Tuesday, July 1, 2008

ഇന്ത്യ ഇന്ന്‌ പാക്കിസ്‌താനെതിരെ


കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ വിവാദം. ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണി തിരക്കിട്ട മല്‍സര ഷെഡ്യൂളിനെതിരെ പരസ്യമായി രംഗത്ത്‌ വരുകയും ക്യാപ്‌റ്റനെതിരെ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പ്രതികരിക്കുകയും ചെയ്‌തതോടെ പ്രശ്‌നത്തിന്‌ ചൂടുപിടിച്ചിരിക്കുന്നു. തിരക്കേറിയ മല്‍സര ഷെഡ്യൂള്‍ കാരണം താരങ്ങള്‍ക്ക്‌ സ്വന്തം കരുത്തില്‍ കളിക്കാന്‍ കഴിയില്ലെന്ന്‌ കഴിഞ്ഞ ദിവസമാണ്‌ ക്യാപ്‌റ്റന്‍ പരാതിപ്പെട്ടത്‌. ധോണിയുടെ വാക്കുകളില്‍ കഴമ്പുണ്ടെന്ന്‌ കോച്ച്‌ ഗാരി കിര്‍സ്‌റ്റണും സമ്മതിക്കുന്നു.
ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ ഇന്ത്യ ഇന്ന്‌ പാക്കിസ്‌താനെയും നാളെ ശ്രീലങ്കയെയും നേരിടുകയാണ്‌. രണ്ട്‌ ദിവസം മുമ്പ്‌ ഇന്ത്യ ബംഗ്ലാദേശുമായി കളിച്ചിരുന്നു. പാക്കിസ്‌താനിലെ കനത്ത ചൂടില്‍ തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിക്കേണ്ടി വരുന്നത്‌ താരങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ഇത്‌ മല്‍സരങ്ങളില്‍ പ്രകടമാവുമെന്നുമാണ്‌ ധോണി പറഞ്ഞത്‌. എന്നാല്‍ ക്യാപ്‌റ്റന്റെ പരാതിയില്‍ കഴമ്പില്ലെന്നാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വൈസ്‌ പ്രസിഡണ്ട്‌ രാജിവ്‌ ശുക്ല പറയുന്നത്‌. ഏതെങ്കിലും താരങ്ങള്‍ക്ക്‌ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍, അല്ലെങ്കില്‍ കളിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ആ കാര്യം ബോര്‍ഡിന്‌ തുറന്ന്‌ പറയാമെന്നും കൂടുതല്‍ ജോലിഭാരം ആരിലും അടിച്ചേല്‍പ്പിക്കില്ലെന്നും ശുക്ല പറഞ്ഞു.
ധോണി പറയുന്നതില്‍ കാര്യമുണ്ടെന്നാണ്‌ കിര്‍സ്റ്റണ്‍ ഇന്നലെ ഇവിടെ പറഞ്ഞത്‌. ബംഗ്ലാദേശിനെതിരായ മല്‍സരത്തിലെ തകര്‍പ്പന്‍ വിജയത്തിന്‌ ശേഷം ഇന്ത്യന്‍ താരങ്ങള്‍ രണ്ട്‌ ദിവസം പൂര്‍ണ്ണ വിശ്രമത്തിലായിരുന്നു. ആരും പരിശീലനത്തിനിറങ്ങിയിരുന്നില്ല. ഇന്നലെ നാഷണല്‍ സ്റ്റേഡിയത്തില്‍ മണിക്കൂറുകളോളം ഇന്ത്യന്‍ താരങ്ങള്‍ പരിശീലനത്തിനെത്തി. ആര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളില്ല. ഫീല്‍ഡിംഗില്‍ ഇന്ത്യ കഴിഞ്ഞ മല്‍സരങ്ങളില്‍ പിഴവുകള്‍ വരുത്തിയിട്ടുണ്ടെന്നും ഇത്‌ അടുത്ത മല്‍സരങ്ങളില്‍ ആവര്‍ത്തിക്കില്ലെന്നും കോച്ച്‌ പറഞ്ഞു. നിരന്തരം കളിക്കുമ്പോള്‍ അത്‌ താരങ്ങളുടെ ആരോഗ്യത്തെയും വേഗതയെയും ബാധിക്കും. അതില്‍ അവരെ കുറ്റം പറയാനാവില്ല. എന്നാല്‍ രണ്ട്‌ ദിവസം അവധി ലഭിച്ചതിനാല്‍ കൂടുതല്‍ വിശ്രമത്തിന്‌ സമയം ലഭിച്ചു. ഇത്‌ ഗുണം ചെയ്യുമെന്നാണ്‌ തന്റെ പ്രതീക്ഷയെന്നും കിര്‍സ്റ്റണ്‍ പറഞ്ഞു.
സൂപ്പര്‍ ഫോറിലെ ആദ്യ മല്‍സരത്തില്‍ ബംഗ്ലാദേശിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഇന്ന്‌ ജയം ആവര്‍ത്തിക്കാനായാല്‍ ഇന്ത്യക്ക്‌ ഫൈനല്‍ ഉറപ്പാക്കാം. ഇന്നും ഇര്‍ഫാന്‍ പത്താന്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്‌. പരുക്കിനെ തുടര്‍ന്ന്‌ ഇത്‌ വരെ ഇര്‍ഫാന്‍ കളത്തിലിറങ്ങിയിട്ടില്ല. എന്നാല്‍ ഇര്‍ഫാന്റെ സാന്നിദ്ധ്യം ബാറ്റിംഗില്‍ ആവശ്യമില്ല എന്ന തരത്തിലാണ്‌ മുന്‍നിര കളിക്കുന്നത്‌. സുരേഷ്‌ റൈന രണ്ട്‌ സെഞ്ച്വറികളുമായി തകര്‍പ്പന്‍ ഫോമിലാണ്‌. വീരേന്ദര്‍ സേവാഗും ഗൗതം ഗാംഭീറും റണ്‍സ്‌ എളുപ്പം നേടുന്നു. മുന്‍നിരയില്‍ രോഹിത്‌ ശര്‍മ്മക്ക്‌ മാത്രമാണ്‌ വലിയ സ്‌ക്കോര്‍ നേടാന്‍ കഴിയാതിരിക്കുന്നത്‌. മല്‍സരം ഇ.എസ്‌.പി.എന്നില്‍ തല്‍സമയം ഉച്ചക്ക്‌ 3-00 മുതല്‍

1 comment:

Unknown said...

visit
http://www.shoaibmalik.co.cc