Saturday, September 1, 2012

ഇത്‌ ഇംഗ്ലീഷ്‌ സക്കാത്ത്‌, സര്‍ക്കാര്‍ അത്‌ ഇരട്ടിയാക്കും


ചിത്രം
സ്‌റ്റാഫോര്‍ഡിലെ ഒളിംപിക്‌ പാര്‍ക്കില്‍ കമാല്‍ വരദൂര്‍


ലണ്ടന്‍ ഡയറി-14

ഇത്‌ ഇംഗ്ലീഷ്‌ സക്കാത്ത്‌, സര്‍ക്കാര്‍ അത്‌ ഇരട്ടിയാക്കും


ചിത്രത്തിലെ ആഫ്രിക്കന്‍ കുട്ടികളുടെ സന്തോഷം നോക്കുക. വളരെ അപൂര്‍വ്വമായി മാത്രമേ കറുത്ത വര്‍ഗ്ഗക്കാരായ കുട്ടികള്‍ ചിരിക്കുകയുള്ളു. ഉന്തിയ വയറും കുഴിയിലേക്ക്‌ ഇറങ്ങിയ കണ്ണുകളും മെലിഞ്ഞൊട്ടിയ രൂപവുമായി ലോകത്തിന്‌ മുന്നില്‍ അവര്‍ ഒന്നുമില്ലാത്തവരാണ്‌. വിശപ്പകറ്റാന്‍ ലഭിച്ച ഒരു ഭക്ഷണപ്പെട്ടിയുടെ തിളക്കമാണ്‌ ആ മുഖങ്ങളില്‍ നിങ്ങള്‍ കാണുന്നത്‌. ബ്രിട്ടനിലെ ഒരു റമസാന്‍ റിലീഫ്‌ കാഴ്‌ച്ചയാണിത്‌. നമ്മുടെ നാട്ടിലേതിനേക്കാള്‍ ശക്തവും സംഘടിതവുമായ ഇസ്ലാമിക റീലിഫ്‌ പ്രവര്‍ത്തനങ്ങളാണ്‌ വിശുദ്ധമാസത്തില്‍ ഇവിടെ നടക്കുന്നത്‌. ഇന്നലെ വൈറ്റ്‌ ചാപ്പല്‍ എന്ന സ്ഥലത്തെ പള്ളിയില്‍ പോയപ്പോഴാണ്‌ ഇംഗ്ലീഷ്‌ മുസ്‌ലിങ്ങളുടെ റീലിഫ്‌ പ്രവര്‍ത്തനങ്ങളില്‍ നമ്മളെല്ലാം പിറകില്‍ നില്‍കണമെന്ന സത്യം മനസ്സിലായത്‌. സര്‍ക്കാറിന്റെ സഹായത്തോടെ കോടിക്കണക്കിന്‌ രൂപയുടെ ആശ്വാസ പ്രവര്‍ത്തനങ്ങളാണ്‌ ഒരു ദിവസം നടക്കുന്നത്‌.
റിലീഫ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്ത്വം നല്‍കുന്നത്‌്‌ അബ്ദുള്‍റഹീം ഗ്രീന്‍ എന്ന പണ്ഡിതനാണ്‌. ഉറച്ച ക്രൈസ്‌തവ വിശ്വാസിയായിരുന്ന ഗ്രീന്‍ ഇസ്ലാമിനെ പുണര്‍ന്ന വ്യക്തിയാണ്‌. ഖുര്‍ആന്‍ ഒരു തവണ വായിച്ച്‌ മനസ്സിലാക്കിയ ശേഷം ഇസ്‌ലാമിന്റെ മഹത്വം ലോകത്തോട്‌ വിളിച്ച്‌ പറഞ്ഞ്‌ പലരുടെയും നോട്ടപ്പുള്ളിയായി മാറിയ പണ്ഡിതന്‍. ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ അദ്ദേഹത്തിന്‌ ഇപ്പോഴും യാത്രാവിലക്കുണ്ട്‌. ഇസ്ലാമിക്‌ എഡ്യുക്കേഷന്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ അക്കാദമിയുടെ സ്ഥാപകനായ ഗ്രീനിന്റെ നേതൃത്ത്വത്തില്‍ നടക്കുന്ന സക്കാത്ത്‌ പ്രവര്‍ത്തനങ്ങള്‍ ദരിദ്ര ആഫ്രിക്കന്‍ രാജ്യങ്ങളെയും ആഭ്യന്തര പ്രശ്‌നങ്ങളില്‍ ദുരിതമനുഭവിക്കുന്ന സിറിയ, അഫ്‌ഗാനിസ്ഥാന്‍, ഫലസ്‌തീന്‍, ഇറാഖ്‌ തുടങ്ങിയവരെയും ഇന്ത്യ, ശ്രീലങ്ക, പാകിസ്‌താന്‍, ബംഗ്ലാദേശ്‌ തുടങ്ങിയ പിന്നാക്ക രാജ്യങ്ങളിലെ ദരിദ്ര വിഭാഗത്തെയും ഉദ്ദേശിച്ചുള്ളതാണ്‌. 20 റക്കാഅത്ത്‌ തറാവിഹ്‌ നമസ്‌ക്കാരത്തിന്‌ ശേഷമാണ്‌ പള്ളികളില്‍ ദാനധര്‍മോദ്‌്‌്‌ബോധന പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും സജീവമാവുന്നത്‌. നമസ്‌ക്കാരത്തിന്‌ ശേഷം എല്ലാവരും പ്രസംഗം ശ്രവിക്കാന്‍ ഇരിക്കും. ഒന്നും രണ്ടും മണിക്കൂര്‍ ദീര്‍ഘിക്കും ഉദ്‌്‌ബോധനങ്ങള്‍. ലളിതമായ ഇംഗ്ലീഷില്‍ സക്കാത്തിന്റെ പ്രസക്തി വിവരിക്കുന്നത്‌ എളുപ്പത്തില്‍ മനസ്സിലാവും.വൈറ്റ്‌ ചാപ്പല്‍ പള്ളിയിലെ ഒരോ ഇഷ്ടികകളിലും ഓരോ പേരുകളുണ്ട്‌. പള്ളി നിര്‍മാണത്തിന്‌ സംഭാവന നല്‍കിയവരുടെ പേരുകളാണത്രെ ഇത്‌. ചെറിയ തുകയൊന്നും ഇവിടെ ആരും സംഭാവന നല്‍കില്ല. ആയിരം പൗണ്ട്‌ (ഒരു പൗണ്ട്‌ എന്നാല്‍ നമ്മുടെ 88 രൂപയാണെന്ന്‌ ഓര്‍ക്കണം) സംഭാവന നല്‍കിയവര്‍ക്കായി ഓരോ ഇഷ്‌ടികകള്‍ മാറ്റിവെച്ചിരിക്കുകയാണ്‌. അവരുടെ പേരുകളാണ്‌ ആലേഖനം ചെയ്‌തിരിക്കുന്നത്‌.
സക്കാത്ത്‌ ഫണ്ടിലേക്ക്‌ പണം തേടുന്നത്‌ ഹൃദയസ്‌പൃക്കായ സംസാരത്തിലൂടെയാണ്‌. ആഫ്രിക്കയിലെ സഹോദരങ്ങള്‍ അനുഭവിക്കുന്ന യാതനകളാണ്‌ ആദ്യം വിവരിക്കുന്നത്‌. സോമാലിയ, എത്യോപ്യ, സാംബിയ, സുഡാന്‍, കെനിയ തുടങ്ങിയ മുസ്‌ലിം പട്ടിണി രാജ്യങ്ങളിലെ കുരുന്നുകളും അമ്മമാരും. ഒരു നേരത്തെ ഭക്ഷണത്തിന്‌ വകയില്ലാതെ മാറാരോഗികളായി മാറിയ വൃദ്ധര്‍. മലിനജലം പോലും എടുത്ത്‌ കുടിക്കുന്ന കുട്ടികള്‍. മാറാരോഗങ്ങളില്‍ അസ്ഥികൂടം പോലെ കാണുന്നവര്‍-ഇവരുടെയെല്ലാം ചിത്രങ്ങളും റിപ്പോര്‍ട്ടുകളും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നു. സോമാലിയയിലെ ഒരു കാഴ്‌ച്ച ആരുടെയും കണ്ണ്‌ നനയിപ്പിക്കും. വിശന്നവശനായ കുട്ടി ഒന്നും കിട്ടാതെ പുഴുവിനെ എടുത്ത്‌ കഴിക്കുന്നു. ഈ കുരുന്നുകള്‍ -അവരെന്ത്‌ തെറ്റ്‌ ചെയ്‌തു എന്നാണ്‌ പ്രഭാഷകന്‍ ചോദിക്കുന്നത്‌. ഇവരെ സഹായിക്കാന്‍ എല്ലാവരും രംഗത്ത്‌ വരണമെന്ന്‌ പറയുമ്പോള്‍ തന്നെ പൗണ്ടുകള്‍ ധാരാളമായി ലഭിക്കുന്നു. എല്ലാവരും എഴുന്നേറ്റ്‌ നിന്ന്‌ നൂറും ഇരുന്നൂറും പൗണ്ടുകള്‍ വാഗ്‌ദാനം ചെയ്യുകയല്ല-നേരിട്ട്‌ കൊടുക്കുന്നു. ഇതില്‍ ഏറ്റവും പ്രസ്‌താവ്യമായ കാര്യം മറ്റൊന്നാണ്‌. നിങ്ങള്‍ 100 പൗണ്ടാണ്‌ സഹായമായി നല്‍കുന്നതെങ്കില്‍ ബ്രിട്ടീഷ്‌ ഭരണക്കൂടം ഈ നൂറിന്‌ തതുല്യമായി നൂറ്‌ പൗണ്ട്‌ അവരുടെ വക നല്‍കും. അതായത്‌ നിങ്ങള്‍ എത്ര പൗണ്ടിന്റെ സഹായമാണോ നല്‍കുന്നത്‌ അത്രയും തുക സര്‍ക്കാരും നല്‍കും. (നമ്മള്‍ വലത്‌കൈ കൊണ്ട്‌ നല്‍കുന്ന ദാനം ഇടത്‌കൈ അറിയരുതെന്നല്ലേ... അതിനാല്‍ ഞാന്‍ എത്ര പൗണ്ട്‌്‌ നല്‍കി എന്ന്‌ വെളിപ്പെടുത്തില്ല...)
അബ്ദുള്‍റഹീം ഗ്രീനിനെയും അദ്ദേഹത്തിന്റെ സംഘടനയുടെയും പ്രവര്‍ത്തനങ്ങളെ അംഗീകരിച്ച്‌ സര്‍ക്കാന്‍ നല്‍കുന്ന ഈ വലിയ സഹായം ഭരണക്കൂടത്തിന്റെ ഭാഗത്ത്‌ നിന്നുള്ള മാതൃകാനീക്കമാണ്‌. ഒരാള്‍ നല്‍കുന്ന സംഭാവന ഔദ്യോഗിക വഴിയില്‍ ഇരട്ടിയായി മാറുമ്പോള്‍ ഒരു ദിവസത്തെ കളക്ഷന്‍ മാത്രം വലിയ തുകയായി മാറുന്നു. 50 പൗണ്ടാണ്‌ നിങ്ങള്‍ നല്‍കുന്നതെങ്കില്‍ അത്‌ 100 ഡോളറായി സര്‍ക്കാര്‍ മാറ്റും. ആ തുകക്ക്‌ ആഫ്രിക്കയിലെ ഒരു കുടുംബത്തിന്‌ ഭക്ഷണകിറ്റ്‌. 150 പൗണ്ടാണെങ്കില്‍ ശുദ്ദജലം ലഭിക്കാന്‍ കിണര്‍ കുഴിച്ച്‌ നല്‍കും. 600 പൗണ്ടാണെങ്കില്‍ വീട്‌ നിര്‍മിച്ച്‌ നല്‍കും. എല്ലാ സഹായങ്ങളും ഉടനടിയാണ്‌ നല്‍കുന്നത്‌. അതിന്‌ മേല്‍നോട്ടം വഹിക്കുന്നതാവട്ടെ ഗ്രീന്‍ നേരിട്ടും.
രണ്ട്‌ ഇസ്ലാമിക ടെലിവിഷന്‍ ചാനലുകളുണ്ട്‌ ഇവിടെ. ഒന്ന്‌ ഇസ്‌ലാം ചാനലും മറ്റൊന്ന്‌ ഇസ്‌ലാം ഓണ്‍ലൈന്‍ ചാനലും. റമസാന്‍ കാലത്ത്‌ പൂര്‍ണമായും സക്കാത്ത്‌ പ്രവര്‍ത്തനങ്ങളുടെ സന്ദേശമാണ്‌ ചാനലുകള്‍ നല്‍കുന്നത്‌. മുസ്‌ലിം വിടുകള്‍ മഗ്‌രിബ്‌ ബാങ്ക്‌ കേള്‍ക്കുന്നതും ചാനലുകള്‍ വഴി. നാട്ടിലേത്‌ പോലെ വലിയ മൈക്കില്‍ ബാങ്ക്‌ വിളി ഇവിടെയില്ല.
ടെലിവിഷന്‍ വഴിയും സക്കാത്ത്‌ കളക്ഷനുണ്ട്‌. നമ്മുടെ ചാനലുകള്‍ നടത്തുന്ന തല്‍സമയചര്‍ച്ച പോലെ സക്കാത്ത്‌ പ്രവര്‍ത്തനങ്ങളെ വിശദീകരിക്കാന്‍ അവതാരകര്‍ വരുന്നു. അവര്‍ സംസാരിക്കുന്നതിനിടെ ടെലഫോണിലുടെ ചാനലുമായി ബന്ധപ്പെട്ട്‌ പലരും പണം നല്‍കുന്നു. അല്ലാഹു അക്‌ബര്‍ എന്ന്‌ സംബോധന ചെയ്‌താണ്‌ പണം സ്വീകരിക്കുന്നത്‌.
ഈ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു തരത്തിലുമുള്ള ക്രിത്രിമത്വങ്ങളുമില്ലെന്ന്‌ വ്യക്തമാണ്‌. ലഭിക്കുന്ന പണത്തിന്റെ കണക്കുകള്‍ പരസ്യമായി തന്നെ അറിയിക്കുന്നു. ഏത്‌ രാജ്യത്തിനാണ്‌ സംഭാവന നല്‍കുന്നതെന്ന്‌ വ്യക്തമാക്കുന്നു. ഒരു ദിവസം ഒരു കോടിയോളം രൂപയെല്ലാം പിരിക്കുന്ന പള്ളികളുണ്ടെന്നാണ്‌ ഇവിടെയുള്ളവര്‍ പറയുന്നത്‌. ഇരുപത്തിയേഴാം രാവിലാണ്‌ റെക്കോര്‍ഡ്‌ കളക്ഷനുണ്ടാവുക.
തറാവീഹും പ്രസംഗവുമെല്ലാം കേട്ടിറങ്ങുമ്പോള്‍ രാത്രി വളരെ വൈകിയിരുന്നു. പക്ഷേ ഇത്‌ അര്‍ദ്ധരാത്രിയാണ്‌ എന്ന തോന്നുന്നേയില്ല. പകലിന്റെ ആധിക്യത്തില്‍ ഇരുട്ടിനെ അകറ്റാന്‍ ഇവിടെ വഴിവിളക്കുകള്‍ പോലും വേണ്ട. പകലെന്ന പോലെ റോഡില്‍ നല്ല ജനക്കൂട്ടം. പുലരുവോളം മെട്രോ ട്രെിയിനുകളുണ്ട്‌. ഡബിള്‍ഡക്കര്‍ ബസുകള്‍ തലങ്ങും വിലങ്ങും ഓടുന്നു. ലണ്ടന്‍ സിറ്റി വിമാനത്താവളത്തില്‍ നിന്ന്‌ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ കൊച്ചു വിമാനങ്ങള്‍ പറക്കുന്നു. സായിപ്പന്മാരും മദാമമാരും ഉച്ചത്തില്‍ സംസാരിച്ച്‌ കൊണ്ട്‌്‌ ഓടിനടക്കുന്നു. അമേരിക്കയുടെ രണ്ട്‌ വലിയ കപ്പലുകള്‍ തെയിംസ്‌ നദീതീരത്ത്‌ വന്‍ പ്രകാശം വിതറി നില്‍ക്കുന്നുമുണ്ട്‌. മഹാനഗരങ്ങള്‍ ഉറങ്ങാറില്ല എന്ന സത്യത്തിനുത്തമോദാഹരണമാണ്‌ ലണ്ടന്‍.


1 comment:

Noushad Koodaranhi said...

Pls send a request to this group..
https://www.facebook.com/groups/malayalamblogers/