Wednesday, September 19, 2012

മാര്‍ക്ക്‌ അഫ്‌ഗാന്‌

ലങ്കന്‍ ഐ
മാര്‍ക്ക്‌ അഫ്‌ഗാന്‌
ഉസൈന്‍ ബോള്‍ട്ടിനൊപ്പം ഒരു ഇന്ത്യന്‍ താരം ഓടിയാല്‍ സംഭവിക്കുന്നത്‌ എന്തായിരിക്കുമെന്ന്‌ എല്ലാവര്‍ക്കുമറിയാം. അത്‌ പോലെയാണ്‌ ടി-20 ക്രിക്കറ്റില്‍ ഇന്ത്യ അഫ്‌ഗാനുമായി കളിക്കുന്നത്‌. എന്താണ്‌ സംഭവിക്കുക എന്ന്‌ എല്ലാവര്‍ക്കുമറിയുമ്പോള്‍ എന്താണ്‌ മല്‍സരം നല്‍കുന്ന താല്‍പ്പര്യം...? അഫ്‌ഗാനികള്‍ പോരാട്ടവീര്യക്കാരാണ്‌, പത്താന്‍ രക്തമുള്ളവരാണ്‌, എളുപ്പം കീഴടങ്ങുന്നവരല്ല എന്നെല്ലാം വേണമെങ്കില്‍ പത്രഭാഷയില്‍ വിശാലമായി എഴുതാം. അതിലൊന്നും കാര്യമില്ല. ലോകകപ്പ്‌ എന്ന്‌ വിളിച്ചിട്ട്‌ ഇത്തരത്തില്‍ ഏകപക്ഷീയമായ മല്‍സരം പ്ലാന്‍ ചെയ്‌തവര്‍ ക്രിക്കറ്റിനെയാണ്‌ ഇല്ലാതാക്കുന്നത്‌. പൂച്ചക്ക്‌ മുന്നിലേക്ക്‌ എലിയെ എറിഞ്ഞ്‌ കൊടുക്കുന്ന ലാഘവത്തിലാണ്‌ ഐ.സി.സി മല്‍സര ഷെഡ്യൂള്‍ തയ്യാറാക്കിയിരിക്കുന്നത്‌. ഇന്റര്‍കോണ്‍ടിനെന്റല്‍ കപ്പിലും ലോക ക്രിക്കറ്റ്‌ ലീഗിലും കളിച്ചവരാണ്‌ അഫ്‌ഗാനികള്‍ എന്ന്‌ പറയുന്നവര്‍ സ്വന്തം ന്യായത്തെ സാധൂകരിക്കാന്‍ പോര്‍ട്ട്‌ ഓഫ്‌ സ്‌പെയിനില്‍ നടന്ന ടി-20 ചാമ്പ്യന്‍ഷിപ്പില്‍ അഫ്‌ഗാനിസ്ഥാന്‍ വിജയിച്ചവരാണെന്നും പറയുന്നുണ്ട്‌. നമുക്ക്‌ നമ്മുടെ ന്യായത്തെ വിസ്‌തരിക്കാന്‍ കാരണങ്ങള്‍ നിരത്താന്‍ എളുപ്പമാണ്‌.
ലോകകപ്പ്‌ എന്ന്‌ ഒരു ചാമ്പ്യന്‍ഷിപ്പിനെ വിളിക്കുമ്പോള്‍ അതിന്‌ ലോകമാനമുണ്ട്‌. ഫിഫ ലോകകപ്പില്‍ കളിക്കുന്നവര്‍ 208 അംഗ രാജ്യങ്ങളിലെ ഏറ്റവും മികച്ച 32 പേരാണ്‌. വിവിധ യോഗ്യതാ ഘട്ടങ്ങളിലുടെ കടന്നുവരുന്നവര്‍. ക്രിക്കറ്റ്‌ എന്ന ഗെയിമിന്‌ വിലാസമുള്ളത്‌ അല്‍പ്പം ചില ദരിദ്ര രാജ്യങ്ങളിലാണ്‌. ഗുവാന്‍ഷു ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ്‌ മല്‍സര ഇനമാക്കിയപ്പോള്‍ മല്‍സരം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പോയി. വലിയ സ്‌റ്റേഡിയത്തില്‍ ആകെ മൂന്ന്‌ പേര്‍. മൂവരും ക്രിക്കറ്റിനെ അറിയാത്തവര്‍. പുതിയ ഗെയിമിനെ അറിയാനുള്ള കൗതുകത്തില്‍ വന്നവര്‍ക്ക്‌ ക്രിക്കറ്റിനെ ഭരിക്കുന്ന ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ എന്ന സംഘടനയെ പോലുമറിയില്ല. അഫ്‌ഗാനിസ്ഥാന്‍ ടീമില്‍ കളിക്കുന്നവരെക്കുറിച്ച്‌ അധികമാര്‍ക്കുമറിയില്ല. മുഹമ്മദ്‌ നബി, മുഹമ്മദ്‌ ഷഹസാദ്‌ തുടങ്ങിയവരെല്ലാം അവരുടെ തലത്തില്‍ മിടുക്കരാണ്‌. ട്രിനിഡാഡില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലെ കേമനായിരുന്നു നബീ, ഓസ്‌ട്രേലിയക്കെതിരെ നടന്ന മല്‍സരത്തില്‍ ഈ ഓഫ്‌ സ്‌പിന്നര്‍ നാല്‌ സിക്‌സറുകളും പായിച്ചിട്ടുണ്ട്‌. മൂന്ന്‌ സെഞ്ച്വറികളും ആറ്‌ അര്‍ദ്ദ സെഞ്ച്വറികളും സ്വന്തം പേരില്‍ കുറിച്ചിട്ടുളള ഷഹസാദിനെയും കേമന്‍പട്ടികയില്‍ വേണമെങ്കില്‍ ഉള്‍പ്പെടുത്താം. പക്ഷേ നമ്മുടെ ധോണി, സേവാഗ്‌, സഹീര്‍, ഇര്‍ഫാന്‍ തുടങ്ങിയവരെയുമായി താരതമ്യം ചെയ്‌താല്‍ അഫ്‌ഗാനികള്‍ ശിശുക്കളല്ല പൈതങ്ങളാണ്‌.... അവര്‍ക്കെതിരെ കളിച്ചതും ഇങ്ങനെ വിജയിച്ചതിലും എന്ത്‌ കാര്യം...? അടിവീരന്മാരായ സേവാഗിനയും യുവരാജിനെയുമെല്ലാം ചെറിയ സ്‌ക്കോറിന്‌ പുറത്താക്കിയ അഫ്‌ഗാനാണ്‌ മാര്‍ക്ക്‌.വിരാത്‌ കോഹ്‌ലി ഒഴികെ ഇന്ത്യയുടെ ആരും ഫിഫ്‌റ്റി പോലും നേടിയില്ല. 

No comments: