Wednesday, June 1, 2011

AGAIN SACHIN


സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍
പാണ്ഡി ആഭ്യന്തര താരം
2 ചിത്രം. എസ്‌.പി സച്ചിന്‍ 1 and എസ്‌.പി ദുറാനി- സച്ചിന്‍ തെണ്ടുല്‍ക്കര്‍, സലീം ദുറാനി എന്നിവര്‍ പുരസ്‌കാരങ്ങളുമായി
മുംബൈ: റെക്കോര്‍ഡുകളുടെ തോഴന്‍ ഇന്ത്യയുടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ 2009-10 ലെ മികച്ച ഇന്ത്യന്‍ താരത്തിനുള്ള പോളി ഉമ്രിഗര്‍ പുരസ്‌കാരം സ്വന്തമാക്കി. ഇന്നലെ മുംബൈയില്‍ നടന്ന ചടങ്ങില്‍ സച്ചിനു പുറമെ മുന്‍ ടെസ്‌്‌റ്റ്‌ ഓള്‍റൗണ്ടര്‍ സലീം ദുറാനിയേയും ബി.സി.സി.ഐ ആദരിച്ചു. ദുറാനിയുടെ ജീവിതകാല സംഭാവന പരിഗണിച്ച്‌ സി.കെ നായുഡു അവാര്‍ഡാണ്‌ അദ്ദേഹത്തിന്‌ നല്‍കിയത്‌. കര്‍ണാടക താരങ്ങളായ മനീഷ്‌ പാണ്ഡി മികച്ച ആഭ്യന്തര താരമായും അഭിമന്യൂ മിഥുന്‍ മികച്ച ബൗളറായും തെരഞ്ഞെടുക്കപ്പെട്ടു.
ലോകകപ്പ്‌ വിജയിച്ച ഇന്ത്യന്‍ താരങ്ങളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു മികച്ച താരങ്ങള്‍ക്കുള്ള അവാര്‍ഡ്‌ ദാനം. ഉമ്രിഗര്‍ അവാര്‍ഡ്‌ സച്ചിനാണെന്ന്‌ നേരത്തേ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ 2009 ഒക്ടോബര്‍ മുതല്‍ 2010 സെപ്‌തംബര്‍ വരെയുള്ള ഒരു കലണ്ടര്‍ വര്‍ഷത്തിനിടെ ഒരു ഇരട്ട ശതകവും അഞ്ചു സെഞ്ച്വറികളുമടക്കം 1,604 റണ്‍സാണ്‌ 10 ടെസ്റ്റുകളില്‍ നിന്ന്‌ സച്ചിന്റെ സമ്പാദ്യം. ശരാശരി-82. 12 ഏകദിനങ്ങളില്‍ നിന്ന്‌ ചരിത്രത്തിലെ ആദ്യ ഡബിള്‍ സെഞ്ച്വറിയുള്‍പ്പെടെ 695 റണ്‍സും അദ്ദേഹം നേടി. 2010ല്‍ ദക്ഷിണാഫ്രിക്കക്കെതതിരെ ഗ്വാളിയോറിലായിരുന്നു ഏകദിന ചരിത്രത്തിലെ ഏക ഇരട്ടസെഞ്ച്വറി (200*) മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ തന്റെ പേരിലാക്കിയത്‌.
മികച്ച ഇടംകൈയന്‍ സ്‌പിന്നറും വെടിക്കെട്ട്‌ ബാറ്റ്‌സ്‌മാനുമായ ദുറാനി 1960-73 കാലയളവില്‍ ഇന്ത്യക്കു വേണ്ടി 29 ടെസ്റ്റുകളില്‍ കളിച്ചു. 1,202 റണ്‍സും 75 വിക്കറ്റുകളും അദ്ദേഹം നേടി. 1971ല്‍ വെസ്റ്റിന്‍ഡീസില്‍ ഇന്ത്യ പ്രഥമ ടെസ്റ്റ്‌ പരമ്പര വിജയിച്ചപ്പോള്‍ ദുറാനി ടീമിലുണ്ടായിരുന്നു. ട്രിനിഡാഡില്‍ നടന്ന രണ്ടാം ടെസ്‌റ്റില്‍ വിന്‍ഡീസ്‌ ബാറ്റിംഗിലെ കരുത്തരായ ഗാരി സോബേഴ്‌സ്‌, ക്ലൈവ്‌ ലോയ്‌ഡ്‌ എന്നിവരുടെ വിക്കറ്റുകള്‍ വീഴ്‌്‌ത്തി ഇന്ത്യക്ക്‌ ഏഴുവിക്കറ്റ്‌ വിജയം നല്‍കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു.
രഞ്‌ജി ട്രോഫിയിലെ ഉജ്ജ്വല പ്രകടനമാണ്‌ 21കാരന്‍ മനീഷ്‌ പാണ്ഡിയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്‌. 2009-10 സീസണില്‍ 882 റണ്‍സാണ്‌ അദ്ദേഹം രഞ്‌ജിയില്‍ സ്‌കോര്‍ ചെയ്‌തത്‌. ആഭ്യന്തര ക്രിക്കറ്റില്‍ 47 വിക്കറ്റുകള്‍ നേടിയാണ്‌ പേസ്‌ ബൗളര്‍ അഭിമന്യു മിഥുന്‍ മികച്ച ബൗളര്‍ക്കുള്ള അവാര്‍ഡ്‌ നേടിയത്‌.

ലുകാകു ചെല്‍സിയിലേക്ക്‌
ചിത്രം. എസ്‌.പി ലുകാകു
ലണ്ടന്‍: ബെല്‍ജിയം ദേശീയ താരം 18കാരന്‍ റൊമേലു ലുകാകു ഇംഗ്ലീഷ്‌ ക്ലബ്‌ ചെല്‍സിയിലെത്തുമെന്ന്‌ ഏറെക്കുറെ ഉറപ്പായി. 22 മില്യണ്‍ പൗണ്ടിന്‌ താരത്തെ സ്വന്തമാക്കാനുള്ള നടപടികള്‍ ചെല്‍സി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. എന്നാല്‍ സ്ഥാനമൊഴിഞ്ഞ കാര്‍ലോ ആന്‍ചെലോട്ടിക്കു പകരം പുതിയ മാനേജര്‍ തീരുമാനമായതിനു ശേഷം താരത്തെ സ്റ്റാംഫോര്‍ഡ്‌ ബ്രിഡ്‌ജിലെത്തിച്ചാല്‍ മതിയെന്ന നിലപാടിലാണ്‌ ചെല്‍സി വൃത്തങ്ങള്‍.

ഷോള്‍സ്‌ കടുപ്പക്കാരനായ
എന്റെ എതിരാളി: സിദാന്‍
ലണ്ടന്‍: അന്താരാഷ്ട്ര ഫുട്‌ബോളിനോട്‌ വിടചൊല്ലിയ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലീഷ്‌ മിഡ്‌ഫീല്‍ഡര്‍ പോള്‍ ഷോള്‍സിന്‌ ഫുട്‌ബോള്‍ പ്രമുഖരുടെ വാക്‌ ആദരം. ക്ലബ്‌ കരിയറിനിടെ താന്‍ നേരിട്ടതില്‍ വെച്ചേറ്റവും കടുപ്പക്കാരനായ മധ്യനിരക്കാരിലൊരാളാണ്‌ ഷോള്‍സെന്ന്‌ ഫ്രഞ്ച്‌ ഇതിഹാസവും മുന്‍ലോക ഒന്നാം നമ്പറുമായ സൈനുദ്ദീന്‍ സിദാന്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 15-20 വര്‍ഷത്തിനിടെ താന്‍ കണ്ട ഏറ്റവും പൂര്‍ണനായ സെന്‍ട്രല്‍ മിഡ്‌്‌ഫീല്‍ഡര്‍ എന്നാണ്‌ സ്‌പെയ്‌നിന്റെ ബാര്‍സലോണാ മധ്യനിര താരം സാവി ഹെര്‍ണാണ്ടസ്‌ ഷോള്‍സിനെക്കുറിച്ചു പറഞ്ഞത്‌. പാസിംഗ്‌ മികവുകള്‍ വിലയിരുത്തുമ്പോള്‍ ബ്രസീലിനു വേണ്ടി കളിക്കാന്‍ മാത്രമുള്ള നിലവാരം ഷോള്‍സിന്റെ കളിക്കുണ്ടെന്ന്‌ മുന്‍ ബ്രസീല്‍ നായകന്‍ സോക്രട്ടീസ്‌ പറഞ്ഞു.
17 കൊല്ലം മാഞ്ചസ്റ്ററിനു വേണ്ടി കളിച്ച ഷോള്‍സ്‌ 676 കളികളില്‍ നിന്ന്‌ 150 ഗോളുകള്‍ നേടിയിട്ടുണ്ട്‌.

ട്രോട്ട്‌ ഇംഗ്ലീഷ്‌ താരം
ചിത്രം. എസ്‌.പി ട്രോട്ട്‌ രണ്ടു ദിവസം മുമ്പ്‌ ശ്രീലങ്കക്കെതിരെ ഇരട്ട ശതകം തികച്ച ജോാനാഥന്‍ ട്രോട്ട്‌
ലണ്ടന്‍: ഇടതടവില്ലാത്ത മികവിനൊടുവില്‍ ഇംഗ്ലണ്ടിന്റെ വണ്‍ഡൗണ്‍ ബാറ്റ്‌സ്‌മാന്‍ ജോനാഥന്‍ ട്രോട്ടിന്‌ പുരസ്‌കാരനേട്ടം. കഴിഞ്ഞ വര്‍ഷത്തെ മികച്ച താരമായി ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയ്‌ല്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ട്രോട്ടിനെ തെരഞ്ഞെടുത്തു. ബ്രിട്ടീഷ്‌ ക്രിക്കറ്റ്‌ മീഡിയയുടെ വോട്ടെടുപ്പിലാണ്‌ സഹതാരങ്ങളെ പിന്നിലാക്കി ട്രോട്ട്‌ രാജ്യത്തെ ഒന്നാമനായത്‌.
ദക്ഷിണാഫ്രിക്കയില്‍ പിറന്നെങ്കിലും കെവിന്‍ പീറ്റേഴ്‌സണെ പോലെ ഇംഗ്ലണ്ടിന്റെ കുപ്പായത്തിലാണ്‌ ട്രോട്ട്‌ കളിച്ചത്‌. 32 മത്സരങ്ങളില്‍ ഇംഗ്ലണ്ടിനു വേണ്ടി കളിച്ചിട്ടുള്ള 68.06 ശരാശരിയില്‍ 2,246 റണ്‍സ്‌ സ്‌കോര്‍ ചെയ്‌തിട്ടുണ്ട്‌. ഏഴു സെഞ്ച്വറികളും നേടിയിട്ടുള്ള താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കഴിഞ്ഞ വര്‍ഷം ലോഡ്‌സില്‍ വെച്ച്‌ ബംഗ്ലാദേശിനെതിരെയായിരുന്നു. കഴിഞ്ഞ കൊല്ലം ഓസ്‌ട്രേലിയയില്‍ വെച്ച്‌ ആഷസ്‌ സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത്‌ മൂന്നാം നമ്പറില്‍ കളിച്ച ട്രോട്ടിന്റെ സ്ഥിരതയായിരുന്നു. രണ്ടു ദിവസം മുമ്പ്‌ ഇംഗ്ലണ്ട്‌ ശ്രീലങ്കയെ ഇന്നിംഗ്‌സിനു തോല്‍പ്പിച്ചപ്പോള്‍ മത്സരത്തിലെ ഏക ഇരട്ട സെഞ്ച്വറി (203) നേടിയത്‌ ട്രോട്ടായിരുന്നു.

ടീം ഇന്ത്യക്ക്‌ പുതിയ പ്രഭാതം
യുവാക്കള്‍ക്ക്‌ അവസരം: റെയ്‌ന
ചിത്രം. എസ്‌.പി റെയ്‌ന- വെസ്റ്റിന്‍ഡീസിലേക്ക്‌ തിരിക്കും മുമ്പ്‌ താല്‍ക്കാലിക നായകന്‍ സുരേഷ്‌ റെയ്‌നയും പുതിയ പരിശീലകന്‍ ഡെങ്കന്‍ $െച്ചറും ഫോട്ടോക്ക്‌ പോസ്‌ ചെയ്‌തപ്പോള്‍
പോര്‍ട്ട്‌ ഓഫ്‌ സ്‌പെയ്‌ന്‍ (ട്രിനിഡാഡ്‌): ലോകകപ്പേന്തി ക്രിക്കറ്റിന്റെ വിണ്ണില്‍ വിരാജിച്ച നാളുകള്‍ക്ക്‌ വിടനല്‍കി ടീം ഇന്ത്യ വീണ്ടും മണ്ണില്‍. ലോകകപ്പിനു ശേഷം ആദ്യ പരമ്പരക്കായി ടീം ഇന്നലെ വെസ്റ്റിന്‍ഡീസിലേക്കു തിരിച്ചു. ഗാരികേഴ്‌സ്റ്റന്റെ പിന്‍ഗാമിയായി ചുമതലയേറ്റ പരിശീലകന്‍ ഡെങ്കന്‍ $െച്ചറിന്റെ ആദ്യ പരീക്ഷണ വേദിയാണ്‌ വിന്‍ഡീസ്‌. ഐ.പി.എല്ലിലെ നിരന്തര മത്സരങ്ങള്‍ക്കു ശേഷം ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ്‌ ധോണിയടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ വിശ്രമമാവശ്യപ്പെട്ട സാഹചര്യത്തില്‍ സുരേഷ്‌ റെയ്‌ന നയിക്കുന്ന രണ്ടാം നിരയാണ്‌ പരമ്പരയില്‍ ഇന്ത്യന്‍ കുപ്പായമണിയുക. ശനിയാഴ്‌ച പരമ്പരയിലെ ഏക ടി20യോടെ മത്സരങ്ങള്‍ക്ക്‌ തുടക്കമാകും. അഞ്ച്‌ ഏകദിനങ്ങളും മൂന്ന്‌ ടെസ്‌റ്റുകളുമാണ്‌ പരമ്പരയിലുള്ളത്‌.
താല്‍ക്കാലിക നായകന്‍ റെയ്‌നയേക്കാള്‍ $െച്ചറായിരിക്കും പരമ്പരയില്‍ ശ്രദ്ധിക്കപ്പെടുന്നത്‌. ഒരുപാട്‌ ആലോചനകള്‍ക്കു ശേഷമാണ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ (ബി.സി.സി.ഐ) ഇംഗ്ലണ്ട്‌ മുന്‍ പരീശീലകനായ $െച്ചര്‍ക്ക്‌ ടീമിന്റെ ചുമതല നല്‍കാന്‍ തീരൂമാനിച്ചത്‌. മുന്‍ നായകന്‍ മുഹമ്മദ്‌ അസ്‌ഹറുദ്ദീനുള്‍പ്പടെയുള്ള പ്രമുഖര്‍ താല്‍പര്യവുമായി മുന്നോട്ടുവന്നിരുന്നു. 175 ഏകദിനങ്ങളില്‍ $െച്ചറിനു കീഴില്‍ ഇംഗ്ലണ്ട്‌ കളിച്ചപ്പോള്‍ 75 എണ്ണത്തില്‍ മാത്രമായിരുന്നു വിജയം. വിജയ ശതമാനം 47.47. വിജയങ്ങളില്‍ അധികവും സിംബാവെ, ബംഗ്ലാദേശ്‌, നമീബിയ, ഹോളണ്ട്‌ ടീമുകളുള്‍പ്പെടുന്ന ദുര്‍ബലര്‍ക്കെതിരെയായിരുന്നു.
അതേ സമയം ടെസ്റ്റില്‍ $െച്ചറിനും ഇംഗ്ലണ്ടിനും നല്ല റെക്കോര്‍ഡാണുള്ളത്‌. അദ്ദേഹത്തിനു കീഴില്‍ കളിച്ച 96ല്‍ 42 എണ്ണത്തിലും ഇംഗ്ലണ്ട്‌ ജയിച്ചു. 2005ല്‍ വിജയിച്ച ആഷസായിരുന്നു ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌. സിംബാവെക്കാരന്‍ $െച്ചറിനെ ലോക ശ്രദ്ധയില്‍ കൊണ്ടുവന്നതായിരുന്നു ആ വിജയം.
ടീമിന്റെ പടിവാതില്‍ നില്‍ക്കുന്നവര്‍ക്കുള്ള മികച്ച അവസരമാണ്‌ പരമ്പരയെന്നാണ്‌ നായകന്‍ സുരേഷ്‌ റെയ്‌ന വിന്‍ഡീസ്‌ പരമ്പരയെ നിരീക്ഷിക്കുന്നത്‌. 'ആഭ്യന്തര ക്രിക്കറ്റില്‍ നല്ല പ്രകടനം കാഴ്‌ചവെച്ച യുവതാരങ്ങള്‍ക്കിത്‌ മികച്ച അവസരമാണ്‌. രോഹിത്‌ ശര്‍മ, മനോജ്‌ തിവാരി, എസ്‌. ബദരീനാഥ്‌, ശിഖര്‍ ധവാന്‍ തുടങ്ങി ഒരുപിടി നല്ല താരങ്ങള്‍ ടീമിലുള്ളതില്‍ താന്‍ സന്തോഷവാനാണെന്നും റെയ്‌ന പറഞ്ഞു.
ക്യാപ്‌റ്റന്‍ ധോണിക്കു കീഴില്‍ 'ഫൈനല്‍ പനി' മാറ്റിയെടുത്ത ഇന്ത്യ ടെസ്‌റ്റിലും ഏകദിനത്തിലും നിലവില്‍ ഒന്നാമന്മാരാണ്‌. അത്‌ നിലനിര്‍ത്താന്‍ വിജയങ്ങള്‍ തുടരേണ്ടതുണ്ട്‌. 2002ല്‍ നാറ്റ്‌വെസ്‌റ്റ്‌ സീരീസിലും 2003 ല്‍ പോര്‍ട്ട്‌ എലസിബത്തില്‍ ഓസ്‌ട്രേലിയയോട്‌ ലോകകപ്പ്‌ ഫൈനലിലും 2004ല്‍ വെസ്‌റ്റിന്‍ഡീസിനോട്‌ ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ഫൈനലിലും ഇന്ത്യ തോറ്റിരുന്നു. നാറ്റ്‌വെസ്‌റ്റില്‍ ഇന്ത്യയുടെ 325 റണ്‍സാണ്‌ ഇംഗ്ലണ്ട്‌ പിന്തുടര്‍ന്ന്‌ കീഴടക്കിയത്‌.
സുരേഷ്‌ റെയ്‌ന (നായകന്‍), ആര്‍.അശ്വിന്‍, ബദരീനാഥ്‌, ഹര്‍ഭജന്‍ സിംഗ്‌ (ഉപനായകന്‍), വിരാട്‌ കോഹ്‌്‌ലി, പ്രവീണ്‍ കുമാര്‍, അമിത്‌ മിശ്ര, മുനാഫ്‌ പട്ടേല്‍, പാര്‍ത്ഥീവ്‌ പട്ടേല്‍, യൂസുഫ്‌ പത്താന്‍, വൃദ്ധിമാന്‍ സാഹ, ഇശാന്ത്‌ ശര്‍മ, രോഹിത്‌ ശര്‍മ, വിനയ്‌ കുമാര്‍, മനോജ്‌ തിവാരി, ശിഖര്‍ ധവാന്‍.
ടെസ്‌റ്റ്‌ ടീം: എം.എസ്‌. ധോണി (നായകന്‍), വി.വി.എസ്‌ ലക്ഷ്‌മണ്‍ (ഉപനായകന്‍), മുരളി വിജയ്‌, അഭിനവ്‌ മുകുന്ദ്‌, രാഹുല്‍ ദ്രാവിഡ്‌, വിരാട്‌ കോഹ്‌്‌്‌ലി, ഹര്‍ഭജന്‍ സിംഗ്‌, ഇശാന്ത്‌ ശര്‍മ, ശ്രീനാഥ്‌, അമിത്‌ മിശ്ര, പ്രഗ്യാന്‍ ഓജ, സഹീര്‍ ഖാന്‍, മുനാഫ്‌ പട്ടേല്‍, സുരേഷ്‌ റെയ്‌ന, പാര്‍ത്ഥീവ്‌ പട്ടേല്‍.


ഇത്‌ അന്യായം
അവകാശങ്ങള്‍ക്കായി പോരാട്ടം തുടരുമെന്ന്‌ ഹമ്മാം
ദോഹ/സൂറിച്ച്‌: പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ രാജ്യാന്തര ഫുട്‌ബോള്‍ സംഘടന ഫിഫയില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ട ഏഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ തലവന്‍ മുഹമ്മദുബ്‌നു ഹമ്മാം പ്രതിഷേധവുമായി രംഗത്ത്‌. തനിക്കെതിരെ ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തില്‍ ഫിഫ അന്യായമായി പെരുമാറിയെന്നാരോപിച്ച ഹമ്മാം, കേസ്‌ അന്വേഷിച്ച ഫിഫയുടെ സദാചാര സമിതി ശരിയായ രീതിയിലല്ല വിഷയം കൈകാര്യം ചെയ്‌തതെന്നും നിരപരാധിയാണെന്ന്‌ വിശദീകരിച്ച്‌ കത്തയച്ചിട്ടും ഇന്നലെ നടന്ന പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പിനു മുമ്പ്‌ ചേര്‍ന്ന ഫിഫ കോണ്‍ഗ്രസ്സില്‍ തനിക്ക്‌ പ്രവേശനം ലഭിച്ചില്ലെന്നും പരാതിപ്പെട്ടു. അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കാര്യത്തില്‍ അന്യായമായാണ്‌ ഫിഫ പെരുമാറുന്നതെന്നതിന്‌ വിവിധ കാരണങ്ങള്‍ അക്കമിട്ട്‌ കാണിച്ചു കൊണ്ടാണ്‌ വിവാദങ്ങള്‍ക്കൊടുവില്‍ ഖത്തറുകാരന്‍ ഹമ്മാം രംഗത്തു വന്നത്‌. എന്നെ സസ്‌പെന്‍ഡ്‌ ചെയ്‌തതിന്‌ ന്യായീകരണമില്ല. തെളിവുകളില്ലാതിരുന്നിട്ടും വലിയ ഒരു കുറ്റം ചാര്‍ത്തപ്പെട്ടത്‌ എന്റെ പ്രശസ്‌തിക്ക്‌ കോട്ടം തട്ടിച്ചു. കുറ്റം തെളിയിക്കപ്പെടും മുമ്പ്‌ താന്‍ ശിക്ഷിക്കപ്പെട്ടുവെന്ന്‌ ഹമ്മാം വിലപിക്കുന്നു.
എന്നെ പുറത്താക്കാനുള്ളത്‌ പ്രസിഡണ്ടിന്റെ തീരുമാനമായിരുന്നെന്നും സാദചാര സമിതിയുടേതല്ലെന്നും ഞാന്‍ വിശ്വസിക്കുന്നു. അതിന്‌ വ്യക്തമായ സാഹചര്യങ്ങളും കാരണങ്ങളും ഉണ്ട്‌. പത്രസമ്മേളനത്തില്‍ ഫിഫ ജനറല്‍ സെക്രട്ടറിയുടെ പെരുമാറ്റം അസ്വീകാര്യമായിരുന്നു. അത്‌ നീതി രഹിതമായിരുന്നു. സ്വതന്ത്ര സംഘടനയായ സദാചാര സമിതിയുടെ അധ്യക്ഷനു തൊട്ടടുത്തിരിക്കുക വഴി പത്രസമ്മേളനം അദ്ദേഹം പ്രഹസനമാക്കി. എതിക്‌സ്‌ കമ്മിറ്റിക്കു പകരം ജനറല്‍ സെക്രട്ടറിയുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്‌ പത്രസമ്മേളനത്തില്‍ പറയപ്പെട്ടതെന്നും ഹമ്മാം കുറ്റപ്പെടുത്തി.
ഇക്കാരണങ്ങള്‍ കൊണ്ട്‌ തീര്‍ത്തും പ്രൊഫഷണല്‍ മാര്‍ഗത്തില്‍ നിന്ന്‌ വിട്ടുനില്‍ക്കുകയായിരുന്നു ഫിഫയെന്നും ഏകപക്ഷീയമായ നടപടികളില്‍ തന്റെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടെന്നും അദ്ദേഹം പരഭവിച്ചു. 'കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവങ്ങളില്‍ ഞാന്‍ വളരെ ദുഖിതനും നിരാശനുമാണ്‌. എന്റെ പേരും പ്രശസ്‌തിയും ഏതുവിധമാണ്‌ തകര്‍ക്കപ്പെട്ടതെന്നത്‌ എനിക്ക്‌ ഉള്‍ക്കൊള്ളാനാകുന്നില്ല. എന്റെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടും. കഴിഞ്ഞ വാരങ്ങളില്‍ എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. നല്ല നാളുകള്‍ സന്തോഷവും ദുഷിച്ച ദിനങ്ങള്‍ അനുഭവവും പ്രദാനം ചെയ്യും' ഹമ്മാം പറഞ്ഞു.

മെസ്സിയുടെ കളി
ഇംഗ്ലണ്ടില്‍ നടക്കില്ല: റൂണി
ലണ്ടന്‍: ക്ലബ്‌ ഫുട്‌ബോളില്‍ അത്ഭുത കുതിപ്പ്‌ നടത്തുന്ന ബാര്‍സലോണയുടെ ലയണല്‍ മെസ്സിക്ക്‌ ഇംഗ്ലണ്ടില്‍ മികവ്‌ പുലര്‍ത്താനാകില്ലെന്ന്‌ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ വെയ്‌ന്‍ റൂണി. ലോകശ്രദ്ധയാകര്‍ഷിച്ച ഇക്കഴിഞ്ഞ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനലില്‍ രണ്ടാം തവണയും ബാര്‍സലോണയോടു മാഞ്ചസ്‌റ്റര്‍ പരാജയപ്പെട്ടിരുന്നു. കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട മെസ്സി ലോക താരങ്ങളുടെ പ്രശംസ നേടിക്കൊണ്ടിരിക്കുമ്പോഴാണ്‌ പ്രസ്‌താവനയുമായി റൂണി രംഗത്തുവന്നത്‌. മെസ്സി മികച്ച താരമെന്ന്‌ അംഗീകരിച്ചു കൊണ്ടു തന്നെയാണ്‌ പ്രീമിയര്‍ ലീഗ്‌ അര്‍ജന്റീനക്കാരന്‌ വെല്ലുവിളിയാകുമെന്ന്‌്‌ റൂണി പറഞ്ഞത്‌. സാവിയുടേയും ഇനിയേസ്‌റ്റയുടേയും സാന്നിധ്യമില്ലാതെ ഇംഗ്ലണ്ടില്‍ തിളങ്ങാന്‍ മെസ്സിക്കാവില്ലെന്നും ഇംഗ്ലീഷ്‌ താരം അഭിപ്രായപ്പെട്ടു.
മെസ്സി എക്കാലത്തേയും മികച്ച താരങ്ങളിലൊരാള്‍ തന്നെ. കഴിഞ്ഞ രണ്ടു-മൂന്നു വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്റെ പ്രകടനം അവിശ്വസിനീയമാണ്‌. അത്‌ വീണ്ടും കാണുക പ്രയാസകരവുമാണ്‌. മെസ്സി ബാര്‍സലോണക്കു വേണ്ടി മത്സരങ്ങള്‍ വിജയിക്കുന്നു. എന്നാല്‍ എതിരാളികളെ തകര്‍ക്കുന്നത്‌ സാവിയും ഇനിയേസ്‌റ്റയുമാണ്‌. കഠിനാധ്വാനം നടത്തിയാലേ ആ ടീമിനൊപ്പമെത്താനാകൂ. മറ്റേതൊരു കളിയിലേതിനേക്കാളും പ്രയാസകരമാണത്‌.
മെസ്സിയുടെ കളിരീതി ഇംഗ്ലണ്ടില്‍ ഫലിക്കില്ല. പ്രീമിയര്‍ ലീഗില്‍ ഫിസിക്കല്‍ ഗെയ്‌മിനാണ്‌ പ്രാധാന്യം. സ്റ്റോക്‌ സിറ്റിയേയോ ബെര്‍മിങ്‌ഹാമിനേയോ അവരുടെ മൈതാനങ്ങളില്‍ നേരിട്ടാല്‍ അത്‌ മനസ്സിലാകും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മെസ്സി എന്നിവരെ താരതമ്യംചെയ്യുമ്പോള്‍ റൊണാള്‍ഡോക്ക്‌ മെസ്സിയേക്കാള്‍ പ്രീമിയര്‍ ലീഗ്‌ വഴങ്ങുമെന്നും റൊണാള്‍ഡോ ശാരീരകമായി കരുത്തനാണെന്നും റൂണി വിലയിരുത്തി.
ബാര്‍സലോണയുടെ കേളീ ശൈലി മെസ്സിക്കു യോജിച്ചതാണ്‌. ആ കളി ഈ രാജ്യത്ത്‌ മിക്കവാറും മെസ്സിക്ക്‌ അസാധ്യമായിരിക്കും. സാവി, ഇനിയേസ്‌റ്റ എന്നിവരെ കൂടി ഇംഗ്ലണ്ടിലേക്ക്‌ കൊണ്ടുവന്നാല്‍ മെസ്സിക്ക്‌ റൊണാള്‍ഡോയെ പോലെ ഇവിടേയും തിളങ്ങാനാകും. റൂണി പറഞ്ഞു.

ലീ, ഷറപോവ സെമിയില്‍
പാരീസ്‌: വനിതാ ടെന്നീസിലെ താരോദയം ചൈനയുടെ ലീ നാ, റഷ്യയുടെ മുന്‍ ഗ്ലാമര്‍ താരം ഷറപ്പോവ എന്നിവര്‍ ഫ്രഞ്ച്‌ ഓപണ്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ആദ്യ സെറ്റിലെ കടുത്ത പോരാട്ടത്തിനു ശേഷം രണ്ടാം സെറ്റ്‌ അനായാസം നേടിയ ആറാം സീഡ്‌ ലീ നാലാം സീഡ്‌ ബെലാറസിന്റെ വിക്ടോറിയ അസാരെങ്കയെ 7-5, 6-2ന്‌ തോ|ിച്ചു. ജര്‍മനിയുടെ ആന്‍ഡ്രിയ പെറ്റ്‌കോവിച്ചിനെ 6-0, 6-3ന്‌ തകര്‍ത്താണ്‌ ഷറപ്പോവ സെമിയില്‍ പ്രവേശിച്ചത്‌. ഇരുവരും സെമിയില്‍ ഏറ്റുമുട്ടും.
56 മിനുട്ട്‌ നീണ്ട ആദ്യ സെറ്റില്‍ ടൈ ബ്രേക്കറില്‍ വിജയം കണ്ട ശേഷം 4-2ന്റെ ലീഡുമായി മുന്നേറിയാണ്‌ ചൈനക്കാരി ലീ രണ്ടാം സെറ്റും മത്സരവും സ്വന്തമാക്കിയത്‌. ഏഴാം റാങ്ക്‌ താരം ലീ വനിതാ സര്‍ക്യൂട്ടില്‍ ചൈനക്കു വേണ്ടി വീണ്ടും റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്‌. ഒരു മേജര്‍ ടൂര്‍ണമെന്റില്‍ ആറാം തവണയാണ്‌ ലീ ക്വാര്‍ട്ടര്‍ കളിച്ചത്‌. ഡാനിഷ്‌ കോച്ചിന്‌ കീഴില്‍ പരിശീലിക്കുന്ന ലീ ഗ്രാന്റ്‌ സ്ലാം ഫൈനല്‍ കളിച്ച ആദ്യ ചൈനീസ്‌ താരമാണ്‌. ഫ്രഞ്ച്‌ ഓപണില്‍ അവസാന നാലില്‍ ഇടംപിടിക്കുന്ന എട്ടാമത്തെ ഏഷ്യന്‍ താരവുമാണ്‌ ലീ.

ഗോള്‍ഡന്‍ സ്‌പൈക്ക്‌ മീറ്റ്‌
100 മീറ്ററില്‍ ബോള്‍ട്ട്‌
ഓസ്‌ട്രാവ (ചെക്‌റിപ്പബ്ലിക്‌): ഓസ്‌ട്രാവയില്‍ നടക്കുന്ന ഗോള്‍ഡന്‍ സ്‌പൈക്‌ മീറ്റിന്റെ 100 മീറ്ററില്‍ ജമൈക്കയുടെ ഒളിംപിക്‌, ലോക ജേതാവ്‌ ഉസൈന്‍ ബോള്‍ട്ട്‌ ഒന്നാമതെത്തി. 9.91 സെക്കന്‍ഡ്‌ സമയം കൊണ്ടാണ്‌ ബോള്‍ട്ട്‌ ഓടിത്തീര്‍ത്തത്‌. നാട്ടുകാരന്‍ സ്‌റ്റീവ്‌ മുല്ലിംഗ്‌സിനെയാണ്‌ (9.97 സെ) ബോള്‍ട്ട്‌ രണ്ടാം സ്ഥാനത്തേക്ക്‌ പിന്തള്ളിയത്‌. ആന്റിഗ്വയുടെ ഡാനിയല്‍ ബെയ്‌ലി (10.08 സെ) മൂന്നാമതെത്തി. ഓഗസ്‌റ്റ്‌ 27ന്‌ ആരംഭിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനു മുമ്പായി ഈ മാസം ഒമ്പതിന്‌ ഓസ്‌്‌്‌ലോയിലും ബോള്‍ട്ട്‌ മത്സരിക്കും.

വിവാദങ്ങള്‍ക്കു നടുവില്‍
ഫിഫാ കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പ്‌ തുടങ്ങി
സൂറിച്ച്‌: വിവാദ കലുഷിത സാഹചര്യത്തില്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ ഭരണകൂടം (ഫിഫ) പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പ്‌ ആരംഭിച്ചു. അടുത്ത നാലു വര്‍ഷത്തേക്കുള്ള സംഘടനയുടെ തലവന്‍ പദവിയിലേക്ക്‌ മത്സരിക്കാന്‍ നിലവിലെ പ്രസിഡണ്ട്‌ സെപ്‌ ബ്ലാറ്റര്‍ മാത്രമാണുള്ളത്‌. കഴിഞ്ഞ 12 വര്‍ഷമായി ഫിഫയുടെ അധ്യക്ഷന്‍ ബ്ലാറ്ററാണ്‌.
ഫെഡറേഷനില്‍ അംഗമായിട്ടുള്ള 208 രാജ്യങ്ങളുടെ ഫെഡറേഷന്‍ പ്രതിനിധികളാണ്‌ വോട്ടെടുപ്പിലൂടെ പസിഡണ്ടിനെ തെരഞ്ഞെടുക്കുക. 24 അംഗ എക്‌സിക്യുട്ടീവ്‌ അംഗങ്ങളും സമിതിയിലുണ്ടാകും. രണ്ടു ബൂത്തുകളിലുള്ള രഹസ്യ ബാലറ്റുകളിലാണ്‌ വോട്ടിംഗ്‌ നടക്കുക. ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വോട്ടിംഗ്‌ തുടങ്ങിയ ഉടനെ സ്ഥാനാര്‍ത്ഥി ബ്ലാറ്റര്‍ ഹാളില്‍ നിന്ന്‌ പുറത്തിറങ്ങി. തെരഞ്ഞെടുപ്പ്‌ മാറ്റിവെയ്‌ക്കണമെന്ന ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ അസോസിയേഷന്റെ അഭിപ്രായം നിരസിക്കപ്പെട്ടതോടെ നാലാം തവണയും ഫിഫാ പ്രസിഡണ്ട്‌ പദവിയില്‍ ബ്ലാറ്റര്‍ അവരോധിതനാകുമെന്ന്‌ ഉറപ്പായിക്കഴിഞ്ഞു.
ഫിഫാ എന്ന കപ്പല്‍ വെള്ളത്തില്‍ ആടിയുലഞ്ഞിരുന്നെന്നും, എന്നാല്‍ അത്‌ പഴയ നില വീണ്ടെടുക്കുമെന്നും താനായിരിക്കും അതിന്റെ കപ്പിത്താനെന്നും തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ ബ്ലാറ്റര്‍ പറഞ്ഞിരുന്നു. പഴയ നില വീണ്ടെടുക്കല്‍ തന്റെ ഉത്തരവാദിത്തമാണെന്നും ബ്ലാറ്റര്‍ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന്‌ തന്നെ തടയാന്‍ വേണ്ടി സംഘടനയില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തതെന്നാരോപിച്ച്‌ ഏഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവി മുഹമ്മദുബ്‌നു ഹമ്മാം ഇന്നലെ രംഗത്തു വന്നതോടെ സംശയങ്ങളുടെ നിഴലിലാണ്‌ ബ്ലാറ്റര്‍. തനിക്കെതിരെ ഉയര്‍ന്ന കൈകൂലിയാരോപണങ്ങള്‍ അന്വേഷിച്ച സദാചാര സമിതിയല്ല, ബ്ലാറ്ററാണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തതെന്നും ഹമ്മാം പറഞ്ഞിരുന്നു. നേരത്തേ, പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പിനു മുമ്പ്‌ നടന്ന പത്രസമ്മേളനത്തിലും ബ്ലാറ്റര്‍ പലതും മറച്ചു വെയ്‌ക്കുന്നതായുള്ള സംശയങ്ങള്‍ ബലപ്പെട്ടിരുന്നു. ചില ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറിയ ബ്ലാറ്റര്‍ ഒടുവില്‍ ചോദ്യശരങ്ങള്‍ക്കു മുമ്പില്‍ ഉത്തരം മുട്ടി ക്ഷോഭിച്ച്‌ സമ്മേളന ഹാളില്‍ നിന്ന്‌ ഇറങ്ങിപ്പോവുകയായിരുന്നു.

ഐലീഗ്‌ സീസണ്‍ അവസാനിച്ചു
ഡെംപോയെ വീഴ്‌ത്തി
എച്ച.്‌എ.എല്‍ രക്ഷപ്പെട്ടു
മഡ്‌ഗാവ്‌: ഐലീഗ്‌ ഫുട്‌ബോളില്‍ അവസാന മത്സരത്തിലെ തോല്‍വി ശക്തരായ ഡെംപോ ഗോവയെ മൂന്നാം സ്ഥാനത്തേക്ക്‌ തള്ളിയിട്ടു. ഡെംപോയെ 2-4ന്‌ കീഴടക്കി അത്ഭുതം കാണിച്ച ഹിന്ദുസ്ഥാന്‍ എയ്‌റോ അടുത്ത വര്‍ഷവും ലീഗില്‍ തുടരാന്‍ യോഗ്യത നേടി.
ആര്‍ പ്രകാശിലൂടെ പത്താം മിനുട്ടില്‍ തന്നെ സന്ദര്‍ശകര്‍ മുന്നിലെത്തി. ജയിക്കാതെ ലീഗില്‍ രണ്ടാം സ്ഥാനം നേടാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയ ഡെംപോ 25, 42 മിനുട്ടുകളില്‍ റാന്റി മാര്‍ട്ടിന്‍സിലൂടെ തിരിച്ചടിച്ച്‌ ലീഡ്‌ നേടി. എ്‌നാല്‍ ഇടവേളക്കു ശേഷം സാവിയര്‍ വിജയ്‌ ഇരട്ട ഗോള്‍ നേടിയപ്പോള്‍ 68-ാം മിനുട്ടില്‍ എച്ച്‌.എ.എല്‍ മുന്നിലെത്തി. 88-ാം മിനുട്ടില്‍ വലേരിയാനോ റെബല്ലോയുടെ സെല്‍ഫ്‌ ഗോള്‍ കൂടിയായപ്പോള്‍ സന്ദര്‍ശകര്‍ രണ്ടു ഗോളിന്റെ ലീഡുമായി മത്സരമവസാനിപ്പിച്ചു.
ഡെംപോയുടെ വീഴ്‌ച മുതലെടുത്ത ഈസ്റ്റ്‌ ബംഗാള്‍ ചിരാഗ്‌ യുണൈറ്റഡിനെ 2-1ന്‌ തോല്‍പ്പിച്ച്‌ രണ്ടാം സ്ഥാനത്തെത്തി. സുശാന്ത്‌ മാത്യൂ, ടോള്‍ഗെ ഓസ്‌ബെ എന്നിവരാണ്‌ സ്‌കോര്‍ ചെയ്‌തത്‌. സുനില്‍ ഛേത്രിയുടെ വകയായിരുന്നു ചിരാഗിന്റെ മറുപടി ഗോള്‍.

No comments: