Tuesday, October 13, 2009

LAST CHANCE FOR SANTH



ഇനി മാപ്പില്ല
മുംബൈ: പെരുമാറ്റചട്ടങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്ന മുന്‍ ഇന്ത്യന്‍ സീമര്‍ എസ്‌.ശ്രീശാന്തിന്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ അന്ത്യശാസനം. പെരുമാറ്റച്ചട്ടം ഇനിയും ലംഘിച്ചാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ മല്‍സരിക്കുന്നത്‌ പോലും വിലക്കുന്നതുള്‍പ്പെടെയുളള കര്‍ക്കശ നടപടികള്‍ സ്വീകരിക്കുമെന്ന്‌ ബി.സി.സി.ഐ വ്യക്തമാക്കി. കേരളാ ക്രിക്കറ്റ്‌ അസോസിയേഷന്‍ സെക്രട്ടറി ടി.സി മാത്യൂ മുഖേനയാണ്‌ ഇത്‌ സംബന്ധിച്ച നോട്ടീസ്‌ കേരളാ രഞ്‌ജി ടീം നായകന്‍ കൂടിയായ ശ്രീശാന്തിന്‌ നല്‍കിയിരിക്കുന്നത്‌. ക്രിക്കറ്റ്‌ ബോര്‍ഡ്‌ പെരുമാറ്റച്ചട്ടങ്ങള്‍ ഇനിയും ലംഘിച്ചാല്‍ ആഭ്യന്തര മല്‍സരങ്ങളിലെ വിലക്ക്‌ ഉള്‍പ്പെടെ കര്‍ക്കശ നടപടി സ്വീകരിക്കുമെന്ന്‌ ഇതിനാല്‍ അന്ത്യശാസനം നല്‍കുന്നതായാണ്‌ കത്തിലെ വരികള്‍. ഈയിടെ നടന്ന ഇറാനി ട്രോഫി ക്രിക്കറ്റിലെ ശ്രീശാന്തിന്റെ പെരുമാറ്റമാണ്‌ അവസാനമായി ക്രിക്കറ്റ്‌ ബോര്‍ഡിനെ ചൊടിപ്പിച്ചത്‌. ഇറാനി മല്‍സരത്തിനിടെ രണ്ട്‌ വട്ടം ശ്രീശാന്ത്‌ പിടിക്കപ്പെട്ടിരുന്നു. മുംബൈ താരം ധവാല്‍ കുല്‍ക്കര്‍ണിക്കെതിരെ മോശമായി സംസാരിച്ചതിന്‌ മല്‍സര ഫീസിന്റെ അറുപത്‌ ശതമാനം കേരളാ താരത്തില്‍ നിന്നും ഈടാക്കിയിരുന്നു. ഇതേ മല്‍സരത്തിനിടെ മുംബൈയുടെ സീനിയര്‍ താരം രമേഷ്‌ പവാറുമായും ശ്രീശാന്ത്‌ ഉടക്കിയിരുന്നു. ഐ.പി.എല്‍ ക്രിക്കറ്റില്‍ പഞ്ചാബ്‌ കിംഗ്‌സ്‌ ഇലവനില്‍ ഒരുമിച്ച്‌ കളിക്കുന്നവരാണ്‌ ശ്രീശാന്തും പവാറും. ചെറിയ കാലയളവില്‍ നിരവധി തവണ അച്ചടക്കലംഘനത്തിന്‌ പിടിക്കപ്പെട്ട ശ്രീശാന്ത്‌ മാച്ച്‌ റഫറിമാരുടെ സ്ഥിരം നോട്ടപ്പുള്ളിയാണ്‌. ചെറിയ കാലയളവില്‍ ഇംഗ്ലീഷ്‌ കൗണ്ടിയില്‍ പ്രത്യക്ഷപ്പെടാന്‍ അവസരം ലഭിച്ചപ്പോള്‍ അവിടെയും ടീം മാനേജ്‌മെന്റിന്‌ അദ്ദേഹം തലവേദന സൃഷ്ടിച്ചിരുന്നു. വാര്‍വിക്ക്‌ഷെയര്‍ എന്ന കൗണ്ടി ടീമിന്റെ പരിശീലകനായ അലന്‍ ഡൊണാള്‍ഡ്‌ ഈ കാര്യം തുറന്ന്‌ പറഞ്ഞിരുന്നു. പെരുമാറ്റ ദൂഷ്യത്തിന്‌ അഞ്ച്‌ തവണ മാച്ച്‌ റഫറിമാരാല്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്‌ ശ്രീശാന്ത്‌. ആഭ്യന്തര ക്രിക്കറ്റിലും പലവട്ടം പിടിക്കപ്പെട്ടു. ഐ.പി.എല്ലില്‍ നോട്ടപ്പുള്ളിയായി. ബാംഗ്ലൂരില്‍ വെച്ച്‌ ഫ്‌ളാറ്റില്‍ ബഹളം വെച്ചതിനും അദ്ദേഹം പിടിക്കപ്പെട്ടിരുന്നു. ഈ കളി തുടര്‍ന്നാല്‍ ഇനി പുറത്ത്‌ നില്‍കേണ്ടി വരുമെന്ന ശക്തമായ മുന്നറിയിപ്പാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ നല്‍കിയിരിക്കുന്നത്‌.
യൂനസ്‌ രാജി നല്‍കി
ഇസ്ലാമബാദ്‌: പാക്കിസ്‌താന്‍ ക്രിക്കറ്റില്‍ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ക്യാപ്‌റ്റന്‍ യൂനസ്‌ഖാന്റെ രാജിയാണ്‌ പുതിയ സംഭവം. ഇന്നലെ അദ്ദേഹം പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തലവന്‍ ഇജാസ്‌ ഭട്ടിന്‌ രാജിക്കത്ത്‌ നല്‍കി. എന്നാല്‍ രാജി പി.സി.ബി തള്ളി. ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റിനിടെ പാക്കിസ്‌താന്‍ ടീമിനെതിരെ ഉയര്‍ന്ന പന്തയവിവാദത്തില്‍ നിരാശ പ്രകടിപ്പിച്ചാണ്‌ യൂനസ്‌ രാജി നല്‍കിയത്‌. ചാമ്പ്യന്‍സ്‌ ട്രോഫി സെമി ഫൈനലില്‍ പാക്കിസ്‌താന്‍ ന്യൂസിലാന്‍ഡിനോട്‌ പരാജയപ്പെട്ടതിന്‌ പിറകെയാണ്‌ പാര്‍ലമെന്ററി കമ്മിറ്റി ടീമിനെതിരെ പന്തയാരോപണം ഉന്നയിച്ചതും ടീം മാനേജ്‌മെന്റിനോട്‌ പാര്‍ലമെന്റ്‌ മുമ്പാകെ ഹാജരാവാന്‍ നിര്‍ദ്ദേശിച്ചതും. ഇന്നലെ യൂനസും കോച്ച ഇന്‍ത്തികാബ്‌ ആലവും കമ്മിറ്റി മുമ്പാകെ ഹാജരായി. തുടര്‍ന്നാണ്‌ അദ്ദേഹം രാജി നല്‍കിയത്‌. പന്തയാരോപണത്തില്‍ കഴമ്പില്ലെന്ന്‌ സര്‍ക്കാരിനും ക്രിക്കറ്റ്‌ ബോര്‍ഡിനും ബോധ്യമായിട്ടുണ്ടെന്നും അതിനാല്‍ രാജിയില്‍ കാര്യമില്ലെന്നുമാണ്‌ പി.സി.ബി വ്യക്തമാക്കിയത്‌. എന്നാല്‍ യൂനസ്‌ രാജിയില്‍ ഉറച്ച്‌ നില്‍ക്കുന്നപക്ഷം ഈ മാസം 19 ന്‌ നടക്കുന്ന പി.സി.ബി യോഗം രാജിക്കത്ത്‌ ചര്‍ച്ച ചെയ്യുമെന്ന്‌ ഭട്ട്‌ അറിയിച്ചു. താന്‍ രാജിക്കത്ത്‌ നല്‍കിയതായും പന്തായരോപണങ്ങളില്‍ മനം മടുത്തുവെന്നും 31-കാരനായ താരം പറഞ്ഞു.
ഓരം ടെസ്‌റ്റിനില്ല
വെല്ലിംഗ്‌ടണ്‍: ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫിന്റെ പാതയില്‍ ന്യൂസിലാന്‍ഡ്‌ ഓള്‍റൗണ്ടര്‍ ജേക്കബ്‌ ഓരവും. നിരന്തരം വേട്ടയാടുന്ന പരുക്കുകളെ തുടര്‍ന്ന്‌ 31 കാരനായ ഓരം ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചു. ഏകദിനങ്ങളിലും 20-20 ക്രിക്കറ്റിലും അദ്ദേഹം തുടരും. ഈയിടെ ദക്ഷിണാഫ്രിക്കയില്‍ സമാപിച്ച ഐ.സിയ.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ പങ്കെടുക്കുന്നതിനിടെ പരുക്ക്‌ കാരണം നാട്ടിലേക്ക്‌ മടങ്ങാന്‍ നിര്‍ബന്ധിതനായ ഓരം ഏഴ്‌ വര്‍ഷം ദിര്‍ഘിച്ച ടെസ്‌റ്റ്‌ കരിയറില്‍ 33 തവണ കിവിസീനെ ടെസ്‌റ്റില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്‌. കിവി ക്രിക്കറ്റ്‌ ബോര്‍ഡുമായുള്ള സെന്‍ട്രല്‍ കോണ്‍ട്രാക്ട്‌ തുടരാനാഗ്രഹിക്കുന്ന ഓരമിന്റെ ലക്ഷ്യം 2011 ലെ ലോകകപ്പാണ്‌.

No comments: