Wednesday, December 15, 2010

kamal in china

പേസും ബൗണ്‍സും-ബൗളര്‍മാര്‍ അന്തിമ വാക്കാവും
ഗാരി കിര്‍സ്‌റ്റണ്‍, എറിക്‌ സൈമണ്‍സ്‌, പാഡി ഉപ്‌ടണ്‍-ദക്ഷിണാഫ്രിക്കക്കാരായ ഇന്ത്യയുടെ സപ്പോര്‍ട്ടിംഗ്‌ സ്‌റ്റാഫ്‌ അംഗങ്ങള്‍. കിര്‍സ്റ്റണ്‍ ഹെഡ്‌ കോച്ചാണെങ്കില്‍ സൈമണ്‍സ്‌ ബൗളിംഗ്‌ കോച്ചും ഉപ്‌ടണ്‍ മെന്റല്‍ ട്രെയിനറും. ഇന്ത്യന്‍ ടീമിനെ ഒരുക്കുന്ന ഈ മൂന്ന്‌ തദ്ദേശികളുടെ തന്ത്രങ്ങള്‍ ഇന്ന്‌ മുതല്‍ പരീക്ഷിക്കപ്പെടുകയാണ്‌. സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ട്‌ പാര്‍ക്കില്‍ ആദ്യ പോരാട്ടത്തിന്‌ ഇന്ന്‌ തിരശ്ശീല ഉയരുമ്പോള്‍ ക്രിക്കറ്റിലെ ആവേശകരമായ കാഴ്‌ച്ചകള്‍ക്ക്‌ തുടക്കമാവും. ദക്ഷിണാഫ്രിക്കക്കാര്‍ അണിയിച്ചൊരുക്കുന്ന ഇന്ത്യന്‍ ടീമും ദക്ഷിണാഫ്രിക്കന്‍ ടീമും തമ്മിലുളള പരമ്പര എന്നതിനേക്കാളുപരി ലോക ക്രിക്കറ്റിലെ രണ്ട്‌ പ്രബലര്‍ തമ്മിലുള്ള മല്‍സരങ്ങളെന്ന പ്രാധാന്യം പരമ്പരക്കുണ്ട്‌. ആഷസിന്റെ നിറം മങ്ങിയ സാഹചര്യത്തില്‍ ക്രിക്കറ്റ്‌ ലോകത്തിന്‌ ടെസ്‌റ്റ്‌ മല്‍സരങ്ങളുടെ അത്യാവേശം പകര്‍ന്നു നല്‍കാന്‍ പരമ്പരക്ക്‌ കഴിയുമെന്നാണ്‌ വിശ്വാസം. ജീവനുള്ള പിച്ചുകളില്‍ നടക്കുന്ന മല്‍സരങ്ങളെന്ന നിലയിലും പോരാട്ടവീര്യമുളളവരുടെ അങ്കമെന്ന നിലയിലും മൂന്ന്‌ ടെസ്‌റ്റുകളും ഒരു ടി-20 മല്‍സരവും അഞ്ച്‌ ഏകദിനങ്ങളും ആവേശകരമായിരിക്കും. ന്യൂസിലാന്‍ഡിനെതിരായ പരമ്പര നല്‍കിയത്‌ വിരസതയായിരുന്നുവെങ്കില്‍ ദക്ഷിണാഫ്രിക്കയിലെ അതിവേഗ പിച്ചുകളില്‍ ബാറ്റ്‌സ്‌മാന്മാര്‍ക്കൊപ്പം ബൗളര്‍മാര്‍ക്കും വ്യക്തമായ സാധ്യത നിലനില്‍ക്കുന്നുണ്ട്‌. ഡിസംബറിലെ തണുപ്പിനൊപ്പം പച്ചപ്പുള്ള പിച്ചിലെ ഈര്‍പ്പം വലിച്ചെടുക്കാന്‍ കഴിയുന്ന വേഗതും സ്വിംഗും കൂടി ചേരുമ്പോള്‍ പന്തിന്റെ ഗതിവേഗങ്ങളെ അതിവേഗം മനസ്സിലാക്കാന്‍ ബാറ്റ്‌സ്‌മാന്മാര്‍ പ്രസായപ്പെടുമെന്നതിനാല്‍ ബൗളര്‍മാര്‍ക്കാണ്‌ അല്‍പ്പം മുന്‍ത്തൂക്കം. ഡാലെ സ്റ്റെന്‍, വെയിന്‍ പാര്‍നല്‍, മോര്‍ണി മോര്‍ക്കല്‍ തുടങ്ങിയ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരും സഹീര്‍ഖാന്‍, ഇഷാന്ത്‌ ശര്‍മ്മ, ശ്രീശാന്ത്‌ എന്നീ ഇന്ത്യന്‍ വേഗക്കാരും തമ്മില്‍ വലിയ അന്തരമില്ല. സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തുന്നവര്‍. അനുഭവസമ്പത്തും മല്‍സരഗതിയെ സ്വാധീനിക്കാനുളള കരുത്തുമുള്ളവര്‍. ഈ ബൗളിംഗ്‌ പടക്കായിരിക്കും സെഞ്ചൂറിയന്‌ പുറമെ ഡര്‍ബനിലും കേപ്‌ ടൗണിലുമെല്ലാം സാധ്യത. പേസ്‌ ബൗളര്‍മാര്‍ ആഗ്രഹിക്കുന്ന ജീവനുള്ള പിച്ചുകള്‍ രാജ്യാന്തര തലത്തില്‍ ദക്ഷിണാഫ്രിക്കയില്‍ മാത്രമാണ്‌ ലഭിക്കുന്നത്‌. ഷോട്ട്‌ പിച്ച്‌ പന്തുകളെ നേരിടുന്നതില്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്കുള്ള പോരായ്‌മകള്‍ മനസ്സിലാക്കി ആഫ്രിക്കന്‍ ബൗളര്‍മാര്‍ പന്തിനെ കുത്തി ഉയര്‍ത്തുമ്പോള്‍ ഗാരി കിര്‍സ്‌റ്റണ്‍ പഠിപ്പിച്ച മറുതന്ത്രം സച്ചിനും സംഘവും പ്രയോഗിക്കും. അവിടെയാണ്‌ പരമ്പരയുടെ ജീവന്‍ ഉയരുക. സമ്മര്‍ദ്ദമെന്ന ക്രിക്കറ്റിലെ പതിവ്‌ പദത്തിന്‌ ഇത്തവണ ഇരയാവുക രാഹുല്‍ ദ്രാവിഡ്‌, വി.വി.എസ്‌ ലക്ഷ്‌മണ്‍ തുടങ്ങിയ വെറ്ററന്‍ ബാറ്റ്‌സ്‌മാന്മാരാണ്‌. കിവീസിനെതിരായ പരമ്പരയില്‍ യുവതാരങ്ങള്‍ മികവ്‌ പ്രകടിപ്പിച്ച സാഹചര്യത്തില്‍ സീനിയര്‍ താരങ്ങളുടെ പരാജയങ്ങള്‍ സെലക്ടര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കും.
നായകന്‍ എന്ന നിലയില്‍ ധോണിയില്‍ സമ്മര്‍ദ്ദക്കുറവുണ്ട്‌. ടെസ്‌റ്റ്‌ റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരെന്ന നിലയില്‍ വലിയ കസേരയില്‍ ഇരിക്കുന്ന ടീമിന്‌ ഈ പരമ്പര നഷ്ടമായാലും ഒന്നാം സ്ഥാനത്തിന്റെ കാര്യത്തില്‍ ഭയപ്പെടാനില്ല. ലോകകപ്പ്‌ സീസണില്‍ പരുക്കിനെയാണ്‌ എല്ലാവരും പേടിക്കുന്നത്‌. പരുക്ക്‌ ഭയന്ന്‌ കളിച്ചാല്‍ പ്രശ്‌നമാവുമെന്ന സത്യം ലോകകപ്പ്‌ മുന്നില്‍ നില്‍ക്കവെ താരങ്ങളുടെ ഹൃദയമിടിപ്പ്‌ വര്‍ദ്ധിപ്പിക്കുമെന്നതും പരമ്പരക്ക്‌ കരുത്ത്‌ പകരും.


ഇന്ത്യ ഹോളണ്ടിനെ മാതൃകയാക്കണമെന്ന്‌ വാന്‍ ഡായിക്‌
കോഴിക്കോട്‌: ഇന്ത്യയില്‍ ഫുട്‌ബോള്‍ വളരണമെങ്കില്‍ പ്രതിഭകളെ ചെറിയ പ്രായത്തില്‍ കണ്ടെത്തി ശാസ്‌ത്രീയ പരിശീലനം നല്‍കി വളര്‍ത്തണമെന്ന്‌ പ്രമുഖ ഡച്ച്‌ പരിശീലകന്‍ മാര്‍സല്‍ വാന്‍ ഡായിക്‌ അഭിപ്രായപ്പെട്ടു. ഇന്ന്‌ മലപ്പുറം ജില്ലയിലെ തെരട്ടമ്മലില്‍ ആരംഭിക്കുന്ന സെപ്‌റ്റ്‌ പരിശീലകര്‍ക്കുളള പരിശീലനത്തിനെത്തിയ ഡായിക്‌ ഫുട്‌ബോള്‍ പഠനത്തില്‍ ഡച്ചുകാരെ ഇന്ത്യ മാതൃകയാക്കണമെന്ന അഭിപ്രായക്കാരനാണ്‌. അഞ്ച്‌ വയസ്സ്‌ മുതലാണ്‌ ഹോളണ്ടില്‍ ഫുട്‌ബോള്‍ പരിശീലനം ആരംഭിക്കുന്നത്‌. ഏഴ്‌ വയസ്സിനിടെ പ്രതിഭകളെ തിരിച്ചറിയുന്നു. പിന്നെ കഠിനമായ പരിശീലനവും പഠനവും. ഡച്ച്‌ ലീഗ്‌ വളരെ പ്രബലമായ സാഹചര്യത്തില്‍ രാജ്യത്തെ 250 ലധികം വരുന്ന സോക്കര്‍ അക്കാദമികളില്‍ കരുത്ത്‌ തെളിയിക്കുന്നവര്‍ക്ക്‌ കൗമാരത്തില്‍ തന്നെ പ്രൊഫഷണല്‍ സോക്കറിലേക്ക്‌ കടന്നുവരാന്‍ കഴിയുന്നു. വെസ്‌ലി സ്‌നൈഡറെ പോലുള്ള പ്രതിഭകള്‍ ഡച്ചുകാരുടെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. കോച്ചിംഗില്‍ യുവേഫയുടെ എ ഡിപ്ലോമ നേടിയ ഡായിക്‌ അയാക്‌സ്‌ ആംസ്‌റ്റര്‍ഡാമിന്റെ ഡയരക്ടറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. തെരട്ടമ്മലിലെ ക്യാമ്പില്‍ അദ്ദേഹം നാല്‌ ദിവസമുണ്ടാവുമെന്ന്‌ സെപ്‌റ്റ്‌ ചെയര്‍മാന്‍ അരുണ്‍ കെ നാണു പറഞ്ഞു.

No comments: