Monday, June 30, 2008

ഇനി നിങ്ങള്‍ക്കൊപ്പം ഞാനില്ല



വിയന്ന: പ്രായം 69, പക്ഷേ ലൂയിസ്‌ അരഗോനസ്‌ എന്ന പരിശീലകന്‍ മൈതാനത്തിറങ്ങിയാല്‍ പ്രായത്തിന്റെ തളര്‍ച്ച കാണില്ല. ഇപ്പോള്‍ സ്വന്തം രാജ്യത്തെ യൂറോപ്യന്‍ ചാമ്പ്യന്മാരാക്കി മാറ്റി അദേഹം വിടവാങ്ങുകയാണ്‌. നാട്ടില്‍ തിരിച്ചെത്തിയ ഉടന്‍ അരഗോനസ്‌ പരിശീലക പദവി ഒഴിഞ്ഞുള്ള കത്ത്‌ സ്‌പാനിഷ്‌ ഫുട്‌ബോള്‍ ഫെഡറേഷന്‌ നല്‍കും. കഴിഞ്ഞ നാല്‌ വര്‍ഷമായി അരഗോനസ്‌ ടീമിനൊപ്പമുണ്ട്‌. കഴിഞ്ഞ ലോകകപ്പില്‍ സ്‌പെയിന്‍ വേഗം പുറത്തായപ്പോള്‍ അരഗോനസിനെതിരെ എല്ലാവരും ഇറങ്ങിയിരുന്നു. പക്ഷേ ഫുട്‌ബോള്‍ ഫെഡറേഷന്‍ കോച്ചിനൊപ്പം നിന്നു. ഇത്തവണ യൂറോ സംഘത്തില്‍ വെറ്ററന്‍ മുന്‍നിരക്കാരന്‍ റൗള്‍ ഗോണ്‍സാലസിനെ ഉള്‍പ്പെടുത്താതിരുന്നപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. എന്നാല്‍ യുവതാരങ്ങളുമായി അരഗോനസ്‌ കരുത്ത്‌ കാട്ടി. എന്റെ ലക്ഷ്യം ഈ കപ്പായിരുന്നു. ഇത്‌ രാജ്യത്തിന്‌ സമ്മാനിക്കാന്‍ കഴിഞ്ഞു. നാല്‍പ്പത്തിനാല്‌ വര്‍ഷത്തിന്‌ ശേഷമാണ്‌ രാജ്യത്തിന്‌ ഒരു മേജര്‍ കിരീടം ലഭിക്കുന്നത്‌. അതിലുളള സന്തോഷം പ്രകടിപ്പിച്ചാണ്‌ ഞാന്‍ പടിയിറങ്ങുന്നത്‌-അദ്ദേഹം പറഞ്ഞു.
കരിയര്‍: ജനനം 1938 ജൂലൈ 28.സ്‌പാനിഷ്‌ ലീഗില്‍ അത്‌ലറ്റികോ മാഡ്രിഡിനായി കളി തുടങ്ങി. നാല്‌ തവണ അത്‌ലറ്റികോ മാഡ്രിഡിന്‌ വേണ്ടി ലീഗ്‌ കിരീടം സ്വന്തമാക്കി. ടീമിന്‌ വേണ്ടി 123 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തു. പിന്നീട്‌ ദേശീയ ടീമിന്റെ കോച്ചായി. ടീമിനിപ്പോള്‍ യൂറോ കപ്പ്‌ സമ്മാനിച്ചു. ഇനി തുര്‍ക്കി ക്ലബായ ഫെനര്‍ബസിനൊപ്പമായിരിക്കും.

No comments: