Wednesday, August 20, 2008

ബലേ ഇന്ത്യ

1952 ലെ ഹെല്‍സിങ്കി ഒളിംപിക്‌സിന്‌ ശേഷം ഇതാദ്യമായി ഇന്ത്യക്ക്‌ ഒളിംപിക്‌സില്‍ രണ്ട്‌ മെഡലുകള്‍. മൂന്നാം മെഡലും രാജ്യം ഉറപ്പിച്ചിരിക്കുന്നു. ഇന്ത്യന്‍ ചരിത്രത്തില്‍ ഇതാദ്യമായാണ്‌ രണ്ട്‌ വ്യക്തിഗത മെഡലുകള്‍ ഇന്ത്യ ഒളിംപിക്‌സില്‍ നേടുന്നതും മറ്റൊരു മെഡല്‍ ഉറപ്പാക്കുന്നതും. അഭിനവ്‌ ബിന്ദ്രയുടെ സ്വര്‍ണ്ണ നേട്ടത്തിന്‌ ശേഷം ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക വീണ്ടും ബെയ്‌ജിംഗില്‍ ഉയര്‍ന്നു. സുശീല്‍ കുമാറിനും വിജേന്ദര്‍ കുമാറിനും രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും അഭിനന്ദനം......

ബെയ്‌ജിംഗ്‌: അഭിനവ്‌ ബിന്ദ്ര 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ സ്വര്‍ണ്ണം സമ്മാനിച്ച ശേഷം ഇന്ത്യ മെഡല്‍ ദാരിദ്ര്യത്തിലായിരുന്നു. ബാഡ്‌മിന്റണ്‍ താരം സൈന നെഹ്‌വാളും ഗുസ്‌തിക്കാരന്‍ യോഗേശ്വര്‍ ദത്തും ബോക്‌സര്‍ അഖില്‍ കുമാറും ലോംഗ്‌ ജംമ്പര്‍്‌ അഞ്‌ജു ബോബി ജോര്‍ജ്ജുമെല്ലാം പ്രതീക്ഷകള്‍ വെറുതെനല്‍കി പതിവ്‌ നിരാശയുടെ വക്താക്കളായി. പക്ഷേ ബെയ്‌ജിംഗിലെ പന്ത്രണ്ടാം ദിനം ഇന്ത്യ സുവര്‍
ണ്ണ ദിനമാക്കി. ഗുസ്‌തിയില്‍ സുശീല്‍ കുമാറിന്‌ വെങ്കലം. ബോക്‌സിംഗില്‍ വീജേന്ദര്‍ സ്വന്തം ഇനത്തിലെ സെമി ബെര്‍ത്തുമായി മറ്റൊരു മെഡല്‍ ഉറപ്പാക്കി.
സുശീല്‍ കുമാറാണ്‌ ഇന്നലെ ഇന്ത്യക്കായി നല്ല തുടക്കമിട്ടത്‌. കഴിഞ്ഞ ദിവസം മെഡല്‍ പ്രതീക്ഷയായിരുന്ന യോഗേശ്വര്‍ നിരാശ നല്‍കിയപ്പോള്‍ സമ്മര്‍ദ്ദം സൂശീലിലുണ്ടായിരുന്നു. പക്ഷേ കോച്ച്‌ സത്‌പാല്‍ നല്‍കിയ പിന്തുണയില്‍ അദ്ദേഹം സ്വന്തം കരുത്തിനെ തിരിച്ചറിഞ്ഞു. തകര്‍പ്പന്‍ പ്രകടനവുമായി കസാക്കിസ്ഥാനില്‍ നിന്നുള്ള പ്രതിയോഗിയെ പരാജിതനാക്കി.
ഒളിംപിക്‌സിനെത്തിയപ്പോള്‍ തനിക്ക്‌ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്നെന്ന്‌ ഡല്‍ഹിക്കാരനായ ഗുസ്‌തിക്കാരന്‍ മല്‍സരശേഷം പറഞ്ഞു. ഭാഗ്യവാനായിരുന്നു സത്യത്തില്‍ സുശീല്‍. യോഗ്യതാ ഘട്ടത്തില്‍ അദ്ദേഹത്തിന്‌ ബൈ ലഭിച്ചിരുന്നു. എന്നാല്‍ ആദ്യ റൗണ്ടില്‍ ഉക്രൈനില്‍ നിന്നുള്ള ആന്ദ്രെ സ്റ്റാഡ്‌നിക്കിനോട്‌ പരാജയപ്പെട്ടു. ഉക്രൈനിയന്‍ താരം പിന്നിട്‌ ഫൈനല്‍ പ്രവേശനം നേടിയപ്പോള്‍ ഗുസ്‌തി നിയമ പ്രകാരം വെങ്കല മെഡലിനായുളള പോരാട്ടത്തിന്‌ ടിക്കറ്റ്‌ ലഭിച്ചു. മെഡല്‍ മല്‍സരത്തിലെ ആദ്യ വട്ടത്തില്‍ അമേരിക്കന്‍ താരം ഡോ ഷവാബിനെ പരാജയപ്പെടുത്തിയ സുശീല്‍ അന്തിമ അങ്കത്തില്‍ ബെലാറൂസില്‍ നിന്നുള്ള ആല്‍ബെര്‍ട്ട്‌ ബാട്രിയാവിനെ പരാജിതനാക്കി.
60 കിലോഗ്രാം വിഭാഗത്തില്‍ ഏതന്‍സ്‌ ഒളിംപിക്‌സില്‍ പതിനാലാം സ്ഥാനത്തായിരുന്ന സുശീല്‍ സെപ്‌തംബറില്‍ അസര്‍ബെയ്‌ജാനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പ്രകടിപ്പിച്ച മികവിന്റെ അടിസ്ഥാനത്തിലാണ്‌ ബെയ്‌ജിംഗ്‌ ടിക്കറ്റ്‌ നേടിയത്‌. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏഴാം സ്ഥാനത്തായിരുന്നു സുശീല്‍. പിന്നീട്‌ കൊറിയയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി.
ഫൈനല്‍ റൗണ്ടിലെ ആദ്യ മല്‍സരത്തില്‍ 8-3 നാണ്‌ സ്റ്റാഡ്‌നിക്‌ സൂശിലിനെ പരാജയപ്പെടുത്തിയിരുന്നത്‌. ആ പരാജയമാണ്‌ തന്റെ കണ്ണ്‌ തുറപ്പിച്ചതെന്ന്‌ സൂശീല്‍ പറഞ്ഞു. നാട്ടിലെ ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും ഞാന്‍ മെഡല്‍ നേടുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല. പക്ഷേ എനിക്കും കോച്ച്‌ സത്‌പാലിനും ഒരു മെഡല്‍ നേടാനാവുമെന്ന വിശ്വാസമുണ്ടായിരുന്നു. രാജ്യത്തിന്‌ വേണ്ടി ഒരു മെഡല്‍ നേടാനായത്‌ വലിയ നേട്ടമാണ്‌. രാജ്യത്തിന്റെ പ്രതീക്ഷകള്‍ ചുമലിലേറ്റുുക എളുപ്പമുളള കാര്യല്ല. എങ്കിലും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭിച്ചാല്‍ ഇന്ത്യയില്‍ നിന്നുളള ഗുസ്‌തിക്കാര്‍ക്ക്‌ ലോക വേദിയില്‍ തിളങ്ങാനാവുമെന്നും അദ്ദേഹം പറഞ്ഞു. വിജയത്തിന്റെ ക്രെഡിറ്റെല്ലാം അദ്ദേഹം കോച്ച്‌ സത്‌പാലിന്‌ സമ്മാനിച്ചു.
1952 ലെ ഹെല്‍സിങ്കി ഒളിംപിക്‌സില്‍ ഫ്രീ സ്റ്റൈല്‍ ബന്റാംവെയിറ്റ്‌ ക്ലാസ്‌ ഇനത്തിലായിരുന്നു ജെ.ഡി യാദവ്‌ ഒരു ഒളിംപിക്‌സ്‌ മെഡല്‍ ഇന്ത്യക്ക്‌ സമ്മാനിച്ചത്‌. ആ നേട്ടത്തിന്‌ അരനൂറ്റാണ്ട്‌ കഴിഞ്ഞതിന്‌ ശേഷം ഇതാ വീണ്ടും ഒരു ഗുസ്‌തി നേട്ടം.
ബോക്‌സിംഗ്‌ റിംഗില്‍ നിന്ന്‌ ഇന്ത്യ ഒളിംപിക്‌സ്‌ മെഡല്‍ ഉറപ്പാക്കുന്നത്‌ ഇതാദ്യമായാണ്‌. അനുഭവ സമ്പന്നനായ വിജേന്ദര്‍ കുമാറാണ്‌ രാജ്യത്തിന്റെ അഭിമാനമായത്‌. 75 കിലോഗ്രാം മിഡില്‍വെയ്‌റ്റ്‌ ഇനത്തില്‍ ഇക്വഡോറില്‍ നിന്നുള്ള കാര്‍ലോസ്‌ ഗോന്‍ഡഗോയെയാണ്‌ വീജേന്ദര്‍ 14-7ന്‌ പരാജയപ്പെടുത്തിയത്‌. മല്‍സരത്തിന്റെ തുടക്കം മുതല്‍ അദ്ദേഹം മുന്‍പന്തിയിലായിരുന്നു. ബോക്‌സിംഗ്‌ റിംഗില്‍ ഇന്ത്യക്ക്‌ വന്‍ പ്രതീക്ഷ സമ്മാനിച്ചിരുന്നത്‌ അഖില്‍ കുമാറായിരുന്നു. പക്ഷേ പ്രതീക്ഷകളെ തകിടം മറിച്‌ ബോക്‌സിംഗ്‌ ബാലപാഠങ്ങള്‍ മറന്ന്‌ അഖില്‍ പുറത്തായി. ക്വാര്‍ട്ടര്‍ ബെര്‍ത്ത്‌ സ്വന്തമാക്കിയവരില്‍ ജിതേന്ദറും വിജേന്ദറുമായിരുന്നു അടുത്ത പ്രതീക്ഷകള്‍. ഇന്നലെ ആദ്യം ജിതേന്ദറിന്റെ മല്‍സരമായിരുന്നു. 51 കിലോഗ്രാം വിഭാഗത്തില്‍ ജിതേന്ദറിന്‌ മുന്നില്‍ റഷ്യന്‍ പ്രതിയോഗി ഗ്രിഗറി ബലാക്‌ ഷിനായിരുന്നു. നല്ല തുടക്കത്തിലൂടെ എതിരാളിയെ വിറപ്പിച്ച ജിതേന്ദര്‍ പക്ഷേ അവസാന രണ്ട്‌ റൗണ്ടുകളില്‍ പതറി. 11-15 ന്‌ കീഴടങ്ങി. ഭീവാനിയില്‍ നിന്നുളള ജിതേന്ദര്‍ എതിരാളിയെ ഭയപ്പെടാതെയാണ്‌ ആദ്യ രണ്ട്‌ റൗണ്ടിലും കളിച്ചത്‌. മൂന്നാം റൗണ്ടില്‍ റഷ്യന്‍ താരം ആറ്‌ പോയന്റുകള്‍ സ്വന്തമാക്കി. അവസാന റൗണ്ടില്‍ റഷ്യന്‍ താരം പ്രതിരോധ തന്ത്രത്തിലായിരുന്നു. ഇതോടെ ജിതേന്ദറിന്റെ വഴികള്‍ അടഞ്ഞു. ഗ്രിഗറിയുടെ നെഗറ്റീവ്‌ തന്ത്രം കാരണം ഇന്ത്യന്‍ താരത്തിന്‌ അനുകൂലമായി റഫറി പോയന്റ്‌്‌ നല്‍കിയെങ്കിലും അത്‌ വിജയമാക്കി മാറ്റാന്‍ ജിതേന്ദറിന്‌ കഴിഞ്ഞില്ല.
വിജേന്ദര്‍ പക്ഷേ സാഹസത്തിനൊന്നും മുതിര്‍ന്നില്ല. തുടക്കം മുതല്‍ ലീഡ്‌ നേടുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതില്‍ വിജയിക്കുകയും ചെയ്‌തു. ഇക്വഡോറുകാരന്‌ സ്വന്തം മുഖം സംരക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഇന്ത്യന്‍ സുവര്‍ണ്ണ പ്രതീക്ഷകളെല്ലാം ഇനി വിജേന്ദറിലാണ്‌. നാളെയാണ്‌ അദ്ദേഹത്തിന്റെ സെമി ഫൈനല്‍. എതിരാളി ക്യൂബക്കാരന്‍. ലോക വേദിയില്‍ തിളക്കമുള്ള താരം. ഈ മല്‍സരം ജയിച്ചാല്‍ സ്വര്‍ണ്ണമോ വെള്ളിയോ ഉറപ്പിക്കാം. തോറ്റാല്‍ വെങ്കലം നേടാം.

സുശീല്‍ കുമാര്‍
കരിയര്‍: ജനനം-1983 മെയ്‌ 26. ഡല്‍ഹി സ്വദേശി. ഉയരം 163 സെ.മി. ഭാരം 66 കിലോഗ്രാം. ഇഷ്ടഇനം-ഫ്രീ സ്റ്റൈല്‍ 66 കിലോഗ്രാം. ഏതന്‍സ്‌ ഒളിംപിക്‌സില്‍ പങ്കെടുത്തിരുന്നു. ലഭിച്ചത്‌ പതിനാലാം സ്ഥാനം. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏഴാം സ്ഥാനം. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം. ഏറ്റവും വലിയ നേട്ടം ബെയ്‌ജിംഗ്‌ ഒളിംപിക്‌സ്‌ വെങ്കലം.

ബോള്‍ട്ടിന്‌ സ്‌പ്രിന്റ്‌ ഡബിള്‍
100 മീറ്ററിന്‌ പിറകെ 200 മീറ്ററിലും ഉസൈന്‍ ബോള്‍ട്ടിന്‌ റെക്കോര്‍ഡ്‌ ഡബിള്‍. സമയം 19.301 സെക്കന്‍ഡ്‌. കാള്‍ ലൂയിസിന്‌ ശേഷം സ്‌പ്രിന്റ്‌ ഡബിള്‍ സ്വന്തമാക്കുന്ന ആദ്യതാരമാണ്‌ ബോള്‍ട്ട്‌. തകര്‍ത്തത്‌ മൈക്കല്‍ ജോണ്‍സന്റെ 12 വര്‍ഷം പഴക്കമുളള റെക്കോര്‍ഡ്‌
ബെയ്‌ജിംഗ്‌: ബലേ ബോള്‍ട്ട്‌.....! 100 മീറ്ററിന്‌ പിറകെ 200 മീറ്ററിലും ഉസൈന്‍ ബോള്‍ട്ട്‌ തന്നെ... ! 100 മീറ്ററിലെന്ന പോലെ 200 മീറ്ററിലും ലോക റെക്കോര്‍ഡ്‌. കിളിക്കൂട്ടില്‍ ഇന്നലെ വൈകീട്ട്‌്‌ നടന്നത്‌ മല്‍സരമായിരുന്നില്ല-ഏകപക്ഷീയ അങ്കമായിരുന്നു. 100 മീറ്ററിന്റെ അവസാന 50 മീറ്ററിലായിരുന്നു ബോള്‍ട്ടിന്റെ കുതിപ്പെങ്കില്‍ ഇന്നലെ ആദ്യ 100 മീറ്റര്‍ പിന്നിട്ടതിന്‌ ശേഷം അദ്ദേഹത്തിന്‌ എതിര്‍പ്പുണ്ടായിരുന്നില്ല. മീറ്ററുകളുടെ വ്യക്തമായ ലീഡില്‍ അദ്ദേഹം ആഘോഷം നടത്തുകയായിരുന്നു. ആഘോഷത്തിലും ലോക റെക്കോര്‍ഡ്‌ പിറന്നത്‌ ജമൈക്കക്കാരന്റെ മാത്രം മികവ്‌.
അമേരിക്കയുടെ ഏറ്റവും മികച്ച സ്‌പ്രിന്റര്‍മാരില്‍ ഒരാളായിരന്ന കാള്‍ ലൂയിസാണ്‌ അവസാനമായി ഒളിംപിക്‌സില്‍ 100 ലും 200 ലും സ്വര്‍ണ്ണം സ്വന്തമാക്കിയത്‌. ആ റെക്കോര്‍ഡാണ്‌ ഇന്നലെ തിരുത്തപ്പെട്ടത്‌. 100 മീറ്ററില്‍ ബോള്‍ട്ട്‌്‌ റെക്കോര്‍ഡ്‌ സ്വര്‍ണ്ണം സ്വന്തമാക്കിയപ്പോള്‍ തന്നെ കാള്‍ ലൂയിസ്‌ പറഞ്ഞിരുന്നു തന്റെ റെക്കോര്‍ഡ്‌ ഭേദിക്കാന്‍ ബോള്‍ട്ടിന്‌ കഴിയുമെന്ന്‌. മറ്റൊരു അമേരിക്കന്‍ ട്രാക്‌ ഇതിഹാസമായ മൈക്കല്‍ ജോണ്‍സണ്‍ 200 മീറ്ററില്‍ കുറിച്ച സമയത്തെയാണ്‌ ബോള്‍ട്ട്‌ അനായാസം മറികടന്നത്‌. ഇതോടെ ഒളിംപിക്‌സ്‌ ട്രാക്കില്‍ രണ്ട്‌ അമേരിക്കക്കാര്‍ കുത്തകയാക്കി വെച്ച റെക്കോര്‍ഡുകള്‍ ജമൈക്കന്‍ താരത്തിന്റെ പേരിലായി. 19.32 സെക്കന്‍ഡിലായിരുന്നു ജോണ്‍സണ്‍ റെക്കോര്‍ഡ്‌ നേടിയത്‌. ഇന്നലെ ആ സമയത്തെ അതിജയിച്ച ബോള്‍ട്ട്‌ മല്‍സരശേഷം പറഞ്ഞത്‌ റെക്കോര്‍ഡുകള്‍ തകര്‍ക്കുക തന്റെ ഹോബിയാണെന്നാണ്‌.
സമീപകാലത്ത്‌ ലോക സ്‌പ്രിന്റ്‌ നഭസ്സില്‍ ബോള്‍ട്ട്‌്‌ എന്ന ഒരു താരമുണ്ടായിരുന്നില്ല. മൗറിസ്‌ ഗ്രീനിന്‌ ശേഷം എല്ലാവരും ഉച്ചത്തില്‍ പറഞ്ഞിരുന്നത്‌ അസാഫ പവലിനെയായിരുന്നു. ജമൈക്കയില്‍ നിന്നുമെത്തിയ പവലായിരിക്കും ബെയ്‌ജിംഗ്‌ കിഴടക്കുക എന്ന്‌ പറഞ്ഞര്‍ക്ക്‌ മുന്നിലൂടെയാണ്‌ ഇന്നലെയും ബോള്‍ട്ട്‌ കുതിച്ചത്‌.
മെഡല്‍പ്പട്ടികയില്‍ കാര്യമായ മാറ്റങ്ങളില്ല. ബോള്‍ട്ട്‌ ട്രാക്കില്‍ കുതിച്ചത്‌ പോലെ ചൈന ബഹുദൂരം മുന്നിലാണ്‌.

No comments: