Tuesday, September 25, 2012

സംഘബലത്തില്‍ വിശ്വസിക്കുന്നതല്ലേ ബുദ്ധി

ലങ്കന്‍ ഐ

സംഘബലത്തില്‍ വിശ്വസിക്കുന്നതല്ലേ ബുദ്ധി
പാക്കിസ്‌താനും ബംഗ്ലാദേശിനും ഇന്ത്യക്കും ലോക ക്രിക്കറ്റില്‍ അധികമാരും ചര്‍ച്ച ചെയ്യാത്ത ഒരു ബഹുമതിയുണ്ട്‌-ഒട്ടും പ്രവചിക്കാന്‍ കഴിയാത്ത മൂന്ന്‌ ടീമുകള്‍. ആരെയും അവരങ്ങ്‌ തോല്‍പ്പിക്കും. ആരോടും കൂളായി തോല്‍ക്കുകയും ചെയ്യും. ടീമില്‍ കരുത്തന്മാര്‍ ധാരാളം. തനിച്ച്‌ കളി ജയിപ്പിക്കാന്‍ കരുത്തരായവര്‍ നിരവധി. പക്ഷേ ഇവരെയൊന്നും പ്രവചിക്കാന്‍ കഴിയില്ല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോകോത്തര താരമാണ്‌. പക്ഷേ അനുഭവ സമ്പന്നനായ സച്ചിനെ പോലും വിശ്വസിക്കാന്‍ കഴിയുന്നില്ല. വലിയ മല്‍സരങ്ങളില്‍ സച്ചിന്‍ സമ്മാനിക്കുന്നത്‌ നിരാശ മാത്രമാണ്‌. ലോകം കണ്ട എല്ലാ ബൗളര്‍മാരെയും സ്വന്തം ദിവസങ്ങളില്‍ സച്ചിന്‍ കശക്കിയിട്ടുണ്ട്‌. നിര്‍ണായക ഘട്ടത്തില്‍ മോശം ബൗളര്‍ക്ക്‌ പോലും പക്ഷേ സച്ചിന്‍ ഇരയാവുന്നു. 2003 ലെ ലോകകപ്പ്‌ ഫൈനലും 2011 ലോകകപ്പ്‌ ഫൈനലുമെല്ലാം നമുക്ക്‌ മുന്നില്‍ സാക്ഷികളായി നില്‍ക്കുന്നു. ഷാഹിദ്‌ അഫ്രീദി എന്ന തകര്‍പ്പന്‍ താരത്തിന്റെ വരവ്‌ ഇപ്പോഴും മറക്കാനാവില്ല. ശ്രീലങ്ക, ഇന്ത്യ എന്നിവര്‍ക്കെതിരെയെല്ലാം ഞെട്ടിക്കുന്ന പ്രകടനം നടത്തിയ വീരശൂര പരാക്രമി. അതിവേഗതയില്‍ സെഞ്ച്വറികളും അര്‍ദ്ധ സെഞ്ച്വറികളും സ്വന്തം പേരില്‍ കുറിച്ച പ്രതിഭ. പന്തിനെ ഗ്യാലറിയിലെത്തിക്കുന്നതില്‍ അഫ്രീദിയോളം കരുത്തുള്ളവര്‍ ഇന്നും കുറവാണ്‌. പക്ഷേ ഏത്‌ നിമിഷത്തിലും അദ്ദേഹം പുറത്താവും. അതാണ്‌ അദ്ദേഹത്തിനെതിരെ പന്തെറിയുന്നവരുടെ ആത്മവിശ്വാസം. കണ്ണുമടച്ച്‌ പന്തിനെ പ്രഹരിക്കുന്നവര്‍ ചെറുപ്പക്കാരാണെന്നാണല്ലോ വെപ്പ്‌. പക്ഷേ പ്രായം അധികമായിട്ടും രാജ്യാന്തര ക്രിക്കറ്റില്‍ എത്രയോ മല്‍സരങ്ങള്‍ കളിച്ചിട്ടും അഫ്രീദിക്ക്‌ മാറ്റമില്ല. ബാറ്റിംഗില്‍ മാത്രമല്ല ബൗളിംഗിലും അഫ്രീദി ശക്തനാണ്‌. പാക്കിസ്‌താന്‍ ടി-20 ലോകകപ്പ്‌ ഒരു തവണ മുത്തമിട്ടത്‌ ലെഗ്‌ സ്‌പിന്നറായ അഫ്രീദിയുടെ കരുത്തിലാണ്‌. നല്ല ഫീല്‍ഡറുമാണ്‌ ഈ പത്താനി. പക്ഷേ അഫ്രീദിയുടെ കരുത്തില്‍ പാക്കിസ്‌താന്‍ എത്ര മല്‍സരം ജയിച്ചുവെന്ന കണക്കെടുത്താല്‍ കുഴങ്ങും.
അത്‌ പോലെ തന്നെയാണ്‌ ബംഗ്ലാ സംഘത്തിലെ ഷാക്കിബ്‌ അല്‍ ഹസന്‍. ബാറ്റ്‌ ചെയ്യും സ്‌പിന്‍ വഴങ്ങും. നല്ല ഫീല്‍ഡറും. ഇന്നലെ തച്ചുതകര്‍ത്തു ഷാക്കിബ്‌. പാക്കിസ്‌താന്റെ എല്ലാ ബൗളര്‍മാരെയും കശക്കിയ താരം 54 പന്തില്‍ 84 റണ്‍സ്‌ നേടി. പക്ഷേ ഷാക്കിബിനെ വിശ്വസിക്കാന്‍ കഴിയില്ല. മികവിലും അദ്ദേഹം ആലസ്യം പ്രകടിപ്പിക്കും. ഈ ആലസ്യം നമ്മുടെ ഉപഭൂഖണ്‌ഠത്തിന്റെ മാത്രം പ്രത്യേകതയാണോ...?
ഇന്ത്യ ആദ്യ മല്‍സരത്തില്‍ അഫ്‌ഗാനിസ്ഥാനോട്‌ വിയര്‍ത്തു. രണ്ടാം മല്‍സരത്തില്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ആധികാരികമായി തോല്‍പ്പിച്ചു. സേവാഗും ഗാംഭീറും ധോണിയും റൈനയും യുവരാജുമെല്ലാമുള്ള നമുക്ക്‌ ടീമിന്റെ സ്‌ക്കോറിനെ പറ്റി ഒരു പ്രവചനവും നടത്താന്‍ കഴിയില്ല. ബംഗ്ലാദേശ്‌ ആദ്യം ബാറ്റ്‌ ചെയ്‌ത നല്‍കിയ വലിയ ലക്ഷ്യത്തിലേക്ക്‌ ബാറ്റ്‌ ചെയ്യുമ്പോള്‍ ആധികാരികതയെ ആശ്രയിക്കുന്നത്‌ അപകടമമാണെന്ന പതിവ്‌ ചിന്താഗതിയിലാണ്‌ ഇംറാന്‍ നസീറും മുഹമ്മദ്‌ ഹാഫിസും അടിച്ചു തകര്‍ത്തത്‌. സത്യത്തില്‍ ടി-20 ക്രിക്കറ്റിന്‌ വേണ്ടത്‌ ഈ ശൈലിയാണോ...
തുടക്കത്തില്‍ കരുതലോടെയുള്ള ഗെയിം തന്നെയാണ്‌ നല്ലത്‌. പന്തിന്റെ മിനുസം പോവുന്നത്‌ വരെ ബൗളറുടെ നല്ല പന്തുകളെ ബഹുമാനിക്കുമ്പോള്‍ അത്‌ വഴി ലഭിക്കുന്നത്‌ ആത്മവിശ്വാസമാണ്‌. ഒരു ബാറ്റ്‌സ്‌മാന്‌ അത്യാവശ്യം വേണ്ട വിശ്വാസം ലഭിച്ചാല്‍ അവന്‌ സ്വതന്ത്രമായി കളിക്കാം. പിച്ചിനെയും ബൗളറെയും മനസ്സിലാക്കാനായാല്‍ പേടിക്കാനാലില്ല. ഒരു ബൗളര്‍ ഓവറിലെ ആറ്‌ പന്തും മനോഹരമായി എറിയില്ല. അയാള്‍ക്കും പിഴക്കാറുണ്ട്‌. ആ പിഴവാണ്‌ ഉപയോഗപ്പെടുത്തേണ്ടത്‌. ഗ്യാലറികള്‍ ആവശ്യപ്പെടുന്നതും പ്രതീക്ഷിക്കുന്നതും സിക്‌സറുകളും ബൗണ്ടറികളുമാണെങ്കില്‍ ടീമിന്റെ നിലനില്‍പ്പിന്‌ അത്യാവശ്യം വിജയമാണ്‌. വ്യക്തിഗത ഗെയിമില്‍ കേന്ദ്രീകരിച്ചാണ്‌ ഏഷ്യന്‍ താരങ്ങള്‍ ഇന്നിംഗ്‌സ്‌ പ്ലാന്‍ ചെയ്യുന്നത്‌. ടീം തോറ്റാലും എനിക്ക്‌ സെഞ്ച്വറി നേടണമെന്ന ചിന്തകളെ പോസിറ്റിവായി കാണാനാവില്ല. ഓപ്പണര്‍ ബാറ്റുമായി ക്രീസില്‍ വരുമ്പോള്‍ അയാള്‍ക്ക്‌ അനുകൂലമായി വരുന്ന ഘടകം ഫീല്‍ഡിംഗ്‌ നിയന്ത്രണമാണ്‌. തുടക്കത്തില്‍ രണ്ട്‌ ഫീല്‍ഡര്‍മാരാണ്‌ സര്‍ക്കിളിന്‌ പുറത്തുണ്ടാവുക. ഈ അവസരത്തെ പ്രയോജനപ്പെടുത്തി ഒരു സെഞ്ച്വറിയങ്ങ്‌ നേടി സ്വന്തം ജോലി ഭദ്രമാക്കാം എന്ന്‌ കരുതുന്ന സ്വന്തം താല്‍പ്പര്യക്കാരുടെ സാന്നിദ്ധ്യമാണ്‌ ഏഷ്യക്ക്‌ തലവേദന. പടിഞ്ഞാറന്‍ ടീമുകളെ നോക്കുക-അവര്‍ സംഘബലത്തില്‍ വിശ്വസിക്കുന്നു. മാറ്റം ഇവിടെയാണ്‌. സൂപ്പര്‍ എട്ടിലേക്ക്‌ പോവുമ്പോള്‍ ഏഷ്യക്കാര്‍ ജാഗ്രത പാലിക്കേണ്ടത്‌ ഇവിടെയാണ്‌. 

No comments: