Thursday, December 30, 2010

QATAR CALLING

ഖത്തര്‍ വിളിക്കുന്നു
ഫുട്‌ബോള്‍ ലോകത്തെ മനസ്സ്‌ തുറന്നിതാ ഖത്തര്‍ വിളിക്കുന്നു.... അടുത്ത വെള്ളിയാഴ്‌ച്ച ദോഹയില്‍ ആരംഭിക്കുന്ന ഏഷ്യാകപ്പ്‌ ഫുട്‌ബോളിലേക്ക്‌ എല്ലാവരെയും സ്വാഗതം ചെയ്യാന്‍ ഖത്തര്‍ വാതില്‍ തുറന്നിരിക്കുന്നു. വിസയില്‍ ഇളവ്‌, താമസത്തില്‍ ഇളവ്‌, മല്‍സരമാസ്വദിക്കുന്നതിലും നിന്ത്രണത്തിന്റെ വലിയ തോക്കില്ല. എല്ലാവര്‍ക്കും എപ്പോഴും കടന്നുവരാനായി സ്‌പോട്ട്‌ വിസ സംവിധാനവും ഒരു മാസത്തെ സമയത്തില്‍ ഭീകരമായ നിയന്ത്രണവും ഉപേക്ഷിച്ചിരിക്കുന്നു കൊച്ചു രാജ്യം. 2022 ല്‍ നടക്കാനിരിക്കുന്ന ലോകകപ്പ്‌ മുന്‍നിര്‍ത്തി സോക്കര്‍ ലോകത്തിന്റെ അഭിപ്രായങ്ങളറിയാനുള്ള വേദിയാണ്‌ ഖത്തറിന്‌ ഏഷ്യാകപ്പ്‌. കാല്‍പ്പന്ത്‌ മൈതാനങ്ങളെ സ്വന്തം കാല്‍ക്കീഴില്‍ നിര്‍ത്തുന്ന സൂപ്പര്‍ താരങ്ങളുടെ സാന്നിദ്ധ്യം ഏഷ്യാകപ്പില്ലില്ല. പക്ഷേ വലിയ വന്‍കരയിലെ സോക്കര്‍ പ്രേമികളുടെ കൈയ്യടി നേടാന്‍ പ്രാപ്‌തരായ തദ്ദേശിയ താരങ്ങളുടെ മികവില്‍ ഏഷ്യാകപ്പിന്‌ കൂടുതല്‍ കാണികളെത്തുമെന്ന വിശ്വാസത്തിലാണ്‌ സംഘാടകര്‍. ഏഷ്യയെ കീഴടക്കാനെത്തുന്ന സൂപ്പര്‍ താരങ്ങള ഇന്ന്‌ മുതല്‍ പരിചയപ്പെടുക

യൂനസ്‌ മഹമൂദ്‌
നാല്‌ വര്‍ഷം മുമ്പ്‌ എല്ലാവരും അല്‍ഭുതപ്പെട്ടിരുന്നു ഇറാഖ്‌ കപ്പടിച്ചപ്പോള്‍... എത്രയോ കൊമ്പന്മാര്‍ വന്ന ചാമ്പ്യന്‍ഷിപ്പില്‍ ഒരു സാധ്യതയും കല്‍പ്പിക്കാത്ത ഇറാഖ്‌ ചാമ്പ്യന്മാരായപ്പോള്‍ അത്‌ കാല്‍പ്പന്ത്‌ ചരിത്രത്തിലെ വലിയ അധ്യായമായിരുന്നു. യുദ്ധത്തില്‍ വിറങ്ങലിച്ച രാജ്യം. പരിശീലനത്തിന്‌ മൈതാനമില്ലാത്ത ടീം. ടീമിലെ എല്ലാവര്‍ക്കും ഒത്തുചേരാന്‍ പോലും ഒരിടമില്ലാതെ തട്ടിക്കൂട്ടിയ സംഘത്തിന്റെ കരുത്തിന്‌ മുന്നില്‍ എല്ലാവരും വിറച്ചു. ഇറാഖികളുടെ മുദ്രാവാക്യം ഒന്ന്‌ മാത്രമായിരുന്നു-സദ്ദാം ഹുസൈന്‍ പറഞ്ഞത്‌ പോലെ അതീജീവനം. ആര്‍ക്ക്‌ മുന്നിലും തല കുനിക്കാതെ, ആത്മവിശ്വാസം മാത്രം ആയുധമാക്കി കുതിച്ചവര്‍ക്ക്‌ നേതൃത്ത്വം നല്‍കിയത്‌ യൂനസ്‌ മഹമൂദ്‌ എന്ന താരം. ഇതാ ഇത്തവണ ഏഷ്യാകപ്പ്‌ ഖത്തറില്‍ നടക്കുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരെ നയിക്കുന്നതും പ്രതീക്ഷയില്‍ രാജ്യത്തെ നിലനിര്‍ത്തുന്നതും ഈ 27 കാരന്‍. നേതൃഗുണത്തില്‍ മുമ്പനായ യൂനസിന്‌ ഇത്തവണ ഖത്തറികളുടെ പിന്തുണയും ഉറപ്പാണ്‌. കാരണം കക്ഷി കളിക്കുന്നത്‌ ഖത്തര്‍ ലീഗില്‍ അല്‍ ഖറാഫക്ക്‌ വേണ്ടിയാണ്‌. 2007 ലെ ജൂലൈ 29 ന്റെ രാ്ര്രതിയില്‍ ഏഷ്യാകപ്പിനായുളള അന്തിമ അങ്കത്തില്‍ സൗദി അറേബ്യയുടെ വലയില്‍ തല കൊണ്ട്‌ പന്ത്‌ അടിച്ചിറക്കിയ യൂനസ്‌ ആ നേട്ടത്തിന്‌ ശേഷം വന്‍കരയുടെ പ്രിയതാരമായിരുന്നു. അല്‍ ഖറാഫയിലേക്ക്‌ വരുന്നതിന്‌ മുമ്പ്‌ അല്‍ ഖോര്‍, അല്‍ വാഹ്‌ദ ക്ലബുകള്‍ക്കായി കളിച്ച്‌ കാണികളുടെ കൈയ്യടി നേടിയ താരത്തിനെ വിംഗില്‍ തോല്‍പ്പിക്കാന്‍ ആരുമില്ല. അസാമാന്യ വേഗതയും പന്തടക്കവും പിന്നെ ലക്ഷ്യബോധവും ചേരുമ്പോള്‍ പ്രതിയോഗികള്‍ക്ക്‌ പിടികിട്ടാപ്പുള്ളിയായി മാറുന്നു യൂനസ്‌. ശക്തരുടെ ഗ്രൂപ്പിലാണ്‌ ഖത്തറില്‍ ഇറാഖ്‌ കളിക്കുന്നത്‌. ലോകകപ്പില്‍ മിന്നിയ ഉത്തര കൊറിയക്കാര്‍ക്കൊപ്പം യു.എ.ഇയും പിന്നെ ബദ്ധവൈരികളായ അയല്‍ക്കാര്‍ ഇറാനും. കാര്യങ്ങള്‍ ഇത്തവണയും എളുപ്പമല്ലെന്ന്‌ യൂനസ്‌ വ്യക്തമാക്കുന്നു. ജപ്പാനും ദക്ഷിണ കൊറിയയും ഓസ്‌ട്രേലിയയുമെല്ലാം കളിക്കുന്നു. എല്ലാവരും രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന താരങ്ങളുമായാണ്‌ വരുന്നത്‌. ഇറാനെ ഗ്രൂപ്പ്‌ ഘട്ടത്തില്‍ നേരിടുന്നതിനെക്കുറിച്ചോ, അടുത്ത റൗണ്ടിനെക്കുറിച്ചോ സംസാരിക്കാതെ ആദ്യ മല്‍സരത്തിലെ കുതിപ്പിനാണ്‌ ക്യാപ്‌റ്റന്‍ ഊന്നല്‍ നല്‍കുന്നത്‌.
2004 ലെ ഏഷ്യാ കപ്പ്‌ യോഗ്യതാ ഘട്ടത്തില്‍ ബഹറൈനെ 5-1 ന്‌ ഇറാഖ്‌ തകര്‍ത്തപ്പോള്‍ നാല്‌ ഗോളുകളും സ്വന്തമാക്കിയത്‌ യൂനസായിരുന്നു. അന്ന്‌ കിട്ടിയ ആ തുടക്കമാണ്‌ ചാമ്പ്യന്‍ഷിപ്പിലുടനീളം പ്രയോജനപ്പെടുത്തിയത്‌. ഇത്തവണ അത്തരത്തിലൊരു തുടക്കം ലഭിച്ചാല്‍ തന്റെ ടീമിനെ തോല്‍പ്പിക്കുക പ്രതിയോഗികള്‍ക്ക്‌ എളുപ്പമായിരിക്കില്ലെന്നാണ്‌ യൂനസ്‌ വ്യക്തമാക്കുന്നത്‌.
മധ്യനിരയില്‍ കളിക്കുന്ന നഷാത്‌ അക്രമാണ്‌ ക്യാപ്‌റ്റന്‌ പിന്തുണ. കഴിഞ്ഞ ഏഷ്യാ കപ്പിലെ വിജയഘടകം ഇവരായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ രണ്ട്‌ പേര്‍ക്കുമില്ല എന്നത്‌ ടീമിനെ സംബന്ധിച്ച്‌ നല്ല വാര്‍ത്തയാണ്‌.

No comments: