Wednesday, September 5, 2012

ഇത്‌ കുന്നുമ്മല്‍ അസൈനാര്‍


ചിത്രം-
ഒളിംപിക്‌ സ്റ്റേഡിയത്തിന്‌ പുറത്ത്‌ കമാല്‍ വരദൂര്‍

ലണ്ടന്‍ ഡയറി-17

ഇത്‌ കുന്നുമ്മല്‍ അസൈനാര്‍
മഹാനഗരത്തിലെ രുചിക്കൂട്ടുകാരന്‍

ഈ കഥയിലെ നായകന്‍ കുന്നുമ്മല്‍ അസൈനാര്‍. ലണ്ടന്‍ മഹാനഗരത്തിന്റെ ഹൃദയഭാഗമായ സെന്‍ട്രല്‍ ലണ്ടനിലെ രുചിഭേദങ്ങളുടെ കാവല്‍ക്കാരന്‍. നമ്മുടെ സ്വന്തം മലപ്പുറം മൂന്നിയൂര്‍ പഞ്ചായത്തിലെ ചുഴലി എന്ന കുഗ്രാമത്തില്‍ നിന്നും വെള്ളക്കാരന്റെ രുചിയുള്ള നാവിനെ മലബാരി വിഭവങ്ങളുമായി തലോടുന്ന ഈ 37 കാരനില്ലെങ്കില്‍ ഹഷ്‌ എന്ന പഞ്ചനക്ഷത്ര സൗധത്തില്‍ തിരക്കുണ്ടാവില്ല. രാവിലെ എട്ട്‌ മണിക്ക്‌ തുറന്ന്‌ രാത്രി പതിനൊന്ന്‌ വരെ ഇഴമുറിയാതെ ഭക്ഷണപ്രിയര്‍ വരുന്നത്‌ അസൈനാറിന്റെ സ്വന്തം സ്‌പെഷ്യലായ ഫിഷ്‌ മസാല കഴിക്കാനാണ്‌. അഞ്ച്‌ നിലകളിലായി, നാല്‌ കിച്ചണുകളിലായി നഗരത്തിന്റെ നെടുംതൂണായി നില്‍ക്കുന്ന ഹഷ്‌ റസ്‌റ്റോറന്റിന്റെ ഉടമ നമ്മുടെ സ്വന്തം ജെയിംസ്‌ ബോണ്ട്‌-റോജര്‍ മൂറാണ്‌. ഹോളിവുഡിലെ ഈ നിത്യഹരിത നായകന്‌ ലണ്ടന്‍ നഗരത്തില്‍ വലിയ റസ്‌റ്റോറന്‍ഡ്‌ ശൃംഖലയുണ്ട്‌. അതില്‍ വലുതാണ്‌ ഹഷ്‌. 120 ജീവനക്കാരുണ്ടിവിടെ. എല്ലാവരും വിവിധ രാജ്യക്കാര്‍. അവരെ നയിക്കുന്നത്‌ പരേതനായ കുന്നുമ്മല്‍ മൊയ്‌തീന്‍ കുട്ടി ഹാജിയുടെയും പറയരിക്കാട്ട്‌ പാത്തുമൈയുടെയും ഒമ്പത്‌ മക്കളിലൊരാളായ അസൈനാറാണെന്ന്‌ പറയുമ്പോള്‍ അതില്‍ അല്‍ഭുതമുണ്ട്‌. നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്‌ ശേഷം ട്രാവല്‍ ആന്‍ഡ്‌ ടൂറിസം കോഴ്‌സുമെടുത്ത്‌ ആദ്യം ഫ്രാന്‍സിലേക്കും പിന്നെ ലണ്ടനിലേക്കും വിമാനം കയറിയ അസൈനാര്‍ ഇപ്പോള്‍ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷിന്റെ വക്താവാണ്‌. ഹെഡ്‌ ഷെഫ്‌ എന്ന വലിയ പദവിയില്‍ എല്ലാവരെയും നയിക്കാന്‍ അസൈനാര്‍ പ്രകടിപ്പിക്കുന്ന മികവും അപാരം. 1500 വിഭവങ്ങളുണ്ടിവിടെ. എല്ലാം വിഭവങ്ങളുടെയും റസിപ്പി തയ്യാറാക്കുന്നത്‌ അസൈനാര്‍ തന്നെ. ഏത്‌ രാജ്യക്കാരുടെയും രുചി വളരെ വേഗം മനസ്സിലാക്കി അതിവേഗം ഭക്ഷണമൊരുക്കുന്ന മികവും അനിതരസാധാരണം.
ഇന്നലെ ഹഷ്‌ റസ്റ്റോറന്‍ഡില്‍ അസൈനാര്‍ ഒരുക്കിയ ഇഫ്‌ത്താര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തപ്പോഴാണ്‌ ഏറനാടിന്റെ ഈ പ്രതിനിധിയുടെ മികവും കരുത്തുമറിഞ്ഞത്‌. ലണ്ടനില്‍ എത്തിയത്‌ മുതല്‍ അസൈനാര്‍ ഇഫ്‌ത്താറിന്‌ ക്ഷണിക്കുന്നുണ്ട്‌. പക്ഷേ ഗെയിംസ്‌ തിരക്കില്‍ കഴിഞ്ഞില്ല. ഒളിംപിക്‌ പാര്‍ക്ക്‌ സ്ഥിതി ചെയ്യുന്ന സ്റ്റാഫോര്‍ഡില്‍ നിന്ന്‌ മെട്രോ ട്രെയിനില്‍ അരമണിക്കൂര്‍ യാത്ര ചെയ്‌താണ്‌ നഗരത്തിന്റെ ഹൃദയഭാഗമായ ഓക്‌സ്‌ഫോര്‍ഡ്‌ സര്‍ക്കസിന്‌ സമീപമുള്ള ബോണ്ട്‌ സ്‌റ്റേഷനിലെ അസൈനാറിന്റെ വലിയ തട്ടകത്ത്‌ എത്തിയത്‌. നല്ല തിരക്കിലും ഒരു ഭാഗത്ത്‌ ഞങ്ങള്‍ക്കായി ആംഗലേയവും മലബാരിയും ചേര്‍ത്തുള്ള നോമ്പ്‌തുറ വിഭവങ്ങള്‍. പരിചരിക്കാനോ ധാരാളം വെള്ളക്കാരായ ഹോട്ടല്‍ സ്‌റ്റാഫും അവര്‍ക്ക്‌ മേല്‍നോട്ടം വഹിക്കാന്‍ ഹോട്ടല്‍ മാനേജരും. കത്തിയും കമ്പിയും സ്‌പൂണുമെല്ലാം ഉപയോഗിച്ചുള്ള അതിസാഹസ ഇഫ്‌ത്താറിന്‌ ശ്രമിക്കുന്നതിനെട അസൈനാര്‍ പറഞ്ഞു തനി നാടന്‍ ശൈലിയില്‍ കഴിക്കാമെന്ന്‌. (നോമ്പ്‌ തുറക്കാനിരിക്കുമ്പോള്‍ സ്‌പൂണും കത്തിയുമെല്ലാം ഉപയോഗിക്കാന്‍ പ്രത്യേക ക്ഷമ വേണം).
അസൈനാറിന്റെ സ്വന്തം ഫിഷ്‌ മസാല തകര്‍പ്പനാണ്‌. 180 ഗ്രാം ലെമണ്‍ റൈസും അതിനൊപ്പം മൂന്ന്‌ ഭീമന്മാരായ ചെമ്മീനുകളും മൂന്ന്‌ സ്‌കെലെക്‌സും പിന്ന കൂറെ പച്ചക്കറിയും ചേര്‍ത്തുള്ള മലബാരി ടച്ചുള്ള ചെമ്മീന്‍ ബിരിയാണിയെന്ന്‌ വേണമെങ്കില്‍ പറയാം. നമ്മുടെ മലബാരി രുചിക്കുള്ള ഇംഗ്ലീഷ്‌ അംഗീകാരമെന്നോണം ദിവസവും 200 ഫിഷ്‌ മസാലയെങ്കിലും ഇവിടെ ചെലവാകുന്നുണ്ട്‌. രണ്ടായിരത്തിലധികം രൂപയാണ്‌ ഈ വിഭവത്തിനെന്ന്‌ കേള്‍ക്കുമ്പോള്‍ നമുക്ക്‌ ഞെട്ടാം. പക്ഷേ വെള്ളക്കാര്‍ക്കിതൊന്നും പ്രശ്‌നമല്ല. അവര്‍ക്ക്‌ നല്ല രുചികരമായ ഭക്ഷണം വേണം. ഹഷ്‌ റസ്‌റ്റോറന്‍ഡില്‍ അവര്‍ക്കത്‌ ലഭിക്കുന്നു. ഫിഷ്‌ മസാലക്ക്‌ മുമ്പ്‌ സ്റ്റാര്‍ട്ടര്‍ എന്ന നിലയില്‍ ബ്രഡും ഒലീവും. അതിന്‌ ശേഷം ചിക്കന്‍, മട്ടന്‍, വെജിറ്റബിള്‍ സൂപ്പുകള്‍. തുടര്‍ന്നാണ്‌ പ്രധാന വിഭവമായി ഫിഷ്‌ മസാല വരുന്നത്‌. അവിടെയും തീര്‍ന്നില്ല. സാലഡും ഡെസേര്‍ട്ടും കഴിഞ്ഞ്‌ പിരിയുമ്പോള്‍ മാത്രം പണം നല്‍കിയാല്‍ മതി. വളരെ ആവേശത്തോടെ ഒരു മണിക്കൂറിലധികമെടുത്ത്‌ ഭക്ഷിച്ച്‌ പിരിയുമ്പോള്‍ മാനേജരോട്‌ എല്ലാവരും ചോദിക്കുന്നത്‌ ആരാണ്‌ ഈ രുചിക്കൂട്ടിന്റെ വക്താവ്‌ എന്നാണ്‌. അവിടെയാണ്‌ അസൈനാര്‍ തിളങ്ങുന്നത്‌.
ഒരു ദിവസം ആയിരത്തിലധികം ആളുകള്‍ ഭക്ഷണത്തിനെത്തുന്ന ഇവിടുത്തെ പ്രതിദിന വ്യാപാരം ഒരു കോടിയോളമാണെന്നാണ്‌ അസൈനാര്‍ സാക്ഷ്യപ്പെടുത്തുന്നത്‌. ഒരു മലയാളി ഉയരങ്ങളിലെത്തിയാല്‍ പാര പണിയുന്നതാണല്ലോ മലയാളിയുടെ ശൈലി. ഇവിടെ അസൈനാറിനെതിരെയും മലയാളികള്‍ രംഗത്തിറങ്ങിയിരുന്നു. ബ്രിട്ടിഷ്‌ കേരളാ മുസ്ലിം കള്‍ച്ചറല്‍ സെന്ററിന്റെ പ്രസിഡണ്ടായതിനാല്‍ ആള്‍ തീവ്രവാദിയാണെന്ന്‌ മുദ്ര കുത്തി ഹോട്ടല്‍ മുതലാളിക്ക്‌ മെയില്‍ ചെയ്‌ത മലയാളികളായ വമ്പന്മാര്‍ ഇവിടെയുണ്ട്‌. പക്ഷേ സത്യസന്ധമായി ജോലി ചെയ്യുന്ന തന്റെ ഷെഫിനെ അവിശ്വസിക്കാന്‍ റോജര്‍ മൂറോ, ഹോട്ടലിന്റെ വര്‍ക്കിംഗ്‌ പാര്‍ട്ട്‌്‌ണറായ ജാമി ബാര്‍ബറോ തയ്യാറായില്ല. തന്റെ കീഴില്‍ േേജാലി ചെയ്യുന്നവരിലധികവും വെള്ളക്കാരായിട്ടും അവര്‍ പ്രകടിപ്പിക്കുന്ന സഹകരണവും കാര്യക്ഷമതയും അപാരമാണെന്നാണ്‌ അസൈനാര്‍ സാക്ഷ്യപ്പെടുത്തുന്നത്‌. ഒരു ഇന്ത്യക്കാരനാണ്‌ തങ്ങളെ ഭരിക്കുന്നത്‌ എന്ന വികാരം അവര്‍ക്കില്ല. പറയുന്ന ജോലി ഭംഗിയായി ചെയ്യുന്നു. എല്ലാ തരത്തിലും സഹകരിക്കുന്നു. അസൈനാറിന്റെ മേല്‍നോട്ടമാണ്‌ ഹഷ്‌ റസ്‌റ്റോറന്‍ഡിന്റെ വലിയ ജനപ്രിയതക്ക്‌ കാരണമെന്ന്‌ പറയാന്‍ റസ്‌റ്റോറന്‍ഡിന്റെ മൗറീഷ്യസുകാരനായ മാനേജര്‍ ദേവിന്‌ മടിയില്ല.
സ്വന്തമായി മലബാര്‍ പാലസ്‌ എന്ന ഒരു റസ്‌റ്റോറന്‍ഡും അസൈനാര്‍ നടത്തുന്നുണ്ട്‌. അത്‌ വുഡ്‌ ഗ്രീനിലാണ്‌. ഇന്ത്യന്‍, ശ്രീലങ്കന്‍ വിഭവങ്ങള്‍ മാത്രമാണിവിടെ. 44 7417403205 എന്ന ടെലഫോണ്‍ നമ്പറില്‍ ഏത്‌ സമയത്തും അസൈനാറിനെ ലഭിക്കും. തിരക്കിനിടയിലും സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളുമായി ലണ്ടനിലെ പ്രവാസികള്‍ക്ക്‌ സുപരിചിതനായ ഈ മലയാളി അഹങ്കാരമില്ലാതെ പറയുന്നു- ഈ ലണ്ടനിലേക്ക്‌ ആര്‍ക്കും വരാം. എല്ലാ ജനതതിയെയും സ്‌നേഹിക്കുന്ന, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിശാല മനസ്‌ക്കതയുള്ളവരാണ്‌ വെള്ളക്കാര്‍. ഹഷ്‌ റസ്റ്റോറന്‍ഡില്‍ നിന്ന്‌ മടങ്ങുമ്പോള്‍ വളരെ വൈകിയിരുന്നു. പക്ഷേ എപ്പോഴും കൂടെയുള്ള പേരാമ്പ്രക്കാരനായ എന്‍.കെ സഫീറിനെ പോലുള്ളവരുള്ളപ്പോള്‍ ഇവിടെ ഒരു തരത്തിലും പേടിക്കാനില്ല.


No comments: