Sunday, July 15, 2012

YES-HE IS NEVIL DZUZZA


ധ്യാന്‍ചന്ദ്‌, പി.ടി ഉഷ, മില്‍ഖാ സിംഗ്‌, ലിയാന്‍ഡര്‍ പെയ്‌സ്‌, കര്‍ണം മല്ലേശ്വരി, രാജ്യവര്‍ദ്ധന്‍സിംഗ്‌ രാത്തോര്‍, അഭിനവ്‌ ബിന്ദ്ര തുടങ്ങിയ നാമങ്ങളൊക്കെ ഇന്ത്യന്‍ ഒളിംപിക്‌സ്‌ ചരിത്രത്തില്‍ വെളളിത്തെളിച്ചത്തില്‍ കാണാം. ഒളിംപിക്‌സ്‌ പ്രസ്ഥാനത്തിന്റെ അവിഭാജ്യഘടകമായ ഇന്ത്യയുടെ ഏറ്റവും മികച്ച പത്ത്‌ ഒളിംപിക്‌ നേട്ടങ്ങള്‍ പരിശോധിക്കാന്‍ കായിക വിദഗ്‌ദ്ധരോട്‌ പറഞ്ഞാല്‍ അതില്‍ ആദ്യം വരുക അഭിനവ്‌ ബിന്ദ്രയുടെ ബെയ്‌ജിംഗ്‌ സ്വര്‍ണമായിരിക്കും. വലിയ മേളയില്‍ വ്യക്തഗതമായി ഇന്ത്യക്ക്‌ ലഭിക്കുന്ന ആദ്യ സ്വര്‍ണം. അഭിനവ്‌ സ്വര്‍ണം മാറോട്‌ ചേര്‍ത്ത ആ മുഹൂര്‍ത്തം കാണാത്തവരുണ്ടാവില്ല. 1936 ലെ ബെര്‍ലിന്‍ ഒളിംപിക്‌സില്‍ അഡോള്‍ഫ്‌ ഹിറ്റ്‌ലറെ സാക്ഷിയാക്കി തന്റെ മുപ്പത്തിയൊന്നാം വയസ്സില്‍ രാജ്യത്തിന്‌ സ്വര്‍ണം സമ്മാനിച്ച്‌ ഹോക്കിയോട്‌ വിടപറഞ്ഞ ധ്യാന്‍ചന്ദ്‌. വാംഅപ്പ്‌ മല്‍സരത്തില്‍ ജര്‍മനിയോട്‌ പരാജയപ്പെട്ട്‌ തുടങ്ങിയ ഇന്ത്യ അതേ ജര്‍മനിയെ 8-1 ന്‌ തകര്‍ത്തും ഫൈനലില്‍ ധ്യാന്‍ചന്ദിന്റെ പല്ല്‌ ജര്‍മന്‍ ഗോള്‍ക്കീപ്പര്‍ തല്ലിക്കൊഴിച്ചതും അതിന്‌ പ്രതികാരമായി കടുത്ത ആക്രമണവുമായി ധ്യാന്‍ ഗോള്‍വേട്ട നടത്തിയതും നമ്മുടെ ഒളിംപിക്‌സ്‌ ചരിത്രത്തിലെ പാടിപതിഞ്ഞ വീരഗാഥയാണ്‌. 2004 ല്‍ ഏതന്‍സില്‍ വീണ്ടും ഒളിംപിക്‌സ്‌ വിരുന്നെത്തിയപ്പോള്‍ അധികമാരുമറിയാത്ത രാജ്യവര്‍ദ്ധന്‍സിംഗ്‌ രാത്തോര്‍ എന്ന മിലിട്ടറിക്കാരന്‍ ഡബിള്‍ ട്രാപ്പില്‍ വെള്ളി മെഡല്‍ വെടിവെച്ചിട്ടത്‌ വിസ്‌മയമായിരുന്നു. 1996 ലെ അറ്റ്‌ലാന്റ ഒളിംപിക്‌സില്‍ ആന്ദ്രെ അഗാസിയെ പോലെ ഒരു സൂപ്പര്‍ താരത്തെ ലിയാന്‍ഡര്‍ പെയ്‌സ്‌ എന്ന ഇന്ത്യക്കാരന്‍ വിറപ്പിച്ച കാഴ്‌ച്ചയും ആരും മറക്കില്ല. പെയ്‌സിന്റെ ആ വൈങ്കലത്തിന്‌ സ്വര്‍ണത്തോളം കരുത്തുണ്ടായിരുന്നു. ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ ബോക്‌സിംഗ്‌ റിംഗില്‍ വിജേന്ദറും സൂശീലും സ്വന്തമാക്കിയ വെങ്കലവും വലിയ നേട്ടമായിരുന്നു. (സൂശീലിനെ നമുക്കറിയാം, ഇന്ത്യക്ക്‌ ആദ്യ വ്യക്തിഗത മെഡല്‍ സമ്മാനിച്ച ഗുസ്‌തിക്കാരന്‍ കെ.ഡി യാദവിനെ ആര്‍ക്കുമറിയില്ല). സിഡ്‌നിയില്‍ 2000 ത്തില്‍ കര്‍ണം മല്ലേശ്വരി ഭാരമുയര്‍ത്തി നേടിയ വെങ്കലത്തിനും 1960 ലെ റോം ഒളിംപിക്‌സില്‍ മില്‍ഖാസിംഗ്‌ 400 മീറ്ററില്‍ നേടിയ നാലാം സ്ഥാനവും ഉഷയുടെ ലോസാഞ്ചലസ്‌ നഷ്ടവും നാട്ടില്‍പ്പാട്ടാണ്‌.
മേല്‍പ്പറഞ്ഞ അതേ വിസ്‌മയതയില്‍ നമ്മുടെ വീരഗാഥകളില്‍ നായകാനാവേണ്ട ഒരാളായിരുന്നു നെവില്‍ ഡീസൂസ. നെവില്‍ ഡീസൂസയെ അറിയുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രിയര്‍ കുറവായിരിക്കും. ഒളിംപിക്‌സ്‌ ഫുട്‌ബോളില്‍ ആദ്യമായി ഹാട്രിക്‌ സ്വന്തമാക്കിയ ഏഷ്യക്കാരന്‍. 1956 ലെ മെല്‍ബണ്‍ ഒളിംപിക്‌സ്‌ ക്വാര്‍ട്ടറില്‍ ആതിഥേയരായ ഓസ്‌ട്രേലിയയെ തകര്‍ത്ത്‌ 4-2 ന്റെ മഹത്തായ വിജയം നേടിയ സംഘത്തിലെ ശക്തന്‍. സെമിഫൈനലില്‍ യുഗോസ്ലാവ്യയോട്‌ 1-4 ന്‌ പരാജയപ്പെട്ട ടീം പിന്നീട്‌ ലൂസേഴ്‌സ്‌ ഫൈനലില്‍ യൂഗോസ്ലാവ്യയോടും (0-3) തോറ്റാണ്‌ നാലാമന്മാരായത്‌. പിന്നീടൊരിക്കലും ഇന്ത്യ ഫുട്‌ബോളില്‍ ഈ ഉയരത്തിലെത്തിയിട്ടില്ല.
അന്ന്‌ ഇന്ത്യയോട്‌ തോറ്റതിന്‌ ശേഷം ഓസ്‌ട്രേലിയക്കാര്‍ നടത്തിയ നായാട്ട്‌ അധികമാരുമറിഞ്ഞിരുന്നില്ല. സ്വന്തം നാട്ടില്‍, സ്വന്തം കാണികള്‍ക്ക്‌ മുന്നില്‍ ഇന്ത്യയെ പോലെ ഒരു ടീമിനോടേറ്റ തോല്‍വിയില്‍ അവര്‍ കൊലവിളി നടത്തുകയായിരുന്നു. ഓസീസ്‌ പ്രതിരോധത്തെ പിച്ചിചീന്തി നെവിന്‍ ഡീസൂസ മൂന്ന്‌ സുന്ദരമായ ഗോളുകള്‍ നേടിയതും കോഴിക്കോട്ടുകാരന്‍ റഹ്‌മാന്‍ കാത്ത ഇന്ത്യന്‍ ഡിഫന്‍സ്‌ പാറ പോലെ ഉറച്ചുനിന്നതുമൊന്നും ഓസീസ്‌ പത്രങ്ങള്‍ പോലും വാര്‍ത്തയാക്കിയില്ല. ഒളിംപിക്‌സ്‌ കഴിഞ്ഞപ്പോള്‍ ഓസ്‌ട്രേലിയക്കാര്‍ ഇന്ത്യയെ വെല്ലുവിളിച്ചു. സിഡ്‌നിയില്‍ ഒരു മല്‍സരം കളിക്കാന്‍ തയ്യാറുണ്ടോയെന്നും പത്ത്‌ ഗോളിനെങ്കിലും തോല്‍പ്പിക്കാമെന്നുമുള്ള ഭീഷണി. പക്ഷേ ടീമിന്റെ മാന്യനായ കോച്ച്‌ എസ്‌.എ റഹീം ചിരിച്ച്‌ കൊണ്ട്‌ വെല്ലുവിളിച്ചവരെ നേരിട്ടു.
നെവില്‍ നേടിയ ഒളിംപിക്‌ ഗോളുകളുടെ മഹത്തരം അദ്ദേഹത്തിന്റെ സഹതാരങ്ങള്‍ പറഞ്ഞ്‌ മാത്രമേ അറിവുള്ളു. ഇന്ന്‌ നമ്മള്‍ ആസ്വദിക്കുന്ന ലയണല്‍ മെസിയെ പോലും തോല്‍പ്പിക്കുന്ന മെയ്‌ വഴക്കത്തിലായിരുന്നത്രെ മെല്‍ബണ്‍ ഒളിംപിക്‌സില്‍ നാല്‌ ഗോളുകള്‍ മുംബൈക്കാരന്‍ സ്‌ക്കോര്‍ ചെയ്‌തത്‌. മെല്‍ബണിലെ ടോപ്‌ സ്‌ക്കോററും മറ്റാരുമായിരുന്നില്ല. ടെലിവിഷന്‍ കവറേജ്‌ ഒന്നുമില്ലാത്ത മേളയായിരുന്നതിനാല്‍ ഇന്ത്യക്കും ലോകത്തിനും നഷ്‌ടമായത്‌ മനോഹരമായ കാഴ്‌ച്ചകളായിരുന്നു. 56 ല്‍ നിന്നും അരനൂറ്റാണ്ടിലധികം പിന്നിടുമ്പോള്‍ നെവിലിനെ ചിലരെങ്കിലും ഓര്‍ക്കുന്നത്‌ ഫുട്‌ബോള്‍ ക്വിസ്‌ മല്‍സരങ്ങളിലൂടെയാണ്‌. ഇന്ത്യന്‍ ഫുട്‌ബോളിനെക്കുറിച്ച്‌ നടക്കുന്ന ചര്‍ച്ചകളിലും നെവില്‍ ചിലപ്പോള്‍ കടന്നുവരുന്നു.
56 ന്‌ ശേഷം ഇന്ത്യന്‍ ഫുട്‌ബോള്‍ എവിടെയെത്തി, ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ എവിടെയെത്തി...? ഓസ്‌ട്രേലിയ ഇന്ന്‌ ഏഷ്യയില്‍ ഒന്നാമന്മാരാണ്‌. (ഓഷ്യാന മേഖലാ ടീമാണെങ്കിലും അവര്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനില്‍ അംഗമാണിപ്പോള്‍) നിരവധി ഓസീസ്‌ താരങ്ങള്‍ യൂറോപ്യന്‍ ലീഗില്‍ കളിക്കുന്നു. ഫിഫയുടെ ലോക റാങ്കിംഗില്‍ ആദ്യ 25 ല്‍ വരുന്ന ഓസീസുകാരോട്‌ ഇന്ത്യ കളിച്ചാല്‍ ഡസന്‍ കണക്കിന്‌ ഗോളുകള്‍ വാങ്ങും.( 2011 ല്‍ ഖത്തറില്‍ നടന്ന ഏഷ്യന്‍ കപ്പ്‌ ഫുട്‌ബോള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പോയപ്പോള്‍ കണ്ടിരുന്നു ഇന്ത്യ-ഓസ്‌ട്രേലിയ ഫുട്‌ബോള്‍ അന്തരം)
ലണ്ടനില്‍ ഫുട്‌ബോള്‍ ജനപ്രിയ ഗെയിമാണ്‌. സ്വന്തം താരമായ ഡേവിഡ്‌ ബെക്കാമിന്‌ ദേശീയ ടീമില്‍ ഇടം ലഭിച്ചിട്ടില്ലെങ്കിലും വെംബ്ലിയിലും ഓള്‍ഡ്‌ ട്രാഫോഡിലും നടക്കുന്ന ഒളിംപിക്‌ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ആസ്വദിക്കാനെത്തുന്നവരുടെ എണ്ണം കുറയില്ല. ഫുട്‌ബോള്‍ എന്നും ജനപ്രിയ ഗെയിമാണ്‌. നാമിപ്പോള്‍ ആഘോഷിക്കുന്നത്‌ സുനില്‍ ചേത്രിക്ക്‌ സ്‌പോര്‍ട്ടിംഗ്‌ ലിസ്‌ബണ്‍ എന്ന പോര്‍ച്ചുഗല്‍ ടീമിന്റെ ബി ഡിവിഷന്‍ ഇടം ലഭിച്ചതാണ്‌. ഇന്ത്യയുടെ ഈ അധ: പതനത്തില്‍ ആര്‍ക്കും വേദനയില്ല. വേദനിക്കേണ്ടവര്‍ ചിരിക്കുമ്പോള്‍ ഇത്തരം അനുസ്‌മരണക്കുറിപ്പില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇല്ലാതാവുന്നു. ലണ്ടനില്‍ ബ്രസീലുകാരന്‍ നെയ്‌മറും ഇംഗ്ലണ്ടുകാരന്‍ ഗാരി നെവിലുമെല്ലാം ഫുട്‌ബോള്‍ കളിക്കും. അവര്‍ ഗോള്‍ നേടിയാല്‍ നമ്മള്‍ അതിനെ വാനോളം പുകഴ്‌ത്തും. അപ്പോഴും ആ ഗോള്‍വേട്ടക്കാരന്‍ നെവില്‍ ചര്‍ച്ചയിലേക്ക്‌ വരില്ല. ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ എന്നത്‌ സ്‌പോര്‍ട്‌സില്‍ വിലയില്ലാത്ത നാണയമാണ്‌.

1 comment:

ആര്.ബി.ലിയോ said...

തീര്ച്ചയായും കായിക രംഗവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട കാര്യമാണ് ഈ ലേഖനത്തില് കുറിച്ചിട്ടിരിക്കുന്നത്. 1956 ല് നിന്നും 2012 ല് എത്തിനില്ക്കുമ്പോള് നമ്മുടെ ഫുട്ബോളിന് എന്ത് സംഭവിച്ചു.....ലോക ഹോക്കിയിലെ രാജാക്കന്മാരായ നമ്മുടെ തകര്ച്ച അറുപതുകളോടെ അവസാനത്തോടെ തുടങ്ങിയിരുന്നു (1975 ലോകകപ്പ്, 1980 ഒളിമ്പിക് സ്വര്ണ്ണം എന്നിവ മറക്കുന്നില്ല)....ചിന്തിക്കണം, ചിന്തിച്ചാലും ചര്ച്ച ചെയ്താലും മാത്രം പോര, ഇച്ഛാശക്തിയോടെ തീരുമാനങ്ങള് നടപ്പിലാക്കാനുള്ള മനസ്സും അധികാരികള് കാട്ടണം...ലിയോ