Monday, September 24, 2012

ലങ്കന്‍ ഐ

സമചിത്തതയിലെ വിജയം
അനുഭവസമ്പത്തില്‍ ഇന്ത്യന്‍ താരങ്ങളെ വെല്ലാന്‍ ലോക ക്രിക്കറ്റില്‍ അധികമാരുമുണ്ടാവില്ല. ലോകകപ്പില്‍ ഞായറാഴ്‌ച്ച നടന്ന മല്‍സരത്തില്‍ ഇന്ത്യ വലിയ മാര്‍ജിനില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞത്‌ നാല്‌ വിക്കറ്റ്‌ നേടിയ ഹര്‍ഭജന്‍സിംഗായിരുന്നു. അനുഭവസമ്പത്തിന്റെ തിരിച്ചുവരവ്‌ എന്ന തലക്കെട്ടാണ്‌ പലരും നല്‍കിയത്‌. ടി-20 ക്രിക്കറ്റില്‍ അനുഭവസമ്പത്തിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യപ്പേടേണ്ട വിഷയമാണ്‌. ബാറ്റ്‌സ്‌മാന്മാര്‍ ബൗളര്‍മാരെ ആക്രമിക്കുന്നത്‌ അവര്‍ എത്ര മല്‍സരം കളിച്ച സീനിയറാണ്‌ എന്ന്‌ നോക്കിയല്ല. ബൗളര്‍ക്ക്‌ പകരം പന്തുകളെ പ്രഹരിക്കുന്ന മാനസികാവസ്ഥയില്‍ ബാറ്റ്‌സ്‌മാന്മാര്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ അവനെ നേരിടാനുള്ള ബൗളറുടെ ആയുധം സമചിത്തതയാണ്‌. അതാണ്‌ ഹര്‍ഭജന്‍ പ്രകടിപ്പിച്ചത്‌. അല്ലാതെ അനുഭവസമ്പത്തല്ല.
ഇന്ത്യന്‍ ക്രിക്കറ്റിലെ നിലവിലെ വ്യവസ്ഥിതികള്‍ വെച്ച്‌ ഒരാള്‍ക്ക്‌ ടീമിലിടം ലഭിച്ചാല്‍ പിന്നെ അയാള്‍ക്ക്‌ തുടരാന്‍ എളുപ്പമാണ്‌. ഒന്നോ രണ്ടോ മല്‍സരത്തില്‍ മികവ്‌ പ്രകടിപ്പിച്ചാല്‍ ആ സീസണ്‍ നിലനിര്‍ത്താം. ഓരോ സീസണിലും ഒരു സെഞ്ച്വറിയോ അഞ്ച്‌ വിക്കറ്റ്‌ നേട്ടമോ കൈവരിച്ചാല്‍ ടീമിലെ സ്ഥാനം സെയ്‌ഫാണ്‌. ഒരു തവണ അവസരം കിട്ടിയാല്‍ താരങ്ങള്‍ സെലക്ടര്‍മാരുടെയും ക്രിക്കറ്റ്‌ ബോര്‍ഡിന്റെയും കോര്‍പ്പറേറ്റുകളുടെയും വക്താവായി മാറുന്നു. അങ്ങനെ നിലനില്‍പ്പിന്റെ നീഗൂഡതകള്‍ മനസിലാക്കിയവരെയാണ്‌ നമ്മള്‍ അനുഭവസമ്പന്നരായി വാഴ്‌ത്തുന്നത്‌. ഹര്‍ഭജന്‍ കുറച്ച്‌ കാലം പുറത്തായിരുന്നു. തിരിച്ചുവരവിന്‌ അവസരം കിട്ടിയപ്പോള്‍ തിളങ്ങി. ഇനി അദ്ദേഹത്തിന്‌ തുടരാം. അശ്വിന്‍ എന്ന ബാറ്റിംഗ്‌ അറിയുന്ന സ്‌പിന്നര്‍ പുറത്താവും. വിജയിച്ച ടീമിനെ നിലനിര്‍ത്തുന്നതില്‍ ധോണിയും ടീം മാനേജ്‌മെന്റും പുലര്‍ത്തുന്ന അന്ധവിശ്വാസത്തിന്റെ ഭാഗമായി ഹര്‍ഭജന്‍ മാത്രമല്ല എല്ലാവരും തുടരും. എല്ലാവര്‍ക്കും അവസരം നല്‍കുന്ന വിശാലതയിലാണ്‌ കന്നി ടി-20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയത്‌. പ്രാഥമിക റൗണ്ടിലോ സെമിയിലോ കളിക്കാതിരുന്ന യൂസഫ്‌ പത്താന്‌ ഫൈനലില്‍ അവസരം കിട്ടി. സേവാഗ്‌ പരുക്ക്‌ കാരണം പുറത്തായതിനാല്‍ ലഭിച്ച അവസരം ശരിക്കുമങ്ങ്‌ പ്രയോജനപ്പെടുത്താന്‍ യൂസഫിനായിരുന്നില്ല. പക്ഷേ ടീം കപ്പ്‌ നേടിയതോടെ യൂസഫ്‌ ടീമിലെ സ്ഥിരക്കാരനായി. വിജയിക്കുന്ന സംഘത്തെ നിലനിര്‍ത്തിയാല്‍ മാത്രമാണ്‌ നേട്ടമെന്ന വിശ്വാസത്തില്‍ കഴമ്പില്ലെന്ന്‌ അന്ന്‌ തെളിഞ്ഞിട്ടും ഒന്ന്‌ ജഴ്‌സി മാറ്റാന്‍ പോലും ഇപ്പോള്‍ പോലും നമ്മള്‍ ധൈര്യം പ്രകടിപ്പിക്കുന്നില്ല.
ഹര്‍ഭജന്‍ എന്ത്‌ കൊണ്ട്‌്‌ അല്‍പ്പകാലം പുറത്തായി എന്ന്‌ തല്‍ക്കാലം ആരും ചിന്തിക്കുന്നില്ല. മോശം ഫോമായിരുന്നു കാരണം. ഇപ്പോള്‍ അദ്ദേഹം തിരിച്ചെത്തി.ടീമില്‍ തുടരണമെങ്കില്‍ കഠിനാദ്ധ്വാനം ചെയ്യണമെന്ന്‌ മനസ്സിലായി. കഠിനാദ്ധ്വാനത്തിലായിരുന്നു നാല്‌ വിക്കറ്റുകള്‍. രാജ്യത്തിനായി കളിക്കണമെങ്കില്‍ അല്‍പ്പം വിയര്‍പ്പൊഴുക്കണമെന്ന്‌ എല്ലാവരെയും ബോധ്യപ്പെടുത്തണം. ഹര്‍ഭജന്റെ സമചിത്തതക്ക്‌ കാരണം ടീമിലെ സ്ഥാനം നിലനിര്‍ത്തുക എന്ന ലക്ഷ്യമാണ്‌. എന്ന്‌ കരുതി അടുത്ത മല്‍സരത്തിലും അദ്ദേഹത്തെ കളിപ്പിക്കുന്ന വിശ്വാസത്തെ ഇല്ലാതാക്കണം. അതിന്‌ പക്ഷേ ധൈര്യമുള്ളവരായി നമ്മുടെ സംഘത്തില്‍ ആരുമില്ലതാനും.  

No comments: