്തം രാജ്യത്തിന്റെ ദേശീയ ഗാനം ആലപിക്കുമ്പോള്‍ അത്‌ നെഞ്ചിലേറ്റി കളിക്കുന്നവര്‍. പെലെയും മറഡോണയും ലോകത്തോളം ഉയരുന്നത്‌ അവരുടെ സിരകളില്‍ നിറയെ ഫുട്‌ബോളായത്‌ കൊണ്ടാണ്‌. ഇവിടെ കേരളത്തില്‍ പോലും ലാറ്റിനമേരിക്കക്കാര്‍ക്ക്‌ ആരാധകര്‍ കൂടുന്നത്‌ ആ സമര്‍പ്പണത്തിലാണ്‌. കാല്‍പ്പന്തിലെന്നല്ല, ഏത്‌ കളിയിലും സമര്‍പ്പണമാണ്‌ വലിയ ശക്തി. യൂറോപ്പ്‌ ഇനിയും അത്‌ പഠിച്ചിട്ടില്ല....

No comments: