Saturday, September 15, 2012

മണ്ടന്മാരെ..... ലോകം ഇതെല്ലാം കാണുന്നുണ്ട്‌....


തേര്‍ഡ്‌ ഐ
മണ്ടന്മാരെ..... ലോകം ഇതെല്ലാം കാണുന്നുണ്ട്‌....
വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനും തെറ്റുകള്‍ തിരുത്താനും വേണ്ടത്‌ സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റാണ്‌. പക്ഷേ നമ്മുടെ ജനാധിപത്യത്തില്‍ അതാര്‍ക്കുമില്ല. ഒന്ന്‌ വിമര്‍ശിച്ചാല്‍ അത്‌ പ്രതികാര ബുദ്ധിയോടെ കാണുന്നവരാണ്‌ എല്ലാവരും. സത്യം തുറന്ന്‌ പറയുന്നവര്‍ക്ക്‌ കല്ലേറും സുഖിപ്പിക്കുന്നവര്‍ക്ക്‌ പൂച്ചെണ്ടുമാണ്‌ ഇവിടെ ലഭിക്കുന്നത്‌.ഹര്‍ഷാ ഭോഗ്‌ലെ നല്ല കളി നിരൂപകനാണ്‌. മികച്ച ഭാഷയും ശൈലിയും എല്ലാത്തിനുമുപരി വിജയപരാജയങ്ങളില്‍ കാര്യകാരണങ്ങളെ കണ്ടെത്തി സ്വതസിദ്ധമായ ശൈലിയില്‍ അവതരിപ്പിക്കുന്ന വ്യക്തി. സസൂക്ഷ്‌മ നിരീക്ഷണപാടവത്തില്‍ എല്ലാവരെയും അല്‍ഭുതപ്പെടുത്താന്‍ എങ്ങനെ കഴിയുന്നു എന്ന്‌ 2011 ലെ ലോകകപ്പ്‌ ഫൈനല്‍ വേളയില്‍ മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ കണ്ടപ്പോള്‍ ചോദിച്ചു. വലിയ തിരക്കിലും പത്ത്‌ മിനുട്ടോളം അദ്ദേഹം കളി പറയുന്നതിലെ കെമിസ്‌ട്രി വിവരിച്ച്‌ തന്നു. ലണ്ടന്‍ ഒളിംപിക്‌സിനിടെ ചാരുശര്‍മ എന്ന കമന്റേറ്ററുമായി പലവട്ടം സംസാരിച്ചപ്പോള്‍ ഭോഗ്‌ലെയുടെ ശൈലിയും സംസാരവിഷയമായിരുന്നു. കളിയെ പഠിക്കുന്നതില്‍ കളിക്കാരനല്ലാത്ത ഒരാള്‍ പ്രകടിപ്പിക്കുന്ന കരുത്തിന്‌ പിറകില്‍ ശക്തമായ ഹോംവര്‍ക്കാണെന്നായിരുന്നു ചാരുവിന്റെ നിഗമനം. നിലവില്‍ നമ്മുടെ കളിപറയല്‍ സംഘത്തിലെ പ്രമുഖരെല്ലാം രാജ്യത്തിന്‌ വേണ്ടി കളിച്ചവരാണ്‌. സുനില്‍ ഗവാസ്‌ക്കറും രവിശാസ്‌ത്രിയും സജ്ഞയ്‌ മഞ്ച്‌രേക്കറും സൗരവ്‌ ഗാംഗുലിയും നാസര്‍ ഹുസൈനും ടോണി ക്രെയിഗും ജെഫ്‌ ബോയ്‌ക്കോട്ടും ഇയാന്‍ ചാപ്പലുമെല്ലാം കളിയെ അറിഞ്ഞ്‌ കളി പറയുന്നവരാണ്‌. പക്ഷേ കളിയിലെ സാങ്കേതികതയെയും അനുഭവസമ്പത്തിനെയും വര്‍ണിച്ചുളള ഗവാസ്‌ക്കറിന്റെ ശൈലിയെക്കാള്‍ കളിക്കാരുടെ മന:ശാസ്‌ത്രത്തെ അപഗ്രഥിച്ചുള്ള ഭോഗ്‌ലെയുടെ ശൈലിക്കാണ്‌ കൈയ്യടി. കളിക്കാരെ വാഴ്‌ത്താം. അവരുടെ മികവിനെ പര്‍വതീകരിക്കാം. തുടക്കത്തില്‍ ഭോഗ്‌ലെ അവലംബിച്ചത്‌ ഈ ശൈലിയായിരുന്നെങ്കില്‍ പിന്നീട്‌ അദ്ദേഹം കര്‍ക്കശമായ വിമര്‍ശനത്തിലൂടെ കളി പറയല്‍ കാര്യകാരണങ്ങളുടെ പോസ്‌റ്റ്‌മോര്‍ട്ടമാണെന്ന്‌ തെളിയിച്ചിരുന്നു. അതിനിതാ അദ്ദേഹം ശിക്ഷിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ ഭരിക്കുന്ന ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഭോഗ്‌ലെയെ തടയാനായി പുതിയ നിയമം കൊണ്ടുവരുകയാണ്‌. ടെസ്റ്റ്‌ കളിക്കാത്തവര്‍ കളി പറയേണ്ടെന്നാണ്‌ ശരത്‌ പവാര്‍ സംഘത്തിന്റെ തീരുമാനം. രാജ്യത്തിന്‌ വേണ്ടി കളിച്ചവര്‍ മാത്രം കളി പറഞ്ഞാല്‍ മതിയെന്ന ശുദ്ധവിഡ്ഡിത്തം നടപ്പാക്കാന്‍ പോവുന്ന ക്രിക്കറ്റ്‌ ബോര്‍ഡുകാര്‍ മറ്റ്‌ കായിക സംഘടനകളിലെ മണ്ടന്മാരെ പോലെ പെരുമാറുന്നതില്‍ അല്‍ഭുതമില്ല. ഒളിംപിക്‌സ്‌ വേളയില്‍ കണ്ടില്ലേ-ടീമിന്റെ മാര്‍ച്ച്‌ പാസ്‌റ്റില്‍ ഒരു സുന്ദരി....ഫുട്‌ബോള്‍ അധിപന്മാരുടെ ധാരണ വിദേശ കോച്ച്‌ വന്നാല്‍ നമ്മുടെ ഫുട്‌ബോള്‍ രക്ഷപ്പെടുമെന്നാണ്‌. വിഡ്ഡികളുടെ സ്വര്‍ഗത്തില്‍ കഴിയുന്നവരായി നമ്മുടെ അസോസിയേഷനുകാര്‍ മാറുമ്പോള്‍ ലോക മാധ്യമങ്ങള്‍ അവരെ പരിഹസിച്ച്‌ ഇല്ലാതാക്കുന്നത്‌ അധികമാരുമറിയുന്നില്ല. ലണ്ടനിലെ സുന്ദരി വിവാദത്തില്‍ ബി.ബി.സിക്കാര്‍ ഇന്ത്യയെ പരിഹസിച്ചത്‌ സുന്ദരിമാര്‍ ഇന്ത്യയുടെ ബലഹീനതയാണെന്നാണ്‌. ഒളിംപിക്‌സില്‍ സ്വര്‍ണം കിട്ടാതെ വന്നപ്പോള്‍ ഡെയ്‌ലി മിറര്‍ പരിഹസിച്ചത്‌ ഇന്ത്യക്ക്‌ സുന്ദരിയെ കിട്ടിയെന്നാണ്‌. ഇപ്പോഴിതാ കളി പറയാന്‍ പുതിയ മാനദണ്ഡം കൊണ്ടുവരുമ്പോള്‍ സ്വാഭാവികമായും നമ്മുടെ ശത്രുക്കള്‍ മതിമറന്ന്‌ ചിരിക്കും.
എന്തിനാണിങ്ങനെ എല്ലാവര്‍ക്കും ചിരിക്കാന്‍ അവസരമൊരുക്കുന്നത്‌ ...? നാളെ ശ്രീലങ്കയില്‍ ആരംഭിക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ അണിയുന്ന ജഴ്‌സി അവസാന നിമിഷം മാറ്റി. കാരണം തേടിയപ്പോള്‍ ദേശീയ പതാകയുടെ ചിത്രമുളള ജഴ്‌സിയില്‍ ഭാഗ്യമില്ലെന്നായിരുന്നു മറുപടി. ഏകദിന ലോകകപ്പ്‌ നേടിയപ്പോള്‍ അണിഞ്ഞിരുന്ന ജഴ്‌സി തന്നെയാണ്‌ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്‌. ശുദ്ധമായ അന്ധവിശ്വാസം എന്നല്ലാതെ എന്ത്‌ പറയാന്‍ ഇതിനെയെല്ലാം.... കളി പറയാനും കളിയെ അപഗ്രഥിക്കാനും പുതിയ യോഗ്യത വേണ്ട. യുവരാജിനെ ഇന്ത്യന്‍ ടീമിലേക്ക്‌ എടുത്തതിനെയും ഡി.ആര്‍.എസ്‌ നിയമത്തെയും ഭോഗ്‌ലെ കാര്യമായി വിമര്‍ശിച്ചിരുന്നു. ഗവാസ്‌ക്കര്‍ ഉള്‍പ്പെടെയുളളവര്‍ ക്രിക്കറ്റ്‌ ബോര്‍ഡിലെ ഉന്നതരെ വാഴ്‌ത്തുമൊഴികളില്‍ മൂടി സ്വന്തം കസേരകളും പണക്കിഴിയും ഉറപ്പിക്കുമ്പോള്‍ അധികാരികളുടെ കൊള്ളരുതായ്‌മകളെ തുറന്ന്‌ കാണിച്ചതിനാണ്‌ ഭോഗ്‌ലെക്ക്‌ ശിക്ഷ.
ഞങ്ങള്‍ വിചാരിച്ചാല്‍ എന്തുമാവുമെന്നത്‌ അസോസിയേഷന്‍കാരുടെ അഹങ്കാരമാണ്‌. ഇതവസാനിപ്പിക്കാന്‍ വേണ്ടത്‌ അജയ്‌ മാക്കനെ പോലെ ശക്തനായ കായിക മന്ത്രിക്ക്‌ പിന്തുണ നല്‍കലാണ്‌. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന വിഭാവനം ചെയ്യുമ്പോള്‍ അതിനെ തടയാന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്‌ അവകാശമില്ല. ഓശാന പാടുന്നവര്‍ക്ക്‌ മാത്രം കസേര ഇടുന്ന നടപടിക്കെതിരെ പ്രതികരിക്കാന്‍ കപില്‍ദേവിനെ പോലെ ചിലര്‍ മാത്രമാണ്‌ തയ്യാറാവുക. അവരെ പക്ഷേ അധികാരികള്‍ വിലക്കെടുക്കുകയുമില്ല. വലിയ വാക്കുകളില്‍ കളിയെ വിലയിരുത്തുന്ന ഗവാസ്‌ക്കറിനെ പോലുള്ളവര്‍ പുതിയ സംഭവവികാസങ്ങളില്‍ ഒരക്ഷരം ഉരിയാടില്ല. അവര്‍ക്കാണ്‌ നിലനില്‍പ്പും. ഭോഗ്‌ലെയുടെ വാക്കുകളില്‍, പിന്തുണയില്‍ വളര്‍ന്നവരാണ്‌ സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലുള്ളവര്‍. പക്ഷേ അവരും മിണ്ടില്ല...... രാജ്യസഭാഗംമായ സച്ചിന്‌ വേണമെങ്കില്‍ ഇടപെടാം. പല വിഷയങ്ങളിലും ശുദ്ധമായ മൗനം ആയുധമാക്കാറുളള മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക്‌ ഭോഗ്‌്‌ലെയെക്കാള്‍ പ്രധാനം ശരത്‌ പവാറാണ്‌. അതിനാല്‍ ഒരു ഇടപെടല്‍ പ്രതീക്ഷിക്കേണ്ടതില്ല. നിലനില്‍പ്പിന്റെ തുലാസില്‍ ഇപ്പോള്‍ എല്ലാവര്‍ക്കും വേണ്ടത്‌ അധികാരികളെയാണ്‌. അത്‌ കൊണ്ടാണ്‌ എപ്പോഴും അവര്‍ വിജയിക്കുന്നതും.....

3 comments:

ANIL SREEDHAR said...

25 one dayum, 25 testum kalichavarkku mathrame bcci, icc thalavanmar aakan pattu eenu koodi sarath pawar prakyapikkanamayirunnu.

ANIL SREEDHAR said...

SUPER

Unknown said...

ningalude ezhuthukal ellam adipoli .