Sunday, September 23, 2012

ലങ്കന്‍ ഐ
കളി 10, ആവേശം 0
ലോകകപ്പില്‍ പത്ത്‌ മല്‍സരങ്ങള്‍ അവസാനിച്ചിരിക്കുന്നു. ഈ പത്തില്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു പോരാട്ടം പോലുമുണ്ടായിട്ടില്ല. അതിവേഗ ക്രിക്കറ്റിന്റെ മുഹൂര്‍ത്തങ്ങളെല്ലാം ആവേശം സമ്മാനിക്കുമ്പോള്‍ ലങ്കന്‍ എപ്പിസോഡില്‍ സവിശേഷതകളുടെ അധ്യായങ്ങളൊന്നുമില്ല. ഇന്ത്യയും അഫ്‌ഗാനിസ്ഥാനും ഓസീസും വിന്‍ഡീസും ഏറ്റുമുട്ടിയപ്പോള്‍ മാത്ര അല്‍പ്പം തീപ്പാറി. കിവി ബാറ്റ്‌സ്‌മാന്‍ ബ്രെന്‍ഡന്‍ മക്കലവും ഇംഗ്ലണ്ടിന്റെ റൈറ്റും അവസരങ്ങളെ പ്രയോജനപ്പെടുത്തി നടത്തിയ ഇന്നിംഗ്‌സുകള്‍ മാറ്റിനിര്‍ത്തിയാല്‍ വ്യക്തിഗത പ്രകടനങ്ങളുടെ കാര്യത്തിലും കൈയ്യടിക്കാന്‍ അവസരമില്ല.
പന്ത്രണ്ട്‌ ടീമുകള്‍ നാല്‌ ഗ്രൂപ്പിലായി മല്‍സരിക്കുമ്പോള്‍ ഓരോ ഗ്രൂപ്പില്‍ നിന്ന്‌ ഒരു മല്‍സരം ജയിക്കുന്നതോടെ ടീമുകള്‍ അടുത്തക ഘട്ടത്തിലെത്തുന്നു. ജയിച്ച ടീമുകളുടെ രണ്ടാം മല്‍സരത്തിന്‌ പ്രസക്തി ഒന്നുമില്ല. ഇന്ത്യ ആദ്യ മല്‍സരത്തില്‍ അഫ്‌ഗാനിസ്ഥാനെ തോല്‍പ്പിച്ചതോടെ അടുത്ത റൗണ്ടിലെത്തിയിരുന്നു. അതിനാല്‍ തന്നെ ഇന്നലെ നടന്ന ഇംഗ്ലണ്ടിനെതിരായ മല്‍സരഫലത്തിന്‌ പ്രസക്തിയുണ്ടായിരുന്നില്ല. ഒന്നാം റൗണ്ടിലെ വിജയ പോയന്റുകളോ റണ്‍റേറ്റോ അടുത്ത ഘട്ടത്തില്‍ പരിഗണിക്കുന്നുമില്ല. ചാമ്പ്യന്‍ഷിപ്പ്‌ നടക്കുന്ന കൊളംബോയിലെയും കാന്‍ഡിയിലെയും ഹംബന്‍തോട്ടയിലെയും മൈതാനങ്ങളിലേക്ക്‌ നോക്കിയാലും ആവേശക്കുറവ്‌ പ്രകടം. ഇന്ത്യയില്‍ ഐ.പി.എല്‍ മല്‍സരങ്ങള്‍ക്ക്‌ ലഭിക്കുന്ന പിന്തുണ പോലും ലോകകപ്പിനില്ല. ഇന്നലെ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിട്ട സമയത്ത്‌ ടെലിവിഷന്‍ വ്യൂവര്‍ഷിപ്പില്‍ പോലും ലോകകപ്പ്‌ പിറകിലായി. അതേ സമയത്ത്‌ തന്നെ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ മല്‍സരങ്ങള്‍ നടന്നപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും ലിവര്‍പൂളിന്റെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെയുമെല്ലാം സൂപ്പര്‍ പോരാട്ടങ്ങള്‍ക്കായിരുന്നു കൂടുതല്‍ ആളുകള്‍. 27 മുതലാണ്‌ സൂപ്പര്‍ എട്ട്‌ മല്‍സരങ്ങള്‍ തുടങ്ങുന്നത്‌. ക്രിക്കറ്റിന്റെ ജനപ്രീതിക്കായി രൂപം നല്‍കിയ കുട്ടി ക്രിക്കറ്റിന്റെ ഈ അവസ്ഥക്ക്‌ കാരണക്കാര്‍ മറ്റാരുമല്ല. ഗെയിമിനെ ഭരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സില്‍ തന്നെ. അവര്‍ക്ക്‌ അല്‍പ്പം പണമുണ്ടാക്കണം. അതിനായി ദിവസങ്ങള്‍ ദീര്‍ഗിക്കുന്ന ഷെഡ്യൂളുകള്‍ തയ്യാറാക്കുന്നു. ഈ കളിയെല്ലാം ആര്‍ക്ക്‌ വേണ്ടിയാണെന്ന്‌ ചോദിക്കരുത്‌. ചോദിച്ചാലും എഴുതിയാലും വിലക്കിന്റെ കാലമാണിപ്പോള്‍. 

No comments: